അബ്രഹാം ലിങ്കണുശേഷം ഞാന്‍- ട്രംപ്;
എന്തിന് ശേഷമാകണം, ശരിക്കും
ലിങ്കണല്ലേ- ബൈഡന്‍
അബ്രഹാം ലിങ്കണുശേഷം ഞാന്‍- ട്രംപ്; എന്തിന് ശേഷമാകണം, ശരിക്കും ലിങ്കണല്ലേ- ബൈഡന്‍
വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദത്തില്‍, തന്നെ നിരന്തരം തടസ്സപ്പെടുത്തിയ മൈക്ക് പെന്‍സിനോട് വലതുകൈ ഉയര്‍ത്തി, ചെറുചിരിയോടെ കമലാ ഹാരിസ് പറഞ്ഞു, 'മി. വൈസ് പ്രസിഡന്റ്, ഞാന്‍ സംസാരിച്ചു കൊണ്ടിരിക്കുകയാണ്.' ഒരുപക്ഷേ സ്ത്രീകള്‍ക്ക്, വ്യക്തി ജീവിതത്തിലും തൊഴിലിടത്തിലും ഒരുപോലെ, പരിചിതമായ ഒരു രംഗമാകാം ഇത്. ഇത്തരം നിരന്തര തടസ്സങ്ങള്‍ മറികടന്ന് എല്ലത്തരം മനുഷ്യരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനുതകുന്ന തിരഞ്ഞെടുപ്പ് അമേരിക്കന്‍ ജനത നടത്തും എന്നുതന്നെ പ്രതീക്ഷിക്കാം- യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സാഹചര്യങ്ങളും സാധ്യതകളും അവലോകനം ചെയ്യുന്നു
23 Oct 2020, 01:25 PM
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച നടന്ന അവസാന സംവാദത്തില്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപ്: Nobody has done more for the Black community than Donald Trump. with the exception of Abraham Lincoln — possible exception — but the exception of Abraham Lincoln. Nobody has done what I’ve done. Criminal justice reform. Obama and Joe didn’t do it. I don’t even think they tried because they had no chance at doing it. I am the least racist person in this room. I am the least racist person. I can’t even see the audience because it’s so dark, but I don’t care who’s in the audience. I’m the least racist person in this room.
സ്വയം അബ്രഹാം ലിങ്കണുമായി താരതമ്യപ്പെടുത്തി ട്രംപ് നടത്തിയ അഭിപ്രായപ്രകടനത്തിന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ പരിഹാസരൂപത്തില്‍ നല്‍കിയ മറുപടി: Abraham Lincoln here is one of the most racist presidents we’ve had in modern history. He pours fuel on every single racist fire, every single one. Started off his campaign coming down the escalator saying he’s getting rid of those Mexican rapists. He’s banned Muslims because they’re Muslims. This guy is a dog whistle about as big as a foghorn.
ട്രംപിന്റെ കോവിഡ് ബാധയുടെ ഗുണപാഠം
‘ഇത് (കോവിഡ്) ഒരു ദിവസം അപ്രത്യക്ഷമാകും. ഒരു മഹാത്ഭുതം പോലെ... തീര്‍ച്ചയായും അപ്രത്യക്ഷമാകും', ഫെബ്രുവരി 27ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞ വാക്കുകള്‍. കോവിഡ് ഒരു കെട്ടുകഥ ആണെന്നതില്‍ തുടങ്ങി, ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്‍വാങ്ങുന്നതിലെത്തിയ അമേരിക്കന്‍ കോവിഡ് പ്രതിരോധം കുറച്ചൊന്നുമല്ല വിമര്‍ശനം ഏറ്റുവാങ്ങിയത്. ലോകം 2020 ഒക്ടോബറിലെത്തി നില്‍ക്കുമ്പോള്‍ കോവിഡ് അപ്രത്യക്ഷമായില്ല എന്നുമാത്രമല്ല, ട്രംപ് കോവിഡ് പോസിറ്റീവ് ആകുകയും ചെയ്തു. 'കോവിഡിനെ പേടിക്കേണ്ടതില്ല, അത് ഫ്ളൂ പോലെ വന്നുപൊയ്‌ക്കോളും' എന്നാവര്‍ത്തിച്ച ട്രംപ്, തന്റെ രോഗബാധ ഈ വാദത്തിനെ ഉറപ്പിക്കാന്‍ നന്നായി ഉപയോഗിച്ചതായി കാണാന്‍ കഴിയും.

അമേരിക്കയില്‍ എല്ലാവര്‍ക്കും ആരോഗ്യ സംരക്ഷണവും ചികിത്സയും നല്‍കണം എന്നു പറയുന്നവര്‍ കമ്യൂണിസ്റ്റുകാരാണ് എന്ന പരാതി നിര്‍ത്താതെ പറഞ്ഞ പ്രസിഡന്റ്, സര്‍ക്കാര്‍ ആശുപത്രിയില്‍ (Walter Reed National Medical Centre) മികച്ച ചികിത്സ സ്വീകരിച്ചു മാതൃകയായി. രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷവും കോവിഡിനെ ലഘൂകരിച്ച മുന്‍ നിലപാടുകള്‍ സാധൂകരിക്കാന്‍ ട്രംപ് ശ്രമിച്ചു കൊണ്ടിരുന്നു.
ചികിത്സയില്‍ കഴിയുമ്പോള്‍ ജോലി ചെയ്യുന്നതിന്റെ ചിത്രമെടുപ്പില്‍ തുടങ്ങി വാഹനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ പുറപ്പെടുന്നതുവരെ ഇതിലുള്‍പ്പെട്ടു. ട്രംപിന്റെ മറ്റ് തീരുമാനങ്ങള്‍ പോലെ തന്നെ, രോഗമില്ലാത്ത ഡ്രൈവറെയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെയും അടുത്തിരുത്തി നടത്തിയ ഈ യാത്ര ആരോഗ്യപ്രവര്‍ത്തകരെ കുറച്ചൊന്നുമല്ല അമ്പരിപ്പിച്ചത്.
ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച ചികില്‍സ ലഭിച്ച് രോഗം ഭേദമായ ശേഷം എല്ലാവരും ഏറക്കുറെ പ്രതീക്ഷിച്ച പോലെ ട്രംപ് പറഞ്ഞു, ‘കോവിഡിനെ ഭയക്കേണ്ടതില്ല.' ഇതേദിവസം കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കളും ഡോക്ടര്‍മാരും ഈ പ്രസ്താവനയെ നേരിട്ടത് ചികിത്സ ലഭിക്കാനുള്ള ബുദ്ധിമുട്ടുകളെ കുറിച്ചും, ഉറ്റവര്‍ നഷ്ടപ്പെടുന്നതിന്റെ വേദനയെക്കുറിച്ചും തുറന്നുപറഞ്ഞു കൊണ്ടായിരുന്നു.
വൈകാരിക പ്രതികരണങ്ങള്‍ക്കൊപ്പം പരിഹാസം നിറഞ്ഞ പ്രതികരണങ്ങളാണ് ലാഘവം നിറഞ്ഞ ഈ പ്രസ്താവനക്ക് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. അവയില്‍ പലതും തുറന്നുകാട്ടിയത് അമേരിക്കയിലെ ആരോഗ്യമേഖലയിലെ അസമത്വത്തെയും അപചയങ്ങളെയുമായിരുന്നു. ‘ഒരു ഹെലികോപ്റ്ററും, 12 പ്രഗല്‍ഭ ഡോക്ടര്‍മാരും, ക്ലിനിക്കല്‍ ട്രയലില്‍ ഉള്‍പ്പടെയുള്ള മരുന്നുകളും ലഭ്യമാണെങ്കില്‍ കോവിഡിനെ കീഴ്‌പ്പെടുത്തുന്നത് വളരെ നിസ്സാരമാണെന്ന് പ്രസിഡന്റ് നമുക്ക് കാണിച്ചു തരും,' എന്നതാണ് ട്രംപിനു കോവിഡ് വന്നതില്‍ നിന്ന് ജനങ്ങള്‍ പഠിക്കേണ്ട ഗുണപാഠം എന്ന ആഡം ബര്‍ക്കിന്റെ ട്വീറ്റ് ഡെമോക്രാറ്റ് അനുഭാവമുള്ള ഹാന്‍ഡിലുകളില്‍ നിറഞ്ഞുനിന്നു.
‘ട്രംപിന്റെ കോവിഡ് അനുഭവം പൂര്‍ണമാകുന്നതിനായി അടുത്ത മാസം തന്നെ അദ്ദേഹത്തിന്റെ ജോലി നഷ്ടമാകുകയും, വാടക കൊടുക്കാന്‍ കഴിയാത്തതിനാല്‍ കൂടിയൊഴിപ്പിക്കപ്പെടുകയും ചെയ്യാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണം' എന്ന ട്വീറ്റും സ്വീകാര്യത നേടി. കോവിഡ് ചികിത്സ സ്വീകരിച്ച് കടക്കെണിയിലായി, അനാരോഗ്യവും സാമ്പത്തിക മാന്ദ്യവും വരിഞ്ഞുമുറുക്കി, തൊഴില്‍ നഷ്ടപ്പെട്ട് തെരുവില്‍ ഇറങ്ങേണ്ടി വന്ന അനേകായിരം മനുഷ്യരുടെ കോവിഡ് അനുഭവങ്ങള്‍ ട്രംപിന്റെ അനുഭവവുമായി താരതമ്യം ചെയ്യുന്നത് എങ്ങനെ നീതിയുക്തം ആവും?
കഴിഞ്ഞ അഞ്ചുമാസത്തില്‍ അമേരിക്കയില്‍ ഏതാണ്ട് എട്ടു ലക്ഷം മനുഷ്യരാണ് ദാരിദ്ര്യത്തിലേക്ക് വഴുതിവീണത് (തള്ളിയിട്ടു എന്നു പറയുന്നതാവും കൂടുതല്‍ അഭികാമ്യം എന്ന് ലിബറല്‍, ഇടതുപക്ഷ സംഖങ്ങള്‍). എവിക്ഷന്‍ മൊറാട്ടോറിയം അവസാനിക്കുന്നതും, അടുത്ത ഘട്ട സാമ്പത്തിക സഹായ പാക്കേജ് വൈകുന്നതും ജനങ്ങളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നു. കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്, അമേരിക്കയില്‍ ഏതാണ്ട് 30-40 മില്യണ്‍ ജനം കൂടിയൊഴിപ്പിക്കല്‍ ഭീതിയിലാണ് എന്നാണ്. തൊഴിലില്ലാ വേതനം നിര്‍ത്തിയതും സ്ഥിതി വഷളാക്കി.
‘സ്വിങ് സ്റ്റേറ്റ്‌സ്' ആരെ പിന്തുണക്കും?
ഇതിനെല്ലാമിടക്കാണ് ഇലക്ഷന്‍ നടപടി പുരോഗമിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ തപാല്‍ വോട്ടുകളുടെ പ്രസക്തി വര്‍ധിച്ചതിനാല്‍ തപാല്‍ വകുപ്പിനെ കേന്ദ്രീകരിച്ച് ക്രമക്കേടും അട്ടിമറി ശ്രമങ്ങളും ഉണ്ടാകുമോ എന്ന് ഡെമോക്രാറ്റ് പ്രതിനിധികള്‍ ഭയപ്പെടുന്നു. ‘അതിദാരുണം' എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ആദ്യഘട്ട സംവാദത്തിന്റെ (debate) തൊട്ടുപിന്നാലെയാണ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചത്. The Economist ഉള്‍പ്പെടെ നടത്തിയ പോളുകള്‍ ഇലക്ഷനില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന് മുന്‍തൂക്കം പ്രവചിക്കുന്നു.
എന്നാല്‍ 2016 ല്‍ നടന്ന പോളുകളില്‍ കൃത്യമായി ആധിപത്യം സ്ഥാപിച്ച ഹിലരി ക്ലിന്റന്റെ അനുഭവം ആവര്‍ത്തിക്കുമോ എന്ന ഭയം ഡെമോക്രാറ്റുകളെ വലയ്ക്കുന്നുണ്ടാവാം. ട്രംപിനെക്കാള്‍ 3 മില്ല്യണ്‍ ജനകീയ വോട്ടുകള്‍ നേടിയ ഹിലരി തോല്‍ക്കാന്‍ കാരണം യു.എസ് പിന്തുടരുന്ന ഇലക്ടറല്‍ കോളേജ് സിസ്റ്റമാണ് (electoral college). അതുകൊണ്ടുതന്നെ ഇത്തവണയും സ്വിങ് സ്റ്റേറ്റ്‌സ് എന്നു വിശേഷിപ്പിക്കുന്ന എട്ട് സംസ്ഥാനങ്ങള്‍ ആരെ പിന്തുണയ്ക്കും എന്നത് നിര്‍ണായകമാണ്.
ജോ ബൈഡന്‍ കോവിഡിനെ നേരിടുന്നത് ഇങ്ങനെ
ട്രംപിന്റെ നിലപാടുമായി തട്ടിച്ചുനോക്കുമ്പോള്‍ കൃത്യമായ കോവിഡ് പ്രതിരോധ പദ്ധതി ബൈഡന്‍ മുന്നോട്ട് വെക്കുന്നതായി വിലയിരുത്താം. ഏതാണ്ട് 1,00,000 ആളുകളെ നിയമിച്ച് സമ്പര്‍ക്ക പട്ടിക തയ്യാറാക്കി രോഗവ്യാപനം തടയുക, കോവിഡ് ടെസ്റ്റിങ് സൗജന്യമാക്കുക, ഡ്രൈവ്-ത്രൂ ടെസ്റ്റിങ് സെന്ററുകള്‍ വര്‍ദ്ധിപ്പിക്കുക, തൊഴിലാളികളെ നിലനിര്‍ത്തുന്നതിനും വീണ്ടും നിയമിക്കുന്നതിനും സംരംഭകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുക, കോവിഡ് ബാധിതര്‍ക്ക് ശമ്പളത്തോടുള്ള അവധി ഉറപ്പാക്കുക, കൃത്യമായ നടപടിക്രമങ്ങളോടെ വിദ്യാലയങ്ങളും കച്ചവട സ്ഥാപനങ്ങളും തുറക്കാന്‍ പദ്ധതി തയ്യാറാക്കുക തുടങ്ങിയവ ആണ് ബൈഡന്‍ മുന്നോട്ടുവെക്കുന്ന കോവിഡ് പ്രതിരോധ നടപടികളില്‍ പ്രധാനം.
മാസ്‌ക് ധരിക്കുന്നതില്‍ വിമുഖത പുലര്‍ത്തുകയും, ആരോഗ്യവിദഗ്ധരെ കടന്നാക്രമിക്കുകയും ചെയ്യുന്ന ട്രംപിന്റെ നിലപാടുമായി താരതമ്യം ചെയ്താല്‍, പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കുക, ആന്റണി ഫോചിയെ കോവിഡ് ടാസ്‌ക് ഫോഴ്‌സില്‍ നിലനിര്‍ത്തുക തുടങ്ങി സജീവമായ, ശാസ്ത്രീയമായ പ്രതിരോധ പദ്ധതിയാണ് ബൈഡന്‍ മുന്നോട്ടുവെക്കുന്നത്.

ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെതുടര്‍ന്ന് പടര്‍ന്നുപിടിച്ച മുന്നേറ്റങ്ങള്‍ അതിശക്തമായി മുന്നോട്ട് വെച്ച ഒരു ആവശ്യമാണ് ‘ഡീ ഫണ്‍ഡ് ദി പൊലീസ്'. മുന്നേറ്റങ്ങളോട് ഐക്യപ്പെടുന്നതായി അറിയിച്ചെങ്കിലും, പൊലീസ് ഫോഴ്‌സിനെ ഡീ ഫണ്‍ഡ് ചെയ്യുക എന്ന ആവശ്യം ബൈഡന്‍ ക്യാമ്പ് അംഗീകരിക്കുന്നില്ല. മറിച്ച് ഫോഴ്‌സിനെ പരിഷ്‌കരിക്കുക, അല്ലെങ്കില്‍ നവീകരിയ്ക്കുക എന്ന ആശയത്തിനാണ് മുന്‍തൂക്കം. സാമൂഹ്യക്ഷമ പദ്ധതികള്‍ക്ക് നീക്കിയിരുത്തുന്ന തുക ഗണ്യമായി വര്‍ദ്ധിപ്പിക്കണം എന്ന നിലപാട് എടുക്കുമ്പോള്‍ തന്നെ, പൊലീസ് ഫോഴ്‌സിനെ നവീകരിക്കുന്നതിന് കൂടുതല്‍ തുക ചെലവഴിക്കണം എന്നുതന്നെ ബൈഡന്‍ ക്യാമ്പ് കരുതുന്നു.
ട്രംപിന്റെ ഭരണത്തില്‍ ഏറ്റവും അവഗണിക്കപ്പെട്ട പൊതുവിദ്യാഭ്യാസ മേഖലക്ക് സാമ്പത്തിക സഹായം വര്‍ദ്ധിപ്പിക്കുക, മാനസികാരോഗ്യ സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കുക തുടങ്ങിയ മാറ്റങ്ങള്‍ പൊലീസിന്റെ പ്രവര്‍ത്തനങ്ങളിലും ഗുണപരമായ മാറ്റം കൊണ്ടുവരും എന്നും ബൈഡന്‍ ക്യാമ്പ് അവകാശപ്പെടുന്നു.

കാലാവസ്ഥ വ്യതിയാനം, കൂട്ടക്കുരുതി, കുടിയേറ്റം
കടുത്ത നാശം വിതച്ച കാലിഫോര്‍ണിയയിലെ കാട്ടുതീയും, ആവര്‍ത്തിച്ചു വരുന്ന കൊടുങ്കാറ്റും വെള്ളപ്പൊക്കവും കാലാവസ്ഥാവ്യതിയാനം മൂലം യു.എസിന് നേരിടേണ്ടി വരുന്ന പ്രകൃതി ദുരന്തങ്ങളുടെ വ്യാപ്തി തുറന്നുകാട്ടുന്നു. അടിക്കടി വരുന്ന ഇത്തരം ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ പോലും കാലാവസ്ഥാ വ്യതിയാന നിഷേധത്തില്‍ (climate change denial) ഊന്നിനില്‍ക്കുന്ന നയങ്ങളും നിലപാടുകളും ആണ് ട്രംപിനെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെയും നയിക്കുന്നത്. ഇതില്‍നിന്ന് ഭിന്നമായി ഗ്രീന്‍ ന്യൂ ഡീലിന്റെ (Green New Deal) അന്തഃസത്ത ഉള്‍ക്കൊള്ളുന്ന നയങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാന്‍ ബൈഡന്‍ നിര്‍ദ്ദേശിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തെ ‘ലോകം നേരിടുന്ന ഏറ്റവും വെല്ലുവിളി' എന്നു വിശേഷിപ്പിക്കുന്ന ബൈഡന്‍ ക്യാമ്പ്, കാലാവസ്ഥ അടിയന്തരാവസ്ഥ (climate emergency) പരിഹരിക്കുന്നതിന് ക്ലീന്‍ എനര്‍ജി റെവലൂഷ്യന്‍ (Clean Energy Revolution) എന്ന പദ്ധതി നിര്‍ദ്ദേശിക്കുന്നു. പാരിസ് ഉടമ്പടിയില്‍ തിരികെ ചേരുക, 2050 ഓടെ ഹരിത വാതക ബഹിര്‍ഗമനം കുറയ്ക്കുന്നതിന് 1.7 ട്രില്യണ്‍ ഡോളറിന്റെ പദ്ധതി രൂപീകരിക്കുക, ഫോസില്‍ ഫ്യൂയല്‍ സബ്‌സിഡി നിര്‍ത്തുക, സര്‍ക്കാര്‍ ഭൂമിയില്‍ എണ്ണ- പ്രകൃതി വാതക ഖനനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നിവയാണ് ബൈഡന്‍ മുന്നോട്ട് വെക്കുന്ന കാലാവസ്ഥാ നയങ്ങളില്‍ (climate policy proposals) പ്രധാനം.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മേഖലകളിലെ സ്‌കൂളുകള്‍ക്ക് കൂടുതല്‍ ധനസഹായം, വിദ്യാര്‍ഥികളുടെ വായ്പ തിരികെ അടക്കുന്നതില്‍ ഇളവ് എന്നിവയാണ് വിദ്യാഭ്യാസ മേഖലയില്‍ ഡെമോക്രാറ്റിക് ക്യാമ്പ് ഉയര്‍ത്തുന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍. തോക്കുകള്‍ അനായാസേന ലഭിക്കുന്നതുമൂലമുണ്ടാകുന്ന ആക്രമണങ്ങളും കൂട്ടക്കുരുതികളും യു.എസില്‍ കൂടുതലാണ്. എന്നാല്‍, ഈ അപകടങ്ങള്‍ ജനങ്ങള്‍ക്ക് തോക്ക് കൈവശം വെക്കുന്നതില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിലേക്ക് നയിക്കുന്നില്ല, അധികാരത്തിന്റെ ഇടനാഴികകളില്‍ ശക്തമായി നിലയുറപ്പിച്ച National Rifles Association ന്റെ ശക്തമായ ലോബിയിങ് ആണ് ഇതിന് കാരണം. ആവര്‍ത്തിക്കുന്ന കൂട്ടക്കുരുതികളുടെ പശ്ചാത്തലത്തില്‍, താന്‍ അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ അസ്സള്‍ട്ട് റൈഫിളുകള്‍ (assault rifles) കൈവശം വെക്കുന്നത് നിയമവിരുദ്ധമാക്കും എന്ന് ബൈഡന്‍ പറയുന്നു.
ഒബാമ കെയര്‍ സബ്‌സിഡി വര്‍ദ്ധിപ്പിച്ച് കൂടുതല്‍ പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക എന്നതാണ് ബൈഡന്റെ ആരോഗ്യ നയങ്ങളുടെ ലക്ഷ്യം. ബെര്‍ണീ സാന്‍ഡേഴ്‌സ് നിര്‍ദ്ദേശിച്ചതുപോലെ ആരോഗ്യം അവകാശമാക്കി മാറ്റാനോ, ഇന്‍ഷുറന്‍സ് കമ്പിനികളുടെ ഇടപെടല്‍ അവസാനിപ്പിക്കുന്നതിനോ ഈ നയം ശ്രമിക്കുന്നില്ല എന്നത് വ്യക്തമാണ്. സ്വകാര്യ ആരോഗ്യ മേഖലയുടെ ചട്ടക്കൂടില്‍ നിന്ന് തന്നെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനുള്ള ശ്രമമായി ഇതിനെ വിലയിരുത്താം.
മതിയായ രേഖകളില്ലാതെ അതിര്‍ത്തി കടക്കുന്നവരെ തുറങ്കിലടക്കുന്ന ട്രംപിന്റെ നയങ്ങളെ തുറന്നു വിമര്‍ശിക്കുന്ന ബൈഡന്‍, രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിലേക്കുള്ള വാതില്‍ തുറന്നു കൊടുക്കാന്‍ സന്നദ്ധനാവും എന്നു പറയുന്നു. അതിര്‍ത്തി കടന്ന് അഭയം തേടി വരുന്നവരെ കുറ്റവാളികളാക്കുന്നതിനെതിരെയാണ് തന്റെ നിലപാട് എന്നും ബൈഡന്‍ ആവര്‍ത്തിക്കുന്നു.
ജനങ്ങളുടെ അടിസ്ഥാന വേതനം മണിക്കൂറില്‍ 15 ഡോളര്‍ ആയി ഉയര്‍ത്തുക എന്ന ആവശ്യം തൊഴിലാളി സംഘടനകള്‍ നാളുകളായി ഉയര്‍ത്തുന്നു, അധികാരത്തില്‍ വന്നാല്‍ ഈ ആവശ്യം നടപ്പാക്കും എന്ന നിലപാടാണ് ബൈഡന്‍ ക്യാമ്പിന്. മധ്യവര്‍ഗവളര്‍ച്ചയിലൂന്നിയുള്ള സാമ്പത്തിക നയം മുന്നോട്ട് വെക്കുന്ന ബൈഡന്‍, ട്രംപ് കൊണ്ടുവന്ന നികുതി ഇളവുകള്‍ എടുത്തു കളയും എന്നും പ്രഖ്യാപിക്കുന്നു.
ജസ്റ്റിസ് ഗിന്‍സ്ബര്‍ഗിന്റെ മരണവും, അവകാശങ്ങളുടെ ഭാവിയും
ദീര്‍ഘകാലം സുപ്രീംകോടതി ചീഫ് ജസ്റ്റീസായിരുന്ന ജസ്റ്റിസ് റൂത്ത് ഗേഡര്‍ ഗിന്‍സ്ബര്‍ഗിന്റെ മരണവാര്‍ത്ത യു.എസ് ജനത കണ്ണീരോടെയാണ് കേട്ടത്. നവംബര്‍ മൂന്നിന് നടക്കുന്ന ഇലക്ഷനുമുമ്പേ ജസ്റ്റിസ് ഗിന്‍സ്ബര്‍ഗിനു പകരം നിയമനം നടത്താന്‍ റിപ്പബ്ലിക്കന്‍ നേതാക്കള്‍ തിരക്കിട്ട നടപടികളെടുക്കുന്നത് ലിബറല്‍ രാഷ്ട്രീയ സമൂഹത്തിനെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്.

‘ഒറിജിനലിസ്റ്റ്' (originalist) എന്നു സ്വയം വിശേഷിപ്പിക്കുന്ന ഏമി കോണി ബാറെറ്റിനെയാണ് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
കണ്‍സര്‍വേറ്റീവ് രാഷ്ട്രീയ നിലപാടുള്ള ബാറെറ്റ് സുപ്രീംകോടതിയില്‍ വരുന്നത് സ്ത്രീകളുടെയും എല്‍.ജി.ബി.ടി.ക്യു സമൂഹത്തിന്റെയും അവകാശങ്ങള്‍ക്കുനേരെയുള്ള കടന്നുകയറ്റത്തിന് വഴിയൊരുക്കുമോ എന്ന ആശങ്ക ഡെമോക്രാറ്റുകളുടെ ഇടയില്‍, പ്രത്യേകിച്ച് പുരോഗമന സംഘടനകള്‍ക്കിടയില്‍ നിലനില്‍ക്കുന്നു. ഗര്‍ഭച്ഛിദ്രം നടത്തുന്നതിനുള്ള സ്ത്രീകളുടെ അവകാശം ഉയര്‍ത്തിപ്പിടിക്കുന്ന Roe Vs Wade ഉത്തരവ് റദ്ദാക്കുകയോ, ലഘൂകരിക്കുകയോ ചെയ്യും എന്നതാണ് ഇവരുടെ ആശങ്കകളില്‍ പ്രധാനം. വലതുപക്ഷ രാഷ്ട്രീയ മൂല്യങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത അമേരിക്കയിലെ ‘പ്രോ-ലൈഫ്' അല്ലെങ്കില്‍ ആന്റി-അബോര്‍ഷന്‍ മുന്നേറ്റങ്ങളെ ഗണ്യമായി ശക്തിപ്പെടുത്തിയിരിക്കുന്നു. ശരീരവുമായി ബന്ധപ്പെട്ട, സ്ത്രീകളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും തിരഞ്ഞെടുപ്പുകള്‍ക്കുമുകളില്‍ ഭരണകൂടം നടത്തുന്ന കടന്നുകയറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കാന്‍ പോന്നതാവും ബാറെറ്റിന്റെ നിയമനം എന്നത് വസ്തുതയാണ്.
എന്നാല്‍ ജീവനെ സംബന്ധിച്ച ഈ വലതുപക്ഷ രോദനം ജനിക്കാത്ത കുഞ്ഞുങ്ങളെ കുറിച്ച് മാത്രം ഓര്‍ത്തുള്ളതാണ് എന്നത് ഈ വാദത്തിന്റെ പൊള്ളത്തരം തുറന്നുകാണിക്കുന്നു. ട്രംപ് ഭരണകൂടത്തിന്റെ അതിര്‍ത്തി നയങ്ങളില്‍ കുടുങ്ങി ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ കഴിയുന്ന 540-ല്‍ പരം കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ കണ്ടെത്താന്‍ കഴിയുന്നില്ല എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ആഭ്യന്തര കലാപങ്ങളില്‍ നിന്ന് രക്ഷപ്പെട്ട്, പലായനം ചെയ്ത്, അമേരിക്കയില്‍ അഭയം പ്രാപിക്കാന്‍ ശ്രമിച്ച ആയിരക്കണക്കിന് കുഞ്ഞുങ്ങളെയാണ് മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെടുത്തി കൂട്ടിലടച്ചിരിക്കുന്നത്. അവരുടെ ജീവനുവേണ്ടി തെരുവിലിറങ്ങാനോ മുറവിളി കൂട്ടാനോ ജീവന്റെ കാവല്‍ക്കാരായ പ്രോ-ലൈഫ് മുന്നേറ്റങ്ങള്‍ ഏതായാലും തീരുമാനിച്ചിട്ടില്ല. യു.എസ് തിരഞ്ഞെടുപ്പ് ഈ കുഞ്ഞുങ്ങളുടെ ഭാവിയുടെ തിരഞ്ഞെടുപ്പ് കൂടിയാണ്. ഒന്നും രണ്ടും വയസ്സു മുതല്‍ പ്രയമുള്ള കുഞ്ഞുങ്ങളെ തുറങ്കിലടച്ചുകൊണ്ടാണോ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നത്?
വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദത്തില്‍, തന്നെ നിരന്തരം തടസ്സപ്പെടുത്തിയ മൈക്ക് പെന്‍സിനോട് വലതുകൈ ഉയര്‍ത്തി, ചെറുചിരിയോടെ കമല ഹാരിസ് പറഞ്ഞു,

‘മി. വൈസ് പ്രസിഡന്റ്, ഞാന്‍ സംസാരിച്ചു കൊണ്ടിരിക്കുകയാണ്.' (Mr. Vice President, I am Speaking.). ഒരുപക്ഷേ സ്ത്രീകള്‍ക്ക്, വ്യക്തി ജീവിതത്തിലും തൊഴിലിടത്തിലും ഒരുപോലെ, പരിചിതമായ ഒരു രംഗമാകാം ഇത്. ഇത്തരം നിരന്തര തടസ്സങ്ങള്‍ മറികടന്ന് അവകാശങ്ങള്‍ സംരക്ഷിക്കാനുതകുന്ന തിരഞ്ഞെടുപ്പ് അമേരിക്കന്‍ ജനത നടത്തും എന്നുതന്നെ പ്രതീക്ഷിക്കാം.
ഡോ. പി.എം. സലിം
Dec 26, 2022
4 Minutes Read
ശിൽപ സതീഷ്
Nov 29, 2022
6 Minutes Read
പ്രമോദ് പുഴങ്കര
Nov 01, 2022
6 Minute Read
സുദീപ് സുധാകരന്‍
Aug 31, 2022
12 Minutes Read
സി.പി. ജോൺ
Aug 31, 2022
7 Minutes Read
മുസാഫിര്‍
Aug 03, 2022
6 Minutes Read
ഡോ. പി.ജെ. വിൻസെന്റ്
Jul 20, 2022
10 Minutes Watch
stan
25 Oct 2020, 02:09 PM
Its true,he has made tremoundous contributions to black america. im sure if he had rephrased some of the things he says to business format, he wouldve been more presidential. He has delivered all of his campaign policies. Stop listening to what the globalist media says, and try looking at some of his policies. He has done more for america than obama, despite only having served for a single term. Promises made promises kept. KAG2020