ചിത്രീകരണം : ദേവപ്രകാശ്

കൈപ്പല രഹസ്യം

""ജോഷേട്ടാ, വിവാഹത്തിന് മുമ്പ് നിങ്ങൾ ഏറ്റവും കൂടുതൽ മാസ്റ്റർബേഷൻ ചെയ്തത് ഇടതുകൈ കൊണ്ടായിരുന്നോ?''
അരുണിമയുടെ ചോദ്യം കേട്ടപ്പോൾ, ഇറക്കിക്കൊണ്ടിരുന്ന ദോശയും ചമ്മന്തിയും പെട്ടെന്ന് നെഞ്ചിൽ കെട്ടി ജോഷന് എക്കിട്ടം വന്നു. വലതുകൈകൊണ്ട് മൂർദ്ധാവിൽ നാലടിയടിച്ച ശേഷം അവൻ വെള്ളമെടുത്ത് മൊടമൊടാന്ന് കുടിച്ചു.""നിന്നോടാര് പറഞ്ഞു ഇത്?'' വെള്ളംകുടിച്ച ശേഷം തൊണ്ട നേരെയാക്കി ജോഷൻ പുരികമുയർത്തി.

അരുണിമ ചിരിച്ചു.""എന്തായാലും നിങ്ങളല്ലാന്ന് ഉറപ്പാണല്ലോ. നിങ്ങളങ്ങനെ ഒന്നും തുറന്നു പറയാറില്ലല്ലോ പൊതുവേ.. പക്ഷേ ഞാനറിഞ്ഞു. ആണോ അല്ലയോ.. അതുപറ.''""അതെ..'' ഒടുവിൽ ജോഷന് സമ്മതിക്കേണ്ടി വന്നു.

അതോടെ കല്യാണത്തിന് ശേഷം ആദ്യമായി, അതും രാവിലത്തെ ചായക്കൊപ്പം അവന് പഴയകാല സ്വയംഭോഗാനുഭവവും കൂടി ചവച്ചരക്കേണ്ടി വന്നു.
ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്താണ് തുടങ്ങിയത്. ആദ്യം വലതുകൈകൊണ്ടായിരുന്നു. പിന്നീടാണ് മാറ്റിപ്പിടിച്ചത്. അതിന് കൃത്യമായ കാരണവുമുണ്ട്. അന്നത്തെ വൈകുന്നേര സൗഹൃദക്കൂട്ടത്തിലേക്ക് പതിവായി സെക്സ് പറയാനെത്തുന്ന ഒരാളുണ്ടായിരുന്നു, മേലേക്കണ്ടി വിജുമോൻ. അവനാണ് ഒരിക്കൽ വലതുകൈകൊണ്ട് ചെയ്യരുതെന്ന ഉപദേശം പാടവരമ്പിൽ കാലും തൂക്കിയിട്ടിരിക്കുമ്പോൾ എല്ലാവർക്കുമായി പങ്കുവെച്ചത്. അങ്ങനെ ചെയ്യുമ്പോൾ ലിംഗം വലതു ഭാഗത്തേക്ക് ചെരിയുമെന്നും അത്തരത്തിലുള്ളവർക്ക് ഭാവിയിൽ പങ്കാളിയെ സംതൃപ്തി പെടുത്താനുള്ള സാധ്യത തുലോം കുറവായിരിക്കുമെന്നും അവനാണ് പ്രഖ്യാപിച്ചത്. ഇടതുഭാഗത്തേക്കായിരിക്കണമത്രേ ചെരിവ്!

തവളക്കരച്ചിലുകളുടെ പശ്ചാത്തലത്തിൽ എല്ലാവരും കൂടി ആധി പിടിച്ച് അവനെ നോക്കുന്ന ചിത്രം ഇപ്പോഴും മനസ്സിലുണ്ട്. അതൊക്കെ ശുദ്ധ അസംബന്ധമായിരുന്നുവെന്നത് പിന്നീട് കാലം കുറേ കഴിഞ്ഞിട്ടാണ് മനസ്സിലായത്. ഇപ്പോഴും കൂടിയിരിക്കുമ്പോൾ ആ കഥ പറഞ്ഞ് എല്ലാവരും പരസ്പരം ചിരിക്കാറുമുണ്ട്. പറഞ്ഞിട്ടെന്താ അവന്റെയാ വർത്തമാനം കൊണ്ട് അന്നുമുതൽ എല്ലാവരും ഒറ്റയടിക്ക് ഇടങ്കയ്യന്മാരായി ഓൺ ഡ്രൈവുകളും ഓഫ് ഡ്രൈവുകളും ചെയ്ത് ജീവിതമങ്ങോട്ട് ആർമാദിച്ചു.

""നീയെന്താ ഇന്നിങ്ങനെ ചോദിക്കാൻ?'' ഓഫീസിലേക്ക് ഇറങ്ങാൻ നേരം ജോഷൻ കാരണം കിട്ടാൻ ഒരിക്കൽ കൂടി ശ്രമിച്ചുനോക്കി.""ഒന്നുമില്ല. രാത്രിയിൽ പറയാം.'' അരുണിമക്ക് അൽപ്പം നീരസമുണ്ടെന്ന് അവന് തോന്നി, പിന്നെ നിർബന്ധിക്കാൻ നിന്നില്ല.
സത്യത്തിൽ ഇത്തരം കാര്യങ്ങളൊക്കെ കല്യാണശേഷം വിശദമായി ഭാര്യമാരോട് പറയേണ്ടതുണ്ടായിരുന്നോ? ജോഷന് സംശയമായി.

ഓഫീസിലെ ഫയലുകൾക്കിടയിലേക്ക് ശ്രദ്ധ പൂഴ്ത്തുമ്പോൾ അവളുടെ രാവിലത്തെ ചോദ്യം തന്നെയായിരുന്നു മനസ്സു നിറയെ. ഇനി അഥവാ അവൾക്ക് തന്നിൽ നിന്നും സെക്ഷ്വലായി യാതൊരു സംതൃപ്തിയും കിട്ടുന്നില്ലേ.. ആലോചന അങ്ങനെ പോയതും ജോഷന്റെ ശരീരമൊന്ന് പുളിച്ചുകൂമ്പി.
ഉച്ചക്ക് ചോറുണ്ട ശേഷമുള്ള വിശ്രമസമയത്ത്, ഇരിക്കപ്പൊറുതിയില്ലാതെ ജോഷൻ ഫോണെടുത്ത് സുജിത്തിനെ വിളിച്ചു.""​​​​​​​പിന്നേ.. എനിക്കതല്ലേ പണി. നിനക്കെന്തിന്റെ കേടാണ്. പോയകാലത്തെ സ്വയംഭോഗത്തിന്റെ കണക്ക് പറഞ്ഞല്ലേ എല്ലാ ഭർത്താക്കന്മാരും ഭാര്യമാരെ സംതൃപ്തിപ്പെടുത്തുന്നത്. ഒന്ന് പോയേടാ അവിടന്ന്..'' ""അല്ലെടാ നമ്മുടെ മേലേക്കണ്ടി അന്ന് പറഞ്ഞുനടന്നതിൽ വല്ല കാര്യവുമുണ്ടോ എന്നറിയാനാണ്.'' ""എന്ത് പറഞ്ഞ് നടന്നതില്?'' ""​​​​​​​വലതുകൈകൊണ്ട് ചെയ്യണേനെ പറ്റി പറഞ്ഞില്ലായിരുന്നോ?'' ""എന്റെ പൊന്നു ജോഷാ, അവന് മുഴുത്ത ഭ്രാന്താണ്. നിനക്കോ? അന്നത് മനസ്സിലാക്കാൻ നമുക്ക് പറ്റീല. നീയിപ്പോഴും അവന്റെ പൊട്ടത്തരം ആലോചിച്ച് സമയം മിനക്കെടുത്തല്ല.. അഥവാ ഇനിയത് സത്യമാണെങ്കിൽ തന്നെ മേലേക്കണ്ടി പറഞ്ഞതിൽ പിന്നെ നീയും ഇടങ്കയ്യനായില്ലേ.. പിന്നെന്താ പ്രശ്നം?'' ""അത് ആയി. പക്ഷേ അവൻ അന്ന് വലത് മാറ്റി ഇടത് പറഞ്ഞ് നമുക്കിട്ട് പണി തന്നതാണോന്ന് ഇപ്പോൾ എനിക്കൊരു ചെറിയ സംശയം.''
കുറച്ച് നേരത്തേക്ക് അപ്പുറത്ത് നിശബ്ദതയായിരുന്നു.

""ജോഷാ, ഞാനൊരു കാര്യം തുറന്നുപറയുന്നതുകൊണ്ട് ഒന്നും തോന്നരുത്..'' സുജിത്തിന്റെ ശബ്ദം അൽപ്പം പരുക്കനായി. ""നീ കല്യാണത്തിന് ശേഷം തനി സൈക്കോ ആയിട്ടുണ്ട്.''
ഫോൺ കട്ടായി. ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി ജോഷന്. പിന്നീട് ഓഫീസിലിരുന്നുകൊണ്ട് തീർക്കാനുള്ള ഫയലുകളിൽ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാൻ അവനൊട്ട് കഴിഞ്ഞതുമില്ല. ഒരു വിധത്തിൽ വൈകുന്നേരത്തെ ഏന്തിപ്പിടിച്ച് വീട്ടിലെത്തിയപ്പോൾ അവൾക്ക് പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ല, അത് മാത്രമായിരുന്നു ജോഷന് ആകെക്കൂടെയുണ്ടായ ആശ്വാസം.

""​​​​​​​നീയെന്താ രാവിലെ അങ്ങനെ ചോദിച്ചത്?'' രാത്രി കിടക്കാൻ നേരം ജോഷൻ വിഷയം വീണ്ടുമെടുത്തിട്ടു. ""ഞാനിന്നലെ ഉറക്കത്തിലെങ്ങാനും വല്ല പിച്ചുംപേയും വിളിച്ചുപറഞ്ഞോ?''
അരുണിമ അവനെ തുറിച്ചുനോക്കി.

""അതിന് ജോഷേട്ടൻ ബോധമുള്ളപ്പോഴേ എന്നോട് മനസ് തുറക്കാറില്ലല്ലോ. എന്നിട്ടാണോ പാതിബോധത്തിൽ! എന്നോട് നിങ്ങളല്ല നിങ്ങളുടെ ഇടതുകൈയാണ് പറഞ്ഞത്.''​​​​​​​ഇടത്തേ ചുമലിൽ ഒരു കുത്തുകൊണ്ടതുപോലെ അവനൊന്ന് പിടഞ്ഞു. ""ഇടതു കൈയ്യോ? നീയെന്താ ആളെ കളിയാക്കുകയാണോ?''""സത്യായിട്ടും. ഇന്നലെ അതെന്നോട് പറഞ്ഞത് മുഴുവൻ ഇത്തരം കാര്യങ്ങളെ കുറിച്ചായിരുന്നു.'' പിന്നെ അവളൊരു വഷളൻ ചിരിയിൽ കുസൃതി പിടപ്പിച്ചു. ""അതേയ്, പഴത്തൊലിയുടെ കാര്യവും പറഞ്ഞു ട്ടോ.'' ""പഴത്തൊലിയോ?'' മുഴുത്തൊരു നേന്ത്രപ്പഴം ഉരിഞ്ഞതുപോലെ ജോഷൻ നഗ്നനായി, അണ്ണാക്കിലെ വെള്ളം വറ്റിയ അവൻ അവളെ തുറിച്ചുനോക്കി.

""ഹാ, അതിന് ജോഷേട്ടെനെന്തിനാ ടെൻഷനടിക്കുന്നത്? ഞാൻ ജോഷേട്ടന്റെ ഭാര്യയല്ലേ.. ഞാനിതെല്ലാം അറിഞ്ഞൂന്ന് വെച്ച് എന്താണ് പ്രശ്നം..''
അവൾ ചിരിച്ചുകൊണ്ട് പതുക്കെ അവന്റെ നെഞ്ചിലേക്ക് മുഖം കയറ്റിവെച്ചു. ജോഷന് എന്നിട്ടും ആ വെളിപ്പെടുത്തൽ പൂർണ്ണമായും അങ്ങോട്ടിറക്കാൻ തോന്നിയില്ല. ഭാര്യയാണേലും കാമുകിയാണേലും സ്വന്തം രഹസ്യങ്ങൾ രഹസ്യങ്ങളല്ലേ.. സംഗതിയിൽ പഴത്തൊലിയൊക്കെ അന്നത്തെ "വീക്ക് ഏരിയ' ആയിരുന്നു. സത്യമാണ്. എന്നുവെച്ച് ഇങ്ങനെയുള്ള കാര്യങ്ങൾ വെളിപ്പെടുന്നതിൽ എന്തർത്ഥമാണുള്ളത്!

ജീവിതത്തിൽ ഇതുവരെ ആരോടും പങ്കിടാത്ത കാര്യങ്ങളാണ് ഇവൾ ശൂന്യതയിൽ നിന്നെന്നപോലെ കോർത്തെടുത്ത് വിളിച്ചുപറയുന്നത്.
അവളുടെ മുടിയിഴകളിലൂടെ അവന്റെ വലതുകൈ ഇടതടവില്ലാതെ സഞ്ചരിച്ചുകൊണ്ടിരുന്നു.
ചങ്ങാതിമാരോട് ആരോടെങ്കിലും താൻ ഇതൊക്കെ എപ്പോഴെങ്കിലും പറഞ്ഞിരുന്നോ? ജോഷൻ തലകുത്തി മറിഞ്ഞ് ചിന്തിച്ചു. അതല്ല, ഇനി അഥവാ അവരോട് പറഞ്ഞാലും ഇവളെങ്ങനെ അറിയും? അതിനും വഴിയില്ലല്ലോ....
പൊടുന്നനെ അവന്റെ കൈ നിശ്ചലമായി. അവൻ അരുണിമയെ പതുക്കെ കുലുക്കി നോക്കി. അവൾ ഉറങ്ങിക്കഴിഞ്ഞിരുന്നു. നെഞ്ചിലുണ്ടായിരുന്ന അവളുടെ മുഖം പതുക്കെ തലയിണയിലേക്ക് വെച്ച് ഒച്ചയുണ്ടാക്കാതെ ജോഷൻ എഴുന്നേറ്റു. പതിഞ്ഞ കാൽവെപ്പുകളോടെ അലമാര തുറന്ന് രഹസ്യ അറയിൽ തപ്പി. ആശ്വാസം!

കൈയ്യിൽ തടഞ്ഞത് അവൻ പുറത്തേക്ക് വലിച്ചെടുത്തു. അതൊരു പുസ്തകമായിരുന്നു, നെൽസൺ മണ്ടേലയുടെ മുഖച്ചിത്രമുള്ള ഇരുന്നൂറ് പേജിന്റെ വരയില്ലാത്ത നോട്ട് ബുക്ക്. മറ്റാരെങ്കിലും തുറന്നു നോക്കിയാൽ അറിയാൻ വേണ്ടി തന്ത്രപൂർവ്വം ഇട്ടുവെച്ച അടയാളങ്ങളെല്ലാം അവൻ സൂക്ഷ്മമായി പരിശോധിച്ചു. ഇതുവരെ ഒരനക്കവും പറ്റിയിട്ടില്ല. ആശ്വാസത്തോടെ അവനതുംകൊണ്ട് തൊട്ടപ്പുറത്തുള്ള മുറിയിലേക്ക് നടന്നു.
സ്വീകരണമുറിയിലെ ലൈറ്റിട്ട് പുസ്തകം പതുക്കെ മറിച്ചുനോക്കി. പല കാലങ്ങളിലായി എഴുതിവെച്ച വളരെ വ്യത്യസ്തമെന്ന് തോന്നിയ അനുഭവങ്ങളായിരുന്നു അതിൽ നിറയെ. അക്ഷരവടിവുകളിലെ വ്യത്യാസം കാലത്തേയും അവന്റെ വളർച്ചയേയും ഒരുപോലെ ഓർമ്മപ്പെടുത്തുന്നുണ്ട്. എടുത്ത് കത്തിക്കണമെന്ന് പലപ്പോഴും ചിന്തിച്ചതാണ്, പിന്നെ വേണ്ട എന്ന് തോന്നും.
പതിവുപോലെ വീണ്ടും അത് പഴയ സ്ഥാനത്ത് വെച്ച് പൂട്ടി ഭദ്രമാക്കി ജോഷൻ അരുണിമക്കരികിൽ വന്ന് കിടന്നു. ആലോചനകൾക്കിടയിൽ എപ്പോഴോ ഉറങ്ങുകയും ചെയ്തു.

പിറ്റേന്ന് ബോസ്സിന്റെ പിറന്നാളായിരുന്നു. ഓഫീസിൽ എല്ലാവരും കൂടി ഒരു കേക്ക് മുറിയും ബലൂൺ പൊട്ടിക്കലും പ്ലാൻ ചെയ്തിട്ടുണ്ട്. ഇത്തവണത്തെ പിറന്നാളിന് ഒരേ നിറത്തിലുള്ള ഷർട്ടിടണമെന്ന് ബോസ്സിന് പ്രത്യേക നിർബന്ധം. അത്തരത്തിലുള്ള ഷർട്ട് എല്ലാവർക്കുമായി വാങ്ങിക്കുകയും ചെയ്തു അദ്ദേഹം. ഷർട്ട് ഇസ്തിരിയിടുന്ന സമയത്ത് കട്ടൻ ചായയുമായി വന്നതായിരുന്നു അരുണിമ. അവൾ നീളത്തിൽ വിരിഞ്ഞുകിടക്കുന്ന ഷർട്ടിന്റെ കൈയ്യിൽ പതുക്കെ തലോടി.""ഇതുപോലുള്ള ഒരു ചന്ദനക്കളർ ഷർട്ട് അച്ഛനിട്ട അന്നല്ലേ നിങ്ങൾ മൂപ്പരെ കോളറിൽ കയറി പിടിച്ചത്?''
ഷർട്ടിന്റെ പുറംഭാഗത്തായി ഒഴുകിനടന്ന ജോഷന്റെ കൈയ്യിലെ ഇസ്തിരിപ്പെട്ടി പൊടുന്നനെ പിടിച്ചുകെട്ടിയ പോലെ നിന്നു. അവൻ അരുണിമയെ നോക്കി, അവൾ ചിരിച്ചുകൊണ്ട് ഇസ്തിരിപ്പെട്ടി വാങ്ങി ചായ അവന് നേരെ നീട്ടി.

അമ്മയ്ക്കും തനിക്കും അച്ഛനും മാത്രമറിയുന്ന കാര്യമാണ്. ഡിഗ്രി കഴിഞ്ഞ് ജോലിയൊന്നും ശരിയാകാതെ നടക്കുന്ന കാലത്ത് ജീവിതത്തിൽ പറ്റിയ ഒരു കൈയ്യബദ്ധമായിരുന്നു ആ കോളറുപിടുത്തം. എന്തോ ഒന്നും രണ്ടും പറഞ്ഞുള്ള വർത്തമാനം പറച്ചിലിനിടയിൽ സംഭവിച്ചതാണ്. അമ്മ മരിച്ചിട്ട് കൊല്ലം മൂന്ന്, അച്ഛൻ മരിച്ചിട്ട് രണ്ട്..!
പിന്നെയിതൊക്കെ കൂടി എവിടെ നിന്നും പൊന്തിവരുന്നു?
അവൻ ചായ മൊത്തിക്കൊണ്ട് അവൾ ജോറായി ഇസ്തിരിയിടുന്നതും നോക്കി കുറേ നേരം നിന്നു. അവൾക്കാണെങ്കിൽ അത്തരമൊരു വെളിപ്പെടുത്തലെടുത്ത് പുറത്തിട്ടതിന്റെ യാതൊരുവിധ അങ്കലാപ്പുമില്ല.""ആരാ നിന്റെടുത്ത് പറഞ്ഞേ? അമ്മയോ അതോ അച്ഛനോ?''
അപ്പോഴേക്കും ഇസ്തിരിയിട്ടുകഴിഞ്ഞ ഷർട്ട് അവന്റെ ഇടതുചുമലിലേക്ക് പയ്യെ ഇട്ടുകൊണ്ട് അവൾ ചിരിച്ചു. ""അച്ഛനും അമ്മയും ഒന്നുമല്ല. അന്ന്, നിങ്ങൾ അച്ഛന്റെ കോളറിന് പിടിച്ചത് ഇടതുകൈകൊണ്ടായിരുന്നില്ലേ. ഒന്നോർത്തു നോക്കിക്കേ.''
ഇടതുകൈ, ശരിയാണ്!

ജോഷന് തല കറങ്ങുന്നതുപോലെ തോന്നി. ഇസ്തിരി പെട്ടിയുടെ സ്വിച്ച് ഓഫ് ചെയ്ത ശേഷം അവൾ മുറിയിൽ നിന്നും ഇറങ്ങിപ്പോകുന്നതും നോക്കി അവൻ തൊട്ടടുത്തുണ്ടായിരുന്ന കസേരയിലേക്ക് അമർന്നിരുന്നു..""ഇതിനിപ്പോ എന്താണ് പ്രശ്നം? അവൾ നിന്റെ ഭാര്യയല്ലേ? അറിഞ്ഞെന്ന് വെച്ച് എന്താണ്?'' എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഷബീറ് നെറ്റി ചുളിച്ചു.
ജോഷന് കലി വന്നു. ""ഭാര്യയാണെന്ന് കരുതി എല്ലാം അറിയിക്കണമെന്നുണ്ടോ? നിനക്ക് നിന്റെ ഭാര്യയറിയാത്ത എന്തെല്ലാം കാര്യങ്ങളുണ്ട്? ഇല്ലേ?''""അത് ശരിയാ..''""എടാ, എത്ര വലിയ ഭാര്യയും ഭർത്താവുമാണെങ്കിലും അവർക്കെല്ലാം അവനവനിൽ തന്നെ എന്നന്നേക്കുമായി കുഴിച്ചുമൂടേണ്ട ചില രഹസ്യങ്ങളുണ്ടാകും. ആ രഹസ്യങ്ങൾ പരസ്യമാകുന്നത് അനുഭവിച്ചുനോക്കണം. അപ്പോഴേ അതിന്റെ ഗൗരവം മനസ്സിലാവൂ. നിനക്കറിയോ, ഞാനിപ്പോൾ ഓരോ ദിവസവും വീട്ടിലെത്തുന്നത് അവൾ പുതിയതായി എന്താണ് പറയാൻ പോകുന്നതെന്ന ആധിയിലാണ്. മനസ്സറിഞ്ഞ് ഭക്ഷണം കഴിച്ചിട്ട് ദിവസമെത്രയായീന്നറിയോ നിനക്ക്? വർക്കിൽ പോലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ല.'' ""ഇതെങ്ങനെയാണിപ്പോ സംഭവം?'' ഷബീറിനും അത്ഭുതമായി.""ആ, എനിക്കറിയില്ല. ചോദിക്കുമ്പോഴെല്ലാം പറയുന്നത് നിങ്ങളുടെ ഇടതുകൈ പറഞ്ഞു ഇടതുകൈ പറഞ്ഞു എന്നാണ്. എനിക്കറിയാം കളിയാക്കുകയാണ്. എന്തായാലും ഇതിനൊരറുതി വേണം. അല്ലെങ്കിൽ ചിലപ്പോൾ ഞാൻ ടെൻഷനടിച്ച് പണ്ടാരമടങ്ങും, ഉറപ്പാ.'' ""ഇനി അവൾക്ക് വല്ല മെന്റലിസവും വശമുണ്ടോ?'' ""മെന്റലിസം.. മണ്ണാങ്കട്ടയാണ്. ഉറക്കപ്പേച്ച് പറയുന്നുണ്ടോന്ന് പരിശോധിക്കാൻ മൊബെൽ ഒരു രാത്രി മുഴുവനായി ഫ്ളൈറ്റ് മോഡിലാക്കി റിക്കോർഡ് ബട്ടൺ അമർത്തിയിട്ടതാ ഞാൻ. അഞ്ചെട്ട് മണിക്കൂർ എന്റെ കൂർക്കം വലി കേട്ടത് മിച്ചം'' ""എന്തായാലും അവളിത് എവിടെ നിന്നാണ് അറിയുന്നതെന്ന് മനസ്സിലാക്ക്. എന്നിട്ട് ആ വഴിയടയ്ക്കാൻ നോക്ക്. അതല്ലാതെ നമ്മള് വേറെ എന്ത് ചെയ്യാനാണ്.''
അത് ശരിയാണെന്ന് ജോഷനും അറിയാം. കുറച്ചൂടി ആഴത്തിൽ അവളെ നിരീക്ഷിക്കേണ്ടതുണ്ട്. അൽപ്പം മയത്തിൽ കാര്യം അന്വേഷിക്കുകയും വേണം. പോരാത്തതിന് നെൽസൺ മണ്ടേലയുടെ പടമുള്ള നോട്ട് ബുക്ക് കത്തിച്ചുകളയാം. എന്തൊക്കെയായാലും അതിനി വേണ്ട.

അങ്ങനെ, ബുക്ക് കത്തിച്ചിട്ടും രണ്ടുദിവസം വിടാതെ നിരീക്ഷിച്ചിട്ടും അവൾക്കിതെല്ലാം എവിടെനിന്നും കിട്ടുന്നു എന്നതിന് മാത്രം ജോഷന് ഒരു ധാരണയും കിട്ടിയില്ല. മാത്രവുമല്ല, മൂന്നാമത്തെ ദിവസം പുതിയൊരു സംഭവം അരങ്ങേറുകയും ചെയ്തു.
രാവിലെത്തന്നെ താടി വടിക്കുകയായിരുന്നു ജോഷൻ.""ജോഷേട്ടാ, ബസ്സിലെ തിരക്കുകൾക്കിടയിലൂടെ പെണ്ണുങ്ങടെ മൊലക്ക് പിടിക്കുന്നതിനോട് എന്താണ് നിങ്ങടെ അഭിപ്രായം?''
ചോദ്യം കേട്ടതും കൈയ്യിലെ ഷേവിങ്ങ് സെറ്റ് പാളി കീഴ്ത്താടിയിലൊന്നാഴ്ന്നു. മുന്നിൽ വെച്ച കണ്ണാടിയിലൂടെ അരുണിമയുടെ മുറുകിയ മുഖം ജോഷൻ കണ്ടു. അവൻ തിരിഞ്ഞുനോക്കി.

""എത്ര ഊള പരിപാടിയാണല്ലേ..?'' അവള് തന്നെ പൂരിപ്പിച്ചു. പെട്ടെന്നായിരുന്നു ജോഷന്റെ താടിയിലുള്ള ഷേവിങ്ങ് പതയിലേക്ക് ചുവപ്പ് പരക്കുന്നത് അവൾ കണ്ടത്. ""യ്യോ താടി മുറിഞ്ഞല്ലോ..''
അരുണിമ വേഗം ഡെറ്റോളിന്റെ കുപ്പിയെടുത്ത് കൈയ്യിലാക്കി താടിയിലെ മുറിവിൽ പുരട്ടി. ജോഷന് നീറി. അവളത് കാര്യമാക്കിയില്ല. ""പാവം ഇടതുകൈ.. ആ വൃത്തികെട്ട പണിയും അന്ന് അതിനെക്കൊണ്ട് ചെയ്യിച്ചിരുന്നു ലേ?''
ജോഷന്റെ നിയന്ത്രണം വിട്ടു. ""ദേ ഒരു മാതിരി വർത്തമാനം പറയരുത് ട്ടാ.. നീയിത് കുറച്ചീസായി തുടങ്ങിയിട്ട്. ഒലക്കമ്മലെ ഒരെടത്തും വലത്തും.. ''

അങ്ങനെയൊരു ചാട്ടം അവൾക്ക് നേരെ ചാടിയെങ്കിലും ഉള്ളിന്റെയുള്ളിൽ ജോഷൻ ശരിക്കും പതറിപ്പോയിരുന്നു. കാരണം, ഉള്ള സംഭവങ്ങളാണ് അവൾ വിളിച്ചു പറയുന്നത്. പ്ലസ്ടൂവിന് പഠിക്കുന്ന കാലം. നാട്ടിലൂടെ രണ്ടോ മൂന്നോ ബസ്സാണ് ആകെയുള്ളത്. അതിലാണെങ്കിൽ ഓഫീസിൽ പോകുന്ന ചേച്ചിമാരും സ്‌കൂളിൽ പഠിക്കുന്ന പിള്ളേരും കാരണം ശനിയും ഞായറും ഒഴികെ എന്നും പള്ളിപ്പെരുന്നാളിന്റെ തിരക്കാണ്. അതിനിടയിലാണ് ഏറെ പ്രതീക്ഷയുള്ള കണ്ടക്ടറുടെ വരവ്. ആ വരവിലായിരുന്നു തോണ്ടലും പിച്ചലും. ആരുടെ പിടുത്തത്തിലും പെടാത്തതിനാൽ തനിക്ക് ആ പരിപാടിയുണ്ടായിരുന്നത് സാക്ഷാൽ പടച്ചതമ്പുരാന് മാത്രമേ അറിയുമായിരുന്നുള്ളൂ എന്നാണ് ജോഷൻ ഇന്നേ വരെ വിചാരിച്ചിരുന്നത്.
അതും തെറ്റിയിരിക്കുന്നു!
അവളിപ്പോൾ പറഞ്ഞതുപോലുള്ള കാര്യങ്ങളൊന്നും നോട്ട് ബുക്കിൽ എഴുതിയിട്ടുമില്ലായിരുന്നു. അപ്പോൾ ആ പുസ്തകത്തിലൊന്നുമല്ല കാര്യം.. പിന്നെയെവിടെനിന്നും കിട്ടുന്നു ഇതെല്ലാം?

അന്ന് രാത്രിയിൽ ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു ജോഷൻ. അവൻ ജീവിതത്തിലാദ്യമായി കഴിഞ്ഞ പത്തുമുപ്പത്തിമൂന്ന് കൊല്ലങ്ങളിലായി ഇടതുകൈകൊണ്ട് ചെയ്തുകൂട്ടിയതെല്ലാം ഒന്ന് റീവൈന്റ് ചെയ്യാൻ ശ്രമിച്ചു. അവളിലൂടെ വെളിപ്പെടുന്നത് എന്തൊക്കെയായിരിക്കുമെന്ന് അറിയാനുള്ള ഒരു കൗതുകം. ഓരോന്നും ആലോചിക്കുന്നതിനനുസരിച്ച് ശരീരം വിയർത്തു. വിയർത്ത് വിയർത്തെപ്പോഴോ ഉറങ്ങുകയും ചെയ്തു. ഉറക്കത്തിനിടയിൽ ഇടതുകൈച്ചട്ടയിൽ നിന്നും ഒരു കുത്തിപ്പറി. പെട്ടെന്ന് അവൻ ഞെട്ടിയുണർന്നു.
ലൈറ്റിട്ട് നോക്കിയപ്പോൾ അരികിൽ അരുണിമയില്ല!

ജോഷൻ മൊബെലെടുത്ത് പതുക്കെ എഴുന്നേറ്റു. ബെഡ്റൂമിന്റെ വാതിൽ തുറന്ന് കിടക്കുകയാണ്. മറ്റെവിടെയും വെളിച്ചമില്ല.
ഡൈനിങ്ങിലേക്ക് കടന്നു നോക്കിയപ്പോൾ സിറ്റൗട്ടിന്റെ വാതിൽ തുറന്നിട്ടില്ല.
അവൻ മൊബെൽ ലോക്ക് തുറന്ന്, ഡിസ്‌പ്ലേ വെളിച്ചത്തിൽ ചുറ്റുവട്ടത്തുള്ള ഇരുട്ടിലേക്ക് കണ്ണുകളും കാതുകളും കൂർപ്പിച്ച് പരതി. ക്ലോക്കുകളുടെ സെക്കന്റ് സൂചിയുടെ ചാട്ടം മാത്രം എല്ലായിടത്തു നിന്നും കേൾക്കാം. അവൻ പതുക്കെ ഓഫീസ് റൂമിൽ കയറി, പിന്നെ രണ്ടാമത്തെ ബെഡ് റൂമിൽ, സ്റ്റയറിന് താഴെ, അതിനോട് ചേർന്നുള്ള ബാത് റൂമിൽ, സ്റ്റോറിൽ, മൂന്നാമത്തെ ബെഡ് റൂമിൽ.... നോക്കി നോക്കി ഒടുവിലവൻ കിച്ചണിലെത്തി. കിച്ചണിൽ നിന്നും പുറത്തേക്കുള്ള വാതിലും തുറന്നിട്ടില്ല. അവൻ പതുക്കെ മൊബെലിന്റെ വെളിച്ചം കിച്ചണിന്റെ തെക്കേ ഭാഗത്തുള്ള ചുമരിന് നേരെയാക്കി. ജോഷനൊന്ന് പതറി. ചുമരിലെ ഷോകേയ്സിന്റെ ചില്ല് നീക്കിവെച്ച രീതിയിലാണ്. അത് ശരിക്ക് കിച്ചണിനോട് ചേർന്ന് കിടക്കുന്ന അണ്ടർഗ്രൗണ്ടിലേക്കുള്ള വാതിലാണ്. ഒറ്റയടിക്ക് ഷോകേയ്സാണെന്നേ തോന്നൂ. അതിലൂടെ പത്തുപന്ത്രണ്ട് സ്റ്റപ്പുകൾ ഇറങ്ങിയാൽ ഒരു കുഞ്ഞുമുറിയിലെത്താം.

ജോഷന്റെ മുഖം മുറുകി.
അവൻ പതുക്കെ ശബ്ദമുണ്ടാക്കാതെ ഓരോ സ്റ്റെപ്പ് വീതം ഇറങ്ങാൻ തുടങ്ങി. മുറിക്ക് മുന്നിലെത്തിയപ്പോൾ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. വാതിലുപോലും അറിയാതെ പതുക്കെ തള്ളി നോക്കി.
മുറിയിലെ നേരിയ മഞ്ഞ വെളിച്ചത്തിൽ ജോഷൻ കണ്ടു, ടേബിളിന് മുകളിൽ ഭദ്രമായി അടച്ചുസൂക്ഷിച്ചിരുന്ന ആ വലിയ ഗ്ലാസ്സ് ജാറിന് മുന്നിൽ ഇരിക്കുകയാണ് അരുണിമ!
നെഞ്ചിൽ കുത്തുകൊണ്ടതുപോലെ ജോഷൻ പിടഞ്ഞു. അവന് പെട്ടെന്ന് ആദ്യരാത്രി ഓർമ്മ വന്നു.

""ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?'' ആദ്യരാത്രിയുടെ അന്ന് അരുണിമയുടെ കൈ ഇടതുതോളിൽ പതിഞ്ഞപ്പോൾ വല്ലാത്ത കുളിർമ്മയായിരുന്നു. അത്രയും സ്നേഹത്തോടെ ആദ്യമായിട്ടായിരുന്നു ഒരാൾ അവിടെ സ്പർശിക്കുന്നത്.""പിന്നെ, പറയാതെ''""ശരിക്കും എങ്ങനെയാ ജോഷേട്ടന് ഇത് നഷ്ടപ്പെട്ടത്?'' ജോഷൻ വലിയ നിരാശയോടെ നോട്ടം അവളിൽ നിന്നും പറിച്ചെടുത്തു. ആ ചോദ്യം അവൻ അന്നേരം തീരെ പ്രതീക്ഷിച്ചിരുന്നില്ല.
അത് അവൾക്ക് മനസ്സിലാവുകയും ചെയ്തു. ""അല്ല ജോഷേട്ടാ, ഏതോ അടിപിടിയിൽ വെട്ട് കിട്ടി തുന്നിച്ചേർക്കാൻ പറ്റാത്തതുകൊണ്ട് ഒഴിവാക്കീതാണെന്ന് അച്ഛനോട് കല്യാണത്തിന് രണ്ടുദിവസം മുമ്പ് ആരൊക്കെയോ പറഞ്ഞു. അടിപിടിക്കാരനാണെന്നൊക്കെ അറിഞ്ഞപ്പോ അച്ഛന് വല്ലാത്ത സങ്കടായി. അതാ ചോദിച്ചേ.. വിഷമമായെങ്കി എന്നോട് ക്ഷമിക്ക്''
അരുണിമയുടെ കണ്ണുകൾ നനഞ്ഞത് കണ്ടപ്പോൾ ജോഷന് അവളോട് പാവം തോന്നി. അവൻ വലതുകൈ കൊണ്ട് അവളെ ചേർത്തുപിടിച്ച് നെറ്റിയിൽ ചുണ്ടമർത്തി. ""പറയാം ഞാൻ എല്ലാം.''

പാതിരാ വരെ അവർ വർത്തമാനം പറഞ്ഞിരുന്നു. പക്ഷേ അരുണിമ ചോദിച്ചതിനെപ്പറ്റി ജോഷൻ ഒരക്ഷരം പറഞ്ഞില്ല. വർത്തമാനത്തിനിടയിൽ അവൾ അത് മറക്കുകയും ചെയ്തു. എല്ലാവരും ഉറങ്ങിക്കഴിഞ്ഞുവെന്ന് ഉറപ്പായപ്പോൾ ജോഷൻ വർത്തമാനം നിർത്തി മൊബെെലുമെടുത്ത് എഴുന്നേറ്റ് അരുണിമയുടെ കൈ പിടിച്ച് ഒച്ചയുണ്ടാക്കാതെ മുറിയിൽ നിന്നും പുറത്തിറങ്ങി വാതില് ചാരി.
"ഇതെങ്ങോട്ടാണ് ജോഷേട്ടാ'- അവൾ അവനോട് മൂന്നാല് പ്രാവശ്യം ശബ്ദം തീരെ താഴ്ത്തി മുരണ്ടു.. അത് കേട്ടപ്പോൾ ജോഷന് കൂടുതൽ രസം തോന്നി. അവൻ ചിരിയമർത്തി അവളുടെ കൈയ്യും പിടിച്ച് ഡൈനിങ്ങിലൂടെ അടുക്കളയിലേക്ക് കടന്നു. അടുക്കളയുടെ തെക്കേ ചുമരിലെ ഷോകെയ്സിന്റെ ഗ്ലാസ്സ് കുറേ നേരം വെച്ച് ശബ്ദമുണ്ടാക്കാതെ ഇടത്തോട്ട് നീക്കി.

താഴേക്ക് ഇറങ്ങിപ്പോകുന്ന സ്റ്റപ്പുകൾ കണ്ട് അരുണിമ അന്തം വിട്ടു. അൽപ്പം പേടിയോടെ അവന്റെ വലതുകൈ പിടിച്ച് അവൾ അവനോടൊപ്പം പടവുകളിറങ്ങി. മുറിക്കുള്ളിൽ മഞ്ഞവെളിച്ചമായിരുന്നു. മുറിയുടെ നടുവിലായി ഒരു മേശയുണ്ട്, ആ മേശക്ക് മുന്നിലെത്തിയതും ജോഷൻ മൊബെലെടുത്ത് ഫ്ളാഷ്ലൈറ്റ് ഓണാക്കി അതിന് മുന്നിലേക്കാക്കി പിടിച്ചു.
ഒരു വലിയ ഗ്ലാസ്സ് ജാർ..
അതിനുള്ളിലെ ലായനിയിൽ കുത്തനെ മുങ്ങിക്കിടക്കുന്ന അറ്റുപോയ ഒരു കൈ!
അരുണിമ പൊടുന്നനെ പേടിയോടെ ജോഷന്റെ പിന്നിലേക്കൊളിച്ചു. അവളുടെ കിതപ്പുകൾ മുറിയിൽ ഒഴുകി നടന്നു. ജോഷൻ ചിരിച്ചു, അവൻ അവളുടെ പേടിയിലേക്ക് പ്രണയത്തോടെ മുഖം പൂഴ്ത്തി. ""നേരത്തെ ചോദിച്ച സംശയം തീർത്തേക്ക്. നല്ലോണ്ണം നോക്ക് വെട്ടുകളുണ്ടോന്ന്..''

അരുണിമ പേടിയോടെ അവന്റെ പിന്നിൽ നിന്നും പതുക്കെ തല ചെരിച്ച് ആ ഗ്ലാസ്സ് ജാറിന് നേരെ നോക്കി. വൃത്തിയുള്ള ഒരു കൈ! വിരലുകൾ ഒരു പൂവ് പോലെ മുകളിലേക്കായി വിടർന്നിരിക്കുന്നു. നേർത്ത ചുളിവുകൾ ഒന്ന് പാളിനോക്കിയിട്ടുണ്ട് എന്നതല്ലാതെ മറ്റൊരു പരിക്കുകളുമില്ലാത്ത തെളിച്ചമുള്ള കൈ.. ഇരിഞ്ഞുപോയ ഭാഗത്ത് മുളച്ച വേരുകൾ പോലെ ഇറച്ചിയുടെ നാരുകൾ..
അവൾ അവനെ ഇറുകെ പിടിച്ചു. ജോഷൻ അവളുടെ തടിച്ച ചുണ്ടുകളിലേക്ക് ആഴത്തിൽ നോക്കി.
ആദ്യചുംബനം ഇവിടെ വെച്ചായിരുന്നല്ലോ, അറ്റുപോയ ഇടതുകൈയ്യിനെ സാക്ഷിയാക്കി....

ജോഷൻ ഓർമകളിൽ നിന്നും തിരിച്ചിറങ്ങി നെടുവീർപ്പിട്ടു. അവന്റെ തൊണ്ട വരണ്ടു. വേഗം തിരികെ സ്റ്റെപ്പുകൾ കയറി അടുക്കളയിലെത്തി കുടിവെള്ളത്തിന്റെ ജാറെടുത്ത് വായിലേക്ക് കമിഴ്ത്തി. പിന്നെ മുറിയിൽ കയറി കട്ടിലിലിരുന്ന് കിതച്ചു. അവന്റെ ശരീരം ചുട്ടുപൊള്ളാൻ തുടങ്ങി, തലയിലൂടെ പുതപ്പിട്ട് അവൻ മൂടിപ്പുതച്ച് കിടന്നു. കുറേ സമയം കഴിഞ്ഞ് അരുണിമ മുറിയിലേക്ക് വന്നതും കൂടെ കിടന്നതുമെല്ലാം അവനറിഞ്ഞു.

രാവിലെ പക്ഷേ പതിവിന്ന് വിപരീതമായിട്ടായിരുന്നു അരുണിമ പെരുമാറിയത്.""ജോഷേട്ടാ, നിങ്ങൾ ഇടതുകൈയ്യിനെ ഏറ്റവും കൂടുതൽ സ്നേഹിച്ച കാലം ഓർമയുണ്ടോ?''
കുളിക്കാനായി ഉള്ളംകൈയ്യിലൊഴിച്ച എണ്ണ മൂർദ്ധാവിലേക്ക് പൊത്തുന്നതിനിടയിൽ ജോഷൻ ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല.""ഞാൻ പറയാം, ആറാംക്ലാസ്സിൽ പഠിക്കുമ്പോൾ.. ചന്ദ്രേട്ടന്റെ വീടിന്റെ ഇറയത്ത് വെട്ടിയിട്ട ശീമക്കൊന്നയുടെ തടിമരത്തിൽ കയറി ഒറ്റക്കാലിൽ ചാടി പോയ നിങ്ങള് താഴേക്ക് വീണു. ഇടതുകൈ ഒടിഞ്ഞ് മൂന്ന് മാസത്തോളം പ്ലാസ്റ്ററിട്ട് നടന്നു. അന്ന് ജീവിതത്തിൽ ഇടതുകൈയ്യിനെ പരിഗണിച്ച അത്രയും സ്നേഹത്തോടെ പിന്നെ ഒരിക്കലും നിങ്ങൾ അതിനെ സ്നേഹിച്ചിട്ടേയില്ലത്രേ!''
പൊടുന്നനെ അവന് സങ്കടം വന്നു.

""എന്നിട്ടും ഇടതുകൈ നിങ്ങളെ ഇപ്പോഴും എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നറിയോ ജോഷേട്ടാ? എന്തിനാ ഒറ്റയ്ക്ക് അതിനെ ഒരു മുറിയിലിടുന്നത്? നമുക്ക് ഇവിടെ കൊണ്ടുവന്ന് വയ്ക്കാം. എപ്പോഴും കാണാലോ.. പ്ലീസ്..''
ജോഷൻ അവളെ തുറിച്ചുനോക്കി. അവളുടെ കണ്ണുകൾ വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു അപ്പോൾ. അവൻ തോർത്തും തോളിലിട്ട് തിരിച്ചൊന്നും പറയാതെ ബാത്റൂമിലേക്ക് നടന്നു.

""അന്നേ ഞാൻ പറഞ്ഞതാ, വേണ്ടാത്ത ഓരോ വണ്ടീംവലേം എടുത്ത് തലയിൽ വെയ്ക്കണ്ടാന്ന്. അപ്പോ നിന്റെയൊരു ഒടുക്കത്തെ ജൈവികത. ഇപ്പോഴോ, ചത്ത് മരവിച്ച അതിനെ ഒരു ഗ്ലാസ്സ് ജാറിലിട്ട് പൂജിച്ചിട്ട് എന്ത് കിട്ടി? ഉള്ള മനസ്സമാധാനം പോയിക്കിട്ടി.'' ഷബീറിന് ദേഷ്യം വരുന്നുണ്ടായിരുന്നു.""ഷബീറേ, നിനക്കത് പറഞ്ഞാൽ മനസ്സിലാവില്ല.'' പെട്ടെന്ന് ജോഷന്റെ തൊണ്ടയിടറി. ""അത് കൊണ്ടുപോയി കുഴിച്ചിട്ടിരുന്നേൽ എന്റെ കൈ കാണണമെന്ന് തോന്നുമ്പോൾ ഞാനെവിടേക്ക് നോക്കും? ഈ തോളിലുള്ള ശൂന്യതയിലേക്കോ.. ഒന്നുമില്ലേലും പത്തുമുപ്പത്തിമൂന്ന് കൊല്ലം ഞാൻ സൂക്ഷിച്ച് കൂടെ കൊണ്ടുനടന്ന മുതലല്ലേടാ അത്.. സമയത്തിന് കിട്ടിയില്ല എന്ന കാരണം പറഞ്ഞ് ഡോക്ടർമാർക്ക് ഉപേക്ഷിക്കാം. എനിക്കോ? ഇടയ്ക്കെങ്കിലും കാണാനൊരു പൂതിയൊക്കെ തോന്നുലേ..'' ജോഷന്റെ നിയന്ത്രണം വിട്ടു.
അതോടെ ഷബീറിനും സങ്കടമായി.

""പക്ഷേ ഇനിയെനിക്കത് വേണ്ട ഷബീറേ.. കാരണം അവൾക്ക് എന്നേക്കാൾ സ്നേഹം ഇപ്പോൾ ആ കൈയ്യിനോടാ.. നമുക്കത് എങ്ങനേലും ഒഴിവാക്കണം.'' ""എങ്ങനെ ഒഴിവാക്കും.. നീയാണെങ്കിൽ അത് ഇൻഷൂറും ചെയ്തില്ലേ. ഇൻഷൂറൻസ് കമ്പനി അറിയാതെ വല്ലോം ചെയ്യാൻ പറ്റുമോ?''
ഈയടുത്താണ് ഫോർമാലിൻ ചെയ്ത അവയവങ്ങൾ ഇൻഷൂർ ചെയ്തു തുടങ്ങിയ പ്രൈവറ്റ് കമ്പനിയുടെ പുതിയ സ്‌കീമിൽ ജോഷൻ തന്റെ കൈ ഉൾപ്പെടുത്തിയത്. ഷബീറും അവനും ചേർന്നാണ് അതിന്റെ ഫോമുകളെല്ലാം പൂരിപ്പിച്ചു കൊടുത്തത്.
അപ്പോഴാണ് ഇൻഷൂറൻസിന്റെ കാര്യം ജോഷനും ഓർത്തത്. ""മൈര്.. എനിക്കാകെ ഭ്രാന്ത് പിടിക്കുന്നുണ്ട്.'' അവൻ നെറ്റി അമർത്തിയുഴിഞ്ഞു.

ഷബീർ ഒരു സിഗരറ്റെടുത്ത് കൈയ്യിൽ പിടിച്ച് ഒന്നുരണ്ടു നിമിഷം ആലോചിച്ചു. ""അവൾ കൂടുതൽ സമയം ആ മുറിയിൽ ചിലവഴിക്കുന്നുണ്ട് എന്നതല്ലേ മെയിൻ പ്രശ്നം. നീയൊരു കാര്യം ചെയ്യ്, തൽക്കാലം ആ മുറിയങ്ങട്ട് പൂട്ടിയിട്ടേക്ക്.'' ""അവൾ ആ മുറിയിൽ കുറേ സമയം ചിലവഴിക്കുന്നുണ്ട് എന്നതല്ല പ്രധാന പ്രശ്നം..'' ജോഷൻ ബാക്കി തുടരണോ വേണ്ടയോ എന്നർത്ഥത്തിൽ ഒന്ന് നിർത്തി.""പിന്നേ?''""അവൾ ആ കൈയ്യുമായി സംസാരിക്കുന്നു എന്നതാണ് പ്രശ്നം. എന്റെ മുൻകാല രഹസ്യങ്ങളെല്ലാം ചോർത്തിക്കൊടുക്കുന്നത് ആ കൈയ്യാണ്.''

അത് കേട്ടപ്പോൾ ഷബീറിന്റെ കണ്ണ് മിഴിഞ്ഞു. അവൻ നെറ്റി ചുളിച്ചു. ""നീയെന്തൊക്കെയാണ് പറയുന്നത് ജോഷാ, കൈ സംസാരിക്കുകയോ? നിനക്കെന്താ ഭ്രാന്ത് പിടിച്ചോ?''
ജോഷൻ വിളറിയ ഒരു ചിരി ചിരിച്ചു. ""ഇതുകൊണ്ടാണ് ഞാൻ ഒന്നും പറയാത്തത്. നീയെന്നല്ല, ലോകത്തുള്ള ആരും ഇതൊന്നും വിശ്വസിക്കാൻ പോകുന്നില്ല. അതുകൊണ്ട് വിട്ടേക്ക്. വൈകാതെ നമുക്ക് ആ കൈ എന്തെങ്കിലും ചെയ്യണം. തൽക്കാലം അതിനെ കുറിച്ച് ചിന്തിക്കാം. ഇൻഷൂറൻസ് കമ്പനിയോട് പോകാൻ പറയാം. എനിക്കാവശ്യമായ മനസ്സമാധാനം അവര് കൊണ്ടുവന്നു തരുമോ? ഇല്ലാലോ.''

സിഗരറ്റ് കത്തിച്ച് ആശ്വാസത്തിൽ രണ്ടുമൂന്ന് പുകയെടുത്ത ശേഷം ഷബീർ ജോഷന് നേരെ തിരിഞ്ഞു. ""എങ്കിൽ പിന്നെ, രാത്രിയിൽ അവൾ ഉറങ്ങിക്കഴിഞ്ഞശേഷം നമുക്കത് കൊണ്ടുപോയി എവിടെയെങ്കിലും ഡ്രോപ്പ് ചെയ്ത് പോന്നാലോ?''
ജോഷന് സങ്കടം തോന്നി. അവൻ നിസ്സഹായതയോടെ ഷബീറിനെ നോക്കി. ""അത് വേണോ ഷബീറേ, എന്തൊക്കെ പറഞ്ഞാലും എന്റെ കൈയ്യല്ലേടാ അത്? അങ്ങനെ എവിടെയെങ്കിലുമൊക്കെ ഇട്ടിട്ട് പോരുന്നതെങ്ങനെയാ?'' അവന്റെ ശബ്ദം ഇടറി.
പെട്ടെന്നാണ് പറഞ്ഞതിന്റെ അബദ്ധം ഷബീറിന് പിടി കിട്ടിയത്, അവനത് തിരുത്തി. ""അല്ലെങ്കിലും എവിടെയെങ്കിലും ഉപേക്ഷിക്കുന്നത് അത്ര ബുദ്ധിയല്ല. ആരേലും അതും തൂക്കി പിടിച്ച് പോലീസ് സ്റ്റേഷനിലെത്തിയാൽ പിന്നെ അത് മതിയാവും വള്ളി പിടിക്കാൻ. ഒരു കൈയ്യാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഒരിക്കലും പിടികിട്ടാത്ത രീതിയിൽ അടക്കം ചെയ്യുകയായിരിക്കും നല്ലത്.''""ഞാനും അങ്ങനെത്തന്നെയാണ് ചിന്തിച്ചത്. പക്ഷേ എവിടെ കൊണ്ടുപോയി കുഴിച്ചിടും?'' ജോഷൻ ചോദിച്ചു.

അതൊരു ചോദ്യമായിരുന്നു. കുറച്ച് ദൂരെയാവണമെന്ന ഒറ്റ നിർബന്ധമേ ജോഷന് ഉണ്ടായിരുന്നുള്ളൂ. രണ്ടുപേരും ചേർന്ന് ഒരുപാട് സ്ഥലങ്ങൾ ആലോചിച്ചു. കോർപ്പറേഷന്റെ മാലിന്യകൂമ്പാരത്തിനടുത്ത വലിയ കാട്ടിൽ, കാഞ്ഞേലി പാലത്തിന്റെ ചുവട്ടിൽ, പഴയ കോടതിയുടെ അടുത്ത് വാഹനങ്ങൾ പിടിച്ചിട്ട വലിയൊരു കോമ്പൗണ്ട് ഉണ്ട്. അതിന്റെ ഉള്ളിൽ എവിടെയെങ്കിലും. അതിലൊന്നും അവർക്ക് തൃപ്തി വന്നില്ല. ഒടുവിൽ മടിച്ച് മടിച്ച് ഷബീറൊരു കാര്യം പറഞ്ഞു.""ഒരയിഡ്യ ഉണ്ട്. ഒരിക്കലും പിന്നെ അതിനെക്കൊണ്ട് യാതൊരു വയ്യാവേലിയും ഉണ്ടാവില്ല. പക്ഷേ സംഗതി കുറച്ച് ഡാർക്കാണ്.'' ""നീ കാര്യം പറയ്..''""പുഴയിലെറിഞ്ഞാൽ മതി.'' ഷബീർ ഒന്ന് നിർത്തി അവനെ നോക്കി, പിന്നെ പതിയെ പറഞ്ഞു. ""പക്ഷേ, ചെറുതായിട്ടൊന്ന് കൊത്തിനുറുക്കേണ്ടി വരും.''

ജോഷൻ വലതുകൈകൊണ്ട് മുഖം അമർത്തിയുഴിഞ്ഞു. അവൻ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. ""നിനക്ക് ചെയ്യാൻ കഴിയുമോ അത്?''""എനിക്കോ?'' ചോദ്യം കേട്ടപ്പോൾ ഷബീറിന്റെ കണ്ണുതള്ളി. ""നെവർ''""അതായത് എന്റെ കൈ ഞാൻ തന്നെ നുറുക്കണമെന്ന് അല്ലേ? കൊള്ളാം.'' ജോഷന്റെ കണ്ണ് നനഞ്ഞു. ഷബീറിന്റെ ശിരസ്സ് താണു.

അങ്ങനെ കൈ എന്തു ചെയ്യണമെന്ന് കൃത്യമായ ഒരു ധാരണയിലുമെത്താതെ അവർ പിരിഞ്ഞു. പക്ഷേ അപ്പോഴേക്കും മുറി പൂട്ടിയിടാനുള്ള തീരുമാനം ജോഷന്റെയുള്ളിൽ ഉരുത്തിരിഞ്ഞു കഴിഞ്ഞിരുന്നു. അവൻ വീട്ടിലെത്തിയ ഉടൻ തന്നെ താക്കാൽ തപ്പിയെടുത്ത് അടുക്കളയിൽ അരുണിമയില്ലാത്ത നേരം നോക്കി ഷോകേയ്സ് നീക്കി പടികളിറങ്ങി. മുറി ലോക്ക് ചെയ്ത് ചാവി പേഴ്സിലെ കള്ളയറയിലേക്ക് തിരുകി തിരിച്ചുകയറുകയും ചെയ്തു.

രാത്രി കിടക്കാൻ നേരം ഷബീറ് വിളിച്ചു. ജോഷൻ ഫോണെടുത്ത് പുറത്തേക്ക് നടന്നു. ""എടാ കുഴിച്ചിടാൻ പറ്റിയ ഒരു സ്ഥലം കിട്ടിയിട്ടുണ്ട്. ഒരാളും അറിയില്ല.'' ഷബീറിന്റെ ശബ്ദത്തിൽ വല്ലാത്ത ആവേശം.""എവിടെയാണ്?''""നമ്മുടെ പുതിയ ബൈപ്പാസിന്റെ പണി നടക്കുകയാണല്ലോ ഇപ്പോൾ. ഘട്ടം ഘട്ടമായി മണ്ണിട്ട് ഉയർത്തുകയാണ്. ഒരു ലെയറ് കഴിഞ്ഞ് അടുത്ത ലെയറിലേക്ക് എത്തിയിട്ടുണ്ട്. ഇലക്ഷനടുത്തതിനാൽ പണി നിർത്തിവെച്ചിരിക്കുകയാണ്. അവിടെയൊന്നും നട്ടാപ്പാതിരായ്ക്ക് ആരും കാണില്ല. നൈസായിട്ട് കാര്യം നടത്തി പോരാം. അങ്ങനെയാകുമ്പോൾ പിന്നീടൊരു പ്രശ്നവും ഉണ്ടാകാൻ സാധ്യതയുമില്ല.''
കേട്ടപ്പോൾ തരക്കേടില്ലെന്ന് ജോഷനും തോന്നി. ""എന്നാൽ ഞാൻ സാധനം റെഡിയാക്കിയിട്ട് നിന്നെ വിളിക്കാം.'' അവൻ ഫോൺ കട്ട് ചെയ്ത്

മുറിയിലേക്കെത്തിയപ്പോഴേക്കും അരുണിമ ഉറങ്ങിക്കഴിഞ്ഞിരുന്നു. അവളുടെ ഉറക്കത്തിന്റെ ആഴമറിയാൻ കുറച്ചുനേരം കൂടി കാത്തു.
പിന്നെ അടുക്കളയിൽ നിന്നും കനമുള്ള രണ്ടുമൂന്ന് പ്ലാസ്റ്റിക് കവറുകൾ സംഘടിപ്പിച്ചു. പതുക്കെ പടവുകളിറങ്ങി. മുറി തുറന്ന് ഉള്ളിൽ കയറി വാതിൽ ഉള്ളിൽ നിന്നും കുറ്റിയിട്ടു.
മേശക്ക് മുന്നിലേക്കെത്തിയതും ജോഷന്റെ ശരീരത്തിലൊന്നാകെ ഒരു വിറയൽ പടർന്നു. ജാറിനുള്ളിലെ ദ്രാവകത്തിൽ അറ്റുകിടക്കുന്ന ഇടതുകൈയ്യിനെ അവൻ സൂക്ഷിച്ചുനോക്കി. നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു.
ഇനിയൊരിക്കലും കാണാൻ കഴിയില്ലല്ലോ എന്നോർത്തപ്പോൾ ജോഷന്റെ നെഞ്ചിലൊരു കനം തൂങ്ങി. അവൻ ജാറിന് ചുറ്റും നടന്ന് കൈ അവസാനമായി കണ്ടു, വലതുകൈ വിരലുകൾ കൊണ്ട് ജാറിന്റെ പുറത്ത് തലോടി സ്വന്തം ഇടതുകൈയ്യിലും വിരലുകളിലുമെല്ലാം തൊടാതെ തൊട്ടു.
പിന്നെ പതുക്കെ ജാറിന്റെ മുകളിലുള്ള കെട്ടഴിക്കാൻ തുടങ്ങി. ജാറിനുള്ളിലെ അറ്റ കൈ ജീവനുള്ളതുപോലെ ഇളകിയാടി.. പൂവുപോലെ വിടർന്നുകിടക്കുന്ന അതിന്റെ വിരലുകൾ ജാറിന്റെ ചില്ലിൽ സ്പർശിച്ചുക്കൊണ്ട് ഒന്ന് വട്ടത്തിൽ കറങ്ങി. കെട്ടഴിച്ച ശേഷം അവൻ കൊണ്ടുവന്ന കവറുകളിൽ നിന്നും ഒരെണ്ണമെടുത്ത് വലതുകൈയ്യിലേക്ക് കയറ്റി പല്ലുകൾ ഉപയോഗിച്ച് മുട്ടിനരികിൽ വെച്ചുകെട്ടി. അൽപം വലിയ മറ്റൊരു കവർ മേശപ്പുറത്ത് തുറന്നുവെച്ചു. പിന്നെ ജാറിനുള്ളിലേക്ക് കൈയ്യിട്ട് ഇടതുകൈ പതുക്കെ ഉയർത്തി.

പെട്ടെന്നായിരുന്നു എന്തോ ശബ്ദം ഉണ്ടായത്. ഞെട്ടിപ്പോയ അവന്റെ കൈയ്യിൽ നിന്നും ഇടതുകൈ പൊടുന്നനെ താഴേക്ക് വഴുതി വീണു. മത്ത് പിടിപ്പിക്കുന്നൊരു ഗന്ധം മുറിയിലേക്കൊന്നാകെ വ്യാപിച്ചു. ജാറ് അടച്ചുകൊണ്ട് ജോഷൻ വാതിൽക്കലേക്ക് കാതോർത്തു. വലിയൊരു അരണ അടച്ചിട്ട വാതിലിൽ ഒന്നുരണ്ടുപ്രാവശ്യം കൈകളും ചുണ്ടും ഉപയോഗിച്ച് പരതിയശേഷം എവിടേക്കോ അപ്രത്യക്ഷമായി. അവൻ നിലത്തുവീണ ഇടതുകൈയ്യിലേക്ക് നോക്കി. അതൊന്ന് പിടഞ്ഞുവോ? ജോഷന് ആദ്യമായി ഇടതുകൈയ്യിനോട് ഭയം തോന്നി. അവൻ കണ്ണുകൾ ഇറുകെയടച്ച് അത് പരതി വീണ്ടുമെടുത്ത് തുറന്നുവെച്ച കവറിനുള്ളിലേക്ക് തിരുകി കയറ്റി. മറ്റൊരു പ്ലാസ്റ്റിക് കവറിനുള്ളിലും കൂടിയാക്കിയ ശേഷം വേഗം പല്ലും വലതുകൈയ്യും ഉപയോഗിച്ച് കെട്ടി മേശപ്പുറത്തേക്ക് വെച്ചു. വായിലേക്ക് പടർന്നെന്ന് തോന്നിയ ചുവ തുപ്പിയും ശൂന്യമായിക്കിടന്ന ഇടതുചുമലിലേക്ക് ചുണ്ടുരച്ചും അവൻ കിതപ്പമർത്തി കണ്ണുകൾ ഇറുകെയടച്ചു.

ഷബീറായിരുന്നു വണ്ടിയോടിച്ചത്. ഇടതുകൈ പൊതിഞ്ഞ പ്ലാസ്റ്റിക്ക് കവർ നെഞ്ചോടടുക്കിപ്പിടിച്ച് ജോഷൻ പിറകിൽ നിശബ്ദനായി ഇരുന്നു. അന്നത്തെ അപകടത്തിൽ ബോധം തിരികെ വരുമ്പോൾ ഇടതുഭാഗം ഉള്ളതായി തോന്നിയിരുന്നില്ല. മരവിച്ചുപോയതാവുമെന്നാണ് കരുതിയത്. സെർവിക്കൽ കോളർ ഇട്ടതുകൊണ്ട് ശരിക്ക് നോക്കാനും കഴിയില്ലായിരുന്നു. വലതുകൈക്ക് കാര്യമായ പരിക്കൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വലതുകൈകൊണ്ട് ഇടതുകൈ തടവാൻ ശ്രമിച്ചപ്പോഴാണ് ഞെട്ടിപ്പോയത്.
വല്ലാത്തൊരു ശൂന്യത! ഒരൊറ്റ ആർപ്പിൽ ആശുപത്രി കിടുങ്ങിപ്പോയി.

""ഇറങ്ങ്'' ഷബീർ വണ്ടി നിർത്തി സൈഡ് സ്റ്റാന്റ് തട്ടി.
ജോഷൻ ഇടതുകൈയ്യും താങ്ങിപ്പിടിച്ച് ബൈക്കിൽ നിന്നും ഇറങ്ങി. അപ്പോഴേക്കും ഷബീർ വണ്ടിയുടെ പിന്നിലായി പൊതിഞ്ഞു കെട്ടിയിട്ടിരുന്ന ചെറിയ ബിക്കാസിന്റെ കെട്ടഴിക്കാൻ തുടങ്ങി. തീരെ വിജനമായ ഒരിടമായിരുന്നു അത്. അങ്ങിങ്ങ് മണ്ണ് കൂട്ടിയിട്ടത് കാണാം. എവിടുന്നൊക്കെയോ കുറുക്കന്മാരുടെ കൂവലുകൾ ഒഴുകിവരുന്നു.. കുറേക്കാലം മുമ്പ് കൂട്ടിയിട്ട ചുവന്ന മൺകൂനകൾ ചിലതിൽ പലതരം കുട്ടിമരങ്ങൾ നിൽപ്പ് പരിശീലിച്ച് തുടങ്ങിയിട്ടുണ്ട്. കുറേഭാഗം റോഡിന്റെ വീതിയിൽ മണ്ണ് നിരത്തിയിട്ടുണ്ട്. ഷബീർ ബിക്കാസെടുത്ത് മുന്നോട്ട് നടന്നു. പിന്നാലെ ജോഷനും. ഒരുപാട് ദൂരം നടന്നുകഴിഞ്ഞപ്പോൾ അമർന്നുകഴിഞ്ഞ ചുവന്ന മണ്ണിന്റെ ഒരു ലെയറിൽ ഷബീർ കുഴി കുത്താൻ തുടങ്ങി. കുഴി അത്യാവശ്യം നല്ല ആഴമായിക്കഴിഞ്ഞപ്പോൾ അവൻ ജോഷനെ നോക്കി.
അവനപ്പോഴും കൈയ്യിലുള്ള പ്ലാസ്റ്റിക്ക് കവർ നെഞ്ചോടടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. ദേഷ്യം തോന്നിയ ഷബീർ കവറ് പിടിച്ചുവലിച്ചുവാങ്ങി കുഴിയിലേക്കിട്ടു. ജോഷന്റെ ഇടതുകൈച്ചട്ടയ്ക്കുള്ളിൽ നിന്നും വേദനയുടെ ഒരു മിന്നൽപ്പിണറുണ്ടായി. ""നിനക്കീ കിട്ടിയതൊന്നും പോരാ ലേ? അതും കെട്ടിപ്പിടിച്ചോണ്ട് നിൽക്കാണ് ഇപ്പോഴും.'' ഷബീർ അതും പറഞ്ഞ് ബിക്കാസ് പരത്തി പിടിച്ച് ധൃതിയിൽ മണ്ണ് നെരക്കിയിടാൻ തുടങ്ങി.

പൊടുന്നനെ ദൂരെ നിന്നും നാലഞ്ച് വെളിച്ചങ്ങൾ അവർക്കു നേരെ ഓടിവരുന്നത് ജോഷൻ കണ്ടു. ""ആരോ വരുന്നുണ്ടല്ലോ..''
ഷബീർ നിവർന്ന് നിന്ന് നോക്കി. ""പോലീസാന്നാ തോന്നണത്, ഓടിക്കോ..'' അതും പറഞ്ഞ് ഷബീർ ബിക്കാസെടുത്ത് വലത്തോട്ട് ചാടിയോടി. പിന്നാലെ ജോഷനും. പുല്ലുകളിലും മുളച്ചുപൊന്തിയ കാടൻ മരത്തൈകളിലും തട്ടി അവർ അനവധി പ്രാവശ്യം വീണു. ഓടിയോടി കുടിവെള്ള പദ്ധതിക്കായി പൈപ്പ് അട്ടിയാക്കി വെച്ചിരുന്ന സ്ഥലത്തെത്തി. ഷബീർ ഉടൻതന്നെ ജോഷനേയും വലിച്ച് അതിലൊരു പൈപ്പിനുള്ളിലേക്ക് കയറിപ്പറ്റി. അവർ കിതച്ചുപോയിരുന്നു.""വല്ലാത്തൊരു മാരണമായിപ്പോയി.'' ഷബീർ പിറുപിറുത്തു.

കുറേ നേരം പൈപ്പിനുള്ളിലിരുന്ന് തിരിച്ചു പോരാൻ നേരം അവർ നേരത്തെ കുഴിച്ച കുഴിക്കരികിലെത്തി. കുഴിക്കരികിൽ നായ്ക്കളുടെ വലിയൊരു കൂട്ടം! ധൃതിയിൽ അവറ്റകളെ എറിഞ്ഞോടിച്ച് നോക്കുമ്പോൾ കൈ പൊതിഞ്ഞുകൊണ്ടുവന്ന പ്ലാസ്റ്റിക് കവറുകൾ അവിടെയൊന്നാകെ ചിന്നിച്ചിതറി കിടക്കുന്നു.. ജോഷൻ ഷബീറിന് നേരെ സങ്കടത്തോടെ നോക്കി.""കല്ലെടുത്ത് വെക്കണമെന്നെല്ലാം വിചാരിച്ചതായിരുന്നു. അപ്പോഴേക്കല്ലേ ആ നാറികൾ....'' ഷബീർ നിരാശപ്പെട്ടു.
തൊട്ടപ്പുറത്ത് നിന്നും നായ്ക്കളുടെ കടിപിടി ശബ്ദം ഉണ്ടായപ്പോൾ ഒരു വലിയ കല്ലെടുത്ത് ജോഷൻ അങ്ങോട്ട് പായാനോങ്ങി.
അപ്പോഴേക്കും ഷബീറ് വന്ന് തടഞ്ഞു. ""വേണ്ട. ഇനിയതിന്റെ പിന്നാലെ പോണ്ട. അത് കൂടുതൽ അപകടത്തിലാവും. വിട്ടേക്ക്..'' മനസ്സില്ലാ മനസ്സോടെ കല്ല് താഴെയിട്ട് ശൂന്യമായ ഇടതുകൈച്ചട്ടയിൽ വലതുകൈയ്യമർത്തി ഹൃദയം നുറുങ്ങുന്ന വേദനയോടെ അവൻ ഷബീറിന്റെ പിന്നാലെ നടന്നു.

വീടെത്തുന്നതുവരെ ജോഷൻ ഒന്നും മിണ്ടിയില്ല, ഷബീറും.
ഗേറ്റിങ്കൽ ജോഷനെ ഇറക്കി വിട്ട് ഷബീറ് പോയി. മുറ്റത്തെ പൈപ്പിൽ നിന്നും കൈയ്യും കാലും മുഖവും കഴുകി ജോഷൻ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് ഉള്ളിൽ കയറി. മുറിയിലെത്തി ലൈറ്റിട്ടപ്പോൾ അവൻ ഞെട്ടിപ്പോയി. അരുണിമ കട്ടിലിൽ ഉറക്കമുണർന്നിരിക്കുന്നു!
ജോഷൻ അവൾക്ക് നേരെ പതറിയ ഒരു ചിരിചിരിച്ചു.""എവിടെ കൊണ്ടുപോയി കളഞ്ഞു?'' അവളുടെ ചോദ്യത്തിൽ വിറയലുണ്ടായിരുന്നു.""എന്ത്?'' ഷർട്ട് ഊരുന്നതിനിടയിൽ ഒന്നുമറിയാത്തതുപോലെ ജോഷൻ അവൾക്കു നേരെ നെറ്റി ചുളിച്ചു.""ഇവിടെ നിന്നും കൊണ്ടുപോയത്.'' ""നീ കിടന്നുറങ്ങാൻ നോക്ക്. വേണ്ടാത്തത് ആലോചിച്ചുകൂട്ടാതെ...''""വേണ്ടാതെ വന്നത് നിങ്ങൾക്കല്ലേ.. എനിക്കെങ്ങനെ ഉറങ്ങാൻ കഴിയും? നിങ്ങളേക്കാളും അതിനെ സ്നേഹിച്ചത് ഞാനായിരുന്നല്ലോ..'' അവളുടെ നിയന്ത്രണം വിട്ടു, തേങ്ങലുകളുയർന്നു.

ജോഷൻ പതുക്കെ അവൾക്കരികിൽ വന്നിരുന്നു.""ചത്തുമലച്ച ചെറിയൊരു മാംസക്കഷണത്തിന്റെ പേരിൽ നമ്മളെന്തിനാ വെറുതെ.... അത് പോട്ടെ. വിട്ടേക്ക്..'' ""അല്ലെങ്കിലും എല്ലാ മനുഷ്യരും അങ്ങനെയാണ്, അവർ അവയവങ്ങളെ ഒറ്റയ്ക്കൊറ്റക്ക് സ്നേഹിക്കില്ല. പകരം ശരീരത്തെ മൊത്തം ഭ്രാന്തമായി സ്നേഹിക്കും.''
ജോഷന് നൊന്തു. അവൻ അവളെ അണച്ചുപിടിച്ചു. ""ഞാൻ സ്നേഹിച്ചിരുന്നില്ല എന്ന് മാത്രം പറയല്ലേ നീ.. പ്ലീസ്'' അവൻ പതുക്കെ ലൈറ്റ് ഓഫ് ചെയ്തുകൊണ്ട് അവളേയും കൊണ്ട് കിടക്കയിലേക്ക് ചാഞ്ഞു. കുറച്ചുനേരം കൂടി തേങ്ങലുകൾ കേട്ടു.

""അല്ലെങ്കിലും ശരീരങ്ങളെയൊന്നും അങ്ങനയങ്ങ് വിശ്വസിക്കാൻ കൊള്ളില്ല.. പക്ഷേ, അവയവങ്ങളുണ്ടല്ലോ, അവയെ ഒറ്റയ്ക്കൊറ്റക്കെടുക്കുമ്പോൾ തനി പാവത്തുങ്ങളാ.. പൂക്കളെപ്പോലെ കണ്ണടച്ച് വിശ്വസിക്കാം.''
അവൾ പുലമ്പിക്കൊണ്ടേയിരുന്നു. ജോഷൻ എല്ലാറ്റിനും മൂളിക്കൊടുത്തു. അവന്റെ മനസ്സ് അപ്പോഴും ആ ബൈപ്പാസ് റോഡിലെ മൺതിട്ടയിലായിരുന്നു. കടിപിടി കൂടുന്ന നായ്ക്കൾക്കിടയിലായിരുന്നു. ഓർക്കുന്നതിനനുസരിച്ച് അവന്റെ ഇടതുകൈച്ചട്ടയിൽ വേദന പെരുത്തു.
അവറ്റകളുടെ പല്ലുകൾക്കിടയിൽ കിടന്ന് വിരലുകളും എല്ലുകളും നുറുങ്ങുന്ന കറുമുറു ശബ്ദം അവൻ കേട്ടു.
ആ ശബ്ദം കേട്ട് കേട്ട് ജോഷന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

""ഓരോ അവയവവും അടിമകളാണ്.. നൂറായിരം രഹസ്യങ്ങൾ കാത്തുസൂക്ഷിക്കുന്ന പാവം അടിമകൾ.'' അരുണിമ ഉറക്കത്തിൽ പറയുകയാണ്.
അവൻ പതുക്കെ മൂളി.., മൂളിക്കൊണ്ടേയിരുന്നു. തുറന്നിട്ട ജന്നൽപ്പാളികൾക്കിടയിലൂടെ ഉറക്കമണിഞ്ഞ തണുത്തൊരു കാറ്റ് മുറിയിലേക്ക് പാഞ്ഞുകയറി ഇരുവരേയും ഉറക്കെ കെട്ടിപ്പിടിച്ചു....
പതിയെ പതിയെ അവളുടെ വർത്തമാനം നിന്നു, അവന്റെ മൂളക്കവും.
വലതുകൈച്ചട്ടയിൽ വല്ലാത്ത നീറ്റൽ അനുഭവപ്പെട്ടപ്പോഴാണ് ജോഷൻ പിന്നെ ഉണരുന്നത്. കൺപോളകൾ ചീർത്ത് തടിച്ചതിനാൽ പാതിയേ തുറക്കാൻ പറ്റിയുള്ളൂ. ശരീരത്തിനുള്ളിലെവിടൊക്കെയോ കടുത്ത വേദന.. ജോഷൻ തല ചെരിച്ച് അരുണിമ കിടക്കുന്നിടത്തേക്ക് നോക്കി.
ആളില്ല!
മൊബെലെടുക്കാനായി പതുക്കെ കൈയ്യുയർത്താൻ ശ്രമിച്ചു.
വല്ലാത്തൊരു ഞെട്ടലോടെ വലതുകൈച്ചട്ടയിലേക്ക് ജോഷൻ തുറിച്ചുനോക്കി, പൊടുന്നനെ ചോരയുടെ മനംമടുപ്പിക്കുന്ന മണം മൂക്കിലേക്ക് കൂർത്തുകയറുന്നത് അവനറിഞ്ഞു. ▮


അജിജേഷ് പച്ചാട്ട്

കഥാകൃത്ത്, നോവലിസ്​റ്റ്​. അതിരഴിസൂത്രം, ഏഴാംപതിപ്പിന്റെ ആദ്യപ്രതി എന്നിവ നോവലുകൾ. കിസേബി, ദൈവക്കളി തുടങ്ങിയവ പ്രധാന കഥാസമാഹാരങ്ങൾ.

Comments