ആകാശമിഠായി തെറിയാണ്

തെറികളുടെ ഓഡിറ്റിങ് നടക്കുകയാണ്. തെറികളുടെ അര്‍ത്ഥവും ഉല്‍ഭവവും പഠിക്കുകയാണ് ഇന്ന് മലയാള ഭാഷ. നാം വിളിക്കുന്ന പല തെറികളുടേയും ആ നിന്ദ്യമായ, മനുഷ്യത്വമില്ലാത്ത അര്‍ത്ഥം നാം പഠിക്കണം. അതിന് തെറികളുടെ ഒരു നിഘണ്ടു ഉണ്ടാക്കണം.

കുഞ്ഞിന് പേരിടാന്‍ ചിന്തിച്ചപ്പോള്‍, എല്ലാത്തിലും എന്തെങ്കിലുമൊക്കെ അലമ്പുണ്ടല്ലോ എന്നോര്‍ത്ത്- ആകാശമിഠായി എന്നിട്ടതു വായിച്ച കാലത്ത്, ബഷീര്‍ കൂട്ടിയോജിപ്പിച്ച ‘ആകാശമിഠായി’ ഒരു തെറിയാണ് എന്നു തോന്നിയില്ല. ആകാശമിഠായി- എന്ന പ്രതിഷേധത്തില്‍, തെറി, തെറിച്ചു നില്‍ക്കുന്നുണ്ട്. ഫേസ്ബുക്ക് പേരിലൂടെ ജാതിപ്പേര്​ പേരില്‍ ചേര്‍ക്കുകയും അതേദിവസം തന്നെ ‘നമുക്ക് ജാതിയില്ല’ യോഗത്തില്‍ മുന്‍നിരയിലിരിക്കുകയും ചെയ്തവരെ നാം കണ്ടതാണ്. അവരവരുടെ മക്കള്‍ക്ക് ജാതിവാല്‍ സ്‌കൂള്‍ പേരാക്കുകയാണ്. ആ വാലുകള്‍ക്കും പരസ്പരം പേരിട്ട് തിരിയലുകള്‍ക്കും എതിരെയാണ് ‘ആകാശമിട്ടായി’ എന്ന തെറി വളര്‍ന്നത്.

എം.ടി വാസുദേവന്‍ സാറിന്, ഇപ്പോഴും അദ്ദേഹത്തിന്റെ പേരിന്റെ കൂടെ വാലായി ഒരു തെറിയും കൊണ്ടാണ് നടക്കുന്നതെന്നറിയില്ല.

എം.ടി വാസുദേവന്‍ സാറിന്, ഇപ്പോഴും അദ്ദേഹത്തിന്റെ പേരിന്റെ കൂടെ വാലായി ഒരു തെറിയും കൊണ്ടാണ് നടക്കുന്നതെന്നറിയില്ല. എം.ടി, എന്നു മാത്രമാണ് അദ്ദേഹത്തെ സ്‌നേഹമുള്ളവര്‍ വിളിക്കുന്നത്. കൂടെ വാലായി കൊണ്ടു നടക്കുന്ന തെറി വിളിക്കില്ല. ഇ.എം.എസിന് നിര്യാതനാകും മുന്‍പ് ആ തെറി പേരിൽനിന്ന് എടുത്തുകളയാനുള്ള അവസരം കിട്ടിയില്ല. കെ.ആർ. ഗൗരിയമ്മ, മരണംവരെ ആ തെറി കൊണ്ടുമാത്രമേ ഇ.എം.എസിനെ സംബോധന ചെയ്യൂ എന്നു കേട്ടിട്ടുണ്ട്.

വൈക്കം മുഹമ്മദ്​ ബഷീർ

വലിയ ആഗ്രഹവും പ്രതീക്ഷയുമുള്ള ഒന്നാണ് എം.ടിസാര്‍ പേരിലെ തെറി എടുത്തുമാറ്റണേ എന്ന്.

അറിഞ്ഞോ അറിയാതെയോ എം.ടി സാറിനെ പോലെ തെറിയും പേറി നടക്കുന്ന എത്രയോ പേരാണുള്ളത്. ആ വാല്‍, ഒരു മുഴുത്ത തെറിയാണ് എന്ന ബോധ്യം ജ്ഞാനമുള്ളവര്‍ക്കും ചിന്തകര്‍ക്കും കലാകാരര്‍ക്കും ഇല്ലെന്നിരിക്കെ, ഉറപ്പാണ് ആകാശമിഠായി എന്ന് ബഷീര്‍ എം.ടി സാറിനെയും വിളിച്ച തെറിയാണ്.

ഒരു ജാതിക്ക്, ഒരു പേരുണ്ട്. ഉദാഹരണം ഈഴവര്‍. ഈ ജാതിയെ ഈഴവര്‍ എന്നതിനു പകരം വിളിക്കുന്ന തെറിവാക്കാണ്, മുഖ്യമന്ത്രി പിണറായി വിജയനെ ഒരു സ്ത്രീ വിളിക്കുന്നത്.

ജാതിവാല്‍, ഹിംസാത്മക സ്വാഭാവം പേറുന്ന ഊറ്റന്‍ തെറിയാണ്. ജാതി പേരില്‍ പേറുന്നവര്‍, ജാതീയമായി അടിച്ചമര്‍ത്തപ്പെട്ട ജനതയെ, അവരുടെ ഭൂതകാലം ഓര്‍മ്മിപ്പിക്കുകയാണ്. സംവരണനീതി നടപ്പാക്കുന്നതിനും മുന്‍പുള്ള കാലം. ഞാന്‍ ഈ ‘മേല്‍ ജാതി’യാണ് എന്നു പ്രഖ്യാപിക്കുന്നത്, നിന്ദ്യമാണ്. കീഴ്ജാതിയുണ്ട് എന്നും തുല്യരല്ലെന്നുമാണ് പറയുന്നത്. മനുഷ്യരാകുക, ജീവി എന്നതിലേക്ക് ഉയരുക, പ്രകൃതിയോളം വളരുക എന്ന മനനത്തില്‍ നിന്നും മാറിപ്പോകലാണ്. ഇ.എം.എസ് ജീവിച്ചിരുന്നു എങ്കില്‍, ജാതിവാല്‍ ഉപേക്ഷിക്കാനുള്ള ബുദ്ധി അദ്ദേഹത്തില്‍ നിന്നുണ്ടാകുമായിരുന്നു എന്നു കരുതുന്ന ഒരാളാണ് ഞാന്‍.

ജാതി, അവസ്ഥ, ലൈംഗികത- എന്നിവയാണ് തെറി എന്ന നിലയ്ക്ക്​ പ്രചാരത്തിലുള്ളവയുടെ മുഖ്യ വിഷയം. ‘ചെറ്റത്തരം’ എന്നാല്‍ ചെറ്റയില്‍ ജീവിക്കേണ്ടിവന്ന ജാതികളേയും മനുഷ്യരേയും കുറിച്ചു തന്നെയാണ്. ‘കഴുവേറി’ എന്നാല്‍, കഴുവില്‍ഏറ്റപ്പെട്ടവരെ, ആനന്ദിന്റെ ‘ഗോവര്‍ദ്ധന’ന്മാരെ തന്നെയാണ്. ‘തറ’ എന്നാല്‍, പിന്നാക്ക ജനത കൂട്ടമായി താമസിക്കുന്ന പ്രദേശമാണ്. പാലക്കാട് ചെന്നാല്‍ അത്തരം തറകളുടെ പേരുകള്‍ ഒട്ടേറെ ഔദ്യോഗികമായി തന്നെ കാണാം. തെറി എന്ന നിലയ്ക്കുള്ളവയുടെ അവസ്ഥ ഇതുതന്നെയാണ്. നിന്ദ, ചീത്തവാക്ക്, നിന്ദ്യമായ പ്രവൃത്തി- എന്നതാണ് തെറിയുടെ അര്‍ത്ഥമെന്ന് നിഘണ്ടു പറയുന്നു.

എം.ടി.

ആര്​ ആരെ നിന്ദിച്ച വാക്കാണ്, ആര് ആരോടു പറഞ്ഞ ചീത്ത വാക്കാണ്, ഏതു തൊഴിലാണ് നിന്ദ്യം എന്ന ചോദ്യത്തിന് ഉത്തരം, ഇപ്പോള്‍ പ്രചാരത്തിലുള്ള തെറികളുടെ നിര്‍മ്മാണം എവിടെ നിന്നാണ് എന്നു ചിന്തിച്ചാല്‍ മതി.

ഒരു ജാതിക്ക്, ഒരു പേരുണ്ട്. ഉദാഹരണം ഈഴവര്‍. ഈ ജാതിയെ ഈഴവര്‍ എന്നതിനു പകരം വിളിക്കുന്ന തെറിവാക്കാണ്, മുഖ്യമന്ത്രി പിണറായി വിജയനെ ഒരു സ്ത്രീ വിളിക്കുന്നത്. ‘ചോ...കൂ... മോനേ’ എന്ന്. അതൊരു മീനിന്റെ പേരാണെന്നും കള്ളു ചെത്താന്‍ പോയ ഈഴവരുടെ പൂര്‍വ്വ പിതാവിന്റെ പേരില്‍ ആ മീനുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ടെന്നും ആ ആക്ഷേപ കഥയെ ഓര്‍മ്മിപ്പിക്കാനാണ് ആ മീനിന്റെ പേര് വിളിക്കുന്നതെന്നും മറന്നുപോയിട്ടുണ്ടാകാം. പേരിന്റെ കൂടെ ആ തെറി കൂടി ഇട്ടാണ്, ഈഴവരെ നിന്ദിക്കുന്നത്.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കെയാണ് ഭാഷയുടെ വലിയ പരിമിതി ബോധ്യപ്പെടുന്നത്. മൂര്‍ച്ചയില്‍ എത്തിനില്‍ക്കേ ഭാഷ പരിമിതിയിലാകും. ആ മൂര്‍ച്ച താഴാതെ നില്‍ക്കാനുതകുന്ന വാക്കുകള്‍ കിട്ടാതെ പോകും.

നിന്ദ ഏറ്റുവാങ്ങി, കാലം താണ്ടിയാല്‍ ചങ്ങല ഉടലിന്റെ ഭാഗമായി ഒരു അടിമ കണക്കാക്കുന്ന പോലെയാണ് ഇത്തരത്തിലുള്ള പല തെറികളും തെറിയല്ല, എന്നു നിന്ദ ഏറ്റു വാങ്ങുന്നയാള്‍ തന്നെ കരുതിപ്പോകുന്നത്. അധികാരത്തിന്റെ ഏറ്റവും അദൃശ്യമായ ആയുധമാണ് ഇത്തരം തെറികള്‍. പെങ്ങാന്‍ അനുവദിക്കാതെ തലയ്ക്കടിച്ച് ഇടും. ജാതികളെ കുറിച്ച് ഇവ്വിധം പ്രചാരത്തില്‍ ധാരാളം പഴഞ്ചൊല്ലുകളുമുണ്ട്.

രോഷം, പ്രതിഷേധം, വൈകാരികത- തുടങ്ങിയവ വേണ്ടിവരുന്ന സമയങ്ങളില്‍, നിലവിലുള്ള ആറ്റിക്കുറുക്കിയ ഭാഷയ്ക്ക് അവയെ പ്രസരിപ്പിക്കാനുള്ള ശേഷിയില്ലാതെ വരുന്ന സമയത്ത്, ശബ്ദഭാഷയായി, അതുള്‍ക്കൊള്ളേണ്ട വികാരത്തെ പൂര്‍ണമായി പ്രതിഫലിപ്പിക്കുന്ന തെറിച്ചുനില്‍ക്കുന്ന തെറികള്‍ നമുക്കില്ല. അഥവാ, പ്രചാരത്തിലില്ല. അത്തരം സമയങ്ങളില്‍, പലതരത്തില്‍ ഉപയോഗിക്കുന്നത് ‘മൈര്’ എന്നതാണ്. രോമമാണ്. അതെല്ലാവര്‍ക്കും ഉള്ളതുമാണ്. അത് തെറിയായി ഉപയോഗിച്ചു തുടങ്ങിയത്​ രോമം തൊണ്ടയില്‍ കുടുങ്ങിയ ആരെങ്കിലുമാകാം.

സ്‌നേഹിക്കാനും പ്രേമിക്കാനും കരയാനും തെറി വേണം. ഉണ്ടാക്കിയ ഭാഷ പോരാതെ വരുന്ന പല സ്ഥലങ്ങളും ഉണ്ടാകാം. അതുകൊണ്ടാണ്, ചക്കരേ, കണ്ണേ, കരളേ, പൊന്നേ, പഞ്ചാരേ- എന്നെല്ലാം പുന്നാരിക്കുന്നത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കെയാണ് ഭാഷയുടെ വലിയ പരിമിതി ബോധ്യപ്പെടുന്നത്. മൂര്‍ച്ചയില്‍ എത്തിനില്‍ക്കേ ഭാഷ പരിമിതിയിലാകും. ആ മൂര്‍ച്ച താഴാതെ നില്‍ക്കാനുതകുന്ന വാക്കുകള്‍ കിട്ടാതെ പോകും. പരസ്പരം ‘ബേബീ’ വിളിച്ച് തൃപ്തിപ്പെടുക എന്നതാണ് അവസ്ഥ. മികച്ച തെറികള്‍ക്ക് ഗംഭീരമായി പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന ഒരു സ്ഥലമാണിത്. പ്രസവമുറിയാണ് മറ്റൊരിടം. ആ വേദനയെ ഊക്കന്‍ തെറിവിളികള്‍ കൊണ്ട് നേരിടുന്ന ഒട്ടേറെ സ്ത്രീകളെ കുറിച്ച് കേട്ടിട്ടുണ്ട്. നല്ല നല്ല തെറികളുണ്ടെങ്കില്‍ പ്രയോജനപ്പെടുന്ന സ്ഥലങ്ങളേറെ.

കുമ്മനടി- നോക്കൂ, കേരളത്തിലിപ്പോള്‍ പ്രചാരത്തിലുള്ള ഒരു തെറിയാണ്. ആവശ്യമില്ലാത്തിടത്ത് / ക്ഷണിക്കാത്തിടത്ത് ചെന്നു കയറുന്നതിനെയാണ് മലയാളത്തിലെ ഈ പുതിയ തെറി അര്‍ത്ഥമാക്കുന്നത്. ഇത്തരത്തില്‍, പുതിയ കാലം തെറികള്‍ സൃഷ്ടിക്കുകയും ജാതീയമായി അടിച്ചമര്‍ത്താനും അവസ്ഥയെ നിന്ദിക്കാനും സ്വതന്ത്ര ലൈംഗികതയെ കെടുത്താനും നിര്‍മ്മിച്ച തെറികളെ തുരത്തുകയും ചെയ്യും.

പോപ്പുലര്‍ കള്‍ച്ചറിലൂടെയാണ് പഴയ കെടുതികള്‍ പുതിയ കാലത്തിലേക്കും വ്യാപരിക്കുന്നത് എന്നു തിരിച്ചറിഞ്ഞ ഒരു കൂട്ടം, മലയാളത്തില്‍ ശക്തമായ വിമര്‍ശനവും എതിര്‍പ്പും ഉയര്‍ത്തുന്നുണ്ട് കേരളത്തില്‍. ജാതീയമായ ആക്ഷേപങ്ങളും വിവേചനങ്ങളും, ആ അടിമച്ചങ്ങല, നിങ്ങളുടെ ശരീരത്തിന്റെ ഭാഗം തന്നെയാണ്, എന്നു നിസാരവല്‍ക്കരിക്കാന്‍ പുതിയ തലമുറ അനുവദിക്കുന്നില്ല. ഇതിലൊക്കെ എന്ത്, പണ്ടേ ഇങ്ങനല്ലേ- എന്നു പറഞ്ഞ് എളുപ്പമായി ജാതിവാലും തൂക്കി, ജാതി തെറിയും വിളിച്ച് അങ്ങു കടന്നു പോകാമെന്ന് കരുതേണ്ട.

കെ.ആര്‍ ഗൗരിയമ്മ

പൊളിറ്റിക്കല്‍ കറക്​റ്റ്​നസ്​ എന്നത്, പോപ്പുലര്‍ മീഡിയ ഏറ്റവും ഭയപ്പെടുന്ന ഒന്നാക്കി മാറ്റാന്‍, അവഹേളിക്കപ്പെട്ടവരുടെ പിന്‍തലമുറയ്ക്ക് കഴിഞ്ഞിരിക്കുന്നു. മൈക്കു കിട്ടിയാല്‍ എന്തും വിളിച്ചു പറയാം, ആരെയും നിന്ദിക്കാം എന്ന അവസ്ഥ മാറിയിരിക്കുന്നു. പലവട്ടം പലരും പരസ്യമായി പറഞ്ഞ മാപ്പുകള്‍ ഒരു വലിയ മുന്നേറ്റത്തിന്റെ ഭാഗമാണ്. ജാതിവാല്‍, പേരിന്റെ കൂടെയുള്ള സ്വാഭാവികമായ സംഗതിയല്ലെന്നും അതൊരു ഹിംസ തന്നെയെന്നും കൂടുതല്‍ തിരിച്ചറിയുന്നു സമൂഹം.

തെറിയുടെ കാര്യത്തിലും അങ്ങനെ തന്നെ. തെറികളുടെ ഓഡിറ്റിങ് നടക്കുകയാണ്. തെറികളുടെ അര്‍ത്ഥവും ഉല്‍ഭവവും പഠിക്കുകയാണ് ഇന്ന് മലയാള ഭാഷ. നാം വിളിക്കുന്ന പല തെറികളുടേയും ആ നിന്ദ്യമായ, മനുഷ്യത്വമില്ലാത്ത അര്‍ത്ഥം നാം പഠിക്കണം. അതിന് തെറികളുടെ ഒരു നിഘണ്ടു ഉണ്ടാക്കണം.

ഭാഷയെ പരിഷ്‌ക്കരിക്കല്‍ ഭാഷാ ഇന്‍സ്റ്റ്യൂട്ടിന്റെ പണിയാണെങ്കില്‍, ഒരു തെറി നിഘണ്ടു ഉണ്ടാക്കണം, ഭാഷാ ഇന്‍സ്റ്റ്യൂട്ട്. കേരളത്തിലെ മുഴുവന്‍ തെറികളേയും അതില്‍ അടുക്കി നിര്‍ത്തണം. ഉറപ്പാണ്, ആ പുസ്തകം പറയും- ആര് ആരെ അടിച്ചമര്‍ത്താന്‍ സൃഷ്ടിച്ചതാണ് ഈ തെറികളെന്ന്. ആ ആകാശമിഠായികളോട് ഒന്നേ പറയാനുള്ളു; ഓട് മൈരേ കണ്ടം വഴി.


ലാസർ ഷൈൻ

കഥാകൃത്ത്, മാധ്യമപ്രവർത്തകൻ, തിരക്കഥാകൃത്ത്, 'കൂ', 'ഡ്രൈവിങ്ങ് സ്‌ക്കൂൾ' എന്നിവ പുസ്തകങ്ങൾ

Comments