കുറച്ച് പേടിയോടെ പരുങ്ങിയാണ് സുനിത മുറിയിലേയ്ക്ക് കയറിയത്. നീണ്ട ഹാളിലിരിക്കുന്ന കുറെ പെൺകുട്ടികൾക്കിടയിൽ സുനിതയെ ആദ്യം കണ്ടപ്പോൾ തന്നെ ഒരു പ്രത്യേകത തോന്നിയിരുന്നു.
സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഏജൻസിയുടെ കമ്മ്യൂണിറ്റി സെന്ററാണ്. ദരിദ്രരായ കുട്ടികൾക്ക് സ്കൂൾ, കോളേജ് പഠനത്തിനുള്ള സ്കോളർഷിപ്പ് പ്രോഗ്രാം, സപ്പോർട്ട് ക്ലാസുകൾ, കരിയർ ഗൈഡൻസ് എന്നിവ ഉൾപ്പെട്ട പ്രൊജക്റ്റ് വർഷങ്ങളായി നടത്തുന്നുണ്ട്.
സ്കോളർഷിപ്പ് ലഭിക്കുന്ന കുട്ടികളുടെ അമ്മമാരോട് സംസാരിക്കാൻ വിളിച്ചപ്പോൾ എത്തിയതാണ് സുനിത. അവളുടെ കയ്യിലും ചുറ്റിലുമായി മൂന്നു പീക്കിരിപ്പിള്ളേരും. അവരുടെ മുഖത്തും അതിൽ കൂടുതൽ പേടി.
അകത്ത് ഒരു സ്ത്രീയെ മാത്രമേ ഉള്ളെന്നു കണ്ടപ്പോൾ അവൾ ഒന്നയഞ്ഞു. “ഇവരെ നോക്കാൻ വേറാരും ഇല്ലായിരുന്നു” എന്ന് ക്ഷമാപണത്തിന്റെ സ്വരത്തിൽ പറഞ്ഞുകൊണ്ട് മൂന്നു കുഞ്ഞുങ്ങളെയും ബെഞ്ചിൽ ഒതുക്കിയിരുത്തി. അവരുടെ കയ്യിൽ ഓരോ ചെറിയ പാക്കറ്റ് ബിസ്ക്കറ്റ് കൊടുത്ത്, സംസാരിക്കാൻ റെഡിയായി.
കഷ്ടിച്ച് 25 വയസ്സേയുള്ളൂ സുനിതയ്ക്ക്. കുഞ്ഞുങ്ങൾക്ക് 3 തൊട്ട് 8 വയസ്സു വരെ കാണും.
“ഇത്ര ചെറുപ്പത്തിലെ എങ്ങനെ മൂന്നു കുട്ടികൾ?” എന്നു ചോദിച്ച് അവളെ നോക്കിയപ്പോൾ അവൾ നിസ്സഹായത കലർന്ന ചെറിയ ചിരി ചിരിച്ചു. മറുപടിയൊന്നും പറയാതെ മുഖം കുനിച്ചു.
ഇരുണ്ടു മെലിഞ്ഞ ഉറച്ച ദേഹം, ചുരുണ്ട കറുത്ത മുടി, ചെറിയ പച്ച കുത്തിയ ഡിസൈൻ നെറ്റിയിൽ. ആ നാട്ടിലേതുമായി ഒരു സാമ്യവും ഇല്ലാത്ത രൂപ-ഭാവങ്ങൾ.
മുംബൈയുടെ പ്രാന്തപ്രദേശമായ ഉത്തൻ വില്ലേജിലാണ്. പണ്ട് ഗ്രാമപ്രദേശമായിരുന്നെങ്കിലും ഇപ്പോൾ താനെ ജില്ലയിലെ മിര- ബയന്തർ മുനിസിപ്പാലിറ്റിയിൽ പെടുന്ന കടലോരം. അറബിക്കടലിനും സഹ്യന്റെ താഴ് വാരത്തിനും ഇടയിലായി നിരന്നുകിടക്കുന്ന, പ്രകൃതിഭംഗി വേണ്ടുവോളമുള്ള ഗ്രാമങ്ങൾ.
ഇപ്പോൾ നഗരത്തിന്റെ വൃത്തികേടുകൾ മുഴുവൻ എറിയപ്പെട്ട്, അഴുക്കുകൂനയായിട്ടുണ്ടെന്നു മാത്രം. മുംബൈ നഗരം പിന്നിട്ട് ചെറിയ കുന്നുകളും കൈത്തോടുകളും വഴി പോകുമ്പോഴും നഗരത്തിന്റെ ചീഞ്ഞ മണം പിന്തുടർന്നു. വഴിവക്കിലും ജലാശയങ്ങളിലും കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് കവറുകളും മറ്റു മാലിന്യങ്ങളും. ഡ്രോൺ വ്യൂവിന് മാത്രം പറ്റിയ ഭൂമി.
പരമ്പരാഗത മത്സ്യതൊഴിലാളികളായ കോലികളും കർഷകരായ ഈസ്റ്റ് ഇന്ത്യൻസും (പതിനഞ്ച്-പതിനാറു നൂറ്റാണ്ടുകളിൽ മതം മാറി ക്രിസ്ത്യാനികളായ കുമ്പി, കുപാരി ജാതിയിൽ പെട്ടവരുടെ പിൻതലമുറ) ആണ് ഇവിടുത്തെ തദ്ദേശീയർ. ടാൻ ആയ തവിട്ടുനിറത്തിൽ കുറച്ചു തടിച്ച ദേഹപ്രകൃതിയുള്ള അവരെപ്പോലെയേ അല്ല, മുന്നിലിരിക്കുന്ന സുനിതയെ കാണാൻ.
ഉറക്കെ ചലപിലാ സംസാരിക്കുന്ന, വലിയ എളിമയൊന്നും ഏശാത്ത, തുറന്നിടപെടുന്ന അവരുടെ യാതൊരു പെരുമാറ്റരീതിയും കാണിക്കുന്നുമില്ല.

“ഞാൻ ഇവരുടെ കൂട്ടത്തിലുള്ളതല്ല; ഈ നാട്ടുകാരിയുമല്ല’’, എന്തോ കുറ്റം ചെയ്ത പോലെ, അപകർഷതാബോധം നിറഞ്ഞ പതുങ്ങിയ ശബ്ദത്തിൽ സുനിത പറഞ്ഞു; ഉത്തനിൽ എത്തിയ കഥയും.
പാൽഘർ ജില്ലയിലെ ദഹാനുവിന് അടുത്തുള്ള ഒരു ആദിവാസി ഗ്രാമത്തിലാണ് അവളുടെ വീട്. മഹാരാഷ്ട്ര, ഗുജറാത്ത് ബോർഡർ ആയ ഈ പ്രദേശത്തെ തദ്ദേശവാസികൾ വാർളി, കട്കാരി, ഭില്ല തുടങ്ങിയ ആദിവാസി സമൂഹങ്ങളാണ്. അവരാകട്ടെ, അടിസ്ഥാന സൗകര്യങ്ങൾ, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെല്ലാം പിന്നാക്കവും. ഭൂമിയില്ലാത്തവരും ചെറുകിട കർഷകരുമായ, കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങൾ. പരമ്പരാഗത കൃഷിയായ നെല്ലും ചിക്കു പോലുള്ള ഫലവർഗങ്ങളുമാണ് പ്രധാന വിളകൾ. മിക്കവാറും ആദിവാസി കുടുംബങ്ങൾ ആശ്രയിക്കുന്നത് കൃഷിയിൽ നിന്നുള്ള ദിവസക്കൂലിയാണ്.
അദാനിയുടെ തെർമൽ പവർ സ്റ്റേഷൻ എത്തിയെങ്കിലും അവിടുള്ള ഗ്രാമങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പോലും എത്തിയിട്ട് അധികം കാലം ആയിട്ടില്ല. പെൺകുട്ടികളുടെ വിദ്യാഭ്യാസവും ഉപജീവനവും അവർക്ക് ഒരു മുൻഗണന ആയിട്ടില്ല.
അദാനിയുടെ തെർമൽ പവർ സ്റ്റേഷൻ എത്തിയെങ്കിലും അവിടുള്ള ഗ്രാമങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പോലും എത്തിയിട്ട് അധികം കാലം ആയിട്ടില്ല. പെൺകുട്ടികളുടെ വിദ്യാഭ്യാസവും ഉപജീവനവും അവർക്ക് ഒരു മുൻഗണന ആയിട്ടില്ല. അവരെ എത്രയും പെട്ടെന്ന് എങ്ങനെയെങ്കിലും കല്യാണം കഴിപ്പിച്ചുവിട്ട് ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യും, പൊതുവേ. അതിനുള്ള ചെലവോർത്തു മാത്രം ചിലരുടെ കല്യാണം വൈകിയാലായി.
അങ്ങനെയുള്ള ഗ്രാമങ്ങളിലേയ്ക്കാണ് തൊഴിൽ ദല്ലാളന്മാർ എത്തുന്നത്; പെൺകുട്ടികളെ പഠിക്കാനോ കല്യാണം കഴിപ്പിച്ച് അയയ്ക്കാനോ സാമ്പത്തികശേഷിയില്ലാത്ത വീടുകൾ തിരഞ്ഞ്.
“ഉത്തനിലും ചുറ്റുപാടുമുള്ള പെൺകുട്ടികളൊക്കെ പഠിക്കാനോ ജോലിക്കോ പോകുന്നവരാണ്. അതുകൊണ്ട് വീട്ടുപണി ചെയ്യാൻ ഞങ്ങളുടെ നാട്ടിൽ നിന്നുള്ള പെൺകുട്ടികളെ കൊണ്ടുവന്ന് ഇവിടുള്ള വീടുകളിൽ താമസിപ്പിക്കും,” നഷ്ടബോധം നിറഞ്ഞ സുനിതയുടെ സ്വരം ഇടറുന്നുണ്ട്.
മത്സ്യബന്ധനപ്രദേശങ്ങളിൽ കടലിൽ മീൻ പിടിക്കാൻ പോകുന്നത് ആണുങ്ങളാണെങ്കിലും അതിനോടനുബന്ധിച്ചുള്ള അനേകം ജോലികൾ ചെയ്യുന്നത് സ്ത്രീകളാണ്. മീൻവില്പന, മീൻ തരം തിരിക്കൽ, ഉപ്പുമീൻ ഉണക്കൽ, വിൽക്കൽ എന്നിങ്ങനെ വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പണികൾ ഇതുമായി ബന്ധപ്പെട്ടുണ്ട്.
ഉത്തൻ പോലെ നഗരവൽക്കരണവും സാമൂഹ്യ പുരോഗതിയും സംഭവിച്ച നാടുകളിൽ പെൺകുട്ടികളും ആൺകുട്ടികളും സ്കൂൾ- കോളേജ് വിദ്യാഭ്യാസമുള്ളവരാണ്.

ആൺകുട്ടികളിൽ ഒരു ഭാഗം പരമ്പരാഗതമായ മത്സ്യബന്ധന തൊഴിലിൽ ഏർപ്പെടുമ്പോൾ പെൺകുട്ടികൾ മിക്കവാറും പേർ ഏതെങ്കിലും വൊക്കേഷണൽ കോഴ്സും കഴിഞ്ഞ് മുംബൈയിലും ചുറ്റുമുള്ള പട്ടണപ്രദേശങ്ങളിലും ജോലിക്ക് ശ്രമിക്കും. ഉത്തനിലുള്ള കോൺവെന്റ് വഴി ഒരുപാട് പെൺകുട്ടികൾ നഴ്സിംഗ് കഴിഞ്ഞ് പലയിടങ്ങളിൽ ജോലി കിട്ടി പോയി.
റോഡും ബസും മറ്റ് അടിസ്ഥാന സൗകര്യങ്ങളും, ഒപ്പം സാമൂഹ്യ അവബോധവും കൂടുന്നതനുസരിച്ച് വിദ്യാഭ്യാസ നിലവാരം കൂടി. പ്രൊഫഷണൽ ജോലിക്ക് പോകുന്നവരുടെ എണ്ണം കൂടി. ദിവസം മുഴുവൻ നീളുന്ന വീട്ടിലെ പണികളും മത്സ്യബന്ധന ജോലികളും ചെയ്യാൻ കുടുംബത്തിൽ ആളില്ലാതായി. അതോടെയാണ് പുറമേനിന്ന് പെൺകുട്ടികളെ ജോലിക്ക് കൊണ്ടുവരാൻ തുടങ്ങിയത്.
“ഞങ്ങൾ നാല് വരെയേ കഷ്ടിച്ച് പഠിച്ചിട്ടുള്ളൂ, അപ്പർ പ്രൈമറി സ്കൂൾ അടുത്ത ഗ്രാമത്തിലെ ഉള്ളൂ. അതുകൊണ്ട് ഞങ്ങളുടെ പഠിത്തം തുടർന്നില്ല,” പരിചയക്കുറവു മാറിയപ്പോൾ സുനിത തുറന്നു സംസാരിക്കാൻ തുടങ്ങി. ആദ്യമായിട്ടാണ് അവളുടെ കഥ പറയാൻ അവസരം കിട്ടുന്നത് എന്നു തോന്നുന്ന വിധം.
“ഒന്നും ചെയ്യാനില്ലാതെ, വല്ലപ്പോഴും കിട്ടുന്ന കൂലിവേലയ്ക്ക് പോകും. അവിടെ വളരെ കുറച്ച് കൂലിയെ കിട്ടൂ, കുട്ടികൾക്ക്... അപ്പോഴാണ് ഏജന്റുമാർ ഗ്രാമത്തിൽ വരുന്നത്. അച്ഛന് കാശു കൊടുക്കും, അഡ്വാൻസ് ആയിട്ട്, ഞങ്ങളുടെ ശമ്പളവും മാസാമാസം വീട്ടിലെത്തിക്കും.”
12-13 വയസ്സിൽ ഉത്തനിൽ എത്തിയതാണ് സുനിത. അവൾക്ക് തീരെ പരിചയമില്ലാത്ത ജീവിതരീതിയും സംസ്കാരവും സ്വഭാവവിശേഷങ്ങളും ഉള്ളവരുടെ ഇടയിലേയ്ക്ക്.

വാർളി ഭാഷ സംസാരിക്കുന്ന അവൾക്ക് പുതിയ ഇടത്തെ കോലി ഭാഷ പോലും അറിയില്ല. സ്കൂളിൽ പോകേണ്ട, അച്ഛനമ്മമാരുടെ കെയർ കിട്ടേണ്ട പ്രായത്തിൽ അവൾ അപരിചിതമായ ഒരു കുടുംബത്തിൽ നാലഞ്ച് വർഷം താമസിച്ചു, പുതിയകാല അടിമത്തത്തിന്റെ ഭാരം ചുമന്നു.
കടലും കടലോരപ്രദേശവുമായി യാതൊരു പരിചയവുമില്ലാതെ വളർന്ന സുനിത മടുപ്പിക്കുന്ന മീൻമണം സദാസമയവും നിറഞ്ഞുനിൽക്കുന്ന നാട്ടിൽ, ഒരു വീട്ടിനകത്തും പുറത്തുമുള്ള സകല പണികളും ചെയ്യേണ്ടിവന്നു. രാപ്പകൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലികളെടുത്തു. എന്നാൽ അതിനുള്ള കൂലിയൊന്നും അവളുടെ കയ്യിൽ കിട്ടിയിട്ടേയില്ല. പറഞ്ഞുറപ്പിച്ചത് പ്രകാരം അവളുടെ വീട്ടുകാർക്ക് അതുകിട്ടി. “എത്രയാണെന്ന് എനിക്കറിയില്ല, ഏജന്റുമാർ അച്ഛനെ എല്പിക്കുകയാണ് ചെയ്തത്,” വലിയ ഭാവഭേദമില്ലാതെ സുനിത പറഞ്ഞു.
അങ്ങനെ നാലഞ്ചുവർഷം കഴിഞ്ഞപ്പോഴേയ്ക്കും ഉത്തനിൽ നിന്നുതന്നെ ഒരു കല്യാണാലോചന എത്തി. പതിനെട്ട് തികയാത്ത സുനിതയ്ക്ക് 40 വയസ്സ് കഴിഞ്ഞ ഒരു മത്സ്യതൊഴിലാളിയുമായി കല്യാണം.
പ്രായവ്യത്യാസം മാത്രമല്ല, ജീവിതരീതി, മതം, ജാതി, സംസ്കാരം, ഭാഷ ഉൾപ്പെടെ എല്ലാം വ്യത്യസ്തം. എന്നിട്ടും സുനിതയെ ചെറുക്കന്റെ വീട്ടുകാർ സെലെക്റ്റ് ചെയ്തു. അതിലും ഒരു കാര്യമുണ്ട്.
“ഇവിടുത്തെ പെൺപിള്ളേർക്ക് മത്സ്യ തൊഴിലാളികളെ കെട്ടാൻ ഇഷ്ടമല്ല. ജോലിക്കാരെ മാത്രം മതി അവർക്ക്. മീൻപിടുത്തത്തിൽ നിന്നു കിട്ടുന്ന വരുമാനത്തിന്റെ നാലിലൊന്ന് പോലും കിട്ടാത്ത ചെറിയ ജോലിയാണെങ്കിലും,” കഷ്ടിച്ച് ചെലവ് കാശു മാത്രം ശമ്പളമായി കിട്ടുന്ന ഓഫീസ് ബോയ് ആയ ആൽവിൻ സങ്കടത്തോടെ പറഞ്ഞായിരുന്നു, തലേന്നത്തെ മീറ്റിംഗിൽ.
“ഇനി ഇത്തരം പരമ്പരാഗത തൊഴിൽ ചെയ്യുന്നോർക്ക് ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ നിന്ന് പെണ്ണുങ്ങളെ കിട്ടാൻ പാടാണ്. അതുമല്ല, നമ്മുടെ കുട്ടികൾക്ക് ഈ മീൻപണികൾ ചെയ്യാനും മടിയാണ്. ആദിവാസി കുട്ടികളാണേൽ മറിച്ചൊന്നും പറയാതെ നല്ല പണി എടുത്തോളും.”
ഒരു വീട്ടിലെ പണിയിൽനിന്ന് അടുത്ത വീട്ടിലെ കൂടുതൽ പണികളിലേയ്ക്കു സുനിത കടന്നു. കൂലിയില്ലാത്ത പണി. കല്യാണം കഴിഞ്ഞ് 7 വർഷത്തിനകം മൂന്നു കുട്ടികളുമായി.
അങ്ങനെയാണ് സുനിത ഉത്തനിലെ മരുമകൾ ആയത്; അതും തന്നെക്കാൾ ഇരട്ടിയിലധികം പ്രായമുള്ള ആളുമായിട്ട്. അവളുടെ വീട്ടുകാർക്ക് സന്തോഷം, മകളെ കെട്ടിച്ചു വിടാനുള്ള ചെലവുകാശ് ഉണ്ടാക്കേണ്ടിവരില്ലല്ലോ.
അതുവരെ അവൾ പണിചെയ്ത് കുടുംബത്തിനുണ്ടാക്കിയ കാശും ലാഭം. അവരെക്കാൾ ഉയർന്നതെന്ന് കരുതപ്പെടുന്ന ജാതിയിലുള്ള ചെറുക്കനും.
“ഇവിടെ എന്നെപ്പോലെ ഒരുപാട് ആദിവാസി പെൺകുട്ടികൾ ഇതുപോലെ പണിക്ക് വരുന്നുണ്ട്, അവർക്ക് ഇവിടെത്തന്നെ കല്യാണവും നടക്കുന്നുണ്ട്.” സുനിത പറഞ്ഞു.
അങ്ങനെ അവളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എന്തെന്ന് ആരും അന്വേഷിക്കാതെ, ആ മധ്യവയസ്കന്റെ കൂടെ ജീവിക്കാൻ തയ്യാറാണോ എന്നുപോലും തിരക്കാതെ, പ്രായപൂർത്തിയാകാത്ത സുനിതയുടെ കല്യാണം കഴിഞ്ഞു.
ഒരു വീട്ടിലെ പണിയിൽനിന്ന് അടുത്ത വീട്ടിലെ കൂടുതൽ പണികളിലേയ്ക്കു സുനിത കടന്നു. കൂലിയില്ലാത്ത പണി. കല്യാണം കഴിഞ്ഞ് 7 വർഷത്തിനകം മൂന്നു കുട്ടികളുമായി.
“ആള് സ്ഥിരം കുടിക്കുമാരുന്നു. ലിവർ പ്രോബ്ലം ആയിരുന്നു, കുറേക്കാലം ചികിത്സിച്ചു. കോവിഡ് വന്നപ്പോൾ അസുഖം കൂടി, കഴിഞ്ഞവർഷം ആളു പോയി’’, വലിയ വികാരക്ഷോഭം ഒന്നുമില്ലാതെ സുനിത പറഞ്ഞു.

ആരോ നടത്തിത്തന്ന, തീരെ പൊരുത്തമില്ലാത്ത, ആ ബന്ധത്തിൽ അവൾക്ക് ഏതെങ്കിലും വിധത്തിൽ സ്നേഹമോ സന്തോഷമോ കിട്ടിയിരുന്നോ എന്ന് ചോദിക്കാനുള്ള ധൈര്യം വന്നില്ല, പ്രത്യേകിച്ചും കുട്ടികൾ സംസാരം കേട്ടിരിക്കുമ്പോൾ. എന്നാലും ആ മരണം അവളെ അധികം ഞെട്ടിച്ചതായോ തളർത്തിയതായോ തോന്നിയില്ല.
25 തികയുന്നതിനുമുമ്പേ വിധവയായ അവൾ മൂന്നു ചെറിയ കുട്ടികളുമായി ഭർത്താവിന്റെ വീട്ടുകാരുടെ ഒപ്പം കഴിയുന്നു. വിധവയായതുകൊണ്ട് സാമൂഹ്യബന്ധങ്ങളോ സാമൂഹ്യജീവിതമോ ഇല്ല. അതും ആദിവാസികളെ തരംതാഴ്ത്തി കാണുന്ന സമൂഹത്തിൽ. പോരാത്തതിന്, ജനിച്ചുവളർന്ന സമൂഹവുമായി തീരെ പൊരുത്തമില്ലാത്ത നാടും.
“ഈ കുഞ്ഞുങ്ങളെയും കൊണ്ട് എവിടെ പോകാൻ പറ്റും? നാട്ടിലേയ്ക്ക് തിരിച്ചുപോയാൽ അച്ഛനും വീട്ടുകാർക്കും മാനക്കേടാകും.”
അന്നാട്ടിലെ കെട്ട സാമൂഹ്യവ്യവസ്ഥ എന്ന് ഒരു നിമിഷം ചിന്തിച്ചു. പെട്ടെന്നുതന്നെ നമ്മുടെ നാട്ടിലേയ്ക്ക് ചിന്ത പോകുകയും ചെയ്തു.
എത്രയോ കേസുകളുണ്ടായിട്ടും, കല്യാണം കഴിഞ്ഞ് ഇറക്കിവിട്ട പെണ്ണിന്റെ നേരെ ഇന്നും വാതിലുകൾ അടഞ്ഞുകൊണ്ടേയിരിക്കുന്നു. സമൂഹത്തിനുമുന്നിൽ തല താഴും എന്ന വ്യർത്ഥചിന്തയിൽ അവളുടെ വേദനകൾ മൂടിവെക്കുന്നു.
കെട്ടിച്ചുവിട്ട പെണ്ണുങ്ങൾ വീട്ടിൽ തിരിച്ചെത്തുന്ന മാനക്കേട് ഒഴിവാക്കാൻ അവരുടെ ദുരിതജീവിതം കണ്ടിട്ടും കാണാതെ നടിക്കുന്ന അച്ഛനമ്മമാരും ബന്ധുക്കളും.
വേണ്ട നേരത്ത് ഒന്നു കൈപിടിക്കാൻ ആളില്ലാഞ്ഞതുകൊണ്ട് സ്വയം മരിച്ച, അല്ലെങ്കിൽ കൊല്ലപ്പെട്ട, അനേകം പെൺകുട്ടികൾ.
ദുരന്തം നടന്നുകഴിയുമ്പോൾ ലോകത്തിനു മുമ്പിൽ നിലവിളിക്കുന്ന വീട്ടുകാരും കൂട്ടുകാരും.
ആയിരം കിലോമീറ്ററുകൾക്ക് അപ്പുറമിപ്പുറവും കഥകൾക്ക് വലിയ മാറ്റമൊന്നുമില്ല. ലേറ്റസ്റ്റ് ഡേറ്റ അനുസരിച്ച് ഓരോ മണിക്കൂറിലും ഓരോ സ്ത്രീകൾ ഗാർഹികപീഡനം മൂലം മരിക്കുന്നു, ഇന്ത്യയിൽ.
30% സ്ത്രീകളും പങ്കാളിയിൽനിന്ന് മാനസിക, ശാരീരിക, ലൈഗിക പീഡനങ്ങൾ ഏൽക്കുന്നു. National Crime Reports Bureau റിപ്പോർട്ട് അനുസരിച്ച് സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകൾ ഓരോ വർഷവും 15% വച്ച് കൂടിക്കൊണ്ടിരിക്കുന്നു. 2023-ൽ 83,327 സ്ത്രീധനകേസുകൾ ട്രയലിനായി വന്നു. 6,156 സ്ത്രീകൾ അതിന്റെ പേരിൽ കൊല്ലപ്പെട്ടു.
എത്രയോ കേസുകളുണ്ടായിട്ടും, കല്യാണം കഴിഞ്ഞ് ഇറക്കിവിട്ട പെണ്ണിന്റെ നേരെ ഇന്നും വാതിലുകൾ അടഞ്ഞുകൊണ്ടേയിരിക്കുന്നു. സമൂഹത്തിനുമുന്നിൽ തല താഴും എന്ന വ്യർത്ഥചിന്തയിൽ അവളുടെ വേദനകൾ മൂടിവെക്കുന്നു.
ജനിച്ചുവളർന്നിടവും ചെന്നു കേറിയിടവും സ്വന്തമാകാതെ സുനിതയെ പോലെയുള്ള അനേകം പെൺകുട്ടികൾ, എല്ലാവരും ഉണ്ടായിട്ടും അനാഥകളാകുന്നു.

പക്ഷെ ഒരു കാര്യം ശ്രദ്ധിക്കാതെ വയ്യായിരുന്നു. ഇത്ര കടുത്ത നിസ്സഹായതയിലും സുനിതയുടെ മുഖത്ത് ദൈന്യതയുടെ നിഴൽ പോലുമില്ല. മറിച്ച്, സ്വന്തമായി ഒരു ജീവിതം കെട്ടിപ്പെടുക്കാൻ ശ്രമിക്കുന്നതിന്റെ തിരക്കിലാണ്. തയ്യൽ പഠിച്ച് ചെറിയ നിലയിൽ തുന്നൽപ്പണി ചെയ്യുന്നു, സീസണാകുമ്പോൾ കൃഷിയിടങ്ങളിൽ കൂലിവേലക്ക് പോകുന്നു, മീൻ വിൽക്കാൻ പോകുന്നു. പലരുടെയും സഹായത്തോടെ കുട്ടികളെ അടുത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർത്തു പഠിപ്പിക്കുന്നുണ്ട് അവൾ.
“എന്റെ അവസ്ഥ ഇവർക്കുണ്ടാകരുത്. അതിനുവേണ്ടി എന്തു വേണമെങ്കിലും ഞാൻ ചെയ്യും. ഇവരെ പഠിപ്പിച്ച് സ്വന്തം കാലിൽ നിർത്താറാക്കണം, അതുമാത്രമാണ് എന്റെ മനസ്സിലിപ്പോൾ’’; സുനിത പ്രതീക്ഷയുടെ ഉറപ്പോടെ പറഞ്ഞു.
