നാം തെരഞ്ഞെടുക്കേണ്ട
ഭാവിയെക്കുറിച്ച് ഒരാലോചന
നാം തെരഞ്ഞെടുക്കേണ്ട ഭാവിയെക്കുറിച്ച് ഒരാലോചന
8 Oct 2020, 03:25 PM
പ്രായോഗിക തലത്തിലെ മാറ്റങ്ങള്‍ക്കുവേണ്ടി സൂക്ഷ്മതലത്തില്‍ അനുഷ്ഠിക്കേണ്ടതായിട്ടുള്ള പ്രവൃത്തികളെക്കുറിച്ചു പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ വളരെ വിരളമായാണ് കൈയില്‍ കിട്ടാറുള്ളത്. എന്നാല്‍, 2050 എന്ന വര്‍ഷത്തോടെ സുസ്ഥിര സുഗമ ജീവിതത്തിനുതകുന്ന ഒരു ഭൂമി സ്വപ്നം കാണുന്നവര്‍ക്കായി, ക്രിസ്ത്യാന ഫിഗ്വേരസും ടോം റിവേറ്റ്കര്‍ണ്ണാക്കും ചേര്‍ന്നെഴുതിയ "നാം തിരഞ്ഞെടുക്കുന്ന ഭാവി' (The Future We Choose; Surviving the Climate Cricis, Alfred A Knopf, New York, 2020, www.aaknopf.com) എന്ന പുസ്തകം കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവക്കുന്നുണ്ട്. പരിസ്ഥിതി ആഘാത ഭേദഗതി പോലുള്ള പ്രതിലോമകരമായിട്ടുള്ള നിയമങ്ങള്‍ പാസ്സാക്കാന്‍ പോവുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ പുസ്തകത്തിന്റെ പ്രാധാന്യം വലുതാണ്.

ഈ പുസ്തകത്തിന്റെ രണ്ടു ഗ്രന്ഥകര്‍ത്താക്കളുടെയും ജീവചരിത്രം തന്നെ വൈരുധ്യങ്ങളുടെ ഒരു സംഗമമാണ്. ക്രിസ്ത്യാന ഫിഗ്വേരസ്, ലാറ്റിനമേരിക്കന്‍ രാജ്യമായ കോസ്റ്റാറിക്കയുടെ മുന്‍ രാഷ്ട്രപതിയുടെ പുത്രിയാണ്. തന്റെ ഭരണകാലത്ത് വിദ്യാഭ്യാസമടക്കമുള്ള ക്ഷേമപദ്ധതികള്‍ക്കായി സ്വന്തം രാജ്യത്തിന്റെ സൈന്യത്തെത്തന്നെ വേണ്ടെന്നു വച്ച വിപ്ലവപുരുഷനായിരുന്നു അദ്ദേഹം. ഇതിനു നേര്‍ വിപരീതമാണ് ടോം റിവേറ്റിന്റെ കുടുംബചിത്രം. ടോം വരുന്നത്, പ്രസിദ്ധമായ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സ്ഥാപക അധ്യക്ഷന്റെ കുടുംബ പരമ്പരയില്‍ നിന്നുമാണ്. അക്കാലത്ത്, സ്വകാര്യ സൈന്യം തന്നെ ഉണ്ടായിരുന്ന സ്ഥാപനമായിരുന്നു, ഈസ്റ്റ് ഇന്ത്യ കമ്പനി എന്നോര്‍ക്കണം. എന്നാല്‍ ഈ വൈരുധ്യങ്ങള്‍ക്കപ്പുറം ഇവര്‍ ഇരുവരെയും ഒന്നിപ്പിക്കുന്നത് ഭാവി തലമുറയ്ക്കായി സുസ്ഥിരമായ ഒരു ഭൂമി ഒരുക്കിയെടുക്കുക എന്ന ലക്ഷ്യമാണ്. ഈ ലക്ഷ്യത്തെ മിഥ്യാ സങ്കല്പമായി തള്ളിക്കളയാനാകില്ല. കാരണം, തങ്ങളുടെ നിരന്തര പരിശ്രമങ്ങളുടെ ഫലമായി, 195 രാജ്യങ്ങളെക്കൊണ്ട് ചരിത്രപ്രധാനമായ "പാരീസ് ഉടമ്പടിയില്‍' ഒപ്പിടുവിക്കാനായിട്ടുണ്ട്, അവര്‍ക്ക്. ഈ ഉടമ്പടിയാണ് അടുത്ത നാല്‍പതു കൊല്ലത്തേക്കെങ്കിലും ആഗോള പാരിസ്ഥിതിക സംരക്ഷണത്തിന്റെ ഗതി നിര്‍ണ്ണയിക്കാന്‍ പോകുന്നത്.
കാര്‍ബണ്‍ ഡയോക്‌സൈഡ് അളവുകളിലെ ഉയര്‍ച്ചയും തന്മൂലമുള്ള ആഗോളതാപനവും ലോക ജനതയ്ക്ക് മുന്നിലൊരുക്കുന്ന ഭീഷണിയാണെന്നുള്ള വസ്തുതകള്‍ 1960-ല്‍ ചാള്‍സ് കീലിംഗ്, അവതരിപ്പിച്ചത് മുതല്‍ക്കേ കാലാവസ്ഥാവ്യതിയാനം നമ്മുടെ സംസാര വിഷയങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍, പണ്ഡിത ലോകത്തിന്റെ ചിന്താരീതികള്‍ പിന്നീട് രണ്ടു വിപരീത ദിശകളിലേക്ക് തിരിഞ്ഞതായാണ് നാം കാണുന്നത്. ഇത്തരം ഭീതികളെല്ലാം ഒരുകൂട്ടം പരദൂഷണക്കാര്‍ പറഞ്ഞുപരത്തുന്ന കെട്ടിച്ചമച്ച കഥകളായി വ്യാഖ്യാനിക്കുന്ന ഡൊണാള്‍ഡ് ട്രംപിനെപ്പോലെയുള്ള ലോകനേതാക്കള്‍ ഒരുവശത്ത്. മറുപക്ഷത്താകട്ടെ, വരാന്‍ പോകുന്ന ദുരന്തങ്ങളെ തടയാനുള്ള സമയം പണ്ടേ അതിക്രമിച്ചു കഴിഞ്ഞെന്നും, നമ്മള്‍ നിസ്സഹായരാണെന്നും വിശ്വസിക്കുന്ന കുറെ ദോഷൈകദൃക്കുകളും.
ഈ സാഹചര്യത്തിലാണ് കാലാവസ്ഥാവ്യതിയാനം ഗുരുത്വാകര്‍ഷണം പോലെ തന്നെയൊരു യാഥാര്‍ഥ്യമാണെന്ന് വ്യക്തമാക്കുന്ന, അത്തരം വിഷയങ്ങളെ അവഗണിക്കുന്നവര്‍ക്കുള്ള താക്കീതായി ഈ പുസ്തകം പ്രസക്തമാവുന്നത്. അതെ സമയം തന്നെ, പ്രതീക്ഷ കൈവിടാന്‍ സമയമായിട്ടില്ലെന്ന് അശുഭദര്‍ശികളെ ഉദ്ബോധിപ്പിക്കുകയും, സമൂലമായൊരു മാറ്റം സൃഷ്ടിക്കാന്‍ കെല്പുള്ള ഭൂമിയിലെ അവസാനത്തെ അന്തേവാസികളാണ് നമ്മളെന്ന് അവരെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ഏതൊരു മനുഷ്യജീവിക്കും അവഗണിക്കാനാവാത്ത ഈ പ്രസ്താവനയോടെ, കാര്‍ബണ്‍ വിസര്‍ജനം വെട്ടിക്കുറക്കുന്നതിനുള്ള രണ്ടു സമയസൂചികള്‍ നമ്മുടെ പൊതുബോധത്തിലേക്കായി മുന്നോട്ടു വെക്കുകയാണ്, ഗ്രന്ഥകര്‍ത്താക്കള്‍. 2030, 2050 എന്നീ വര്‍ഷങ്ങളാണ് ഈ സമയസൂചികള്‍.
2030 നുള്ളില്‍ കാര്‍ബണ്‍ വിസര്‍ജനം പകുതിയായി ചുരുക്കാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ സംഭവിക്കാവുന്ന ഭീതിദമായ ഭാവിയെക്കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് പുസ്തകം തുടങ്ങുന്നത്. ഈ രീതിയിലുള്ള ഉദാസീനത തുടര്‍ന്ന് പോയാല്‍ 2050 ഓടുകൂടി ആഫ്രിക്കയും ദക്ഷിണ ഏഷ്യയും വിഷവായുവാല്‍ മൂടപ്പെട്ട, ഒട്ടും ആവാസയോഗ്യമല്ലാത്ത ഒരു ഭൂമിയായിരിക്കും നാം സൃഷ്ടിക്കുക. ശരാശരി താപനില 45 ഡിഗ്രി സെല്‍ഷ്യസായി ഉയരുകയും പ്രകൃതി ദുരന്തങ്ങള്‍ നിത്യസംഭവമായി മാറുകയും ചെയ്യും. എപ്പോള്‍ വേണമെങ്കിലും സംഭവിച്ചേക്കാവുന്ന പ്രകൃതിക്ഷോഭത്തെ പ്രതിരോധിക്കാനും അതില്‍ നിന്നും രക്ഷപ്പെടാനുമായി, മനുഷ്യന്‍ സദാസമയവും, കട്ടില്‍ തലക്കല്‍ മൊബൈല്‍ ഫോണും വച്ച് ഉറങ്ങാന്‍ നിര്‍ബന്ധിതനാകും; ദുരന്തത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് ലഭിക്കാനും, സഹായം അഭ്യര്‍ത്ഥിക്കാനുമായി. ഇതിനൊക്കെ പുറമെ, ഭക്ഷണക്ഷാമം, മാറാവ്യാധികള്‍, പലായനങ്ങള്‍ എന്നിവയുടെയൊക്കെ തോത് വര്‍ധിക്കുകയും ആന്ത്രോപോസിന്‍ കാലഘട്ടത്തിലെ കുഴിമാടങ്ങള്‍ തോണ്ടാന്‍ നാം തുടങ്ങുകയും ചെയ്യും. തീര്‍ച്ചയായും ഇത്തരമൊരു ലോകമല്ല നമുക്ക് ഉണ്ടാക്കിയെടുക്കേണ്ടത്.
അടുത്തതായി, പുസ്തകത്തില്‍ മുന്നോട്ടുവെയ്ക്കപ്പെട്ടിട്ടുള്ള ഭാവി വീക്ഷണമാണ് നാമെല്ലാവരും നിദര്‍ശകമായെടുക്കേണ്ടത്. 2050 നുള്ളില്‍ ആഗോള കാര്‍ബണ്‍ വിസര്‍ജനത്തിന്റെ അളവ് (net-zero carbon emissions), പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിച്ചാല്‍ ഭൂമിയെ ഒരു വന്‍ ദുരന്തത്തില്‍ നിന്നും നമുക്ക് രക്ഷിച്ചെടുക്കാനാവും. ഇത് സാധ്യമാവുന്നതോടെ ഉത്തരധ്രുവത്തിലെ മഞ്ഞു പാളികള്‍ ഉരുകിത്തീരാതെ നിലനിര്‍ത്താനും നഗരങ്ങള്‍ക്കു പച്ചപ്പിന്റെയും കെട്ടിടങ്ങളുടെയും സന്തുലിതാവസ്ഥ തുടരാനും കഴിയും. അതിനെല്ലാം പുറമെ, വിനോദങ്ങള്‍ക്കും മാസങ്ങളോളം നീളുന്ന അവധിക്കാലങ്ങള്‍ക്കുമുതകുന്ന രീതിയില്‍ നമ്മുടെ ജോലിസമയങ്ങള്‍ വികേന്ദ്രീകരിക്കപ്പെട്ടിരിക്കും. അന്ന്, ഇന്ധന വാഹനങ്ങള്‍ കലഹരണപ്പെടുകയും ജനങ്ങള്‍ വൈദ്യുതി വാഹനങ്ങള്‍ തിരഞ്ഞെടുക്കുകയും ചെയ്തിരിക്കും. ഖനിജ ഇന്ധനങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാവുകയും വീട്ടാവശ്യങ്ങള്‍ക്കായി എല്ലാവരും പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളെ ആശ്രയിക്കുകയും ചെയ്യും. ഈ വിധത്തില്‍ 2050 -ഓടെ നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ സഫലീകരിക്കാന്‍ കഴിഞ്ഞാല്‍ ആഗോളതാപനത്തിന്റെ തോത് 2100 ആകുമ്പോഴേക്കും കേവലം 1.5 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധനവിലേക്കു ചുരുക്കാന്‍ നമുക്ക് സാധിക്കും.
ആസന്ന ഭാവിയെക്കുറിച്ചുള്ള അതിമനോഹര വാഗ്ദാനം മാത്രം നല്‍കി ഈ പുസ്തകം അവസാനിപ്പിക്കുകയല്ല ചെയ്യുന്നത് . ഇത്തരത്തിലൊരു മാറ്റം സാധ്യമാക്കാനായി നമ്മുടെ മനസ്ഥിതിയില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന പത്ത് മാര്‍ഗ നിര്‍ദ്ദേശങ്ങളടങ്ങിയ ഒരു പ്രകടന പത്രികതന്നെ ഗ്രന്ഥകര്‍ത്താക്കള്‍ മുന്നോട്ടു വക്കുന്നു. നിസ്സാരമെന്നു തോന്നിയേക്കാവുന്ന നമ്മുടെ ചെറിയ ഇടപെടലുകള്‍ പോലും ഒരു വലിയ പരിവര്‍ത്തനത്തിന്റെ കണ്ണികളാണെന്നും നമ്മളാരും ദുര്‍ബലര്‍ അല്ലെന്നും അവര്‍ നമ്മെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നു. ആകയാല്‍, നാമോരോരുത്തരും ഈ മാര്‍ഗ്ഗരേഖകളില്‍ നിര്‍ബന്ധമായും പൂര്‍ണ്ണവിശ്വാസമര്‍പ്പിക്കേണ്ടത് അത്യന്താപേക്ഷിതമാകുന്നു.

ഇവിടെ വിവരിച്ചിരിക്കുന്ന സാധ്യതകളൊന്നും ഭാവിയെക്കുറിച്ചുള്ള മിഥ്യ സങ്കല്പങ്ങളല്ലെന്നും നമുക്കേവര്‍ക്കും ഒത്തൊരുമിച്ചു നേടിയെടുക്കാവുന്ന ലക്ഷ്യങ്ങളാണെന്നും തെളിയിക്കാന്‍ ഒട്ടനവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നില്‍ ഈ പുസ്തകം നിരത്തുന്നുണ്ട്. കോസ്റ്റാറിക്ക ഇപ്പോള്‍ തന്നെ നെറ്റ് സീറോ കാര്‍ബണ്‍ വിസര്‍ജനം എന്ന ലക്ഷ്യം സഫലീകരിച്ചിരിക്കുന്നെന്നും കാലിഫോര്‍ണിയ ഈ നേട്ടത്തിലെത്താനുള്ള പ്രയാണത്തിലാണെന്നും അവര്‍ പറയുന്നു. ദേശീയ അടിസ്ഥാനത്തില്‍ ഈ പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് ആഗോളതലത്തില്‍ ഒരു മനോഹര ഭാവി നമുക്ക് സ്വപ്നം കണ്ടുകൂടാ എന്നത് നിര്‍ണ്ണായകമായ ഒരു ചോദ്യം തന്നെയാണ്.
അക്കമിട്ടു പറഞ്ഞിട്ടുള്ള പത്തു മാര്‍ഗ നിര്‍ദേശങ്ങളും സൂക്ഷ്മമായി വിശകലനം ചെയ്തതിനു ശേഷം ഇന്ത്യ പോലുള്ള ഒരു വികസ്വര രാഷ്ട്രത്തില്‍ അവ എത്ര മാത്രം പ്രായോഗികമാണ് എന്ന് ആലോചിക്കേണ്ടതുണ്ട്.
സംഘടിത കൃഷിരീതികളും തദ്ദേശ ഭക്ഷണ വിഭവോല്പാദനങ്ങളും സുസ്ഥിരതയിലേക്കുള്ള ചവിട്ടുപടിയാവേണ്ടതുണ്ട്. അതിനായി കര്‍ഷക ബില്ല് പോലെയുള്ള കോര്‍പറേറ്റുകളെ സഹായിക്കുന്ന ഭരണകൂടത്തിന്റെ കര്‍ഷകവിരുദ്ധ നയങ്ങളെ ശക്തിയുക്തം എതിര്‍ക്കുക തന്നെ വേണം. കൂടാതെ, അതിവേഗ റെയില്‍ പാതകളും വൈദ്യുതവണ്ടികള്‍ക്കായി പ്രത്യേകം സജ്ജീകരിച്ച ഘര്‍ഷണ രഹിത റോഡുകളും 2050 ഓടെ യാഥാര്‍ഥ്യമാകുമെന്ന പ്രവചനം ഇന്ത്യ പോലെയുള്ള ഒരു രാജ്യത്തു എത്ര കണ്ടു പ്രവര്‍ത്തികമാവും എന്നത് ചിന്തനീയമാണ്. അത്രയധികം വിപുലീകരിച്ച പാതകള്‍ പണിതു തീര്‍ക്കാനുള്ള സ്ഥലപരിമിതിയും സാമ്പത്തിക ബാധ്യതയുമൊക്കെ മറികടക്കേണ്ടതായിട്ടുള്ള തടസ്സങ്ങള്‍ തന്നെയാണ് . തീര്‍ച്ചയായും പണ്ഡിത മണ്ഡലങ്ങളിലും സാധാരണ ജന ജീവിതത്തിലും ഒട്ടേറെ ചര്‍ച്ച ചെയ്യപ്പെടേണ്ട ചോദ്യങ്ങളും പോംവഴികളുമാണ് ഇവയൊക്കെ.
മനുഷ്യ ജീവന്റെ അവിഭാജ്യ ഘടകമായ പരിസ്ഥിതിക്ക് സംഭവിക്കുന്ന ഏതൊരു പരിക്കും വരും തലമുറകളെ ദുരിതത്തിലേക്കും വേദനയിലേക്കും തള്ളിവിടുന്നതായതുകൊണ്ട് ഭൂമിയിലെ സുസ്ഥിര ജീവിതം നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്. ചുമതലകളെ ഉള്‍ക്കൊണ്ടുകൊണ്ട് ശുഭാപ്തിയോടെ, പ്രവര്‍ത്തികമായ പോംവഴികള്‍ക്കായി പരിസ്ഥിതി സംരക്ഷണരംഗത്ത് നമ്മോടൊപ്പം ലോകത്തിന്റെ ഏതൊക്കെയോ ഭാഗങ്ങളിരുന്ന് ആരൊക്കെയോ ചിന്തിക്കുകയും എഴുതുകയും ചെയ്യുന്നുണ്ട് എന്നറിയുന്നതുതന്നെ ആശ്വാസകരമാണ്.
ആദിത്യന്‍ കെ, ഇന്ത്യന്‍ ആന്റ് ഫോറിന്‍ ലാഗ്വേജ് യൂണിവേര്‍സിറ്റി ഹൈദരാബാദില്‍ ഫ്രഞ്ച് ഭാഷാ ഗവേഷകനാണ്.
ശിവന്‍ എടമന / രാജേഷ് അത്രശ്ശേരി
Jan 28, 2021
54 Minutes Watch
രാഹുല്‍ രാധാകൃഷ്ണന്‍
Jan 14, 2021
12 Minutes Read
എം.എ. റഹ്മാൻ
Dec 27, 2020
12 minute read
രാഹുല്‍ രാധാകൃഷ്ണന്‍
Nov 23, 2020
9 Minutes Read
അഡ്വ. കെ.പി. രവിപ്രകാശ്
Nov 12, 2020
5 Minutes Read
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Nov 10, 2020
35 Minutes Read
മിനി
8 Oct 2020, 08:34 PM
എവിടെയെങ്കിലും ഇരുന്ന് ആരൊക്കെയോ എഴുതുന്നുണ്ട്, പ്രതിഷേധി ക്കുന്നുണ്ട്, പ്രതി രോധിക്കുന്നുണ്ട് അതു തന്നെ ഒരു ആശ്വാസം...... കോർപ്പെറേറ്റുകളുടെ മുമ്പിൽ നട്ടെല്ല് വളഞ്ഞു പോയ ഭരണസംവിധാനത്തോട് വരും തലമുറയെ ആയുസ്സ് എത്താതെ കൊല്ലുവാനാണോ ഈ പോക്ക്.....