വക്കം മൗലവിയെ പോലുള്ള ചരിത്ര പുരുഷന്മാരില്‍ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തന്നെ കൃതികള്‍ സന്ദര്‍ഭോചിതമായി പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അല്ലെങ്കില്‍ അവര്‍ ചെയ്യുന്നത് ചരിത്രത്തിലെ സ്വയം പാതകമായിരിക്കും.
18 Nov 2021, 05:48 PM
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് പൊതുധാരയില്‍ വിശേഷിപ്പിക്കപ്പെട്ടിട്ടില്ലാത്ത (unsung) 101 സ്വാതന്ത്ര്യ സമര സേനാനികളെ ലിസ്റ്റ് ചെയ്തു. അതില്‍ കേരളത്തില്‍ നിന്ന് നാലു പേരുണ്ട്. അതില്‍ പെട്ടവരാണ് കെ. കേളപ്പന്‍, അക്കാമ്മ ചെറിയാന്‍ പിന്നെ വക്കം മൗലവിയും അദ്ദേഹത്തിന്റെ പത്രം, സ്വദേശാഭിമാനി യുടെ എഡിറ്റര്‍ ആയിരുന്ന രാമകൃഷ്ണപിള്ളയും. അവരെ അനുസ്മരിച്ച് ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെൻറ് പ്രത്യേക പോസ്റ്റല്‍ കവര്‍ പുറത്തിറക്കി. അത് പ്രസിദ്ധപ്പെടുത്തിയത് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ആണ്. ഇതേ സന്ദര്‍ഭത്തില്‍, വക്കം മൗലവി കൊണ്ടുവന്ന പ്രവര്‍ത്തന ഊര്‍ജ്ജത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ചില എഴുത്തുകള്‍ വരുന്നത് നിര്‍ഭാഗ്യകരമാണ്.
‘തിങ്കി’ൽ പ്രസിദ്ധീകരിച്ച, "വക്കം മൗലവിയിലെ പ്രബുദ്ധതയെ സംശയത്തിലാക്കുന്ന ചില സ്വദേശാഭിമാനി വൈരുദ്ധ്യങ്ങള്‍', എന്ന ലേഖനത്തിൽ ചൂണ്ടിക്കാണിച്ച വാദങ്ങൾക്കുള്ള പ്രതികരണം കൂടിയാണ് ഈ ലേഖനം.
ഒന്നാമത്തെ വസ്തുത, ലേഖകൻ അതെഴുതാനായി വക്കം മൗലവിയുടെ മൗലിക രചനകള്‍ അടിസ്ഥാനപരമായി, ഒരെണ്ണം പോലും പരിശോധിക്കുകയോ അതിനെ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല. സ്വദേശാഭിമാനി പത്രം വച്ച് വക്കം മൗലവിയെ ആക്രമിക്കുകയാണ് ചെയ്യുന്നത്.
രണ്ടാമത്തെ വസ്തുത, സ്വദേശാഭിമാനിയെന്ന മലയാള പത്രം (1905-1910) നിലനിന്നത് വളരെ ചുരുങ്ങിയ കാലഘട്ടമാണ്. ഭരണകൂടത്തിന്റെ ചെയ്തികളെ തുറന്നെതിര്‍ക്കുകയാണ് പത്രം പലപ്പോഴും ചെയ്തത്.
മൂന്നാമത്, വക്കം മൗലവി ഒരിക്കല്‍ പോലും സ്വദേശാഭിമാനി പത്രത്തിന്റെ എഡിറ്റോറിയല്‍ ഉത്തരവാദിത്തം എടുത്തിട്ടില്ല. അതിന്റെ ഉള്ളടക്കം തീരുമാനിക്കുവാനുള്ള അധികാരം എഡിറ്റര്‍ക്ക് വിട്ടു കൊടുക്കുകയായിരുന്നു. അഥവാ സ്വദേശാഭിമാനി എന്ന പത്രമല്ലായിരുന്നു തന്റെ ആത്യന്തിക ലക്ഷ്യം, മറിച്ച് ഇംഗ്ലണ്ടില്‍ നിന്ന് വരുത്തിയ ആ പ്രസ് ആയിരുന്നു. കാരണം പ്രിൻറിങ് എത്ര വിപ്ലവകരമാണെന്ന് അദ്ദേഹം എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പേ തിരിച്ചറിഞ്ഞിരുന്നു. 1906-ല്‍ ഈ പ്രസ് അഞ്ചു തെങ്ങില്‍ നിന്ന് വക്കത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു. അപ്പോഴാണ് സി.വി. ഗോവിന്ദപിള്ളയ്ക്ക് പകരം എഡിറ്ററായി രാമകൃഷ്ണ പിള്ള വരുന്നത്. 1907-ല്‍ തിരുവനന്തപുരത്തേയ്ക്ക് മാറ്റി. അപ്പോള്‍ വക്കം മൗലവി ഒരു കരാര്‍ ഉണ്ടാക്കുന്നുണ്ട്. അതായത് പത്രത്തിന്റെ ഉടമസ്ഥാവകാശം മാത്രം അദ്ദേഹത്തിനും, പത്രത്തിന്റെ മാനേജിങ് പ്രൊപ്രൈറ്റർ, എഡിറ്റര്‍ എന്നീ സ്ഥാനങ്ങൾ രാമകൃഷണപിള്ളയ്ക്കും ആണെന്ന്, പത്രത്തിന്റെ മുന്‍ പേജില്‍ തന്നെ ഇത് രേഖപ്പെടുത്തിയിരുന്നു. സ്വദേശാഭിമാനി, ബുധനാഴ്ചകളില്‍ മാത്രമുള്ള പത്രമായിട്ടാണ് തുടങ്ങുന്നത്. പിന്നെ ആഴ്ചയില്‍ രണ്ടു വീതമായി. ഒടുവില്‍ ആഴ്ചയില്‍ മൂന്നു വീതവും.
നാലാമത്തെ വസ്തുത, മുസ്ലിം സമൂഹത്തിന്റെ കടുത്ത പിന്നാക്കാവസ്ഥയും, അജ്ഞതയും, അന്ധവിശ്വാസങ്ങളും പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ 1906 -ല്‍ മുസ്ലിം എന്ന മാസിക(1906-1916) തുടങ്ങി, ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം വക്കം മൗലവിയുടെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു. ഈ മാസികആദ്യത്തെ ഒരു വര്‍ഷം പ്രിൻറ് ചെയ്തിരുന്നത് സ്വദേശാഭിമാനി പ്രിൻറ് ചെയ്യുന്ന അതേ പ്രസ്സിലായിരുന്നു.

പ്രിൻറിങ് പ്രസ് തുടങ്ങുകയായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന സ്വപ്‌നം. ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന വസ്തുത, സ്വദേശാഭിമാനിയില്‍ അദ്ദേഹം ഒരു വരി പോലും എഴുതിയില്ല എന്നതാണ്. അതിന് മുസ്ലിം മാസിക മാത്രം തിരഞ്ഞെടുത്തു. എന്നാല്‍ മുസ്‌ലിം മാസികയില്‍ അദ്ദേഹം മതം, ആത്മീയത എന്നീ വിഷയങ്ങൾ വിശകലനം ചെയ്യുകയും പ്രാദേശിക- ദേശീയ- അന്തര്‍ദേശീയ വാര്‍ത്തകൾ, ലേഖനങ്ങൾ എഴുതുകയും ചെയ്തിരുന്നു.
"ജാതി വെറിയനും, ഉന്നത കുലജാതനുമായ രാമകൃഷ്ണ പിള്ളയെ വക്കം മൗലവി തിരുത്തിയില്ല' എന്നതാണ് ഒരു ആരോപണം. ‘സവര്‍ണ വിധേയത്വം കഴുത്തിലണിഞ്ഞ് ജാതിവെറിയുടെ പ്രതിലോമതകളില്‍ നിശബ്ദത പുലര്‍ത്തിയ വക്കം മൗലവി പിന്നീട് എന്തുകൊണ്ട് സവര്‍ണ ബോധ നവോത്ഥാന ചരിത്രങ്ങളിലെ മുഖ്യ / ഏക മാപ്പിളയായി ഉയര്‍ത്തപ്പെട്ടു എന്നതിന്റെ വായന വികസിക്കേണ്ടതുണ്ട്’ എന്ന കടുത്ത ആരോപണം ഉന്നയിക്കുന്ന ലേഖകൻ എന്തുകൊണ്ട് വക്കം മൗലവിയുടെ മൗലിക രചനകള്‍ വായിക്കാതെ പോയി?
ജാതിയെ/ അയിത്തത്തെ സംബന്ധിച്ച് 1931 വരെയുള്ള കാലഘട്ടത്തില്‍ വിശകലനം ചെയ്യുകയും നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്ത മുസ്ലിം സമുദായത്തില്‍ നിന്നുള്ള ഏക വ്യക്തി ആയിരിക്കും വക്കം മൗലവി.
വക്കം മൗലവി യുടെ ഇടപെടലുകള്‍
സ്വദേശാഭിമാനി പത്രത്തിന്റെ മുഖപ്രസംഗ ഉള്ളടക്കത്തെ മുന്‍നിര്‍ത്തി ‘സവര്‍ണ ജാതി സേവ’ എന്ന പേരില്‍ അടുത്ത കാലത്ത് ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ""സ്വദേശാഭിമാനിയുടെ നിലപാടുകള്‍'' എന്ന പേരില്‍ ഉമൈര്‍ ബുഖാരി എഴുതിയ ഒരു ലേഖനമാണ് വക്കം മൗലവിയുടെ ചരിത്ര ദൗത്യത്തെ സ്വദേശാഭിമാനി യുടെ എഡിറ്റോറിയലിനെ വച്ച് തള്ളിപ്പറയുന്നത്. കേരള മുസ്ലിം നവോത്ഥാനം (2017)എന്ന പേരിലുള്ള ഒരു പുസ്തകത്തിലാണ് ഇത്തരത്തിൽ ഒരു വിമർശനം ഉന്നയിച്ചിട്ടുള്ളത്. കേരള മുസ്ലിം നവോത്ഥാനത്തെ കുറിച്ച് ഉപരിപ്ലവമായ പരാമര്‍ശങ്ങള്‍ക്കപ്പുറത്തേയ്ക്ക് അതെന്താണെന്ന് ഈ പുസ്തകം വിലയിരുത്തുന്നതായി കാണാനാകില്ല.

ദലിത് എഴുത്തുകാരുടെയും, ചുരുക്കം ചില മുസ്ലിം എഴുത്തുകാരുടെയും ഭാഗത്തു നിന്ന് വിമര്‍ശനമുണ്ടായിട്ടുണ്ട്. ദലിത് പക്ഷത്തുനിന്നുള്ള വിമര്‍ശനം രാമകൃഷ്ണപിള്ളയുടെ നിലപാടിനെതിരെ ആണെങ്കില്‍ മുസ്ലിം പക്ഷത്ത് നിന്നുള്ള വിമര്‍ശനം വക്കം മൗലവിയുടെ പരിഷ്‌ക്കരണ ചിന്തകള്‍ എന്ന വ്യവഹാരത്തിനെതിരെയാണ് എന്നതുകൊണ്ട് പ്രസ്തുത പുസ്തകത്തിന്റെ സമീപനം ബൗദ്ധിക സത്യസന്ധത ഇല്ലാത്തതാണെന്ന് മനസിലാക്കാം. വിമര്‍ശിക്കുന്നവര്‍ കാണാതെ പോകുന്ന നിര്‍ണായകമായ ചരിത്ര വസ്തുതകള്‍ ശ്രദ്ധിക്കേണ്ടതാണ്.
രാമകൃഷ്ണപിള്ള ജാതിവ്യവസ്ഥയെ തുറന്ന് എതിര്‍ത്തിരുന്നില്ല എങ്കില്‍ അതിന് വിമര്‍ശന വിധേയമാക്കേണ്ടത് രാമകൃഷ്ണപിള്ളയെ തന്നെയാണ്.
സ്വദേശാഭിമാനിയും, മുസ്ലിമും പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് മലയാള ഭാഷയോട് അയിത്തം കല്‍പിച്ച് മാറി നില്‍ക്കുകയായിരുന്നു തന്റെ സമുദായം. ‘‘നരകത്തിലെ ഭാഷയാണ് മലയാളം'' എന്ന അന്ധവിശ്വാസം അന്ന് ആധികാരികമായി മുസ്ലിം സമുദായത്തില്‍ നിലനിന്നിരുന്നു എന്നും, അതെ സമയം കോടതി/ സര്‍ക്കാര്‍ വ്യവഹാരങ്ങളുമായി ബന്ധപ്പെടുമ്പോള്‍ മുസ്ലിം സമുദായത്തിന് മലയാള ഭാഷയെ ഒഴിവാക്കുവാനുമായിരുന്നില്ല, അതിനെ ആശ്രയിക്കേണ്ടതായി വന്നു എന്ന വിരോധാഭാസവും അക്കാലത്ത് നിലനിന്നിരുന്നു എന്നത് വിമര്‍ശകര്‍ ഓര്‍ക്കേണ്ടതാണ്.
സമുദായം മലയാള ഭാഷാ നൈപുണ്യം കൈവരിക്കുന്നതിന് വക്കം മൗലവി സദാ ആഹ്വാനം ചെയ്തു വന്നുവെങ്കിലും അതെല്ലാം മൗലവിക്കെതിരായ കുറ്റാരോപണത്തിനാണ് പുരോഹിത വിഭാഗം ഉപയോഗപ്പെടുത്തിയത്. മാത്രമല്ല, തന്റെ പരിശ്രമങ്ങള്‍ വിജയം നേടുന്നില്ലെന്നുകണ്ടാണ് 1918-ല്‍ മറ്റൊരു സമുദായ പരിഷ്‌ക്കരണ പ്രസിദ്ധീകരണമായ അല്‍ ഇസ്ലാം അറബി- മലയാള ഭാഷയില്‍ അദ്ദേഹം തുടങ്ങുന്നത്. വക്കം മൗലവിയുടെ ചരിത്ര ദൗത്യം നിഷേധിക്കുന്നവര്‍ ഇത് ഒരാവര്‍ത്തി കൂടി വായിക്കേണ്ടതാണ്. അക്കാലത്ത് നിലവിലുണ്ടായിരുന്ന കയ്യെഴുത്ത് വിലക്കുന്ന ആധിപത്യ മുസ്ലിം വ്യവഹാരത്തിനെതിരേ ‘‘മുസ്ലിം സ്ത്രീകളെ കയ്യെഴുത്ത് പഠിപ്പിക്കുന്നതില്‍ തെറ്റില്ല'' എന്ന ഒരു വിപ്ലവ ചിന്ത വക്കം മൗലവി 1918-ല്‍ കൊണ്ടുവന്നിരുന്നു എന്നതു കൂടി വിമര്‍ശകര്‍ ഓര്‍ക്കണം. ഇസ്ലാമിക പ്രമാണങ്ങള്‍ വച്ചുതന്നെ അത് സമര്‍ത്ഥിച്ചിരുന്നു
ആ കയ്യെഴുത്ത് വിലക്കിനെ സംബന്ധിച്ച് ഇന്ന് ആലോചിക്കുന്നതു പോലും ആത്മാഭിമാനത്തെ അലോസരപ്പെടുത്തുന്ന ഒന്നല്ലേ എന്നതും ഓര്‍ക്കേണ്ടതാണ്. നിരവധി ഇസ്ലാമിക പ്രമാണങ്ങളില്‍ ഗവേഷണം നടത്തിയാണ് വക്കം മൗലവി ആ വ്യവഹാരം സ്ഥാപിച്ചെടുക്കുന്നത്. പിന്നെയും വര്‍ഷങ്ങള്‍ക്കുശേഷം 1925-ല്‍ മുസ്ലിം സ്ത്രീയെ കയ്യെഴുത്ത് പഠിപ്പിക്കേണ്ടതില്ല എന്ന മതവിധി കേരളത്തില്‍ ഈ വിമര്‍ശകരുടെ ഭാഗത്ത് നിന്ന് പുറത്തു വന്നു എന്നതും വിസ്മരിക്കാവുന്നതല്ല.

ഇംഗ്ലീഷ് ഭാഷയെ ""കാഫിറിന്റെ ഭാഷ'' യെന്ന അര്‍ത്ഥത്തില്‍ തള്ളിക്കളഞ്ഞിരുന്നു എന്നത് നമുക്ക് പരിചിതമാണ്. അതിലാണെങ്കില്‍ പക്ഷെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സമര ബോധം ഉണ്ടെന്ന് ഓര്‍ക്കാം. രാമകൃഷ്ണ പിള്ളയെക്കാള്‍ യോഗ്യതയുള്ള ഒരു പത്രാധിപര്‍ ഏതൊരു സമുദായത്തില്‍ നിന്ന് ലഭിച്ചാലും പത്രാധിപരായി നിയമിക്കുവാന്‍ വക്കം മൗലവിക്കുണ്ടായിരുന്ന പ്രതിബദ്ധതയെ സംശയിക്കുന്നത് വലിയ അബദ്ധമാണ്. അതിന് ഏറ്റവും നല്ല തെളിവാണ് മുസ്ലിം ജേണലില്‍ കാണുന്ന ‘‘ഹിന്ദു -മുസ്ലിം ഐക്യം'' എന്ന തലക്കെട്ടിലുള്ള ലേഖനം. ഹിന്ദു -മുസ്ലിം സമുദായങ്ങള്‍ തമ്മിലുള്ള സാഹോദര്യം നിര്‍മ്മിച്ചെടുക്കുന്നതിനുള്ള യത്‌നങ്ങളാണ് അതില്‍ കാണാനാകുക.
വക്കം മൗലവിയും സവര്‍ണ ജാതിവ്യവസ്ഥയും
അദ്ദേഹം എഴുതുന്നു.. ""...ജാതി വൈരം മുളപ്പിക്കുന്ന തൂലികകള്‍ ഈയിടെയായി ചില മലയാളം പത്രങ്ങളില്‍ പ്രയോഗിക്കപ്പെട്ടു കാണുകയും അങ്ങനെയുളള ദുഷ് ചിന്തകളൊന്നും കൂടാതെ കഴിയുന്ന മുസ്ലിം സമുദായവും ജാതി വൈരക്കളരിയിലേക്ക് വലിക്കപ്പെട്ടു പോകുമോ എന്ന് അല്പം ശങ്ക ജനിക്കുകയും ചെയ്തതിനാല്‍....''
ജാതീയതയുടെ വളര്‍ച്ച മലയാള മാധ്യമങ്ങളില്‍ വളര്‍ന്നു വരുന്നതിനെ ഒരു സാമൂഹിക വിപത്തായി കാണുകയും അതിനെതിരെ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിക്കുകയുമാണ് "മുസ്ലിം' ജേര്‍ണലില്‍ വക്കം മൗലവി. കൂടാതെ ഹിന്ദു- മുസ്ലിം ബന്ധം വഷളായ സാഹചര്യത്തില്‍, ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള മൃഗബലിയുടെ കാര്യത്തിൽ, സാമൂഹ്യ സുരക്ഷയെ ബാധിക്കുമെങ്കില്‍ ഗോവധം ഒഴിവാക്കി സമുദായങ്ങള്‍ തമ്മിലുള്ള മൈത്രി നിലനിര്‍ത്തി പെരുന്നാൾ ആഘോഷിക്കുവാന്‍ 1910 -കളില്‍ മുസ്ലിം സമുദായത്തോട് അദ്ദേഹം ആഹ്വാനം ചെയ്യുന്നുണ്ട്. ഇത് ഈ വിഷയത്തില്‍ കേരളത്തിലെ ഒരു മുസ്ലിം പണ്ഡിതന്റെ / പരിഷ്‌ക്കര്‍ത്താവിന്റെ ശ്രദ്ധേയമായ, ആദ്യത്തെ നിലപാട് പ്രഖ്യാപനമാണന്ന് വിസ്മരിക്കരുത്.
സവര്‍ണ ജാതി വ്യവസ്ഥയെ കുറിച്ച് ദീപിക (pp - 445-446) യില്‍ എഴുതുന്നു: "....ഉയര്‍ന്ന ജാതിക്കാര്‍ എന്ന് സ്വയം വിശ്വസിക്കുന്ന ഒരു വര്‍ഗ്ഗക്കാര്‍ (നമ്പൂതിരിമാര്‍) നിവൃത്തിയില്ലാതെ വരുന്ന ഘട്ടത്തില്‍ അല്ലാതെ അന്യരുടെ ആചാരങ്ങളെയും മറ്റും കൈകൊള്ളുകയില്ല. അവര്‍ അവരുടെ (നമ്പൂതിരിമാരുടെ ) ഈ വിശ്വാസം പരമാര്‍ത്ഥമാണ് എന്നുവിശ്വസിച്ച് തല താഴ്ത്തുന്ന അസംഖ്യം കീഴ്ജാതിക്കാരാല്‍ പൂജിക്കപ്പെടുന്നവരും ആണ്. ജാതി എന്നത് ചിലര്‍ സ്വയം അവകാശപ്പെടുകയും അവരുടെ സേവകരായിട്ടുള്ളവര്‍ അത് സമ്മതിക്കുന്നു എന്നുമാണ് അദ്ദേഹം കരുതുന്നത്. സവര്‍ണ ജാതി വ്യവസ്ഥ സാമൂഹികാംഗീകൃതം ആണെന്നോ, അവ പാലിക്കേണ്ടവ ആണെന്നോ വക്കം മൗലവിയുടെ രചനകളില്‍ ഒരിടത്തും കാണുക സാധ്യമല്ല. ആയതിനാല്‍ വക്കം മൗലവി സവര്‍ണ സേവയില്‍ ആണെന്ന ആരോപണം കേവലം അര്‍ത്ഥശൂന്യമാണ്.
ദീപിക യുടെ പേജ് 227-ല്‍ "വിജയത്തിലേക്ക്' എന്ന പി.ജി നാരായണ പണിക്കരുടെ കവിതയില്‍ ഉദ്ധരിക്കുന്ന നാല് വരികള്‍ ശ്രദ്ധിക്കുക.
""ഉച്ചനീചത്വമല്ല ദേശ ഭേദങ്ങളല്ല
സച്ചരിത്രമേ മര്‍ത്ത്യമേന്മയ്ക്കുള്ളടയാളം
ജാതിയാ മുരകല്ലിലുരച്ചോ നരോത്തമാ
നീതിയാം സ്വര്‍ണ്ണത്തിന്റെ മാറ്റു നിര്‍ണയിക്കുന്നു''
മനുഷ്യരിലെ ഉത്തമ സ്വര്‍ണ്ണത്തിന്റെ മാറ്റു നിശ്ചയിക്കുന്നത് ? അതിനപ്പുറം മാനവികതയാണ് വേണ്ടത് എന്നാണ് ഈ കവിതയുടെ ഉദ്ദേശം. ദീപികയില്‍ നിരവധി ഭാഗത്ത് ഈ വിഷയത്തിലുള്ള പരാമര്‍ശങ്ങള്‍ കാണാം. അപരവല്‍ക്കരിക്കയ്ക്കപ്പെടുന്ന, പുറന്തള്ളപ്പെടുന്ന സമൂഹങ്ങളെ കുറിച്ചുള്ള കൃത്യമായ ജനാധിപത്യ വീക്ഷണം/കരുതല്‍ വക്കം മൗലവി കാലികമായി വച്ച് പുലര്‍ത്തിയിരുന്നു.
""ഉന്നത സംസ്‌കാരമെന്നുരക്കുന്ന വയെല്ലാം
മന്നവരന്‍മാരിലല്ല, സാധുവിലത്രേ''
ഈ കവിതയും കീഴാള സമൂഹത്തെ, സാധാരണ മനുഷ്യരെ അംഗീകരിക്കുന്നതിന്റെ വരികളാണ്.
""മാളിക മുകളിലെ മണി മഞ്ചത്തിലല്ല
മേളിപ്പു മഹിമകള്‍ പുല്ലു മാടത്തില്ലല്ലോ...''
ഈ കവിതയും പ്രസ്തുത ഉദ്ദേശ്യത്താല്‍ തന്നെയുള്ളതാകുന്നു. ഇവയെല്ലാം അക്കാലത്ത് ഉയര്‍ന്ന ജാതിയില്‍പ്പെടുന്ന വ്യക്തിയെന്ന് കരുതപ്പെടുന്ന കവിയായ പി.ജി നാരായണപണിക്കരുടെ വാക്യങ്ങള്‍ "ദീപിക' യില്‍ നിരൂപണം നടത്തിയിട്ടുള്ളവയാണ്. ദീപികയില്‍ മറ്റൊരിടത്ത് പറയുന്നു. ""ദക്ഷിണ ഇന്ത്യയിലും ബംഗാളിലും അതിഭയങ്കരമായ നിലയെ പ്രാപിച്ചിരിക്കുന്ന ക്രൂരമായ ജാതി ആചാരം ഇവിടുത്തെ ആദ്യ നിവാസികളെയും താഴ്ന്ന ജാതിക്കാരെയും ദയനീയമായ അവസ്ഥയില്‍ ആക്കി കളഞ്ഞിരിക്കുന്നു . കീഴ്ജാതിയില്‍ പെട്ട ഒരാള്‍ക്ക് ഒരു ഉയര്‍ന്ന ജാതിയില്‍ പെട്ടവരുടെ 70 വാര യില്‍ കൂടുതല്‍ അടുത്ത് നില്‍ക്കുവാന്‍ പാടില്ലായിരുന്നു. പെരുവഴിയില്‍ വച്ച് അവര്‍ തങ്ങളുടെ മലിനമായ സാമീപ്യത്തെ അറിയാതെ കടന്നു പോകുവാന്‍ വരുന്ന ഒരു ഉല്‍കൃഷ്ട ജാതിക്കാരനെ ഏങ്ങി വിളിച്ചു വിവരമറിയിച്ച് അയാളെ മാലിന്യത്തില്‍നിന്ന് രക്ഷിക്കേണ്ടതുമായിരുന്നു. (ദീപിക, pp 481-482).
""മറ്റുള്ളവര്‍ക്ക് വസ്ത്രങ്ങള്‍ നെയ്തുകൊടുക്കുകയും തുകല്‍ സാമാനങ്ങള്‍ ഉണ്ടാക്കി കൊടുക്കുകയും ചെയ്തിരുന്ന കോരീ വര്‍ഗ്ഗക്കാരും ചാമാര്‍ വര്‍ഗക്കാരും കഷ്ടാരിഷ്ടതകളുടെയും അപകൃഷ്ടതയുടെയും ഏറ്റവും അഗാധമായ പടിയില്‍ എത്തിയിരുന്നു.... ജാതമഹിമ കൊണ്ട് കലപ്പകളില്‍ കൈ തൊടുവാന്‍ കഴിയാത്ത ബ്രാഹ്‌മണനോ ക്ഷത്രിയനോ ആ യജമാനനു വേണ്ടി അവന്‍ നിലം ഉഴകുകയും അവനേക്കാള്‍ വൃത്തികേടു കുറഞ്ഞ തായ പന്നികളോട് ഒന്നിച്ച് ഗ്രാമത്തില്‍ ഒരു ഒഴിഞ്ഞ ഭാഗത്തുളള പ്രത്യേക സ്ഥലങ്ങളില്‍ താമസിക്കുകയും ചെയ്യുന്നു.... സഹജീവികളായ മനുഷ്യരുടെ ഇടയില്‍ മൃഗങ്ങളെക്കാളും നികൃഷ്ടമായുള്ള ഒരു ജീവിതത്തിലേക്ക് അവരെ തള്ളി വിട്ടിരിക്കുന്നു.''
""ബ്രഹ്‌മര്‍ഷി മാര്‍ മുഖ്യനെ മുക്കുവത്തി
പെറ്റുള്ള പുണ്യ ക്ഷിതി മണ്ഡലത്തില്‍
അഹോ!മനുഷ്യന് മനുഷ്യനോട്
സാമീപ്യ സമ്പര്‍ക്കമധര്‍മ്മം ആയി.
കുടിച്ചു ചാകുമ്പോഴുമൊട്ടു മൊപ്പം
കൂടെ പിറന്നവര്‍ക്ക് കുടിച്ചുകൂടാ..''
ദീപിക യില്‍ (P.540) വിശദമാക്കുന്നു ഈ കവിത. അനന്തമായ അധര്‍മ്മം അനുഭവിച്ച് കൊണ്ടിരിക്കുന്ന ജനതയുടെ രോദനം സാത്വികമായ കവി ഹൃദയത്തില്‍ ചെന്നു ആഞ്ഞടിക്കുമ്പോള്‍ ഉണ്ടാകുന്നതാണ് ഈ ഗാനം. തുടര്‍ന്ന് എഴുതുന്നു. അധ:പദനത്തില്‍ ആപതിച്ചു കിടക്കുന്ന അധ:കൃത സമുദായത്തിന്റെ ദീനസ്വരം കവിതയില്‍ നിന്നും പ്രതിധ്വനിക്കുന്നത് കേള്‍ക്കുക.
""അന്തണനെച്ചമച്ചുള്ളാരു കൈയ്യല്ലോ
ഹന്ത നിര്‍മ്മിച്ചു ചെറുമനെയും..''
* * * *
""എത്ര പെരുമാക്കള്‍ ശങ്കരാചര്യന്‍മാ-
രെത്രയോ തുഞ്ചന്‍മാര്‍ കുഞ്ചന്‍മാരും
ക്രൂരയാം ജാതിയില്‍ നൂനം അലസിപ്പോയി
കേരള മാതാവേ! നിന്‍ വയറ്റില്‍..''
ജാതി പിശാചിന്റെ അനര്‍ഥങ്ങള്‍ അനുഭവിച്ച് കവിഹൃദയം വെന്തുവെണ്ണീറാകുമ്പോഴാണ് ഇത്തരം കവിതകള്‍ ഉണ്ടാകുന്നത് എന്ന് പരിതപിക്കുകയാണ് ഇവിടെ. ജാതീയത കാരണം, പണ്ഡിതരായും പ്രഗല്‍ഭരായും ജനിച്ച് വളര്‍ന്ന് വരേണ്ടിയിരുന്ന എത്രയോ കുട്ടികള്‍ കേരള മാതാവിന്റെ വയറ്റില്‍ വച്ച് തന്നെ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു എന്ന് കവിതയില്‍ നിന്നും വ്യക്തമാകുന്നു. തൊട്ടുകൂടാത്തവര്‍,തീണ്ടിക്കൂടാത്തവര്‍ എന്നിങ്ങനെ അയിത്തം ആചരിക്കുന്ന സവര്‍ണ ജാതിക്കാരായ ജാതി കോമരങ്ങളെ നിര്‍ദയം വിമര്‍ശിക്കുന്ന കവികളും സാഹിത്യവും ഉണ്ടാവുന്നിടത്തോളം ജാതിപ്രഭാവം പതിയെ ക്ഷയിച്ചുപോകുക തന്നെ ചെയ്യുമെന്ന് "സാഹിത്യവും സമുദായവും' എന്ന ദീപികയിലെ (P.541 ) ലേഖനത്തില്‍ കെ. മുഹമ്മദലി പ്രത്യാശിക്കുന്നു.

കേരളത്തിലെ ഹൈന്ദവ സമുദായത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ നേടിയ സ്വാതന്ത്ര്യ, സമത്വ ബോധത്തിന്ന് വള്ളത്തോള്‍, ഉള്ളൂര്‍, ആശാന്‍ എന്നീ കവികളുടെ കൃതികളുടെ പങ്കുകളും നിഷേധിക്കാനാവില്ല എന്നും ദീപിക യില്‍ എഴുതുന്നു. തൊട്ടുകൂടാത്തവര്‍, തീണ്ടിക്കൂടാത്തവര്‍, എന്നിങ്ങനെയുള്ള ജാതിക്കോമരങ്ങളെ നിര്‍ദ്ദയം മര്‍ദ്ദിക്കുന്ന ഈ കവികള്‍ ഉള്ളപ്പോള്‍ ജാതിപ്രഭാവം പൂര്‍ണ്ണമായി കേരളത്തില്‍ വിലസുകയില്ലെന്നുള്ളത് തീര്‍ച്ചയാണെന്നു ലേഖകന്‍ എഴുതുന്നു. 1930-കളില്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ള ഒരു പ്രസിദ്ധീകരണത്തിലാണ് ഇതെന്നത് ഇക്കാലത്ത് സവര്‍ണ്ണ സ്വഭാവം വക്കം മൗലവിയില്‍ അടിച്ചേല്‍പ്പിക്കുവാന്‍ പരിശ്രമിക്കുന്നവര്‍ മനസ്സിലാക്കേണ്ടതാണ്. അതോടൊപ്പം, ഈ വിമര്‍ശിക്കുന്നവര്‍ കേരളത്തിലെ ജാതി വ്യവസ്ഥയ്ക്കെതിരെ എന്തൊക്കയാണ് ഈ കാലയളവില്‍ ചെയ്തതെന്നും പരിശോധിക്കേണ്ടതാണ്.
ഹിന്ദു സമുദായത്തിന്റെ ഇടയില്‍ ഉള്ള ജാതികെട്ട് (ജാതീയത) നിമിത്തം അവര്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന അസ്വാതന്ത്ര്യത്തില്‍ നിന്നും രക്ഷ പ്രാപിക്കുവാനാണ് കേരളത്തിലെ ഈഴവ സമുദായം ഇസ്ലാമിലേക്കും മറ്റു മതങ്ങളിലേക്കും പരിവര്‍ത്തനം ചെയ്യുന്നത് എന്ന് "ഈഴവരും മതംമാറ്റവും' എന്ന ഒരു കുറിപ്പില്‍ വക്കം മൗലവി എഴുതുന്നു (ദീപിക.p.421-422).
മേല്‍വിവരിച്ച നിരീക്ഷണങ്ങളില്‍ നിന്നും വക്കം മൗലവി സവര്‍ണതയെയും ജാതിവ്യവസ്ഥയെയും എങ്ങനെയായിരുന്നു നോക്കി കണ്ടത് എന്ന് മനസ്സിലാക്കാം. വക്കം മൗലവിയെ പോലുള്ള ചരിത്ര പുരുഷന്മാരില്‍ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തന്നെ കൃതികള്‍ സന്ദര്‍ഭോചിതമായി പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അല്ലെങ്കില്‍ അവര്‍ ചെയ്യുന്നത് ചരിത്രത്തിലെ സ്വയം പാതകമായിരിക്കും.
Truecopy Webzine
Jul 04, 2022
3 Minutes Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Apr 09, 2022
3.5 Minutes Read
ഡോ. പി.പി. അബ്ദുള്‍ റസാഖ്
Apr 04, 2022
26 Minutes Watch
ഉമൈർ എ. ചെറുമുറ്റം
Dec 10, 2021
14 Minutes Read
ഡോ. പി.ജെ. വിൻസെന്റ്
Dec 07, 2021
42 Minutes Watch
ഷൈനി ബെഞ്ചമിന്‍
Dec 05, 2021
2 minutes read