ആദ്യമായി മലാന എന്റെ ശ്രദ്ധയിൽപ്പെട്ടത് ജീവിതത്തിൽ തന്നെ വലിയ സ്വാധീനം ചെലുത്തിയ, സമീർ താഹിർ സംവിധാനം ചെയ്ത ചിത്രമായ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയിലെ പ്രധാന കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണത്തിനിടയിലായിരുന്നു. കൗതുകമുണർത്തുന്ന ഒരു സ്ഥലപ്പേര് എന്നതിനപ്പുറം മലാന മനസ്സിൽ നിന്ന് മാഞ്ഞു പോയിരുന്നു.
വർഷങ്ങൾക്കിപ്പുറം ഹിമാചൽപ്രദേശിലെ മലയോരഗ്രാമമായ തോഷിൽ ട്രക്കിംഗ് ചെയ്തുകൊണ്ടിരിക്കുന്ന സമയം. ജാർഖണ്ഡ് സ്വദേശിയായ നിതീഷിൽ നിന്ന് മനസ്സിന്റെ വിസ്മൃതിയിലായ മലാനയെപ്പറ്റിയും അവിടെ നിലനിൽക്കുന്ന വിചിത്രമായ സംസ്കാരത്തിന്റെ സവിശേഷതകളെപ്പറ്റിയും മനസ്സിലാക്കാൻ കഴിഞ്ഞു.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/0-m48j.webp)
മലാന ക്രീം എന്ന ലഹരിയുടെ ഉത്ഭവപ്രദേശമെന്ന നിലയിൽ കുപ്രസിദ്ധവും വിലക്കപ്പെട്ടതുമായ ഗ്രാമമാണ് മലാന. ഇവിടെ, പുറംലോകത്തുനിന്ന് അകലം സൂക്ഷിക്കുന്ന ഒരു സമൂഹം വസിക്കുന്നുണ്ടെന്ന വസ്തുത എന്നെ ആശ്ചര്യപ്പെടുത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ ഇപ്പോഴും നിലനിൽക്കുന്ന മലയോര ഗ്രാമം. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ വ്യവസ്ഥയിലുള്ള ഗ്രാമസഭ മലാനയ്ക്ക് ‘ഹിമാലയത്തിലെ ഏതൻസ്’ എന്ന വിശേഷണം നൽകുന്നു.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/malana-travel-lohu.webp)
തോഷിലെ ട്രക്കിങ്ങിനുശേഷം ഞങ്ങൾ ഹിമാചൽ പ്രദേശിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കസോളിൽ എത്തിച്ചേർന്നു. ഹിമാചൽ പ്രദേശിലെ സുന്ദരമായ ഗ്രാമങ്ങളിലൊന്നാണ് കസോൾ. താഴ് വാരവും ആകാശത്തെ സ്പർശിക്കുന്ന മലനിരകളും വർഷം മുഴുവനും അനുഭവപ്പെടുന്ന പ്രസന്നമായ കാലാവസ്ഥയും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. അധികം ജനവാസമില്ലാത്ത സ്ഥലം കൂടിയാണിത്.
‘മിനി ഇസ്രായേൽ ഓഫ് ഇന്ത്യ’ എന്നാണ് കസോൾ അറിയപ്പെടുന്നത്. ഇസ്രായേലിൽ നിന്നുള്ള സഞ്ചാരികളുടെ അഭൂതപൂർവമായ കടന്നുവരവാണ് ഈ വിശേഷണത്തിനുപിന്നിൽ. ഇസ്രായേലികളെ മാടിവിളിക്കുന്ന ഹീബ്രു ഭാഷയിലുള്ള ബോർഡുകളും ബാനറുകളും ഇവിടെ സാധാരണമാണ്.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/casol-e4ot.webp)
പ്രിയ സുഹൃത്തുക്കളായ അനന്തു മാർക്‌സിയനും ഗോവർദ്ധൻ മുഖത്തലയും ഞങ്ങളോട് യാത്ര പറഞ്ഞിട്ട് ധീരരക്തസാക്ഷികളുടെ മണ്ണായ ഹുസൈൻവാലയിലേക്ക് യാത്ര തിരിച്ചു.
ഭഗത് സിങ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവരുടെ രക്തസാക്ഷിമണ്ഡപം ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തിയായ ഹുസ്സൈൻവാലയിലാണ് സ്ഥിതിചെയ്യുന്നത്. പഞ്ചാബിൽ ഫിറോസാബാദിലെ സത്‍ലജ് നദിക്കരയിലാണ് ഹുസൈൻവാല. ഇന്ത്യ-പാക്കിസ്ഥാൻ വിഭജനത്തിനുശേഷം ഈ പ്രദേശം പാക്കിസ്ഥാന്റെ ഭാഗമായി. 1961- ൽ 12 ഗ്രാമങ്ങൾ ഇന്ത്യ പാകിസ്താന് നൽകിയപ്പോൾ ഹുസൈൻവാലയെ ഇന്ത്യയുടെ ഭാഗമാക്കി.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/5-em7e.webp)
സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി ആക്രമണത്തിൽ ഭഗത് സിംഗിനോടൊപ്പം പങ്കാളിയായിരുന്ന ബടികേശ്വർ ദത്തിനേയും ഭഗത് സിംഗിന്റെ മാതാവായ വിദ്യാവതിയേയും അവരുടെ അന്ത്യാഭിലാഷമായി ഹുസൈൻവാലയിലാണ് സംസ്‌കരിച്ചിരിക്കുന്നത്.
കൂട്ടായ്മയിലെ വിഭജനത്തിനുശേഷം യാത്ര തുടർന്നു. കസോളിൽ നിന്ന് 8 കിലോമീറ്റർ ദൂരമുണ്ട് പർവ്വത ഗ്രാമമായ ജറിയിലേക്ക്. ജറിയിൽ നിന്നാണ് മലാനയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്.
ജറിയിൽ നിന്ന് മലാന ഗ്രാമം വരെ 15 കിലോമീറ്ററോളം ദൂരമുണ്ട്. ഹിച്ച്‌ഹൈക്ക് (Hitchhike) ചെയ്ത് ഞങ്ങൾ ജറിയിലെത്തി. അങ്ങിങ്ങായി കുറച്ചു കടകൾ മാത്രമുള്ള അവികസിത ഗ്രാമമാണ് ജറി.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/7-dyby.webp)
ഗ്രാമവാസികളോട് സംസാരിച്ചപ്പോൾ മലാനയെ ലക്ഷ്യമാക്കി വരുന്ന സഞ്ചാരികൾ ടാക്‌സിയിലാണ് സാധാരണ സഞ്ചാരിക്കുന്നതെന്നറിഞ്ഞു. 9-10 കി.മീ ദൂരം വരെ വാഹനത്തിൽ സഞ്ചരിക്കാൻ കഴിയും. 1200-1800 രൂപ വരെയാണ് വാഹനത്തിന്റെ വാടക. ഞാനും സുഹൃത്തുക്കളായ വിഷ്ണുവും അൽ അമീനും ജറിയിൽ നിന്ന് മലാനയിലേക്ക് നടന്നുതുടങ്ങി.
പെട്രോൾ, ഡീസൽ വിലവർധനവിനെതിരെ കന്യാകുമാരി മുതൽ കാശ്മീർ വരെ സൈക്കിളിൽ യാത്ര ചെയ്ത് പ്രതിഷേധിക്കുകയും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിവേദനം നൽകുകയും ചെയ്ത കൊല്ലം കോട്ടുക്കൽ സ്വദേശിയാണ് അൽ അമീൻ.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/8-8sjh.webp)
വിഷ്ണു തിരുവനന്തപുരം ഫൈൻആർട്‌സ് കോളേജിൽനിന്ന് ബിരുദം നേടിയശേഷം വരയും യാത്രകളുമായി മുന്നോട്ടുപോകുന്നു.
16 കിലോമീറ്റർ ദൂരമല്ലേയുള്ളൂ എന്ന ചിന്തയായിരുന്നു നടക്കാനുള്ള തീരുമാനത്തിലേക്ക് ഞങ്ങളെ നയിച്ച രണ്ടാമത്തെ ഘടകം, ഒന്നാമത്തെ ഘടകം സാമ്പത്തികം തന്നെ.
ഒരു മാസമായി ദിശ നിശ്ചയമില്ലാതെയുള്ള യാത്രയിലായിരുന്നതിനാൽ ദിവസം ശരാശരി 16-20 കി.മീ വരെ നടക്കുമായിരുന്നു. അതിനാൽ മലാനയിലേക്കുള്ള ദൂരം ഒരു ഹിമാലയൻ ടാസ്‌കായി കരുതിയില്ല. നടന്നുതുടങ്ങിയപ്പോഴാണ് പ്രയാസം മനസ്സിലാക്കിയത്.
കുത്തനെയുള്ള കയറ്റം എല്ലാവരെയും പരീക്ഷീണിതരാക്കി. നല്ല ദാഹം അനുഭവപ്പെട്ടെങ്കിലും കുന്നിൻപ്രദേശമായതിനാൽ ജലലഭ്യത അന്യമായിരുന്നു. ക്ഷീണിതരായ ഞങ്ങൾക്ക് അപ്രാപ്യമായ താഴ് വരയിലൂടെ ഒഴുകുന്ന പാർവതി നദിയെ ദയനീയമായി നോക്കിനിൽക്കാനേ കഴിയുമായിരുന്നുള്ളൂ.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/9-29wk.webp)
പരിക്ഷീണിതരായ ഞങ്ങൾക്കുമുന്നിൽ കുട്ടി ആട്ടിടയന്മാർ വന്നുപെട്ടു. മലയുടെ മുകളിൽ വീടുണ്ടെന്നും അവിടെയെത്തിയാൽ ജലം ലഭിക്കുമെന്നും അവർ ഉറപ്പുനൽകി.
കുറച്ചു ദൂരം സഞ്ചരിച്ചപ്പോൾ മലയുടെ മുകളിൽ ഒരു വീട്. മരുഭൂമിയിൽ മരുപ്പച്ച കണ്ട അറബിയെ പോലെ വീടിനെ ലക്ഷ്യമാക്കി ഞങ്ങൾ കുതിച്ചു. പ്രേം എന്ന മധ്യവയസ്‌കനായ കർഷകന്റെ വീടായിരുന്നു അത്.
മലയുടെ മുകളിൽ ആപ്പിൾ, മാതള മരങ്ങൾക്കിടയിൽ ചെറിയൊരു വീട്. ഞങ്ങളുടെ അപ്രതീക്ഷിതമായ കടന്നുവരവ് അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തി. ഞങ്ങളുടെ ദയനീയാവസ്ഥ കണ്ട് അദ്ദേഹം ക്ഷീണമകറ്റാൻ ദാഹജലവും പഴങ്ങളും നൽകി.
ജീവിതത്തിലെ ഇതുവരെയുള്ള കാലഘട്ടത്തിന്റെ സിംഹഭാഗവും ഒരു ചെറിയ പ്രദേശത്ത് ജീവിച്ച ഒരു മനുഷ്യന് ഞങ്ങളുടെ യാത്രാനുഭവങ്ങളെപ്പറ്റിയും ജന്മദേശമായ കേരളത്തെപ്പറ്റിയും അറിയാൻ ആകാംക്ഷയായിരുന്നു.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/10-3dn7.webp)
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/11-fg1o.webp)
ഞങ്ങളുടെ യാത്രാനുഭവങ്ങളും കേരളമെന്ന ഇതുവരെ കേട്ടിട്ടില്ലാത്ത സംസ്ഥാനത്തെപ്പറ്റിയും ഒരു ചെറിയ കുട്ടിയെപ്പോലെ അദ്ദേഹം കേട്ടുകൊണ്ടിരുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും സമുദ്രം കാണണമെന്ന ആഗ്രഹം മാത്രം അദ്ദേഹം പങ്കുവെച്ചു. ദൂരമേറെ സഞ്ചരിക്കാനുള്ളതിനാൽ അദ്ദേഹത്തോട് നന്ദി പറഞ്ഞ് ഞങ്ങൾ യാത്ര തുടർന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും ദുർഘടവും അപകടസാധ്യമുള്ള പാതയിലൂടെയാണ് യാത്ര ചെയ്യേണ്ടത്. എപ്പോൾ വേണമെങ്കിലും മലയിടിഞ്ഞുവീഴാനുള്ള സാധ്യതയുമുണ്ട്. പോകുന്ന വഴിക്ക് ഒരു മലയുടെ ഭാഗം ഇടിഞ്ഞുവീണതിനാൽ മൂന്നു ദിവസത്തേക്ക് മലാനയിലേക്കുള്ള ഗതാഗതം പൂർണമായും നിലച്ചു.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/12-gs4k.webp)
2008- ൽ പണി കഴിപ്പിച്ച മലാന ഹൈഡ്രോ ഇലക്ട്രിക് പ്രോജക്റ്റിനു ശേഷമാണ് മലാനയിലേക്ക് പുറംലോകത്തിൽ നിന്നുള്ളവർക്ക് പ്രയാസരഹിതമായി എത്താൻ കഴിയുന്ന സാഹചര്യമുണ്ടായത്.
ദിവസങ്ങൾ വേണ്ടിവരുമായിരുന്ന മലാനയിലേക്കുള്ള യാത്ര ഹൈഡ്രോ ഇലക്ട്രിക് പ്രോജക്റ്റിന്റെ വരവോടെ യാത്രാസൗകര്യം മെച്ചപ്പെട്ടതിനാൽ കുറച്ചു മണിക്കൂറുകളായി ചുരുങ്ങി. ഏകദേശം 6-7 മണിക്കൂർ സഞ്ചരിച്ചപ്പോൾ മലാന ഗ്രാമത്തിന്റെ ഗേറ്റിലെത്തി. വാഹനത്തിൽ വരുന്നവർക്കും ഇവിടെ വരെ മാത്രമേ റോഡുവഴി സഞ്ചരിക്കാൻ കഴിയുകയുള്ളൂ. തുടർന്നുള്ള യാത്ര ചെങ്കുത്തായ മലനിരകൾ താണ്ടിയാണ്.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/malana2-wynk.webp)
കേരളത്തിൽ നിന്ന് ഹിമാചലിലെത്തിയപ്പോൾ അൽഭുതം തോന്നിയ പ്രധാന കാര്യം, ലഹരിക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്ന സമൂഹത്തിൽ നിന്ന്, ലഹരിയെ അടിസ്ഥാനമാക്കിയുള്ള കച്ചവടവൽകൃത സമൂഹത്തിലേക്കുള്ള പരിവർത്തനമാണ്.
പോകുന്ന വഴിയിലെല്ലാം കഞ്ചാവ് ചെടികൾ സമൃദ്ധമായി കാണാം. കേരളത്തിൽ കമ്യൂണിസ്റ്റ് പച്ച എങ്ങനെയാണ് ഇടതൂർന്നു വളർന്നിരുന്നത്, അതുപോലെയാണ് ഹിമാചലിൽ കഞ്ചാവ് ചെടികൾ.
താഴ് വാരത്തിലൂടെ ഒഴുകുന്ന ഒരു ചെറിയ അരുവിയിൽ ക്ഷീണമകറ്റിയശേഷം ഞങ്ങൾ യാത്ര തുടർന്നു. കുത്തനെയുള്ള കയറ്റങ്ങൾ ഞങ്ങളുടെ ദുരിതം കൂട്ടി. മഴ പെയ്‌തൊഴിഞ്ഞതുകൊണ്ട് തണുപ്പും ആക്രമിക്കാൻ തുടങ്ങി.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/15-bm8l.webp)
കൂടിപ്പിണഞ്ഞ കാട്ടുവഴികൾ. കാലൊന്നു തെറ്റിയാൽ കൊക്കയിലേക്ക് പതിക്കും. ഈ പ്രയാസങ്ങളെല്ലാം മറക്കാൻ മറുവശത്തുള്ള കമനീയ കാഴ്ചകൾ മതി.
വിശാലമായ പർവ്വതങ്ങളിൽ പ്രകൃതി ഹരിതാഭയാൽ മാന്ത്രികം തീർത്തിരിക്കുന്നു. അതിനിടയിൽ മഞ്ഞിന്റെ ചിത്രപ്പണികൾ. അലയടിക്കുന്ന കാട്ടാറുകൾ. ഇടതൂർന്ന കാടുകൾ. ട്രെക്കിംങ്ങിന് ആവേശം കൂടി.
യാത്രയിൽ പരിചയപ്പെട്ട തപ്‌സി എന്ന പെൺകുട്ടി പറഞ്ഞ കാര്യങ്ങൾ ഞങ്ങളെ ശരിക്കും ആശ്ചര്യപ്പെടുത്തി. ഗ്രാമവാസികളെ തൊടാനോ അവരോട് ഇടപഴകാനോ തർക്കത്തിനോ പോകാതിരിക്കുക. ചിലപ്പോൾ നിങ്ങൾക്ക് തിരിച്ചു വരാൻ കഴിഞ്ഞെന്നു വരില്ല.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/16-5mv9.webp)
മലാനയെ ‘വിലക്കപ്പെട്ട ഗ്രാമം’ എന്നു വിളിക്കുന്നതിന്റെ കാരണം ആ മുന്നറിയിപ്പിൽ ഒളിഞ്ഞുകിടപ്പുണ്ടായിരുന്നു. അവസാനം ഗ്രാമത്തിലെത്തി. ശാന്തവും സുന്ദരവുമായ, പുറംലോകത്തിന്റെ ബഹളങ്ങളൊന്നും എത്തിച്ചേരാത്ത ഒരു കുഞ്ഞു ഗ്രാമം.
മലനയെ മനസ്സിലാക്കാനുള്ള ആഗ്രഹം ഉൽക്കടമായി. ഞങ്ങളെ സംശയത്തോടെയാണ് മലാനികൾ നോക്കുന്നത്. തങ്ങളുടെ സംസ്കാരത്തിലേക്ക് ഒന്നും ഇടകലരാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കുന്നു. ഗ്രാമത്തിലൂടെ നടക്കുമ്പോൾ വീടുകളുടെ സമീപത്തു നിന്ന് ദൂരേക്ക് മാറിനടക്കാൻ ഗ്രാമവാസികൾ പറഞ്ഞു.
തടിയിൽ നിർമിച്ച വീടുകളാണ് മലാനയിലേത്. തങ്ങൾ മഹാനായ അലക്‌സാണ്ടർ ചക്രവർത്തിയുടെ സൈനികരുടെ പിന്മുറക്കാരാണെന്നാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത്. അലക്‌സാണ്ടർ ചക്രവർത്തിയുടെ പടയോട്ടക്കാലത്ത് അദ്ദേഹത്തോടൊപ്പം ഇന്ത്യയിലെത്തിയവരാണ് മലാന നിവാസികളുടെ പൂർവികരെന്ന് വിശ്വസിക്കപ്പെടുന്നു.
അതിനാൽ തന്നെ ശുദ്ധമായ ആര്യ വംശത്തിന്റെ രക്തമാണ് തങ്ങളുടെ സിരകളിലൂടെ ഒഴുകുന്നതെന്നവർ അവകാശപ്പെടുന്നു. തങ്ങൾ ഇന്ത്യയുടെ ഭാഗമാണെന്ന വസ്തുത അംഗീകരിക്കാൻ പ്രയാസമുള്ള മലാനാ സമൂഹം, തങ്ങളുടെ ഗ്രാമത്തിൽ സ്വന്തം നിയമവ്യവസ്ഥയും പ്രാദേശിക ഭരണകൂടവും സ്ഥാപിച്ചിരിക്കുന്നു.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/17-m97k.webp)
ജാബ്ലൂ എന്ന എന്ന ദേവതയാണ് മലാനികളുടെ ദൈവം. ദേവതയുടെ പ്രതിനിധികളായ ഗ്രാമസഭയാണ് മലാന ഭരിക്കുന്നത്. മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമ മഹർഷിയുടെ പിതാവായിരുന്നു ജമദഗ്‌നി ഋഷി. ധ്യാനിക്കാനായി ഋഷി മലാനയിലെത്തുകയും ധ്യാനനിമഗ്‌നനാകുകയും ചെയ്തു എന്നാണ് വിശ്വാസം. ഗ്രാമവാസികൾ ഋഷിയെ ആരാധിക്കാൻ ക്ഷേത്രവും നിർമിച്ചു. മലാന നിവാസികൾ ജമദഗ്‌നി ഋഷിയെ ജാബ്ലൂ ദേവതയെന്നാണ് വിളിക്കുന്നത്.
ഞങ്ങൾ ഗ്രാമവാസികളെയോ ക്ഷേത്രത്തിലോ തൊട്ടാൽ വീടും ക്ഷേത്രങ്ങളും അശുദ്ധമാകുമെന്ന് ഗ്രാമത്തിൽ വെച്ചു പരിചയപ്പെട്ട രവീന്ദർ എന്ന സ്പിറ്റി വാലി സ്വദേശി ഞങ്ങളോട് പറഞ്ഞു. അതിന് കാരണമാകുന്നവർ ശുദ്ധീകരണത്തിന് വലിയൊരു പിഴ ഒടുക്കേണ്ടിവരും.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/18-huud.webp)
തൊട്ടുകൂടായ്മ എന്ന അനാചാരം നിലനിൽക്കുന്ന ഗ്രാമം. സ്വാമി വിവേകാനന്ദൻ എന്തടിസ്ഥാനത്തിലാണ് പ്രധാനമായും കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത്, ആ അവസ്ഥ നേരിട്ട് ബോധ്യപ്പെടാൻ കഴിയുന്ന സാഹചര്യം.
ഗ്രാമവാസികളെയോ ക്ഷേത്രത്തെയോ നാം സ്പർശിക്കുകയോ, സഞ്ചാരസ്വാതന്ത്ര്യം ഇല്ലാത്ത ഗ്രാമവഴികളിലൂടെ സഞ്ചരിക്കുകയോ ചെയ്താൽ 2500- 5000 രൂപ പിഴ നൽകേണ്ടിവരും.
മലാന നിവാസിയുടെ ഒരു കടയിൽ നിന്ന് അവശ്യസാധനങ്ങൾ വാങ്ങിയശേഷം നോട്ട് നീട്ടിയപ്പോൾ, ആക്രോശിക്കുകയും പുറത്തേക്കിറങ്ങി നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ആശ്ചര്യത്തോടെ നിന്ന എന്നോട് നോട്ട് തറയിൽ വയ്ക്കാൻ ആംഗ്യം കാണിച്ചു. മലാനാ നിവാസികളല്ലാത്തവർ നോട്ട് തറയിൽ വയ്ക്കണം എന്നാണ് അവിടുത്തെ നടപ്പുരീതി. നമ്മുടെ പക്കൽ നിന്ന് ഒന്നും തന്നെ അവർ നേരിട്ട് സ്വീകരിക്കുകയില്ല. അശുദ്ധിയാകാതിരിക്കാനുള്ള മലാനികളുടെ വ്യഗ്രത ആശ്ചര്യപ്പെടുത്തും. അതേസമയം, ഗ്രാമത്തിന്റെ ഒരു ഭാഗം ഘരമാലിന്യത്താൽ മലിനീകരിക്കപ്പെടുന്നുവെന്ന വസ്തുതയുമുണ്ട്.
അനാചാരങ്ങൾ നിലനിൽക്കുന്ന ഇടങ്ങളിലെ വ്യവസ്ഥകൾ തകർക്കപ്പെടണം എന്നാഗ്രഹിക്കുമ്പോഴും അന്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുസഞ്ചരിക്കുന്ന ഒരു വലിയ സമൂഹം മുന്നിലുണ്ടെന്ന ബോധം, ആഗ്രഹത്തെ നോക്കി പുഞ്ചിരിച്ചു.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/20-zqvg.webp)
കനാഷിയാണ് മലാനികളുടെ ഭാഷ. രണ്ടായിരത്തോളം വരുന്ന മലാനികളുടെ മാത്രം ഭാഷ. വിലക്കപ്പെട്ട ഗ്രാമത്തിലെ രഹസ്യങ്ങൾ പുറം ലോകത്തിന് അന്യമായ ഈ ഭാഷയിൽ കാത്തുസൂക്ഷിക്കപ്പെടുന്നു. പണ്ട് മലാനയിൽ പുറത്തുന്നുള്ളവരെ പ്രവേശിപ്പിക്കില്ലായിരുന്നു. എന്നാൽ ഇപ്പോൾ സമീപപ്രദേശത്തുള്ള ചിലർ സ്ഥലം പാട്ടത്തിനെടുത്ത് ടെന്റ് സ്റ്റേയൊക്കെ നടത്തുന്നുണ്ട്. പ്രധാനമായും ജാതിയിൽ ഉയർന്നവരെന്നു കണക്കാക്കപ്പെടുന്നവർക്കുമാത്രമാണ് മലാനാ നിവാസികൾ സ്ഥലം പാട്ടത്തിന് നൽകുന്നത്. 300 മുതൽ 1000 രൂപ വരെയാണ് ഒരു ദിവസം താമസത്തിന് സാധാരണ ചെലവ്.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/23-nchx.webp)
മറ്റൊരിടത്തും കേൾക്കാത്ത വിചിത്ര രീതികൾ പിന്തുടരുന്നവരാണ് മലാനയിലെ ജനവിഭാഗങ്ങൾ. രണ്ട് വ്യക്തികൾ തമ്മിലുള്ള പ്രശ്നപരിഹാരത്തിന് ഇവർ അനുവർത്തിക്കുന്ന രീതി നോക്കുക: രണ്ട് ചെറിയ കുഞ്ഞാടുകളുടെ മുൻ കാലുകളിലൊന്ന് അരയിഞ്ച് നീളത്തിൽ മുറിച്ച് വിഷം കൊണ്ട് പൊതിഞ്ഞ് കെട്ടിവെക്കും. ഓരോ ആടിനെയും ബന്ധപ്പെട്ട വ്യക്തികൾക്ക് നൽകും. ഏത് ആടിന്റെ ജീവനാണ് ആദ്യം നഷ്ടപ്പെടുന്നത്, ആ വ്യക്തി കുറ്റക്കാരനായി വിധിക്കപ്പെടും.
പോലീസിന്റെയോ നിയമവ്യവസ്ഥയുടെയോ ഒരുതരത്തിലുമുള്ള ഇടപെടൽ മലാനയുടെ വ്യവസ്ഥയിൽ അനുവദിക്കുന്നില്ല. ഗ്രാമത്തിൽ ആരെങ്കിലും പോലീസ് സഹായം തേടിയാൽ ഗ്രാമത്തിലെ കൗൺസിലിന് പിഴ നൽകേണ്ടിവരും.
സുന്ദരമായ ഗ്രാമം സന്ദർശിക്കുക എന്ന ലക്ഷ്യത്തിനപ്പുറം ലഹരിയായ മലാനാ ക്രീം തേടിയാണ് കൂടുതൽ സഞ്ചാരികൾ ഇവിടെ എത്തിച്ചേരുന്നത്. കഞ്ചാവ് പ്രത്യേക രീതിയിൽ സംസ്‌കരിച്ചാണ് മലാനാ ക്രീം ഉണ്ടാക്കുന്നത്.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/21-o6ru.webp)
മലാന ഗ്രാമത്തിൽ അവരുടെ കഞ്ചാവ് തോട്ടങ്ങൾ കാണാൻ കഴിയില്ല. ഉൾക്കാട്ടിൽ ഗ്രാമീണർക്ക് മാത്രമറിയാവുന്ന പ്രദേശത്താണ് കൃഷി. ഗ്രാമത്തിലെ സ്ത്രീകൾ പകലന്തിയോളം കാട്ടിലെ കൃഷിയിടങ്ങളിൽ അലഞ്ഞുനടന്ന് ശേഖരിക്കുന്ന കഞ്ചാവിൽ നിന്ന് പുലർച്ചെയാണ് മലാല ക്രീം ഉത്പാദിപ്പിക്കുന്നത്. ഗ്രാമീണരുടെ വരുമാനത്തിന്റെ സിംഹഭാഗവും മലാനാ ക്രീമിന്റെ വിപണനവുമായി ബന്ധപ്പെട്ടാണ്. 1500 മുതൽ 8000 രൂപ വരെയാണ് പല നിലവാരത്തിലുള്ള മലാന ക്രീമിന് അവർ ചാർജ് ചെയ്യുന്നത്. ഗോവ മുതൽ ആംസ്റ്റർഡാമിലെ കോഫി ഷോപ്പുകളിൽ വരെ മലാന ക്രീമിന്റെ പ്രശസ്തി നീണ്ടുകിടക്കുന്നു. ഉയർന്ന നിലവാരമുള്ള മലാന ക്രീം വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നു. ലഹരിമുക്ത മലാനാ ഗ്രാമം എന്ന ലക്ഷ്യം ഹിമാചൽപ്രദേശ് ഗവൺമെന്റിന്റെ നിഘണ്ടുവിലില്ലെന്നു വേണം കരുതാൻ. വിലക്കപ്പെട്ട ഗ്രാമമെന്ന വിശേഷണവും തൊട്ടുകൂടായ്മയും മിഥ്യാധാരണകളും ലഹരിയുടെ വിപണണത്തിനായി രൂപകല്പന ചെയ്ത് എടുത്തതാണെന്ന ചിന്ത മനസ്സിൽ മിന്നിമാഞ്ഞു.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/22-c0fj.webp)
മനോഹരമായൊരു ഗ്രാമത്തിലെത്തിയ ആശ്ചര്യത്തിൽ ചിത്രകാരനായ വിഷ്ണു കണ്ണിൽ പതിഞ്ഞ വശ്യസൗന്ദര്യം കാൻവാസിൽ പകർത്താൻ തീരുമാനിച്ചു. ചിത്രം വരയ്ക്കുന്നതിനിടെ കപില ട്രൈബ്‌സ് എന്ന സ്റ്റേയുടെ ഉടമ ഞങ്ങൾക്കരികിലെത്തി, അദ്ദേഹത്തിന്റെ സ്റ്റേയിൽ നല്ല ചിത്രങ്ങൾ വരച്ചുകൊടുക്കാമോ എന്നു ചോദിച്ചു. ഞങ്ങളുടെ സാമ്പത്തിക സാഹചര്യം മോശമായതിനാൽ മലാനയിൽ സ്റ്റേ ചെയ്യണമെന്ന ആഗ്രഹം തുലാസിലായിരുന്നു. നിശ്ചിത കാലയളവിലേക്ക് താമസവും ഭക്ഷണവും തന്നാൽ ചിത്രങ്ങൾ വരച്ചുതരാമെന്ന് ഞങ്ങൾ പറഞ്ഞു.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/25-1a27.webp)
അങ്ങനെ സമാന്തരമായി പോയിക്കൊണ്ടിരുന്ന രണ്ടു നേർരേഖകൾ കൂട്ടിമുട്ടി. രണ്ടുനേരം ആഹാരവും കിടക്കാൻ ടെന്റും എന്നതായിരുന്നു വ്യവസ്ഥ. ആലൂ പൊറോട്ടയും മാഗ്ഗിയും ഞങ്ങൾക്ക് ഊർജ്ജമേകി. വിഷ്ണുവിന്റെ കലാശേഷി വിലക്കപ്പെട്ട ഗ്രാമത്തിൽ ഞങ്ങൾക്ക് തണലേകി. നിരവധി സ്റ്റേകൾ വിഷ്ണുവിനെ റാഞ്ചാനായി മുന്നോട്ടുവന്നെങ്കിലും പുതിയ അറിവുകളും അനുഭവങ്ങളും തേടി ഞങ്ങൾ മലാനയോട് വിട പറഞ്ഞു. എന്നെങ്കിലും നിങ്ങളവിടെയെത്തിയാൽ ഞങ്ങളവശേഷിപ്പിച്ച കാൽപ്പാടുകൾ ചിത്രരൂപത്തിൽ നിങ്ങൾക്ക് കാണാം.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/24-rwld.webp)
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/26-pdxr.webp)
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/27-4xj8.webp)
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/28-8mxf.webp)
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/29-ohl2.webp)
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/30-1ztq.webp)
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/31-bkdx.webp)
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/32-0w9b.webp)
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/33-thw1.webp)
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/03/34-x0wb.webp)
(കടപ്പാട്: യാത്രയിൽ ആദ്യവസാനമുണ്ടായിരുന്ന വിഷ്ണുദാസ്, അൽ അമീൻ താജ്, മലാന നിവാസികൾ, യാത്രയിൽ കണ്ടുമുട്ടിയവർ, ആഹാരവും ദാഹജലവും തന്നവർ, നേർവഴി തെളിച്ചവർ).