അറബ്- ആഫിക്കൻ- യൂറോപ്യൻ സങ്കര ചരിത്രഗന്ധമുളള കാറ്റേറ്റ് അൽമേരിയയിലെ ബീച്ചിൽനിന്ന് റസ്റ്റോറന്റിലേക്കു നടക്കുമ്പോൾ രാത്രി എട്ട് മണിയായിട്ടുണ്ട്. റസ്റ്റോറന്റ് തുറക്കുന്നതേയുളളൂ. ഈ നേരത്തെ തുറക്കൂ എന്നറിയാവുന്നതു കൊണ്ടാണ് ഈ സമയത്തിനായി കാത്തുനിന്നത്. സ്പെയിനിലെ പ്രധാന നഗരങ്ങളൊഴികെയുളള മിക്ക സ്ഥലങ്ങളിലും ഈ സമയത്താണ് ഭക്ഷണശാലകൾ പ്രവർത്തനം തുടങ്ങാറ്.
മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ഭക്ഷണശാലകളിലെ അടുക്കളകൾ 10 മണിയോടെ പൂട്ടി തുടങ്ങുമെങ്കിൽ ഇവിടെ ആ സമയത്താണ് തീൻമേശകൾ സജീവമാകുക. രാത്രിഭക്ഷണം മാത്രമല്ല ഉച്ച ഭക്ഷണവും വൈകി കഴിക്കുന്നവരാണ് സ്പെയിൻകാർ. കഴിഞ്ഞ ദിവസം ക്യാമ്പോ ഹെർമോസോയിലെ ഒരു റസ്റ്റോറന്റിൽ ഉച്ചക്ക് ഒരു മണിക്ക് ചെന്നിട്ടും വാതിലുകൾ പൂട്ടി കിടക്കുകയായിരുന്നു. ഒരു മണിക്കു മുമ്പ് ഭക്ഷണശാല തുറക്കാൻ ഒരു സാദ്ധ്യതയുമില്ലെന്ന് സ്പെയിൻകാരനായ സുഹൃത്ത് അങ്ങോട്ട് ഡ്രൈവ് ചെയ്യുമ്പോഴേ പറഞ്ഞിരുന്നു. രണ്ട് മുതൽ 3.30 വരെയാണത്രെ ഉച്ചഭക്ഷണ സമയം. പ്രഭാത ഭക്ഷണത്തിന്റെ സമയം രാവിലെ ഒമ്പത് മുതൽ 11 മണി വരെയും.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/almeria-beach-8row.webp)
ചില കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം രാവിലെ ഒമ്പത് മുതൽ രണ്ട് വരെയും പിന്നെ വൈകീട്ട് അഞ്ച് മുതൽ എട്ട് വരെയുമാണ്. ഉച്ച ഭക്ഷണ ശേഷമുളള സ്പെയിൻകാരുടെ 'സിയെസ്ത' (ഉച്ചമയക്കത്തിനുളള) സമയം കൂടിയാണ് രണ്ട് മുതൽഅഞ്ചു വരെയുളള ഇടവേള. സ്പെയിൻകാരുടെ സാമൂഹ്യജീവിതം മൊത്തം ഈ സമയക്രമത്തിൽ ബന്ധിതമാണ്. പ്രധാന ടെലിവിഷൻ പരിപാടികളുടെയൊക്കെ സമയം രാത്രി 10.30ന് ശേഷമാണ്.
സ്പെയിനിലെ ഏകാധിപതിയായിരുന്ന ഫ്രാൻസിസ്‌കോ ഫ്രാങ്കോയുടെ നാസി ജർമനിയോടുളള കൂറാണ് സ്പെയിൻകാരുടെ ഭക്ഷണത്തിന്റെയും സാമൂഹ്യജീവിതത്തിന്റെയും സമയക്രമം മാറ്റി മറിച്ചത്.
സ്പെയിനിലെ ഏകാധിപതിയായിരുന്ന ഫ്രാൻസിസ്‌കോ ഫ്രാങ്കോയുടെ നാസി ജർമനിയോടുളള കൂറാണ് സ്പെയിൻകാരുടെ ഭക്ഷണത്തിന്റെയും സാമൂഹ്യജീവിതത്തിന്റെയും സമയക്രമം മാറ്റി മറിച്ചത്. ഭൂമിശാസ്ത്രപരമായി മൊറോക്കോ, പോർച്ചുഗൽ, യു.കെ തുടങ്ങിയ രാജ്യങ്ങളോടൊപ്പം ഒരേ സമയ മേഖലയിൽ വരുന്ന സ്പെയിൻ, ഗ്രീൻവിച്ച് മീൻ ടൈം (ജി.എം.ടി ) ആണ് പിന്തുടർന്നിരുന്നത്. നാസി ജർമ്മനിയുടെ ഒപ്പം നിൽക്കാൻ സമയം ഒരു മണിക്കൂർ മുന്നിലേക്കാക്കി സെൻട്രൽ യൂറോപ്യൻ ടൈം (സി.എം.ടി) പിന്തുടരാൻ ഫ്രാങ്കോ ഉത്തരവിട്ടു. അങ്ങനെയാണത്രെ 1.30 നുളള ഉച്ചഭക്ഷണം 2.30 നും രാത്രി ഏഴരക്കുളള അത്താഴം എട്ടരക്കും ആയിത്തീർന്നത്. 1940 മുതൽ സമയമേഖല മാറിയെങ്കിലും അതിനനുസരിച്ചവർ ഭക്ഷണ സമയം മാറ്റിയില്ലെന്നാണ് പറയുന്നത്!.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/cashew-kollam-oj3d.webp)
തീൻമേശയിൽനിന്ന് ചരിത്രത്തിലേക്ക്
റസ്റ്റോറന്റിലെത്തുമ്പോൾ ജീവനക്കാർ കസേരയും മേശയും ഒതുക്കിക്കൊട്ടിരിക്കുകയാണ്. മുമ്പ് നിശ്ചയിച്ച പ്രകാരം ജർമൻകാരനായ രണ്ടു പേരും സ്പെയിനിലുളള രണ്ടു സുഹൃത്തുക്കളും കൃത്യസമത്തുതന്നെ അവിടെയെത്തിയിട്ടുണ്ട്. മൃദു തണുപ്പോടെ കടലിൽ നിന്നു വരുന്ന കാറ്റേറ്റ് പുറത്തിരിക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു. പുറത്ത് മേശയോടൊപ്പം നിരത്തിയിട്ട കസേരകളിൽ ഞങ്ങൾ മാത്രമേയുളളു. സ്പെയിനിലെ പരമ്പരാഗത ഭക്ഷണത്തിന് പ്രശസ്തമായ 'കാസ സിവിയ' എന്ന റസ്റ്റോറന്റ് നിർദ്ദേശിച്ചത് കൂടെയുളള സിവിയക്കാരനായ സുഹൃത്താണ്. താപാസ് എന്ന പേരിലറിയപ്പെടുന്ന സ്പാനിഷ് ലഘുഭക്ഷണം ആദ്യം ഓർഡർ ചെയ്തു കഴിഞ്ഞപ്പോൾ പ്രധാന മെനുവിൽ ചിക്കൻ വിഭവമെന്താണുളളതെന്ന് സിവിയക്കാരനായ ആൻഡ്രെസിനോട് പങ്കാളി സുരഭി ചോദിച്ചു. ബീഫ്, പോർക്ക് വിഭവങ്ങളല്ലാതെ, മിക്ക സ്പാനിഷ് റസ്റ്റോറന്റുകളിലും ചിക്കൻകിട്ടില്ലെന്ന് അങ്ങനെ ഉറപ്പിച്ചു. തക്കാളിയോ തക്കാളി സോസോ ചേർക്കാത്ത വല്ല ഭക്ഷണവും കിട്ടുമോയെന്ന ചോദ്യവുമായി ജർമ്മൻ കാരനായ ഫ്രാങ്ക് ,സ്പാനിഷ് സുഹൃത്തുക്കളെ കളിയാക്കി. തക്കാളി ചേർക്കാത്ത ഒരു വിഭവും ഉണ്ടാക്കാൻ സ്പെയിൻകാർക്കറിയില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
ഭക്ഷണത്തിന്റെയും ആൻഡലൂസിയുടെയും ചരിത്രം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇസ്രായേൽ-പലസ്തീൻ വിഷയവും തീൻമേശയിൽ ചർച്ചക്കെത്തി. സ്പെയിനിലെ മുസ്‍ലിം ഭരണകാലത്ത് ജൂതർ സുരക്ഷിതരും സ്വാധീനമുളള വിഭാഗവുമായിരുന്നുവെന്ന ആൻഡ്രെസിന്റെ കമന്റാണ് വിഷയം പലസ്തീനിലെത്തിച്ചത്. ഹമാസാണ് ആ മേഖലയിലെ പ്രശ്നങ്ങളുടെ കാരണമെന്നതിൽ ജർമൻകാരനായ ഫ്രാങ്കിന് ഒരു സംശയവുമില്ല. എന്നാൽ പലസ്തീനികളുടെ ഭൂമി കൈയേറി ആക്രമണത്തിലൂടെ പലസ്തീനികളെ ആട്ടിയോടിച്ച ഇസ്രായേലിന്റെ ഭാഗത്ത് ഒരു ന്യായവുമില്ലെന്ന് ആൻഡ്രെസ് മറുപടിയായി പറഞ്ഞു.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/casa-sevilla-n0ko.webp)
യൂറോപ്പിൽ ജൂതർ പീഡിപ്പിക്കപ്പെട്ടപ്പോൾ അവരെ സംരക്ഷിച്ചവരെയാണ് ഇസ്രായേൽ യുദ്ധമെന്ന പേരിൽ ആക്രമിക്കുന്നതെന്നാണ് ആൻഡ്രെസിന്റെ പക്ഷം. മുസ്‍ലിം - ജൂത കുടിപ്പകയാണ് ഇസ്രായേൽ- പലസ്തീൻ പ്രശ്നത്തിന്റെ പിന്നിലെന്ന കേരളത്തിലെ ചില സംഘങ്ങളുടെ പ്രചാരണത്തെക്കുറിച്ചാണ് അന്നേരമോർത്തത്. കാത്തലിക് വിശ്വാസിയായ ആൻഡ്രെസ് ചരിത്രത്തിന്റെ പിൻബലത്തിലും നല്ല ബോദ്ധ്യത്തിലുമാണ് സംസാരിക്കുന്നത്. ഓർഡർ ചെയ്ത ഭക്ഷണം മേശപ്പുറത്തെത്തിയപ്പോൾ ചരിത്ര വിശകലനത്തിന് ചെറിയൊരു ഇടവേളയുണ്ടായി. താപാസിൽ പെട്ട വറുത്ത വഴുതനങ്ങ (Eggplant crispy fry) വിഭവത്തിലേക്ക് സ്വല്പ നേരത്തേക്ക് ചർച്ച വഴിമാറി. ആൻഡലൂസിയൻ വിഭവമായ എഗ്പ്ലാന്റ് ക്രിസ്പി ഫ്രൈ ഇതുവരെ കഴിക്കാത്ത വ്യത്യസ്ത വിഭവം തന്നെയായിരുന്നു.
ജൂതരുടെ സുവർണകാലം
സ്പെയിനിൽ 781 വർഷം നീണ്ടു നിന്ന മുസ്‍ലിം ഭരണകാലത്ത് ജൂതരുടെ ജീവിതം താരതമ്യേന സുരക്ഷിതവും മെച്ചപ്പട്ടതുമായിരുന്നുവെന്നു പറഞ്ഞു കൊണ്ട് ആൻഡ്രെസ് വീണ്ടും ചരിത്രത്തെ തീൻമേശയിലെത്തിച്ചു. അതറിയണമെങ്കിൽ മുസ്‍ലിം ഭരണശേഷമുണ്ടായ മാറ്റങ്ങൾ കൂടി മനസ്സിലാക്കണമെന്ന് നിർദ്ദേശിച്ചു. അൽഹംബ്റ ഉത്തരവിനെയാണോ ആൻഡ്രസ് സൂചിപ്പിക്കുന്നതെന്ന് കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ സുഹൃത്ത് പെരസ് ചോദിച്ചു. അതെ എന്ന് മറുപടി നൽകി, ആ കുപ്രസിദ്ധ ഉത്തരവിനെക്കുറിച്ച് ഞങ്ങളോടു വിവരിച്ചു.
ഇബ്നുബത്തൂത്ത അന്ത്യവിശ്രമം കൊളളുന്ന വീടിനു തൊട്ടടുത്തുളള നാട്ടിലെ അഗ്രഹാരങ്ങൾക്കു സമാനമായ വീടുകൾ ചൂണ്ടിക്കാട്ടി ഇവിടെയല്ലാം ജൂതരും മുസ്‍ലിംകളും ഒന്നിച്ചാണ് താമസിച്ചിരുന്നതെന്ന് വിശദീകരിച്ചത് പ്രദേശവാസിയായ സുലൈമാനായിരുന്നു.
10 വർഷം നീണ്ടു നിന്ന യുദ്ധത്തിനൊടുവിൽ 1492-ൽ ഗ്രനേഡയിലെ ഭരണം വീഴുന്നതോടെയാണ് സ്പെയിനിൽ മുസ്‌ലിം ആധിപത്യത്തിന് അന്ത്യമാവുന്നത്. കാത്തലിക് ചക്രവർത്തികളായ ഫെർഡിനാൻഡ് രണ്ടാമനും ഇസബെല്ലയും ചേർന്ന് നസ്റിദ് വംശത്തിൽ നിന്ന് ഭരണം പിടിച്ചെടുത്തശേഷം പുറപ്പെടുവിച്ചതാണ് 'അൽ ഹംബ്റ' ( അൽഹംറ) ഉത്തരവ്. സ്പെയിനിലെ ജൂതർ നാല് മാസത്തിനകം ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യണം അല്ലെങ്കിൽ രാജ്യം വിട്ടു പോകണം എന്നതായിരുന്നു ഇസബെല്ല മുൻകൈയടുത്തിറിക്കിയ ആ കുപ്രസിദ്ധ ഉത്തരവ്. രാജ്യം വിട്ടുപോകുന്നവർക്ക് കറൻസി, സ്വർണം, വെളളി തുടങ്ങിയവയൊന്നും കൊണ്ടു പോകാൻഅനുവാദമുണ്ടായിരുന്നില്ല. വീട്, സ്ഥലം, സ്ഥാപനങ്ങൾ തുടങ്ങിയ ആസ്തികൾ ജൂതർ വിൽക്കാൻ തുടങ്ങിയതോടെ കൃത്രിമമായി വിലയിടിച്ചത് ജൂതർക്ക് കനത്ത നഷ്ടം വരുത്തി. കിട്ടിയ കാശിന് കൊണ്ടു പോകാൻ പറ്റുന്ന സാധനങ്ങൾ മാത്രം വാങ്ങി വൻ നഷ്ടത്തിൽ പലർക്കും രാജ്യം വിടേണ്ടി വന്നു. ഉപദേശകർ മുതൽ വിവർത്തകർ വരെയുളള ഉയർന്ന തസ്തികകളിൽ മുസ്‍ലിം ഭരണാധികാരികൾക്ക് കീഴിൽ ഉന്നത സ്ഥാനം വഹിച്ചിരുന്ന സാമൂഹ്യ-സാമ്പത്തിക- സാംസ്‌കാരിക- ശാസ്ത്രീയ രംഗങ്ങളിൽ സ്വാധീനം ചെലുത്തിയിരുന്ന ജൂതരാണ് ഭരണം മാറിയതോടെ പാപ്പരായത്.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/alhambra-decree-tmpl.webp)
അത്താഴശേഷം അൽമേരിയയിലെ തെരുവീഥിയിലൂടെ നടക്കുമ്പോൾ തൊട്ടപ്പുറത്തുളള തുറമുഖം ചൂണ്ടി ആൻഡ്രസ് പറഞ്ഞു: മുസ്‍ലിം ഭരണകാലത്താണ് ഈ തുറമുഖം കൂടുതൽ വികസിച്ചതും അൽമേരിയ ഏറ്റവും സമ്പന്നമായതും.ഗ്രനേഡയിലെ മുസ്‌ലിം ഭരണം വീണതോടെ ജൂതരെ പോലെ മുസ്‍ലിംകളും പീഢനത്തിനിരയായി. രാജ്യം വിട്ടുപോകാതെ ക്രിസ്തുമതത്തിലേക്ക് മാറിയ മുസ്‍ലിംകൾക്കു പോലും വിവേചനത്തിൽ നിന്നും പീഢനത്തിൽ നിന്നും ഇളവു കിട്ടിയില്ലെന്നത് സ്പെയിനിന്റെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണെന്ന് ആൻഡ്രസ് കൂട്ടിച്ചേർത്തു. മൊറിസ്‌കോസ് (മൂർസിനെ പോലുളളവർ എന്നർത്ഥം. മൂർസ് എന്നാണ് മുസ്‍ലിംകളെ വിളിച്ചിരുന്നത്) എന്ന പേരിൽ ക്രിസ്തുമതത്തിലേക്ക് മാറിയ മുസ്‍ലിംകളെ വേറിട്ടാണ് കണ്ടിരുന്നത്. നടന്നുപോകുന്ന വഴിയിൽ കാണുന്നതിന്റെയൊക്കെ വിവരണം തന്നാണ് ആൻഡ്രസ് ഞങ്ങളോടൊപ്പം നടക്കുന്നത്. ആളുകൾക്ക് വിശ്രമിക്കാനായൊരുക്കിയ ബെഞ്ചുകൾക്ക് സമീപം സ്ഥാപിച്ചിട്ടുളള ശില്പം ചൂണ്ടി ഇതാണ് അൽമേരിയയുടെ ചിഹ്നമെന്ന് പറഞ്ഞു. കൈയിൽ മഴവില്ലേന്തിയ ഭൂതത്തിന്റെ പ്രതീകമാണ് ഇൻഡാലോ എന്നറിയപ്പെടുന്ന ഈ ചിഹ്നം. കണ്ണു തട്ടാതിരിക്കാൻ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുമ്പിൽ ഇൻഡാലോ വരക്കുന്ന ആചാരമുണ്ടായിരുന്നിവിടെ എന്ന് പറഞ്ഞപ്പോൾ അതിലേക്ക് ഒന്നു കൂടി സൂക്ഷിച്ചു നോക്കി. ‘കരിങ്കണ്ണാ നോക്കരുത്’ എന്നെഴുതി പാടത്തും പുതിയ വീടുകളിലുമൊക്കെ മലയാളികൾ സ്ഥാപിച്ചിരുന്ന അതേ രൂപം.
ജൂതർക്ക് അഭയം നൽകിയവർ
ആൻഡ്രസ് പറഞ്ഞു നിർത്തിയിടത്തു നിന്നു തുടരാൻനിയോഗിക്കപ്പെട്ടവനെ പോലെ മാഡ്രിഡിലേക്കുളള ട്രെയിനിൽ ഒരാളെ കണ്ടു. ബാഴ്സലോണയിൽ വെച്ചാണ് ഇദ്ദേഹത്തെ ആദ്യം കാണുന്നത്. ബാഴ്സിലോണ കത്തീഡ്രലിൽ മുന്നിൽ വെച്ച് ഞങ്ങൾ സെൽഫി എടുക്കുന്നതു കണ്ടപ്പോൾ, ഇങ്ങോട്ടുവന്ന്, ഫോട്ടോ എടുത്തു തരണോ എന്നു ചോദിച്ച ഇദ്ദേഹത്തെ ട്രെയിനിൽ വീണ്ടും കണ്ടപ്പോൾപെട്ടെന്ന് തിരിച്ചറിഞ്ഞു. കുടുംബത്തോടൊപ്പം തുർക്കിയിൽ നിന്നെത്തിയ സഞ്ചാരിയാണദ്ദേഹം.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/almeria-symbol-nbuz.webp)
ട്രെയിൻ അൽമേരിയയിലെ ‘പ്ലാസറ്റിക് കടലി’ന് കുറുകെ മുന്നോട്ട് പോകുകയാണ്. വിമാനത്തിലൂടെ താഴെ നോക്കിയാലും ട്രെയിനിലൂടെ പുറത്തേക്ക് നോക്കിയാലും ഈ 'പ്ലാസ്റ്റിക് കടലാ’ണ് ആദ്യം കാണുക. നാല്പതിനായിരത്തോളം ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന 'ഗ്രീൻഹൗസ് ഫാമിംഗാണ്' ഈ പ്ലാസ്റ്റിക് കൂടുകൾ. സ്പെയിൻ കയറ്റുമതി ചെയ്യുന്ന പച്ചക്കറിയുടെ 40 ശതമാനവും വിളയുന്നത് ഈ പ്ലാസ്റ്റിക് കൂടുകൾക്കുളളിലാണ്. 35 ലക്ഷം ടണ്ണോളം പഴം- പച്ചക്കറികൾ ഉല്പാദിപ്പിക്കുന്ന ഈ പ്ലാസ്റ്റിക് കടലാണ് യൂറോപ്പിലെയും, ഒരു പക്ഷെ ലോകത്തെയും ഏറ്റവും വലിയ ഗ്രീൻ ഹൗസ് ഫാമിംഗ് ഏരിയ. മരുഭൂമിയുടെ സാന്നിദ്ധ്യമുളള താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴാത്ത യൂറോപ്പിലെ ഒരേയൊരു സ്ഥലമായ ഈ പ്രദേശത്തിന്റെ ഭുമിശാസ്ത്രവും ഈർപ്പരഹിത കാലാവസ്ഥയും പരിഗണിച്ചായിരിക്കണം ഇവിടെ ഗ്രീൻ ഹൗസ് ഫാമിംഗ് വ്യാപകമായത്.
പ്ലാസ്റ്റിക് കാട് പിന്നിട്ടപ്പോൾ ട്രെയിനിന്റെ ഇരുവശങ്ങളിലും ഒലീവ് തോട്ടങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. നിര തെറ്റാതെ നട്ടു വളർത്തിയ ഒലീവ് തോട്ടങ്ങളുടെ വിസ്തൃതിയിലേക്ക് കുറെ നേരം കണ്ണു പായിച്ച ശേഷം തുർക്കിക്കാരനായ ബെറാത്തിനോട് സ്പെയിനിലെ അനുഭവങ്ങളെക്കുറിച്ചു സംസാരിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം ആൻഡ്രസ് വിശദീകരിച്ച അൽ ഹംബ്റ ഉത്തരവിനെക്കുറിച്ചു പറഞ്ഞു തുടങ്ങിയപ്പോൾ ബെറാത്ത് പറഞ്ഞു; 'അക്കാലത്ത് സ്പെയിനിൽനിന്ന് പുറത്താക്കപ്പെട്ട ജൂതരിൽ പലർക്കും ഒട്ടോമൻ സാമ്രാജ്യമാണ് അഭയം നല്കിയത്'.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/green-house-farming-o4c2.webp)
ഒട്ടോമൺ ഭരണാധികാരിയായ സുൽത്താൻ ബായിസിദ് സ്പെയിനിൽനിന്ന് പുറത്താക്കപ്പെട്ട ജൂതരെ ഒട്ടോമൻ സാമ്രാജ്യത്തിലേക്ക് സ്വാഗതം ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. സുരക്ഷിതമായ ജീവിതം, മതസ്വാതന്ത്ര്യം, ജോലി ചെയ്യാനുളള അവകാശം എന്നിവ ഉറപ്പു നൽകിയായിരുന്നു ജൂതരെ സ്വാഗതം ചെയ്തുളള വിളംബരം. ഉത്തരവിലൊതുക്കാതെ പുറത്താക്കപ്പെട്ട ജൂതരെ ഇസ്താംബൂൾ, ഇസ്മിർ, സലോനിക തുടങ്ങിയ ഒട്ടോമൻ ഭരണപ്രദേശങ്ങളിലെത്തിക്കാൻ കപ്പലും അയച്ചു. ഒട്ടോമൻ ഭരണത്തിനു കീഴിലുണ്ടായിരുന്ന പലസ്തീനിലെ സാഫെദ്, ജെറുസെലേം തുടങ്ങിയ പ്രദേശങ്ങളും അഭയാർത്ഥികളായ ജൂതരെ വരവേറ്റു.
ഒട്ടോമൻ ഭരണകൂടത്തിനു കീഴിലുണ്ടായിരുന്ന മില്ലെത്ത് സംവിധാനത്തെക്കുറിച്ചു അറിയുമോ എന്ന് ബെറാത്ത് ചോദിച്ചു. ഇല്ലെന്ന് മറുപടി പറഞ്ഞപ്പോൾ 'മില്ലെത്ത്' സംവിധാനമാണ് ജൂതരുൾപ്പെടെയുളള ന്യൂനപക്ഷങ്ങളടെ സ്ഥാപനങ്ങൾക്ക് സ്വയം ഭരണാവകാശം നൽകുകയും സിവിൽ വ്യവഹാരങ്ങളിൽ അവരുടെ നിയമം പിന്തുടരാൻ സൗകര്യമൊരുക്കുകയും ചെയ്തതെന്നു വിശദീകരിച്ചു. ബഹുസ്വരത ഉറപ്പാക്കുന്നതിൽ മില്ലെത്ത് സംവിധാനം വഹിച്ച പങ്ക് അക്കാലത്ത് ലോകത്തിനു മുഴുവൻ മാതൃകയായിരുന്നുവത്രെ.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/selahattin-ulkumen-35dg.webp)
രണ്ടാം ലോക മഹായുദ്ധകാലത്തും തുർക്കി ജൂതർക്ക് തണലായി നിന്നതിന്റെ ഉദാഹരണങ്ങൾ ബെറാത്ത് എണ്ണിപ്പറഞ്ഞു. നാസി ഭരണത്തിന് കീഴിലായ രാജ്യങ്ങളിലുളള ജൂതർക്ക് ട്രാൻസിറ്റ് വിസ നൽകിയായിരുന്നുവത്രെ തുർക്കി രക്ഷപ്പെടാനുളള വഴിയൊരുക്കിയത്. സംസാരത്തിനിടെ സലാഹുദ്ദീൻ ഉൽകുമെൻ എന്ന പേര് ഗൂഗിൾ ചെയ്യാൻ എന്നോടാവശ്യപ്പെട്ടു. ഗ്രീസിൽ നിന്ന് ജർമ്മനിയിലെ ഗ്യാസ് ചേംബറിലേക്ക് ജൂതരെ കൊണ്ടു പോകുന്നതിനെ തടഞ്ഞിന്റെ പേരിൽ സ്വന്തം ഭാര്യയെ ബലി കൊടുക്കേണ്ടിവന്ന തുർക്കിയുടെ കോൺസുലർ ജനറലാണ് സലാഹുദ്ദീൻ ഉൽകുമെനിൻ. ഓഷ് വിറ്റ്സ് കോൺസട്രേഷൻ ക്യാമ്പിലേക്ക് കൊണ്ടുപോകാൻ നിർത്തിയ ജൂതരെ മോചിപ്പിച്ചതിനുളള പ്രതികാരമായാണ് റോഡ്സിലെ തുർക്കിഷ് കോൺസുലേറ്റിൽ നാസി ജർമ്മൻ വ്യോമസേന ബോംബിട്ട് സലാഹുദ്ദീന്റെ ഭാര്യയെയും കോൺസുലേറ്റ് ജീവനക്കാരെയും കൊന്നത്. പീന്നീട് നാസികൾ സലാഹുദ്ദീനെ നാടുകടത്തുകയും ചെയ്തു.
ഹിറ്റ്ലർ അധികാരമേറ്റപ്പോൾ നാസി ഭരണകൂടത്തിന്റെ കിരാത നടപടിക്കെതിരെ നിന്ന് ജൂതർക്ക് അഭയം നൽകിയ ചരിത്രമാണ് മൊറോക്കോക്കുളളത്.
ബെറാത്തിനെ കേട്ടപ്പോഴാണ് കഴിഞ്ഞ തവണ മൊറോക്കയിൽ പോയപ്പോഴുളള അനുഭവങ്ങൾ മനസ്സിലേക്കുവന്നത്. ലോക സഞ്ചാരി ഇബ്നു ബത്തുത്തയുടെ വീടും അന്ത്യവിശ്രമ സ്ഥലവും സന്ദർശിച്ച് ടാൻജീയറിലെ പ്രശസ്തമായ പഴയ നഗരത്തിലൂടെ ജിബ്രാൾട്ടർ കടലോരത്തേക്കു നടക്കുമ്പോൾ കണ്ട ജൂതരുടെ സിനഗോഗിലെയും സെമിത്തേരിയിലെയും അനുഭവങ്ങളെ സ്പെയിൻ അനുഭവങ്ങളുമായി കൂട്ടിച്ചേർത്തുനോക്കി. അന്നവിടെ സെമിത്തേരിയിൽ കയറുമ്പോൾ ഒരാൾ ശവക്കല്ലറ വ്യത്തിയാക്കി കൊണ്ടിരിക്കുകയായിരുന്നു. മൊറോക്കോയിലെ ജൂതജീവിതത്തെക്കുറിച്ച് ചോദിച്ചറിയാമെന്ന ഉദ്ദേശ്യത്തിൽ സംസാരിച്ചുതുടങ്ങിയപ്പോഴാണ് അദ്ദേഹം ജൂതനല്ലെന്നും മുസ്‍ലിമാണെന്നും വ്യക്തമാക്കിയത്. ജൂതനും മുസ്‍ലിമും സൗഹാർദ്ദത്തോടെ ജീവിക്കുന്ന മണ്ണാണിതെന്ന് പറഞ്ഞത് അദ്ദേഹം മാത്രമല്ല. ഇബ്നുബത്തൂത്ത അന്ത്യവിശ്രമം കൊളളുന്ന വീടിനു തൊട്ടടുത്തുളള നാട്ടിലെ അഗ്രഹാരങ്ങൾക്കു സമാനമായ നിരനിരയായുളള വീടുകൾ ചൂണ്ടിക്കാട്ടി ഇവിടെയല്ലാം ജൂതരും മുസ്‍ലിംകളും ഒന്നിച്ചാണ് താമസിച്ചിരുന്നതെന്ന് വിശദീകരിച്ചത് പ്രദേശവാസിയായ സുലൈമാനായിരുന്നു. സ്പെയിനിൽ നിന്നു പുറത്താക്കപ്പെട്ട ജൂതരിൽ ധാരാളം പേർക്ക് അഭയം നൽകിയത് ജിബ്രാൾട്ടർ കടലിടുക്കിനക്കരെയുളള അയൽരാജ്യമായ മൊറോക്കോയാണ്.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/cashew-kollam-mybb.webp)
ഈ ഘട്ടത്തിൽ മാത്രമല്ല, ഹിറ്റ്‍ലർ അധികാരമേറ്റപ്പോൾ നാസി ഭരണകൂടത്തിന്റെ കിരാത നടപടിക്കെതിരെ നിന്ന് ജൂതർക്ക് അഭയം നൽകിയ ചരിത്രമാണ് മൊറോക്കോക്കുളളത്. 1940 കളിൽ നാസികൾ ഫ്രാൻസ് പിടിച്ചടക്കിയപ്പോൾ ഫ്രഞ്ച് കോളനിയായ മൊറോക്കോയിലെ ജൂതരെ കോൺസൺട്രേഷൻ ക്യാമ്പിലേക്ക് അയക്കാൻ സമ്മർദ്ദം വന്നു. എന്നാൽ നാസികളുടെ കരാറിൽ ഒപ്പുവെക്കാൻ വിസമ്മതിച്ച അന്നത്തെ ഭരണാധികാരിയായ സുൽത്താൻ മുഹമ്മദ് അഞ്ചാമൻ 'ഇവിടെ ജൂതരും മുസ്‍ലിംകളുമില്ല, മറിച്ച് മൊറോക്കക്കാർ മാത്രമേയുളളൂ' എന്ന് നാസിപ്രതിനിധികളോട് തുറന്നടിച്ചുവെന്നാണ് ചരിത്രം. മാത്രമല്ല, രാജകീയാഘോഷങ്ങളിൽ ജൂതരെയും ജൂത പുരോഹിതരെയും പങ്കെടുപ്പിക്കുകയും ചെയ്തു.
മൊറോക്കയിലെ ടാൻജീയർ, കാസാബ്ലാങ്ക, മറാക്കിഷ്, റാബത്ത് തുടങ്ങിയ പ്രധാന നഗരങ്ങൾ സന്ദർശിച്ചപ്പോൾ അവിടെയെല്ലാം സിനഗോഗുകളും ജൂത കുടുംബങ്ങളെയും കാണാൻ കഴിഞ്ഞിരുന്നു. സഹവർത്തിത്വത്തിന്റെ ചരിത്രവും വർത്തമാനവുമാണ് അവിടെയുളള ആരോടും സംസാരിച്ചാലും കേൾക്കാൻ കഴിയുക. ഇസ്രായോൽരൂപം കൊണ്ടതോടെയാണ് മൂന്ന് ലക്ഷമുണ്ടായിരുന്ന മൊറോക്കയിലെ ജൂതജനസംഖ്യ മൂവായിരത്തിന് താഴെയായി കുറഞ്ഞത്. മൊസാദും അമേരിക്കൻ ജൂത സംഘടനയും നടത്തിയ രഹസ്യ നീക്കമായ ‘ഓപ്പറേഷൻ യകീൻ’ ഉൾപ്പെടെയുളള പദ്ധതികളിലൂടെയാണ് ജൂതരെ മൊറോക്കയിൽ നിന്ന് ഇസ്രായേലിലേക്ക് കൊണ്ടുപോയത്. പുതുതായി രൂപം കൊണ്ട ഇസ്രായേലിന് തൊഴിലാളികളെ ആവശ്യമായിരുന്നതുകൊണ്ടു കൂടിയാണ് ആഫ്രിക്കൻ രാജ്യമായ മൊറോക്കയിൽ നിന്നുളള കുടിയറ്റത്തിന് ഇസ്രായേൽ പ്രാധാന്യം നൽകിയത്.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/moroccan-jews-zh7n.webp)
മറാക്കിഷിലെ ഒരു സിനഗോഗിൽ സന്ദർശനത്തിയ മൊറോക്കോ സ്വദേശി, ജൂതരെയും ജൂതസംസ്‌കാരത്തെയും ബഹുമാനിക്കുന്ന പാരമ്പര്യം തുടരുന്നവരാണ് ഇപ്പോഴത്തെ ഭരണകൂടവുമെന്ന് എടുത്തു പറഞ്ഞു. നിലവിലെ രാജാവ് മുഹമ്മദ് ആറാമൻ പ്രഖ്യാപിച്ച പദ്ധതി പ്രകാരം നൂറു കണക്കിന് സിനഗോഗുകളും സെമിത്തേരികളും ജൂത ചരിത്രയിടങ്ങളുമാണ് പുനരുദ്ധരിച്ചത്. യൂണിവേഴ്‌സിറ്റികളിൽ ജൂത മതവും ജൂത സംസ്‌കാരവും പഠന വിഷയമാണ്. സയണിസ്റ്റ് നേതാക്കൾ പോലും ജൂതരെ സംരക്ഷിച്ച മൊറോക്കയുടെ ചരിത്രം അനുസ്മരിക്കുന്നവരാണ്. ജൂതരുടെ കോഷർ അംഗീകാരമുളള (മുസ്‌ലിങ്ങളുടെ ഹലാലിന് സമാനമായ) ഭക്ഷ്യോല്പന്നങ്ങൾ കയറ്റിയക്കുന്ന രാജ്യം കൂടിയാണ് മൊറോക്കോ.
പല മുസ്‍ലിം രാജ്യങ്ങളിലെയും ജൂതരെ പുതിയ രാജ്യത്തിലേക്ക് കൊണ്ടുപോകുക വഴി അവർ താമസിച്ചിരുന്ന രാജ്യങ്ങളിലെ ബഹുസ്വര ജീവിതാന്തരീക്ഷം ഇല്ലാതാക്കാനാണ് ഇസ്രായേലി രൂപീകരണം കാരണമായത്.
മുസ്‍ലിംകളും ജൂതരും എപ്പോഴും കുടിപ്പകയിലായിരുന്നുവെന്ന പ്രചാരണങ്ങളുടെ മുനയൊടിക്കുന്നതാണ് മേൽ സൂചിപ്പിച്ച ചരിത്രവും അനുഭവങ്ങളും. യൂറോപ്പിലൂടനീളം ജൂതർ പീഡിപ്പിക്കപ്പെട്ടപ്പോൾ അവർക്ക് അഭയം നൽകിയ ചരിത്രമാണ് മേൽ സുചിപ്പിച്ച മുസ്‍ലിം ഭൂരിപക്ഷ രാജ്യങ്ങൾക്കുളളത്. ആധുനിക ജനാധിപത്യ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ ന്യൂനപക്ഷമായ ജൂതർക്ക് അവരർഹിക്കുന്ന സ്വാതന്ത്ര്യം അക്കാലത്ത് കിട്ടിയെന്ന് പറയാനാവില്ല (ജൂതർക്ക് മാത്രമല്ല ന്യൂനപക്ഷമായ ഒരു വിഭാഗത്തിനും അവരർഹിക്കുന്ന സ്വാതന്ത്യവും അവകാശവും അക്കാലത്ത് കിട്ടിയിട്ടില്ല). അതേ സമയം യൂറോപ്പിലെ സമകാലിക മതാധിഷ്ഠിത ഭരണകൂടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മുസ്‌ലിം ഭരണ പ്രദേശങ്ങൾ മെച്ചപ്പെട്ട ജീവിതമാണ് ജൂതർക്ക് സമ്മാനിച്ചതെന്ന് മനസ്സിലാക്കാം. സയണിസ്റ്റ് അജണ്ടയുടെ ഭാഗമായി ഇസ്രായേൽ രൂപം കൊളളുന്നതൊടെയാണ് ഇതിന് മാറ്റം വരുന്നത്. പല മുസ്‍ലിം രാജ്യങ്ങളിലെയും ജൂതരെ പുതിയ രാജ്യത്തിലേക്ക് കൊണ്ടുപോകുക വഴി അവർ താമസിച്ചിരുന്ന രാജ്യങ്ങളിലെ ബഹുസ്വര ജീവിതാന്തരീക്ഷം ഇല്ലാതാക്കാനാണ് ഇസ്രായേലി രൂപീകരണം കാരണമായത്. എന്നിട്ടും മൊറോക്കോ പോലുളള രാജ്യങ്ങൾ ബഹുസ്വരത കൈവിടാതെയാണ് മുന്നോട്ടുപോകുന്നത്.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/houda-nonoo-1i0l.webp)
ഞങ്ങളിപ്പോൾ താമസിക്കുന്ന, രാജഭരണം നിലിനിൽക്കുന്ന ബഹ്‌റൈനിലെ ജൂതരുടെ അംഗസംഖ്യ ഇസ്രായേൽ രൂപീകരണത്തോടെ 30 ആയി കുറഞ്ഞെങ്കിലും ബഹ്‌റൈൻ നാഷനൽ അസംബ്ലിയിൽ ഇപ്പോഴുമവർക്ക് പ്രാതിനിധ്യമുണ്ട്. 2008- 2013 വരെ അമേരിക്കയിലെ ബഹ്‌റൈന്റെ അംബാസഡറായി പ്രവൃത്തിച്ചത് ജൂത വിഭാഗത്തിൽ നിന്നുളള ഹുദ നൂനുവായിരുന്നു. ഇതിലുടെ ചൂണ്ടിക്കാട്ടുന്നത് മുസ്‍ലിംകളും ജൂതരം തമ്മിൽ സംഘർഷങ്ങളേ ഉണ്ടായിട്ടില്ല എന്നല്ല, അവർ തമ്മിൽഎപ്പോഴും കുടിപ്പകയിലായിരുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നാണ്.