ശ്വാസം നിലച്ചു, ശബ്ദം നിലയ്​ക്കുന്നില്ല

ചെന്നൈയിലെ കോവളം കടപ്പുറത്ത് ഇരിക്കുകയായിരുന്നു അവർ.
കടല കൊറിക്കുന്നുണ്ടായിരുന്നു.
കടല പൊതിഞ്ഞു കിട്ടിയ കടലാസിലെ കുനുകുനെ കവിത അയാളാണ് കണ്ടത്.
"പാവലർ വരദരാജന്റെ പാട്ട്!'' അയാൾ കൗതുകത്തോടെ പറഞ്ഞു.

പാവലർ വരദരാജൻ ! ആ പേര് അവൾ കേട്ടിട്ടില്ലെന്ന് തോന്നുന്നു. ആ കടലാസ് വാങ്ങി അവൾ അത് ഉറക്കെ വായിച്ചു; അയാൾ കേൾക്കാൻ തന്നെ.

"മണ്ണിൽ ഇന്ത കാതലൻട്രി യാരും വാഴ്തൽ കൂടുമോ....
എണ്ണം കന്നിപ്പാവയിൻട്രി ഏഴു സ്വരം താൻ പാടുമോ.....'

പ്രണയമില്ലാതെ എന്തു ജീവിതം?
പ്രിയപ്പെട്ടവളെ കേൾപ്പിക്കാനല്ലാതെ എന്തുപാട്ട്?...

"" പാടാൻ അറിയാമോ?'' അവൾ ചോദിക്കുന്നു.

""ഒരു വിധം '' അയാളുടെ മറുപടി. ""ഇന്ന് ഞാൻ ഈ പാട്ട് പാടും, ശ്വാസം വിടാതെ ''.

""ശ്വാസം വിടാതെ ! അതും നിങ്ങൾ!''
അവൾ പരിഹസിച്ച് ചിരിച്ചു.

110 കിലോ ഭാരമുള്ള ശരീരം ആയാസത്തോടെ ചലിപ്പിച്ചു കൊണ്ട് അയാൾ കോവളം കടപ്പുറത്ത് കൂടെ നടന്നു. പാവലർ വരദരാജന്റെ വരികൾ ശ്വാസം വിടാതെ അയാൾ പാടി. താളമിട്ട് തിരമാലകൾ. വരികൾക്കിടയിലെ നിശ്ശബ്ദതകളിൽ നുരഞ്ഞും പതഞ്ഞും ഇളയരാജയുടെ സിംഫണിമധുരത്തിരകൾ.

ഇന്നും എത്രയോ വേദികളിൽ അയാൾ ആ പാട്ട് പാടിക്കൊണ്ടിരിക്കുന്നു.
ഇന്നും, ഓരോ തവണ പാടുന്നതിന്റെ മുമ്പും എസ്.പി.ബാലസുബ്രമണ്യം അത് ഏറ്റു പറയും: "നോക്കൂ, നിങ്ങൾ ആ സിനിമയിൽ കണ്ടത് ഒരു വലിയ തട്ടിപ്പ് ആയിരുന്നു. ആ പാട്ട് റിക്കാഡ് ചെയ്യുന്നതിന്റെ ഇടയിൽ എത്രയോ തവണ ഞാൻ ശ്വാസമെടുത്തിട്ടുണ്ട്'.

എന്നിട്ടും, ഓരോ തവണ എസ്.പി.ബി. ആ പാട്ട് പാടി നിർത്തുമ്പോളും നമുക്ക് തോന്നും, 30 കൊല്ലം മുമ്പ് മദ്രാസ് കടപ്പുറത്തു നിന്ന് പാടിത്തുടങ്ങിയ ശേഷം ഇന്നുവരെ ഇയാൾ ശ്വാസമെടുത്തിട്ടില്ലല്ലോ എന്ന്.

എസ്.ബി ബാലസുബ്രഹ്മണ്യവും ഇളയരാജയും

ശ്വാസം വിടാതെയല്ല എസ്.പി.ബി.അത് പാടിയതെങ്കിലും പിൽക്കാലത്ത് എത്രയെത്ര ചെറുപ്പക്കാർ ശ്വാസം പിടിച്ച് ആ പാട്ട് ഗാനമേളകളിൽ പാടിയിട്ടുണ്ട്. ശ്വാസം അടക്കിപ്പിടിച്ച് സദസ്സ് അത് കേട്ടിരിക്കുന്നുമുണ്ട്.

സത്യത്തിൽ, ആ പാട്ട് പാടുന്ന പാട്ടുകാരന് ഒരായുഷ്‌ക്കാലത്തേക്ക് വേണ്ടത്ര ശ്വാസം, ജീവവായു, ആ പാട്ടിന്റെ വരികളിലുണ്ട്.

ലേഖനം മുഴുവൻ വായിക്കാം - ഇളയരാജയുടെ സ്വന്തം പെരിയരാജ

Comments