പുതിയ കാലത്തെ തെയ്യങ്ങൾക്ക് കഴിയുമോ,
അധീശത്വത്തിന്റെ വേരറുക്കാൻ
പുതിയ കാലത്തെ തെയ്യങ്ങൾക്ക് കഴിയുമോ, അധീശത്വത്തിന്റെ വേരറുക്കാൻ
കീഴാളരുടെ അഥവാ ദലിതരുടെ വേദന, അവരോട് കാണിച്ച കൊടും ക്രൂരത, ആ അനുഭവം തന്നെ സവര്‍ണീകരിക്കുന്ന ലോകം വിമോചകമാണോ? ഈ അധീശത്വത്തെ മറികടക്കാന്‍ ഇന്ത്യയിലെ കീഴാളര്‍ക്ക് കഴിയമോ? അതല്ലെങ്കില്‍ ഈ അധീശത്വ രൂപത്തിന്റെ അനിവാര്യ ഘടകമായി കീഴാളര്‍ക്ക് മാറാന്‍ കഴിയുമോ? അതോ, അധീശത്വത്തിന്റെ തല വെട്ടാന്‍ പുതിയ കാലത്ത് രൂപമെടുക്കുന്ന തെയ്യങ്ങള്‍ക്ക് കഴിയുമോ എന്നീ ചോദ്യങ്ങള്‍ ഗൗരവപൂറ്വം പരിശോധിക്കേണ്ടതാണ്.
17 Mar 2023, 02:49 PM
തെയ്യത്തിന്റെ നിറസങ്കല്‍പ്പങ്ങളില്‍ പ്രധാനപ്പെട്ടതാണ് ചുവപ്പ്. അതുപോലെ അനിവാര്യമായതാണ് തീ. അഗ്‌നി എന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം, അഗ്‌നി ശുദ്ധീകരണത്തിനും പരലോകപ്രവേശനത്തിനുമായി ഉപയോഗിക്കുന്ന രൂപകമാണ്.
തെയ്യത്തില്‍ തീ തന്നെയാണ് പ്രധാനം. കാരണം, തീയില്‍ ചുട്ടെരിക്കപ്പെടുന്ന കീഴാളരുടെ സാമൂഹിക അനുഭവമാണ് തീയില്‍ കരിഞ്ഞില്ലാതാകുന്നത്. ചുവപ്പ് ക്രൂരതയുടെയും രക്തപ്പുഴയുടെയും പ്രതീകമായതുകൊണ്ടുതന്നെ തെയ്യങ്ങള്‍ ക്രൂരമായി കൊല്ലപ്പെട്ടവരുടെ പ്രതീകാത്മകമായ തിരിച്ചുവരവാണ്.
തെയ്യഗണങ്ങളില്‍ ഇത്തരം വീണ്ടെടുപ്പുകള്‍ സൂചിപ്പിക്കുന്നത്, കടുത്ത യാതനയാല്‍ മരിച്ചുപോയ മനുഷ്യരെയാണ്. അതുകൊണ്ടായിരിക്കാം തീര്‍ത്തും യുക്തിപരമല്ലാത്ത, ദൈവീകാംശമുള്ള തെയ്യങ്ങളെ കൊണ്ടാടുവാന്‍ കണ്ണൂരിലും കാസര്‍കോട്ടുമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി അണികള്‍ക്കും കഴിയുന്നത്. എന്നാല്‍, തീര്‍ത്തും ജാതിയുടെ അടിസ്ഥാനത്തില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന തെയ്യങ്ങള്‍ വര്‍ഗ വിമോചന വാഹനമാകാതാകുമ്പോള്‍ പോലും പിന്നാക്ക- ശൂദ്ര ജാതികളുടെ പ്രതിവിപ്ലവചിഹ്‌നമായി ഉറഞ്ഞാടുന്നുമുണ്ട്.
കുറുവാടന്‍ കുറുപ്പിന്റെ കാലികനായ കണ്ണന്‍ തിയ്യ ബാലനായിരുന്നു. ദൈവത്തെ ആരാധിക്കാന്‍ വിലക്കുള്ള ജാതിയായിരുന്നു വടക്കേ മലബാറിലെ തിയ്യര്‍. പശുവിനെ മേച്ചുനടന്ന കണ്ണന്‍ കുറുവാടന്‍ കുറുപ്പിന്റെ വീട്ടുമുറ്റത്ത് ദൈവത്തെ കുടിയിരുത്തിയ തറയിന്‍മേല്‍ ഒരു ദിവസം വിളക്ക് കത്തിക്കുന്നു, പ്രാര്‍ഥിക്കുന്നു. ഇതുകണ്ട കുറുപ്പ് കലിതുള്ളി അലറിയിരമ്പി കണ്ണനുനേരെ പായുന്നു. കണ്ണന്‍ ഓടിമറയുന്നു. അതൊരു നാടുകടത്തലായിരുന്നു. ആ സമൂഹത്തില്‍ നിന്നുമുള്ള പുറത്താക്കല്‍.
കാലികനായ കണ്ണന്‍ വിശന്നുവലഞ്ഞപ്പോള്‍ കുറുവാടന്‍ കുറുപ്പിന്റെ മാവില്‍ കയറി മാമ്പഴം കഴിച്ചു. അപ്പോഴാണ് അതുവഴി കുറുപ്പിന്റെ മകള്‍ കടന്നുവരുന്നതുകണ്ടത്. പേടിച്ച കണ്ണന്‍ അറിയാതെ കഴിച്ചുകൊണ്ടിരുന്ന മാമ്പഴം താഴേക്കുവീഴുകയും അത് മകളുടെ ദേഹത്ത് പതിക്കുകയും ചെയ്തു. ഒരുതരം തൊട്ടുകൂടായ്മയുടെ ലംഘനമാണ് ഈ പ്രവൃത്തിയിലൂടെ നടക്കുന്നത്. വിവരമറിഞ്ഞ കുറുപ്പ് കലിതുള്ളി വാളും പരിചയും അകമ്പടി നായന്മാരുമായി കണ്ണനെ കൊല്ലാന്‍ തീരുമാനിച്ചു. ഭയന്ന് ഓടിമറഞ്ഞ കണ്ണന് മംഗലാപുരത്തിനടുത്തുള്ള ഒരു വീട്ടിലെ മുത്തശ്ശി അഭയം നല്‍കി. ആ വീട്ടില്‍ വിഷ്ണുവിനെ പൂജിക്കുകയും സങ്കല്‍പ്പത്തില്‍ ആവാഹിച്ചു പ്രാര്‍ഥിച്ചുപോരുകയും ചെയ്തിരുന്നു. മുത്തശ്ശിയുടെ ശിക്ഷണത്തില്‍ തിയ്യനായ കണ്ണന്‍ വിഷ്ണുഭക്തനായി.
കുറുപ്പിന്റെ കോപം കാലം മായ്ച്ചിരിക്കുമെന്നു കരുതി കണ്ണന്‍ തിരിച്ചുവന്നു. വിവരമറിഞ്ഞ കുറുപ്പ് അകമ്പടിയോടെ വാളുമായി പാഞ്ഞടുത്തു. വയലിലെ ഒരു കുളത്തില്‍ കുളിച്ചുകൊണ്ടിരുന്ന കണ്ണനെ കഴുത്തറുത്തുകൊന്നു. ആ കുളം രക്തക്കുളമായി. എന്നാല്‍, കുറുപ്പിന്റെ വാള് ആകാശത്തേക്ക് പൊങ്ങിപ്പോകുകയും കുറുപ്പിന്റെ തറവാട്ടില്‍ അനര്‍ഥങ്ങള്‍ സംഭവിക്കുകയും ചെയ്തു. വരി വെച്ചപ്പോള്‍, കണ്ണന്‍ ദൈവക്കരുവായി മാറിയെന്നറിഞ്ഞു. അങ്ങനെ തിയ്യനായ കണ്ണന്‍ ചാമുണ്ഡിയായി തെയ്യമായി മാറി.

വടക്കേ മലബാറിലെ ഓരോ തെയ്യത്തിനും ഇത്തരം മിത്ത് അഥവാ, ഉല്‍പ്പത്തിക്കഥയുണ്ടായിരിക്കും. ഈ കഥ കാലാന്തരത്തില്‍ മാറിയേക്കാം. കാരണം, കഥയാണ്. സാധാരണ മനുഷ്യര്‍ പറഞ്ഞുപറഞ്ഞ് പുതിയ ഭാവങ്ങള്‍ കഥയ്ക്ക് സംഭവിക്കാം. ചിലര്‍ പ്രത്യേക രാഷ്ട്രീയ ലക്ഷ്യം വച്ച് കഥകളില്‍ പുരാണവും രാമായണവും മഹാഭാരതവും ഉള്‍ച്ചേര്‍ക്കും. ഇനി ഈ കാര്യവും ബോധപൂര്‍വമായിക്കൊള്ളണമെന്നില്ല.
ബ്രാഹ്മണ അമ്പലങ്ങളിലെ പ്രതിഷ്ഠ രാമനും കൃഷ്ണനും ഹനുമാനുമായി മാറുമ്പോള്‍ ആ അധികാരശക്തിയില്‍ നിന്നൂർന്ന് അതിന്റെ സ്വാധീനം കഥാരൂപത്തില്‍ തന്നെ താഴേക്കുവരും. അങ്ങനെ കാലാന്തരത്തില്‍ ദേശത്ത് പരന്ന കഥ അമ്പലക്രമത്തില്‍പ്പെട്ട് നാട്ടിൽ മറ്റൊന്നായി രൂപപ്പെടും. അങ്ങനെയായിരിക്കണം തിയ്യ കണ്ണന്‍ ദൈവക്കരുവായ ചാമുണ്ഡി വിഷ്ണുമൂര്‍ത്തിയായി വന്നു ഭവിച്ചത്. ഇന്ന് ഈ കണ്ണന്‍ തെയ്യം വിഷ്ണുമൂര്‍ത്തിയായിട്ടാണ് അറിയപ്പെടുന്നത്.
കുമ്പാരം കൂട്ടിയിട്ട തീക്കുണ്ഠത്തില്‍ (തെയ്യ ഭാഷയില്‍ മേലേരിയെന്ന് പറയും) തെയ്യം നൂറ്റിയൊന്നുതവണ ചാടി തീര്‍ത്തും അവശനായി കാവുടമകളോട് ചോദിക്കും, ‘സന്തോഷമായില്ലേ... ഇനി ഞാന്‍ അഗ്‌നിയില്‍ പ്രവേശിക്കണോ?'
അപ്പോള്‍ കാവുടമകള്‍ ‘വേണ്ട ദൈവേ, വേണ്ട' എന്നു പറയുന്നതുകൊണ്ടുമാത്രം ജീവന്‍ കിട്ടിയ ഒരുപാട് തെയ്യക്കാരുണ്ട്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, മലയനെയും വണ്ണാനെയും എങ്ങനെയാണ് ഒരു മേലാള സമൂഹം കൊന്നത് എന്നതിന്റെ കെട്ടിയാട്ട തോറ്റമാണ് തെയ്യം എന്ന്. കൊന്നും കൊല വിളിച്ചും തീ കൂട്ടിയും തിയ്യിലിട്ടും പിടിച്ചടക്കിയ ഭൂമിയും അധികാരവും ദേവസ്ഥാനങ്ങളായി മാറുന്നു. അതുകൊണ്ടാണ് തെയ്യത്തില്‍ തീയും ചുവപ്പും നിത്യസാന്നിധ്യമായി വര്‍ത്തിക്കുന്നത്.

കണ്ണന്‍ വിളക്ക് കൊളുത്തുന്നതാണ് ഈ കഥയിലെ തീ സാന്നിധ്യം. ആ തീ ഒരു നാട്ടുവഴക്കത്തെ ലംഘിക്കുന്നു. അത് കൊലത്തീയായി മാറുന്നു. കഴുത്തറുത്തപ്പോൾ ഒഴുകിയ നിണപ്പുഴയാണ്. ചോരയോളം വര്‍ണിക്കാന്‍ കഴിയുന്ന ചുവപ്പുനിറമുണ്ടോ? ഈ കൊടും ക്രൂരതയുടെ അനുഭവം, മരിച്ചു മണ്ണായിത്തീര്‍ന്ന മനുഷ്യരുടെ ഓര്‍മകളിലൂടെ ജീവനെടുക്കുന്നതാണ് ഓരോ തെയ്യവും. എന്നാല്‍, സ്വയംരക്ഷക്കായി ഓടിയെത്തിപ്പെടുന്നത് വിഷ്ണുഭക്തയായ മുത്തശ്ശിയുടെ അടുത്തേക്കാണ്. ആ മുത്തശ്ശി വഴി കണ്ണന്‍ വിഷ്ണുമൂര്‍ത്തിയാകുന്നു. പത്ത് അവതാരത്തിലെ നരസിംഹമൂര്‍ത്തിയായി അമ്പലീകരിക്കുന്നു.
കീഴാളരുടെ അഥവാ ദലിതരുടെ വേദന, അവരോട് കാണിച്ച കൊടും ക്രൂരത, ആ അനുഭവം തന്നെ സവര്‍ണീകരിക്കുന്ന ലോകം വിമോചകമാണോ? ഈ അധീശത്വത്തെ മറികടക്കാന്‍ ഇന്ത്യയിലെ കീഴാളര്‍ക്ക് കഴിയമോ? അതല്ലെങ്കില്‍ ഈ അധീശത്വ രൂപത്തിന്റെ അനിവാര്യ ഘടകമായി കീഴാളര്‍ക്ക് മാറാന്‍ കഴിയുമോ? അതോ, അധീശത്വത്തിന്റെ തല വെട്ടാന്‍ പുതിയ കാലത്ത് രൂപമെടുക്കുന്ന തെയ്യങ്ങള്‍ക്ക് കഴിയുമോ എന്നീ ചോദ്യങ്ങള്‍ ഗൗരവപൂർവം പരിശോധിക്കേണ്ടതാണ്.
സ്വന്തം സഹോദരങ്ങളുടെ ഭാര്യമാരുടെ ഏഷണി പറച്ചില്‍ കൊണ്ടാണ് മാക്കത്തിന് തന്റെ രണ്ടു മക്കളുമായി പൊട്ടക്കിണറ്റില്‍ തലയരിഞ്ഞ് വീഴേണ്ടിവന്നത്. ഏക പെങ്ങളോടുള്ള സ്‌നേഹം ഭാര്യമാരെ കിട്ടുന്നതുവഴി ഇല്ലാതാകുന്നു. മാക്കത്തിന്റെ സദാചാരബോധത്തില്‍ വിള്ളല്‍ വരുത്താനാവുന്ന വിധം ഏഷണികള്‍ വഴി മാറുന്നു. മാക്കത്തിന് സ്വഭാവദൂഷ്യ മുണ്ടാകുന്നതായി കഥ പരക്കുന്നു. അങ്ങനെ സഹോദരങ്ങളാല്‍ തന്നെ കബളിപ്പിക്കപ്പെട്ട് മനോഹരമായി മാനത്ത് തെളിയുന്ന ചന്ദ്രനെ നോക്കാന്‍ മാക്കത്തോട് പറയുംനേരം അവളുടെ ശിരസ്സറുത്ത് പൊട്ടക്കിണറ്റില്‍ തള്ളുന്നു. അനര്‍ഥങ്ങള്‍ കണ്ടുതുടങ്ങിയ സഹോദരങ്ങള്‍ മാക്കത്തെ ദൈവക്കരുവാക്കി ആരാധിച്ചുപോരുന്നു.
കൊടും ക്രൂരത ചെയ്യമ്പോള്‍ തന്നെ ആ ചെയ്തിയെ ഓര്‍മയില്‍ നിര്‍ത്തിയും അതിന് അനുഷ്ഠാന ഭാഷ നല്‍കിയുമാണ് വടക്കേ മലബാറില്‍ തെയ്യങ്ങള്‍ രക്തസാക്ഷികളായി ഉറഞ്ഞുതുള്ളുന്നത്. ഉത്തര മലബാറിലെ രക്തസാക്ഷിത്വത്തിന് തെയ്യങ്ങളോളം പഴക്കമുണ്ട്. അതുകൊണ്ടായിരിക്കാം തെയ്യത്തറകളെപ്പോലെ രക്തസാക്ഷി മണ്ഡപങ്ങള്‍ക്കും വീരപരിവേഷം ലഭിക്കുന്ന ദേശമായി ഈ പ്രദേശങ്ങള്‍ അറിയപ്പെടുന്നത്. ഒരു സമൂഹത്തിന് കൊടും ക്രൂരമായി തോന്നുന്ന പ്രവൃത്തി മറ്റൊരു കൂട്ടത്തിന് രക്തസാക്ഷിത്വമായി തീരുന്നുണ്ട്. തെയ്യത്തിന്റെ മിത്തും പിന്നീട് ഉണ്ടായിവന്നിട്ടുള്ള വീരകഥാഗാനങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന ചോദ്യം പരിശോധിക്കപ്പെടേണ്ടതാണ്.
ഭാര്യമാരുടെ കുശുമ്പു മാത്രമായിരിക്കുമോ മാക്കത്തെ കൊല്ലാന്‍ അവരെ പ്രേരിപ്പിച്ചത്? ഏതോ ഒരു മാമൂലിനെ മാക്കം ചോദ്യം ചെയ്തിട്ടുണ്ട്. സ്വന്തം ജാതികളില്‍ മാത്രമുണ്ടായിരുന്ന ബന്ധം മാക്കം മറ്റ് ജനങ്ങളോടുകൂടിയും ഉണ്ടാക്കിയിരുന്നതിനാലാവണം മര്യാദാമുടക്കി എന്ന തലത്തില്‍ മാക്കത്തെ കൊന്നുതള്ളിയത്.
ദൈവക്കരുവാക്കിയാല്‍ തെയ്യമായി. തെയ്യമായാല്‍ അത് ദലിതന്റെ ശരീരത്തില്‍ കെട്ടിയാടും. തിയ്യന്‍ കള്ള് നിവേദിക്കും, കൊല്ലന്‍ ആയുധം പണിയും. ആശാരി പീഠം പണിതീര്‍ക്കും. കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്ന ശൂദ്ര നായന്മാര്‍ തെയ്യത്തിന് അകമ്പടി കൂടും. കൊല്ലുക, കത്തിക്കുക, ലൈംഗികാക്രമണം നടത്തുക തുടങ്ങിയ ക്രൂരകൃത്യങ്ങളുടെ ഓര്‍മകളാണ് തെയ്യം.
മഹാത്മാഗാന്ധി സർവകലാശാലയിൽ സാമൂഹ്യശാസ്ത്ര ഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ.
ഡോ. രാജേഷ് കോമത്ത്
Feb 26, 2023
4 Minutes Read
ഡോ. കെ. എസ്. മാധവന്‍
Feb 20, 2023
5 Minutes Read
എം. ശ്രീനാഥൻ
Feb 17, 2023
10 Minutes Read
ഡോ. രാജേഷ് കോമത്ത്
Feb 15, 2023
12 Minutes Read
Truecopy Webzine
Feb 01, 2023
3 Minutes Read
ഡോ. രാജേഷ് കോമത്ത്
Jan 25, 2023
8 Minutes Read