കെ. വേണുവിന്റെ
ജനാധിപത്യ അന്വേഷണങ്ങൾ - 33
▮
അംബേദ്കർ;
ഇന്ത്യൻ ജനാധിപത്യത്തിൻ്റെ പിതാവ്.
എം.ജി. ശശി: വർഗ്ഗേതരമായ വിഷയമെന്ന നിലയിൽത്തന്നെ ജാതി പ്രശ്നത്തെ തിരിച്ചറിയാനുള്ള ശ്രമമുണ്ടായല്ലോ.
കെ.വേണു: അംബേദ്കറെക്കുറിച്ചുള്ള ഒരു പഠനത്തിലൂടെയാണ് അത് ആരംഭിക്കുന്നത്. പാർട്ടി പ്രവർത്തനത്തിൻ്റെ ഭാഗമായി ഒരിക്കൽ ഞാൻ മഹാരാഷ്ട്രയിൽ പോയപ്പോൾ അവിടത്തെ ദലിത് പാന്തർ ഗ്രൂപ്പിലെ ചിലരെ കണ്ടിരുന്നു. അമേരിക്കയിലും മറ്റുമുള്ള ബ്ലാക്ക് പാന്തർ ഗ്രൂപ്പിൻ്റെ മാതൃകയിലുള്ള ഒന്നാണത്. അവരുടെ സമീപനരീതിയുടെ അടിസ്ഥാനമെന്താണെന്ന് ചോദിച്ചപ്പോൾ ഡോ. അംബേദ്കറുടെ സിദ്ധാന്തങ്ങളാണെന്ന് അവർ പറഞ്ഞു.
അംബേദ്കർ ഒരു ബ്രിട്ടീഷ് ഏജൻ്റാണെന്ന് പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ് കമ്മ്യൂണിസ്റ്റുകാർ. ഞാനും അംബേദ്കറെ വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല. അംബേദ്കർ അത്തരത്തിൽ പഠിക്കേണ്ടതായ ആളൊന്നുമല്ല എന്ന മട്ടിൽ അവഗണിക്കുകയായിരുന്നു അതുവരെ ഞാനൊക്കെ. ഇവരിങ്ങനെ പറഞ്ഞതു കേട്ടപ്പോൾ അംബേദ്കറെ കൂടുതൽ അറിയേണ്ടതുണ്ടല്ലോ എന്നു തോന്നി പഠനം ആരംഭിച്ചു. മുരളി കണ്ണമ്പിള്ളി, ഗുജറാത്തിൽ നിന്നുള്ള വികാസ്, മഹാരാഷ്ട്രയിൽ നിന്നുള്ള വിലാസ് -അങ്ങനെ മൂന്നു പേരുള്ള ഒരു ടീം കേന്ദ്ര കമ്മറ്റിയിൽ രൂപീകരിച്ചു. പഠനം നടത്തി ആറു മാസം കൊണ്ട് അവർ ഒരു റിപ്പോർട്ട് അവതരിപ്പിച്ചു. അങ്ങനെ അംബേദ്കറെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ആവശ്യമാണെന്ന നിഗമനത്തിൽ പാർട്ടി എത്തിച്ചേർന്നു.

ചൈനയിലെ ജനാധിപത്യത്തിൻ്റെ പിതാവ് എന്ന് സൺ യാത് സെന്നെക്കുറിച്ച് മാവോ പറയുന്നുണ്ട്. അതുപോലെ ശരിക്കും ഇന്ത്യൻ ജനാധിപത്യത്തിൻ്റെ പിതാവ് അംബേദ്കറാണ്. അങ്ങനെ മറാത്തിയിലും ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ഒരു ലഘുലേഖ അംബേദ്കറുടെ സമാധി സ്ഥലമായ നാഗ്പൂരിൽ വെച്ച് റിലീസ് ചെയ്തു. അതിൻ്റെ മലയാളം കോപ്പി കേരളത്തിൽ വ്യാപകമായി പ്രചരിപ്പിച്ചു. കുട്ടനാട്ടിലൊക്കെ ആ ലഘുലേഖ വിശദീകരിച്ച് ഞാൻ പ്രസംഗിച്ചിരുന്നു. പൊതുയോഗത്തിനു ശേഷം ഒരു സഖാവിൻ്റെ വീട്ടിൽ തങ്ങുമ്പൊ രാത്രി വളരെ വൈകീട്ട് സി.പി.എമ്മിലെ രണ്ടു പ്രവർത്തകർ വന്നു. ആ സഖാക്കൾ അക്ഷരാർത്ഥത്തിൽ കരയുകയായിരുന്നു. അവർ പറഞ്ഞു, 'ഞങ്ങൾക്ക് സഖാവേ ഇതൊന്നും അറിയുമായിരുന്നില്ല' എന്ന്. അംബേദ്കർ ബ്രിട്ടീഷ് ഏജൻ്റാണ് എന്നാണവരും മനസ്സിലാക്കിയിരുന്നത്.
അംബേദ്കറെക്കുറിച്ച് ഞാനെൻ്റെ പ്രസംഗത്തിൽ വിശദമായിത്തന്നെ പറഞ്ഞിരുന്നു. അതിൻ്റെ തുടർച്ചയായി, ജാതിക്കെതിരായി രണ്ടു പ്രചാരണ ജാഥകൾ നമ്മൾ ആരംഭിക്കുന്നു. ഒന്ന് കാസർകോടു നിന്ന്. മറ്റൊന്ന് തിരുവനന്തപുരത്തു നിന്ന്. രണ്ടു ജാഥകളും ഒരേ സമയത്ത് വൈക്കത്ത് സമാപിച്ചിട്ട് അവിടെ വെച്ച് മനുസ്മൃതി കത്തിക്കുക എന്നാണ് പദ്ധതിയിട്ടത്. പാർട്ടിയുടെ മുൻകയ്യിൽത്തന്നയാണാ പദ്ധതി ആവിഷ്ക്കരിക്കപ്പെട്ടത്.

സഖാവ് സലിംകുമാറിൻ്റെ നേതൃത്വത്തിലുള്ള അധഃസ്ഥിത നവോത്ഥാന മുന്നണിയുടേയും, തൃശൂരിലുള്ള മാനുഷിയുടേയും സജീവ പങ്കാളിത്തവും നേതൃത്വവും ആ പരിപാടിയിൽ ഉണ്ടായിരുന്നു. മണിയും മറ്റു മാനുഷി പ്രവർത്തകരുമാണ് മനുസ്മൃതി കത്തിക്കുന്നത്. പോലീസ് ലാത്തിച്ചാർജ്ജിലേക്ക് നീങ്ങി, വലിയ പ്രശ്നമായി. കുറേ നാൾ നീണ്ടു നിന്ന കേസായി. കുറേപ്പേർ ജയിലിലായി. ആവേശകരമായ സമരമായി മാറി, അത്. പക്ഷേ, ആ സമരവും അന്നത്തേതിൽ നിന്ന് പിന്നീട് മുന്നോട്ട് കൊണ്ടുപോകാനായില്ല.
എം.ജി. ശശി: വർഗ്ഗേതരമായ പ്രവർത്തനങ്ങൾ പലതുമിങ്ങനെ തുടർന്നുപോകാനായില്ല എന്നു പറയുമ്പോൾ, ഒരു കാര്യം സൂചിപ്പിക്കാനുണ്ട്. പട്ടാമ്പിയിൽ സാറ ടീച്ചറുടെ നേതൃത്വത്തിലുള്ള മാനുഷിയും തൃശൂരിൽ മണിച്ചേച്ചിയുടെ നേതൃത്വത്തിലുള്ള മാനുഷിയും ഒരേ പേരിൽ ഒരേ സംഘടനയായി നിലനിൽക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. രണ്ടു സംഘങ്ങളും രണ്ടു രീതിയിലുള്ള പ്രവർത്തനങ്ങളിലാണ് കേന്ദ്രീകരിച്ചിരുന്നത്. മനുസ്മൃതി കത്തിക്കൽ പോലുള്ള militant സമരങ്ങളൊക്കെ തീർച്ചയായും മണിച്ചേച്ചിയുടെ സംഘത്തിനേ കഴിയുമായിരുന്നുള്ളൂ. അതേസമയം ക്രിയേറ്റിവിറ്റിയുടേയും നാടകത്തിൻ്റേയും എഴുത്തിൻ്റേയുമൊക്കെ മേഖലയിലുള്ള കുറേയധികം കാര്യങ്ങൾ പട്ടാമ്പി മാനുഷിക്ക് -സാറ ടീച്ചർക്കും സംഘത്തിനും തുടരാൻ സാധിക്കുമായിരുന്നു. ശ്രദ്ധിക്കേണ്ട കാര്യം -സാറ ജോസഫിൻ്റെ എഴുത്തുരീതി തന്നെ മാറുന്നത് മാനുഷിയോടു കൂടിയാണ് എന്നതാണ്. അതിനു മുമ്പെഴുതിയ കഥകൾ പോലെയല്ല പിന്നീടുള്ളവ. മാനുഷിയുടെ ഈ രണ്ടു പ്രവർത്തനരീതികളേയും വിശാലമായ അർത്ഥത്തിൽ സംയോജിപ്പിച്ച്, എന്നാൽ അതാതിൻ്റെ space കണ്ടെത്തി സ്വയം മുന്നോട്ടു സഞ്ചരിക്കാനുള്ള പ്രേരകശക്തിയാകാൻ നമുക്കും കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം.
കെ.വേണു: രണ്ടു സംഘങ്ങളും സ്വതന്ത്രമായി മുന്നോട്ട് പോകേണ്ടതുണ്ടായിരുന്നു. തൃശൂരിലെ സംഘത്തിന് -നേരത്തേ മീശക്കാരൻ്റെ കാര്യം പറഞ്ഞതുപോലുള്ള, പല ഇടപെടലുകളും തുടർന്നു നടത്താനുള്ള കരുത്തുണ്ടായിരുന്നു. പല പ്രദേശങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ നടത്തുമ്പോൾ കുടുംബത്തിനകത്തും സമൂഹത്തിലും വലിയ മാറ്റങ്ങൾ സംഭവിക്കുമായിരുന്നു.
മറുവശത്ത് പട്ടാമ്പിക്കാർക്ക് ഫെമിനിസ്റ്റ് പുസ്തകങ്ങളുടെ തർജ്ജമ, പത്രം പ്രസിദ്ധീകരിക്കൽ, സ്ത്രീവിമോചനത്തിൻ്റെ സൈദ്ധാന്തിക അടിത്തറ വികസിപ്പിക്കൽ... തുടങ്ങി പല രീതിയിലും പ്രവർത്തിക്കാനുള്ള സാദ്ധ്യതയുണ്ടായിരുന്നു. പ്രത്യയശാസ്ത്രപരമായ കാര്യങ്ങൾ അവരോട് ചർച്ച ചെയ്യുന്ന നമുക്കോ, അവർക്കു തന്നെയോ രണ്ടു രീതിയിലുള്ള പ്രവർത്തനങ്ങളുടേയും സ്വതന്ത്ര സ്വഭാവം നിലനിർത്തിക്കൊണ്ട് മുന്നോട്ടു പോകാനായില്ല.

എം.ജി. ശശി: ഭാഷ- ദേശീയപ്രശ്നം, സ്ത്രീവിമോചനം, ദലിത്-ആദിവാസി പ്രശ്നങ്ങൾ, പരിസ്ഥിതി -ഇത് നാലുമാണ് വർഗ്ഗേതര വിഷയങ്ങളായി അന്ന് ഉന്നയിക്കപ്പെട്ടത്.
കെ.വേണു: ശരിയാണ്. അതുതന്നെയാണ് ഇപ്പോഴും ഉന്നയിക്കേണ്ടത്. ഭാഷ- ദേശീയ പ്രശ്നത്തെപ്പറ്റി നേരത്തെ വിശദമായി സംസാരിച്ചു കഴിഞ്ഞല്ലോ.
ദലിത്- ആദിവാസി മേഖലയിലെ പ്രവർത്തനങ്ങൾക്ക് പാർട്ടി സംസ്ഥാന കമ്മറ്റി അംഗമായിരുന്ന, ആദിവാസി പശ്ചാത്തലത്തിൽ നിന്നു വരുന്ന സഖാവ് സലിംകുമാറിനെ ചുമതലപ്പെടുത്തുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് നേരത്തേ പരാമർശിച്ച അധഃസ്ഥിത നവോത്ഥാന മുന്നണി എന്നൊരു platform രൂപീകൃതമായത്. പിന്നീട് പക്ഷേ; പാർട്ടി നിർദ്ദേശപ്രകാരമല്ല, ആ മേഖലയിൽ മുൻകയ്യെടുത്തവർ സ്വതന്ത്രമായി സംഘടിപ്പിച്ചതാണ് അധഃസ്ഥിത നവോത്ഥാന മുന്നണി എന്ന വിയോജിപ്പ് ഉയർന്നിരുന്നു.അത് മാനുഷിയുടെ കാര്യത്തിലും ഉണ്ടായതാണല്ലോ.
എം.ജി. ശശി: മാനുഷിയുടെ കാര്യത്തിൽ അത്തരത്തിൽ അഭിപ്രായ വ്യത്യാസം ഉയർന്നുവന്നപ്പോൾ വസ്തുതകൾ ചൂണ്ടിക്കാണിച്ച് 'കണ്ണുകൾ തിളങ്ങും കാലം' എന്ന പേരിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഞാനൊരു ലേഖനം എഴുതുകയുണ്ടായി.
കെ.വേണു: സവിശേഷവും വർഗ്ഗേതരവുമായ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിൻ്റെ ഭാഗമായി മാത്രം ഇത്തരം അവകാശവാദങ്ങളെ മനസ്സിലാക്കുകയാണ് വേണ്ടത്. ചരിത്രപരമായി- വസ്തുതാപരമായി പാർട്ടിയുമായി ബന്ധപ്പെട്ടാണീ പ്രസ്ഥാനങ്ങളുടെ തുടക്കം. പക്ഷേ, അത് പാർട്ടിയോ മറ്റാരെങ്കിലുമോ വാശിയോടെ സ്ഥാപിക്കാനൊന്നും നില്ക്കേണ്ട കാര്യമില്ല എന്നു തന്നെയാണ് തിരിഞ്ഞു നോക്കുമ്പോൾ എനിയ്ക്കു തോന്നുന്നത്. ആദിവാസി- ദലിത് മേഖലയിലെ പ്രവർത്തനങ്ങൾ പിന്നെയും കുറേ മുന്നോട്ടു പോയിരുന്നു. സണ്ണി കപിക്കാടിനെപ്പോലുള്ളവർ ഒരു രാഷ്ട്രീയ പ്രസ്ഥാനം തന്നെ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. വേറെയും ചില ഗ്രൂപ്പുകൾ അക്കാലത്ത് സജീവമായി രംഗത്തുവന്നു.

എം.ജി. ശശി: ആദിവാസി ഭൂസമരത്തിൻ്റെ ഭാഗമായി ഗീതാനന്ദനൊക്കെ വളരെ സജീവമായല്ലോ. അത് തുടരുന്നുമുണ്ട്. ജാതി- മത ന്യൂനപക്ഷങ്ങളും ദലിതരും ആദിവാസികളും ഉന്നയിക്കുന്നത് സ്വത്വരാഷ്ടീയമാണെന്ന് കളിയാക്കി പറയുന്നുണ്ട്. സത്യത്തിൽ അത് സ്വത്വരാഷ്ട്രീയം തന്നെയല്ലേ?
കെ.വേണു: അതെ. സ്വത്വത്തിനെ സാർവ്വദേശീയത കൊണ്ട് മായ്ച്ചു കളയാൻ പറ്റില്ലല്ലോ. സ്വത്വരാഷ്ട്രീയത്തിനെ വളരെ നെഗറ്റീവ് ആയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ കണക്കാക്കുന്നത്. പക്ഷേ, നമ്മളതിനെ ഉയർത്തിപ്പിടിക്കുകയാണ് ചെയ്തത്. ഉത്തരേന്ത്യയിൽ എസ്.പി, ബി.എസ്.പി പാർട്ടികളൊക്കെ സജീവമായല്ലോ. അതാണ് വ്യക്തിപരമായി എനിയ്ക്കും ഗൗരിയമ്മയുടെ പ്രസ്ഥാനത്തിന് മൊത്തത്തിലും പ്രചോദനമായത്. ഇവിടെ കമ്മ്യൂണിസ്റ്റുകാർ ജാതി പ്രസ്ഥാനം എന്നു പറഞ്ഞ് അതിനെ അധിക്ഷേപിച്ചു. ഞാനതിന് മറുപടി പറയുകയുണ്ടായി.
സവർണ്ണമേധാവിത്തം നിലനില്ക്കുന്ന ഒരു സമൂഹത്തിൽ ദലിത്-പിന്നാക്ക ജാതിപ്രസ്ഥാനങ്ങൾക്ക് വിപ്ലവകരമായ ഉള്ളടക്കമാണുള്ളത്. സവർണ്ണാധിപത്യത്തെ തകർക്കാൻ അതിനേ കഴിയുകയുള്ളൂ. കാരണം, രാഷ്ട്രീയാധികാരത്തിൻ്റെ പങ്കാളിത്തം -ദലിതർ, പിന്നാക്കക്കാർ, ആദിവാസികൾ എന്ന രീതിയിൽത്തന്നെ -അവർ പിടിച്ചു വാങ്ങണം. അധികാരത്തിൻ്റെ അർഹമായ ഷെയറാണ് അവർ ചോദിക്കുന്നത്. അത് നേടിയെടുക്കുക എന്നത് വിപ്ലവകരം തന്നെയാണ്.
എം.ജി. ശശി: ഗൗരിയമ്മക്കൊപ്പം പ്രവർത്തിക്കുമ്പോൾ അതായിരുന്നോ നിലപാട്?
കെ.വേണു: അതെ. ഞാനത് വിശദീകരിക്കുകയും ചെയ്തിരുന്നു. ഞാൻ മുൻകൈ എടുത്ത് ഗൗരിയമ്മയുടെ ഒരു സ്റ്റേറ്റ്മെന്റ് തയ്യാറാക്കിയിരുന്നു. ഇ.എം.എസ് അതിന് ദേശാഭിമാനിയിൽ രണ്ടു ദിവസങ്ങളിലായി നീണ്ട മറുപടി ലേഖനം എഴുതി, ജാതിരാഷ്ട്രീയത്തെ വിമർശിച്ച്. തുടർന്ന് ഞാനതിന് മറുപടി എഴുതി. അതിന് ഇനിയുമൊരു മറുപടി എഴുതുമെന്ന് ഇ.എം.എസ് പറഞ്ഞിരുന്നെങ്കിലും പിന്നെ അതുണ്ടായില്ല. ദേശാഭിമാനി ലേഖനം അവിടെ അവസാനിച്ചു. പക്ഷേ, അന്നത് സജീവ രാഷ്ട്രീയ പ്രശ്നമായി മാറുകയുണ്ടായി. ജാതിപ്രശ്നം രാഷ്ട്രീയമായി എങ്ങനെയാണ് തിരിച്ചറിയപ്പെടേണ്ടത് എന്ന വിഷയം അങ്ങനെയാണ് മുന്നോട്ടു വെക്കാനായത്.
സ്ത്രീവിമോചന പ്രശ്നം കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോഴും ഏറ്റെടുത്തിട്ടില്ല എന്നത് വസ്തുതയാണ്. അവരുടെ frame-ന് പുറത്തു തന്നെയാണ് സ്ത്രീ.

എം.ജി. ശശി: പടിയ്ക്കു പുറത്താണല്ലേ...
കെ.വേണു: (ചിരി) അതെ. പക്ഷേ, പുറത്തു നിന്നു കൊണ്ടുതന്നെ സ്ത്രീവിമോചനത്തിന് അകത്തൊരു സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞു എന്നുള്ളതാണ്. കുടുംബശ്രീ പോലുള്ള സംരംഭങ്ങളിലൊക്കെ അത്തരം ചെറിയ ശ്രമങ്ങളുണ്ട്. സ്ത്രീയുടെ മോചനത്തിന് സാമ്പത്തിക സ്വാതന്ത്ര്യം ഏറെ പ്രധാനം തന്നെയാണ്. എന്നാൽ പിന്നീട് ജാഥയ്ക്ക് ആളെക്കൂട്ടാൻ, പ്രകടനത്തിന് ബാനർ പിടിയ്ക്കാൻ സ്ത്രീകളെ സംഭാവന ചെയ്യുന്ന സംഘമായി കുടുംബശ്രീ മാറി.
എം.ജി. ശശി: കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സ്ത്രീകൾ 'ഞങ്ങൾ ഫെമിനിസ്റ്റുകളാണ്' എന്നു പറയുന്നത് ഒരു അരുതായ്കയാണ്.
(കെ.വേണുവിൻ്റെ ചിരി).
കെ.വേണു: പരിസ്ഥിതി പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടു വരുന്നതും ഏറെ പ്രധാനമാണ്. പരിസ്ഥിതി-വികസന കാര്യങ്ങൾ പറയുകയാണെങ്കിൽ ഇടതുപക്ഷമായാലും വലതുപക്ഷമായാലും നടപ്പാക്കുന്ന നയങ്ങൾ ശരിക്കും മനുഷ്യ വിരുദ്ധവും പ്രകൃതി വിരുദ്ധവുമാണ്. ഈ വിഷയവും വർഗ്ഗേതരമാണ്. പ്രകൃതി ഉണ്ടെങ്കിലേ തൊഴിലാളിയും മുതലാളിയുമുള്ളൂ.
(തുടരും)