കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി കേരളത്തിന്റെ കുടിയേറ്റ രംഗം വളരെ വലിയ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. അന്താരാഷ്ട്ര കുടിയേറ്റത്തിലെ പരമ്പരാഗത ലക്ഷ്യസ്ഥാനങ്ങൾ മാറി പുതിയ രാജ്യങ്ങളിലേക്ക് തൊഴിൽ അന്വേഷിച്ചു മലയാളികൾ കുടിയേറുന്നു. കേവലം സാമ്പത്തിക ലക്ഷ്യങ്ങളിൽ നിന്ന് മാറി കുടിയേറ്റം ഇന്ന് മലയാളിയുടെ നിത്യജീവിതത്തിലെ മുൻഗണനാ ക്രമത്തിൽ മുൻപന്തിയിൽ എത്തിനിൽക്കുന്നു. കേരളത്തിന്റെ സാമൂഹിക- സാംസ്കാരിക രംഗങ്ങളിലും ഉയർന്ന ജീവിത നിലവാര സൂചികകളിലും പ്രവാസത്തിന്റെ പങ്ക് നിസ്തുലമാണ്. മാറിവരുന്ന ലോകക്രമത്തിൽ കുടിയേറ്റ പ്രക്രിയയിലുണ്ടാകുന്ന എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ട് കുടിയേറ്റ താൽപര്യങ്ങളിൽ മാറ്റം വരുത്തുവാനും നല്ലതിനെ ഉൾക്കൊള്ളുവാനും മലയാളികൾക്ക് സാധിക്കുന്നുണ്ട്.
സമകാലിക കുടിയേറ്റവുമായി താരതമ്യം ചെയ്യുമ്പോൾ ആദ്യകാല കേരളീയ കുടിയേറ്റങ്ങളുടെ ഭാഗമായിരുന്നവർ എണ്ണത്തിൽ വളരെ തുച്ഛമായിരുന്നു. ഇതിൽനിന്ന് പ്രകടമായ ഒരു മാറ്റം വന്നത് എഴുപതുകൾ മുതൽ മധ്യപൂർവ്വ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ശക്തമായതോടെയാണ്.
മലയാളി പ്രവാസത്തിന്റെ ഏറ്റവും വിശ്വസനീയമായ കണക്കുകൾ കേരള മൈഗ്രേഷൻ സർവ്വേ വഴിയാണ് ലഭ്യമാകുന്നത്. 2023-ലെ മൈഗ്രെഷൻ സർവ്വേ അനുസരിച്ച്, 21.5 ലക്ഷം (2,154,275) മലയാളികൾ തൊഴിലിനായി കുടിയേറിയിട്ടുണ്ട്. അതിൽ 80.5 ശതമാനം (17.3 ലക്ഷം) പ്രവാസികളേയും ഉൾക്കൊള്ളുന്നത് ഗൾഫ് രാജ്യങ്ങളാണ്. 2018-ൽ 89.2 ശതമാനം പ്രവാസികളും ഗൾഫ് രാജ്യങ്ങളിലാണ് തൊഴിൽ തേടിയിരുന്നത്.
ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ കൂടുതലായി ആവശ്യപ്പെടുന്നത് വിദഗ്ദ തൊഴിലാളികളെയും പ്രൊഫഷണലുകളെയുമാണ്. എന്നാൽ പഴയ സർവ്വേ ഫലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പശ്ചിമേഷ്യയുടെ സ്വാധീനം കുറഞ്ഞുവരുന്നതായി കാണാം. നിതാഖാത് പോലെയുള്ള സ്വദേശീവൽക്കരണ പദ്ധതികൾ മൂലവും മറ്റു രാജ്യങ്ങളിൽ നിന്നുള്ള ചെലവു കുറഞ്ഞ തൊഴിലാളികളുടെ ലഭ്യതയും മലയാളിയുടെ ഗൾഫ് കുടിയേറ്റത്തിന്റെ തോത് കുറച്ചിട്ടുണ്ട്. പകരം, വികസിത രാജ്യങ്ങളായ യു.കെ (6%), കാനഡ (2 .5%), ഓസ്ട്രേലിയ (1.5%), ന്യൂസിലണ്ട് (0.8%), യുറോപ്യൻ രാജ്യങ്ങൾ എന്നിവടങ്ങളിലേക്കുള്ള കുടിയേറ്റം പടിപടിയായി വർദ്ധിക്കുന്നുണ്ട്.

മലയാളികൾ വിദ്യാഭ്യാസ നിലവാരത്തിലും തൊഴിൽ നൈപുണ്യത്തിലും കൈവരിച്ച പുരോഗതിയാണ് ഈ മാറ്റത്തിന്റെ പ്രധാന കാരണം എന്നു കാണാം. ആദ്യകാലത്ത് ആരോഗ്യ പ്രവർത്തകരും ഒരു പരിധി വരെ ഐ.ടി പ്രോഫഷണലുകളും മാത്രം കുടിയേറിയ സ്ഥാനത്ത് ഇന്ന് മാനേജ്മെന്റ് പ്രോഫഷനലുകൾ, അക്കൗണ്ടിംഗ് വിദഗ്ദർ, അക്കാദമിഷ്യൻസ് തുടങ്ങി ഉയർന്ന തൊഴിൽ വൈദഗ്ദ്യമുള്ളവർ, സംരംഭകർ, സ്ഥലംമാറ്റം കിട്ടി വരുന്ന ബഹുരാഷ്ട്ര കമ്പനികളിലെ ജീവനക്കാർ എന്നിവർ വികസിത രാജ്യങ്ങളിലേക്ക് കുടിയേറുന്നു. ഇവരിൽ പലരും സ്ഥിര കുടിയേറ്റം ലക്ഷ്യമിട്ടാണ് വിദേശത്തേക്ക് പോകുന്നത്.
വികസിത രാജ്യങ്ങൾ കൂടാതെ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ധാരാളം മലയാളികൾ തൊഴിലിനായി കുടിയേറുന്നു. കൂടാതെ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലേക്കും തെക്കു കിഴക്കൻ രാജ്യങ്ങളിലേക്കും ഇന്ന് മലയാളികൾ കൂടുതലായി കുടിയേറുന്നു. നോർക്ക ഐ.ഡി കാർഡ് പോർട്ടലിലെ കണക്കുകൾ പ്രകാരം 182 രാജ്യങ്ങളിൽ മലയാളി സാനിധ്യമുണ്ട്. ഇത്രയും രാജ്യങ്ങളിൽ നിന്ന് ഒരു മലയാളി എങ്കിലും നോർക്ക ഐ.ഡി കാർഡിനായി അപേക്ഷിച്ചിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളിലേക്കുള്ള അനധികൃത റിക്രൂട്ട്മെന്റ് കാര്യമായി കുറഞ്ഞിട്ടുണ്ട്. ഗാർഹിക തൊഴിലിനായി ഗൾഫിലേക്ക് പോകുന്ന മലയാളി സ്ത്രീകളുടെ എണ്ണത്തിലും കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ യുവാക്കൾ കുടിയേറ്റത്തിനായി വിദ്യാർത്ഥി കുടിയേറ്റത്തെ ആശ്രയിക്കുന്നു. കേരള മൈഗ്രെഷൻ സർവ്വേ പ്രകാരം 2,50,002 വിദ്യാർഥികൾ ഇന്ത്യക്ക് പുറത്ത് ഉപരിപഠനം നടത്തുന്നുണ്ട്. ഇവരിൽ ഭൂരിഭാഗവും വിദേശ രാജ്യങ്ങളിൽ സ്ഥിര കുടിയേറ്റം ലക്ഷ്യമിട്ട് കുടിയേറുന്നവരാണ്. താരതമ്യേന വേഗത്തിൽ ബുദ്ധിമുട്ടില്ലാതെ വിസ ലഭിക്കും എന്നുള്ളതും പഠനശേഷം തൊഴിൽ തേടുന്നതിനായി ഒന്ന് മുതൽ മൂന്ന് വർഷം വരെ സ്റ്റേ ബാക്ക് / സെർച്ച് ഇയർ വിസകൾ ലഭിക്കും എന്നുള്ളതിനാലും വിദ്യാർത്ഥി കുടിയേറ്റം ആകർഷകമായ ഒരു കുടിയേറ്റ മാർഗ്ഗമായി മാറിയിട്ടുണ്ട്. എന്നാൽ ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരിൽ 95 ശതമാനം പേരും ഫെല്ലോഷിപ്പോ ഗ്രാന്റുകളോ ഇല്ലാതെ നാട്ടിൽ നിന്ന് പണം നൽകിയാണ് കോഴ്‌സുകൾ പൂർത്തിയാക്കുന്നതും ജീവിതചെലവ് കണ്ടെത്തുന്നതും. അതിനായി പലപ്പോഴും പഠനം ഉപേക്ഷിച്ച് തൊഴിലെടുക്കേണ്ടിവരികയോ പാർട്ട്ടൈം തൊഴിലുകളിൽ ഏർപ്പെടേണ്ടി വരുകയോ ചെയ്യും.
ഇത്തരത്തിൽ പരമാവധി നിയമപരമായ സംവിധാനങ്ങളെ ആശ്രയിച്ച് രാജ്യത്തിനുള്ളിൽ പ്രവേശിക്കുക എന്നതാണ് കാലങ്ങളായി മലയാളി സ്വീകരിച്ചുവരുന്ന കുടിയേറ്റരീതി. സന്ദർശക വിസ വഴി ഗൾഫിലേക്ക് യാത്ര ചെയ്‌ത ശേഷം തൊഴിൽ തേടുക, പഠനാവശ്യത്തിനായി കുടിയേറിയ ശേഷം തൊഴിൽ കണ്ടെത്തുക, വികസിത രാജ്യങ്ങളിലേക്ക് ബന്ധുജനങ്ങളെ സന്തർശിക്കാനുള്ള സന്ദർശക വിസയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുക തുടങ്ങിയ 'കുറുക്കുവഴികൾ' മലയാളിയുടെ കുടിയേറ്റത്തിന്റെ സവിശേഷതയായി തുടരുന്നു.

ഒന്നാം തലമുറ തൊഴിൽ കുടിയേറ്റത്തിൽ ഗൾഫിലെ മലയാളി നെറ്റ് വർക്കുകൾ ഉപയോഗിച്ചു സന്ദർശക വിസയുടെ സാധ്യതകൾ പ്രയോജനപ്പെടുകയാണ് ചെയ്തത്. പുതുതലമുറ കുടിയേറ്റത്തിലേക്ക് വരുമ്പോൾ ഇതേ നെറ്റ്‌വർക്കുകൾ വിദ്യാർത്ഥി കുടിയേറ്റത്തിനായും ആഫ്രിക്ക, തെക്കു കിഴക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള കുടിയേറ്റത്തിനായും മലയാളി ഉപയോഗിക്കുന്നു. എന്നാൽ ആതിഥേയ രാജ്യങ്ങൾ പരമാധികാരത്തിന്റെ പേരുപറഞ്ഞ് നിയമങ്ങൾ കര്ശനമാക്കിയതും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ശക്തമായ നിരീക്ഷണ സംവിധാനങ്ങളും ഇത്തരം മാർഗ്ഗങ്ങളിലൂടെ തൊഴിൽ കണ്ടെത്താനുള്ള സാധ്യതകൾക്ക് വിലങ്ങുതടിയാകുന്നുണ്ട്.
ആയതിനാൽ തൊഴിലാനായോ സ്ഥിരകുടിയേറ്റം സ്വപ്നം കണ്ടോ കുടിയേറുന്ന മലയാളികൾ മുൻപ് എങ്ങും ഇല്ലാത്തവണ്ണം വെല്ലുവിളികൾ നേരിടുന്നുണ്ട്. പിടിച്ചുനിൽക്കാനായി വിസ കാലാവധി കഴിഞ്ഞും വിദേശ രാജ്യങ്ങളിൽ തുടരുന്ന മലയാളികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. യു.കെ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ അഭയാർത്ഥി സ്റ്റാറ്റസ് ലഭിക്കും. അതുവഴി വർഷങ്ങൾക്കുശേഷം എന്നോ ലഭിക്കാൻ സാധ്യതയുള്ള പൗരത്വം ലക്ഷ്യമിട്ട് ഒളിവുജീവിതം നയിക്കുന്ന മലയാളി യുവാക്കളെയും കാണാൻ സാധിക്കും.
അനധികൃത റിക്രൂട്ട്മെന്റ്;
രണ്ടു പ്രധാന ഇടനാഴികൾ
മലയാളിയുടെ പരമ്പരാഗത ശൃംഖലാ കുടിയേറ്റ മാർഗ്ഗങ്ങളിലുണ്ടാകുന്ന അരക്ഷിതാവസ്ഥ ഒഴിവാക്കാൻ പലരും തൊഴിൽ റിക്രൂട്ട്മെന്റ് ഏജൻസികളെ സമീപിക്കാറുണ്ട്. പണ്ട് ഇതര ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നിന്നുള്ള അനധികൃത കുടിയേറ്റം ഗൾഫ് രാജ്യങ്ങളിലേക്കുള്ള മനുഷ്യക്കടത്തിന്റെ രൂപത്തിൽ മാത്രമായിരുന്നു. എന്നാൽ ഇത്തരം തൊഴിൽ റിക്രൂട്ട്മെന്റ് ഏജൻസികളോ ഇടനിലക്കാരോ വച്ചുനീട്ടുന്ന ആർഷകമായ ഓഫറുകൾ സ്വീകരിക്കുന്ന മലയാളികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്.
ഇന്ന് മലയാളികൾ ചൂഷണത്തിന് വിധേയമാകുന്ന രണ്ടു പ്രധാന കുടിയേറ്റ ഇടനാഴികൾ കേരളത്തിൽ നിന്ന് തെക്കു കിഴക്കൻ ഏഷ്യയിലേക്കും യൂറോപ്പിലേക്കുമുള്ളതാണ്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള അനധികൃത റിക്രൂട്ട്മെന്റ് കാര്യമായി കുറഞ്ഞിട്ടുണ്ട്. ഗാർഹിക തൊഴിലിനായി ഗൾഫിലേക്ക് പോകുന്ന മലയാളി സ്ത്രീകളുടെ എണ്ണത്തിലും കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്.
മലയാളിക്ക് അത്ര ചിരപരിചിതമല്ലാത്ത ലക്ഷ്യസ്ഥാനങ്ങളാണ് മലേഷ്യയും സിംഗപ്പൂരും ഒഴിച്ചുള്ള ആസിയാൻ രാജ്യങ്ങൾ. ബ്രൂണെ, വിയറ്റ്നാം, കംബോഡിയ, ലാവോസ്, മ്യാന്മാർ, തായ്‌ലൻഡ്, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് തൊഴിലിനായി കുടിയേറുന്ന മലയാളികൾ ഇതര രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. ആയതിനാൽ ഇത്തരം രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തെ പ്രത്യേകമായി സർക്കാരും ഭരണസംവിധാനങ്ങളും പ്രത്യേകമായി പരിഗണിച്ചിരുന്നില്ല. എന്നാൽ കോവിഡിൻെറ രണ്ടാം ഘട്ടം മുതൽ തായ്‌ലൻഡ് വഴി കംബോഡിയ, ലാവോസ്, മ്യാന്മാർ എന്നിവിടങ്ങളിലേക്കുള്ള അനധികൃത കുടിയേറ്റത്തിന്റെ ഇരകളെ പറ്റിയുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിരന്തരമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി.
കേരളത്തിലെ ഇന്നത്തെ റിക്രൂട്ട്മെന്റിന് ചുക്കാൻ പിടിക്കുന്നത് ഇത്തരം ഏജന്റുമാരാണ്. മലയാളികളായ ഇവർ തൊഴിലിന്റെ ആകർഷണീയത വ്യക്തമാക്കുന്ന തെളിവുകളും അനുഭവസാക്ഷ്യവും പങ്കുവയ്ക്കുന്നതിലൂടെ വിശ്വാസ്യത ആർജിക്കുന്നു.
പ്രസ്തുത അനധികൃത കുടിയേറ്റത്തെ കുറിച്ച് പരിശോധിക്കുമ്പോൾ, അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന വലിയ മനുഷ്യക്കടത്തു ശൃംഖലയുടെ ഇടപെടലുകൾ ദൃശ്യമാകുന്നു. മ്യാന്മാർ, കംബോഡിയ, ലാവോസ് എന്നീ രാജ്യങ്ങളിലെ മെക്കോങ് പ്രദേശങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ചൂതാട്ട കേന്ദ്രങ്ങളാണ് ഇത്തരം അനധികൃത മനുഷ്യക്കടത്തിന്റെ ഉദ്ഭവസ്ഥാനം. വൻതോതിൽ ചൈനീസ് നിക്ഷേപമുള്ള ചൂതാട്ട കേന്ദ്രങ്ങൾ എല്ലാത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും കുപ്രസിദ്ധി ആർജ്ജിച്ചവയാണ്. കോവിഡ് കാലത്തിനു മുൻപ് ഇവർ പ്രധാനമായും ചൂതാട്ട കേന്ദ്രങ്ങളിൽ നേരിട്ട് എത്തുന്നവരെ മാത്രം ലക്ഷ്യമിട്ടു പ്രവർത്തിച്ചിരുന്നുവെങ്കിൽ യാത്രാനിയന്ത്രണങ്ങൾ മൂലം ചൈനയിൽ നിന്നും ഇതര രാജ്യങ്ങളിൽ നിന്നുമുള്ളവരുടെ വരവ് കുറഞ്ഞതോടെ ഓൺലൈൻ ചൂതാട്ടം, ഓൺലൈൻ തട്ടിപ്പ് എന്നിവയിലേക്ക് ഇത്തരം കേന്ദ്രങ്ങൾ ശ്രദ്ധ തിരിച്ചു. ഓൺലൈൻ പ്രവർത്തനങ്ങൾക്കാവശ്യം കമ്പ്യൂട്ടർ പരിജ്ഞാനമുള്ള അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ ആയിരുന്നു. അതാണ് മനുഷ്യക്കടത്തുകാർ ഇന്ത്യയിലേക്ക്, പ്രത്യേകിച്ച് കേരളത്തിലേക്ക്, ആകൃഷ്ടരാകാൻ കാരണം. ഇൻഡോനേഷ്യ പോലെയുള്ള രാജ്യങ്ങളിൽനിന്ന് ചൂതാട്ട കേന്ദ്രങ്ങളിലേക്ക് സെക്യൂരിറ്റി, ക്ളീനിങ് തുടങ്ങിയ അവിദഗ്ധ തൊഴിലുകളിലേക്കു വൻതോതിൽ റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്.
പ്രധാനമായും ഓൺലൈൻ റിക്രൂട്ട്മെന്റാണ് ആദ്യകാലത്തു നടന്നുവന്നത്. നൗകരി.കോം പോലെയുള്ള പ്രമുഖ തൊഴിൽ വെബ്‌സൈറ്റുകൾ വഴിയും നവമാധ്യമങ്ങൾ വഴിയും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്ത് വ്യാജ ഓഫർ ലെറ്ററുകൾ നൽകിയാണ് ഇരകളെ വിദേശത്തേക്ക് കൊണ്ടു പോകുന്നത്. ആസിയാൻ രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് ഏറ്റവും എളുപ്പം എത്തിപ്പെടാവുന്ന രാജ്യമെന്ന നിലയ്ക്ക് തായ്‌ലൻഡ് ആണ് മനുഷ്യക്കടത്തുകാർ പലപ്പോഴും തിരഞ്ഞെടുക്കുന്നത്. കൂടാതെ, മ്യാന്മാർ, ലാവോസ് തുടങ്ങിയ രാജ്യങ്ങളിൽ തൊഴിൽ എന്നു പറഞ്ഞാൽ ആരും തയ്യാറാവില്ല. തായ്‌ലൻഡിൽ മെച്ചപ്പെട്ട ശമ്പളത്തിൽ ജോലി, കുറച്ചുനാൾ കഴിഞ്ഞാൽ കമ്പനി തന്നെ അവരുടെ യൂറോപ്യൻ ഓഫീസുകളിലേക്ക് നൽകുന്ന ട്രാൻസ്ഫർ എന്നീ ആകർഷണീയമായ ഓഫറുകളിൽ വീണാണ് പലരും തായ്‌ലണ്ടിലേക്ക് തിരിക്കുന്നത്. ഓഫർ ലെറ്റർ നൽകിയ ശേഷം വിസ തുക, പെർമിറ്റ് ഫീ എന്നൊക്കെ പേരിൽ ലക്ഷങ്ങൾ ഇവർ വാങ്ങിയെടുക്കുന്നു.

തായ്‌ലൻഡിൽ എത്തിയശേഷം വിദൂര സ്ഥലങ്ങളിലേക്ക് ഇവരെ എത്തിച്ചശേഷം പാസ്പോർട്ട് അടക്കമുള്ള എല്ലാ രേഖകളും വാങ്ങി വയ്ക്കുകയും അനധികൃതമായി അതിർത്തി കടത്തുകയും ചെയ്യുന്നു. പലരുടെയും കണ്ണുകൾ അടക്കം കെട്ടിയാണ് അതിർത്തി കടത്താറുള്ളത്. ഇവരെ മെക്കോങ് മേഖലയിലുള്ള ചൂതാട്ട കേന്ദ്രങ്ങളിൽ എത്തിച്ചശേഷം നിർബന്ധിതമായി ഓൺലൈൻ ചൂതാട്ടത്തിന് ഉപഭോക്താവിനെ പ്രേരിപ്പിക്കാനും പരമാവധി പണം നേടിയെടുക്കാനും നിർബന്ധിക്കുന്നു. ചൂതാട്ടത്തിനു പുറമെ ഓൺലൈൻ പണമിടപാടുകളിൽ തട്ടിപ്പു നടത്തി പണമുണ്ടാക്കുവാനും ഉപഭോക്താവുമായി ചാറ്റ് ചെയ്തു പരമാവധി തട്ടിപ്പു നടത്തുവാനും ഇവരെ നിർബന്ധിക്കുന്നു. പലപ്പോഴും ശമ്പളം, തട്ടിപ്പു നടത്തിയതിന് ആനുപാതികമായാണ് നൽകിയിരുന്നത്. കനത്ത സുരക്ഷയിൽ യാതൊരു വാർത്താവിനിമയ സംവിധാനങ്ങളും ലഭ്യമല്ലാതെയാണ് ഇവർ ഇത്തരം കേന്ദ്രങ്ങളിൽ പണിയെടുക്കുന്നത്.
മേഖലയിലേക്കുള്ള മനുഷ്യക്കടത്തിന്റെ ഒട്ടേറെ വാർത്തകൾക്കുശേഷവും കേരളത്തിൽ നിന്നും നിരവധി പേരാണ് ഇതിനിരയാകുന്നത്. ഇതിന്റെ പ്രധാന കാരണം മനുഷ്യക്കടത്തിന് ഇരയാവുന്നവരിൽ നിന്നുതന്നെ ഏജന്റ്‌മാരെ കണ്ടെത്തുന്നതുകൊണ്ടാണ്. കേരളത്തിലെ ഇന്നത്തെ റിക്രൂട്ട്മെന്റിന് ചുക്കാൻ പിടിക്കുന്നത് ഇത്തരം ഏജന്റുമാരാണ്. മലയാളികളായ ഇവർ തൊഴിലിന്റെ ആകർഷണീയത വ്യക്തമാക്കുന്ന തെളിവുകളും അനുഭവസാക്ഷ്യവും പങ്കുവയ്ക്കുന്നതിലൂടെ വിശ്വാസ്യത ആർജിക്കുന്നു. ഉദ്യോഗാർത്ഥികൾ നൽകുന്ന തുകയിൽ ഒരുപങ്ക് ഇത്തരം ഇടനിലക്കാർക്കുള്ളതാണ്.
ഇത്തരം കേന്ദ്രങ്ങളിലേക്ക് പലപ്പോഴും ആ രാജ്യത്തെ നിയമപാലകർക്കോ സർക്കാർ സംവിധാനങ്ങൾക്കോ പോലും പ്രവേശനമില്ല. പ്രത്യേക സാമ്പത്തിക മേഖലയുടെ ആനുകൂല്യം മുതലെടുത്ത്, യാതൊരു ഓഡിറ്റിങും കൂടാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇവയെല്ലാം. കംബോഡിയയിൽ 2019- ൽ ഓൺലൈൻ ചൂതാട്ടം നിരോധിച്ചെങ്കിലും കോവിഡ് കാലത്ത് അത് പൂർവ്വാധികം ശക്തിയോടെ ആരംഭിക്കുകയാണ് ചെയ്തത്. ചൂതാട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന കോടികളുടെ വരുമാനം കാരണവും വ്യാപകമായ അഴിമതി മൂലവും അവിടങ്ങളിലെ സർക്കാർ മൗനം പാലിക്കുകയാണ് പതിവ്. ഇത്തരം കുടിയേറ്റങ്ങളുടെ പേരിൽ അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ അപമാനിതരായ തായ്‌ലൻഡ് അവരുടെ അതിർത്തികൾ ശക്തമാക്കിയും മനുഷ്യക്കടത്തുകാരുടെ താവളങ്ങൾ നശിപ്പിച്ചും ഇടപെടലുകൾ ശക്തമാക്കിയിട്ടുണ്ട്. എന്നാൽ മറ്റു രാജ്യങ്ങൾ നിഷ്ക്രീയ നിലപാടു തുടർന്നുവരുന്നു. അനധികൃത മനുഷ്യക്കടത്തും ചൂതാട്ടവും നിയന്ത്രിക്കാൻ ഇവർക്ക് മേൽ അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളുടെ വലിയ സമ്മർദ്ദവുമുണ്ട്.
ഇവിടങ്ങളിൽ നിന്ന് രക്ഷപ്പെടുന്നവർ വളരെ കുറച്ചുപേർ മാത്രമാണ്. കരാർ അവസാനിച്ചാലും പലരെയും തിരികെവിടാറില്ല. ചൂതാട്ട കേന്ദ്രങ്ങൾക്ക് പുറത്തു കടക്കുന്നവരിൽ ഇന്ത്യക്കാർ പലപ്പോഴും എംബസ്സിയുടെ സഹായത്താലാണ് തിരികെയെത്തുന്നത്. ഇന്ത്യക്കാർക്ക് ഓൺ അറൈവൽ ടൂറിസ്റ്റ് വിസ നൽകുന്ന തായ്‌ലൻഡ് പോലൊരു രാജ്യത്തേക്കുള്ള യാത്ര നിരീക്ഷിക്കുക അസാധ്യമാണ്.
സന്ദർശക വിസയുടെ സാദ്ധ്യതകൾ ദുരുപയോഗം ചെയ്തും ഇന്ത്യയിൽ നിലവിലുള്ള റിക്രൂട്ട്മെന്റ് നിയമങ്ങളെ സമർത്ഥമായി മറികടന്നുമാണ് കേരള-യൂറോപ്യൻ ഇടനാഴിയിൽ അനധികൃത കുടിയേറ്റം സംഭവിക്കുന്നത്.
തെക്കു കിഴക്കൻ മേഖലയിൽ പരമ്പരാഗതമായി മലയാളി കുടിയേറി വരുന്ന മറ്റൊരു രാജ്യം മലേഷ്യയാണ്. വ്യവസ്ഥാപിത മാർഗങ്ങളിലൂടെ ഗൾഫ് രാജ്യങ്ങളിലേതു പോലെ തൊഴിൽ ചൂഷണം ഇന്നും നടത്തിവരുന്ന ഒരു സംവിധാനമാണ് മലേഷ്യയിലേത്. കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീഗാർഹിക തൊഴിലാളികൾ അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെടുന്ന രാജ്യം മലേഷ്യയാണ്. സന്ദർശക വിസ കൈമുതലാക്കി പ്രവർത്തിക്കുന്ന ഇടനിലക്കാരുടെ സാന്നിധ്യമാണ് പ്രധാന വെല്ലുവിളി. നിരവധി മലയാളികൾ തൊഴിൽ ചൂഷണങ്ങൾക്കും അപകടകരമായ തൊഴിൽ സാഹചര്യങ്ങളിലും ഇന്നും മലേഷ്യയിൽ തൊഴിലെടുക്കുന്നു. കഫാല സംവിധാനം നിലനിൽക്കുന്ന ഗൾഫ് രാജ്യങ്ങൾ മാത്രമാണ് പലപ്പോഴും ഗവേഷകരുടെയും മാധ്യമങ്ങളുടെയും വിചാരണയ്ക്ക് വിധേയമാകുന്നത്.
രണ്ടാമത്തെ പ്രധാന ഇടനാഴി കേരളത്തിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റമാണ്. ഇന്ത്യ- യൂറോപ്യൻ യൂണിയൻ ഇടനാഴിയിൽ സമീപകാലത്തായി അനധികൃത തൊഴിൽ റിക്രൂട്ട്മെന്റ് വർധിച്ചുവരുന്നു. പോളണ്ട്, ഹംഗറി, സ്‌ളോവാക്യ, ചെക്ക് റിപ്പബ്ലിക്, ക്രൊയേഷ്യ, നെതർലാൻഡ്സ്, മാൾട്ട, പോർച്ചുഗൽ, ജർമനി എന്നീ രാജ്യങ്ങളിലേക്കുള്ള അവിദഗ്ദ- അർദ്ധ വിദഗ്ദ തൊഴിൽ മേഖലയിലേക്കാണ് കൂടുതൽ അനധികൃത റിക്രൂട്ട്മെന്റ് നടക്കുന്നത്. കൂടാതെ, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളായ സെർബിയ, അൽബേനിയ തുടങ്ങിയ യൂറോപ്യൻ യൂണിയന്റെ അയൽരാജ്യങ്ങളെ ‘Gateway to Europe’ എന്ന പേരിൽ അനധികൃത കുടിയേറ്റത്തിനായി പ്രചാരണം നടത്തുന്നത് വർധിച്ചുവരികയാണ്. കുറഞ്ഞ നിരീക്ഷണ സംവിധാനങ്ങൾ നിലനിൽക്കുന്നതിനാൽ ഈ മാർഗത്തിലൂടെ വേഗത്തിൽ യൂറോപ്യൻ യൂണിയനിൽ പ്രവേശിക്കാൻ സാധിക്കും എന്ന പൊതുബോധം റിക്രൂട്ടർമാർ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ഇതിൽ വലിയൊരു ഭാഗം വ്യാജ തൊഴിൽ വാഗ്ദാനങ്ങളിലൂടെ നടപ്പാക്കപ്പെടുന്നു. യൂറോപ്യൻ ജീവിത സാഹചര്യങ്ങൾ സ്വപ്നം കാണുന്ന യുവതലമുറയാണ് ഇത്തരം ചതിക്കുഴികളിൽ വീഴുന്നത്.

ഇന്ത്യയിൽ പ്രവർത്തന സ്വാതന്ത്ര്യമില്ലാത്തതിനാൽ ഇത്തരം റിക്രൂട്ട്മെന്റ് ഏജൻസികൾ ജി സി സി മേഖലയിലെ ദുബൈ, ദോഹ, അബുദാബി തുടങ്ങിയ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. വിസ ആവശ്യമില്ലാത്തതോ വിസ- ഓൺ- അറൈവൽ മാർഗം ലഭ്യമായതോ ആയ ഇറാൻ, മൊറോക്കൊ (UAE റെസിഡന്റ് കാർഡുള്ളവർക്ക്), ബെലറൂസ്, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇവരുടെ ട്രാൻസിറ്റ് ഹബ്ബുകളായി ഉപയോഗിക്കപ്പെടുന്നു.
ഇതോടൊപ്പം, റഷ്യ- ഉക്രൈൻ യുദ്ധം സൃഷ്ടിച്ച ദുരവസ്ഥയും പുതിയ കുടിയേറ്റ പാതകളെ സജീവമാക്കാൻ സഹായിച്ചിട്ടുണ്ട്. പടിഞ്ഞാറൻ ബാൽക്കൻ രാജ്യങ്ങളിലെയും കിഴക്കൻ യൂറോപ്പിലെയും അനധികൃത വഴികളിൽ ‘ഡോങ്കർമാർ’ (പ്രാദേശിക ഗൈഡുകളും മനുഷ്യക്കടത്തുകാരും) അതീവ സജീവമാണ്. നിയന്ത്രണങ്ങൾ ദുർബലമായ ഈ മേഖലയിലൂടെ അവർ കുടിയേറ്റക്കാരെ പടിഞ്ഞാറൻ യൂറോപ്പിലേക്ക് എത്തിക്കുന്നതും പതിവാണ്. അതി സങ്കീർണമായ മനുഷ്യക്കടത്തു ശൃംഖലകളാണ് ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
തട്ടിപ്പിന്റെ വഴികൾ
ഇത്തരം അനധികൃത കുടിയേറ്റങ്ങളിലേക്ക് യുവാക്കളെ ആകർഷിക്കാൻ നിരവധി മാർഗ്ഗങ്ങൾ റിക്രൂട്ടർമാർ / മനുഷ്യക്കടത്തുകാർ അവലംബിക്കുന്നു. വ്യാജ തൊഴിൽ ഓഫറുകളും തൊഴിൽ അനുമതികളും നിർമ്മിക്കുക എന്നതാണ് വ്യാപകമായി സംഭവിക്കുന്നത്. കെട്ടിച്ചമച്ച തൊഴിൽ ഓഫറുകളും വ്യാജ ജോലിപത്രങ്ങളും ഉപയോഗിച്ച് ഏജന്റുമാർ കുടിയേറ്റക്കാർക്ക് ഉയർന്ന ശമ്പളമുള്ള ജോലികൾ യൂറോപ്യൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് കൺസ്ട്രക്ഷൻ, ഹോസ്പിറ്റാലിറ്റി, നിർമ്മാണം തുടങ്ങിയ മേഖലകളിൽ, വാഗ്ദാനം ചെയ്യുന്നു. പലപ്പോഴും യൂറോപ്പിൽ ഷെൽ കമ്പനികൾ ഉണ്ടാക്കി നിയമപരമാണ് ഇത്തരം രേഖകൾ എന്ന് സ്ഥാപിക്കാനും ശ്രമങ്ങൾ നടക്കാറുണ്ട്.
മറ്റൊരു പ്രധാന രീതിയാണ് വിസ തട്ടിപ്പുകൾ. അനധികൃത സംവിധാനങ്ങൾ ഉപയോഗിച്ച് ഷെൻഗൻ വിസ ഉൾപ്പെടെയുള്ള വിസകൾ കൃത്യമായി നിർമ്മിക്കുന്നു. ഹോളോഗ്രാം, വാട്ടർമാർക്ക്, മൈക്രോപ്രിന്റിങ്ങ് തുടങ്ങിയ സുരക്ഷാ സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു. ജോലി ലഭിക്കാനോ യൂറോപ്പിലേക്ക് എളുപ്പം പ്രവേശിക്കാനോ എന്ന വ്യാജ വാഗ്ദാനത്തിൽ ഇവ വൻ തുകയ്ക്കാണ് വിൽക്കുന്നത്. തുടർന്ന്, ഈ വിസ വ്യാജമാണെന്ന് തിരിച്ചറിയപ്പെടുമ്പോഴേക്കും മലയാളികൾ തടവിലാക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്യപ്പെടുന്നു.
വിദ്യാഭ്യാസ വിസാ ചൂഷണവും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. വിദ്യാർത്ഥികളായ കുടിയേറാൻ താല്പര്യമുള്ള മലയാളികളെ ലക്ഷ്യമിട്ട് വ്യാജ വിദ്യാഭ്യാസ രേഖകളും അപേക്ഷകളും ഉപയോഗിച്ച് യൂറോപ്യൻ യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശനങ്ങൾ ഏജന്റുമാർ ഒരുക്കുന്നു. വലിയ തുക ഈടാക്കിയാണ് ഈ സേവനങ്ങൾ നൽകുന്നത്. പലപ്പോൾ വിദ്യാർത്ഥികളെ നിലവിലില്ലാത്ത സ്ഥാപനങ്ങളിലേക്കോ നിലവാരമില്ലാത്ത സ്ഥാപനങ്ങളിലേക്കോ തള്ളിവിടുകയാണ് ചെയ്യുന്നത്. ഇങ്ങനെ അവർ നിയമപരമായോ വിദ്യാഭ്യാസപരമായോ സുരക്ഷ ഇല്ലാതെ കുടുങ്ങിക്കിടക്കുന്ന അവസ്ഥ ഉണ്ടാകുന്നുണ്ട്.
കിഴക്കൻ യൂറോപ്പിലെയും പടിഞ്ഞാറൻ ബാൽക്കൻ രാജ്യങ്ങളിലെയും ട്രാൻസിറ്റ് പാതകളും ഇവർ വ്യാപകമായി ഉപയോഗിക്കുന്നു. സെർബിയ, ബോസ്നിയ, അർമേനിയ, അസർബൈജാൻ, തുർക്കി തുടങ്ങിയ EU-അയൽരാജ്യങ്ങളിൽ ടൂറിസമോ ബിസിനസ്സോ എന്ന നിലയിൽ ഷോർട്ട് സ്റ്റേ വിസ ലഭ്യമാക്കുന്നു. അവിടെ എത്തിച്ചുകഴിഞ്ഞാൽ, ഇടനിലക്കാരെ ഉപയോഗിച്ച് പടിഞ്ഞാറൻ യൂറോപ്പിലേക്കുള്ള സഞ്ചാരം ആരംഭിക്കുന്നു. ഈ യാത്രകൾ അപകടസാധ്യതയേറിയവയാണ് – കാറുകളിൽ, ട്രക്കുകളിൽ, ചെറുനൗകകളിൽ, മലനിരകളിലൂടെ, കാടുകളിലൂടെ, ചിലപ്പോൾ കടൽ വഴിയും യാത്ര ചെയ്യേണ്ടിവരും. നിരവധി പേർ സുരക്ഷാ സേനകളുടെ കയ്യിൽപ്പെടുകയോ ഗുരുതരമായ അപകടങ്ങൾക്ക് അടിപ്പെടുകയോ ചെയ്യാറുണ്ട്. ഈ ദുരിതങ്ങളെല്ലാം താണ്ടി യൂറോപ്പിലെത്തിയാൽ അനധികൃതമായി ഒളിച്ചുതാമസിക്കേണ്ടിവരുന്നു.
സന്ദർശക വിസയുടെ സാദ്ധ്യതകൾ ദുരുപയോഗം ചെയ്തും ഇന്ത്യയിൽ നിലവിലുള്ള റിക്രൂട്ട്മെന്റ് നിയമങ്ങളെ സമർത്ഥമായി മറികടന്നുമാണ് കേരള-യൂറോപ്യൻ ഇടനാഴിയിൽ അനധികൃത കുടിയേറ്റം സംഭവിക്കുന്നത്. ഇത് തടയുന്നതിനായി അന്താരാഷ്ട്ര സംഘടനകളും കേന്ദ്ര സർക്കാരും കേരളത്തിന്റെ നോർക്കയും സജീവ ശ്രമങ്ങൾ ആരഭിച്ചിട്ടുണ്ട്. സുരക്ഷിതമായ കൂടുതൽ തൊഴിൽ കുടിയേറ്റ അവസരങ്ങൾ ലഭ്യമാക്കുക, അനധികൃത കുടിയേറ്റത്തെ പറ്റിയുള്ള അവബോധം സൃഷ്ടിക്കുക, റിക്രൂട്ട്മെന്റ് നിയന്ത്രങ്ങൾ ശക്തമാക്കുക തുടങ്ങിയവയാണ് പ്രായോഗിക മാർഗ്ഗങ്ങൾ.

കേരള കുടിയേറ്റത്തിന്റെ ഭാവി
പുതുതലമുറയ്ക്ക് താല്പര്യം കുറഞ്ഞെങ്കിലും ഗൾഫ് രാജ്യങ്ങൾ പ്രദാനം ചെയ്യുന്ന തൊഴിലവസരങ്ങൾ നിരവധിയാണ്. താരതമ്യേന എളുപ്പം കുടിയേറാൻ സാധിക്കുമെന്നതിനാൽ അർദ്ധ വിദഗ്ദ- വിദഗ്ദ മേഖലകളിൽ വരുന്ന 20 വർഷത്തേക്ക് എങ്കിലും തൊഴിൽ സാധ്യതകൾ ഗൾഫ് രാജ്യങ്ങൾ മുന്നോട്ടു വയ്ക്കുന്നുണ്ട്. സ്ഥിര കുടിയേറ്റം ലക്ഷ്യമിട്ടുള്ള അനിയന്ത്രിതമായ ഒഴുക്ക് നിയന്ത്രിക്കാൻ വികസിത രാജ്യങ്ങൾ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. എന്നിരുന്നാലും ജനസംഖ്യ അനുപാതത്തിലുണ്ടായ മാറ്റങ്ങൾ കാരണം തൊഴിലെടുക്കാൻ ആളെ കിട്ടാത്ത അവസ്ഥ പല രാജ്യങ്ങളിലുമുണ്ട്. ഒരു പരിധിവരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള നൂതന സംവിധാനങ്ങളെ ആശ്രയിക്കാമെങ്കിലും ആരോഗ്യ മേഖല, കാർഷിക മേഖല, ഐ.ടി തുടങ്ങി മനുഷ്യന്റെ ഇടപെടലുകൾ ആവശ്യമായ പല മേഖലകളിലും തൊഴിലാളികളെ ആവശ്യമായി വരും. അതിനായി താൽക്കാലിക കുടിയേറ്റം പ്രോത്സാഹിപ്പിക്കുക എന്നതാണ് ആഗോളതലത്തിൽ അവലംബിക്കുന്ന പരിഹാരം.
ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രെഷൻ (IOM), ലോക തൊഴിലാളി സംഘടന (ILO) തുടങ്ങിയ സംഘടനകൾ രാജ്യങ്ങൾ തമ്മിൽ താൽക്കാലിക കുടിയേറ്റ കരാറുകൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തിനു പിന്നാലെയാണ്. ആറു മാസം മുതൽ അഞ്ചു വർഷം വരെയുള്ള തൊഴിൽ കരാറുകൾ രാജ്യങ്ങൾ തമ്മിൽ ഉണ്ടാക്കുക വഴി നിയമപരമായ കുടിയേറ്റം വർധിപ്പിക്കാൻ സാധിക്കും എന്നതാണ് പ്രതീക്ഷ. ഇത്തരം കുടിയേറ്റത്തിൽ കരാർ കാലാവധി കഴിഞ്ഞാൽ നിർബന്ധിത മടങ്ങി വരവ് രാജ്യങ്ങൾ ഉറപ്പാക്കാൻ ശ്രദ്ധിക്കും. ഈ കാലഘട്ടത്തിൽ പുതിയ തൊഴിൽ കണ്ടെത്താനോ തൊഴിൽദാതാവിനെ മാറ്റാനോ സാധിക്കില്ല. എന്നാൽ ഇത്തരം കരാറുകൾ അടിസ്ഥാന മനുഷ്യാവകാശങ്ങൾ ലംഖിക്കുന്നു കൂടാതെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നില്ല എന്ന ആരോപണങ്ങളും നിലനിൽക്കുന്നു. ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ വർഷങ്ങൾക്ക് മുൻപേ ഇത്തരം താൽക്കാലിക തൊഴിൽ കരാറുകൾ വിജയകരമായി നടപ്പിലാക്കി വരുന്നു. ഇത്തരം കരാറുകൾ സർക്കാറുകൾ തമ്മിൽ മാത്രമല്ല അർദ്ധ-സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും തമ്മിൽ നടപ്പിലാക്കാൻ സാധിക്കും.
ഇന്ത്യൻ സാഹചര്യത്തിൽ പ്രധാന വെല്ലുവിളി ശക്തമായ കുടിയേറ്റ നിയമത്തിന്റെ അഭാവമാണ്. ഒന്നാം നരേന്ദ്ര മോദി സർക്കാർ 2019-ലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എമിഗ്രേഷൻ നിയമം 2019-ന്റെ ആദ്യ കരടു പാർലമെന്റിന്റെ അവസാന സെഷനിൽ അവതരിപ്പിച്ചു. കരടു നിയമം പൊതുജനങ്ങൾക്ക് നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നൽകുക വഴി ജനകീയമായ നയരൂപീകരണ പ്രക്രിയ എല്ലാവരും മുന്നിൽ കണ്ടു. തൊഴിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട ഭരണസംവിധാനത്തിൻറെ സമൂലമായ മാറ്റമാണ് 2019-ലെ കരടുനിയമം വഴി ലക്ഷ്യമിട്ടത്. നിരവധി വിമർശനങ്ങൾക്ക് വിധേയമായ എമിഗ്രേഷൻ ക്ലിയറൻസ് തരംതിരിവുകളും പ്രോട്ടക്ടർ ഓഫ് എമിഗ്രെന്റ്സ് എന്ന സംവിധാനവുമൊക്കെ ഒഴിവാക്കി മൈഗ്രേഷൻ ബ്യൂറോകൾ പോലെയുള്ള വിപുലമായ ഭരണ സംവിധാനങ്ങൾ കരടു നിയമത്തിൽ ഉൾപ്പെട്ടു. കൂടാതെ സംസ്ഥാനങ്ങളെ പ്രവാസി ഭരണത്തിൽ ഉൾക്കൊള്ളിക്കുന്നതിനായുള്ള കോ- ഓർഡിനേഷൻ കമ്മിറ്റികൾ വളരെ വിപ്ലവകരമായ തീരുമാനമായിരുന്നു. കരട് നിയമത്തെ മെച്ചപ്പെടുത്താനുള്ള നിരവധി നിർദ്ദേശങ്ങൾ നാനഭാഗത്തുനിന്നും സർക്കാരിൽ സമർപ്പിച്ചു. എല്ലാവരുടെയും കണക്കുകൂട്ടൽ അടുത്ത സർക്കാർ നിർദേശങ്ങൾ പരിഗണിച്ച് അന്തിമ നിയമ നിർമാണത്തിലേക്ക് കടക്കും എന്നായിരുന്നു. രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയപ്പോൾ അവർ തുടർന്നുവന്ന ശ്രമം എന്ന നിലയിൽ നിയമ നിർമ്മാണം വേഗം സാധ്യമാകും എന്നും കരുതി.
വിദ്യാർത്ഥി കുടിയേറ്റത്തിൽ ഉണ്ടാകുന്ന അനധികൃത പ്രവണതകളെ നിയന്ത്രിക്കാനും ആവശ്യമായ അവബോധം സൃഷ്ടിക്കാനും കേരളം ഇടപെടലുകൾ നടത്തേണ്ടതുണ്ട്.
എന്നാൽ നീണ്ട രണ്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം 2021-ൽ, ‘കുടിയേറ്റ നിയമം- 2021’ എന്ന പേരിൽ പുതിയൊരു കരടുനിയമം പഴയപോലെ വിദേശകാര്യ വെബ്സൈറ്റിൽ നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി പ്രത്യക്ഷപ്പെട്ടു. പഴയ കരടിൽ നിന്ന് പ്രത്യക്ഷമായ നിരവധി മാറ്റങ്ങൾ പുതിയ രേഖയിലുണ്ടായിരുന്നു. ആദ്യ കരടിൽ പ്രവാസി എന്ന നിർവചനത്തിന്റെ പരിധിയിൽ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിയിരുന്നു. അവരുടെ റിക്രൂട്ട്മെന്റ്റ് ഉൾപ്പെടെ സുതാര്യമാക്കുന്നതിനുള്ള പല നിർദ്ദേശങ്ങളും പുതിയ രേഖയിൽ നിന്ന് അപ്രത്യക്ഷമായി.
എന്നിരുന്നാലും ബ്രിട്ടീഷ് നിയമങ്ങളിൽ നിന്നുള്ള മോചനം തന്നെയാണ് പുതിയ കുടിയേറ്റ ബിൽ. പക്ഷെ, നാലു വർഷം കഴിഞ്ഞിട്ടും ബിൽ പാർലമെന്റിന്റെ പരിഗണയ്ക്ക് വയ്ക്കാൻ സാധിച്ചിട്ടില്ല. സുരക്ഷിത കുടിയേറ്റമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെങ്കിൽ പുതിയ ബിൽ പാസ്സാക്കേണ്ടത് അത്യാവശ്യമാണ്. അതേസമയം യൂറോപ്യൻ യൂണിയൻ, യു.കെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി തൊഴിൽ കരാറിൽ ഏർപ്പെട്ടിട്ടുമുണ്ട്. ആയതിനാൽ അനധികൃത കുടിയേറ്റം നിയന്ത്രിച്ച് തൊഴിൽ കരാറുകളിൽ ഏർപ്പെടുക എന്നതായിരിക്കണം നമ്മുടെ നയം.
കേരളത്തിലേക്ക് വരുമ്പോൾ സംസ്ഥാനത്തിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് നോർക്ക നടത്തി വരുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. പ്രവാസത്തിന് മുൻപും പ്രവാസത്തിലും പ്രവാസത്തിന് ശേഷവും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാരിന് പരിമിതമായ അധികാരം മാത്രമേ ഉള്ളൂ. സുരക്ഷിത കുടിയേറ്റം ഉറപ്പുവരുത്തുന്നതിൽ സുപ്രധാനമാണ് നിയമപരവും ചെലവ് കുറഞ്ഞതുമായ തൊഴിൽ അവസരങ്ങൾ ഉറപ്പുവരുത്തിയുള്ള റിക്രൂട്ട്മെൻറ് കരാറുകൾ പ്രോത്സാഹിപ്പിക്കുക എന്നത്. അതിൽ സർക്കാർ- സ്വകാര്യ മേഖലകളിൽ കൃത്യമായ മോണിട്ടറിംഗ് ആവശ്യമാണ്. സർക്കാർ മേഖലയിൽ സജീവമായി രണ്ടു റിക്രൂട്ട്മെൻറ് ഏജൻസികൾ പ്രവർത്തിക്കുന്നത് കേരളത്തിലാണ്. പക്ഷേ, നിലവിൽ ആരോഗ്യ രംഗത്താണ് കൂടുതലായും കരാറുകളിൽ ഏർപ്പെടുന്നത്. ജർമ്മനി, യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങളുമായി ആരോഗ്യ മേഖലയിൽ നോർക്ക റൂട്സ്, ഒഡെപെക് എന്നീ സർക്കാർ എജന്സികൾ നടത്തിവരുന്ന തൊഴിൽ റിക്രൂട്ട്മെന്റുകൾ ഫലപ്രദമാണ്.
വരും നാളുകളിൽ മലയാളികൾ കുടിയേറുന്ന മിക്ക വിദേശ രാജ്യങ്ങളും കുറഞ്ഞ കാലത്തേക്കുള്ള താൽക്കാലിക കരാറുകളെ അടിസ്ഥാനമാക്കിയുള്ള കുടിയേറ്റമാണ്. കുടിയേറ്റം സംബന്ധിച്ച വിപുലമായ ഒരു ഇക്കോസിസ്റ്റം തന്നെ നമുക്കു രുപീകരിക്കാൻ കഴിയേണ്ടതുണ്ട്. സാമ്പ്രദായികമായ റിക്രൂട്ട്മെന്റ് രീതികൾ മാറ്റി തൊഴിൽദാതാവിനു കേരളത്തിലെത്തി നൈപുണ്യ പരിശീലനം നൽകി തൊഴിലാളികളെ തെരഞ്ഞെടുക്കാനുള്ള സംവിധാനങ്ങൾ കൂടി രൂപീകരിക്കേണ്ടതുണ്ട്. അതിനായി സമഗ്രമായ കുടിയേറ്റ സേവനങ്ങൾ ലഭ്യമാക്കുന്ന ഒരു ഏകോപന സംവിധാനം നോർക്കയുടെ രുപീകരിക്കുന്നത് ഉചിതമാണ്.

വിദ്യാർത്ഥി കുടിയേറ്റത്തിൽ ഉണ്ടാകുന്ന അനധികൃത പ്രവണതകളെ നിയന്ത്രിക്കാനും ആവശ്യമായ അവബോധം സൃഷ്ടിക്കാനും കേരളം ഇടപെടലുകൾ നടത്തേണ്ടതുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച സ്റ്റുഡന്റ് മൈഗ്രേഷൻ സെൽ ഇതര സംസ്ഥാനങ്ങൾക്ക് അടക്കം മാതൃകയാക്കാവുന്ന ഇടപെടലായി മാറ്റാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് റിക്രൂട്ട്മെന്റ് ചതിക്കുഴികളെ പറ്റി ബോധവൽക്കരണം നൽകുക, വിദേശ രാജ്യങ്ങളിലെ തൊഴിൽ- കുടിയേറ്റ നിയമങ്ങളെ പറ്റി അവബോധം സൃഷ്ടിയ്ക്കുക, പരാതി പരിഹാരത്തിനുള്ള അവസരം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങൾ പ്രസ്തുത പോർട്ടലിന്റെ ഭാഗമാക്കാം. കൂടാതെ, അനധികൃത എഡ്യൂക്കേഷൻ കൺസൾട്ടൻസികളെ നിയത്രിക്കുന്നതിനു സംസ്ഥാനതലത്തിൽ നിയമനിർമ്മാണ സാധ്യത കൂടി പരിശോധിക്കാം.
ഇതിലെല്ലാമുപരി, കുടിയേറ്റത്തെ പറ്റിയുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് പരമപ്രധാനം. നിലവിലുള്ള സേവനങ്ങൾ, പുനരധിവാസ പദ്ധതികൾ, പരാതി പരിഹാര സംവിധാനങ്ങൾ എന്നിവയെ കുറിച്ച് മിക്ക പ്രവാസികൾക്കും അറിവില്ല. ഇത്തരം അറിവില്ലായ്മകൾ മുതലെടുത്താണ് പ്രവാസികളെ പലപ്പോഴും ചൂഷണത്തിന് വിധേയമാക്കുന്നത്. ഇത്തരം ശ്രമങ്ങൾക്ക് പൊതുസമൂഹത്തിന്റെയും പ്രവാസി സമൂഹത്തിന്റെയും കൂടി പിന്തുണ അനിവാര്യമാണ്. സുരക്ഷിത കുടിയേറ്റത്തിന്റെ പ്രസക്തി നിങ്ങളുടെ ചുറ്റുമുള്ളവരിലേക്ക് എത്തിച്ചു അനധികൃത മനുഷ്യക്കടത്തിനിരയാകുന്ന സഹോദരങ്ങളെ രക്ഷിക്കേണ്ട ചുമതല നമുക്ക് ഓരോരുത്തർക്കുമുണ്ട്. നിലവിലുള്ള സംവിധാനങ്ങളെ ഏകോപിപ്പിച്ച് ലോക കേരള സഭ അടക്കമുള്ള പ്രവാസി ശൃംഖലകളുടെ സഹായത്തോടെ നമ്മുടെ കുടിയേറ്റ ഭരണ നിർവ്വഹണ സംവിധാനം വിപുലീകരിക്കേണ്ടതുണ്ട്.