കൊല്ലം കരുനാഗപ്പള്ളിയിൽ അമൃതപുരിയിലെ അമൃതാനന്ദമയി മഠം

അന്വേഷണങ്ങളില്ലാതെ പോകുന്ന ആത്മഹത്യകൾ

പല വിധ മാനസിക പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി അമൃതാനന്ദമയി മഠത്തിലെത്തുന്നവരിൽ വിഷാദ രോഗം ഉണ്ടാവുക സ്വാഭാവികമാണ്. പക്ഷെ ഇത്തരം ആത്മഹത്യകളുടെ വലിയൊരു പരമ്പര തന്നെ അവിടെ സംഭവിച്ചിട്ടുണ്ടെന്നതാണ് പ്രശ്‌നം.

രുനാഗപ്പള്ളിയിലെ അമൃതാനന്ദമയി മഠത്തിൽ ഫിൻലൻഡ് സ്വദേശിയായ ഒരു 52കാരി ആത്മഹത്യ ചെയ്തു എന്ന വാർത്ത ഏതാനും ദിവസം മുമ്പ് കണ്ടപ്പോൾ അത്ഭുതം തോന്നിയില്ല. കോണിയുടെ കൈവരിയിൽ തൂങ്ങി നിൽക്കുന്ന അവസ്ഥയിലാണ് മൃതദേഹം കണ്ടത്. മരിച്ച സ്ത്രീക്ക് വിഷാദ രോഗം ബാധിച്ചിരുന്നു എന്നാണ് മഠം അധികൃതരുടെ വിശദീകരണം. ഒരു വർഷം മുൻപ് ഒരു ഇംഗ്ലണ്ടുകാരി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തപ്പോഴും ഈ വിഷാദരോഗ വിശദീകരണം തന്നെയാണ് കേട്ടത്.

മഠത്തിനുള്ളിലെ അവസ്ഥയിലേക്ക് കടന്നാൽ ഗെയിൽ ട്രെഡ് വെൽ എന്ന ആസ്‌ത്രേലിയക്കാരി പറഞ്ഞ കഥയുടെ തുടർച്ച തന്നെയാണ് അവിടെ നടന്നു കൊണ്ടിരിക്കുന്നത് എന്നതിന്റെ നല്ല ദൃഷ്ടാന്തമാണ് ഇപ്പോഴത്തെ ആത്മഹത്യാ റിപ്പോർട്ട്

തീർച്ചയായും, പല വിധ മാനസിക പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി മഠത്തിലെത്തുന്നവരിൽ വിഷാദ രോഗം ഉണ്ടാവുക സ്വാഭാവികമാണ്. അതിൽ സംശയിക്കത്തക്കതായി ഒന്നുമില്ല. പക്ഷെ ഇത്തരം ആത്മഹത്യകളുടെ വലിയൊരു പരമ്പര തന്നെ അവിടെ സംഭവിച്ചിട്ടുണ്ടെന്നതാണ് പ്രശ്‌നം.
ഈ മഠത്തിൽ പൊതുവിൽ നടക്കുന്നതെന്ത് എന്ന് മനസ്സിലാക്കിയാൽ തന്നെ അവിടത്തെ പ്രശ്‌നങ്ങളുടെ സ്വഭാവം എളുപ്പത്തിൽ ഗ്രഹിക്കാൻ കഴിയും. ഒരു പാവപ്പെട്ട മുക്കുവ കുടുംബത്തിൽ ജനിച്ച് സഹോദരീ സഹോദരന്മാർക്കൊപ്പം വളർന്നു വന്ന സുധാമണി എന്ന പെൺകുട്ടിക്ക് ശ്രദ്ധിക്കാവുന്ന പ്രത്യേക കഴിവുകളൊന്നും ഉണ്ടായിരുന്നില്ല. പ്രായപൂർത്തിയായശേഷമാണ് ദൈവികം എന്ന് അവർ തന്നെ വിശേഷിപ്പിക്കുന്ന പ്രത്യേക സിദ്ധികൾ സുധാമണി പ്രദർശിപ്പിക്കാൻ തുടങ്ങിയത്. ചുറ്റുപാടുമുള്ള നാട്ടുകാരെ ആകർഷിച്ച് തുടങ്ങിയ ദിവ്യശക്തി പ്രകടനങ്ങൾ ക്രമേണ രാജ്യാന്തര തലങ്ങളിലേക്ക് വരെ ആസൂത്രിതമായി തന്നെ വളർത്തിക്കൊണ്ടുവരികയായിരുന്നു.

അമൃതാനന്ദമയി

സുധാമണിയുടെയും ഈ മഠത്തിന്റെയും വളർച്ചയെ കുറിച്ച് പുസ്തകങ്ങളായും മറ്റ് പല രൂപങ്ങളിലും ഒട്ടേറെ റിപ്പോർട്ടുകളും വിവരണങ്ങളും ലഭ്യമാണ്. ആദ്ധ്യാത്മിക അന്വേഷണങ്ങൾക്കായി ഇന്ത്യയിലെത്തിയ ഇരുപതുകാരിയായ ഗെയിൽ ട്രെഡ് വെൽ എന്ന ആസ്‌ത്രേലിയക്കാരി ഇരുപതു വർഷം അമൃതാനന്ദമയിയുടെ വിശ്വസ്ത ശിഷ്യയായി ജീവിച്ച് അവിടെ നടക്കുന്ന മുഴുവൻ കാര്യങ്ങളും നേരിട്ട് അനുഭവിച്ചറിഞ്ഞ് വിശ്വാസഭംഗം വന്ന് അവിടെനിന്ന് രക്ഷപ്പെട്ടതിന്റെ കഥ ‘വിശുദ്ധ നരകം' (Holy Hell) എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മലയാളത്തിലും അത് ലഭ്യമാണ്. ട്രെഡ് വെല്ലിന്റെ വിശ്വാസ തീവ്രത അമ്പരപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ അവരുടെ വിശദീകരണങ്ങൾ വിശ്വസനീയമായി അനുഭവപ്പെടും.

കൃഷ്ണഭാവം, ദേവീഭാവം എന്നീ പേരുകൾ നൽകി കൃഷ്ണന്റെയും ദേവിയുടെയും വേഷത്തിൽ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം വൈകുന്നേരങ്ങളിൽ ഭക്തിഗാനങ്ങളുടെ പശ്ചാത്തലത്തിൽ സുധാമണി ഭക്തർക്ക് അനുഗ്രഹം നൽകുന്ന ചടങ്ങുകളായിട്ടാണ് ഈ മഠത്തിന്റെ ആദ്യകാല പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ആ ഘട്ടത്തിൽ നാട്ടുകാർ തന്നെയാണ് ഭക്തരായി എത്താറുള്ളത്. ആ ചടങ്ങിന്റെ സമയത്ത് സുധാമണിയിൽ കൃഷ്ണന്റെയും ദേവിയുടെയും ദൈവികഭാവങ്ങൾ മിന്നിമറയാറുണ്ടെന്ന ധാരണയാണ് നാട്ടുകാരിൽ സൃഷ്ടിക്കപ്പെട്ടത്. അത് സ്വാഭാവികമായി വളർന്നുവന്നതാണോ ആസൂത്രിതമായി കരുപിടിപ്പിച്ചതാണോ എന്ന് വ്യക്തമല്ല. രണ്ടാമത്തേതിനാണ് സാദ്ധ്യത കൂടുതൽ.

രോഗങ്ങളും ദുഃഖങ്ങളുമായി വരുന്ന ഭക്തർക്ക് സുധാമണിയുടെ അനുഗ്രഹം ശാന്തി നൽകുന്നു എന്ന ധാരണ പ്രചരിക്കാൻ തുടങ്ങി. വിശ്വാസബന്ധിയായ ഇത്തരം ധാരണകളുടെ വാസ്തവാവസ്ഥ ചികഞ്ഞു നോക്കാൻ ആരും മിനക്കെടാറില്ല. ഇവിടെയും സംഭവിച്ചത് അതുതന്നെയാണ്. സുധാമണി ദൈവികാംശമുള്ള അമ്മയായി അറിയപ്പെടാൻ തുടങ്ങി. ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ഈ പ്രചാരണം കേരളത്തിനുപുറത്ത് ഇന്ത്യയിലെമ്പാടും ലോകനിലവാരത്തിൽ തന്നെയും വ്യാപിക്കാൻ തുടങ്ങി. മാനേജ്‌മെന്റിനെ കുറിച്ച് ധാരണയുണ്ടായിരുന്നവരും സുധാമണിയോട് അടുപ്പമുണ്ടായിരുന്നവരുമായ ചിലർ വളർന്നു വരുന്ന സാഹചര്യം ശരിയായി മനസ്സിലാക്കി ഇടപെട്ടതു കൊണ്ടാണ് ഈ മഠം ഇന്ന് കാണുന്ന വലിയൊരു കോർപറേറ്റ് അവസ്ഥയിലേക്ക് പരിണമിച്ചത്.

ഈ കോർപറേറ്റ് സംവിധാനം ഇപ്പോൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി അവരുടെ പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ചികിത്സാ കേന്ദ്രങ്ങളുമാണ് പ്രധാന പ്രവർത്തന കേന്ദ്രങ്ങൾ. ഒന്നും സൗജന്യ സേവനം ചെയ്യുന്നവയല്ല. മറ്റു കോർപറേറ്റ് സ്ഥാപനങ്ങളെ പോലെ തലവരിപ്പണം വരെ ഈടാക്കുന്നവയാണ്. എല്ലാ വൻകിട സ്ഥാപനങ്ങളെയും പോലെ ലാഭത്തിന്റെ ഒരു വിഹിതം സൗജന്യ സേവനങ്ങൾക്കായി മാറ്റി വെക്കുകയും ചെയ്യുന്നു. ‘അമ്മ’യുടെ പേരിൽ നടക്കുന്ന ഈ സേവനങ്ങൾക്ക് വലിയ പ്രചാരം ലഭിക്കുന്നു എന്നു മാത്രം.

ഗെയിൽ ട്രെഡ് വെൽ

ഈ കോർപ്പറേറ്റ് അവസ്ഥയിലേക്ക് എത്തുന്നതിന് അവർ സ്വീകരിച്ച വഴികൾ അക്രമാസക്തവും ക്രൂരവുമായിരുന്നു. വർഷങ്ങൾക്കുമുൻപ് ഈ ലേഖകൻ സമീക്ഷ എന്ന പേരിൽ ഒരു ആനുകാലികം പ്രസിദ്ധീകരിച്ചിരുന്നു. ഒരു ലക്കത്തിൽ ആൾദൈവങ്ങൾ പണം സമാഹഹരിക്കുന്ന ദുരൂഹ മാർഗങ്ങളെക്കുറിച്ച് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. അമൃതാനന്ദമയിയും അതിൽ ഉൾപ്പെട്ടിരുന്നു. അത് കണ്ടിട്ട് ചിലർ ഞങ്ങളെ സന്ദർശിച്ച് അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയുണ്ടായി. ഒരാളുടെ അനുജൻ മഠത്തിൽ ചേർന്ന് ശിഷ്യത്വം സ്വീകരിച്ചതോടെ സഹോദരനെ കാണാൻ മഠത്തിൽനിന്ന് ആളുകളെത്തി. അനുജന് അവകാശപ്പെട്ട സ്വത്തുവകകൾ മഠത്തിലേക്ക് എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട്. വിസമ്മതിച്ചപ്പോൾ ഗുണ്ടാ സംഘത്തെപ്പോലെ ഭീഷണിപ്പെടുത്തുകയാണ് അവർ ചെയ്തത്. വഴങ്ങരുതെന്ന് ഞങ്ങൾ ഉപദേശിച്ചെങ്കിലും അവർ ഭീഷണിക്ക് കീഴ്‌പ്പെടുകയാണുണ്ടായത്. മകനുവേണ്ടി സ്വത്തെല്ലാം മഠത്തിലേക്ക് എഴുതിക്കൊടുത്ത ഒരച്ഛനും അമ്മയും അവസാനം മഠത്തിലെ കൂലിയില്ലാ ജോലിക്കാരായ അവസ്ഥയും ഞങ്ങൾ കാണുകയുണ്ടായി. ഇത്തരം അനവധി കഥകൾ മഠവുമായി ബന്ധപ്പെട്ട് കേൾക്കാൻ കഴിയും.

സമൂഹത്തിലെ പ്രമുഖർ, രാഷ്ട്രീയ നേതാക്കന്മാർ, മന്ത്രിമാർ, ജഡ്ജിമാർ പോലും ഇത്തരക്കാരുടെ മുന്നിൽ സാഷ്ടാംഗപ്രണാമം നടത്തുമ്പോൾ ഇവർക്കുകീഴിൽ എന്ത് അതിക്രമം നടന്നാലും ആരും ചോദ്യം ചെയ്യാനുണ്ടാവില്ല.


കെ.വേണു

കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ ഒരാൾ​, കമ്യൂണിസ്​റ്റ്​ സൈദ്ധാന്തികൻ, എഴുത്തുകാരൻ. രാഷ്​ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി തടവുശിക്ഷ അനുഭവിച്ചു. പ്രപഞ്ചവും മനുഷ്യനും, വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ, ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കൽപം, ഒരു ജനാധിപത്യവാദിയുടെ വീണ്ടുവിചാരങ്ങൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments