കരകൗശലവിൽപ്പനശാല

മസായിമാരയിലേക്ക്​, ആഫ്രിക്കൻ വന്യജീവിതത്തിന്റെ ​​​​​​​തിമിർപ്പിലേക്ക്​

നോങ്ങല്ലൂരുനിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറത്ത്, മസായിമാര വന്യജീവിസങ്കേതത്തിനകത്തെ ഒരു വാസഗേഹത്തിൽ സ്വസ്ഥമായിരിക്കുമ്പോൾ യാതൊരു അപരിചിതത്വവും തോന്നിയില്ല, ആ പരിസരത്തോടും വനപ്രകൃതിയോടും.

നാല്​

ഘുഭക്ഷണത്തിനും ഷോപ്പിങ്ങിനും ശേഷം ഞങ്ങൾ യാത്ര തുടരുമ്പോൾ സമയം പന്ത്രണ്ടര കഴിഞ്ഞിരുന്നു. അതിബൃഹത്തായിരുന്നു അവിടത്തെ കരകൗശലവിൽപനശാല. മസായികൾ ഉൾപ്പെടുന്ന പ്രാദേശിക ജനങ്ങളുടെ സഹകരണസംഘമാണ് അതിന്റെ ഉടമസ്ഥർ. സമീപത്ത്​ ആർട്ട് ഗ്യാലറിയും ഭക്ഷണശാലയുമുണ്ട്. പലരും കാര്യമായി തന്നെ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഈ കരകൗശലവസ്തുക്കൾക്കൊന്നും പൂർവനിശ്ചിതമായ വിലയില്ല എന്നുതോന്നും അതിന്റെ വിൽപന കാണുമ്പോൾ. വിദൂരമായ രണ്ടറ്റങ്ങളിൽ നിന്ന് വാങ്ങുന്നവരും വിൽപ്പനക്കാരും എപ്പോഴോ ഒരു തുകയിലേക്ക് സന്ധിയാകുന്നതോടെ അതിനൊരു വില കൈവരുന്നു. വിസ്തൃതമായ ആ ഹാളിൽ ഷെൽഫുകളാൽ തരംതിരിച്ച ഓരോ വരിയിലും വിൽപനക്കാരുണ്ട്. നീണ്ട വിലപേശലുകൾക്കവസാനം പരസ്പരം അർധസമ്മതത്തോടെ രാജിയാകുമ്പോൾ നമുക്ക് തന്നിട്ടുള്ള പുല്ലുകൊണ്ടു മെടഞ്ഞുണ്ടാക്കിയ കുട്ടകളിലേക്ക് അതതു വരിയിൽ നിന്ന്​ നമ്മൾ തെരഞ്ഞെടുത്ത കരകൗശലവസ്തുക്കൾ നിക്ഷേപിക്കപ്പെടുന്നു. അവസാന വിലപേശൽ കാഷ് കൗണ്ടറിന് മുൻപിലാണ്. ചിലർ ഈ വിലപേശൽ നന്നായി ആസ്വദിക്കുമ്പോൾ മറ്റുചിലർ അതിനാകാതെ മാറിനിൽക്കുന്നുണ്ട്. ഇബ്രു ആവേശപൂർവം വിലപേശലിൽ പങ്കെടുക്കുന്നുണ്ട്.

നാരോക്ക് പട്ടണത്തെ സെകെനാനി കവാടവുമായി ബന്ധിപ്പിക്കുന്ന C12 റോഡിലൂടെയാണ് ഞങ്ങളുടെ ഇപ്പോഴത്തെ യാത്ര. 85 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഹൈവേ വരുന്നതിനുമുൻപ് നാരോക്കിൽ നിന്ന്​ സെകെനാനി വരെയുള്ള യാത്ര ദുഷ്‌ക്കരമായിരുന്നത്രേ. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവ് പദ്ധതി പ്രകാരം നിർമിക്കപ്പെട്ട ഈ റോഡ് മസാരിമായ ടൂറിസത്തെ വലിയ രീതിയിൽ ഉത്തേജിപ്പിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു.

ആഫ്രിക്കൻ കൈവേലകളുടെ ആ രാവണൻകോട്ടയിൽ നിന്ന്​ പുറത്തുകടന്ന ഞാൻ സമീപത്തെ ആർട്ട് ഗ്യാലറിയിലേക്ക് നടന്നു. വിജനമായിരുന്ന അവിടെ കെനിയൻ പ്രാദേശിക കലാകാരൻമാരുടെ ചിത്രങ്ങൾ വിൽപനയ്ക്കും പ്രദർശനത്തിനും നിരത്തിവെച്ചിട്ടുണ്ട്. മസായിമാര പ്രകൃതിദൃശ്യങ്ങളും വന്യമൃഗങ്ങളും ആഫ്രിക്കൻ ഗ്രാമീണജീവിതവുമൊക്കെയാണ് ആ യഥാതഥ ചിത്രങ്ങളിൽ ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്. കാൻവാസിലും പേപ്പറിലുമായി വരച്ച ചിത്രങ്ങൾക്ക് 35,000 ഷില്ലിങ് മുതൽ 50,000 ഷില്ലിങ് വരെയാണ് വില. ആഞ്ജലീന എന്ന സ്ത്രീക്കാണ് ഗ്യാലറിയുടെ ചുമതല. വാങ്ങുന്നില്ലെന്നറിഞ്ഞിട്ടും താൽപര്യപൂർവം ചിത്രങ്ങളെല്ലാം കൊണ്ടുനടന്നു കാണിച്ചുതന്നു അവർ. ഇന്ത്യൻ വിശേഷങ്ങൾ ചോദിച്ചു. മടക്കയാത്രയിലും അവിടെ കയറാൻ ക്ഷണിച്ചു. ആഞ്ജലീന കേരളത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. അവിടെനിന്നുള്ള സന്ദർശകർ വരാറുണ്ടെന്ന് ​അവർ പറഞ്ഞു.

ആർട്ട് ഗാലറിക്കുള്ളിൽ ആഞ്ജലീന

വഴിയിൽ പലയിടത്തും മൃഗങ്ങൾ വഴി മുറിച്ചുകടക്കാൻ സാധ്യതയുണ്ട് എന്ന ബോർഡുകൾ കണ്ടുതുടങ്ങി. അകലെ ആകാശത്തൊരിടത്ത് മഴമേഘങ്ങൾ സംഘടിക്കുന്നുണ്ട്. ആഫ്രിക്കൻ സമതലങ്ങൾക്കുമുകളിൽ മഴമേഘങ്ങൾ ഉരുണ്ടുകൂടുന്നത് ഒരു കാഴ്ചയാണ്. തുറന്ന പ്രദേശമായതിനാൽ ആകാശദൃശ്യങ്ങൾ പലതും തടസങ്ങളില്ലാതെ നമുക്ക് കാണാം. ഗോതമ്പും ചോളവുമൊക്കെ കൃഷിചെയ്യുന്ന പച്ചപുതച്ച ഒരു പ്രദേശത്തേക്ക് വണ്ടിയെത്തി. നരച്ച പൊടിമണ്ണ് പറക്കുന്ന വഴിയോരം ഇപ്പോൾ പച്ചയ്ക്ക് വഴിമാറിയിരിക്കുന്നു. ചില ചോളപാടങ്ങളിൽ വിളവെടുപ്പ് നടക്കുന്നുണ്ട്. മറ്റുചില കൃഷിയിടങ്ങളിൽ കാബേജ് പോലുള്ള ശീതകാല വിളകളാണ് വളരുന്നത്. ഡങ്കൻ, ബലൂൺ സഫാരിയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. കഴിഞ്ഞുപോയ ഇടത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിന് മുൻപായി ഡങ്കൻ യാത്രാസംഘത്തിലെ എല്ലാവരുമായും സംവദിച്ചിരുന്നു. വരുന്ന രണ്ടുദിവസത്തെ മസായിമാര പരിപാടികളെക്കുറിച്ച് സംക്ഷിപ്തമായി വിവരിച്ചതിനോടൊപ്പം മസായിമാരക്കുമുകളിലൂടെയുള്ള ഹോട്ട് എയർ ബലൂൺ സഫാരിയെക്കുറിച്ചും പറഞ്ഞിരുന്നു ഡങ്കൻ. ബലൂൺ യാത്ര പാക്കേജിന്റെ ഭാഗമല്ല. താത്പര്യമുള്ളവർ അതിനായി പ്രത്യേകം ബുക്ക് ചെയ്യണം. റിസർവിനുള്ളിലെ വന്യമൃഗങ്ങളെ കാണാനുള്ള യാത്രയ്ക്ക് (ഗെയിം ഡൈവ്) മുൻപായി അവരെ ബലൂൺ സഫാരി കേന്ദ്രങ്ങളിലെത്തിക്കുമെന്നും അത് കഴിയുന്നതോടെ യാത്രാസംഘത്തിനൊപ്പം ചേരാൻ പ്രത്യേക വാഹനങ്ങൾ ഏർപ്പാട് ചെയ്യാമെന്നും പറഞ്ഞിരുന്നു ഡങ്കൻ.

എന്നാൽ, ഡങ്കൻ പറയുന്ന ബലൂൺ സഫാരിക്ക് നിരക്ക് കൂടുതലാണെന്നും കമ്മീഷനുവേണ്ടി ആളെക്കൂട്ടുകയാണ് ഡങ്കനെന്നുമായിരുന്നു യാത്രാസംഘത്തിലെ പലരും അടക്കംപറഞ്ഞിരുന്നത്. എന്തായാലും രണ്ടുപേർ മാത്രമാണ് ഡങ്കന്റെ സഫാരിക്കുവേണ്ടി തയ്യാറായത്. സംഘാംഗങ്ങളിൽ ചിലർ നിരക്ക് കുറഞ്ഞ മറ്റുചില ബലൂൺ സഫാരി കേന്ദ്രങ്ങളുമായി മുൻപുതന്നെ ബന്ധപ്പെട്ടിരുന്നു. എന്നാൽ അങ്ങോട്ടുപോകാനുള്ള സൗകര്യം ചെയ്തുതരാൻ ഡങ്കൻ തയ്യാറായിരുന്നില്ല. അങ്ങനെ ബലൂൺ സഫാരി എന്ന പരിപാടി ഉപേക്ഷിക്കപ്പെട്ടു. താൻ വഴി ബുക്ക് ചെയ്യാവുന്ന ബലൂൺ സഫാരിയുടെ മേൻമകളും മറ്റ് തുക കുറഞ്ഞ സഫാരികളുടെ ഗുണമില്ലായ്മയും അപകടസാധ്യതകളും പലരും പലയിടത്തേക്കായി പോയാൽ യാത്രാസംഘത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകളുമൊക്കെയാണ് ഡങ്കൻ പറയുന്നത്. മറ്റു ഡ്രൈവർമാരിൽ നിന്ന്​ വയർലെസ്സിലൂടെ വരുന്ന സന്ദേശങ്ങൾക്ക് മറുപടി പറയുന്നുമുണ്ട് അതിനിടയിൽ ഡങ്കൻ. റോജ, കൂജ എന്നീ വാക്കുകളാണ് അതിനിടയിൽ ഏറ്റവും ആവർത്തിക്കപ്പെടുന്നത്. റോജ എന്നാൽ ശരി എന്നും കൂജ എന്നാൽ വരുന്നു അല്ലെങ്കിൽ വരൂ എന്നുമാണ് അർഥം എന്ന് ഡങ്കൻ പറഞ്ഞുതന്നു.

മസായിമാര

ഈ കൂജയെപ്പറ്റി എവിടെയോ വായിച്ചിട്ടുണ്ടല്ലോ എന്നോർത്തു. പെറ്റെക്കാട്ട് കൂജയെപ്പറ്റി എഴുതിയിട്ടുണ്ട്- കാപ്പിരികളുടെ നാട്ടിൽ. കിഴക്കനാഫ്രിക്കയിൽ ജോലിതേടിയെത്തിയ ഒരു സായിപ്പ് അതിനുവേണ്ടി സ്വാഹിലി പരീക്ഷയ്ക്ക് പോകുന്നു. വാചാപരീക്ഷയാണ്. പരീക്ഷകനെ മുൻപേ തന്നെ കണ്ട് ചട്ടംകെട്ടിയിട്ടുണ്ട്. പക്ഷെ, രണ്ട് ചോദ്യത്തിനെങ്കിലും ഉത്തരം പറയണം.
പരീക്ഷാസമയമായി. മുറിയുടെ പുറത്തുനിൽക്കുന്ന കുട്ടിയെ അകത്തേക്ക് സ്വാഹിലി ഭാഷയിൽ വിളിക്കാനാവശ്യപ്പെടുന്നു പരീക്ഷകൻ.
‘കൂജ ഹാപ്പാ', സായിപ്പ് പറഞ്ഞു.
കുട്ടി അകത്തേക്ക് വന്നു.
ഇനി പുറത്തേക്ക് പോകാൻ പറയൂ, വീണ്ടും പരീക്ഷകൻ പറഞ്ഞു.
അത് പറയാൻ സായിപ്പിനറിയില്ല. അയാളൊരു കൗശലം പ്രയോഗിച്ചു. മുറിക്കു പുറത്തുകടന്ന് അയാൾ കുട്ടിയെ വിളിച്ചു, ‘കൂജ ഹാപ്പാ.’
കുട്ടി മുറിക്കുള്ളിൽ നിന്ന് പുറത്തേക്കുവന്നു.
സായിപ്പ് പരീക്ഷ ജയിച്ചു.
ആ കൂജ തന്നെയാണ് ഡങ്കന്റെ കൂജയും

വഴിയിൽ ചെമരിയാടിൻപറ്റങ്ങളെ കണ്ടുതുടങ്ങി. ഇടക്കൊരു സ്ഥലനാമം വായിക്കാനായി- Ngoswani village. നാരോക്ക് പട്ടണത്തെ സെകെനാനി കവാടവുമായി ബന്ധിപ്പിക്കുന്ന C12 റോഡിലൂടെയാണ് ഞങ്ങളുടെ ഇപ്പോഴത്തെ യാത്ര. 85 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഹൈവേ വരുന്നതിനുമുൻപ് നാരോക്കിൽ നിന്ന്​ സെകെനാനി വരെയുള്ള യാത്ര ദുഷ്കരമായിരുന്നത്രേ. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവ് പദ്ധതി പ്രകാരം നിർമിക്കപ്പെട്ട ഈ റോഡ് മസായിമാര ടൂറിസത്തെ വലിയ രീതിയിൽ ഉത്തേജിപ്പിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. കെനിയയിലും അടിസ്ഥാന സൗകര്യവികസനരംഗത്ത് ചൈന വൻതോതിൽ മുതൽ മുടക്കിക്കൊണ്ടിരിക്കുന്നുണ്ട്. സാമ്പത്തിക ആശ്രിതത്വം വളർത്തിയെടുത്ത് തങ്ങളുടെ രാഷ്ട്രീയ- സാമ്പത്തിക ലക്ഷ്യങ്ങൾക്ക് ലോകരാജ്യങ്ങളുടെ പിന്തുണ നേടുകയും തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്യുന്ന ചൈനീസ് നയം ആഫ്രിക്കൻ വൻകരയിലും വിജയകരമായി തന്നെ നടപ്പിലാകുന്നുണ്ട്.

മസായിമാര നാഷണൽ പാർക്കിലെ സെകെനാനി ഗെയിറ്റ്

ഒരുമണിയോടെ ഞങ്ങൾ ആദ്യ ജിറാഫിനെ കണ്ടു. വന്യജീവി സങ്കേതത്തോടടുക്കുകയാണ്. 1.20ന് മസായിമാര നാഷണൽ പാർക്കിന്റെ സെകെനാനി ഗെയിറ്റിൽ ഞങ്ങളെത്തി. ഓരോ വാഹനത്തിലെയും ഡ്രൈവർമാർ യാത്രക്കാരുടെ പാസ്പോർട്ടുകളുമായി പാർക്കിന്റെ ഓഫീസിലേക്ക് ടിക്കറ്റെടുക്കാൻ പോകുന്നുണ്ട്. ധാരാളം മസായി വനിതകൾ അവിടെ കരകൗശലവസ്തുക്കളും പ്രശസ്തമായ മസായി പുതപ്പുകളും വിൽക്കുന്നു. കവാടം മനോഹരമാണ്. സീസൺ ആരംഭിക്കുന്നതുകൊണ്ടാവും ഗേറ്റിനുമുൻപിലെ റോഡിൽ സഫാരി വാഹനങ്ങളുടെ നീണ്ട നിര കാത്തുകിടക്കുന്നുണ്ട്. ആറ് ഗേറ്റുകളാണ് മസാരിമാര നാഷണൽ പാർക്കിനുളളത്. കെനിയയുടെ ഏതുഭാഗത്തുനിന്നുമുള്ള സഞ്ചാരികൾക്ക് എളുപ്പം മസായിമാരയിലെത്തിച്ചേരാൻ ഇത് സഹായിക്കുന്നു. ഞങ്ങൾ കാത്തുകിടക്കുന്ന സെകെനാനി ഗേറ്റാണ് നാഷണൽ പാർക്കിന്റെ പ്രധാന പ്രവേശന കവാടം. മസായിമാര നാഷണൽ റിസർവിന്റെ കിഴക്കൻ അതിർത്തിയിൽ വിശാലമായ സവന്ന സമതലങ്ങൾക്കിടയിലാണ് സെകെനാനി ഗേറ്റ്. അടുത്തത് തലേക് ഗേറ്റ്. ഇതിനടുത്താണ് ഞങ്ങൾ താമസിക്കാൻ പോകുന്ന മാരാസിംബാ ലോഡ്​ജ്​. മുസിയാര, ഒലൂലോലോ, സാൻഡ് റിവർ, ഒലൂലൈമുതിയ തുടങ്ങിയവയാണ് മറ്റു പ്രവേശനകവാടങ്ങൾ ഇതിൽ സാൻഡ് റിവർ ഗേറ്റ് കടന്നാണ് ടാൻസാനിയയിലേക്കുള്ള യാത്രികർ അതിർത്തി കടക്കുക. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് പാർക്കിലേക്കുള്ള പ്രവേശനസമയം.

മസായിമാര വന്യജീവി സങ്കേതത്തിനകത്ത് ടൂറിസ്റ്റുകൾക്കായി നിരവധി ഇക്കോ ലോഡ്ജുകളും ഫോറസ്റ്റ് ക്യാപുകളുമുണ്ട്. മിക്കതിന്റെയും പേരിനൊപ്പം മസായി എന്നോ മാര എന്നോ സിംബാ എന്നോ ഉണ്ടാകും. സിംബാ എന്നാൽ സിംഹം എന്നാണർത്ഥം. ബിഗ് ഫൈവ് എന്നറിയപ്പെടുന്ന വന്യജീവികൾക്ക് പ്രശസ്തമാണ് മസായിമാര സങ്കേതമെങ്കിലും സിംഹമാണ് കെനിയക്കാരുടെയും പ്രത്യേകിച്ച് ആഫ്രിക്കക്കാരുടെയും ഇഷ്ടമൃഗം.

താമസിക്കാതെ ഡങ്കൻ ഞങ്ങളുടെ പാസ്പോർട്ടുകളുമായി എത്തി. ഞങ്ങൾ മസായിമാര നാഷണൽ പാർക്കിനകത്തേക്ക് പ്രവേശിച്ചു. കാലങ്ങളായി ആഫ്രിക്കൻ വന്യമൃഗങ്ങൾ വിഹരിക്കുന്ന പുൽമേടുകൾ സ്വപ്നം കാണുമ്പോഴും എന്നെങ്കിലുമൊരിക്കൽ ഇവിടെ എത്തിപ്പെടും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നാലാംക്ലാസിൽ പഠിക്കുമ്പോഴാണ് കുന്നംകുളം അടുപ്പുട്ടി സ്‌കൂളിൽ നിന്ന് സിസ്റ്റർമാർ ബ്യൂട്ടിഫുൾ പീപ്പിൾ (Animals Are Beautiful People- 1974) എന്ന സിനിമ കാണിക്കാൻ ഞങ്ങളെ കൊണ്ടുപോകുന്നത്. താവൂസ് തിയേറ്ററിലിരുന്ന് ആഫ്രിക്കൻ സമതലങ്ങളും മരുപ്രദേശങ്ങളും ആനകളും വന്യമൃഗങ്ങളും നിറഞ്ഞ ആ സിനിമ കണ്ണുചിമ്മാതെ കണ്ടിരിക്കുമ്പോൾ വർഷങ്ങൾക്കുശേഷം ആഫിക്കൻ വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസസ്ഥലങ്ങളിലെത്തി കാണാനാകും എന്ന് ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ആഫ്രിക്കയെക്കുറിച്ചും നൈറോബിയെക്കുറിച്ചും ആദ്യം വായിക്കുന്നത് എസ്.കെ. പൊറ്റെക്കാടിന്റെ യാത്രാവിവരണങ്ങളിലൂടെയായിരുന്നു. തട്ടിൻപുറത്തെ പാപ്പന്റെ പുസ്തകശേഖരത്തിൽ കാപ്പിരികളുടെ നാടിന്റെ ഏത്രയോ വർഷം പഴക്കമുള്ള ഒരു കോപ്പിയുണ്ടായിരുന്നു.

മസായിമാര വന്യജീവി സങ്കേതത്തികത്തെ സീബ്രകൾ

ഇനിയങ്ങോട്ട് പുൽപ്പരപ്പിനും കുറ്റിക്കാടിനുമിടയിലൂടെയുള്ള മൺവഴികളാണ്. താമസിക്കാതെ ആദ്യ വിൽഡെബീസ്റ്റ് കൂട്ടത്തെ കണ്ടു ഞങ്ങൾ. തുടർന്ന് സീബ്രകളും ജിറാഫും ഗസല്ലകളും (തോംസൺസ് ഗസൽ). ഓരോ മൃഗക്കൂട്ടങ്ങളെ കാണുമ്പോഴും ഫോട്ടോയെടുക്കാൻ വണ്ടി നിർത്താനാവശ്യപ്പെടുന്നുണ്ട് ഇബ്രുവും മറ്റുള്ളവരും. ഇതാവർത്തിച്ചപ്പോൾ ഡങ്കൻ അസ്വസ്ഥനായി.
‘ഇന്ന് വൈകീട്ടും നാളെ പകൽ മുഴുവനും നമ്മൾ ഇവർക്കിടിയിൽ തന്നെയാണ്, ഒടുവിൽ ഈ കാഴ്ച കണ്ട് നിങ്ങൾക്ക് മടുക്കും, ഇപ്പോൾ എത്രയും പെട്ടെന്ന് ലോഡ്ജിലെത്തി ഭക്ഷണം കഴിച്ച് ഇന്നത്തെ ഗെയിം ഡ്രൈവിന് പോകാം', ഡങ്കൻ നിർദേശിച്ചു. ഡങ്കൻ മുൻപ് പറഞ്ഞതുപോലെ തന്നെ രണ്ടരക്കുമുൻപായി മാരാംസിംബാ ലോഡ്ജിൽ ഞങ്ങളെത്തി. വിജനമായ ഒരു പ്രദേശത്ത് മരങ്ങൾ വളർന്നുനിൽക്കുന്ന വലിയൊരു തൊടിയിൽ മരംകൊണ്ട് കൊളോണിയിൽ ശൈലിയിൽ നിർമിച്ച മനോഹരമായ കെട്ടിടങ്ങൾ. അതിമനോഹരമായ പരിസരം. ഗസലുകളും മാനുകളും മേഞ്ഞുനടക്കുന്നുണ്ട് തൊടിയിൽ. ഹോട്ടൽ ജീവനക്കാർ ലഗേജുമെടുത്ത് ഞങ്ങളെയും കൂട്ടി റിസപ്ഷൻ ഏരിയയിലേക്ക് നടന്നു.

മസായിമാര വന്യജീവി സങ്കേതത്തിനകത്ത് ടൂറിസ്റ്റുകൾക്കായി നിരവധി ഇക്കോ ലോഡ്ജുകളും ഫോറസ്റ്റ് ക്യാപുകളുമുണ്ട്. മിക്കതിന്റെയും പേരിനൊപ്പം മസായി എന്നോ മാര എന്നോ സിംബാ എന്നോ ഉണ്ടാകും. സിംബാ എന്നാൽ സിംഹം എന്നാണർഥം. ബിഗ് ഫൈവ് എന്നറിയപ്പെടുന്ന വന്യജീവികൾക്ക് പ്രശസ്തമാണ് മസായിമാര സങ്കേതമെങ്കിലും സിംഹമാണ് കെനിയക്കാരുടെയും പ്രത്യേകിച്ച് ആഫ്രിക്കക്കാരുടെയും ഇഷ്ടമൃഗം. അവരുടെ പൗരാണികമായ ഒട്ടേറെ മിത്തുകളും എൈതിഹ്യങ്ങളും പഴങ്കഥകളും ഈ മൃഗരാജനുമായി ബന്ധപ്പെട്ടതാണ്. ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകങ്ങളായിട്ടാണ് അവ പരിഗണിക്കപ്പെടുന്നത്. നാഷണൽ പാർക്കിന്റെ ഗേറ്റിലും സിംഹം ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.

മാരാസിംബാ ലോഡ്ജ്

ചെരിഞ്ഞുകിടക്കുന്ന ഭൂപ്രകൃതിയിൽ കുത്തിനിർത്തിയ മരത്തടികളിൽ നിർമിച്ച വിശാലമായ ഒരിടമാണ് ഹോട്ടലിന്റെ സ്വീകരണകേന്ദ്രം. അതിനോടുചേർന്നുതന്നെ റെസ്റ്റോറന്റും ബാറും. മരക്കഴകൾക്കുമുകളിൽ നിർമിച്ച ഓരോ ഭാഗത്തെയും കൂട്ടിയിണക്കി നടവഴികളുണ്ട്. മരപ്പലകകൾ പാകിയ നിലവും ചെരിഞ്ഞ മേൽക്കൂരയുമുള്ള ഈ നിർമിതികൾക്ക് അരഭിത്തികൾക്ക് മുകളിലായി തുറന്ന വശങ്ങളാണുള്ളത്. താഴെ മാരാനദിയുടെ പോഷകനദിയായ തലേക് നദി മന്ദഗതിയിൽ ഒഴുകുന്നു. നദിയുടെ കരയിലെ മൺപരപ്പിൽ കിടന്ന് വെയിലുകായുന്ന ചീങ്കണ്ണികളെ കാണിച്ചുതന്നു ചില സഹയാത്രികർ. റെസ്റ്റോറന്റിൽ ഞങ്ങളുടെ യാത്രാസംഘത്തെ കാത്ത് ഭക്ഷണം തയ്യാറായി ഇരിക്കുന്നുണ്ട്. വിഭവസമൃദ്ധമായ ഉച്ചഭക്ഷണമാണ്. അൽപം പച്ചരിച്ചോറും ചിക്കനും ദാലും കാളയിറച്ചിയും പച്ചക്കറികളും പഴങ്ങളും കഴിച്ചു തിരിച്ച് റിസപ്ഷനിലെത്തിയപ്പോഴേക്കും പാസ്പോർട്ടും മുറിയുടെ താക്കോലുമായി ജീവനക്കാർ തയ്യാറാണ്. ലഗേജുമായി വഴികാട്ടി മുന്നിൽ നടന്നു അവർ.

തലേക് നദിയിലെ ചീങ്കണ്ണി

വലിയ വൃക്ഷങ്ങൾ നിറഞ്ഞ തൊടിയുടെ ഒരുവശത്ത് അതിർത്തി തലേക് നദിയാണ്. അതിന് അഭിമുഖമായാണ് മരക്കെട്ടിങ്ങൾ. ഓരോ കെട്ടിടത്തിലും താഴെയും മുകളിലും രണ്ടുവീതം ആകെ നാല് കുടുംബങ്ങൾക്ക് താമസിക്കാം. വലിയൊരു മുറി, ഒരു ബാത്ത് റൂം, നദിക്കഭിമുഖമായി ഒരു ബാൽക്കണി. ഇത്രയുമാണ് ഓരോ ഭാഗത്തുമുള്ളത്. വൃക്ഷച്ഛായകൾക്കിടയിലൂടെ കടന്നുപോകുന്ന കല്ലുപാകിയ ആ വഴിയും അതിനുസമീപത്തായി വേണ്ടത്ര അകലത്തിൽ നിർമിച്ച കെട്ടിടങ്ങളും, അതിമനോഹരമായൊരു പരിസരമാണ്. ലോഡ്ജിന്റെ വളപ്പിനുചുറ്റും കമ്പിവേലിയുണ്ടെങ്കിലും സസ്യഭുക്കുകളായ വന്യമൃഗങ്ങൾ അവിടെയാക്കെ വിഹരിക്കുന്നുണ്ട്. രാത്രി ഒരു കാരണവശാലും തനിച്ച് പുറത്തിറങ്ങി നടക്കരുതെന്ന കർശന നിർദേശം ചെക്ക്​- ഇൻ സമയത്ത് ലഭിച്ചിരുന്നു. മസായി ഗോത്രവർഗത്തിൽ ഉൾപ്പെട്ടവരാണ് എല്ലാ തട്ടിലുമായുള്ള ഹോട്ടൽ ജോലിക്കാരിൽ ഭൂരിഭാഗവും. ഇന്ത്യൻ വംശജരാണ് ഹോട്ടലിന്റെ ഉടമസ്ഥരെങ്കിലും ജോലിക്കാരായി ഒരൊറ്റ ഇന്ത്യൻ വംശജരെ പോലും കാണാനായില്ല.

മസായിമാരാ വന്യജീവി സംരക്ഷണകേന്ദ്രത്തിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മാരാ ട്രയാംഗിൾ എന്നറിയപ്പെടുന്ന പ്രദേശത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഭൂരിപക്ഷം മസായി വർഗക്കാർ ഉൾപ്പെടുന്ന ‘ദി മാരാ കൺസർവൻസി'ക്കാണ് ഈ പ്രദേശത്തിന്റെ നിയന്ത്രണ ചുമതല. മസായിമാര നാഷണൽപാർക്കിന്റെ മറ്റു പ്രദേശങ്ങളിൽ നിന്ന് മാരാ മദിയാൽ വിഭജിക്കപ്പെട്ടുകിടക്കുന്ന വലിയൊരു പ്രദേശമാണ് മാര ട്രയാംഗിൾ. ടാൻസാനിയയിലെ സെറിൻഗെറ്റി നാഷണൽ പാർക്കിൽ നിന്നുള്ള മൃഗങ്ങളുടെ കുടിയേറ്റം നടക്കുന്നത് പ്രധാനമായും ഈ പ്രദേശത്തുകൂടിയാണ്. 510 സ്​ക്വയർ കിലോമീറ്റർ വിസ്തീർണമുള്ള നാഷണൽ പാർക്കിന്റെ മൂന്നിലൊന്നോളം മാരാ ട്രയാംഗിളാണ്. ഇതിന്റെ ഒരതിർത്തി ടാൻസാനിയയാണ്. നാഷണൽ പാർക്കിനകത്തെ വലിയൊരു ഭാഗം ലോഡ്ജുകൾ സ്ഥിതിചെയ്യുന്നതും മാരാട്രയാംഗിളിനകത്താണ്.

മാരാസിംബാ ലോഡ്ജിലെ ജീവനക്കാർ

നാലുമണിക്കുമുൻപായി ഗെയിറ്റിനടുത്തെത്താൻ ഡങ്കന്റെ നിർദേശമുണ്ട്. ഇന്നത്തെ ഗെയിം ഡ്രൈവ് നാലിനുതന്നെ തുടങ്ങും. ഒരുമണിക്കൂറോളം സമയമുണ്ട്. ബാൽക്കണിയിലെ കസേരയിൽ ചാരിയിരുന്നു. ഞങ്ങളുടെ ബാൽക്കണയിൽ നിന്ന് നദിയുടെ വിശദമായ കാഴ്ച ലഭ്യമല്ല. നദിക്കപ്പുറം കുറ്റിക്കാടും അതിനപ്പുറം വലുതല്ലാത്ത ഒരു മേടും കാണാം. അവിടെ കന്നുകാലികളുമായി ചിലരെ കാണാനുണ്ട്. അവിടെയെവിടെയെങ്കിലും മസായി സെറ്റിൽമെന്റുണ്ടാകണം. അതിനുമപ്പുറം ആഫ്രിക്കൻ ആകാശം. ബാൽക്കണിയിൽ നിന്ന് അധികം അകലെയല്ലാതെ ഒരു ഗസൽ പുല്ലുതിന്നുണ്ട്. ഇബ്രു ലാപ്ടോപ്പുമായി റേഞ്ച് നോക്കി നടപ്പാണ്. കമ്പനിയുടെ മിഡിലീസ്​റ്റ്​ ആഫ്രിക്കൻ പ്രദേശങ്ങളുടെ മുഴുവൻ സാമ്പത്തികവിനിമയങ്ങൾ ഇബ്രുവിന്റെ വിരൽത്തുമ്പുകളിലാണ്.

മസായിമാര നാഷണൽപാർക്കിന്റെ മറ്റു പ്രദേശങ്ങളിൽ നിന്ന് മാരാ മദിയാൽ വിഭജിക്കപ്പെട്ടു കിടക്കുന്ന വലിയൊരു പ്രദേശമാണ് മാര ട്രയാംഗിൾ. ടാൻസാനിയയിലെ സെറിൻഗെറ്റി നാഷണൽ പാർക്കിൽ നിന്നുള്ള മൃഗങ്ങളുടെ കുടിയേറ്റം നടക്കുന്നത് പ്രധാനമായും ഈ പ്രദേശത്തു കൂടിയാണ്. 510 സ്​ക്വയർ കി.മീറ്റർ വിസ്തീർണമുള്ള നാഷണൽ പാർക്കിന്റെ മൂന്നിലൊന്നോളം മാരാ ട്രയാംഗിളാണ്. ഇതിന്റെ ഒരതിർത്തി ടാൻസാനിയയാണ്

നോങ്ങല്ലൂരുനിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറത്ത്, മസായിമാര വന്യജീവിസങ്കേതത്തിനകത്തെ ഒരു വാസഗേഹത്തിൽ സ്വസ്ഥമായിരിക്കുമ്പോൾ യാതൊരു അപരിചിതത്വവും തോന്നിയില്ല, ആ പരിസരത്തോടും വനപ്രകൃതിയോടും. ഒരുപക്ഷെ മാരയുടെ മുഖമുദ്രയായ പുൽമേടുകളിൽ നിന്നു മാറി കുറ്റിക്കാട് നിറഞ്ഞ വനപ്രകൃതിയായതുകൊണ്ടാകാം. മൗനിയായി പകൽസ്വപ്നം കണ്ട് സ്വസ്ഥമായി അങ്ങിനെയിരിക്കുന്നതിനിടയിൽ എപ്പോഴോ ഉറക്കത്തിലേക്കാണ്ടുപോയി. ▮

(തുടരും)


പ്രമോദ് കെ.എസ്.

Epta International ന്റെ മിഡിൽ ഈസ്റ്റ് ഓഫീസിൽ (ദുബായ്) ഡിസൈനർ. കേരളീയം മാസികയുടെ ആദ്യകാല പ്രവർത്തകനും പ്രസാധകനുമായിരുന്നു.

Comments