എ. ഹരിശങ്കർ കർത്ത

യുക്തിയോടുള്ള വിലപേശലുകൾ,
ഭക്തിയുടെയും ആലസ്യത്തിന്റെയും

മോഹൻ ഭാഗവത്ത് ജാതിയെ കുറിച്ചൊരു സംവാദം തുടങ്ങിവെക്കുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അവരുടെ പാർട്ടി കോൺഗ്രസ് കൂടി കമ്യൂണിസത്തെ നിർവചിക്കുന്നു. അമേരിക്കൻ പ്രസിഡൻറ്​ മദ്ധ്യവർഗത്തോട് ട്രേഡ് യൂണിയനിസത്തെ കുറിച്ച് സംസാരിക്കുന്നു. എല്ലാവരും യുക്തിസഹമായി ഓരോന്ന് കണ്ടെത്തി വളരാനും പിടിച്ചുനിൽക്കാനും ശ്രമിക്കുന്നു. അധികാരം നിർമിച്ചെടുക്കാൻ അഗാധമായ യുക്തി വേണം.

ഞായറാഴ്ച അവധിദിവസം എന്ന കിണുത്താപ്പ് കൊണ്ടു​വന്നത് ക്രൈസ്തവരുടെ വാഴ്ചയാണ്. ഞായറാഴ്ച രാവിലെ അവർക്ക് പക്ഷേ പള്ളിയിൽ പോയി കുർബ്ബാന കൊള്ളണം. എല്ലാവരും ഒന്നും പോവാറില്ല. എന്നാലും സ്വന്തബന്ധുക്കളെ കാണുന്ന സന്തോഷത്തിന് ഒരുപാട് പേരും പോവും.

നന്ദി ക്രൈസ്തവരേ, നിങ്ങൾ രാവിലെ എഴുന്നേച്ച് പള്ളിയിൽ പോകുവിൻ. മാവിമാരെയും ചാച്ചന്മാരെയും കണ്ട് ആനന്ദിക്കുവിൻ. സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുന്ന പൂർവ്വികരുടെ സാമീപ്യം കൊണ്ട് അനുഗ്രഹീതരാകുവിൻ. അച്ചന്റെ പ്രസംഗം നീണ്ടുപോകവെ ഇളവെയിൽ പോലെ സുഖകരമായ മയക്കത്തിലൂടെ വെളിപാടുകളുടെ ദൈവത്തെ അറിയുവിൻ.

ദൈവം പോലും വിശ്രമിച്ച ഏഴാം ദിവസം ക്രൈസ്തവർ നേരത്തെ എഴുന്നേറ്റ് പള്ളിയിൽ പോകുന്നു. ശരിക്കും ഇതുകൊണ്ടാവും അത് ത്യാഗത്തിന്റെ മതമായി വിശേഷിപ്പിക്കപ്പെടുന്നത്. എന്തെങ്കിലും ഒക്കെ ത്യജിക്കുന്നതാണ് ആത്മീയതയുടെ ലക്ഷണം. ക്രൈസ്തവർ ഞായറാഴ്ച രാവിലെയുടെ ആലസ്യം ത്യജിച്ചിരിക്കുന്നു.

മരിച്ചുചെല്ലുമ്പോൾ യഹോവ ചോദിക്കുന്നു, ഞായറാഴ്ച രാവിലെകളിൽ നീ എന്തുചെയ്യുകയായിരുന്നു. മരിച്ചവരുടെ വരിയിൽ ഇപ്പോൾ മുന്നിൽ നിൽക്കുന്നയാൾ മറ്റേതോ രാജ്യക്കാരിയാണ്. അവരുടെ നാട്ടിൽ മാവിമാരുടെയും ചാച്ചന്മാരുടെയും പ്രലോഭനം കുറവാണ്. അവർ സ്വന്തം ബന്ധുവായി തന്നെ മാത്രം കണ്ടു. അതുകൊണ്ട് അവൾ പള്ളിയിൽ പോവുന്ന പതിവില്ലായിരുന്നു. യഹോവ പഴയ നിയമത്തിലേതുപോലെ വീണ്ടും കുപിതനാവുന്നു.

ഇത് അന്തിമവിധിനാളിൽ ഇനിയും സംഭവിക്കാനിരിക്കുന്നതേയുള്ളൂ. ഏത് ദൈവമാണ് ശരിക്കും വിധിക്കാനിരിക്കുന്നത്. യുക്തിവാദികൾ കളിയാക്കി ചിരിക്കുന്നു. നിങ്ങൾ എന്ത് കൊണ്ട് മുസ്​ലിംകളെ കുറിച്ച് ഇതുപോലെ എഴുതുന്നില്ല. യുക്തിവാദികളും യഹോവയെ പോലെ തന്നെ കുപിതരാവുന്നു.

തൊഴിലാളിവർഗത്തിന്റെ ദൈവം യഹൂദനായ മാർക്‌സിലൂടെ ഈ ലോകത്തോട് എന്താണ് പറഞ്ഞിരിക്കുന്നത്. ഞായറാഴ്ചയുടെ ആലസ്യത്തിലൂടെയാണ് തൊഴിലാളി സത്ത് തീരാതെ പിടിച്ചുനിൽക്കുന്നത്. ആറുദിവസം തുടർച്ചയായി ഈ സത്ത് വിൽക്കുന്നതാണ് തൊഴിലാളിയുടെ പണി. ശനിയാഴ്ചയോടെ അതിന്റെ നില പരുങ്ങലിലാവും. എന്നിരുന്നാലും വീട്ടമ്മമാർ ഞായറാഴ്ച രാവിലെയും എഴുന്നേറ്റ് അന്നന്നത്തേക്കുള്ള അരി കഴുവി അടുപ്പത്തുവെച്ച് പണി തുടങ്ങുന്നു. വ്യാപാരികൾ എല്ലാ നിമിഷവും ജോലി ചെയ്യുന്നു.

വെള്ളിയാഴ്ച ജുമാ നമസ്‌കരിക്കുന്നിടത്തോളം ഞായറാഴ്ച അവധി ഒരു ആത്മീയവിഷയമല്ല. അള്ളാഹുവിന് ദേഷ്യം വരുന്നത് കപടവിശ്വാസികളുടെ കാര്യത്തിലാണ്.

മാർക്‌സ് വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്നു. മാർക്‌സിന്റെ വിപ്ലവം ഞായറാഴ്ചകൾക്കെതിരായ വിപ്ലവമാണ്. സോവിയറ്റ് നാടുകളിലും ഞായറാഴ്ചകൾ ഉണ്ടായിരുന്നിരിക്കണം. അല്ലെങ്കിൽ പടിഞ്ഞാറൻ മാദ്ധ്യമങ്ങൾ പറഞ്ഞ് നമ്മളത് ഇതിനോടകം അറിഞ്ഞേനെ. ചൈനയിലും ഞായറാഴ്ചയുണ്ടാവണം. ഞായറാഴ്ച ഉള്ള കാലം വരെ വിമോചിതരായി എന്ന് കരുതാൻ തൊഴിലാളികൾക്ക് യാതൊരു അവകാശവുമില്ല. ഞായർ ക്രൈസ്തവ ലോകത്തിലെ ഒരു എളിയ വിപ്ലവമായിരുന്നത് കൊണ്ടാവാം അത് കലണ്ടറിൽ ചുവന്ന നിറത്തിൽ അടയാളപ്പെട്ട് പോയത്.

ഇസ്​ലാമിക ഭരണഘടനകൾ നിലവിലുള്ള അറബ് രാജ്യങ്ങളും ഞായറവധിയിലേക്ക് മാറുകയാണ്. ലോകമെമ്പാടും നടക്കുന്ന വ്യാപാരവ്യവസായങ്ങളിൽ ഭാഗഭാക്കാവാൻ അതാണ് ഉചിതം. അവരുടെ വ്യാപാരലോകം വളരെ കൂടുതൽ സങ്കീർണമാവുകയാണ്. അത് എണ്ണയിൽ നിന്ന്​ടൂറിസത്തിലേക്കുകൂടി കടന്നിരിക്കുന്നു. സ്വസ്ഥമായി ഇരുന്ന് വ്യാപാരം സംസാരിക്കാൻ പറ്റിയ ഒരിടത്തെയാണ് ദുബായ് എന്നുപറയുന്നത്. അതിന് നല്ലൊരു തുക പറ്റുകയും ചെയ്യുന്നു.

ഞായർ ക്രൈസ്തവ ലോകത്തിലെ ഒരു എളിയ വിപ്ലവമായിരുന്നത് കൊണ്ടാവാം അത് കലണ്ടറിൽ ചുവന്ന നിറത്തിൽ അടയാളപ്പെട്ട് പോയത്.

വെള്ളിയാഴ്ച ജുമാ നമസ്‌കരിക്കുന്നിടത്തോളം ഞായറാഴ്ച അവധി ഒരു ആത്മീയവിഷയമല്ല. ഒരു കച്ചവടക്കാരനെ ദൂതരായി കണ്ട ദൈവം സാമ്പത്തികമായ കാരണങ്ങളാൽ ഞായറാഴ്ച ദിവസം അവധി അനുവദിക്കുന്നതിൽ എന്തെങ്കിലും വിമുഖത കാട്ടുമെന്ന് തോന്നുന്നില്ല. അള്ളാഹുവിന് ദേഷ്യം വരുന്നത് കപടവിശ്വാസികളുടെ കാര്യത്തിലാണ്. ചിലരുടെ കാത് അടച്ചുകളഞ്ഞത് അദ്ദേഹം തന്നെയാണ്. അതുപോലെയല്ല കപടവിശ്വാസികൾ. മുഹമ്മദ് പുതിയൊരു സ്ഥാപനത്തിന്റെ പണിപ്പുരയിലായിരുന്നു. അള്ളാഹു സദാ കപടവിശ്വാസികളെ കുറിച്ച് ഓർമിപ്പിച്ചുകൊണ്ടെയിരുന്നു.

ഇത് സംഘാടനത്തിൽ ഏർപ്പെടുന്നവർക്കൊരു മികച്ച പാഠഭാഗമാണ്. യുക്തിസഹമായ കാര്യമാണ്. അയുക്തികമായിരുന്നു എങ്കിൽ ഇസ്​ലാം ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മതമായി തീരുമായിരുന്നോ.

മോഹൻ ഭാഗവത്ത് ജാതിയെ കുറിച്ചൊരു സംവാദം തുടങ്ങി വെക്കുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അവരുടെ പാർട്ടി കോൺഗ്രസ് കൂടി കമ്യൂണിസത്തെ നിർവചിക്കുന്നു. അമേരിക്കൻ പ്രസിഡൻറ്​ മദ്ധ്യവർഗത്തോട് ട്രേഡ് യൂണിയനിസത്തെ കുറിച്ച് സംസാരിക്കുന്നു. എല്ലാവരും യുക്തിസഹമായി ഓരോന്ന് കണ്ടെത്തി വളരാനും പിടിച്ചുനിൽക്കാനും ശ്രമിക്കുന്നു. അധികാരം നിർമിച്ചെടുക്കാൻ അഗാധമായ യുക്തി വേണം. അധികാരമില്ലാതെ കിടക്കുന്നവർ അവരുടെ ഭക്തി കൊണ്ടും ആലസ്യം കൊണ്ടും അതിനോട് വില പേശുന്നു.

ഭക്തിയും ആലസ്യവും തികച്ചും വ്യത്യസ്തമാണ്. ▮


എ. ഹരിശങ്കർ കർത്ത

നവമാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പിസ്കോണിയ മസ്കു, ഗോസിപ്പ് അക്കോഡിങ്ങ് ടു ഹരിശങ്കരനശോകൻ എന്നിവ പുസ്തകങ്ങൾ.

Comments