ദേശീയ അവാര്‍ഡിനായി
തന്നോട് തന്നെ മത്സരിച്ച
വാണി ജയറാം
ദേശീയ അവാര്‍ഡിനായി തന്നോട് തന്നെ മത്സരിച്ച വാണി ജയറാം
രണ്ടാമത്തെ ദേശീയ അവാര്‍ഡ് തന്നോടുതന്നെ മത്സരിച്ച് വാങ്ങിയ അപൂര്‍വ്വതയും വാണിക്ക് സ്വന്തമാണ്. 1979-80 ലായി പുറത്തിറങ്ങിയ മീര (ഹിന്ദി), ശങ്കരാഭരണം (തെലുങ്ക്) എന്നീ ചിത്രങ്ങളിലെ ഗാനങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. അവസാനം വിധികര്‍ത്താക്കള്‍ ശങ്കരാഭരണം തിരഞ്ഞെടുക്കുകയായിരുന്നു.
4 Feb 2023, 02:53 PM
ഇന്ത്യന്‍ സിനിമാസംഗീതരംഗത്ത് മനോഹരമായ ഒരു സ്വരധാര ഒഴുകാന്‍ തുടങ്ങിയിട്ടിപ്പോള്‍ അഞ്ച് പതിറ്റാണ്ടായി. കലൈവാണി എന്ന് തമിഴ്നാട്ടുകാര്‍ അന്‍പോടെ വിളിക്കുന്ന വാണി ജയറാമിന്റെതാണ് അത്. ഇമ്പമാര്‍ന്ന മണിനാദം പോലെയായിരുന്നു എന്നതാണ് ആ ശബ്ദത്തിന്റെ സവിശേഷത. 1945ല്‍ തമിഴ്നാട്ടിലെ വേലൂരില്‍ ജനിച്ച വാണി തന്റെ സംഗീതവാസന പിന്‍പറ്റിയത് അമ്മയായ പത്മാവതിയില്‍ നിന്നായിരുന്നു. രംഗരാജ അയ്യങ്കാരില്‍നിന്ന്?ശാസ്ത്രീയസംഗീതം അഭ്യസിച്ച അമ്മ തന്റെ മക്കളെയും സംഗീതപാതയിലേക്കാനയിച്ചു. അഞ്ചു വയസ്സുള്ളപ്പോള്‍ കടലൂര്‍ ശ്രീനിവാസ അയ്യങ്കാരുടെ അടുത്ത് ദീക്ഷിതര്‍ കൃതികള്‍ പഠിച്ചുകൊണ്ടാണ് തുടക്കം. പിന്നീട് ജി. എന്‍. ബിയുടെ ശിഷ്യനായ ടി. ആര്‍. ബാലസുബ്രമണ്യം, തിരുവനന്തപുരം ആര്‍. എസ്. മണി എന്നിവരുടെയടുത്തും വാണി സംഗീതം അഭ്യസിച്ചു.
പഠിക്കുന്ന കാലത്തേ, സംഗീതത്തിനു പുറമേ ഡിബേറ്റിംഗ്, അഭിനയം എന്നീ രംഗങ്ങളിലും ശോഭിച്ചിരുന്നു. കലൈവാണി എന്ന പേര് അന്വര്‍ത്ഥമാക്കുംവിധം ബഹുമുഖപ്രതിഭയാണ് അവര്‍. കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിത്രം വരയ്ക്കും, എംബ്രോയ്ഡറി ചെയ്യും.
വാണിയുടെ സഹോദരിമാരും പാട്ടുകാരായിരുന്നുവെങ്കിലും (അവര്‍ വേലൂര്‍ സിസ്റ്റേഴ്സ് എന്ന പേരില്‍ കച്ചേരികള്‍ നടത്തിയിരുന്നു) സിനിമയിലെത്തിയത് വാണി മാത്രമായിരുന്നു.
കല്യാണം കഴിഞ്ഞ് ബോംബേയിലെത്തിയതാണ് വഴിത്തിരിവായത്. പണ്ഡിറ്റ് രവിശങ്കറിന്റെ കിന്നര സ്‌കൂളില്‍ സിത്താര്‍ അഭ്യസിച്ചിരുന്ന ഭര്‍ത്താവ് ജയറാം, വാണിയെ പട്യാല ഘരാനയിലെ ഉസ്താദ് അബ്ദുള്‍ റഹ്‌മാന്‍ ഖാന്റെ അടുക്കല്‍ ഹിന്ദുസ്ഥാനി സംഗീതം പഠിയ്ക്കാനയച്ചു. അവിടെ ഠുമ്രി, ഭജന്‍, ഗസല്‍ എന്നിവയിലൊക്കെ ആറുമാസത്തെ തീവ്രമായ ശിക്ഷണമാണ് വാണിക്ക് ലഭിച്ചത്. അവര്‍ ഹിന്ദുസ്ഥാനി അര്‍ദ്ധ ശാസ്ത്രീയ കച്ചേരികള്‍ നടത്താനാരംഭിച്ചു. അവരുടെ പാട്ടുകേള്‍ക്കാനിടയായ സംഗീതസംവിധായകന്‍ വസന്ത് ദേശായ്, ഹൃഷികേശ് മുഖര്‍ജി സംവിധാനം ചെയ്യുന്ന ഗുഡ്ഡി എന്ന സിനിമയിലെ പാട്ടുകള്‍ പാടാന്‍ വാണിയെ ക്ഷണിച്ചു.1971ലായിരുന്നു അത്. പുതുമുഖമായ ജയാഭാദുരിക്ക് വേണ്ടി പാടാന്‍ ഒരു പുതിയ ശബ്ദം തന്നെ വേണമായിരുന്നു അവര്‍ക്ക്. പിന്നീട് വാണിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പല ഭാഷകളില്‍ പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ അവര്‍ പാടിക്കൊണ്ടേയിരുന്നു.

എഴുപതുകളും എണ്‍പതുകളുടെ പകുതി വരെയും ദക്ഷിണേന്ത്യയിലെ നമ്പര്‍ വണ്‍ ഗായികയായിരുന്നു അവര്‍. അതിമനോഹരമായി പാടി വരവറിയിച്ച ഹിന്ദിയെ അപേക്ഷിച്ച് ദക്ഷിണേന്ത്യന്‍ ഭാഷകളിലാണ് അവര്‍ അധികം ഗാനങ്ങള്‍ ആലപിച്ചത്. ഹിന്ദിയില്‍ അവസരങ്ങള്‍ കുറയാന്‍ ദക്ഷിണേന്ത്യന്‍ ഭാഷകളിലുള്ള തിരക്കിനു പുറമെ ഹിന്ദിഗാനരംഗത്തുണ്ടായിരുന്ന ചിലരുടെ ആധിപത്യസ്വഭാവങ്ങളും കാരണമായിട്ടുണ്ടാകാം. ഇതിനെപ്പറ്റി ഒരു സംഭവം ഇങ്ങിനെ ഓര്‍ത്തെടുക്കുന്നുണ്ട് വാണി.
വര്‍ഷം 1972. ഛത്രപതി ശിവജിയുടെ പ്രതിമയുടെ അനാച്ഛാദനത്തിന് വസന്ത് ദേശായിയുടെ കൂടെ മറാഠിപാട്ടുകള്‍ പാടാന്‍ ഡല്‍ഹിയില്‍ എത്തിയതാണ് വാണി. ചടങ്ങ് കഴിഞ്ഞ് അന്നത്തെ കേന്ദ്രധനമന്ത്രിയായ വൈ. ബി. ചവാന്‍ അതിഥികളെ ഡിന്നറിനു ക്ഷണിച്ചു. ഡിന്നറിന്റെ സമയത്ത് മന്ത്രി വാണിയോട് ചിരിച്ചുകൊണ്ട് പറയുകയാണ്: ''വാണിജി, ഹമാരി രാജനീതി മേ സംഗീത് നഹീ ഹൈ, ആപ്കീ സംഗീത് മേ ഇത്നീ രാജ്നീതി ഹൈ'' (ഞങ്ങളുടെ രാഷ്ട്രീയത്തില്‍ സംഗീതമില്ല, പക്ഷെ താങ്കളുടെ സംഗീതത്തില്‍ വല്ലാത്ത രാഷ്ട്രീയമാണല്ലൊ).
ഇതൊന്നും പക്ഷെ ആ കലാകാരിയെ ബാധിച്ചില്ല. അവര്‍ സംഗീതലോകത്ത് തന്റെ ജൈത്രയാത്ര തുടര്‍ന്നു. മൂന്നു പ്രാവശ്യം ദേശീയ അവാര്‍ഡ്, അനേകം സംസ്ഥാന അവാര്‍ഡുകള്‍, സമഗ്രസംഭാവനയ്ക്കടക്കം എത്രയോ തവണ ഫിലിം ഫെയര്‍ പുരസ്‌കാരം എന്നിവ നേടി.

ഗുഡ്ഡിയില്‍ ആദ്യം റെക്കോര്‍ഡ്? ചെയ്ത മീരാഭജന് ഓടക്കുഴല്‍ വായിച്ചത് ഹരിപ്രസാദ് ചൗരസ്യ. മേഘമല്‍ഹാര്‍ രാഗത്തിലുള്ള ഗുല്‍സാര്‍- വസന്ത് ദേശായ് ടീമിന്റെ ബോലേ രേ ബപ്പിഹരാ പുറത്തിറങ്ങേണ്ട താമസം, ഹിറ്റായി. രാജ്യം മുഴുവനും അറിയപ്പെടുന്ന ഗായികയായി വാണി ജയറാം. താന്‍ ചെറുപ്പത്തിലാഗ്രഹിച്ചതുപോലെ ബിനാകാ ഗീത് മാലയില്‍ പതിനാറാഴ്ച ജനപ്രിയഗാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നു ആ പാട്ട്. ആ സിനിമയില്‍ത്തന്നെയുള്ള ഹംകോ മന്‍ കി ശക്തി ദേനാ ഒരുപാട് സ്‌കൂളുകളില്‍ പ്രാര്‍ത്ഥനാഗീതമായി.
വാണി ജയറാമിന്റെ മലയാളത്തിലെ ആദ്യഗാനം 1973ല്‍ പുറത്തിറങ്ങിയ സ്വപ്നം എന്ന ചിത്രത്തിലേതാണ്. ഒ.എന്‍.വിയും സലില്‍ ചൗധരിയുമായിരുന്നു സൗരയൂഥത്തില്‍ വിടര്‍ന്നോരു കല്യാണസൗഗന്ധികമാണീ ഭൂമി എന്ന പാട്ടിന്റെ ശില്‍പ്പികള്‍. ആ പാട്ടില്‍ പറയുന്നതു പോലെ, നിന്നെ ഞാനെന്തു വിളിക്കും, എന്നാത്മസംഗീതമെന്നോ എന്ന് വിസ്മയിച്ചു ആസ്വാദകര്‍. ഏറെത്താമസിയാതെ ഏതാണ്ടെല്ലാ സംഗീതസംവിധായകരുടെയും പ്രിയഗായികയായി വാണി. മലയാളത്തില്‍ സലില്‍ ദായ്ക്കു പുറമെ ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, കെ രാഘവന്‍, എം. എസ്. വി, എം. ബി. എസ്, എം. കെ. അര്‍ജ്ജുനന്‍, ആര്‍. കെ. ശേഖര്‍, ശങ്കര്‍- ഗണേഷ്, എ. ടി. ഉമ്മര്‍, ശ്യാം, കെ. ജെ. ജോയ് എന്നിവരുടെയെല്ലാം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് വാണി ജയറാം.
മലയാളത്തില്‍ പാടിത്തുടങ്ങുന്നതിനോടൊപ്പം തന്നെയാണ് തമിഴിലും വാണി പാടിത്തുടങ്ങുന്നത്. ആദ്യം ഒന്നുരണ്ടു ചിത്രങ്ങളില്‍ പാടിയെങ്കിലും എം. എസ്. വിശ്വനാഥനു വേണ്ടി പാടിയ മല്ലികൈ എന്‍ മന്നന്‍ മയങ്കും പൊന്നാന മലരല്ലവാ എന്ന പാട്ടിന്റെ സുഗന്ധത്തില്‍ തമിഴരെല്ലാം മയങ്ങിപ്പോയി. പിന്നെ അവിടെയും തുരുതുരെ ഹിറ്റ് ഗാനങ്ങളിറങ്ങി.1975 ല്‍ എം. എസ്. വി യുടെ തന്നെ ഏഴു സ്വരങ്കളുക്കുള്‍ എത്തനൈ രാഗം (അപൂര്‍വ്വരാഗങ്കള്‍) എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിന് ആ വര്‍ഷത്തെ ദേശീയപുരസ്‌കാരം ലഭിച്ചു.

രണ്ടാമത്തെ ദേശീയ അവാര്‍ഡ് തന്നോടുതന്നെ മത്സരിച്ച് വാങ്ങിയ അപൂര്‍വ്വതയും വാണിക്ക് സ്വന്തമാണ്. 1979-80 ലായി പുറത്തിറങ്ങിയ മീര (ഹിന്ദി), ശങ്കരാഭരണം (തെലുങ്ക്) എന്നീ ചിത്രങ്ങളിലെ ഗാനങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. അവസാനം വിധികര്‍ത്താക്കള്‍ ശങ്കരാഭരണം തിരഞ്ഞെടുക്കുകയായിരുന്നു. പണ്ഡിറ്റ് രവിശങ്കര്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച് വാണി ആലപിച്ച 14 പാട്ടുകളുണ്ടായിരുന്നു മീരയില്‍. കെ. വി മഹാദേവനായിരുന്നു ശങ്കരാഭരണത്തിന്റെ സംഗീതസംവിധായകന്‍.
മലയാളത്തില്‍ എല്ലാത്തരം പാട്ടുകളും പാടിയിട്ടുണ്ട് വാണിജയറാം. ശബ്ദഗാംഭീര്യം, സ്വരവ്യാപ്തി, ഏതു ശ്രുതിയിലും സ്ഥായിയിലും കാലത്തിലും ശ്രുതിശുദ്ധമായി , ലയഭംഗിയോടെ പാടാനുള്ള സിദ്ധി എന്നിവ അവരുടെ സവിശേഷതകളായിരുന്നു. കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനിയിലും ചെറുപ്പത്തിലേ കിട്ടിയ അടിത്തറ അവരെ ഏത് വിഷമം പിടിച്ച സ്വരസഞ്ചാരവും അനായാസമാലപിയ്ക്കാന്‍ പ്രാപ്തയാക്കി. സ്വാഭാവികസിദ്ധിയും കഠിനാധ്വാനവും കൊണ്ട് ഏതു ഭാഷയിലും അതാത് ഭാഷക്കാര്‍ പാടുന്നതുപോലെ പാടാനുള്ള കഴിവ് നേടി. 18 ഭാഷകളിലാണ് അവര്‍ പാടിയിരുന്നത്. മൂന്നാമത്തെ ദേശീയപുരസ്‌കാരം തെലുങ്കിലുള്ള സ്വാതികിരണം എന്ന പടത്തിലെ പാട്ടിനാണ്. ഗുജറാത്തി, തമിഴ്, ഒറിയ തെലുങ്ക് ഭാഷകളില്‍ അവര്‍ക്ക് സംസ്ഥാനപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. എന്നാലെന്തുകൊണ്ടോ ഒരുപാട് മനോഹരഗാനങ്ങള്‍ ആലപിച്ചിട്ടും മലയാളത്തില്‍ അവര്‍ക്ക് ഒരു സ്റ്റേറ്റ് അവാര്‍ഡ് ഇതുവരെ ലഭിച്ചിട്ടില്ല.

മലയാളത്തില്‍ അവരാലപിച്ച പ്രണയഗാനങ്ങളില്‍ ചിലത്:
കാറ്റു ചെന്നു കളേബരം തഴുകി, എന്റെ കയ്യില്‍ പൂത്തിരി (സമ്മാനം, 1975, വയലാര്‍- ദക്ഷിണാമൂര്‍ത്തി) നാടന്‍പാട്ടിലെ മൈന (രാഗം,1975, വയലാര്‍- സലില്‍ ചൗധരി), തിരുവോണപ്പുലരി തന്‍ (തിരുവോണം, 1975, ശ്രീകുമാരന്‍ തമ്പി- എം. കെ. അര്‍ജ്ജുനന്‍), പത്മതീര്‍ത്ഥക്കരയില്‍ (ബാബുമോന്‍, 1975, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍- എം. എസ്. വി), തേടിത്തേടി ഞാനലഞ്ഞു (സിന്ധു, 1975, ശ്രീകുമാരന്‍ തമ്പി- എം. കെ. അര്‍ജ്ജുനന്‍), കുങ്കുമപ്പൊട്ടിലൂറും കവിതേ (പാല്‍ക്കടല്‍, 1976, ശ്രീകുമാരന്‍ തമ്പി- എ. ടി. ഉമ്മര്‍), ആഷാഢമാസം (യുദ്ധഭൂമി, 1976, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍- ആര്‍. കെ. ശേഖര്‍), നായകാ പാലകാ (ലക്ഷ്മിവിജയം, 1976, ഭരണിക്കാവ് ശിവകുമാര്‍- എം. കെ. അര്‍ജ്ജുനന്‍), പൊന്നുംകുടത്തിനൊരു (യുദ്ധകാണ്ഡം, 1977, ഒ. എന്‍. വി- കെ. രാഘവന്‍), നാദാപുരം പള്ളിയിലെ (തച്ചോളി അമ്പു, 1978, യൂസഫലി- കെ. രാഘവന്‍), ഏതോ ജന്മകല്‍പ്പനയില്‍ (പാളങ്ങള്‍, 1982, പൂവച്ചല്‍ ഖാദര്‍- ജോണ്‍സണ്‍)
യേശുദാസ്, ജയചന്ദ്രന്‍ തുടങ്ങീ എല്ലാ പ്രഗത്ഭരുടെയും കൂടെ സുന്ദരങ്ങളായ യുഗ്മഗാനങ്ങള്‍ പാടിയിട്ടുണ്ട് വാണി. മാവിന്റെ കൊമ്പിലിരുന്നൊരു (പ്രവാഹം, യേശുദാസ്), വാല്‍ക്കണ്ണെഴുതി (പിക്നിക്, യേശുദാസ്), കുറുമൊഴിമുല്ലപ്പൂവേ (ഈ ഗാനം മറക്കുമോ, യേശുദാസ്), ഏഴാം മാളിക മേലെ (സര്‍പ്പം,യേശുദാസ്), ദേവി ശ്രീദേവി (പ്രേമാഭിഷേകം, യേശുദാസ്), നാണമാവുന്നോ (ആട്ടക്കലാശം, യേശുദാസ്), പകല്‍ സ്വപ്നത്തിന്‍ (അമ്പലവിളക്ക്, യേശുദാസ്), മഞ്ചാടിക്കുന്നിന്‍ (മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, യേശുദാസ്), സുരലോകജലധാര (ഏഴാം കടലിനക്കരെ, ജോളി ഏബ്രഹാം), ഉണരൂ ഉണരൂ ഉഷാദേവതേ (എയര്‍ഹോസ്റ്റസ്, യേശുദാസ്), നിറങ്ങളില്‍ നീരാടുന്ന (സ്വന്തമെന്ന പദം, ജയചന്ദ്രന്‍), പുഷ്പമംഗല്യരാത്രിയില്‍ (ആദ്യപാഠം, ബ്രഹ്‌മാനന്ദന്‍), കൊഞ്ചും ചിലങ്കേ (ധന്യ, യേശുദാസ്).
സംഘഗാനങ്ങളില്‍ ജനപ്രിയമായ ചിലത്: ആയില്യം പാടത്തെ പെണ്ണേ (രാസലീല), സ്വര്‍ണ്ണമീനിന്റെ (സര്‍പ്പം), താത്തെയ്യത്തോം (പടയോട്ടം), പൊന്നലയില്‍ അമ്മാനമാടി ( ദേവദാസി), വളകിലുക്കം കേക്കണില്ലേ (സ്ഫോടനം) , പൂ പൂ ഊതാപ്പൂ (പപ്പു), ആഴിത്തിരമാലകള്‍ (മുക്കുവനെ സ്നേഹിച്ച ഭൂതം) .
അര്‍ദ്ധശാസ്ത്രീയഗാനങ്ങളായിരുന്നു സവിശേഷമാര്‍ന്നവ. ഒന്നിനൊന്ന് മെച്ചമാണ് എല്ലാം. ഹിന്ദോളരാഗത്തിന്‍ (തുറുപ്പുഗുലാന്‍), സപ്തസ്വരങ്ങളാടും (ശംഖുപുഷ്പം), തൃപ്പയാറപ്പാ, ശ്രീരാമാ (ഓര്‍മ്മകള്‍ മരിക്കുമോ), നിലവിളക്കിന്‍ തിരിനാളമായ് (ശാന്ത ഒരു ദേവത), ഏതു പന്തല്‍ കണ്ടാലുമത് (വേനലില്‍ ഒരു മഴ), നൂപുരമേതോ(ധന്യ), ധും ധുംതന(തോമാശ്ലീഹ).
രാഗമാലികയായ രാഗം ശ്രീരാഗം (ബന്ധനം, ഒ. എന്‍. വി- എം. ബി. എസ്) എടുത്തുപറയേണ്ട ഗാനമാണ്. അതില്‍ ശ്രീ, ഹംസധ്വനി, വസന്ത, മലയമാരുതം എന്നീ രാഗങ്ങള്‍ ആരോഹണാവരോഹണങ്ങള്‍ മനോഹരമായി ആലപിച്ചുകൊണ്ടാണ് അവര്‍ പാടുന്നത്.
താരതമ്യേന വിഷമമുള്ള മലയാളഭാഷയില്‍, അതിവേഗത്തില്‍ വാക് സഞ്ചാരം നടത്തുന്ന കണ്ണില്‍ പൂവ് ചുണ്ടില്‍ തേന് (വിഷുക്കണി), ധും ധുംതന (തോമാശ്ലീഹ), മഞ്ഞിന്‍ തേരേറി ( റൗഡിരാമു) എന്നീ പാട്ടുകള്‍ എത്ര അനായാസമായും മധുരമായുമാണ് വാണി പാടിയിരിക്കുന്നത്!
ഇങ്ങനെ, ക്ഷണനേരം കൊണ്ട് ഒരു കാലത്തെ തന്നെ മനസ്സില്‍ എത്തിക്കുന്ന, പറഞ്ഞാല്‍ തീരാത്തത്ര പാട്ടുകളുണ്ട് മലയാളത്തില്‍ വാണി ജയറാമിന്റേതായി. അഞ്ചു പതിറ്റാണ്ട് നീളുന്ന ആ സംഗീതസപര്യയില്‍ അറുന്നൂറിലധികം ചലച്ചിത്രഗാനങ്ങളും നൂറിലധികം ആല്‍ബം സോങ്ങ്സും അവര്‍ പാടി. അടുത്ത കാലത്ത് പാടിയ ഓലഞ്ഞാലിക്കുരുവി (1983 , ജയചന്ദ്രന്റെ കൂടെ, ഗോപിസുന്ദറിന്റെ സംഗീതസംവിധാനം), പൂക്കള്‍ പനിനീര്‍പൂക്കള്‍ ( ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിനുവേണ്ടി യേശുദാസിന്റെ കൂടെ, 2016, ജെറി അമല്‍ദേവിന്റെ സംഗീതം), പെയ്തൊഴിഞ്ഞ നിമിഷം (പി. ജയചന്ദ്രന്റെ കൂടെ ക്യാപ്റ്റന്‍ എന്ന പടത്തിനുവേണ്ടി ഗോപീസുന്ദറിന്റെ സംഗീതത്തില്‍, 2018) എന്നീ യുഗ്മഗാനങ്ങളും മാനത്തെ മാരിക്കുറുമ്പേ (പുലിമുരുകന്‍, 2016, ഗോപീസുന്ദര്‍)എന്ന സോളോ ഗാനവും ജനപ്രീതി നേടി.
അവരുടെ തന്നെ പാട്ടിലെ വരികള്‍ പറയുന്നതുപോലെ; ഒരു മലര്‍ ചോദിച്ചാല്‍ ഒരു വസന്തം നല്‍കുന്ന, ഒരു തുള്ളി യാചിച്ചാല്‍ ഒരു വര്‍ഷം തൂവുന്നതാണ്? ആ ശബ്ദസാഗരം.
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 27 ല്‍ പ്രസിദ്ധീകരിച്ച ലേഖനം
മനോജ് കെ.യു.
Mar 28, 2023
53 Minutes Watch
വിപിന്‍ മോഹന്‍
Mar 28, 2023
3 Minutes Read
സി.എസ്. മീനാക്ഷി
Feb 25, 2023
2 Minutes Read
സ്റ്റാലിൻ കുന്നത്ത്
Feb 11, 2023
6 Minutes Read