നട്ടെല്ല് തുളച്ചു പോകുന്ന
കവിതയുടെ സഞ്ചാരപഥങ്ങള്‍
നട്ടെല്ല് തുളച്ചു പോകുന്ന കവിതയുടെ സഞ്ചാരപഥങ്ങള്‍
ഇന്ത്യന്‍ ഇംഗ്ലീഷ് കവിയായ റാഷിന്റെ ( Ra Sh, രവി ശങ്കര്‍. എന്‍) "ദ ബുള്ളറ്റ് ട്രെയിന്‍ ആന്‍ഡ് അദര്‍ ലോഡഡ് പോയംസ് " എന്ന കവിതാ സമാഹാരത്തെ കുറിച്ചുള്ള പഠനം. കവിയും ശാസ്ത്രാധ്യാപികയുമാണ് ലേഖിക
20 Jun 2020, 01:53 PM
റാഷ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന എന്‍.രവിശങ്കറിന്റെ രണ്ടാമത്തെ കവിതാസമാഹാരമായ "ദ ബുള്ളറ്റ് ട്രെയിന്‍ ആന്‍ഡ് അദര്‍ ലോഡഡ് പോയംസ്'ല്‍ (The Bullet Train and Other Loaded poems), അദ്ദേഹത്തിന്റെ ആദ്യ സമാഹാരമായ "ആർകിടെക്ച്ചര്‍ ഓഫ് ഫ്‌ളെഷ്'ല്‍ (Architecture of Flesh) ഊന്നുന്ന മാംസനിബദ്ധമായ അനുഭവതലങ്ങളുടെ തുടര്‍ച്ചയോടൊപ്പം നാം കാണുന്നത് സ്വന്തം രാഷ്ട്രീയ ബോധ്യങ്ങളുടെ ഉറച്ച പ്രഖ്യാപനവും ഇന്ത്യയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ കാലാവസ്ഥയുടെ ശക്തമായ വിമര്‍ശനവുമാണ്.

ഈ സമാഹാരത്തിലെ ആദ്യ കവിതയായ "ദ ബുള്ളറ്റ് ട്രെയിന്‍' ലോകത്തിലെ ആദ്യത്തെ ആധാര്‍ ബന്ധിതമായ കവിതയായാണ് പരിഹാസരൂപേണ ഇതില്‍ വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. പന്ത്രണ്ടു അക്കങ്ങളുള്ള യാന്ത്രിക സൂചകങ്ങള്‍ ആയി മാത്രം മനുഷ്യര്‍ ചാപ്പ കുത്തപ്പെടുകയും അവരുടെ ജീവിതങ്ങള്‍ കമ്പോളത്തിലെ ചരക്കായി മാറുകയും ചെയ്യുന്ന സാമൂഹിക പരിസരത്തിലാണ് ഈ കവിത നമ്മെ നിര്‍ത്തുന്നത്. നട്ടെല്ലിലൂടെ തുളച്ചുകയറുന്ന ഒറ്റ വെടിയുണ്ട സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യ സ്വരങ്ങളെ ഹനിക്കാന്‍ പുറപ്പെടുന്ന അതിന്റെ വിനാശകരമായ സഞ്ചാരപഥങ്ങളെ കുറിച്ച് ഈ സമാഹാരത്തിലെ ഓരോ കവിതയും വിവിധ തലങ്ങളില്‍ നമ്മളോട് സംവദിക്കുന്നു. അതിനാല്‍ തന്നെ ഈ വരികള്‍ കൂടുതല്‍ വായിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി മാറുന്നു.
" ഒരു 7 .65 കാലിബര്‍ "മെയ്ക് ഇന്‍ ഇന്ത്യ' മോഡല്‍
അത് ചീറിപ്പായുന്നത്
വിചിത്ര നാമങ്ങള്‍ ഉള്ള സ്റ്റേഷനുകളിലൂടെ
പന്‍സാരെ വെസ്റ്റ്
ധബോല്‍ക്കര്‍ സെന്‍ട്രല്‍
കല്‍ബുര്‍ഗി സൗത്ത്
ലക്ഷ്യം ബംഗലൂരു
അവിടെ അതൊരു തുടിക്കുന്ന
ഹൃദയത്തെ തുളച്ചു കുതിച്ചു പായുന്നു.'
(ദ ബുള്ളറ്റ് ട്രെയിന്‍) ( മൊഴിമാറ്റം: ലേഖിക)
"ദ സ്‌നോ ഗേള്‍സ് ' (The Snow girls ) എന്ന കവിതയില്‍ വെടിയേറ്റ് രക്തത്തില്‍ മുങ്ങിയ ചുവന്ന പനിനീര്‍പ്പൂക്കള്‍ നെഞ്ചോടു ചേര്‍ത്തു വീഴുന്ന കാശ്മീരിലെ പെണ്‍കുട്ടികള്‍ അവരുടെ തൂവാലകളില്‍ എഴുതി വെച്ച "കാശ്മീരില്‍ നിന്ന് സ്‌നേഹപൂര്‍വ്വം' (With love from Kashmir) എന്ന വാക്കുകള്‍ നീളുന്നത് അകലങ്ങള്‍ കനം വെപ്പിച്ച നമ്മുടെ നിസ്സംഗതയിലേക്കാണ്.
ഒരു കവിതാശരീരത്തില്‍ ഉടനീളം ഉണങ്ങാത്ത ചോര കിനിയുന്ന മുറിവുകള്‍ പോലെ ആവര്‍ത്തിക്കപ്പെടുന്ന As if a ...എന്ന കവിത തീവ്ര വലതുപക്ഷ രാഷ്ട്രീയാന്ധത ബാധിച്ചിരിക്കുന്ന ഇന്ത്യന്‍ സമൂഹ മനസ്സാക്ഷിയുടെ നാണം കെട്ട നിശ്ശബ്ദതകളെ, മനപ്പൂര്‍വ്വമുള്ള മറവികളെ ചോദ്യം ചെയ്തുകൊണ്ട്, വയലറ്റ് നിറമുള്ള ഒരു കുഞ്ഞുടുപ്പിനെ ഓര്‍മിപ്പിക്കുന്നു. ആരാധനാലയങ്ങള്‍ ബലാല്‍ക്കാരികളുടെ കേന്ദ്രമാകുന്നത്, നിയമങ്ങള്‍ ചരിത്രത്തില്‍ ഒരു കീറ താള്‍പോലെ ചീന്തിയെറിയപ്പെടുന്നത് എങ്ങനെയെന്ന് കാണിച്ചു തരുന്നു.
""As if Asif_ was never raped, never tortured, never ravaged
As if Asif_ is a myth, a fantasy, a lie, a fading photo
As if we are we were we will be ......''
"ദ സ്‌ട്രേഞ്ച് ഡെത് ഓഫ് ആന്‍ ഔട്കാസ്‌റ്' ( The Strange Death of an outcast) എന്ന കവിതയില്‍ രോഹിത് വെമുല ഭൂതകാലത്തും വര്‍ത്തമാനകാലത്തും ജീവിതത്തില്‍ നിരന്തരമായി ഇടപെടുന്ന സാന്നിധ്യമായി നിറയുന്നു. ( ഈ സമാഹാരം സമര്‍പ്പിച്ചിട്ടുള്ളത് തന്നെ രോഹിത് വെമുലയ്ക്കാണ്.)
Rohith Vemulas crowd my life, criss crossing my life's pathways as playmates, classmates, lovemates, workmates, shaapmates.
ഈ കവിതയിലെത്തന്നെ പ്രധാനപ്പെട്ട മറ്റൊരു ഭാഗം രോഹിത് വെമുലയുടെ ജീവത്യാഗത്തിന്റെ രാഷ്ട്രീയപ്രസക്തി ഊന്നിപ്പറയുന്നു.
""A Rohith Vemula saved me from drowning
when i was trying to pluck a lotus flower
in the local pond. he got sucked into the slush.''
ഇത്തരത്തില്‍ സമകാലീന രാഷ്ട്രീയവിഷയങ്ങള്‍ തികച്ചും സ്വാഭാവികമായി നമ്മുടെ മുന്നിലെത്തുകയും അതിന്റെ നൈസര്‍ഗികതയാല്‍ തന്നെ നമ്മുടെ മനസ്സാക്ഷിയിലേക്കുള്ള ഉന്നം പിഴക്കാത്ത ചാട്ടുളികളാവുകയും ചെയ്യുന്നു.
"How to lynch a man' ഒരര്‍ത്ഥത്തില്‍ വളരെ ക്രൂരമായ എന്നാല്‍ സത്യസന്ധമായ കവിതയാണ്.
when
he stops moving turn his body with two or
three kicks and unzip your pyjama and pee
into his mouth. he will still be breathing in the
pool of blood. now douse him with kerosene.
throw a light on him. step back to view your
fiery installation with the eye of an artist.
കറുത്ത ഹാസ്യവും കീറിമുറിക്കുന്ന വിശകലനങ്ങളും പല കവിതകളിലും കാണാന്‍ കഴിയും. "ശക്തിമാന്‍' എന്ന കവിത, യു.പിയിലെ ഗോരഖ്പൂരിലെ ആശുപത്രിയില്‍ മരണപ്പെട്ട നവജാതശിശുക്കളെക്കുറിച്ചുള്ള 72 എന്ന കവിത,
നോട്ടുനിരോധനത്തെക്കുറിച്ചുള്ള കവിതകള്‍ തുടങ്ങിയവയ്ക്കൊപ്പം തന്നെ "A Biblio Surgeon ' s Workbook' എന്ന കവിതയിലെ ഈ വരികള്‍.
I am a darya ganj messaiah.
I am now in a high security press
(Where new 2000 rupee notes are getting printed)
with a secret mission to interpolate
Golwalker into Ambedkar.........ഈ സമാഹാരത്തിന്റെ നിലപാട് കൃത്യമായി വ്യക്തമാക്കുന്നു.
എന്നാല്‍ ഈ രാഷ്ട്രീയ ചിന്തയുടെ അഗ്‌നി കടന്നുപോകുമ്പോഴും റാഷിന്റെ കവിതകളുടെ സ്വഭാവം, അവ സംസാരിക്കുന്ന ലൈംഗികതയുടെ ഭാഷ, പുരുഷാധിപത്യസ്വഭാവം നില നില്‍ക്കുന്ന ഈ സമൂഹത്തിലെ വായനക്കാര്‍ എങ്ങനെയാണ് വായിച്ചെടുക്കുന്നത് എന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്. ഈ കവിതകളുടെ രാഷ്ട്രീയം ആന്തരവല്‍ക്കരിക്കണമെങ്കില്‍ അതിന്റെ മാംസളതയില്‍ നിന്നും രതിനിബദ്ധതയില്‍ നിന്നും ആഴത്തില്‍ ഇറങ്ങി ആ കാവ്യസത്തയോട് സംവദിക്കാനുള്ള ആഭിമുഖ്യം ആസ്വാദകര്‍ക്ക് ഉണ്ടായിരിക്കണം. അല്ലെങ്കില്‍ അത് അവര്‍ നേടിയെടുക്കേണ്ടതുണ്ട് എന്ന് ഞാന്‍ കരുതുന്നു. അതേ സമയം തന്നെ, ഈ രാഷ്ട്രീയബോധ്യത്തിനു കടകവിരുദ്ധമായി ഒരു തരം നിസ്സംഗത പ്രകടിപ്പിക്കുന്ന ചില രചനകളും ഈ സമാഹാരത്തില്‍ ഉണ്ടെന്നു പറയാതെ വയ്യ. "Protest Tourism' എന്ന ഒരു വല്ലാത്ത തലക്കെട്ടില്‍ തുടങ്ങുന്ന കവിത, ഒരു പക്ഷെ, നിരാശയില്‍ നിന്നും ഉടലെടുത്തതാകാം.
They stood for a day.
They stood for a week.
They stood for a month.
They stood for a year.
They stood for a decade.
They stood for a century.
They stood for a millennium.
They are still standing.
Meanwhile, the ground on which they stood changed to an express highway, a football stadium, a performing arts centre, a hospital, an army camp, a water theme park and a graveyard.
Now, it is a dead volcano
with a placid blue lake in the crater
that attracts one million tourists per year.
എത്രയോ കാലം തലമുറകള്‍ തെരുവുകളില്‍ നിന്നുവെന്നും ഇപ്പോഴും നില്‍ക്കുന്നുവെന്നും ഈ കവിത നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. അണഞ്ഞുപോയ അഗ്‌നിപര്‍വ്വതങ്ങളില്‍ ബാക്കിയാകുന്ന തടാകങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് പ്രദര്ശനവസ്തുവായേക്കാം. പക്ഷെ, അണയാത്ത അഗ്‌നിപര്‍വ്വതങ്ങള്‍ ഭൂമിയുടെ നെഞ്ചകത്തു തിളക്കുന്നുവെന്നതിന്റെ തെളിവാകുന്നുണ്ട് നട്ടെല്ല് തുളയ്ക്കുന്ന ബുള്ളറ്റിനേയും നിഷ്പ്രഭമാക്കുന്ന ഗൗരി ലങ്കേഷിന്റെയും പന്‍സാരെയുടെയും കല്‍ബുര്‍ഗിയുടെയും ജീവിതങ്ങളെ കുറിക്കുന്ന "ദ ബുള്ളറ്റ് ട്രെയിന്‍' എന്ന കവിതയിലെ വരികള്‍.

ഈ സമാഹാരത്തിലെ കവിതകളെ കുറിച്ച് പറയുമ്പോള്‍ ഒരിക്കലും വിട്ടുപോകരുതാത്ത കവിതയാണ് അവസാന കവിതയായ "Onam - Setting the record straight.' ഇത് സഹോദരന്‍ അയ്യപ്പന്‍ എഴുതിയ കവിതയുടെ പരിഭാഷയാണ്. അദ്ദേഹം മഹാബലിയുടെ കഥ പുനര്‍വായനയ്ക്കും വ്യാഖ്യാനത്തിനും വിധേയമാക്കുന്നത് വഴി ബ്രാഹ്മണാധിപത്യത്തിനെതിരെ ജാതീയതയ്ക്കെതിരെ മൂര്‍ച്ചയുള്ള ഒരായുധമായി കവിത മാറുന്നതെങ്ങിനെയെന്നു ഈ രചനയും നമ്മെ ബോധ്യപ്പെടുത്തുന്നു.
Discard Vamana's morals, we must.
Bring back Maveli's reign, we must.
സമാഹാരത്തിന്റെ ആദ്യ പേജുകളില്‍ നിന്ന് പുറപ്പെട്ട ബുള്ളറ്റ് വായനക്കാരുടെ മനസ്സാക്ഷിയെ മുറിപ്പെടുത്തുന്ന ചോദ്യങ്ങള്‍ ചോദിക്കുകയും അവരുടെ ധിഷണയില്‍ മായാത്ത അടയാളങ്ങള്‍ ബാക്കി വെക്കുകയും ചെയ്തുകൊണ്ട് നട്ടെല്ലുകളില്‍ നിശബ്ദമായി തറഞ്ഞുനില്‍ക്കുന്നു. അങ്ങനെ അത് ഒരു മികച്ച വായനാനുഭവമായി മാറുന്നു.
achuthan vatakketath ravi
20 Jun 2020, 06:43 PM
നല്ലൊരു വിലയിരുത്തലായി സ്റ്റാലിനയുടെ കവിതയോളം തന്നെ വിലപ്പെട്ട ഈ റിവ്യൂ. architecture of flesh എന്ന ആദ്യ സമാഹാരത്തിൻ്റെ തുടർച്ചയാണത് എന്നൊന്നും തോന്നിയില്ല. രണ്ടും രണ്ടു സമീപനങ്ങളായാണ് തോന്നിയത്. the bullet train and other loaded poems കൂടുതൽ piercing ആയി അനുഭവപ്പെട്ടു.
TORI
20 Jun 2020, 05:03 PM
Best
രാജേന്ദ്രന്‍ എടത്തുംകര
Feb 26, 2021
6 minutes read
വി.ആര്‍. സുധീഷ്
Feb 25, 2021
5 Minutes Watch
Kerala Sahitya Akademi Award 2019
വിനോയ് തോമസ്
Feb 17, 2021
5 Minutes Listening
Kerala Sahitya Akademi Award 2019
എം.ആര്‍ രേണുകുമാര്‍
Feb 17, 2021
4 Minutes Read
Kerala Sahitya Akademi Award 2019
പി. രാമന്‍
Feb 17, 2021
3 Minutes Read
Think
Feb 15, 2021
1 Minute Read
Kerala Varma C K
21 Jun 2020, 10:33 AM
രവിശങ്കറും സ്റ്റാലിനയും എന്റെ സുഹൃത്തുക്കൾ ആയതുകൊണ്ടും അവരുടെ ജീവിതവീക്ഷണത്തോട് എനിക്ക് മതിപ്പുള്ളതുകൊണ്ടും വരാവുന്ന പക്ഷപാതം എന്റെ പ്രശംസയെ അസാധു ആക്കുന്നില്ല. ഇത്രയും ശക്തമായി ഹൃദയത്തെ കുത്തിമുറിക്കുന്ന വിധം തീക്ഷ്ണമായി എഴുതുന്ന ചുരുക്കം ചിലരിൽ ഒരാളാണ് രാഷ്. അദ്ദേഹത്തിന്റെ വിഷയങ്ങൾ തികച്ചും കാലികം എന്ന് മാത്രമല്ല; അവയോട് നമ്മൾ പ്രതികരിച്ചില്ലെങ്കിൽ നമ്മുടെ മാനുഷികത നഷ്ടപ്പെട്ട ഒരു അവസ്ഥയാണ്. സ്റ്റാലിനയുടെ നിരൂപണം കവിയുടെ നീതിബോധവും തീക്ഷ്ണതയും ഉൾക്കൊള്ളുന്ന വിധത്തിലുള്ള താണ്. രാഷിന്റെ കവിതാസമാഹാരത്തിന് ഇതിലും നല്ല ഒരു അവതാരിക ഇല്ല.