തമിഴ്നാട്ടിലെ ഭിന്നശേഷിക്കാർക്കായുള്ള പുതിയ നിയമനിർമ്മാണം ശ്രദ്ധേയമായ ഒരു ചുവടുവെപ്പാണ്. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഭിന്നശേഷിക്കാർക്കായി പ്രത്യേക സ്ഥാനങ്ങൾ നീക്കിവെക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇത് ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരുടെ ശബ്ദത്തിന് പ്രാധാന്യം നൽകാനും സഹായിക്കും എന്നതിൽ സംശയമില്ല. വളരെ കുറച്ച് ആളുകൾ മാത്രമുള്ള ഗ്രാമപഞ്ചായത്തിൽ പോലും ഭിന്നശേഷിക്കാർക്ക് പ്രാതിനിധ്യം ലഭിക്കുന്നു എന്നത് ചെറിയ കാര്യമല്ല. പുതിയ നിയമം വരുന്നതോടെ തമിഴ്നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഏകദേശം 650-ഓളം ഭിന്നശേഷിക്കാർക്ക് അവസരം ലഭിക്കും എന്നാണ് കണക്കാക്കുന്നത്.
ഈ മാതൃക കേരളത്തിനും പിന്തുടരാവുന്നതാണ്. കേരളത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭിന്നശേഷിക്കാർക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കണം. നിലവിൽ പലയിടങ്ങളിലും അവർക്ക് തങ്ങളുടെ ആവശ്യങ്ങൾ പറയാനോ തീരുമാനങ്ങളിൽ പങ്കാളികളാകാനോ അവസരം ലഭിക്കുന്നില്ല. തമിഴ്നാട്ടിലെ നിയമം പോലെ കേരളത്തിലെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഭിന്നശേഷിക്കാർക്കായി സംവരണം ഏർപ്പെടുത്തുന്നത് അവരുടെ സാമൂഹികമായ മുന്നേറ്റത്തിന് വലിയൊരളവിൽ സഹായിക്കും.
ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് തങ്ങൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് ഉള്ളത്ര ആഴത്തിലുള്ള ധാരണ മറ്റൊരാൾക്ക് ഉണ്ടാകാൻ സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ പാർലമെന്റ് വരെ എല്ലാ അധികാര തലങ്ങളിലും ഭിന്നശേഷിക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് നീതിയുടെയും കാര്യക്ഷമതയുടെയും ഭാഗമാണ്. ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ നയങ്ങളും നിയമങ്ങളും രൂപീകരിക്കുന്നതിന് അവരുടെ അനുഭവജ്ഞാനം ഉപകരിക്കും.

കേരളത്തിലെ ഇടതുപക്ഷ ഗവൺമെൻ്റ് ഭിന്നശേഷിക്കരുടെ ഉന്നമനത്തിന് വേണ്ടി ഇടപെടലുകൾ നടത്തുന്നുണ്ട് എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. ഈ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ ഈ മുന്നേറ്റം കേരളത്തിലും ഗൗരവമായി പരിഗണിക്കുമെന്നും തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമല്ല, നിയമസഭകളിലേക്കും പാർലമെന്റിലേക്കും കൂടി ഭിന്നശേഷി പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം. അധികാരത്തിന്റെ എല്ലാ തലങ്ങളിലും ഭിന്നശേഷി പ്രാതിനിധ്യം ഉണ്ടാകുമ്പോൾ അത് കൂടുതൽ നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹത്തിന് അടിത്തറയിടും. ഈ ദിശയിലുള്ള ഓരോ ചുവടും വിലപ്പെട്ടതാണ്.