Photo : Shafeeq Thamarassery

ആദിവാസികളുടേതല്ലാതാകുകയാണ്​ വനം

1980ലെ വന സംരക്ഷണ നിയമത്തിൽ ഭേദഗതിക്കൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. 1980ലെ നിയമമനുസരിച്ച് വനഭൂമി വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണമുണ്ടായിരുന്നു. ഭേദഗതി, ഇത്തരം നിയന്ത്രണങ്ങൾ മറികടക്കാനാണെന്ന വിമർശനം ആദിവാസി സംഘടനകൾ ഉയർത്തിക്കഴിഞ്ഞു. റിസർവ് വനങ്ങൾ സ്വകാര്യ വ്യക്തികൾക്ക് വനേതര ആവശ്യങ്ങൾക്കായി പാട്ടത്തിനുനൽകാൻ കേന്ദ്രാനുമതി വേണമെന്ന നിയമത്തിലെ സെക്ഷൻ രണ്ട് (iii) എടുത്തുകളയുന്നതടക്കമുള്ള മാറ്റങ്ങൾ ആദിവാസികളുടെ അവകാശങ്ങളെയാണ് പ്രധാനമായും ബാധിക്കുക. കോർപറേറ്റുകൾക്കും സ്വകാര്യ സംരംഭകർക്കും വനം തുറന്നിട്ടുകൊടുക്കുകയാണ്​ ഭേദഗതിയുടെ ലക്ഷ്യമെന്നാണ്​ വിമർശനം. ഈ സാഹചര്യത്തിൽ, ആദിവാസി ഭൂമിയിലുള്ള കടന്നുകയറ്റങ്ങളും അവയ്ക്ക് ഭരണകൂടങ്ങൾ നൽകുന്ന ഒത്താശകളും വിശലകനം ചെയ്യപ്പെടുന്നു.

നുഷ്യരായിപ്പിറന്ന സകല വിഭാഗങ്ങൾക്കും അവരുടെ ഭൂമിക്കുമേലുള്ള ഉടമസ്ഥത നിയമപരമായി വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്ത തലമുറകളിലേക്കോ മറ്റുള്ളവരിലേക്കോ, പിതൃസ്വത്തായോ ഇഷ്ടദാനമായോ വിലയ്‌ക്കോ കൈമാറാൻ ആ ഉടമക്കവകാശമുണ്ട്. സ്വന്തം ഭൂമിയിൽ സ്വയംനിർണയാവകാശത്തോടെ പ്രവർത്തിക്കാൻ അവകാശമുണ്ട്. എന്നാൽ, ആദിവാസികൾക്കുമാത്രം അതില്ല.

ഭൂരഹിത ആദിവാസിക്ക് ഭൂമിയെന്ന് വിളംബരം ചെയ്ത് രാഷ്ട്രീയപാർട്ടികൾ നാടൊട്ടുക്ക് പട്ടയമേള നടത്തി ഭൂമി ‘കൊടുത്തു’. ആ നിക്ഷേപത്തെ തെരഞ്ഞെടുപ്പിലും വസൂലാക്കി. പക്ഷെ കൊടുത്തത് പട്ടയമല്ല, കേറിക്കിടക്കാൻ മാത്രം അവകാശമനുവദിക്കുന്ന വെറും കൈവശരേഖ മാത്രമാണെന്ന് ആദിവാസി മാത്രമറിഞ്ഞു. ഒരു കൂര പണിയാൻ നട്ടുവളർത്തിയൊരു മരം മുറിക്കാനുള്ള അവകാശം, പൊന്നുമക്കളുടെ കെട്ടുകല്ല്യാണത്തിനോ വിദ്യാഭ്യാസത്തിനോ ഒരു ബാങ്ക് വായ്പക്ക് ഈട് നൽകാനുള്ള വകുപ്പ്, കാട്ടിൽ കയറിയതിന് വനംവകുപ്പ് കേസെടുത്താൽ ജാമ്യത്തിലിറങ്ങാൻ കരം തീർത്തൊരു രസീത്, നട്ടുവളർത്തിയ കൃഷിഭൂമി പ്രകൃതിക്ഷോഭത്തിൽ ഇല്ലാതായാൽ റവന്യൂരേഖയുടെ അടിസ്ഥാനത്തിൽ കിട്ടേണ്ട നഷ്ടപരിഹാരം, ഒന്നിനും വകുപ്പില്ലാത്ത, ആവശ്യം വരുന്ന പക്ഷം ഏതുനേരവും ഇറക്കിവിടാൻ പാകത്തിൽ ഒരിടക്കാലശാന്തി മാത്രമായി ആദിവാസിക്ക് കൊടുത്ത വനഭൂമി മാറി. നിയമസഭയിലും പൊതുവേദിയും പ്രകടനപത്രികയിലും കൈവശരേഖ പട്ടയമായി പുനരവതരിക്കും.

1990 വരെയുള്ള കണക്കനുസരിച്ച് ആദിവാസി സമൂഹത്തിന്റെ 40 ശതമാനത്തിനും അവർ പുലർന്നുപോന്ന ആവാസ വ്യവസ്ഥയിൽ നിന്ന്​ കുടിയൊഴിയേണ്ടി വന്നു.

ആദിവാസി പുറത്താക്കപ്പെട്ടത്​ എങ്ങനെ?

പട്ടയം കൊടുത്താൽ ആ ഭൂമിയെ ആദിവാസി അന്യാധീനപ്പെടുത്തുമെന്ന ന്യായത്തിലാണ് കൈവശമുള്ള ഭൂമിക്കുമേലുള്ള ഉടമസ്ഥാവകാശം റദ്ദാക്കപ്പെട്ടത്. ഭൂമിയുടെ ഉടമസ്ഥതയിൽ നിന്ന് ആദിവാസി അങ്ങനെ പുറത്തായതിന് ചരിത്രപരമായൊരു വഴിയുണ്ട്. 19ാം നൂറ്റാണ്ടിലെ ബോംബെ പ്രൊവിൻസ് ലാൻഡ് റവന്യൂ കോഡിന്റെ കാലം മുതൽ 2006ലെ കേന്ദ്രവനാവകാശനിയമം വരെയുള്ള നിയമപരിരക്ഷകളിൽ നിന്നാണ് ആദിവാസി പുറന്തള്ളപ്പെട്ടത്. അക്കഥയിൽ ജനാധിപത്യ സർക്കാരുകളാണ് സാമ്രാജ്യത്വത്തേക്കാൾ പ്രതിസ്ഥാനത്ത്​.
ഭൂമിക്കുമേലുള്ള സ്വകാര്യ ഉടമസ്ഥത ബ്രിട്ടന്റെ സംഭാവനയായിരുന്നു. ഭൂമിയിൽ നിന്നുള്ള വരുമാനം ലക്ഷ്യമിട്ടുള്ള ഭൂനയങ്ങളാണ് അവർ ശീലിപ്പിച്ചത്. കൃഷിഭൂമി സ്വകാര്യ ഉടമസ്ഥതക്ക് കീഴിലും വനഭൂമി ഭരണകൂടത്തിന്റെ കീഴിലും നിലനിർത്തുന്ന ശൈലിയും അവർ തുടങ്ങിവച്ചു. ഭൂമിയുടെ വിലയെന്നാൽ അതിൽ നിന്ന് ലഭ്യമാകുന്ന ഉത്പന്നത്തിന്റെ വിലയെന്ന സങ്കൽപ്പവും അവിടുന്നാരംഭിക്കുന്നു. ബ്രിട്ടന്റെ വരവിനുമുൻപ് ആ കൃത്യത്തിനൊരു ശ്രമം നടത്തിയത് 1766 മുതൽ 1792വരെ മലബാർ വാണ മൈസൂർ രാജാക്കന്മാരായിരുന്നു. ജന്മികളെ ഒഴിവാക്കി കൃഷിയിറക്കുന്ന കർഷകരിൽ നിന്ന് വരുമാനം അവർ നേരിട്ട് സംഭരിച്ചു. അത് പിന്നീട് വന്ന ബ്രിട്ടനുപകരിച്ചു. ഉടമസ്ഥാവകാശവും തൊഴിൽശക്തിയുടെ സാധ്യതകളും തിരിച്ചറിയാത്ത ഭൂവിനിയോഗശൈലിയെ അവർ മാറ്റിയെടുത്തു. അതിനുമുമ്പുള്ള മലബാറിലെ ഭൂവിനിയോഗം വെറും പരസ്പരബന്ധത്തിന്റെ ഈടിലായിരുന്നു. രാജാവും ജന്മിയും കാണക്കാരും വെറുമ്പാട്ടക്കാരും സംഗമിക്കുന്ന വെറുമൊരുടമ്പടിയിൽ അത് പുലർന്നു. ആർക്കും പരമാധികാരമില്ലാതെ.

1855ൽ ബ്രിട്ടീഷ് ഇന്ത്യയിൽ നടന്ന പ്രധാന ഭൂപരിഷ്‌കരണ പരിപാടികളിലൊന്ന് ഫോറസ്റ്റ് എന്ന ഭരണപരമായ പുതിയ സങ്കൽപ്പത്തിന്റെ പിറവിയാണ്. വനഭൂമിയിലേക്കുള്ള കടന്നുകയറ്റത്തെ ചെറുക്കാനുള്ള ഔദ്യോഗിക മെമ്മോറാണ്ടമായാണ് അതിന്റെ വരവ് / Photo : Ruralindiaonline.org

തൊഴിൽശക്തിയിലൂടെ ഭൂമിയിൽ സൃഷ്ടിക്കപ്പെടുന്ന വിളവിന്റെ അടിസ്ഥാനത്തിലാണ് ബ്രിട്ടീഷുകാർ ഭൂമിയുടെ ഭരണപരമായ തരംതിരിവ് നടത്തിയത്. മണ്ണിനെ പൂജിക്കുന്ന, ഭൂമിക്ക് നോവാതെ അതിനുമേൽ ഉപജീവിക്കുന്ന ആദിവാസിയുടെ പ്രകൃതിനീതി നാട്ടിലെ ജന്മിക്കും സായിപ്പിനും പിന്നീടുവന്ന ഭരണകൂടങ്ങൾക്കും തിരിഞ്ഞുമില്ല. ഉടമസ്ഥാവകാശം ഉറപ്പിക്കുന്ന 1793ലെ പെർമനൻറ്​ സെറ്റിൽമെൻറ് ആക്ടും 1830 -1840 കാലത്തെ റയട്ട് വാരി സെറ്റിൽമെൻറ്​ ഓഫ് വെസ്റ്റേൺ ഇന്ത്യ ആക്ടും 1865ലെ ഇന്ത്യൻ ഫോറസ്റ്റ് ആക്ടുമെല്ലാം ഭൂമിക്കുമേലുള്ള ഉടമസ്ഥത നിശ്ചയിക്കാൻ പരിഗണിച്ചത് അതിൽ വരുമാനമുണ്ടാക്കാനുള്ള സാമർത്ഥ്യം മാത്രമാണ്. മണ്ണിനെ പൂജിക്കുന്നവർക്ക്​പുല്ലുവിലയും അതിൽ വിളവെടുത്ത് ലാഭം കൊയ്യുന്നവർക്ക്​ പൊന്നുവിലയും കിട്ടി.

ഉടമസ്ഥാവകാശം നടപ്പിലാക്കിയെടുക്കാൻ ബ്രിട്ടൻ മുന്നോട്ടുവച്ച മാനദണ്ഡങ്ങൾക്ക് കൃത്യം പാകമായത് ജന്മിയും കുടിയേറ്റ കർഷകനുമായിരുന്നു.
‘കൃഷിഭൂമി കർഷകന്, വനഭൂമി വനവാസിക്ക്’- ഒരിക്കലും നടക്കാത്ത മധുര മനോജ്ഞ മുദ്രാവാക്യത്തിന്റെ കടക്കലാദ്യം കത്തിവച്ചതും തത്വത്തിൽ ആദിവാസിയെ ‘പരിഗണിച്ച’ സായിപ്പ് തന്നെ. 1855ൽ ബ്രിട്ടീഷ് ഇന്ത്യയിൽ നടന്ന പ്രധാന ഭൂപരിഷ്‌കരണ പരിപാടികളിലൊന്ന് ഫോറസ്റ്റ് എന്ന ഭരണപരമായ പുതിയ സങ്കൽപ്പത്തിന്റെ പിറവിയാണ്. വനഭൂമിയിലേക്കുള്ള കടന്നുകയറ്റത്തെ ചെറുക്കാനുള്ള ഔദ്യോഗിക മെമ്മോറാണ്ടമായാണ് അതിന്റെ വരവ്. പിന്നീട് ഭരണപരമായി 1865ലെ ഇന്ത്യൻ ഫോറസ്റ്റ് ആക്ടിന് വിധേയമായി പ്രവർത്തിച്ചു. 1878ൽ അതിന്റെ ആദ്യ ഭേദഗതിയും നടന്നു. അങ്ങനെ ഇന്ത്യാമഹാരാജ്യത്തെ വിശാലമായ വനഭൂമിയിൽ ഒരു വലിയ പങ്ക് ബ്രിട്ടീഷ് സർക്കാരിന്റെ നിയന്ത്രണത്തിലായി.

മാനസിക പിന്തുണ കൊണ്ട് ലോകത്തിന്നേവരെ ഒരു ദുർബ്ബലവിഭാഗവും രക്ഷപെട്ടിട്ടില്ലെന്നും ആദിവാസിക്ക് വേണ്ടത് രാഷ്ട്രീയ പിന്തുണയാണെന്നും സി. കെ. ജാനു വിളിച്ചുപറയുന്നത്​ ഈ പശ്ചാത്തലത്തിലാണ്

അട്ടപ്പാടിയിലെ വിശാലമായ വനഭൂമിയെ റിസർവ്വ് ഫോറസ്റ്റെന്ന ഗണത്തിലുൾപ്പെടുത്തി. മണ്ണാർക്കാട് മൂപ്പിൽ നായരടക്കമുള്ള ജന്മികളിൽ നിന്ന് വിലക്ക് വാങ്ങിയതോ പാട്ടത്തിനെടുത്തതോ ആയ ഭൂമിയാണത്. 1937ലെ ആദ്യ വർക്കിംഗ് പ്ലാനനുസരിച്ച് അട്ടപ്പാടി താഴ്‌വരകളിൽ 1887ൽ ആദ്യ സർവ്വേ നടന്നു. അതിൽ വനവാസികളുടെ കണക്കെടുപ്പുമുൾപ്പെടും. മദ്രാസ് ഗവൺമെൻറ്​ കൂടുതൽ വനഭൂമിയാവശ്യപ്പെട്ടുവെങ്കിലും ജന്മികൾ അതിനെതിരെ നിയമയുദ്ധം നടത്തി. കോളണിഭരണകാലത്തെ കോടതികൾ ജന്മാവകാശം മുൻനിർത്തി ജന്മിക്ക് തിരിച്ചുനൽകിയ വനഭൂമികൾ പിന്നീട് സ്വകാര്യവനങ്ങളായി. അവിടം തൊട്ട് വനഭൂമിയിൽ ആദിവാസിക്ക് നിയന്ത്രണങ്ങളും വന്നുതുടങ്ങി. 1882ലെ മദ്രാസ് ഫോറസ്റ്റ് ആക്ടും 1894ലെ ആദ്യ ഫോറസ്റ്റ് പോളിസിയുമനുസരിച്ച് റിസർവ്വ് ഫോറസ്റ്റ് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലായിരിക്കും. വനഭൂമിക്കും വനവിഭവങ്ങളിലും പ്രാദേശിക മനുഷ്യർക്കനുവദിക്കേണ്ട ഇളവുകൾ പ്രാദേശിക വനംവകുപ്പ് അധികാരികൾ നിശ്ചയിക്കും. പ്രായോഗികാർത്ഥത്തിൽ വനഭൂമിയിൽ നിന്ന് വനവാസി അന്നേ പുറത്തായി. ഏതുനിമിഷവും തിരിച്ചെടുക്കാവുന്ന ഭൂമിയിലെ പാട്ടക്കാരനായി ആദിവാസി മാറി.

അട്ടപ്പാടിയിലെ വിശാലമായ വനഭൂമിയെ റിസർവ്വ് ഫോറസ്റ്റെന്ന ഗണത്തിലുൾപ്പെടുത്തി. മണ്ണാർക്കാട് മൂപ്പിൽ നായരടക്കമുള്ള ജന്മികളിൽ നിന്ന് വിലക്ക് വാങ്ങിയതോ പാട്ടത്തിനെടുത്തതോ ആയ ഭൂമിയാണത്. / Photo : Ajmal Mk Manikoth

മാനസിക പിന്തുണ കൊണ്ടെന്തുകാര്യം?

ചവിട്ടിനിൽക്കാൻ ആദിവാസിക്ക് മണ്ണില്ലെങ്കിലും, ലാഭക്കണ്ണുകളുമായി മലയോരം ചുറ്റുന്നവർക്കൊത്താശ ചെയ്യുന്ന ഭരണകൂടങ്ങൾ നാടു ഭരിച്ചപ്പോഴും, ആശയപരമായി ആദിവാസിയോടുള്ള പരിഗണനക്കൊരു കുറവുമുണ്ടായിട്ടില്ലെന്ന് ചരിത്രം തെളിയിക്കും. മാനസിക പിന്തുണ കൊണ്ട് ലോകത്തിന്നേവരെ ഒരു ദുർബ്ബലവിഭാഗവും രക്ഷപെട്ടിട്ടില്ലെന്നും ആദിവാസിക്ക് വേണ്ടത് രാഷ്ട്രീയ പിന്തുണയാണെന്നും സി. കെ. ജാനു വിളിച്ചുപറയുന്നതും ഈ പശ്ചാത്തലത്തിലാണ്. 1874ൽ ബ്രിട്ടൻ നടപ്പാക്കിയ ഷെഡ്യൂൾഡ് ഡിസ്ട്രിക്ട്‌സ് ആക്ടും 1918ലെ മൊണ്ടേഗു ചെംസ്‌ഫോർഡ് റിപ്പോർട്ടും 1919ല ഗവൺമെൻറ്​ ഓഫ് ഇന്ത്യ ആക്ടും 1930ലെ സൈമൺ കമീഷൻ റിപ്പോർട്ടുമെല്ലാം ആദിവാസിയെ പരിഗണിച്ചു, താത്വികമായി മാത്രം. സൈമൺ കമീഷൻ റിപ്പോർട്ട് ആ കരുതൽ കൂടുതൽ വ്യക്തമാക്കി. ആദിവാസി ഉപജീവനം കഴിക്കുന്ന കൃഷിഭൂമിയുടെ നാട്ടുവാസികളിലേക്കുള്ള കൈമാറ്റവും വട്ടിപ്പലിശക്കാരുടെ സാന്നിധ്യവും പ്രധാന അപകടങ്ങളായി സൈമൺ കമീഷൻ റിപ്പോർട്ട് കണ്ടെത്തുന്നുണ്ട്. ആ സമൂഹത്തെ അതിൽ നിന്ന് രക്ഷിക്കേണ്ട ചുമതല ഗവൺമെന്റിനുണ്ടെന്ന് പറയാനുള്ള മനുഷ്യപ്പറ്റ് സായിപ്പിന് ബാക്കിയുണ്ടായിരുന്നു. പ്രവിശ്യഭരണാധികാരികൾക്ക് അതിന് താത്പര്യമില്ലാത്തതുകൊണ്ടുതന്നെ അവരുടെ സുരക്ഷ ഗവർണർമാരിലൂടെ ഉറപ്പുവരുത്താനാണ് ജോൺ സൈമൺ ചെയർമാനായ ഇന്ത്യൻ സ്റ്റാറ്റിയൂട്ടറി കമീഷൻ ശുപാർശ ചെയ്തത്.

സി.കെ.ജാനു

പക്ഷെ ഈ കേന്ദ്രീകരണത്തെ 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് പരിഗണിച്ചില്ല. ആദിവാസിഭൂമിയെ ഷെഡ്യൂൾഡ് ഏരിയകളായി പരിഗണിച്ച 1874ലെ ബ്രിട്ടൻ കൊണ്ടുവന്ന ഷെഡ്യൂൾഡ് ഡിസ്ട്രിക്ട് ആക്ട് മുന്നോട്ടുവച്ച സന്മനസ്സ് 1937ൽ ഗവൺമെൻറ്​ ഓഫ് ഇന്ത്യയുടെ ഉത്തരവോടെ തീർന്നുകിട്ടി. ഷെഡ്യൂൾഡ് ഏരിയകൾ പ്രൊവിൻഷ്യൽ ഗവർണർമാരുടെ അധികാരപരിധിയിലേക്ക് വീണ്ടുമെത്തി. 1946 മെയ് പതിനാറിലെ ക്യാബിനറ്റ് മിഷന്റെ പ്രസ്താവനയനുസരിച്ച് ഒരിക്കൽ മാറ്റിനിർത്തപ്പെട്ട ആദിവാസി മേഖലകളടക്കമുള്ള ഭൂപ്രദേശങ്ങൾ കോൺസ്റ്റിറ്റിയൂവന്റ് അസംബ്ലിയുടെ പ്രത്യേകപരിഗണനക്ക് കീഴിലാകണമെന്ന് വിധിക്കപ്പെട്ടു. അതോടെ വീണ്ടും, ആർക്കും തൊടാനാവാത്ത പ്രത്യേക ഭൂപ്രദേശത്തെ പ്രത്യേകവിഭാഗമെന്ന പരിഗണനയും ആദിവാസിക്ക് പോയിക്കിട്ടി.

ആദിവാസിയെ കൈയൊഴിഞ്ഞ കേരളം

1947 ഫെബ്രുവരി 27ന് കോൺസ്റ്റിറ്റ്യുവൻറ്​ അസംബ്ലി മൂന്ന് സബ് കമ്മിറ്റികളെ ആദിവാസി ഭൂമിയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സമർപ്പിക്കാൻ ചുമതലപ്പെടുത്തിയിരുന്നു, പരിമിതികളുടെയും രോഗങ്ങളുടെയും ദുരിതങ്ങളുടെയും അവസ്ഥയാണ് കമ്മിറ്റി വിവരിച്ചത്. ആദിവാസികൾ ഭൂരിപക്ഷമുള്ള ഇടങ്ങളെ ഷെഡ്യൂൾഡ് ഏരിയ ആക്കണമെന്നും ആദിവാസി ഭൂമിയുടെ കൈമാറ്റം കർശനമായി തടയണമെന്നും ആ റിപ്പോർട്ടുകളും പറഞ്ഞു. പക്ഷെ ആവേശം പതിയെ തണുത്തു. ആ റിപ്പോർട്ട് നടപ്പിലായില്ല. തുടർന്ന് ആ ദൗത്യം ഭരണഘടനയുടെ മേലായി. 1948ലെ കോൺസ്റ്റിറ്റ്യൂഷൻ ഡ്രാഫ്റ്റിൽ ആ നിർദ്ദേശങ്ങളുടെ പ്രതിഫലനമുണ്ടായിരുന്നു, ഭൂമി കൈമാറ്റം മുതൽ ആദിവാസിക്ഷേമം വരെയുള്ളതെല്ലാം ട്രൈബൽ അഡ്വൈസറി കൗൺസിലിന്റെ അനുമതിയോടെയാവണമെന്ന് അത് നിഷ്‌കർഷിച്ചു. തെരഞ്ഞെടുക്കപ്പെട്ട നാലിൽ മൂന്നംഗങ്ങളും ഷെഡ്യൂൾഡ് ട്രൈബ് വിഭാഗത്തിലുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന ട്രൈബൽ അഡ്വൈസറി കൗൺസിൽ ഭരണപരമായ തീരുമാനങ്ങളിലെ ആദിവാസി പ്രതിനിധ്യം ഉറപ്പുവരുത്തി. ഊരുകൂട്ടങ്ങളെ അട്ടിമറിച്ച് ഫണ്ട് തട്ടുന്ന പുതിയ കാലത്ത് പഴയ ട്രൈബൽ അഡ്വൈസറി കൗൺസിൽ ഒരു മാതൃകയായിരുന്നു.

ഭൂപരിഷ്​കരണത്തിന്റെ ലക്ഷ്യം ഭൂമിയുടെ പുനർവ്വിതരണമായിരുന്നുവെങ്കിൽ എന്തുകൊണ്ട് ആദിവാസിക്ക് ഭൂമി കിട്ടിയില്ല?. വനഭൂമി, ഭൂപരിഷ്‌കരണത്തിന്റെ പരിധിയിലായിരുന്നില്ലെന്ന ന്യായം എത്രകാലം തുടരും. ഭൂപരിഷ്‌കരണനിയമം ജന്മിയേയും കുടിയാനെയും മാത്രമേ കണ്ടുള്ളൂ.

ഫലത്തിൽ പത്തൊൻപതാം നൂറ്റാണ്ട് മുതലുള്ള നിയമനിർമാണ ചരിത്രം സൂചിപ്പിക്കുന്നത് ഷെഡ്യൂൾഡ് ഏരിയകളായി കണക്കാക്കപ്പെട്ട ആദിവാസിഭൂമിയുടെ കൈമാറ്റം കർശനമായിത്തന്നെ നിരോധിക്കപ്പെട്ടിരുന്നുവെന്നാണ്. പ്രത്യേക സ്റ്റാറ്റ്യൂട്ടറി പരിഗണനകളോടെ അത് കേന്ദ്ര ഗവൺമെൻറിന്റെ നിയന്ത്രണത്തിൽ തുടർന്നു. അക്കാലം മുതൽ ഭരണഘടന നിലവിൽ വരുന്ന കാലം വരെയും ആദിവാസി ഭൂമി ഇതരവിഭാഗങ്ങളിലേക്ക് കൈമാറ്റം ചെയ്താൽത്തന്നെ നിയമപരമായി അതിന് സാധുതയുമുണ്ടായിരുന്നില്ല. 1879ൽ ബോംബെ പ്രൊവിൻസ് ലാൻഡ് റവന്യൂ കോഡിന്റെ കാലം മുതൽ ആദിവാസിഭൂമി കൈമാറ്റം ചെയ്യപ്പെടാൻ പാടില്ലെന്ന വിധി നിലനിന്നു. ആദിവാസിഭൂമിയോടുള്ള പരിഗണനക്ക് കുറവൊന്നുമുണ്ടായില്ല. 1901ൽ ഗുജറാത്ത്, 1908ൽ ബീഹാർ, നാൽപ്പത്തിയെട്ടിൽ കർണാടക, 1955ൽ രാജസ്ഥാൻ, 1959ൽ മധ്യപ്രദേശ്, 1960ൽ ഒറീസയും ത്രിപുരയും, 1964ൽ അസം, 1968ൽ ഹിമാചൽ പ്രദേശ്, 1970ൽ മണിപ്പൂർ, 1974ൽ മഹാരാഷ്ട്ര, 1977ൽ സിക്കിം തുടങ്ങി പല സംസ്ഥാനങ്ങളും ആദിവാസി ഭൂമിക്ക് സുരക്ഷയുറപ്പ് വരുത്താൻ നിയമഭേദഗതിക്കൊരുങ്ങുമ്പോഴും ഭൂപരിഷ്‌കരണത്തിന്റെ നാട് കേരളം ആദിവാസിയെ കൈയ്യൊഴിഞ്ഞു. ആദിവാസിയെയും അവന്റെ മണ്ണിനെയും സുരക്ഷിതമാക്കാനാണ് ഷെഡ്യൂൾഡ് ഏരിയകൾ നിശ്ചയിക്കപ്പെട്ടത്. ഹിമാചൽ പ്രദേശ്, ബീഹാർ, ഒറീസ്സ, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെല്ലാം ഷെഡ്യൂൾഡ് ഏരിയകൾ പ്രഖ്യാപിച്ചപ്പോഴും കേരളവും തമിഴ്‌നാടും കർണാടകയും പശ്ചിമബംഗാളും മടിച്ചു.

കുടിയേറ്റക്കാർ വരുന്നു

ചരിത്രപരമായ ഈ വഞ്ചനയുടെ തുടർച്ച ശരിക്കങ്ങ് പൊലിച്ചത് മണ്ണ് തേടി മലബാറിലെ മലയോരങ്ങളിലേക്കുള്ള വ്യാപകമായ കുടിയേറ്റമരാംഭിച്ച പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യം മുതലാണ്. അവിടുന്നിങ്ങോട്ട് ആദിവാസിയോട് സൂക്ഷിച്ച താത്വികമായ പരിഗണനയും പോയിക്കിട്ടി. വയനാടൻ മലകളിലേക്കുള്ള യൂറോപ്യൻ പ്ലാന്റർമാരുടെ വരവാണാദ്യം. കോളണി ഭരണകൂടത്തെയും ജന്മിയെയും ബോധ്യപ്പെടുത്തി ഭൂമി പാട്ടത്തിനെടുത്ത് സായിപ്പ് പണി തുടങ്ങി. അട്ടപ്പാടിയിൽ മണ്ണാർക്കാട് മൂപ്പിൽ നായരുടെ ഭൂമിയിൽ തമിഴകത്തെ കർഷകരും വിത്തിറക്കി. ഭൂമിയുടെ വാങ്ങലും വിൽപ്പനയും ആയിരത്തിത്തൊള്ളായിരത്തി മുപ്പതോടെയാരംഭിച്ചു. ക്രമേണ മലബാറിന്റെ ഭൂവിനിയോഗശൈലിയും മാറി. 1930കളിൽ ആഴ്​ചയിൽ ചുരുങ്ങിയത് മൂന്ന് കൂടുംബങ്ങളെന്ന കണക്കിൽ മലബാറിലെ കാടുകളിലേക്ക് തിരുവിതാംകൂറിൽ നിന്ന്​ കുടിയേറി. അതിന്റെ ദണ്ഡം മുഴുവൻ ആദിവാസി അനുഭവിച്ചു. 1940നും 50നുമിടയിൽ തിരുവിതാംകൂർ കുടിയേറ്റക്കാരുടെ 50 സെറ്റിൽമെന്റുകളുണ്ടായി.

ആദിവാസി സമൂഹത്തെ നമ്മൾ സമീപിക്കേണ്ടത് വൈകാരികമായ അനുതാപത്തോടും സൗഹൃദത്തോടും അവരെ പുതിയ വിഹായസ്സുകളിലേക്കുയർത്തുന്ന ശക്തിയെന്ന നിലയിലുമാണ് / Photo : Shafeeq Thamarassery

അൻപതുകളിലെ മലേറിയ നിർമ്മാർജ്ജനപരിപാടികളും കാർട്ട് റോഡും വന്നുകഴിയുമ്പോഴേക്കും ‘അട്ടനേമീനാഥന്റെ ആലയ’മായ അട്ടപ്പാടിയും കുടിയേറ്റക്കാർ കീഴടക്കി. ജനസംഖ്യാവർദ്ധനവും കൃഷിഭൂമിയുടെ അഭാവവും കൊണ്ടാണ് തിരുവിതാംകൂറിൽ നിന്ന്​ കുടിയേറ്റം ശക്തമായത്. അറുപതുകളിലും എഴുപതുകളിലും കുടിയേറ്റം മൂർദ്ധന്യത്തിലെത്തി. ആദിവാസിയിൽ ഭൂമിയുടെ പാട്ടം ശേഖരിച്ച കാര്യസ്ഥൻ ഭൂമി പതിച്ചുകൊടുക്കുന്ന കാര്യക്കാരനായി. ഭൂമി അളന്ന് തിട്ടപ്പെടുത്തിയ കോൽക്കാരൻ അധികാരിയായി. കുടിയേറ്റക്കാരൻ പാട്ടത്തിനെടുക്കുന്ന ഭൂമിക്ക് കൊടുക്കുന്ന പണത്തിന് പകരം വെറുമൊരു രസീത് പകരം കൊടുക്കും. ഭൂമിയുടെ സ്ഥാനവും അളവുമെല്ലാം സങ്കൽപ്പം മാത്രം. അങ്ങനെ സാമർത്ഥ്യവും കായബലവുമുള്ള കുടിയേറ്റക്കാർ തന്നിഷ്ടമനുസരിച്ച് ഭൂമി കൈയ്യേറി. അതിനൊപ്പം ആദിവാസികൾ ഓരങ്ങളിലേക്ക് പിൻവാങ്ങി. 1961 ൽ അട്ടപ്പാടിയിലെ ജനസംഖ്യയുടെ 64 ശതമാനവും ആദിവാസികളായിരുന്നെങ്കിൽ കൃത്യം പത്ത് വർഷം കഴിഞ്ഞ് 1971ൽ അത് 40 ശതമാനമായി താഴ്ന്നു. ആ കണക്ക് 1991ലെത്തുമ്പോൾ അവരുടെ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 30 ശതമാനമായി ചുരുങ്ങി. ജനസംഖ്യ കുറയുന്നതിനൊത്ത് അവരുടെ കൈവശമിരുന്ന ഭൂമിയുടെ വിസ്തൃതി കുറയുന്ന പ്രതിഭാസവും സംഭവിച്ചു. കുടിയേറിയ നാട്ടുമനുഷ്യർ ജനസംഖ്യാപരവും ഭൂമിശാസ്ത്രപരവുമായ അനുപാതം തെറ്റിച്ചു. കുടിയേറ്റക്കാരിൽ സർവസമുദായങ്ങളുടെയും പ്രാതിനിധ്യമുണ്ടായി. അട്ടപ്പാടിയിൽ 2000 ഏക്കർ പാട്ടത്തിനെടുത്ത് വിത്തിറക്കാൻ എൻ. എസ്​. എസും ഇറങ്ങി.

1976ൽ കേരള സ്റ്റേറ്റ് അസംബ്ലി നിയോഗിച്ച സബ്കമ്മിറ്റി പരിശോധിച്ച ആകെ 298 കേസുകളിൽ 71 കേസുകളിലും ആദിവാസി ഭൂരഹിതനായത് ബലപ്രയോഗത്തിലൂടെ ആയിരുന്നു.

ഭൂപരിഷ്​കരണം എന്ന വഞ്ചന

ഭൂമിസംബന്ധമായി എന്തെങ്കിലും ഒരുപകാരം ആദിവാസിക്കുണ്ടാകേണ്ടിയിരുന്നത് കൊട്ടിഘോഷിച്ച ഭൂപരിഷ്‌കരണം കൊണ്ടായിരുന്നു. ജന്മിക്കെതിരെ കർഷകനെയും കർഷകപ്പണിക്കാരെയും അണിനിരത്തി പാർട്ടിയുടെ അടിത്തറ കെട്ടിപ്പടുക്കാനാണ് കമ്യൂണിസ്റ്റ് സർക്കാർ ഭൂപരിഷ്‌കരണം നടപ്പാക്കിയതെന്ന നിരീക്ഷണം ഇവിടെയിണങ്ങും. ഭൂരഹിതന് ഭൂമിയെന്ന മുദ്രാവാക്യം അതെവിടെയും ബാക്കി വച്ചില്ല. ലക്ഷ്യം ഭൂമിയുടെ പുനർവ്വിതരണമായിരുന്നുവെങ്കിൽ എന്തുകൊണ്ട് ആദിവാസിക്ക് ഭൂമി കിട്ടിയില്ല?. വനഭൂമി ഭൂപരിഷ്‌കരണത്തിന്റെ പരിധിയിലായിരുന്നില്ലെന്ന ന്യായം എത്രകാലം തുടരും. ഭൂപരിഷ്‌കരണനിയമം ജന്മിയേയും കുടിയാനെയും മാത്രമേ കണ്ടുള്ളൂ. ആരാണ് ജന്മിയും കുടിയാനുമെന്നതിന് വിശാലാർത്ഥങ്ങളും കൽപ്പിക്കപ്പെട്ടു. കുടിയാന് ഭൂമിക്കുമേൽ അവകാശം കിട്ടുമെന്നായപ്പോൾ ആദിവാസിയെ കുടിയാനായി കാണാൻ സർക്കാരുദ്യോഗസ്ഥർക്കുമായില്ല. ഭൂപരിഷ്‌കരണം ജന്മിക്കെതിരായിരുന്നു. പക്ഷെ വികസനത്തിനെതിരായിരുന്നില്ല. ഭൂപരിഷ്‌കരണം മുതലാളിത്തത്തിന്റെ നിക്ഷേപകരെ നിരുത്സാഹപ്പെടുത്തരുതെന്ന് ഇ. എം. എസും വാദിച്ചു. പകുതി കൊളോണിയലും മറുപകുതി ജന്മി കേന്ദ്രിതവുമായ ഒരു രാജ്യത്തിൽ കൃഷിയിലെ മുതലാളിത്തം ഒരു മുന്നേറ്റമായിത്തന്നെ അദ്ദേഹവും കണ്ടു.

ഇടതും വലതും മാറി മാറി വഞ്ചിച്ച ആദിവാസിക്ക് 1975ലെ കേരള ഷെഡ്യൂൾഡ് ട്രൈബ്‌സ് ആക്ടായിരുന്നു മണ്ണ് കിട്ടുമെന്ന പ്രതീക്ഷ വീണ്ടും കൊടുത്തത്. ആദിവാസി ഭൂമി കൈയ്യേറിയാൽ 1989ലെ എസ്. സി. എസ്. ടി പ്രിവൻഷൻ ഓഫ് ആട്രോസിറ്റിസ് ആക്ടനുസരിച്ച് ആറ് മാസം തൊട്ട് അഞ്ച് വർഷം തടവും കിട്ടുമെന്നായി. പക്ഷെ ഇടതും വലതുമൊന്നിച്ച് നിന്ന് ആ പ്രതീക്ഷയെ പൊളിച്ചടുക്കി. 1996ൽ കോൺഗ്രസുകാർ ഭേദഗതിക്ക് ശ്രമിച്ചപ്പോൾ ഗവർണർ ശിവശങ്കർ അത് കൈയ്യൊഴിഞ്ഞു. പിന്നാലെ വന്ന ഇടതുസർക്കാർ ഭേദഗതിക്കൊരു ശ്രമം കൂടി നടത്തി. ആദ്യം ഗവർണർ ഖുർഷിദ് ആലംഖാനും അടുത്ത ഘട്ടത്തിൽ പ്രസിഡൻറ്​ കെ. ആർ. നാരായണനും വിയോജിച്ചു, അങ്ങനെ ഭേഗഗതി കട്ടപ്പുറത്തായി. ഭൂപരിഷ്‌കരണം നടപ്പാക്കിയ ശിങ്കങ്ങൾ വെറുതെ വിട്ടില്ല. 1999ൽ ആ കൃത്യം വെടിപ്പാക്കി. ഭൂമിയെന്നാൽ കൃഷിഭൂമിയെന്ന വകുപ്പിലൊതുക്കി സ്റ്റേറ്റിന്റെ സ്വന്തം മുതലാക്കി, പ്രസിഡന്റിന്റെ സമ്മതമില്ലാതെ ഭേദഗതി സാധിച്ചെടുത്തു. നഷ്ടപ്പെട്ട ഭൂമി ആദിവാസിക്ക് വീണ്ടെടുത്ത് നൽകേണ്ട ബാധ്യതയൊഴിഞ്ഞു.

അച്യുതമേനോൻ സർക്കാർ മുന്നോട്ടുവച്ച കേരള ഷെഡ്യൂൾസ് ട്രൈബ്‌സ് ആക്ടനുസരിച്ച് 1960 മുതൽ 1986 വരെയുള്ള ഭൂമിസംബന്ധമായ സകല ക്രയവിക്രയങ്ങളും അസാധുവായി. അതിൽ നാഴിമണ്ണ് ബാക്കിയില്ലാതെ യഥാർത്ഥ ഉടമകളായ ആദിവാസിക്ക് തിരിച്ചു നൽകാനാണ് 1975ലെ ആക്ട് വ്യവസ്ഥ ചെയ്തത്. അതിനെയാണ് 1999ൽ ഇടതുപക്ഷ സർക്കാർ തന്നെ പൊളിച്ചത്. 1996ൽ അത് പാസ്സാക്കാനുള്ള വോട്ടിംഗിൽ നിന്ന്​ വിട്ടുനിൽക്കാനുള്ള മനസ്സുറപ്പെങ്കിലും കാണിച്ച ഒരൊറ്റയാൾ മാത്രം നിയമസഭയിൽ ബാക്കിയായി- കെ. ആർ. ഗൗരിയമ്മ. 1975ലെ ആക്ട് പത്ത് വർഷം കഴിഞ്ഞ് 1986ൽ നിലവിൽ വന്നു, ഭരണഘടനയുടെ ഒൻപതാം ഷെഡ്യൂളിലുൾപ്പെടുത്തി കോർട്ട് ഓഫ് ലായേയും അത് മറികടന്നു, സംസ്ഥാനത്തെ 3.21 ലക്ഷം ആദിവാസികളുടെ പ്രതീക്ഷയായി. പത്ത് വർഷം വച്ച് കാത്ത് നിയമമായിട്ടും നടപടികൾ മന്ദഗതിയിൽ തുടർന്നു.

ആദിവാസിക്കെതിരായ കളികൾ

മലഞ്ചെരിവുകളിൽ ആദിവാസിയുടെ മണ്ണ് കുടിയേറ്റ കർഷകനും പ്ലാന്റേഷൻ മുതലാളിമാരും സ്വന്തമാക്കി. 1976ൽ കേരള സ്റ്റേറ്റ് അസംബ്ലി നിയോഗിച്ച സബ്കമ്മിറ്റി ഭൂമി കവരുന്നതിന്റെ വാസ്തമറിയാൻ വയനാട്ടിൽ നടത്തിയ സർവ്വേ റിപ്പോർട്ട് പറയുന്നൊരു കണക്കുണ്ട്. പരിശോധിച്ച ആകെ 298 കേസുകളിൽ 71 കേസുകളിലും ആദിവാസി ഭൂരഹിതനായത് ബലപ്രയോഗത്തിലൂടെ ആയിരുന്നു. ചെറിയ തുക നൽകി സ്വന്തമാക്കുകയോ ശാരീരികമായി കവർന്നെടുക്കുകയോ ചെയ്ത 67 കേസുകൾ, ഒരു വെള്ളക്കടലാസിലൊരൊപ്പിട്ടതിന്റെ പേരിൽ ആദിവാസിക്ക് ഭൂമി പോയിക്കിട്ടിയതിന്റെ കഥയാണ് 14 എണ്ണം.

1975ലെ നിയമത്തിനനുസരിച്ച് നഷ്ടപ്പെട്ട ഭൂമി തിരിച്ചുകിട്ടാൻ 8879 അപേക്ഷകളാണ് കിട്ടിയത്. 10177 ഹെക്ടർ ഭൂമിയുടെ കണക്കാണ് കൈയ്യേറിയവരിൽ നിന്ന്​തിരിച്ചെടുക്കാൻ ആദിവാസികൾ സർക്കാരിന് മുന്നിൽ വച്ചത്. പക്ഷെ ആരുമനങ്ങിയില്ല. ആദിവാസിഭൂമിയുടെ കൈമാറ്റം മുന്നനുവാദമില്ലാതെ പറ്റില്ലെന്ന് നിയമം വ്യവസ്ഥ ചെയ്യു​േമ്പാഴും മലയോരങ്ങളിൽ ഭൂമികൈയ്യേറ്റം പൊലിപൊലിച്ചു. ഒടുവിൽ സർക്കാരിന്റെ ‘ശുഷ്‌കാന്തി’ കൊണ്ട് കോടതിയിടപെട്ടു. ആറുമാസം കൊണ്ട് അപേക്ഷകൾക്ക് തീർപ്പ് കൽപ്പിക്കാൻ 1993 ഒക്ടോബർ 15ന്​ ഹൈക്കോടതി പറഞ്ഞു. 1988ൽ ഡോ. നല്ലതമ്പി തേര നൽകിയ പരാതിയിൽ ഹൈക്കോടതി അടിസ്ഥാനവർഗ്ഗത്തോടൊപ്പം നിന്നു.

കുടിയേറ്റകർഷകർക്ക്​ നൊന്താൽ ആശ്വസിപ്പിക്കാൻ കേരള രാഷ്ട്രീയത്തിലെന്നും തുണക്കാരെയുള്ളൂ. നഷ്ടപ്പെട്ട ഭൂമി ആദിവാസിക്ക് വീണ്ടെടുത്ത് നൽകാൻ പറഞ്ഞ കോടതിവിധിയെ പൊളിക്കാൻ രാഷ്ട്രീയക്കാർ കച്ച കെട്ടിച്ചിറക്കിയതും കുടിയേറ്റ കർഷകരെയായിരുന്നു

അപേക്ഷകൾ തീർപ്പുകൽപ്പിക്കുന്നതിന്റെ പുരോഗതി മാസത്തിലൊരിക്കൽ അറിയിക്കാൻ ആർ. ഡി. ഒക്ക് ഉത്തരവിട്ടു. 8000 അപേക്ഷകൾ പരിശോധിച്ചു. അവിടുന്നാണ് കളി ആദിവാസിക്കെതിരെ തിരിയുന്നത്. തിരിച്ചുകിട്ടാൻ അപേക്ഷിക്കുന്ന ഭൂമി തന്റെതാണെന്ന് തെളിയിക്കാൻ രേഖകൾ വേണം. അപേക്ഷകർക്ക് ഭൂമി കിട്ടാൻ യോഗ്യരാണോയെന്ന് ആർ. ഡി. ഒ നിശ്ചയിക്കും. പകുതിയോളം അപേക്ഷകൾ തള്ളി. 4524 അപേക്ഷകളിലായി ആവശ്യപ്പെട്ട 7640 ഏക്കർ ഭൂമിയുടെ ആവശ്യം മാത്രം പരിഗണിക്കപ്പെട്ടു. പരമ്പരാഗത അവകാശം തെളിയിക്കാൻ ആദിവാസി എന്ത് തെളിവു നിരത്തും. തിരുവിതാംകൂറിൽ മാർത്താണ്ഡവർമ്മയുടെ ചെമ്പ് പട്ടയമെങ്കിലും പേരിനുണ്ട്. ഫലത്തിൽ ഭൂമി വീണ്ടും ആവിയായി.

കുടിയേറ്റകർഷകർക്ക്​ നൊന്താൽ ആശ്വസിപ്പിക്കാൻ കേരള രാഷ്ട്രീയത്തിലെന്നും തുണക്കാരെയുള്ളൂ. നഷ്ടപ്പെട്ട ഭൂമി ആദിവാസിക്ക് വീണ്ടെടുത്ത് നൽകാൻ പറഞ്ഞ കോടതിവിധിയെ പൊളിക്കാൻ രാഷ്ട്രീയക്കാർ കച്ച കെട്ടിച്ചിറക്കിയതും കുടിയേറ്റ കർഷകരെയായിരുന്നു. മാന്യമായി ജോലിക്കിറങ്ങിയ റവന്യു ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സന്ദർഭം വരെയുണ്ടായി. റൂൾ ഓഫ് ലോയുടെ വെളിച്ചത്തിൽ നിലനിൽക്കുന്നൊരു ജനാധിപത്യ സംവിധാനം അധഃസ്ഥിതന് ക്ഷേമം നൽകാൻ കഴിയാതെ കീഴടങ്ങുമോയെന്ന ചോദ്യവും ഹൈക്കോടതി കേരള സർക്കാരിനോട് ചോദിച്ചു. ഭൂമി തിരിച്ചെടുത്ത് നൽകാനുള്ള റവന്യു ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കാൻ പൊലീസ് സുപ്രണ്ടുമാരോടുത്തരവിട്ടതും കോടതിയായിരുന്നു. ഒരൊറ്റ രാത്രികൊണ്ട് ഭൂമി തിരിച്ചെടുക്കാനാവില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തിയ കേരള സർക്കാരിനോട് കോടതി മറുചോദ്യവും ചോദിച്ചിരുന്നു: നിയമം എഴുപത്തിയഞ്ചിൽ വന്നു. കോടതിയുത്തരവ് തൊണ്ണൂറ്റി മൂന്നിൽ വന്നു. ഇപ്പോൾ തൊണ്ണൂറ്റിയാറ്, ഇതൊരു രാത്രിയായിരുന്നോ? കോടതികളുടെ ഇത്തരം ഇടപെടലുകൾക്കിടെയാണ്​, 2019 ഫെബ്രുവരിയിൽ പത്ത് ലക്ഷത്തോളം ആദിവാസികളെ വനത്തിൽനിന്ന്​ ഒഴിപ്പിക്കണമെന്ന്​ സുപ്രീംകോടതി ഉത്തരവിട്ടത്. പുതിയ കാലം ആദിവാസിക്ക് നന്നല്ലെന്ന് ജുഡീഷ്യറിയും തെളിയിച്ചു.

മലഞ്ചെരിവുകളിൽ ആദിവാസിയുടെ മണ്ണ് കുടിയേറ്റ കർഷകനും പ്ലാന്റേഷൻ മുതലാളിമാരും സ്വന്തമാക്കി. 1976ൽ കേരള സ്റ്റേറ്റ് അസംബ്ലി നിയോഗിച്ച സബ്കമ്മിറ്റി ഭൂമി കവരുന്നതിന്റെ വാസ്തമറിയാൻ വയനാട്ടിൽ നടത്തിയ സർവ്വേ റിപ്പോർട്ട് പറയുന്നൊരു കണക്കുണ്ട്. പരിശോധിച്ച ആകെ 298 കേസുകളിൽ 71 കേസുകളിലും ആദിവാസി ഭൂരഹിതനായത് ബലപ്രയോഗത്തിലൂടെ ആയിരുന്നു. / Photo : Shafeeq Thamarassery

1963ൽ ഭൂപരിഷ്‌കരണം നടപ്പാക്കിയ ഇടതുപാർട്ടികൾ തന്നെ 1999ലെ നിയമത്തിലൂടെ 1975ലെ ട്രൈബൽ ആക്ട്​ അട്ടിമറിച്ചു. അതനുസരിച്ച് കവർന്നെടുക്കപ്പെട്ട ആദിവാസിഭൂമി രണ്ട് ഹെക്ടറിലധികമാണെങ്കിൽ മാത്രമേ തിരിച്ചെടുക്കേണ്ടതുള്ളൂ. രണ്ട് ഹെക്ടർ ഭൂമി തന്റെതാണെന്ന് പറയാനുള്ള അത്യാഗ്രഹം ആദിവാസിക്കില്ലാത്തതുകൊണ്ട് മലയോര ഭൂപ്രഭുക്കൻമാരും കുടിയേറ്റ കർഷകനും സർക്കാരും രക്ഷപ്പെട്ടു. 1960 മുതൽ 86 വരെ നിയമം അസാധുവാക്കിയ ഭൂമി വ്യവഹാരങ്ങളെയും ഇടതുപക്ഷ സർക്കാർ സാധുവാക്കി. പുതിയ നിയമസംവിധാനത്തിൽ ആദിവാസിക്ക് ഒരു വരം കിട്ടി. എസ്. ടി റിഹാബിലിറ്റേഷൻ ആൻറ്​ വെൽഫെയർ ഫണ്ട്. കൈയ്യേറിയവരിൽനിന്ന്​ ഭൂമി തിരിച്ചെടുക്കാൻ ആദിവാസി നൽകേണ്ട തുക ലോണായി സർക്കാരനുവദിക്കും. കുടിയേറ്റ കർഷകർക്കുള്ള തീറ്റ ആദിവാസിയിലൂടെയെത്തിക്കുന്ന കൃത്യം. പിന്നൊരുവരം കൂടിയുണ്ടായി. താമസിക്കുന്ന ജില്ലകളിൽ പത്ത് ഹെക്ടർ വരെ ഭൂമി രണ്ടുവർഷത്തിനുള്ളിൽ അനുവദിക്കും. 11,000 കുടുംബങ്ങളെയും ഗുണഭോക്താക്കളായി കണ്ടെത്തി. 1972ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് ആക്ടനുസരിച്ചും ഭൂരഹിതരായ ആദിവാസിക്കായി 23,000 ഏക്കർ വ്യവസ്ഥ ചെയ്തിരുന്നു. അതും കടലാസിലൊതുങ്ങി.

സ്വതന്ത്ര ഇന്ത്യയിലെ അസ്വതന്ത്രർ

21ാം നൂറ്റാണ്ടിന്റെ പ്രഭാതം ആദിവാസികളുടെ അവകാശസമരത്തിലെ നിർണായകമായൊരധ്യായം കുറിച്ചിട്ടു. 2001 ൽ ഓണക്കാലത്ത്,​ 36ഓളം പട്ടിണി മരണങ്ങളുടെ പശ്ചാത്തലത്തിൽ ആദിവാസികൾ സെക്രട്ടേറിയറ്റ് നടയിൽ കുടിൽ കെട്ടി സമരമാരംഭിച്ചു. മുഖ്യമന്ത്രി എ. കെ. ആന്റണിക്ക് ആ മരണങ്ങൾ ഒരപമാനം പോലുമായില്ല. പക്ഷെ അന്നോളം നിവൃത്തികെട്ടവരുടെ സമരമായി ഭരണകൂടങ്ങളെഴുതിത്തള്ളിയ ഭൂസമരം ആദ്യമായി ഭരണകൂടങ്ങൾക്കൊരു താക്കീതായി. 75,000 ആദിവാസികുടുംബങ്ങളിൽ ഭൂരഹിതരായ 45,000 കുടുംബങ്ങൾക്ക് അഞ്ചേക്കറെന്ന മുദ്രാവാക്യവുമായി കാടരിച്ച് കാലക്ഷേപം കഴിച്ച മണ്ണിന്റെ മക്കൾ തലസ്ഥാനം വളഞ്ഞു. ഒരു ജനവിഭാഗമെന്ന നിലയിൽ അന്ന് കാട്ടിയ കരുത്ത് മുത്തങ്ങയിലുമാവർത്തിച്ചെങ്കിലും അത് പതിയെ ചോർന്നുപോയി.

എസ്. സി എസ്. ടി കമീഷണറുടെ 29ാം റിപ്പോർട്ട് പറയുന്നൊരു കണക്കുണ്ട്. അതനുസരിച്ച് 1990 വരെയുള്ള കണക്കനുസരിച്ച് ആദിവാസി സമൂഹത്തിന്റെ 40 ശതമാനത്തിനും അവർ പുലർന്നുപോന്ന ആവാസവ്യവസ്ഥയിൽ നിന്ന്​കുടിയൊഴിയേണ്ടിവന്നു. വികസനപ്രവർത്തനങ്ങൾക്കായി ഭൂരഹിതരായി മാറിയ ആറ് കോടി ഇന്ത്യക്കാരിൽ 40 ശതമാനവും മൊത്തം ജനസംഖ്യയുടെ വെറും എട്ട് ശതമാനം മാത്രമുള്ള ആദിവാസികളായിരുന്നുവെന്നാണ് 2011ൽ പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയിൽ തെളിഞ്ഞ കണക്ക്. അങ്ങനെ കുടിയിറക്കപ്പെടുന്ന പാവങ്ങൾക്ക് 2013 ലെ ‘റൈറ്റ് ടു ഫെയർ കോമ്പൻസേഷൻ ആൻറ്​ ട്രാൻസ്പാരൻസി ഇൻ ലാൻഡ് അക്വിസിഷൻ, റിഹാബിലിറ്റേഷൻ ആൻറ്​ റീസെറ്റിൽമെൻറ്​ ആക്ട്’ കൊണ്ടെന്താണ് മെച്ചം?.
എന്നുവച്ചാൽ സ്വാതന്ത്ര ഇന്ത്യ കൈവരിച്ച വികസനനേട്ടങ്ങളുടെ സർവ്വദുരന്തങ്ങളുമേറ്റുവാങ്ങിയത് ആദിവാസികളായിരുന്നു എന്നർഥം. സ്വാതന്ത്ര്യസമരത്തിൽ പങ്കാളികളായ മൂന്നേകാൽ ലക്ഷം ആദിവാസികൾക്ക് അങ്ങനെ മനുഷ്യനെന്നും രാഷ്ട്രത്തിലെ പൗരനെന്നുമുള്ള നിലയിൽ അവരുടെ അന്തസ്സില്ലാതായി.

ജവഹർലാൽ നെഹ്റു

സ്വതന്ത്രഇന്ത്യയിലെ ജനകീയസർക്കാരുകൾ ആദിവാസിയെ പടിക്കുപുറത്താക്കിയതിനുപിന്നിൽ ഒരു രാഷ്ട്രീയഗണിതമുണ്ട്. ബ്രിട്ടീഷ് കൊളോണിയൽ ഭരണക്രമത്തോടും ഇന്ത്യൻ ദേശീയതയോടും ഒരേ വിധേയത്വത്തോടെയാണ് സ്വതന്ത്ര ഇന്ത്യയുടെ പുതിയ രാഷ്ട്രീയ ഭാവനകളും ആരംഭിക്കുന്നത്. ബ്രിട്ടീഷ് കാലഘട്ടത്തിൽ സ്റ്റേറ്റിന്റെ പ്രതാപമാണ് ഉദ്യോഗസ്ഥവൃന്ദങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടത്. സ്വാതന്ത്ര്യത്തിനുശേഷം നമ്മുടെ നേതാക്കൾ വികസനത്തിലൂടെ സംഭവിക്കാനിരിക്കുന്ന രാഷ്ട്രപ്രതാപത്തെയാണ് ഉദ്യോഗസ്ഥവൃന്ദങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഗവൺമെൻറിനെ വികസനം നടപ്പാക്കുന്നതിനുള്ള പ്രാഥമിക ഉപകരണമായിട്ടാണ് നെഹ്‌റു പോലും കണ്ടത്. ഭരണകൂടത്തിന്റെയും വികസനത്തിന്റെയും പ്രതാപങ്ങളിൽ നിന്ന്​ ബഹുദൂരം അകലെ ജീവിക്കുന്ന പാവം വനവാസി സ്വാഭാവികമായും രണ്ടിനും പുറത്തായി.

‘‘ആദിവാസി സമൂഹത്തെ നമ്മൾ സമീപിക്കേണ്ടത് വൈകാരികമായ അനുതാപത്തോടും സൗഹൃദത്തോടും അവരെ പുതിയ വിഹായസ്സുകളിലേക്കുയർത്തുന്ന ശക്തിയെന്ന നിലയിലുമാണ്. അവരിൽ നിന്ന്​എന്തെങ്കിലും കവർന്നെടുക്കാനെത്തുവരെന്ന ചിന്തയല്ല, അവർക്ക് പുതിയ ജീവിതാവസരങ്ങൾ നൽകാനെത്തുന്നവരെന്ന ചിന്തയാണ് അവരിൽ നമ്മളുണർത്തേണ്ടത്. നമ്മൾ ജീവിക്കുന്ന ജീവിതവും സങ്കൽപ്പങ്ങളും അവരിലടിച്ചേൽപ്പിച്ച് അവരുടെ ഭൂമി കൈയ്യേറാനെത്തുന്നവരാണ് നമ്മളെന്ന ചിന്തയാണ് അവരിലുണ്ടാകുന്നതെങ്കിൽ അത് നമ്മുടെ പ്രശ്‌നമാണ്, അതിനർത്ഥം ആദിവാസി സമൂഹത്തോടുള്ള നമ്മുടെ സമീപനം പൂർണമായും തെറ്റാണെന്നാണ്. സ്വന്തം പ്രതിഭക്കും പാരമ്പര്യത്തിനുമനുസരിച്ചുള്ള ജീവിതം സാധ്യമാക്കുന്നതിന് ആദിവാസികളെ സഹായിക്കാൻ ഇന്ത്യാഗവൺമെൻറ്​ പ്രതിജ്ഞാബദ്ധമാണ്.'' ഇപ്പറഞ്ഞത് ഇക്കാലത്തെ ഏതെങ്കിലും പട്ടികവർഗ്ഗ വകുപ്പ് മന്ത്രിയല്ല, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവാണ്, ദ ട്രൈബൽ പീപ്പിൾ ഓഫ് ഇന്ത്യ എന്ന പുസ്തകത്തിൽ. സ്വാതന്ത്ര്യം കിട്ടി ഏഴ് പതിറ്റാണ്ടും കഴിഞ്ഞു. ആദ്യ പ്രധാനമന്ത്രി ഇങ്ങനെ വിഭാവനം ചെയ്ത ആദിവാസിയുടെ ജീവിതം എക്കാലത്തും ദുരന്തമായി. അപ്പോഴും മാനസികപിന്തുണക്ക് മാത്രം ആദിവാസിക്ക് ഒരു മുട്ടുമില്ല. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


എം. ജി. അനീഷ്

എഴുത്തുകാരൻ, ഏഷ്യാനെറ്റ് ന്യൂസിൽ ഡെപ്യൂട്ടി ചീഫ് പ്രൊഡ്യൂസർ

Comments