‘‘എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നേ” എന്ന സമൂഹമാധ്യമ റീലിലെ വൈറൽ ഡയലോഗ് നമ്മുടെ നാട് ഏറ്റുപറയാൻ തുടങ്ങിയിട്ട് കുറച്ചുകാലമായിരിക്കുന്നു. “ആരാധകരേ ശാന്തരാകുവിൻ” എന്ന് സിനിമക്കാരും “പിള്ളേരെ തല്ലിവളർത്തണം” എന്ന് വീട്ടുകാരും ഇതൊക്കെ “തന്ത വൈബെന്ന്” പിള്ളേരും പരസ്പരം ചെളിവാരിയെറിയുമ്പോൾ നാലാം തൂണിൻ്റെ ക്യാമറകൾ ഇവയൊക്കെ തത്സമയം ഒപ്പിയെടുത്ത് ചർച്ചചെയ്യുന്നുമുണ്ട്. സത്യത്തിലെവിടെയാണ് പ്രശ്നം?. എന്താണ് പരിഹാരം?
സമീപകാലത്ത് കേരളത്തിലെ പുതുതലമുറയിൽ കണ്ടുവരുന്ന കുറ്റകൃത്യങ്ങളുടെ വാർത്തകളിലൂടെ മനസ്സിലാക്കിയ വസ്തുതകളെ നാം വൈകാരികമായി നോക്കിക്കണ്ടുകൊണ്ടിരിക്കുമ്പോൾ മറുവശത്ത് നിഴൽ പതിച്ച ദക്ഷിണധ്രുവം പോലെ ഈ പ്രശ്നത്തിൻ്റെ അടിസ്ഥാനഘടകങ്ങൾ നിലനിൽക്കുന്നുണ്ടെന്നത് ഈ വീക്ഷണകോണൊന്ന് തിരിക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ടതുണ്ട്. പൊതുവായ രീതിയിൽ അഭിമുഖീകരിക്കാവുന്ന ഒരു സമസ്യയല്ല ഇതെന്നും. ശാസ്ത്രത്തിൻ്റെ, സർവ്വോപരി മനഃശാസ്ത്രത്തിൻ്റെ കണ്ണാടിയിലൂടെക്കൂടി നാമീ പ്രശ്നത്തെ നോക്കിക്കാണേണ്ടതുണ്ടെന്നും മനസ്സിലാക്കുമ്പോഴാണ് നമുക്ക് സിനിമയാണ്, മൊബൈലാണ്, വീട്ടുകാരാണ്, അദ്ധ്യാപകരാണ്, കെ-ഡ്രാമയാണ് ഇതിനൊക്കെ കാരണമെന്ന ഉപരിപ്ലവമായ ന്യായീകരണക്കളി മാറ്റിവെക്കാൻ പറ്റുക.
സത്യത്തിൽ ഇതൊരു ചതുരംഗമാണിന്ന്. നാലുവശത്തായിരുന്നുകൊണ്ട് രക്ഷിതാക്കളും, കുട്ടികളും, അദ്ധ്യാപകരടങ്ങുന്ന സമൂഹവും, സർവ്വോപരി മാധ്യമങ്ങളുമിരുന്ന് പഴികളും പിഴവുകളും കണ്ടുപിടിക്കുന്ന മത്സരത്തിനുപകരം, വ്യർത്ഥമാകാത്ത പരിഹാരച്ചർച്ചകൾക്കായി ഈ ചതുരക്കളത്തിൻ്റെ ആഴത്തിലേക്കിറങ്ങി നോക്കേണ്ടതുണ്ട്. ഒരു മനഃശാസ്ത്ര വിദ്യാർത്ഥി എന്ന നിലയിലും ജെൻ Z തലമുറയിലെ അംഗമെന്ന നിലയിലും എൻ്റെ സമസൃഷ്ടങ്ങളും സമപ്രായക്കാരുമായ വ്യക്തികളെക്കൂടി ഇത് ബാധിക്കുമെന്ന വേളയിൽ, ചില കാര്യങ്ങൾ പങ്കുവെക്കാമെന്ന് കരുതുന്നു.
വൈറലാകുന്ന
‘വളർത്തുദോഷം’
കുട്ടികളുടെ ചെയ്തികളിൽ സമൂഹത്തിൻ്റെ ചൂണ്ടുവിരൽ നേരെ ചെല്ലുന്നത് മാതാപിതാക്കളിലേക്കാണല്ലോ. കുറ്റപ്പെടുത്തലിൻ്റെ ചതുരത്തിലെ ആദ്യ കോണായ കുടുംബങ്ങളിൽ നിന്ന് തന്നെ തുടങ്ങാം. വീടുകളിൽ എവിടെയാണ് വയലൻസ് തുടങ്ങുന്നത്? ‘വളർത്തുദോഷം’ എന്ന നിർവ്വചനം കൊടുത്ത് ഈ വിഷയത്തെ മാറ്റിനിർത്താനാകില്ല എന്നതാണ് മനസ്സിലാക്കേണ്ടത്. ആദ്യം തന്നെ ഇപ്പറഞ്ഞ വളർത്തലിൻ്റെ അളവുകോലെന്താണെന്ന് നോക്കേണ്ടിവരും. ഇന്നത്തെ സമൂഹത്തിൽ എങ്ങനെയാണ് കുട്ടികളെ വളർത്തേണ്ടത്? ആരെയാണ് നാം നല്ല പേരൻ്റ് എന്നോ നല്ല കുട്ടി എന്നോ വിളിക്കുക? എന്നീ മാനദണ്ഡങ്ങളെടുത്ത് പരിശോധിക്കുമ്പോഴാണ്, ‘കുട്ടികളായാൽ അച്ഛനമ്മമാരെ പേടിച്ച് വളരണം. ഞാനൊക്കെ എൻ്റെ അച്ഛൻ്റെ തല്ലുകൊണ്ടാണ് നന്നായത്’ എന്നു പറയുന്ന ഒരുകൂട്ടം രക്ഷിതാക്കളെ കാണാനാവുക. ഇവിടെ മനസ്സിലാക്കാതെ പോകുന്നത് ശാസനയെന്ന രൂപേണ വരുത്തുന്ന ദേഹോപദ്രവം കുഞ്ഞുങ്ങളുമായുള്ള ബന്ധത്തെയാണ് മുറിവേൽപ്പിക്കുന്നതെന്നാണ്. നാളെ കുട്ടികൾക്കൊരു പ്രശ്നമുണ്ടായാൽ വീട്ടിൽ പറഞ്ഞാൽ ഇതിനപ്പുറമെന്തോ സംഭവിക്കുമെന്നുള്ള ഭയമാകും അവരെ തടയുക. ഇവിടെ എടുത്തു കാട്ടേണ്ടത് ഹാർലോയുടെ കുരങ്ങന്മാരെയാണ്.

പ്രശസ്ത മനഃശാസ്ത്രജ്ഞനായ ഹാരി ഹാർലോ 1965- ൽ കുറച്ച് കുരങ്ങുകുഞ്ഞുങ്ങളെ അമ്മയിൽ നിന്ന് മാറ്റി പകരം അമ്മയുടെ സ്ഥാനത്ത് രണ്ട് പാവകളെ വെച്ചു. ഒന്ന് കട്ടിയുള്ള കമ്പികളാൽ നിർമ്മിച്ചതും മറ്റേത് മൃദുവായതുമായിരുന്നു. കമ്പികൊണ്ടുണ്ടാക്കിയ അമ്മപ്പാവയിൽ കുഞ്ഞുങ്ങൾക്കുള്ള പാലും ഭക്ഷണവും വെക്കുകയും ചെയ്തു. കുരങ്ങിൻ കുഞ്ഞുങ്ങളെ ശേഷം സ്വതന്ത്രമായി വിട്ടപ്പോൾ ഫലം കണ്ടതിങ്ങനെ, ഭൂരിപക്ഷം കുഞ്ഞുങ്ങളും മൃദുവായ അമ്മപ്പാവയുടെ അടുത്ത് സമയം ചെലവഴിക്കുകയും സ്വസ്ഥമായും ശാന്തമായുമിരിക്കുകയും ചെയ്തപ്പോൾ ഭക്ഷണത്തിനുവേണ്ടി മാത്രമാണവർ കട്ടിയുള്ള പാവയുടെ അടുത്തെത്തിയത്. അതായത് കുഞ്ഞുങ്ങൾ സുരക്ഷയും സൗഖ്യവും ഭക്ഷണത്തെക്കാളുപരി തിരഞ്ഞെടുക്കുമെന്നർത്ഥം. ഇപ്രകാരം തന്നെയാണ് നമ്മുടെ വീടുകളിലും സംഭവിക്കുക. ഭൗതികസുരക്ഷയും ഭക്ഷണവുമൊക്കെത്തന്നെ നൽകുമ്പോഴും മാനസികവും വൈകാരികവുമായ പരിപാലനം പുതുതലമുറയിലേക്കെത്രമാത്രം എത്തുന്നുണ്ടെന്നത് ചിന്തിക്കേണ്ടതാണ്
തലമുറകളെപ്പറ്റി ആധികാരികമായി പഠനങ്ങളുണ്ടായിട്ടുണ്ട്. ചരിത്രപരമായി, വില്യം സ്‌ട്രോസ്യും നീൽ ഹോവും ജനന തീയതികളുടെ പരിധികളും സാമൂഹിക- സാംസ്‌കാരിക അനുഭവങ്ങളും അടിസ്ഥാനമാക്കി രണ്ടുതരത്തിലുള്ള തലമുറകളെ തിരിച്ചറിയുകയും തലമുറകളുടെ ചാക്രിക വികാസത്തെക്കുറിച്ചുള്ള ഒരു സിദ്ധാന്തം വികസിപ്പിക്കുകയും ചെയ്തു (ബെയ്ൻഹോഫ്, 2011). ഇന്നത്തെ യുവതലമുറയെ വിവിധ പേരുകൾ കൊണ്ട് വിശേഷിപ്പിക്കുന്നു: ഡിജിറ്റൽ തലമുറ, ഇന്റർനെറ്റ് തലമുറ (Net Generation), എന്നിങ്ങനെ. യഥാർത്ഥത്തിൽ ഓരോ തലമുറയും ഏകദേശം 20-25 വർഷത്തെ ഇടവേളകളിലാണ് രൂപം കൊള്ളുന്നതെന്ന് പറയപ്പെടുന്നു (ബോസാവ്ലി, 2016).
1922 മുതൽ 1945 വരെ ജനിച്ചവർ ‘സൈലന്റ് ജനറേഷൻ’ അല്ലെങ്കിൽ ‘പാരമ്പര്യ തലമുറ’ (വീക്സ്, 2017).
1946 മുതൽ 1964 വരെയുള്ളവർ ‘ബേബി ബൂമേഴ്‌സ്’ (ക്രിസ്റ്റഫർ, 2016; വീക്സ്, 2017).
1965-83 കാലഘട്ടത്തിൽ ജനിച്ചവർ എക്സ് തലമുറ (X generation).
1984-2002 കാലയളവിൽ ജനിച്ചവർ ‘വൈ തലമുറ’ അല്ലെങ്കിൽ ‘മില്ലേനിയൽസ്’.
2003ന് ശേഷം ജനിച്ചവർ Z തലമുറ (Gen Z),
(ക്രിസ്റ്റഫർ, 2016; വീക്സ്, 2017).
(ഈ വിവരങ്ങൾ "Understanding the Psychology of Youths: Generation Gap" -Suad & Lawati.nd, International Journal of Psychology and Counselling., 2019- എന്ന ഗവേഷണത്തിൽ നിന്നാണ്.) ഓരോ തലമുറയും തങ്ങളുടെ സവിശേഷതകൾ അടിസ്ഥാനമാക്കി വ്യത്യാസപ്പെട്ടിരിക്കുന്നു.
ചുരുക്കത്തിൽ കൂടുമ്പോളുണ്ടാകുന്ന ഇമ്പം സോഷ്യൽമീഡിയ ഗ്രൂപ്പുകളിൽ മാത്രം ചുരുങ്ങരുതെന്ന് സാരം. എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ തുറന്ന് സംസാരിക്കാനുള്ള സ്വതന്ത്രമായ വീട്ടകങ്ങളാണ് ആവശ്യം. അതിനാൽ ഹാർലോയുടെ മൃദുവായ പാവയെപ്പറ്റിയും വീട്ടകങ്ങളിലെ കൂട്ടിടങ്ങളിൽ ചിന്തിക്കാം.
പുതു തലമുറ എന്ന് നാം പൊതുവേ വിശേഷിപ്പിക്കുന്നത് യഥാർത്ഥത്തിൽ ജെൻ Z അല്ലെങ്കിൽ 2012 നുശേഷം ജനിച്ച ജെൻ ആൽഫ എന്നിവരെയാണ്. മില്ലേനിയലുകളുടെ തലമുറയിലെ സംതൃപ്ത ജീവിതത്തിൻ്റെ സൂചികകളെന്ന് കണക്കാക്കാവുന്ന അടിസ്ഥാനാവശ്യങ്ങളിലൊട്ടു മിക്കതും പുതുതലമുറയ്ക്ക് കിട്ടുന്നുണ്ടാകണം. എന്നാൽ ഇസഡ്, ആൽഫ തലമുറകളുടെ ആവശ്യമായ വൈകാരിക സുരക്ഷിതത്വവും സൗഖ്യവും എത്രമാത്രം കുടുംബാന്തരീക്ഷങ്ങളായി മാറുന്നുണ്ടെന്നത് സംശയമാണ്.
“ഞങ്ങളൊക്കെ എത്ര കഷ്ടപ്പെട്ടാണ് വളർന്നത് നിനക്കിതൊക്കെ അറിയണോ” എന്നുള്ള ചോദ്യങ്ങളൊക്കെ ഉയരുന്നതവിടെയാണ്. കഴിഞ്ഞ തലമുറയുടെ ഏറ്റവും പ്രഥമമായ ആവശ്യം അന്നന്ന് ജീവിക്കാനുള്ള വകയുണ്ടാക്കുക എന്നതായിരിക്കാം . മൂന്നുനേരം അടുപ്പുപുകയുന്ന വീടുകൾ പോലും കുറവായിരുന്ന കാലത്ത് വൈകാരിക ആവശ്യത്തേക്കാളുപരി അടിസ്ഥാനാവശ്യങ്ങൾക്കാവാം പരിഗണനകൂടുതൽ. എന്നാൽ കാലം മാറി. ഇന്ന് എല്ലാ അടിസ്ഥാനാവശ്യങ്ങളും പുതുയുഗത്തിൽ വിരൽത്തുമ്പുകളിൽ ലഭിക്കുമ്പോഴും, “എനിക്കു കിട്ടാതതൊക്കെ നിനക്ക് നൽകണം” എന്ന് മക്കളോട് പറയുമ്പോഴും, മറക്കപ്പെടുന്നതും പരിഗണിക്കപ്പെടാതെപോകുന്നതും ഈ വൈകാരിക അടുപ്പമാണ്. എത്ര വീടുകളിൽ തുറന്നു സംസാരിക്കാനുള്ള ഇടങ്ങളുണ്ട്? പണ്ടൊക്കെ കറൻ്റ് പോകുമ്പോഴെങ്കിലും വീടുകളിൽ സംസാരങ്ങളുണ്ടായിരുന്നിരിക്കണം . പക്ഷേ ഇന്നങ്ങനെയല്ലല്ലോ.
ചുരുക്കത്തിൽ കൂടുമ്പോളുണ്ടാകുന്ന ഇമ്പം സോഷ്യൽമീഡിയ ഗ്രൂപ്പുകളിൽ മാത്രം ചുരുങ്ങരുതെന്ന് സാരം. എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ തുറന്ന് സംസാരിക്കാനുള്ള സ്വതന്ത്രമായ വീട്ടകങ്ങളാണ് ആവശ്യം. അതിനാൽ ഹാർലോയുടെ മൃദുവായ പാവയെപ്പറ്റിയും വീട്ടകങ്ങളിലെ കൂട്ടിടങ്ങളിൽ ചിന്തിക്കാം.
അന്നത്തെക്കാലം
രക്ഷകർത്താക്കളുടെ നിസ്സംഗതയല്ലാതെ, അവരുടെ നിസ്സഹായതയും പലപ്പോഴും തുറന്ന് കാട്ടേണ്ടതുണ്ട്. സമൂഹത്തിൻ്റെ അലിഖിത നിയമങ്ങളുടെയും കുട്ടികളുടെ ചോദ്യംചെയ്യലിൻ്റെയും നടുവിൽ കിടന്ന് ബുദ്ധിമുട്ടുന്നവരായി ജെൻ- ഇസഡ് അച്ഛനമ്മമാർ മാറുമ്പോൾ വീടിനുള്ളിൽ നിന്ന് ഈ പ്രശ്നം പടർന്ന് പന്തലിച്ചെത്തുന്നത് അതിലും അപകടകരമായൊരിടത്തേക്കാണ്. പഴിചാരലിൻ്റെ ചതുരത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന നമ്മുടെ സമൂഹം തന്നെ. മാറുന്ന സമൂഹത്തിൻ്റെ ഉൽപ്പന്നങ്ങളാണ് രക്ഷിതാക്കളും. കാലങ്ങളായി രൂപീകരിക്കപ്പെട്ട മനഃസ്ഥിതികളിലൂടെയാണ് അവരുടെ തലച്ചോറും രൂപപ്പെട്ടിരിക്കുന്നത്. ദ്രുതഗതിയിലുള്ള ആധുനിക സമൂഹത്തിൻ്റെ മാറ്റം ഏതൊരു കാലഘട്ടത്തിലും തലമുറകൾ തമ്മിലുള്ള വൈകാരിക- സാമൂഹ്യ അകലം കൂട്ടിയിട്ടുണ്ട്. ഇത് രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള അകലത്തിനും കാരണമാകാം. അതിനാൽ ഇരു വിഭാഗത്തെയും കുറ്റപ്പെടുത്തുന്നതിന് പകരം എങ്ങനെയാണ് പേരൻ്റിങ് രീതികളിൽ മാറ്റങ്ങളുണ്ടാകുന്നതെന്നും അതിൽ സമൂഹത്തിൻ്റെ പങ്ക് എന്താണെന്നും കൂടെയാണ് ചർച്ച ചെയ്യേണ്ടത്.
പേരൻ്റിങ്ങിൽ കാലഘട്ടങ്ങൾക്കനുസരിച്ച് മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നത് പല സാമൂഹ്യമന:ശാസ്ത്ര പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞകാലങ്ങളിൽ പൊതുവായി കാണാറുണ്ടായിരുന്ന ഭരണാത്മകമായ അതോറിറ്റേറിയൻ പേരൻ്റിങ് പ്രാധാന്യം കൽപ്പിച്ചിരുന്നത് മുതിർന്നവരോടുള്ള വിധേയത്വം, അച്ചടക്കം, ബഹുമാനം എന്നിവക്കാണെങ്കിൽ ഇന്ന് കൂടുതൽ ജനാധിപത്യപരമായ രീതിയിൽ പേരൻ്റിങ് എന്ന ആശയം കണ്ടുവരുന്നുണ്ട്. ഇന്ന് പരസ്പരം മനസ്സിലാക്കിയും സഹാനുഭൂതി പ്രോത്സാഹിപ്പിച്ചുകൊണ്ടും ‘ജന്റിൽ പെരന്റിംഗ്’ (gentle parenting) പോലുള്ള മനഃശാസ്ത്രപരമായ രീതികൾ പ്രചാരം നേടുകയാണ്. രക്ഷിതാക്കൾക്ക് വ്യക്തിപരമായി മാത്രമല്ല അവർക്ക് ചുറ്റുമുള്ള സമൂഹത്തിനും ഇതിൽ പ്രാധാന്യമുണ്ട്. ലളിതമായൊരു മനഃശാസ്ത്ര ആശയമാണ് കൺഫോമിറ്റി. ചുറ്റുമുള്ള സമൂഹം, സംഘങ്ങൾ, വ്യക്തികൾ ഇവയൊക്കെ എത്രമാത്രം ഒരാളെ സ്വാധീനിക്കാം എന്ന് മനഃശാസ്ത്രജ്ഞനായ സോളമൻ ആഷ്, ലൈൻ ടെസ്റ്റ് എന്ന രൂപേണ നടത്തിയ പരീക്ഷണത്തിൽ തെളിഞ്ഞത് 75 ശതമാനത്തോളം ആളുകൾ ചുറ്റുമുള്ളവരുടെ തീരുമാനത്തിനനുസരിച്ച് ഒരിക്കലെങ്കിലും സ്വന്തം അഭിപ്രായമോ നിലപാടോ മാറ്റുകയോ രൂപപ്പെടുത്തുകയോ ചെയ്യുമെന്നാണ്. (സോളമൻ ആഷ്,1951).

ഇതേ വ്യവസ്ഥ രക്ഷിതാക്കളേയും കുട്ടികളെയും ഒരേപോലെ സ്വാധീനിച്ചേക്കാം. സമൂഹം കൽപ്പിക്കുന്ന അതിരുകളെക്കാളുപരി വിവേകപൂർവ്വം സ്വന്തമായി തീരുമാനമെടുക്കാനും ആത്മനിയന്ത്രണത്തിനും കുട്ടികളെ തയ്യാറെടുപ്പിക്കുന്ന പരിപാലനം എങ്ങനെ നൽകാമെന്ന അവബോധം രക്ഷിതാക്കളിൽ രൂപപ്പെടുമ്പോഴാണ് പേരൻ്റിങ്ങ് അർത്ഥവത്താകുക. ഭൗതിക സൗകര്യം നൽകുന്നുണ്ടെന്ന ഒറ്റക്കാരണത്താൽ ഒട്ടും തയ്യാറെടുപ്പില്ലാതെ സമൂഹമാധ്യമത്തിൻ്റെയും കപട സദാചാരത്തിൻ്റെയും മത്സരബുദ്ധിയുടെയും ലോകത്തിലേക്ക് കുഞ്ഞുങ്ങളെ തുറന്നുവിടാനാവില്ല. എന്നാൽ ഈ തയ്യാറെടുപ്പ് കൊണ്ടുദ്ദേശിക്കുന്നത് കുട്ടികളുടെ പിറകേ നടന്ന് അവരുടെ ഓരോ നീക്കവും നിരീക്ഷിച്ചുള്ള ഹെലിക്കോപ്റ്റർ പേരൻ്റിംഗ് അല്ല. മറിച്ച് ഡിജിറ്റൽ ലോകത്തെ സാധ്യതകളും അപകടങ്ങളും കുട്ടികളെ പഠിപ്പിക്കുവാൻ സമയം കണ്ടെത്തുകയും പരസ്പരവിശ്വാസവും മനസ്സിലാക്കലും വളർത്തിയെടുക്കുകയും ചെയ്യുക എന്നതാണ്.
ഉത്തമനായ വിദ്യാർത്ഥി, ഭർത്താവ്, ഭാര്യ, മകൻ, മകൾ ഇവയൊക്കെയാകാനുള്ള മാനദണ്ഡം സമൂഹത്തെ നോക്കിക്കണ്ടുകൊണ്ടാണോ നിർമ്മിക്കപ്പെടേണ്ടത്? ഇതേ മനഃസ്ഥിതി കുട്ടികളിലേക്ക് പടരുന്നത് അസ്വാഭാവികമായി കാണേണ്ടതുണ്ടോ? ഇവിടെ അവർ കണ്ടുപഠിക്കുന്ന സമൂഹം ഏതാണെന്നതാണ് ചോദ്യം. ആധുനിക ലോകത്ത് മനുഷ്യന് രണ്ട് തരത്തിലുള്ള വിഹാരകേന്ദ്രമാണുള്ളത്. ഒന്ന് ഭൗതികമായ ചുറ്റുപാടും മറ്റേത് വിർച്വൽ ലോകവും. ഇതിൽ ഇന്നത്തെ കുട്ടികൾക്ക് ലോകം മുഴുവനും സ്വന്തം വിരൽത്തുമ്പിൽ അനുഭവിച്ചറിയാനും, ചിന്തകൾക്കതീതമായി സാമൂഹ്യഇടപെടലുകൾ നടത്താനുമുള്ള വേദിയൊരുക്കുന്ന വിർച്വൽ സമൂഹം മുന്നിലുണ്ട്. സ്വാഭാവികമായും അവിടെ നിന്നും കൺഫോമിറ്റി ഉണ്ടാകാമല്ലോ. ഒരു സമൂഹത്തിലൊരുമിച്ചു ജീവിക്കുന്ന രണ്ടോ അതിലധികമോ തരം തലമുറകൾ വ്യത്യസ്തമായി ചിന്തിക്കുമെന്നത് സ്വാഭാവികമാണ്. അന്നത്തെക്കാലം അതായത് താൻ ജീവിച്ചു വളർന്ന എൻ്റെ കാലമായിരുന്നു നല്ലതെന്ന അമിതമായ ചിന്തയെ വിളിക്കുന്ന പേരാണ് ജുവനോയ (Juvenoia). ശരിക്കും അന്നത്തെക്കാലമായിരുന്നോ നല്ലത്? ചില കണക്കുകളെടുത്ത് നോക്കുമ്പോൾ ഉത്തരം കിട്ടുക മറിച്ചാണ്. NCRB കണക്കുകൾ പ്രകാരം കുട്ടികളിലെ കുറ്റകൃത്യങ്ങളിൽ മുപ്പത് ശതമാനം കുറവാണ് 2018 മുതൽ 22 കാലയളവുകളിൽ കാണാൻ സാധിക്കുക (ഫാക്ട്ലി , ഡാറ്റാഫുൾ 2024). പല പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ കുറവാണ്. കുട്ടികളിൽ അക്രമപരമായ പ്രവണതകൾ എപ്പോഴും ഉണ്ടായിട്ടുണ്ട്. എന്നാൽ സോഷ്യൽ മീഡിയ ഈ സംഭവങ്ങളുടെ ദൃശ്യവൽക്കരണത്തിന് കാരണമായതിപ്പോഴാണ്. ഇത് ഇന്നത്തെ കുട്ടികൾ മുൻ തലമുറകളേക്കാൾ അക്രമാസക്തരാണെന്നു സൂചിപ്പിക്കില്ല.
എല്ലാ തലമുറകളിലും ഇത്തരം കുറ്റകൃത്യങ്ങളുണ്ടെന്നതും അതുകൊണ്ട് കാലഘട്ടമാണ് പ്രശ്നമെന്നുള്ള രണ്ടാം വാദവും പൊളിഞ്ഞുവെന്നും മനസ്സിലായല്ലോ. ഒരു നല്ല രക്ഷിതാവിനെയോ വിദ്യാർത്ഥിയെയോ രൂപപ്പെടുത്തിയെടുക്കാൻ മാനദണ്ഡങ്ങളുണ്ടാക്കേണ്ടത് സമൂഹമോ സമൂഹമാധ്യമങ്ങളോ മാത്രമല്ല.. അത് തുടങ്ങേണ്ടത് മറ്റൊരിടത്താണ് . വിദ്യാലയങ്ങളിൽ. അവിടെയാണ് യഥാർത്ഥത്തിൽ ഒരു മനുഷ്യൻ്റെ വ്യക്തിത്വ-സ്വഭാവരൂപീകരണങ്ങൾ നടക്കേണ്ടത്. അഭിപ്രായരൂപീകരണത്തിൻ്റെ പരവതാനിയൊരുക്കിനൽകേണ്ടതുമവിടെത്തന്നെ.എന്നാലിവിടെയും അഴിച്ചുപണികൾ നടക്കേണ്ടതുണ്ടോ എന്നത് ചർച്ചചെയ്യപ്പെടണം..
തുടങ്ങിയിടത്ത് അവസാനിക്കട്ടെ
വളർത്തുദോഷമോ തലമുറയുടെ പ്രശ്നമോ അല്ല യഥാർത്ഥ കാരണമെന്ന് തെളിയുമ്പോൾ പഴിചാരൽ ചതുരത്തിലെ മൂന്നാമനെക്കൂടെ ഓർമ്മിക്കണം. ഒരു വിദ്യാലയം തുറക്കുമ്പോൾ ഒരു കാരാഗ്രഹം അടയുന്നുവെന്ന ഫ്രഞ്ച് എഴുത്തുകാരൻ വിക്ടർ ഹ്യൂഗോയുടെ വാക്കുകൾ വായിച്ചിട്ട് യാഥാർത്ഥ്യത്തിലേക്ക് കണ്ണോടിക്കുമ്പോൾ സാക്ഷരതയിൽ നൂറുശതമാനമുള്ള നമ്മുടെ നാട്ടിൽ അടുത്ത സെൻട്രൽ ജയിലിനുള്ള പദ്ധതി തുടങ്ങിക്കഴിഞ്ഞു (മനോരമ ഓൺലൈൻ, 2025). 98 പേർക്കുള്ള സംഭരണശേഷിയുള്ള എറണാകുളം സെൻട്രൽ ജയിലിലിപ്പോൾ 209 പേരോളമാണ് തടവിലുള്ളത് (ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്, 2024). നിറഞ്ഞുകവിയുന്ന കുറ്റകൃത്യമോ നീതിനിർവ്വഹണത്തിലെ താമസമോ, കാരണം എന്നുള്ളത് മറ്റൊരവസരത്തിലെ ചർച്ചയാണെന്നതിനാൽ, എവിടെ നിന്നാണീ പ്രശ്നങ്ങൾ തുടങ്ങുന്നതെന്ന ചോദ്യം ആവർത്തനവിരസതയോടെ തന്നെ ചോദിക്കട്ടെ. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലും മേൽപ്പറഞ്ഞ ജുവനോയ തകർത്താടുന്നുണ്ട്.
നാമിപ്പോഴും വിദ്യാഭ്യാസ മേഖലയപ്പറ്റി പറയുമ്പോൾ ഉന്നയിക്കുന്ന ഡിജിറ്റൽ ക്ലാസ് മുറികളും ഹൈടെക് പഠനസൗകര്യങ്ങളും മുൻപ് ചർച്ച ചെയ്ത മിഥ്യാധാരണയിലേക്ക് വിരൽചൂണ്ടുകയാണ്. “പണ്ടത്തെപ്പോലെ ചോർന്നൊലിക്കുന്ന സ്ക്കൂളുകളേക്കാൾ മുന്നിലെത്തിയില്ലേ” എന്ന വാദം നല്ലത് തന്നെ. പക്ഷേ ഹ്യൂഗോ പറഞ്ഞതുപോലെ വെറുതേ സ്ക്കൂളുകൾ തുറന്നുവെച്ചതുകൊണ്ടോ ഭൗതിക സൗകര്യങ്ങളൊരുക്കിയതുകൊണ്ടോ പ്രയോജനമില്ല. അത് വെറും ഉപരിപ്ലവമായ സുരക്ഷ മാത്രമേ നൽകൂ. പകരം വൈകാരികവും മാനസികവുമായ പരിപാലനം എത്രമാത്രം വിദ്യാലയങ്ങളിൽ നിന്ന് കുട്ടികൾക്ക് ലഭിക്കുന്നുണ്ടെന്നത് സംശയമാണ്. ആധുനിക വിദ്യാഭ്യാസ സമ്പ്രദായം വാക്കിൽ മാത്രം ആധുനികമാവുന്നതിങ്ങനെയാണ്. കലാലയങ്ങളിലും വിദ്യാലയങ്ങളിലും മനഃശാസ്ത്ര പ്രൊഫഷണലുകളുടെ സാന്നിധ്യം എത്രമാത്രം പ്രായോഗികമായി നടപ്പിലാകുന്നുണ്ടെന്നും നമ്മുടെ കുട്ടികളെ മാനസിക ബുദ്ധിമുട്ടുകളുണ്ടാകുമ്പോൾ എത്രമാത്രം വിദഗ്ദ്ധ പരിചരണം തേടാൻ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ചിന്തിക്കണം. സ്വയം ചികിത്സ ശാരീരിക രോഗങ്ങൾക്ക് മാത്രമല്ല മനസ്സിനും അപകടകരമാണ്. ഇതിൻ്റെ കാഠിന്യം വളരെ വലുതാണ്
കുട്ടികൾക്ക് മനസ്സുതുറക്കാനുള്ള വലിയ വേദിയാകണം അവരുടെ അദ്ധ്യാപകരും. കാരണം വീടുവിട്ടാൽ സ്ക്കൂളെത്തുന്നതുവരെ നമ്മുടെ കുരുന്നുകൾ ഇടപഴകുന്നത് അത്ര സുരക്ഷിതമായ സമൂഹവുമായല്ലെന്നത് വസ്തുതയാണ്.
കുട്ടികളെ തല്ലിപ്പഠിപ്പിക്കാത്തതാണ് പ്രശ്നമെന്ന് വിശ്വസിക്കുന്ന അദ്ധ്യാപകർ ഏറെയുണ്ടിന്ന്. വേദന, തോൽവി, ഭയം, ആശങ്ക എന്നിവയെ നേരിടാൻ കുട്ടികളെ പഠിപ്പിക്കേണ്ടത് മനഃപൂർവ്വം അവരെ ഉപദ്രവിച്ചുകൊണ്ടാണോ എന്നതൊരു വാദമാണ്. മനഃശാസ്ത്രജ്ഞനായ ബി.എഫ് സ്കിന്നറാണ് ഓപ്പരൻ്റ് കണ്ടീഷനിംഗ് (Operant Conditioning) എന്ന ആശയത്തിലൂടെ റീ -ഇൻഫോഴ്സ്മെൻ്റെന്ന ശാസനാരീതിയുമായെത്തിയത്. ഇവിടെ കുട്ടികളിലെ സ്വഭാവരൂപീകരണത്തിനായി അനുകൂല പ്രേരണകൾ (Positive Reinforcement) ഉപയോഗിച്ച് നല്ല പെരുമാറ്റം ശക്തിപ്പെടുത്തുന്നു. ഉദാഹരണത്തിന് ക്ലാസ്സിൽ സംസാരിക്കുമ്പോൾ ശിക്ഷനൽകുന്നതിന് പകരം സംസാരിക്കാതെയിരിക്കുമ്പോൾ സന്തോഷമുളവാക്കുന്ന പ്രതികരണങ്ങളോ മിഠായിപോലെയുള്ള പ്രോത്സാഹനങ്ങളോ നൽകുകവഴി സ്വഭാവരൂപീകരണം നടത്തുന്നു. ഇത് വിമർശനങ്ങളേറെയുള്ള ആശയമാണെങ്കിലും കൂടുതൽ പഠിക്കേണ്ടത് കൂടിയാണ്. “കുട്ടികൾ അവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിന് എന്തിന് ഞാൻ പ്രതിഫലം നൽകണം?" എന്ന് ചോദ്യങ്ങളുണ്ടാവാം. നമ്മുടെ ജീവിതത്തിൽ നാം തുടർച്ചയായി പ്രതിഫലങ്ങൾ (Rewards) സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ശമ്പളവും ഉന്നത ഗ്രേഡുകളും ഒക്കെ പ്രോത്സാഹനങ്ങളാണ്. നല്ലൊരു ജോലി ചെയ്തതിനോ ടെസ്റ്റ് പാസായതിനോ ലഭിക്കുന്ന പ്രശംസകളും പ്രോത്സാഹനങ്ങളാണ്. ഒരു പഠനോപാധിയായി അനുകൂല പ്രേരണം (Positive Reinforcement ) അത്യന്തം ഫലപ്രദവുമാണല്ലോ. മേൽപ്പറഞ്ഞപോലെയുള്ള മനസ്സിലാക്കലിലൂടെയും വിദഗ്ദ്ധ പരിചരണത്തോടെയും വികാരങ്ങളെ എങ്ങനെ നേരിടാമെന്ന് കുഞ്ഞുങ്ങളെ മനസ്സിലാക്കിക്കാനാകും. അല്ലാത്തപക്ഷം അവരെ തല്ലുന്നത്, തലവേദനക്ക് പരിഹാരമായി തലവെട്ടുന്നതിന് തുല്യമാകില്ലേ എന്നതും ചിന്തനീയമാണ്.

എന്നാൽ മറുവശത്ത് നമ്മളാരും ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു വസ്തുത അദ്ധ്യാപകരുടെ മാനസികാരോഗ്യമാണ്. വളർന്നുവരുന്ന പുതുതലമുറയെ കൈകാര്യം ചെയ്യേണ്ടവരെ നമ്മളുൾപ്പെടുന്ന സമൂഹം എങ്ങനെയാണ് വിലയിരുത്തുന്നത്?. പലപ്പോഴും ഒരേ സമയം ബഹുമാനിക്കപ്പെടുന്നതും മാറ്റിനിർത്തപ്പെടുന്നതുമായ വിഭാഗമാണ് അദ്ധ്യാപകർ. നാലക്ഷരം പറഞ്ഞുകൊടുക്കുക മാത്രമാണവരുടെ ജോലിയെന്ന് കരുതുന്നവർ, എറ്റവും സുഖമുള്ള തൊഴിലെന്ന് കരുതുന്നവർ ഒക്കെ അധികമാണ് നമ്മുടെ നാട്ടിൽ. പരസ്പരം വ്യത്യസ്തരായ നാൽപ്പത് കുരുന്നുകളെ ഒറ്റ മുറിയിലിരുത്തി അവരോടൊപ്പം സമയം ചിലവഴിച്ചുനോക്കൂ അത്ഭുതത്തോടൊപ്പം ഉത്കണ്ഠയും ക്ഷീണവുമൊക്കെ തോന്നാം. കുഞ്ഞുങ്ങൾ വളരെ കൗതുകമുള്ളവരാണ് അവരുടെ പ്രവർത്തികൾ നിയന്ത്രിക്കുക, ചോദ്യങ്ങൾക്കുത്തരം നൽകുക എന്നത് അത്ര നിസ്സാര ജോലിയല്ല. മാത്രമല്ല ഇന്ന് സ്വകാര്യ സ്ക്കൂളുകളിലെ അദ്ധ്യാപകർക്കുൾപ്പെടെ ജോലിഭാരം വളരെ കൂടുതലുമാണ്. ക്ലറിക്കൽ ജോലിമുതൽ അമ്മമാരും അച്ഛന്മാരുമായിവരെ ഒരു ദിനം അവർ കടന്നു പോകുന്നുണ്ട്. ഈ മാനസികബുദ്ധിമുട്ടുകളെ നാം എത്രമാത്രം അഭിമുഖീകരിക്കാറുണ്ടെന്നത് ചിന്തിച്ചു നോക്കണം. പറഞ്ഞുവന്നത് ഇതെത്രമാത്രം കുട്ടികളെയും ബാധിക്കാമെന്നതാണ്. സ്വന്തം വീടുകളിലെ പ്രശ്നങ്ങളോ, വ്യക്തിപരമായ ഉത്കണ്ഠയോ ഒക്കെത്തന്നെയും കുഞ്ഞുങ്ങളിലേക്ക് അറിയാതെപോലും പ്രതിഫലിച്ചേക്കാം.
കുട്ടികൾക്ക് മനസ്സുതുറക്കാനുള്ള വലിയ വേദിയാകണം അവരുടെ അദ്ധ്യാപകരും. കാരണം വീടുവിട്ടാൽ സ്ക്കൂളെത്തുന്നതുവരെ നമ്മുടെ കുരുന്നുകൾ ഇടപഴകുന്നത് അത്ര സുരക്ഷിതമായ സമൂഹവുമായല്ലെന്നത് വസ്തുതയാണ്.
വ്യക്തിപരമായ അതിരുകൾ എവിടെയൊക്കെയാണെന്നത് പുതുതലമുറ മനസ്സിലാക്കേണ്ടതുണ്ട്. ശാരീരികവും മാനസ്സികവുമായ അതിരുകളെങ്ങനെ സൂക്ഷിക്കണമെന്നും അവ ഭേദിക്കപ്പെട്ടാലെന്ത് ചെയ്യണമെന്നും അവരറിയണം. ദേഷ്യം, വിരോധം, പക, അസൂയ എന്നീ വികാരങ്ങളെ കൈകാര്യം ചെയ്യാനവരെ പഠിപ്പിക്കണം. ബന്ധങ്ങളെങ്ങനെ പരിപാലിക്കണമെന്നും തിരസ്കരണങ്ങളെ, പ്രണയത്തെ, പ്രണയ നൈരാശ്യത്തെ, തോൽവികളെ ഒക്കെയും എങ്ങനെ നേരിടണം എന്നവർ അറിയണം. നിയന്ത്രണത്തേക്കാളുപരി പരസ്പരവിശ്വാസവും മനസ്സിലാക്കലുമാണ് ആവശ്യം.
കിടന്നുറങ്ങാൻ നേരം കഥകൾ കേട്ടുമയങ്ങുന്ന കുട്ടികളും കഥപറയാനൊരുങ്ങുന്ന അപ്പൂപ്പനമ്മൂമ്മമാരും നമുക്കുണ്ടായിരുന്നല്ലോ. ചിലപ്പോളവിടെയൊക്കെ നേരത്തെപറഞ്ഞ ഹാർലോയുടെ പാവയെ കാണാൻ കഴിഞ്ഞിരുന്നിരിക്കണം. പറഞ്ഞുവന്നത് കുഞ്ഞുങ്ങളുമായുള്ള ബന്ധങ്ങളിൽ എത്രമാത്രം ഇരുപക്ഷത്തിനും സമയം ചെലവഴിക്കാൻ സാധിക്കുമെന്നതാണ്.അവിടെയാകാമല്ലോ മുൻപ് ചർച്ചചെയ്ത തുറന്നയിടങ്ങളിലേക്കുള്ള വാതിൽ തുറക്കപ്പെടുക.
പഴിയല്ല പരിഹാരം
ഇതെല്ലാം മനസ്സിലാക്കുമ്പോൾ കുട്ടികളുടെ ഭാഗത്ത് പിഴവൊന്നുമില്ല എന്നതല്ല പ്രതിഫലനമായി തോന്നേണ്ടത്. തീർച്ചയായും പുതുതലമുറക്ക് അതിൻ്റേതായ പിഴവുകളുണ്ട്. മേൽപ്പറഞ്ഞ പോലെ കണക്കുകളനുസരിച്ച് താരതമ്യേന കുറ്റകൃത്യങ്ങൾ കുറവായിരുന്നു പക്ഷേ നിലവിലുള്ള രേഖകൾ പലതും 2011 വരെയുള്ളതാണ്. ആഗോളതലത്തിലുള്ള രേഖകൾ വെളിപ്പെടുത്തുന്നത് 2011- നുശേഷം ആത്മഹത്യാ നിരക്കുകളും മാനസികാരോഗ്യക്ഷതവും യുവതലമുറയിൽ കൂടുതലാണെന്നാണ് (CDC, U.S) കണക്കുകൾ വെളിവാക്കുന്നത്. കേരളത്തിലേക്ക് വരുമ്പോൾ വീണ്ടും NCRB-യെ ഉദ്ധരിക്കുകയാണെങ്കിൽ, 2021 ലെ കണക്കുകൾ പ്രകാരം യുവാക്കളുടെ ആത്മഹത്യാനിരക്കിൽ കേരളം അഞ്ചാമതാണ് (യുവജനക്കമ്മീഷൻ റിപ്പോർട്ട്, 2024). സമൂഹമാധ്യമങ്ങളുടെ ഉപയോഗം കൂടിവന്നതും ഏതാണ്ട് ഇതേ കാലയളവിലാണ്. സോഷ്യൽ മീഡിയ ഫിൽറ്ററുകൾ പോലെ സ്വന്തം മുഖം വേണമെന്ന വാശി അഥവാ സ്നാപ്പ്ചാറ്റ് ഡിസ്മോർഫിയ എന്ന അവസ്ഥ തന്നെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ചർച്ച ചെയ്തതാണ് (NIH, റാംഫുൽ & മെജിയാസ്, 2018). ഡോപ്പമിൻ പോലെയുള്ള ഹോർമോണുകളുടെ അതിപ്രസരത്തിന് കാരണമാകുന്ന, ക്ഷണനേരം കൊണ്ട് സന്തോഷം നൽകുന്ന റീലുകളും ബോറടി എന്ന ആശയത്തെത്തന്നെ തുടച്ചുനീക്കിയിരിക്കുന്നു. പണ്ട് വെറുതേയിരിക്കുമ്പോൾ തോന്നുമായിരുന്ന ക്രിയാത്മകതയെയും ഏകാഗ്രതയേറെ വളർത്തിയ വായനയെയുമൊക്കെ കുഞ്ഞുങ്ങളിൽ നിന്ന് അടർത്തിയ ഇൻസ്റ്റഗ്രാം, ക്ഷിപ്രപ്രസാദം നൽകുന്നതിനോടൊപ്പം തന്നെ അവരെ ക്ഷിപ്രകോപികളുമാക്കുന്നു. കഷ്ടപ്പെട്ട് നേടുന്ന വിജയം നൽകുന്ന സന്തോഷത്തെക്കാളുപരി വെറുതേ കിട്ടുന്ന സംതൃപ്തി, ജീവിതത്തിൽ എന്തെങ്കിലും നേടുവാനുള്ള ത്വരയെയും കെടുത്തും. അതിരുവിട്ട ഉപയോഗം അഡിക്ഷനിലേക്കും തെറ്റായ ധാരണകളിലേക്കും ലഹരിയിലേക്കുമൊക്കെ അവരെ എത്തിച്ചേക്കാം.
പഴിചാരൽ കളത്തിലെ നാലാമൻ തീർച്ചയായും ജനാധിപത്യത്തിൻ്റെ നാലാം തൂണാണെന്നത് ചില മുഖ്യധാരാ മാധ്യമങ്ങളുൾപ്പെടെ വീക്ഷിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. വസ്തുതക്ക് പകരം വൈകാരികമായി വാർത്തകളെ സമൂഹത്തിലേക്കെത്തിക്കുക എന്ന അപകടകരമായ പ്രവണത ഈ പ്രശ്നത്തിൻ്റെ ആഴം കൂട്ടുകയേ ഉള്ളൂ. കുറ്റപ്പെടുത്തലും പരിഹാസവും ഭീതിയുമടങ്ങുന്ന മീഡിയ ചർച്ചകളിലൂടെ പ്രശ്നത്തെ മാത്രം വീണ്ടും എടുത്തുകാട്ടി പ്രേക്ഷകരെ പരിഭ്രാന്തരാക്കുന്നതിലുപരി പരിഹാരമാർഗ്ഗങ്ങളിലെത്തിക്കുകയാണ് മാധ്യമങ്ങൾ ചെയ്യേണ്ടത്. യുവതലമുറ അക്രമാസക്തരാകുന്നത് സിനിമയുടെയോ മാധ്യമങ്ങളുടെയോ സ്വാധീനം കൊണ്ടാണെങ്കിൽ ഇതിനൊക്കെ അപ്പുറം അവരെ നല്ല രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന സഹവർത്തിത്ത്വബോധമുളവാക്കുന്ന സമൂഹം അവർക്കുചുറ്റുമൊരുക്കേണ്ടതും നാം തന്നെയല്ലേ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. മുന്നോട്ട് നീങ്ങാനുള്ള വസ്തുതാപരവും,പുരോഗമനപരവും സ്വതന്ത്രവുമായ അന്തരീക്ഷമൊരുക്കുകയാണ് സമൂഹവും ചുറ്റുപാടും ചെയ്യേണ്ടത്. ഇത്തരത്തിലുള്ള കാര്യങ്ങളെ കൈകാര്യം ചെയ്യാൻ സമൂഹത്തിൽ മനഃശാസ്ത്രജ്ഞർക്കും പ്രധാനമായൊരു വേദി നൽകേണ്ടതുണ്ട്. ശരീരവൈവിധ്യങ്ങളെപ്പോലെ സങ്കീർണ്ണമാണ് മാനസികവ്യാപാരങ്ങളും. അതിന് ഒറ്റമൂലികളില്ല..
മനുഷ്യൻ്റെ സാമൂഹ്യ ഇടപാടുകളിൽ അഭേദ്യമായൊരു പങ്ക് മനഃശാസ്ത്രത്തിനുണ്ട്. മനഃശാസ്ത്ര വിഷയങ്ങളെ മനസ്സിലാക്കുക വഴി ഉരുത്തിരിയേണ്ടത് പുതിയൊരു വീക്ഷണമാണ്, അവിടെനിന്ന് സാമൂഹ്യപ്രശ്നങ്ങളെ ശാസ്ത്രീയമായി പഠിച്ചുകൊണ്ടുള്ള പരിഹാരാവലോകനങ്ങളിലേക്കെത്തുകയും, പഴിചാരലിനെക്കാൾ കുറേക്കൂടെ വിശാലമായും ആഴത്തിലും കാര്യങ്ങളെ നോക്കികാണാൻ സാധിക്കുകയും ചെയ്യും..
അതിനാൽ ചൂണ്ടുവിരലുകൾ തിരിക്കേണ്ടത് നാമോരോരുത്തരിലേക്കുമാണ്. വിമർശനത്തിൻ്റേത് മാത്രമല്ല, വിവേകത്തിൻ്റേത് കൂടി.
▮
റഫറൻസ്:
Suad, M. A. (2019). Understanding the psychology of youths: Generation gap. International Journal of Psychology and Counselling, 11(6), 46–58. https://doi.org/10.5897/ijpc2019.0568.
Harlow H. F., Dodsworth R. O., & Harlow M. K. (1965). Total social isolation in monkeys. Proceedings of the National Academy of Sciences of the United States of America. Retrieved from https://www.ncbi.nlm.nih.gov/pmc/articles/PMC285801/pdf/pnas00159-0105.pdf.
Asch, S.E. (1952b). "Social psychology". Englewood Cliffs, NJ:Prentice Hall.
Ramphul, K., & Mejias, S. G. (2018, March 3). Is “Snapchat dysmorphia” A real issue? Cureus. https://pmc.ncbi.nlm.nih.gov/articles/PMC5933578/
Deepala, S., & Deepala, S. (2024, May 28). Data: NCRB data indicates that crimes committed by juveniles down 30% between 2013 & 2022. FACTLY. https://factly.in/data-ncrb-data-indicates-that-crimes-committed-by-juveniles-down-30-between-2013-2022/
OpenStax, & Lang, D. (2020, May 18). 1940s: Skinner. Parenting and Family Diversity Issues. https://iastate.pressbooks.pub/parentingfamilydiversity/chapter/skinner/
Abhishek, R., & Balamurugan, J. (2024, March 28). Impact of social factors responsible for juvenile delinquency - A literature review. Journal of education and health promotion. https://pmc.ncbi.nlm.nih.gov/articles/PMC11081445/
Online Representative. (2025, February 4). കേരളത്തിൽ പുതിയ സെൻട്രൽ ജയിൽ;ഉന്നതതലസമിതി രൂപീകരിക്കാൻ നിർദേശവുമായി മുഖ്യമന്ത്രി.
https://www.manoramaonline.com/news/latest-news/2025/02/04/new-central-jail-planned-in-kerala-to-ease-prison-congestion.html
Kerala State Youth Commission. (2024). Fostering Youth Mental Health: A Study on Suicides.
Jose, T. (n.d.). A study on positive and negative effects of social media on Society. Journal of Survey in Fisheries Sciences. https://sifisheriessciences.com/journal/index.php/journal/article/view/2333
Centers for Disease Control and Prevention. (2024, October 29). Suicide data and statistics. Centers for Disease Control and Prevention. https://www.cdc.gov/suicide/facts/data.html.
M, A. (2024, March 6). Kerala Prisons Department sitting on proposal for new jails in Ernakulam District. The New Indian Express. https://www.newindianexpress.com/states/kerala/2024/Mar/06/kerala-prisons-department-sitting-on-proposal-for-new-jails-in-ernakulam-district.