ദുരിതബാധിതരുടെ വായ്പ എഴുതിതള്ളുന്നത് സംബന്ധിച്ച യോഗത്തിൽ നിയമങ്ങൾ യാന്ത്രികമാകരുതെന്നും ദുരിതബാധിതരെ മാനുഷികമായി പരിഗണിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനിപ്പുറവും സർക്കാർ സഹായങ്ങളൊന്നും ലഭിക്കാതെ അവഗണന നേരിടുകയാണ് മുണ്ടക്കൈ ദുരന്തബാധിതരായ ജിഷ്ണുവും അനുജൻ ജിബിനും. 2018-ൽ ഇവരുടെ കുടുംബത്തിന് നൽകിയ ദുരിതസഹായത്തിന്റെ പേരിൽ തികച്ചും സാങ്കേതിക കാരണങ്ങൾ മാത്രം ചൂണ്ടിക്കാട്ടിയാണ് ജിഷ്ണുവിനെയും അനുജനെയും സർക്കാർ സംവിധാനങ്ങൾ പൂർണമായും അവഗണിക്കുന്നത്. മാതാപിതാക്കളും സഹോദരങ്ങളുമടക്കം പത്തുപേർ നഷ്ടപ്പെട്ട കുടുംബത്തിൽ, ഒറ്റപ്പെട്ടുപോയ ജിഷ്ണുവിനെയും ജിബിനെയും പരിഗണിക്കാൻ ഇതുവരെയും ഒരു സർക്കാർ സംവിധാനവും തയാറായിട്ടില്ലായെന്നത് പ്രതിഷേധാർഹമാണ്.