മുത്തുവിന് ജോലി കിട്ടാൻ സർക്കാറിന് എന്തുചെയ്യാൻ പറ്റും ?

ഉന്തിയ പല്ല് അയോഗ്യതയാക്കി അട്ടപ്പാടിയിലെ മുത്തു എന്ന യുവാവിന് ജോലി നിഷേധിച്ചതിൽ സർക്കാർ ഇടപെടണമെന്ന് ഡോ. പ്രസന്നൻ പി.എ. വൈകാരികമായ അംശം മാറ്റിവച്ച് മുത്തുവിന് ജോലി കിട്ടാൻ പ്രായോഗികമായി എന്തുചെയ്യാൻ കഴിയും എന്ന് സർക്കാർ തലത്തിൽ പരിശോധന നടക്കണമെന്നും താൽക്കാലിക തടസം മാത്രമാണെങ്കിൽ അദ്ദേഹത്തിന് ആ ജോലി കൊടുക്കാനുള്ള തീരുമാനമുണ്ടാകണമെന്നും ട്രൂകോപ്പി വെബ്‌സീനിലെ ‘രണ്ടു ചോദ്യങ്ങൾ’ എന്ന പംക്തിയിൽ അദ്ദേഹം പറഞ്ഞു.

ന്തിയ പല്ല് അയോഗ്യതയായി കണക്കാക്കി ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജോലി നിഷേധിക്കപ്പെട്ട അട്ടപ്പാടി ആനവായ് ഊരിലെ ഗോത്രവർഗക്കാരനായ മുത്തുവിന്, വൈകാരികമായ അംശം മാറ്റിവച്ച്, ജോലി കിട്ടാൻ പ്രായോഗികമായി എന്തുചെയ്യാൻ കഴിയും എന്ന് സർക്കാർ തലത്തിൽ പരിശോധന നടക്കണമെന്ന് ഡോ. പ്രസന്നൻ പി.എ. അദ്ദേഹത്തിനുള്ളത്താൽക്കാലിക അയോഗ്യത മാത്രമാണെങ്കിൽ ആ ജോലി കൊടുക്കാനുള്ള തീരുമാനമുണ്ടാകണം. അതിലൂടെ, ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ നയപരമായ തീരുമാനത്തിലെത്താനും കഴിയണം- ട്രൂകോപ്പി വെബ്സീനുനൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘‘ആദിവാസിയായതുകൊണ്ടാണ് മുത്തു എന്ന യുവാവിന് ജോലി നിഷേധിക്കപ്പെട്ടത് എന്ന് ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകൾ വച്ച് എനിക്ക് തോന്നിയിട്ടില്ല. ആദിവാസി അല്ലെങ്കിലും ഈ നിബന്ധന വച്ച് ജോലി നിഷേധിക്കപ്പെടുമായിരുന്നു. അതേസമയം, ഇത്തരത്തിൽ ഒരു നിയമം മുന്നിലുള്ളപ്പോൾ, അതുവച്ച് ഒഴിവാക്കപ്പെടുന്ന മനുഷ്യരിൽ ഏറെയും ആദിവാസികളും പിന്നാക്കക്കാരുമൊക്കെയാകാനുള്ള സാധ്യത ഏറെയാണ് എന്നത് ശരിയാണ്. ഈ വ്യക്തി ഫോറസ്റ്റ് ഓഫീസറായി വരുമ്പോൾ, ഈ പറയുന്ന ‘അയോഗ്യത' വച്ച് സമൂഹം അദ്ദേഹത്തെ സ്വീകരിക്കുമോ എന്ന തോന്നലുണ്ടാകാം. ഒരു ഐ.എ.എസ് ഓഫീസർ ആദിവാസിയാണെങ്കിൽ, അദ്ദേഹം പറയുന്ന കാര്യങ്ങൾക്ക് ലഭിക്കുന്ന വെയ്‌റ്റേജും ആദിവാസിയല്ലാത്ത ഒരു ഐ.എ.എസുകാരൻ പറയുന്നതിന് കിട്ടുന്ന വെയ്‌റ്റേജും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് പല അനുഭവങ്ങളും കാണിച്ചുതരുന്നത്. അത് യാഥാർഥ്യം തന്നെയാണ്.’’

‘‘പുതിയ കാലത്ത്, അസെസ്സ്മെൻറ് പ്രോസസ് പൊസീറ്റീവായിരിക്കണം. ഒരു അസെസ്സ്മെന്റിൽ ഒരാളെ എങ്ങനെ ജോലിക്കെടുക്കാം എന്ന പൊസിറ്റീവ് അപ്രോച്ച് ആണോ അതോ ജോലി കൊടുക്കേണ്ട എന്ന അപ്രോച്ചാണോ വർക്ക് ചെയ്യുന്നത് എന്നതാണ് പ്രശ്നം. ഈ വ്യക്തിയെ സഹായിക്കണം, ഒരു വഴിയുമില്ലെങ്കിൽ മാത്രമേ അയോഗ്യനാക്കാവൂ എന്ന സമീപനമാണ് വേണ്ടത്. പരിഷ്‌കൃത സമൂഹത്തിലെ അസെസ്സ്മെന്റുകൾ അങ്ങനെയാണ് പ്രയോഗിക്കേണ്ടത്. യോഗ്യതാനിർണയ പ്രക്രിയ ഒരാളെ നിഷേധിക്കാനാകരുത് എന്നർഥം. പുതിയ രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിലും തൊഴിൽ തെരഞ്ഞെടുപ്പിലും ഇത്തരമൊരു സമീപനമാണുള്ളത്. ടെക്നോളജിക്കലായ പല കാര്യങ്ങൾക്കും ഇപ്പോൾ വിദ്യാഭ്യാസയോഗ്യത മാത്രമല്ല മാനദണ്ഡം. എങ്ങനെ പ്രായോഗികമായി ഉപയോഗിക്കാൻ അറിയും എന്നാണ് ടെക് കമ്പനികളടക്കം നോക്കുന്നത്. പരമ്പരാഗത പരീക്ഷകളിൽ തിളങ്ങുന്നവരാകണമെന്നില്ല തെരഞ്ഞെടുക്കപ്പെടുന്നത്. പുതിയ സമ്പ്രദായത്തിൽ അക്കാദമിക് ബ്രില്യൻസ് എന്നത് ഏറ്റവും പ്രധാന ഘടകമല്ല. പുതിയ ലോകത്ത് പുതിയ തെരഞ്ഞെടുപ്പുസമ്പ്രദായം കൊണ്ടുവരേണ്ടത് അനിവാര്യമാണ്.’’

‘‘പി.എസ്.സിയുടെ മാന്വൽ ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായതാണെങ്കിൽ അതിനൊരു നവീകരണപ്രക്രിയ ഉണ്ടായിട്ടില്ല. വീണ്ടും ഇവാലുവേറ്റ് ചെയ്ത് മാറ്റണം എന്ന ചിന്ത ഒരിക്കലുമുണ്ടായിട്ടില്ല. ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികക്ക് ഉന്തിയ പല്ല് എങ്ങനെയാണ് അയോഗ്യതയാകുന്നത് എന്നതിന് പ്രത്യേക വിശദീകരണം പി.എസ്.സി മാന്വലിൽ ഇല്ല. മാത്രമല്ല, പല്ലിന്റെ കാര്യത്തിൽ വിദഗ്ധരായവർക്കുതന്നെ, ഈ തസ്തികക്ക് ഉന്തിയ പല്ലുണ്ടായാൽ എന്താണ് അയോഗ്യത എന്നതിനെക്കുറിച്ച് അഭിപ്രായ സമന്വയത്തിലെത്താനുമായിട്ടില്ല. മുമ്പ് എഴുതിവക്കപ്പെട്ട ഒരു വ്യവസ്ഥ അന്ധമായി പിന്തുടരുന്നതിലെ പ്രശ്‌നം ഇതിലുണ്ടെന്നാണ് തോന്നുന്നത്.’’

അഭിമുഖത്തിന്റെപൂർണരൂപം വായിക്കാം
കറക്റ്റ് ചെയ്യേണ്ടത് ഏതാണ്?
ഉന്തിയ പല്ലോ പി.എസ്.സി മാന്വലോ? -
ഡോ. പ്രസന്നൻ പി.എ. / കെ. കണ്ണൻ
ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 108

Comments