നീലം - സത്യജിത് റായിയുടെ കഥ

ന്റെ പേര് അനിരുദ്ധബോസ്. ഇരുപത്തൊമ്പതുവയസ്സുള്ള അവിവാഹിതൻ. എട്ട് വർഷമായി കൽക്കട്ടയിലെ ഒരു പരസ്യ കമ്പനിയിൽ ജോലി ചെയ്യുന്നു. കിട്ടുന്ന ശമ്പളം കൊണ്ട് സർദാർ ശങ്കർ റോഡിലുള്ള ഫ്ളാറ്റിൽ സാമാന്യം സുഖമായി കഴിയുന്നു. തെക്കോട്ടു തുറക്കുന്ന രണ്ടു മുറികളുള്ള ഫ്ളാറ്റ് താഴത്തെ നിലയിലാണ്. രണ്ടു കൊല്ലം മുൻപ് വാങ്ങിയ അംബാസഡർ കാർ ഞാൻ തന്നെ ഓടിക്കുന്നു. സമയം കിട്ടുമ്പോൾ കുറേശ്ശേ എഴുതും. എന്റെ മൂന്നു കഥകൾ മാസികകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്, അവ നന്നായിരുന്നു എന്ന് പരിചയക്കാർ പറഞ്ഞിട്ടുമുണ്ട്. പക്ഷെ എഴുത്തുകൊണ്ട് മാത്രം ജീവിക്കാനാവില്ല എന്നെനിക്കറിയാം.

കുറെ മാസങ്ങളായി ഞാൻ ഒന്നും എഴുതിയിരുന്നില്ല. പകരം ബംഗാളിലെയും ബിഹാറിലെയും പത്തൊമ്പതാം നൂറ്റാണ്ടിലെ നീലം കൃഷിത്തോട്ടങ്ങളെക്കുറിച്ച് വായിക്കുകയായിരുന്നു. വായിച്ചു വായിച്ചു ഞാൻ ആ വിഷയത്തിൽ ഏറെ അറിവ് സമ്പാദിച്ചിട്ടുണ്ട്. എങ്ങനെയാണ് ബ്രിട്ടീഷുകാർ പാവപ്പെട്ട കർഷകരെ ചൂഷണം ചെയ്തത്, കർഷകർ അതിനെതിരെ ലഹള നടത്തിയത്, അവസാനം ജർമ്മനിയിൽ സിന്തറ്റിക് നീലം ഉൽപാദിപ്പിച്ചതിനെ തുടർന്ന്​, നമ്മുടെ രാജ്യത്തുനിന്ന് അതിന്റെ കൃഷി തുടച്ചു നീക്കപ്പെട്ടത് - ഇതെല്ലാം എനിക്ക് മനഃപാഠമാണ്. ഇന്ന് ഞാൻ ഈ പേനയെടുത്തത് നീലത്തിൽ എനിക്ക് താല്പര്യം ഉണ്ടാക്കിയ ഒരു അസാധാരണ സംഭവം വിവരിക്കാനാണ്.

ഈ അവസരത്തിൽ എന്റെ പഴയ കാലത്തെ ചില കാര്യങ്ങൾ നിങ്ങളോട് പറയേണ്ടിയിരിക്കുന്നു.

ബിഹാറിലെ മോങ്ഗ്യാർ എന്ന സ്ഥലത്തെ അറിയപ്പെടുന്ന ഡോക്ടർ ആയിരുന്നു എന്റെ അച്ഛൻ. ഞാൻ ജനിച്ചതും തുടർന്ന് മിഷനറി സ്‌കൂളിൽ പഠിച്ചതും എല്ലാം അവിടെയായിരുന്നു. എനിക്ക് അഞ്ച് വയസ് മൂത്ത ഒരു സഹോദരൻ ഉണ്ട്. ഇംഗ്ലണ്ടിൽ മെഡിസിൻ പഠിച്ചതിനു ശേഷം ഇപ്പോൾ ലണ്ടന്റെ പ്രാന്തപ്രദേശത്തുള്ള ഗോൾഡർസ് ഗ്രീൻ എന്ന സ്ഥലത്തെ ആശുപത്രിയിൽ ജോലി ചെയ്യുന്നു. അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി വരാൻ ഉദ്ദേശിക്കുന്നില്ല.

എനിക്ക് പതിനേഴു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. അച്ഛന്റെ മരണശേഷം ഞാനും അമ്മയും മോങ്ഗ്യർ വിട്ട്​ കൽക്കട്ടയിലേക്ക് വന്ന് അമ്മാവന്റെ ഒപ്പം താമസം ആരംഭിച്ചു. സെന്റ് സേവിയേഴ്‌സ് കോളേജിൽ നിന്ന്​ ഡിഗ്രി എടുത്തു. വൈകാതെ പരസ്യകമ്പനിയിൽ ജോലി ലഭിച്ചു. അതിന് അമ്മാവന്റെ സ്വാധീനം ഉണ്ടായിരുന്നുവെങ്കിലും എനിക്ക് അർഹതക്കുറവൊന്നും ഉണ്ടായിരുന്നില്ല. ഞാൻ നല്ല വിദ്യാർത്ഥി ആയിരുന്നു, ഇംഗ്ലീഷ് നന്നായി സംസാരിച്ചിരുന്നു, എന്നുമാത്രമല്ല, ഇന്റർവ്യൂവിന് എങ്ങനെ പെരുമാറണം എന്ന് നന്നായി അറിയാമായിരുന്നു.

മോങ്ഗ്യറിൽ നിന്ന് ആദ്യകാലങ്ങളിൽ കിട്ടിയ ചില രീതികൾ കാലങ്ങൾ കഴിഞ്ഞും മാറാതെ നിന്നു. കൽക്കട്ടയുടെ തിരക്കുകളിൽ നിന്ന് ഇടയ്ക്കിടെ ഓടിപ്പോവാനുള്ള ആഗ്രഹമാണ് അതിലൊന്ന്. കാർ വാങ്ങിയതിൽ പിന്നെ ഇടയ്ക്കിടെ ഞാൻ അങ്ങനെ ചെയ്യാറുണ്ട്. വാരാന്ത്യങ്ങളിൽ ഡംഡം റോഡ് വഴി ഡയമണ്ട് ഹാർബർ, കാനിങ് പോർട്ട്, ഹസ്സനാബാദ് എന്നിവിടങ്ങളിലേക്ക് യാത്ര പോകും. സത്യം പറഞ്ഞാൽ എനിക്ക് കൽക്കട്ടയിൽ അധികം സുഹൃത്തുക്കൾ ഇല്ലാത്തതിനാൽ, ഞാനെപ്പഴും തനിയെയാണ് യാത്ര ചെയ്യാറുള്ളത്. അതുകൊണ്ട് പ്രമോദിന്റെ എഴുത്ത് എന്നെ സന്തോഷിപ്പിച്ചു. പ്രമോദ് മോങ്ങ്ഗ്യരിലെ സഹപാഠി ആയിരുന്നു. ഞാൻ കൽക്കട്ടയിലേക്ക്​ പോന്നശേഷവും മൂന്നാലുകൊല്ലം അടുപ്പം തുടർന്നിരുന്നു. പിന്നെയെപ്പൊഴോ, ഞാനായിരിക്കാം എഴുത്തു നിർത്തിയത്.
പെട്ടെന്ന് ഒരുദിവസം ഞാൻ ജോലി കഴിഞ്ഞു വരുമ്പോൾ മേശപ്പുറത്തു പ്രമോദിന്റെ എഴുത്തു കിടക്കുന്നു. ദുംകയിൽ നിന്ന് അവൻ എഴുതി, 'എനിക്കിവിടെ ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിൽ ജോലിയുണ്ട്. സ്വന്തം ക്വാർട്ടേസ് ഉണ്ട്. നിനക്കു ഒരാഴ്ച അവധി എടുത്ത് വന്നു കൂടെ? '

എനിക്ക് കുറച്ച്​ അവധി ബാക്കിയുണ്ടായിരുന്നു. അതിനാൽ മേലുദ്യോഗസ്ഥനോട് അനുവാദം മേടിച്ച് ഏപ്രിൽ 27ാം തീയതി- എന്റെ ജീവിതകാലത്തോളം ആ തീയതി മറക്കില്ല - ബാഗൊക്കെ തയ്യാറാക്കി ദുംകയിലേക്ക് പുറപ്പെട്ടു.

കാറിൽ പോകാം എന്നു തീരുമാനിച്ചത് പ്രമോദ് പറഞ്ഞിട്ടല്ല, അതെന്റെ ആശയമായിരുന്നു. ദുംക ഇരുന്നൂറ് മൈൽ ദൂരെയാണ്, അവിടെയെത്താൻ ഏതാണ്ട് അഞ്ചോ ആറോ മണിക്കൂർ എടുക്കും. അതുകൊണ്ട് നല്ല ബ്രേക്ഫാസ്​റ്റ്​ കഴിച്ച്, രാവിലെ പത്തുമണിയോടെ പുറപ്പെട്ട്​ സന്ധ്യക്ക് മുൻപേ എത്താം എന്ന് കരുതി.
അതായിരുന്നു പ്ലാൻ എങ്കിലും തുടക്കം മുതലേ ചില തടസ്സങ്ങൾ വന്നുചേർന്നു. ഭക്ഷണം കഴിഞ്ഞ് മുറുക്കാൻ വായിലിടും മുൻപേ പെട്ടെന്ന് അച്ഛന്റെ സുഹൃത്ത് മോഹിത് മാമൻ കയറി വന്നു. ഗൗരവക്കാരനായ അദ്ദേഹത്തെ ഞാൻ പത്തു കൊല്ലത്തിനു ശേഷം കാണുകയായിരുന്നു. അതിനാൽ പെട്ടെന്നുള്ള കുമ്പസാരം നടക്കില്ല. ചായ കൊടുത്ത് ഒരു മണിക്കൂറോളം സംസാരിക്കേണ്ടി വന്നു.
മോഹിത് മാമനെ യാത്രയാക്കിയിട്ട്, കാറിന്റെ പുറകിലത്തെ സീറ്റിൽ കിടക്കയും ബാഗുമെല്ലാം എടുത്ത് വെച്ചു. അപ്പോഴേക്കും താഴത്തെ നിലയിലെ അയൽക്കാരൻ ഭോലാബാബു അദ്ദേഹത്തിന്റെ നാലു വയസ്സുകാരൻ മകൻ പിന്റുവിനെയും കൊണ്ടു വന്നു.
‘നിങ്ങളെങ്ങോട്ടാണ് ഒറ്റക്ക് ? 'ഭോല ബാബു ചോദിച്ചു.
അതിന് ഞാൻ മറുപടി പറഞ്ഞപ്പോൾ കുറച്ചു വിഷമത്തോടെ അദ്ദേഹം, ‘ആ സ്ഥലം ഒരുപാട് ദൂരെയാണല്ലോ, ഒരു ഡ്രൈവറെ ഏർപ്പാട് ചെയ്യാമായിരുന്നു' എന്ന് പറഞ്ഞു.
ഞാൻ നല്ല ശ്രദ്ധയുള്ള ഡ്രൈവറാണെന്നും കാറും ഭംഗിയായി സൂക്ഷിക്കുന്നത് കൊണ്ട് ഇപ്പോഴും പുതിയത് പോലെ ഇരിക്കുന്നു എന്നും മറുപടി പറഞ്ഞു. ‘അതുകൊണ്ട് ഒന്നും പേടിക്കാനില്ല'

ഭോലാബാബു എനിക്ക് നന്മ നേർന്ന്​ വീടിനകത്തേക്ക് പോയി. കാർ സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് വാച്ചിൽ നോക്കി. സമയം പതിനൊന്ന് കഴിഞ്ഞ് പത്ത് മിനിറ്റായിരുന്നു.
ഹൗറ ഒഴിവാക്കി ബാലി ബ്രിഡ്ജ് വഴിയാണ് യാത്ര ചെയ്തതെങ്കിലും ചന്ദ്രനഗർ എത്താൻ ഏതാണ്ട് ഒന്നര മണിക്കൂർ എടുത്തു. ഇടുങ്ങിയ പട്ടണത്തിലൂടെ ഈ മുപ്പതുമൈൽ യാത്ര വളരെ വിരസമായിരുന്നതുകൊണ്ട്, കാർയാത്രയുടെ സുഖം നഷ്ടപ്പെട്ടു. അവിടെ നിന്ന്​, തുറസായ ഗ്രാമങ്ങളിലേക്ക് കടന്നപ്പോഴുണ്ടായ മാറ്റം വിസ്മയാവഹമായിരുന്നു. പുക പടലങ്ങളില്ലാത്ത തെളിഞ്ഞ നീലാകാശവും, മണ്ണിന്റെ മണമുള്ള ശുദ്ധവായുവും നഗരത്തിലെവിടെ കാണാനാണ്?

ഏതാണ്ട് പന്ത്രണ്ടര ആയപ്പോൾ ബർദ്വാനടുത്ത്​ എത്തിയപ്പോഴാണ് വളരെ നേരത്തെ ഭക്ഷണം കഴിച്ചതിന്റെ ബുദ്ധിമുട്ട് തോന്നിയത്. വിശപ്പു തോന്നിയതുകൊണ്ട്, വഴിയരികിലെ സ്റ്റേഷന് സമീപം കാർ നിറുത്തി അടുത്തുള്ള റെസ്റ്റോറന്റിൽ നിന്ന്​ ടോസ്റ്റ്, ഓംലറ്റ്, കാപ്പി എന്നിങ്ങനെ ലഘുഭക്ഷണം കഴിച്ചു. യാത്ര തുടർന്നു. ഇനിയും നൂറ്റിമുപ്പത്തിയഞ്ച് മൈൽ പോകേണ്ടതുണ്ട്.

ബർദ്വാനിൽ നിന്ന്​ ഇരുപത് മൈൽ ദൂരെ പനഗർ എന്ന ചെറുപട്ടണം ഉണ്ട്. അവിടെനിന്ന്​ ഗ്രാൻഡ് ട്രങ്ക് റോഡിൽ നിന്ന് തിരിഞ്ഞു ഇലാം ബസാറിലേക്കുള്ള വഴിയേ പോകണം. ഇളംബസാറിൽ നിന്ന് സൂരി, മസാൻജോർ വഴിയാണ് ദുംകക്കു പോകുന്നത്.

പനഗറിലെ പട്ടാളക്ക്യാമ്പ് കാണാറായപ്പോഴേക്കും കാറിന്റെ പിൻഭാഗത്തുനിന്ന്​ഒരു ഒച്ച. ടയർ പഞ്ചറായതാണ്.
ഞാൻ പുറത്തിറങ്ങി. കാറിൽ പകരം ടയർ ഉള്ളതുകൊണ്ട്​ പെട്ടെന്ന് ശരിയാക്കാം. മറ്റുള്ള വാഹനത്തിലുള്ളവർ എന്റെ അവസ്ഥയെ കളിയാക്കി കടന്നുപോകുന്നു എന്ന ചിന്ത അത്ര സന്തോഷകരമായിരുന്നില്ല. എന്നാലും കാറിന്റെ ഡിക്കിയിൽ നിന്ന്​ ജാക്കി എടുത്ത് പണി ആരംഭിച്ചു.
പുതിയ ടയർ ഇട്ട് കഴിഞ്ഞപ്പോഴേക്കും വിയർപ്പിൽ കുളിച്ചു. വാച്ചിൽ സമയം രണ്ടര. അപ്പോഴേക്കും ഇരുണ്ടുതുടങ്ങിയിരുന്നു. ഒരു മണിക്കൂർ മുമ്പുവരെ വീശിയിരുന്ന, മുളംകാടുകളെ ഉലച്ചിരുന്ന തണുത്ത കാറ്റ് നിലച്ചിരുന്നു. എല്ലാം നിശ്ചലം. കാറിൽ തിരിച്ചു കയറുമ്പോഴേക്കും പടിഞ്ഞാറൻ മാനത്ത് വൃക്ഷങ്ങൾക്ക് മുകളിൽ നീലക്കറുപ്പിന്റെ ഒരു തുണ്ട് കാണാമായിരുന്നു. മേഘങ്ങളാണ്. കൊടുങ്കാറ്റിനുള്ള പുറപ്പാടാണോ? ഒരു വടക്കു പടിഞ്ഞാറൻ? ഊഹിച്ചിട്ടു കാര്യമൊന്നുമില്ല. വേഗത്തിൽ പോയെ പറ്റൂ. ഫ്ലാസ്‌കിൽ നിന്ന് ചൂട് ചായ കുടിച്ച് യാത്ര തുടർന്നു.

പക്ഷെ ഇലാം ബസാറിൽ എത്തുന്നുന്നതിനു മുൻപ് തന്നെ ഞാൻ കൊടുങ്കാറ്റിൽ പെട്ടു.
മുറിയിലിരുന്ന്​ ഞാൻ ഒരുപാട്​ വടക്ക് പടിഞ്ഞാറൻ കാറ്റുകൾ ആസ്വദിച്ചിട്ടുണ്ട്, പലപ്പോഴും ആ അന്തരീക്ഷത്തിന്​ യോജിക്കുന്ന വിധത്തിൽ ടാഗോറിന്റെ കവിതകൾ ചൊല്ലാറുമുണ്ട്. പക്ഷെ തുറസ്സായ നാട്ടിൻപുറത്തു കൂടെ വാഹന മോടിക്കുമ്പോൾ അത്തരം കൊടുങ്കാറ്റ് എത്ര ഭീതിജനകമാണെന്ന് എനിക്ക് അറിവുണ്ടായിരുന്നില്ല. ഇടിമിന്നൽ എന്നെ എപ്പോഴും അസ്വസ്ഥമാക്കി. അത് പ്രകൃതിയുടെ ക്രൂരമായ ഭാവം ആണ് തോന്നാറുണ്ട്. നിസ്സഹായരായ മനുഷ്യനുമേൽ പ്രകൃതിയുടെ ക്രൂരമായ അതിക്രമം. മിന്നൽ പിണരുകൾ എന്റെ അംബാസഡർ കാറിനെ ലാക്കാക്കി ആണെന്നു തോന്നി, അധികം വൈകാതെ അതിലൊന്നു ലക്ഷ്യം കാണുമെന്നും.

ഇത്തരം അനിശ്ചിതാവസ്ഥയിൽ സുരി കടന്ന്​ മസാൻജോറിലേക്കുള്ള വഴിയിൽ എത്തിയപ്പോഴേക്കും ഇടിവെട്ട് എന്ന് തെറ്റിദ്ധരിക്കാൻ സാധിക്കാത്ത ശബ്ദം കേട്ടു. മറ്റൊരു ടയറിന്റെ വെടി തീർന്നതാണ് എന്ന് മനസ്സിലായി.
ഞാൻ പ്രതീക്ഷ കൈവിട്ടു. മഴ പെയ്തുതുടങ്ങിയിരുന്നു. വാച്ചിൽ നോക്കിയപ്പോൾ സമയം അഞ്ചര. ഇരുപത് മൈലുകളായി വാഹനത്തിന്റെ വേഗത പതിനഞ്ചു കിലോമീറ്ററിൽ താഴെയാണ്. അല്ലെങ്കിൽ ഇപ്പോൾ മസാൻജോറിൽ എത്തിയേനെ. ഞാൻ എവിടെയാണ്? നനഞ്ഞു കുതിർന്ന വിൻഡ്സ്‌ക്രീനിൽ കൂടി മുൻപിലെന്താണ് എന്ന് കാണുന്നുണ്ടായിരുന്നില്ല. വൈപ്പർ ഉണ്ടെങ്കിലും അത് ഗുണം ചെയ്യാതെ വെറുതെ കളിച്ചു കണ്ടിരുന്നു. ഏപ്രിൽ ആയതു കൊണ്ടു ഇപ്പോഴും സൂര്യൻ ഉണ്ടാവേണ്ടതാണ്. പക്ഷെ കണ്ടിട്ട് ഇരുട്ടായതു പോലെ ആണ്.

വലതുവശത്തെ ഡോർ മെല്ലെ തുറന്ന്​ ഞാൻ പുറത്തേക്ക് നോക്കി. മരങ്ങൾക്കിടയിലൂടെ ഒന്നോ രണ്ടോ കെട്ടിടങ്ങൾ കാണാമായിരുന്നെങ്കിലും അത് ഒരു പട്ടണം ആണെന്ന് തോന്നിയില്ല. കാറിൽ നിന്ന്​ പുറത്തിറങ്ങി നോക്കാൻ മാർഗ്ഗമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഒരു കാര്യം ഉറപ്പായിരുന്നു, കണ്ണെത്തും ദൂരത്തോളം കടകൾ ഉണ്ടായിരുന്നില്ല.
കാറിൽ പകരം ടയർ ഉണ്ടായിരുന്നുമില്ല. പതിനഞ്ചു മിനിട്ടോളം കാത്തു നിന്നെങ്കിലും ആ സമയത്തൊന്നും ഒരു വാഹനം പോലും അതിലെ കടന്നു പോയില്ലല്ലോ എന്ന ചിന്ത പെട്ടെന്ന് എനിക്ക് ഉണ്ടായി. ഞാൻ ശരിയായ വഴിയിൽ തന്നെ ആണോ? സുരി വരെ വഴി തെറ്റിയിട്ടില്ല, പക്ഷെ അതുകഴിഞ്ഞ് വഴി തെറ്റിയോ? ആ തോരാത്ത മഴയിൽ അത് അസാധ്യമല്ലായിരുന്നു.
ഇനി വഴി തെറ്റിയെങ്കിൽ പോലും ഞാൻ ആഫ്രിക്കയിലെയോ, തെക്കേ അമേരിക്കയിലേയോ ഏതെങ്കിലും വനത്തിലല്ലല്ലോ അകപ്പെട്ടിരിക്കുന്നത്.എവിടെയാണെങ്കിലും ഞാൻ ബിർഭും ജില്ലയിൽ, ശാന്തിനികേതന്റെ അൻപതു കിലോമീറ്ററിനുള്ളിൽ ആണെന്നും ഉറപ്പായിരുന്നു. മഴ ശമിച്ചാലുടൻ എന്റെ പ്രശ്നങ്ങൾ തീരുമെന്നും. ഒരു പക്ഷെ ഒരു മൈലിനുള്ളിൽ ഏതെങ്കിലും വർക്ക്‌ഷോപ്പ് കണ്ടു പിടിക്കാൻ സാധിക്കുമായിരിക്കും.

പോക്കറ്റിലിരുന്ന വിൽസിന്റെ പാക്കറ്റിൽ നിന്ന്​ ഒരെണ്ണം കത്തിച്ചു. അപ്പോൾ ഞാൻ ഭോല ബാബുവിന്റെ മുന്നറിയിപ്പ് ഓർത്തു. ഒരു പക്ഷെ അദ്ദേഹവും ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാവണം. അല്ലെങ്കിൽ അത്തരം നല്ല ഉപദേശം തരാൻ എങ്ങനെയാണു സാധിക്കുക? ഭാവിയിൽ...

(അപ്പോഴേക്കും പുറകിൽ നിന്ന്​ ഹോൺ കേട്ടു).
തിരിഞ്ഞുനോക്കിയപ്പോൾ ഒരു ട്രക്ക് പുറകിൽ. അത് എന്തിനാണ് ഹോൺ മുഴക്കുന്നത്? ഞാൻ വഴിയുടെ നടുവിലാണോ നിൽക്കുന്നത്?
മഴ ഒന്ന് അടങ്ങി. ഞാൻ ഡോർ തുറന്നു പുറത്തിറങ്ങിയപ്പോൾ അത് ട്രക്കിന്റെ പ്രശ്നമല്ല എന്ന് മനസ്സിലായി. കാറിന്റെ ടയർ പൊട്ടിയപ്പോൾ കാർ ഒന്നു തിരിഞ്ഞ്​, റോഡിനു ഏതാണ്ട് വിലങ്ങനെ കിടക്കുകയായിരുന്നു. ട്രക്കിന് കടന്നു പോകാൻ വഴിയുണ്ടായിരുന്നില്ല.

‘സർ, കാർ ഒരു വശത്തെക്ക് ഒതുക്കൂ'
സിഖുകാരൻ ഡ്രൈവർ അപ്പോഴേക്കും ട്രക്കിൽ നിന്ന് പുറത്തു വന്നിരുന്നു. ‘എന്തുപറ്റി? പഞ്ചറായോ?’
ഞാൻ നിസ്സഹായത അറിയിച്ചു. ഞാൻ പറഞ്ഞു, ‘നിങ്ങളൊരു കൈ സഹായിച്ചാൽ നമുക്ക് കാർ ഒരു വശത്തേക്ക് മാറ്റി നിങ്ങളെ കടത്തി വിടാമായിരുന്നു.’

സിഖ് ഡ്രൈവറുടെ സഹായിയും വണ്ടിയിൽ നിന്ന് പുറത്തേക്ക് വന്നു... ഞങ്ങൾ മൂന്നുപേരും ചേർന്ന്​ വണ്ടി ഒരു വശത്തേക്ക് ഒതുക്കി. അവരിൽ നിന്ന് എനിക്ക് ദുംകക്കുള്ള വഴി തെറ്റി എന്ന് മനസ്സിലായി. വഴിതെറ്റിയതിനാൽ, ഇനി മൂന്നര മൈൽ പുറകോട്ട് പോയി വേണം ശരിയായ വഴിയിൽ കയറാൻ. അടുത്തെങ്ങും വർക്ക് ഷോപ്പുകൾ ഇല്ല എന്നും മനസ്സിലായി.

ട്രക്ക് അതിന്റെ വഴിയേ പോയി. അപ്പോൾ ഒരു സത്യം ചുറ്റികക്കടിച്ചത് പോലെ എനിക്ക് മനസ്സിലായി.
ഇനി എനിക്ക് മുന്നോട്ടു പോകാൻ സാധ്യമല്ല.
ഒരു തരത്തിലും രാത്രി ദുംകയിലെത്തി ചേരാൻ എനിക്ക് കഴിയില്ല, എന്നു തന്നെയല്ല രാത്രി എവിടെയാണ് തല ചായ്ക്കാൻ ഒരിടം കിട്ടുക എന്നതിനെ പറ്റി ഒരു അറിവും ഉണ്ടായിരുന്നില്ല.

വഴിയരികിലെ ചെളിക്കുണ്ടിൽ നിന്ന്​ തവളകളുടെ സംഗീതം കേൾക്കാമായിരുന്നു. മഴ കുറഞ്ഞു, വെറും ചാറ്റൽ മാത്രമായി.

കാറിൽ കയറി രണ്ടാമത്തെ സിഗരറ്റിനു തീ കൊളുത്താൻ തുടങ്ങുമ്പോഴാണ് എന്റെ വശത്തുള്ള ജനാലയിൽ കൂടി കുറച്ചു ദൂരെ ഒരു വെളിച്ചം കണ്ടത്. വീണ്ടും ഞാൻ ഡോർ തുറന്നു. മരച്ചില്ലകൾക്കിടയിലൂടെ ദീർഘചതുരത്തിലൂടെ ഓറഞ്ച് നിറത്തിലെ വെളിച്ചം കണ്ടു. ഒരു ജനൽ. പുക തീയുടെ സാന്നിധ്യം സൂചിപ്പിക്കുന്നത് പോലെ, മണ്ണെണ്ണ വിളക്ക് മനുഷ്യവാസത്തെ സൂചപ്പിക്കുന്നു. അടുത്തൊരു വീടും അതിൽ താമസക്കാരും ഉണ്ട്.

കാറിൽ നിന്ന് ടോർച്ചുമെടുത്ത് ഞാൻ പുറത്തേക്കിറങ്ങി. ജനൽ അത്ര ദൂരെയല്ല. ഒന്ന് പോയി അന്വേഷിക്കണം. പ്രധാനവഴിയിൽ നിന്നും ജനൽ കാണുന്ന വീട്ടിലേക്ക് ഒരു ഇടവഴി ഉണ്ടായിരുന്നു.
ഞാൻ കാർ ലോക്ക് ചെയ്ത് പുറപ്പെട്ടു.
ചെളിക്കുഴികൾ കഴിയുന്നത്ര ഒഴിവാക്കിയാണ് ഞാൻ മുന്നോട്ടു പോയത്. പുളിമരത്തിനപ്പുറം കടന്നപ്പോഴേക്കും ഒരു വീട് കണ്ണിൽ പെട്ടു. വീട് എന്ന് പറയാൻ കഴിയില്ല. തുരുമ്പ് പിടിച്ച പാട്ട മേൽക്കൂരയോട് കൂടിയ ഒരു ചെറിയ കുടിൽ ആയിരുന്നു അത്. തുറന്ന വാതിലിൽ കൂടി, റാന്തൽ വിളക്കും, കട്ടിലിന്റെ കാലുകളും കാണാമായിരുന്നു.

‘ഇവിടെ ആരെങ്കിലും ഉണ്ടോ?' ഞാൻ വിളിച്ചു ചോദിച്ചു.
കട്ടി മീശയുള്ള ബലിഷ്ഠനായ, മധ്യവയസ്‌കൻ മുറിയിൽ നിന്ന് പുറത്തു വന്നു ടോർച്ചിലേക്ക് കണ്ണിറുക്കി നോക്കി. ഞാൻ വെളിച്ചം അയാളുടെ മുഖത്ത് നിന്ന് മാറ്റി.
‘സർ , നിങ്ങൾ എവിടെ നിന്ന് വരുന്നു? ', ആ മനുഷ്യൻ ചോദിച്ചു.
ചുരുങ്ങിയ വാക്കുകളിൽ ഞാനെന്റെ അവസ്ഥ അറിയിച്ചു.
‘എനിക്ക് രാത്രി കഴിച്ചു കൂട്ടുവാൻ ഒരു സ്ഥലം കിട്ടുമോ?’ ഞാൻ ചോദിച്ചു', ‘തീർച്ചയായും അതിനു പണം നൽകാം '
‘സത്രത്തിലാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്?’
‘സത്രമോ? 'ഞാൻ ഒരു സത്രവും കണ്ടില്ല.
പക്ഷെ, അപ്പോഴേക്കും ഞാൻ തെറ്റ് മനസ്സിലാക്കി. റാന്തലിന്റെ വെളിച്ചം പിന്തുടർന്ന് വന്നതിനാൽ ഞാൻ ചുറ്റുപാടും നോക്കിയിരുന്നില്ല. ടോർച്ചടിച്ചു നോക്കിയപ്പോൾ ഇടതുഭാഗത്ത്​ ഒരു വലിയ കെട്ടിടം കണ്ടു.

‘അതാണോ നിങ്ങൾ പറഞ്ഞത്? 'ഞാൻ ചോദിച്ചു.
‘അതെ, സർ. പക്ഷെ കിടക്കയില്ല. ഭക്ഷണവും കിട്ടില്ല '.
‘എന്റെ കൈയിൽ കിടക്കയുണ്ട്'. ഞാൻ പറഞ്ഞു. ‘കട്ടിലുണ്ടല്ലോ അല്ലേ?'
‘ഉവ്വ്, സർ. ചാർപ്പായ ഉണ്ട്.'
‘നിങ്ങളുടെ മുറിയിൽ ഒരു സ്റ്റൗ ഉണ്ടല്ലോ. നിങ്ങൾ ഭക്ഷണം ഉണ്ടാക്കുകയാണോ? '
ആ മനുഷ്യൻ ചിരിച്ചു കൊണ്ട്​ അയാളുണ്ടാക്കിയ കട്ടിയുള്ള ചപ്പാത്തിയും, അയാളുടെ ഭാര്യ ഉണ്ടാക്കിയ ഉഴുന്ന് പരിപ്പ് കറിയും കഴിക്കുന്നോ എന്ന് ചോദിച്ചു. അത് ധാരാളം മതി എന്ന് ഞാൻ പറഞ്ഞു. ഏതു തരം ചപ്പാത്തിയും എനിക്ക് ഇഷ്ടമാണ്, ഉഴുന്ന് ആണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ട പരിപ്പ്.

ബംഗ്ലാവിന്റെ നല്ല കാലത്ത് അത് എങ്ങനെ ആയിരുന്നു എന്ന് എനിക്കറിയില്ല, പക്ഷെ ഇപ്പോൾ അത് സത്രം എന്ന് വിളിക്കാവുന്ന ഒന്നല്ല. ബ്രിട്ടീഷ് ഭരണകാലത്തു നിർമിക്കപ്പെട്ട അതിന് വിശാലമായ കിടപ്പുമുറിയും ഉയർന്ന മേൽക്കൂരയും ഉണ്ടായിരുന്നു. ഒരു ചാർപ്പായയും,ഒരു വശത്തെ ഭിത്തികരികിൽ ഇട്ടിരുന്ന മേശയും, കൈയൊടിഞ്ഞ കസേരയുമായിരുന്നു ആ മുറിയിലെ ആകെ ഫർണിച്ചർ.

ആ സമയം കൊണ്ട്​ കാവൽക്കാരൻ എനിക്കുവേണ്ടി റാന്തൽ തെളിയിച്ചു. അയാൾ അത് മേശയിൽ വച്ചു.
‘എന്താണ് നിങ്ങളുടെ പേര്? ', ഞാൻ ചോദിച്ചു
‘സർ, സുഖൻ രാം'.
‘ഈ ബംഗ്ലാവിൽ മുൻപ് ആരെങ്കിലും താമസിച്ചിട്ടുണ്ടോ? അതോ ഞാനാണോ ആദ്യത്തെ ആൾ '
‘അല്ല, സർ. മറ്റു പലരും വന്നിട്ടുണ്ട്. കഴിഞ്ഞ ശൈത്യകാലത്ത് ഒരാൾ രണ്ടു രാത്രി ഇവിടെ ചെലവഴിച്ചിട്ടുണ്ട്.'
‘ഇവിടെ പ്രേതങ്ങളൊന്നുമില്ലല്ലോ, അല്ലേ', ഞാൻ തമാശ പറഞ്ഞു.
‘അങ്ങനെ സംഭവിക്കാതിരിക്കട്ടെ’, ഇതുവരെ ആരും പ്രേതബാധ ഉണ്ടെന്നു പരാതി പറഞ്ഞിട്ടില്ല.'

അയാളുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് സമാധാനമായെന്നു പറയണമല്ലോ. ഒരു സത്രത്തിൽ പ്രേതബാധയുണ്ടെങ്കിൽ, പഴയ സത്രങ്ങൾക്ക് അങ്ങനെ ഒരു പേര് ഉണ്ട് താനും, അതു എല്ലാ കാലത്തും ഉണ്ടാകും.
‘ഈ ബംഗ്ലാവ് എന്നാണ് നിർമിച്ചത്?', ഞാൻ ചോദിച്ചു.
സുഖൻ എന്റെ കിടക്ക വിരിച്ചു കൊണ്ട് പറഞ്ഞു, ‘ഇത് ഒരു സായിപ്പിന്റെ ബംഗ്ലാവ് ആയിരുന്നു, സർ'
‘സായിപ്പോ?'
‘അതെ, സർ, ഒരു നീലം തോട്ടമുടമ. ഇവിടെ അടുത്ത് ഒരു നീലം ഫാക്ടറി ഉണ്ടായിരുന്നു. ഇപ്പോൾ വെറും പുകക്കുഴൽ മാത്രമേ ഉളളൂ'.
ഈ ഭാഗത്ത് നീലം കൃഷി ഉണ്ടായിരുന്നു എന്നെനിക്കറിയാമായിരുന്നു. എന്റെ ചെറുപ്പകാലത്ത് നീലം ഫാക്ടറികളുടെ അവശിഷ്ടങ്ങൾ ഞാൻ മോങ്ങ്യറിലും കണ്ടിട്ടുണ്ട്.

സുഖൻ റാമിന്റെ കട്ടി ചപ്പാത്തിയും ഉഴുന്നുപരിപ്പ് കറിയും കഴിച്ചു ഞാൻ ഉറങ്ങാൻ കിടന്നപ്പോഴേക്കും പത്തര മണിയായി. ഉച്ചയാകുമ്പോൾ എത്തും എന്ന് പറഞ്ഞു പ്രോമോദിനു കൽക്കട്ടയിൽ നിന്ന് ഞാൻ ടെലിഗ്രാം അയച്ചിരുന്നു.

സ്വാഭാവികമായും എനിക്ക് എന്ത് സംഭവിച്ചു എന്ന് അവൻ അത്ഭുതപ്പെടും. ഇനി അതിനെ പറ്റി ആലോചിച്ചിട്ട് കാര്യമില്ല. വലിയ ബുദ്ധിമുട്ടില്ലാതെ ഒരു അഭയസ്ഥാനം കിട്ടിയതിൽ സ്വയം അഭിനന്ദിക്കാം. ഭാവിയിൽ ഭോലാബാബു പറഞ്ഞതുപോലെ ചെയ്യുകയേയുള്ളൂ. ഞാൻ ഒരു പാഠം പഠിച്ചു കഴിഞ്ഞു, എന്ന് മാത്രമല്ല കഷ്ടപ്പെട്ടു പഠിക്കുന്ന പാഠങ്ങൾ എളുപ്പം മറക്കുകയുമില്ല.

തൊട്ടടുത്ത കുളിമുറിയിൽ ഞാൻ റാന്തൽ കൊണ്ടു വെച്ചു. ചാരിയ വാതിലിനിടയിലൂടെ കിനിഞ്ഞിറങ്ങുന്ന വെളിച്ചം മതി. സാധാരണയായി ഉറങ്ങുമ്പോൾ വെളിച്ചം എനിക്കിഷ്ടമല്ല. ഉറക്കം വല്ലാതെ വന്നിരുന്നെങ്കിലും ഇപ്പോൾ ഞാൻ വിളക്ക് കെടുത്തിയില്ല. വഴിയിൽ ഇട്ടിട്ടുപോന്ന കാറിനെ ചൊല്ലി ഉൽക്കണ്ഠ ഉണ്ടായിരുന്നു , പക്ഷെ അക്കാര്യത്തിൽ നഗരത്തേക്കാൾ സുരക്ഷിതമാണല്ലോ ഗ്രാമം.

ചാറ്റൽ മഴയുടെ ശബ്ദം നിലച്ചിരുന്നു. അന്തരീക്ഷം മുഴുവൻ തവളയുടെ കരച്ചിലും ചീവിടിന്റെ തീക്ഷ്ണമായ ചിലപ്പും നിറഞ്ഞു. വിദൂരമായ ഈ ഗ്രാമത്തിലെ ബംഗ്ലാവിലെ കിടക്കയിൽ നിന്ന് നഗരം മറ്റേതോ ഗ്രഹത്തിലാണെന്നു തോന്നി.
നീലം... ഞാൻ ദിനബന്ധു മിശ്രയുടെ നീലക്കണ്ണാടി എന്ന നാടകത്തെ കുറിച്ചോർത്തു. കോളേജ് വിദ്യാർത്ഥി ആയിരിക്കുമ്പോൾ കോൺവാലിസ് സ്ട്രീറ്റിലെ തീയേറ്ററിൽ ആ നാടകം കണ്ടിട്ടുണ്ട്.
ഒരു ശബ്ദം കേട്ട്​ പെട്ടെന്ന് ഉണരുന്നതുവരെ എത്ര നേരം ഉറങ്ങിയെന്നറിയില്ല. വാതിലിൽ എന്തോ മാന്തുന്നു. വാതിൽ കുറ്റിയിട്ടിരിക്കുകയാണ്. നായയോ, കുറുക്കനോ ആകാം. ഒരു നിമിഷം കഴിഞ്ഞപ്പോഴോ മറ്റോ, ആ ശബ്ദം നിലച്ചു.

കണ്ണുകൾ ഇറുക്കി അടച്ചു, ഉറങ്ങാൻ ശ്രമിച്ചു. പക്ഷെ നായയുടെ കുര അതിന് തടസ്സമായി. ഇത് ഒരു നാടൻ പട്ടിയുടെ കുരയല്ല, പകരം വേട്ടനായയുടേതാണ് എന്ന് ഉറപ്പായിരുന്നു. എനിക്ക് അത് പരിചിതമായിരുന്നു. മോങ്ങ്യരിൽ ഞങ്ങളുടെ വീട്ടിന്റെ രണ്ടു വീടിനപ്പുറത്ത്​, മിസ്റ്റർ മാർട്ടിൻ താമസിച്ചിരുന്നു. ഇതുപോലെ കുരച്ചിരുന്ന ഒരു വേട്ടനായ് അദ്ദേഹത്തിനുണ്ടായിരുന്നു. ഇവിടെ ആരാണ് വേട്ടനായയെ വളർത്തുന്നത്? ശബ്ദം സമീപത്താണെന്നു തോന്നിയത് കൊണ്ട്, വാതിൽ തുറന്നു നോക്കാമെന്ന്​ വിചാരിച്ചു. പക്ഷെ, പിന്നെ വിചാരിച്ചു, എന്തിനു മെനക്കെടണം? ഉറങ്ങുകയാണ് നല്ലത്. ഇപ്പോൾ സമയം എത്രയായി ക്കാണും?

ജനലിനിടയിൽ കൂടി, മങ്ങിയ നിലാവ് മുറിയിലേക്ക് കടന്നു. സമയം അറിയുവാൻ ഇടതു കൈയുയർത്തി വാച്ചിൽ നോക്കിയപ്പോൾ ഞെട്ടിപ്പോയി. കൈയിൽ വാച്ച് ഉണ്ടായിരുന്നില്ല.
വാച്ച് ഓട്ടോമാറ്റിക് ആയതു കൊണ്ട്​, കിടക്കുമ്പോഴും അത് കെട്ടാറുണ്ട്. അത് എവിടെയാണ് അപ്രത്യക്ഷമായത്? എങ്ങനെ? ഇവിടെ കള്ളന്മാരുണ്ടോ? അങ്ങനെയാണെങ്കിൽ എന്റെ കാറിനെന്ത് സംഭവിക്കും?
ഞാൻ തലയണക്കടിയിൽ ഇരുന്ന ടോർച്ച്​ എടുക്കാൻ നോക്കിയപ്പോൾ അതും കാണുന്നില്ല എന്ന് മനസ്സിലായി.

കിടക്കയിൽ നിന്ന്​ ചാടി എഴുന്നേറ്റ്, നിലത്തു കുനിഞ്ഞിരുന്ന് അതിനു കീഴെ നോക്കി. എന്റെ പെട്ടിയും അപ്രത്യക്ഷമായിരുന്നു.
തല കറങ്ങുന്നതു പോലെ തോന്നി. എന്തെങ്കിലും ചെയ്തേ മതിയാവൂ. ഞാൻ കാവൽക്കാരനെ ഉറക്കെ വിളിച്ചു.
അതിന്​ മറുപടി ഉണ്ടായില്ല.

വാതിലിനടുത്തു ചെന്നപ്പോൾ കുറ്റിയിട്ടിട്ടുണ്ട് എന്ന് മനസ്സിലായി. ജനലിനും അഴികൾ ഉണ്ടായിരുന്നു. പിന്നെ എങ്ങനെ കള്ളൻ കയറി?
വാതിലിന്റെ കുറ്റി തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ, ഞാൻ കൈകളിലേക്ക് നോക്കി. അപ്പോൾ ഒരു കാര്യം വിചിത്രമായി തോന്നി.
ഭിത്തിയിൽ വെള്ള പൂശിയത് എന്റെ കൈയിൽ പറ്റിപിടിച്ചതാണോ? അതോ വെളുത്ത പൗഡർ വല്ലതുമാണോ? എന്തുകൊണ്ടാണ് കൈ വിളറി ഇരിക്കുന്നത്?
ബനിയൻ ധരിച്ചാണ് ഞാൻ ഉറങ്ങാൻ പോയത്. പക്ഷെ ഇപ്പോൾ ഞാൻ മുഴുക്കയ്യൻ സിൽക്ക് ഷർട്ട് ആണല്ലോ ഇട്ടിരിക്കുന്നത്. എനിക്ക് തല പിളരുന്നത് പോലെ തോന്നി. വാതിൽ തുറന്ന്​ ഞാൻ വരാന്തയിലേക്ക് കടന്നു.
‘ചൗക്കിദാർ'
പക്ഷെ എന്നിൽ നിന്ന്​ പുറത്തുവന്ന ശബ്ദം നിസ്സംശയം ഒരു ഇംഗ്ലീഷു‌കാരന്റെതായിരുന്നു. ചൗക്കിദാരും അയാളുടെ കുടിലുമെവിടെ?

ബംഗ്ലാവിനു മുന്നിൽ ഇപ്പോൾ വിശാലമായ, തുറസ്സായ പറമ്പാണ്. ദൂരെ മറ്റൊരു കെട്ടിടത്തിന്റെ പുകക്കുഴൽ. പരിസരം അസാധാരണമായി നിശബ്ദമായിരുന്നു.
എല്ലാത്തിനും മാറ്റം സംഭവിച്ചിരുന്നു.
എനിക്കും.
വിയർത്തു കുളിച്ചു ഞാൻ മുറിയിലേക്ക് തിരിച്ചുവന്നു. മുറിയിലെ ഇരുട്ട് എനിക്ക് പരിചിതമായി കഴിഞ്ഞിരുന്നു. ഇപ്പോൾ എനിക്ക് എല്ലാം വ്യക്തമാകുന്നു.
കിടക്ക അതിന്റെ സ്ഥാനത്ത്​ ഉണ്ടായിരുന്നു. പക്ഷെ അതിനുചുറ്റും കൊതുകുവല ഉണ്ടായിരുന്നു. ഞാൻ കൊതുകുവല ഉപയോഗിച്ചിരുന്നില്ല. തലയിണയും ഞാൻ കൊണ്ടുവന്നതിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഇതിന്റെ ബോർഡറിൽ ചുരുക്കുകൾ ഉണ്ടായിരുന്നു. എന്റേത് അങ്ങനെയല്ലായിരുന്നു. മേശയും കസേരയും പഴയ സ്ഥാനത്തുതന്നെ ഉണ്ടായിരുന്നു.പക്ഷെ അവക്ക് പഴമ തോന്നുമായിരുന്നില്ല. മങ്ങിയ വെളിച്ചത്തിലും വാർണിഷിന്റെ തിളക്കം ഉണ്ടായിരുന്നു. മേശപ്പുറത്തു റാന്തലിനു പകരം ചിത്രപ്പണികളുള്ള മൂടിയോടു കൂടിയ മണ്ണെണ്ണ വിളക്കുണ്ടായിരുന്നു.

മുറിയിൽ ഉണ്ടായിരുന്ന മറ്റു വസ്തുക്കൾ പതുക്കെ ദൃശ്യമാകാൻ തുടങ്ങി. ഒരു മൂലയിൽ ഒരു ജോഡി സ്റ്റീൽ പെട്ടികൾ, ഭിത്തിയിലെ മടക്കി വെക്കാവുന്ന ബ്രാക്കറ്റിൽ തൂങ്ങി കിടന്നിരുന്ന ഒരു കോട്ട്, അപരിചിതമായതരം തലപ്പാവ്, നായാട്ടിനുപയോഗിക്കുന്ന ചെറിയ ചാട്ട. ബ്രാക്കറ്റിനുതാഴെ ഒരു ജോഡി കാലുറകൾ ഭിത്തിയിൽ ചാരി വച്ചിട്ടുണ്ടായിരുന്നു.
വസ്തുക്കളിൽ നിന്ന്​ നോട്ടം മാറ്റി ഞാൻ എന്നെ ശ്രദ്ധിക്കാൻ തുടങ്ങി . ഇതുവരെ ഞാൻ സിൽക്ക് ഷർട്ട് മാത്രമേ കണ്ടിരുന്നുള്ളൂ. ഇപ്പോഴാണ് വീതി കുറഞ്ഞ പാന്റും കാലിലെ സോക്‌സും ശ്രദ്ധിച്ചത്. ഞാൻ ഷൂസ് ധരിച്ചിരുന്നില്ല. പക്ഷെ കിടക്കക്കരികിൽ നിലത്ത്​ ഒരു ജോഡി കറുത്ത ബൂട്ടുകൾ ഉണ്ടായിരുന്നു.
ഞാൻ മുഖത്തുകൂടി വലതുകൈ ഓടിച്ചപ്പോൾ എന്റെ നിറം മാത്രമല്ല, മുഖത്തിന്റെ ഛായക്കും മാറ്റമുണ്ടെന്ന് മനസ്സിലായി. എനിക്ക് അത്രയും നീണ്ട മൂക്കും, നേർത്ത ചുണ്ടുകളും, ഇടുങ്ങിയ താടിയും ഉണ്ടായിരുന്നില്ല. ഞാൻ തലമുടിയിൽ കൈയൊടിച്ചപ്പോൾ അത് ചുരുണ്ടതാണെന്നു കണ്ടു, എന്നുമാത്രമല്ല, എന്റെ ചെവിയുടെ താഴെ വരെ നീണ്ട കൃതാവും ഉണ്ടായിരുന്നു.
എനിക്ക് ഭീതിയും അത്ഭുതവും തോന്നിയെങ്കിലും എന്റെ മുഖം എങ്ങനെയാണ്​എന്ന് കാണുന്നതിനുള്ള വല്ലാത്ത ആകാംക്ഷ ഉണ്ടായി. പക്ഷെ കണ്ണാടി എവിടെ?

ഞാൻ കുളിമുറിയുടെ വാതിൽ തള്ളിത്തുറന്ന് അകത്തു കയറി.
ആദ്യം അവിടെ ഒരു ബക്കറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ലോഹം കൊണ്ടുള്ള ബാത്ടബ്ബും അതിനടുത്ത്​ സ്റ്റൂളിൽ കപ്പും കണ്ടു. ഞാൻ തെരഞ്ഞു കൊണ്ടിരുന്നത് അതാ മുന്നിൽ തന്നെയുണ്ട്. ഡ്രസിങ് ടേബിളിൽ ഉറപ്പിച്ചിരിക്കുന്ന ഓവൽ ആകൃതിയിലുള്ള കണ്ണാടി. ഞാൻ അതിലേക്ക് നോക്കി. പക്ഷെ അതിൽ പ്രതിഫലിച്ചയാൾ ഞാനായിരുന്നില്ല. ഒരു ചെകുത്താന്റെ വികൃതി പോലെ ഞാൻ വിളറിയ നിറമുള്ള, സ്വർണമുടിയുള്ള, കാഠിന്യവും വേദനയും സ്ഫുരിക്കുന്ന പൂച്ചക്കണ്ണുകളുള്ള പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ്‌കാരനായി മാറിയിരുന്നു. അദ്ദേഹത്തിന് എത്ര വയസ്സുണ്ട്? പ്രായം മുപ്പതിലധികം ഇല്ലെങ്കിലും രോഗമോ, കഠിനാധ്വാനമോ, അല്ലെങ്കിൽ രണ്ടും ചേർന്നോ അദ്ദേഹത്തെ ചെറുപ്പത്തിൽ തന്നെ വൃദ്ധനാക്കിയിരുന്നു.
അടുത്തുചെന്ന് ഞാൻ ‘എന്റെ ' മുഖത്ത് സൂക്ഷിച്ചുനോക്കി. അങ്ങനെ നോക്കുമ്പോൾ എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന്​ ദീർഘനിശ്വാസം പുറത്തു വന്നു.
ശബ്ദം എന്റേതല്ലായിരുന്നു. ആ ദീർഘനിശ്വാസത്തിലൂടെ പുറത്തുവന്ന വികാരങ്ങളും എന്റേതല്ലാതായിരുന്നു, പകരം അത് ആ ഇംഗ്ലീഷ്‌കാരന്റെതായിരുന്നു.

എന്റെ കൈകാലുകൾ അവയുടെ സ്വന്തം ഇച്ഛാനുസരണം ചലിക്കുകയാണ് എന്ന് പിന്നീടു നടന്ന കാര്യങ്ങളിൽ നിന്ന് വ്യക്തമായി. പക്ഷെ അനിരുദ്ധബോസ് എന്ന എനിക്ക് ഈ വ്യക്ത്തിത്വത്തിലുള്ള മാറ്റം കൃത്യമായി അറിയാൻ സാധിക്കുന്നുണ്ട് എന്നത് അത്ഭുതകരമായിരുന്നു. ഈ മാറ്റം എന്നേക്കുമുള്ളതാണോ അതോ എന്റെ നഷ്ടപ്പെട്ട സ്വത്വം വീണ്ടെടുക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്ന് എനിക്ക് അറിയുമായിരുന്നില്ല.
ഞാൻ തിരിച്ച്​ കിടപ്പു മുറിയിലെത്തി. മേശപ്പുറത്തേക്കു നോക്കി. തോൽച്ചട്ടയുള്ള നോട്ടുപുസ്തകം വിളക്കിനടിയിലുണ്ടായിരുന്നു. അത് ഒരു ഒഴിഞ്ഞ പേജിൽ തുറന്നിരുന്നു. അതിനു സമീപം മഷിക്കുപ്പിയും, അതിനുള്ളിൽ തൂവൽ പേനയും.
ഞാൻ മേശക്കരികിലേക്ക് നടന്നു. ഏതോ അദൃശ്യ ശക്തി എന്നെ കസേരയിൽ ഇരുന്ന് വലതു കൈ കൊണ്ട് പേനയെടുക്കാൻ നിർബന്ധിതനാക്കി. ആ കൈ നോട്ടുപുസ്തകത്തിന്റെ ഇടതു വശത്തേക്ക് നീങ്ങി. നിശബ്ദമായ മുറി മുഴുവൻ ഒഴിഞ്ഞ പേജിൽ പേന ഉരയുന്ന ശബ്ദം നിറഞ്ഞു. ഇതാണ് ഞാൻ എഴുതിയത്-
27/ഏപ്രിൽ 1968.

ആ രാക്ഷസക്കൊതുകുകൾ വീണ്ടും എന്റെ ചെവിയിൽ മൂളുകയാണ്. അപ്പോൾ അങ്ങനെയാണ് ഒരു വൻ സാമ്രാജ്യത്തിന്റെ പുത്രന്റെ അന്ത്യം ഉണ്ടാവുന്നത്... ഒരു ചെറിയ പ്രാണിയുടെ കൈയിൽ നിന്ന്. ഇത് ദൈവത്തിന്റെ എന്തൊരു വിചിത്ര തീരുമാനമാണ്. എറിക് രക്ഷപ്പെട്ടു കഴിഞ്ഞു. പെർസിയും ടോണിയും നേരത്തെ കടന്നു. ഒരു പക്ഷെ അവരെക്കാൾ അത്യാഗ്രഹിയായിരിക്കാം ഞാൻ. അതുകൊണ്ടാണ് മലമ്പനി പലതവണ ബാധിച്ചിട്ടും, എനിക്ക് നീലം എന്ന കുരുക്കിൽ നിന്ന് എനിക്ക് മോചനം ഇല്ലാതായത്. അല്ല, അതുമാത്രമല്ല. ഒരാൾ അവനവന്റെ ഡയറിയിൽ കള്ളം പറയരുത്. എന്റെ നാട്ടുകാർക്ക് എന്നെ കൃത്യമായി അറിയാം. നാട്ടിലും ഞാൻ ശുദ്ധമായ ഒരു ജീവിതമല്ല നയിച്ചിരുന്നത്. അവർ അത് മറന്നിട്ടുമില്ല. എനിക്ക് നാട്ടിലേക്ക് മടങ്ങാൻ ധൈര്യവുമില്ല. അന്യ നാട്ടിൽ താമസിച്ച്​ ഇവിടെ ജീവൻ വെടിയേണ്ടി വരുമെന്ന് എനിക്കറിയാം. എന്റെ ഭാര്യ മേരിയുടെയും പ്രിയപുത്രൻ ടോബിയുടെയും ശവകുടീരങ്ങൾക്കു സമീപമാകും എന്റെ സ്ഥലവും. ഈ നാട്ടുകാരോട് മോശമായി പെരുമാറിയിരുന്നതുകൊണ്ട്, എന്റെ മരണത്തിൽ കണ്ണീർ പൊഴിക്കാൻ ആരുമുണ്ടാവില്ല. ഒരു പക്ഷെ മിർജാൻ എന്നെ കുറിച്ചോർത്തു വിഷമിക്കും, എന്റെ വിശ്വസ്തനായ വാല്യക്കാരൻ മിർജാൻ.

പിന്നെ റെക്സ്, എനിക്കേറ്റവും സങ്കടം റെക്സിനെക്കുറിച്ചോർത്താണ്. കഷ്ടം, എന്റെ വിശ്വസ്തനായ റെക്സ്. ഞാൻ മരിച്ചാൽ ഇവർ നിന്നെ ബാക്കി വച്ചേക്കില്ല. അവർ നിന്നെ കല്ലെറിഞ്ഞോ, അടിച്ചോ കൊന്നുകളയും. നിനക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ !

എനിക്ക് പിന്നെ എഴുതാൻ കഴിഞ്ഞില്ല. എന്റെ കൈകൾ വിറക്കാൻ തുടങ്ങി. എന്റെ അല്ല, ഡയറി എഴുത്തുകാരന്റെ.
ഞാൻ പേന താഴെ വച്ചു. എന്റെ വലത്തേ കൈ സ്വയം താഴേക്കു ചെന്ന് മേശയുടെ വലത്തേ വലിപ്പിന് നേരെ നീണ്ടു.
ഞാൻ അത് തുറന്നു.
അതിനുള്ളിൽ ഒരു പിൻകുഷനും ഒരു പിത്തള പേപ്പർവെയിറ്റും, ഒരു പൈപ്പും, കുറെ കടലാസുകളും ഉണ്ടായിരുന്നു.
മേശ വലിപ്പ്​ കുറച്ചുകൂടി തുറന്നു. പാതി വെളിച്ചത്തിൽ ഒരു ലോഹവസ്തു തിളങ്ങുന്നത് കണ്ടു.
പുറകിൽ ആനക്കൊമ്പു പൊതിഞ്ഞ ഒരു പിസ്റ്റൾ ആയിരുന്നു അത്. കൈ പിസ്റ്റൾ വലിച്ചെടുത്തു. അതിന്റ വിറയൽ നിന്നിരുന്നു.
ഒരു കൂട്ടം കുറുക്കന്മാർ ഓലിയിടാൻ തുടങ്ങി. അതിനു മറുപടിയെന്നോണം വേട്ടനായ് കുരക്കാൻ തുടങ്ങി.
കസേരയിൽ നിന്നെഴുനേറ്റ് ഞാൻ വാതിലിനു നേരെ നടന്നു. വരാന്തയിലേക്ക് കടന്നു.
ബംഗ്ലാവിനു മുന്നിലെ തുറസ്സായ സ്ഥലം പ്രകാശത്തിൽ കുളിച്ചു നിന്നിരുന്നു.
വരാന്തയിൽനിന്നും പത്തടി ദൂരെ ഒരു വലിയ വേട്ടനായ് നിന്നിരുന്നു. എന്നെ കണ്ടപ്പോൾ അവൻ വാലാട്ടി.
‘റെക്സ് '
അത് അഗാധമായ ആ ഇംഗ്ലീഷ് ശബ്ദം തന്നെയായിരുന്നു. ആ ശബ്ദം അങ്ങ് ദൂരെ ഫാക്ടറിയിലും മുളങ്കൂട്ടത്തിലും മാറ്റൊലി ക്കൊണ്ട് തിരിച്ചുവന്നു. ‘റെക്സ്, റെക്സ്'
റെക്സ് വരാന്തയിലേക്ക് കയറി വന്നു. അവൻ പുല്ലിൽ നിന്ന്​ സിമന്റ് തറയിൽ കാൽ വച്ചപ്പോഴേക്കും എന്റെ വലതുകൈ എന്റെ അരക്കെട്ടിലേക്കുയർന്നു, നായക്ക് നേരെ പിസ്റ്റൾ ചൂണ്ടി.

റെക്സ് പിസ്റ്റലിൽ നോട്ടമുറപ്പിച്ചു അനങ്ങാതെ നിന്നു. അവൻ മൃദുവായി മുരണ്ടു.
എന്റെ വലത്തേ ചൂണ്ടുവിരൽ കാഞ്ചി വലിച്ചു.
കണ്ണഞ്ചിപ്പിക്കുന്ന ഒരു മിന്നലിൽ തോക്ക് വിറച്ചപ്പോൾ, പുകയും പുകമരുന്നിന്റെ മണവും അന്തരീക്ഷത്തിൽ നിറഞ്ഞു.
റെക്സിന്റെ ജീവനറ്റ, രക്തത്തിൽ കുളിച്ച ദേഹം പകുതി പുല്ലിലും പകുതി വരാന്തയിലും കിടന്നു.

പിസ്റ്റലിന്റെ ശബ്ദം അടുത്തുള്ള മരങ്ങളിലെ കാക്കകളെ ഉണർത്തി. ഫാക്ടറിയുടെ ദിശയിൽനിന്നും ഒരു ആരവം ഉയർന്നുകേട്ടു.
ഞാൻ കിടപ്പുമുറിയിൽ കടന്ന്, വാതിൽ കുറ്റിയിട്ട്, കട്ടിലിൽ ഇരുന്നു. ബഹളം അടുത്തെത്തിയിരുന്നു.
അപ്പോഴും ചൂട് മാറാത്ത പിസ്റ്റലിന്റെ അറ്റം എന്റെ വലതു ചെവിക്കരികിലേക്കു ചേർത്തു വച്ചു.
ഇത്രയും മാത്രമേ എനിക്ക് ഓർമയുള്ളു.

(ബംഗാളിയിൽ നിന്ന്​ ഇംഗ്ലീഷിലേക്ക് സത്യജിത് റായ് പരിഭാഷപ്പെടുത്തിയത്)

Comments