ഖസാക്കിന്റെ ബുദ്ധിജീവിക്കുത്തക
തൃക്കരിപ്പൂരിലെ കണ്ടത്തില്‍
കത്തിച്ചാമ്പലായി
ഖസാക്കിന്റെ ബുദ്ധിജീവിക്കുത്തക തൃക്കരിപ്പൂരിലെ കണ്ടത്തില്‍ കത്തിച്ചാമ്പലായി
റസാക്കിന്റെ ഇതിഹാസമെന്നും ഇസാക്കിന്റെ ഇതിഹാസമെന്നും പറഞ്ഞവര്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോ ഖസാക്കിന്റെ ഇതിഹാസമെന്ന് ഉറപ്പിച്ച് പറഞ്ഞു. ഒ.വി വിജയന്‍ എന്ന പേരില്‍ ഒരെഴുത്തുകാരനുണ്ടെന്ന് അവര്‍ ആദ്യമായി അറിഞ്ഞു. നമ്മുടെ കോളേജ് മാഷമ്മാറുടെയും ബുദ്ധിജീവികളുടെയും വിഷയമായിരുന്ന ഖസാക്കും രവിയും പത്മയും മൈമൂനയും രവിയെ കടിക്കുന്ന പാമ്പും നമ്മുടെ അമ്മമാരുടെയും ഏട്ടിമാരുടെയും വിഷയമായി. ഖസാക്കിന്റെ ഇതിഹാസത്തിന് അന്നുവരെയുണ്ടായിരുന്ന ബുദ്ധിജീവിക്കുത്തക ആദ്യമായി തൃക്കരിപ്പൂരിലെ കണ്ടത്തിലെ ഓലച്ചുട്ടുകളില്‍ കത്തിച്ചാമ്പലായി.
18 Mar 2023, 04:41 PM
വീടിനടുത്താണ് ആലുംവളപ്പ്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും പോതികളുടെയും വിശാലമായ കളിമൈതാനം. ഖസാക്കിന്റെ ഇതിഹാസം എന്ന കൃതി നോവല്‍ സാഹിത്യത്തിലെ എക്കാലത്തെയും ഇതിഹാസമാകുന്നതു പോലെതന്നെയാണ് അതേ പേരിലുള്ള രംഗപാഠം മലയാള നാടകാവതരണത്തിലെയും ഇതിഹാസമാകുന്നത്. ഖസാക്കിന്റെ ഇതിഹാസം എന്ന ഗ്രാമീണ നാടകത്തിന് മലയാള രംഗവേദിയുടെ ഇന്നോളമുള്ള ചരിത്രത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്.
തൃക്കരിപ്പൂരില്‍ നിന്ന് തുടങ്ങി അഖിലേന്ത്യാതലത്തില്‍ ശ്രദ്ധേയമായ ഒരു നാടകം കാസര്‍ഗോഡ് പോലുള്ള പിന്നാക്ക ജില്ലയില്‍ നിന്നും രൂപപ്പെട്ടുവന്ന ചരിത്രവും രേഖപ്പെടുത്തി വെക്കേണ്ടതാണ്. അങ്ങനെയൊരു രേഖപ്പെടല്‍ മലയാള നാടകവേദിക്ക് എക്കാലത്തേക്കുമുള്ള വലിയ മുതല്‍ക്കൂട്ടാണ്.
ആലുംവളപ്പിലെ പോതിമാരും മനുഷ്യരും
ആല്‍മരങ്ങള്‍ തഴച്ച ആലുംവളപ്പുകള്‍ തൃക്കരിപ്പൂരില്‍ എവിടെയും കാണാം. പക്ഷെ എടാട്ടുമ്മല്‍ ആലുംവളപ്പ് അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. കാലങ്ങള്‍ കരിയിലകളായടിഞ്ഞ മണ്ണില്‍ ഓരോ തവണ ചവിട്ടുമ്പോഴും എന്തോ ഒരു ഗാഢ ഗഹനതയില്‍ നമ്മള്‍ നിശ്ശബ്ദമാകും.
വൃക്ഷപത്രങ്ങള്‍ സങ്കീര്‍ണ്ണമായ നിഴല്‍ ചിത്രങ്ങളെഴുതുന്ന മണ്ണില്‍ പറഞ്ഞറയിക്കാനാകാത്ത നിഗൂഢതകള്‍ ആല്മരപ്പടുതകളൊരുക്കി. നട്ടുച്ച വിജനതയിലെ ഘനസാന്ദ്രിമയില്‍ ദേവ ദൂതികള്‍ മണ്ണിലേക്കാഴ്ന്ന വേരുകളില്‍ തൂങ്ങിയാടി. ഈ ദേശത്തിന് മറ്റെന്തൊ ഒരു നിയോഗമുണ്ട്, ഉത്തരവാദിത്വം നിര്‍വഹിക്കാനുണ്ടെന്ന ഉള്ളറിവുകള്‍ ആല്‍ മരത്തണല്‍ത്തെഴുപ്പുകള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു.
ഖസാക്കിലെ മനുഷ്യര്‍ ജീവിതം തേടി ആലും വളപ്പിലേക്കെത്തുന്നതും ഒരു നൈരന്തര്യം തന്നെയാണ്. അതിന്റെ ആത്മീയവും ഭൗതികവുമായ മാനങ്ങള്‍ പലതാണ്. ഏകതാനമായ പടവുകള്‍ ചവുട്ടിയല്ല ഖസാക്കിന്റെ ഇതിഹാസമെന്ന അരങ്ങ്പാഠം രൂപപ്പെട്ടു വന്നത്. പല പല വഴികളിലൂടെ പലരുടേതായ യാത്രകള്‍ ഒടുവിലൊന്നായി ആല്‍മരങ്ങളെഴുതുന്ന നിഴല്‍ച്ചിത്രങ്ങളില്‍ കലരുകയായിരുന്നു. പഴയകാലത്തെ അയവെട്ടി മണ്ണില്‍ മയങ്ങുന്ന നാട്ടു ദൈവങ്ങള്‍ ഖസാക്കിലെ മനുഷ്യരുടെ നോവുകളേറ്റുവാങ്ങി.ഒരു ദേശം മറ്റൊരു ദേശത്തെ ഉദരത്തിലാവാഹിച്ചു. തൃക്കരിപ്പൂരിലെ ആലുംവളപ്പില്‍ നിന്നും പാലക്കാട്ടെ ഖസാക്കിലേക്ക് നാടകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമിഷയെന്ന കൊച്ചു കുട്ടിയുടെ ദൂരമേയുള്ളു.
ഇതുവരെ സങ്കല്പത്തില്‍ മാത്രമനുഭവിച്ച ഒരു ദേശം കണ്‍മുന്നില്‍ നിവര്‍ന്നു വന്നു. നോവലില്‍ വായിച്ചറിഞ്ഞ ഒരു ദേശവും അവിടെയുള്ള ജീവിതവും ഭൗതിക യാഥാര്‍ത്ഥ്യമായി നമ്മുടെ ജീവിതവുമായി താദാത്മ്യപ്പെടുകയായിരുന്നു.
ഖസാക്കിന്റെ നാടകപ്പിറവി
ആലോചിക്കുമ്പോ എന്നും അതിശയമാണ്. തൃശൂരിലെ സംഗീത നാടക അക്കാദമി ക്യാന്റീനില്‍ പ്രിയപ്പെട്ട ചങ്ങാതി ജോസ് കോശിയുമൊത്ത് ചായ കുടിച്ചു കൊണ്ടിരിക്കുന്ന ഒരു പകല്‍നേരം. അങ്ങ് ഡല്‍ഹിയിലുള്ള ദീപനെ ഫോണില്‍ വിളിച്ചു. കാസര്‍ഗോഡ് ഞങ്ങളുടെ ഗ്രാമത്തില്‍ വന്ന് ഒരു നാടകം ചെയ്യാന്‍ താല്പര്യമുണ്ടാ എന്നാണ് ചോദിച്ചത്. ദീപന്‍ മുന്‍പേ സംവിധാനം നിര്‍വഹിച്ച സ്‌പൈനല്‍കോര്‍ഡ്, പിയര്‍ഗിന്റ് പോലുള്ള നാടകങ്ങള്‍ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. കെട്ടിമറച്ച സ്റ്റേജെന്ന സ്ഥലപരിമിതിയെ അനായാസേന മറികടക്കുന്ന, കാണി അരങ്ങിന്റെ അവിഭാജ്യ ഘടകമാകുന്ന, നാടകത്തിലെ അഭിനയമെന്നത് ചില സന്ദര്‍ഭങ്ങളില്‍ ജീവിത യാഥാര്‍ത്ഥ്യമാകുന്ന, (ഉദാഹരണത്തിന് നാടകത്തിലെ നടന്മാര്‍ കഥാപാത്രങ്ങളായി കഴിക്കുന്ന ഭക്ഷണം കാണികള്‍ യഥാതതമായി അനുഭ വിക്കുന്നത് ) കാഴ്ചകളിലൂടെ അരങ്ങിനെ ജീവിതത്തോടൊപ്പം ചേര്‍ത്ത് നിര്‍ത്തുന്ന രാസവിദ്യയായിരുന്നു ദീപന്റെ നാടകങ്ങള്‍. അന്നുവരെ കണ്ടു വന്ന നാടകാനുശീലനങ്ങളെ പുതുക്കിപ്പണിയുന്നതായിരുന്നു.

നടന്‍ പ്രേക്ഷകനെ തന്റെ ജീവിതാനുഭവങ്ങളിലേക്ക് സമന്വയിപ്പിച്ച് നടകത്തിന്റെ ഭാഗമാക്കുന്ന ദീപന്റെ നാടകങ്ങളില്‍ ഞങ്ങളുടെ നാട്ടിലെ തെയ്യാനുഭവങ്ങളേറെയുണ്ട്. ദീപന്റെ നാടകങ്ങളുടെ ഏറ്റവും നല്ല അരങ്ങ് ഞങ്ങളുടെ നാടാണെന്ന് സ്‌പൈനല്‍കോഡ് നാടകം കാണുമ്പോഴൊക്കെ തോന്നിയിരുന്നു. അത്തരം നാടകങ്ങള്‍ പറ്റിയ നല്ല അയരുള്ള മണ്ണാണ് ഞങ്ങളുടെ തൃക്കരിപ്പൂര്‍ ദേശമെന്ന ചിന്ത അങ്ങനെ ബലപ്പെട്ടു വന്നു.

തൃക്കരിപ്പൂര് കെ.എം. കെ. സ്മാരക സമിതിയുമായി അത്രയധികം ആത്മബന്ധമുണ്ട്. കലാസമിതി എത്രയോ വര്‍ഷങ്ങളായി നാടകം ചെയ്യുന്നുണ്ട്. നമ്മുടെ നാട്ടിലെ കലാകാരന്മാര്‍ തന്നെയാണ് സ്ഥിരമായി സംവിധായകരും അഭിനേതാക്കളും. അതില്‍ നിന്നൊരു മാറ്റം കൊണ്ടുവന്നത് വൈക്കം മുഹമ്മദ് ബഷീറിന്റെ പൂവമ്പഴം നാടകമാക്കിയപ്പോഴാണ്. ആദ്യമായി ഒരു സംവിധായകന്‍ പുറത്ത് നിന്ന് വരികയാണ്. സുവീരന്‍ നിറത്താടിയ വടക്കന്‍ മണ്‍വീറിലേക്കാണ് പ്രബലന്‍ വരുന്നത്. തൃശൂരിലെ പ്രിയപ്പെട്ട നാടകസുഹൃത്തിനെ ഏറെ പ്രതീക്ഷയോടെയാണ് കെ.എം.കെയിലേക്ക് കൊണ്ടുവരുന്നത്. സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ച പ്രബലന്‍ വേലൂര്‍ തൃക്കരിപ്പൂരില്‍ താമസിച്ചു. പൂവമ്പഴം എന്ന നാടകം അവതരിപ്പിച്ചത് കലാസമിതിയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. പ്രബലന്‍ സാക്ഷാത്കരിച്ച പൂവമ്പഴം നാടകത്തിലൂടെ കെ.എം.കെയിലെ കലാകാരന്മാര്‍ തൃക്കരിപ്പൂരിന്റ പരിധിവിട്ട് യാത്ര ചെയ്തു. തിരുവനന്തപുരം, തൃശൂര്‍, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ പൂവമ്പഴം നാടകം അവതരിപ്പിച്ചു.
പൂവമ്പഴത്തിന് ശേഷം പ്രിയനന്ദനന്‍ കുതിരപ്പന്തിമഠത്തില്‍ കുഞ്ഞമ്പു എന്ന നാടകം സംവിധാനം ചെയ്തു. മികച്ച അവതരണമായിരുന്നിട്ടും കൂടുതല്‍ വേദികളില്‍ കുഞ്ഞമ്പു നാടകം കളിച്ചില്ല. അതിനു ശേഷം കലാസമിതിയുടേതായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നു. പിന്നെയും കുറച്ച് കഴിഞ്ഞാണ് പുതിയൊരു നാടകം എന്ന ആശയം കലാസമിതി പ്രവര്‍ത്തകര്‍ മുന്നോട്ടു വെക്കുന്നത്. അങ്ങനെയാണ് ദീപനെ നേരിട്ട് വിളിച്ച് തൃക്കരിപ്പൂരിലേക്ക് വരാന്‍ ആവശ്യപ്പെടുന്നത്. കേരളത്തിലെ മികച്ച പ്രൊഫഷണലുകളെ വെച്ച് വമ്പന്‍ നാടകങ്ങള്‍ ചെയ്യുന്ന ദീപന്‍ ശിവരാമന്‍ ഞങ്ങളുടെ കുഗ്രാമത്തില്‍ വന്ന് താമസിച്ച് അവിടെയുള്ള സാധാരണക്കാരെ നടന്മാരാക്കി നാടകം ചെയ്യില്ല എന്ന ഉറച്ച ബോധ്യത്തിലാണ് അന്നങ്ങനെ സംസാരിച്ചത്.

ദീപന് ഒറ്റയടിക്ക് നാടകം ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞു. കൂടുതലൊന്നും ചോദിക്കാതെ തന്നെ തൃക്കരിപ്പൂരില്‍ വന്ന് നാടകം ചെയ്യാമെന്ന് ഉറപ്പിച്ച് പറയുകയായിരുന്നു. സത്യത്തില്‍ വല്ലാത്ത അമ്പരപ്പാണ് അന്ന് തോന്നിയത്. എന്ത് നാടകം ചെയ്യും അതിന് എന്ത് സാമ്പത്തിക ബാധ്യത വരും എന്ന കാര്യമൊന്നും അപ്പോള്‍ സംസാരിച്ചിരുന്നില്ല. തൃക്കരിപ്പൂര്‍ നാടിനെ കുറിച്ചും കെ.എം.കെ. സ്മാരക കലാസമിതിയെ കുറിച്ചും നാട്ടിലെ അമേച്ചര്‍ നാടക സമിതികളെ കുറിച്ചും ദീപനുമായി നിരന്തരം ചര്‍ച്ച ചെയ്തുകൊണ്ടിരുന്നു. തൃക്കരിപ്പൂരിലെ സാധാരണ മനുഷ്യരെ, തെയ്യങ്ങളെ, കാവുകളെ, നാട്ടുപുരാവൃത്തങ്ങളെ, പറ്റുന്നതു പോലെ വിശദീകരിച്ചു കൊടുത്തു.
കുടുംബം ജോലി എന്നതിനൊപ്പം നിസ്വാര്‍ത്ഥമായി കലാസമിതി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നാട്ടുകാരെ കുറിച്ചും പറഞ്ഞുപറഞ്ഞ് നമ്മുടെ നാട് ദീപന് അത്രയും സുപരിചിതമായി.
ദീപന് ഡല്‍ഹിയില്‍ നിന്നും വിമാനം കേറി ഒരു വൈകുന്നേരം തൃക്കരിപ്പൂരിലെ കലാസമിതിയിലെത്തി. കലാസമിതിയിലേക്ക് ഒരാള്‍ വിമാനത്തില്‍ വരുന്നത് ആദ്യമായിട്ടായിരുന്നു. എല്ലാവരെയും പരിചയപ്പെട്ടു. തൃക്കരിപ്പൂരിലെ ചായ കുടിച്ചു. നാട്ടുവര്‍ത്താനങ്ങള്‍ പറഞ്ഞു.

ആദ്യ സന്ദര്‍ശനത്തില്‍ നാടകത്തെ കുറിച്ചൊന്നും സംസാരിച്ചില്ല. ഏത് നാടകമാണ് ചെയ്യുന്നത് എന്നു സംബന്ധിച്ച് ആദ്യത്തെ കൂടിക്കാഴ്ചയില്‍ ധാരണയുണ്ടായിരുന്നില്ല. നമ്മുടെ നാടുമായി ബന്ധപ്പെട്ട നാട്ടുപുരാവൃത്തങ്ങളും ചരിത്രവുമൊക്കെയുള്ള ഒരു നാടകം ചെയ്യാമെന്നൊക്കെയായിരുന്നു ആദ്യം വിചാരിച്ചത്.
തൃക്കരിപ്പൂരില്‍ ആദ്യം വന്ന് പോയതിന് ശേഷം പല കാര്യങ്ങളും സംസാരിച്ചു. പിന്നെയും കുറേ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഖസാക്കിന്റെ ഇതിഹാസം എന്ന കൃതിയെ അടിസ്ഥാനമാക്കി ഒരു നാടകം ചെയ്യാമെന്ന് ഞങ്ങള്‍ തീരുമാനമെടുക്കുന്നത്. പുറത്താരോടും അത് ചര്‍ച്ച ചെയ്തിരുന്നില്ല. അങ്ങനെയാണ് നാടക ക്യാമ്പിന്റെ ആദ്യ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. അപ്പോഴേക്കും ദീപന് തൃക്കരിപ്പൂര്‍ നാടിനെ കുറിച്ചും നാട്ടുകാരെ കുറിച്ചും നാട്ടിലെ കലാസമിതി പ്രവര്‍ത്തനങ്ങളെ കുറിച്ചും കൃത്യവും വ്യക്തവുമായ ധാരണ കൈവന്നു.
ചാപ്പേരെ വളപ്പെന്ന കുതിര് കണ്ടത്തിലെ നാടകശാല
2015 ജൂണ്‍ മാസം 7 നാണ് വീടിന് മുന്നിലെ കണ്ടത്തിലെ വിശാലമായ കുതിരില്‍ നാടക ക്യാമ്പ് ആരംഭിക്കുന്നത്. കുതിരെന്ന് പറഞ്ഞാല്‍ വയലിന്റെ നടുവിലോ, ഓരത്തോ മണ്ണിട്ട് ഉയര്‍ത്തി പഴയ കാലത്ത് നിര്‍മ്മിക്കുന്ന പറമ്പുകളാണ്. യഥേഷ്ടം കാറ്റും വെളിച്ചവും തണലും തുറസ്സും സന്തോഷവും പകര്‍ന്ന് തരുന്ന വിശിഷ്ടമായ ആവാസ വ്യവസ്ഥ കൂടിയാണ് കുതിര്.

ആദ്യഘട്ടത്തിലെ ക്യാമ്പില്‍ വെച്ചാണ് ഖസാക്കിന്റെ ഇതിഹാസം എന്ന നോവലില്‍ നിന്നുമാണ് ഒരു നാടകം ഉണ്ടാകാന്‍ പോകുന്നതെന്ന് അറിയിക്കുന്നത്. നാടകത്തിന്റെ പേരൊന്നും അന്ന് തീരുമാനിച്ചിരുന്നില്ല. 40 അടി നീളവും 35 അടി വീതിയുമുള്ള അടച്ചുറപ്പുള്ള ഒരു സ്ഥലമാണ് റിഹേഴ്‌സലിനായി ദീപന്‍ ആദ്യം ആവശ്യപ്പെട്ടത്. തൃക്കരിപ്പൂര്‍ ടൗണില്‍ പണി പൂര്‍ത്തിയായ കെട്ടിടത്തിന് മുകളില്‍ പരിശീലനത്തിന് പറ്റിയ സ്ഥലവും ഞങ്ങള്‍ കണ്ടുവെച്ചിരുന്നു. പക്ഷെ, ആദ്യത്തെ കാഴ്ചയില്‍ തന്നെ ആ സ്ഥലം റിഹേഴ്‌സലിന് തീരെ പറ്റിയതല്ലെന്ന് ദീപന്‍ പറഞ്ഞു.
തൃക്കരിപ്പൂര് പരിസരത്തെവിടെയും സംവിധായകന്റെ സൗകര്യത്തിനനുസരിച്ച് നാടക പരിശീലനത്തിന് പറ്റിയ ഹാളോ സമാനമായ സ്ഥലമോ ഉണ്ടായിരുന്നില്ല.
ദീപന്‍ വിചാരിച്ചതുപോലുള്ള റിഹേഴ്‌സല്‍ സ്‌പേസ് ലഭ്യമല്ല എന്നുറപ്പായി. ഇനി എന്തു ചെയ്യും എന്ന ചിന്തയില്‍ നിന്നുമാണ് ഓപ്പണ്‍ ഗ്രൗണ്ട് എന്ന ആശയത്തിലെത്തുന്നത്. തുറസ്സായ സ്ഥലം നോക്കി നോക്കിയാണ് വീടിന് മുന്നിലെ കണ്ടത്തിലെത്തിയത്. ചാപ്പേരവളപ്പെന്ന് ഞങ്ങള്‍ വിളിക്കുന്ന സ്ഥലത്തെത്തിയതോടെ മറ്റാരു നാടകത്തിന് തുടക്കമാവുകയായിരുന്നു.
ചുറ്റിലും വയലുകളുള്ള നല്ല കാറ്റുവീശുന്ന വൃത്താകൃതിയിലുള്ള കുതിരിനെ നാടക സംവിധായകന് നന്നെ ബോധിച്ചു. ഡല്‍ഹിയില്‍ നിന്നും തൊടുലാടി മുള്ളുകള്‍ നിറഞ്ഞ ഞങ്ങളുടെ ചാപ്പേരെ വളപ്പില്‍ ദീപന്‍ ശിവരമാന്‍ എത്തിയതോടെയാണ് ഇന്നു കാണുന്ന ഖസാക്കിന്റെ ഇതിഹാസം നാടകത്തിന്റെ ബീജാവാപം നടക്കുന്നത്.

2015 ജൂണ്‍ 7 ന് തൃക്കരിപ്പൂരിലെയും പരിസര പ്രദേശങ്ങളിലെയും നാടക പ്രവര്‍ത്തകര്‍ക്ക് വേണ്ടി രണ്ടുദിവസത്തെ തിയറ്റര്‍ വര്‍ക്ക്‌ഷോപ്പ് നടത്തിയാണ് പ്രൊജക്ടിന് തുടക്കം കുറിക്കുന്നത്. നാടകത്തിലേക്ക് വേണ്ടുന്ന ആള്‍ക്കാരെ മാത്രം തെരഞ്ഞെടുത്ത് വര്‍ക്ക്ഷോപ്പ് അവസാനിപ്പിച്ചു. കലാസമിതികളില്‍ നാടകം കളിക്കുന്ന നാട്ടിലെ തികച്ചും അമേച്വറായ കലാകാരന്മാരായിരുന്നു അഭിനേതാക്കള്‍. തൃക്കരിപ്പൂരിനോട് ചേര്‍ന്ന് കിടക്കുന്ന നടക്കാവ് , ഉദിനൂര്‍ കിനാത്തില്‍ , തടിയന്‍ കൊവ്വല്‍, അന്നൂര്‍ ,വെള്ളൂര്‍, കരിവെള്ളൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ അത്രയധികം നാടക കലാകാരന്മാരുണ്ട്. ഒരു തവണയെങ്കിലും സ്റ്റേജില്‍ പെര്‍ഫോം ചെയ്യാത്ത ഒരു കലാകാരനെങ്കിലും ഇല്ലാത്ത ഒരൊറ്റ വീടുമുണ്ടാകില്ല നമ്മുടെ നാട്ടില്‍. കലാപ്രവര്‍ത്തനമെന്നത് ജീവിതത്തില്‍ നിന്നും വിഭിന്നമായ ഒന്നല്ല.

നാട്ടുമ്പുറത്തുകാരായ സാധാരണ മനുഷ്യര്‍ നാടകത്തില്‍ അഭിനയിക്കും. പാട്ടു പാടും പരിപാടികള്‍ സംഘടിപ്പിക്കും. അവര്‍ സ്വയം തങ്ങള്‍ കലാകാരാമാരാണെന്ന് കണക്കാക്കീട്ടേയില്ല. സംഗീത നാടക അക്കാദമിയോ സ്‌കൂള്‍ ഓഫ് ഡ്രാമയോ അവര്‍ക്കറിയില്ല. തങ്ങളെ ആരും അംഗീകരിക്കുന്നില്ല, ബഹുമാനിക്കുന്നില്ല എന്നുള്ള യാതൊരു പരിഭവമോ ഈഗോ പ്രശ്‌നങ്ങളോ അവര്‍ക്കില്ല. ഒരു കാര്യത്തില്‍ അവര്‍ക്ക് നിര്‍ബന്ധമുണ്ട് വര്‍ഷത്തില്‍ ഒരു തവണയെങ്കിലും നാടകം അഭിനയിക്കണം. അതിനവര്‍ക്ക് ധാരാളം അവസരങ്ങളുണ്ട്. നാട്ടില്‍ കലാസമിതികളുടെ വാര്‍ഷികാഘോഷങ്ങളിലും ഓണാഘോഷ പരിപാടികളിലുമായി നാടകങ്ങളും സംഗീത ശില്പങ്ങളും സംഘടിപ്പിക്കാറുണ്ട്. അനിലന്‍ ചിത്രശാല, കെ.വി, കൃഷ്ണന്‍ മാസ്റ്റര്‍, എ. കെ. കുഞ്ഞിരാമന്‍ പണിക്കര്‍, വത്സരാജ് തൃക്കരിപ്പൂര്‍, ഗംഗന്‍ ആയിറ്റി, സുരഭി ഈയ്യക്കാട്, അനില്‍ നടക്കാവ്, ഇ.വി. ഹരി ദാസ് തുടങ്ങിയ നമ്മുടെ നാട്ടിലെ സംവിധായകരുടെ നാടകങ്ങളിലൂടെയാണ് ഇന്നത്തെ നടന്മാരൊക്കെ ഉണ്ടായിട്ടുള്ളത്. അവര്‍ക്ക് നാടകം എന്നത് വ്യക്തി ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു.
തൃക്കരിപ്പൂരിലെ ഖസാക്ക് ജീവിതം
ആദ്യ സന്ദര്‍ശനത്തിന് ശേഷം ഡല്‍ഹിയിലേക്ക് തിരിച്ചുപോയ ദീപന്‍ കൃത്യമായ പ്ലാനും സ്‌കെച്ചുമായാണ് രണ്ടാമത് വന്നത്. മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരന്‍ ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നാടകമാണ് ചെയ്യുന്നതെന്ന് നടന്മാര്‍ക്ക് വിശദീകരിച്ചു കൊടുത്തു. ക്യാമ്പില്‍ നോവല്‍ വായിച്ചവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. നാടകത്തിലെ അഭിനേതാക്കളായെത്തിയവരില്‍ പ്രൊഫഷണല്‍ നടന്മാര്‍ ആരുമുണ്ടായിരുന്നില്ല. എല്ലാവരും പല തൊഴിലെടുത്ത് ജീവിക്കുന്നവരാണ്. അതില്‍ കൂലിപ്പണിക്കാരുണ്ട്. ഡ്രൈവര്‍മാരുണ്ട് അധ്യാപകരുണ്ട്. ഡോക്ടറുണ്ട്, ബാങ്ക് ജീവനക്കാരുണ്ട്, സര്‍ക്കാര്‍ ഓഫീസില്‍ ജോലി ചെയ്യുന്നവരുണ്ട്. അങ്ങനെ പല തരത്തില്‍പ്പെട്ട നാട്ടിലെ അഭിനേതാക്കളെ ഞങ്ങള്‍ തന്നെ കണ്ടെത്തുകയായിരുന്നു. ജോലിക്കും ജീവിതത്തിനുമിടയിലെ വിനോദമായിരുന്നു അവര്‍ക്ക് നാടകം കളി. തങ്ങള്‍ വലിയ കലാകാരന്മാരാണെന്ന ധാരണയും അതുണ്ടാക്കുന്ന ഈഗോയും അമ്പത് പേരുള്‍പ്പെടുന്ന നാടക സംഘത്തില്‍ ഇതുവരെയുണ്ടായിട്ടില്ല. ഇന്നുവരെയുള്ള കലാപ്രവര്‍ത്തനങ്ങളിലൂടെ അവര്‍ ആര്‍ജിച്ച ബോധ്യങ്ങളാണ് അവരെ തികഞ്ഞ അച്ചടക്കമുള്ള കലാകാരന്മാരാക്കി മാറ്റിയത്.

നാടകത്തിന്റെ 20 ദിവസം നീണ്ട ഒന്നാംഘട്ട പരിശീലനത്തില്‍ ആദ്യ ദിനങ്ങളില്‍ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന്റെ വായനയായിരുന്നു. നാടകത്തിലെ നടീനടന്മാര്‍ പലയാവൃത്തി മാറി മാറി നോവല്‍ വായിച്ചു. എന്താണ് ഖസാക്കെന്ന് കലാകാരന്മാര്‍ക്ക് വ്യക്തമായതിന് ശേഷമാണ് ഇംപ്രൊവൈസേഷന്‍ ആരംഭിക്കുന്നത്. നടന്മാരെ കൊണ്ട് പല വിധത്തിലുള്ള improvisation നടത്തി നോക്കി. ഖസാക്കിലെ കഥാപാത്രങ്ങളൊക്കെ എല്ലാവരെക്കാണ്ടും മാറി മാറി ചെയ്യിച്ചു. ആണുങ്ങളൊക്കെ നാടകത്തിലെ എല്ലാ പുരുഷ കഥാപാത്രങ്ങളെയും, നടിമാര്‍ സ്ത്രീ കഥാപാത്രങ്ങളെയും അവതരിപ്പിച്ച് കാണിച്ചു.
ചെതലിയും കൂമന്‍കാവും ഞാറ്റുപുരയും കരിമ്പനകളുടെ കനത്ത നിഴലുകളും നടീനടന്മാര്‍ക്ക് മുന്നില്‍ തെളിഞ്ഞു. ഖസാക്ക് എന്ന നിഗൂഢതകള്‍ നിറഞ്ഞ ലോകത്തെയും അവിടെയുള്ള വിചിത്രസ്വഭാവത്തിലുള്ള കുറേ മനുഷ്യരെയും അവരുടെ വ്യഥകളെയും തൃക്കരിപ്പൂരിന്റെ മണ്ണില്‍ കിടന്ന് കലാകാരന്മാര്‍ നേരില്‍ കണ്ടു.
രാവിലെ മുതല്‍ കഠിനമായി റിഹേഴ്‌സല്‍ ചെയ്ത് ക്ഷീണിച്ച ഒരു രാത്രിയില്‍ സംവിധായകന്‍ എല്ലാവരോടും വെറും നിലത്ത് കണ്ണടച്ച് കിടക്കാന്‍ പറഞ്ഞു. പുറത്തെ എല്ലാ വെളിച്ചങ്ങളും കെടുത്തി. കണ്ണടച്ച് എല്ലാവരോടും ശാന്തമായുറങ്ങാന്‍ സംവിധായകന്‍ നിര്‍ദ്ദേശിച്ചു. ഇത്രയും നാളത്തെ പരിശീലനത്തില്‍, ആവര്‍ത്തിച്ചുള്ള നോവല്‍ വായനയില്‍ നിങ്ങളെ ഏറ്റവും സ്വാധീനിച്ച കഥാപാത്രത്തെ ഉള്ളില്‍ കാണാനും ആ കഥാപാത്രവുമായി നിശ്ശബ്ദമായി സംവദിക്കാനും പറഞ്ഞു.
ആരും ശബ്ദിക്കുന്നില്ല. കനത്ത ഇരുട്ടും നിര്‍ത്താതെ പെയ്യുന്ന മഴയും. നടന്മാരില്‍ ചിലര്‍ ഉറക്കത്തിന്റെ ആലസ്യത്തിലകപ്പെട്ടു.
മോഹനിദ്രയിലകപ്പെട്ട ക്ഷീണിച്ച മനുഷ്യരുടെ അടുത്ത് ചെന്നിരുന്ന് സംവിധായകന്‍ അവരുടെ ഉപബോധമനസ്സ് പതുക്കെ തുറന്നു. കൂമന്‍കാവിലെ ആല്‍മരത്തഴപ്പുകളും ചെതലിയുടെ ഇരുണ്ട താഴ്‌വാരങ്ങളും കബന്ധങ്ങള്‍ നീരാടുന്ന പള്ളിക്കുളവും സെയ്ദ് മിയാന്‍ ഷെയ്ക്കിന്റെയും തങ്ങന്മാരുടെയും കുതിരക്കുളമ്പടിയൊച്ചകളും കാറ്റുപിടിച്ച കരിമ്പനകളുടെ ഇളകിയാട്ടങ്ങളും അടഞ്ഞു പോയ കണ്‍പോളകള്‍ക്കുള്ളില്‍ തെളിഞ്ഞു. ഖസാക്കിന്റെ പൂപ്പല് പിടിച്ച വഴിത്താരകളുടെ പഴമയില്‍ അവര്‍ കുറേ നിഴലുകളെ കണ്ടു. നൈജാമലിയെയും ഖാലിയാരെയും അള്ളാപ്പിച്ച മൊല്ലാക്കയെയും കുപ്പുവച്ചനെയും കൂട്ടാടന്‍ പൂശാരിയെയും രവിയെയും മൈമുനയെയും തിത്തിബിയുമ്മയെയും പത്മയെയും ആബിദയെയും കുട്ടാപ്പു നരിയെയും അപ്പുക്കിളിയെയും ചുക്രുരാവുത്തരെയും ശിവരാമന്‍ നായരെയും നാരായണിയെയും മാധവന്‍ നായരെയും രവിയുടെ അച്ഛനെയും... അങ്ങനെയങ്ങനെ ഖസാക്കിലെ മനുഷ്യ വ്യഥകളെയൊന്നാകെ നേര്‍ക്കുനേര്‍ കൂടിക്കണ്ടു.
ഇതില്‍ നാടകമേത് ജീവിതമേത്...
നടന്മാരെ ഹിപ്‌നോട്ടൈസ് ചെയ്ത് സംവിധായകന്‍ അവരില്‍ എത്ര ആഴത്തില്‍ ഖസാക്കിന്റെ വേരുകള്‍ പടര്‍ന്നിട്ടുണ്ടെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു.
ഒന്നാംഘട്ട പരിശീലന പദ്ധതി അങ്ങനെ അവസാനിച്ചു. രണ്ടാം ഘട്ടത്തില്‍ ഞങ്ങള്‍ ഖസാക്കെന്തെന്ന് നേരിട്ടനുഭവിക്കുകയായിരുന്നു. നാടക സംഘത്തിലെ മുഴുവന്‍ അംഗങ്ങളും പാലക്കാട്ടെ തസ്രാക്കിലെത്തി. ഖസാക്കിലെ മനുഷ്യരെ കണ്ടു. മൈമൂനയുടെ വീട് കണ്ടു. മൊല്ലാക്ക ബാങ്കുവിളിച്ച പള്ളി കണ്ടു. പ്രവാചക സാന്നിധ്യമുള്ള അറബിക്കുളം കണ്ടു. ഖസാക്ക് യാത്ര വല്ലാത്ത അനുഭവമായിരുന്നു. തസ്രാക്കിലെ നിറഞ്ഞു പടര്‍ന്ന പാടവും തോടും കുളങ്ങളും കണ്ടു. രവി ബസ്സിറങ്ങിയ കൂമന്‍ കാവ് കണ്ടു.
ആടിനെ ബലികൊടുക്കുന്ന കാവിലെ ആഭിചാരങ്ങള്‍ക്ക് സാക്ഷിയായി.

കൂമന്‍കാവ് രവിക്ക് മാത്രമല്ല ഞങ്ങള്‍ക്കും തീരെ അപരിചിതമായി തോന്നിയില്ല. തൃക്കരിപ്പൂരുമായി ഒട്ടേറെ സാമ്യങ്ങള്‍ തസ്രാക്കിനുണ്ടായിരുന്നു. തസ്രാക്കിലെ വാനവിശാലതയില്‍ പടര്‍ന്ന മരങ്ങളും വള്ളിപ്പടര്‍പ്പുകളുടെ ഗാഢഗഹനതയും ചൂഴ്ന്ന് നില്ക്കുന്ന കാവകമെത്തിയപ്പോള്‍ നാട്ടിലെ തെയ്യക്കാവില്‍ പോയതുപോലെയായിരുന്നു. തൃക്കരിപ്പൂരും തസ്രാക്കും കൂടിക്കുഴഞ്ഞ് നാടകത്തിലെ നടീനടന്മാര്‍ പുതിയൊരു മണ്ണഴകിന്റെ പൊരുളറിഞ്ഞു.
തസ്രാക്കില്‍ നിന്നും എല്ലാവരും പുലര്‍ച്ചെ തൃക്കരിപ്പൂരില്‍ തിരിച്ചെത്തി. വൈകുന്നേരത്തെ പരിശീലനത്തിനായി തയ്യാറായി. എല്ലാവരും കൈ പിടിച്ച് വട്ടത്തില്‍ കൂടിനിന്നു. സംവിധായകന്‍ ഓരോരുത്തരുടെയും ക്യാരക്ടര്‍ നിശ്ചയിച്ചു.

പെയിന്റ് പണിക്കാരനായ സുനി ദാര്‍ശനിക വ്യഥകള്‍ പേറുന്ന ആസ്‌ട്രോ ഫിസിക്‌സില്‍ ഗവേഷണം ചെയ്യുന്ന രവിയായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ രാജീവന്‍ നൈസാമലിയെന്ന ഖാലിയാരായി. ഡോക്ടറായ താരിമ മൈമൂനയായി. പെയിന്റ് പണിക്കാരനായ അക്കാളത്ത് വിജയേട്ടന്‍ മുങ്ങാങ്കോഴിയായി. ഇലക്ട്രീഷ്യനായ മനോജ് കൂട്ടാടന്‍ പൂശാരിയായി. അധ്യാപകനായ ലക്ഷ്മണന്‍ കുട്ടാപ്പു നരിയായി. സിമന്റ് പണിക്കാരാനായ കുട്ടന്‍ കുപ്പുവച്ചനായി. പെയിന്റിങ് തൊഴിലാളിയും ആര്‍ട്ടിസ്റ്റുമായ സുധീര്‍ മൊല്ലാക്കയായി.

കോടതിയിലെ ക്ലാര്‍ക്കായ ശ്രീജ ചാന്തുമ്മയായി. റിട്ടയര്‍ ചെയ്ത കൃഷ്ണന്‍ മാസ്റ്റര്‍ രവിയുടെ അച്ഛനായി. പൂരക്കളി പണിക്കറും അധ്യാപകനുമായ ഭാസ്‌കരന്‍ മാസ്റ്റര്‍ തെയ് നാകനായി. ഓട്ടോറിക്ഷ ഡ്രൈവറായ ഗോപാലേട്ടന്‍ ശിവരാമന്‍ നായരായി. എല്‍.ഐ.സി ഏജന്റായ കുമാരേട്ടന്‍ മാധവന്‍ നായാരായി. ബാലാമണി ടീച്ചര്‍ തിത്തിബിയുമ്മയും പത്മയുമായി പകര്‍ന്നാടി. എ.സി.സി സിമന്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന കുഞ്ഞൂട്ടന്‍ പൊന്തുരാവുത്തരും അപ്പുക്കിളിയുമായി.

ദിവസ വേതനക്കാരിയായ അശ്വതി നാരായണിയും ആബിദയുമായി.
അനുരാജ് , മാളവിക, ഗാന, പാര്‍വ്വതി എന്നീ കുട്ടികള്‍ ഏകാധ്യാപക വിദ്യാലയത്തിലെ വിദ്യാര്‍ഥികളായി. പിന്നെയും കുറേ കലാകാരന്മാര്‍ പല സന്ദര്‍ഭങ്ങളിലും ഖസാക്കില്‍ വരുന്നുണ്ട്.
ഖസാക്കിന്റെ ഇതിഹാസമെന്ന നാടകാവതരണത്തെക്കാള്‍ പ്രധാനപ്പെട്ടതാണ് വീടിന് മുന്നിലെ കണ്ടത്തില്‍ അങ്ങനെയൊരു നാടകം മെല്ലെ മെല്ലെ രൂപപ്പെട്ടു വരുന്ന പ്രക്രിയ.
കഥാപാത്രങ്ങളെ തീരുമാനിച്ചതോടെ നാടകം കൂടുതല്‍ ഗൗരവമായി. പരിശീലനം കര്‍ക്കശമായി. പാതി രാത്രികളില്‍ ചാപ്പേരെ വളപ്പില്‍ നിന്നും തീപ്പന്തങ്ങള്‍ ആളിക്കത്തി. എല്ലാവരും ഉറങ്ങുമ്പോള്‍ കണ്ടത്തിലെ കനത്ത ഇരുട്ടിലും ഇടമുറിയാത്ത കര്‍ക്കടകത്തിലും പൊട്ടിച്ചിരികളും അലര്‍ച്ചകളും നിലവിളികളും ബാങ്കുവിളികളും ഉയര്‍ന്നു. നാട്ടില്‍ ഇതൊന്നും പതിവില്ലാത്തതാണ്.
ഒരു പാട് വീടുകള്‍ റിഹേഴ്‌സല്‍ നടക്കുന്ന കുതിരിന് ചുറ്റുമുണ്ട്. അവര്‍ക്കാകെ അന്താളിപ്പായിരുന്നു. അവര്‍ നാടകപ്പിറപ്പിനെ അത്ഭുതത്തോടെ കണ്ടു.
കേട്ടവര്‍ കേട്ടവര്‍ സന്ധ്യയാകുമ്പോള്‍ ഖസാക്ക് ജീവിതം വെന്ത് തിളക്കുന്ന കുതിരിലെത്തി. എത്രയെത്രയോ നാടക പരിശീലനങ്ങളാണ് തൃക്കരിപ്പൂരും പരിസര പ്രദേശങ്ങളിലും നടന്നിട്ടുള്ളത്. പക്ഷെ ഇതങ്ങനെയായിരുന്നില്ല. പരിസര പ്രദേശങ്ങളിലെ അമ്മമാരും ഏട്ടിമാരും കുഞ്ഞിമക്കളും സീരിയല്‍ ഓഫ് ചെയ്ത് രാത്രിയില്‍ ഖസാക്കിലെത്തി. ദിവസം കഴിയുന്തോറും ഖസാക്കിലെത്തുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു. ഒ.വി. വിജയനെയോ നോവല്‍ സാഹിത്യത്തെയോ അറിയാത്ത സാധാരണക്കാരായിരുന്നു അവര്‍. റസാക്കിന്റെ ഇതിഹാസമെന്നും ഇസാക്കിന്റെ ഇതിഹാസമെന്നും പറഞ്ഞവര്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോ ഖസാക്കിന്റെ ഇതിഹാസമെന്ന് ഉറപ്പിച്ച് പറഞ്ഞു. ഒ.വി വിജയന്‍ എന്ന പേരില്‍ ഒരെഴുത്തുകാരനുണ്ടെന്ന് അവര്‍ ആദ്യമായി അറിഞ്ഞു. നമ്മുടെ കോളേജ് മാഷമ്മാറുടെയും ബുദ്ധിജീവികളുടെയും വിഷയമായിരുന്ന ഖസാക്കും രവിയും പത്മയും മൈമൂനയും രവിയെ കടിക്കുന്ന പാമ്പും നമ്മുടെ അമ്മമാരുടെയും ഏട്ടിമാരുടെയും വിഷയമായി. ഖസാക്കിന്റെ ഇതിഹാസത്തിന് അന്നുവരെയുണ്ടായിരുന്ന ബുദ്ധിജീവിക്കുത്തക ആദ്യമായി തൃക്കരിപ്പൂരിലെ കണ്ടത്തിലെ ഓലച്ചുട്ടുകളില്‍ കത്തിച്ചാമ്പലായി.
ഖസാക്ക് നാടകത്തിന്റെ രണ്ടാംഘട്ട പരിശീലനത്തിന്റെ സമാപനം മലയാള നാടക വേദിയില്‍ ഇനി ആവര്‍ത്തിക്കാനിടയില്ലാത്ത ചരിത്രമാണ്. ഇങ്ങനെയൊരു റിഹേഴ്‌സല്‍ ഒരു പക്ഷെ ഒരു നാടകത്തിനും ഉണ്ടാകാനിടയില്ല.
അവസാനത്തെ റിഹേഴ്‌സല്‍ ഒരു സംഭവം തന്നെയായിരുന്നു. രാവിലെ 8 മണിക്ക് തുടങ്ങി സന്ധ്യയോടെയാണ് പരിശീലനം അവസാനിച്ചത്.
അത്രയും വിശദമായിട്ടായിരുന്നു അന്നത്തെ റിഹേഴ്‌സല്‍. കാണാന്‍ വന്‍ ജനാവലിയും ഉണ്ടായിരുന്നു. അത് നാടകമായിരുന്നില്ല. ജീവിതമായിരുന്നു. ഇന്ന് ജനങ്ങള്‍ കാണുന്ന നാടകത്തിന്റെ വിരാട് രൂപമായിരുന്നു.
അതിസൂക്ഷ്മമായ അനുഷ്ഠാനം പോലെ സമര്‍പ്പിതമായിരുന്നു അന്നത്തെ പരിശീലന ക്രിയകള്‍.

റിഹേഴ്‌സ്‌ല്‍ നടക്കുന്ന കുതിരിന് ചുറ്റുമുള്ള വിശാലമായ പാടങ്ങളും പറമ്പുകളും കുളവും കിണറും കാട്ടുപൊന്തകളും വീടുകളും ഒക്കെ നാടകത്തിന്റെ ഭാഗമാവുകയായിരുന്നു. കുത്തൂടുമായി കുപ്പുവച്ചന്‍ മീന്‍ പിടിക്കുന്നതിനായി മുട്ടോളം വെള്ളമുള്ള കണ്ടത്തിലെ തോട്ടിലിറങ്ങി. മഴക്കാലമായതിനാല്‍ പാടവും തോടും കുളങ്ങളും നിറഞ്ഞ് കവിഞ്ഞിരുന്നു. വേനല്‍ക്കാലത്ത് കണ്ടത്തിലെ പച്ചക്കറികള്‍ക്ക് വെള്ളമൊഴിക്കാനായി കുഴിച്ചുണ്ടാക്കിയ കൂവലിലേക്ക് (കൂവല്‍ - മണ്ണില്‍ കുഴിച്ചുണ്ടാക്കുന്ന താല്കാലികമായ കിണര്‍) അക്കാളത്ത് വിജയേട്ടന്‍ എടുത്തു ചാടി. കണ്ടു നില്ക്കുന്നവരുടെ ചങ്കിടിച്ച നിമിഷങ്ങളായിരുന്നു. നീണ്ട കാലന്‍ കുട വരമ്പില്‍ കുത്തി നിര്‍ത്തി മൊല്ലാക്ക വരമ്പില്‍ കുത്തിയിരുന്ന് മുങ്ങാങ്കോഴി മുങ്ങുന്നത് നോക്കിയിരുന്നു. രഘുവേട്ടന്റെ വീടായിരുന്നു മൊല്ലാക്കയുടെയും തിത്തിബിയുമ്മയുടെയും മൈമൂനയുടെയും കുടി. കലിപൂണ്ട മൊല്ലാക്ക പത്രങ്ങളൊക്കെ നിലത്തെറിഞ്ഞുടച്ച് പൊട്ടിത്തെറിച്ചു. മൈമൂനയെയും തിത്തിബിയുമ്മയെയും മര്‍ദ്ദിച്ചു. പാത്രങ്ങളുടെ കല പില ശബ്ദങ്ങളും പെണ്ണുങ്ങളുടെ നിലയ്ക്കാത്ത നിലവിളികളും കേട്ട് ഇത് നാടകമാണെന്നറിയാത്ത എത്രയോ ആളുകള്‍ രഘുവേട്ടന്റെ വീട്ടില്‍ എന്തോ അത്യാഹിതം നടക്കുന്നുവെന്ന് കരുതി ഓടിക്കൂടി. കാട്ടുപൊന്തയില്‍ നൈജാമലി മൂര്‍ഖനെ തേടിയലഞ്ഞു. അപ്പുക്കിളി കണ്ടത്തിലേക്ക് ചാഞ്ഞ മരത്തിന്മുകളിലിരുന്ന് പൊട്ടിച്ചിരിച്ചു. രവിയും മാധവന്‍ നായരും പച്ചോലത്തണലിലിരുന്ന് നാടന്‍ റാക്കും സങ്കടങ്ങളും ഒരു പോലെ മോന്തി.
സന്ധ്യ സമയത്ത് അസുഖം ബാധിച്ച് ബോധരഹിതനായ രവിയെയും കയറ്റി പെട്ടി ഓട്ടോറിക്ഷ തൃക്കരിപ്പൂര്‍ ബസാറിലെ ഹോസ്പിറ്റലിലേക്ക് കുതിച്ചു.
നാടകമേത് ജീവിതമേത്, ഉണ്‍മയേത് പൊയ് എത് എന്ന് തിരിയാതെ സ്തബ്ധനായ ഡോക്ടറുടെ കയ്യിലെ സ്റ്റെതസ്‌കോപ്പ് വിറച്ചു.
"കുഞ്ഞമ്പൂന്റമ്പേന കണ്ടിനോ കണ്ടിനോ
ഞാന്‍ കണ്ടു ഞാന്‍ കണ്ടു കുഞ്ഞമ്പൂന്റമ്പേന..... '
അങ്ങനെയങ്ങനെയാണ് തൃക്കരിപ്പൂരിന്റെ മണ്ണില്‍ ഖസാക്ക് ജീവിതം തെഴുമ്പ പൊട്ടിപ്പടര്‍ന്ന് തിടംവെച്ചത്. ഖസാക്ക് സങ്കടത്തിന്റെയും സംഗീതത്തിന്റെയും ഭൂമികയായിരുന്നു. ദുഃഖസാന്ദ്രമായ സംഗീതം ഖസാക്കിന്റെ പ്രാണവായുവായിരുന്നു. നമ്മെ വിട്ടകന്നുപോയ പാരീസ് ചന്ദ്രേട്ടന്‍ ഒരു നാടിനെയും അവിടുത്തെ കുറേ ജീവിതങ്ങളെയും തന്റെ മാസ്മര സംഗീതത്താല്‍ അനശ്വരമാക്കി.
തൃക്കരിപ്പൂരിന്റെ പഞ്ചഭൂതങ്ങളിലാണ് ചന്ദ്രേട്ടന്‍ വിലയം പ്രാപിച്ചിരിക്കുന്നത്.
ചൂട്ടുവെളിച്ചവുമായി വിവശരായ ആത്മാക്കള്‍ സ്വന്തം സ്വപ്നഭൂമി തേടി വരുമ്പോള്‍ പശ്ചാലത്തില്‍ മുഴങ്ങുന്ന ബാങ്കുവിളിയിലെ സംഗീതം ആരുടെയും ഹൃദയം കവരുന്നതാണ്. അറ്റമില്ലാത്ത സങ്കടത്തിന്റെ സംഗീതമായി ഖസാക്കിലെ ബാങ്കുവിളികള്‍ ഇന്നുവരെ കേട്ടിട്ടില്ലാത്ത ഉള്ളം നീറ്റുന്ന സംഗീതാനുഭവമായി.
പാരീസ് ചന്ദ്രനെന്ന ചന്ദ്രന്‍ വേയാട്ടുമ്മല്‍, ഞങ്ങളുടെ പ്രിയപ്പെട്ട ചന്ദ്രേട്ടനാണ് ഉള്ളുനീറിപ്പിടഞ്ഞ് ബാങ്കുവിളിച്ചത്. അന്നുവരെ നിലനിന്നിരുന്ന തിയറ്റര്‍ സംഗീതത്തിനെ ഖസാക്കിന്റെ ഇതിഹാസം എന്ന നാടകത്തിലൂടെ പുനര്‍ നിര്‍വചിക്കുകയായിരുന്നു ചന്ദ്രേട്ടന്.

ഖസാക്കിന്റെ ദുഃഖവും സ്വപ്നവിഭ്രാന്തികളും രതികാമനകളും ഹിംസാത്മകമായ പ്രണയവും അങ്ങനെ ജീവിതത്തിന്റെ നിര്‍വചിക്കാനാകാത്ത സമസ്യകളെ ചന്ദ്രേട്ടന്‍ തന്റെ മാന്ത്രിക സംഗീതത്തിലൂടെ ആവിഷ്‌ക്കരിച്ചു. തൃക്കരിപ്പൂരിലെ അമ്മമാര്‍ കുഞ്ഞിമക്കളെ പാടിയുറക്കിയ ഉറക്ക് പാട്ടിനെ ചന്ദ്രേട്ടന്‍ ലോകത്തിന് പരിചയപ്പെടുത്തി. വീട്ടിലെ അമ്മമാര്‍ മൂളിയ നാട്ടുപാട്ടില്‍ അപ്പുക്കിളി സ്വയം മറന്നുറങ്ങി.....
ഖസാക്കിലെ മഴയില്‍ നനഞ്ഞ് കുതിര്‍ന്ന ആസ്വാദകരുടെയുള്ളില്‍ നാല്ക്കാവളയുള്ള നെറ്റിക്ക് പൊട്ടുള്ള കുഞ്ഞമ്പൂന്റമ്പയലഞ്ഞു.
"കുഞ്ഞമ്പൂന്റമ്പേന കണ്ടിനോ കണ്ടിനോ..
ഞാന്‍ കണ്ടു ഞാന്‍ കണ്ടു കുഞ്ഞമ്പൂന്റമ്പേന...'
തൃക്കരിപ്പൂരിലെ അമ്മമാര്‍ മറന്നു തുടങ്ങിയ ഉറക്ക് പാട്ട് അവര്‍ ചന്ദ്രേട്ടന് വേണ്ടി വീണ്ടും പാടി...
ഹോ എന്തൊരു പാട്ടായിരുന്നു അത് ....
ഇന്ത്യന്‍ തിയറ്റര്‍ സംഗീതത്തിലെ തന്നെ വിസ്മയമായ ചന്ദ്രേട്ടന്‍ യാതൊരു അവകാശവാദങ്ങളുമില്ലാതെ അര്‍ഹിക്കുന്ന പരിഗണനകള്‍ വേണ്ടത്ര ലഭിക്കാതെ പടിയിറങ്ങി. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ഇംഗ്ലണ്ടിലെ നാഷണല്‍ തിയറ്ററിലേക്കും ഫ്രാന്‍സിലേക്കും യാത്ര ചെയ്ത ചന്ദ്രേട്ടന്‍ ലോകത്താകമാനമുള്ള നാടകാസ്വാദകരെ തന്റെ സ്വതസിദ്ധമായ സംഗീത വൈഭവം കൊണ്ട് വിസ്മയിപ്പിച്ചു.
വ്യത്യസ്ത ഭാവങ്ങളില്‍ പാടുന്നതിനും ഇന്ത്യയിലെയും ഇന്ത്യക്ക് പുറത്തെയും സംഗീതോപകരണങ്ങള്‍ അനായാസേന കൈകാര്യം ചെയ്യുന്നതിനും അസാമാന്യമായ വൈദഗ്ധ്യം ഉണ്ടായിരുന്നു. കേരളത്തിലേക്ക് തിരികെ വന്ന് തിയറ്റര്‍ മ്യൂസിക്ക് എങ്ങനെയാണ് നാടക സംവേദനത്തിന്റെ മുഖ്യ ഘടകമാകുന്നുവെന്ന് മലയാള നാടകവേദിക്ക് ചന്ദ്രന്‍ വേയാട്ടുമ്മല്‍ എന്ന പാരീസ് ചന്ദ്രേട്ടന്‍ പരിചയപ്പെടുത്തി.
നാടകം നിലയ്ക്കുമ്പോള്‍ ഖസാക്കിന്റെ സംഗീതം നാടകം ഹൃദയത്തിലേറ്റുവാങ്ങിയവരെ. വിടാതെ പിന്‍തുടരുന്നുണ്ട്. എങ്ങനെയാണ് ഒരു മഹാപ്രതിഭയ്ക്ക് ഇത്രയും പാവമായിരിക്കാന്‍ സാധിക്കുന്നതെന്ന് ഒരു മൂലയില്‍ ഒതുങ്ങിക്കൂടിയിരിക്കുന്ന ചന്ദ്രേട്ടനെ കാണുമ്പോള്‍ പലപ്പോഴും അതിശയപ്പെടാറുണ്ട്. ഏറെ നാളുകള്‍ തൃക്കരിപ്പൂരില്‍ താമസിച്ച് തൃക്കരിപ്പൂരിന്റെ സംഗീതം തിരിച്ചറിഞ്ഞ് തൃക്കരിപ്പൂരുകാരുടെ മനസ്സില്‍ ഇടം നേടിയ ചന്ദ്രേട്ടന്റെ ദേഹവിയോഗം അത്രമേല്‍ ഹൃദയഭേദകമാണ്.
ഖസാക്കിലെ അന്തിത്തിരിയന്‍
ആലുംവളപ്പാണ് ഖസാക്കിന്റെ വേദിയെന്ന് നാടകം പൂര്‍ത്തിയായതിന് ശേഷമാണ് തീരുമാനിക്കുന്നത്. വലിയ ഗാലറിയുണ്ടാക്കി അഞ്ച് ദിവസം തുടര്‍ച്ചയായി ഒരൊറ്റ സ്ഥലത്ത് നാടകം കളിക്കുക. 2015 ല്‍ അങ്ങനെയൊന്ന് കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. എല്ലാ അര്‍ത്ഥത്തിലും നാടകം കൈവിട്ട കളിയാണെന്ന് അപ്പോഴേക്കും മനസ്സിലായി. സാമ്പത്തികമെന്ന യാഥാര്‍ഥ്യം പൂര്‍ണ്ണമായും കൈപ്പിടിയില്‍ നില്ക്കാത്തതായി. ലക്ഷങ്ങള്‍ ചെലവായിക്കഴിഞ്ഞിരുന്നു. സംവിധായകനില്‍ നൂറുശതമാനവും വിശ്വാസമര്‍പ്പിച്ചു. ഒരു കുടുംബമായി മാറിയ കലാസമിതി. നാടകത്തിന് വേണ്ടി എന്തു ത്യാഗവും ഏറ്റെടുക്കുന്ന നടന്മാര്‍. എന്ത് സഹായവുമായി ചുറ്റിലുമുള്ള വീട്ടുകാര്‍. നാടകത്തിന്റെ ദൈര്‍ഘ്യം മൂന്ന് മണിക്കൂര്‍ ഇരുപത്തിയഞ്ച് മിനിട്ട്. ലക്ഷങ്ങളുടെ ചെലവ്. ഇത് ജീവിതം വെച്ചുള്ള കളിയാണ്. സംവിധായകന്‍ പതറാതെ തികഞ്ഞ ആത്മവിശ്വാസത്തോടെ ഒരു ഗ്രാമത്തെയും അവിടുത്തെ കുറേ മനുഷ്യരെയും നെഞ്ചൂക്ക് പകര്‍ന്ന് ചേര്‍ത്ത് പിടിച്ചു.
2015 സപ്തംബര്‍ 12, 13, 14 തീയ്യതികളില്‍ 3 ദിവസത്തെ ഷൊ ആണ് നടത്താന്‍ തീരുമാനിച്ചത്. തൃക്കരിപ്പൂരില്‍ ആദ്യമായാണ് ഇങ്ങനെയൊരു നാടകാനുഭവം.
നാടക പരിശീലനം ആലും വളപ്പിലേക്ക് മാറ്റി. ദൈവങ്ങള്‍ നട്ടുച്ച വെയില് കായാനിറങ്ങുന്ന ആല്‍മരോദ്യാനത്തിലെത്തിയതോടെ എല്ലാവരുടെയും ആവേശമിരട്ടിച്ചു. നൂറ്റാണ്ടുകളുടെ ജീവിതാനുഭവങ്ങള്‍ ജരാനരകളായി പടര്‍ന്ന വൃദ്ധവൃക്ഷങ്ങള്‍ ഞങ്ങളെ തണലുകളൊരുക്കി കാത്തിരുന്നു. മണ്ണിലേക്ക് താഴ്ന്നുവരുന്ന ശല്ക്കങ്ങളടര്‍ന്ന വേരുകള്‍ നൈസാമലിയെയും മൈമുനയെയും കുപ്പുവച്ചനെയും ഖസാക്കിലെ ജീവിതങ്ങളെയും തിരിച്ചറിഞ്ഞു.

അന്തിവാനം ചമയങ്ങളണിഞ്ഞ് ചോന്നിരുണ്ടു. കയ്യില്‍ കത്തിച്ച് പിടിച്ച ചങ്ങലാട്ടയുമായി കായം മെലിഞ്ഞ് നീര്‍ വറ്റിയ അന്തിരിശ്ശന്‍ ഖസാക്കിലേക്ക് വന്നു. സാന്ധ്യഛായകള്‍ പകര്‍ന്ന അലിവുകളിലേക്ക് പതുക്കെ നടക്കുന്ന ആലുകളുടെ കാവല്‍ക്കാരന്റെ കയ്യിലെ അന്തിത്തിരി ജ്വലിച്ചു.
കുട്ടാപ്പു നരിക്കും നീലിക്കും ചാന്തുമ്മക്കും അപ്പുക്കിളിക്കും കുട്ടികള്‍ക്കും മാധവന്‍ നായര്‍ക്കും അലിയാര്‍ക്കും ദീപന്‍ ശിവരാമനുമിടയിലൂടെ ആചാരക്കാരന്‍ നടന്നു.
ഗതികിട്ടിയ ആത്മാക്കള്‍ അന്തിത്തിരിയനെ അനുഗമിച്ചു.
ആല്‍മരത്തിലെ തെയ്യങ്ങള്‍ അന്തിത്തിരിക്കായി കാത്തിരുന്നു.
ആലുംവളപ്പിലെ പടുകൂറ്റന്‍ ആല്‍മരത്തിന്റെ ഹൃദയത്തില്‍ അന്തിത്തിരിയന്‍ ദീപം പകര്‍ന്നു. അന്തിത്തിളക്കത്തെ ചങ്ങലാട്ടയില്‍ ആവാഹിച്ച് ആലുംവളപ്പിന്റെ പടിത്താറായിപ്പടര്‍ന്ന കാവിന്റെ ഹൃത്തിലേക്ക് ഖസാക്കിലെ പുരോഹിതന്‍ വഴിതിരിഞ്ഞു.
ഖസാക്കിന്റെ ഇതിഹാസം നാടകത്തിന്റെ ആദ്യാവതരണം
കാറും കോളും നിറഞ്ഞ ആകാശത്തിന് താഴെ, ആല്‍മരങ്ങളുടെ വറ്റാത്ത കനിവിന് താഴെ എല്ലാവരും തയ്യാറായി. കുതിരക്കുളമ്പടി ശബ്ദത്തിനൊപ്പം പടിത്താറ് നിന്ന് ബാങ്കുവിളി പൊന്തി ആല്‍മരപ്പടുതകളില്‍ അശരീരിയായി ബാങ്ക് മുഴങ്ങി. ഖസാക്കിലെ മനുഷ്യര്‍ സ്വന്തം സ്വന്തം കുഴിമാടങ്ങളില്‍ നിന്നും എഴുന്നേറ്റ് മണ്ണിലും പൊടിയിലും നിറഞ്ഞ് വൃക്ഷ താപസന്മാര്‍ക്ക് മുന്നിലെകര്‍ന്നു. കനത്ത ഇരുളില്‍ ഓലച്ചുട്ടുകള്‍ വീശി ആത്മാക്കള്‍ ജനിമൃതികള്‍ താണ്ടി ഖസാക്കിലെ ജീവിതം തേടി വന്നു. ചൂട്ടുകള്‍ ആളിപ്പടര്‍ന്നു. ബാങ്കുവിളിയുടെ കാരുണ്യത്തിലേക്ക് സെയ്ദ് മിയാന്‍ ഷേക്കും തങ്ങന്മാരും വെള്ളക്കുതിരപ്പുറമേറി വന്നു.
ഖസാക്കിന്റെ സന്തതികളെ കണ്ടപ്പോള്‍ മേഘങ്ങളില്‍ അലിവ് കനത്തു.
കാരുണ്യത്തിന്റെ സ്വാസ്ത്യത്തില്‍ മഴ മേഘങ്ങള്‍ പ്രസാദിച്ചു. ഇടിയോട് കൂടിയ കനത്ത മഴ പെയ്തു. കമ്പ്യൂട്ടറുകള്‍ നിലച്ചു. രവിയും പത്മയും തെളിയേണ്ടിയിരുന്ന ആല്മരത്തിന്റെ വേരുകളിലുറപ്പിച്ച വലിയ സ്‌ക്രീന്‍ ശബ്ദത്തോടെ പൊട്ടി താഴെ വീണു. ഖസാക്ക് മഴയില്‍ മുങ്ങി.
എല്ലാവരും പല വഴിക്കൊഴിഞ്ഞുപോയി. ആദ്യമായി സംവിധായകന്‍ തളര്‍ന്നു പോകുന്നതായി കണ്ടു. മഴയപ്പെയ്ത്തടങ്ങിയപ്പോള്‍ എല്ലാവരും ചന്ദ്രേട്ടനെ തിരയുകയായിരുന്നു. ആദ്യത്തെ മഴത്തുള്ളികള്‍ വീണ് സംഗീതം സ്ഥാനം തെറ്റിയതോടെ ചന്ദ്രട്ടന്‍ ഇറങ്ങിയോടി. മുറിയില്‍ കയറി വാതിലടച്ചു.

സര്‍വ്വ സന്നാഹത്തോടെയും തയ്യാറായ നാടകം ഒന്നാം ദിവസത്തെ അവതരണം നടത്താനാകാതെ പരാജയപ്പെട്ടു. പക്ഷെ തളര്‍ന്നിരിക്കാന്‍ ആരും തയ്യാറായില്ല.
ശബ്ദത്തിലെ പിഴവുകള്‍ മാറ്റി രണ്ടാം ദിവസം തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ നാടകം കളിച്ചു. ഖസാക്കിന്റെ ഇതിഹാസം എന്ന നാടകം അങ്ങനെ മലയാള നാടകവേദിയുടെ ചരിത്രത്തിന്റെ ഭാഗമായി. പക്ഷെ കഷ്ടകാലം അവിടെയും തീര്‍ന്നില്ല.
രണ്ടാം ദിവസത്തിലെ അവതരണത്തില്‍ മൈമൂനയുടെ കാല്‍മുട്ടിലെ എല്ലിന് ക്ഷതം പറ്റി. പിറ്റെന്നാളത്തെയും അവതരണം മുടങ്ങി. പ്ലാസ്റ്റിറിട്ട കാലുമായി താരിമ മൂന്നാമത്തെ അവതരണത്തില്‍ നിറഞ്ഞാടി. ഖസാക്കിന്റെ ഇതിഹാസത്തിന്റെ സംഭവബഹുലമായ മൂന്നവതരണങ്ങള്‍ അങ്ങനെ പൂര്‍ത്തിയായി.
ഖസാക്ക് നാടകം മാധ്യമങ്ങളില്‍ നിറഞ്ഞു
ധാരാളം എഴുത്തുകള്‍ നാടകത്തെ കുറിച്ച് വന്നു. കെ. എം. കെ. സ്മാരക കലാസമിതി നാടകക്കാര്‍ക്കിടയില്‍ സജീവമായ ചര്‍ച്ചയായി. എല്ലാ കുറവുകളും തീര്‍ത്ത് തികഞ്ഞ നാടകമായി തിങ്ങി നിറഞ്ഞ ജനങ്ങള്‍ക്ക് മുന്നില്‍ ഡിസംബര്‍ മാസത്തില്‍ വീണ്ടും മൂന്നവതരണങ്ങള്‍ കൂടി നടത്തിയതോടെ ഖസാക്ക് കേരളത്തിലാകെ ചര്‍ച്ചാ വിഷയമായി.
രഘുവേട്ടനും ചന്ദ്രനും
ഖസാക്കിന്റെ ജീവാത്മാവും പരമാത്മാവുമായി ഒരു സംവിധായകനുണ്ടെങ്കിലും നാടകം ഇന്നെത്തി നില്ക്കുന്ന വിജയത്തിന് പിന്നില്‍ തൃക്കരിപ്പൂരിലെ ഒരുപാട് മനുഷ്യരുടെ ത്യാഗമുണ്ട്. ഖസാക്ക് ഒറ്റക്കെട്ടായ സംഘശക്തിയുടെ വിജയമാണ്. തൃക്കരിപ്പൂര്‍ കെ.എം.കെ. സ്മാരക കലാസമിതിക്കല്ലാതെ ഇത്തരമൊരു സാഹസിക കൃത്യം ഏറ്റെടുത്ത് വന്‍വിജയമാക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. കലാസമിതിയുടെ എത്രയോ പ്രവര്‍ത്തകരുടെ നിസ്വാര്‍ഥമായ സേവനമാണീ പ്രൊജക്ടിന്റെ വിജയം. ഡിസംബറിലെ അവതരണത്തിന് ശേഷം ഈ വമ്പന്‍ നാടകത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ജനുവരിയില്‍ തൃശൂരിലെ അന്തര്‍ദ്ദേശീയ നാടകോത്സവമായ ഇറ്റ്‌ഫോക്ക് ITFOK തുടര്‍ന്ന് കൊടുങ്ങല്ലൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലൊക്കെ നാടകം അവതരിപ്പിച്ചു. ഒരിടത്ത് മൂന്നോ നാലോ ഷോകളായാണ് നാടകം പല സ്ഥലങ്ങളിലും സംഘടിപ്പിച്ചത്.

കേരളത്തിന്റെ പല ഭാഗങ്ങളിലും കേരളത്തിന് പുറത്തും അവതരണങ്ങള്‍ നടക്കുമ്പോള്‍ അതിന്റെ ചുക്കാന്‍ പിടിച്ചത് രഘുവേട്ടനും ചന്ദ്രനുമായിരുന്നു. കോഴിക്കോട്, ബോംബെ, രാജസ്ഥാന്‍, വടകര, തിരുവനന്തപുരം, എറണാകുളം , പാലക്കാട് , കരിവെള്ളൂര്‍, കോതമംഗലം എന്നിവിടങ്ങളിലും പിന്നീട് നാടകം അവതരിപ്പിച്ചു. 2015 ലെ രണ്ട് ഘട്ടങ്ങളായുള്ള അവതരണങ്ങള്‍ക്ക് ശേഷം 7 വര്‍ഷങ്ങള്‍ കഴിഞ്ഞ് 2023 ലും നിറഞ്ഞ സദസ്സിന് മുന്നില്‍ 3 അവതരണങ്ങള്‍ കൂടി നടത്തിയതോടെ മലയാളനാടക വേദിക്ക് എക്കാലത്തും അഭിമാനിക്കാവുന്ന നാടക സംരംഭമായി ഖസാക്കിന്റെ ഇതിഹാസം മാറിക്കഴിഞ്ഞു.
രഘുവേട്ടനും ചന്ദ്രനുമാണ് തുടക്കത്തില്‍ കലാസമിതിയുടെ പ്രസിഡന്റും സെക്രട്ടറിയും. ഈ രണ്ട് വ്യക്തികളെയും ലോകമറിയണം. ലാഭകരമായ കാര്യങ്ങള്‍ മാത്രം ചെയ്യുന്നവരുടെ ലോകത്ത് കലാസമിതി പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ചവരാണ് രഘുവേട്ടനും ചന്ദ്രനും.
ഈ രണ്ട് പേരുകള്‍ മാത്രം എടുത്തു പറയുമ്പോള്‍ ഖസാക്കിനായി രാപകലില്ലാതെ വിയര്‍പ്പൊഴുക്കിയ എത്രയോ പ്രവര്‍ത്തകര്‍ അപ്രസക്തരാകുന്നില്ല. അവരെയെല്ലാവരെയും ചേര്‍ത്താണ് കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ ഗ്രാമത്തിലെ ഈ രണ്ട് വ്യക്തികളെ കുറിച്ച് പറയുന്നത്.

ആധുനിക മയാള നാടക രംഗവേദി, നവോത്ഥാന പുരോഗമന കേരളം , തിയറ്ററിലെ നവീന ഭാവുകത്വം എന്നൊക്കെ നമ്മള്‍ നാഴികയ്ക്ക് നാല്പത് വട്ടം വിളിച്ച് പറഞ്ഞ് അഭിമാനിക്കയാണല്ലോ. ഇന്ന് മലയാള നാടകവേദി ഇന്ത്യന്‍ നാടകവേദിയില്‍ തന്നെ തലയെടുപ്പാര്‍ന്ന് നില്ക്കുന്നതിന് പിന്നില്‍ ചന്ദ്രനെയും രഘുവേട്ടനെയും പോലുള്ള അമേച്വര്‍ കലാസമിതി പ്രവര്‍ത്തകരുടെ കഠിനാധ്വാനമുണ്ട്.
നമ്മള്‍ സുഖനിദ്രയിലാണ്ട് മയങ്ങുമ്പോള്‍ ഒരു നാടകം കെട്ടിപ്പടുക്കുന്നതിനായി രഘുവേട്ടനും ചന്ദ്രനും ചാപ്പേരെ വളപ്പിലെ പരിശീലന കേന്ദ്രത്തില്‍ ചെലവഴിച്ച എത്രയോ ഉറക്കമറ്റ രാത്രികളുണ്ട്. ഒരു നാടകത്തിന് വേണ്ടി അവരുടെ അമ്മമാര്‍ ഭാര്യമാര്‍ ഏറ്റെടുത്ത കണക്കില്ലാത്ത സഹനങ്ങളുണ്ട്. ഖസാക്കിന്റെ ഇതിഹാസമെന്നത് കേവലം ഒരു അരങ്ങ് പാഠമല്ല. നിരവധി നിരവധിയായ ജീവിതങ്ങള്‍ പകര്‍ന്നാടുന്ന രംഗഭൂമിയാണ്.
Dr K.Padmanabhan
18 Mar 2023, 11:13 PM
ഖസാക്കിന്റെ ഇതിഹാസം നാടകം കാണാൻ പറ്റിയില്ല, ശരിക്കും അതു ചിട്ടപ്പെടുത്തിയ ത്യാഗനിർഭരമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരണം അത്ഭുതത്തോടെയാണ് വായിച്ചറിഞ്ഞത്! ഈ സംരംഭത്തിൽ ഭാഗവാക്കായവരോടുള്ള കലയോടുള്ള സ്നേഹം/Commitment തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു! ഇത്രയധികം strain എടുത്ത് ഒരു നാടകം സൃഷ്ടിച്ച ദീപൻ ശിവരാമൻ ശരിക്കും ഒരു വ്യത്യസ്തനായ കലാകാരനാണ് 👍 അനിൽകുമാറിന്റെ വിവരണം ശരിക്കും touching ആയിട്ടുണ്ട് ❤️🌹 അഭിനന്ദനങ്ങൾ 🙏
Rajani Vellora
18 Mar 2023, 09:11 PM
ആദ്യതവണതന്നെ കണ്ടിരുന്നു. ശരിക്കും വിസ്മയമാണ് ഈ നാടകം.. കാണികൾകൂടി പകർന്നാട്ടത്തിന്റ ഭാഗമാകുന്നു. നാടകവും ജീവിതവും തിരിച്ചറിയാനാവാത്തത്രയും ഭ്രമാത്മകതയിൽ ശ്വാസം പോലും നിന്നുപോയ നിമിഷങ്ങളിലൂടെ കാണികൾ കടന്നുപോയി... വീണ്ടും നാടകം അനുഭവിപ്പിച്ചതുപോലെയായി ഈ എഴുത്ത്!! നന്ദി.....
മനോജ് കെ.യു.
Mar 28, 2023
53 Minutes Watch
എം. സുകുമാർജി
Mar 22, 2023
9 Minutes Read
ശ്രീജ കെ.വി.
Mar 21, 2023
8 Minutes Read
ദീപന് ശിവരാമന്‍
Mar 10, 2023
17 Minutes Watch
രാംനാഥ് വി.ആർ.
Mar 10, 2023
10 Minutes Read
രാജേഷ് കാർത്തി
Mar 08, 2023
4 minutes read
Gangadharan K V
19 Mar 2023, 04:07 PM
ഖസാക്കിന്റെ ഇതിഹാസം : --: ഇങ്ങിനെയൊരു നാടകം സംവിധാനം ചെയ്ത് അവതരിപ്പിക്കാൻ ദീപൻ ശിവരാമനും തൃക്കരിപ്പൂർ KMK സ്മാരക കലാ സമതി പ്രവർത്തകരും കാണിച്ച ചങ്കുറപ്പും ദൃഢചിത്തതയും അപാരം തന്നെയാണ്. വലിയൊരു സാമ്പത്തിക ബാധ്യത വരുന്ന ഈ നാടകത്തിന്റെ വിജയത്തിനു പിന്നിൽ അഭിനേതാക്കളുടെയും പിന്നണി പ്രവർത്തകരുടെയും നല്ലവരായ നാട്ടുകാരുടെയും നിർലാേഭമായ സഹകരണങ്ങൾ തന്നെയാണ്. :