‘‘ഇനി ഞങ്ങള് ഒരു കുഞ്ഞിനെ പ്രതീക്ഷിക്കണ്ട, എന്നല്ലേ ഡോക്ടറേ?’’, കരച്ചിലടക്കാൻ ശ്രമിക്കുന്ന പ്രമീള ടീച്ചറിന്റെ നെറ്റിയിൽ ആസാദ് ഉമ്മവച്ചു. തന്നിലേക്ക് ചേർത്തുപിടിച്ചു. മുഖത്ത് ചിരിവരുത്തി ഡോക്ടർക്കുള്ള ഹസ്തദാനത്തിന് കൈ നീട്ടി. പ്രമീളയുടെ നിറഞ്ഞൊഴുകിയ മുഖം തുടച്ചു. മൂളിപ്പാട്ടോടെ അവളെയും കോരിയെടുത്ത് ക്യാബിന് പുറത്തേക്കിറങ്ങി.
മക്കളെക്കിട്ടാൻ അടുത്ത വഴിയേതെന്ന ഉപദേശങ്ങൾക്ക് ഊഴം കാത്തിരിക്കുന്ന ഇണകളിൽ ഒരുത്തി, ആസാദിന്റെ നെഞ്ചിൽ വിരിഞ്ഞ പൂവ് കണക്കെ പ്രമീളയുടെ ആ പറ്റിക്കിടപ്പിനെ കൊതിയോടെ കണ്ടു. ബൂത്തിലിരുന്ന് പരിശോധനക്കുള്ള ബീജം കുപ്പിയിൽ നിറയ്ക്കുന്ന ഏറ്റവും നിരാശയുള്ള ഒരുത്തൻ ആ മൂളിപ്പാട്ട് കേട്ടിരുന്നു.
‘‘അവർക്ക് കൊച്ചായാ, അവർക്ക് കിട്ടിയാ", വിയർപ്പോടെ ഇറങ്ങിവന്ന അവൻ അവിടെ കൂടിയിരുന്ന പലരെയും കുലുക്കിവിളിച്ച് പ്രതീക്ഷയോടെ തിരക്കി. അവരാരും ഒന്നും മിണ്ടിയില്ല. അവനും പെണ്ണും ആസാദിന്റെ പിന്നാലെ വാതിലോളം വേഗത്തിൽ ചെന്നു.
പ്രമീളയെ കാറിനുള്ളിൽ ഇരുത്തിയിട്ട്, മരുന്നും കുറിപ്പടികളും പരിശോധന ഫലങ്ങളുള്ള മഞ്ഞ ഫയലും തീയാളുന്ന ചവറുവീപ്പയിലേക്ക് ബാഗിൽ നിന്നും കുടഞ്ഞിടുന്ന ആസാദിനെ അവർ കണ്ടു. ബീജം നിറച്ച കുപ്പി അപ്പോൾ അവന്റെ ഇണ 'അയ്യോ'യെന്ന് നെഞ്ചിൽ ചേർത്തു. "ഇത്രയും നിരാശയോടെ ഇവിടെ നിന്നാരും ഇറങ്ങിപ്പോയിട്ടില്ലെന്ന്" ക്ലിനിക്കിന്റെ തണുത്തു നീലിച്ച ചുവര്, നെറ്റിചേർത്തുനിന്ന അവനോട് ആശ്വാസം പറഞ്ഞു.
വേഗതയുള്ള ബീജങ്ങളോട് തോറ്റൊരു ജീവാണു കണക്കെ ആസാദിന്റെ കാർ, റോഡിന്റെ അരിക് പറ്റി നിരാശയോടെ വീട്ടിലെത്താൻ ആഗ്രഹമില്ലാതെ ഇഴഞ്ഞു. മുന്നിലെ സീറ്റിലിരിക്കാൻ തർക്കിക്കുന്ന വാശിയുള്ള മക്കളെ കാറും, വെളുത്ത തന്റെ ചുവരുകളിൽ മലയും വള്ളവും സൂര്യനും സൂര്യകാന്തിപ്പൂവും വരയ്ക്കുന്ന പോക്കിരിപ്പിള്ളാരെ വീടും വല്ലാതെ കൊതിച്ചിരുന്നു. കിടപ്പുമുറിയിൽ ദമ്പതികൾ കാണുന്ന കിനാവുകൾ വീട് അതീവ രഹസ്യമായി കാറിനോടും, അതിനവർ കാണാൻ പോയ ഇടങ്ങളെപ്പറ്റി കാറ് വീടിനോടും പറയുമായിരുന്നു.
അവരെക്കാൾ അവരുടെ മക്കളെ ആ വീടും കാറും കാത്തിരുന്നു.

‘‘കുഞ്ഞുകാര്യം എന്തായെന്ന’’റിയാൻ റോഡരികിലെ വലിയ മതിലിനുള്ളിൽ നിന്ന് നരച്ച തലയുയർത്തി നോക്കിയ സ്‌കൂളിനെ പ്രമീള കണ്ടു. ‘മക്കളില്ലെന്ന്' കരയാതിരിക്കാൻ പ്രമീളയെ ഏറ്റവും ഗുണദോഷിച്ചിരുന്നത് ഈ മുത്തശ്ശിയാണ്. വികൃതി മുഴുത്ത പത്തറുപതെണ്ണത്തിനെ അവർ എല്ലാകൊല്ലവും, 'പേരിട്ടോ നമ്പറിട്ടോ നീ വിളിയെടീ'ന്ന് അവളുടെ മടിയിലേക്ക് വച്ചുകൊടുക്കും.
സ്കൂളിന്റെ തലമണ്ടയിൽ വികൃതിയായ കുട്ടിയുടെ ഏറേറ്റ മുറിവ് കണ്ട പ്രമീളക്ക് പെട്ടെന്ന് മറ്റൊരുകാര്യം ഓർമ്മ വന്നു. പിൻസീറ്റിൽ വായ തുറന്നുകിടന്ന ബാഗിനുള്ളിൽ നിന്നും തീയിൽ വീഴാതെ അള്ളിപ്പിടിച്ചിരുന്ന ചാരനിറമുള്ള ആ തപാൽക്കവർ അവൾ ആശ്വാസത്തോടെ എടുത്തു.
‘‘വിലാസിതനെ വളരെ തിരഞ്ഞിട്ടും കണ്ടെത്താനായില്ല" തപാൽ വകുപ്പിന്റെ കുറിപ്പ് സഹിതം മടങ്ങി വന്ന കത്ത് ആസാദ് തിരിച്ചും മറിച്ചും നോക്കി. "അജയൻ, എന്റെ ക്‌ളാസിലെ കുട്ടിയാണ്, പുറത്താക്കിയതാ..", ബാക്കി പൂർത്തിയാക്കാൻ പ്രമീള വല്ലാതെ കിതച്ചു. ആസാദ് ഇത്തിരി നേരം വണ്ടി നിർത്തി. ചേർത്തുപിടിച്ചു. കൂട്ടത്തല്ലും പുറത്താക്കലുമുള്ള കഥ ഒരുവിധം പറഞ്ഞു.
"അവനെ പുറത്താക്കാൻ ഞാനും കൂട്ടുനിന്നതാ", ഉള്ളിലെ കരച്ചിലിനെ പ്രമീള ആ വരികളിലൂടെ പല താളത്തിൽ ഒഴുക്കിവിട്ടുകൊണ്ടിരുന്നു.
പേറാൻ പറ്റാത്ത ഓർമ്മയുടെ മുറിവ് തുന്നാൻ അവസരം കിട്ടിയ ആശ്വാസമായിരുന്നു ആസാദിന്. നോവുകൊണ്ട് നോവിനെ ഹരിക്കുന്ന വഴി അയാൾ ചിന്തിച്ചു. നൂറായിരം ഇലകളെ പെറ്റ ഒരു ആൽമരം വിരിച്ചിട്ട തണലിൽ പ്രമീളയെ കാറിനുള്ളിൽ ഇരുത്തിയിട്ട് ആ കത്തുമായി ആസാദ് അടുത്ത യാത്രികനെ വയറ്റിലാവൻ ഊഴം കാത്ത് വിശ്രമിക്കുന്ന ഓട്ടോനിരയുടെ ഭാഗത്തേക്ക് നടന്നു.ഓട്ടോക്കാരോട് വിലാസം വായിച്ച് തിരക്കുന്നു.
പടുത മറച്ചിട്ട ഒരു ഓട്ടോയിൽ നിന്നിറങ്ങിയ ഒരാൾ തട്ടിപ്പറിക്കുന്ന കണക്കെ ആസാദിന്റെ കൈയിൽ നിന്ന് ആ കത്ത് വാങ്ങി. ഓട്ടോയിൽ കയറാൻ നിർബന്ധിച്ചു. ആ ഓട്ടോ വേഗത്തിൽ നീങ്ങിവരുന്നതു കണ്ട പ്രമീള കാറിന്റെ മടിയിൽ നിന്നെണീറ്റു.
‘‘നിന്റെ കൊച്ചിനെ ഇയാൾക്കറിയാം. ഇവിടെ അടുത്താ. ദേ മുകളിൽ. വഴി പൊട്ടിപ്പൊളിഞ്ഞു കിടക്കണതാ. നീ ഇതിൽ വന്ന് കേറ്...", ഓട്ടോയിലിരുന്ന് തല പുറത്തിട്ട ആസാദിനെ പ്രമീള സംശയത്തിൽ നോക്കി.
ഓട്ടോക്കാരൻ പുറത്തിറങ്ങി, താഴ്ത്തിയിരുന്ന പടുത ഉയർത്തിവച്ചു. ആൽമരത്തിന്റെ അരികിലൂടെ കല്ലുകൾ ഇളകിയ റോഡിൽ ഓട്ടോ പരുക്കൻ വേഗത്തിലോടി.
കാറിന് അവരുടെ ആ പോക്ക് ഒട്ടും ഇഷ്ടമായില്ല.
‘‘അവനെയൊക്കെ എന്തിനിങ്ങനെ തിരക്കിപ്പോണത്..", ഓട്ടോക്കാരന്റെ ചിരിക്ക് മറുപടി പറയാൻ പ്രയാസപ്പെട്ട പ്രമീളക്കുവേണ്ടി ആസാദ് കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചു.
‘‘അതൊരു തല്ല് കേസാ. ഒരാഴ്ച്ചക്ക് മൂന്നെണ്ണത്തിനെ പുറത്താക്കിയതാ. മറ്റോന്മാർ രണ്ടും പിടിപാടുള്ളതാ, ഇവരെ ഭീഷണിപ്പെടുത്തി അന്നേ കേറി. ഇവൻ പിന്നെ അങ്ങോട്ട് ചെന്നില്ല. ആരും തിരക്കാനും പോയില്ല. ആളിത്തിരി റോങാ. കഞ്ചാവാ. വരാതിരിക്കാനാ ഇവരും ആഗ്രഹിച്ചത്. പിന്നെ ചടങ്ങ് തീർക്കണ്ടേ. ഈ കത്ത് ഒപ്പിട്ട് വാങ്ങിവയ്ക്കണം. ഇല്ലെങ്കിൽ പിന്നീട് സ്കൂളിനും നമ്മളെ ടീച്ചറിനും പണിയാകും…"
ആസാദ് ഓട്ടോക്കാരന്റെ അടുത്തേക്ക് നീങ്ങിച്ചെന്നു.
"അവനൊന്നും ആരും വരൂല. എന്നാലും വല്ലവരും ഏറ്റുപിടിച്ചാൽ പണിപോകുന്ന തരം കൂട്ടരാ’’, ആസാദ് ആ പറഞ്ഞത് പ്രമീളക്ക് ഇഷ്ടമായില്ല. ആസാദിന്റെ കൈയിൽ മുറുക്കെപ്പിടിച്ചു.
ഓട്ടോക്കാരൻ ഒരുതരം മൂളലോടെ പ്രമീളയെ ഒന്നുഴിഞ്ഞു.പെട്ടെന്നൊരു പോലീസ് ജീപ്പ് ഓട്ടോയ്ക്ക് വട്ടം വച്ചു. ചാടിയിറങ്ങിയ പോലീസുകാരൻ ഓട്ടോയുടെ അറകളിൽ പരിശോധന തുടങ്ങി. ആസാദിന്റെ നേർക്ക് പരിചിതഭാവത്തിൽ ചിരിച്ചു. ബാങ്കിലെ ജോലി രാജിവച്ച് കൃഷിയും വായനയുമായിരിക്കുന്ന ആസാദിനെയാണ് ഈ ദാമ്പത്യത്തിനിടയിൽ പ്രമീളക്കും, നാട്ടുകാർക്കും ഏറ്റവും ഇഷ്ടപ്പെട്ടത്. പോലീസുകാരന്റെ നോട്ടത്തിലും ആ ബഹുമാനം.
‘‘ആസാദ് സാറിന് ഇവനെ അറിയില്ലേ ?ഇതാണ് ഈ നാട് മുഴുവൻ സാധനം എത്തിക്കുന്ന ചപ്പ സനൽ… ", ഓട്ടോക്കാരന്റെ പോക്കറ്റിലും അരയിലും തപ്പുന്നതിനിടയിൽ പോലീസുകാരൻ ചിരിച്ചു.
‘‘ഞാനതൊക്കെ നിർത്തി സാറേ, ഇതെന്റെ മോൻ, അജയന്റെ ക്ലാസ് ടീച്ചറാ. അവനെ തിരക്കി സ്‌കൂളിന്ന് വന്നതാ...", പ്രമീളയുടെ നെഞ്ചിൽ ഒരു വെള്ളിടി വീണു. അവൾ സനലിന്റെ വഷളൻ നോട്ടത്തിന് തലകുലുക്കിപ്പോയി.
‘‘നിന്റെ മോനാ...? നീ ഏതോ വീട്ടിൽ കേറിക്കൂടിയെന്ന് കേട്ടു’’, പോലീസുകാരൻ ആസാദിനോട് കൈവീശിയിട്ട് ജീപ്പിൽ കയറിപ്പോയി.
"എല്ലാരും കൂടെ എന്റെ ചെറുക്കന്റെ ഭാവി തൊലച്ചല്ലേ. ആളും തരോം നോക്കിയാണല്ലേ നിങ്ങളെ സ്കൂളിലെ പഠിപ്പിക്കലും.ശരിയാക്കിത്തരാം’’, മാരക ലഹരി കടത്തി പിടിക്കപ്പെട്ട പ്രതികളെപ്പോലെ ഓട്ടോയ്ക്കുള്ളിൽ അവർ ഉലഞ്ഞു. വിറയ്ക്കുന്ന പ്രമീളയെ ആസാദ് വീണ്ടും ചേർത്തുപിടിച്ചു.
ചെമ്പരത്തികൾ വേലിതീർത്ത, ദാരിദ്ര്യചുവരുള്ള വീടിന്റെ മുറ്റത്തേക്ക് ഓട്ടോ പെട്ടെന്ന് കയറിച്ചെന്നു. തിണ്ണയിലിരുന്ന് ചിത്രം വരയ്ക്കുന്ന ഒരു പെൺകുട്ടിയുടെ നെറ്റിയിലെ മുറിവിൽ തെറ്റെന്ന് ഒട്ടിച്ചിരിക്കുന്നു. അവൾ വരച്ചോണ്ടിരുന്നത് തട്ടിയെറിഞ്ഞ സനൽ ‘‘സ്‌കൂളീന്ന് ആളുവന്നെന്ന് ചെന്നു പറയെടീന്ന്..." പെൺകുട്ടിയെ മുറ്റത്തേക്ക് പിടിച്ചുതള്ളി. വീഴാനാഞ്ഞ കുട്ടിയെ ആസാദ് പിടിച്ചു. പെൺകുട്ടി റബ്ബർ തോട്ടത്തിലേക്ക് ഓടിമറഞ്ഞു. മുറ്റത്ത് കിടന്ന മുറിയൻ മെഴുക് പെൻസിലുകളും, ഒരു വശത്ത് പൂർത്തിയാകാത്ത വീടിന്റെ ചിത്രമുള്ള നോട്ടീസും പ്രമീള കൈവരിയിലേക്ക് എടുത്തുവച്ചു.

ഒരു കസേര വലിച്ചു നീക്കിയിട്ടിട്ട് 'കേറിയിരിക്ക്' എന്ന ഭാവത്തിൽ സനൽ മാറിനിന്നു. പഴയ സാരികൾ വാതിലാക്കിയ മുറികൾ. അടുക്കള ചുമച്ചു തുപ്പിയ പുകക്കറയുള്ള ചുവരുകൾ. ആണിയിൽ തൂങ്ങിയ പൊടിപിടിച്ച സ്കൂൾ ബാഗ്. അജയന്റ മുഖമുള്ള ഒരാളുടെ ചിത്രം. അതിൽ മാലയും മാറാലയും.പ്രമീളയുടെ നോട്ടം അതിൽ തങ്ങി നിന്നു.
‘‘അതവന്റെ തന്തയാ, കെട്ടിത്തൂങ്ങിയതാ. ഇതാണ് അവന്റെ തള്ള’’, കട്ടിലിൽ ഒട്ടിക്കിടക്കുന്ന ഒരു ശരീരം കാണുന്ന വിധം വാതിലാക്കിയ സാരി സനൽ ഉയർത്തി. മുറ്റത്ത് നിൽക്കുന്ന ആസാദിനോട് 'കണ്ടോന്ന്' പ്രമീള തിരിഞ്ഞു. കൈവരിയിൽ കൈയൂന്നി നിന്ന ആസാദ് തലയുയർത്തി. സ്ത്രീയുടെ തുറന്ന വായിൽ നിന്ന് ചിരിയുടെ ജീർണിച്ച ജഡം പൊന്തി. മുറിയിൽ മരുന്നുകളുടെയും മൂത്രത്തിന്റെയും ഗന്ധം.
"ഇവരാരും അവന് വേണ്ടി പറയാൻ വരൂല നിങ്ങള് പേടിക്കണ്ട’’, സനലിന്റെ ചിരി വീട് നിറഞ്ഞു.
റബ്ബർ മരങ്ങൾക്കിടയിലൂടെ ഓടിവരുന്ന അജയൻ, ഒപ്പമെത്താൻ ശ്രമിക്കുന്ന പെൺകുട്ടി. ഓട്ടോയുടെ സീറ്റിനടിയിൽ നിന്നും എടുത്ത ഒരു പൊതി സനൽ വേഗം കട്ടിലിലെ സ്ത്രീയുടെ മാക്സിക്കുള്ളിൽ, നെഞ്ചിന്റെ ഭാഗത്ത് ഒളിപ്പിച്ചു വയ്ക്കുന്നത് പ്രമീള വെറുപ്പോടെ നോക്കി.
‘‘എനിക്ക് ഇത്തിരി കച്ചോടമുണ്ട്. ഈ കെടക്കണതും അവനും ആ പെണ്ണും നാലുനേരം നക്കണത് ഇത് വിറ്റ് കിട്ടണേന്നാ...", അതും കേട്ട് വീട്ടിനുള്ളിലേക്ക് കയറുന്ന അജയൻ സനലിനെ രൂക്ഷമായി നോക്കി.
റബ്ബർ ഷീറ്റിന്റെ മണം. കാലിലെ വലിയ ഷൂസുകളിൽ കറുത്ത ചെളി. യൂണിഫോമിന്റെ ഷർട്ടിൽ റബ്ബർകറ വീണ് കറുത്തിരിക്കുന്നു. പ്രമീളയോട് അവൻ ചിരിച്ചു. ബാഗിനുളിലെ കത്ത് അവന്റെ നേർക്ക് പ്രമീള നീട്ടി. ഓട്ടോയുടെ മുൻസീറ്റിൽ വച്ച് വര തുടങ്ങിയ പെൺകുട്ടിയോട് ആസാദ് എന്തൊക്കെയോ പറയുന്നു. പെൺകുട്ടി ചിരിക്കുന്നു. സ്ത്രീയുടെ മുറിയിലിരിക്കുന്ന സനൽ ജനാല വഴി അവരെ ഒളിഞ്ഞുനോക്കുന്നു.
‘‘ഞാൻ പഠിത്തം നിർത്തി ടീച്ചറേ, അച്ഛൻ മരിച്ചപ്പോ ഇവര് ഇവന്റെ കൂടെ ആയി. ഞങ്ങളെ വീടൊക്കെ ഇയാള് വിറ്റു. ഇവരെ ഈ കോലത്തിലുമാക്കി’’, സാരി ഉയർത്തി ആ സ്ത്രീയെ കാണിക്കാൻ അജയൻ ശ്രമിച്ചു. സനലും അജയനും തമ്മിൽ സാരി താഴ്ത്താൻ ഒരു പിടിവലി നടന്നു. സ്ത്രീ കരയുന്നു. ശബ്ദം ഒരല്പവും പുറത്തേക്ക് വരുന്നില്ല. 'കരച്ചിൽ നിർത്തെടീന്ന്' ചേർത്ത സനലിന്റെ വലിയൊരു തെറി. ആസാദ് പ്രമീളയുടെ അടുത്തേക്ക് വേഗം നടന്നുവന്നു.
‘‘സ്വന്തം തള്ളയെ അവൻ പറഞ്ഞത് കേട്ടോ? ഇവനെയൊക്കെ പഠിപ്പിക്കാനല്ലേ നിങ്ങൾക്ക് തിടുക്കം.ഇതൊക്കെയാണാ നിങ്ങള് പഠിപ്പിക്കുന്നത്’’, മാക്സിക്കുള്ളിൽ നിന്നും പൊതിയെടുത്ത് അരയിൽ തിരുകുന്നതിനിടയിൽ സനൽ ആ ചോദ്യം പ്രമീളയുടെ തലയിലിട്ടു. കട്ടിലിൽ തൂങ്ങിക്കിടന്ന മൂത്ര സഞ്ചിയുമായി അയാൾ പുറത്തേക്ക് പോയി.പ്രമീള കാണാതിരിക്കാൻ അജയൻ സാരി താഴ്ത്തി മറഞ്ഞുനിന്നു. ആസാദ് സനലിന്റെ നേർക്ക് എന്തെങ്കിലും ചെയ്യുമോ എന്നാണ് പ്രമീള ചിന്തിച്ചത്.
ബൈക്കിലെത്തിയ രണ്ട് യുവാക്കൾ പടുത താഴ്ത്തി ഓട്ടോയ്ക്കുള്ളിൽ കയറി. ഒരുത്തൻ പെൺകുട്ടിയുടെ കവിളിൽ നുള്ളി.
"കേറിവാടീന്ന്" അജയൻ അവളെ നീട്ടി വിളിച്ചു. ആസാദിന്റെ പ്രതികരണം ഭയന്ന് പ്രമീള അയാളെ വീണ്ടും നോക്കി. വര തുടർന്ന കുട്ടിയെ പുറത്തേക്ക് പിടിച്ചു തള്ളിയിട്ട് ഓട്ടോ വേഗത്തിൽ ഇറങ്ങിപ്പോയി. പെൺകുട്ടി അജയന്റെ പിന്നിൽ വന്ന് കരഞ്ഞു. ആസാദ് മുറ്റത്ത് ചിതറികിടക്കുന്ന മെഴുക് പെൻസിലുകൾ തിരയുകയായിരുന്നു.കാറ്റ്, കുട്ടി ചിത്രം വരച്ച നോട്ടീസിനെ ഒട്ടോയുടെ പിന്നാലെ കൊണ്ടുപോയി.
‘‘അവന്മാർ കയറിയതൊക്കെ ഞാൻ അറിഞ്ഞു ടീച്ചറേ..", പെൺകുട്ടിയുടെ മുഖത്തിന് നേരെ വന്ന ഒരു വേട്ടാളിയനെ ഓടിക്കാൻ അജയൻ കൈയോങ്ങി. കുട്ടി അജയനോട് ഏറ്റവും ചേർന്നുനിന്നു. ആസാദ് വിളിച്ചപ്പോൾ കുട്ടി പുറത്തേക്കിറങ്ങി.
‘‘എന്റെ അച്ഛൻ തൂങ്ങിയതാ ടീച്ചറേ, ഇവർക്കും ചപ്പേടെ അതേ കച്ചോടാ. എന്റെ അച്ഛൻ പൊന്നുപോലെ കൊണ്ടുനടന്ന ഓട്ടോയാണ് അവനിപ്പോൾ..", അജയന്റെ കരച്ചിൽ അറിയാതെ പുറത്തുചാടി. അകത്തെ സ്ത്രീയും കരയുന്നുണ്ടെന്ന് കാണിക്കാൻ കാറ്റ് സാരിയെ ഇത്തിരി നേരം ഉയത്തിപ്പിടിച്ചു. തനിക്ക് തെറ്റിയെന്ന് ആയിരംവട്ടം സമ്മതിക്കുന്ന വിധം സ്ത്രീയുടെ കണ്ണിലൂടെ വരണ്ടതെങ്കിലും ഒരു ഒഴുക്കുണ്ടായി.
പ്രമീള മുറ്റത്തേക്ക് നോക്കി.
വാഴകൂമ്പിൽ നിന്ന് തേനുള്ള ഭാഗം അടർത്തി പെൺകുട്ടിക്ക് കൊടുക്കുന്ന ആസാദ്. ഉയർത്തിപ്പിടിച്ച തേനിന് ചാടി നോക്കുന്ന കുട്ടി, അത് കിട്ടാതെ പിണങ്ങി നിൽക്കുന്നു. പ്രമീളയുടെ നെഞ്ചിൽ ഒരു തുടിപ്പുണ്ടായി.

‘‘ഇവരൊന്ന് ചത്ത് കിട്ടിയാൽ കൊച്ചിനേം കൊണ്ട് ഞാൻ എങ്ങോട്ടെങ്കിലും പോവും. ചപ്പക്ക് സാധനം വിൽക്കാനൊള്ള മറയാണ് ഈ കെടക്കണത് പോലും...". സ്ത്രീയെ പ്രമീളയുടെ നോട്ടത്തിന് മുന്നിൽ നിർത്താൻ കാറ്റ് ഉയർത്തിയ സാരിയെ അജയൻ പിടിച്ചു താഴ്ത്തി. വായ തുറന്നടയുന്ന കരച്ചിലിന്റെ നിശ്ശബ്ദ വേലിയേറ്റങ്ങൾ എന്നിട്ടും പ്രമീള കണ്ടു.
മുറ്റത്ത് തേൻ മുഴുവൻ കിട്ടിയ പെൺകുട്ടിയുടെ ചിരി.
അജയൻ അല്പനേരം അവളെ നോക്കി.
"ഇവര് കാരണാ ഞങ്ങളെ അച്ഛൻ മരിച്ചത്, ‘വണ്ടിസുധേടെ മോനേന്നു'ള്ള വിളി കേട്ടുകേട്ട് എനിക്കും സ്കൂളിൽ കേറാൻ തന്നെ മടിയായി..", അജയൻ തല കുനിച്ചുനിന്നു.
‘‘അന്ന് ആ അടിയുണ്ടായതും...", പാതിയിൽ നിർത്തിയ അജയന്റെ വാക്കുകളിലും വിറ. എഴുന്നേറ്റ് ചെന്ന് അവനെ ഒന്നു ചേർത്തുപിടിക്കാൻ പ്രമീളക്ക് തോന്നി.
"എന്നിട്ട് ചപ്പയെ വിളിച്ചു ഞങ്ങളെ വീട്ടിലും കയറ്റി. കൊച്ചിന്റെ നെറ്റിയിലെ മുറിവ്. ഇവരെ ഉള്ളീന്ന് ആ പൊതി എടുത്ത് പുറത്ത് വച്ചതിന് ചപ്പ അടിച്ചതാ", അജയന്റെ നോട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ ആ സ്ത്രീ മുഖം ചുവരിലേക്ക് തിരിച്ചു.
മുറ്റത്തേക്ക് കയറിവന്ന ഓട്ടോ പെൺകുട്ടിയെ മുട്ടി മുട്ടിയില്ലെന്ന വിധം നിന്നു. കുട്ടിയെ ആസാദ് തന്റെ പിന്നിലേക്ക് പിടിച്ചു. ക്രൂരമായ ചിരിയോടെ ഇറങ്ങിയ സനലിന്റെ കൈയിൽ കവർ പാലും ഇലയിൽ പൊതിഞ്ഞ പലഹാരങ്ങളും. അത് കുട്ടിയുടെ കൈയിൽ കൊടുത്തിട്ട് ചായയുണ്ടാക്കാൻ അയാൾ അടുക്കളയിലേക്ക് കയറിപ്പോയി.
സനലിന്റെ പിടിവലികൾ ഇഷ്ടമായില്ലെന്ന് പാത്രങ്ങളുടെ കരച്ചിൽ. തുറന്നുപിടിച്ച പൊതിയുമായി പെൺകുട്ടി ആസാദിന്റെ മുന്നിൽ നിൽക്കുന്നത് പ്രമീള കണ്ടു. എണ്ണയിൽ മുങ്ങിയവയിൽ വെറുപ്പുള്ള ആസാദ്, പ്രമീളയെ ഞെട്ടിച്ചുകൊണ്ട് ഉള്ളിവട കഴിക്കുന്നു.ചെറിയ കഷ്ണങ്ങളാക്കി പെൺകുട്ടിയെ കഴിപ്പിക്കുന്നു.
തന്റെ മുന്നിലും പൊതിയുമായി നിന്ന പെൺകുട്ടിയെ പ്രമീള ചേർത്തുപിടിച്ചു. അജയൻ അവളുടെ കൈയ്യിലെ പൊതി വാങ്ങി മേശയിലിരുന്ന കത്തിന്റെ മുകളിൽ വച്ചു. എണ്ണമയമുള്ള വിരലുകൊണ്ട് പ്രമീളയുടെ കാതിലെ ജിമിക്കിയെ പെൺകുട്ടി ഊഞ്ഞാല കളിപ്പിച്ചു.

ചായ മേശയിൽ വച്ചിട്ട് ഒരു ഉള്ളിവടയുമായി സനൽ സ്ത്രീയുടെ കട്ടിലിൽ ഇരുന്നു. വിരലിൽ ചതച്ച ഉള്ളിവട വായിലേക്ക് തിരുകുന്നു. ആ രംഗം മറയ്ക്കാൻ അജയൻ അവിടേക്ക് നീങ്ങി നിന്നു. കുട്ടി മുറ്റത്തേക്കിറങ്ങി. ആസാദിനോട് എന്തൊക്കെയോ പറയുന്നു. ആസാദും അതേ ഭാഷ ശീലിക്കുന്നു. കുട്ടിയെ എടുത്ത് ഉയർത്തുന്നു. ആ രംഗങ്ങൾ പ്രമീളയുടെ ഉള്ളിൽ ഒരു ചിരി വിരിയിച്ചു. പെട്ടെന്ന് സനലിന്റെ ശബ്ദം ചിരികെടുത്തി.
‘‘ഇവൻ പിള്ളേരെ അടിക്കാൻ കൊണ്ടുവന്ന സാധനം എന്റെയാണ്. അതെനിക്ക് കിട്ടീലെങ്കിൽ നിങ്ങള് വെവരമറിയും. സ്കൂളിൽ കേറി ഷോ എറക്കാൻ എനിക്കും അറിയാത്തോണ്ടല്ല", അപ്പോഴുള്ള സനലിന്റെ മുഖഭാവം കാണുന്നവിധം ആ സാരി മാറരുതെന്ന് പ്രമീള ആഗ്രഹിച്ചു. ചങ്ങലയിൽ ബന്ധിപ്പിച്ച രണ്ട് തടിക്കഷ്ണങ്ങൾ. ജാക്കിചാൻ സിനിമകളിൽ അത് കണ്ടിട്ടുണ്ട്. തന്റെ മേശയുടെ അറയിൽ അതിരിക്കുന്നതോർത്ത് അവൾ കണ്ണുകൾ അടച്ചുതുറന്നു.
‘‘ഞാൻ വേറെ വാങ്ങിത്തരും’’, അജയന്റെ ശബ്ദമുയർന്നു.
‘‘നീ ഊ...." വിളിക്കാൻ തുടങ്ങിയ തെറി സനൽ വിഴുങ്ങി.
"ആ സമയത്ത് അതെന്റെ കൈയിലുണ്ടായിരുന്നെങ്കിൽ ഒരുത്തനും എന്റെ പെണ്ണിനെ ഈ ഗതിക്ക് ആക്കൂലായിരുന്നു..." കൈയിലിരുന്ന ഉള്ളിവട ഒന്നോടെ സ്ത്രീയുടെ കരച്ചിൽ തുറന്നുവിടുന്ന വായിലേക്ക് തിരുകിയിട്ട് അടുക്കളയിലേക്ക് കയറിപ്പോയി.
‘‘ഞാൻ ഫീസ് കെട്ടട്ടെ.മോൻ വന്ന് പരീക്ഷ എഴുതുമോ?" പ്രമീളയുടെ പറച്ചിൽ ഒരല്പം വിതുമ്പി.
അടുക്കളയിൽ നിന്ന് ഇറങ്ങിവന്ന സനൽ പ്രമീളയുടെ മുഖത്തിന് നേരെ കുനിഞ്ഞു.അജയൻ ഇടയിൽ കയറി നിന്നു.സനൽ അവനെ പിന്നിലേക്ക് തള്ളിമാറ്റി.
‘‘സാറും കുട്ടിയുമൊക്കെ അങ്ങ് നിന്റെ സ്കൂളില്. ഇനി ഒരുത്തനേം തിരക്കി ഈ വഴിക്ക് വന്നേക്കരുത് കേട്ടോടീ...", സനലിന്റെ കൈ പ്രമീളയുടെ കഴുത്തിന് നേരെ ചെന്നു. അജയൻ സനലുമായി കെട്ടിവരിഞ്ഞ് ആ സ്ത്രീ കിടന്ന മുറിയിലേക്ക് മറിഞ്ഞുവീണു.
സ്ത്രീയുടെ വായിലിരുന്നതെല്ലാം ഒരു ചുമയിൽ മുറിയാകെ ചിതറി. കട്ടിലിന്റെ അഴികൾക്ക് ഇടയിൽ അജയന്റെ കഴുത്ത് തിരുകുന്ന സനൽ, പിടിച്ചുമാറ്റാൻ ശ്രമിച്ച പെൺകുട്ടി മുറിയുടെ ഇരുട്ടുള്ള മൂലയിലേക്ക് പഴയ തുണിപോലെ തെറിച്ചുപോയി. തലയിട്ടിളക്കുന്ന സ്ത്രീയുടെ കണ്ണുകളിൽ ശ്വാസംമുട്ടൽ.
കസേരയിൽ അനങ്ങാൻ കഴിയാതെ ഇരുന്നുപോയ പ്രമീളയുടെ കൈപിടിച്ച് ആസാദ് വഴിയിലേക്കിറങ്ങി. അവർക്ക് പിന്നാലെ കരഞ്ഞോടി വന്ന പെൺകുട്ടിയെ തിരിഞ്ഞു നോക്കിയ പ്രമീള പിടുത്തത്തിൽ നിന്ന് കുതറി. എന്നിട്ട് വലിയ കരച്ചിലോടെ കുഴഞ്ഞ് നിലത്തിരുന്നുപോയി. അവളെ കോരിയെടുത്ത് നടന്ന ആസാദിനെ ഇളകിയ കല്ലുകൾ തടഞ്ഞുനോക്കി. പെൺകുട്ടി തിരിഞ്ഞോടുന്നത് അയാൾ ഒരു തവണ നോക്കിയിട്ട് നടപ്പിന് വേഗം കൂട്ടി.
കാറിനുള്ളിലിരുന്ന പ്രമീള ആ വഴിയിലേക്ക് നോക്കി ഉറക്കെ നിലവിളിച്ചു. ആസാദിന്റെ തോളിൽ പലവട്ടം ഇടിച്ചു. ക്ലാസ് മുറിയും അജയന്റെ ഒഴിഞ്ഞ ഭാഗവും പ്രമീളയുടെ തലയ്ക്കുള്ളിൽ നിറഞ്ഞു. വീട്ടിലേക്കുള്ള വഴിവിട്ട് ഇളകിയ കല്ലുകളോട് കയർത്ത് അജയന്റെ വീട്ടിലേക്കുള്ള വഴി കാർ കയറുന്നത് കണ്ടിട്ടാണ് അവളുടെ നിലവിളി അടങ്ങിയത്.
ചെമ്പരത്തി വേലിക്കരികിൽ നിന്ന് സകലരോടും കരയുന്ന പെൺകുട്ടി കാറിന് സമീപത്തേക്ക് ഓടി. പ്രമീള ഇറങ്ങിച്ചെന്ന് അവളെ കോരിയെടുത്തു. തീ പിടിച്ച ഓട്ടോയിലേക്ക് അജയനെ എടുത്തിടാൻ ശ്രമിക്കുന്ന സനൽ ആസാദിന്റെ ചവിട്ടിൽ തെറിച്ചുവീണു. കഴുത്തിലിരുന്ന ആസാദിന്റെ കാൽ ഉയർത്താൻ പോലും നിലത്തുകിടന്ന സനലിന് കഴിഞ്ഞില്ല. വാതിലുകളായി മറച്ചിരുന്ന സാരികൾ സ്ത്രീയുടെ നിലവിളി കണക്കെ വീട്ടിനുള്ളിൽ നിന്നും എത്തിനോക്കുന്നത് പ്രമീള കണ്ടു.
അവൾ പെൺകുട്ടിയുമായി വീട്ടിനുള്ളിലേക്ക് പോയി. റബ്ബർ തോട്ടത്തിലൂടെ ഓടി മറയുന്ന സനലിന്റെ നേർക്ക് അജയൻ കല്ലുകളെറിഞ്ഞു. ആസാദ് അവനെ തടഞ്ഞു. കട്ടിലിന്റെ താഴെ മൂത്രത്തിൽ കുഴഞ്ഞു കിടക്കുന്ന സ്ത്രീ തല തറയിൽ പലതവണ മുട്ടിച്ചു. "കൊണ്ടുപോകുന്നു", അത്രയും പറയാനേ പ്രമീളക്ക് കഴിഞ്ഞുള്ളൂ. പെൺകുട്ടി പിടിവിടുവിക്കാൻ ശ്രമിച്ചിട്ടും പ്രമീള സമ്മതിച്ചില്ല.

ആസാദ് കാറിന്റെ പിൻവാതിൽ അവർക്ക് തുറന്നുകൊടുത്തു. വിറയ്ക്കുന്ന പെൺകുട്ടിയെ പ്രമീള ചേർത്തുപിടിച്ചിരുന്നു. ഇതെനിക്ക് വിശ്വാസം വന്നില്ലെന്ന് കാറ് പലതവണ അവരോട് പറഞ്ഞു. കുട്ടികളെ കാണുമ്പോൾ വീടിന്റെ പ്രതികരണം എന്തായിരിക്കുമെന്നറിയാൻ അത് വളരെ വേഗത്തിലോടി.
പ്രമീളയുടെ തോളിൽ ചാരിയിരിക്കുന്ന, അജയനെ സ്കൂൾ സംശയത്തോടെ കണ്ടു.
അവന്റെ മുഖത്തെ മുറിവുകൾ എങ്ങനെയെന്നും, മടിയിൽ കിടക്കുന്ന പെൺകുട്ടി ഏതെന്നും എന്തിനാണ് അവളിങ്ങനെ കരയുന്നതെന്നും, ഗൗരവത്തിൽ ചോദിക്കാൻ തുടങ്ങി.
അതൊക്കെ ഞാൻ 'വന്നിട്ട് പറയാമെന്ന്' പ്രമീള കണ്ണടച്ചു കാണിച്ചു. സ്കൂൾ തന്റെ തലമണ്ടയിലെ മുറിവിൽ തൊട്ട് അവരുടെ പോക്കിന് കൈവീശി.
വീട് കുട്ടികൾക്ക് ഭക്ഷണം വിളമ്പി.
അജയന്റെ മുറിവുകളിൽ മരുന്നിൽ മുക്കിയ പഞ്ഞി തൊടുന്ന പ്രമീളടീച്ചർ വരാനിരിക്കുന്ന പരീക്ഷകളെപ്പറ്റിയും, പെൺകുട്ടിയുടെ പാത്രത്തിലെ മീനിന്റെ മുള്ളുമാറ്റി ചോറിൽ കുഴച്ച് ഉരുളയാക്കുന്ന ആസാദ് കുട്ടികൾക്ക് പാകമാകുന്ന പുതിയ ഉടുപ്പുകളെപ്പറ്റിയും ചിന്തിച്ചു.
വീട് കുട്ടികൾക്കായി എങ്ങനെയെല്ലാം ഒരുങ്ങണമെന്ന ആകുലതയിലായിരുന്നു.
കാറ് ഇന്ന് നടന്നതെല്ലാം വീടിനോട് പറയാനുള്ള ഒരുക്കത്തിലും.