എം. കുഞ്ഞാമന്‍ എഴുതിത്തുടങ്ങുന്നത് ഇരുട്ടു നിറഞ്ഞ ഒരു കാലത്തില്‍നിന്നുമാണ്. കടുത്ത ദാരിദ്ര്യവും അടിച്ചമര്‍ത്തപ്പെടുന്ന ജാതിയും, അത് നല്‍കുന്ന പ്രത്യേക പ്രത്യയശാസ്ത്ര കാഴ്ചപ്പാടുകളും അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ക്ക് ചട്ടക്കൂടാവുന്നു. ആ അനുഭവങ്ങളുടെ പൊള്ളിക്കുന്ന തീക്ഷ്ണത സാമ്പത്തികശാസ്ത്ര-രാഷ്ട്രീയ-സാമൂഹിക-വികസന മേഖലകളുടെ നിശിത വിമര്‍ശനമായിത്തീരുന്നു. 'എതിര്' എന്ന കൃതിയുടെ വായന
12 Aug 2020, 03:33 PM
‘‘ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം'' എന്ന ഉപശീര്‍ഷകം ഉള്ളതുകൊണ്ടാവാം എം. കുഞ്ഞാമന്റെ ‘എതിര്' എന്ന കൃതി ഒരു വ്യക്തിയുടെ ജീവിതകഥയായി മാത്രം ശ്രദ്ധിക്കപ്പെടുന്നത്. ഞാനും അങ്ങനെ തന്നെയാണ് കരുതിയത്-ഒരു ആത്മകഥ, വെറും കൗതുകത്തോടെ വായിച്ചുപോകാവുന്ന ഒന്ന്. അന്യന്റെ ജീവിതത്തിലേക്ക്, അനുവാദത്തോടെയുള്ള ഒരു ഒളിഞ്ഞുനോട്ടം.
കേരളത്തിലെ സര്‍വകലാശാലാ അദ്ധ്യാപനരംഗത്തേക്ക് കടന്നുവന്ന ആദ്യകാലങ്ങളില്‍ ഞാന്‍ പരിചയപ്പെട്ട അദ്ധ്യാപകന്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ഒരു പുസ്തകം വായിക്കുന്നു, കേരള സമൂഹത്തിന്റെ വികസനഗര്‍വ്വിനെ, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ കാഴ്ചപ്പാടില്‍നിന്നുകൊണ്ട് വിമര്‍ശിക്കുന്ന ഒരു കൃതി, എന്ന ചിന്തയോടെയാണ് പുസ്തകം കയ്യിലെടുത്തത്. എന്നാല്‍ ഈ കൃതി അതൊന്നുമല്ല, ഗൗരവമര്‍ഹിക്കുന്ന സാമ്പത്തിക-സാമൂഹിക-ധാര്‍മിക വികസനചിന്തകള്‍ ആവശ്യപ്പെടുന്ന അക്കാദമികകൃതിയാണ് എന്ന് തിരുത്തപ്പെടാന്‍ അധികസമയം വേണ്ടിവന്നില്ല. വളരെയധികം ചര്‍ച്ചയും സംവാദങ്ങളും ആവശ്യപ്പെടുന്ന കുറെയധികം ചിന്തകള്‍ ഈ കൃതിയില്‍ ഉടനീളമുണ്ട്.
ജീവിതാനുഭവം ഒരു അടഞ്ഞ പുസ്തകമല്ല
ആത്മകഥാപരമായി രചിക്കപ്പെടുന്ന ‘എത്‌നോഗ്രാഫികള്‍' ഉത്തരാധുനികതയുടെ വിമര്‍ശനങ്ങള്‍ക്ക് ബദല്‍ എന്ന നിലയില്‍, ഒരു രീതിശാസ്ത്രമായി, ആത്മാന്വേഷണപരമായ അന്വേഷണത്തിനൊടുവിലെ അന്തിമോല്‍പ്പന്നമായി, നരവംശശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുണ്ട്. 1982 ല്‍ വിക്ടര്‍ ടര്‍ണര്‍ എന്ന വിഖ്യാത നരവംശശാസ്ജ്ഞന്‍ ‘അനുഭവത്തിന്റെ നരവംശശാസ്ത്രം’ എന്ന ശാഖയുടെ തുടക്കത്തിന് കാരണക്കാരനായി. സാമൂഹ്യശ്രേണികളെ അടഞ്ഞതും സ്ഥായീസ്വഭാവമുള്ളതുമായിക്കണ്ട ‘സ്ട്രക്ചറല്‍-ഫങ്ഷനല്‍’ സിദ്ധാന്തത്തിന് വെല്ലുവിളിയായിട്ടാണ് ഈ തുടക്കം. അതിനും മുന്‍പ് 1976-ല്‍ വില്‍ഹ്എം ഡില്‍തെയ് (Wilhelm Dilthey) എഴുതിയിട്ടുണ്ട്; ആന്തരീകാനുഭവങ്ങള്‍ നമുക്കു തരുന്ന പ്രജ്ഞയുടെ വസ്തുതകളില്‍ മാത്രമാണ് യാഥാര്‍ഥ്യം നിലനില്‍ക്കുന്നതെന്ന്. അനുഭവമാണ് ആദ്യം ഉണ്ടാകുന്നത്, ഡില്‍തെയുടെ കണ്ണില്‍ നമ്മെ സ്പര്‍ശിക്കുന്നതും നാം പ്രതീക്ഷിക്കുന്നതുമൊക്കെ അനുഭവമാണ്, വളരെ വ്യക്തിപരമായ ഒന്ന്. നമ്മുടെ പ്രവൃത്തികളും വികാരവിചാരങ്ങളും അവയെക്കുറിച്ചുള്ള നമ്മുടെ സ്വയം
ഗൗരവമര്‍ഹിക്കുന്ന സാമ്പത്തിക-സാമൂഹിക-ധാര്‍മിക വികസനചിന്തകള്‍ ആവശ്യപ്പെടുന്ന അക്കാദമികകൃതിയാണിത്. വളരെയധികം ചര്‍ച്ചയും സംവാദങ്ങളും ആവശ്യപ്പെടുന്ന കുറെയധികം ചിന്തകള്‍ ഈ കൃതിയില്‍ ഉടനീളമുണ്ട്
വിലയിരുത്തലുകളുമെല്ലാം ‘അനുഭവം' എന്ന പദത്തിനുള്ളില്‍ ഒതുക്കാം. ഒരു വ്യക്തിയുടെ ഇടുങ്ങിയ അനുഭവപരിസരത്തെ വ്യാഖ്യാനങ്ങള്‍ കൊണ്ട് മറികടക്കുന്നതിനെക്കുറിച്ചു ഡില്‍തെയ് പറയുന്നുണ്ട്.
ജീവിച്ച ജീവിതവും (life as lived/reality), അനുഭവിച്ച ജീവിതവും (life as experienced/experience), വ്യാഖ്യാനിക്കുന്ന ജീവിതവുമുണ്ട് (expression). ചില അനുഭവങ്ങള്‍ മറ്റുള്ളവരോടു പറയാന്‍ കഴിയാത്തത്ര തീവ്രമാവാം. മറ്റു ചില അനുഭവങ്ങള്‍ നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഇനിയും ചിലപ്പോള്‍ ആ അനുഭവങ്ങളെക്കുറിച്ചു സംസാരിക്കാനുള്ള വാക്കുകള്‍ ഉണ്ടാകണമെന്നില്ല. ജീവിതത്തിന്റെ അനുഭവം അത്രമേല്‍ സങ്കീര്‍ണമാണ്. ചിലര്‍ക്ക് ഈ സങ്കീര്‍ണത പതിന്മടങ്ങു കൂടിയിരിക്കും. അതിനെ ഒരു അടഞ്ഞ പുസ്തകമായി കാണാനാവില്ല. ജീവിതത്തിന്റെ അനുസ്യൂതമായ ഓര്‍മകളുടെ ഒഴുക്കില്‍നിന്ന് ഒരേട് തുടക്കവും മറ്റൊരേട് അവസാനവുമാക്കി ഒരു ചട്ടക്കൂടുണ്ടാക്കുമ്പോള്‍ അതിനു തീര്‍ച്ചയായും ഒരു ക്രമവും നിയതമായ രൂപവുമൊന്നും ഉണ്ടാകണമെന്നില്ല. എവിടെത്തുടങ്ങിയാലും അതു പിന്നീട് അനുഭവത്തിന്റെ ‘റഫറന്‍സ് പോയിന്റ്' എന്ന നിലയില്‍ ഓര്‍മകളില്‍, ചിന്തകളില്‍, വീണ്ടും വീണ്ടും പരോക്ഷമായോ അല്ലാതെയോ കടന്നുവന്നുകൊണ്ടേയിരിക്കും.
അവിശ്വസനീയമായ ഒരു ഓര്‍മ
എം. കുഞ്ഞാമന്‍ എഴുതിത്തുടങ്ങുന്നത് ഒരു പ്രത്യേക ബിന്ദുവില്‍ നിന്നോ ചരിത്രനിമിഷത്തില്‍നിന്നോ ഒന്നുമല്ല, ഇരുട്ടു നിറഞ്ഞ ഒരു കാലത്തില്‍നിന്നുമാണ്; ‘ഒന്ന് മറ്റൊന്നിനെ ഊട്ടിവളര്‍ത്തുന്ന' എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന, കടുത്ത ദാരിദ്ര്യവും അടിച്ചമര്‍ത്തപ്പെടുന്ന ജാതിയും, അത് നല്‍കുന്ന പ്രത്യേക പ്രത്യയശാസ്ത്ര കാഴ്ചപ്പാടുകളും കുഞ്ഞാമന്റെ അനുഭവങ്ങള്‍ക്കു ചട്ടക്കൂടാവുന്നു. ആ അനുഭവങ്ങളുടെ പൊളളിക്കുന്ന തീക്ഷ്ണത സാമ്പത്തികശാസ്ത്ര-രാഷ്ട്രീയ-സാമൂഹിക-വികസന മേഖലകളിലേക്ക് നിശിത വിമര്‍ശനമായിത്തീരുന്നു.

‘തലച്ചോറല്ല ശരീരത്തിന്റെ പ്രധാന അവയവം വയറാണ്, അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കാത്തവന് അഭിമാനം എന്നൊന്നില്ല' എന്ന കയ്‌പ്പേറിയ കാഴ്ചപ്പാടിലേക്ക് കൊണ്ടുചെന്നിച്ച ഒരു കാലം. പതിനാലാം വയസ്സില്‍ മണ്ണില്‍ കുഴിച്ച് കഞ്ഞിയൊഴിച്ചുതന്നപ്പോള്‍ ആ കഞ്ഞിക്കുവേണ്ടി തന്നോടു മല്‍സരിക്കാന്‍ വന്ന പട്ടിയോട് സ്വന്തം അവസ്ഥയിലുള്ള മറ്റൊരു ജീവിയോടുള്ള അനുതാപമാണ് തോന്നിയതെന്ന് എഴുതിയിരിക്കുന്നത് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി ഒരു ദശാബ്ദത്തിലേറെ കഴിഞ്ഞ ശേഷമുള്ള ഒരു കാലത്തെക്കുറിച്ചാണ്-1963ല്‍ നിന്നുളള ഒരു ഓര്‍മ! ‘ഇത് നമ്മുടെ കേരളത്തിലോ' എന്ന് ഇന്നത്തെ തലമുറയിലുള്ളവര്‍ക്ക് അവിശ്വസനീയത തോന്നിയേക്കാം. ആ കഠിനമായ കാലത്തിന്റെ അനുഭവത്തില്‍നിന്ന്
1963ല്‍ നിന്നുളള ഒരു ഓര്‍മ! ‘ഇത് നമ്മുടെ കേരളത്തിലോ' എന്ന് ഇന്നത്തെ തലമുറയിലുള്ളവര്‍ക്ക് അവിശ്വസനീയത തോന്നിയേക്കാം
കുഞ്ഞാമന്‍ എന്ന ബാലന്‍ ഏറെ സഞ്ചരിച്ചു. പിന്തിരിഞ്ഞുനോക്കുന്നതിനൊപ്പം മുന്നിലേക്കും വിമര്‍ശനദൃഷ്ടിപായിക്കുന്നുണ്ട്. സാമൂഹ്യപ്രതിബദ്ധതയാണ് നിശിതമായ ഈ വിമര്‍ശനങ്ങള്‍ക്കു കാരണമാവുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇത്തരമൊരു നോട്ടത്തില്‍നിന്നാണ് സമൂഹത്തില്‍ അടിസ്ഥാനമാറ്റം വരണമെങ്കില്‍ സാമ്പത്തികാടിത്തറയില്‍ മാറ്റമുണ്ടാവണം എന്ന അഭിപ്രായം രൂപപ്പെട്ടുവന്നത്.
‘മാര്‍ക്‌സിസവും അംബേദ്കറിസവും. ഇവ സമാന്തര ആശയങ്ങളാണ്, ഒരിക്കലും ഒന്നിക്കില്ല,..’; കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ദലിത് വിരുദ്ധസമീപനം (വിമര്‍ശന) അംബേദ്കറുമായി ബന്ധപ്പെട്ട് തുടങ്ങിയതാണ്. ‘അംബേദ്കറിന്റെ ക്യാന്‍വാസ് വിപുലമാണ്. അത് അടിച്ചമര്‍ത്തപ്പെടുന്ന അധഃകൃതന്റെ മോചനത്തിനുള്ളതായിരുന്നു. അതേസമയം, മാര്‍ക്‌സിസം ഒരിക്കലും വിമോചനശാസ്ത്രമല്ല. അത് മുതലാളിത്തത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള വിശകലനമാണ്. അതുകൊണ്ടുതന്നെ അതിന് ഒരു വിമോചനശാസ്ത്രമായി പരിണമിക്കാന്‍ കഴിഞ്ഞില്ല....’. ‘ഇടതുപക്ഷം വര്‍ഗ പ്രത്യയശാസ്ത്ര നിരപേക്ഷമാണ്.. അവര്‍ ബൂര്‍ഷ്വാ പാര്‍ലമെന്ററി പാര്‍ട്ടികളാണ്. ഇടതുപക്ഷം ഒരു വര്‍ഗപക്ഷമല്ല. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും അധികാരം പങ്കിടാനുമുള്ള സംവിധാനം മാത്രം. ഈ സംവിധാനത്തിന്റെ നേതൃത്വം കയ്യടക്കി വച്ചിരിക്കുന്നവര്‍... പ്രബലമായ സാമ്പത്തിക വിഭാഗത്തില്‍നിന്നുള്ളവരാണ്.’- ഇങ്ങനെ, പ്രായോഗികതലത്തിലും സൈദ്ധാന്തികതലത്തിലുമുള്ള പ്രശ്‌നങ്ങളെ വിലയിരുത്തുന്നതില്‍നിന്ന് വളരുന്ന ഒരു ജീവിതകാഴ്ചപ്പാട് കുഞ്ഞാമന്‍ ഈ കൃതിയില്‍ വിശദമാക്കുന്നു. മാര്‍ക്‌സിസ്റ്റ് ചിന്തകയായിരുന്ന റോസ ലക്‌സംബര്‍ഗ് പറഞ്ഞതുപോലെ ശരിയായ സ്വാതന്ത്ര്യം വിയോജിക്കാനുള്ള അവകാശമാണ് എന്ന് വിശ്വസിക്കുന്ന അദ്ദേഹം ആ വിയോജിപ്പിനുള്ള സ്വാതന്ത്ര്യം ശരിയായി വിനിയോഗിക്കാനുള്ള അടിത്തറ പാകുന്നതിനുള്ള ഒന്നായാണ് വിദ്യാഭ്യാസത്തെ കാണുന്നത്. ഇതാണ് അദ്ദേഹത്തിന്റെ വിദ്യാര്‍ഥി രാഷ്ട്രീയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ വായിച്ചെടുക്കാവുന്നത്. അതേപ്പറ്റിയുള്ള ചിന്തകള്‍ ഇങ്ങനെ: ഒരു കാലത്ത് കാമ്പസ് രാഷ്ട്രീയ വിജ്ഞാനരാഷ്ട്രീയമായിരുന്നു പ്രായോഗിക മുഖ്യധാര രാഷ്ട്രീയത്തിന് കരുത്തും ദിശാബോധവും നല്‍കിയിരുന്നു അത്. ‘ഇന്ന് മുഖ്യധാരാപാര്‍ട്ടികള്‍ വിദ്യാര്‍ഥിസംഘടനകളോട് സമരം ചെയ്യാന്‍ പറയുകയാണ്, വിദ്യാര്‍ഥി രാഷ്ട്രീയം എന്നാല്‍ ആക്രമമല്ല, അത് കത്തിയും കഠാരയും കൊണ്ടുള്ള കളിയല്ല, ആശയസമരമാണ്. അവയെ രാഷ്ട്രീയപാര്‍ട്ടികളല്ല നിയന്ത്രിക്കേണ്ടത്. കാമ്പസ് രാഷ്ട്രീയം വ്യത്യസ്തമായിരിക്കണം. വളരെ ഉയര്‍ന്ന സൈദ്ധാന്തിക-ധൈഷണിക ചര്‍ച്ചകളാണ് കാമ്പസില്‍ വളരേണ്ടത്’
സര്‍വകലാശാലകള്‍ എങ്ങനെയായിരിക്കണം?
‘വിജ്ഞാനം ചിന്താഗതിയെ രൂപപ്പെടുത്താന്‍ സഹായിക്കുന്നുണ്ടോ?’
ഈ ചോദ്യം വളരെ പ്രസക്തമാകുന്നത് വിജ്ഞാനത്തിനല്ല, ചിന്തക്കാണ് പ്രാധാന്യം എന്നതുകൊണ്ടാണ്. ആ ചിന്തകളെ വളര്‍ത്താനുള്ള ഇടമാണ് സര്‍വകലാശാലകള്‍ എന്നതിനാലാവാം അവ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് കുഞ്ഞാമന്‍ ഗൗരവമായി പ്രതിപാദിക്കുന്നത്. പോരെങ്കില്‍ സര്‍വകലാശാലയിലെയും യു. ജി. സി യിലെയും അനുഭവപരിചയവും അദ്ദേഹത്തെ വഴികാട്ടുന്നുണ്ടാവണം. ആ ചിന്തകള്‍ ഇങ്ങനെ ക്രോഡീകരിക്കാം: ‘വിജ്ഞാനത്തിന്റെ സാര്‍വലൗകികതയ്ക്കു വേണ്ടിയായിരിക്കണം സര്‍വകലാശാലകള്‍ നിലകൊള്ളേണ്ടത്. അവ നാളേക്കുള്ള സ്ഥാപനങ്ങളാണ്. ഇന്ന് നാം അംഗീകരിക്കാത്തതും ഇഷ്ടപ്പെടാത്തതുമായ ആശയങ്ങള്‍ അവിടെ വളര്‍ന്നുവരും. സ്ഥലകാലപരിമിതികള്‍ക്കപ്പുറത്തു നില്‍ക്കുന്ന ആശയങ്ങളാണ് സര്‍വകലാശാലകള്‍ സൃഷ്ടിക്കേണ്ടത്, അവയേ
റോസ ലക്‌സംബര്‍ഗ് പറഞ്ഞതുപോലെ ശരിയായ സ്വാതന്ത്ര്യം വിയോജിക്കാനുള്ള അവകാശമാണ് എന്ന് വിശ്വസിക്കുന്ന അദ്ദേഹം ആ വിയോജിപ്പിനുള്ള സ്വാതന്ത്ര്യം ശരിയായി വിനിയോഗിക്കാനുള്ള അടിത്തറ പാകുന്നതിനുള്ള ഒന്നായാണ് വിദ്യാഭ്യാസത്തെ കാണുന്നത്
നിലനില്‍ക്കുകയുള്ളൂ...സര്‍വകലാശാലകള്‍ സൃഷ്ടിക്കേണ്ടത് പണ്ഡിതന്മാരെയും ചിന്തകരെയും വിമര്‍ശകരെയുമാണ്'.
ഇപ്പോഴത്തെ പ്രശ്‌നം അപഗ്രഥിക്കുന്നതിങ്ങനെ: ‘മുദ്രാവാക്യത്തൊഴിലാളികളെ സൃഷ്ടിക്കാനുള്ള ഒരിടമായി സര്‍വകലാശാലകള്‍ മാറി, അതുകൊണ്ടുതന്നെ അവിടെ ചിന്തകള്‍ ഉണ്ടാകുന്നില്ല. അധികാരം പിടിക്കാന്‍ പഠിപ്പിക്കുന്ന സ്ഥലമല്ല സര്‍വകലാശാല. അധികാരത്തെ എതിര്‍ക്കാന്‍ പഠിപ്പിക്കുന്ന സ്ഥലമാണ്. അധികാരത്തെ ആദരിക്കുന്നൊരു സമൂഹം നാശോന്മുഖമാണ്. അതിനു നിലനില്‍ക്കാനും മുന്നോട്ടുപോകാനും അര്‍ഹതയില്ല’. ‘സവര്‍ണ വര്‍ഗീയതയെ അവര്‍ണ വര്‍ഗീയതകൊണ്ട് അല്ലെങ്കില്‍ മേലാള വര്‍ഗ്ഗീയതയെ കീഴാള വര്‍ഗീയതകൊണ്ട് എന്ന മട്ടിലാകരുത് രാഷ്ട്രീയ പ്രതികരണം... നിര്‍ദ്ധനവിഭാഗങ്ങള്‍ക്കും വ്യക്തികള്‍ക്കും അനുകൂലമായ രീതിയിലുള്ള സാമൂഹിക-സാമ്പത്തികപരിണാമപ്രക്രിയയെക്കുറിച്ച് ചിന്തിക്കുന്നതിനുള്ള ഉത്തരവാദിത്തം ആരോടും വിധേയത്വമില്ലാത്തൊരു സ്വതന്ത്രബുദ്ധിജീവിവിഭാഗം ഏറ്റെടുക്കണം.' ഇത്തരമൊരു സ്വതന്ത്രബുദ്ധിജീവിവിഭാഗത്തെ വളര്‍ത്തിയെടുക്കേണ്ട കാമ്പസുകളില്‍ രാഷ്ട്രീയനതാക്കളെയും മത-സാമുദായികനേതാക്കളെയും വക്താക്കളെയും പ്രവേശിപ്പിക്കരുത്, കാമ്പസ് രാഷ്ട്രീയം പാര്‍ട്ടിരാഷ്ട്രീയമാകരുത്, രാഷ്ട്രീയസിദ്ധാന്തവും ചിന്തയും ഗഹനമായി പഠിച്ച് ചര്‍ച്ച ചെയ്യണം, ഇങ്ങനെ പോകുന്നു കുഞ്ഞാമന്റെ അഭിപ്രായങ്ങള്‍.
അധികാരം തന്നെയാണ് പ്രശ്‌നം
‘യാഥാര്‍ഥ്യം അംഗീകരിക്കാനുള്ളതല്ല, മാറ്റാനുള്ളതാണ്' എന്ന വ്യക്തമായ നിലപാടു വെളിപ്പെടുത്തുന്ന കുഞ്ഞാമന്‍ അധികാരവും അച്ചടക്കവും തമ്മില്‍ ഒരു കലഹവും കാണുന്നില്ല എന്നത് ശ്രദ്ധേയമാണ്.
‘അധികാരംതന്നെയാണ് പ്രശ്‌നം' എന്ന് നോം ചോംസ്‌കിയുടെ ‘ഡെമൊക്രസി ഓഫ് പവര്‍' എന്ന കൃതിയെ അധികരിച്ച് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ‘പവര്‍ കറപ്റ്റ്‌സ് ആന്റ് ആബ്‌സൊല്യൂട്ട് പവര്‍ കറപ്റ്റ്‌സ് ആബ്‌സല്യൂട്ട്‌ലി' എന്ന് പറയുകയാണെന്ന് തിടുക്കത്തില്‍ അനുമാനിക്കേണ്ടതില്ല: ‘അധികാരകേന്ദ്രീകരണമല്ല പ്രശ്‌നം, അധികാരത്തിന്റെ വികേന്ദ്രീകരണമല്ല പരിഹാരം, അധികാരം തന്നെയാണ് പ്രശ്‌നം' എന്നാണ് കുഞ്ഞാമനു പറയാനുള്ളത്.
വിവേചനമില്ലാത്ത ഒരു സാമൂഹികവ്യവസ്ഥിതിക്കുവേണ്ടിയുള്ള വിദ്യാഭ്യാസം, അതിനുവേണ്ടിയുള്ള രാഷ്ട്രീയം, ആ രാഷ്ട്രീയത്തിന് ഉയര്‍ന്ന സൈദ്ധാന്തിക-ധൈഷണിക കാഴ്ചപ്പാടു നല്‍കാന്‍ കഴിയുന്ന യുവതയെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസവും സ്വതന്ത്രചിന്തയും- കുഞ്ഞാമന്‍ ആവശ്യപ്പെടുന്നത് ഇതാണ്. വര്‍ഗ്ഗപരമായ ചട്ടക്കൂടിനകത്തുനിന്ന് ഇടതുപക്ഷത്തിന് ഇതിന്റെ ചാലകശക്തിയാകാന്‍ കഴിയും എന്ന് ഇടതുപക്ഷ നേതൃത്വത്തിന്റെ പരിമിതികളെ എടുത്തുകാണിക്കുമ്പോഴും വിശ്വസിക്കുന്നതിന്റെ സാംഗത്യം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടു തോന്നാം. പോരെങ്കില്‍, വര്‍ഗ്ഗസമരത്തിനുമുമ്പായി വര്‍ണസമരം വേണമെന്നഅഭിപ്രായം പറയുക കൂടിച്ചെയ്യുമ്പോള്‍.
എന്തുകൊണ്ട് ഒരു ആക്റ്റിവിസ്റ്റ് ആയില്ല
എന്തുകൊണ്ട് താന്‍ ഒരു ആക്റ്റിവിസ്റ്റ് ആയില്ല എന്നതിനെക്കുറിച്ച് കുഞ്ഞാമന്‍ പറയുന്നതിങ്ങനെ: ‘ഒരു സംഘടനയുടെ ഭാഗമാകുമ്പോള്‍ സംഘടനയാണ് നമുക്കുവേണ്ടി ചിന്തിക്കുന്നത്, നമ്മളല്ല. രാഷ്ട്രീയപ്രവര്‍ത്തകര്‍ പറയും, അച്ചടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തകനാണ് താന്‍ എന്ന്. അതിനര്‍ഥം അവര്‍ക്ക് ചിന്തിക്കേണ്ട കാര്യമില്ല, പാര്‍ട്ടിയുടെ തലപ്പത്തുള്ളവര്‍ അവര്‍ക്ക് വേണ്ടി ചിന്തിക്കും എന്നാണ്. അത് എന്നെ സംബന്ധിച്ച് സ്വീകാര്യമായ കാഴ്ചപ്പാടല്ല. ഞാന്‍ ഏറെ പരിമിതികളുള്ള ആളാണ്. പക്ഷേ എന്റെ അധിപന്‍ ഞാന്‍
ഫെമിനിസത്തിനുവേണ്ടി സ്ത്രീകളല്ലാത്തവര്‍ക്ക് സംസാരിക്കാമോ എന്ന ചോദ്യം ഉയര്‍ന്നുവരുന്നതിനു സമാന്തരമായ ഒരു ചോദ്യമാണിത്
തന്നെയായിരിക്കണം എന്ന് നിര്‍ബ്ബന്ധമുണ്ട്. അങ്ങനെയൊരു സ്വാതന്ത്ര്യബോധത്തില്‍നിന്നാണ് ഈയൊരു നിലപാട് വരുന്നത്.' മറ്റൊരിടത്ത് പറയുന്നു: ‘അക്കാദമിക് രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ സെക്ടേറിയന്‍ ആകുന്നത് ശരിയല്ല, പൊതുവായ വിമര്‍ശനത്തിന് ഇടമില്ലാതാകും എന്ന്. ഇതിനൊരു മറുവശമാകാം’.
‘വ്യക്തികളുടെ പശ്ചാത്തലം നോക്കിയല്ല അവരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കേണ്ടത്, ഫ്യൂഡല്‍ പ്രഭുക്കളുടെ ചിന്തകളും ഉപയോഗിക്കാം, കാരണം ഉപയോഗിക്കുന്നു എന്നതിന് അംഗീകരിക്കുന്നു എന്നര്‍ഥമില്ല' എന്ന വെളിപ്പെടുത്തല്‍. കൂടുതല്‍ ചിന്തയും ചര്‍ച്ചയും ഇവിടെ ആവശ്യമുണ്ടെന്നു തോന്നാം. ഫെമിനിസത്തിനുവേണ്ടി സ്ത്രീകളല്ലാത്തവര്‍ക്ക് സംസാരിക്കാമോ എന്ന ചോദ്യം ഉയര്‍ന്നുവരുന്നതിനു സമാന്തരമായ ഒരു ചോദ്യമാണിത്. പ്രശ്‌നങ്ങളുടെ, താല്‍പര്യങ്ങളുടെ ഗതിവിഗതികള്‍ മറ്റൊരു ദിശയിലേക്കു തിരിച്ചുവിടാന്‍ പുറത്തുനിന്നുള്ള ശക്തികള്‍ക്കു കഴിയില്ലേ, തുടങ്ങിയതരം ആശങ്കകള്‍. ഒരു പരിധിവരെ ഇതിനുള്ള ഉത്തരം; ‘സ്വന്തം പരിസരങ്ങളില്‍നിന്നു പുറത്തുപോകുന്നതുകൊണ്ടാണ് പുതിയ ദളിത് തലമുറയ്ക്ക് സ്വന്തം സമീപനങ്ങളെ വികസിപ്പിക്കാനായത്', ‘ദളിതത്വം എന്നത് അഭിമാനമായവര്‍ക്കേ ഭയമില്ലാതിരിക്കൂ, അവരേ വളരൂ', തുടങ്ങിയ ചിന്തകളില്‍ കാണാമെന്ന് തോന്നുന്നു. ‘വിദ്യാര്‍ഥികള്‍ക്കാവശ്യം രാഷ്ട്രീയ പാര്‍ട്ടികളുടെ അസംസ്‌കൃതവസ്തു ആകലല്ല, കൂടുതല്‍ മൂര്‍ത്തമായ ആവശ്യങ്ങളാണ് അവര്‍ക്കുള്ളത്. വിദ്യാഭ്യാസം, തൊഴില്‍, വരുമാനം, കുടുംബത്തെ രക്ഷിക്കുവാനുള്ള കഴിവ് വേണം... ഇതിനെ അരാഷ്ട്രീയവല്‍ക്കരണം എന്ന് പറയാനാകില്ല...'
പ്രതിനിധിയും പാര്‍ട്ടിയും പ്രതിക്കൂട്ടില്‍
ദളിതര്‍ക്ക് പ്രാതിനിധ്യവും പങ്കാളിത്തവുമുള്ള ഭരണകൂടങ്ങള്‍ക്കു കീഴില്‍ അവര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു. ‘അവരുടേത് നിര്‍ജീവ പ്രാതിനിധ്യമാണ്'. രാഷ്ട്രീയത്തിലേക്ക് പോകുന്ന ദളിതന്‍ തന്റെ സാമൂഹികവിഭാഗത്തെ പാര്‍ട്ടിയില്‍ പ്രതിനിധീകരിക്കുകയല്ല ചെയ്യുന്നത്, ആ പാര്‍ട്ടി അയാളുടെ സാമൂഹിക വിഭാഗത്തെ പ്രതിനിധീകരിക്കുകയാണ് ചെയ്യുന്നത്. അയാള്‍ കരിയറിസ്റ്റ് ആയതിനാല്‍ ഈ പ്രതിനിധാനംകൊണ്ട് അയാള്‍ക്ക് ഗുണവുമുണ്ട്. ‘ദളിത് വിഭാഗത്തിന് ഒരു വക്താവ് കൂടിയല്ല ആവശ്യം, വ്യവസ്ഥിതിയെ ചോദ്യം ചെയ്യലാണ്.' ഇങ്ങനെ പറയുമ്പോഴും ദളിത് ധൈഷണികസാന്നിദ്ധ്യം കേരളത്തില്‍ ഇടതുപക്ഷരാഷ്ട്രീയം അനുവദിക്കില്ല എന്ന് നിരാശപ്പെടുകയും ചെയ്യുന്നുണ്ട് അദ്ദേഹം. പ്രതിനിധിയും പാര്‍ട്ടിയും ഒരുപോലെ പ്രതിക്കൂട്ടിലാണിവിടെ.
വ്യവസ്ഥിതി മാറ്റണം എന്ന് അദ്ദേഹം പറയുന്നത് ചാതുര്‍വര്‍ണ്യത്തിന്റെ ജാതിവ്യവസ്ഥയെ സംബന്ധിച്ചാണെന്ന് കരുതിയെങ്കില്‍ തെറ്റി. അദ്ദേഹത്തിന്റെ വിശകലനം സമകാലിക-സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ്, ചരിത്രപരമായ അപഹരണങ്ങളുടെ അടിസ്ഥാനത്തിലല്ല. ‘ഭൂബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ ജാതിപ്രശ്‌നത്തെ കാണുന്നത്. ജാതീയത എന്നത് സവര്‍ണരില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതല്ല,
ദളിത് ധൈഷണികസാന്നിദ്ധ്യം കേരളത്തില്‍ ഇടതുപക്ഷരാഷ്ട്രീയം അനുവദിക്കില്ല എന്ന് നിരാശപ്പെടുന്നു അദ്ദേഹം. പ്രതിനിധിയും പാര്‍ട്ടിയും ഒരുപോലെ പ്രതിക്കൂട്ടിലാണിവിടെ
പിന്നാക്കവിഭാഗക്കാരും ദലിതരും അതു വച്ചുപുലര്‍ത്തുന്നുണ്ട്.' ‘മൂര്‍ത്തമായ രീതിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജാതിയെ സമീപിക്കുന്നില്ല. ജാതിയെ ഭൂപ്രശ്‌നവുമായി ബന്ധപ്പെടുത്തി കാണുന്നില്ല' എന്ന വിമര്‍ശനം ഇതുമായി ബന്ധപ്പെട്ട് വായിച്ചെടുക്കണം.
ദളിതരിലും വരേണ്യവര്‍ഗം
‘മറ്റുസമൂഹങ്ങളില്‍ ഉത്പാദനബന്ധങ്ങളാണ് സാമൂഹികബന്ധങ്ങളെ നിശ്ചയിച്ചിരുന്നത്. ഇന്ത്യയിലാകട്ടെ, സാമൂഹികബന്ധങ്ങളാണ് ഉത്പാ ദനബന്ധങ്ങളെ നിശ്ചയിച്ചിരുന്നത്. ഈ വ്യത്യാസം ഇവിടെ കമ്യൂണിസ്റ്റുകാര്‍ അംഗീകരിക്കുന്നില്ല,. ഉല്‍പാദനബന്ധങ്ങളുമായി ബന്ധപ്പെടുത്തിയല്ല അവര്‍ ജാതിയെ കാണുന്നത്. അവര്‍ ജാതിപ്രശ്‌നത്തെ ഉപരിതലപ്രതിഭാസമായാണ് കാണുന്നത്. അത് ചരിത്രപരമായി ശരിയല്ല'.
‘ഇന്ന് ബ്രാഹ്മണ്യം നിലനില്‍ക്കുന്നത് നാല് മേഖലകളിലാണ്- ബ്യൂറോക്രസി, മീഡിയ, അക്കാദമിക് മേഖല, രാഷ്ട്രീയപാര്‍ട്ടികള്‍. ബ്രാഹ്മണ്യം ഇന്ന് ബ്രാഹ്മണരല്ല പ്രയോഗവല്‍ക്കരിക്കുന്നത്, പുതിയ വിഭാഗം ബ്രാഹ്മണര്‍ ഇന്ത്യയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അതില്‍ ഉയര്‍ന്ന ജാതിക്കാരുണ്ട്, പിന്നാക്കവിഭാഗക്കാരുണ്ട്, ദലിതരുണ്ട്, ആദിവാസികളുണ്ട്. ചില അധികാരസ്ഥാനങ്ങളില്‍ വന്നതുകൊണ്ട്, ഇവര്‍ വ്യവസ്ഥിതിയെ വെല്ലുവിളിക്കാനും എതിര്‍ക്കാനുമല്ല ശ്രമിക്കുന്നത്, അധികാരം സ്ഥാപിക്കാനാണ്.'
ഈ അധികാരത്തിന്റെ ബ്രാഹ്മണ്യം യഥാര്‍ഥമല്ല, ‘യഥാര്‍ഥ അധികാരം വരുന്നത് സമ്പത്ത് നിയന്ത്രിക്കുന്നതില്‍നിന്നാണ്.’; അദ്ദേഹം പറയുന്നു. ഈ ആശയത്തിന്റെ പ്രായോഗിക വിപുലീകരണമാണ്, ‘ദളിതരില്‍നിന്നും ആദിവാസികളില്‍നിന്നും സമ്പന്നരുണ്ടാകുക, മുതലാളിമാരുണ്ടാവുക എന്നതാണ് സ്വാഭാവികമായും വേണ്ടത്. അതിശക്തമായ കാപ്പിറ്റലിസ്റ്റ് ക്ലാസ്. രണ്ട്, റാഡിക്കല്‍ ഇന്റലിജന്‍ഷ്യ, നല്ല പണ്ഡിതന്മാര്‍. ഇവര്‍ക്കേ വ്യവസ്ഥിതിയെ വെല്ലുവിളിക്കാന്‍ കഴിയൂ' തുടങ്ങിയ ഉറച്ച നിരീക്ഷണങ്ങള്‍.
‘രാഷ്ട്രീയത്തില്‍ സംവരണം പാടില്ലാത്തതാണ്' എന്ന അഭിപ്രായം. രാഷ്ട്രീയം ഒരു താത്വികപ്രശ്‌നമാണ് എന്ന ചിന്തയില്‍നിന്നും വളരുന്നതാണ്. ‘ദളിത് രാഷ്ട്രീയം തുറന്ന പ്രക്രിയയിലൂടെ വരേണ്ടതാണ്. സംവരണമണ്ഡലം പാടില്ല. അതിലൂടെ വരുന്നവര്‍ ദലിതരെ സാമൂഹികമായോ രാഷ്ട്രീയമായോ പ്രതിനിധീകരിക്കുന്നില്ല. സംവരണത്തിലൂടെ ദളിതരില്‍ നിന്നുയര്‍ന്നു വരുന്ന വരേണ്യവര്‍ഗം പലപ്പോഴും വ്യവസ്ഥിതിയെ പിന്തുണക്കുന്നവരാണ്. അവര്‍ അധികാരം പങ്കിടുന്നവരാണ്. തൊഴിലിലും സംവരണം വരേണ്യതയാണുണ്ടാക്കിയത്. അവര്‍ ഒരു പ്രത്യേക വിഭാഗമായി, ദലിതര്‍ക്കൊപ്പമല്ല, മേലാളര്‍ക്കൊപ്പമല്ല, അത്തരമൊരു പ്രത്യേക വിഭാഗം'. ഇതിലൊക്കെ യാഥാര്‍ഥ്യമുണ്ടെന്ന് സമ്മതിക്കുമ്പോഴും ആളുകള്‍ക്ക് രാഷ്ട്രീയമായി വിയോജിക്കാനുള്ള ഇടങ്ങള്‍ ധാരാളമുണ്ട്.
സംവരണചര്‍ച്ച പിന്നോക്കവിഭാഗങ്ങളെക്കുറിച്ചു പരാമര്‍ശിക്കാതെ സാദ്ധ്യമല്ലല്ലോ. ‘ഇന്ത്യയില്‍ ബ്രാഹ്മണിസം
കേരളത്തിലെ ജനകീയാസൂത്രണത്തില്‍ താന്‍ പങ്കാളിയായതിനെക്കുറിച്ചുള്ള ഒരു പുനര്‍വിചിന്തനവും വിമര്‍ശനവും ഈ പുസ്തകത്തിലുണ്ട്
ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. പിന്നാക്കവിഭാഗങ്ങളാണ് ശക്തരായിക്കൊണ്ടിരിക്കുന്നത്. പിന്നാക്കവിഭാഗം സവര്‍ണര്‍ക്കെതിരാണ്, പക്ഷേ ജാതിവ്യവസ്ഥയ്ക്ക് എതിരല്ല. അവര്‍ ജാതിവ്യവസ്ഥ നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരാണ്. അവര്‍ സമ്പന്നരായി, രാഷ്ട്രീയത്തില്‍ സ്വാധീനശക്തിയായി, അവര്‍ക്കു വ്യവസ്ഥിതി നിലനിര്‍ത്താനാണ് ആവശ്യം, മാറ്റമല്ല. എന്നാല്‍ ദളിതര്‍ ജാതിവ്യവസ്ഥയ്ക്ക് എതിരാണ്. വ്യവസ്ഥിതിയെ മാറ്റിമറിക്കലാണ് ദലിതരുടെ ആവശ്യം.'
ജനകീയാസൂത്രണം: ഒരു പുനര്‍വിചിന്തനം
ഇത്രയുമൊക്കെ സംവരണത്തെക്കുറിച്ച് പറഞ്ഞുവെച്ചശേഷം കുഞ്ഞാമന്‍ ‘അവകാശമായിക്കാണാന്‍ കഴിയുന്ന സംവരണ'ത്തെ അനുകൂലിച്ചുകൊണ്ട് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ചില നിരീക്ഷണങ്ങളിലേക്ക് നീങ്ങുന്നതുകാണാം, അധഃസ്ഥിതസമൂഹത്തെ മുന്നോട്ടുനയിക്കാനുള്ള ഒരു ചാലകശക്തിയായി സംവരണത്തിന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന വിലയിരുത്തലില്‍നിന്നാണിത്. അതേസമയം വ്യവസ്ഥിതിക്ക് പുറത്തുനിന്നുമാണ് തങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിയുക എന്ന് വീണ്ടും ഉറപ്പിക്കുന്നുമുണ്ട്. ‘നിലവിലെ സാമൂഹികവ്യവസ്ഥയുടെയും, ഭരണവ്യവസ്ഥയുടെയും നിയമവ്യവസ്ഥയുടെയും ചട്ടക്കൂടില്‍ നിന്നുകൊണ്ടു പ്രശ്‌നപരിഹാരം സാധ്യമല്ല' എന്ന വാദമാണിതിന് പിന്നില്‍.
ആദിവാസികളെക്കുറിച്ച് പരാമര്‍ശിക്കുന്നിടത്ത്, ‘അശക്തന്റെ വിജ്ഞാനം അശക്തമാണ്' എന്ന കയ്പ് മറച്ചുവെക്കുന്നില്ല. ആദിവാസികള്‍ക്കു നയരൂപീകരണത്തില്‍ തങ്ങളുടെ വിജ്ഞാനം പ്രതിഫലിപ്പിക്കാന്‍ കഴിയുന്നില്ല, ഇതിന് കാരണം അവര്‍ക്ക് അധികാരമില്ല എന്നതാണ്, അതുകൊണ്ടാണ് ‘അധികാരത്തിലിരിക്കുന്നവരുടെ വിജ്ഞാനത്തിനാണ് സാംഗത്യം' എന്ന് സ്ഥിരീകരിക്കുന്നത്. പരമ്പരാഗതമായ സ്വത്തവകാശം ഇല്ലാതാക്കണം, ‘മതേതരസ്വഭാവമുള്ള സാമൂഹികാന്തരീക്ഷമുള്ള' എന്ന് മാര്‍ക്‌സും എംഗല്‍സും വിശേഷിപ്പിച്ച വിപണിയില്‍ ഇടപെടാന്‍ ദലിതരെ ഇത് സഹായിക്കും എന്ന യുക്തിയാണിവിടെയുള്ളത്. വളരെ പ്രധാനമായി കുഞ്ഞാമന്‍ ഇതിനെ കാണുന്നുണ്ട്. സ്വത്തവകാശത്തിന്റെ പ്രശ്‌നം ഭൂപരിഷ്‌കരണത്തെ വീണ്ടും ഓര്‍മിപ്പിക്കുന്നു:
‘കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയപരമായ പ്രശ്‌നം മാത്രമല്ല ഭൂപരിഷ്‌കരണം അട്ടിമറിക്കപ്പെടാന്‍ കാരണം, നേതൃത്വം ജന്മി കുടുംബങ്ങളില്‍നിന്നും വന്നവരായിരുന്നു എന്നതുകൊണ്ടുള്ള വര്‍ഗതാല്പര്യം കൊണ്ടു കൂടിയാണ്' എന്ന നിരീക്ഷണത്തിന് ഉപോദ്ബലകമായ വസ്തുതകള്‍ ഇങ്ങനെ നിരത്തുന്നു: ഭൂരഹിതര്‍ ഭൂമിക്കുവേണ്ടി സമരം ചെയ്യാതെ കൂടുതല്‍ കൂലിക്കുവേണ്ടി സമരം ചെയ്തതില്‍ ഇടതുപക്ഷപാര്‍ട്ടികള്‍ക്കു കയ്യുണ്ട്. ‘തോട്ടം മുതലാളിമാരെയും മതസ്ഥാപനങ്ങളെയും ഭൂപരിഷ്‌കരണം തൊട്ടില്ല എന്നതുകൊണ്ട് പരമ്പരാഗത ഭൂരഹിത കര്‍ഷകത്തൊഴിലാളികളായ ദലിതര്‍ക്കു കൊടുക്കാന്‍ ഭൂമി ഉണ്ടായില്ല. പക്ഷേ ഇന്ന് മതസ്ഥാപനങ്ങള്‍ക്ക് എത്ര ഭൂമി വേണമെങ്കിലും ലഭിക്കും. അവരെ തൊടാന്‍ ധൈര്യമുള്ള രാഷ്ട്രീയശക്തികള്‍ ഇന്ത്യയിലുണ്ടായിട്ടില്ല.
വൈകാരികമായ പ്രസ്താവനകളാണെങ്കില്‍ക്കൂടി ഒരു നരവംശശാസ്ത്രജ്ഞ എന്ന നിലയില്‍ എന്നെ ആശങ്കപ്പെടുത്തുന്ന ചില പരാമര്‍ശങ്ങളുണ്ടിതില്‍
സമ്പന്നരേയും ശക്തരെയും ഉപദ്രവിക്കാതെയാണ് ഭൂപരിഷ്‌കരണം നടപ്പിലാക്കിയത്. ഇങ്ങനെ നടപ്പാക്കിയ ഭൂപരിഷ്‌കരണത്തിന്റെയും മറ്റു വികസനപ്രക്രിയകളുടെയും ഭാഗമായി വലിയൊരു റിയല്‍ എസ്റ്റേറ്റ് മാഫിയ കേരളത്തില്‍ ഉയര്‍ന്നുവന്നു. ഫ്‌ളാറ്റുകള്‍, വില്ലകള്‍ , അപ്പാര്‍ട്ട്‌മെന്റുകള്‍.... ഇവരാണ് സാമ്പത്തികരംഗം നിയന്ത്രിക്കുന്നത്.'
കേരളത്തിലെ ജനകീയാസൂത്രണത്തില്‍ താന്‍ പങ്കാളിയായതിനെക്കുറിച്ചുള്ള ഒരു പുനര്‍വിചിന്തനവും വിമര്‍ശനവും ഈ പുസ്തകത്തിലുണ്ട്. ഭൂരാഹിത്യം എന്ന പ്രശ്‌നം ജനം അടിത്തട്ടില്‍ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തും എന്നും അവര്‍ കാര്യങ്ങള്‍ പഠിച്ച് കൂടുതല്‍ വ്യക്തത വരുത്തുമ്പോള്‍ ഒരു പുതിയ രാഷ്ട്രീയം ഉരുത്തിരിഞ്ഞുവരും എന്നും ‘രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നുതന്നെ അവരുടെ മോചനം നടക്കും എന്നും വിചാരിച്ചിരുന്നു' എന്നുമാണ് കുഞ്ഞാമന്‍ ഇതേപ്പറ്റി എഴുതിയിരിക്കുന്നത്.
വൈകാരികമായ പ്രസ്താവനകളാണെങ്കില്‍ക്കൂടി ഒരു നരവംശശാസ്ത്രജ്ഞ എന്ന നിലയില്‍ എന്നെ ആശങ്കപ്പെടുത്തുന്ന ചില പരാമര്‍ശങ്ങളുണ്ടിതില്‍. ‘എല്ലാ കാലത്തും സമ്പന്നര്‍ക്ക് കൂടുതല്‍ ബുദ്ധിശക്തിയും സാമര്‍ത്ഥ്യവുമുണ്ടായിരിക്കും, സാധാരണക്കാരെക്കാള്‍. ഉയര്‍ന്ന ജാതിക്കാര്‍ അധഃസ്ഥിതരേക്കാള്‍ ബുദ്ധിയും സാമര്‍ത്ഥ്യവുമുള്ളവരാണ്, ഇപ്പോഴും' എന്ന പ്രസ്താവന ഒരുദാഹരണം. വര്‍ണ്ണവെറിക്കു പിന്നിലെ ലോജിക്ക്, ‘ഐക്യൂ' ടെസ്റ്റിങ്ങിനെച്ചൊല്ലിയുള്ള ആ പഴയ ‘സോഷ്യല്‍ ബയോളജി' ചര്‍ച്ച, അതിലൂടെ ഒരിക്കല്‍ക്കൂടി കടന്നുപോവുകയാണെന്ന പ്രതീതി തോന്നി. സ്വന്തം സ്വത്വത്തിന്റെ അനുഭവപാഠത്തില്‍നിന്നുമുള്ള സാമൂഹ്യകാഴ്ചപ്പാടിന്റെ ഭാഗമാണ് കുഞ്ഞാമന്റെ ഈ ‘ഇകഴ്ത്തല്‍' എന്ന് സ്വയം ഓര്‍മപ്പെടുത്താനും ആ നിരീക്ഷണത്തിലെ വേവ് തിരിച്ചറിയാനും ഒരു നിമിഷമെടുത്തു എന്നത് എന്റെ ഒരു വലിയ വീഴ്ചയാണ്, എന്നെ അത് അനല്‍പമായിത്തന്നെ ലജ്ജിപ്പിക്കുന്നു.
സാമൂഹികമാറ്റം കൊണ്ടുവരാന്‍ സംഘടിത തൊഴിലാളിവര്‍ഗത്തിന് കഴിയില്ല, സംഘടിത തൊഴിലാളിവര്‍ഗം എന്നത് ഒരു പ്രിവിലെജ്ഡ് ക്ലാസ്സ് ആണെന്നും മുതലാളിമാരോട് ചേര്‍ന്നുനില്‍ക്കുന്ന ഈ വിഭാഗത്തിന് അവസരം കിട്ടിയാല്‍ മുതലാളിമാരാകാനാണിഷ്ടമെന്നും പറയുമ്പോള്‍ ശരിയാണതെന്നു കരുതുന്നവര്‍ക്കു പോലും അസംഘടിതമേഖലയില്‍ നിന്നാണു മാറ്റം വരേണ്ടതെന്നു കേള്‍ക്കുമ്പോള്‍ (പ്രിക്കാരിയറ്റ് ചര്‍ച്ച ശ്രദ്ധിക്കുക), ഈ മാറ്റം എന്നെങ്കിലും ഉണ്ടാകുമോ എന്ന് അവിശ്വാസം തോന്നിയാല്‍ അസംഘടിതമേഖലയെ അറിയുന്ന ആര്‍ക്കെങ്കിലും തെറ്റ് പറയാന്‍ പറ്റുമോ? പ്രത്യേകിച്ച്, ബഹുരാഷ്ട്രകുത്തകകളിലൂടെയുള്ള മുതലാളിത്തത്തിന് കീഴിലാണ് ഈ അസംഘടിതമേഖല കൂടുതലും പടര്‍ന്നു പന്തലിച്ചിരിക്കുന്നത് എന്നതിനാല്‍.
നവമുതലാളിത്തം; ഒരു തര്‍ക്ക വിഷയം
ആഗോളീകരണത്തിന്റെ വരവോടെ വര്‍ഗീയതയും നവചാതുര്‍വര്‍ണ്യവും ബലപ്പെടുകയാണ് ചെയ്തത് എന്ന വാദത്തെ നിരസിക്കുന്ന കുഞ്ഞാമന്‍ മുതലാളിത്തമാണ് ഏറ്റവും നല്ല സാമൂഹികാവസ്ഥയെന്നും നവമുതലാളിത്തം ദളിതനു സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും ഗുണം ചെയ്തിട്ടുണ്ടെന്നും അഭിപ്രായപ്പെടുന്നു. ഇതൊരു തര്‍ക്കവിഷയമായി ദളിതര്‍ക്കിടയില്‍ത്തന്നെ ചര്‍ച്ചയ്ക്ക് വഴിതുറന്നേക്കാം.
കര്‍ഷകത്തൊഴിലാളികളുടെ പ്രശ്‌നം ട്രേഡ് യൂണിയന്‍ പ്രശ്‌നങ്ങളായി മാത്രമേ അംഗീകരിക്കപ്പെട്ടുള്ളൂ എന്നത് പക്ഷേ ആര്‍ക്കും നിഷേധിക്കാനാവില്ല. വര്‍ഗബോധവികാസത്തെ വര്‍ഗീയത തടസ്സപ്പെടുത്തുന്നു എന്ന നിരീക്ഷണം വളരെ പ്രസക്തമാണ്. ഇതു പക്ഷേ, അസംഘടിത മേഖലയാണ് മാറ്റം കൊണ്ടുവരേണ്ടതെന്നതിനോട് ചേര്‍ത്തു വായിക്കുമ്പോള്‍, അവ്യക്തത കുറേ മാറാനുണ്ട് എന്ന് തോന്നുന്നു. ഈ രീതിയില്‍ വളരെ പ്രധാനമായി വിശകലനം ചെയ്യേണ്ട പല ചോദ്യങ്ങളും ഉയര്‍ത്തുണ്ട് ഈ കൃതി.
മുതലാളിത്തമാണ് ഏറ്റവും നല്ല സാമൂഹികാവസ്ഥയെന്നും നവമുതലാളിത്തം ദളിതനു സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും ഗുണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു
‘ശ്രീനാരായണഗുരുവിന് പാണ്ഡിത്യത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കഴിഞ്ഞപ്പോള്‍ അയ്യങ്കാളിക്ക് എന്തുകൊണ്ടതിന് കഴിഞ്ഞില്ല? പിന്നീടുവന്ന ദളിത് മുന്നേറ്റങ്ങളില്‍ അയ്യങ്കാളിയെ എന്തുകൊണ്ട് വലുതായി ഏറ്റെടുത്തില്ല?' - വിജ്ഞാനം, ചിന്ത, ഭാഷ എന്നിവയെക്കുറിച്ചുള്ള ആശയങ്ങള്‍ ഈ ചോദ്യത്തിന്റെ വളര്‍ച്ചയാണ്.
‘ആദിവാസികള്‍ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നത് ആദിവാസി ഭാഷയിലായിരിക്കരുത്, അവരുടെ ഭാഷയും ഭാഷ്യവും ഇവിടുത്തെ ഭരണാധികാരികളുടേതുതന്നെയായിരിക്കണം' എന്നതൊരു കാഴ്ചപ്പാട്, ഇനിയൊന്ന് മാതൃഭാഷയില്‍ പഠിക്കാനുള്ള അവകാശം, ഭാഷ പൈതൃകത്തിന്റെ ഭാഗം, സ്വത്വത്തിന്റെ അഭിമാനത്തിന്റെ ഭാഗം എന്ന വീക്ഷണം. ദലിത് ചിന്തകരില്‍ ഇരുവിഭാഗവുമുണ്ട്. രണ്ടിനും അതിന്റേതായ ന്യായങ്ങളുമുണ്ട്.
‘പഴയകാലത്തെ ദലിത് പ്രശ്‌നങ്ങളല്ല ഇന്നത്തേത്. അന്ന് മനുഷ്യാവകാശപ്രശ്‌നങ്ങളായിരുന്നു, വഴി നടക്കാന്‍, കിണര്‍ ഉപയോഗിക്കാന്‍, അമ്പലത്തില്‍ പോകാന്‍. ഇന്ന് തുല്യതയുടെ പ്രശ്‌നമാണ്' എന്നു പറയുന്നത് കേരളപരിസരം മാത്രം മുന്നില്‍ കണ്ടാവണം, എന്നാല്‍ക്കൂടി, ഇത് പൂര്‍ണമായും ശരിയാണോ? ഒറ്റപ്പെട്ട സംഭവങ്ങള്‍ വ്യക്തികള്‍ക്കെതിരെ പലയിടത്തും നടക്കുന്നുണ്ടെങ്കിലും, ജാതി എന്ന നിലയ്ക്ക് ഉണ്ടാകുന്നില്ല എന്നാണ് വ്യാഖ്യാനിക്കുന്നത് എന്നു തോന്നുന്നു. ജാതിവ്യവസ്ഥ ഇന്ത്യയില്‍ ക്ഷയിച്ചുകൊണ്ടിരിക്കുന്നു, പക്ഷേ ജാതീയത കൂടിക്കൊണ്ടിരിക്കുന്നു എന്ന് കുഞ്ഞാമന്‍ പറയുന്നുണ്ട്. ഒരു ജാതിക്കു മറ്റൊരു ജാതിയെ ഇപ്പോള്‍ അടിച്ചമര്‍ത്താന്‍ കഴിയില്ല, എന്നാല്‍ വ്യക്തികളെ ജാതീയമായി അടിച്ചമര്‍ത്തുന്നു. ഭരണകൂടം ദളിത് അടിച്ചമര്‍ത്തലുകളെ സഹായിക്കുന്നു എന്ന് ഒരിടത്തു രേഖപ്പെടുത്തുന്നുമുണ്ട്.
‘ദളിതരും പിന്നാക്കക്കാരും തമ്മിലാണ് യഥാര്‍ഥ പ്രശ്‌നം, പിന്നാക്കക്കാരാണ് ഇപ്പോള്‍ സമ്പത്ത് കയ്യടക്കി വച്ചിരിക്കുന്നത്...ദലിത് സമരങ്ങള്‍ക്കു ഇപ്പോള്‍ വര്‍ഗ്ഗസ്വഭാവം വന്നുകൊണ്ടിരിക്കുന്നു. സമ്പത്ത് നിയന്ത്രിക്കുന്നത് പിന്നാക്കക്കാരനും പണിയെടുക്കുന്നത് ദലിതരുമാണ്. സമ്പത്തിന്റെ നിയന്ത്രണം വന്നുകഴിഞ്ഞാല്‍ മറ്റു രംഗങ്ങളിലെ നിയന്ത്രണവും സ്വയം വരും'.
ഇടതുപക്ഷത്തെ തള്ളിപ്പറഞ്ഞെങ്കിലും വീണ്ടും മാര്‍ക്‌സിസത്തിലേക്ക്, കേരളത്തില്‍ വര്‍ഗസമരത്തിനുള്ള പ്രതിബന്ധങ്ങളെക്കുറിച്ച് ചിന്ത കടന്നുപോകുന്നു.. ‘മനുഷ്യാവകാശ സംരക്ഷണത്തിന് മാര്‍ക്‌സിസത്തേക്കാള്‍ വലിയ പ്രത്യയശാസ്ത്രവും രാഷ്ട്രീയപരിപാടിയുമില്ല'. അദ്ദേഹം പറയുന്നു. രാഷ്ട്രീയ പാര്‍ട്ടിയും പ്രത്യയശാസ്ത്രവും അദ്ദേഹത്തിന് രണ്ടു തന്നെ.
ഒടുവില്‍ ദളിതര്‍ക്കിടയില്‍ രാഷ്ട്രീയമുന്നേറ്റത്തിന് അനുയോജ്യമായ സാഹചര്യം ഇപ്പോള്‍ ഇന്ത്യയിലില്ല എന്നയിടത്ത് ചിന്തകളെത്തുന്നു. എന്നാല്‍ കീഴാള പ്രതിരോധത്തെക്കുറിച്ച് സ്വാഭാവികമായും പറയാതിരിക്കാനുമാവുന്നില്ല. ‘കേരളത്തിലെ എം.എല്‍.എ മാരിലും എം.പി. മാരിലും എത്ര
എത്ര ദളിത്-ആദിവാസികളുണ്ട്?.. എങ്ങനെ പരിഹരിക്കണം' എന്നത് സഗൗരവം ചിന്തിക്കേണ്ടതാണ്.. കേരളം വ്യത്യസ്തമാണ് എന്ന് അഭിമാനത്തോടെ പറയാനാകില്ല എന്ന് പറയുമ്പോള്‍, സ്വയം വിമാര്‍ശനാത്മകമായി അതിനെ കാണാനുള്ള പ്രബുദ്ധത കേരളത്തിനുണ്ട് എന്നും തിരുത്തലുകള്‍ എങ്ങനെ കൊണ്ടുവരാം എന്നാലോചിക്കാനുള്ള ആര്‍ജവവും നമുക്കുണ്ട് എന്ന് വിശ്വസിക്കാന്‍ നാമിപ്പോഴും ഇഷ്ടപ്പെടുന്നു.
ദുര്‍ബലവിഭാഗങ്ങളില്‍ സാമ്പ്രദായികമായും വൈകാരികമായും പ്രശ്‌നങ്ങളെ കാണുന്ന പ്രവണതയുണ്ടെന്നും അതിന്റെ കാരണം ഇന്ത്യന്‍ ജനാധിപത്യത്തിലാണെന്നും പറയുന്ന കുഞ്ഞാമന്‍, ഒരു സമൂഹം എന്ന നിലയ്ക്ക് വ്യക്തികളുടെ കൂട്ടായ്മയല്ല, ജാതികളുടെയും മതങ്ങളുടെയും സമുദായങ്ങളുടെയും കൂട്ടായ്മയാണെന്നതും ചൂണ്ടിക്കാണിക്കുന്നുണ്ട്. ദളിതരുടേത് വര്‍ഗ്ഗപരമായ പ്രശ്‌നങ്ങളായിരുന്നില്ല, ജാതീയമായവയായിരുന്നു. ഇന്ത്യന്‍ ജനാധിപത്യം വ്യക്തിവല്‍ക്കരിക്കപ്പെട്ടില്ല, സമുദായം പ്രസക്തമായി നില്ക്കുന്നു. വ്യക്തിവല്‍ക്കരണം നടക്കാത്തതുകൊണ്ടാണ് ഇന്ത്യ സമുദായങ്ങളുടെയും ജാതിയുടെയും മതങ്ങളുടെയും കൂട്ടായ്മയായി നിലനില്ക്കുന്നത്, രാഷ്ട്രീയപ്പാര്‍ട്ടികള്‍ വോട്ടുബാങ്കുകളെ ആശ്രയിച്ചുനില്ക്കുന്നതും അവയുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതും, സമുദായങ്ങള്‍ വോട്ട് ബാങ്കുകളായി പ്രബലമായി നില്‍ക്കാനാണ് ശ്രമിച്ചുകൊണ്ടേയിരിക്കുന്നതും. ഇതിനിടയില്‍ സംവരണത്തിന്റെ ചര്‍ച്ചയ്ക്ക് പുതിയ മാനങ്ങളുണ്ട്.
നീതി ഒരു കമ്പോളച്ചരക്ക്
‘സാര്‍വലൗകിക ഉടമസ്ഥാവകാശം വരികയും, സര്‍ക്കാര്‍ സാമ്പത്തികരംഗത്തുനിന്നു മാറുകയും വേണം, പാവങ്ങളില്ലാത്ത ഒരു സമൂഹം സൃഷ്ടിക്കണം, നീതി ഒരു കമ്പോളച്ചരക്കാണ്, അശക്തരെ ശക്തരാക്കുന്ന സാമൂഹികക്രമമാണ് വേണ്ടത്, തുല്യത സാധ്യമല്ല, രാഷ്ട്രീയം തിരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമായിരിക്കുന്നു. മുതലാളിത്തവും രാഷ്ട്രീയവും തമ്മിലുള്ളത് വിഹിത ബന്ധമാണ്, മുതലാളി താല്പര്യമാണ് അധികാരത്തിലൂടെ പ്രവര്‍ത്തിക്കുന്നത്, പാര്‍ട്ടിരാഷ്ട്രീയവും മതവും നിയമപരമായി നിരോധിക്കണം, പുതിയ സംസ്‌കാരമുള്ള പുതിയ സമൂഹം വരണം'. ചുരുക്കത്തില്‍
ഒരു ചട്ടക്കൂടിലും ഒതുങ്ങാന്‍ അദ്ദേഹം ഒരുക്കമല്ല, ബോധതലത്തിലെങ്കിലും. വര്‍ഗ്ഗേതരസമരമാണ് സൈദ്ധാന്തികമായും പ്രത്യയശാസ്ത്രപരമായും പരിഗണിക്കപ്പെടേണ്ടത്, അനുപേക്ഷണീയമായത്, എന്നദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്
ഇന്നുപോകുന്ന ദിശ മാറിയേ മതിയാകൂ.
പക്ഷേ പുതിയ സമൂഹത്തിലും, തോട്ടിപ്പണി അടക്കമുള്ള എല്ലാ കായികാദ്ധ്വാനങ്ങളും എല്ലാവരും ചെയ്തിരിക്കണം (തോട്ടിപ്പണി നിരോധനം ആവശ്യപ്പെടുന്നില്ല എന്നത് ശ്രദ്ധേയം. ജാതിവ്യവസ്ഥയില്‍ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങളുടെ അടിസ്ഥാനമായി സാമൂഹ്യ ശാസ്ത്രജ്ഞര്‍ കണ്ട ‘പ്യുവര്‍ -ഇമ്പ്യുവര്‍' ദ്വന്ദ്വം കുഞ്ഞാമന്‍ അംഗീകരിക്കുന്നില്ല എന്നുവേണം കരുതാന്‍. ചരിത്രപരമായ ജാതി ഇന്നില്ല എന്ന വാദം ഇതിന് സഹായകമാണ്; യന്ത്രവല്‍ക്കരണം ഒരു മോചനമാര്‍ഗമായി കാണുന്നില്ല എന്നുമാവാം).
‘നിര്‍മ്മിതബുദ്ധി'യുടെ കാലമാണിനി എന്ന് പ്രവചിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് ‘തൊഴില്‍' എന്നതിന് ഒരു പുനര്‍നിര്‍വചനം പുതിയ സമൂഹസൃഷ്ടിയില്‍ കുഞ്ഞാമന്‍ കാണുന്നില്ല. ഇത് മാര്‍ക്‌സിയന്‍ ചട്ടക്കൂടില്‍നിന്നു പുറത്തുകടക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതുകൊണ്ടാണോ? ‘സാങ്കേതിക വിദ്യ' എന്ന് ആധുനികലോകം പറയുന്നത് മാര്‍ക്‌സ് ‘ഹ്യൂമന്‍ ഫാക്കള്‍ട്ടീസ്' എന്നു പറയുന്നതു തന്നെ; മനുഷ്യന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ധൈഷണികശക്തിയും വിജ്ഞാനവും വിഭവങ്ങളില്‍ പ്രയോഗിക്കുന്നത് - ഇതുപയോഗിച്ച് ഉല്‍പാദനം നടത്തുമ്പോള്‍ ഉത്പാദനക്ഷമത കൂടുന്നു, സാമ്പത്തികപുരോഗതി അനുസ്യൂതമാവുന്നു. സ്വത്താണ് സ്വാതന്ത്യം, ഈ സ്വാതന്ത്ര്യമുണ്ടെങ്കിലേ ഹ്യൂമന്‍ ഫാക്കള്‍ട്ടീസ് വളര്‍ത്താനാവൂ.... കുഞ്ഞാമന്‍ ചിന്തിക്കുന്നു. ഒരു ചട്ടക്കൂടിലും ഒതുങ്ങാന്‍ അദ്ദേഹം ഒരുക്കമല്ല, ബോധതലത്തിലെങ്കിലും. വര്‍ഗ്ഗേതരസമരമാണ് സൈദ്ധാന്തികമായും പ്രത്യയശാസ്ത്രപരമായും പരിഗണിക്കപ്പെടേണ്ടത്, അനുപേക്ഷണീയമായത്, എന്നദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. പോരെങ്കില്‍, ‘സത്യത്തില്‍ മുതലാളിത്തം പല സാമൂഹികവിപത്തുകളും ഇല്ലാതാക്കുകയാണ് ചെയ്തിട്ടുള്ളത്' എന്നും പ്രസ്താവിച്ചിരിക്കുന്നു.

സമ്പത്ത് പുനര്‍വിതരണം ചെയ്യേണ്ടത് ഭരണകൂടമാണ്. എന്നാല്‍, മൗലികവും ഘടനാപരവുമായ മാറ്റം കൊണ്ടുവരുന്നതിന് ജനാധിപത്യം അനുയോജ്യമല്ല, തന്നെയല്ല, അസാധ്യതയാണ്. സിവില്‍സമൂഹം ഇലക്ട്രോണിക് സമൂഹമാണെന്നും, ഇലക്ട്രോണിക് സമൂഹം മതേതര സമൂഹമാണെന്നും പ്രൊഫ. കുഞ്ഞാമന്‍ പറയുമ്പോള്‍ എല്ലാവരും അതിനോടു യോജിക്കുമെന്ന് തോന്നുന്നില്ല. ഇലക്ട്രോണിക് സമൂഹത്തെ ഉപയോഗിച്ച് മതവും രാഷ്ട്രീയവും വളര്‍ത്തുകയും തിരഞ്ഞെടുപ്പുകളെ വിദേശശക്തികള്‍ സ്വാധീനിക്കുന്നതുമായ അനുഭവങ്ങള്‍ നമുക്കറിയാം.
അയ്യങ്കാളി, ഇ.എം.എസ്., അംബേദ്കര്‍
‘രാഷ്ട്രീയാനന്തരകാലഘട്ടമാണിത്, വ്യക്തി ഭരണകൂടത്തിന് അതീതമാവുന്ന ഒരു സാമൂഹികപ്രക്രിയയിലേ സമൂഹത്തിന്റെ താല്‍പര്യം സംരക്ഷിക്കപ്പെടൂ' എന്ന വാദം വ്യത്യസ്തതകളെ ഇല്ലാതാക്കുന്ന ഒരു കാഴ്ചപ്പാടാണ്; ഒരൊറ്റ സമൂഹം മാത്രം, തുല്യതയില്ല, മത്സരം മാത്രം. മത്സരിക്കാനുള്ള കഴിവ് സ്വത്തവകാശം നല്‍കുന്ന, ഹ്യൂമന്‍ ഫാക്കൽട്ടീസ് വികസിപ്പിക്കാനുള്ള അവസരസമത്വത്തില്‍നിന്നും നേടാനുള്ളത്. കമ്പോളം ഒന്നിപ്പിക്കുന്ന സമൂഹമാണിത്. അപകടകരമാണീ സങ്കല്‍പനമെന്ന് എനിക്കു തോന്നുന്നു. അനിയന്ത്രിതമായ ഉപഭോക്തൃസംസ്‌കാരത്തിലേക്ക് നയിക്കുന്ന ഒന്ന്.
‘സംസ്‌ക്കാരം' എന്ന പദം ഈ കൃതിയില്‍ വളരെ അപൂര്‍വമായേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ എന്നത് കൗതുകകരമായി മാത്രമല്ല, നരവംശശാസ്ത്രപരമായി നോക്കുമ്പോള്‍ പ്രത്യേകവിശകലനം ആവശ്യപ്പെടുന്നതുമാണ്, പ്രത്യേകിച്ച് മുന്നോട്ടുളള തന്ത്രങ്ങളെക്കുറിച്ചും നയരൂപീകരണത്തെക്കുറിച്ചുമൊക്കെ ചിന്തിക്കുമ്പോള്‍. ""പ്രകൃതി'' ഈ ചിന്തകളിലൊന്നും കടന്നുവരുന്നതേയില്ല, ഭൂമി എന്ന ഉത്പാദനോ പകരണം എന്ന നിലയിലോ സ്വത്ത് എന്ന നിലയിലോ അല്ലാതെ. വളരെ ശ്രദ്ധേയമാണ് ഈ അസാന്നിധ്യം.
തന്ത്രത്തില്‍ അധിഷ്ഠിതമായ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ മാറ്റിനിര്‍ത്തി, ഈ നവീകരിക്കപ്പെട്ട / നവ പ്രത്യയശാസ്ത്രത്തെ പ്രയോഗവല്‍ക്കരിക്കാന്‍ മുന്നിട്ടിറങ്ങാന്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത് വ്യവസ്ഥിതിയുടെ രക്തസാക്ഷികളിലാണ്, പ്രത്യേകിച്ച് യുവജനങ്ങളിലും. അധഃസ്ഥിതവിഭാഗങ്ങള്‍ക്കാവശ്യം അവരില്‍നിന്നും ഉയര്‍ന്നു പോകുന്ന മിടുക്കന്മാരല്ല അവരോടൊപ്പം ഉയര്‍ന്നുവരുന്ന മിടുക്കന്മാരാണ്. ഈ മിടുക്കന്മാരെ വളര്‍ത്തേണ്ട ചിന്തകള്‍, പാണ്ഡിത്യം, ധിഷണ, മൂല്യം ഇവയെക്കുറിച്ചുള്ള ധാരണകള്‍ രാകിയെടുക്കുന്നതില്‍നിന്നും പ്രയോഗത്തില്‍ കൊണ്ടുവരാനുള്ളതാണ്.
അയ്യങ്കാളി, ഇ.എം.എസ്., അംബേദ്കര്‍ എന്നിവരെക്കുറിച്ചുള്ള താരതമ്യത്തിലൂടെ പറയുന്നത് ഇപ്രകാരം: ‘അഭ്യസ്തവിദ്യനല്ലാതിരുന്ന, പണ്ഡിതനല്ലാതിരുന്ന അയ്യങ്കാളിക്ക് ഒരു ധിഷണാശാലിയാകാന്‍ കഴിഞ്ഞു.. എന്നാല്‍ പണ്ഡിതനും അഭ്യസ്തവിദ്യനുമായിരുന്ന ഇ.എം.എസ്. ഒരു ധിഷണാശാലിയായില്ല... അടിച്ചമര്‍ത്തപ്പെടുന്ന, മര്‍ദ്ദിത ജനവിഭാഗത്തില്‍നിന്നുയര്‍ന്നു വരുന്ന ഒരു നേതൃത്വത്തിന്റെ സ്വഭാവം വ്യത്യസ്തമായിരിക്കും. ഇ.എം.എസ്. അത്തരം വിഭാഗത്തില്‍നിന്നു വന്നയാളല്ല..... അംബേദ്കര്‍ വ്യത്യസ്തനാകുന്നത് ഒരു ജൈവികബുദ്ധിജീവിയായിട്ടാണ്. അത് അനുഭവങ്ങളില്‍നിന്നും ജീവിതത്തില്‍നിന്നും രൂപപ്പെടുന്ന ഒരു പ്രക്രിയയാണ്.. അയ്യങ്കാളിയെപ്പോലൊരാള്‍ക്ക് തന്റെ ധിഷണാവൈഭവം ചരിത്രത്തേക്കൊണ്ട് വിപുലമായി അംഗീകരിപ്പിക്കാന്‍ കഴിയാതിരുന്നത് പാണ്ഡിത്യത്തിന്റെ അഭാവം മൂലമായിരുന്നു. മറിച്ച്, അംബേദ്കര്‍ക്ക് അതിനു കഴിഞ്ഞത്, അദ്ദേഹം ആര്‍ജിച്ച ആധുനികവിദ്യാഭ്യാസം മൂലമാണ്.'

ഇതുകൊണ്ട് മാത്രമായില്ല. സമാധാനാന്തരീക്ഷത്തിലേ പുരോഗതി കൈവരിക്കാനാകൂ. ‘ഭീതി ക്രിയാത്മകമായ കഴിവിനെ നശിപ്പിക്കുന്നു, മനുഷ്യപുരോഗതിക്ക് അക്രമരാഹിത്യം അനുപേക്ഷണീയമാണ്. പ്രത്യാക്രമം അക്രമം ഇല്ലാതാക്കാന്‍ പര്യാപ്തമല്ല'.
‘അരമനകളിലും ആശ്രമങ്ങളിലും പള്ളികളിലും എന്തുകൊണ്ടാണ് അന്തേവാസികളെ രാഷ്ട്രീയമായി സംഘടിപ്പിക്കാത്തത്? എന്തുകൊണ്ട് ആശ്രമങ്ങളിലും അരമനകളിലും രാഷ്ട്രീയയൂണിറ്റുകള്‍ ഉണ്ടാക്കുന്നില്ല? എന്നാല്‍ വിദ്യാര്‍ഥികള്‍ പഠിക്കേണ്ട സ്ഥലത്ത് മുദ്രാവാക്യത്തൊഴിലാളികളെ സൃഷ്ടിക്കുന്നു, ഭയം സൃഷ്ടിക്കുന്നു, അക്രമവും പ്രത്യാക്രമണവും ഉണ്ടാക്കുന്നു. അതിനു വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നു. ക്യാംപസില്‍ കടന്നുചെല്ലാന്‍ സാധാരണ പൗരന് ഭയമാണ്.. നമ്മുടെ കാമ്പസുകള്‍ ഭയാനക അന്തരീക്ഷം സൃഷ്ടിക്കുന്ന സ്ഥലമായി മാറിയിരിക്കുന്നു. വികലമായ, അപകടകരമായ ഈ അവസ്ഥാവിശേഷം പുതിയ തലമുറ തിരിച്ചറിയണം.' കേരളം ഏറെക്കാലമായി ചര്‍ച്ച ചെയ്തിട്ടും രാഷ്ട്രീയത-അരാഷ്ട്രീയത ചര്‍ച്ചകളില്‍ കുടുങ്ങിക്കിടക്കുന്നതേയുള്ളൂ.
കുഞ്ഞാമന്റെ സൈദ്ധാന്തിക-പ്രായോഗിക-പരിവര്‍ത്തന ചിന്തകള്‍ ആഴത്തിലും വിപുലവുമായുള്ള ചര്‍ച്ച ആവശ്യപ്പെടുന്നുണ്ട്: സംവരണത്തിലൂടെയുള്ള, ചരിത്രപരമായ തെറ്റുതിരുത്തല്‍, ഇന്‍ക്ലൂസിവ് വികസനം (inclusive development), ജനാധിപത്യമല്ലെങ്കില്‍ മറ്റെന്ത്, ഭരണകൂടമില്ലെങ്കില്‍ മറ്റാര്, ആകെ ഒരൊറ്റ സമൂഹമേ പാടുള്ളൂവെങ്കില്‍ ആദിവാസിക്ക് പ്രത്യേക സ്വയംഭരണ പ്രദേശമെങ്ങനെ, ഉപഭോക്തൃസംസ്‌കൃതിയില്‍, വ്യക്ത്യധിഷ്ഠിതമായ വ്യവസ്ഥയില്‍ കൃഷിഭൂമിയുടെ ആവശ്യം എത്ര പ്രസക്തമാണ്, പ്രത്യേകിച്ച്, ദളിതര്‍ മറുനാട്ടില്‍ പോയി, വേഷം മാറി, ഭാഷ മാറി, പുതിയ ജീവിതത്തില്‍ സ്വാതന്ത്ര്യം കണ്ടെത്തുന്നത് അഭികാമ്യമെന്ന അവസ്ഥയില്‍? ചോദ്യങ്ങള്‍ ഇനിയുമെത്രയുമുണ്ടാവാം.
എഡിറ്ററുടെ പിന്‍കുറിപ്പില്‍ കെ. കണ്ണന്‍ പറയുന്നതു പോലെ; ‘ഓരോ സന്ദര്‍ഭത്തിലും അനവധി സാധ്യതകള്‍ തുറന്നിടുന്നതാണ് അദ്ദേഹത്തിന്റെ ധൈഷണികത. ഒരുവേള അത് നമ്മെത്തന്നെ പലതരം അട്ടിമറികള്‍ക്കു വിധേയമാക്കും. വിയോജിപ്പിന്റെ സംഘര്‍ഷങ്ങളും അസന്നിഗ്ധതകളും അനുഭവിക്കേണ്ടിവരും (ആശയക്കുഴപ്പം ഒരു മോശം കാര്യമല്ല, അത് സര്‍ഗശേഷിയുടെ ഉറവിടമാണ്. ക്രിയാത്മകമായ ഏതൊരു മനസ്സും കുഴഞ്ഞു മറിഞ്ഞതായിരിക്കും എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്)’.
സ്വന്തം അഭിപ്രായങ്ങള്‍, യോജിക്കുന്നവരെക്കാളേറെ വിയോജിക്കുന്നവരാകാമെന്നറിഞ്ഞുകൊണ്ടുതന്നെ, മറകൂടാതെ വെളിപ്പെടുത്തുന്നുണ്ട് കുഞ്ഞാമന്‍ ഈ കൃതിയില്‍. അനുഭവങ്ങള്‍ ജീവിതത്തില്‍ ചിലര്‍ക്ക് ഒറ്റപ്പെടുത്തലും അന്യത്വവും അനാഥത്വവും നല്‍കുമ്പോള്‍ ഒപ്പം അതിജീവനത്തിനുള്ള ഒരസാമാന്യധൈര്യം കൂടി നല്‍കും ചിലപ്പോള്‍. അത്തരമൊരു ധൈര്യം കുറഞ്ഞതല്ലാത്തൊരളവില്‍ കുഞ്ഞാമനിലുണ്ട് എന്ന് ഈ കൃതി വ്യക്തമാക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ പുസ്തകം അവസാനിക്കുന്നതിങ്ങനെയാണ്: ‘ഇത് പരാജയപ്പെടുത്തപ്പെട്ട ഒരാളുടെ വിചാരങ്ങളാണ്, വ്യവസ്ഥിതിയാല്‍ നിസ്സഹായനാക്കപ്പെട്ട ഒരാളുടെ'. കുഞ്ഞാമന്‍ പറയുന്ന ജീവിതകഥ എന്നു വിശേഷിപ്പിക്കപ്പെട്ട, ‘എതിര്' എന്ന കൃതിയുടെ ‘ആന്റി- ക്ലൈമാക്‌സ്' ആണ് ഈ വാചകം എന്നെനിക്കു തോന്നുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ഒരു സര്‍വകലാശാലയുടെ പഠനവകുപ്പ് തലവനും ദേശീയ വിദ്യാഭ്യാസ നയരൂപീകരണം നടത്തുന്നതിന് ചുമലപ്പെട്ട യു.ജീ.സി.യുടെ ഭാഗവുമൊക്കെയായിത്തീര്‍ന്ന ഒരാള്‍ നടന്നുകയറിയ പടവുകള്‍, താണ്ടിയ വഴികള്‍, ഒക്കെ അഭിമാനിക്കാന്‍ വകനല്‍കുന്നതാണ്. പിന്നെ എന്തുകൊണ്ട് ഈ പരാജയബോധം? മറുപടിയും കുഞ്ഞാമന്‍ തരുന്നുണ്ട്: ‘പുറപ്പെട്ട ഇടം ഇന്നും ഒരു മാറ്റവുമില്ലാതെ കിടക്കുകയാണ്'. പക്ഷേ അത് അദ്ദേഹത്തിന്റെ പരാജയമല്ല, നമ്മള്‍ ഓരോരുത്തരുടേതുമാണ്.
‘അത്തരം വ്യക്തികളുടെ ചിന്തകള്‍ക്കും സാമൂഹികജീവിതത്തിലും ചരിത്രത്തിലും ഒരിടം വേണം. അവ രേഖപ്പെടുത്തപ്പെടണം. കാരണം, പരാജയങ്ങളാണ് ഈ പ്രപഞ്ചത്തെ സംബന്ധിച്ച യഥാര്‍ഥ പാഠങ്ങള്‍. മാറിക്കൊണ്ടിരിക്കുന്ന കാലത്തിനും തലമുറകള്‍ക്കുമായി ഓരോ വ്യക്തിക്കും സമര്‍പ്പിക്കാനുള്ളത് ഇതുപോലെ പരാജയങ്ങളില്‍നിന്നു രൂപപ്പെട്ട പാഠങ്ങളായിരിക്കണം.'
ഇതിനോടു യോജിക്കാതിരിക്കാന്‍ കഴിയുമോ?
ജീവിതസമരങ്ങള്‍ അവസാനിക്കുന്നില്ല. തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. .
‘എതിര്. ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം',
എം. കുഞ്ഞാമന്‍ (2020), ഡി. സി. ബുക്‌സ്, കോട്ടയം
A V Raghuvas
13 Aug 2020, 01:10 PM
good review
Dr. Bindu, Department of Anthropology. Kannur university.
12 Aug 2020, 07:07 PM
Excellent Review by Prof. Vineetha Menon. She really walked through the author's experiences.
Dr. Jyothsna.ep
12 Aug 2020, 04:35 PM
Innovative thought.... 👍👍👍
Truecopy Webzine
Jan 25, 2021
4 Minutes Read
രാഹുല്‍ രാധാകൃഷ്ണന്‍
Jan 14, 2021
12 Minutes Read
നിനിത കണിച്ചേരി
Jan 02, 2021
9 Minutes Read
കെ. എസ്. ഇന്ദുലേഖ
Dec 18, 2020
6 Minutes Read
Truecopy Webzine
Dec 03, 2020
1 Minutes Read
രാഹുല്‍ രാധാകൃഷ്ണന്‍
Nov 23, 2020
9 Minutes Read
കെ. സന്തോഷ് കുമാര്‍
Nov 20, 2020
25 Minutes Read
അഡ്വ. കെ.പി. രവിപ്രകാശ്
Nov 12, 2020
5 Minutes Read
കെ. ജി. സോമൻ
17 Aug 2020, 01:03 AM
സ. ഇ. എം. എസ്സ് കുഞ്ഞാമൻ സാറിനെ കുടിയിൽ പോയിരുന്നതായി കേട്ടിട്ടുണ്ട്. അദ്ദേഹം കുഞ്ഞാലി സാറിനൊരുപ്രചോദനമാഷിരുന്നില്ലേ പക്ഷെ പിൽക്കാലത്ത് മാർക്സിസ്റ്റു പാർട്ടിക്കാർ എന്തേ സാമ്പത്തിക ഉപദേഷ്ടാവായി കുഞ്ഞാമൻ സാറിനെ കണ്ടെത്തിയില്ല എന്നത് അത്ഭുതാവഹമാണ്. യാഥാസ്ഥിതിക സാമ്പത്തികാസമത്വ രീതികളും നിന്ന് പാട്ടത്തിനു മാറ്റം വരുത്താതെ കഴിയുന്ന അനുഭവസ്ഥരിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ ശ്രമിക്കാത്ത അധികാരികളും സംശയം ബാക്കിനിൽക്കുന്നു.. സ്ഥിതിയുടെ നിഗമനങ്ങൾക്ക് തികഞ്ഞ മാറ്റുണ്ട്. പത്തരമാറ്റ്. പുസ്തകം സ്വന്തമാക്കാൻ ഉടനെ ബന്ധപ്പെടുന്നു.