11 Jan 2023, 06:42 PM
അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലൂടെ, ദേശീയ രാഷ്ട്രീയത്തിന് ത്രിപുര ഒരു മാതൃക കാണിച്ചുതരികയാണ്.
ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ സി.പി.എം, കോണ്‍ഗ്രസുമായി ഒരു തെരഞ്ഞെടുപ്പ് ധാരണക്ക് ഒരുങ്ങുകയാണ്. അടുത്ത വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പിലേക്കുവരെ നീളാവുന്ന ധാരണയാണിത് എന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി കഴിഞ്ഞു. അതായത്, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നക്കം കടന്നാല്‍, യു.പി.എ പോലൊരു മുന്നണിയെക്കുറിച്ചാണ് യെച്ചൂരി സൂചന നല്‍കുന്നത്.
ദേശീയ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിലെ സി.പി.എം പങ്കാളിത്തം, കണക്കിന്റെ കാര്യത്തില്‍ തീരെ ദുര്‍ബലമാണെങ്കിലും, നിലപാടിന്റെ കാര്യത്തില്‍ സ്വാധീനം ചെലുത്തുന്ന ഒന്നായിരിക്കും. ബി.ജെ.പിക്കെതിരെ ഇന്ന് രാജ്യത്ത് അവശേഷിക്കുന്ന ഏക സാധ്യതയെക്കുറിച്ചാണ് യച്ചൂരി സംസാരിക്കുന്നത് എന്നതിനാല്‍, അത് ഏറെ പ്രധാനവുമാണ്.
2018ല്‍ ത്രിപുരയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യം 44 സീറ്റ് നേടിയാണ്, കാല്‍നൂറ്റാണ്ടിന്റെ സി.പി.എം ഭരണക്കുത്തക അവസാനിപ്പിച്ചത്. ഇന്ത്യന്‍ ഇടതുപക്ഷത്തെ സംബന്ധിച്ച് ഏറ്റവും സവിശേഷമായ ഒരു പ്രതിനിധാനമായിരുന്നു ത്രിപുര സര്‍ക്കാര്‍. കാരണം, ഭാഷയുടെയും വംശത്തിന്റെയും പ്രാദേശികതയുടെയും ഗോത്രാഭിമുഖ്യങ്ങളുടെയുമെല്ലാം പലതരം താല്‍പര്യങ്ങളാല്‍ നയിക്കപ്പെടുന്ന ഒരു ജനതയുടെ റപ്രസന്റേഷന്‍ കൂടിയായിരുന്നുവല്ലോ അത്. അതിന്റെ തുടര്‍ച്ച എന്നത്, ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ കൂടി വളര്‍ച്ചയുടെ അടയാളമായി മാറേണ്ടതായിരുന്നു. അതിനുപകരം, അധികാര രാഷ്ട്രീയം കൈകാര്യം ചെയ്യുമ്പോഴെല്ലാം ഇടതുപക്ഷത്തിന് സംഭവിക്കുന്ന ഐഡിയോളജിക്കല്‍ കൂടിയായ ആശയക്കുഴപ്പവും മറ്റും ഭരണകൂടത്തെ ജനങ്ങളില്‍നിന്ന് അകറ്റി. ആ ഇടത്തിലേക്കാണ്, ആദിവാസി- എത്‌നിക് വിഭാഗങ്ങളെ ചേര്‍ത്തുപിടിക്കുന്നുവെന്ന വ്യാജേന സംഘ്പരിവാറും ബി.ജെ.പിയും കടന്നുകയറിയത്.
വെറും ഒരു ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി ത്രിപുരയില്‍ ഭരിച്ചുവരുന്നത്. അതുകൊണ്ടുതന്നെ, കോണ്‍ഗ്രസും ഗോത്ര മേഖലയില്‍ സ്വാധീനമുള്ള ടിപ്ര മോത്ത പാര്‍ട്ടിയുമായുള്ള ഒരു ധാരണ, ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പര്യാപ്തമായ ഒന്നാണ്.
എന്നാല്‍, ത്രിപുരയിലെ 60 നിയമസഭാ സീറ്റുകളല്ല ഈ ധാരണയെ വേറിട്ടതാകുന്നത്, മറിച്ച്, ദേശീയ രാഷ്ട്രീയത്തില്‍ അനിവാര്യമായും സംഭവിക്കേണ്ട ഒരു കൂട്ടുകെട്ട് എന്ന നിലയ്ക്കാണ്.
രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും, അടുത്ത വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പും. ഉത്തരേന്ത്യയിലെ 200 ഓളം ലോക്‌സഭാ സീറ്റുകളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേരാണ് മത്സരം. അതുകൊണ്ട്, കോണ്‍ഗ്രസിതര പ്രതിപക്ഷം എന്നത് അസംഭാവ്യമാണ്. ദേശീയ തലത്തില്‍ ബി.ജെ.പി വിരുദ്ധവോട്ടുകള്‍ ഭൂരിപക്ഷമാണ് എന്നും ഓര്‍ക്കുക. ആ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍, കോണ്‍ഗ്രസിന് ലഭിക്കുന്ന വോട്ടുകള്‍ക്കൊപ്പം, കോണ്‍ഗ്രസിനെ കൂടി ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ ധാരണകള്‍ക്കും ഏറെ പ്രാധാന്യമുണ്ട്.
കോണ്‍ഗ്രസാകട്ടെ, പലതരം പ്രതിനിധാനങ്ങളുടെ രാഷ്ട്രീയചേരികളെ ഉള്‍ക്കൊള്ളാനുള്ള പ്ലാറ്റ്‌ഫോമായി വികസിക്കുന്നതിന്റെ ലക്ഷണം ഇപ്പോള്‍ പ്രകടമാക്കുന്നുമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് ഒരു പൊളിറ്റിക്കല്‍ റിസള്‍ട്ട് ഉണ്ടാകുമെങ്കില്‍, അത് ഈയൊരു ഫെഡറല്‍ പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമിലേക്കുള്ള വികാസമായിരിക്കും. അതിലെ ഒരു പ്രധാന ഘടകകക്ഷിയാകേണ്ടത്, തീര്‍ച്ചയായും സി.പി.എം ആണ്.
എന്നാല്‍, സി.പി.എമ്മിനെ സംബന്ധിച്ച് കോണ്‍ഗ്രസ് ധാരണ എന്നത് ഒരു കീറാമുട്ടിയാണ്. അത് ആശയപരം എന്നതിനേക്കാള്‍, കേരളത്തിലെ മുന്നണി സമവാക്യവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം കൂടിയാണ്. ബി.ജെ.പി വിരുദ്ധ സെക്യുലര്‍ വോട്ടുകള്‍ സമാഹരിക്കുന്നതില്‍ സി.പി.എമ്മിന് ഇപ്പോഴും വ്യക്തമായ ധാരണയില്ല. ബി.ജെ.പിക്കെതിരായ ഒരു വിശാല മതേതര- ജനാധിപത്യ ചേരിയെക്കുറിച്ച് പറയുമ്പോഴും സി.പി.എമ്മിന്റെ ദേശീയ നേതൃത്വത്തെ ഈ കേരളപ്പേടി ഭരിക്കുന്നുണ്ട്.
മറ്റു സംസ്ഥാനങ്ങളില്‍ സാധ്യമാണ് എങ്കില്‍, സി.പി.എമ്മിന് തിരിച്ചുവരാന്‍ സാധ്യതയുള്ള ത്രിപുര അതിനൊരു മോഡലായി മാറുന്നുവെങ്കില്‍, സി.പി.എമ്മിനെ സംബന്ധിച്ച് കേരളമല്ല, ത്രിപുര തന്നെയാണ് ദേശീയ രാഷ്ട്രീയത്തിലെയും മോഡല്‍ ആകേണ്ടത്. തെരഞ്ഞെടുപ്പുകള്‍ക്കുശേഷമുള്ള ധാരണകള്‍ക്കുപകരം, തെരഞ്ഞെടുപ്പിലൂടെ തന്നെ ജനങ്ങളെ അഭിമുഖീകരിക്കുന്ന ഒരു ധാരണയാണ് രൂപപ്പെടേണ്ടത്. അത്, ജനങ്ങളോട് കൂടുതല്‍ ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ സഖ്യം കൂടിയായിരിക്കും.
ഫെഡറലിസത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ സഖ്യങ്ങള്‍ക്കാണ് ഭാവി ഇന്ത്യയെ കൃത്യമായി പ്രതിനിധീകരിക്കാനാകുക. അതുകൊണ്ടുതന്നെയാണ് തമിഴ്‌നാടിനും കേരളത്തിനുമൊക്കെ വേണ്ടിയുള്ള പ്രത്യേക പ്ലാനുകള്‍ ബി.ജെ.പിക്ക് വേണ്ടിവരുന്നത്. തമിഴ്‌നാട് എന്ന വാക്കിന്റെ ഐഡന്റിറ്റിയെ പോലും ആക്രമിക്കും വിധം അത് പ്രകടമായിക്കൊണ്ടിരിക്കുന്നു. ഈയൊരു ആക്രമണത്തെ നേരിടാനുള്ള ഫെഡറല്‍ പൊളിറ്റിക്‌സ് രൂപപ്പെടുത്തുന്നതില്‍ ഇടതുപക്ഷത്തിന് പ്രധാന റോളുണ്ട്. അതിലേക്കുള്ള ഒരു പ്രധാന കാല്‍വെപ്പാകട്ടെ, ത്രിപുര സാധ്യമാക്കിയ മോഡല്‍.
ഡോ: കെ.ടി. ജലീല്‍
Mar 27, 2023
7 Minutes Read
ടി.എന്‍. പ്രതാപന്‍
Mar 23, 2023
3 Minutes Read
Think
Mar 11, 2023
3 Minutes Read
പ്രമോദ് പുഴങ്കര
Mar 03, 2023
12 Minutes Read
കെ. കണ്ണന്‍
Mar 02, 2023
8 minutes read
കെ.ടി. കുഞ്ഞിക്കണ്ണൻ
Feb 10, 2023
3 Minute Read