മിന്നുന്നതെല്ലാം പൊന്നല്ല:
ഉന്നത വിദ്യാഭ്യാസവും
ഡിജിറ്റല്‍ വിഭജനവും
മിന്നുന്നതെല്ലാം പൊന്നല്ല: ഉന്നത വിദ്യാഭ്യാസവും ഡിജിറ്റല്‍ വിഭജനവും
കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന്റെ സാധ്യതകളന്വേഷിക്കുമ്പോള്‍ സ്വാഭാവികമായും വിദ്യാഭ്യാസമേഖലയില്‍ നിലനില്‍ക്കുന്ന ഡിജിറ്റല്‍ വിഭജനത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ഡിജിറ്റല്‍ വിഭജനത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തിയതിന്റെയും ഡിജിറ്റല്‍ അസമത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇടപെട്ടതിന്റെയും അനുഭവപരിസരത്ത് നിന്നുകൊണ്ട് വിഷയം വിശകലനം ചെയ്യുകയാണ് ഡോ.ടി.ടി ശ്രീകുമാര്‍.
26 May 2020, 03:11 PM
കേരളത്തില്‍ കോളജ് വിദ്യാഭ്യാസം അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങുകയാണെന്നും സാധാരണ ക്ലാസുകളും ഓണ്‍ലൈന്‍ ക്ലാസുകളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം പോലും മനസ്സിലാക്കാതെ അക്കാദമിക് കലണ്ടര്‍ അനുസരിച്ചു ക്ലാസുകള്‍ നടത്തണം, ഹാജര്‍ രേഖപ്പെടുത്തണം തുടങ്ങിയ അസ്വീകാര്യമായ നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്നും അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ ആരോപിച്ചിരിക്കുകയാണല്ലോ. എന്റെ സര്‍വകലാശാലയില്‍ ഓണ്‍ലൈന്‍ പഠനത്തിനുകൂടി ഉതകുന്ന രീതിയില്‍ അടുത്ത സെമസ്റ്റര്‍ ക്രമീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്തു വരികയുമാണ്. കൂടാതെ എനിക്ക് എഡ്യൂക്കേഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച് സെന്ററുകള്‍ വഴി ഓണ്‍ലൈന്‍ പഠനം വിപുലീകരിക്കുന്നതിന്റെ ചില ദേശീയതല പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കേണ്ടി വരുന്നുണ്ട്. ഔദ്യോഗികമായിത്തന്നെ ഓണ്‍ലൈന്‍ പഠനസന്ദര്‍ഭത്തിന്റെ സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിന്റെ കൂടുന്ന ചൂട് എന്നെയും ബാധിച്ചിരിക്കുകയാണ്.
അധ്യാപകരും ഗവേഷകരും ഇതിന്റെ പല മാനങ്ങളെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ ഇപ്പോള്‍ വ്യാപകമായി അവതരിപ്പിക്കുന്നു. വിദ്യാര്‍ഥി യൂണിയനുകളും മറ്റും ഇതേക്കുറിച്ച് വിപുലമായ നിവേദനങ്ങള്‍ പല സര്‍വകലാശാലകളിലും അധികൃതര്‍ക്ക് സമര്‍പ്പിക്കുന്നുണ്ട്. പരീക്ഷണങ്ങളുടെ കേവലമായ ഇരകളാവുക എന്നതില്‍ കവിഞ്ഞ് ഈ മാറ്റത്തിന്റെ ഉപഭോക്താക്കള്‍ എന്ന നിലക്ക് ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള വ്യക്തമായ അഭിപ്രായങ്ങളും ആവശ്യങ്ങളുമാണ് അവര്‍ അവതരിപ്പിക്കുന്നത്.
ഓണ്‍ലൈന്‍ പഠനത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള അന്വേഷണം നടക്കുമ്പോള്‍ സ്വാഭാവികമായും വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന ഡിജിറ്റല്‍ വിഭജനത്തെ ആസ്പദമാക്കിയുള്ള പുതിയ ചര്‍ച്ചകള്‍ക്കും കോവിഡാനന്തരകാലം സാക്ഷ്യംവഹിക്കേണ്ടി വരുന്നുണ്ട്. പല സര്‍വകലാശാലകളും ഡിജിറ്റല്‍ സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാണോ എന്നതിനെക്കുറിച്ച് സര്‍വേകള്‍ നടത്താനും നിഗമനങ്ങളില്‍ എത്താനും തയ്യാറായിട്ടുണ്ട്. ഹൈദരാബാദ് സര്‍വ്വകലാശാല വിശദമായ ഒരു സര്‍വേ നടത്തുകയും അതിന്റെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. യു.ജി.സി തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുകയും ഈയിടെ സര്‍വകലാശാലകള്‍ക്കായി നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഡിജിറ്റല്‍ അസമത്വം കണക്കിലെടുക്കണം എന്ന് ശക്തമായി സൂചിപ്പിക്കുകയും ചെയ്തു.

ഡിജിറ്റല്‍ അസമത്വത്തെ പലതലങ്ങളില്‍ കാണുവാന്‍ ശ്രമിക്കുന്ന ചര്‍ച്ചകളില്‍ വളരെക്കാലമായി ഇടപെടാന്‍ അവസരമുണ്ടായ ഒരാള്‍ എന്ന നിലയില്‍ പഴയ ചര്‍ച്ചകളേയും പുതിയ ചര്‍ച്ചകളേയും അല്പം ആത്മചരിത്രപരമായിക്കൂടി ആലോചിക്കുകയാണ് ഈ കുറിപ്പില്‍.
സുഗതാ മിത്രയുടെ 1999 -ല്‍ ആരംഭിച്ച The Hole in the Wall ദല്‍ഹിയിലെ ഒരു ചേരിയില്‍ ചുവരില്‍ സ്ഥാപിച്ച കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന വിധങ്ങള്‍ അവിടുത്തെ കുട്ടികള്‍ തനിയെ സ്വായത്തമാക്കുന്നു എന്ന് കണ്ടെത്തുകയുണ്ടായി.
ഡിജിറ്റല്‍ വിഭജനത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ സജീവമായിരുന്നതിന്റെ പശ്ചാത്തലത്തില്‍ കോവിഡ് ലോക്ക്ഡൗണ്‍ സൃഷ്ടിച്ച സാഹചര്യത്തില്‍ ഉണ്ടാവുന്ന ഡിജിറ്റല്‍ വിഭജന ചര്‍ച്ചകളെ ചരിത്രപരമായ ഒരു കാഴ്ചപ്പാടിലൂടെ സമീപിക്കുമ്പോള്‍ ആദ്യം ശ്രദ്ധയില്‍പെടുന്നത് ആദ്യകാല ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞ രണ്ടു സവിശേഷ ധാരണകള്‍ ഈ കോവിഡ് കാല ചര്‍ച്ചകളില്‍ വീണ്ടും സജീവമായിട്ടുണ്ട് എന്നതാണ്. ആദ്യകാല ചര്‍ച്ചകളില്‍ ഐ.ടി മേഖലയില്‍ നിന്നുള്ള വിദഗ്ധന്മാര്‍ ആഗോള മുതലാളിത്ത താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് പൊതുവിലുള്ള സാങ്കേതിക വിദ്യാവിഭജനത്തേയും ഡിജിറ്റല്‍ വിഭജനത്തേയും രണ്ടായി കാണണം എന്ന് അഭിപ്രായപ്പെട്ടിരുന്നു. ലോകബാങ്ക് അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളും എന്‍.ജി.ഓ ഫണ്ടിംഗ് മേഖലയില്‍ സജീവമായ അന്താരാഷ്ട്ര സംഘടനകളുമെല്ലാം ഈയൊരു വാദമാണ് മുന്നോട്ടുവച്ചിരുന്നത്. ഇങ്ങനെ വ്യത്യസ്തമായി കാണേണ്ടതിന്റെ ആവശ്യകതയിലേക്ക് അവര്‍ വിരല്‍ചൂണ്ടിയത് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വ്യാപനവും പ്രസരണവും ദ്രുതഗതിയിലാണെന്നും ഡിജിറ്റല്‍ വിഭവങ്ങള്‍ പണക്കാര്‍-ദരിദ്രര്‍ എന്ന് രാഷ്ട്രഭേദമില്ലാതെ പ്രാപ്യമാവാനുള്ള സാധ്യത ഉണ്ടെന്നും അവകാശപ്പെട്ടുകൊണ്ടായിരുന്നു. ഡിജിറ്റല്‍ വിഭജനത്തെ തള്ളിക്കളയാതിരിക്കുക, എന്നാല്‍ അത് വേഗത്തില്‍ മറികടക്കാവുന്ന ഒന്നാണ് എന്ന പ്രതീതി സൃഷ്ടിക്കുക- ഇതായിരുന്നു അവര്‍ പൊതുവില്‍ സ്വീകരിച്ചിരുന്ന സമീപനം.
Hole in the Wall, തരാഹത്, ഗ്യാന്‍ദൂത്, സിമ്പ്യൂട്ടര്‍, കോർഡക് വെല്‍ തുടങ്ങി നിരവധി ഇന്ത്യന്‍ പരീക്ഷണങ്ങള്‍ അക്കാലത്തു വ്യാപകമായി കൊണ്ടാടപ്പെട്ടു. അവയില്‍ ചിലതെല്ലാം പ്രസക്തമായവ തന്നെ ആയിരുന്നു. എന്നാല്‍ അവയുടെ മഹത്വവല്‍ക്കരണം ഒരു ഡിജിറ്റല്‍ പ്രത്യയശാസ്ത്രം തന്നെയായി അക്കാലത്തു വളര്‍ന്നിരുന്നു. സുഗതാ മിത്രയുടെ 1999 -ല്‍ ആരംഭിച്ച The Hole in the Wall ദല്‍ഹിയിലെ ഒരു ചേരിയില്‍ ചുവരില്‍ സ്ഥാപിച്ച കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന വിധങ്ങള്‍ അവിടുത്തെ കുട്ടികള്‍ തനിയെ സ്വായത്തമാക്കുന്നു എന്ന് കണ്ടെത്തുകയുണ്ടായി. മിത്രയുടെ "The Hole in the Wall: Self-organising Systems in Education' (2006) എന്ന പുസ്തകം ആ പരീക്ഷണത്തെ അടിസ്ഥാനപ്പെടുത്തി ആയിരുന്നു തയ്യാറാക്കിയിരുന്നത്. അത് അതിശയോക്തിപരമാണെന്ന വിമര്‍ശനം ശക്തമായിരുന്നു. ഇതേക്കുറിച്ച് ഗവേഷണം നടത്തുകയും സുഗത മിത്രയുമായി ആശയവിനിമയം ചെയ്യുകയും അതിനുശേഷം British Journal of Educational Technology-യില്‍ 2010-ല്‍ വിശദമായ ഒരു ലേഖനം എഴുതുകയും ചെയ്ത പായല്‍ അറോറയുമായി ഇക്കാര്യം ഞാന്‍ പലതവണ ചര്‍ച്ചചെയ്തിട്ടുണ്ട് (Hope in the Wall? A digital promise for free learning, British Journal of Educational Technology, 41 (5), 689-702). അത്തരത്തിലുള്ള "unmediated computer literacy'- അശിക്ഷിതമായ കംപ്യൂട്ടര്‍ സാക്ഷരത വ്യാമോഹപരമാണ് എന്ന് സ്പീവാക്കും സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം ചിലതൊക്കെ തീര്‍ച്ചയായും പഠിക്കാനും ഉണ്ടായിരുന്നു എന്നതില്‍ തര്‍ക്കമില്ല. പക്ഷെ ആ കാലത്തേ ചര്‍ച്ചയില്‍നിന്നു ഇന്ന് എന്ത് പഠിക്കാനുണ്ട് എന്നതിനാണ് പ്രാധാന്യം.
ഡിജിറ്റല്‍ സാങ്കേതികവിദ്യ മുന്‍സംവിധാനങ്ങളെ അപേക്ഷിച്ച് താരതമ്യേന സാര്‍വലൗകികമാണ് എന്ന സാമാന്യയുക്തിയില്‍ അധിഷ്ടിതമായിരുന്നു ശക്തമായ ഉപകരണവാദ നിലപാടുകള്‍. ഞാന്‍ ഡിജിറ്റല്‍ വിഭജനവുമായി ബന്ധപെട്ട പഠനങ്ങള്‍ ആരംഭിച്ച 1999-2000 കാലത്ത് ആഗോളതലത്തില്‍ സജീവമായിരുന്ന മുഖ്യധാരാ നിലപാടും ഇതുതന്നെ ആയിരുന്നു. ഡിജിറ്റല്‍ വിഭജനം വംശീയമായും വര്‍ഗ്ഗപരമായുമൊക്കെ ഒരു പ്രശ്‌നമാണ് എന്ന് പൊതുവേ എല്ലാവരും സമ്മതിച്ചിരുന്നു. എന്നാല്‍ അങ്ങേയറ്റം ഉപകരണവാദപരമായ ഒരു സമീപനത്തില്‍ നിന്നുകൊണ്ട് ഇത് വളരെ വേഗം മറികടക്കാവുന്ന ഒരു പ്രതിഭാസമാണ് എന്ന ശുഭചിന്ത വളര്‍ത്താനാണ് കോര്‍പ്പറേറ്റ്-എന്‍.ജി.ഒ ലോബികള്‍ ശ്രമിച്ചുകൊണ്ടിരുന്നത്. ഞാന്‍ ഇതേക്കുറിച്ചുള്ള ഗവേഷണം ആരംഭിക്കുന്ന 1999-2000 കാലത്തിനു മുന്‍പുള്ള വര്‍ഷങ്ങളില്‍ തന്നെ ഡിജിറ്റല്‍ വിഭജനത്തെക്കുറിച്ച് നൂറുകണക്കിന് പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അവയില്‍ ഏറിയപങ്കും ഡിജിറ്റല്‍ അസമത്വങ്ങളെ അംഗീകരിക്കുന്നവയും എന്നാല്‍ തങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പ്രായോഗികവഴികളിലൂടെ അതിനെ മറികടക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്നവയുമായിരുന്നു.
ഒരു ചെറിയ പരിധിവരെയെങ്കിലും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ മഹത്വവല്‍ക്കരണത്തിന് പിന്നിലെ രാഷ്ട്രീയത്തെ വിമര്‍ശിക്കാനും വ്യത്യസ്തമായ ഒരു അനേഷണ സമീപനത്തിന് രൂപം കൊടുക്കാനുമുള്ള ശ്രമമായിരുന്നു എന്റേത്. അന്ന് ഞാന്‍ മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ടു
ഓപ്പണ്‍സോഴ്‌സ്/ ഡിജിറ്റല്‍ കോമണ്‍സ് ചിന്തകള്‍ പ്രചരിപ്പിച്ചിരുന്നവരും ഊന്നിയിരുന്നത് സാങ്കേതികവിദ്യയുടെ അതിരുകള്‍ ഇല്ലാത്ത വ്യാപനത്തിലും അതിന്റെ സ്വകാര്യതാനയം മാറ്റി അത് എല്ലാവര്‍ക്കും ലഭ്യമാവുന്ന സാധ്യത സൃഷ്ടിക്കുന്നതിലും ആയിരുന്നു. ഇതിന്റെ സാധൂകരണം എന്ന രീതിയിലായിരുന്നു പല അന്താരാഷ്ട്ര ഫണ്ടിംഗ് ഏജന്‍സികളും ഇന്ത്യ അടക്കമുള്ള മൂന്നാംലോക രാജ്യങ്ങളില്‍ അന്ന് ഐ.സി.ടി വികസനത്തിന് ഊന്നല്‍ നല്‍കി ഗ്രാമീണ കിയോസ്‌കുകള്‍ അടക്കമുള്ള എന്‍.ജി.ഒ സംരംഭങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കി രംഗത്തുവന്നത്.
2004 -ല്‍ പൂര്‍ത്തിയാക്കിയ എന്റെ പി.എച്ച്.ഡി പ്രബന്ധം ആഗോളതലത്തില്‍ തന്നെ ശക്തമായിക്കൊണ്ടിരുന്ന ഈ ഡിജിറ്റല്‍ സാര്‍വലൗകികവാദത്തിന്റെ യുക്തിലോകത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. അതിന്റെ രാഷ്ട്രീയ അടിത്തറയായിവര്‍ത്തിച്ച സൈബര്‍ ലിബര്‍ട്ടെറിയന്‍ പ്രത്യയശാസ്ത്രത്തെ വിശദീകരിക്കാന്‍ ശ്രമിക്കുന്നതുമായിരുന്നു. അക്കാലത്ത് കേരളം, പോണ്ടിച്ചേരി, മധ്യപ്രദേശിലെ ധാര്‍ ജില്ല, പഞ്ചാബിലെ ഭട്ടിണ്ട എന്നീ പ്രദേശങ്ങളിലെ ഗ്രാമ-നഗര പ്രവിശ്യകളില്‍ ഇതുമായി ബന്ധപ്പെട്ടു ഞാന്‍ ഫീല്‍ഡ് വര്‍ക്കും നടത്തിയിരുന്നു. വലിയ വൈപുല്യം അവകാശപ്പെടാന്‍ കഴിയില്ല എങ്കിലും സൈദ്ധാന്തികമായുള്ള അന്വേഷണങ്ങളോടൊപ്പം പ്രസക്തമായ ഫീല്‍ഡ് ഡേറ്റയും കൂടി ശേഖരിച്ചുള്ള ഒരു പഠനമാണ് അന്ന് ലഭ്യമായ ചില ഉപാദാനങ്ങള്‍ ഉപയോഗിച്ച് നടത്താന്‍ ശ്രമിച്ചത്. പുസ്തക രൂപത്തില്‍ ആവുന്നതിനു മുമ്പ് തന്നെ അതിലെ രണ്ടു മൂന്നു ഭാഗങ്ങള്‍ ഞാന്‍ അന്താരാഷ്ട്ര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഒരു ചെറിയ പരിധിവരെയെങ്കിലും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ മഹത്വവല്‍ക്കരണത്തിന് പിന്നിലെ രാഷ്ട്രീയത്തെ വിമര്‍ശിക്കാനും വ്യത്യസ്തമായ ഒരു അനേഷണ സമീപനത്തിന് രൂപം കൊടുക്കാനുമുള്ള ശ്രമമായിരുന്നു എന്റേത്. അന്ന് ഞാന്‍ മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ടു എങ്കിലും എന്റെ വിമര്‍ശനങ്ങള്‍ പ്രധാനമാണ് എന്ന് ചുരുക്കം ചിലരെങ്കിലും അഭിപ്രായപ്പെടുകയും ചെയ്തു.

2010-ല്‍ പ്രമുഖ നരവംശശാസ്ത്രജ്ഞനായ വില്യം മാസറെല (William Mazzarella) ഡിജിറ്റല്‍ വിഭജനത്തെക്കുറിച്ചുള്ള ഒരു പ്രധാന ലേഖനം "അമേരിക്കന്‍ എത്‌നോളജി'സ്റ്റില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ (AMERICANETHNOLOGIST, Vol.37, No.4, pp.783-804) ഇതേക്കുറിച്ച് ഞാന്‍ എഴുതിയ രണ്ടു ലേഖനങ്ങള്‍ (De-Hyping ICTs, Information For Development, May-June:22-27 2003; ICTs and Development: Revisiting the Asian Experience, Science, Technology and Society 13(2):159-174, 2008 എന്നിവ). തുടക്കത്തില്‍ തന്നെ ഉദ്ധരിക്കുന്നുണ്ട്. "Many of the ICT experiments aimed at poverty reduction are woundering. In fact,their performance has been dismal and most of these projects have ...failed to deliver on their promises. Anecdotal evidence showing the success of these projects crumbles under rational and critical scrutiny'എന്നും In its glory years, though, ICT4D promised to revolutionize development communication. In the language of Alexander Linden and Jackie Fenn's Hype Cycle Model (as adapted by Sreekumar 2003), those years around the millennium might be categorized as an early "peak of inflated expectations,' followed by a downward curve of 'disillusionment' and then a gradual upward movement toward "increasing realism' and perhaps even, ultimately, a 'plateau of productivity.' എന്നും അദ്ദേഹം എന്റെ നിരീക്ഷണങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്.
ഭരണകൂട സമീപനവും കോര്‍പറേറ്റ് സമീപനവും സിവില്‍ സമൂഹത്തിലെ സ്റ്റേറ്റിസ്റ്റ് സമീപനവും ഒന്ന് ചേര്‍ന്ന് സൃഷ്ടിച്ച ഒരു മഹത്വവല്‍ക്കരണ വ്യവഹാരത്തെ പൂര്‍ണമായും ചെറുക്കുക സാധ്യമായിരുന്നില്ല. അതിന്റെ ചില വിള്ളലുകള്‍ ചൂണ്ടിക്കാണിക്കുന്ന വിനീതമായ ഒരു വിമര്‍ശനാത്മക സമീപനമായിരുന്നു അന്ന് മുന്നോട്ടുവെക്കാന്‍ ശ്രമിച്ചത്. പച്ചക്കുതിര, മാതൃഭൂമി, മാധ്യമം, തുടങ്ങിയ വാരികകളിലും അക്കാലത്തു വിവരസമൂഹത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ഞാന്‍ എഴുതാനിടയായത് ഈ പശ്ചാത്തലത്തിലായിരുന്നു. മാസറെലയെക്കൂടാതെ നിരവധി ഗവേഷകരും പഠിതാക്കളും ഡിജിറ്റല്‍ വിഭജനത്തിന്റെ മുഖ്യധാര നിലപാടുകളോടുള്ള എന്റെ വിമര്‍ശനത്തോട് പ്രതികരിച്ചിരുന്നു. പ്രധാനചിന്തകരില്‍ ചിലരെങ്കിലും ആ ലേഖനങ്ങള്‍ ശ്രദ്ധിക്കുകയും പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.
സമൂഹത്തിലെ മറ്റു അസമത്വങ്ങളുമായി ബന്ധമില്ലാതെ, ഭൗതിക-നൈതിക സംവിധാനങ്ങളുമായി ബന്ധമില്ലാതെ സംഭവിക്കുന്ന ഒന്നല്ല ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വ്യാപനവും പ്രചാരവും.
അന്ന് ഞാന്‍ ഊന്നല്‍ നല്‍കിയ രണ്ടു പ്രധാന കാര്യങ്ങള്‍ ഇപ്പോഴും പ്രസക്തമാണ് എന്നാണ് എന്റെ വിശ്വാസം. ഒന്ന്, സമൂഹത്തിലെ മറ്റു അസമത്വങ്ങളുമായി ബന്ധമില്ലാതെ, ഭൗതിക-നൈതിക സംവിധാനങ്ങളുമായി ബന്ധമില്ലാതെ സംഭവിക്കുന്ന ഒന്നല്ല ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വ്യാപനവും പ്രചാരവും. ആ ചര്‍ച്ചയില്‍ പ്രധാനമായും പ്രസക്തമായത് ജാതി/വര്‍ഗ/ ലിംഗ അസമത്വങ്ങള്‍ എങ്ങനെ ഡിജിറ്റല്‍ മേഖലയില്‍ അനുഭവപ്പെടുന്നു എന്ന അന്വേഷണമായിരുന്നു. ആക്‌സസ് എന്നത് കേവലമായ ഒരു സാങ്കേതിക പ്രശ്‌നമല്ല. മൂലധനവും, സാമൂഹിക മൂലധനവും, അമര്‍ത്യ സെന്‍ മുന്നോട്ടുവച്ച ആശയങ്ങളായ കേപ്പബിലിറ്റി, എന്‍ടിറ്റില്‍മെന്റ് എന്നെ സങ്കല്പ്പനങ്ങളുമെല്ലാം ചേര്‍ത്തുവച്ചുകൊണ്ടുവേണം ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടത് തന്നെ. Inclusion/exclusion എന്ന പ്രശ്‌നം ഈയൊരു പരിപ്രേക്ഷ്യത്തിലാണ് ഉന്നയിക്കപ്പെടേണ്ടത് എന്ന ധാരണയിലാണ് അക്കാലത്തു ഞാന്‍ എഴുതിയിരുന്നത്. ഇതു കൂടുതല്‍ വിശദീകരിച്ചുകൊണ്ട് ഒരു ലേഖനം 2007-ല്‍ ഞാന്‍ പ്രസിദ്ധീകരിച്ചിരുന്നു (Cyber kiosks and dilemmas of social inclusion in rural India, Media Culture & Society, 29 (6), 869-89).
രണ്ടാമതായി ചര്‍ച്ചയില്‍ ഉന്നയിച്ച പ്രശ്‌നം ഡിജിറ്റല്‍ പൗരത്വവുമായി ബന്ധപ്പെട്ടതായിരുന്നു. അതിലെത്തന്നെ കാതലായ ഒരു പ്രശ്‌നമാണ് നവമാധ്യമ സാങ്കേതികവിദ്യയുടെ വ്യാപനവുമായി ബന്ധപ്പെട്ടു വരുന്ന ഇ-ഗവര്‍ണന്‍സ്/ഇ-വിദ്യാഭ്യാസ മേഖലകളിലെ ആക്‌സസ് എന്നു പറയുന്നത്. 2007- ല്‍ തന്നെയാണ് ഇതിനെക്കുറിച്ചുള്ള ഒരു ലേഖനവും എഴുതിയത്. (Decrypting E governance: Narratives, power play and participation, Electronic Journal for Information Systems in Developing Countries. 32(4), 1-24). പലപ്പോഴും സംഭവിക്കുന്നത്, ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വ്യാപനം സാങ്കേതികവിദ്യയുടെ ലഭ്യതയിലുള്ള അന്തരം കുറക്കുകയല്ല, മറിച്ചു വര്‍ദ്ധിപ്പിക്കുകയാണ് എന്നുള്ളതാണ്. അതുമാത്രമല്ല, അത് ചില സന്ദര്‍ഭങ്ങളില്‍ എങ്കിലും നിലനില്‍ക്കുന്ന അസമത്വങ്ങളെ ഇല്ലാതാക്കുകയല്ല പകരം അവയെ ദൃഢീകരിക്കുകയാണ് ചെയ്യുക എന്നതും അവഗണിക്കാന്‍ വയ്യാത്ത പ്രവണത തന്നെ ആയിരുന്നു. അന്നത്തെ ചര്‍ച്ചകളില്‍ പ്രബലമായിരുന്ന സാങ്കേതിക നിര്‍ണ്ണയവാദത്തെയും ഉപകരണാത്മക ചിന്തയേയും ഭേദിക്കുന്ന ഒരു ചര്‍ച്ചക്ക് സാധ്യത ആരായുക എന്നത് വളരെ പ്രധാനമായിരുന്നു. അന്ന് കേരളത്തില്‍ ഐ.ടി സ്‌കൂള്‍, അക്ഷയ തുടങ്ങിയ പദ്ധതികള്‍ ആരംഭിച്ചിരുന്നു. സ്വാഭാവികമായും ആ ചര്‍ച്ചയില്‍ കേരളവും കടന്നു വന്നു. 2007-ല്‍ തന്നെ ഇതിനെ കുറിച്ച് ഒരു ലേഖനവും എഴുതിയിരുന്നു (ICTs for governance and development: A critical review of Kerala's recent experiences. In A. Palackal & W. Shrum (Eds.), Information society and development: The Kerala experience (pp. 109-132).
ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വ്യാപനം സാങ്കേതികവിദ്യയുടെ ലഭ്യതയിലുള്ള അന്തരം കുറക്കുകയല്ല, മറിച്ചു വര്‍ദ്ധിപ്പിക്കുകയാണ് എന്നുള്ളതാണ്. അതുമാത്രമല്ല, അത് ചില സന്ദര്‍ഭങ്ങളില്‍ എങ്കിലും നിലനില്‍ക്കുന്ന അസമത്വങ്ങളെ ഇല്ലാതാക്കുകയല്ല പകരം അവയെ ദൃഢീകരിക്കുകയാണ്
കോവിഡാനന്തര കാലത്ത് ഈ ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായിട്ടുണ്ട്. വിശേഷിച്ചും ഓണ്‍ലൈന്‍ പഠനം എന്നത് ഒരു ജീവിതയാതാര്‍ത്ഥ്യമായി അംഗീകരിക്കാന്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നിര്‍ബന്ധിക്കപ്പെടുന്ന പുതിയ സാഹചര്യം. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം കോവിഡ് ലോക്ക്ഡൗണ്‍ അനുഭവം ഇക്കാര്യത്തില്‍ അത്തരത്തിലുള്ള ആദ്യത്തെ അനുഭവമല്ല. സാര്‍സ് പടര്‍ന്നു പിടിച്ച 2003 കാലത്ത് ഞാന്‍ ഇതേ അനുഭവങ്ങള്‍ പൊള്ളിക്കുന്ന ഒരു രാജ്യത്തു ഗവേഷണവും അധ്യാപനവും നിര്‍വഹിക്കുക ആയിരുന്നു. ഏതാണ്ട് ഒരു സെമസ്റ്റര്‍ കാലം മുഴുവനും ഓണ്‍ലൈന്‍ അധ്യാപനം നിര്‍വഹിക്കേണ്ടി വന്നു. അക്കാലത്തു ഹോങ്കോങ്ങ് ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ഞാന്‍ പഠിപ്പിച്ചിരുന്ന മോഡ്യൂള്‍ തന്നെ "Information Technology and Society' എന്നതായിരുന്നു.
അന്നെനിക്ക് ഓണ്‍ലൈന്‍ പഠനത്തിനു സ്വീകരിക്കേണ്ടി വന്ന ചില മാര്‍ഗ്ഗങ്ങളെക്കാള്‍ ശക്തവും ഫലപ്രദവുമായ ചില സാങ്കേതിക വിദ്യകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ അതിനോടുള്ള പ്രാപ്യതയുടെ പ്രശ്‌നം ഇന്ത്യന്‍ അവസ്ഥകളില്‍ ഹോങ്കോങ്ങില്‍ നിന്നും വളരെ വ്യത്യസ്തമാണ്. ഇത്രയും കാലത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഈ കോവിഡ് കാലത്താണ് ഇന്ത്യന്‍ യൂണിവേഴ്സിറ്റികള്‍ പെട്ടെന്ന് ഡിജിറ്റല്‍ വിഭജനത്തിന്റെ പ്രശ്‌നത്തിലേക്ക് റിപ് വാന്‍ റിങ്കിലിനെപ്പോലെ ഞെട്ടിയുണരുന്നത്.

ഞാനിതെഴുതുന്നതിനു തൊട്ടുമുമ്പായി സൈബോര്‍ഗ്യന്‍ സാങ്കേതികവിദ്യയെക്കുറിച്ച് ഒന്ന് രണ്ടു കുറിപ്പുകള്‍ എഴുതിയിരുന്നു. പുതിയ ഡിജിറ്റല്‍ വിഭജനത്തിന്റെ സന്ദര്‍ഭത്തിനു ഇത് ആക്കം കൂട്ടുന്നുവെന്നു പലപ്പോഴും പോസ്റ്റ് ഹ്യുമന്‍ ചര്‍ച്ചകളില്‍ സൂചിപ്പിച്ചിട്ടുമുണ്ട്. ഇപ്പോള്‍ The Coming Disruption എന്ന ഒരു അഭിമുഖത്തില്‍ സ്‌കോട്ട് ഗലോവെ (Scott Galloway) ഏതാനും വരേണ്യ സൈബോർഗ് സര്‍വ്വകലാശാലകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കുത്തക സ്ഥാപിക്കുകയാണ് എന്ന് വ്യാകുലപ്പെട്ടിരിക്കുന്നു (Intelligencer, May 11, 2020). ഇവിടെയാണ് നാം ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഡിജിറ്റല്‍ വിഭജനത്തെയല്ല, വിവിധതരത്തിലുള്ള ഡിജിറ്റല്‍ വിഭജനങ്ങളെയാണ് നാം എക്കാലത്തും നേരിട്ടുട്ടുള്ളത്. ആ പ്രക്രിയ അവസാനിച്ചിട്ടില്ല. ഉടന്‍ അവസാനിക്കും എന്ന് തോന്നുന്നുമില്ല. അതുകൊണ്ട് തന്നെ ലോക്കല്‍- ഗ്ലോബല്‍ തലങ്ങളിലുള്ള പരസ്പര ബന്ധിതമായ ഡിജിറ്റല്‍ വിഭജനത്തിന്റെ യുക്തിക്കുള്ളില്‍ നിന്നുകൊണ്ടാല്ലാതെ അതിനെ ശാശ്വതമായി പരിഹരിച്ചു മുന്നോട്ടുപോകാന്‍ കഴിയുന്ന രാഷ്ട്രീയ - രാഷ്ട്രീയ സമ്പദ്ശാസ്ത്ര സാഹചര്യം ഉരുത്തിരിഞ്ഞിട്ടില്ല.
ഓരോ സര്‍വകലാശാലയിലും ഇപ്പോള്‍ വ്യത്യസ്തമായ രീതികളില്‍ ഡിജിറ്റല്‍ അസമത്വങ്ങള്‍ പഠനത്തിന്റെയും വിദ്യാഭ്യാസ ഭരണത്തിന്റെയും ഘടനയെ മാറ്റാന്‍ തുടങ്ങുകയാണ്. ഏറ്റവും ലളിതമായ രീതിയില്‍ ആരംഭിക്കുക, എല്ലാവരെയും ഉള്‍ക്കൊള്ളിക്കല്‍ (inclusion) എന്നത് പരമപ്രധാനമായ ലക്ഷ്യമായി സ്വീകരിക്കുക, വിദ്യാര്‍ഥി-അദ്ധ്യാപക ബന്ധത്തിന്റെ നൈസര്‍ഗ്ഗികതകള്‍ പൂര്‍ണ്ണമായും ചോര്‍ത്തിക്കളയാത്ത പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങള്‍ പരമപ്രധാനമാണ്. അതുപോലെ വെര്‍ച്വല്‍ നെറ്റുവര്‍ക്കുകള്‍, മറ്റു ഓണ്‍ലൈന്‍ വിദ്യാഭ്യാസ വിഭവങ്ങള്‍ എന്നിവയുടെ പ്രാപ്യത സൗജന്യമായി എല്ലാവര്‍ക്കും ഉറപ്പുവരുത്തുക എന്നതും പ്രധാനമാണ്.
കൊട്ടിഘോഷിച്ച നിരവധി പരീക്ഷണങ്ങള്‍ പരാജയപ്പെട്ട ചരിത്രമുണ്ട്. നിരവധി പരീക്ഷണങ്ങള്‍ വെറും പൊള്ളത്തരങ്ങള്‍ ആയിരുന്നു എന്ന് പിന്നീട് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. പരാജയങ്ങളും അപചയങ്ങളും മൂടിവയ്ക്കുകയും ചെറിയ വിജയങ്ങളെ അമിതമായി ഉല്‍ഘോഷിച്ചുകൊണ്ട് കപടസാധൂകരണങ്ങള്‍ ചമക്കപ്പെട്ടിട്ടുണ്ട്.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും മറ്റു തരത്തിലുള്ള അസമത്വങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും വളരെ വേഗത്തില്‍ ഇപ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ സംഭവിക്കുന്ന സാങ്കേതികവിദ്യാപരമായ മാറ്റങ്ങളെ തങ്ങള്‍ക്കുകൂടി അനുകൂലമാക്കുക എന്നത് എളുപ്പമല്ല. നമ്മുടെ ജീവിതസമരങ്ങളുടെ ഒരു ഭാഗമായി അതിനായുള്ള സമരങ്ങളും കൂടുതല്‍ തീവ്രതയോടെ ഉയര്‍ന്നുവരേണ്ടതുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ തുടര്‍ചര്‍ച്ചകള്‍ ആവശ്യമാണ് എന്ന നിലപാടാണ് എനിക്കുള്ളത്. അതോടൊപ്പംതന്നെ ഇതുവരെ നടന്ന ചര്‍ച്ചകളില്‍ നിന്നുള്ള പാഠങ്ങളും അപ-പാഠങ്ങളും കൂടി സ്വാശീകരിക്കുക എന്നതും ഒഴിവാക്കാനാവുന്ന കാര്യമല്ല. അതിലേറ്റവും പ്രധാനം മിന്നുന്നതെല്ലാം പൊന്നല്ല എന്ന ഈ മേഖലയില്‍ വളരെ നേരത്തെ തന്നെ ഉണ്ടായിട്ടുള്ള തിരിച്ചറിവ് ഉള്‍ക്കൊള്ളുക എന്നതാണ്. കൊട്ടിഘോഷിച്ച നിരവധി പരീക്ഷണങ്ങള്‍ പരാജയപ്പെട്ട ചരിത്രമുണ്ട്. നിരവധി പരീക്ഷണങ്ങള്‍ വെറും പൊള്ളത്തരങ്ങള്‍ ആയിരുന്നു എന്ന് പിന്നീട് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. പരാജയങ്ങളും അപചയങ്ങളും മൂടിവയ്ക്കുകയും ചെറിയ വിജയങ്ങളെ അമിതമായി ഉല്‍ഘോഷിച്ചുകൊണ്ട് കപടസാധൂകരണങ്ങള്‍ ചമക്കപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ രണ്ടു ദശാബ്ദക്കാലം ഈ ചര്‍ച്ചകളോടോപ്പം ആശയപരമായി സഞ്ചരിക്കാനും ചിലതൊക്കെ പ്രായോഗികമായി ചെയ്യാനും കഴിഞ്ഞ ഒരാള്‍ എന്നനിലയില്‍ ഞാന്‍ കൂടുതല്‍ കരുതലോടെയാണ് ഈ പ്രശ്‌നത്തെ സമീപിക്കുന്നത്. ഓണ്‍ലൈന്‍ പഠനം മെച്ചപ്പെടുത്താന്‍ അവധാനതയോടെയും ക്ഷമയോടെയുമുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. അതിനുതകുന്ന സ്വതന്ത്രചിന്തയുടെ ഒരു സാഹചര്യം സൃഷ്ടിക്കേണ്ട ബാധ്യത ഭരണകര്‍ത്താക്കള്‍ക്കുണ്ട്. അധികാര കേന്ദ്രീകരണത്തിന്റെയും അമിതാധികാര പ്രയോഗത്തിന്റെയും ഒരു സംസ്‌കാരം കോവിഡ് മാനേജ്‌മെന്റിന്റെ ഭാഗമായി ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. അതിന്റെ ചുവടുപിടിച്ചുള്ള ജനാധിപത്യ വിരുദ്ധമായ നീക്കങ്ങള്‍ കൂട്ടായ സംരംഭങ്ങള്‍ക്കാവശ്യമായ സര്‍ഗ്ഗാത്മകതയെ മുളയില്‍ത്തന്നെ നശിപ്പിക്കാനിടയുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് ഞാന്‍ പ്രത്യാശിക്കുന്നു.
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
കെ. ടി. ദിനേശ്
Dec 21, 2020
8 Minutes Read
ഡോ.കെ.പി. അരവിന്ദൻ
Nov 21, 2020
3 Minutes Read
ആദില കബീര്‍
Nov 18, 2020
15 Minutes Read
ഡോ: പി.എം.മുബാറക് പാഷ / മനില സി. മോഹന്‍
Nov 11, 2020
1 Hour Watch
ഡോ. പി. കെ. തിലക്, കെ. ടി. ദിനേശ്
Oct 27, 2020
14 Minutes Read
അമൃത് ജി. കുമാര്‍
Oct 13, 2020
23 Minutes Read