മാധ്യമങ്ങള്‍ പൊലിപ്പിച്ചെടുക്കുന്ന തരൂര്‍ പ്രഭാവം കോണ്‍ഗ്രസില്‍ ചലനങ്ങളുണ്ടാക്കിയേക്കാം. എന്നാല്‍, അത് കേരളത്തിന്റെ രാഷ്ട്രീയത്തില്‍ എന്തു ചലനങ്ങളുണ്ടാക്കും എന്ന് ഇപ്പോള്‍ പറയാനാകില്ല. ഒട്ടൊരു ആശങ്കയോടെ കാത്തിരിക്കുകയേ നിര്‍വാഹമുള്ളൂ.
23 Nov 2022, 06:47 PM
ശശി തരൂര്‍, വി.ഡി. സതീശന്‍ പറയുന്നതുപോലെ കോണ്‍ഗ്രസിലെ ഊതിവീര്‍പ്പിച്ച ബലൂണ്‍ അല്ല എന്നാണ് കഴിഞ്ഞ രണ്ടുമൂന്നുദിനം കൊണ്ട് തരൂര്‍ തന്നെ തെളിയിച്ചത്. കെ.പി.സി.സി അനൗദ്യോഗികമായി തന്നെ പൊളിക്കാന്‍ തീരുമാനിക്കുകയും കോഴിക്കോട് ഡി.സി.സിയും ഇവിടുത്തെ യൂത്ത് കോണ്‍ഗ്രസുകാരുമെല്ലാം വിലക്കുകയും ചെയ്തിട്ടും ശശി തരൂരിന്റെ പരിപാടികള്‍ക്ക് ഒരു വിഘ്‌നവും സംഭവിച്ചില്ല എന്നുമാത്രമല്ല, ലോകകപ്പിനേക്കാള്‍ ആവേശകരമായ മീഡിയ സ്‌പെയ്‌സ് മലബാറിലെ മാധ്യമങ്ങളില്‍ അദ്ദേഹം നേടിയെടുക്കുകയും ചെയ്തു.
ഒരുകാലത്ത് എ.കെ. ആന്റണി എന്ന ഇടതുവിരുദ്ധബിംബത്തെ എങ്ങനെയാണോ കേരളത്തിലെ മാധ്യമങ്ങള്‍ വ്യാജമായ ഒരാദര്‍ശപ്രതീകമായി സ്ഥാപിച്ചെടുത്തത്, അതുപോലുള്ള ഒരു ബിംബനിര്‍മിതിയല്ല, തരൂരിലൂടെ നടക്കുന്നത് എന്നു വ്യക്തം.
എന്തുകൊണ്ട് ഒരു മലബാര്‍ പര്യടനം എന്ന ചോദ്യത്തിന്റെ ആദ്യ ഉത്തരം മുസ്‌ലിം ലീഗ് എന്നതാണ്.
ഇപ്പോഴത്തെ കെ.പി.സി.സി നേതൃത്വത്തോട് ഒരുവിധ അനുഭാവവുമില്ല, ലീഗിന്. മാത്രമല്ല, എളുപ്പം നടക്കില്ലെങ്കിലും, എല്‍.ഡി.എഫിലേക്കുപോകും എന്ന ഒരു ഭീഷണി ലീഗ് നിലനിര്‍ത്തി വരുന്നുണ്ട്. അതിന് സി.പി.എമ്മിനെക്കൊണ്ടുതന്നെ ഇടക്കിടക്ക് പച്ചക്കൊടി വിശിപ്പിക്കാനും ലീഗിലെ ചില നേതാക്കള്‍ക്ക് കഴിയുന്നുണ്ട്. മുന്നണിഭരണത്തിലെ ഏറ്റവും ശക്തമായ ഘടകകക്ഷികളില്‍ ഒന്നിന്റെ വിലപേശല്‍ശേഷി മാത്രമല്ല തരൂരിന്റെ ഉന്നം. തിരുവനന്തപുരത്തെ ഒരു സവര്‍ണരാഷ്ട്രീയ പൊതുബോധത്തിന്റെ സൃഷ്ടി എന്ന ഷാളണിഞ്ഞുകൊണ്ട്, കോണ്‍ഗ്രസിന്റെ ജനകീയത സ്വന്തമാക്കാനാവില്ല എന്ന് തരൂര്‍ മനസ്സിലാക്കുന്നുവെന്നുവേണം കരുതാന്‍. അത് ലീഗും വകവച്ചുകൊടുക്കുന്നു. കഴിഞ്ഞദിവസം പാണക്കാട്ട് എത്തിയ തരൂര്‍, മുമ്പ് പലതവണ അവിടം സന്ദര്‍ശിച്ച തരൂര്‍ അല്ലായിരുന്നു. സമീപകാലത്ത് കോണ്‍ഗ്രസിലെ ഒരു നേതാവിനും പാണക്കാട്ട് ഇത്ര ഗംഭീരമായ ഒരു രാഷ്ട്രീയ ആതിഥേയത്വം ലഭിച്ചിട്ടില്ല. രാഷ്ട്രീയം തന്നെയാണ് ചര്‍ച്ച ചെയ്യുക എന്ന് പതിവില്‍നിന്ന് വിരുദ്ധമായി പി.കെ. കുഞ്ഞാലിക്കുട്ടി തുറന്നുപറഞ്ഞതില്‍, തരൂരിനെ മുന്‍നിര്‍ത്തിയുള്ള ലീഗിന്റെ രാഷ്ട്രീയനീക്കം വ്യക്തമാണ്.
കാരന്തൂരിലെ മര്‍ക്കസില്‍ ചെന്ന്, കാന്തപുരം എ.പി. മുഹമ്മദ് മുസ്‌ലിയാരുടെ അനുസ്മരണ സമ്മേളനത്തില്‍ അംബേദ്കറെ മുന്‍നിര്‍ത്തി ഇന്‍ക്ലൂസീവ്‌നസ്സിനെക്കുറിച്ച് സംസാരിച്ചും കാശ്മീരില്‍നിന്നെത്തിയ വിദ്യാര്‍ഥിയോട് ഹിന്ദിയില്‍ കുശലം പറഞ്ഞും തലശ്ശേരിയില്‍ ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ചും കൃത്യമായ പ്ലാനോടെയാണ് തരൂരിന്റെ സഞ്ചാരം.
കേരളത്തിന്റെ അധികാര രാഷ്ട്രീയവും അതിനെ നിര്‍ണയിക്കുന്ന മുഖ്യധാരാ രാഷ്ട്രീയവും അതിവേഗം വലതുപക്ഷവല്‍ക്കരണത്തിന് വിധേയമാകുന്നുണ്ട്. തുടര്‍ഭരണത്തിലൂടെ, ബ്യൂറോക്രസിയും പൊലീസുമെല്ലാം ചേര്‍ന്ന ഇടതുപക്ഷ ഭരണകൂടം തന്നെ ഈ വലതുപക്ഷവല്‍ക്കരണത്തിന്റെ രാസത്വരകമായി പലപ്പോഴും മാറുന്നുണ്ട്. ഇതിലൂടെ, സാമൂഹികമായ പൊതുബോധം തീവ്രമായ വലതുപക്ഷവല്‍ക്കരണത്തിന് വിധേയമാകുന്നുണ്ടെന്നും പറയാം. ഈ പരിണാമത്തെ ഏറ്റവും സമര്‍ഥമായി എന്‍കാഷ് ചെയ്യുന്ന കോണ്‍ഗ്രസ് നേതാവാണ് തരൂര്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസിന്റെ പ്രകടനപത്രിക തയാറാക്കുന്നതിന്റെ ഭാഗമായി വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ നടത്തിയ ആശയവിനിമയത്തില്‍നിന്നാകാം "ജനവികാര'ത്തിന്റെ പള്‍സ് തരൂര്‍ മനസ്സിലാക്കിയത്.
അങ്ങനെയാകണം, ശബരിമലയില്‍ ആചാരസംരക്ഷണത്തിന് പുതിയ നിയമം കൊണ്ടുവരുമെന്ന ഉറപ്പ് പ്രകടനപത്രികയില്‍ ഇടം പിടിച്ചത്. മാത്രമല്ല, വിഴിഞ്ഞം തുറമുഖം, കെ റെയില്‍ അടക്കം, സാമൂഹിക നീതിയുടെ മുന്‍ഗണനകളെ നിഷേധിക്കുന്ന വികസനമാതൃകകളെ പിന്തുണക്കുന്നതില്‍ അദ്ദേഹത്തിന് സംശയങ്ങളേതുമില്ല. വികസന രാഷ്ട്രീയത്തിലെ ഈ വലതുപക്ഷ പോപ്പുലിസം മാത്രമല്ല തരൂരിനെ സര്‍വസമ്മതനാക്കുന്നത്. സവര്‍ണ ഹൈന്ദവതയുടെ ശരീരഭാഷയില്‍ ഇന്ത്യന്‍ മതേതരത്വത്തെക്കുറിച്ച് വിശ്വാസയോഗ്യമായി അദ്ദേഹം സംസാരിക്കും. ഹിന്ദു എന്ന നിലയില്‍ തന്നെ ഇന്‍ക്ലൂസീവ്‌നസ്സിനെക്കുറിച്ച് പറയും. പൂണൂലിട്ട ശരീരത്തെ ചൂണ്ടി, "ജാതിയെ തള്ളിക്കളയുന്നയാള്‍' എന്ന് സമര്‍ഥിക്കും.
അങ്ങനെ, എന്‍.എസ്.എസും ക്രിസ്ത്യന്‍ സഭയും മുസ്‌ലിം ലീഗും അടക്കം, കേരളത്തിലെ ഭരണകൂട രാഷ്ട്രീയം നിയന്ത്രിക്കുന്ന വിഭാഗങ്ങളുടെയെല്ലാം പ്രതീക്ഷാപുരുഷനാകാന്‍ ശശി തരൂരിന് എളുപ്പം കഴിയും.
കോണ്‍ഗ്രസില്‍ എക്കാലത്തും പ്രബലമായിരുന്ന ജാതി മത സാമുദായികതയുടെ ഐഡിയോളജിക്കല്‍ പ്ലാറ്റ്‌ഫോം, കെ. കരുണാകരനെപ്പോലെ കൃത്യമായി വിനിയോഗിച്ച നേതാക്കള്‍ കേരളത്തിലുണ്ടായിട്ടില്ല. ആര്‍.എസ്.എസുമായി പോലും നേരിട്ട് രാഷ്ട്രീയവിനിയമം നടത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹം. 1991 -ല്‍ വടകരയില്‍ കോ- ലീ- ബി സഖ്യമുണ്ടാക്കാന്‍ കരുണാകരന്‍ നടത്തിയ അത്യുത്സാഹത്തെക്കുറിച്ച് എന്ന് കെ.ജി. മാരാരുടെ ജീവചരിത്രത്തിലുണ്ട്. എന്നാല്‍, കാലം കരുണാകരന്റേതില്‍നിന്ന് ഏറെ മുന്നോട്ടുപോയി. ആ മാറ്റത്തെക്കുറിച്ചാണ് തരൂര്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്, മാറിയ ആ സ്‌പെയ്‌സിലാണ് തരൂര്‍ കളിക്കാനിറങ്ങുന്നത്.
അദ്ദേഹത്തിന് പക്ഷേ, കരുണാകരന്റേതുപോലെ സ്വന്തം പാര്‍ട്ടിയില്‍ ജനകീയമായ അടിത്തറയില്ല. പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ ലഭിച്ച 1072 വോട്ടുകളാണ് ഇപ്പോള്‍ തരൂരിന്റെ യഥാര്‍ഥ മൂലധനം. അതുവച്ച് പാര്‍ട്ടി പ്രവര്‍ത്തകരുടെ വിശ്വാസം നേടിയെടുക്കുക എളുപ്പമല്ല. അതുകൊണ്ട്, ചില ബാലന്‍സിംഗുകളെ തകര്‍ത്ത് മുന്നേറുക മാത്രമേ വഴിയുള്ളൂ. അതാണ് തരൂര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കെ. സുധാകരനെ സംശയാലുവും നിശ്ശബ്ദനുമാക്കി, പുതുതലമുറ നേതൃത്വത്തില്‍ ഒരങ്കലാപ്പ് സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായി. ശരിക്കുപറഞ്ഞാല്‍, കെ. സുധാകരനും ശശി തരൂരും ഒന്നിക്കുന്ന ഒരു പുതിയ ഗ്രൂപ്പിന് കോണ്‍ഗ്രസില്‍ നല്ല സാധ്യതയുണ്ട്. ഇടംവലമുള്ള സി.പി.എമ്മിനെയും ബി.ജെ.പിയെയും നേരിടാനുള്ള ഒരു കോമ്പിനേഷന്‍. പക്ഷെ, അത്, തന്റെ ഭാവിക്കുതന്നെയായിരിക്കും ആത്യന്തിക ഭീഷണിയാകുക എന്നതുകൊണ്ടാകാം തരൂര്‍ വിഷയത്തില്‍ സുധാകരന്‍, വി.ഡി. സതീശനേക്കാള്‍ ഔചിത്യം പാലിക്കുന്നത്.
മാധ്യമങ്ങള്‍ പൊലിപ്പിച്ചെടുക്കുന്ന തരൂര്‍ പ്രഭാവം കോണ്‍ഗ്രസില്‍ ചലനങ്ങളുണ്ടാക്കിയേക്കാം. എന്നാല്‍, അത് കേരളത്തിന്റെ രാഷ്ട്രീയത്തില്‍ എന്തു ചലനങ്ങളുണ്ടാക്കും എന്ന് ഇപ്പോള്‍ പറയാനാകില്ല. ഒട്ടൊരു ആശങ്കയോടെ കാത്തിരിക്കുകയേ നിര്‍വാഹമുള്ളൂ.
കെ. കണ്ണന്‍
Jan 26, 2023
6 Minutes Watch
കെ. കണ്ണന്‍
Jan 25, 2023
3 Minute Read
ഡോ. രാജേഷ് കോമത്ത്
Jan 25, 2023
8 Minutes Read
കെ. കണ്ണന്‍
Jan 20, 2023
5 Minutes Watch
കെ. കണ്ണന്‍
Jan 14, 2023
8 Minutes Read
വി. ഡി. സതീശന്‍
Jan 11, 2023
3 Minutes Read
ഷാജഹാന്‍ മാടമ്പാട്ട്
Jan 10, 2023
3 Minutes Read