പൊയ്കയില്‍ അപ്പച്ചനിസം:
കേരളത്തിന്റെ അടിമ ജനത നവോത്ഥാന മാനിഫെസ്റ്റോ- 3
കേരളത്തിലെ നവോത്ഥാന പ്രക്രിയകളെ പൊതുവില്‍ ജാതിവിവേചനവുമായി ബന്ധപ്പെടുത്തിനോക്കിയാല്‍ ജാതിമേൽക്കോയ്മക്കെതിരായ പ്രതികരണങ്ങളുടെ പ്രാദേശികവും ജാതിസ്വത്വവത്കരണപരവുമായ സവിശേഷതകള്‍ വെളിപ്പെടും, ഒരുഭാഗത്ത് പ്രതിജാതിസ്വത്വങ്ങള്‍ രൂപീകരിക്കപ്പെടുകയും അവ സഞ്ചാര, വിദ്യാഭ്യാസ, തൊഴില്‍ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനുമായി നടത്തിയ പ്രക്ഷോഭങ്ങളുടെ പരമ്പര കാണാം. മറുവശത്ത്, മതപരിവര്‍ത്തനത്തിന്റെയും ആരാധനാ സ്വാതന്ത്ര്യത്തിന്റെയും ധാരകളും കാണാം.
പൊതുവെ, അധഃസ്ഥിത വിമോചനത്തിന്റെ ഭാഗമായാണ് അക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ അധികവും നടന്നത്. അതുകൊണ്ടുതന്നെ ഓരോ നവോത്ഥാന നായകരുടെ പ്രവര്‍ത്തനങ്ങളും പരസ്പരം ബന്ധപ്പെട്ടും അതോടൊപ്പം പ്രതിസമുദായ സ്വത്വങ്ങളുമായും പ്രദേശങ്ങളുമായും സവിശേഷമായി ബന്ധപ്പെട്ടിരിക്കുന്നതുമായും വിലയിരുത്താം. പൊതുവില്‍ ഇക്കൂട്ടരുടെ പ്രവര്‍ത്തനങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ ചില സമാനതകള്‍ ദര്‍ശിക്കാമെങ്കിലും മാര്‍ഗങ്ങളിലും ഊന്നലുകളിലും ഭിന്നതയും കാണാം. എന്തുകൊണ്ട് ഇത്രയും വൈവിധ്യം നവോത്ഥാന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായി എന്ന ആലോചന അധികം ചര്‍ച്ച ചെയ്തു കാണാറില്ല. കേരളത്തിലെ ജാതീയഘടനയുടെ വൈവിധ്യവും ജാതിനിലകളും ജാതികളുടെ പ്രാദേശിക വിന്യാസവും മതഘടനയും കേരള രൂപീകരണത്തിനു മുമ്പുള്ള തദ്ദേശീയ ഭരണവ്യവസ്ഥകളുമൊക്കെ ഇക്കാര്യത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുണ്ട്. തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും ജാതിയടിസ്ഥാനത്തിലുള്ള ഉച്ചനീചത്വം നിലനിന്നെങ്കിലും സാമൂഹികമായി ഭിന്നമതങ്ങളില്‍പ്പെട്ട ജാതി- ഉപജാതികളുടെ അവസ്ഥകള്‍ സമാനമായിരുന്നില്ല. അതുകൊണ്ടുതന്നെ അക്കാലത്തെ പ്രവര്‍ത്തനങ്ങളില്‍ പ്രായോഗികമായ ഏകോപനം സാധിച്ചിരുന്നില്ല.
എസ്.എന്‍.ഡി.പിയില്‍ എല്ലാവര്‍ക്കും അംഗത്വം കൊടുക്കണമെന്ന ശ്രീനാരായണഗുരുവിന്റെ അഭിപ്രായത്തെ തള്ളിക്കളയാനാണ് ആ സമുദായ സംഘടന തീരുമാനിച്ചത്. അക്കാലത്ത് ദലിതരുടെ ഇടയില്‍ നടന്ന സാമൂഹിക പരിവര്‍ത്തന ശ്രമങ്ങള്‍മാത്രം പരിശോധിച്ചാല്‍ ദലിതര്‍ക്കിടയില്‍രൂപപ്പെടാതെപോയ ഐക്യഭാവനയുടെ അഭാവം വ്യക്തമാകും.
നിലവിലുള്ള ചൂഷണഘടനയില്‍നിന്ന് മാറി കൊളോണിയല്‍ ആധുനികത വിഭാവനം ചെയ്ത പുതിയൊരു സാമൂഹികാവസ്ഥയിലേക്ക് പരിവര്‍ത്തനപ്പെടുക എന്ന സമാന ഉദ്ദേശ്യം പൊതുവെ കാണാമെങ്കിലും ഏകോപനം അസാധ്യമായിരുന്നു. ജാതി ഉപജാതികളുടെ പ്രാദേശികമായ വിഘടിതാവസ്ഥയും ജാതികള്‍ തമ്മില്‍ നിലനിന്ന വിവേചന മനോഭാവവും അതിലേറെ മതഭിന്നതയും ഒരുമ സൃഷ്ടിക്കാനുതകുന്ന രാഷ്ട്രീയ ഉണര്‍വില്ലായ്മയുമൊക്കെ ഇതിനുകാരണമായി കണ്ടെത്താം. എസ്.എന്‍.ഡി.പിയില്‍ എല്ലാവര്‍ക്കും അംഗത്വം കൊടുക്കണമെന്ന ശ്രീനാരായണഗുരുവിന്റെ അഭിപ്രായത്തെ തള്ളിക്കളയാനാണ് ആ സമുദായ സംഘടന തീരുമാനിച്ചത്. ഗുരു വിഭാവനം ചെയ്ത ജാതിയേതര മനുഷ്യഭാവനയുടെ രാഷ്ട്രീയം ഉള്‍ക്കൊള്ളാനുള്ള രാഷ്ട്രീയബോധം അന്നും ഇന്നും ആ സംഘടനക്കില്ലാതെപോയി. അക്കാലത്ത് ദലിതരുടെ ഇടയില്‍ നടന്ന സാമൂഹിക പരിവര്‍ത്തന ശ്രമങ്ങള്‍ മാത്രം പരിശോധിച്ചാല്‍ ദലിതര്‍ക്കിടയില്‍രൂപപ്പെടാതെപോയ ഐക്യഭാവനയുടെ അഭാവം വ്യക്തമാകും. അക്കാലത്തെ പൊതുനിലപാടായി ഉയര്‍ന്നുവന്ന പ്രതിജാതിസ്വത്വവത്കരണത്തിന് ഭിന്നമായി അടിമവംശത്തിനിടയില്‍ ജാതിയേതരമായ വര്‍ഗ ഐക്യം വിഭാവനം ചെയ്ത പൊയ്കയില്‍ അപ്പച്ചന്റെ പ്രവര്‍ത്തനങ്ങളെ ബദല്‍സാമൂഹിക മുന്നേറ്റമായി തിരിച്ചറിയാവുന്നതാണ്.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2023/05/castepitalsajanmani-7u6f.webp)
നവോത്ഥാനകാലത്ത്, ദലിതരുടെ ഉന്നമനത്തിന് പ്രവര്‍ത്തിച്ച പ്രമുഖ സംഘടനകളായിരുന്നു അയ്യങ്കാളിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സാധുജന പരിപാലനസംഘം(1907), പൊയ്കയില്‍ അപ്പച്ചന്റെ നേതൃത്വത്തിലുള്ള പ്രത്യക്ഷ രക്ഷാ ദൈവസഭ (പി.ആര്‍.ഡി.എസ് എന്ന പേരുവന്നത് പിന്നീടാണെങ്കിലും അപ്പച്ചന്റെ ക്രൈസ്തവവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ 1907- ലെ വാകത്താനം ലഹളയ്ക്കു മുമ്പേ ആരംഭിച്ചിരുന്നു), ജോണ്‍ ജോസഫ് പാമ്പാടിയുടെ ചേരമര്‍ മഹാജനസഭ (1921), കാവാരികുളം കണ്ടന്‍ കുമാരന്‍ നേതൃത്വം നല്‍കിയ ബ്രഹ്മപ്രത്യക്ഷ സാധുജന പറയര്‍ സംഘം (1911). അയ്യങ്കാളിക്ക് സാധുജനം, അപ്പച്ചന് അടിമസന്തതികള്‍, ജോണ്‍ ജോസഫിന് ചേരമര്‍ എന്നിങ്ങനെ വ്യവഹരിച്ച വിഭാഗങ്ങള്‍ കേരളത്തിലെ അധഃസ്ഥിത ദലിത് വിഭാഗങ്ങളായിരുന്ന പുലയ- പറയ- കുറവ വിഭാഗങ്ങളാണ്. നവോത്ഥാനകാലത്തു രൂപം കൊണ്ട ഈ പേരുകള്‍ പരിശോധനയര്‍ഹിക്കുന്നുണ്ട്. കാരണം, ഇവ രൂപപ്പെടുത്തിയ ആള്‍ക്കാരുടെ അന്നത്തെ മനോഭാവവും രാഷ്ട്രീയ അവബോധവും ഈ സംജ്ഞകള്‍ പ്രതിഫലിപ്പിക്കുന്നുണ്ട്.
അയ്യങ്കാളിയില്‍ നിന്ന് വ്യത്യസ്തമായി, അപ്പച്ചന്‍ കേരളത്തിന്റെ റാഡിക്കലിസ്റ്റായിരുന്നുവെന്നു തെളിയിക്കുന്നതാണ് അടിമസന്തതികള്‍ എന്ന സംജ്ഞ. ഭിന്നജാതികളും ഉപജാതിയകളുമായി ദലിത് വിഭാഗങ്ങള്‍ ചിന്നിച്ചിതറിനില്‍ക്കുമ്പോള്‍ ഇക്കൂട്ടരെ ഏകോപിപ്പിക്കാന്‍ ഏകമാര്‍ഗം അവരുടെ വര്‍ഗബോധത്തെ ഉറപ്പിച്ചെടുക്കലാണ്.
സാധുജനം എന്നത് വര്‍ഗത്തെയോ ജാതിയേയോ പ്രതിനിധീകരിക്കുന്നില്ല, എന്നു മാത്രമല്ല, അതൊരു അവസ്ഥയായി മനസിലാക്കുകയും കരുണ ആവശ്യപ്പെടുന്ന വിഭാഗമാണെന്നുള്ള ധാരണയും ജനിപ്പിക്കുന്നു. അത്തരമൊരു പദം അന്യരുടെ സഹതാപത്തിന്റെയും വിഭാഗത്തിന്റെ അപേക്ഷയുടെയും അര്‍ത്ഥ വിവക്ഷയുള്ളതാണ്, അതൊരു സ്വത്വനിര്‍ണയ സംജ്ഞയല്ല. അതുകൊണ്ടുതന്നെ സാമുദായികമായ സ്വത്വനിര്‍മിതിയുടെ രാഷ്ട്രീയം അതു പങ്കിടുന്നില്ല. പകരം, അക്കാലത്തെ സമുദായവത്കരണ പ്രക്രിയയില്‍ സാധുജനങ്ങളായി ചിലര്‍ പ്രതിനിധാനം ചെയ്യപ്പെട്ടുവെന്നുമാത്രം. എന്നാല്‍, അതിന്റെ സ്വത്വപരമായ രാഷ്ട്രീയവിവക്ഷയോ ഒന്നുമല്ല അയ്യങ്കാളിയെ സ്വാധീനിച്ചത്. എസ്.എന്‍.ഡി.പി രൂപം കൊണ്ടതുവഴി ഒരു അവര്‍ണജാതിയുടെ അവകാശസമരങ്ങള്‍ ആ സംഘടന ഏറ്റെടുത്തു വിജയിക്കുമ്പോള്‍ സമാനമായ ഇതര അവര്‍ണവിഭാഗങ്ങളെ കൂട്ടിച്ചേര്‍ത്ത് മുന്നേറുക എന്ന കാര്യപരിപാടിയാണ് അയ്യങ്കാളിക്ക് മുന്നിലുണ്ടായിരുന്നത്. അതുകൊണ്ട് താനിടുന്ന പേരിന്റെ സവിശേഷാര്‍ത്ഥം പരിഗണിക്കേണ്ട ചുമതല അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നാല്‍, അതൊരു അകം വീക്ഷണമായിരുന്നില്ല; പകരം പുറംവീക്ഷണമായിരുന്നുവെന്ന് സമ്മതിച്ചേ മതിയാകൂ. അയ്യങ്കാളിയുടെ പ്രസക്തിയെ ഇല്ലാതാക്കാനല്ല, പകരം അദ്ദേഹത്തിന്റെ രാഷ്ട്രീയ ബോധത്തിന്റെ പ്രകൃതം വ്യക്തമാക്കാനാണ് ഈ പരിശോധന.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2023/05/john-joseph-pambadi-ayyankali-kavarikulam-kandan-kumaran-0aup.webp)
അയ്യങ്കാളിയില്‍ നിന്ന് വ്യത്യസ്തമായി, അപ്പച്ചന്‍ കേരളത്തിന്റെ റാഡിക്കലിസ്റ്റായിരുന്നുവെന്നു തെളിയിക്കുന്നതാണ് അടിമസന്തതികള്‍ എന്ന സംജ്ഞ. ഭിന്നജാതികളും ഉപജാതിയകളുമായി ദലിത് വിഭാഗങ്ങള്‍ ചിന്നിച്ചിതറിനില്‍ക്കുമ്പോള്‍ ഇക്കൂട്ടരെ ഏകോപിപ്പിക്കാന്‍ ഏകമാര്‍ഗം അവരുടെ വര്‍ഗബോധത്തെ ഉറപ്പിച്ചെടുക്കലാണ്. അതിനായി അവരുടെ ജാതിയേതരമായ സമാന ഭൂതകാലത്തെ ഓര്‍മിപ്പിച്ച് ഐക്യം ഉറപ്പിക്കാമെന്ന തിരിച്ചറിവാണ് അപ്പച്ചനെ ചരിത്രനിര്‍മിതിയിലേക്കു നയിച്ചത്. എല്ലാവരെയും ഒരുമിപ്പിക്കാന്‍ ഏകമാര്‍ഗം ജാതിയേതരമായ വര്‍ഗ്ഗബോധം സൃഷ്ടിക്കലാണ്. അപ്പച്ചന്‍ പാട്ടുകളിലൂടെ അടിമബോധം വിനിമയം ചെയ്തതും അതിനുവേണ്ടിയാണ്. ആകെ ഇവര്‍ക്കിടയിലുണ്ടായിരുന്ന ഭിന്നതകളിലൊന്ന് മതപരമായിരുന്നു- ക്രിസ്തുമതം സ്വീകരിച്ചവരും സ്വീകരിക്കാത്തവരും.
ദലിത് സമുദായ നിര്‍മിതിയിലേക്കു കടക്കാനുള്ള ഒറ്റ പ്രസ്ഥാനമായി ഇക്കൂട്ടര്‍ക്ക് അന്ന് രൂപപ്പെടാന്‍ കഴിയാത്തതെന്തുകൊണ്ട് എന്ന ചോദ്യത്തിന് അന്നുമാത്രമല്ല, ഇന്നും രൂപപ്പെട്ടിട്ടില്ല എന്ന് ഉത്തരം പറയേണ്ടിവരും.
ക്രിസ്തുമതം സ്വീകരിച്ചത് ജാതിവിവേചനത്തിനുള്ള പരിഹാരമെന്ന നിലയ്ക്കും പൗരത്വസമത്വത്തിനും വേണ്ടിയാണ്. എന്നാല്‍, സ്വാനുഭവം അപ്പച്ചനെ പുതിയ തിരിച്ചറിവിലെത്തിച്ചു. മതപരിവര്‍ത്തനം സാമൂഹികമാറ്റം സൃഷ്ടിക്കുന്നില്ല. മതമേതായാലും അധഃസ്ഥിതവിവേചനം തുടരും. അതുകൊണ്ട് മതം ഉപേക്ഷിക്കുകയും ജാതിയേതര മതരഹിത സ്വതന്ത്ര സമുദായ സൃഷ്ടിയിലേക്ക് കടക്കുകയാണ് പരിഹാരം എന്നുറപ്പിക്കുകയും ചെയ്തു. പാട്ടുകളിലൂടെ അവതരിപ്പിച്ച അടിമസന്തതികള്‍ ആദിമരെന്ന ബോധനിര്‍മിതിയെയല്ല, ആദിമഗോത്രമായ ജനതയെ ജാതികളാക്കി അടിമകളാക്കിയ ചരിത്രസന്ദര്‍ഭത്തെയാണ് അപ്പച്ചന്‍പരിഗണിച്ചത്. അതുകൊണ്ടാണ് അടിമസന്തതികള്‍ എന്നു പേരിട്ടതും മാറേണ്ടത് അതാണെന്നുറപ്പിച്ചതും.
അപ്പച്ചന്‍ അവതരിപ്പിച്ച ആദിമജനതാവാദത്തെ ഏറ്റെടുത്തുകൊണ്ടാണ് ജോണ്‍ ജോസഫിന്റെ ചേരമ സൃഷ്ടിയുണ്ടായത്. അടിമകളാക്കപ്പെട്ടവരുടെ ഗൃഹാതുരത്വനിര്‍മ്മിതിക്ക് പ്രസക്തിയേറെയില്ല. അവരനുഭവിക്കുന്ന അവസ്ഥക്കാണ് പ്രാധാന്യം. മൂവരുടെയും രാഷ്ട്രീയ ബോധം വ്യത്യസ്തമായിരുന്നുവെന്നും അവരുടെ സമീപനഭിന്നതക്കുള്ള കാരണം അതായിരുന്നുവെന്നും വ്യക്തമാണ്. മൂവരിലും റാഡിക്കലായ നിലപാട് അപ്പച്ചന്റേതായിരുന്നുവെന്നു നിസ്സംശയം പറയാം. ഈ ഭിന്നത തന്നെയാകാം അക്കാലത്ത് ദലിത് ഐക്യം സൃഷ്ടിക്കപ്പെടാതിരുന്നതിന് പ്രധാന കാരണവും. ദലിത് സമുദായ നിര്‍മിതിയിലേക്കു കടക്കാനുള്ള ഒറ്റ പ്രസ്ഥാനമായി ഇക്കൂട്ടര്‍ക്ക് അന്ന് രൂപപ്പെടാന്‍ കഴിയാത്തതെന്തുകൊണ്ട് എന്ന ചോദ്യത്തിന് അന്നുമാത്രമല്ല, ഇന്നും രൂപപ്പെട്ടിട്ടില്ല എന്ന് ഉത്തരം പറയേണ്ടിവരും.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2023/05/church-and-chaihn-7yap.webp)
മുകളില്‍ പറഞ്ഞ കാരണങ്ങള്‍ തന്നെയാണ് ദലിത് ഐക്യം രൂപപ്പെടാത്തതിനു പിന്നിലും പ്രവര്‍ത്തിച്ചത്. ശ്രീമൂലം പ്രജാസഭയില്‍ അയ്യങ്കാളി, അപ്പച്ചന്‍, ജോണ്‍ജോസഫ് തുടങ്ങിയവര്‍ നടത്തിയ ഇടപെടലുകള്‍ പൊതുവില്‍ അധഃസ്ഥിതവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യം വെച്ചുതന്നെയുള്ളതായിരുന്നുവെങ്കിലും പലപ്പോഴും ഊന്നലുകളില്‍ അവരവരുടെ പ്രതിനിധാന താല്പര്യവും സൂക്ഷ്മമായി പ്രകടമായിരുന്നു. അപ്പച്ചനായിരുന്നു ദലിതൈക്യത്തോടുള്ള സമീപനം കൂടുതല്‍ പ്രകടിപ്പിച്ചിരുന്നതെന്നു പ്രജാസഭാരേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. അപ്പച്ചന്റെ ഐക്യസമീപനത്തെ ഭാഗികമായെങ്കിലും ഉള്‍ക്കൊണ്ടിരുന്നത് അയ്യങ്കാളി മാത്രമായിരുന്നു.
ദലിതര്‍ എന്നു പില്‍ക്കാലത്തു അറിയപ്പെട്ട അധഃസ്ഥിത ജനതയുടെ പൊതുവിലുള്ള ഉന്നമനം അക്കാലത്തെ പ്രവര്‍ത്തനങ്ങളുടെ പിന്നില്‍ കാണാമെങ്കിലും പ്രാദേശികതയോടൊപ്പം ഊന്നല്‍നല്‍കിയ വിഭാഗങ്ങളിലുള്ള ഭിന്നത ഓരോരുത്തരുടെ പ്രവര്‍ത്തനങ്ങളെയും സവിശേഷമാക്കുന്നു. ഉദാഹരണമായി, സാധുജനപരിപാലനസംഘം പൊതുവായി അധഃസ്ഥിത വിഭാഗങ്ങളെ പ്രതിനിധീകരിച്ചെങ്കിലും അതിന്റെ പ്രവര്‍ത്തനം കൂടുതല്‍ സജീവമായിരുന്നത് പുലയ സമുദായത്തിനിടയിലും സവിശേഷമായി തിരുവനന്തപുരത്തും പ്രാന്തപ്രദേശങ്ങളിലുമായിരുന്നു. മതേതരത്വത്തിന്റെയും ജാതിമേല്‍ക്കോയ്മാ വിരുദ്ധതയുടെയും അടിസ്ഥാനം സാധുജനപരിപാലനസംഘത്തിനുണ്ടായിരുന്നുവെന്നത് വിസ്മരിക്കാനാവില്ല. തുടര്‍ന്നുവന്ന അപ്പച്ചനും ജോണ്‍ ജോസഫും ആദ്യകാലത്ത് സാധുജന പരിപാലനസംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ്. അക്കാലത്ത് ദലിതര്‍ രണ്ടു മതചേരിയിലായിരുന്നു. ഹിന്ദുമതത്തില്‍ വിവേചനം അനുഭവിച്ചിരുന്ന, എന്നാല്‍ പരമ്പരാഗത ദ്രാവിഡവിശ്വാസങ്ങളുമായി നിലനിന്ന് പില്‍ക്കാലത്ത് ഹിന്ദുക്കളായി മാറിയവരും വിവേചനത്തില്‍നിന്ന് മോചനം ലഭിക്കാൻ ക്രിസ്തുമതത്തില്‍ ചേര്‍ന്നവരും. സാധുജനപരിപാലനസംഘത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്രാപിച്ചിരുന്നത് ഹൈന്ദവഘടനയില്‍ വിവേചനം അനുഭവിച്ചിട്ടും മതപരിവര്‍ത്തനം ഏറ്റെടുക്കാത്തവര്‍ക്കിടയിലാണ്. ഇരുകൂട്ടരും പ്രാദേശികമായി അനുഭവിച്ച പ്രശ്‌നങ്ങളും വ്യത്യസ്തമാണെന്ന് മനസിലാക്കി അവയെ സവിശേഷമായി നോക്കിക്കാണേണ്ടതാണെന്ന ബോധ്യമാണ് അപ്പച്ചനെയും ജോണ്‍ ജോസഫിനെയും അവശക്രൈസ്തവ പ്രശ്‌നത്തിലെത്തിച്ചത്.
അപ്പച്ചന്‍ വ്യത്യസ്തനാകുന്നത്, അദ്ദേഹം മുൻമാതൃകകളില്ലാതെ വിഭാവനം ചെയ്ത അടിമസന്തതികളുടെ ജാതിയേതര മതേതര സമുദായ സൃഷ്ടി എന്ന ആശയം കൊണ്ടാണ്. അതോടൊപ്പം, മതം ഒരു ജാതി വിമോചനമാര്‍ഗ്ഗമല്ല എന്ന തിരിച്ചറിവും പ്രധാനമാണ്.
ദലിത് ക്രൈസ്തവരെ കേന്ദ്രീകരിച്ചും പരിവര്‍ത്തിത ക്രൈസ്തവര്‍ അനുഭവിക്കുന്ന ജാതിവിവേചനത്തില്‍ ഊന്നിക്കൊണ്ടും ക്രിസ്തുമതം അടിമജനതയുടെ വിമോചനത്തിനു പരിഹാരമല്ലെന്നു കണ്ട്, ക്രിസ്തുമതം ഉപേക്ഷിക്കാനും ജാതിയേതരമായ ഒറ്റ സമുദായമായി അടിമസന്തതികളെ കൂട്ടിയിണക്കി, ആത്മാഭിമാനത്തോടുകൂടിയ, സ്വയംപര്യാപ്തമായ സമുദായനിര്‍മ്മിതിക്കാണ് അപ്പച്ചന്‍ ശ്രമിച്ചത്. പൊയ്കക്കൂട്ടര്‍ എന്നറിയപ്പെടുന്ന അപ്പച്ചന്‍ അനുയായികളില്‍ ഭിന്നജാതിയില്‍പ്പെട്ടവരുണ്ടായിരുന്നു. അപ്പച്ചന്റെ ചിന്തയിലെ റാഡിക്കല്‍ നവീനതയാണ് വര്‍ഗപരമായ ഐക്യം എന്ന ആശയം.
അപ്പച്ചനില്‍നിന്ന് വ്യത്യസ്തമായി പാമ്പാടി ജോണ്‍ ജോസഫ് ക്രിസ്തുമതം വിമോചനമാര്‍ഗമായി തന്നെ കാണുകയും ക്രിസ്തുമതവിഭാഗങ്ങളിലെ അവര്‍ണ- സവര്‍ണ വേര്‍തിരിവിനെതിരെ നിലകൊള്ളുകയും ചെയ്തു. പുലയര്‍, പറയര്‍, കുറവര്‍ എന്നിവര്‍ ചേരനാട്ടിലെ ആദിമദ്രാവിഡ വിഭാഗങ്ങളായതുകൊണ്ട് അക്കൂട്ടരെ ചേരമര്‍ ആയി കണ്ടാണ് ചേരമര്‍ മഹാജനസഭ രൂപീകരിച്ചത്. അവശ ക്രിസ്ത്യാനികള്‍ക്ക് പൗരാവകാശങ്ങളില്‍ തുല്യത വേണമെന്നദ്ദേഹം വാദിച്ചിരുന്നു. അപ്പച്ചന്‍ ഉന്നയിച്ച ക്രിസ്ത്യാനികള്‍ക്കിടയിലെ സവര്‍ണ- അവര്‍ണവിവേചനത്തെ എതിര്‍ത്തിരുന്നെങ്കിലും, തുല്യതക്കായി പൊരുതാനാണ് ശ്രമിച്ചത്. അപ്പച്ചനെപ്പോലെ മതം ഉപേക്ഷിച്ചില്ല. ജനാധിപത്യത്തില്‍ ദലിത് ക്രൈസ്തവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നേടിയെടുക്കാനായി നിലകൊണ്ടു.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2023/05/old-kerala-women-photo-6l3p.webp)
ഇവരില്‍ മൂന്നുപേരിലും അപ്പച്ചന്‍ വ്യത്യസ്തനാകുന്നത്, അദ്ദേഹം മുൻമാതൃകകളില്ലാതെ വിഭാവനം ചെയ്ത അടിമസന്തതികളുടെ ജാതിയേതര മതേതര സമുദായ സൃഷ്ടി എന്ന ആശയം കൊണ്ടാണ്. അതോടൊപ്പം, മതം ഒരു ജാതി വിമോചനമാര്‍ഗ്ഗമല്ല എന്ന തിരിച്ചറിവും പ്രധാനമാണ്. അധഃസ്ഥിതര്‍ക്കിടയിലെ ക്രൈസ്തവവത്കരണം രണ്ടു ധാരകളായി മനസിലാക്കുമ്പോഴാണ് അപ്പച്ചനും ജോണ്‍ജോസഫും വ്യത്യസ്തരാകുന്നത്. അപ്പച്ചന്‍ ക്രിസ്തുമതത്തെ വിമോചനമാര്‍ഗമായി തുടക്കത്തില്‍ സ്വീകരിച്ചു, സ്വന്തം ജനതയെ ക്രൈസ്തവരാക്കാനായുള്ള സുവിശേഷപ്രവര്‍ത്തനം ആത്മാര്‍ത്ഥതയോടെ ഏറ്റെടുത്തു. പ്രവര്‍ത്തനത്തിനിടയില്‍ തന്റെ സമൂഹത്തെ ബൈബിള്‍ ഉള്‍ക്കൊള്ളുന്നില്ല എന്നും ക്രിസ്തുമതം സ്വീകരിച്ചതുകൊണ്ട് ക്രിസ്ത്യാനികള്‍ക്കിടയില്‍പോലും സമത്വം നേടിയില്ലെന്നും പഴയ ജാതിവിവേചനം അതേപടി സവര്‍ണ ക്രൈസ്തവര്‍ക്കിടയില്‍ നിലനില്‍ക്കുന്നുവെന്നും ബോധ്യമായതോടെ സുവിശേഷപ്രവര്‍ത്തനങ്ങളില്‍ അടിമപ്രശ്‌നങ്ങളും കൂടി ഉള്‍പ്പെടുത്തി നവീകരിക്കാന്‍ ശ്രമിച്ചു. സവര്‍ണ ക്രൈസ്തവര്‍ അപ്പച്ചനെതിരെ പ്രതിഷേധിച്ചു. അവസാനം സഭ വിട്ട് ക്രൈസ്തവര്‍ക്കിടയില്‍ നിലനിന്ന ജാതിവിവേചനത്തിനെതിരെ പൊരുതാന്‍ ഇറങ്ങിത്തിരിച്ച അപ്പച്ചന് സവര്‍ണ ക്രൈസ്തവസഭകളില്‍നിന്ന് തുടരെത്തുടരെ ആക്രമണം നേരിടേണ്ടിവന്നു. അപ്പച്ചന്‍ സ്വാനുഭവങ്ങളിലൂടെ മനസ്സിലാക്കിയ സത്യങ്ങള്‍ തന്റെ വംശത്തെ ബോധ്യപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ അക്കാലത്തെ കേരള റാഡിക്കല്‍ സംസ്‌കാരത്തിന്റെ നവീനമുഖമാണ് വ്യക്തമാക്കുന്നത്. ക്രൈസ്തവര്‍ക്കിടയിലെ ജാതിവരേണ്യത തുറന്നുകാട്ടാനും മിഷനറി ആധുനികത പറയുന്ന പൗരസമത്വം പൊള്ളയാണെന്നും അപ്പച്ചന്‍ വിളിച്ചു പറഞ്ഞു.
ജാതി-മത ഘടനയില്‍ നിന്ന് വേര്‍പെട്ട് സ്വതന്ത്രസമുദായമായി ജീവിക്കുക അക്കാലത്ത് വിഭാവനം ചെയ്യാന്‍കഴിയുന്നതിനുമപ്പുറമുള്ള റാഡിക്കല്‍ ഭാവനയായിരുന്നുവെന്ന് സമ്മതിച്ചേ മതിയാകൂ. ജാതിവിവേചനത്തെയും ജാതിസങ്കല്പത്തെയും വിശാല മനുഷ്യഭാവനകൊണ്ട് എതിര്‍ത്ത ശ്രീനാരായണഗുരുവിന് അത് പ്രയോഗത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.
ഇത്രയും ശക്തമായ പ്രതിരോധം സവർണ ക്രൈസ്തവര്‍ക്കെതിരേയും ബൈബിളിനെതിരെയും ഉയര്‍ത്തിയതോടെ ശത്രുപക്ഷത്ത് സവര്‍ണ ക്രിസ്ത്യാനികളും മിഷനറിമാരും കൊളോണിയല്‍ അധികാരികളും പ്രാദേശിക ഭരണകൂടവും ഒത്തുചേര്‍ന്നു. എതിര്‍പ്പേറെ ഉണ്ടായിട്ടും അപ്പച്ചന്‍ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോയി. സവര്‍ണ ക്രൈസ്തവര്‍ അപ്പച്ചനെയും സംഘത്തെയും കായികമായി അപായപ്പെടുത്താന്‍ ശ്രമിച്ചതിനെയെല്ലാം അതിജീവിച്ച് പി.ആര്‍.ഡി.എസിന്റെ വിദ്യാഭ്യാസ രക്ഷാപ്രവര്‍ത്തനങ്ങളെ സജീവമാക്കി. അക്കാലത്ത് പറഞ്ഞു ബോധ്യപ്പെടുത്താന്‍ എളുപ്പമല്ലാത്ത ജാതി- മത വിരുദ്ധമായ നിലപാടുകളാണ്, കേരള റാഡിക്കലിസത്തിന്റെ അക്കാലത്തെ മുഖമായി അപ്പച്ചനെ മാറ്റിയത്.
അപ്പച്ചനുമായും അനുയായികളായ പൊയ്കക്കൂട്ടരുമായും ബന്ധപ്പെടുത്തി അവതരിപ്പിക്കുന്ന വാകത്താനം ലഹള (1907) , മുണ്ടക്കയം ലഹള (1908), വെള്ളനടി ലഹള (1908), കൊഴുക്കിച്ചിറ ലഹള (1913), മംഗലം ലഹള (1913) വെട്ടിയാട്ടു ലഹള എന്നിവയുടെ സത്യാവസ്ഥ വിലയിരുത്തുമ്പോള്‍ അവയൊക്കെ സാമുദായിക ഉദ്‌ബോധന പ്രവര്‍ത്തനങ്ങള്‍ക്കായും അടിമസന്തതികളുടെ ഭൂ അവകാശത്തിനു വേണ്ടിയും നടന്ന സാമൂഹിക ചെറുത്തുനില്‍പ്പുകളായിരുന്നുവെന്നു ബോധ്യപ്പെടും. ലഹളകളായി ചിത്രീകരിക്കുന്ന ഈ സംഘര്‍ഷങ്ങള്‍ സവര്‍ണ ക്രൈസ്തവര്‍ പൊയ്കക്കൂട്ടരുടെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താൻ ആസൂത്രണം ചെയ്തതാണെന്നു കാണാം. അപ്പച്ചന്‍ ബൈബിള്‍ വിമര്‍ശനം നടത്തിയത് തന്റെ ജനതയെ ഉദ്‌ബോധിപ്പിക്കാനായിരുന്നുവെങ്കിലും സവര്‍ണ ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെടുത്തി എന്നു പറഞ്ഞ് സവര്‍ണ ക്രിസ്ത്യാനികള്‍ അപ്പച്ചനെ വധിക്കാനും പൊയ്കക്കൂട്ടരെ അടിച്ചമര്‍ത്താനും ആസൂത്രണത്തോടെ നടപ്പിലാക്കിയ അടിപിടികളായിരുന്നു അധികവും. സ്വരക്ഷക്കായുള്ള പ്രതിരോധമാണ് പൊയ്കക്കൂട്ടരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. എന്നാല്‍, സവര്‍ണ ക്രൈസ്തവര്‍ ഇവയെയൊക്കെ അപ്പച്ചനും കൂട്ടരും സൃഷ്ടിച്ച ലഹളകളാക്കി മാറ്റുകയാണുണ്ടായത്. പലപ്പോഴും ലോക്കപ്പ് മര്‍ദ്ദനവും കോടതിവ്യഹാരങ്ങളും നടന്നത് സവര്‍ണപക്ഷത്തിന്റെ പങ്ക് ശരിവയ്ക്കുന്നുണ്ട്. എങ്കിലും, അപ്പച്ചനെ കോടതിക്ക് ശിക്ഷിക്കാന്‍ മാത്രമുള്ള തെളിവുകളില്ലാതെപോയിയെന്നതും അതോടൊപ്പം ശക്തമായ വാദമുഖങ്ങളുമായി പ്രതിരോധിക്കാന്‍ അപ്പച്ചനു കഴിഞ്ഞുവെന്നതും ഓര്‍ക്കേണ്ടതാണ്.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2023/05/holy-bible-35zg.webp)
ജാതിമേധാവിത്തത്തിന്റെയും അനാചാരങ്ങളുടെയും പിടിയില്‍നിന്ന് ജനതയെ ആധുനിക വ്യവസ്ഥയിലേക്കു നയിക്കുക എന്ന നവോത്ഥാന പ്രക്രിയയില്‍ അക്കാലത്തെ നവോത്ഥാനനായകരെല്ലാം പങ്കാളികളാണ്. ഇതില്‍ അപ്പച്ചന്‍ നിര്‍വഹിച്ച പങ്ക് എന്താണെന്ന് നിശ്ചയിക്കണം. അടിമജാതികളെല്ലാം ദ്രാവിഡരായ ആദിമരില്‍ ഒരേ ഗോത്രത്തില്‍ പെട്ടവരായിരുന്നുവെന്നും അവര്‍ക്കിടയിലെ ജാതികളെല്ലാം പില്‍ക്കാലത്തുണ്ടാക്കിയതാണെന്നും തിരിച്ചറിഞ്ഞ് ജാതി / ഉപജാതി രഹിത ദലിത് സമൂഹസൃഷ്ടി എന്ന ആശയം മുന്നോട്ടുവെച്ച് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചു. അടിമനിരോധനമുണ്ടായെങ്കിലും അവരുടെ ആത്മാഭിമാനം ഉയര്‍ത്താനോ പുനരധിവസിപ്പിക്കാനോ ശ്രമങ്ങളുണ്ടായില്ല എന്ന തിരിച്ചറിവും അപ്പച്ചനുണ്ടായിരുന്നു.
അക്രൈസ്തവ ദലിത് വിഭാഗങ്ങള്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് തുല്യമായി പരിവര്‍ത്തിത ക്രൈസ്തവരെയും പരിഗണിക്കണമെന്ന അപ്പച്ചന്റെ ആവശ്യം ഇന്നും കേരളം അനുഭാവപൂര്‍വം പരിഗണിച്ചിട്ടില്ല. ഇതിന്റെ കാരണങ്ങള്‍ അന്വേഷിച്ചാല്‍ അപ്പച്ചന്‍ ഉന്നയിച്ച അതേ ഭരണകൂട മനോഭാവം തിരിച്ചറിയാം.
അധികാരം, സമ്പത്ത്, അറിവ് ഇവയില്ലാത്ത ജനതക്ക് ഭൂമിയില്‍ അവകാശമില്ല എന്ന സവര്‍ണ സാമൂഹികക്രമത്തിന്റെ തീക്ഷ്ണത ഉള്‍ക്കൊള്ളാന്‍ അപ്പച്ചനു കഴിഞ്ഞിരുന്നു. പരിഹാരമായി അപ്പച്ചന്‍ പ്രാവര്‍ത്തികമാക്കിയ ജാതി- മത നിഷേധവും സ്വതന്ത്രസമൂഹസൃഷ്ടിയും നവീന ചുവടുവയ്പ്പായിരുന്നു. ജാതി-മത ഘടനയില്‍ നിന്ന് വേര്‍പെട്ട് സ്വതന്ത്രസമുദായമായി ജീവിക്കുക അക്കാലത്ത് വിഭാവനം ചെയ്യാന്‍കഴിയുന്നതിനുമപ്പുറമുള്ള റാഡിക്കല്‍ ഭാവനയായിരുന്നുവെന്ന് സമ്മതിച്ചേ മതിയാകൂ. ജാതിവിവേചനത്തെയും ജാതിസങ്കല്പത്തെയും വിശാല മനുഷ്യഭാവനകൊണ്ട് എതിര്‍ത്ത ശ്രീനാരായണഗുരുവിന് അത് പ്രയോഗത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ആ സന്ദര്‍ഭത്തിലാണ് അപ്പച്ചന്‍ ജാതിരഹിതസമൂഹം എന്ന ആശയം പ്രായോഗികമാക്കാന്‍ ശ്രമിച്ചത് എന്നുകൂടി ഓര്‍ക്കേണ്ടതാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ശ്രീനാരായണഗുരുവിനൊപ്പമോ അതിലും കൂടുതല്‍ പ്രാധാന്യത്തോടെയോ അപ്പച്ചനെയും ഉള്‍ക്കൊള്ളേണ്ടിയിരുന്നു. തത്വചിന്താധിഷ്ഠിതമായി ഗുരുവിന്റെ മനുഷ്യഭാവനയെ അംഗീകരിക്കുമ്പോള്‍ത്തന്നെ ജാതിമത നിഷേധത്തിലൂടെ വര്‍ഗാധിഷ്ഠിതമായ ആധുനിക സമുദായ സൃഷ്ടി എന്ന അപ്പച്ചന്‍ ഭാവനയും റാഡിക്കലായിരുന്നുവെന്നും കൂടുതല്‍ പ്രയോഗികമായിരുന്നുവെന്നും ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. അപ്പച്ചനെ ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ കേരളത്തിന്റെ ആധുനികീകരണം മൗലികവും റാഡിക്കലുമായ കൂടുതല്‍ തലങ്ങളിലേക്കു വളര്‍ന്നേനെ.
നിഷേധിക്കപ്പെട്ടിരുന്ന സ്വത്തുക്കളും വിഭവങ്ങളും ആര്‍ജ്ജിക്കാനുള്ളതാണ്, ആരെങ്കിലും അനുവദിക്കേണ്ടതല്ല എന്ന ബദല്‍ വീക്ഷണം തന്റെ ജനതയെ മനസിലാക്കിക്കുന്ന പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുവെന്നതും അക്കാലത്തെ സമാനതയില്ലാത്ത റാഡിക്കല്‍ പ്രയോഗമായിരുന്നു. പൊയ്കക്കൂട്ടര്‍ 1912- ല്‍ എരുമേലിക്കടുത്തു കൊഴുക്കച്ചിറയില്‍ വനഭൂമി വെട്ടിത്തെളിച്ചു കൃഷി ചെയ്തു. വിഭവസമാഹരണത്തിന് സവര്‍ണരെത്തിയതോടെ സംഘര്‍ഷം ആരംഭിച്ചു. അയ്യങ്കാളിയുള്‍പ്പടെയുള്ളവര്‍ കൊഴുക്കുചിറ ലഹള കായികമായി നേരിട്ട് പ്രശ്‌നപരിഹാരത്തിന് ഇടപെട്ടെങ്കിലും സംഘര്‍ഷം ഒഴിവാകാത്തതിനെ തുടര്‍ന്ന് തന്റെ അനുയായികളോട് സ്ഥലം വിട്ടൊഴിഞ്ഞു പോകാന്‍ അപ്പച്ചന്‍ ആവശ്യപ്പെടുകയാണുണ്ടായത്. കൊഴുക്കുചിറ ലഹള എന്നാണ് ഈ സവര്‍ണാതിക്രമം അറിയപ്പെടുന്നത്.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2023/05/narayana-guru-statue-1200-compressed-irqn.webp)
കൊഴുക്കുചിറ ലഹളക്കുശേഷം അപ്പച്ചന്‍ തന്റെ സാമ്പത്തികവീക്ഷണം പരിഷ്‌കരിച്ചു. അടിമസന്തതികള്‍ക്ക് സ്വന്തമായി ഭൂമിയും പാര്‍പ്പിടവും അടിയന്തരാവശ്യമാണെന്നു മനസ്സിലാക്കി അവര്‍ക്കായി ഭൂമി വാങ്ങി പാര്‍പ്പിടങ്ങളുണ്ടാക്കി കാര്‍ഷിക സൗകര്യങ്ങളൊരുക്കി ആത്മാഭിമാനമുള്ള സ്വാതന്ത്ര ജനതയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി. ഒരു ജാതിരഹിത സമൂഹമായിരുന്നു വിഭാവനം ചെയ്തത്. അനുയായികള്‍ ജാതിക്കതീതമായി പ്രവര്‍ത്തിക്കണം എന്ന നിര്‍ബന്ധവും പാലിച്ചതോടെ മിശ്രവിവാഹവും ജാതിരഹിതമായ പന്തിഭോജനവും പ്രോത്സാഹിപ്പിക്കപ്പെട്ടു. ശ്രീനാരായണഗുരുവിനു പ്രായോഗികമാക്കാന്‍ കഴിയാത്ത ജാതിയേതര സമൂഹസൃഷ്ടി പ്രയോഗത്തിലെത്തിക്കാന്‍ അപ്പച്ചനും പി.ആര്‍.ഡി.എസിനും കഴിഞ്ഞുവെന്നത് ചരിത്രപ്രാധാന്യമര്‍ഹിക്കുന്ന മാതൃകയാണ്. എല്ലാ പ്രദേശത്തേക്കും വ്യാപിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കേരളം മൗലികമായും റാഡിക്കലായും സൃഷ്ടിച്ച വര്‍ഗസമൂഹ മാതൃകയായിരുന്നു ഇതെന്നു സമ്മതിച്ചേ മതിയാകൂ.
അപ്പച്ചന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനായത് പൊയ്കക്കൂട്ടര്‍ എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ അനുയായികളുടെ കൂട്ടായ പ്രവര്‍ത്തനം കൊണ്ടാണ്. ഈ കൂട്ടായ്മ പില്‍ക്കാലത്തു പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന പേരിലറിയപ്പെട്ടു. ഇതൊരു ക്രൈസ്തവ സഭയല്ല. കേരളത്തില്‍ ആദ്യമായി ജാതിയേതര മതേതര സാമൂഹിക പ്രസ്ഥാനമായി രൂപംകൊണ്ടതാണെന്നു പറയാം. ക്രിസ്ത്യാനിയായിരുന്ന അപ്പച്ചനും അനുയായികളും ക്രൈസ്തവവത്കരണത്തിന്റെ ഭാഗമായി അനുശീലിച്ച ചില സ്വഭാവങ്ങള്‍ ഇതിന്റെ പേരിലുള്‍പ്പടെ കടന്നുവന്നിട്ടുണ്ട്. സംഘടന കൊണ്ട് ശക്തരാകുക എന്ന ഗുരുവിന്റെ ആശയത്തിനു തുല്യമായിട്ടാണ് ഇത് രൂപംകൊണ്ടതെന്നു പറയാനാവില്ല.
ക്രൈസ്തവ സഭകളില്‍ നിന്ന് പുറത്തുവന്നിട്ടും വളരെക്കാലം സംഘടനാരൂപീകരണത്തിലേക്ക് അപ്പച്ചന്‍ താല്പര്യം കാണിച്ചിരുന്നില്ല. പൊയ്കക്കൂട്ടര്‍ ആദ്യകാലങ്ങളില്‍ അപ്പച്ചനില്‍ വിശ്വാസമര്‍പ്പിച്ച് അധഃസ്ഥിത ജനതയുടെ വിമോചനത്തിനായുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളെ സന്നദ്ധ പ്രവര്‍ത്തനമായി, സാമൂഹ്യസേവനമായി ഏറ്റെടുത്തു. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിച്ചതോടെ അനൗദ്യോഗികമായ സവര്‍ണവിരുദ്ധ സംഘടനാ സ്വഭാവം കൈവന്നു. അക്കാലങ്ങളില്‍ പൊയ്കക്കൂട്ടര്‍ക്കെതിരായി സവര്‍ണ ക്രൈസ്തവര്‍ നടത്തിയ കലാപങ്ങളില്‍ നിന്നും, ബോധപൂര്‍വമായ വധശ്രമങ്ങളില്‍ നിന്നും അപ്പച്ചനെ രക്ഷിക്കാനും സ്വരക്ഷക്കുമായി അവര്‍ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു. ഈ ചെറുത്തുനില്‍പ്പുകളാണ് പൊയ്കകൂട്ടര്‍ക്ക് സംഘടനാസ്വഭാവം പകര്‍ന്നു നല്കിയത്. 1910- ല്‍ നടന്ന ഒരു കോടതിവിചാരണക്കിടയിലാണ് ‘നിങ്ങള്‍നടത്തുന്ന സമുദായത്തിന്റെ പേരെന്താണ്’ എന്ന മജിസ്ട്രേറ്റിന്റെ ചോദ്യത്തിന് മറുപടിയായി, പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന പേര് അപ്പച്ചന്‍ അറിയിച്ചത്.
നിര്‍ഭാഗ്യവശാല്‍ അപ്പച്ചന്റെ മൗലികവും പുരോഗമനപരവും വര്‍ഗ്ഗപരവുമായ ആശയലോകത്തെ ഉള്‍ക്കൊണ്ടു വളരാന്‍കേരള റാഡിക്കലിസത്തിനായില്ല എന്നത് ഇനിയെങ്കിലും ബോധ്യപ്പെടേണ്ടതാണ്.
പ്രത്യക്ഷത്തില്‍ രക്ഷ കിട്ടുന്ന സഭയാണ് പ്രത്യക്ഷ രക്ഷാ സഭ എന്നതിന്റെ വിവക്ഷ. ഇതൊരു മതസഭയല്ല; ബൈബിളിനെയും ക്രിസ്തുമത ദൈവസങ്കല്പങ്ങളെയും നിരാകരിക്കുന്നു. എന്നാല്‍ ഹൈന്ദവ ആത്മീയതയുടെ ഭാഗവുമല്ല. ക്രൈസ്തവ- ഹൈന്ദവ മോക്ഷസങ്കല്പമല്ല, മറിച്ച് ജീവിച്ചിരിക്കുമ്പോള്‍ തന്നെ വ്യക്തിയുടെ തിരിച്ചറിവിന്റെ രക്ഷയാണത് ഉദ്ദേശിക്കുന്നത്. ഇതിന് പൂര്‍വ മാതൃകകളില്ല. ആത്മീയതയെ സാമൂഹിക കര്‍ത്തവ്യമായി ഉള്‍ക്കൊള്ളുന്നു.
അക്ഷീണ പരിശ്രമം കൊണ്ട് നമുക്കൊരു
കെട്ടിടം തല്‍ക്ഷണം തീര്‍ക്കേണമേ, ആക്ഷേപങ്ങളെല്ലാം തീര്‍ക്കേണമേ,
നമുക്കാനന്ദമായൊന്നു വാഴേണമേ
എന്ന ആഹ്വാനത്തില്‍, ആത്മാഭിമാനത്തോടെ വാഴാൻ ദൈവസങ്കല്പമല്ല, ഭൗതികമായ ഇടപെടലാണ് വേണ്ടത് എന്ന് പറയുകയാണ്. സ്വയം നവീകരണത്തിന് അപ്പച്ചന്‍ പെരുമാറ്റച്ചട്ടമുണ്ടാക്കി. തന്റെ വംശത്തെ മാറ്റിനിറുത്തുന്നതില്‍ പ്രധാനമായ ഒരു ഘടകം അശുദ്ധിയാണ്, അതുകൊണ്ട് പ്രതിരോധമായി ശുചിത്വത്തെ ഏറ്റെടുത്തു. അടിമ വംശത്തെ തിരിച്ചറിയാനും ഒഴിവാക്കാനും ഉപയോഗിച്ച അളവുകോലില്‍ പ്രധാനം ശുദ്ധി എന്ന സവര്‍ണ സങ്കല്പമാണ്. സവര്‍ണ ഹിന്ദുക്കള്‍, സവര്‍ണ ക്രിസ്ത്യാനികള്‍, യൂറോപ്യന്‍മിഷനറിമാര്‍ എന്നിവരൊക്കെ സമാനമായി ശുദ്ധിസങ്കല്പം വിവേചന ഉപാധിയാക്കിയിട്ടുണ്ട്. അപ്പച്ചന്‍ ആദ്യം തന്റെ അനുയായികള്‍ അലക്കി വെളിപ്പിച്ച വസ്ത്രം ധരിക്കണമെന്നാവശ്യപ്പെട്ടു. ഒപ്പം, ശരീരശുദ്ധിയും ഗൃഹശുദ്ധിയും വചനശുദ്ധിയും പാലിക്കണമെന്നും. കൈകൂപ്പി വന്ദനമറിയിക്കുന്ന പെരുമാറ്റം വേണം, സ്ത്രീകള്‍ റൗക്ക ധരിക്കണം, മുട്ടിനു താഴെയിറക്കി മുണ്ടുടുക്കണം, പുകവലി- മദ്യം എന്നിവ വര്‍ജ്ജിക്കണം, സ്ത്രീകളോട് മാന്യമായി പെരുമാറണം, കാള, പോത്ത് തുടങ്ങിയവയുടെ മാംസം വര്‍ജിക്കണം തുടങ്ങിയുള്ള സ്വയം നവീകരണ പ്രക്രിയയുടെ ഭാഗമായി നടപ്പാക്കി. സൈനികവല്‍ക്കരണമെന്ന ആശയം തന്നെയായിരുന്നു ഈ വസ്ത്രധാരണമെങ്കിലും അവ സൃഷ്ടിച്ച സമത്വ ബോധവും ഇതര വിഭാഗങ്ങളില്‍ നിന്നുള്ള വ്യത്യാസവും വസ്ത്രത്തെ ഒരു ഭാഗത്ത് പ്രത്യക്ഷരക്ഷാ സഭക്കാരുടെ സ്വത്വമുദ്രയാക്കി. മാംസഭക്ഷണം ഒഴിവാക്കി സസ്യഭുക്കുകളായി സവര്‍ണ ഹിന്ദുരീതി നയിക്കാനല്ല, മറിച്ച് ചരിത്രപരമായ കാരണങ്ങളാല്‍ കാളയും പോത്തും കഴിക്കരുത് എന്ന് നിര്‍ദേശിച്ചുവെന്നുമാത്രം. അടിമവംശത്തിന്റെ ഉദ്‌ബോധനത്തിന് തെരുവോരം നടത്തിയ സഞ്ചാരപ്രസംഗങ്ങള്‍ സാധ്യമായത് അപ്പച്ചന്റെ മുന്‍ ക്രൈസ്തവ ബന്ധം മൂലമാണ്. എന്നാലത് അധഃസ്ഥിതനുണ്ടായിരുന്ന സഞ്ചാരവിലക്കുകള്‍ക്കെതിരെയുള്ള പ്രതിഷേധമായി മാറിയെന്നതും അടിവരയിട്ടു ഓര്‍ക്കേണ്ടതാണ്. പി.ആര്‍.ഡി.എസ് നടത്തിയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമായി രണ്ടു കാര്യങ്ങള്‍ കാണാം. സ്വന്തമായി സ്‌കൂളുകള്‍ സ്ഥാപിച്ചുവെന്നതും മുഖ്യമായും ഭാഷാസ്‌കൂളുകള്‍ക്ക് പ്രാധാന്യം നല്കിയെന്നതുമാണ് അത്. 1930- ലാണ് വെങ്ങളത്തുകുന്നില്‍ ഒരു ഇംഗ്ലീഷ് മീഡിയം റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ആരംഭിച്ചത്. പ്രത്യേകമായി സര്‍ക്കാര്‍ ആനുകുല്യമില്ലാതെയാണ് ഈ സ്‌കൂളുകള്‍ ആദ്യകാലത്ത് പ്രവര്‍ത്തിച്ചിരുന്നത്. ഇതും ബദല്‍ ഇടപെടല്‍ തന്നെയയായി പരിഗണിക്കാം. ഒരേസമയം മിഷനറി വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും സമാന്തരമായി വിദ്യാഭ്യാസത്തില്‍ ഇടപെടാന്‍ പി.ആർ.ഡി.എസിനു കഴിഞ്ഞുവെന്നതാണ് പ്രധാനം. അറിവിലൂടെ തന്റെ വംശം ഭാവിയില്‍ സ്വാതന്ത്രരാകുമെന്നദ്ദേഹം വിശ്വസിച്ചിരിക്കാം.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2023/04/poykayil-appachan-qe5h.webp)
1921ലാണ് അപ്പച്ചന്‍ ആദ്യമായി ശ്രീമൂലം പ്രജാസഭയില്‍ അംഗമായത്. ഇതോടെയാണ്, ക്രിസ്തുമതം സ്വീകരിച്ച ദലിതരുടെ പ്രശ്‌നങ്ങള്‍ അധികാരികളെ ബോധ്യപ്പെടുത്താനും അനുകൂലമായ നടപടികള്‍ സാധിച്ചെടുക്കാനും കഴിഞ്ഞത്. അയ്യങ്കാളി പുലയരുടെ പ്രതിനിധിയായിട്ടാണ് പ്രജാസഭയില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍, അധഃസ്ഥിതവര്‍ഗ്ഗത്തില്‍പെട്ട ഇതരവിഭാഗങ്ങളുടെ പ്രശ്‌നങ്ങളോട് അനുഭാവം പുലര്‍ത്തിയിരുന്നു. അപ്പച്ചന്‍ അടിമ വംശത്തില്‍പ്പെട്ട എല്ലാവരുടെയും പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്നു. 1921- ല്‍ അടിമവംശത്തിന്റെ വിദ്യാഭ്യാസം, ഉദ്യോഗം എന്നീ വിഷയങ്ങള്‍ ഏറ്റെടുക്കുകയും പുസ്തകത്തിനും ഉച്ചഭക്ഷണത്തിനും ഗ്രാൻറ് ഏര്‍പ്പെടുത്തിക്കാനും ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം ഉറപ്പുവരുത്താനും ഉദ്യോഗത്തില്‍ പ്രായപരിധി ഇളവ്, ക്ലാസ് കയറ്റത്തില്‍ മാര്‍ക്കിളവ് എന്നിവ നടത്തിയെടുക്കാനും ശ്രമിച്ചു. അതോടൊപ്പം, ക്രിസ്ത്യാനികള്‍ എന്നത് ഒറ്റ വിഭാഗമല്ലെന്നും അതില്‍ അവഗണന അനുഭവിക്കുന്നവരാണ് ദലിത് ക്രൈസ്തവരെന്നും ഗവണ്മെൻറ് ആനുകൂല്യങ്ങള്‍ അവര്‍ക്ക് സവിശേഷമായി അനുവദിക്കണമെന്നും വാദിച്ചു. പരിവര്‍ത്തിത ക്രൈസ്തവര്‍ ജാതിവിവേചനത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ലെന്നതുകൊണ്ട്, അക്രൈസ്തവരായ ദലിതര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സമാനമായി ദലിത് ക്രൈസ്തവര്‍ക്കും നല്‍കണമെന്നും വാദിച്ചു.
1931- ല്‍ രണ്ടാംവട്ടവും അപ്പച്ചന്‍ പ്രജാസഭയിലെത്തി. അന്ന് ദലിത് വിഭാഗങ്ങളില്‍ പ്പെട്ട പല ഉപജാതി പ്രതിനിധികളും പ്രജാസഭയിലുണ്ടായിരുന്നു. ഓരോരുത്തരും അവരവരുടെ സമുദായ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ അപ്പച്ചന്‍ എല്ലാവരുടെയും ആവശ്യം ഒന്നാണെന്നും ഐക്യത്തോടെ സംസാരിച്ച് പ്രശ്‌നപരിഹാരം നേടണമെന്നുമുള്ള വര്‍ഗപരമായ നിലപാടെടുത്തു. അയ്യങ്കാളി ഒഴികെയുള്ളവര്‍ക്ക് അപ്പച്ചന്റെ വര്‍ഗപരമായ നിലപാടിനോട് യോജിക്കാനായില്ല.
കേരളത്തിന്റെ തദ്ദേശീയമായ റാഡിക്കല്‍ സമീപനമാണ് അപ്പച്ചനിസം. അതിനെ അടിസ്ഥാനമാക്കിവേണം കേരള റാഡിക്കലിസത്തെ മുന്നോട്ടുനയിക്കേണ്ടിയിരുന്നത്.
അധഃസ്ഥിത ജനതയുടെ വിദ്യഭ്യാസത്തിനും ഉദ്യോഗത്തിനും ഭൂ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനും അധഃസ്ഥിത നേതാക്കള്‍ ശബ്ദമുയര്‍ത്തിയിരുന്നു. ഭൂമിയുടെ ഉടമവകാശത്തെ അടിമത്ത വിമോചനമായി അപ്പച്ചന്‍ കണ്ടതുകൊണ്ട്, അടിമവംശത്തിന് ഭൂമി പതിച്ചുതരണം, തരിശുഭൂമി കണ്ടെത്തി പതിച്ചുതരണം, വനഭൂമിയില്‍ കൃഷിചെയ്യാനനുയോജ്യമായ ഇടങ്ങളില്‍ കൃഷി ചെയ്യാന്‍ അനുവദിക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ വര്‍ഗപരമായ നിലപാടായി മുന്നോട്ടുവച്ചു. പി.ആര്‍.ഡി.എസ് സ്‌കൂളുകള്‍ക്ക് ഗ്രാന്റ് അനുവദിക്കാത്തതിനെ വിമര്‍ശിക്കുകയും ദലിത് ക്രൈസ്തവര്‍ക്കായുള്ള ഭൂ അവകാശങ്ങള്‍ക്കുവേണ്ടി സവിശേഷമായി നിലകൊള്ളുകയും ചെയ്തു. അപ്പച്ചന്റെ അഭിപ്രായങ്ങള്‍ക്ക് അംഗീകാരമുണ്ടായിയെന്നതും ഓര്‍ക്കേണ്ടതാണ്. വളക്കൂറില്ലാത്ത, കൃഷിയോഗ്യമല്ലാത്ത ഭൂമിയാണ് ദലിതര്‍ക്ക് പതിച്ചുകിട്ടിയത് എന്നും അതിന് അടിയന്തര പരിഹാരം ഉണ്ടാകണമെന്നുമുള്ള അപ്പച്ചന്റെ അഭിപ്രായത്തിന് സത്വര നടപടിയുണ്ടാകുമെന്ന് ദിവാന്‍ അറിയിച്ചു. ഇന്നും നടപ്പിലുള്ള വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ആദ്യമായി ഉന്നയിച്ച് പരിഹാരം കണ്ടെത്തിയത് അപ്പച്ചനായിരുന്നു. അന്ന് അപ്പച്ചന്‍ ഉന്നയിച്ച ഭൂ പ്രശ്‌നം ദലിതരെയും ആദിവാസികളെയും സംബന്ധിച്ച് ഇന്നും പരിഹരിക്കപ്പെടാത്ത പ്രശ്‌നമായി നിലനില്‍ക്കുന്നു. അന്നത്തെപോലെ ഒരുനൂറ്റാണ്ടിനുശേഷം ഇന്നും പതിച്ചുനല്‍കുന്ന ഭൂമി കൃഷിചെയ്യാനാകാത്തതാണെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. അപ്പച്ചന്‍ മുന്നോട്ടുവച്ച ‘കര്‍ഷകന് ഭൂമി’ എന്നവാദം കേരളത്തിലെ റാഡിക്കല്‍ വാദങ്ങളില്‍ പ്രഥമ പരിഗണന അര്‍ഹിക്കുന്നതാണ്.
അക്രൈസ്തവ ദലിത് വിഭാഗങ്ങള്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് തുല്യമായി പരിവര്‍ത്തിത ക്രൈസ്തവരെയും പരിഗണിക്കണമെന്ന അപ്പച്ചന്റെ ആവശ്യം ഇന്നും കേരളം അനുഭാവപൂര്‍വം പരിഗണിച്ചിട്ടില്ല. ഇതിന്റെ കാരണങ്ങള്‍ അന്വേഷിച്ചാല്‍ അപ്പച്ചന്‍ ഉന്നയിച്ച അതേ ഭരണകൂട മനോഭാവം തിരിച്ചറിയാം. ക്രിസ്ത്യാനികള്‍ക്ക് അനുവദിക്കുന്ന ആനുകൂല്യങ്ങളുടെ പങ്കിനേ പരിവര്‍ത്തിത ക്രിസ്ത്യാനികളായ ദലിതര്‍ക്കും അര്‍ഹതയുള്ളൂവെന്ന നിലപാടാണ്. എന്നാല്‍ ഇതിനെതിരെയാണ് 1920-കളില്‍ തന്നെ അപ്പച്ചന്‍ ശബ്ദമുയര്‍ത്തിയത്. അടിമവംശത്തെ മതഭേദമെന്യേ, ജാതി ഉപജാതിഭേദമെന്യേ ഒരു വര്‍ഗമായി കാണണമെന്നും ആനുകൂല്യങ്ങള്‍ സമാനമായി വിതരണം ചെയ്യണമെന്നുമാണ് അപ്പച്ചന്‍ വാദിച്ചത്. വര്‍ഗപരമായ അപ്പച്ചന്റെ നിലപാട് ഏറ്റെടുക്കാതെ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ദലിതരെ ഇന്നും നോക്കിക്കാണുന്നത് ചരിത്രനിഷേധമായേ കാണാനാവൂ. കേരളത്തിന്റെ തദ്ദേശീയമായ റാഡിക്കല്‍ സമീപനമാണ് അപ്പച്ചനിസം. അതിനെ അടിസ്ഥാനമാക്കിവേണം കേരള റാഡിക്കലിസത്തെ മുന്നോട്ടുനയിക്കേണ്ടിയിരുന്നത്. നിര്‍ഭാഗ്യവശാല്‍ അപ്പച്ചന്റെ മൗലികവും പുരോഗമനപരവും വര്‍ഗ്ഗപരവുമായ ആശയലോകത്തെ ഉള്‍ക്കൊണ്ടു വളരാന്‍കേരള റാഡിക്കലിസത്തിനായില്ല എന്നത് ഇനിയെങ്കിലും ബോധ്യപ്പെടേണ്ടതാണ്.
![](https://cdn.truecopymagazine.in/image-cdn/width=1024/img/2023-01/dr-palpu0-2d57.jpg)
അപ്പച്ചനിസത്തെ മനസ്സിലാക്കുമ്പോള്‍ അപ്പച്ചന്റെ റാഡിക്കല്‍ സമീപനങ്ങളെയും അതുവഴി അപ്പച്ചന് നേരിടേണ്ടിവന്ന പ്രശ്‌നങ്ങളെയും കൂടി അറിയണം. അക്കാലത്തുയര്‍ന്നുവന്ന സമുദായവത്കരണത്തെ (ജാതിവത്കരണം) അപ്പച്ചന്‍ അതേപടി ഏറ്റെടുത്തില്ല. ജാതിപ്രസ്ഥാനത്തിന് അധഃസ്ഥിത വിമോചനം സാധ്യമാക്കാനാവില്ല എന്ന ബോധ്യമാണ് അപ്പച്ചനുണ്ടായിരുന്നത്. ഒരേ ചരിത്രാടിത്തറയുള്ള വിഭാഗങ്ങള്‍ ജാതിയേതരമായി ഒന്നിച്ച് ഒരേ വര്‍ഗമായി തിരിച്ചറിഞ്ഞ് ആധുനിക സമുദായമായി രൂപംകൊള്ളുക എന്ന തികച്ചും മാനവികവും ശാസ്ത്രീയവും റാഡിക്കലുമായ വര്‍ഗസങ്കല്‍പം അവതരിപ്പിക്കുകയായിരുന്നു അപ്പച്ചന്‍. പി.ആര്‍.ഡി. എസ് നവീനമായ സമൂഹമായിരുന്നു. ഭൗതികമായ ജീവിതം ആത്മാഭിമാനത്തോടെ സ്വന്തം അധ്വാനത്തെ മുന്‍നിറുത്തി ലിംഗഭേദം, ജാതിഭേദം, മതഭേദം ഇവയില്ലാതെ സമത്വവും സാഹോദര്യവും പാലിക്കുന്ന ജീവിതക്രമമായിട്ടാണ് അപ്പച്ചന്റെ മനുഷ്യസമുദായഭാവനയെ കാണേണ്ടത്. ‘ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്’
എന്ന് ശ്രീനാരായണഗുരു വിഭാവനം ചെയ്തതിനു സമാനമായ സമൂഹസങ്കല്പമാണ് അപ്പച്ചനും മുന്നോട്ടുവെച്ചത്. ഗുരു ഭൗതികവും ആത്മീയവുമായ ജീവിതക്രമത്തിന് ഉന്നല്‍ നല്‍കിയപ്പോള്‍ അപ്പച്ചന്‍ കൂടുതല്‍ റാഡിക്കലായ നിലപാട് കൈക്കൊണ്ടു. മതം വിമോചനം അസാധ്യമാക്കുന്നു, അത് ജാ തികളെ നിലനിർത്തി വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ബോധ്യത്തിലാണ് ക്രിസ്തുമതം ഉപേക്ഷിച്ചതും ബൈബിള്‍ കത്തിച്ചതും. ആത്മാഭിമാനത്തോടെ ഇഹലോകത്ത് ജീവിക്കുന്നതിന് മതം അനുകൂലമല്ല. അധ്വാനത്തിലൂന്നിയ ഭൗതിക സുരക്ഷയും വിവേചനതീതമായ സാഹോദര്യവും സൃഷ്ടിച്ചുകൊണ്ടുള്ള ഭൗതികജീവിതത്തിനാണ് പ്രാധാന്യമെന്നു മനസിലാക്കികൊണ്ടുള്ള സമൂഹപരിവര്‍ത്തനമാണ് അടിമസന്തതികളുടെ വിമോചനം അഥവാ രക്ഷ ഉറപ്പുവരുത്തുന്നത് എന്ന് ചിന്തിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഭൗതികതയ്ക്ക് നല്‍കിയ ഊന്നല്‍ പൊയ്കക്കൂട്ടരില്‍ ആത്മീയ ശൂന്യത സൃഷ്ടിച്ചു. ബൈബിള്‍ കത്തിച്ച് ക്രിസ്തുമതം ഉപേക്ഷിച്ചുവന്നവര്‍ക്ക് സമത്വവും സാഹോദര്യവും നിറഞ്ഞ ഭൗതികജീവിതമല്ലാതെ ജനതയ്ക്കു വിശ്വസിക്കാനും ആത്മീയാഭയത്തിനും പകരം നല്‍കാന്‍ അപ്പച്ചന് കഴിഞ്ഞില്ല. എന്നാല്‍ അവര്‍ അനുഭവിച്ച വിടവ് അവര്‍തന്നെ പരിഹരിച്ചു. എല്ലാത്തിനും രക്ഷയും പരിഹാരവുമായി അപ്പച്ചനെ മനസില്‍ പ്രതിഷ്ഠിച്ചു മുന്നേറി. അപ്പച്ചനും കൃത്യമായി ഇതുമനസിലാക്കിയെങ്കിലും അവര്‍ ഒറ്റ നവീന സമൂഹമായി മാറുന്നുവെന്നതുകൊണ്ടും വിവേചനം ഒഴിഞ്ഞുപോകുന്നുവെന്നതുകൊണ്ടും തന്റെ രക്ഷാപ്രവര്‍ത്തനങ്ങളുടെ സാമൂഹിക രാഷ്ട്രീയം മനസിലാക്കാനുള്ള രാഷ്ട്രീയാവബോധം നേടാത്തവരയതുകൊണ്ടും അവരുടെ വിശ്വാസത്തെ എതിര്‍ക്കാനും അപ്പച്ചന്‍ ശ്രമിച്ചില്ല. പകരം രക്ഷാവേലകള്‍ നിർത്തരുത് എന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അപ്പച്ചന്‍ ആള്‍ദൈവമായി പ്രവര്‍ത്തിക്കുന്നുവെന്നൊക്കെ മിഷനറിമാര്‍ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും അപ്പച്ചന്‍ രക്ഷാസങ്കല്‍പത്തെ ഭൗതികമായ ആത്മീയതയായി പരിവര്‍ത്തനപ്പെടുത്തി, അധ്വാനത്തിലും കൂട്ടായ്മയിലും ഉടലെടുക്കുന്ന പുതിയ ദൈവ സങ്കല്പത്തെ വിഭാവനം ചെയ്യുകയായിരുന്നു. കര്‍മ്മത്തിലൂന്നിയ ആത്മീയഭാവം സാമൂഹികവും ഭൗതികവുമായ രക്ഷയാണ് എന്നു പറയാതെ പറഞ്ഞുവയ്ക്കുകയായിരുന്നു. ഭൗതിക ജീവിത സുരക്ഷകൊണ്ട്, അത് സൃഷ്ടിക്കാന്‍ കഴിയാത്ത ദൈവത്തെ വിചാരണ ചെയ്ത് ഒഴിവാക്കുകയായിരുന്നു. ഇത്രയും റാഡിക്കലായ ഒരു ചിന്താധാര അപ്പച്ചനിസത്തിലുണ്ട്. അക്കാലത്തെ സമുദായോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആരിലും ഇത്രയും തീക്ഷ്ണവും ഭൗതികവും വര്‍ഗ്ഗപരവുമായ തിരിച്ചറിവ് ഉണ്ടായിരുന്നുവെന്നു ഉറപ്പിക്കാനാവില്ല. അപ്പച്ചനിസം പൂര്‍ണമായും തദ്ദേശീയവും മൗലികവും വിമോചനാത്മകവുമായ റാഡിക്കല്‍ ചിന്ത ഉള്‍ക്കൊള്ളുന്നതാണ്. നവോത്ഥാനപ്രക്രിയായി വിശേഷിപ്പിക്കുന്ന സമുദായവല്‍ക്കരണത്തെ പൊതുവില്‍ ജാതിസ്വത്വവത്കരണമായി ആഘോഷിച്ചപ്പോള്‍ ജാതിയേതരമായി വര്‍ഗപരമായ നിലപാട് സ്വീകരിക്കാന്‍ അപ്പച്ചന് മാത്രമേ കഴിഞ്ഞിരുന്നുള്ളൂ എന്നത് തിരിച്ചറിയാതിരുന്നുകൂടാ.
അപ്പച്ചനിസത്തിന് സര്‍ഗാത്മകമായ പിന്തുടര്‍ച്ചകള്‍ ഉണ്ടാകാതിരിക്കാനുള്ള കാരണവും അപ്പച്ചന്‍ വിഭാവനം ചെയ്ത ദലിത് ഐക്യം ഇനിയും എന്തുകൊണ്ട് രാഷ്രീയ പ്രബുദ്ധ കേരളം ഏറ്റെടുക്കാതിരിക്കുന്നുവെന്നതും അന്വേഷിച്ചറിയേണ്ടതുണ്ട്.
കൊളോണിയല്‍ ആധുനികത നല്‍കിയ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ ആര്‍ജിച്ച പൗരബോധം ജനസംഖ്യാടിസ്ഥാനത്തിലുള്ള ആളോഹരി പ്രാതിനിധ്യത്തിനായി വാദിക്കാന്‍ ഡോ. പല്പുവിനെയും മറ്റുള്ളവരെയും പ്രാപ്തമാക്കിയപ്പോള്‍ അത്തരം പിന്‍ബലം അവകാശപ്പെടാനില്ലാത്ത അപ്പച്ചന്‍ തന്റെ വംശത്തിന്റെ പ്രശ്‌നങ്ങളുടെ ആഴവും പരപ്പും തനതായി മനസിലാക്കുകയും വര്‍ഗ്ഗവിമോചനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സ്വയം ഏറ്റെടുത്തു നടപ്പാക്കുകയും അവസരം ലഭിച്ചപ്പോള്‍ അധികാരകേന്ദ്രങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അപ്പച്ചന്‍ മുന്നോട്ടുവെച്ച പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടായെങ്കിലും പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് സംവരണാനുകൂല്യം ഇനിയും പൂര്‍ണമായി ലഭ്യമായിട്ടില്ല. പൂര്‍വമാതൃകകളില്ലാത്ത പി.ആർ.ഡി.എസ് മാതൃകയുടെ റാഡിക്കല്‍ സാധ്യതകള്‍ അനന്തമായിരുന്നു. പക്ഷേ അപ്പച്ചന്റെ വേറിട്ട റാഡിക്കല്‍ ചിന്തയെ ഉള്‍ക്കൊള്ളാന്‍ സാക്ഷരകേരളത്തിനു കഴിഞ്ഞില്ല. അപ്പച്ചനിസം കേരളത്തിന്റെ റാഡിക്കലായ നവോത്ഥാന തദ്ദേശീയതയെ പ്രതിനിധാനം ചെയ്തുവെന്നത് മായ്ക്കാനാവില്ല. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അപ്പച്ചനിസത്തെ ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ ആധുനിക കേരള സമൂഹം മതേതരവും ജാതിയേതരവുമായ വര്‍ഗഘടനയെ പ്രായോഗികമായി പ്രതിനിധാനം ചെയ്യുന്നതാകുമായിരുന്നു. അപ്പച്ചനിസത്തിനു സമകാല തുടര്‍ച്ചയും കാലോചിതമായ പരിഷ്‌ക്കരണവും കൈവന്ന്, കേരള റാഡിക്കലിസം കൂടുതല്‍സര്‍ഗാത്മകമാകുമായിരുന്നു. അപ്പച്ചനിസത്തെ തിരിച്ചറിയാനും ഉള്‍ക്കൊള്ളാനും വൈകുന്നതിന്റെ കാരണം, അപ്പച്ചന്‍ പ്രശ്‌നവല്‍ക്കരിച്ച സാക്ഷരതാ രാഷ്ട്രീയവും ജാതിസ്വത്വ രാഷ്ട്രീയവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. കൂടാതെ, അപ്പച്ചനിസത്തിന് സര്‍ഗാത്മകമായ പിന്തുടര്‍ച്ചകള്‍ ഉണ്ടാകാതിരിക്കാനുള്ള കാരണവും അപ്പച്ചന്‍ വിഭാവനം ചെയ്ത ദലിത് ഐക്യം ഇനിയും എന്തുകൊണ്ട് രാഷ്രീയ പ്രബുദ്ധ കേരളം ഏറ്റെടുക്കാതിരിക്കുന്നുവെന്നതും അന്വേഷിച്ചറിയേണ്ടതുണ്ട്.
(അവസാനിച്ചു)