സ്വർഗ്ഗീയ ജീവിതവും നരകജീവിതവുമൊക്കെ മഹത്തായ ജീവിതത്തിൻ്റെ അവസ്ഥാഭേദങ്ങളാണ്. ജീവിതം നമുക്കു തരുന്ന സൗഭാഗ്യങ്ങളും കഷ്ടനഷ്ടങ്ങളുമൊക്കെ നമ്മുടെതന്നെ ഓരോ നിയോഗങ്ങളാണ്. നല്ലതും മോശമായതുമായ ജീവിത പ്രതിസന്ധികളിലൂടെയാണ് ഓരോ മനുഷ്യനും കടന്നുപോകുന്നത്. ചരിത്രത്തിൻ്റെ ഏടുകളിൽ നിന്ന് അടർത്തിയെടുക്കുന്ന മനുഷ്യമഹാസംഭവങ്ങൾ നാടകമാധ്യമത്തിൻ്റെ നാലു അതിരുകളിലേക്ക് പറിച്ചുനടുകയെന്നത് ക്ഷിപ്രസാധ്യമാണ്. എന്നാൽ രംഗാവതരണ കലയുടെ മൂർത്തഭാവങ്ങൾ നമ്മെ അലോരസപ്പെടുത്തിയ സംഭവവിതാനങ്ങൾക്ക് നവ്യമായ മാറ്റം സൃഷ്ടിക്കുന്നത് നാടകത്തിൻ്റെ അനന്തമായ സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നു. നാം കേട്ടിട്ടുള്ളത്, മനുഷ്യനെ സ്നേഹിക്കുന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയാണ്. എന്നാൽ, പുതിയ നൂറ്റാണ്ടിൽ ഉദയം കൊള്ളുന്ന, 'ഫെമിനിസ്റ്റ് മാനിഫെസ്റ്റോ' സ്ത്രീ പോരാട്ടങ്ങളുടെ നിലയ്ക്കാത്ത നിലവിളികളും ജിഹ്വകളും അടങ്ങുന്ന അപൂർവ്വകാഴ്ചകളുടെ സന്നിവേശമാകുന്നത് അഭിമന്യു വിനയകുമാറിൻ്റെ രംഗരചനയിൽ ഒരു ഞെട്ടലോടെ നാം കണ്ടിരിക്കുന്നു. അനുഭവിക്കുന്നു.
സ്ത്രീയുടെ നിലവിളികളും പോരാട്ടങ്ങളും ഗദ്ഗദങ്ങളും വിഹ്വലതകളും നാമറിയുന്നത് നമ്മുടെ ചുറ്റുവട്ടങ്ങളിൽ നിന്നാണ്. എന്നാൽ ചരിത്രത്തിൻ്റെ ഏടുകളിൽ നിന്നു നമ്മെ തൊട്ടുണർത്തുന്ന സ്ത്രീ പാത്രങ്ങൾ രംഗവേദിയുടെ അതിരുകളെ ഭേദിച്ച് പ്രേക്ഷകൻ്റെ മനസിലേക്കും തലച്ചോറിലേക്കും പ്രഹരശേഷിയുള്ള അസ്ത്രങ്ങളായി പരിണാമം കൊള്ളുമ്പോൾ അത്, നാടകത്തിൻ്റെ കരുത്താവുന്നു. ജീവിതത്തിൻ്റെ ഉൾപ്പോരുകളെയാണ് അബുദാബി മാസ് കലാസംഘടന ഭരത് മുരളി നാടകമത്സരത്തിൽ അവതരിപ്പിച്ച ശ്രദ്ധേയമായ രംഗപാഠം 'ഫെമിനിസ്റ്റ് മാനിഫെസ്റ്റോ' എന്ന നാടകം!

നാടകം മൊത്തത്തിൽ ഒരു സാങ്കല്പിക യാത്രയാണെന്നു പറയാം. നീല നിറത്തിൻ്റെ അനന്തമായ സാധ്യതകൾ നാടകത്തിൻ്റെ ഉള്ളറകളെ വിഭജിച്ച് മനുഷ്യ മനസിനെ കാണിച്ചുതരുന്നുണ്ട്. ആദിവാസി ഗോത്രകലയായ ഇരുള നൃത്തത്തിൻ്റെ താളഭേദങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടുള്ള വാദ്യമേളങ്ങളുടെ അകമ്പടിയിലാണ് നാടകാരംഭം. വെളിച്ചത്തിൻറ മാസ്മരിക പ്രഭയാൽ രംഗവേദി ഒരു ഉത്തരേന്ത്യൻ ഗ്രാമത്തിൻ്റെ തനിച്ചുറ്റുവട്ടത്തിലേക്ക് നമ്മെ കൈപിടിച്ചു കൊണ്ടുപോകുന്നു. ജോസ് കോശിയുടെ പ്രകാശക്രമീകരണം ഒരു ഗോത്രസമൂഹത്തിൻ്റെ കാണാക്കയങ്ങളിലേക്ക് നമ്മെ കൂട്ടികൊണ്ടുപോകുമ്പോൾ സൂരജ് സന്തോഷ് ഒരുക്കുന്ന ആദിവാസി സംഗീതം ഉത്തരേന്ത്യയിലെ കോക്കാന്മാരുടെയും അവർക്ക് ബലിയാടാകുന്ന പാവം ഗോത്രയിരകളെയും നമ്മുടെ മുന്നിലെത്തിക്കുന്നു. നാടകത്തിന്റെ ആരംഭം തന്നെ കാവ്യാത്മകമാകുന്നത് അതുകൊണ്ടാണ്.
പന്ത്രണ്ടുവയസു മാത്രമുള്ള ഫൂലൻ ദേവി (ശ്രീഘ) യെന്ന ബാലികയുടെ ശപിക്കപ്പെട്ട ആദ്യരാത്രിയുടെ പൊള്ളുന്ന മനസിൻ്റെ നുറങ്ങുകളെ പ്രേക്ഷക മനസിലേക്ക് തറയ്ക്കുന്ന അസ്ത്രങ്ങളാക്കി വിഭാവന ചെയ്യുന്നതിൽ സംവിധായകൻ കാണിച്ച കൈമിടുക്ക് പ്രശംസനീയമാണ്. കോക്കാന്മാരുടെ സംഘം പ്രത്യേകമായ ഒരു തരം ഗോത്രതാളത്തിൽ സദസിൽ നിന്ന് വേദിയിലേക്ക് പ്രവേശിക്കുന്നു. ഫൂലൻ ദേവിയെ വിവാഹം കഴിച്ചു കൊണ്ടുവരുന്ന ഘോഷയാത്രയാണ്. അഭിനേതാക്കളുടെ വേഷവിധാനത്തിലെ കൗതുകം നാടകത്തിൻ്റെ ഉള്ളൊഴുക്കിനെ പ്രതിഫലിപ്പിക്കുന്നു. ഒരു ഇര എങ്ങനെ 'ഫെമിനിസ്റ്റ് മാനിഫെസ്റ്റോ 'യായി ത്തീരേണ്ടി വരുന്നുവെന്നു മാത്രമല്ല രംഗം വിളിച്ചോതുന്നത്. ഭാരതത്തിന്റെ മന:സാക്ഷിയുടെ മുഖം തന്നെ ഒരു കാലത്ത് പുരുഷകേന്ദ്രീകൃതമായി വന്നനുഭവിച്ചതിൻ്റെ ഗതികേടു കൂടി നമ്മെ ഓർമ്മപ്പെടുത്തുന്നു.
“എല്ലാ മുറികളും എല്ലാ ദിവസവും അടിച്ചു തുടച്ചു വൃത്തിയാക്കണ”മെന്നു പറഞ്ഞു തുടങ്ങുന്ന ഈ വമ്പൻ ‘കോക്കൻ’ (അഷറഫ് കിരാലൂർ) പിന്നീട് ഒരുപാട് കോക്കാന്മാരെ സൃഷ്ടിക്കുന്നു. ഈ കോക്കാന്മാരുടെ വിരൂപമായ ജീവിതത്തിൻ്റെ തനതായ പരിച്ഛേദമായി നാടകം മാറുമ്പോൾ സ്ത്രീയെ ഒരു ഭോഗവസ്തുവായി മാത്രം കാണുകയും വില്പനചരക്കാക്കുകയും ചെയ്യുന്ന നിഷ്ഠൂരപുരുഷ മനസുകളുടെ ക്രൂരമുഖം എത്ര പൈശാചികമാണെന്നു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ നാടകം അളന്നു കുറിച്ച് നമ്മോടു പങ്കുവെയ്ക്കുന്നതാണ് അസ്വസ്ഥരാക്കുകയും ആസ്വാദനത്തിൻ്റെ പുതിയ തലങ്ങളിലേക്കെത്തിക്കുകയും ചെയ്യുന്നത്.

കോക്കാൻ്റെ ആദ്യരാത്രിയിലെ അസഭ്യവർഷത്തിൽ ഞെരിപിരികൊള്ളുന്ന ഫൂലൻ, തുണിക്കെട്ടുകളും ചുമടുകളുമായി അയാളെ വലയം ചുറ്റുകയാണ് ചെയ്യുന്നത്. അവൾ വേഗതയാർജിക്കുന്നു. ആ പെൺമനസിൻ്റെ നീറുന്ന നൊമ്പരങ്ങളെ ആവിഷ്ക്കരിക്കുന്നത് അവൾ സൃഷ്ടിച്ച വലയത്തിൽ നിന്ന് പുറത്തുകടക്കാൻ പുരുഷമേധാവിത്വത്തിനാവില്ലെന്ന സന്ദേശമാണ്. നാടകം വാക്കുകൾ കൊണ്ട് പറഞ്ഞവസാനിപ്പിക്കേണ്ട ഒരു ദൃശ്യകലയല്ല. നാടകം ക്രിയയുടെ കലയാണ്. വാക്കിനും വാക്കിനുമിടയ്ക്ക് സംഭവിക്കുന്നതാണ് നാടകം. ഇവിടെ വിവാഹം കഴിപ്പിച്ചു കൊണ്ടുവന്നവളെ ഒരടിമയാക്കുന്ന വാക്കുകളാണ് ഭർത്താവ് എന്ന കോക്കൻ പറഞ്ഞുകൂട്ടുന്നതെങ്കിൽ ആ കോക്കനെ മൂച്ചൂടും മുടിപ്പിക്കുമെന്ന ധീരവനിതയുടെ വിപ്ലവമാണ് പിന്നീട് നാം കാണുന്നത്. അവിടെ ഫെമിനിസ്റ്റ് മാനിഫെസ്റ്റോ ആരംഭിക്കുന്നു.
വാക്കുകൾ കൊണ്ടും വസ്തുക്കൾ കൊണ്ടും (വിഴപ്പുഭാണ്ഡം, കുടം, മറ്റു വസ്തുക്കൾ) ചുമക്കേണ്ടി വരുന്ന കേവലം പന്ത്രണ്ടു വയസു മാത്രമുള്ള ബാലിക അവസാനം സഹികെട്ട് എല്ലാം നിലത്തെറിഞ്ഞുടച്ച് പ്രേക്ഷകൻ്റെ മുന്നിലേക്കു വന്ന് താനൊരു ബലിമൃഗമല്ലെന്ന് സുവ്യക്തമാക്കുന്നത് തൻ്റെ ഉള്ളിലെ ക്രൗര്യം നിറഞ്ഞ മനസിനെ പുറത്തുകാട്ടി കൊണ്ടാണ്. അവൾ അതുവരെ ഒന്നുമേ സംസാരിക്കുന്നില്ല. അവളുടെ ശബ്ദം ഭാവത്തിൽ അടക്കം ചെയ്തിരിക്കുന്നു. പ്രേക്ഷകൻ്റെ മുന്നിലേക്ക് വന്ന് തുറിച്ചു നോക്കുന്ന ഫൂലൻ ദേവി അപ്പോഴാണ് 'ദേവി'യാകുന്നത്. നമ്മുടെ ഭദ്രകാളി സങ്കല്പമൊക്കെ ഓർത്തു പോകുമ്പോൾ 'മിത്തു'കളിലേക്ക് നാടകം സ്വയമേ സഞ്ചരിച്ചു തുടങ്ങുന്നു. ഫൂലൻ ദേവിയുടെ തുറിച്ചുനോട്ടത്തിൽ ഇന്ത്യൻ സ്ത്രീയുടെ പോരാട്ടത്തിൻ്റെ ജിഹ്വ വിളംബരം ചെയ്യുന്നുണ്ട്. ഇനി അങ്ങോട്ടുള്ള നാടകം സ്ത്രീ പോരാട്ടങ്ങളുടെ നിലവിളികളോടെ അവസാനിക്കുന്നില്ലെന്നും അത് ആരംഭിക്കയാണെന്നും പറയാതെ പറഞ്ഞു വെയ്ക്കുന്നു സംവിധായകൻ അഭിമന്യു വിനയകുമാർ.
അദീച്ചിയുടെ' ഫെമിനിസ്റ്റ് മാനിഫെസ്റ്റോ 'വായനയിലൂടെയാണ് ഒരമ്മ (മിനി അൽഫോൺസ) യ്ക്ക് തൻ്റെ കുട്ടിയുടെ കൗതുകം നിറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരമേകാൻ കഴിയുന്നത്. ഭയപ്പെടുത്തുന്ന രാത്രികളും കോക്കാന്മാരുടെ ഭീതിജനിപ്പിക്കുന്ന വേട്ടയാടലുകളും മറ്റും പ്രതിരോധിക്കാനും അതിജീവിക്കാനും സ്വതന്ത്രമാകാനും പെൺ ഉടലുകൾക്ക് കഴിയുന്നതെങ്ങനെയെന്ന് ആ അമ്മ ഒരു സാങ്കല്പികയാത്രയിലൂടെ മകൾക്ക് കാണിച്ചുകൊടുക്കുന്നു. ഓർമ്മകളുടെ മ്യൂസിയത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോകുന്നത് ആ അമ്മ സ്വന്തം മകളെ മാത്രമല്ല, ലോകത്തിലെ എല്ലാ പെൺമക്കളെയുമാണ്. നാടകം കഥയല്ല പറയുന്നത്. പ്രധാനപ്പെട്ട ചില കാര്യങ്ങൾ വസ്തുനിഷ്ഠമായി ചൂണ്ടി കാണിച്ചു തരുന്നു. വെള്ള ധാരികളായ അമ്മയും മകളും സങ്കല്പ കഥകളിലേക്കും ഇന്ത്യൻ യാഥാർത്ഥ്യങ്ങളിലേക്കും ഷേക്സ്പിയറിലേക്കും ഇബ്സൻെറ നോറ (എ ഡോൾസ് ഹൗസ്)യിലേക്കും വ്യാസ മാതാവായ മത്സ്യഗന്ധിയിലേക്കും എന്തിന് മുച്ചിലോട്ടമ്മയിലേക്കും കടന്നുകയറുന്നു. പടർന്നിറങ്ങുന്നു.

സ്ഫടിക അലമാരയിലെ അഞ്ചു പാവകളെ അണിനിരത്തി 'പാവ'കളുടെ പാവത്തങ്ങളെ വരച്ചു കാണിക്കുന്നു. പാവകൾക്ക് സർവ്വ പണി വല്ലഭ (ശ്രീഘ), ചടുല പ്രസവിണി (പവിത്ര), സർവ്വം സഹ (ഷാനിത), വശീകരിണി (ശ്രേയ), നോറ (സുജ അമ്പാട്ട്) എന്നീ വിചിത്രമായ പേരുകളും നൽകിട്ടുണ്ട്. പ്രതിജ്ഞകൾ നിറവേറ്റുകയെന്നതാണ് മുഖ്യ പണി. എല്ലു മുറിയെ പണിയെടുക്കണം, മുഖം താഴ്ത്തിയെ നടക്കാവൂ, നേരം പുലരുമ്പോൾ എഴുന്നേൽക്കണം ഇത്യാദി ജോലികൾ കൊണ്ട് ദിവസം കഴിക്കേണ്ട അടിമ സമ്പ്രദായത്തിൻ്റെ ശപിക്കപ്പെട്ട ഓർമ്മകളുടെ തുരുത്ത് സമ്മാനിക്കുന്നുണ്ട്. പാവകളുടെയും കോക്കൻ്റെയും വേഷത്തിൽ തന്നെ പ്രത്യേകതകൾ കാണാം. രണ്ടു കാലുകളിലും സോക്സ് ധരിച്ച പാവയെയും കറുത്ത കാലുകളുള്ള പാവയും സ്ലീവ് ലെസ് ഓവർ കോട്ട് ധരിച്ച് പാവയുമൊക്കെ പാവക്കുത്തിൻ്റെ താളത്തിൽ അവതരിപ്പിക്കുമ്പോൾ നമ്മുടെ തനത് കലകളുടെ വേറിട്ട സഞ്ചാരത്തിന് നാടകം പാത്രമാകുന്നു. ഇവിടെയുള്ള കോക്കാൻ നീലതാടിയും ടൈയും കെട്ടി സ്ത്രീകളെ പാവകളാക്കുന്നു. വേഷം മാറി വരുമ്പോഴും കോക്കന്മാരുടെ സ്വഭാവത്തിന് വ്യത്യാസം വരുന്നില്ലായെന്ന് ഇവിടെ ധ്വനിപ്പിക്കുകയാണ് നാടകം.
ഹെൻറിക് ഇബ്സൻ്റെ (1828-1906) ഡോൾസ് ഹൗസ് നാടകത്തിലെ നോറ, അനാരോഗ്യത്തിലേക്ക് വീണു പോയ ഭർത്താവ് തോർവൽഡ് ഹെൽമറെ കടക്കെണിയിൽ നിന്ന് രക്ഷിക്കാൻ നടത്തുന്ന ഓരോ ശ്രമങ്ങളും ത്യാഗങ്ങളും ലോക നാടകവേദിയിൽ സ്ത്രീവിപ്ലവത്തിൻ്റെ മുന്നേറ്റ ചരിത്രങ്ങളാണ്. സംവിധായകനായ അഭിമന്യു, നോറയെ തന്നെ ഇവിടെ കഥാപാത്രമാക്കുന്നു. ഹെൽമറെ (സെഫുദീൻ മമ്മൂട്ടി)യും കൊണ്ടുവരുന്നു. ഭാര്യ മാലഖയെ പോലെ സുന്ദരിയാണെന്നു വാഴ്ത്തി പറയുമ്പോഴും 'എൻ്റെ സുന്ദരി പാവാ' എന്നാണ് വിളിക്കുന്നത്. അവിടെയും അടിമയെപ്പോലെ പണിയെടുക്കുന്ന ഭാര്യ ഒരു പാവമാത്രം!
ഈ പാവസങ്കല്പത്തെ ധ്വനിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്ന ദൃശ്യം കൈകൾ ബന്ധനസ്ഥയായിരിക്കുന്ന നോറയെയാണ്. അവളുടെ ചോദ്യം ഒരു ഫെമിനിസ്റ്റിൻ്റെ ധീരമായ ചോദ്യമാണ്. “ഈ വീട്ടിൽ നടക്കുന്നതൊന്നും എന്റെ ഇഷ്ടത്തിന് അല്ല. നിങ്ങൾ എന്നോട് ചുവന്ന ഗൗൺ ധരിക്കാൻ പറയുന്നു, കടുപ്പമുള്ള ചായ കുടിക്കാൻ പറയുന്നു, വീട് മുഴുവൻ വൃത്തിയാക്കാൻ പറയുന്നു, അതും നൃത്തം ചെയ്തു കൊണ്ട്, ഞാൻ അതെല്ലാം ചെയ്യുന്നു. ഞാൻ ശരിക്കും നിങ്ങളുടെ പാവയാണോ?” അവൾ വസ്ത്രവും മേക്കപ്പും അഴിക്കുന്നു. തലപ്പാവ് വലിച്ചെറിയുന്നു. ഭർത്താവ് “നീ എന്താണ് ചെയ്യുന്നത്?” എന്നു ചോദിക്കുമ്പോൾ “ഇനി നിങ്ങളുടെ പാവയാവാൻ എന്നെ കിട്ടില്ല. ജനിച്ചനാൾ മുതൽ അച്ഛൻ്റെ പാവയായിരുന്നു ഞാൻ” ഈ ശബ്ദം വസ്തുതകളെ തിരിച്ചറിയുന്ന ഒരു സ്ത്രീയുടേതാകുന്നു. മാലാഖയുടെ വെള്ള വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന അവളുടെ മേലെ പെയ്യുന്ന മഴ, ലോകം മുഴുവൻ ചുറ്റിക്കറങ്ങാനും ചിരിക്കാനും ആഗ്രഹിക്കുന്ന ഒരു പെണ്ണിൻ്റേതാണ്.

നോറയുടെ ചോദ്യങ്ങൾ ഭർത്തൃവേഷം കെട്ടി ഭരിക്കാൻ വരുന്ന ഹെൽമറോട് മാത്രമുള്ള ചോദ്യമല്ല ലോകത്തെ പുരുഷസമൂഹത്തോടുമുള്ള ചാട്ടുളി പോലുള്ള ചോദ്യമാകുന്നു. ഒരു തൂവാലയിൽ സംശയത്തിൻ്റെ മുൾമുനയിൽ ഭാര്യയെ കൊല്ലുന്ന ഒഥല്ലോ (മുരളി കുന്നുച്ചി), ഡെസ്ഡിമോണയുടെ വിലാപങ്ങളെ 'അത് നിൻ്റെ പിഴ'യെന്നാണ് ആക്രോശിക്കുന്നത്. പെണ്ണ് ഭർത്താവിനെ സ്നേഹിക്കുന്നതും പരിചരിക്കുന്നതും 'പിഴ'യായി കാണുന്ന ഭർത്തൃസമൂഹത്തെ ഒഥല്ലോയിലൂടെ പാത്രവൽക്കരിക്കുന്നുണ്ട് ഈ നാടകത്തിൽ.
ഡെസ്ഡിമോണ (മിനി അൽഫോൺസ)യുടെ ആത്മപീഢനവും തലമുടിയഴിച്ചിട്ടുള്ള നില്പും ഭാവഗംഭീരമാണ്. കാസിയോ(ശിവൻ അരവത്ത്)യുടെ ജല്പനങ്ങൾ ഒഥല്ലോ വിശ്വസിച്ചു പോകാൻ കഴിയും വിധം ആ കഥാപാത്രത്തെ അവിസ്മരീണയമാക്കാൻ ആ നടന് സാധിച്ചിട്ടുണ്ട്. നോറ - ഡെസ്ഡിമോണ തുടങ്ങിയ കഥാപാത്രങ്ങൾ വർദ്ധിതവീര്യം കാണിച്ച് മടങ്ങുമ്പോൾ അമ്മയോട് മുമ്പ് ചോദ്യങ്ങൾ ചോദിച്ചിരുന്ന വെള്ളവേഷം ധരിച്ച ബാലിക ഒരു സഹയാത്രികയെ പോലെ പെൺജീവിതത്തെ ഉൾക്കൊള്ളുന്നത് നാടകത്തിന്റെ ഉള്ളറിഞ്ഞ് ഇതിവൃത്തത്തെ സംവിധായകൻ വ്യാഖ്യാനിക്കുന്നുവെന്നതിൻ്റെ തെളിവാണ്. സമകാലീന നാടകം പലപ്പോഴും ബഹളങ്ങളുടെ കസർത്താകുന്നത് നാം കാണുന്നുണ്ട്. കൗതുകമുളള രംഗസജ്ജീകരണങ്ങൾ നിറച്ചും വെളിച്ച പ്രയോഗങ്ങളുടെ ധാരാളിത്തം വർണ്ണപകിട്ടാക്കിയും നാടകമാധ്യമത്തെ തന്നെ 'സിനിമ'യാക്കുന്ന പ്രവണതകൾക്ക് ഫെമിനിസ്റ്റ് മാനിഫെസ്റ്റോ നാടകം ഒരു ചൂണ്ടുവിരലാണ്.

മഹാഭാരതത്തിലെ പരാശരമഹർഷി (അഷറഫ് കിരലൂർ) മത്സ്യഗന്ധി (കലാമണ്ഡലം അമലു) യിൽ തൻ്റെ രതി പാരവശ്യം നിറവേറ്റി മടങ്ങുമ്പോൾ സ്വന്തം മണം നഷ്ടപ്പെട്ട്, അസ്തിത്വം നഷ്ടപെട്ട് ലക്ഷ്യമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന ആ കഥാപാത്രത്തിൻ്റെ അകമനസ്സിനെ ഭാവോജ്ജ്വലമാക്കി ആ അഭിനേത്രി. അർദ്ധനഗ്നയാകുന്ന അവളിലേക്ക് അർദ്ധ വെളിച്ചം നൽകി സ്വപ്നത്തിൻ്റെയും ഭ്രമാത്മകതയുടെയും നീലവെളിച്ചത്തിൽ സ്വപ്നസന്നിഭമാക്കുന്നതിൽ സെറ്റ് (നിസാർ ഇബ്രാഹിം) ആർട്ട് (ബിജു കോട്ടില, നാരായണൻ കടവത്ത്, രതീഷ്) തുടങ്ങിയവർ വഹിച്ച പങ്ക് എടുത്തു പറയാതെ വയ്യാ.
പാവകളുടെയും മത്സ്യനൃത്തങ്ങളുടെയും അവതരണങ്ങളിൽ (കോറിയോഗ്രാഫി: ലക്ഷ്മി മാധുരി, കലാമണ്ഡലം അമലു ) കണ്ട വ്യത്യസ്തത നാടകത്തെ കാവ്യാത്മകമായ തലത്തിലേക്ക് എത്തിക്കുന്നതിൽ പ്രമുഖമായ പങ്ക് വഹിച്ചിട്ടുണ്ട്. ഒരമ്മ ബാലികയോട് ഫെമിനിസ്റ്റ് മാനിഫെസ്റ്റോ ഏതേത് വഴികളിലൂടെ സഞ്ചരിച്ച് മനുഷ്യ വിഹായസിൽ പെണ്ണിനെ അടയാളപ്പെടുത്തുന്നുവെന്ന് വരച്ചു കാണിക്കുമ്പോൾ ഒരംഗീകാരമെന്ന പോലെ വെള്ള ബലൂണുകൾ വേദി നിറയെ പറന്നയുയരുന്നുണ്ട്. ഇത് ഇന്ത്യൻ നാടകവേദിക്ക് ലഭിക്കുന്ന വെളുത്ത ബലൂണുകളാണ്. സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും മാത്രം ബലൂണുകളല്ല, സത്യം തൻ്റേടത്തോടെ സമൂഹമധ്യത്തിലേക്ക് വിളിച്ചു പറയുന്ന ഒരു പറ്റം ഫെമിനിസ്റ്റുകളുടെ വെള്ളബലൂണുകൾ കൂടിയാകുന്നു.





