കോടതി കണ്ടെത്തുന്നു
ആ തെളിവുകളൊന്നും
തെളിവുകളായിരുന്നില്ല
കോടതി കണ്ടെത്തുന്നു ആ തെളിവുകളൊന്നും തെളിവുകളായിരുന്നില്ല
പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസലിനും അലന്‍ ഷുഹൈബിനും ജാമ്യം അനുവദിച്ച് എന്‍.ഐ.എ കോടതി ജഡ്ജി അനിൽ കെ. ഭാസ്കർ പുറപ്പെടുവിച്ച ഉത്തരവാണിത്. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന അനുവദിച്ചു തരുന്ന അവകാശമാണെന്നും ഗവണ്‍മെന്റിന്റെ നയങ്ങളോടും തീരുമാനങ്ങളോടുമുള്ള പ്രതിഷേധം, അതൊരു തെറ്റായ കാരണത്താല്‍ ആയാല്‍ പോലും, രാജ്യദ്രോഹമോ വിഘടനവാദത്തിനുള്ള ബോധപൂര്‍വമായ പിന്തുണയോ ആയി കണക്കാക്കാനാവില്ലെന്നും ഊന്നിപ്പറയുന്ന ഈ വിധി, രാഷ്ട്രീയ എതിര്‍ശബ്ദങ്ങളെ രാജ്യമെങ്ങും യു.എ.പി.എ എന്ന കരിനിയമത്തിന്റെ പേരില്‍ വേട്ടയാടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചരിത്രപ്രാധാന്യമുള്ളതാണ്, പ്രതികരിക്കാനും വിമര്‍ശനത്തിനുമുള്ള മൗലികാവകാശം സംരക്ഷിക്കാന്‍ നീതിന്യായ സംവിധാനത്തിന് കെല്‍പ്പുണ്ട് എന്ന് തെളിയിക്കുന്നതുമാണ്
12 Sep 2020, 12:30 PM
പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസലിനും അലന്‍ ഷുഹൈബിനും ജാമ്യം അനുവദിച്ച് എന്‍.ഐ.എ കോടതി ജഡ്ജി അനിൽ കെ. ഭാസ്കർ പുറപ്പെടുവിച്ച വിധിയിലെ ചില പ്രസക്തഭാഗങ്ങളുടെ സംക്ഷിപ്ത വിവർത്തനം.
പ്രോസിക്യൂഷന്‍ ശേഖരിച്ച തെളിവുകളെ 12 വിഭാഗങ്ങളായി തരംതിരിക്കാം:
1. പ്രതികളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തതും സി.പി.ഐ (മാവോയിസ്റ്റ്) അനുബന്ധസംഘടനകള്‍ എന്നു പറയപ്പെടുന്ന സംഘടനകള്‍ ഇറക്കിയതുമായ ലഘുലേഖകള്‍, നോട്ടീസുകള്‍, കുറിപ്പുകള്‍.
2. സി.പി.ഐ (മാവോയിസ്റ്റ്) അനുബന്ധ സംഘടനകള്‍ എന്നു പറയപ്പെടുന്ന സംഘടനകള്‍ നടത്തിയ പരിപാടികളില്‍ പ്രതികള്‍ പങ്കെടുത്തതിനുള്ള തെളിവുകള്‍.
3. പൊതുജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ സി.പി.ഐ (മാവോയിസ്റ്റ്) തയ്യാറാക്കിയതും പ്രതികളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തതുമായ ലഘുലേഖകള്‍, നോട്ടീസുകള്‍, കുറിപ്പുകള്‍.
4. പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ സി.പി.ഐ (മാവോയിസ്റ്റ്) സംഘടനക്കുവേണ്ടി പ്രതികള്‍ സ്വയം തയ്യാറാക്കിയ ബാനറുകളും കുറിപ്പുകളും.
5. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത, കമ്യൂണിസ്റ്റ് ആശയത്തെക്കുറിച്ചും മാവോയിസത്തെക്കുറിച്ചുമുള്ള സാഹിത്യകൃതികള്‍.
6. പ്രതികളില്‍ നിന്ന് പിടിച്ചെടുത്തതും, സംഘടനാ അംഗങ്ങള്‍ക്കിടയില്‍ വിതരണത്തിനായി സി.പി.ഐ. മാവോയിസ്റ്റ് തയ്യാറാക്കിയതുമായ ലഘുലേഖകളും കുറിപ്പുകളും.
7. പ്രതികള്‍ അവരുടെ എല്ലാ നീക്കങ്ങളിലും പ്രവര്‍ത്തനങ്ങളിലും സി.പി.ഐ. മാവോയിസ്റ്റ് സംഘടനയുടെ നിര്‍ദേശങ്ങള്‍ കണിശമായി പാലിച്ചിരുന്നു എന്നതിനുള്ള തെളിവുകള്‍.
8. ഒളിവില്‍ കഴിയുന്ന സി.പി.ഐ. മാവോയിസ്റ്റ് അംഗങ്ങളുമായി പ്രതികള്‍ തുടര്‍ച്ചയായി കൂടിക്കാഴ്ചകളും ഗൂഢാലോചനയും നടത്തിയിരുന്നു എന്നതിനുള്ള തെളിവുകള്‍.
9. തീവ്രവാദ ആശയങ്ങളോട് പ്രതികള്‍ക്ക് ശക്തമായ ചായ്‌വ് ഉണ്ട് എന്നതിനും സി.പി.ഐ മാവോയിസ്റ്റ് സംഘടനയുടെ പരമമായ ലക്ഷ്യം നേടിയെടുക്കാന്‍ അക്രമത്തിന്റെ മാര്‍ഗം സ്വീകരിക്കുന്നതിന് പ്രതികള്‍ക്ക് സമ്മതമാണ് എന്നതിനുമുള്ള തെളിവുകള്‍.
10. ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ജമ്മു-കാശ്മീരിലെ വിധ്വംസക ശക്തികളെ പിന്തുണക്കുന്ന കുറിപ്പുകളും ഫോട്ടോകളും വീഡിയോകളും-പ്രതികളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്.
11. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത രേഖകളും, മാവോയിസ്റ്റ് തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ പിടിച്ചെടുത്ത രേഖകളും തമ്മിലുള്ള സമാനതകള്‍.
12. കോഡ് ഭാഷയില്‍ എഴുതപ്പെട്ട കുറിപ്പുകള്‍ പ്രതികള്‍ സൂക്ഷിച്ചിരുന്നു എന്നതിനുള്ള തെളിവുകള്‍.
പ്രൊഫ. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും, ആദിവാസികളുടെ അവകാശസംരക്ഷണത്തിനായി പുതിയ മുന്നേറ്റങ്ങള്‍ക്ക് ജനങ്ങള്‍ തയ്യാറെടുക്കണമെന്നുമുള്ള നോട്ടീസുകള്‍, വിമര്‍ശിക്കാനുള്ള അവകാശത്തിനു വേണ്ടി ജനങ്ങള്‍ അണിചേരണമെന്ന നോട്ടീസുകള്‍ തുടങ്ങിയവയാണ് ആദ്യത്തെ വിഭാഗത്തില്‍ പെടുന്നത്. എരിയുന്ന രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങളുമായി ബന്ധപ്പെട്ടവയാണ് ഈ നോട്ടീസുകള്‍. ഭീകരപ്രവര്‍ത്തനത്തിന് പ്രോല്‍സാഹിപ്പിക്കുന്നതോ അതിനു സൗകര്യമൊരുക്കുന്നതോ ആയ ഒന്നും തന്നെ ഈ നോട്ടീസുകളില്‍ ഇല്ല.
വിവിധ സംഘടനകള്‍ സംഘടിപ്പിച്ച ധര്‍ണകളിലും പ്രതിഷേധ മാര്‍ച്ചുകളിലും പ്രതികള്‍ പങ്കെടുത്തിട്ടുണ്ട് എന്നതാണ് രണ്ടാമത്തെ വിഭാഗത്തിലെ തെളിവുകളിലൂടെ പ്രോസിക്യൂഷന്‍ തെളിയിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. കുര്‍ദ്ദുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന യോഗങ്ങള്‍, പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിക്കാനുള്ള യോഗങ്ങള്‍, ജിഷ എന്ന സ്ത്രീയുടെ കൊലപാതകത്തില്‍ പ്രതിഷേധിക്കാനുള്ള യോഗങ്ങള്‍, നോട്ട് നിരോധനത്തില്‍ പ്രതിഷേധിക്കാനുള്ള യോഗങ്ങള്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു. സാമൂഹ്യ, രാഷ്ട്രീയ മണ്ഡലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളുമായി ബന്ധപ്പെട്ടതാണ് അവയെല്ലാം. മാത്രമല്ല, അക്രമത്തിന്റെ ഘടകങ്ങളൊന്നുമില്ലാതെ തീര്‍ത്തും സമാധാനപരമായി നടത്തിയ പരിപാടികളാണ് അവയെല്ലാം.
മൂന്നാമത്തെ വിഭാഗത്തിലെ ലഘുലേഖകളും നോട്ടീസുകളും സമകാലിക രാഷ്ടീയ-സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ടവയാണ്. അക്കൂട്ടത്തില്‍, ഒന്നാം പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത, മാവോയിസ്റ്റ് വേട്ടക്കെതിരെ ജനങ്ങള്‍ രംഗത്തിറങ്ങുക എന്ന നോട്ടീസിനെക്കുറിച്ച് പ്രോസിക്യൂഷന്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്. നാല് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിന് സംസ്ഥാന സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ് ഈ നോട്ടീസിലെ സന്ദേശം എന്ന് പ്രോസിക്യൂഷന്‍ പറയുന്നു. അതേസമയം, ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ മാത്രമാണ് ഈ നോട്ടീസുകള്‍ ആഹ്വാനം ചെയ്യുന്നത് എന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ വാദിക്കുന്നു. സർക്കാരിനെതിരെ സായുധ സമരത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന എന്തെങ്കിലും ആ നോട്ടീസില്‍ ഇല്ല എന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാവുന്നത്. സി.പി.ഐ. മാവോയിസ്റ്റ് പ്രസ്ഥാനത്തെ ജനങ്ങള്‍ പിന്തുണക്കണമെന്ന് ഈ നോട്ടീസ് ആവശ്യപ്പെടുന്നില്ല. തികച്ചും അന്യായമെന്ന് അവര്‍ വിശ്വസിക്കുന്നൊരു സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിക്കാന്‍ മാത്രമാണ് ആ നോട്ടീസ് ആവശ്യപ്പെടുന്നത്. നോട്ടീസില്‍ പരാമർശിക്കുന്ന സംഭവം (ഏറ്റുമുട്ടല്‍ കൊലപാതകം) ന്യായീകരിക്കത്തക്കതാണോ, അല്ലേ എന്നത് ഈ കോടതിയുടെ പരിഗണനാവിഷയമല്ല.
നാലാം വിഭാഗത്തിലെ തെളിവുകള്‍ പരിശോധിക്കുമ്പോള്‍, സി.പി.ഐ. മാവോയിസ്റ്റിനു വേണ്ടി രണ്ടാം പ്രതി (താഹാ ഫസൽ) തയ്യാറാക്കിയതായി പറയുന്ന ഒരു രേഖ മാത്രമാണുള്ളത്. ജമ്മു കാശ്മീരിന്റെ സ്വാതന്ത്ര്യ സമരത്തിന്പിന്തുണ അഭ്യര്‍ഥിക്കാനും, ജമ്മു കാശ്മീരിലെ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തെ എതിര്‍ക്കാനും, ഹിന്ദു ബ്രാഹ്മിണ്‍ ഫാസിസ്റ്റ് സര്‍ക്കാരിനെതിരെ പൊരുതാനും ആവശ്യപ്പെടുന്നതാണ് ആ ബാനര്‍. ഭരണഘടനയുടെ 370, 35 എ ആര്‍ട്ടിക്കിളുകള്‍ പാര്‍ലമെന്റ് റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ആ ബാനറുകള്‍ തയ്യാറാക്കിയത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ആ പശ്ചാത്തലം കണക്കിലെടുക്കാതെയുള്ള വിലയിരുത്തലുകള്‍ മോശമായ തീര്‍പ്പുകളിലേക്കു നയിക്കും. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന അനുവദിച്ചു തരുന്ന അവകാശമാണ്. "നിയമവിധേയമായി നിലവില്‍ വന്ന ഭരണകൂടം' എന്നതും, തത്സമയം ഭരണം നിര്‍വഹിക്കുന്ന വ്യക്തികള്‍ എന്നതും തമ്മിലുള്ള വ്യത്യാസം നേരത്തേ തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഗവണ്‍മെന്റിന്റെ നയങ്ങളോടും തീരുമാനങ്ങളോടുമുള്ള പ്രതിഷേധം, അതൊരു തെറ്റായ കാരണത്താല്‍ ആയാല്‍ പോലും, രാജ്യദ്രോഹമോ വിഘടനവാദത്തിനുള്ള ബോധപൂര്‍വമായ പിന്തുണയോ ആയി കണക്കാക്കാനാവില്ല. മേല്‍പ്പറഞ്ഞ എഴുത്തുകളൊന്നും ഇന്ത്യ സർക്കാറിനെതിരെ വെറുപ്പ് ഉൽപാദിപ്പിക്കാനോ അതൃപ്തി ഉണര്‍ത്താനോ ഉള്ള ശ്രമങ്ങളായി വിലയിരുത്താനാവില്ല.
അഞ്ചാം വിഭാഗം തെളിവുകള്‍ പരിശോധിക്കുമ്പോള്‍, കമ്യൂണിസ്റ്റ് ആദര്‍ശത്തെക്കുറിച്ചോ മാവോയിസത്തെക്കുറിച്ചോ വര്‍ഗ്ഗ സമരത്തെക്കുറിച്ചോ ഉള്ള കൃതികള്‍ കൈവശം വെച്ചു എന്നത് പ്രതികള്‍ക്കെതിരായ എന്തെങ്കിലും തെളിവ് ആകുന്നില്ല. മാവോയിസ്റ്റ് രാഷ്ട്രീയ ആദര്‍ശം നമ്മുടെ ഭരണഘടനയ്ക്ക് നിരക്കുന്നതല്ലെങ്കിലും, ഒരാള്‍ മാവോയിസ്റ്റ് ആകുന്നത് കുറ്റകൃത്യമാകുന്നില്ല. അക്രമത്തിനു പ്രേരിപ്പിക്കുന്ന എന്തെങ്കിലും നടപടി പ്രതികളില്‍ നിന്ന് ഉണ്ടാകുമ്പോള്‍ മാത്രമേ അത് തെറ്റാകുന്നുള്ളൂ. ഈ കേസില്‍, പ്രതികളുടെ ഭാഗത്തുനിന്ന് അങ്ങനെ എന്തെങ്കിലും ഉണ്ടായതായി പ്രഥമദൃഷ്ട്യാ തെളിവില്ല.
ആറാമത്തെയും ഏഴാമത്തെയും വിഭാഗത്തിലെ തെളിവുകളാണ് പ്രോസിക്യൂഷന്‍ പ്രത്യേകം എടുത്തുകാണിച്ചിട്ടുള്ളത്. രണ്ടാം പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത ശത്രുവിന്റെ അടവുകളും നമ്മുടെ പ്രത്യാക്രമണ അടവുകളും എന്ന ലഘുലേഖയാണ് അതിലൊന്ന്. ഒളിവിലോ അല്ലാതെയോ പ്രവര്‍ത്തിക്കുന്ന സി.പി.ഐ മാവോയിസ്റ്റ് അംഗങ്ങള്‍ക്കുള്ള ചില പ്രതിരോധ, മുന്‍കരുതല്‍ നിര്‍ദേശങ്ങളാണ് അതിലുള്ളത്. എല്ലാ തെളിവുകളും നശിപ്പിക്കണമെന്നും, കാല്‍പ്പാട് പോലും അവശേഷിപ്പിക്കരുതെന്നും അതില്‍ വ്യക്തമായി നിര്‍ദേശിക്കുന്നുണ്ട്. പ്രതികളുടെ രഹസ്യഅജണ്ടയ്ക്കും നിയമ നിര്‍വ്വഹണ ഏജന്‍സികളുടെ ശ്രദ്ധയില്‍പെടാതെ ലക്ഷ്യം നിറവേറ്റാനുള്ള മുന്‍കരുതലുകള്‍ക്കുമുള്ള തെളിവാണ് അത് എന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. നിരോധിത സംഘടനയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ സംഘടനയുടെ നിര്‍ദേശങ്ങള്‍ പ്രതികള്‍ കര്‍ശനമായി പാലിച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ പറയുന്നു. നിരോധിത സംഘടനയുടെ രഹസ്യ യോഗത്തിനിടയിലാണ് പ്രതികള്‍ കയ്യോടെ പിടിയിലായത് എന്നും പ്രോസിക്യൂഷന്‍ ഇതിനു തെളിവായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഘടനയുടെ മുന്‍കരുതല്‍ നിര്‍ദേശമനുസരിച്ചാണ് പ്രതികള്‍ ആ സമയത്ത് മൊബൈല്‍ ഫോണ്‍ കൈവശം വെക്കാതിരുന്നത്. പ്രതികള്‍ ഒരിക്കലും ഫോണില്‍ പരസ്പരം ബന്ധപ്പെട്ടിരുന്നില്ല എന്നും സിം കാര്‍ഡ് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. പ്രതികള്‍ നിരോധിത സംഘടനയിലെ അംഗങ്ങളായിരിക്കാനുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നതെന്നും, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പ്രതികള്‍ ഒത്തുചേര്‍ന്ന് ഗൂഢാലോചന നടത്തിയിരിക്കാന്‍ സാധ്യതയുണ്ടെന്നും, അതിനല്ലെങ്കില്‍ അവര്‍ രഹസ്യമായി കൂടിക്കാഴ്ച നടത്തേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
അതേ സമയം, വിവിധ രേഖകളുടെ ഒരു സമാഹാരം മാത്രമാണ് മേല്‍പരാമര്‍ശിക്കപ്പെട്ട ലഘുലേഖ എന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ പറയുന്നു. രണ്ടാം പ്രതി ആ ലഘുലേഖ കൈവശം വെച്ചിരുന്നു എന്നതു കൊണ്ടു മാത്രം അവര്‍ ആ രേഖയിലെ നിര്‍ദേശങ്ങള്‍ പാലിച്ചിരുന്നു എന്നു കരുതാനാവില്ല. അതിലെ നിര്‍ദേശമനുസരിക്കുകയാണെങ്കില്‍, അത്തരം രേഖകളോ സാമഗ്രികളോ വീട്ടില്‍ സൂക്ഷിക്കാന്‍ പാടില്ലാത്തതാണ്. പക്ഷേ, രേഖകളെല്ലാം പ്രതിയുടെ വീട്ടില്‍ തുറസ്സായി സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ അറിയിച്ചിരിക്കുന്നത്. അവ ഒളിപ്പിച്ച നിലയില്‍ പോലും ആയിരുന്നില്ല. പ്രതികള്‍ രണ്ടു പേരും പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളായിരുന്നു. ഒന്നാം പ്രതി (അലൻ ഷുഹൈബ്) റെഗുലര്‍ വിദ്യാര്‍ഥിയാണ്. രണ്ടാം പ്രതി വിദൂര പഠന സംവിധാനത്തിലെ വിദ്യാര്‍ഥിയും ജോലി ചെയ്ത് ഉപജീവനം കണ്ടെത്തുന്ന ആളുമായിരുന്നു. രണ്ടുപേരും പഠനകാര്യങ്ങളിലും സാമൂഹ്യജീവിതത്തിലും സജീവമായി മുഴുകിയിരുന്നവരുമാണ്. അവരുടെ നീക്കങ്ങളും പ്രവര്‍ത്തനങ്ങളും പൂര്‍ണമായും നിരോധിത സംഘടനയുടെ നിയന്ത്രണത്തിലായിരുന്നു എന്നു പറയാന്‍ സാധ്യമല്ല.
ഒളിവിലുള്ള സി.പി.ഐ. മാവോയിസ്റ്റ് അംഗങ്ങളുമായി പ്രതികള്‍ പല തവണ ഒത്തുചേര്‍ന്ന് ഗൂഢാലോചന നടത്തിയതായി പ്രോസിക്യൂഷന്‍ ആരോപിച്ചിട്ടുണ്ട്. ആ കൂടിക്കാഴ്ചകളുടെ സമയത്ത് പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ ഒഴിവാക്കിയിരുന്നോ എന്ന് ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ കൃത്യമായി പറയാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല. അത്തരം രഹസ്യയോഗങ്ങള്‍ നടത്തുന്നവര്‍ അങ്ങനെ ചെയ്യുമെന്നതില്‍ സംശയമില്ല. ഏതായാലും, നേരിട്ടുള്ള തെളിവുകളാലോ സാഹചര്യത്തെളിവുകളാലോ പ്രതികളുടെ കുറ്റകൃത്യം നിയമപരമായ മാര്‍ഗങ്ങളിലൂടെ തെളിയിക്കാന്‍ പ്രോസിക്യൂഷനുള്ള ഉത്തരവാദിത്തം അതു കൊണ്ട് ഇല്ലാതാകുന്നില്ല. പ്രതികള്‍ സി.പി.ഐ മാവോയിസ്റ്റ് സംഘടനയില്‍ അംഗങ്ങളാണെന്നും അവരുടെ എല്ലാ നീക്കങ്ങളും പ്രവര്‍ത്തനങ്ങളും സംഘടനയുടെ നിയന്ത്രണത്തിലായിരുന്നുവെന്നും സ്ഥാപിക്കുന്നതില്‍ ധാരാളം കണ്ണികള്‍ വിട്ടുപോയിട്ടുള്ളതായി പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഭീകര സംഘടനയിലെ അംഗങ്ങളായ കുറ്റത്തിനാണ് യു.എ.പി.എ നിയമത്തിലെ സെക്ഷന്‍ 20 പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്തതെങ്കിലും, അന്വേഷണം പൂര്‍ത്തിയായ ശേഷം കുറ്റപത്രത്തില്‍ നിന്ന് സെക്ഷന്‍ 20 ഒഴിവാക്കിയിട്ടുണ്ട് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രതികള്‍ നിരോധിത ഭീകര സംഘടനയിലെ അംഗങ്ങളാണെന്ന് ഇപ്പോള്‍ പ്രോസിക്യൂഷന്‍ പോലും പറയുന്നില്ല. ആയതിനാല്‍, പ്രഥമദൃഷ്ട്യാ, പ്രതികള്‍ സി.പി.ഐ മാവോയിസ്റ്റ് സംഘടനയില്‍ അംഗങ്ങളാണെന്നും അവരുടെ എല്ലാ നീക്കങ്ങളും പ്രവര്‍ത്തനങ്ങളും സംഘടനയുടെ നിയന്ത്രണത്തിലായിരുന്നുവെന്നും പറയാനാകില്ല. എന്തെങ്കിലും അക്രമ പ്രവൃത്തികളില്‍ പ്രതികള്‍ പങ്കെടുത്തതായി ഒറ്റയൊരു ആരോപണം പോലുമില്ലാത്ത സാഹചര്യത്തില്‍, ഈ ഘട്ടത്തില്‍, നിരോധിത സംഘടനയുടെ ഒരു ആഭ്യന്തരരേഖ കൈവശം വെച്ചു എന്നത്, കൂടിപ്പോയാല്‍, പ്രതികള്‍ക്ക് ആ സംഘടനയോട് ഒരു ചായ്വുണ്ടെന്ന സൂചന മാത്രമേ ആകുന്നുള്ളൂ.
രണ്ടാം പ്രതിയുടെ പക്കല്‍ നിന്ന് കണ്ടെടുത്ത സി.പി.ഐ മാവോയിസ്റ്റ് സംഘടനയുടെ ഭരണഘടനയുടെ സോഫ്റ്റ് കോപ്പി, കൊടി, സി.പി.ഐ മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിക്കുന്ന വാരിക തുടങ്ങിയവ ആര്‍ക്കും ഇന്റര്‍നെറ്റില്‍ നിന്നുപോലും എളുപ്പം ലഭ്യമാകുന്നവയാണെന്ന് പ്രതികളുടെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട് (South Asia Terrorism Portal തുടങ്ങിയ വെബ് സൈറ്റുകളില്‍ അവ ലഭ്യമാണ്). എന്തായാലും പ്രതികളും നിരോധിത സംഘടനയുടെ ഭീകരപ്രവര്‍ത്തനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി ഈ ഘട്ടത്തില്‍ തെളിയിക്കാന്‍ സാധ്യമല്ല.
എട്ടാം വിഭാഗത്തിലെ തെളിവുകളിലേക്കു വരുമ്പോള്‍, രഹസ്യ യോഗം നടന്ന സ്ഥലങ്ങളായി പ്രതികള്‍ തന്നെ ചൂണ്ടിക്കാണിച്ച ചില സ്ഥലങ്ങളുടെ മഹസ്സറുകള്‍ മാത്രമേ പ്രോസിക്യൂഷന് ഹാജരാക്കാന്‍ സാധിച്ചിട്ടുള്ളൂ. ആ സ്ഥലങ്ങളില്‍ പ്രതികള്‍ എപ്പോഴെങ്കിലും ഉണ്ടായിരുന്നതിന് ഒരു തെളിവുമില്ല. ആ മഹസ്സറുകള്‍ ഈ ഘട്ടത്തില്‍ കാര്യമായ തെളിവായി കണക്കാക്കാനാവില്ല.
പ്രതികള്‍ക്ക് ശക്തമായ മാവോയിസ്റ്റ് അനുഭാവം ഉണ്ടായിരുന്നുവെന്നും അക്രമത്തിന്റെ പാത പ്രതികള്‍ക്ക് സ്വീകാര്യമായിരുന്നുവെന്നുമുള്ള ആരോപണം സംബന്ധിച്ച്, പ്രതികളുമായി പരിചയമുണ്ടായിരുന്ന ചിലരുടെ വാക്കാലുള്ള മൊഴികള്‍ മാത്രമാണ് പ്രോസിക്യൂഷന്റെ പക്കലുള്ളത്. ഒന്നും രണ്ടും പ്രതികള്‍ നിരോധിത സംഘടനയിലെ അംഗങ്ങളായിരുന്നു എന്നതിനോ, നിരോധിത സംഘടനയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതികള്‍ എന്തെങ്കിലും സഹായമോ പ്രോത്സാഹനമോ നല്‍കിയിരുന്നു എന്നതിനോ ഉള്ള വ്യക്തമായ ഒരു തെളിവും ആ സാക്ഷികളുടെ മൊഴികളിലുമില്ല. ആ മൊഴികള്‍ സൂചിപ്പിക്കുന്നത്, കൂടിപ്പോയാല്‍, പ്രതികള്‍ക്ക് മാവോയിസത്തോട് ആകര്‍ഷണമുണ്ടായിരുന്നു എന്നതു മാത്രമാണ്.
ഒളിവിലുള്ള മൂന്നാംപ്രതി ഉസ്മാന്‍ സി.പി.ഐ മാവോയിസ്റ്റ് സംഘടനയുടെ സജീവ അംഗമാണെന്നതിന് തെളിവുണ്ടെന്നും, യു.എ.പി.എ നിയമപ്രകാരം ചുമത്തപ്പെട്ട മൂന്ന് ക്രിമിനല്‍ കേസുകളില്‍ അയാള്‍ പ്രതിയാണെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചിട്ടുണ്ട്. ഒന്നാം പ്രതിയുമായി ഉസ്മാന്‍ തുടര്‍ച്ചയായി കൂടിക്കാഴ്ച നടത്തിയതിനും, നിരോധിത സംഘടനയുടെ സംഘടനാകാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു എന്നതിനും തെളിവുണ്ട്, ഒന്നാം പ്രതിയില്‍ നിന്നു പിടിച്ചെടുത്ത നോട്ട് ബുക്കില്‍, ഗവണ്‍മെന്റിനെ അക്രമത്തിലൂടെ പുറത്താക്കണമെന്ന എഴുത്തുകളും കണ്ടെത്തിയിട്ടുണ്ട്, നിരോധിത സംഘടനയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയിട്ടുണ്ട് എന്നതിന് അത് മതിയായ തെളിവാണ് എന്നാണ് പ്രോസിക്യൂഷൻ വാദം. മൂന്നാം പ്രതിയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ ഹാജരാക്കിയിരിക്കുന്നത് മാനന്തവാടി, പുല്‍പ്പള്ളി, തിരുനെല്ലി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് ക്രിമിനല്‍ കേസുകളുടെ വിവരങ്ങളാണ്. മൂന്നാം പ്രതി ഏതെങ്കിലും അക്രമങ്ങളിലോ ഭീകരപ്രവര്‍ത്തനങ്ങളിലോ പങ്കെടുത്തതായി ആ വിവരങ്ങളില്‍ ആരോപണമില്ല. സി.പി.ഐ മാവോയിസ്റ്റ് എന്ന സംഘടനയെ പിന്തുണയ്ക്കുന്ന നോട്ടീസുകള്‍ വിതരണം ചെയ്തതായി മാത്രമാണ് കേസുകള്‍. അതില്‍ രണ്ടു കേസുകള്‍ ഒരേ നോട്ടീസ് വിതരണത്തിന്റെ പേരിലുമാണ്. നവജനാധിപത്യ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള മാവോയിസ്റ്റ് സംഘടനയുടെ പോരാട്ടത്തിന്പൊതുജനങ്ങളുടെ പിന്തുണ തേടുന്നതാണ് ആ നോട്ടീസിന്റെ ഉള്ളടക്കം. അതിനു വേണ്ടി അക്രമം നടത്താനോ ഭീകരത പ്രോല്‍സാഹിപ്പിക്കാനോ നോട്ടീസ് ആഹ്വാനം ചെയ്യുന്നില്ല. (ഒന്നും രണ്ടും പ്രതികളെ അറസ്റ്റ് ചെയ്ത സ്ഥലത്തു നിന്ന്) മൂന്നാം പ്രതി പോലീസിനെക്കണ്ട് ഓടിരക്ഷപ്പെട്ടു എന്നത് സത്യമാണ്. തനിക്കെതിരെ ജാമ്യമില്ലാ വാറന്റുകള്‍ ഉള്ളതു കൊണ്ടായിരിക്കാം അയാള്‍ പോലീസിനെക്കണ്ട് ഓടിരക്ഷപ്പെട്ടത്. അതുകൊണ്ടു മാത്രം അയാള്‍ ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട സായുധ മാവോയിസ്റ്റ് ആണെന്ന് ഈ ഘട്ടത്തില്‍ പറയാനാവില്ല. മൂന്നാം പ്രതിയുമായി കൂടിക്കാഴ്ചകള്‍ നടത്താറുണ്ടായിരുന്നു എന്നതു കൊണ്ടു മാത്രം ഒന്നും രണ്ടും പ്രതികള്‍ ആസന്നമായൊരു ഭീകരാക്രമണം ആസൂത്രണം ചെയ്യുകയായിരുന്നു എന്നു കരുതാനും കഴിയില്ല.
ഒന്നാം പ്രതിയില്‍ നിന്ന് കണ്ടെടുത്ത നോട്ട് ബുക്ക് ഒരു സ്വകാര്യ ഡയറിയാണ്. അതില്‍ അയാള്‍ വിവിധ വിഷയങ്ങളെക്കുറിച്ച് പലതും കുറിച്ചിട്ടുണ്ട്. എ.കെ.47 തോക്ക് ഉപയോഗിച്ച് ഗവണ്‍മെന്റിനെതിരെ യുദ്ധം ചെയ്യുന്നതിന്റെ തന്ത്രങ്ങളെക്കുറിച്ചാണ് ഒരു പേജിലുള്ളത്. ആ കുറിപ്പിലുള്ളത് ഇങ്ങനെയാണ്: തോക്കേന്തി ഒറ്റക്കെട്ടായി നിന്ന് ഗവണ്‍മെന്റിനെതിരെ പോരാടുക. ഓരോ വെടിയുണ്ടയും പോലീസിനെതിരെ ഉതിര്‍ക്കുക. ശത്രു ആക്രമിക്കുമ്പോള്‍ നമ്മള്‍ പിന്‍വലിയുക. ശത്രു വിശ്രമിക്കുമ്പോള്‍ നമ്മള്‍ അവരെ ശല്യപ്പെടുത്തുക. അവര്‍ പിന്‍വാങ്ങുമ്പോള്‍ നമ്മള്‍ ആക്രമിക്കുക. ശത്രുവിനെ ഇല്ലാതാക്കിയ ശേഷം നമ്മള്‍ മുന്നോട്ടു നീങ്ങുക. പുതിയൊരു ലോകം നമ്മെ കാത്തിരിക്കുന്നുണ്ട്. തോക്കുകളില്‍ മുറുകെപ്പിടിക്കുക. കാഞ്ചി വലിക്കാനുള്ള സമയം ഇതാ എത്തിയിരിക്കുന്നു.
ഈ ഡയറി ഒരു തെളിവായി സ്വീകരിക്കുന്നതിനെതിരെ ഒന്നാം പ്രതിയുടെ അഭിഭാഷകന്‍ രണ്ട് തടസ്സവാദങ്ങളാണ് ഉന്നയിച്ചത്. ഒന്ന്: സ്വകാര്യ ഡയറി തെളിവായി സ്വീകരിക്കാന്‍ പാടില്ല.
രണ്ട്: ആ കുറിപ്പുകള്‍ക്ക് തെളിവുമൂല്യമില്ല. കാരണം, പ്രതിയുടെ ക്ഷുഭിതമായ മനസ്സും വന്യമായ ചിന്തകളും മാത്രമാണ് ആ കുറിപ്പില്‍ പ്രതിഫലിക്കുന്നത്, അല്ലാതെ എന്തെങ്കിലും പ്രവര്‍ത്തികളല്ല.
ആദ്യത്തെ തടസ്സവാദം അംഗീകരിക്കാനാവില്ല. കാരണം, സ്വകാര്യതയ്ക്കുള്ള അവകാശം രാജ്യസുരക്ഷയ്ക്കു വിധേയമായിരിക്കും എന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ് (പി.യു.സി.എല്‍ വേഴ്സസ് യൂണിയന്‍ ഓഫ് ഇന്ത്യ 2004).
രണ്ടാമത്തെ തടസ്സവാദത്തിലേക്കു വരുമ്പോള്‍, ആ നോട്ട് ബുക്കിലെ കുറിപ്പുകള്‍ പ്രതിയുടെ പക്വതയില്ലാത്ത ചിന്തകളുടെ പ്രതിഫലനമാണോ അതോ എന്തെങ്കിലും പ്രവൃത്തികള്‍ക്കുള്ള തയ്യാറെടുപ്പാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഒരാള്‍, അയാള്‍ക്ക് ഇഷ്ടമുള്ളതോ അയാളെ വേദനിപ്പിക്കുന്നതോ ആയ കാര്യങ്ങളെക്കുറിച്ച് എഴുതി വയ്ക്കുന്ന ഇടമാണ് സ്വകാര്യ ഡയറി. ഒരാള്‍ക്ക് തോന്നുന്നതെന്തും, മറ്റുള്ളവരുടെ വിമര്‍ശനങ്ങളെയോ തീര്‍പ്പുകളെയോ ഭയപ്പെടാതെ, അയാള്‍ക്ക് ഡയറിയില്‍ എഴുതാം. മനസ്സിന്റെ, സുരക്ഷിതവും സ്വതന്ത്രവുമായൊരു വിപുലീകരണം മാത്രമാണത്. വെറുതെ ഒരാളുടെ ചിന്തകളോ വികാരങ്ങളോ രേഖപ്പെടുത്തി വെച്ചിരിക്കുന്ന കുറിപ്പുകളില്‍ നിന്ന് നമുക്ക് നിഗമനങ്ങളിലെത്താനാവില്ല. പുറംലോകത്ത് നടക്കുന്ന കടുത്ത അനീതികളും മനുഷ്യാവകാശ ലംഘനങ്ങളും മറ്റും നേരിട്ടു ബാധിക്കുന്നവയല്ലെങ്കില്‍ പോലും ഒരാളുടെ മനസ്സിനെ അസ്വസ്ഥമാക്കിയേക്കാം. അത്തരം സാഹചര്യങ്ങളില്‍ മനസ്സ് കലാപകലുഷിതമായേക്കാം. അത് വികാരക്ഷോഭവും മാനസിക സമ്മര്‍ദവും ഉണ്ടാക്കിയേക്കാം. അത്തരം മാനസിക സമ്മര്‍ദങ്ങളില്‍ നിന്ന് ആശ്വാസം കണ്ടെത്തുന്ന പല വഴികളിലൊന്നാണ് ഡയറിയെഴുത്ത്. ചിലര്‍ മനസ്സില്‍ തോന്നുന്നതെന്തും അങ്ങനെ കുറിച്ചിടും. വികാരവിക്ഷോഭങ്ങളെ കടലാസിലേക്ക് ഒഴുക്കിക്കളയുന്നൊരു മാനസിക ശുദ്ധീകരണ പ്രക്രിയയാണത്.
ഇവിടെ പരാമര്‍ശിക്കപ്പെടുന്ന ഡയറിക്കുറിപ്പുകള്‍ ഏതെങ്കിലും പ്രത്യേക സംഭവവുമായി ബന്ധപ്പെട്ടതല്ല. സമീപഭാവിയില്‍ നടത്താനിരിക്കുന്ന എന്തെങ്കിലും ആക്രമണത്തിന്റെ രൂപരേഖയുമല്ല. ജനകീയ വിപ്ലവത്തെക്കുറിച്ചുള്ള മാവോയിസ്റ്റ് ആശയത്തിന്റെ പൊതുവായൊരു വീക്ഷണം മാത്രമാണത്. ഏറിപ്പോയാല്‍, ആ ആശയത്തോട് പ്രതിക്കു ചായ്‌വ് ഉണ്ട് എന്നു മാത്രമേ ആ കുറിപ്പുകളില്‍ നിന്ന് തെളിയുന്നുള്ളൂ. പ്രകോപനകരമായൊരു ചിന്ത, ഒരു കുറ്റകൃത്യത്തിനുള്ള തയ്യാറെടുപ്പായി കാണാനാവില്ല. കുറ്റകൃത്യത്തിനുള്ള തയ്യാറെടുപ്പായി കണക്കാക്കണമെങ്കില്‍, ആ കൃത്യം നിറവേറ്റാനുള്ള സാമഗ്രികളും ഉപകരണങ്ങളും മറ്റും സ്വരുക്കൂട്ടിയിട്ടുണ്ടായിരിക്കണം. ആ ഡയറിക്കുറിപ്പ് എഴുതുന്നതിനു മുന്‍പോ എഴുതിയ ശേഷമോ പ്രതി എന്തെങ്കിലും അക്രമ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതായി പ്രോസിക്യൂഷന്‍ പറയുന്നുമില്ല.
രണ്ട് കാര്യങ്ങള്‍ ഈ ഘട്ടത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഒന്ന്: പ്രതികള്‍ക്കെതിരായ അന്തിമ റിപ്പോര്‍ട്ടില്‍ യു.എ.പി.എയിലെ സെക്ഷന്‍ 20 ഒഴിവാക്കിയിരിക്കുകയാണ്. ഒന്നാം പ്രതി നിരോധിത സംഘടനയിലെ സജീവാംഗമാണെന്ന് പ്രോസിക്യൂഷന്‍ പോലും കരുതുന്നില്ല എന്നാണ് അതിനര്‍ഥം.
രണ്ട്: ഒന്നാം പ്രതി ചില മാനസിക പ്രശ്നങ്ങള്‍ക്ക് ചികില്‍സയിലായിരുന്നു എന്ന് ജാമ്യാപേക്ഷയോടൊപ്പമുള്ള രേഖകളില്‍ നിന്ന് വ്യക്തമാണ്. വിഷാദരോഗത്തിനും മറ്റും പ്രതി നേരത്തേ ചികില്‍സ തേടിയിട്ടുണ്ട്. അത്തരം സാഹചര്യങ്ങള്‍ പ്രതിയെ വൈകാരിക സമ്മര്‍ദ്ദത്തില്‍ ആക്കിയിരിക്കാം. അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പ്രതി എന്തെങ്കിലും അക്രമത്തില്‍ ഏര്‍പ്പെട്ടതായി ആരോപണവും ഇല്ലാത്ത സാഹചര്യത്തില്‍, പ്രതി അക്രമത്തിന്റെ മാര്‍ഗം സ്വീകരിച്ചതായി ഡയറിയിലെ കുറിപ്പുകള്‍ മാത്രം അടിസ്ഥാനമാക്കി വിലയിരുത്താനാവില്ല.
വീട് പരിശോധിക്കാന്‍ പൊലീസ് എത്തിയപ്പോള്‍ രണ്ടാം പ്രതി മാവോയിസത്തെയും നക്സല്‍ബാരിയെയും പിന്തുണച്ച് മുദാവാക്യം മുഴക്കി എന്നതാണ് പ്രോസിക്യൂഷന്റ മറ്റൊരു പ്രധാന വാദം. ഇവിടെയും എന്തെങ്കിലും അക്രമ പ്രവര്‍ത്തനം പ്രതി നടത്തിയതായി ആരോപണമില്ല. മുദ്രാവാക്യം വിളിച്ചുവെന്നത് പ്രതിക്ക് മാവോയിസ്റ്റ് ആദര്‍ശങ്ങളോടുള്ള അനുഭാവമായി മാത്രമേ കണക്കാക്കാന്‍ കഴിയൂ. അല്ലാതെ ആ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ അക്രമത്തിന്റെ പാതയിലേക്ക് കാലെടുത്തു വെച്ചതായി കാണാനാവില്ല.
ജമ്മു കാശ്മീരിനെക്കുറിച്ചു തയാറാക്കിയ പ്രകോപനപരമായ പ്രസ്താവനകളെ അതിന്റെ സമയപശ്ചാത്തലവുമായി ബന്ധപ്പെടുത്തി വേണം പരിശോധിക്കേണ്ടത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370, 35 (എ) എന്നിവ റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ആ കുറിപ്പുകള്‍. പ്രതികള്‍ ഭീകരപ്രവര്‍ത്തനത്തിനു പിന്തുണ നല്‍കിയതിന് തെളിവായി ഈ ഘട്ടത്തില്‍ അതിനെ പ്രഥമദൃഷ്ട്യാ കണക്കാക്കാനാവില്ല.
പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി.പി.ഐ മാവോയിസ്റ്റ് സായുധ പ്രവര്‍ത്തകരില്‍ നിന്ന് കണ്ടെടുത്ത ചില പുസ്തകങ്ങളും വോയ്സ് ക്ലിപ്പുകളും പ്രതികളുടെ പക്കലും കണ്ടെത്തി എന്നതാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയിരിക്കുന്ന മറ്റൊരു തെളിവ്. അവയൊന്നും പൊതുസമൂഹത്തില്‍ നിരോധിക്കപ്പെട്ടവയോ വിലക്കപ്പെട്ടവയോ അല്ല. അതിനാല്‍ അവയും ഈ ഘട്ടത്തില്‍ പ്രതികളുടെ ഭീകരബന്ധത്തിന് തെളിവായി പ്രഥമദൃഷ്ട്യാ കണക്കാക്കാനാവില്ല.
പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത നോട്ട് പാഡുകളിലും പോക്കറ്റ് ഡയറികളിലും ചില അക്കൗണ്ട് വിവരങ്ങളും മലയാളത്തിലുള്ള ചില ചുരുക്കെഴുത്തുകളും കാണപ്പെട്ടു എന്നതാണു പ്രോസിക്യൂഷന്‍ സമാഹരിച്ച തെളിവുകളിലെ പന്ത്രണ്ടാം വിഭാഗത്തിലുള്ളത്. നിലവില്‍, നിരോധിത സംഘടനയുടെ ഭീകരപ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ പ്രതികള്‍ നടത്തിയ എന്തെങ്കിലും ഗൂഢപ്രവൃത്തികളുമായി ബന്ധപ്പെട്ടതാണ് ഈ കുറിപ്പുകള്‍ എന്നതിന് തെളിവില്ല.
എന്‍.ഐ.എ കോടതി വിധിയുടെ പൂര്‍ണരൂപം

കെ.കെ. സുരേന്ദ്രൻ
Jan 14, 2021
5 Minutes Read
ഉമ്മർ ടി.കെ.
Jan 11, 2021
15 Minutes Read
കെ. എസ്. ഇന്ദുലേഖ
Dec 18, 2020
6 Minutes Read
പ്രമോദ് പുഴങ്കര
Nov 23, 2020
9 Minutes Read
ജനാർദ്ദനൻ ചാവക്കാട്
16 Sep 2020, 10:32 AM
ജീവിതത്തിലും ജനാധിപത്യത്തിലും ഏറെ പ്രതീക്ഷ നൽകുന്ന വിധിന്യായം.