അഞ്ചാറു കൊല്ലം സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്ത കമല്‍ഹാസന്‍ സിനിമ എന്തെന്നുതന്നെ മറന്നുപോയിക്കാണില്ലേ എന്ന മട്ടിലുള്ള സംശയങ്ങള്‍ ചില സിനിമാ ഗ്രൂപ്പുകളില്‍ കണ്ടിരുന്നു. പുതിയ സാങ്കേതികവിദ്യകള്‍ ഒന്നും അയാള്‍ക്ക് പിടിയുണ്ടാവില്ല എന്നും ചിലര്‍. എന്താ പറയുക, ഇതൊക്കെ കണ്ട് അയാള്‍ ഊറിച്ചിരിക്കുന്നുണ്ടാവണം.
12 Jun 2022, 09:28 AM
1997 ഒക്ടോബര്‍ 13 പകല്‍.
ചെന്നൈ എം.ജി.ആര്‍ ഫിലിം സിറ്റി പരിസരം അന്ന് പതിവില്ലാതെ സുരക്ഷാ ക്രമീകരണങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടി.
നിറയെ പൊലീസ്, കരിമ്പൂച്ചകള്‍, കേന്ദ്ര -സംസ്ഥാന ഭരണകൂടങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, അങ്ങനെ അങ്ങനെ.
എല്ലാവര്‍ക്കും പതിവില്ലാത്ത ഒരു പരവേശം, അങ്കലാപ്പ്.
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ബ്രിട്ടീഷ് രാജ്ഞി ക്യൂന്‍ എലിസബത്ത് അവിടം സന്ദര്‍ശിക്കാന്‍ പോകുന്നു.
രാജ്ഞിയ്‌ക്കൊപ്പം, അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി അടക്കമുള്ള വി.വി.ഐ.പികളുടെ നീണ്ടനിര വേറെയും. ഇത്ര കൊട്ടിഘോഷിച്ചു നടത്താന്‍ എന്താണ് അവിടെ നടക്കാന്‍ പോകുന്നത്?
വല്ല സര്‍ക്കാര്‍ പരിപാടിയുടെയും ഉദ്ഘാടനം?
ബ്രിട്ടീഷ് റാണി ഒക്കെ വരിക എന്നുപറഞ്ഞാല്‍...
പക്ഷെ, 1996 ല്‍ അധികാരത്തില്‍ കയറിയ കരുണാനിധി സര്‍ക്കാരിന് വയസ്സ് ഒന്ന് തികഞ്ഞിട്ടില്ലല്ലോ. അതുകൊണ്ടുതന്നെ ഒരു തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന് തീരെ സാധ്യതയുമില്ല. ഒരു കൊല്ലത്തിനുള്ളില്‍ വാജ്‌പേയ്, ദേവഗൗഡ, ഗുജ്റാള്‍ എന്നിങ്ങനെ മൂന്നു പ്രധാനമന്ത്രിമാരെ കണ്ട ഇന്ത്യയിൽ സാക്ഷാല്‍ ബ്രിട്ടീഷ് ക്വീന്‍ ഉദ്ഘാടനം, ചെയ്യേണ്ട വലുപ്പത്തിലുള്ള പദ്ധതികള്‍ ഒന്നും തന്നെ ആ സമയം ഉണ്ടായിരുന്നുമില്ല. ഡയാന രാജകുമാരിയുടെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞിട്ട് ഏതാനും ആഴ്ചകള്‍ മാത്രമേ ആയിട്ടുമുള്ളൂ. മാത്രമല്ല, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി നടത്തിയ റോയല്‍ വിസിറ്റിനിടെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി റോബിന്‍ കുക്ക് നടത്തിയ കശ്മീര്‍ പരാമര്‍ശങ്ങള്‍ക്കെതിരെ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഗുജ്റാള്‍ തന്നെ രംഗത്തുവരികയും ചെയ്തിരുന്നു.
അപ്പോള്‍ പിന്നെ ഇങ്ങനെയൊരു സന്ദര്‍ശനം?
അതും ഇന്ത്യയുടെ ഇങ്ങേയറ്റത്ത്, ദക്ഷിണഭാഗത്തുള്ള ഒരു ഫിലിം സിറ്റിയില്‍, അതും ഒരു സ്വകാര്യ പരിപാടിക്ക്. അല്‍പ സമയത്തിനകം തന്റെ ട്രെഡ്മാര്‍ക്ക് സ്‌കര്‍ട്ടും തൊപ്പിയും ധരിച്ച് ബ്രിട്ടീഷ് റാണി എത്തി. ഒപ്പം തമിഴ്‌നാട് മുഖ്യമന്ത്രി മുത്തുവേല്‍ കരുണാനിധി, അന്നത്തെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി ജയ്പാൽ റെഡ്ഢി, ഷെവലിയാര്‍ ശിവാജി ഗണേശന്‍, സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്, പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ചോ രാമസ്വാമി തുടങ്ങിയവരും.

അവര്‍ക്കൊപ്പം പതിനേഴാം നൂറ്റാണ്ടിലെ രാജാക്കന്മാരുടേതിനു സമാനമായ വേഷവിധാനത്തോടെ ഒരാളും... അയാളാണ് അന്നവിടെ നടക്കുന്ന ചടങ്ങിന്റെ ശ്രദ്ധാകേന്ദ്രം എന്ന് ക്യാമറക്കണ്ണുകള്‍ പറയാതെ പറഞ്ഞു, റാണിക്കൊപ്പം അയാളും നടന്നു തുടങ്ങി.
ചടങ്ങുകള്‍ക്ക് തുടക്കമായി.
തന്റെ മുന്നില്‍ വച്ചിരിക്കുന്ന ക്യാമറ കരുണാനിധി ഓണ്‍ ചെയ്തു.
നേരത്തെ രാജാവേഷം ധരിച്ച് റാണിക്കുപിന്നില്‍ നിന്നിരുന്ന 165 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള ആ മനുഷ്യന്‍ പതുക്കെ ക്യാമറയ്ക്ക്പിന്നിലേക്ക് വന്നു.
‘ആക്ഷന്‍' എന്ന് പറഞ്ഞതിന് തൊട്ടടുത്ത നിമിഷം അയാള്‍ ക്യാമറയ്ക്ക് മുന്നിലെത്തി.
അതുവരെ അല്പം നാണത്തോടെ അവര്‍ക്കുപിന്നില്‍ മറഞ്ഞു നിന്നിരുന്ന ആ വ്യക്തി പൊടുന്നനെ പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചു മരിച്ച ഒരു ചരിത്ര പുരുഷനായി മാറി.
ഒരു മികച്ച നടന് മാത്രം സാധിക്കുന്ന ഒന്ന്.
തന്റെ ഇടത്, സിംഹസനത്തിനുസമീപം നില്‍ക്കുന്ന കഥാപാത്രം വായിച്ചു നല്‍കുന്ന രാജകീയ ഉത്തരവുകേട്ട് അയാളുടെ കണ്ണുകള്‍ ക്രോധം കൊണ്ട് തിളങ്ങി.
പിന്നീട് സിംഹാസനത്തിന്റെ വലത്തേ ഭാഗത്തേയ്ക്ക് നിസ്സഹായത നിഴലിക്കുന്ന മുഖത്തോടെ അയാള്‍ ചെരിഞ്ഞു. തൊട്ടടുത്ത നിമിഷം തന്റെ സ്വതസിദ്ധമായ ഉറച്ച ശബ്ദത്തില്‍ ആ മനുഷ്യന്‍ പറഞ്ഞു തുടങ്ങി, ‘ഒരു കടലെയോ, കാട്രെയോ കുട്രകയ്ക്കോ വാടകയ്‌ക്കോ സ്വന്തം കൊണ്ടാടാ മുടിയും എന്ത ഉന്‍ അഹന്തൈ ഉനക്ക് എപ്പടി വന്തത്?
നീയാര്?
ഇത് ഏന്‍ ഊര്..!
എന്‍ അപ്പനുടെ സാമ്പല്‍ മേലെ ഞാന്‍ നടന്തിട്ടിറുക്കേന്‍..!
എന്‍ സാമ്പല്‍ മേലെ എന്‍ പുള്ള നടപ്പാം..

(ഈ ഭാഗം ചിത്രീകരിക്കുന്നതിനുമുന്‍പായി ഇതിന്റെ പരിഭാഷ റാണിയ്ക്ക് ലഭ്യമാക്കിയിരുന്നതായും, ആ ഭാഗം കേട്ടശേഷം റെഡ് ഇന്ത്യന്‍ ഗോത്രനേതാവ് സിയാറ്റിലിന്റെ വിശ്വപ്രസിദ്ധ പ്രസംഗത്തോട് താങ്കളുടെ സംഭാഷണം സമാനത പുലര്‍ത്തുന്നുവല്ലോ എന്ന് റാണി അഭിപ്രായപ്പെട്ടതായും ബി.ബി.സി തമിഴിനു നല്‍കിയ ഒരു അഭിമുഖത്തില്‍ പിന്നീട് ആ നടന്‍ വെളിപ്പെടുത്തിയിരുന്നു.)
അങ്ങനെ ആ ഷോട്ട് കഴിഞ്ഞു.
പിന്നീട് റാണിയെ കാണിക്കാനായി മാത്രം ഷൂട്ട് ചെയ്ത ഒരു രംഗം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഏതാനും മിനിട്ടുകള്‍ മാത്രം നീണ്ട ആ സെഗ്മെന്റിന് അയാള്‍ ചിലവിട്ട തുക കേട്ട് സിനിമാലോകം പിന്നീട് ഞെട്ടി, ഒന്നര കോടി രൂപ.
പത്തും അമ്പതും ലക്ഷത്തിന് ഒരു പടം തീരുന്ന കാലം ആണതെന്ന് ഓര്‍ക്കണം. വളരെ ചെറുതെങ്കിലും മിനിട്ടുകള്‍ മാത്രം നീണ്ടുനിന്ന ആ ചടങ്ങിലൂടെ തുടക്കം കുറിക്കപ്പെട്ടത് ഒരു ഇതിഹാസത്തിനാണ്, മരുതനായകം.
സംവിധാനം: കമല്‍ഹാസന്‍.
രചന: സുജാത.
സംഗീതം : ഇളയരാജ.
നിര്‍മാണം: രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍.
പാന്‍ ഇന്ത്യന്‍ എന്ന് ഇന്ത്യന്‍ സിനിമക്കാര്‍ ചിന്തിച്ചു തുടങ്ങുന്നതിനു മുന്‍പേ പാന്‍ വേള്‍ഡ് സിനിമ സ്വപ്നം കണ്ട ഒരു മനുഷ്യന്‍, കമല്‍ഹാസന്‍.
അയാളുടെ ഡ്രീം പ്രൊജക്റ്റ്, മരുത നായകം.
അന്ന്, 87 കോടി രൂപ ചെലവില്‍ അണിയിച്ചൊരുക്കാന്‍ കമല്‍ സ്വപ്നം കണ്ട വിസ്മയം. പിന്നീട് എന്തോ, നിര്‍മാണപങ്കാളികളായ ബ്രിട്ടീഷ് കമ്പനിയുടെ പിന്മാറ്റം അടക്കമുള്ള കുരുക്കുകളില്‍ കുടുങ്ങി മരുതനായകം മുടങ്ങിപ്പോയി..
പിന്നീട് കമലിന്റെ പ്രസ്മീറ്റുകളിലെല്ലാം അയാള്‍ക്കുമുന്നിലേയ്ക്ക് ഏറിയപ്പെട്ട ഒരു ചോദ്യമുണ്ട്, ആണ്ടവരേ, മരുതനായകം എന്നാണ് ഞങ്ങള്‍ക്ക് കാണാന്‍ കഴിയുക?
ഇപ്പോള്‍ അയാള്‍ക്ക് പ്രായം 67.
നാല്‍പതുകളില്‍ സ്വന്തമായുണ്ടായിരുന്ന മാസ്‌കുലാര്‍ ശരീരമോ, ഗാഭീര്യം നിറഞ്ഞ ശബ്ദമോ ഒന്നും അയാള്‍ക്ക് ഇന്നില്ല. പ്രായവും കാലവും അയാളില്‍ ഏറെ പരിക്കേല്‍പ്പിച്ചുകഴിഞ്ഞു.
വിക്രം സിനിമ കണ്ടവര്‍ക്കറിയാം, ഒരുകാലത്ത് അനായാസമായി ചെയ്തിരുന്ന ഫൈറ്റ് സീക്വന്‍സ് ഒക്കെ ചെയ്യാന്‍ അയാള്‍ എത്രകണ്ട് ആയാസപ്പെട്ടിട്ടുണ്ട് എന്ന്.
ആര്‍ക്കോട്ട് സൈന്യത്തിന്റെ താഴെക്കിടയില്‍ ജീവിതം തുടങ്ങി
1758 ല്‍ മധുര, തിരുനല്‍വേലി ഗവര്‍ണര്‍ പദവികള്‍ വരെ വഹിച്ചിരുന്ന മരുതനായകം എന്ന മുഹമ്മദ് യൂസഫ് ഖാനായി സ്‌ക്രീനില്‍ വരാന്‍ അയാള്‍ക്ക് ഒരു ബാല്യം ശേഷിക്കുന്നുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെയാവാം കഴിഞ്ഞ ദിവസം, മരുതനായകമായി സ്‌ക്രീനില്‍ വരാന്‍ ഇനി താന്‍ ഉണ്ടാവില്ല എന്ന പരോക്ഷ സൂചന അയാള്‍ നല്‍കിയതും. പക്ഷെ ക്യാമക്കുപിന്നില്‍ നിന്ന്, മരുതനായകത്തിനു പിറവികൊടുക്കാന്‍ അയാള്‍ക്കുകഴിയും എന്ന് തന്നെയാണ് പ്രതീക്ഷ.
ഈ ഭൂമി മുഴുവന്‍ അപ്പാടെ വിഴുങ്ങിയിട്ട്, തെല്ലൊന്ന് അടച്ചുതുറക്കുന്ന ആ ഇടം. കണ്ണിനുമുകളിലും താഴെയുമായി ‘യൂണിവേഴ്‌സല്‍ ഹീറോ കമല്‍ഹാസന്‍' എന്ന ടൈറ്റില്‍ കാര്‍ഡും അതിനുശേഷം ‘മരുതനായകം' എന്നും തെളിഞ്ഞു കാണാനാണ് ആഗ്രഹം എങ്കിലും...
ഇന്ത്യന്‍ സിനിമയും സിനിമാ പ്രവര്‍ത്തകരും അത്രയുമെങ്കിലും അയാള്‍ക്ക് തിരികെനല്‍കേണ്ടതുണ്ട്.
അതിനിടെ അഞ്ചാറു കൊല്ലം സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്ത കമല്‍ഹാസന്‍ സിനിമ എന്തെന്നുതന്നെ മറന്നുപോയിക്കാണില്ലേ എന്ന മട്ടിലുള്ള സംശയങ്ങള്‍ ചില സിനിമാ ഗ്രൂപ്പുകളില്‍ കണ്ടിരുന്നു. പുതിയ സാങ്കേതികവിദ്യകള്‍ ഒന്നും അയാള്‍ക്ക് പിടിയുണ്ടാവില്ല എന്നും ചിലര്‍.
എന്താ പറയുക, ഇതൊക്കെ കണ്ട് അയാള്‍ ഊറിച്ചിരിക്കുന്നുണ്ടാവണം.

ആ ചിരി, അത് ഒരുപക്ഷെ പത്തിരുപതു കൊല്ലം മുന്‍പ് താന്‍ എന്ത് സാങ്കേതികവിദ്യയാണോ ഉപയോഗിച്ചത്, അതല്ലെങ്കില്‍ അതിന്റെ തൊട്ടടുത്ത വേര്‍ഷന്‍ മാത്രമാണ് ഇന്നും ഇന്ത്യന്‍ സിനിമയിലുള്ളത് എന്നോർത്താവാം. അല്ലെങ്കില്‍, ഒ.ടി.ടി റിലീസുകള്‍ എന്ന് ചിന്തിച്ചു തുടങ്ങാന്‍ ഒരു കൊറോണ വേണ്ടി വന്നെങ്കില്‍ 2013 ല്‍ തന്നെ ഡി.ടി.എച്ച് വഴി വിശ്വരൂപം ടി.വി സ്‌ക്രീനില്‍ എത്തിക്കാന്‍ താന്‍ ശ്രമിച്ചിരുന്നല്ലോ എന്നോര്‍ത്താവാം. അതും അല്ലെങ്കില്‍, 2022ല്‍ ഭീഷ്മപര്‍വത്തിലും, വിക്രത്തിലും ഒക്കെ ഉപയോഗിക്കുന്ന cinebot ന്റെ ആദ്യരൂപം പത്തിരുപതുകൊല്ലം മുന്നേ താന്‍ ആളവന്താനില്‍ പരീക്ഷിച്ചു വിജയിച്ചതാണല്ലോ എന്നോര്‍ത്താവാം
തിരക്കഥ രചനയ്ക്കായി മൂവി മാജിക് എന്ന സോഫ്റ്റ്വെയർ അയാള്‍ ഉപയോഗിക്കുന്ന കാലത്ത് (തേവര്‍മകന്‍) ഈ മഹാരാജ്യത്ത് കമ്പ്യൂട്ടര്‍ പോലും അത്ര വ്യാപകമായിട്ടില്ല എന്നും ഓര്‍ക്കണം. ഇനി കമലിന്റെ എഴുത്ത് വറ്റിക്കാണുമോ എന്നാണ് സംശയമെങ്കില്‍, Rashmon എഫക്ട്, ബട്ടര്‍ഫ്ളൈ എഫക്ട്, തുടങ്ങിയ രചനാസങ്കേതങ്ങളും ഹിന്ദു -മുസ്ലിം വര്‍ഗീയത (ഹേ റാം), വധശിക്ഷ (വീരുമാണ്ടി ), കമ്മ്യൂണിസം, നിരീശ്വരവാദം (അന്‍പേ ശിവം ) തുടങ്ങിയ തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങളും മുഖ്യധാരാ ഇന്ത്യന്‍ സിനിമയ്ക്ക് പരിചയപ്പെടുത്തിയത് അയാളാണെന്നതും കണക്കിലെടുക്കാവുന്നതാണ്.
വിക്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജ് അടുത്തിടെ ഒരു അഭിമുഖത്തില്‍ വീരുമാണ്ടി എന്ന ചിത്രത്തെപ്പറ്റി പറ്റി പറഞ്ഞ ഒരു ഭാഗം കൂടി പങ്കുവയ്ക്കുന്നു: ‘വീരുമാണ്ടി, റൊമ്പ കഷ്ടമാന സ്‌ക്രിപ്റ്റ് സര്‍ അത്..! റൂറല്‍ ബാക്‌ഡ്രോപ്പിലെ, നോണ്‍ ലീനിയറാ അന്തമാതിരി ഒരു കഥ സൊല്ലണം ന്നാ അവങ്കളാലെ താന്‍ മുടിയും. ഒരേ സീനേ രണ്ടുതടവൈ വേറെ വേറെ ആങ്കിളിലെ ഷൂട്ട് പണ്ണണം. അതെല്ലാം അവങ്ക എപ്പടി പണ്ണിയാന്ന് യോശിച്ചാലേ .... അതെല്ലാം പെരിയ വിഷയം സര്‍.’
കമല്‍ഹാസനൊഴിച്ച് ബാക്കിയെല്ലാവർക്കും അയാള്‍ ഇന്നോളം ചെയ്തതും ചെയ്യുന്നതും എല്ലാം ‘പെരിയ വിഷയ’മാണ്.
ആണാല്‍ ആണ്ടവരേ പൊറുത്തവരെയ്ക്കും അതെല്ലാം വന്ത് സര്‍വ സാധാരണമാന വിഷയം.
ടി.എം. ഹര്‍ഷന്‍
Jun 09, 2022
20 Minutes Watch
മനില സി.മോഹൻ
Jun 02, 2022
33 Minutes Watch
Think
May 27, 2022
2 Minutes Read
Think
May 27, 2022
9 Minutes Read
യാക്കോബ് തോമസ്
May 15, 2022
16 Minutes Read