ഇതാ ഹെമിങ്‌വേയുടെ
അപ്രകാശിത കഥ
ഇതാ ഹെമിങ്‌വേയുടെ അപ്രകാശിത കഥ
ഏണസ്റ്റ് ഹെമിങ്‌വേയുടെ ഒരു അപ്രകാശിത കഥ കഴിഞ്ഞ മാസം ന്യൂയോര്‍ക്കര്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചു. ഹെമിങ്‌വേയുടെ കൊച്ചുമകന്‍ സീന്‍ ഹെമിങ്‌വേ, ഹെമിങ്‌വേ കൃതികളുടെ ശേഖരത്തില്‍ നിന്ന് കണ്ടെടുത്ത ''Pursuit as Happiness'' എന്ന കഥ ഒരുപക്ഷെ ലോകം കീഴടക്കിയ 'ഓള്‍ഡ് മാൻ ആന്‍ഡ് ദി സീ' എന്ന കഥാതന്തുവിന് പ്രേരണയായിട്ടുണ്ടാകാം. ആ കഥ ഇവിടെ വായിക്കപ്പെടുന്നു
2 Jul 2020, 05:40 PM
കാര്‍ലോസ് പച്ച നിറമുള്ള ചൂണ്ടക്കര മുറിക്കുമ്പോള്‍ ഞാന്‍ മത്സ്യത്തിനെ നോക്കികൊണ്ടിരിക്കുകയായിരുന്നു.
പിന്നീട് ഞാന്‍ വലിയ ഒരു നിലവിളിയാണ് കേട്ടത്. ഒരിക്കലും സാമാന്യബോധമുള്ള ഒരു മനുഷ്യനില്‍ നിന്നും പ്രതീക്ഷിക്കാത്ത ഒന്ന്.
ഒരുപക്ഷെ അത് കാണുന്നവര്‍ എത്ര ഉറക്കെ ഒച്ചയുണ്ടാകാന്‍ ശ്രമിച്ചാലും ശബ്ദം പുറത്തുവരാതെ സ്തബ്ധമാവുന്ന ഒരവസ്ഥ വന്നുചേരും.
പിന്നെ ഞാന്‍ കണ്ടത് ജോയ്‌സിയുടെ വിരലുകള്‍ക്കിടയിലൂടെ ആ പച്ച ചൂണ്ടക്കര താഴോട്ട് ഊര്‍ന്നുപോകുന്നതാണ്. കാര്‍ലോസ് തെറ്റായ ചരട് മുറിച്ചത് കാരണം മത്സ്യം ഞങ്ങളുടെ കാഴ്ചയില്‍ നിന്നും അപ്രത്യക്ഷമായി.
ഞാന്‍ കാര്‍ലോസിനെ കാണാന്‍ താഴേക്കിറങ്ങി. അയാള്‍ തലയില്‍ കൈവെച്ചു ഛര്‍ദിച്ചുകൊണ്ടിരുന്നു . ഞാന്‍ അയാളോട് പറഞ്ഞു, സാരമില്ല ... ഇതാര്‍ക്കും സംഭവിക്കാവുന്ന ഒന്നല്ലേ ഉള്ളൂ? അയാള്‍ വിചിത്രമായ സ്വരത്തില്‍ കരഞ്ഞുകൊണ്ടിരുന്നു, അതുകൊണ്ട് തന്നെ ഞാന്‍ അവനെ കേട്ടു.
ഇത്ര കാലമായുള്ള എന്റെ മുക്കുവജീവിതത്തില്‍ ഞാന്‍ ഇങ്ങനെ ഒരു മത്സ്യത്തിനെ കണ്ടിട്ടില്ല. ഞാന്‍ എന്റെ ജീവിതത്തെയും നിങ്ങളുടെ ജീവിതത്തെയും ഒരേസമയം നശിപ്പിച്ചു.

ഈ വരികള്‍ ഏണസ്റ്റ് ഹെമിങ്‌വേ എന്ന അമേരിക്കന്‍ സാഹിത്യകാരന്‍ തന്റെ മാസ്റ്റര്‍പീസ് കൃതിയായ "ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ' എന്ന നോവെല്ലക്ക് മുന്‍പേ 1936ല്‍ എഴുതിയ അപ്രകാശിത, പേരിടാത്ത നീണ്ടകഥയിലെ സന്ദര്‍ഭമാണ്. ന്യൂയോര്‍ക്കര്‍ മാഗസിനില്‍ ജൂണ്‍ ലക്കം അച്ചടിച്ചുവന്ന കഥ ഹെമിങ്‌വേയുടെ കൊച്ചുമകന്‍ സീന്‍ ഹെമിങ്‌വേ ബോസ്റ്റണിലെ ജോണ്‍ എഫ്. കെന്നഡി ലൈബ്രറിയിലുണ്ടായിരുന്ന ഹെമിങ്‌വേ കൃതികളുടെ ശേഖരത്തില്‍ നിന്ന് കണ്ടെടുത്തതാണ്. അദ്ദേഹം തന്നെയാണ് ഈ കഥക്ക് ""Pursuit as Happiness'' (അന്വേഷണത്തിന്റെ ആനന്ദം) എന്ന പേരിട്ടത്. ഒരുപക്ഷെ ലോകം കീഴടക്കിയ "ഓള്‍ഡ് മാൻ ആന്‍ഡ് ദി സീ' എന്ന കഥാതന്തുവിനു കാരണക്കാരന്‍ ഈ കഥ ആയിരിക്കാം. അതില്‍ സാന്റിയാഗോ എന്ന വയോധികന്റെ വാക്കുകളില്‍ ആത്മവിശ്വാസം മുറ്റിനിന്നിരുന്നു.
‘‘ഞാന്‍ മത്സ്യത്തെ പിടിക്കാതെ വര്‍ത്തമാനക്കടലാസുകളുടെ മീതെ കിടക്കയില്‍ തനിച്ചു കിടക്കുകയായിരുന്നുവെങ്കില്‍ .... പക്ഷെ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് പരാജയപ്പെടാനല്ല''.
എന്നാല്‍ ‘പര്‍സ്യുട്ട് ആസ് ഹാപ്പിനെസ്' എന്ന കഥയില്‍ മത്സ്യം കൈയില്‍ നിന്ന് നഷ്ടപ്പെട്ട ദുഃഖത്തില്‍ ‘ഞാന്‍ നിങ്ങളുടെയും എന്റെയും ജീവിതം നശിപ്പിച്ചു' എന്നുപറഞ്ഞു വിലപിക്കുന്ന കാര്‍ലോസിന് ‘ഓള്‍ഡ് മാന്‍ ആന്‍ഡ്ദി സീ' എന്ന നോവെല്ലയിലെ സാന്റിയാഗോ എന്ന വയോധികന്‍ കൊടുക്കുന്ന മറുപടിയുണ്ട്;
‘‘ഒരു മനുഷ്യനെ നശിപ്പിക്കാനായേക്കാം, എന്നാല്‍ അവനെ തോല്‍പ്പിക്കാനാവില്ല.''
മനുഷ്യന്റെ ഉള്ളിലെ ശക്തമായ ആഗ്രഹത്തിന് ഏത് പ്രതിസന്ധികളെയും പ്രതിബന്ധങ്ങളേയും അനായാസം തരണം ചെയ്യാന്‍ കഴിവുണ്ട്. ആഗ്രഹിച്ചത് നേടിയെടുക്കുന്നതുവരെ അവന്റെ അന്വേഷണത്തിലുടനീളം അവന്‍ അനുഭവിക്കുന്ന ആനന്ദം പരിണാമം മുതല്‍ മനുഷ്യനില്‍ തുടര്‍ന്നുപോന്നിരുന്നു എന്ന വെറും ബാഹ്യമായ വാദം മാത്രമായിരുന്നില്ല രണ്ട് കഥകളും മുന്നോട്ടുവെച്ചത്. അതിനപ്പുറം വിവേചനത്തിന്റയും ആധിപത്യത്തിന്റെയും ആണ്‍ബോധത്തിന്റെയും ആണ്‍ആഘോഷത്തിന്റെയും നിഷ്‌കരുണമായ പ്രകടനവും അതിനുള്ളില്‍നിന്ന് പുറത്തേക്ക് തള്ളിനില്‍ക്കുന്നുണ്ട്. അതിന്റെ ദൃശ്യവും അദൃശ്യവുമായ വ്യവഹാരത്തെകുറിച്ച് സാമൂഹ്യശാസ്ത്ര ചിന്തകന്‍ പിയറി ബോര്‍ദ്യു ‘Masculine Domination'എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ‘‘നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും ലോകമാണിത്. പക്ഷെ അവ സ്വാഭാവികമാണെന്ന് കരുതപ്പെടുന്നു.
ഹെമിങ്‌വേയുടെ ‘ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ' എന്ന നോവെല്ലയില്‍ ഒരു സ്ത്രീ കഥാപാത്രം പോലുമില്ലെങ്കില്‍ ‘pursuit as happiness' എന്ന കഥയില്‍ ബിയര്‍ പാര്‍ലറില്‍ രണ്ട് പെണ്‍കുട്ടികള്‍ കയറി വരുന്ന സന്ദര്‍ഭം മാത്രമാണ് സൂചിപ്പിച്ചത്. ആണധികാരവും ആണ്‍ആഘോഷങ്ങളും വിഷയമാക്കുന്ന കഥാപരിസരത്ത് സ്ത്രീകഥാപാത്രങ്ങളുടെ അപ്രസക്തി എത്രമാത്രമാണ് എന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു
ആണധികാര വ്യവസ്ഥയുടെ അധീശത്വം അടിച്ചേല്‍പ്പിക്കപെട്ട രീതിയും സ്വീകരിക്കപ്പെട്ട രീതിയും ഇതിന് ഉദാഹരണമാണ്. പ്രതീകാത്മക ഹിംസയുടെ ഉല്‍പ്പന്നമായാണ് പൊരുത്തക്കേടുകളോടെയുള്ള കീഴൊതുങ്ങല്‍ സാധ്യമാകുന്നത്. ആണാധീശത്വം ‘മാന്യമായ' ഒരു തരം അതിക്രമമാണ്. അത് കാണാനാവാത്തതും പ്രതീകക്രമങ്ങളിലൂടെ വിനിമയം ചെയ്യപ്പെടുന്നതുമാണ്''.
സാമൂഹിക ക്രമത്തില്‍ അദൃശ്യമായി എങ്ങനെയാണ് ആണത്ത അധികാരം ആധിപത്യത്തിന്റെയും ആഘോഷത്തിന്റെയും രൂപത്തില്‍ വിനിമയം ചെയ്യപ്പെടുന്നത് എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഹെമിങ്‌വേയുടെ മുകളില്‍ പറഞ്ഞ രണ്ട് കൃതികളും.

ആണ് ആഘോഷങ്ങളുടെ രതിമൂര്‍ച്ച
പുരുഷന്‍ ഉണ്ടാക്കിയെടുത്ത വ്യവസ്ഥിതിയില്‍ പ്രകൃതിക്ക് എപ്പോഴും സ്‌ത്രൈണഭാവം കൊടുത്തിരുന്നു. സ്ത്രീയുടെ വികാര വിചാരങ്ങള്‍ എന്നും പ്രകൃതി പ്രതിഭാസങ്ങളോട് ഉപമിച്ചിരുന്നു. പ്രകൃതിയെ അമ്മയായും ദേവിയായും കണ്ടു. അങ്ങിനെ നിരന്തരമുള്ള വ്യാഖ്യാനങ്ങളിലൂടെ വ്യവഹാരങ്ങളിലൂടെ പ്രകൃതിയുടെ സ്ത്രീത്വത്തെ മൂര്‍ച്ചകൂട്ടികൊണ്ടിരുന്നു. വ്യവസ്ഥിതി നിര്‍മിച്ച സ്ത്രീ പ്രകൃതിയോടും അതിന്റെ പ്രതിഭാസങ്ങളോടും ചൂഷണങ്ങളോടും ഇണങ്ങിയും കീഴടങ്ങിയും സ്വന്തം സ്വത്വത്തെ അടിച്ചമര്‍ത്തി രൂപപെട്ട സങ്കല്‍പ്പമാണെങ്കില്‍ പുരുഷന്‍ പ്രകൃതിയെയും അതിന്റെ വികൃതമുഖങ്ങളെയും അതിസാഹസികമായി കീഴടക്കി ആണ്‍ബോധത്തിനെ മിനുക്കികൊണ്ടിരുന്നു. അങ്ങനെ ചെയ്യുമ്പോഴാണ് ആധിപത്യത്തിന്റെയും കീഴടക്കലിന്റെയും സ്വഭാവം അതിന് വന്നുചേരുന്നത്. പുരുഷന്റെ ബോധത്തിലും അബോധത്തിലും പ്രകൃതിക്കുമേല്‍ അധീശ്വത്വം സഥാപിക്കുക എന്നത് അവന്റെ സ്വത്വപ്രകാശനത്തിന്റെ മാനദണ്ഡമായി കണക്കാക്കപ്പെട്ടു. അത്തരത്തിലുള്ള ആണ്‍ ആഘോഷങ്ങളുടെ രതിമൂര്‍ച്ഛയാണ് ഹെമിങ്‌വേ ഈ രണ്ട് കഥകളിലൂടെ ആവിഷ്‌കരിച്ചത്.
അദ്ദേഹത്തിന്റെ മിക്ക കഥകളിലും കഥപറച്ചിലുകാരന്‍ ആണ് തന്നെയായിരിക്കും. അവരൊക്കെ തന്നെയും യുദ്ധത്തെയും അക്രമത്തെയും പ്രകൃതി ദുരന്തങ്ങളെയും അതിസാഹസികമായി വിജയിച്ചവര്‍ ആണ്. അതിന്റെ ഏറ്റവും വലിയ തെളിവ് തന്നെയാണ് ‘പര്‍സ്യൂട്ട് ആസ് ഹാപ്പിനെസ്', ‘ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ' എന്നീ കഥകളില്‍ നിറഞ്ഞുനില്‍ക്കുന്ന പുരുഷകേന്ദ്രീകൃത പരിസ്ഥിതി. മീന്‍ വേട്ട കഥാകൃത്തിന്റെ ഇഷ്ടവിനോദം ആയതിനാല്‍ സ്വന്തം ജിവിത പരിസരത്തുള്ള അനുഭവങ്ങളെ ഫിക്ഷന്റെ സ്വഭാവം കലര്‍ത്തി ആവിഷ്‌ക്കരിക്കുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ രണ്ടിലും ആത്മകഥാംശം നിലനില്‍ക്കുന്നുണ്ട്.

സാഹസികമായി പിടിച്ച മത്സ്യം കൈയില്‍ നിന്ന് വഴുതി പോയപ്പോള്‍ ജീവിതം തന്നെ നശിച്ചു എന്ന് പറഞ്ഞ് കാര്‍ലോസ് നിലവിളിക്കാനുള്ള കാരണം പ്രകൃതിയുടെയും സകലജീവജാലങ്ങളുടെയും മേല്‍ ആധിപത്യം സ്ഥാപിച്ച് ഉണ്ടാക്കിയെടുത്ത പുരുഷഭാവം നഷ്ടപെട്ടു എന്ന ആശങ്കയില്‍ നിന്നാണ് . ബോധത്തിലും അബോധത്തിലും ഹെമിങ്‌വേയുടെ ആണ് കഥാപാത്രങ്ങള്‍ മെയില്‍ ഷോവനിസത്തിന്റെ പ്രയോക്താക്കള്‍ ആയിരുന്നു. അത്തരമൊരു മത്സരത്തിന്റെ മറ്റൊരു മുഖമാണ് 87 ദിവസം തുടര്‍ച്ചയായി കടലില്‍ പോയി മത്സ്യം കിട്ടാതെ തിരിച്ചു പോന്നിരുന്ന വയോധികനെ വീണ്ടും കടലില്‍ പോകാനും വലിയ മത്സ്യങ്ങളെ പിടിച്ചുകൊണ്ടുവരാനുള്ള ജീവന്‍മരണ പോരാട്ടത്തിന് പ്രേരിപ്പിച്ചത്. മീനിനെ കീഴടക്കാന്‍ സാന്റിയാഗോ നടത്തുന്ന സമരത്തില്‍ ആദ്യം മുതല്‍ അവസാനം വരെ അയാളെ ഭരിച്ചത് ആണ്‍ബോധമാണ്. മീനിനെ എതിര്‍ത്ത് തോല്‍പ്പിച്ച് അതിനെ കൊന്ന് പച്ച മത്സ്യക്കഷ്ണങ്ങള്‍ ആര്‍ത്തിയോടെ ഭക്ഷിക്കുമ്പോഴും എതിരാളിയുടെ കരുത്തിനോട് യുദ്ധം ചെയ്ത് തോല്‍പ്പിച്ച തന്റെ മാനസിക കായിക ബലത്തിനോട് എന്തെന്നില്ലാത്ത ആരാധന അയാള്‍ക്ക് തോന്നുന്നതും തന്നിലെ പുരുഷഭാവത്തോടുള്ള അടങ്ങാത്ത അഭിവാഞ്ച കൊണ്ടാണ്. മാത്രവുമല്ല, പോരാടി കൈക്കലാക്കിയ മീനിന്റെ കരുത്തിനെ താരതമ്യം ചെയ്യുന്നത് ആണിന്റെ കായിക ശക്തികൊണ്ടാണ് എന്ന് ഈ വരികള്‍ സൂചിപ്പിക്കുന്നുണ്ട്.
‘‘ഒരു ആണിനെപോലെയാണവന്‍ ചൂണ്ടയില്‍ കൊത്തിയത്. ആണിനെപോലെയാണ് ചൂണ്ടനൂല്‍ വലിക്കുന്നതും. പോരാട്ടത്തില്‍ ഒരു പരിഭ്രാന്തിയും കാണാനില്ല''.
ആണ്‍കോയ്മയുടെ ഹെമിങ്‌വേ
ഹെമിങ്‌വേയുടെ ‘ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ' എന്ന നോവെല്ലയില്‍ ഒരു സ്ത്രീ കഥാപാത്രം പോലുമില്ലെങ്കില്‍ ‘Pursuit as Happiness' എന്ന കഥയില്‍ ബിയര്‍ പാര്‍ലറില്‍ രണ്ട് പെണ്‍കുട്ടികള്‍ കയറി വരുന്ന സന്ദര്‍ഭം മാത്രമാണ് സൂചിപ്പിച്ചത്. ആണധികാരവും ആണ്‍ആഘോഷങ്ങളും വിഷയമാക്കുന്ന യുദ്ധവും മീന്‍ വേട്ടയും അതിസാഹസികതയും നിറഞ്ഞ കഥാപരിസരത്ത് സ്ത്രീകഥാപാത്രങ്ങളുടെ അപ്രസക്തി എത്രമാത്രമാണ് എന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു. മറ്റുള്ള കഥകള്‍ പരിശോധിച്ചാലും ഒരു മീസോജനറ്റിക് കാഴ്ചപ്പാടാണ് ഹെമിങ്‌വേ സ്ത്രീകളോട് പുലര്‍ത്തിയിരുന്നത് എന്നുകാണാം. അദ്ദേഹം സ്ത്രീകളെ ചേര്‍ത്തുനിര്‍ത്തിയത് വ്യവസ്ഥിതിക്ക് അനുകൂലമായിട്ടാണ്. ഗര്‍ഭധാരണം, കുഞ്ഞുങ്ങളുടെ സംരക്ഷണം, കുടുംബഭദ്രത കാത്തുസൂക്ഷിക്കുക എന്നീ ചുമതലകള്‍ ചാര്‍ത്തിക്കൊടുത്തുകൊണ്ട് ആണ്‍കോയ്മ നിലനിര്‍ത്താന്‍ എന്നും ശ്രമിച്ചിരുന്നു.
സാഹസികത എന്ന പദത്തെ ഹെമിങ്‌വേ പുരുഷനോട് ആണ് കൂട്ടികെട്ടിയത്. അതുകൊണ്ടാണ് മീന്‍വേട്ടയുടെ ഭൂമികയില്‍ ഹെമിങ്വേക്ക് സ്ത്രീ അപ്രധാനി ആയത്
ഇവിടെ കാറ്റും കോളും നിറഞ്ഞ പ്രക്ഷുബ്ധമായ കടലിനോടും ഭീകരമായ മത്സ്യങ്ങളോടും ഏറ്റുമുട്ടുന്നത് ആണ്‍ബോധമായിരിക്കണം. വ്യവസ്ഥിതി നിര്‍മിച്ച സ്ത്രീക്ക് അതിന് അവകാശമില്ല. ഇവിടെ പ്രകൃതി എന്ന സ്ത്രീയെ കൈയടക്കുക എന്ന ത്വരയും നായകനില്‍ മുന്നിട്ടുനില്‍ക്കുന്നു. പ്രകൃതി പ്രതിഭാസങ്ങളെ വെല്ലുവിളിച്ചു അതിജീവിക്കാന്‍ കഴിയുന്നവന് വീരപരിവേഷം ചാര്‍ത്തികൊടുത്ത മിത്തുകളും ആദിരൂപങ്ങളും അതിന് കാലങ്ങളായി ആക്കം കൂട്ടിയിട്ടുണ്ട്. രാജാക്കന്മാര്‍ വന്യമൃഗങ്ങളെ വേട്ടയാടുന്ന ഹീറോയിസത്തെ വരച്ചു കാട്ടിയ സങ്കല്‍പങ്ങളും പ്രലോഭനങ്ങളായി ആണ്‍ബോധത്തെ പിന്തുടരുന്നുണ്ട്. അത്തരത്തിലുള്ള സങ്കല്‍പ്പങ്ങളുടെ ബോധാബോധ പ്രകടനമാണ് രണ്ട് കഥകളും. ഇതിലൂടെ പുരുഷ കേന്ദ്രീകൃതവ്യവസ്ഥിതിയുടെ ഉള്‍കാഴ്ചകള്‍ വിളംബരം ചെയ്യുകയാണ് ഹെമിങ്‌വേ.
സ്ത്രീയെ സ്വപ്‌നം കാണാത്ത നായകന്‍
സാന്റിയാഗോ ഒരിക്കലും സ്ത്രീയെ സ്വപ്നം കണ്ടില്ല. മീന്‍ വേട്ട കഴിഞ്ഞു വന്ന രാത്രി സ്വപ്നം കണ്ടത് സിംഹത്തെയാണ്. സിംഹം എക്കാലവും മാസ്‌കുലിനിറ്റിയുടെ പ്രതീകാത്മ ചിഹ്നമായാണ് സമൂഹത്തില്‍ പ്രചുരപ്രചാരം നേടിയത്. അതിന്റെ പ്രതിഫലനമെന്നോണമാണ് അങ്ങനെയുള്ള ബിംബങ്ങളെ സാന്ദര്‍ഭികമായി ഉപയോഗിക്കുന്നത്. സാഹസികത എന്ന പദത്തെ ഹെമിങ്‌വേ പുരുഷനോടാണ് കൂട്ടിക്കെട്ടിയത്. അതുകൊണ്ടാണ് മീന്‍വേട്ടയുടെ ഭൂമികയില്‍ ഹെമിങ്വേയ്ക്ക് സ്ത്രീ അപ്രധാനി ആയത്. വേട്ടയാടല്‍ പുരുഷന്റേതാണ് എന്നും അത് പുരുഷബോധത്തെ ഉറപ്പിച്ചുനിര്‍ത്തുമെന്നും ആവര്‍ത്തിച്ച് ഉറപ്പിക്കുന്ന ഹെമിങ്‌വേയുടെ ഒരു പ്രസ്താവന ഇങ്ങനെയാണ്; ‘‘വേട്ടയാടല്‍ നിങ്ങളുടെ മസ്തിഷ്‌ക്കത്തെ തലയില്‍തന്നെ സൂക്ഷിക്കുന്നതിന് സഹായിക്കും. ഹൃദയത്തെ അതിന്റെ സ്ഥാനത്തും''. ആണത്വത്തിന്റെ പ്രത്യയശാസ്ത്രങ്ങളെ മഹത്വവത്കരിക്കുകയാണ് അദ്ദേഹത്തിന്റെ രണ്ട് കഥകളും. ഒരു ഉത്തമപുരുഷന്‍ എങ്ങനെയായിരിക്കണം എന്ന പാട്രിയാര്‍ക്കല്‍ ബോധത്തെ നിരന്തരം ഊട്ടിയുറപ്പിക്കുന്നുമുണ്ട് കഥയിലുടനീളം.
""Pursuit as Happiness'' എന്ന കഥയില്‍ ക്യൂബന്‍ കോസ്റ്റില്‍ ഇരുപത്തഞ്ചും നാല്പത്തിയഞ്ചും മാര്‍ലിന്‍ മത്സ്യത്തെ ചൂണ്ടയിട്ട് പിടിച്ച മീന്‍വേട്ട കാപ്പിന്റെയും ജോയ്സിയുടെയും ഏറ്റവും വലിയ ലക്ഷ്യത്തെ തൃപ്തിപ്പെടുത്തുന്നില്ല. വലിയ മാര്‍ലിന്‍ എന്നത്തേയും പോലെ പൂര്‍ത്തിയാകാത്ത ആഗ്രഹമായിരുന്നു. ചെറിയ മത്സ്യങ്ങളെ പിടിക്കുമ്പോള്‍ പ്രത്യേക പരിഗണന ഒന്നും കൊടുക്കാത്ത സമൂഹം വലിയ മത്സ്യത്തെ പിടിക്കുന്നവന് വീരപുരുഷത്വം നല്‍കുന്നു. പുരുഷ കേന്ദ്രീകൃത സമൂഹം ഈ പ്രക്രിയയെ നിരന്തരം ഉത്തേജിപ്പിക്കുന്നുണ്ട്. വേട്ടയാടി കൊണ്ടുവന്ന മീനിനെ വെട്ടിനുറുക്കി ജനങ്ങള്‍ക്ക് വിതരണം ചെയ്യുമ്പോള്‍ പൊലീസുകാരന്റെ തോക്കിന്റെ പാത്തി കൊണ്ട് അടിയേറ്റ നിസ്സഹായനായ മനുഷ്യന്റെ മുഖം അന്നത്തെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തില്‍ ആണ്‍അധികാര വ്യവസ്ഥയുടെ നേര്‍ചിത്രം വരച്ചിടുന്നുണ്ട്.
അധീശ്വത്വത്തിന്റെ ആനന്ദം
സാന്റിയാഗോയും അഞ്ചു വയസ്സുള്ള കുട്ടിയും തമ്മിലുള്ള ഹൃദയബന്ധം ശക്തമാണ്. പക്ഷെ ഹെമിങ്‌വേ കുട്ടിക്ക് പ്രായത്തില്‍ കവിഞ്ഞ പക്വത നല്‍കുന്നുണ്ട്. മുതിര്‍ന്ന പുരുഷന് കൊടുക്കുന്ന ബഹുമാനം കൊടുക്കുന്നുമുണ്ട്. ഒരു വേളയില്‍ തന്നോടൊപ്പം സഞ്ചരിക്കുന്ന സഹയാത്രികനെ പോലെ കുട്ടിയുടെ അസാന്നിധ്യത്തില്‍ പോലും അവന്റെ സാന്നിധ്യം സാന്റിയാഗോ അനുഭവിക്കുന്നുണ്ട്. സാന്റിയാഗോയുടെ സാഹസിക ജീവിതത്തില്‍ കൈത്താങ്ങായി കുട്ടിയെ സങ്കല്‍പ്പിച്ച് അയാള്‍ പലപ്പോഴും ഉരുവിടുമായിരുന്നു; ‘‘കുട്ടി ഉണ്ടായിരുന്നുവെങ്കില്‍'' എന്ന്.
അത്രയും ഗാഢബന്ധമാണ് ""Pursuit as Happiness'' ല്‍ കാപ്പും ജോയ്സിയും തമ്മില്‍. ‘‘നോ സോഷ്യല്‍ ലൈഫ്’’ എന്ന് പറഞ്ഞ് കാപ്പിനെ ഉപദേശിക്കാനുള്ള കാരണം ജോയ്‌സിക്ക് കാപ്പ് കഥകള്‍ എഴുതുന്നത് ഇഷ്ടമുള്ളതുകൊണ്ടാണ്. അനിത എന്ന ബോട്ടിന്റെ മുകളില്‍ നിന്നുള്ള കാഴ്ചകള്‍ കഥകളായി കാപ്പിലില്‍ നിന്ന് പുറത്തു വരാനും പുതിയ കഥകള്‍ എഴുതിക്കൊണ്ടിരിക്കാനും ജോയ്‌സി പ്രേരിപ്പിച്ചുകൊണ്ടിരുന്നു. സാന്റിയാഗോയെ കടലില്‍ പോവാന്‍ കുട്ടി പ്രേരിപ്പിക്കുന്നതുപോലെ.
വേട്ടയാടിക്കൊണ്ടുവന്ന മീനിന്റെയോ മീനിന്റെ അസ്ഥികൂടത്തെ കാണാനല്ല ജനക്കൂട്ടം ഓടിക്കൂടിയത്, മറിച്ചു ആണ്‍ബോധത്തെ ഊട്ടിഉറപ്പിച്ച നായകനെ കാണാനാണ്, കാരണം ആള്‍ക്കൂട്ടം എന്നും നായകനോടൊപ്പമാണ് എന്ന് കാപ്പ് പറയുമ്പോള്‍
"I want to keep proud of you' എന്ന് ജോയ്‌സി പറയുന്ന മറുപടി അതിന് തെളിവാണ്.
സ്ത്രീ പുരുഷ ബന്ധങ്ങളില്‍ നിലനില്‍ക്കുന്ന തീവ്രമായ വൈകാരിക തലം രണ്ട് പുരുഷന്‍മാര്‍ തമ്മിലും നിലനില്‍ക്കുന്നുണ്ടെന്ന് കാപ്പും ജോയിസിയും തമ്മിലുള്ള ദൃഢമായ ഹൃദയബന്ധം സൂചിപ്പിക്കുന്നുണ്ട്. കഥയുടെ തുടക്കം മുതല്‍ അവസാനം വരെ ഈ ബന്ധത്തിന്റെ ഊഷ്മളത വായനക്കാർ അനുഭവിക്കുന്നു. ഇവര്‍ തമ്മില്‍ ഒരു ഗേ റിലേഷന്‍ഷിപ്പിന്റെ ഭാവങ്ങള്‍ ആഴത്തിലുള്ള വായനയിലൂടെ മനസിലാക്കാം. ഇത്തരത്തിലുളള ബന്ധം തെളിയിക്കുന്ന ധാരാളം സന്ദര്‍ഭങ്ങളും വാചകങ്ങളും കഥയുടെഅവസാനഭാഗത്തുനിന്ന് കണ്ടെത്താന്‍ കഴിയും
"I liked Mr. Josie's face very much, too. I liked it more than the face of almost anybody I knew'
ജോയ്സിയുടെ മുഖസൗന്ദര്യത്തെ ഹെമിങ്‌വേ സൗന്ദര്യാത്മകമായി വര്‍ണിക്കുന്നുണ്ട്. ഈ ലോകത്ത് എനിക്ക് അറിയാവുന്ന ആരെക്കാളും ആ മുഖം ഞാന്‍ ഇഷ്ടപെടുന്നുവെന്ന് തുറന്നുപറയുന്നുണ്ട്. ജോയ്‌സിയുടെ കാല്‍പ്പനിക ഭാവം വിടരുന്ന കണ്ണുകളുടെ മനോഹാരിതയെ അപൂര്‍വമായ നീലിമയുള്ള മെഡിറ്ററേനിയന്‍ കടലിനോട് ഉപമിച്ചുകൊണ്ടാണ് ഹെമിങ്‌വേ സംസാരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കാപ്പ് എന്ന കഥാപാത്രം ഹെമിങ്വേയാണ്. അദ്ദേഹത്തിന് ആണ്‍വര്‍ഗത്തോടും ആണ്‍ബോധത്തോടുമുള്ള ആരാധന കൃത്യമായും വ്യക്തമായും കഥയുടെ അവസാന സന്ദര്‍ഭത്തില്‍ വായിച്ചെടുക്കാം.
പക്ഷെ മീന്‍വേട്ടയില്‍ സാന്റിയാഗോയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടത് കാര്‍ലോസ് എന്ന മീന്‍പിടുത്തകാരനാണ്. വര്‍ഷങ്ങളായി മീന്‍വേട്ടയില്‍ അനുഭവം കൊണ്ട് പരിജ്ഞാനം ആര്‍ജിച്ചെടുത്ത കാര്‍ലോസ് വാവിട്ട് കരഞ്ഞതും തന്റെ ജിവിതകാലത്തു ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ വലുപ്പമുള്ള മാര്‍ലിന്‍ മത്സ്യം നഷ്ടപ്പട്ട സങ്കടം കൊണ്ടുമാത്രമല്ല. ഇത്രകാലം കടലിനെയും മത്സ്യത്തെയും വെട്ടി പിടിച്ചു നിര്‍മിച്ച ഹീറോയിസം തകര്‍ന്നുവെന്ന തോന്നല്‍ കൊണ്ടാണ്. അതുകൊണ്ടാണ് ഒരിക്കല്‍ കൈയില്‍നിന്ന് വഴുതിപോയ മാര്‍ലിന്‍ മത്സ്യത്തെ പിടിക്കാനുള്ള ആന്തരികമായ ത്വര കാര്‍ലോസിന് ഉണ്ടായത്. അത് തന്നെയാണ് 85 ദിവസം മീനിനെ പിടിക്കാന്‍ കഴിയാതെ 86-ാമത്തെ ദിവസം മടുപ്പില്ലാതെ മീന്‍വേട്ടക്ക് ഇറങ്ങാന്‍ സാന്റിയാഗോ എന്ന വയോധികനെ പ്രേരിപ്പിച്ചത്.
പ്രതികൂല സാഹചര്യത്തോടും കടല്‍ക്കാറ്റിനോടും മഴയോടും വിശപ്പിനോടും ഭീമാകാരമായ മത്സ്യങ്ങളോടും പടവെട്ടി വലിയ മീനിനെ കീഴടക്കി ആണ്‍ബോധത്തെ മൂര്‍ച്ച കൂട്ടിയ ആഹ്ലാദമാണ് ഇരുവരുടെയും ബോധതലത്തില്‍ നിറഞ്ഞു നിന്നിരുന്നത്. സ്രാവുകള്‍ കൊത്തിതിന്നതിനുശേഷം അവശേഷിച്ച അസ്ഥികൂടമായി കരയിലേക്ക് നടന്നുവരുന്ന സാന്റിയാഗോ എന്ന വയോധികനും ഒരിക്കല്‍ പരാജയപ്പെട്ട് വീണ്ടും തേടിപിടിച്ച് ഒരുകേടുപാടും സംഭവിക്കാത്ത വലിയ മാര്‍ലിന്‍ മത്സ്യമായി കരയിലേക്ക് നടന്നുവരുന്ന കാര്‍ലോസും ആഘോഷിക്കുന്നത് അധീശ്വത്വത്തിന്റെ ആനന്ദമാണ്. പ്രകൃതിയിലും സാമൂഹിക വ്യവസ്ഥയിലും അതീശ്വത്വം സ്ഥാപിച്ച ആണ്‍ ആഘോഷത്തിന്റെ വേഷപ്പകര്‍ച്ചയാണ്.
വേട്ടയാടിക്കൊണ്ടുവന്ന മീനിന്റെയോ മീനിന്റെ അസ്ഥികൂടമോ കാണാനല്ല ജനക്കൂട്ടം ഓടിക്കൂടിയത്, മറിച്ചു ആണ്‍ബോധത്തെ ഊട്ടിഉറപ്പിച്ച നായകനെ കാണാനാണ്, കാരണം ആള്‍ക്കൂട്ടം എന്നും നായകനോടൊപ്പമാണ്.
ധീരതയും ജയവും പുരുഷന്റേതാണ്, അതുണ്ടെങ്കില്‍ ലോകം മുഴുവനും നിന്നോടൊപ്പം നില്‍ക്കും എന്ന അവകാശവാദമാണ് ഹെമിങ്‌വേ മുന്നോട്ടുവെച്ചത്. പാരമ്പര്യ ധാരണകള്‍ അധീശത്വപരമായിരുന്നു. അവിടെയൊക്കെ പ്രവര്‍ത്തിച്ചത് പുരുഷനെ പറ്റിയുള്ള ഭാവനകളും ധാരണകളുമാണ്. നമ്മുടെ അനുഭൂതി ചരിതങ്ങളും അഭിമുഖീകരിച്ചത് പുരുഷനെയാണ്. വിജയത്തിലെത്തുവാന്‍ സ്ത്രീയെ നിര്‍ത്താനുള്ള ആലോചനയോ പുനരാലോചനയോ ഹെമിങ്‌വേയുടെ ചിന്തകളില്‍ ഉണ്ടായിരുന്നില്ല. അധീശ്വത പുരുഷ ഭാവന പ്രവര്‍ത്തിക്കുന്ന അബോധമാണ് ഹെമിങ്‌വേയുടെ അനുഭൂതി ചരിതങ്ങളില്‍ നിന്ന് വായിച്ചെടുക്കാന്‍ സാധിക്കുന്നത്.
"അന്വേഷണത്തിന്റെ ആനന്ദ'ത്തിലൂടെയും (Pursuit as Happiness ) "കിഴവനും കടലി'ലൂടെയും (The Old Man and the Sea ) അദ്ദേഹം പറയാന്‍ ശ്രമിച്ചത് "Man is not made for defeat, A man can be destroyed but not defeated' എന്നാണ്. ഇവിടെ "man' എന്നതുകൊണ്ട് ഹെമിങ്‌വേ ഉന്നം വെച്ചത് സ്ത്രീയും പുരുഷനും അടങ്ങിയ മനുഷ്യവര്‍ഗ്ഗത്തെയല്ല, എല്ലാ അര്‍ത്ഥത്തിലും പരിപൂര്‍ണമായി പുരുഷവര്‍ഗത്തിനെ മാത്രമാണ്.
Reference
Ernest Hemingway: Pursuit as Happiness, NewYorker magazine, june 2020
Ernest Hemingway: Old Man and the Sea , Charles Scribner's son. 1952
Pirerre Bourdieu, Masculine Domination, Stanford university press, 2001
ആണത്തവും അതീശ്വത്വവും: പിയറി ബോര്‍ദ്യു, സംഗീത എം.കെ, ഡോ. കെ.എം.അനില്‍.
ശ്രീകല മുല്ലശ്ശേരിയുടെ മറ്റ് ലേഖനങ്ങള്‍
Kerala Sahitya Akademi Award 2019
വിനോയ് തോമസ്
Feb 17, 2021
5 Minutes Listening
Kerala Sahitya Akademi Award 2019
എം.ആര്‍ രേണുകുമാര്‍
Feb 17, 2021
4 Minutes Read
Kerala Sahitya Akademi Award 2019
പി. രാമന്‍
Feb 17, 2021
3 Minutes Read
Think
Feb 15, 2021
1 Minute Read
anju
3 Jul 2020, 12:02 AM
പുരുഷവര്‍ഗ്ഗത്തെ അപ്പാടെ അല്ല ഹെമിങ് വെ ഉന്നം വെക്കുന്നത്. വെളുത്ത പുരുഷന്മാരുടെ ലോകത്തെ മാത്രമേ അദ്ദേഹം കാണുന്നുള്ളൂ. വെളുത്ത പുരുഷന്മാരില്‍ നിന്നും കടുത്ത വഞ്ചനയും വെളുത്ത/കറുത്ത സ്ത്രീകളില്‍ നിന്നുമുള്ള പുചഛവും ഏറ്റു വാങ്ങി പൊരുതുന്ന കറുത്ത പുരുഷ ശരീരങ്ങളെ കുറിച്ച് ഹെമിങ് വെ പറയുന്നില്ലല്ലോ. ഫെമിനിസ്റ്റ് ലെന്‍സിലെ പൊടി മാറ്റി കണ്ണുതുറന്നു നോക്കിയാലേ ആ കറുത്ത ആണ്‍ ശരീരങ്ങളെ കാണാന്‍ സാധിക്കുകയുള്ളൂ. നന്ദി!