രണ്ടേ രണ്ടു മൊഴിയിൽ പ്രതീക്ഷയർപ്പിച്ച്​ മധു വധക്കേസ്​

മധു വധക്കേസിൽ രണ്ടു സാക്ഷികൾ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായ മൊഴി നൽകിയിട്ടുള്ളത്. അവരുടെ മൊഴി സി.സി.ടി.വി ദൃശ്യങ്ങളുമായി ഒത്തുപോകുന്നതാണ്. എത്രപേർ മൊഴി മാറ്റിയാലും വിശ്വാസയോഗ്യമായ ഒരു സാക്ഷിമൊഴി മതി കോടതിക്ക് യാഥാർത്ഥ്യം തിരിച്ചറിയാൻ. അതിലാണ് ഇനി പ്രതീക്ഷ.

2018 ഫെബ്രുവരി 23ന് പാലക്കാട് ജില്ലയിൽ ഇറങ്ങിയ പത്രങ്ങളുടെ പ്രാദേശിക പേജുകളിൽ ‘പൊലീസ് വാഹനത്തിൽ വെച്ചുണ്ടായ ദേഹാസ്വസ്ഥ്യത്തെത്തുടർന്ന് മോഷണക്കേസ് പ്രതി മരിച്ചു' എന്ന തരത്തിൽ ഒരുകോളം വാർത്തയുണ്ടായിരുന്നു. എന്നാൽ പിറ്റേദിവസമായപ്പോഴേക്കും സകല പത്രങ്ങളുടെയും ഒന്നാം പേജിൽ ഈ വാർത്ത മറ്റൊരു തരത്തിൽ നിറഞ്ഞുനിന്നു. ടെലിവിഷനുകൾ ദിവസങ്ങളോളം ഈ വിഷയം ചർച്ച ചെയ്തു. ‘മോഷ്ടാവ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടു' എന്ന ആദ്യ ഭാഷ്യത്തെ ‘ആൾക്കൂട്ടം ആദിവാസി യുവാവിനെ മർദിച്ചുകൊന്നു' എന്ന തരത്തിൽ മാധ്യമങ്ങൾക്ക് തിരുത്തേണ്ടി വന്നു. കടകളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ചതിന്റെ പേരിൽ അട്ടപ്പാടിയിലെ ചിണ്ടക്കി ഊരിലെ ആദിവാസി യുവാവ് മധുവിനെയാണ് നാട്ടുകാരിൽ ചിലർ പിടികൂടി കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തിയത്. മധുവിന്റെ കൊലപാതകം കേരളം മുഴുവൻ ചർച്ചയായി മാറി. തെരുവുകളിലും സൈബർ ലോകത്തും പ്രതിഷേധങ്ങളിരമ്പി. പ്രാദേശിക ഹർത്താലുകൾ നടന്നു. വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനകളും കൂട്ടായ്മകളും വ്യാപകമായ പ്രതിഷേധങ്ങൾ നടത്തി. നിരവധി മേഖലകളിലെ പ്രമുഖർ പ്രസ്താവനകളുമായി രംഗത്ത് വന്നു.

സമീപകാല കേരളം ഇത്രമേൽ ചർച്ച ചെയ്ത മറ്റൊരു കൊലപാതകവുമുണ്ടാവില്ല. കേസന്വേഷണം അതിവേഗം പൂർത്തിയാവുകയും ചെയ്തു. എന്നിട്ടും നാല് വർഷങ്ങൾക്കിപ്പുറം മധുവിന്റെ കുടുംബത്തിന് നീതി ലഭിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാത്ത തരത്തിൽ കേസ് അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേസിൽ സാക്ഷികളുടെ കൂട്ട കൂറുമാറ്റമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതുവരെ കോടതിയിൽ വിസ്തരിച്ച 26 സാക്ഷികളിൽ 2 പേർ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായ മൊഴി നൽകിയത്. പ്രതികളുടെ സ്വാധീനത്തെ തുടർന്നുള്ള സാക്ഷികളുടെ നിരന്തര കൂറുമാറ്റവും പ്രോസിക്യൂഷന്റെ പിൻമാറ്റവുമെല്ലാം കേസിന്റെ തുടർനടപടികളെ വലിയ രീതിയിൽ ബാധിച്ചിരിക്കുകയാണ്. നിലവിൽ ജാമ്യത്തിലുള്ള പ്രതികൾ സാക്ഷികളെ ഓരോരുത്തരെയായി സ്വാധീനിക്കുന്നതിന്റെയും മധുവിന്റെ കുടുംബത്തെ ഇടനിലക്കാർ വഴി ഭീഷണിപ്പെടുത്തുന്നതിന്റെയും വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതേത്തുടർന്ന് 12 പ്രതികളുടെയും ജാമ്യം റദ്ദാക്കിയ മണ്ണാർക്കാട് എസ്.സി-എസ്.ടി പ്രത്യേക കോടതിയുടെ നടപടി ആശാവഹമായിരുന്നെങ്കിലും അതിൻമേലുള്ള ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ വീണ്ടും മധുവിന്റെ കുടുംബത്തിന്റെ നീതിക്കായുള്ള പരിശ്രമങ്ങളെ പ്രതിസന്ധിയിലാക്കുകയാണ്. എങ്കിലും എല്ലാ പ്രതിബന്ധങ്ങൾക്കിടയിലും മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും അവരുടെ പോരാട്ടം തുടരുകയാണ്.

മധുവിനെ കെട്ടിയിട്ട ശേഷം ചിത്രം പകർത്തുന്ന യുവാവ്

ആരായിരുന്നു മധു

സൈലൻറ്​ വാലി വനമേഖലയോട് ചേർന്നു സ്ഥിതി ചെയ്യുന്ന മുഡുഗർ വിഭാഗത്തിൽപ്പെട്ട ആദിവാസികൾ താമസിക്കുന്ന ഊരായ ചിണ്ടക്കിയിലെ മല്ലിയമ്മയുടെയും മല്ലന്റെയും മകനാണ് മധു. മാനസികഅസ്വസ്ഥതകളുണ്ടായിരുന്ന മധു ഒരിക്കലും വീട്ടിലോ ചിണ്ടക്കി ഊരിലോ ഉണ്ടാകാറുണ്ടായിരുന്നില്ല. മല്ലീശ്വരൻ മുടിക്ക് സമീപത്തുള്ള അജുമുടി എന്ന് വിളിക്കപ്പെടുന്ന വനത്തിനകത്തായിരുന്നു മധുവിന്റെ താമസം. പാറക്കൂട്ടങ്ങളോട് ചേർന്നുള്ള ഒരു ഗുഹ പോലെയുള്ള സ്ഥലത്ത് അത്യാവശ്യം പാത്രങ്ങളും ഭക്ഷ്യവസ്തുക്കളുമൊക്കെ കരുതിയായിരുന്നു മധു ജീവിച്ചിരുന്നത്. കാട്ടിൽ നിന്ന് ശേഖരിക്കുന്ന വസ്തുക്കൾ കടകളിൽ വിൽക്കാനായി വല്ലപ്പോഴും തൊട്ടടുത്തുള്ള കവലയായ മുക്കാലിയിൽ എത്തുമായിരുന്നു. ഇടക്ക് ഊരിലെത്തി ബന്ധുക്കളെയെല്ലാം കാണുകയും ചെയ്തിരുന്നു.

അന്ന് സംഭവിച്ചത്

മുക്കാലിയിലെ ചില കടകളിൽ നിന്ന് ഏതാനും ഭക്ഷ്യ വസ്തുക്കൾ മോഷണം പോയതിനെത്തുടർന്ന് മധുവാണ് മോഷണം നടത്തിയത് എന്ന നിഗമനത്തിൽ പ്രദേശവാസികളുടെ ഒരു സംഘം വനത്തിനകത്തെത്തി മധുവിനെ ആക്രമിക്കുകയായിരുന്നു. ഉടുതുണിയഴിച്ച് ഇരു കൈകളും ബന്ധിച്ച ശേഷം ക്രൂരമായി മർദിച്ചു. ‘കള്ളനെ പിടിച്ചേ...' എന്ന ആരവത്തോടെ മർദനങ്ങളുടെ അകമ്പടിയുമായി മുക്കാലി കവലയിലേക്ക് മധുവിനെ വലിച്ചിഴച്ചു. അക്രമികൾ തന്നെ വിവരം അറിയിച്ചതിനെ തുടർന്ന് അഗളി പൊലീസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴിയാണ് മധു മരണപ്പെട്ടത്.

ഗുരുതരമായി മർദനമേറ്റ മധു ആന്തരിക രക്തസ്രാവം മൂലമാണ് മരണപ്പെട്ടതെന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നത്. മർദനത്തെത്തുടർന്ന് വാരിയെല്ല് തകർന്നതായും തലയ്ക്ക് മാരകക്ഷതം സംഭവിച്ചതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടാതെ തുട, നെഞ്ച്, പുറംഭാഗം എന്നിവിടങ്ങളിൽ ശക്തമായ മർദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്നും ഒട്ടേറെ പേർ ചേർന്ന് നടത്തിയ മർദനത്തിന്റെ സൂചനകളാണ് ശരീരത്തിലുണ്ടായിരുന്നതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. മധുവിനെ ആക്രമിക്കുന്ന ഘട്ടത്തിൽ പ്രതികളിൽ ചിലർ തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച സെൽഫിയിലൂടെയും വീഡിയോകളിലൂടെയുമാണ് സംഭവം പുറംലോകമറിയുന്നത്.

മധുവിന്റെ ചിത്രവുമായി അമ്മ

കേസിൽ അഗളി പൊലീസ് ആദ്യം 87/18 ക്രൈം നമ്പറിൽ സി.ആർ.പി.സി 174 വകുപ്പ് അനുസരിച്ച് അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്. എന്നാൽ മധുവിന്റെ മരണം കേരളത്തിൽ വലിയ വാർത്താ പ്രാധാന്യം നേടുകയും പൊലീസിന് വലിയ സമ്മർദങ്ങൾ ഉണ്ടാവുകയും ചെയ്തതോടെ കേസിൽ 16 പ്രതികളെ ഉൾപ്പെടുത്തി എഫ്.ഐ.ആറിൽ മാറ്റം വരുത്തി 143,147,148 &323, 325, 364, 365, 367, 368, 302, r/w 149 ഐ.പി.സി & എസ്.സി.എസ്.ടി.പി.ഒ.എ ആക്ട് 3(1),(d)(r)3(2) തുടങ്ങിയ സെഷനുകൾ ചേർക്കുകയുമായിരുന്നു. കൃത്യം മൂന്ന് മാസത്തിനുള്ളിൽ തന്നെ പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ മണ്ണാർക്കാട് എസ്.സി എസ്.ടി സ്പെഷ്യൽ കോടതി നിരസിച്ചെങ്കിലും ഇതിനെതിരെ ഹൈക്കോടതിയിൽ അപ്പീലിന് പോയ പ്രതികൾ 2018 മെയ് 30ന് ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടുകയായിരുന്നു. ജാമ്യം ലഭിച്ച് പുറത്തുവന്ന പ്രതികൾ സാക്ഷികളെ ഓരോരുത്തരെയായി സ്വാധീനിച്ചും മധുവിന്റെ കുടുംബത്തിന് സഹായം നൽകുന്നവരെ ഭീഷണിപ്പെടുത്തിയും കേസിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു.

സാക്ഷികളെവിടെ?

മധുവിനെ ആക്രമിക്കുന്നതിനിടയിൽ അക്രമികൾ അവരുടെ തന്നെ ഫോണിൽ പകർത്തിയ ഫോട്ടോകൾ, വീഡിയോകൾ എന്നിവയിൽ നിന്നാണ് കേസിലെ 16 പ്രതികളെ പൊലീസ് കണ്ടെത്തിയത്. മുക്കാലിയിലെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് 122 സാക്ഷികളെയും തിരിച്ചറിഞ്ഞു. എന്നാൽ കേസിൽ 26 സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞപ്പോൾ ആകെ രണ്ട് സാക്ഷികൾ മാത്രമാണ് മധുവിന്റെ കുടുംബത്തിന് അനുകൂലമായി മൊഴി പറഞ്ഞത്. ബാക്കിയുള്ളവരെല്ലാം കൂട്ടമായി കൂറു മാറി.

മധു ആക്രമിക്കപ്പെടുന്നതിന് സാക്ഷികളായ മധുവിന്റെ ബന്ധുക്കളടക്കമുള്ളവർ കോടതിയിൽ സത്യം തുറന്നുപറയാൻ ഭയക്കുകയാണ്. മുക്കാലിയിലും പരിസരങ്ങളിലുമുള്ള, ഉന്നത ബന്ധങ്ങളും സാമ്പത്തികശേഷിയുമുള്ള പ്രതികൾ കേസിൽ നിന്ന് രക്ഷപ്പെടുന്നതിനായി പലവിധ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണിപ്പോൾ. വള്ളിയമ്മാൾ ഗുരുകുലം എന്ന പ്രദേശത്തെ സ്വകാര്യ ഒറ്റമൂലി ചികിത്സാ കേന്ദ്രത്തിന്റെ ഉടമ അബ്ബാസ് എന്നയാൾ കേസിൽ നിന്ന് നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തിയതായി മധുവിന്റെ അമ്മ പൊലീസിനെ അറിയിക്കുകയും ഇതുപ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ കേസിലെ അന്വേഷണത്തിന്റെ ഭാഗമായി വള്ളിയമ്മാൾ ഗുരുകുലത്തിൽ അഗളി പൊലിസ് നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 36 ലക്ഷം രൂപയാണ് കണ്ടെടുത്തത്. കേസിലെ പ്രതികളെ സ്വാധീനിക്കാനായി കൊണ്ടുവന്ന പണമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

'ഇവിടെയുള്ള ആദിവാസികളെല്ലാം ചെറിയ കൂലിപ്പണിയെടുത്ത് ജീവിക്കുന്നവരോ വനംവകുപ്പിൽ താത്കാലിക ജോലിയെടുത്ത് ജീവിക്കുന്നവരോ ഒക്കെയാണ്. സാമ്പത്തികമായി അങ്ങേയറ്റം ബുദ്ധിമുട്ടുകൾ ഉള്ളവരാണ് എല്ലാവരും. അവരുടെയടുത്ത് വന്ന്, കേസിൽ സാക്ഷി പറയാതിരുന്നാൽ ലക്ഷങ്ങൾ നൽകാമെന്ന് ഓഫർ കൊടുക്കുമ്പോൾ ആളുകൾ അതിൽ വീണുപോകുന്നത് സ്വാഭാവികമാണ്. പണത്തിന്റെ മുന്നിൽ വീഴാത്തവരെ ഭീഷണിപ്പെടുത്തിയും കൂറുമാറ്റുന്നുണ്ട്. ഞങ്ങളുടെ ബന്ധുക്കൾ പോലും കൂറുമാറിയത് അങ്ങനെയാണ്. കേസിലെ മുഴുവൻ പേരും കൂറുമാറിയാലും ഞങ്ങൾ നിയമത്തിന്റെ വഴിയിൽ തന്നെ മുന്നോട്ടുപോകും'', മധുവിന്റെ സഹോദരി സരസു ട്രൂകോപ്പിയോട് പറഞ്ഞു.

തുടർച്ചയില്ലാത്ത പ്രോസിക്യൂഷൻ

മധു കേസിൽ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംഭവ സമയത്ത് തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ സർക്കാറിന്റെ ഭാഗത്ത് നിന്ന് കാര്യമായ വീഴ്ചകളാണ് പിന്നീട് സംഭവിച്ചത്. കേസിൽ ഒരു പ്രത്യേക പ്രോസിക്യൂട്ടറെ വയ്ക്കാൻ തുടക്കത്തിൽ സർക്കാർ തയ്യാറായിരുന്നില്ല. നിരവധി സമ്മർദ്ദങ്ങളെ തുടർന്ന് അഡ്വ. പി ഗോപിനാഥിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചെങ്കിലും അധികം വൈകാതെ അദ്ദേഹം ഒഴിവായിപ്പോവുകയായിരുന്നു. പിന്നീട് 2019ൽ ചുമതലയേറ്റ അഡ്വ. വി.ടി. രഘുനാഥ് കോടതിയിൽ തുടർച്ചയായി ഹാജരായിരുന്നില്ല. ഇതിനിടയിൽ കോടതിയ്ക്ക് തന്നെ പ്രോസിക്യൂട്ടർ എവിടെയെന്ന് ചോദിക്കേണ്ട സാഹചര്യമുണ്ടായി.

ഇതിനുശേഷം വി.ടി. രഘുനാഥിനെ മാറ്റി അഡ്വ. സി രാജേന്ദ്രൻ പ്രോസിക്യൂട്ടറായി നിയമിക്കപ്പെട്ടെങ്കിലും വാദം ഫലപ്രദമല്ല എന്ന് മധുവിന്റെ കുടുംബം സർക്കാരിൽ പരാതി നൽകിയതിനാൽ സി. രാജേന്ദ്രൻ രാജിവെക്കുകയായിരുന്നു. ഇതിനും ശേഷമാണ് നാലാമത്തെ പ്രോസിക്യൂട്ടറായി നിലവിലെ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ നിയമിതനാകുന്നത്. അതിവേഗം തന്നെ അന്വേഷണം പൂർത്തിയായിട്ടും കേസിൽ വിചാരണ വൈകുന്നതിനും പ്രോസിക്യൂഷൻ നടപടികൾ അങ്ങേയറ്റം ദുർബലമാകുന്നതിനും പ്രോസിക്യൂട്ടർമാരുടെ തുടർച്ചയായ മാറ്റം കാരണമായിട്ടുണ്ടെന്നാണ് മധു ആക്ഷൻ കൗൺസിൽ പ്രവർത്തകനായ വി.എം. മാർസൻ ട്രൂകോപ്പിയോട് പറഞ്ഞത്.

കേസിൽ വിചാരണ ഇത്ര വൈകുകയും പ്രതികൾക്ക് നേരത്തെ തന്നെ ജാമ്യം ലഭിക്കുകയും ചെയ്തതാണ് സാക്ഷികളുടെ ഈ കൂട്ട കൂറുമാറ്റത്തിന് കാരണമായത് എന്നാണ് ഇപ്പോഴത്തെ പ്രോസിക്യൂട്ടർ അഡ്വ. രാജേഷ് മേനോൻ അഭിപ്രായപ്പെടുന്നത്: ‘‘നിലവിൽ രണ്ടു സാക്ഷികൾ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായ മൊഴി നൽകിയിട്ടുള്ളത്. അവരുടെ മൊഴി സി.സി.ടി.വി ദൃശ്യങ്ങളുമായി ഒത്തുപോകുന്നതാണ്. എത്രപേർ മൊഴി മാറ്റിയാലും വിശ്വാസയോഗ്യമായ ഒരു സാക്ഷിമൊഴി മതി കോടതിക്ക് യാഥാർത്ഥ്യം തിരിച്ചറിയാൻ. അതിലാണ് ഇനി പ്രതീക്ഷ. കൂറുമാറുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോടതിയോട് പ്രോസിക്യൂഷൻ ആവശ്യപ്പെടും'', അഡ്വ. രാജേഷ് മേനോൻ പറയുന്നു.

Comments