ശാസ്ത്രത്തിനൊരു
ക്ഷൗരക്കത്തി:
സര്‍ ഫ്രാന്‍സിസ് ബേക്കണ്‍
ശാസ്ത്രത്തിനൊരു ക്ഷൗരക്കത്തി: സര്‍ ഫ്രാന്‍സിസ് ബേക്കണ്‍
മനുഷ്യരാജി സ്വന്തം ബുദ്ധി ഉപയോഗിച്ച് സ്വയം രക്ഷകരാകാനുള്ള മഹാവിദ്യ എന്ന രീതിയില്‍ ശാസ്ത്രം വിഭാവനം ചെയ്തയാളാണ് ഫ്രാന്‍സിസ് ബേക്കണ്‍. ആധുനിക ശാസ്ത്രത്തിന്റെ പിതാവ് എന്ന് വോള്‍ട്ടയര്‍ വിളിച്ച, ശാസ്ത്ര ചിന്തക്ക് തടസ്സമായി നിന്ന ഭാഷയെ വസ്തുനിഷ്ഠത കൊണ്ട് ചെത്തി മിനുക്കിയ ഫ്രാന്‍സിസ് ബേക്കണിന്റെ ശാസ്ത്ര ചിന്ത ഒരു സാഹിത്യവിദ്യാര്‍ത്ഥിയുടെ കാഴ്ചയിലൂടെ അവലോകനം ചെയ്യുകയാണ് ലേഖകന്‍
26 Jun 2020, 01:27 PM
ആധുനിക ശാസ്ത്രത്തിന്റെ വളര്‍ച്ചക്ക് നിര്‍ണായകമായിത്തീര്‍ന്ന ചില ആശയങ്ങള്‍ മുന്നോട്ടു വച്ച സര്‍ ഫ്രാന്‍സിസ് ബേക്കണ്‍ (1561-1626) എന്ന സാഹിത്യകാരനെ ഓര്‍മിക്കുവാനാണ് ഞാന്‍ ഇവിടെ ശ്രമിക്കുന്നത്. ബേക്കണ്‍ ഒരു ശാസ്ത്രജ്ഞന്‍ അല്ലായിരുന്നുവെങ്കിലും, ഇന്ത്യന്‍ ഭരണഘടനയുടെ ഭാഷയില്‍ പറഞ്ഞാല്‍, അദ്ദേഹത്തിന് സയന്റിഫിക് ടെമ്പര്‍ ഉണ്ടായിരുന്നു. ശാസ്ത്രചിന്തക്ക് തടസ്സമായി നിന്ന ഭാഷയെ ചെത്തി മിനുക്കാന്‍ വസ്തുനിഷ്ഠതയുടെ ക്ഷൗരക്കത്തി ബേക്കണ്‍ കൈയിലെടുത്തു. ജീവിതത്തിന്റെ അവസാന നാളുകളില്‍ അദ്ദേഹം നിരീക്ഷണ പരീക്ഷണങ്ങളിലേക്കും തിരിഞ്ഞു. കോഴിയിറച്ചി ഐസ് കട്ട കൊണ്ട് മൂടി കേടുവരാതെ സൂക്ഷിക്കുന്ന പരീക്ഷണത്തിനിടെ ന്യുമോണിയ ബാധിച്ചാണ് അദ്ദേഹം മരിക്കുന്നത്. ബേക്കണിന്റെ മുഖ്യ സംഭാവന നവോത്ഥാന കാലത്ത് ശാസ്ത്രത്തിന് ഒരു രീതിശാസ്ത്രം മെനഞ്ഞെടുക്കാന്‍ ശ്രമിച്ചു എന്നതാണ്.
ഷേക്‌സ്പിയര്‍ എന്ന വെറും ഒരു സാധാരണക്കാരന് ഇത്ര മഹത്തായ കൃതികള്‍ എഴുതാന്‍ കഴിയില്ല, പകരം അസാധാരണ സിദ്ധിയും സാധനയും കൈവശമുള്ള ഒരു പ്രഭുവിനു മാത്രമേ സാധിക്കൂ എന്നാണവരുടെ വാദം
ഷേക്‌സ്പിയറുടെ സമകാലികന്‍ ആയിരുന്ന ഫ്രാന്‍സിസ് ബേക്കണ്‍, ജയിംസ് ഒന്നാമന്‍ രാജാവിന്റെ കീഴില്‍ ചാന്‍സലര്‍ പദവി വരെ എത്തിയെങ്കിലും ഒരു അഴിമതിക്കേസില്‍ കുടുങ്ങി വിശ്രമജീവിതത്തിലേക്ക് തിരിയേണ്ടിവന്നു. ഷേക്‌സ്പിയര്‍ കൃതികള്‍ യഥാര്‍ത്ഥത്തില്‍ ബേക്കണ്‍ ആണ് എഴുതിയത് എന്ന് പോലും വിശ്വസിക്കുന്നവര്‍ ഉണ്ട്. ഷേക്‌സ്പിയര്‍ എന്ന വെറും ഒരു സാധാരണക്കാരന് ഇത്ര മഹത്തായ കൃതികള്‍ എഴുതാന്‍ കഴിയില്ല, പകരം അസാധാരണ സിദ്ധിയും സാധനയും കൈവശമുള്ള ഒരു പ്രഭുവിനു മാത്രമേ സാധിക്കൂ എന്നാണവരുടെ വാദം. ബേക്കണെ ആധുനിക ശാസ്ത്രത്തിന്റെ പിതാവ് എന്ന് വോള്‍ട്ടയര്‍ വിളിച്ചു. ഫ്രാന്‍സിലെ ജ്ഞാനോദയത്തിന്റെ ആരംഭം കുറിക്കുന്ന ബൃഹത് "എന്‍സൈക്ലോപീഡിയ' സമര്‍പ്പിച്ചത് ബേക്കണിന്റെ ഓര്‍മക്കായിട്ടാണ്. ഈയിടെ കീര്‍ത്തി നേടിയ യുവാല്‍ നോവ ഹരാരിയുടെ "സാപിയന്‍സ്' എന്ന പുസ്തകത്തില്‍ സര്‍ ഫ്രാന്‍സിസ് ബേക്കണ്‍ ഒരു ശാസ്ത്ര വിപ്ലവകാരിയായിരുന്നു എന്ന് പ്രകീര്‍ത്തിച്ചിട്ടുണ്ട്.
ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സര്‍ ഫ്രാന്‍സിസ് ബേക്കണ്‍ എഴുതിയ "അഡ്വാന്‍സ്‌മെന്റ് ഓഫ് ലേര്‍ണിംഗ്' എന്ന ഗ്രന്ഥത്തിന്റെ മനോഹരമായ ഒരു കോപ്പി ഞങ്ങളുടെ വീട്ടില്‍ എങ്ങനെയോ വന്നു ചേര്‍ന്നു. ഒരു അലങ്കാര വസ്തുവായി ആ പുസ്തകം അലമാരിയില്‍ അങ്ങനെ ഇരുന്നു വര്‍ഷങ്ങളോളം. അന്ന് ഇംഗ്ലീഷ് വായിക്കാനൊന്നും എനിക്ക് അറിയില്ലെങ്കിലും ഇടയ്ക്കിടെ ഞാന്‍ അതെടുത്തു തിരിച്ചും മറിച്ചും കൈകാര്യം ചെയ്തു. തലക്കെട്ടിന്റെ അര്‍ത്ഥം മാത്രം എനിക്ക് മനസിലായി. കോളേജില്‍ എത്തിയപ്പോള്‍ ശാസ്ത്രത്തിനു പകരം സാഹിത്യ പഠനത്തിലേക്കാണ് ഞാന്‍ തിരിഞ്ഞത്. അതുകൊണ്ടാണ് സാഹിത്യ വിദ്യാര്‍ത്ഥിയുടെ കാഴ്ചപ്പാടിലൂടെ ബേക്കണിന്റെ ശാസ്ത്ര ചിന്ത ഇവിടെ അവലോകനം ചെയ്യുന്നത്.
അദ്ദേഹത്തിന്റെ "എസ്സേയ്‌സ്' എന്ന ഉപന്യാസ സമാഹാരം ഇംഗ്ലീഷ് സാഹിത്യത്തിലെ ഒരു അമൂല്യ കൃതിയാണ്. പാലാ സെയിന്റ് തോമസ് കോളേജില്‍ ഇംഗ്ലീഷ് എം.എ ക്ലാസില്‍ അദ്ദേഹത്തിന്റെ ഉപന്യാസങ്ങള്‍ വളരെ ഗൗരവത്തോടെയാണ് ഞങ്ങള്‍ പഠിച്ചത്. "പരമാര്‍ത്ഥത്തെപ്പറ്റി' എന്ന ആദ്യ ഉപന്യാസത്തില്‍ തന്നെ അദ്ദേഹത്തിന്റെ നവോത്ഥാന ചിന്ത തെളിഞ്ഞു നിന്നു. തടവുകാരനായ യേശുവിനോട് "എന്താണ് പരമാര്‍ത്ഥം' എന്ന മഹാചോദ്യം ചോദിച്ചിട്ട് മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ പീലാത്തോസ് പുറം തിരിഞ്ഞു എന്ന് പറഞ്ഞാണ് അദ്ദേഹം തുടങ്ങുന്നത്. മനുഷ്യന്റെ ബൗദ്ധികമായ പുറം തിരിയലുകള്‍ക്കെതിരെ ഈ നുറുങ്ങു ഉപന്യാസത്തിലും ബേക്കണ്‍ ഉന്നമിടുന്നത് വ്യക്തമായി കാണാം.
പുറം തിരിയല്‍ മാറ്റി അഭിമുഖീകരണം തുടങ്ങാന്‍ മുഖ്യ തടസ്സം മധ്യകാല യൂറോപ്പിലെ ദൈവശാസ്ത്രത്തിലൂന്നിയ ചിന്താ പാരമ്പര്യമായിരുന്നു. തടസ്സം മാറിവരുന്ന ഒരു ചരിത്ര സാഹചര്യം പെട്ടെന്ന് ഇംഗ്ലണ്ടില്‍ ഉണ്ടായി. അവിടെ പ്രൊട്ടസ്റ്റന്റ് റിഫോര്‍മേഷന്റെ ഭാഗമായി വിലക്കുകള്‍ അയഞ്ഞു തുടങ്ങി. റിഫോര്‍മേഷന്റെ കാതല്‍ മതനവീകരണം അല്ലായിരുന്നു, മത തിരസ്‌കാരം തന്നെ ആയിരുന്നു എന്നതാണ് വാസ്തവം. മതത്തിനു പകരം മനസാക്ഷിയും, വായനാ സ്വാതന്ത്ര്യവും, പതുക്കെ സ്ഥാനം പിടിച്ചു. ബൈബിളിന്റെ ആധികാരികതയെ ചോദ്യം ചെയ്യാനൊന്നും ബേക്കണ്‍ ശ്രമിച്ചില്ലെങ്കിലും പ്രകൃതി രഹസ്യങ്ങള്‍ അനാവരണം ചെയ്യണമെങ്കില്‍ ദൈവശാസ്ത്രം പോലുള്ള പഴയ അറിവില്‍ നിന്നും മാറിനിന്ന് നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും പുതിയ വിജ്ഞാനം ആര്‍ജ്ജിക്കണം എന്ന് "അഡ്വാന്‍സ്‌മെന്റ് ഓഫ് ലേണിങ്' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം എഴുതി.
ഇവിടെ ഓര്‍മിക്കണ്ടത് നാല് നൂറ്റാണ്ടുകള്‍ക്കു മുമ്പ്, ഇംഗ്ലണ്ടിലെ ഹെന്‍റി രണ്ടാമന്‍ രാജാവിനെ റോമില്‍ ഇരുന്നുകൊണ്ട് ചാട്ടയടിച്ചു ശിക്ഷിക്കാന്‍ മാര്‍പാപ്പയ്ക്ക് കഴിഞ്ഞു എന്നതാണ്. മാര്‍പാപ്പയുടെ അനിഷ്ടത്തിനു പാത്രമായ ഹെന്‍റി രണ്ടാമന്‍ അര്‍ദ്ധനഗ്‌നനായി കാന്റര്‍ബറി കത്തീഡ്രലില്‍ മുട്ടുകുത്തി ചാട്ടയടി കൊണ്ടു.
പ്ലേറ്റോ, അരിസ്റ്റോട്ടില്‍, എപിക്യൂറസ്, ലുക്രീഷ്യസ്, തുടങ്ങിയവര്‍ വളര്‍ത്തിയെടുത്ത ശാസ്ത്ര പാരമ്പര്യം ക്രിസ്തു മതത്തിന്റെ ശൈശവ ദിശയില്‍ തന്നെ ക്ഷയിച്ചു തുടങ്ങിയിരുന്നു. പടിഞ്ഞാറന്‍ റോമാ സാമ്രാജ്യത്തിന്റെ പതനം (476 AD) മുതല്‍ പ്രൊട്ടസ്റ്റന്റ് നവീകരണ ആരംഭം (1517) വരെയുള്ള കാലത്ത് ശാസ്ത്രം വഴിമുട്ടി നിന്നു എന്ന് പറയാതെ വയ്യ. ഇംഗ്ലണ്ടും, ഇംഗ്ലീഷ് ഭാഷയും ഒക്കെ രൂപപ്പെട്ടുവന്നത് ഈ ഇരുണ്ട നൂറ്റാണ്ടുകളിലാണ്. യൂറോപ്പിലെ ഒരേ ഒരു കേന്ദ്ര ശക്തി അന്ന് കത്തോലിക്കാ സഭയായിരുന്നു. ദേശീയത വളരുന്നതിന്റെ ഭാഗമായി മാര്‍പാപ്പമാര്‍ക്കെതിരെ ചെറുതും, വലുതുമായ നാട്ടു ശക്തികള്‍ രഹസ്യമായി പോരാടി. പള്ളിയും സിംഹാസനവും ആയുള്ള പോരാട്ടത്തില്‍ ഇംഗ്ലണ്ടിലെ ഹെന്‍റി എട്ടാമന്‍ വിജയിച്ചു എന്നത് ഒരു നിര്‍ണായക ചരിത്ര സംഭവമാണ്. ഇംഗ്ലണ്ടിലെ സഭയുടെ മാര്‍പാപ്പ ആയി സ്വയം പ്രഖ്യാപിച്ചുകൊണ്ടാണ് ഹെന്‍റി

എട്ടാമന്‍ ഈ വിജയം നേടിയത്. രാജ്യത്തെ മൂന്നിലൊന്നു സ്വത്ത് അന്ന് കൈവശം വച്ചിരുന്നത് സഭയാണ്. ഹെന്‍റി എട്ടാമന്‍ ആ സ്വത്തും പിടിച്ചെടുത്തു. അങ്ങനെ ഇംഗ്ലണ്ട് ഒരു ബദല്‍ ശക്തികേന്ദ്രമായി മാറി. ഇവിടെ ഓര്‍മിക്കണ്ടത് നാല് നൂറ്റാണ്ടുകള്‍ക്കു മുമ്പ്, ഇംഗ്ലണ്ടിലെ ഹെന്‍റി രണ്ടാമന്‍ രാജാവിനെ റോമില്‍ ഇരുന്നുകൊണ്ട് ചാട്ടയടിച്ചു ശിക്ഷിക്കാന്‍ മാര്‍പാപ്പയ്ക്ക് കഴിഞ്ഞു എന്നതാണ്. മാര്‍പാപ്പയുടെ അനിഷ്ടത്തിനു പാത്രമായ ഹെന്‍റി രണ്ടാമന്‍ അര്‍ദ്ധനഗ്‌നനായി കാന്റര്‍ബറി കത്തീഡ്രലില്‍ മുട്ടുകുത്തി ചാട്ടയടി കൊണ്ടു. മാര്‍പാപ്പയുടെ ചാട്ടവാർ ഇംഗ്ലണ്ടില്‍ വരെ എത്തുകയില്ല എന്ന സാഹചര്യം ഉണ്ടായ നിമിഷം ശാസ്ത്രത്തിനു വളരാനുള്ള വഴി ഒരുങ്ങി. ബ്രൂണോയും, ഗലീലിയോയും അന്ന് ഇംഗ്ലണ്ടിലാണ് ജീവിച്ചിരുന്നതെങ്കില്‍ സഭക്ക് അവരെ ശിക്ഷിക്കുവാന്‍ സാധിക്കില്ലായിരുന്നു.
നവോത്ഥാനത്തിന്റെ ആദ്യ നൂറ്റാണ്ടില്‍ തന്നെ കലാകാരന്മാരും ചിന്തകരും യൂറോപ്പിലാകെ രഹസ്യമായും പരസ്യമായും ഗ്രീക് പാരമ്പര്യം തിരികെ കൊണ്ടുവരാന്‍ തുടങ്ങിയിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പ്ലേറ്റോ, അരിസ്റ്റോട്ടില്‍, എപിക്യൂറസ്, ലുക്രീഷ്യസ്, സെനെക്കാ തുടങ്ങിയവരുടെ മണ്മറഞ്ഞു പോയ പുസ്തകങ്ങളെല്ലാം അറബി പണ്ഡിതന്മാരുടെ കൈവശം ഉണ്ടായിരുന്നത് യുറോപ്പിലുടനീളം അച്ചടി വിദ്യയുടെ സഹായത്തോടെ പ്രത്യക്ഷപ്പെട്ടു. ആള്‍ഡ്‌സ് മനുട്ടിയസ് തന്റെ പ്രസ്സില്‍ തന്നെ 132 ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. ശാസ്ത്രത്തിന്റെ വളര്‍ച്ചയെ കുറഞ്ഞത് ആയിരം വര്‍ഷം ക്രിസ്തുമതം വൈകിപ്പിച്ചു എന്ന് ചുരുക്കം.
ഇംഗ്ലണ്ടില്‍ നവോത്ഥാനം കുറച്ചു താമസിച്ചാണ് എത്തിയതെങ്കിലും പ്രായോഗികമായ ഒരു ശാസ്ത്രരീതി വളര്‍ത്താനുള്ള ഉദ്യമങ്ങള്‍ പതിമൂന്നാം നൂറ്റാണ്ടില്‍ തന്നെ തുടങ്ങിയിരുന്നു. അതും സഭക്കുള്ളില്‍ നിന്നാണ് തുടങ്ങിയത്. ആത്മീയതക്ക് വെളിയില്‍, പ്രകൃതി ഭൗതികതയെപ്പറ്റി രൂപപ്പെട്ട ഉള്‍ക്കാഴ്ചകളും, പരികല്‍പനകളും ഗ്രീക്ക് ഭാഷയില്‍ നിന്നും, അറബിയില്‍ നിന്നും വീണ്ടെടുക്കാന്‍

ശ്രമിച്ചവരില്‍ ബേക്കണ്‍ എന്ന പേരുകാരനായ മറ്റൊരു അതികായനെകൂടി ഇവിടെ സ്മരിക്കുന്നു. റോജര്‍ ബേക്കണ്‍ (1214-1292) ഒരു ഫ്രാന്‍സിസ്‌കന്‍ പുരോഹിതനായിരുന്നു. വെടിമരുന്നു നിര്‍മിക്കാനുള്ള ഫോര്‍മുല യൂറോപ്പില്‍ ആദ്യമായി ചിട്ടപ്പെടുത്തിയത് അദ്ദേഹമാണ്. അറബി ഭാഷയില്‍ പ്രാവീണ്യമുണ്ടായിരുന്ന റോജര്‍ ബേക്കണ്‍ അരിസ്‌റ്റോട്ടിലിന്റെ ശാസ്ത്ര കൃതികള്‍ പുനരുജ്ജീവിപ്പിക്കുന്നത്തില്‍ വലിയ പങ്കു വഹിച്ചു.
റോജര്‍ ബേക്കണിന്റെ സമകാലികനായ തോമസ് അക്ക്വിനാസ് (1225-1274), ഇന്ന് ഒരു പുണ്യവാനായി വാഴ്ത്തപ്പെടുന്നുണ്ടെങ്കിലും സഭയെ സ്വര്‍ഗത്തില്‍ നിന്നിറക്കി ഭൂമിയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു എന്നാണ് പ്രസിദ്ധ ഇറ്റാലിയന്‍ ചിന്തകനും നോവലിസ്റ്റും ആയ ഉംബെര്‍തോ ഇക്കോ പറഞ്ഞിരിക്കുന്നത്. അക്ക്വിനാസിന്റെ 18 ലക്ഷം വാക്കുകള്‍ ഉള്ള "സുമ്മ തിയളോജിക്ക' എന്ന മാസ്റ്റര്‍പീസ് യൂറോപ്പിലാകെ ഭാവി ശാസ്ത്രചിന്തയ്ക്കുള്ള വഴി തുറന്നു. ഇന്ന് ജീവിച്ചിരുന്നതെങ്കില്‍ സഭയുടെ സകല എതിരാളികളുമായി അക്വിനാസ് ഒത്തുതീര്‍പ്പുണ്ടാക്കുമായിരുന്നു എന്ന് ഇക്കോ എഴുതിയിട്ടുണ്ട്.
വില്യം ഓഫ് ഓക്ഖം (1287-1347) ആണ് രീതിശാസ്ത്ര ചിന്തയില്‍ ഫ്രാന്‍സിസ് ബേക്കണിന്റെ മറ്റൊരു മുന്‍ഗാമി. ഓക്ഖത്തിന്റെ ക്ഷൗരക്കത്തി (Okham's Razor) എന്ന സവിശേഷ പ്രയോഗം ഇന്നും ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായി പ്രചാരത്തിലുണ്ട്. ശാസ്ത്രാന്വേഷകർ അനാവശ്യമായ സങ്കീര്‍ണതകള്‍ ശാസ്ത്ര ചിന്തയില്‍ നിന്ന് ചെത്തിക്കളയണം എന്ന് വ്യംഗ്യാര്‍ത്ഥം. ഭാഷയെതന്നെ ഓഖം പ്രശ്‌നവത്കരിച്ചു. അതിഭൗതികയുടെ വാക്കുകളെ വെറും വാക്കുകളാക്കി തരം താഴ്ത്തി. വിജ്ഞാനസിദ്ധാന്തം, നോമിനലിസം, അറിവിന്റെ ഭാഷ തുടങ്ങി വിവിധ ദര്‍ശന മണ്ഡലങ്ങളില്‍ ആദ്യമായി ഇടപെട്ട വില്യം ഓഫ് ഓഖം പിന്നീട് നവോത്ഥാന കാലത്തും, ജ്ഞാനോദയ കാലത്തും വിവിധ തലമുറകളുടെ മേല്‍ സ്വാധീനം ചെലുത്തി. ഇന്ന് ഉംബെര്‍ട്ടോ ഇക്കോയുടെ "റോസാപ്പൂവിന്റെ പേര്' എന്ന നോവലിലെ ഡിറ്റക്റ്റീവ് വില്യം ഓഫ് ബാസ്‌കെര്‍വില്‍ ആയും അദ്ദേഹം ജീവിക്കുന്നുണ്ട്.
ഓഖത്തിന്റെ ക്ഷൗരക്കത്തി പേനയായും പേനാക്കത്തിയായി ഫ്രാന്‍സിസ് ബേക്കണ്‍ നന്നായി വിന്യസിച്ചു. മനുഷ്യരാശി സ്വന്തം ബുദ്ധി ഉപയോഗിച്ച് സ്വയം രക്ഷകരാകാനുള്ള മഹാവിദ്യ എന്ന രീതിയിലാണ് അദ്ദേഹം ശാസ്ത്രത്തെ വിഭാവന ചെയ്തത്. "ഹോമോ സാപിയന്‍സ് സാപിയന്‍സ്' എന്നാണല്ലോ ലിന്നെയന്‍ സിസ്റ്റത്തില്‍ നാമെല്ലാം അറിയപ്പെടുന്നത്. ബുദ്ധി ഉപയോഗിക്കുന്ന ജീവി. ആകാശത്തേക്ക് ഉറ്റുനോക്കിയിരുന്നുകൊണ്ട് "എന്താണീയാകാശം' "ആരാണ് ഞാന്‍' "ഞാന്‍ എവിടെയാണ്' "ഞാന്‍ എങ്ങനെ ഉണ്ടായി' എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ശരിയായി ഉത്തരം ലഭിക്കണമെങ്കില്‍ അഞ്ചു വിലങ്ങുതടികള്‍ ഉന്തി മാറ്റണമെന്ന് ബേക്കണ്‍ നിര്‍ദേശിച്ചു. "ന്യൂ ഓര്‍ഗാനോന്‍' അഥവാ "അറിവിന്റെ പുതിയ ഉപകരണം' എന്ന കൃതിയില്‍ നാള്‍വരെ ഉള്ള പഴയ ഉപകരണങ്ങള്‍ ഉപേക്ഷിക്കുവാന്‍ ഉതകുന്ന ഒരു പദ്ധതി ആസൂത്രണം ചെയ്തു. പ്രകൃതിയെ ശരിയായി അറിയണമെങ്കില്‍ സിദ്ധാന്താധിഷ്ഠിത (deductive reasoning) വാചകമേള ഉപേക്ഷിച്ചു, നീരീക്ഷണ പരീക്ഷണ (inductive reasoning) രീതി സ്വീകരിക്കണമെന്നാണ് ബേക്കണിന്റെ ഏറ്റവും മർമ്മ പ്രധാനമായ പ്രസ്താവന. ശരിയായ അറിവ് കാംക്ഷിക്കുന്ന ശാസ്ത്രജ്ഞന്‍ ആദ്യം നാല് വിഗ്രഹങ്ങള്‍ (idols) തകര്‍ക്കേണ്ടതുണ്ട് എന്ന് വിഗ്രഹഭഞ്ജകനായ ബേക്കണ്‍ എഴുതി.
ഭഞ്ജിക്കപ്പെടേണ്ട വിഗ്രഹങ്ങള്‍ നാലുതരം:
ഒന്ന്: ഗോത്ര സംബന്ധിയായ വിഗ്രഹങ്ങള്‍. അതായത് ഓരോ സമൂഹവും ലാളിക്കുന്ന മുന്‍വിധികള്‍ ചായ്‌വുകള്‍, പൊതു അഹങ്കാരങ്ങള്‍, അന്ധ വിശ്വാസങ്ങള്‍ എല്ലാം ഉന്മൂലനം ചെയ്യണം.
രണ്ട്: വ്യക്തി ജീവിക്കുന്ന ആത്മനിഷ്ഠമായ ഗുഹ എന്ന വിഗ്രഹം. ശരിയായ അറിവ് നേടണമെങ്കില്‍ ഗുഹയില്‍ നിന്ന് പുറത്തിറങ്ങണം; ആത്മനിഷ്ഠത വെടിഞ്ഞു വസ്തുനിഷ്ഠതയിലെത്തണം എന്ന് ചുരുക്കം; ശാസ്ത്രവും വ്യക്തിയും തമ്മിലുള്ള ബന്ധം വേര്‍തിരിക്കണം.
മൂന്ന്: ചന്തയില്‍ വാഴുന്ന ആശയങ്ങള്‍, വാക്കുകള്‍, വിശ്വാസങ്ങള്‍; അങ്ങാടിയില്‍ പാട്ടായതുകൊണ്ട് ഒരു അറിവും ശരിയാകണമെന്നില്ല എന്ന് ചുരുക്കം.
നാല്: നാടകശാലയിലെന്ന പോലെ വിഗ്രഹസ്ഥാനം നേടി അരങ്ങു തകര്‍ക്കുന്ന അറിവുകള്‍ തിരസ്‌കരിക്കണം.
നാളിതുവരെ വിവിധ സംസ്‌കാരങ്ങള്‍ നെയ്‌തെടുത്ത മായാലോകങ്ങള്‍ക്കെതിരെ ഒരു കടന്നാക്രമണം തന്നെയാണ് ബേക്കണ്‍ നടത്തിയത് എന്ന് വ്യക്തം. അധിഭൗതികവും, അമൂര്‍ത്തമായ ആശയങ്ങളും വാക്കുകളും (ഉദാഹരണമായി Essence, Fortune, Prime Mover, Universals ) ചിന്തയുടെ ക്ഷൗരക്കത്തികൊണ്ട് മുറിച്ചുമാറ്റി, ശാസ്ത്രത്തിന് ചെത്തിമിനുക്കിയ ഭാഷയുണ്ടാക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

വില്യം ഓഫ് ഓഖം നേരത്തെ നിഷ്‌കര്‍ഷിച്ചതുപോലെ പ്ലേറ്റോയുടെയും മറ്റും ദാര്‍ശനിക നിഘണ്ടു പൊള്ളയാണെന്ന് ബേക്കണ്‍ എഴുതി അമ്പതു വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്തമാറ്റിക്‌സ് പുരോഗമിച്ചതോടെ ഭാഷയുടെ പ്രശ്‌നം പരിഹരിക്കപ്പെട്ടു. ശാസ്ത്രത്തിന് ശരിയായ ഭാഷ ഉണ്ടായി.
ബേക്കണ്‍ എന്ന വ്യക്തി അറിവിന്റെ ഇരുണ്ട ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട മഹാനായിരുന്നെന്ന് ആരും ഇന്ന് വാദിക്കുന്നില്ല. അദ്ദേഹത്തിന്റെ ശാസ്ത്ര രചനകള്‍ മിക്കതും കാലഹരണപ്പെട്ടതായി തോന്നാം. കോപ്പര്‍നിക്കസ്, കെപ്ലര്‍, ടൈക്കോ ബ്രാഹെ, ഗലീലിയോ തുടങ്ങിയവര്‍ ശുദ്ധ ശാസ്ത്രജ്ഞര്‍ സമീപകാലത്ത് വളര്‍ത്തിയെടുത്ത പ്രപഞ്ചഘടനാശാസ്ത്രം ബേക്കണ്‍ ഉള്‍കൊള്ളാന്‍ ശ്രമിച്ചതായി കാണുന്നില്ല. ശരീരശാസ്ത്രത്തിലെ ഏറ്റവും പ്രധാന കണ്ടെത്തലുകളില്‍ ഒന്ന് നടത്തിയത് ബേക്കണിന്റെ തന്നെ ഡോക്ടര്‍ ആയിരുന്ന വില്യം ഹാര്‍വി (1578-1657) ആയിരുന്നു. ചിട്ടയോടുകൂടി രക്തം പമ്പ് ചെയ്യുന്ന യന്ത്രമാണ് ഹൃദയം എന്ന് സ്ഥിരീകരിക്കുന്ന ഹാര്‍വിയുടെ പ്രബന്ധം ബേക്കണിന്റെ മരണശേഷമാണ് പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിലും തന്റെ ഡോക്ടറുടെ വര്‍ഷങ്ങള്‍ നീണ്ട ആ ഗവേഷണ പ്രയത്‌നത്തില്‍ ബേക്കണ്‍ പങ്കു വഹിച്ചതായി തോന്നുന്നില്ല.
ഒരു നല്ല ശാസ്ത്രജ്ഞനാകാന്‍ നീണ്ട പരിശീലനം ആവശ്യമാണ്. ഇന്ന് ഗവേഷണ സ്ഥാപനങ്ങളുടെ പശ്ചാത്തലത്തിലാണ് ശാസ്ത്രം വളരുന്നത്. അങ്ങനെയുള്ള ഒരു ഗവേഷണ സ്ഥാപനവും ബേക്കണ്‍ വിഭാവനം ചെയ്തിരുന്നു. ഭാവിയിലെ ശാസ്ത്രത്തെപ്പറ്റി ബേക്കണ്‍ കണ്ട ദീര്‍ഘദര്‍ശന സ്വഭാവമുള്ള ഒരു സ്വപ്‌നമാണ് "ന്യൂ അറ്റ്‌ലാന്റിസ്' എന്ന അദ്ദേഹത്തിന്റെ ഉട്ടോപ്യന്‍ നോവല്‍. പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന ഈ കൃതി സര്‍ തോമസ് മൂര്‍ 1516-ല്‍ ലത്തീന്‍ ഭാഷയില്‍ എഴുതിയ "ഉട്ടോപ്യ' യുടെ അനുകരണം ആണെന്ന് തോന്നാം. തോമസ് മൂര്‍ സ്വകാര്യ സ്വത്തില്ലാത്ത പരിപൂര്‍ണ സമൂഹം വിഭാവന ചെയ്തപ്പോള്‍, ബേക്കണ്‍ ശാസ്ത്രത്തിനൊരു പറുദീസ തന്നെ സൃഷ്ടിച്ചു. രണ്ട് കൃതികളും കോളനിവത്കരണത്തിന്റെ സമകാലീന ചരിത്രവുമായി ബന്ധപ്പെട്ടതാണ്.
യുക്തിയിലും ശാസ്ത്രജ്ഞാനത്തിലും ആശ്രയിക്കുന്ന സംസ്‌കാരങ്ങള്‍ അന്ധവിശ്വാസികളേക്കാള്‍ മുന്നിലായിരിക്കുമെന്നും, ജ്യോതിഷം ഒരു വ്യാജ ശാസ്ത്രമാണെന്നും ഒക്കെ പ്രൊഫസര്‍ വെങ്കിട്ടരാമന്‍ ഈയടുത്ത കാലത്ത് അഭിപ്രായപ്പെട്ടപ്പോള്‍ ഇന്ത്യയിലെ ശാസ്ത്രവിരുദ്ധശാസ്ത്രജ്ഞന്മാര്‍ അദ്ദേഹത്തിനെതിരെ പ്രക്ഷോപണത്തിനിറങ്ങി എന്നതും വിസ്മരിക്കുന്നില്ല.
"ന്യൂ അറ്റ്‌ലാന്റിസ്' പ്രധാനമായും ഇന്നറിയപ്പെടുന്നത് സോളമന്‍ ഹൗസ് എന്ന ഗവേഷണ കേന്ദ്രത്തിന്റെ വിവരണത്തിലൂടെയാണ്. ബേക്കണിന്റെ കഥാനായകന്‍ പസഫിക് സമുദ്രത്തില്‍ എവിടെയോ ഉള്ള ഒരു രഹസ്യ ദ്വീപില്‍ പൂര്‍ണബൗദ്ധികജീവിതം നയിക്കുന്നവര്‍ സ്ഥാപിച്ചിരിക്കുന്ന ഒരു വലിയ ലബോറട്ടറി സന്ദര്‍ശിക്കുന്നു. ഭൂഗര്‍ഭ ആലയങ്ങളും, അംബരചുംബികളും നിറഞ്ഞ ബെന്‍സേലം എന്ന ആ ദേശത്തുള്ളവര്‍ ടെലസ്‌കോപ്പ്, മൈക്രോസ്‌കോപ്പ്, ഓട്ടോമാറ്റിക് ക്ലോക്ക്, അന്തര്‍വാഹിനികള്‍, വിമാനങ്ങള്‍ എന്ന് തുടങ്ങി 21-ാം നൂറ്റാണ്ടിനെ വെല്ലുന്ന ശാസ്ത്ര സാങ്കേതിക വളര്‍ച്ചകള്‍ അന്നേ നേടിക്കഴിഞ്ഞിരുന്നു. കഥാനായകനോട് അവരുടെ സ്ഥാപനത്തിന്റെ ദൗത്യം വിശദീകരിച്ചതിങ്ങനെയാണ്: കാര്യകാരണ ജ്ഞാനം നേടുക, മനുഷ്യസാമ്രാജ്യം വിപുലീകരിക്കുക, സാധ്യമായതെല്ലാം സാധ്യമാക്കുക.
"ന്യൂ അറ്റ്‌ലാന്റിസ്' എന്ന സാഹിത്യ കൃതിയിലെ സ്വപ്നലോകം യാഥാര്‍ഥ്യമായതാണ് ഇംഗ്ലണ്ടിലെ റോയല്‍ സൊസൈറ്റി എന്ന് പറയാം.
ബേക്കണ്‍ 1626-ല്‍ മരണമടഞ്ഞു. ശാസ്ത്ര ഗവേഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി റോയല്‍ സൊസൈറ്റി 1660-ഇല്‍ പ്രവര്‍ത്തനം ആരംഭിച്ചു. സൊസൈറ്റിയുടെ മാര്‍ഗ്ഗരേഖയില്‍ ബേക്കണ്‍ ഉദ്‌ബോധിപ്പിച്ചപോലെ അലങ്കാരമില്ലാത്ത, ചെത്തി മിനുക്കിയ "പ്ലെയിന്‍' സ്റ്റൈലില്‍ തന്നെ വേണം എന്ന് സര്‍ തോമസ് പ്രാറ്റ് എഴുതി. ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും ഭാവനാത്മക നിര്‍വഹണം ഫ്രാന്‍സിസ് ബേക്കണ്‍ നടത്തിയെങ്കില്‍, റോയല്‍ സൊസൈറ്റിയും, ഐസക് ന്യൂട്ടനും, റോബര്‍ട്ട് ബോയിലും, ഡാര്‍വിനും, ഫാരഡേയും ഒക്കെ താമസിയാതെ അതൊരു യാഥാര്‍ഥ്യമാക്കി. ഇന്ന് ലോകമാസകലം ഉള്ള യൂണിവേഴ്‌സിറ്റികളിലും, ലബോറട്ടറികളിലും ബേക്കണ്‍ വിഭാവനം ചെയ്ത രീതിയില്‍ പ്രകൃതി രഹസ്യങ്ങള്‍ ഒന്നൊന്നൊയി അനാവരണം ചെയ്തു കൊണ്ടിരിക്കുകയാണ്.
റോയല്‍ സൊസൈറ്റിയുടെ ഇന്നത്തെ പ്രസിഡണ്ട് ഇന്ത്യയില്‍ നിന്നുള്ള നോബല്‍ സമ്മാന ജേതാവായ ശാസ്ത്രജ്ഞന്‍ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ ആണെന്നത് എടുത്തു പറഞ്ഞുകൊള്ളട്ടെ. യുക്തിയിലും ശാസ്ത്രജ്ഞാനത്തിലും ആശ്രയിക്കുന്ന സംസ്‌കാരങ്ങള്‍ അന്ധവിശ്വാസികളേക്കാള്‍ മുന്നിലായിരിക്കുമെന്നും, ജ്യോതിഷം ഒരു വ്യാജ ശാസ്ത്രമാണെന്നും ഒക്കെ പ്രൊഫസര്‍ വെങ്കിട്ടരാമന്‍ ഈയടുത്ത കാലത്ത് അഭിപ്രായപ്പെട്ടപ്പോള്‍ ഇന്ത്യയിലെ ശാസ്ത്രവിരുദ്ധശാസ്ത്രജ്ഞര്‍ അദ്ദേഹത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങി എന്നതും വിസ്മരിക്കുന്നില്ല.
Thomas Palakeel
26 Jun 2020, 09:46 PM
വിജയകുമാർ, താങ്കളുടെ "പ്രേരണനാത്മകത" എന്ന പ്രയോഗം വളരെ അനുയോജ്യമായിരിക്കുന്നു. ദേകാർത് അനുഷ്ടിച്ച അഭ്യൂഹാത്മക രീതി ചൂണ്ടിക്കാണിച്ചതും ഇവിടെ ഉചിതമായിരിക്കുന്നു.
Jose K C
26 Jun 2020, 08:54 PM
Thomas, it was an un-put-downable. In a breath I finished reading. Thanks.
V VIJAYAKUMAR
26 Jun 2020, 06:58 PM
ആധുനികശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തിന്റെ സ്ഥാപകനായി വിളിക്കപ്പെടുന്ന ഫ്രാന്‍സിസ് ബേക്കനാണ് പ്രേരണാത്മകരീതിയുടെ പ്രധാന വക്താവായി അറിയപ്പെടുന്നത്. ശാസ്ത്രജ്ഞന്‍ ശ്രദ്ധാപൂര്‍വ്വമായ നിരീക്ഷണങ്ങളിലോ നിയന്ത്രിതമായ പരീക്ഷണങ്ങളിലോ ആരംഭിക്കുകയും തന്റെ കണ്ടെത്തലുകള്‍ വ്യവസ്ഥാപൂര്‍വ്വം രേഖപ്പെടുത്തുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. സ്വയം വെളിപ്പെടുന്ന സത്യങ്ങളില്‍ നിന്നും ശാസ്ത്രജ്ഞന്മാര്‍ തങ്ങളുടെ മനസ്സുകളെ ഒഴിച്ചു നിര്‍ത്തുകയും നിരീക്ഷണങ്ങളിലും പരീക്ഷണങ്ങളിലും ബദ്ധശ്രദ്ധരായിരിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രം സാമാന്യമായ തീര്‍പ്പുകളിലേക്ക് നയിക്കുകയും വേണമെന്ന് ബേക്കണ്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ലഭ്യമായ എല്ലാ തെളിവുകളുടേയും അടിസ്ഥാനത്തില്‍ എന്തായിരിക്കും ഉത്തരമെന്നതിനെ കുറിച്ച് ഒരു അനുമാനത്തിലെത്തിച്ചേരുന്നു. ശാസ്ത്രം നിയമപ്രമാണങ്ങളുടെ ഒരു പിരമിഡിനെ നിര്‍മ്മിക്കുന്നുവെന്ന കാര്യത്തില്‍ ബേക്കണും ദക്കാര്‍ത്തേയും യോജിക്കുന്നുണ്ട്. ഏറ്റവും സാമാന്യമായ നിയമങ്ങള്‍ അതിന്റെ ശിഖരമുനയിലാണ്. ക്രമേണയുള്ള പ്രേരണാത്മക ഉയര്‍ച്ചയിലൂടെ ഏറ്റവും സാമാന്യമായ നിയമങ്ങളിലേക്കെത്തുന്നതായി ബേക്കണ്‍ സങ്കല്‍പ്പിക്കുമ്പോള്‍, ദക്കാര്‍ത്തെ ശിഖരമുനയില്‍ നിന്നാരംഭിക്കുകയും ഏറ്റവും സാമാന്യമായ നിയമത്തിന്റെ കീഴോട്ടുള്ള അഭ്യൂഹാത്മകമായ പഠനത്തിന്റെ രീതി സ്വീകരിക്കുകയും ചെയ്യുന്നു.
ടി.പി.കുഞ്ഞിക്കണ്ണന്‍
Oct 24, 2020
7 Minutes Read
ഡോ. അനുപമ പി.ആര്.
May 21, 2020
12 Minutes Read
ഡോ: ബി. ഇക്ബാൽ / കെ. കണ്ണന്‍
Apr 09, 2020
29 Minutes Read
പ്രൊഫസര്‍ കെ. പാപ്പുട്ടി
Apr 08, 2020
32 Minutes Watch
Pk
29 Jun 2020, 07:12 PM
അഞ്ചു മുതൽ പതിനഞ്ച് നൂറ്റാണ്ട് വരെയുള്ള കാലഘട്ടം സഭയുടെ ഞെരുക്കത്തിൽ പെട്ട് യൂറോപ്പിൽ ഇരുണ്ട കാലമായിരുന്നു എങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങലിൽ, വിശിഷ്യ അറബ് ലോകത്ത് വൻ ശാസ്ത്രീയ മുന്നെട്ടങ്ങളുടെതായിരുന്നു എന്ന് കാണാം.. ഇൗ ചാനലിൽ കുറെ കൂടെ വിശദമായ വിവരങ്ങൾ ലഭ്യമാണ് https://youtu.be/MmPTTFff44k