വിഴിഞ്ഞം:
അദാനിയുടെ പോരിശയുള്ള
വാല്യക്കാരും ചെഞ്ചൊടി മാരനും
വിഴിഞ്ഞം: അദാനിയുടെ പോരിശയുള്ള വാല്യക്കാരും ചെഞ്ചൊടി മാരനും
ഇപ്പോള്‍ നടക്കുന്ന മത്സ്യത്തൊഴിലാളി സമരം വേഗം അവസാനിപ്പിച്ചെടുക്കാനുമുള്ള സര്‍ക്കാര്‍ വ്യഗ്രത, വിഴിഞ്ഞം തുറമുഖ നിര്‍മാണമെന്ന അദാനി പദ്ധതിയുടെ സാമ്പത്തിക ക്രമക്കേടുകളെയും പദ്ധതിയുടെ പേരില്‍ അദാനിയും കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളും ചേര്‍ന്ന് നടത്തുന്ന, കേരളത്തിന്റെ തെക്കന്‍ കടല്‍ത്തീരം പൊതുചെലവില്‍ അദാനിക്ക് തീറെഴുതിക്കൊടുക്കുന്ന വമ്പന്‍ അഴിമതിയെയും കുറിച്ചുള്ള ചോദ്യങ്ങള്‍ വീണ്ടും പൊതുസമൂഹത്തില്‍ ചര്‍ച്ചയാകാതിരിക്കാനാണ്.
23 Aug 2022, 09:32 AM
കേരളത്തില്‍ ഭരണ, പ്രതിപക്ഷ രാഷ്ട്രീയമുന്നണികളും- ഇടതുപക്ഷ ജനാധിപത്യ മുന്നണി, ഐക്യ ജനാധിപത്യ മുന്നണി- ബി.ജെ.പിയും ഒരേ പോലെ കൈകോര്‍ക്കുകയും ഒരേസ്വരത്തില്‍ പിന്തുണയ്ക്കുകയും ചെയ്യുന്ന ഏക വിഷയം വിഴിഞ്ഞത്ത് അദാനി പോര്‍ട്‌സ് (SEZ) പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയില്‍ നിര്‍മിക്കുന്ന വിഴിഞ്ഞം തുറമുഖമാണ്. തുറമുഖനിര്‍മ്മാണത്തെത്തുടര്‍ന്ന് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ ഉപജീവനമാര്‍ഗ്ഗവും വാസ്ഥലങ്ങളും നഷ്ടപ്പെടുന്നതിനെതിരെ നടത്തുന്ന വലിയ പ്രതിഷേധം പോലും എങ്ങനെയെങ്കിലുമൊന്ന് ഒതുക്കിത്തീര്‍ത്ത് അദാനിയുടെ കൊള്ള സുഗമമായി നടത്തുന്നതിന് സേവനസന്നദ്ധരാണ് സര്‍ക്കാരും പ്രതിപക്ഷവും അദാനിയുടെ കേന്ദ്ര ഏജന്‍സിയായ ബി.ജെ.പിയും.
പുനരധിവാസത്തെയും നഷ്ടപരിഹാരത്തെയുംക്കുറിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ അടിയന്തരപ്രശ്‌നങ്ങളെ എങ്ങനെയെങ്കിലും താത്ക്കാലികമായി സൂത്രത്തില്‍ ഒപ്പിച്ചുമാറാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന മത്സ്യത്തൊഴിലാളി സമരത്തെ അത്തരത്തില്‍ മാത്രം സമീപിക്കാനും അത് വേഗം അവസാനിപ്പിച്ചെടുക്കാനുമുള്ള സര്‍ക്കാര്‍ വ്യഗ്രത, ആത്യന്തികമായി വിഴിഞ്ഞം തുറമുഖ നിര്‍മാണമെന്ന അദാനി പദ്ധതിയുടെ സാമ്പത്തിക ക്രമക്കേടുകളും പദ്ധതിയുടെ പേരില്‍ അദാനിയും കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളും ചേര്‍ന്ന് നടത്തുന്ന, കേരളത്തിന്റെ തെക്കന്‍ കടല്‍ത്തീരം പൊതുചെലവില്‍ അദാനിക്ക് തീറെഴുതിക്കൊടുക്കുന്ന വമ്പന്‍ അഴിമതിയെയും കുറിച്ചുള്ള ചോദ്യങ്ങള്‍ വീണ്ടും പൊതുസമൂഹത്തില്‍ ചര്‍ച്ചയാകാതിരിക്കാനാണ്.
വിഴിഞ്ഞത്തെ രാഷ്ട്രീയ താൽപര്യങ്ങൾ
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി (Adani Vizhinjam Port Private Ltd) 2015 ആഗസ്റ്റില്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് കരാര്‍ ഒപ്പിടുന്നതുതന്നെ പ്രത്യക്ഷമായ അഴിമതിയുടെ പശ്ചാത്തലത്തിലായിരുന്നു. നിക്ഷേപവും നടത്തിപ്പും വെച്ചുനോക്കിയാല്‍ ഒരുതരത്തിലും ലാഭകരമല്ലാത്ത ഒന്നാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്ന് മൂന്ന് ലാഭക്ഷമതാ - സാധ്യതാ പഠനങ്ങളിലും വ്യക്തമായ പദ്ധതിയില്‍ പലതവണ ശ്രമിച്ചിട്ടും സ്വകാര്യ കമ്പനികള്‍ താത്പര്യം പ്രകടിപ്പിച്ചില്ല. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേകോദ്ദേശ കമ്പനിയായ (Special Purpose Vehicle- SPV) വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട് ലിമിറ്റഡ് ഇൻറർനാഷനൽ ഫിനാൻഷ്യൽ കമീഷൻ (International Financial Commission) എന്ന ആഗോള ഏജന്‍സിയെ ലാഭക്ഷമതാ-സാധ്യത പഠനത്തിന് നിയോഗിച്ചു. അവര്‍ 2010-ല്‍ നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് (Viability report) തുറമുഖ നിര്‍മ്മാണത്തിനുള്ള ചെലവും വരുമാനവും പൊരുത്തപ്പെട്ടുപോകില്ല എന്നും തുറമുഖം വാണിജ്യാടിസ്ഥാനത്തില്‍ നഷ്ടത്തിലാകുമെന്നും പറയുന്നു.

എന്നാല്‍ തുറമുഖ നിര്‍മാണമെന്ന വെള്ളാനയുണ്ടാക്കുന്ന അനന്തസാധ്യതകള്‍ തിട്ടമുണ്ടായിരുന്ന രാഷ്ട്രീയ- ഉദ്യോഗസ്ഥ നേതൃത്വം എന്തുവന്നാലും ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കിയേത്തീരൂ എന്നുറപ്പിച്ചിരുന്നു. എന്നാല്‍ രണ്ടാമതായി ലാഭക്ഷമതാ പഠനം നടത്താന്‍ ഏല്‍പ്പിച്ച AECOM എന്ന ഏജന്‍സിയും ആദ്യപഠനത്തിലേതിന് സമാനമായ നിരീക്ഷണങ്ങള്‍ നടത്തുകയും മുതൽമുടക്കുമായി തട്ടിച്ചുനോക്കിയാല്‍ വിഴിഞ്ഞം തുറമുഖം നഷ്ടത്തിലാകുമെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ കോടിക്കണക്കിനു രൂപയുടെ അഴിമതിസാധ്യതകള്‍ ഉറപ്പിച്ചിരിക്കുന്ന ഭരണനേതൃത്വം വീണ്ടുമൊരു പഠനത്തിന് ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയെ നിയോഗിച്ചു. അവര്‍ നല്‍കിയ റിപ്പോര്‍ട്ടിലും ഒരു തുറമുഖ പദ്ധതി എന്ന നിലയില്‍ നടത്തിയാല്‍ വിഴിഞ്ഞം തുറമുഖം ലാഭത്തില്‍ കൊണ്ടുനടക്കാനാകില്ലെന്നുതന്നെ പറഞ്ഞിരുന്നു. എന്നാല്‍ അന്തിമകരാര്‍ തീരുമാനിക്കും വരെ ഈ പഠനം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുറത്തുവിട്ടില്ല. തുറമുഖത്തിനൊപ്പം ഇപ്പോള്‍ അദാനി നടത്താനുദ്ദേശിക്കുന്ന റിയല്‍ എസ്റ്റേറ്റ് വ്യാപാരവും വികസനവുമാണ് ഇതില്‍ ലാഭമെന്ന് ആ റിപ്പോര്‍ട്ടില്‍ പറയുന്നു. ധനികര്‍ക്കും അതിധനികര്‍ക്കുമായുള്ള വന്‍കിട പാര്‍പ്പിട സമുച്ഛയങ്ങള്‍, ആഡംബര ഹോട്ടല്‍, ഷോപ്പിംഗ് മാളുകള്‍ എന്നിങ്ങനെയാണ് ധനികരുടെ സമാന്തരലോകമുണ്ടാക്കുന്ന ഭൂമി കയ്യടക്കല്‍-വികസന പദ്ധതിയാണ് അദാനിയെ ഇതിലേക്കാകര്‍ഷിച്ച ഒരു പ്രധാന ഘടകം. അതുകൊണ്ടാണ് അദാനിയല്ലാതെ മറ്റാരും പദ്ധതി ഏറ്റെടുക്കാനില്ലെന്ന ഒരു അവസ്ഥ ഉണ്ടായതും. തുറമുഖ നടത്തിപ്പ് വഴി ലാഭസാധ്യതയില്ലാത്ത പദ്ധതി അദാനി ഏറ്റെടുക്കുന്നത് ഏതാണ്ട് 150 ഏക്കറോളം ഭൂമിയില്‍ നടത്താനുള്ള തുറമുഖേതര വ്യാപാരത്തില്‍ക്കൂടി കണ്ണുവെച്ചാണ്. സര്‍ക്കാര്‍ ഏറ്റെടുത്ത് അദാനിക്ക് വിട്ടുകൊടുക്കുന്ന ഭൂമി പ്രത്യേക സാമ്പത്തിക മേഖലയുമാകുന്നതോടെ (SEZ) പ്രാദേശികമായോ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കോ പ്രത്യേകിച്ച് നേട്ടങ്ങളൊന്നുമില്ലാത്ത മറ്റൊരു അദാനി കോര്‍പറേറ്റ് റിപ്പബ്ലിക്കാണ് ഉണ്ടാകാന്‍ പോകുന്നത്.
സില്‍വര്‍ ലൈന്‍ -അര്‍ദ്ധ അതിവേഗ തീവണ്ടിപ്പാതയുടെ സ്‌റ്റേഷനുകൾക്കുചുറ്റുമായി പുതിയ നഗരങ്ങളുണ്ടാക്കുമെന്ന് പറയുന്ന സംസ്ഥാന സര്‍ക്കാരിന്റെ വികസന പരിപാടിയിലും സമാനമായ ധനിക പാര്‍പ്പിട, വിനോദ, വാണിജ്യ കേന്ദ്രങ്ങളാണ് എന്നത് ആകസ്മികമായ പൊരുത്തമല്ല. ധനികര്‍ക്കായൊരു സമാന്തര കേരളമാണ് സൃഷ്ടിക്കുന്നത്, അതിന്റെ ചെലവ് സാധാരണക്കാരായ കേരളീയരാണ് വഹിക്കേണ്ടിവരുന്നത്, പൊതുഭൂമിയും പൊതുവിഭവങ്ങളുമാണ് കൈമാറുന്നത്, ‘പുത്തന്‍ വര്‍ഗം' പുതിയ റിപ്പബ്ലിക്കിലേക്ക് താമസം മാറുകയാണ്.

‘രണ്ടുപേര്‍ വില്‍ക്കുകയും രണ്ടു പേർ വാങ്ങുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ’ എന്ന മോദി- അമിത് ഷാ, അംബാനി- അദാനി ഇടപാടുകളെക്കുറിച്ച് പറഞ്ഞപോലെ, കേരളത്തില്‍ അദാനിക്ക് കേരളത്തിന്റെ തെക്കന്‍ മുനമ്പ് വാമനന്‍ അളന്നെടുത്തപോലെ കയ്യടക്കാനായി നല്‍കാന്‍ യു.ഡി.എഫും എല്‍. ഡി.എഫും ബി. ജെ. പിയും പരസ്പരം മത്സരിക്കുകയായിരുന്നു എന്നുകാണാം. കോവിഡ് -സാമ്പത്തിക മാന്ദ്യകാലത്ത് ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ സമ്പത്ത് വര്‍ധിപ്പിച്ച കോര്‍പറേറ്റ് അദാനിയാണ്. ലോകത്തുതന്നെ ഏറ്റവും വേഗത്തില്‍ സമ്പത്ത് വര്‍ധിപ്പിക്കുന്ന കോര്‍പറേറ്റുകളുടെ മുന്‍നിരയില്‍ അദാനിയുണ്ട്. ആശ്രിത മുതലാളിത്തത്തിന്റെയും പ്രാഥമിക വിഭവങ്ങളുടെ കൊള്ള നടത്തുന്ന കോര്‍പറേറ്റ് ഭീകരതയുടെയും ഏറ്റവും വമ്പന്‍ ഉദാഹരണമാണ് അദാനി ഗ്രൂപ്പ്. ഇതെല്ലാം ആരോപിക്കുന്നവരില്‍ സി.പി.ഐ (എം) ദേശീയ നേതൃത്വവുമുണ്ട്. എന്നാല്‍ വിഴിഞ്ഞത്തെത്തുന്നതോടെ അദാനി വികസനത്തിന്റെ കാവല്‍ മാലാഖയാകുന്നു, ഉമ്മന്‍ചാണ്ടി ഒപ്പുവെച്ച വിഴിഞ്ഞം തുറമുഖ കരാറില്‍ 6000 കോടി രൂപയുടെ അഴിമതിയാരോപിച്ച പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടെ വികസനവിരോധികളെ തട്ടിമാറ്റി അദാനിയുടെ കപ്പിത്താനാകുന്നു. ‘ഈ കപ്പല്‍ മുങ്ങുകില്ല സാര്‍, ഇതിനൊരു കപ്പിത്താനുണ്ട് സാര്‍’ എന്ന് നീട്ടിവിളിച്ച് അദാനിക്കുറപ്പുകൊടുക്കുന്നു. വിഴിഞ്ഞം എന്നൊരു ഭൂപ്രദേശം കേരളത്തിന്റെ ഭൂപടത്തിലെ ഇല്ല എന്ന മട്ടില്‍ വിസ്മരിച്ചതായി അഭിനയിക്കുന്നു പ്രതിപക്ഷം.
തെക്കൻ മുനമ്പിലെ അദാനി റിപ്പബ്ലിക്
പൊതുജനങ്ങളുടെ പണമെടുത്ത് അദാനിക്ക് തുറമുഖവും ഭൂമി വികസന കച്ചവടവും നടത്താന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്ന പണിയാണ് വിഴിഞ്ഞത്ത് നടക്കുന്നത്. പദ്ധതിയുടെ മതിപ്പു ചെലവ് 2015-ല്‍ കണക്കാക്കിയത് 7525 കോടി രൂപയാണ്. അതില്‍ അദാനിയുടെ മുതല്‍മുടക്ക് 2454 കോടി രൂപ മാത്രം. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് 3463 കോടി രൂപ മുടക്കും. കേന്ദ്ര സര്‍ക്കാര്‍ Viability Gap Fund ആയി നല്‍കുന്ന 1635-ല്‍ 817.8 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റേതാണ്. സര്‍ക്കാര്‍ 360 ഏക്കര്‍ കരഭൂമി അദാനി പോര്‍ട്ടിന് ഏറ്റെടുത്ത് നല്‍കും. 130 ഏക്കര്‍ കടല്‍ നികത്തിയെടുക്കുന്നതും തുറമുഖ കമ്പനിക്കാണ്. ഇതില്‍ കരഭൂമിയില്‍ നൂറിലേറെ ഏക്കര്‍ തുറമുഖേതര വ്യാപാരത്തിനായാണ് ഉപയോഗിക്കുക. അതിന്റെ പൂര്‍ണ അവകാശവും നിയന്ത്രണവും അദാനിക്കായിരിക്കും. അവിടെയാണ് അദാനിയുടെ പുതിയ ‘റിപ്പബ്ലിക്ക്’ സ്ഥാപിക്കുക. തിരുവനന്തപുരം വിമാനത്താവളംകൂടി അദാനി കൈക്കാലാക്കിയതോടെ ഇന്ത്യയുടെ തെക്കേ മുനമ്പിലെ ഏറ്റവും നിര്‍ണ്ണായകമായൊരു ഭൂപ്രദേശത്ത് അദാനി സ്വന്തം റിപ്പബ്ലിക്ക് SEZ ആയി മാറ്റുകയാണ്.

അതായത് ഒരു പദ്ധതിയുടെ മൂന്നിലൊന്നു മാത്രം മുതല്‍മുടക്കുന്ന കമ്പനി എല്ലാ ലാഭവും അനുബന്ധ അവകാശങ്ങളും ഒറ്റയ്ക്ക് അടിച്ചെടുക്കുന്നൊരു കരാര്‍ ലോകത്തിലെ പാവസര്‍ക്കാരുകളെക്കൊണ്ട് കോര്‍പറേറ്റുകള്‍ എഴുതിക്കുന്ന തരത്തിലുള്ളതാണ്. അത്തരമൊരു കരാര്‍ നടപ്പാക്കാനാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ആവേശത്തോടെ ഇറങ്ങിയത് എന്നത്, എങ്ങനെയാണ് വികസനമായക്കാഴ്ചയുടെ വില്‍പ്പനക്ക് മുതലാളിത്തം പുതിയ ദല്ലാളുകളെ കണ്ടെത്തുന്നത് എന്നതിന്റെ മലയാളിത്തനിമയുള്ള ഉദാഹരണമാണ്.
സാധാരണ പൊതു-സ്വകാര്യ പദ്ധതികളില്‍ (PPP) പരമാവധി 30 വര്‍ഷം വരെ സ്വകാര്യ കമ്പനിയുടെ പങ്കാളിത്ത ഉടമസ്ഥത നിലനിര്‍ത്തുമ്പോള്‍ വിഴിഞ്ഞത്ത് അദാനി 40 വര്‍ഷത്തേക്ക് സമ്പൂര്‍ണാവകാശം നേടി. അതിനുശേഷം 20 വർഷം അധികമായി അത് നീട്ടിയെടുക്കാനുള്ള വ്യവസ്ഥയും കരാറില്‍ വെച്ചു. അദാനിയുടെ ലാഭം ഭൂമി വികസന വ്യാപാരത്തില്‍ നിന്ന് വരുമ്പോള്‍ തുറമുഖ നടത്തിപ്പിലെ ലാഭം അടുത്ത കാലത്തൊന്നും ഉണ്ടാകില്ല എന്ന വസ്തുത അവശേഷിക്കുന്നു. അപ്പോഴാണ് പദ്ധതി പ്രവര്‍ത്തനമാരംഭിച്ച് 15 വര്‍ഷം കഴിയുമ്പോള്‍ കേരള സര്‍ക്കാരിന് 1% ലാഭം അദാനി നല്‍കുമെന്ന് വ്യവസ്ഥ വെച്ചിരിക്കുന്നത്. ഇത് പിന്നീട് ഓരോ ശതമാനം മാത്രം വര്‍ധിക്കും. പദ്ധതിയുടെ മൊത്തം നിര്‍മാണത്തിന് പലവഴിക്കായി 5000 കോടി രൂപ മുതല്‍മുടക്കുന്ന സംസ്ഥാന സര്‍ക്കാരിനാണ് ലാഭമുണ്ടെങ്കില്‍ അതില്‍ നിന്ന് ഒരു ശതമാനം ലഭിക്കുന്നത്. ഇതാണ് കേരളത്തിന്റെ മുഖഛായ മാറ്റാന്‍ പോകുന്ന വികസനം!
വല്ലാർപാടത്തിന്റെ വഴിയേ പോകുന്ന വിഴിഞ്ഞം
കേരളത്തിലെ രാഷ്ട്രീയനേതൃത്വം മാത്രമല്ല മുഖ്യധാരാ മാധ്യമങ്ങളും വിഴിഞ്ഞം തുറമുഖം സംബന്ധിച്ച വികസന സ്വപ്നങ്ങള്‍ അദാനിയുടെ സചിവന്മാര്‍ കണക്കെ ഉച്ചത്തില്‍ എഴുന്നെള്ളിച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ സമരത്തില്‍പ്പോലും അദാനി കമ്പനിക്കെതിരായോ തുറമുഖനിര്‍മാണത്തിലെയോ കരാറിലെയോ അശാസ്ത്രീയതയ്ക്കും അഴിമതിക്കുമെതിരായോ ഒന്നുംതന്നെ പറയാതിരിക്കാന്‍ മാധ്യമങ്ങള്‍ ദത്തശ്രദ്ധരാണ്. മത്സ്യത്തൊഴിലാളികളുടെ പാര്‍പ്പിട പ്രശ്നം മാത്രമായി അതിനെച്ചുരുക്കാന്‍ വളരെ ബോധപൂര്‍വ്വമായ ശ്രമങ്ങളുമുണ്ട്.
വിഴിഞ്ഞം അത്ഭുതകരമായ പ്രകൃതിദത്ത തുറമുഖമാണെന്ന് വലിയ പ്രചാരണമാണ് നടത്തിയത്. തുറമുഖ സാധ്യതയുള്ള ഇടുക്കുകളും മറ്റും ഇല്ലാത്ത കടലില്‍ പുലിമുട്ടുകളിട്ട് (breakwater) കപ്പലുകള്‍ തീരത്തടുക്കാന്‍ സൗകര്യമുണ്ടാക്കുന്നവ ലോകത്തെങ്ങും കൃത്രിമ തുറമുഖങ്ങളായാണ് അറിയപ്പെടുന്നത്. പ്രകൃതിദത്ത തുറമുഖത്തില്‍ ഇത്തരം പുലിമുട്ടുകളില്ലാതെ ബെര്‍ത്തുകള്‍ പണിത് കപ്പലടുപ്പിക്കാന്‍ കഴിയും. എന്നാല്‍ 3100 മീറ്റര്‍ പുലിമുട്ട് നിര്‍മാണം വേണ്ടിവരുന്ന വിഴിഞ്ഞം തുറമുഖത്തിനെ നമ്മള്‍ അദാനിയോടുള്ള പ്രത്യേക സ്‌നേഹം മൂലം പ്രകൃതിദത്ത തുറമുഖമെന്നേ വിളിക്കൂ. അപ്പോഴേ വിഴിഞ്ഞം കരാറിനുവേണ്ട അത്യാവശ്യം ജനങ്ങളെപ്പറഞ്ഞുപറ്റിക്കാന്‍ കഴിയൂ.

വിഴിഞ്ഞം പദ്ധതിയുടെ ലാഭസാധ്യത പെരുപ്പിച്ചുകാട്ടിയതാണ് എന്നത് അന്താരാഷ്ട്ര സമുദ്രയാന വാണിജ്യകണക്കുകള്‍ നോക്കിയാല്‍ വ്യക്തമാകും. നമ്മുടെ സ്വന്തം ഉദാഹരണമായ വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ കാര്യമെടുത്താല്‍ മതി. പൊതുമേഖലയിലുള്ള കൊച്ചി തുറമുഖത്തിന്റെ വികസന സാധ്യതകളെപ്പോലും ഇല്ലാതാക്കിക്കൊണ്ട് വിദേശ സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയില്‍ അനുവദിച്ച വല്ലാര്‍പാടത്ത് പണി പൂര്‍ത്തിയായി മൂന്നാം വര്‍ഷം 1.2 ദശലക്ഷം ടി.ഇ.യു (Twenty-foot Equivalent Unit - TEU) കണ്ടെയ്‌നര്‍ ചരക്ക് കൈകാര്യം ചെയ്യുമെന്നായിരുന്നു അനുമാനം. എന്നാല്‍ മൂന്നു വര്‍ഷം കഴിയുമ്പോള്‍ കൈകാര്യം ചെയ്തത് കേവലം 3.66 ലക്ഷം ടി.ഇ.യു ആയിരുന്നു. വല്ലാര്‍പ്പാടം 10 വര്‍ഷംകൊണ്ട് കൈകാര്യം ചെയ്തത് ഏതാണ്ട് 46 ലക്ഷം കണ്ടെയ്‌നറുകളാണ്. സാമ്പത്തികവര്‍ഷം 2020-ല്‍ 1.2 ദശലക്ഷം ടി.ഇ.യു കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള വല്ലാര്‍പാടം ഇൻറർനാഷനൽ കണ്ടെയ്നർ ട്രാൻസ്ഷിപ്പുമെൻറ് ടെർമിനൽ (International Container Transshipment Terminal- ICTT) കൈകാര്യം ചെയ്തത് 6,20,061 TEU ആണ്. ഇതില്‍ത്തന്നെ 36,183 ടി.ഇ.യു (6%) മാത്രമായിരുന്നു ട്രാൻസ്ഷിപ്പ്മെൻറ് കണ്ടെയ്നറുകൾ. കൊളംബോ അടക്കമുള്ള (41 ലക്ഷം TEU ആണ് കൊളംബോയുടെ നിലവിലെ ശേഷി) ട്രാൻസ്ഷിപ്പ്മെൻറ് കണ്ടെയ്നർ ടെർമിനലുകൾ അടുത്തായി സ്ഥിതിചെയ്യുമ്പോള്‍ തുറമുഖത്തിന്റെ പരമാവധി വികസനകാലത്ത് കേവലം 12.5 ലക്ഷമാകും ശേഷി എന്ന കണക്കുകൂട്ടുന്ന വിഴിഞ്ഞം തുറമുഖത്തിന് വല്ലാര്‍പാടത്തിന്റെ വഴിയേയായിരിക്കും വളര്‍ച്ച. അതുകൊണ്ടാണ് തുറമുഖം സര്‍ക്കാര്‍ ചെലവില്‍ പണിയുമ്പോള്‍ അദാനി ഭൂമി വികസന വ്യാപാരത്തിന് കോപ്പുകൂട്ടുന്നത്.
പരിസ്ഥിതിലോല മേഖലയിൽ അദാനിക്ക് പാറമട
പണി തുടങ്ങി 1000 ദിവസം കഴിയുമ്പോള്‍ തുറമുഖത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി കപ്പലുകളടുക്കുമെന്ന് പറഞ്ഞിട്ടിപ്പോള്‍ 3100 മീറ്റര്‍ പുലിമുട്ട് നിര്‍മാണത്തിന്റെ കാല്‍ഭാഗം പോലും പൂര്‍ത്തിയായിട്ടില്ല. 2019 ഡിസംബറില്‍ ഒന്നാം ഘട്ടം പൂര്‍ത്തിയായില്ലെങ്കില്‍ പിന്നീടുള്ള ഓരോ ദിവസത്തിനും 12 ലക്ഷം രൂപ വീതം അദാനി പോര്‍ട്‌സ് സംസ്ഥാന സര്‍ക്കാരിന് പിഴ നല്‍കാനുള്ള ബാധ്യത ദയാപരനായ സര്‍ക്കാര്‍ ഒഴിവാക്കിക്കൊടുത്തു. ഇനിയെന്ന് നിര്‍മാണം തീരുമെന്ന കാര്യത്തിലും അദാനിക്കും സര്‍ക്കാരിനും ഉറപ്പൊന്നുമില്ല. ഏതാണ്ട് ഒരു കോടി ടണ്‍ കരിങ്കല്ലാണ് തുറമുഖ നിര്‍മാണത്തിന് പൊട്ടിച്ചെടുക്കേണ്ടത്. ഇതിനായി എല്ലാ പാരിസ്ഥിതിക പ്രശ്നങ്ങളും അവഗണിച്ച് അദാനിക്ക് പാറമടകള്‍ യഥേഷ്ടം നല്‍കിയിട്ടും ഒന്നും എങ്ങുമെത്തിയിട്ടില്ല. പേപ്പാറ. നെയ്യാര്‍ വന്യമൃഗ സംരക്ഷണ പ്രദേശങ്ങളുടെ പരിസ്ഥിതി ലോല മേഖലയിലാണ് പുതുതായി അദാനിക്ക് പാറമട അനുമതി നല്‍കിയിട്ടുള്ളത്.

പുലിമുട്ട് നിര്‍മ്മാണവും ഡ്രെഡ്ജിങ്ങും പുരോഗമിക്കുന്തോറും വിഴിഞ്ഞത്തിന്റെ പരിസരത്തുള്ള കടല്‍ത്തീരം അതിവേഗം ശോഷിച്ചുകൊണ്ടിരിക്കുകയാണ്. ശംഖുമുഖം, കോവളം, വിഴിഞ്ഞം, വേലി, കല്ലുംമൂട്, മുട്ടത്തറ, ബീമാപള്ളി എന്നിവിടങ്ങളെല്ലാം ഇപ്പോള്‍ത്തന്നെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ പ്രത്യാഘാതമനുഭവിക്കുന്നുണ്ട്. കാല്‍ ലക്ഷത്തിലേറെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെയാണ് തുറമുഖ പദ്ധതി പ്രതികൂലമായി ബാധിക്കുന്നത്. എന്നിട്ടും അവര്‍ക്ക് തങ്ങളുടെ ശബ്ദമൊന്ന് ഈ സര്‍ക്കാരിനെ കേള്‍പ്പിക്കാന്‍ തങ്ങളുടെ വള്ളങ്ങളും വലിച്ചുകെട്ടി സെക്രട്ടേറിയറ്റിലേക്ക് വരേണ്ടിവരുന്നു. ആര്‍ക്കുവേണ്ടിയാണ് ‘തെരഞ്ഞെടുക്കപ്പെടുന്ന' സര്‍ക്കാര്‍ നിലകൊള്ളുന്നത് എന്നതിന്റെ സൂചന കൂടിയാണ് ഈ സമരം.
ഇത് മീൻപിടുത്തക്കാരുടെ നിലനിൽപ് സമരം മാത്രമോ?
വല്ലാര്‍പാടം ടെര്‍മിനലിനുവേണ്ടി പൊതുമേഖലയിലുള്ള കൊച്ചി തുറമുഖത്തിന്റെ വികസനസാധ്യതകളെ തകര്‍ത്തുകളഞ്ഞ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോള്‍ വിഴിഞ്ഞം തുറമുഖത്തിലൂടെ ഒരു ഭൂപ്രദേശത്തെത്തന്നെ അദാനിക്ക് തീറെഴുതിയിരിക്കുകയാണ്. എന്തുകൊണ്ടാണ് കേരളത്തിന്റെ സുപ്രധാനമായൊരു ഭൂപ്രദേശത്തും കടല്‍ത്തീരത്തും ഇത്രയേറെ സാമ്പത്തിക ബാധ്യത സര്‍ക്കാരിന് വരുത്തുന്നൊരു പദ്ധതി ഒരു സ്വകാര്യ കമ്പനി സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതും അതിനെത്തുടര്‍ന്നുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ വേണ്ടെന്നുവെക്കുന്നതും ഒരു ചര്‍ച്ച പോലുമാകാത്തത്? എന്തുകൊണ്ടാണ് തുറമുഖം നഷ്ടത്തിലാകും എന്നതുകൊണ്ട് പരിസരത്തുള്ള നൂറുകണക്കിനേക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ അദാനിക്ക് ഏറ്റെടുത്തുനല്‍കി അവര്‍ക്ക് ഭൂമി കച്ചവടം നടത്താന്‍ സൗകര്യമൊരുക്കുന്ന ഒരു വമ്പന്‍ തട്ടിപ്പ് കേരളത്തില്‍ ചര്‍ച്ചയാകാത്തത്? എന്തുകൊണ്ടാണ് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗമായ കടലും കടല്‍ത്തീരവും അവരില്‍ നിന്നും തട്ടിയെടുക്കുമ്പോള്‍ കേരളത്തില്‍ അതിനെക്കുറിച്ച് മാധ്യമങ്ങളില്‍ വലിയ സംവാദങ്ങള്‍ നടത്താത്തതും രാഷ്ട്രീയകക്ഷികള്‍ നിശ്ശബ്ദരാകുന്നതും? എന്തുകൊണ്ടാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ സാമ്പത്തിക അഴിമതിയും നിക്ഷിപ്ത താത്പര്യങ്ങളും ചര്‍ച്ചചെയ്യാതെ വികസനത്തിന്റെ മഹാമാതൃകയായി വിഴിഞ്ഞം അദാനി തുറമുഖ പദ്ധതി മുഖ്യധാരാ മാധ്യമങ്ങളിലടക്കം ആഘോഷിക്കുന്നത്? എന്തുകൊണ്ടാണ് വിഴിഞ്ഞം തുറമുഖ പദ്ധതി കരാറില്‍ ആറായിരം കോടി രൂപയുടെ അഴിമതി ആരോപിച്ച ഇന്നിപ്പോള്‍ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ അതേക്കുറിച്ച് നിശ്ശബ്ദനായത്?
കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ ഉയര്‍ത്തിപ്പിടിക്കുന്ന ‘വികസന മാതൃകയിലാണ്' അദാനി വിഴിഞ്ഞത്ത് തുറമുഖവും തന്റെ കോര്‍പറേറ്റ് റിപ്പബ്ലിക്കും പണിയുന്നത് എന്നതുകൊണ്ടാണ് കേരളം കണ്ട ഏറ്റവും വലിയ കോര്‍പറേറ്റ് കൊള്ള, മീന്‍പിടിത്ത തൊഴിലാളികളുടെ നിലനില്‍പ്പ് സമരം മാത്രമായി മാറുന്നത്.

ലോകത്ത് തങ്ങളുടെ വ്യാപാരതാത്പര്യങ്ങളുള്ള എല്ലായിടത്തും നിയന്ത്രണങ്ങളും ചട്ടങ്ങളും മറികടക്കാന്‍ രാഷ്ട്രീയ നേതൃത്വവുമായി അഴിമതി നടത്തുന്ന കോര്‍പ്പറേറ്റാണ് അദാനി ഗ്രൂപ്. കേരളത്തിലെ ഭരണകക്ഷിയായ സി. പി. ഐ (എം) അദാനിയെ കണക്കാക്കുന്നത് ഇന്ത്യയിലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആശ്രിത മുതലാളിത്ത നയങ്ങളുടെ (Crony Capitalism) ഏറ്റവും വലിയ ഗുണഭോക്താവായിട്ടാണ്. ആസ്‌ട്രേലിയയിലെ ക്വീൻസ് ഐലൻറിലെ Carmichael കല്‍ക്കരി ഖനിയുടെ നടത്തിപ്പിനായി ആസ്‌ട്രേലിയന്‍ രാഷ്ട്രീയനേതൃത്വവുമായി അഴിമതിയിടപാടുകള്‍ നടത്തിയ അദാനി അവിടെ നടത്തിയ വലിയ പാരിസ്ഥിതിക ലംഘനങ്ങള്‍ക്കും തദ്ദേശീയ ജനതയുടെ അവകാശ ലംഘനങ്ങള്‍ക്കുമെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ശ്രീലങ്കയില്‍ അദാനിയുടെ പങ്കാളിത്തമുള്ള തുറമുഖ പദ്ധതിയില്‍ അദാനിക്ക് കൂടുതല്‍ ഓഹരി അവകാശം നല്‍കാൻ ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെട്ടു എന്നത് വലിയ വിവാദങ്ങള്‍ക്കാണ് ഇടവരുത്തിയത്.
ഇന്ത്യയിലെ ബി.ജെ.പി ഭരണകൂടത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവായ കോര്‍പറേറ്റ്, കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ക്ക് ഒരുപോലെ സ്വീകാര്യനാവുന്നതിന്റെ കാരണമെന്തായിരിക്കും? കേരളത്തില്‍ മാത്രം അഴിമതിയും തിരിമറിയും നടത്താതെ, ജനകീയ സര്‍ക്കാരിനൊരു ജനകീയ കോര്‍പറേറ്റ് എന്ന മുദ്രാവാക്യവുമായി അദാനി കച്ചവടം നടത്തുകയാണ് എന്ന് വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട്. രാഷ്ട്രീയക്കാരെയും മാധ്യമങ്ങളേയും വിലയ്ക്കെടുക്കുന്ന പതിവ് കോര്‍പറേറ്റ് രീതികളാണ് കേരളത്തിലും നടക്കുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ സമരം അദാനി സംഘടിപ്പിക്കുന്നതാണെന്ന പ്രചാരണം പരസ്പരം വിരുദ്ധചേരികളിലുള്ളവരും നടത്തുന്നത്. സമരം നടത്തുന്നത് പുറത്തുനിന്ന് വന്നവരാണെന്ന പതിവ് ആരോപണം തുറമുഖ വകുപ്പ് മന്ത്രി ആദ്യം തന്നെ നീട്ടിയെറിഞ്ഞുകഴിഞ്ഞു. അദാനിയാണ് സമരം സംഘടിപ്പിക്കുന്നത് എന്ന വാചകം ഒരു ചോദ്യചിഹ്നമിട്ട് എഴുതുമ്പോള്‍ അതുണ്ടാക്കുന്ന ആഘാതം എത്രയെന്ന് അറിയാത്തതുകൊണ്ടല്ല, അങ്ങനെ ആരെക്കൊണ്ട് എന്തൊക്കെ എഴുതിക്കണമെന്ന് കൃത്യമായി അറിയാവുന്ന ഒരു മാധ്യമ കൈകാര്യ സംഘം അദാനിക്കുണ്ട് എന്നതുകൊണ്ടാണ്.

ലത്തീന്‍ കത്തോലിക്ക സഭ വിഴിഞ്ഞം തുറമുഖ കരാര്‍ നടപ്പാക്കുന്നതിനെതിരെ ശക്തമായ നിലപാട് ഒരുകാലത്തും എടുത്തിട്ടില്ല. മറ്റു പല തത്പരക്ഷികളെയും പോലെ തങ്ങളെ വിശ്വസിച്ച് ഒപ്പം നിന്ന വലിയ വിഭാഗം മത്സ്യത്തൊഴിലാളികളെ പതിവ് വികസനസ്വപ്‌നം വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാരിനും അദാനിക്കുമൊപ്പം നില്‍ക്കുകയും ചെയ്തു. എന്നാല്‍ ഒരു ജനകീയ സമരത്തില്‍ സംഭവിക്കുന്നതുപോലെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസരത്തില്‍ ജനങ്ങള്‍ സമരത്തിലേക്കിറങ്ങുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാനും പലപ്പോഴും മുന്‍ നിലപാടുകള്‍ മാറ്റാനും നേതൃത്വം നിര്‍ബന്ധിതരാകും. വിഴിഞ്ഞത്തും അതാണ് കാണാനാവുക. ഇതില്‍ത്തന്നെ ഈ സമരം സമ്പൂര്‍ണമായി വിജയിക്കാനുള്ള സാധ്യതയുമില്ല. കേരളത്തിന്റെ കടല്‍ത്തീരം പൊതുഖജനാവില്‍ നിന്ന് പണമെടുത്ത് അദാനിക്ക് വില്‍ക്കുന്നൊരു പരിപാടി, തിരുവനന്തപുരത്തെ കുറച്ചു മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നമാണെന്ന് കേരള സമൂഹത്തിന് തോന്നുന്നിടത്തോളം കാലം അദാനിക്ക് പേടിക്കാനില്ല. എന്നാല്‍ എക്കാലത്തും അങ്ങനെയായിരിക്കില്ല എന്നൊരു സാധ്യതയുടെ പേരാണ് കാലം.
കെ. സഹദേവന്‍
Jan 27, 2023
3 Minutes Read
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Jan 25, 2023
6 Minutes Read
എന്‍.ഇ. സുധീര്‍
Jan 24, 2023
11 Minutes Listening
എ. എ. റഹീം
Jan 24, 2023
3 Minutes Read
കെ. കണ്ണന്‍
Jan 20, 2023
5 Minutes Watch
ശ്രീജിത്ത് ദിവാകരന്‍
Jan 20, 2023
14 Minutes Read
സല്‍വ ഷെറിന്‍
Jan 15, 2023
21 Minutes Read