സ്വാന്റെ പേബോ
തിരുത്തിയെഴുതുന്ന
സുവിശേഷങ്ങള്‍
സ്വാന്റെ പേബോ തിരുത്തിയെഴുതുന്ന സുവിശേഷങ്ങള്‍
പരിണാമത്തെ മനസ്സിലാക്കിത്തരുക മാത്രമല്ല പാബോ ഗവേഷണങ്ങള്‍ ചെയ്തത്, നമ്മുടെ സവിശേഷതകളില്‍ ചിലതിലേയ്ക്ക് വിരല്‍ചൂണ്ടുക കൂടിയാണ്. ഭാവിയില്‍ ആധുനിക മനുഷ്യരെ ബാധിക്കുന്ന പലതിനോടും നമ്മുടെ ജീനുകളില്‍ രേഖപ്പെടുത്തിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. ഈ വർഷത്തെ വൈദ്യശാസ്ത്ര നോബൽ ലഭിച്ച സ്വാന്റെ പാബോയുടെ ഗവേഷണാനുഭവങ്ങളെക്കുറിച്ച് ഡോ. യു. നന്ദകുമാർ എഴുതുന്നു.
11 Oct 2022, 05:25 PM
മനുഷ്യരുടെ ഉത്പത്തിയെക്കുറിച്ചുള്ള അനേകം സങ്കല്പങ്ങളുണ്ട്. ആദ്യകാല ഈജിപ്തില്‍ മരണവും മരണാന്തര ജീവിതവും പ്രധാന ചിന്തകളില്‍ ഇടം പിടിച്ചിരുന്നു. ലോകാന്ത്യത്തിലെ ന്യായവിധിയും കാത്ത് പിരമിഡുകളില്‍ ശയിക്കുന്ന ഫറോവമാര്‍ക്കായി രചിക്കപ്പെട്ട വചനങ്ങള്‍ പിരമിഡുകളുടെ ഭിത്തിമേലും പില്‍ക്കാലത്ത് ശവപേടകത്തിലും കാണപ്പെട്ടിട്ടുണ്ട്. അവിടെനിന്ന് ഗില്‍ഗമെഷ് കാലമാകുമ്പോഴേയ്ക്കും മിത്തുകളുടെ പ്രവാഹം തന്നെയായി. കരയിലെയും കടലിലേയും ജലവൈവിധ്യം, മലകള്‍, പുഴകള്‍, ആകാശം, ഭൂമി, സസ്യങ്ങള്‍, മഴ, പ്രളയം, വരള്‍ച്ച, എന്നിങ്ങനെ അന്നത്തെ മനുഷ്യര്‍ അഭിമുഖീകരിക്കുന്ന ഏതു പ്രശ്‌നവും കഥാരൂപത്തിലോ സംവാദരൂപത്തിലോ സുമേറിയന്‍ മിത്തുകളില്‍ കാണാം. ഇറാ സ്പാര്‍ രചിച്ച മെസോപ്പൊട്ടാമിയയിലെ ഉല്പത്തിക്കഥകള്‍ എന്ന ലേഖനത്തില്‍ ഇവയുടെ പരാമര്‍ശം കാണാം.
പറഞ്ഞുവരുന്നത്, നാം എവിടെനിന്ന് വന്നു? എന്താണ് നമ്മുടെ ചരിത്രം? എന്താണ് ജീവിതലക്ഷ്യം? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ആധുനിക മനുഷ്യനെ മാത്രമല്ല അലട്ടിയിരുന്നത്. എല്ലാ മതങ്ങളും ഇതുതന്നെയാണ് പറഞ്ഞുതുടങ്ങിയത്; എല്ലാ ദൈവങ്ങളും ഇതിനുത്തരമാണ് നല്‍കുന്നതായി ഭാവിക്കുന്നത്. അങ്ങനെ നോക്കിയാല്‍ ആത്മീയചിന്തയുടെ ചരിത്രത്തില്‍ മനുഷ്യര്‍ക്ക് പതിനായിരം വര്‍ഷത്തിനു പിന്നിലെ കഥകള്‍ പറയാനില്ല. ആദ്യമനുഷ്യര്‍ ഉണ്ടായത് നാമിപ്പോള്‍ കാണുന്ന രൂപത്തിലും ഘടനയിലും തന്നെയാണെന്നും മിത്തുകള്‍ ഉറപ്പിച്ചു പറയുന്നു. പരിണാമം പോലുള്ള ഇതര സാദ്ധ്യതകള്‍ സയന്‍സ് മുന്നോട്ടുവെയ്ക്കുന്നുണ്ടെങ്കിലും അവയുടെ തെളിവുകള്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യപ്പെട്ടു കാണുന്നുമുണ്ട്.
ഒരു ചെറിയ അസ്ഥിശകലം, വലിയ കണ്ടെത്തൽ
പതിനായിരം വര്‍ഷം പിന്നിട്ട ഒരു കാലവും ദേശവും എങ്ങനിരിക്കും എന്ന് നമുക്ക് ഭാവനയില്‍ പോലും കാണാനെളുപ്പമല്ല. എങ്കില്‍ 40,000 വര്‍ഷം പിന്നോട്ട് നോക്കി, അന്ന് ജീവിച്ചവരുടെ ചരിത്രം കണ്ടെത്തുക ക്ഷിപ്രസാദ്ധ്യമല്ല. അത്തരം അന്വേഷങ്ങള്‍ പോലും അപസര്‍പ്പകകഥകളെ വെല്ലുന്ന അനുഭവമായിരിയ്ക്കുമെന്നും കരുതാം. അതിപുരാതനകാലത്തെ മനുഷ്യരുടെയും (homo sapiens) മനുഷ്യേതരുടെയും (Homo species, erectus, rudolfensis, heidelbergensis, floresiensis, neanderthalensis, naledi, and luzonensis.) ജീവിതം രേഖപ്പെടുത്താന്‍ ശ്രമിക്കുന്ന കുറെ ശാസ്ത്രജ്ഞരുണ്ട്. അവരുടെ ഗവേഷണതാത്പര്യം അതിനൂതന ശാസ്ത്രസാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് അചിന്തനീയമായ ഭൂതകാലത്തെ മനുഷ്യസമാന ജീവിതങ്ങള്‍ അനാവരണം ചെയ്യുകയാണ്.
നമുക്ക് 90,000 വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഒരു ദിവസം പരിഗണിക്കാം. പ്രാചീന മനുഷ്യാവശിഷ്ടങ്ങള്‍ പഠനവിധേയമാക്കുന്ന ഗവേഷകസംഘത്തിന് ഒരു ചെറിയ അസ്ഥിശകലം കിട്ടി. ആദ്യ പഠനങ്ങളില്‍ അതിന് 50,000 വര്‍ഷമെങ്കിലും പഴക്കമുണ്ടെന്നും ഉറപ്പിച്ചു. അതില്‍ എന്തെങ്കിലും ജനിതക അവശിഷ്ടമുണ്ടോ എന്നന്വേഷിക്കലായി അടുത്ത പടി. സൈബീരിയയില്‍ ആള്‍ട്ടയ് മലനിരകളിലെ ഡെനിസോവ എന്നറിയപ്പെടുന്ന ഗുഹയില്‍നിന്ന് ലഭിച്ചതാണ് അസ്ഥി. വിവിയന്‍ സ്ലോണ്‍ (Viviane Slon), സ്വാന്ത് പേബൊ (Svante Pääbo) എന്നിവര്‍ നേതൃത്വം കൊടുത്ത പഠനങ്ങളില്‍ ധാരാളം ഡി. എന്‍. എ കണ്ടെത്താനായി. ആവേശകരമായ തുടര്‍പഠനങ്ങളില്‍ അസ്ഥിയുടെ പ്രായം 90,000 വര്‍ഷമാണെന്നും, അത് ഉദ്ദേശം 13 വയസ്സുള്ള പെൺകുട്ടിയുടേതാണെന്നും സ്ഥിരീകരിക്കാനായി. തുടര്‍പഠനങ്ങള്‍ അന്വേഷിക്കുന്നത് പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായുള്ള ജനിതകബന്ധം കണ്ടെത്തലാണ്.

മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ പഠനം അമ്മ വഴിയുള്ള ജനിതക ദായക്രമം സൂചിപ്പിക്കുന്നു. ഈ പെണ്‍കുട്ടിയുടെ അമ്മ നിയാണ്ടര്‍ത്താല്‍ വിഭാഗത്തില്‍പെട്ട സ്ത്രീയായിരുന്നു എന്നാണ് പഠനങ്ങളില്‍ കണ്ടത്. സെല്‍ ഡി.എന്‍. എ നശിച്ചുപോകുന്നതിനാല്‍ പെണ്‍കുട്ടിയുടെ പിതാവിനെ കണ്ടെത്താന്‍ മറ്റു മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടിവരും. ഡെന്നി എന്ന വിളിപ്പേരിലറിയപ്പെട്ട പെണ്‍കുട്ടിയുടെ ജീനോം ഘടന മറ്റു മൂന്നു വിഭാഗങ്ങളില്‍ പെട്ട ഇതര മനുഷ്യരുടെ ജീനോമുമായി താരതമ്യം ചെയ്യുകയായിരുന്നു അടുത്തപടി. അതേ ഗുഹയിടത്തില്‍നിന്ന് ലഭിച്ച നിയാണ്ടര്‍ത്താല്‍, ഡെനിസോവന്‍, എന്നീ ജീനോമുകളുമായും ആഫ്രിക്കയില്‍ നിന്നുള്ള ആധുനിക മനുഷ്യന്റെയും ജീനോമുകള്‍ താരതമ്യം ചെയ്യാന്‍ ഉപയോഗിച്ചു. അത്ഭുതമെന്നു പറയട്ടേ, നിയാണ്ടര്‍ത്താല്‍, ഡെനിസോവന്‍ ജീനോം ഘടനയുമായി ഡെന്നിക്ക് യഥാക്രമം 40% വീതം സാമ്യം രേഖപ്പെടുത്തി.
സ്വാന്റെ പേബോ വലിയ കണ്ടെത്തലിന്റെ വക്കിലാണ്, ആ നിമിഷം. നാളിതുവരെ കണ്ടെത്തിയിട്ടില്ലത്ത പുതിയ ഒരു മനുഷ്യവര്‍ഗം ഇതാ മുന്നില്‍: സൈബീരിയന്‍ അള്‍ട്ടയ് മലനിരകള്‍ക്ക് സമീപം ഡെനിസോവ ഗുഹകളില്‍ കണ്ടെത്തിയ മനുഷ്യരില്‍ നിയാണ്ടര്‍ത്താല്‍ കൂടാതെ മറ്റൊന്നുകൂടിയുണ്ട്. ആ വേഗത്തില്‍ പെട്ടയാളുടെ ജീനുകള്‍ ഡെന്നിയിലുണ്ട്. ഡെന്നിയുടെ മാതാവ് നിയാണ്ടര്‍ത്താല്‍ സ്ത്രീ തന്നെ; പിതാവ് മറ്റൊരു സ്പീഷീസില്‍ പെട്ടതും. പുതുതായി കണ്ടെത്തിയ സ്പീഷീസിനെ ഡെനിസോവന്‍സ് അഥവാ ഡെനിസോവ ഹോമിനിന്‍സ് എന്ന് നാമകരണം ചെയ്യപ്പെട്ടു. രണ്ടു വ്യത്യസ്ത സ്പീഷിസില്‍ പെട്ടവരില്‍ നിന്നുണ്ടായ ഒന്നാം തലമുറക്കാരിയാണ് ഡെന്നി. നിയാണ്ടര്‍ത്താലും ഡെനിസോവനും തമ്മില്‍ ലൈംഗിക ബന്ധം പരക്കെ നടന്നിരിക്കാന്‍ ഇടയുണ്ടെന്നിരിക്കിലും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുള്ളില്‍ അവരുടെ ജീനുകള്‍ കൂടിച്ചേരല്‍ നടന്ന് നവ ജിനോം ക്രമം ഉണ്ടാകാത്തതെന്ത് എന്ന ചോദ്യം അവശേഷിക്കുന്നു.
വന്ധ്യതയുള്‍പ്പടെ ജൈവശാസ്ത്രപരമായ എന്തെങ്കിലും ദൗര്‍ബല്യങ്ങളാല്‍ അവരുടെ അനന്തര തലമുറകള്‍ ഉണ്ടാകാതെപോയി എന്ന് കരുതാം. എന്തായാലും ഇന്നത്തെ പല മനുഷ്യസമൂഹങ്ങളിലും ഡെനിസോവന്‍ ജീനുകള്‍ കാണാനാകും. കൂടുതല്‍ വിശദമായ പഠനം സ്വാന്തേ പേബോ നയിച്ച ഗവേഷകര്‍ ‘സയന്‍സ്' ജേണലില്‍ പ്രസിദ്ധീകരിച്ചു. ഇതില്‍ ഡെനിസോവനുകള്‍ ഏറെക്കുറെ കിഴക്കന്‍ നാടുകളില്‍ കഴിഞ്ഞതായും, നിയാണ്ടര്‍ത്താലുമായി ധാരാളം ഇണചേരല്‍ നടന്നതായും സൂചനയുണ്ട്. ചൈനയുടെ തെക്കന്‍ പ്രദേശങ്ങള്‍, പപ്പുവ ദ്വീപുകള്‍, ഓസ്‌ട്രേലിയന്‍ തദ്ദേശവാസികള്‍ ടിബറ്റന്‍ വംശജര്‍ എന്നിവരില്‍ ഡെനിസോവന്‍ സാന്നിധ്യം ഇപ്പോഴുമുണ്ട്.

മനുഷ്യനൊരു നിർവചനം ആവശ്യമാണ്
നിയാണ്ടെര്‍ത്താല്‍ മനുഷ്യര്‍ യൂറോപ്പിലും, ഏഷ്യന്‍ ഭാഗങ്ങളില്‍ ചിലേടങ്ങളിലും വാസമുറപ്പിച്ചിരുന്നു; എങ്കിലും കുടിയേറ്റ/ പ്രവാസ ജീവിതം ഇഷ്ടപ്പെടുന്നവരും ആയിരുന്നുവെന്ന് കരുതണം. നാം നേരത്തെ പരിഗണിച്ച ഡെന്നിയുടെ ജനിതക ബന്ധുക്കളെ കണ്ടത് ഇപ്പോള്‍ ക്രൊയേഷ്യ സ്ഥിതിചെയ്യുന്നിടത്തായിരുന്നു. എന്നാല്‍ ഡെന്നിയുടെ അസ്ഥി വീണ്ടെടുത്ത സ്ഥലത്തുതന്നെ ജീവിച്ച നിയാണ്ടര്‍ത്താല്‍ മനുഷ്യന്റെ അസ്ഥിയുമായി അവള്‍ക്ക് ജനിതകബന്ധം ഇല്ലായിരുന്നുതാനും. ആയിരക്കണക്കിന് വര്‍ഷങ്ങളില്‍ കൂടി അവര്‍ മാറിമാറിത്താമസിച്ചിരുന്ന സ്പിഷീസ് ആയിരുന്നു എന്നര്‍ത്ഥം.
സ്വാന്റെ പേബോയുടെ പ്രധാന ഗവേഷണ താല്പര്യം ഇതിലൊതുങ്ങുന്നതായിരുന്നില്ല, ഒരിക്കലും. മനുഷ്യനൊരു നിര്‍വചനമെന്ത് എന്ന ചോദ്യത്തെ നാമെങ്ങനെ സമീപിക്കും? സോക്രട്ടീസ് മുതലിങ്ങോട്ട് എല്ലാരേയും അലട്ടിയിരുന്ന അതെ ചോദ്യം സയന്‍സിന്റെ സങ്കേതങ്ങള്‍ ഉപയോഗിച്ച് വ്യത്യസ്തമായി സമീപിക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം. ശരിയായ ഫ്രെയിമില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനായില്ലെങ്കില്‍ ഉത്തരങ്ങളിലേയ്ക്ക് നമുക്കെത്താനുമാവില്ലെല്ലോ. ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും ഗവേഷണ സ്ഥാപനങ്ങളെയും അണിനിരത്തി ഒരു കണ്‍സോര്‍ഷ്യം രൂപപ്പെടുത്തി: ലക്ഷ്യം, നിയാണ്ടര്‍ത്താല്‍ മനുഷ്യരുടെ ജീനോം ഘടന പൂര്‍ണമായി കണ്ടെത്തുക. എളുപ്പമുള്ള കാര്യമല്ല; ജനിതക വസ്തുക്കള്‍ അതിന്റെ സൂക്ഷ്മഘടനയ്ക്ക് കോട്ടം വരാതെ സുരക്ഷിതമായി പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ മനുഷ്യാവശിഷ്ടങ്ങളില്‍ കഴിയും എന്ന് കരുതാനാവില്ല. പ്രത്യേകിച്ചും കാലാവസ്ഥ, മണ്ണിലെ ജലസാന്നിധ്യം, സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനം, ആധുനിക മനുഷ്യരുടെ കാലിക പ്രവര്‍ത്തനങ്ങള്‍ അവശിഷ്ടങ്ങളെ ജീര്‍ണിപ്പിക്കുകയും മലിനവത്കരിക്കുകയും ചെയ്യും. അതായത്, വിജയസാധ്യത നന്നേ കുറവാണെന്ന് മുന്‍കൂട്ടി അറിയാവുന്ന സംരംഭം എന്നുതന്നെ.
എന്നാല്‍ വിജയിച്ചാലോ, ആധുനിക മനുഷ്യരുടെയും നിയാണ്ടര്‍ത്തലുകളുടെയും ജീനുകള്‍ ഒപ്പത്തിനൊപ്പം താരതമ്യം ചെയ്യാമെന്നാകും. അവിടുന്ന് പിന്നോട്ടുപോയി, ഏതു ഘട്ടത്തിലാണ് നാം നിയാണ്ടെര്‍ത്തലുകളില്‍ നിന്നകന്നതെന്നും അതിനു കാരണക്കാരായ മ്യൂറ്റേഷനുകള്‍ എന്തൊക്കെയാണെന്നും കണ്ടെത്താനാകും. ഉദ്ദേശം 40,000 വര്‍ഷങ്ങള്‍ക്കുമുമ്പ് വംശനാശം വന്ന സ്പീഷിസ് ആണ് നിയാണ്ടെര്‍ത്തല്‍. അവരും നമ്മളും സമാനരാണ്, ഒപ്പം ജീവിച്ചിരുന്നവര്‍, ഒന്നിച്ചു കിടക്ക പങ്കിടുകയും, ഇണചേരുകയും ചെയ്തവര്‍. നമ്മെപ്പോലെ ശിശുപരിപാലനവും മരണശുശ്രുഷയും ചെയ്തിരുന്നവര്‍, എങ്കിലും നാമല്ലാത്തവര്‍. രണ്ടു സ്പീഷിസ് ആയിരുന്നെങ്കിലും വികസിച്ച മസ്തിഷ്‌കം അവര്‍ക്കുണ്ടായിരുന്നു, ആയുധങ്ങള്‍ നിര്‍മിക്കാനും, അഗ്‌നിയെ മെരുക്കാനും ചിത്രങ്ങള്‍ ആലേഖനം ചെയ്യാനും മികവുണ്ടായിരുന്നു. ആഫ്രിക്കയില്‍നിന്ന് യൂറേഷ്യയിലെത്തിയ മനുഷ്യര്‍ കണ്ടുമുട്ടിയ മറ്റൊരു സമം സ്പീഷിസ് ആയിരുന്നു നിയാണ്ടെര്‍ത്തല്‍. അവരുടെ കൂടിച്ചേരല്‍ സംഘര്‍ഷഭരിതമായിരുന്നോ സഹവര്‍ത്തിത്വത്തോടായിരുന്നോ എന്നറിയാനാകുന്നില്ല. മനുഷ്യരുമായി ഇടം പങ്കിട്ട അനേകം ജീവികളും സസ്യങ്ങളും അപ്രത്യക്ഷമായതുപോലെ നിയാണ്ടെര്‍ത്തലും പോയതാകാം. നാമാവശേഷമാകുന്നതിനു മുമ്പ് അവര്‍ തങ്ങളുടെ ജീനുകള്‍ ആധുനിക മനുഷ്യരില്‍ നിക്ഷേപിച്ചിട്ടുണ്ട്. ജീവിച്ചിരുന്ന നിയാണ്ടെര്‍ത്തലുകളേക്കാള്‍ അവരുടെ ജീനുകള്‍ 21ാം നൂറ്റാണ്ടിലെ മനുഷ്യരില്‍ സന്നിഹിതമാണ്: മറ്റൊരര്‍ത്ഥത്തില്‍ നിയാണ്ടെര്‍ത്തല്‍ ഇന്നും ജീവിക്കുന്നു.
ഏകദേശം 40,000 വര്‍ഷങ്ങള്‍ക്കുമുമ്പ് നിയാണ്ടെര്‍ത്തല്‍ നാമാവശേഷമായതോടെ മനുഷ്യര്‍ എന്നുവിളിക്കാന്‍ നാം മാത്രമായി; മറ്റു എട്ടോ അതിലധികമോ സ്പീഷീസുകള്‍ ഇല്ലാതായി ഹോമോ സാപിയന്‍സ് മാത്രം ലോകമടക്കി വാഴാന്‍ കഴിഞ്ഞതെങ്ങനെ എന്ന ചോദ്യത്തിന് പേബോ ഗവേഷണം ഉത്തരം കണ്ടേക്കും. ഭീമമായ സമൂഹങ്ങള്‍ കെട്ടിപ്പടുക്കാനും, അതി സങ്കീര്‍ണമായ സഹവര്‍ത്തിത്വം ആസൂത്രണം ചെയ്യാനും, നമ്മെപ്പോലെ അതിശയിപ്പിക്കുന്ന ടെക്‌നോളജി വികസിപ്പിക്കാനും സാപിയന്‍സ് എന്ന നമുക്ക് എങ്ങനെ കഴിഞ്ഞു? ശാസ്ത്രത്തോടൊപ്പം അനവധി ദാര്‍ശനിക പ്രശ്നങ്ങള്‍ക്കും ഉത്തരം കണ്ടെത്താനായേക്കും എന്നുകരുതാം.
ആദ്യമായി നിയാണ്ടെര്‍ത്തല്‍ അസ്ഥികള്‍ കണ്ടെത്തിയത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്. അതിനുശേഷം യൂറോപ്പിലെ പലഭാഗങ്ങളില്‍ നിന്നായി അനേകം ഫോസിലുകളും അവശിഷ്ടങ്ങളും കണ്ടെത്തുകയുണ്ടായി. ആഫ്രിക്കയില്‍ നിന്ന് മനുഷ്യര്‍ യൂറോപ്പിലേയ്ക്ക് കടന്നപ്പോള്‍ അവര്‍ നിയാണ്ടെര്‍ത്തലുകളെ കണ്ടുമുട്ടി. മനുഷ്യര്‍ക്കൊപ്പം വികാസമുണ്ടായിരുന്ന മസ്തിഷ്‌കമായിരുന്നു അവരുടേതും. മസ്തിഷ്‌കം ഏറെയും ശാരീരികക്ഷമത, കാഴ്ച്ച എന്നിവ പോഷിപ്പിക്കുന്നതിനായിരുന്നു. അതിനാല്‍ ആസൂത്രണം, ചിന്ത, വിജ്ഞാനം എന്നിവയില്‍ അവര്‍ പിന്നിലായിരിക്കാനിടയുണ്ട്. മൃഗങ്ങളെ നേരിട്ട് ആക്രമിച്ചു കീഴടക്കുക എന്ന പദ്ധതിയാണ് നിയാണ്ടെര്‍ത്തല്‍ പിന്തുടര്‍ന്നത് എന്ന് കരുതാം. ഇതവരുടെ ആയുസ്സ് പരിമിതപ്പെടുത്തി എന്നും കരുതാം. ഏതാണ്ട് കണ്ടെത്തിയ എല്ലാ നിയാണ്ടെര്‍ത്തല്‍ അവശിഷ്ടങ്ങളും പരിക്കുകള്‍ ഉള്ളവയായിരുന്നു എന്നതും ശ്രദ്ധേയമാണ്.
ഡി.എൻ.എ പഠനം; പേബോയുടെ ലാബില്‍ നിന്ന്
പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ജീവികളുടെ ഡി.എന്‍.എ ലഭിക്കാനും സംഭരിക്കാനും സൂക്ഷ്മപഠനങ്ങള്‍ നടത്താനും പ്രയാസമാണ്. അനേകവര്‍ഷത്തെ പ്രയത്‌നത്തിലൂടെ സ്വാന്റെ പേബോ പ്രശ്‌നങ്ങള്‍ പരിഹരിച്ചു. ഒന്നാമതായി പ്രാചീന ഡി.എന്‍.എ പഠനങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ ലാബുകളില്‍ മാത്രം നടത്താന്‍ തീരുമാനമായി. പ്രാചീന അവശിഷ്ടങ്ങളില്‍ നിന്ന് ഡി.എന്‍.എ വേര്‍തിരിച്ചെടുക്കാന്‍ പുതിയ മാര്‍ഗം കണ്ടെത്തേണ്ടതായി വന്നു. ഇതിന് സിലിക്ക അഥവാ പൊടിച്ചെടുത്ത ഗ്ലാസ് പൗഡറില്‍ ഡി.എന്‍.എ ഒട്ടിപ്പിടിപ്പിച്ച ശേഷം വ്യത്യസ്ത തീവ്രതയുള്ള ഉപ്പ് ലായനിയിലൂടെ എക്‌സ്ട്രാക്ഷന്‍ നടത്താം. ഇതില്‍ പങ്കാളിയായിരുന്ന മത്തിയാസുമായി ചേര്‍ന്ന് പ്രസിദ്ധീകരിച്ചു. ഡി.എന്‍.എ പഠനങ്ങള്‍ സാവധാനം പുരോഗമിക്കുമ്പോള്‍, ദൂരെ അമേരിക്കയില്‍ ഒരുകൂട്ടം ഗവേഷകര്‍ ഒന്നര കോടി വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഇലകളില്‍ നിന്ന് ഡി.എന്‍.എ കണ്ടെത്തിയെന്ന് പഠനം പുറത്തുവന്നു. ഏതാനും ആയിരം വർഷം പഴക്കമുള്ള സാമ്പിളില്‍ നിന്ന് ഡി.എന്‍.എ ശേഖരിക്കാന്‍ വിഷമിക്കുമ്പോള്‍ ഒരു കോടിയിലധികം വർഷം പ്രായമുള്ള സാമ്പിളില്‍ നിന്ന് ശേഖരിക്കാനായെന്ന് അവിശ്വസനീയമായി പേബോക്കു തോന്നി. കൂടുതല്‍ പരീക്ഷണങ്ങള്‍ കഴിഞ്ഞപ്പോള്‍ സാമ്പിളില്‍ ബാക്ടീരിയ വളരുകയും അത് സസ്യ ഡി.എന്‍.എയില്‍ സൂക്ഷ്മമാലിന്യമായി പ്രവര്‍ത്തിക്കുകയും ചെയ്തതാണെന്ന് മനസ്സിലായി. പേബോ തുടങ്ങിവെച്ച പഠനം എത്ര ദുഷ്‌കരമാണെന്നും സങ്കീര്‍ണമാണെന്നും തെളിഞ്ഞവെന്നതാണ് ഇതിന്റെ പാഠം.

പൈന്‍ പോലുള്ള വൃക്ഷങ്ങള്‍ ആംബര്‍ ആന്‍ റെസിന്‍ ഉല്പാദിപ്പിക്കാറുണ്ട്; നമുക്ക് പരിചിതമായ കുന്തിരിക്കം പോലൊരു വസ്തു. എന്നാലിത് ലക്ഷക്കണക്കിന് വര്ഷങ്ങള്‍ മണ്ണിനടിയില്‍ കിടക്കാം. ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ ഇത്തരം വസ്തുക്കള്‍ പലേടത്തുന്നായി കണ്ടെത്തുകയുണ്ടായി. റെസിന്‍ പുറത്തുവന്ന് കാട്ടിയാകും മുമ്പ് അതില്‍ പതിക്കുന്ന ജീവികള്‍, സസ്യങ്ങള്‍ എല്ലാം അതില്‍ സുരക്ഷിതമായി നിലകൊള്ളും. അന്തരീക്ഷത്തിന്റെയും ജലാംശത്തിന്റെയും സ്വാധീനമില്ലാത്ത കഴിയുന്നതിനാല്‍ ഇതില്‍ ആവരണം ചെയ്യപ്പെട്ട ജീവികളുടെ ഡി.എന്‍.എ പഠിക്കാനാകും എന്ന ചിന്ത ശക്തമായിരുന്നു. പേബോ ഉള്‍പ്പടെ അനേകം ഗവേഷകരുടെ ശ്രദ്ധ അതിലേയ്ക്കായി. ചുരുക്കിപ്പറഞ്ഞാല്‍ പുരാതന ഡി.എന്‍.എ ശുദ്ധീകരിച്ചുപഠിക്കാന്‍ ശ്രമിച്ചവര്‍ എന്തെല്ലാം പരീക്ഷണങ്ങളില്‍ ഡി.എന്‍.എ ലഭിക്കില്ലെന്നാണ് കണ്ടുപിടിച്ചത്. ആവര്‍ത്തിച്ചുള്ള പരാജയങ്ങളും സമയനഷ്ടവും ആരുടെയും ഗവേഷണവീര്യം കെടുത്തിക്കളയും. പക്ഷെ അവര്‍ക്ക് പറ്റിയ മേഖലയല്ലല്ലോ ശാസ്ത്രാന്വേഷണം.
ഗവേഷകര്‍ക്ക് പലപ്പോഴും വലിയ ബ്രേക്ക് ത്രൂ സാധ്യമാകുന്നതില്‍ ഭാഗ്യത്തിന്റെ കടാക്ഷമുണ്ടാകും. എന്നാല്‍ ഇതിന്റെ പിന്നിലെ വലിയ പ്രയത്‌നത്തെക്കുറിച്ചു നാം ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. പരാജയങ്ങളുടെ കൂമ്പാരങ്ങള്‍ക്കുള്ളില്‍ വിജയങ്ങള്‍ ഉണ്ടായപ്പോള്‍ അവ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റി.
പ്രാചീന ഡി.എന്‍.എ പഠനങ്ങളില്‍ ശ്രദ്ധേയമായ വാക്ക് പേബോയുടെ ലാബില്‍ നിന്ന് വരുന്നതാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു, ഇതിനകം. നിയാണ്ടെര്‍ത്തല്‍ ഡി.എന്‍.എ പരിശോധനയില്‍ ആദ്യ വിജയമുണ്ടായത് 1997 ലാണ്. ഈ ഘട്ടത്തില്‍ പ്രാചീന സാമ്പിളുകള്‍ ലഭിക്കുന്നതിനും, മ്യൂസിയങ്ങളില്‍ പഠനം നടത്താനും അനുവാദം കിട്ടാനെളുപ്പമായി. ഇതിനകം. ഗവേഷണത്തിനുള്ള ഫണ്ട് ദാരിദ്ര്യമില്ലാതെ വന്നു തുടങ്ങിയതും ഇക്കാലത്താണ്. മാക്‌സ് പ്‌ളാങ്ക് ഇന്‍സ്റ്റിട്യൂട്ടിലേയ്ക്ക് മാറിയ പേബോ 2006 ല്‍ നിയാണ്ടെര്‍ത്തല്‍ ജീനോം പ്രൊജക്റ്റ് സമാരംഭിക്കുകയുണ്ടായി. നിയാണ്ടെര്‍ത്തല്‍ മൈറ്റോകോണ്‍ഡ്രിയല്‍ ജീനോം ഘടന 2008 ല്‍ തന്നെ പൂര്‍ത്തിയായി. ആശ്ചര്യപ്പെടുത്തുന്ന കണ്ടെത്തല്‍ 2010 ല്‍ പുറത്തുവന്നു; ഇക്കുറി അവരുടെ ജീനോം ഘടന പൂര്‍ണമായി പ്രസിദ്ധീകരിക്കപ്പെട്ടു. ഈ വേര്‍ഷന്‍ അനുസരിച്ചു നിയാണ്ടെര്‍ത്തല്‍ ജീനുകള്‍ ആഫ്രിക്കയ്ക്ക് പുറത്തു യൂറേഷ്യ പ്രദേശത്ത് വസിക്കുന്ന മനുഷ്യരിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നതായ് ഉറപ്പായി.
അക്കാലത്തെ സ്വാന്റെ പേബോ ഓർമിക്കുന്നതെങ്ങനെയെന്നു നോക്കാം: ‘Life is not an orderly thing. One morning, not long before our publication of the first Neanderthal mt DNA sequences in 1997, my secretary told me that an elderly professor had phoned asking for an appointment with me. He had told her that he wanted to discuss some plans for the future. I had no idea who he was but vaguely supposed he was a retired professor who wanted to share his crackpot ideas about human evolution with me. I was very wrong. What he had to say was very exciting.
The concept that emerged during our discussions was that of an institute not structured along the lines of academic disciplines but focused on a question: What makes humans unique? It would be an interdisciplinary institute where paleontologists, linguists, primatologists, psychologists, and geneticists would together work on this question. The framework within which one should ask this question was evolution. Ultimately, the goals should be to understand what had set humans on an evolutionary track so different from other primates. So it should be an institute in 'evolutionary anthropology.'
ഇതാ, അജ്ഞാതമായിരുന്ന ഒരു മനുഷ്യ സ്പിഷീസ്
പലപ്പോഴും സയന്‍സിനെ, അതിലെ കണ്ടുപിടുത്തങ്ങളുടെ പ്രാധാന്യം അനുസരിച്ചാണ് നാം വിലയിരുത്തുന്നത്. എന്നാല്‍ ഗവേഷണങ്ങള്‍ക്കുപിന്നിലെ ആശയാവിഷ്‌കാരം, ധിഷണ, പരാജയങ്ങളെ ഒപ്പം ചേര്‍ക്കാനുള്ള കഴിവ്, കൃത്യമായ ചോദ്യങ്ങള്‍ ചോദിക്കാനുള്ള കഴിവ് എന്നിവ കൂടി സയന്‍സ് എന്ന പ്രവര്‍ത്തനത്തില്‍ ശക്തമായ സാന്നിധ്യമാണ്. ഇതുപോലെ വ്യക്തമായ ധാരണകള്‍ ആവിഷ്‌കരിക്കുകയും, അതിലേയ്ക്കായി അക്കാദമിക് സീമകളെ ഭേദിച്ച് ചടുലമായ ഇന്റര്‍ ഡിസിപ്ലിനാരിറ്റി (interdisciplinarity) സ്ഥാപിക്കാനും കഴിഞ്ഞുവെന്നതാണ് ഒരുപക്ഷെ പേബോയെ ശ്രദ്ധേയനാക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇക്കൊല്ലത്തെ വൈദ്യശാസ്ത്ര നോബല്‍ (2022 medicine/physiology) സമ്മാനത്തെ കാണേണ്ടത്. സമ്മാനത്തിന് പരിഗണിച്ചത്, ‘for his discoveries concerning the genomes of extinct hominins and human evolution' എന്നാണ് നോബല്‍ സമിതി പറഞ്ഞത്.

നോബല്‍ സമിതി പേബോയ്ക്ക് അംഗീകാരം നല്‍കുന്ന നാല് ഗവേഷണ ദിശകള്‍ ഇവയാണ്: ഒന്ന്, നിയാണ്ടെര്‍ത്തല്‍ ജീനോം പൂര്‍ണമായി അവതരിപ്പിക്കുക, രണ്ട്, നാളിതുവരെ നമുക്കജ്ഞാതമായിരുന്ന ഒരു മനുഷ്യ സ്പിഷീസിനെ കണ്ടെത്തുക. മൂന്ന്, ഇവരില്‍ നിന്ന് സമകാലിക മനുഷ്യരിലേയ്ക്ക് ജനിതക കൈമാറ്റങ്ങള്‍ നടന്നതിന്റെ തെളിവുകള്‍ അവതരിപ്പിക്കുക. നാല്, പാലിയോജീനോമിക്‌സ് എന്ന പുതിയ ശാസ്ത്രശാഖയ്ക്ക് രൂപം കൊടുക്കുക.
പരിണാമത്തെ മനസ്സിലാക്കിത്തരുക മാത്രമല്ല പേബോ ഗവേഷണങ്ങള്‍ ചെയ്തത്, നമ്മുടെ സവിശേഷതകളില്‍ ചിലതിലേയ്ക്ക് വിരല്‍ചൂണ്ടുക കൂടിയാണ്. ഭാവിയില്‍ ആധുനിക മനുഷ്യരെ ബാധിക്കുന്ന പലതിനോടും നമ്മുടെ ജീനുകളില്‍ രേഖപ്പെടുത്തിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. മനുഷ്യരിലെ ഭാഷാപരമായ കഴിവുകള്‍ FOXP2 എന്ന ജീനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് പ്രവര്‍ത്തിക്കാത്ത വ്യക്തികളില്‍ ഭാഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ അപാകതകള്‍ കാണാം. മൃഗപരീക്ഷണങ്ങളിലും ഇത് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ നിയാണ്ടെര്‍ത്തല്‍ മനുഷ്യരിലും ഇതേ ജീന്‍ ഉണ്ടെങ്കിലും മനുഷ്യരിലുണ്ടായ N303, S325 എന്നീ വ്യതിയാനങ്ങള്‍ ഭാഷാവികാസത്തിനു സൗകര്യം നല്‍കി. നിയാണ്ടെര്‍ത്തല്‍ , ഡെനിസോവന്‍ സ്പീഷിസില്‍ നിന്ന് മറ്റു പല സ്വഭാവ വിശേഷതകള്‍ കൂടി ലഭിച്ചതായി കാണുന്നു. ഉദാഹരണത്തിന് ഓക്‌സിജന്‍ കുറഞ്ഞ ഇടങ്ങളില്‍ വസിക്കാന്‍ പ്രാപ്തി നല്‍കുന്ന ജനിതക മാറ്റം അതിലൊന്നാണ്. അമിതവണ്ണം, അലര്‍ജി, കോവിഡ് ന്യൂമോണിയയ്ക്കുള്ള സാധ്യത, തുടങ്ങി ചില രോഗാവസ്ഥകള്‍ക്കുംണം നിയാണ്ടെര്‍ത്തലുകളോട് കടപ്പെട്ടിരിക്കുന്നു. ഇനിയും ധാരാളം കാര്യങ്ങള്‍ പഠന വിധേയമാകും എന്നുറപ്പ്.
പേബോ തന്റെ ഗവേഷണനുഭവങ്ങളും കുറെ ജീവിതാനുഭവങ്ങളും ചേര്‍ത്ത് ‘നിയാണ്ടെര്‍ത്തല്‍ മനുഷ്യന്‍' (Neanderthal Man, 2014, Basic Books) എന്ന പുസ്തകം രച്ചിച്ചു. വളരെ രസകരമായി വായിക്കാവുന്ന ഈ പുസ്തകം ശാസ്ത്ര കൗതുകമുള്ളവര്‍ വായിക്കുമെന്നുറപ്പാണ്. ഡി.എന്‍.എയുടെ ഘടന കണ്ടെത്തിയ ഗവേഷണകൂട്ടായ്മയില്‍ അംഗമായിരുന്ന ജെയിംസ് വാട്ട്‌സണ്‍ ‘ദ് ഡബിള്‍ ഹീലിക്‌സ്' (James Watosn - The Double Helix, 1968) ഡി.എന്‍.എ ഘട്ടം കണ്ടെത്താന്‍ നടത്തിയ ആവേശകരമായ അനുഭവങ്ങള്‍ വിവരിക്കുന്നു. അക്കാലത്ത് പുസ്തകം ലോകമെമ്പാടും വായിക്കപ്പെടുകയും പല വിദ്യാര്‍ത്ഥികളെയും ശാസ്ത്രത്തിലേയ്ക്ക് കൈപിടിച്ച് കയറ്റുകയും ചെയ്തു. എഴുപതുകളില്‍ സ്‌കൂള്‍ കുട്ടിയായിരുന്ന ജെന്നിഫര്‍ ഡൗഡ്‌ന (Jennifer Doudna) തന്റെ പിതാവില്‍ നിന്ന് കിട്ടിയ ഈ പുസ്തകം വായിച്ചു ശാസ്ത്രത്തിന്റെ വഴി തിരഞ്ഞെടുക്കുകയുണ്ടായി. CRISPR ടെക്‌നോളജി കണ്ടെത്തിയതിന് 2018 ലെ നോബല്‍ സമ്മാനം ഇവര്‍ക്കായിരുന്നു. ഏതാനും ദശകങ്ങള്‍ക്കുശേഷം പേബോയുടെ പുസ്തകത്തെ കുറിച്ചും ഇത് തന്നെ കേള്‍ക്കാനാകും എന്ന് പ്രത്യാശിക്കാം.
അദ്ദേഹം പറയുമ്പോലെ, ‘One day, we may then be able to understand what set the replacement crowd apart from their archaic contemporaries, and why, of all the primates, modern humans spread to all corners of the world and reshaped, both intentionally and unintentionally, the environment on a global scale.'
References:
1. Spar, Ira - Meospotamian Creation Myths; April 2009, Heilbrunn Timeline of Art History.
2. Warren, Mathew - Mum's a Neanderthal, Dad's a Deniosvan: First discovery of an ancient-human hybrid; August 2018, Nature News.
3. Pääbo, Svante et al - A high-coverage genome sequence from an archaic Deniosvan individual.Oct 2012. Science.
4. Pääbo, Svante - Neanderthal Man; 2014, Basic Books
എഴുത്തുകാരൻ, പൊതുജനാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നു. അണ്ണാമലൈ യൂണിവേഴ്സിറ്റിയിലെ റിഹാബിലിറ്റേഷൻ മെഡിസിനിൽ പ്രൊഫസറായിരുന്നു
ഡോ. യു. നന്ദകുമാർ
Oct 22, 2022
3 Minute Read
ജോജോ ആന്‍റണി
Oct 14, 2022
7 Minutes Read
ജേക്കബ് ജോഷി
Oct 13, 2022
3 minute read
എതിരൻ കതിരവൻ
Oct 10, 2022
10 Minutes Read
ഡോ. കെ.പി വിപിന്‍ ചന്ദ്രന്‍
Oct 19, 2021
4 Minutes Read
ഡോ. സന്തോഷ് മാത്യു
Oct 10, 2021
6 Minutes Read
വി. മുസഫര്‍ അഹമ്മദ്
Oct 07, 2021
6 Minutes Read