വിജനശതാബ്ദികള്‍
ഒരു കോഴിക്കോട്- എറണാകുളം
ട്രെയിന്‍ യാത്ര
വിജനശതാബ്ദികള്‍ ഒരു കോഴിക്കോട്- എറണാകുളം ട്രെയിന്‍ യാത്ര
ഊഷ്മാവുപരിശോധന സഹിച്ച്, സഹയാത്രികരെ ഞെട്ടലോടെ നോക്കി, അര്‍ധസൈനികരെ പേടിച്ച്, കളയാന്‍ കഴിയാത്ത ഉമിനീരു കെട്ടിക്കിടന്ന് നാവ് പൊള്ളി, ഭീതിയും ആശങ്കയും മനസ്സിലേക്കു അരിച്ചു കയറ്റി, വിങ്ങിപ്പൊട്ടി... കോഴിക്കോട്ടുനിന്ന് വടക്കന്‍ പറവൂരിലേക്ക് സ്ഥലംമാറ്റം കിട്ടിയ അധ്യാപകന്റെ ഒരു കോവിഡുകാല തീവണ്ടിയാത്ര
15 Jul 2020, 02:49 PM
ലഹരിയും കൗതുകവും ജനിപ്പിച്ച് സമാന്തരപാളങ്ങളിലൂടെ കുതിച്ചുപായുന്ന തീവണ്ടി ആദ്യമായി കണ്ടത് എന്നായിരുന്നു? ഓര്‍ക്കുന്നില്ല. അതേപ്പറ്റി ആലോചിക്കുമ്പോള്‍ അപ്പുവും ദുര്‍ഗയും നിബിഡമായ പുല്ലുകള്‍ക്കിടയിലൂടെ ഓടിയത് ഓര്‍മയിലെത്തും. ആദ്യമായി തീവണ്ടി കാണാന്‍ അവര്‍ ഓടിയ ഓട്ടം. പഥേര്‍ പാഞ്ചലിയിലെ രംഗം.
ആദ്യ തീവണ്ടിയാത്ര? അത് കോഴിക്കോട്ടേക്കായിരുന്നു; ലോക്കലിന്, ഡോക്ടറെ കാണാന്‍. ഓര്‍മകളില്‍ മങ്ങലോടെ അതുണ്ട്. അന്നും സുഖകരമായ ഒരു ഭയമുണ്ടായിരുന്നിരിക്കണം. എങ്ങനെയാകും തീവണ്ടിയില്‍ കയറുക? ഇറങ്ങുക? പെരുമാറുക? ഇടയ്‌ക്കെങ്ങാനും പുറത്തിറങ്ങിയാല്‍ പെട്ടെന്ന് തീവണ്ടി വിട്ടാലോ?
നാല് ആഴ്ചകളായി ജനശതാബ്ദിയില്‍ യാത്ര ചെയ്യുന്നു. ഹെഡ്മാസ്റ്ററായി പ്രമോഷന്‍ ലഭിച്ചത് ഈ കെട്ട കോവിഡ് കാലത്ത്. ജൂണ്‍ ഒന്നിന് പോയി ചുമതലയേറ്റു. എറണാകുളം ജില്ലയിലാണ്, നോര്‍ത്ത് പറവൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍. സഹപ്രവര്‍ത്തകരോടൊപ്പം കാറിലായിരുന്നു ഭക്ഷണമെല്ലാം കരുതിയുള്ള ആദ്യ യാത്ര. പിന്നെ നാലാഴ്ചകളായി കോവിഡ് കാലത്തെ തീവണ്ടിയാത്രകള്‍ എട്ടെണ്ണം. വിദ്യാര്‍ത്ഥികളെ ഇതുവരെ കാണാനായിട്ടില്ല. അതിനിടെയാണ് ആധി തങ്ങിനിന്ന് വിങ്ങിപ്പൊട്ടുന്ന നിമിഷങ്ങള്‍ മാത്രം സമ്മാനിച്ച യാത്രകള്‍. സഹജീവിയുടെ സാന്നിദ്ധ്യം അശുഭകരമായ ഒന്നായി കണ്ട് സ്വയം ശപിച്ച് സമയം ചെലവഴിക്കേണ്ടിവരുന്ന സഞ്ചാരങ്ങള്‍. സഹയാത്രികരുടെ സ്വരം ഞെട്ടലുണ്ടാക്കുന്ന അവസ്ഥ. അതിന് സ്വയം കീഴടങ്ങിക്കൊടുക്കുന്നതിന് നിശ്ശബ്ദസാക്ഷിയായിത്തീരാന്‍ വിധിക്കപ്പെടുന്ന ഭീതിതാവസ്ഥ.
ഉള്‍ഭയം അവിടെ തെരുത്തുകയറുന്നു. പേടിച്ചും പതുങ്ങിയും ക്യൂവില്‍ സ്ഥലം പിടിക്കും. ഒരു ചെറിയ പനിയുണ്ടെങ്കില്‍? ഒരു ഇളം ചൂട്? ദൈവമേ . യാത്ര മുടങ്ങും എന്നുറപ്പ്.
സാധാരണ റെയില്‍വേസ്റ്റേഷനില്‍ എത്തുമ്പോഴാണല്ലോ മലയാളിക്ക് ഇന്ത്യയിലെത്തിയ ഒരു ഫീലുണ്ടാവുന്നത്. ഗാഡിനമ്പര്‍ ഒക്കെ കേള്‍ക്കുമ്പോള്‍. ഇപ്പോള്‍ റെയില്‍വേസ്റ്റേഷന്‍ കോമ്പൗണ്ടില്‍ എത്തിയാല്‍ കാണുന്ന ദൃശ്യം തന്നെ നമ്മെ അസ്വസ്ഥരാക്കും. എങ്ങും വടം കെട്ടി വേര്‍തിരിച്ച പ്രത്യേക മേഖലകള്‍. ഇതര സംസ്ഥാനക്കാര്‍ നില്‍ക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തിയിരിക്കുന്നു. മറ്റുള്ളവര്‍ക്ക് അവിടേയ്ക്ക് പ്രവേശമില്ല. എല്ലാ സ്ഥലത്തും പരിശോധന. ക്യാമറകള്‍. ക്യാമറ മോണിറ്റര്‍ ചെയ്യുന്നവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പൊലീസ് മാറ്റങ്ങള്‍ വരുത്തുന്നു. എത്തുന്ന ഇതര സംസ്ഥാനക്കാരെ കര്‍ശനമായി വേര്‍തിരിച്ച് മാറ്റിനിര്‍ത്തുന്ന പൊലീസും അര്‍ദ്ധസൈനികരും. അവരെ കൊണ്ടുവരാന്‍ പ്രത്യേക ബസുകള്‍ പുറത്ത്. തടങ്കല്‍പാളയങ്ങളിലേയ്ക്കാണോ അവരെ കൊണ്ടുപോകുന്നത് എന്നു തോന്നിപ്പോവും ഇതു കണ്ടാല്‍. അവര്‍ പോയാലുടനെ പ്ലാറ്റ്‌ഫോം കഴുകി അണുവിമുക്തമാക്കി ശുദ്ധീകരിക്കുന്നു. ചുറ്റും അപകടം മണക്കുന്ന സാഹചര്യം.
സ്റ്റേഷനകത്തേയ്ക്കുള്ള പ്രവേശം തന്നെ പരിശോധനകള്‍ക്കുശേഷം മാത്രം. ഒരു കവാടം മാത്രം. ഊഷ്മാവുപരിശോധന പ്ലാറ്റ്‌ഫോമിനുപുറത്ത്. ഉള്‍ഭയം അവിടെ
തെരുത്തുകയറുന്നു. പേടിച്ചും പതുങ്ങിയും ക്യൂവില്‍ സ്ഥലം പിടിക്കും. ഒരു ചെറിയ പനിയുണ്ടെങ്കില്‍? ഒരു ഇളം ചൂട്? ദൈവമേ (യുക്തിവാദത്തിന് താത്കാലികമായി വിട). യാത്ര മുടങ്ങും എന്നുറപ്പ്. അതുമാത്രമോ? കോവിഡ് രോഗിയെ നോക്കുന്നതുപോലെ മറ്റെല്ലാവരും നോക്കില്ലേ? ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈമാറുമോ? കൈമാറില്ലേ? പൊലീസുമുണ്ട്, അതും സായുധ പൊലീസ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൈമാറുമായിരിക്കും. പിന്നെ ക്വാറന്റയിനില്‍ പോകാന്‍ പറയുമോ? വീട്ടിലേക്ക് അവര്‍ തന്നെ ഫോണ്‍ വിളിച്ചു പറയുമോ? ഊഷമാവ് കൂടിയ സമയത്ത് യാത്രയ്ക്കിറങ്ങിയതിന് ശിക്ഷിയ്ക്കുമോ? പൊലീസിന് കൈമാറുമോ? ആര്‍ക്കറിയാം. യാത്രയുടെ സകല പ്രതീക്ഷയും പ്രസരിപ്പും ആദ്യ നിമിഷം തന്നെ കടുത്ത ആശങ്കകള്‍ക്ക് വഴിമാറുന്നു. അതു കടന്നുകിട്ടിയാല്‍ പിന്നെ ടിക്കറ്റ് പരിശോധന. ഐഡന്റിറ്റി വെളിപ്പടുത്തല്‍. പോളിംഗ്ബൂത്തില്‍ കയറിയ പ്രതീതി. മുഖാവരണത്തോടെ ഓഫീസര്‍മാര്‍ വടത്തിനപ്പുറം.
ഒളിച്ചുകളിക്കുന്നവരെപ്പോലെ ചിലരെ കാണാം പ്ലാറ്റ്‌ഫോമിലേയ്ക്ക് കടന്നാല്‍. പരിചയക്കാരെ കണ്ടാല്‍പ്പോലും ചെറിയ ലോഗ്യം മാത്രം. പനിയോ തുമ്മലോ ഉണ്ടെങ്കിലോ അപരര്‍ക്ക് എന്ന് ഓരോരുത്തരും സംശയിക്കുന്നുണ്ടാകണം. തുമ്മാതിരിക്കാന്‍ സ്‌ട്രെയിന്‍ ചെയ്യുന്നതുപോലെയാണ് പലരും. ചുമ വന്നാലും അടക്കിപ്പിടിക്കണം. പറയാത്ത തെറിവാക്ക് കെട്ടിക്കിടന്നുമാത്രമല്ല, കളയാന്‍ കഴിയാത്ത ഉമിനീരു കെട്ടിക്കിടന്നും നാവ് പൊള്ളുന്നു.

അടുത്തേക്ക് ഒരാള്‍ വന്നാല്‍ മാറി നില്‍ക്കാന്‍ ശ്രമിക്കും അധികം പേരും. ആരുടേയും മുഖത്ത് സന്തോഷമില്ല. ചിരിയില്ല. തികഞ്ഞ ഗൗരവവും ആശങ്കയും. അല്ലെങ്കില്‍ നിര്‍വികാരത. വായും മൂക്കും മൂടുന്ന മാസ്‌കുണ്ടെങ്കിലും ഇതറിയാം. അകലേക്ക് വികര്‍ഷിക്കുന്ന യാത്രക്കാര്‍ക്ക് പ്ലാറ്റ്‌ഫോമിലെ കസേരകളില്‍ ഇരിക്കാന്‍ പേടിയാണ്. എല്ലാവരും എന്തോ വേദന അനുഭവിക്കുന്ന പോലെ. പരിചിതരെ കണ്ടാല്‍ പോലും മിണ്ടാട്ടമില്ല. അപരലോകങ്ങളെ ആര്‍ക്കും അറിയേണ്ട. ബഹളത്താലും കളിചിരികളാലും രാഷ്ട്രീയം പറയലുകളായും കച്ചവട പേശലുകളാലും പ്രേമപ്രകടനങ്ങളാലും നിറഞ്ഞിരുന്ന പ്ലാറ്റ്‌ഫോമാണിത്. ഇപ്പോള്‍ ഐ.സി.യുവിന് പുറത്തെ ആളുകളെപ്പോലെ കുറച്ചു പേര്‍. ലിപ്സ്റ്റിക്കിന്റെ വര്‍ണങ്ങളില്ല. കടാക്ഷങ്ങള്‍ ഇല്ല. മിഴികള്‍ക്ക് പ്രണയത്തോടെ പറയാനൊന്നുമില്ല. ജീവന്‍ രക്ഷിക്കാനുള്ള വെപ്രാളത്തിന്റെ കരുതലുകള്‍ മാത്രം. ഈ മഹാമാരി മനുഷ്യരെ യന്ത്രങ്ങളാക്കിയിരിക്കുന്നു. യാത്രക്കാരും കച്ചവടക്കാരും നിറയുന്ന പ്ലാറ്റ്ഫോം എങ്ങോ പോയിരിക്കുന്നു. സ്റ്റേഷന്‍ പരിസരവും പ്ലാറ്റ്ഫോമും കൈയേറി ചുരുക്കം നായ്ക്കളും കാക്കകളും അലയുന്നുണ്ട്. അവയ്ക്ക് ആരേയും പേടിക്കേണ്ട. ആളുകള്‍ കഴിക്കുന്നതിന്റെ ബാക്കി കഴിച്ച് സംതൃപ്തരായിരുന്ന അവര്‍ക്കിപ്പോള്‍ ഭക്ഷണം എവിടുന്നാണാവോ?
എപ്പോഴെങ്കിലും ഒരു ചായക്കാരനോ കാപ്പിക്കാരനോ വന്നാല്‍ സംശയത്തോടെ നോക്കും മിക്കവരും. ചായ ചായേ എന്ന് ഉറക്കെ വിളിച്ചു പറയാന്‍ അയാള്‍ക്കും സങ്കോചം.
ഓരോ തിങ്കളും വെള്ളിയുമുള്ള കോഴിക്കോട്-എറണാകുളം യാത്രകള്‍ കോവിഡ് കാലം തീവണ്ടിയാത്രകളെ എത്ര മാറ്റിയിരിക്കുന്നു എന്ന് അനുഭവപ്പെടുത്തിത്തന്നു. തീവണ്ടിയാത്രകളില്‍ അനുഭവിച്ചതും വായിച്ചതും അഭ്രപാളികളില്‍ കണ്ടതും പാടേ മാറിപ്പോയി. തിക്കിയും തിരക്കിയുമുള്ള സാധാരണ തീവണ്ടിയാത്രകള്‍ ഓര്‍മയായി. ഭീതിയും ആശങ്കയും മനസ്സിലേക്കു അരിച്ചു കയറ്റി ഓരോ യാത്രയും. തീവണ്ടിയാത്രകള്‍ ഭാവനയെ പലതരത്തില്‍ ഉദ്ദീപിപ്പിക്കുന്ന ആത്മസഞ്ചാരങ്ങളായിത്തീരാറുണ്ട്, ഓരോ യാത്രികനും യാത്രികയ്ക്കും. വിന്‍ഡോസീറ്റില്‍ ഇരുന്ന് മനസ്സിനെ മേയാന്‍ വിടാം. എതിര്‍ഭാഗത്തെ സീറ്റില്‍ ആഗതയാ/നാവാന്‍ പോകുന്ന അപരിചതരെ പ്രതീക്ഷിക്കാം. യാത്രയില്‍ അവരോടൊത്തു കെട്ടിപ്പടുക്കാവുന്ന ബന്ധത്തിന്റെ മനോഹാരിത ഭാവനയില്‍ കണ്ടിരിക്കാം. പിന്നീട് വാസ്തവലോകത്തും അതു സംഭവിക്കാറുണ്ട്. ട്രെയിനിനകത്ത് കൗതുകത്താല്‍ സഞ്ചരിക്കുന്ന കുരുന്നുകള്‍ യാത്രികരുടെയെല്ലാം ഓമനക്കുഞ്ഞുങ്ങളായി മാറുന്നു. അതു കണ്ടിരിക്കുന്നതു തന്നെ എന്തു രസമാണ്! പല തരം വില്‍പ്പനക്കാര്‍, ചായക്കാര്‍. വര്‍ണ്ണാഭമായ അന്തരീക്ഷം. ജാലകത്തിലൂടെ പ്രകൃതിയുടെ കാഴ്ചകളില്‍ അലിയാം. വായനയില്‍ മുഴുകി സ്വയം ഇല്ലാതാകാം. രാഷ്ടീയ വിശകലനങ്ങളില്‍ അടികൂടാം.
ഇപ്പോള്‍ എല്ലാം മാറി. ടി.ടി.ഇ ഇല്ല. ടിക്കറ്റ് നേരെത്തെ പരിശോധിക്കുന്നുണ്ടല്ലോ. ജനശതാബ്ദിയില്‍ ഒരു തിരക്കുമില്ല. സീറ്റുകള്‍ ഭൂരിപക്ഷവും കാലി.

കാഴ്ച
സമീപത്ത് ഒരാള്‍ വന്നിരുന്നാല്‍ മിക്കവരും അസ്വസ്ഥരാകുന്നു. അടുത്ത സീറ്റിലേയ്ക്ക് മാറുന്നു. സഹയാത്രികരില്ലാതാവാന്‍ കൊതിക്കുന്ന മനുഷ്യര്‍. പേടിയോടെയാണ് എല്ലാരും വണ്ടിയില്‍ ഇരിക്കുന്നത്. കൈയിലും സീറ്റിലും സാനിറ്റെസര്‍ തളിച്ചാണ് ഇരിപ്പ്. വിഷമിച്ചാണ് യൂറിനലിലേക്കുള്ള യാത്ര. അതും മിക്കവരും ഒഴിവാക്കുന്നു. പോയാല്‍ മുമ്പും പിമ്പും സാനിറ്റൈസര്‍. എപ്പോഴെങ്കിലും ഒരു ചായക്കാരനോ കാപ്പിക്കാരനോ വന്നാല്‍ സംശയത്തോടെ നോക്കും മിക്കവരും. ചായ ചായേ എന്ന് ഉറക്കെ വിളിച്ചു പറയാന്‍ അയാള്‍ക്കും സങ്കോചം. പരസ്പരം സ്പര്‍ശിക്കാതിരിക്കാന്‍ എല്ലാവര്‍ക്കും ശ്രദ്ധ. ശ്മശാന മൂകത. "കണ്ണുകളാം ദൈവം നല്‍കിയ കനകവിളക്കുകളുള്ളവരോട്' പാട്ടുപാടി ജീവിതം നെയ്യുന്ന അന്ധനുണ്ടായിരുന്നു നാം കയറിയ വണ്ടികളില്‍. അവരെവിടെപ്പോയിക്കാണും? ഇടയ്ക്കു കണ്ണീരുപ്പുപുരട്ടിയ ജീവിതപലഹാരം(ഇടശ്ശേരി) വില്‍ക്കുന്നവര്‍. ഓരോ തീവണ്ടിയും സ്വപ്നങ്ങളുടെ ഒരു വലിയ കൂടാരമാണെന്ന് തോന്നിയിട്ടുണ്ടാവും ഏത് യാത്രികര്‍ക്കും. സ്വപ്നങ്ങളേയും വഹിച്ചുകൊണ്ടാണ് സമാന്തരമായ പാളങ്ങളിലൂടെ ചൂളം വിളിച്ച് ആസക്തിയോടെ വണ്ടി പാഞ്ഞത്. സമാന്തരരേഖകള്‍ അനന്തതയില്‍ സംഗമിക്കുന്നു എന്ന് ഗണിതശാസ്ത്രം പറയുന്നു. സ്വപ്നങ്ങളുടെ കാര്യം ആര്‍ക്കറിയാം?
തീവണ്ടിയുടെ അകവും പുറവും ജീവിതം തന്നെയാണ് എക്കാലത്തും. പുറത്തെ ജീവിതം തന്നെയാണ് ഇക്കാലത്തും പ്രതിഫലിക്കുന്നത്. തീവണ്ടിയാത്രകളും

റെയില്‍വേസ്റ്റേഷനുകളുമൊക്കെ പ്രമേയപരിസരമായി വരുന്ന കഥകളുടെ സമാഹാരം തന്നെ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. "തീവണ്ടി പറഞ്ഞ കഥകള്‍'. ഏത് കഥാബോഗിയില്‍ കയറിയും അകം മുഴുവന്‍ നടന്നുതീര്‍ക്കാവുന്ന കഥാതീവണ്ടി. അനിത നായരുടെ "കൂകൂ കൂകൂ തീവണ്ടി' എന്ന യാത്രാനുഭവമുണ്ട്. വേറെയുമുണ്ടാവും തീര്‍ച്ചയായും. ലോകത്തിലെവിടേയും സമാഹരിക്കപ്പെട്ടിരിക്കണം ഇത്തരം കഥകള്‍. മനുഷ്യരുടെ യാതനകളും നിസ്സഹായതകളും പ്രതിക്ഷയും എല്ലാം നമ്മെ ഓര്‍മിപ്പിക്കുന്നതാണ് തീവണ്ടിയാത്രകള്‍. ഹൗറ റെയില്‍വേ സ്റ്റേഷനിലെ തിരക്കും പുറത്തെ യാചകരുടെ ദൈന്യവും കണ്ടത് ഇപ്പോഴും മനസ്സില്‍നിന്ന് മാഞ്ഞുപോയിട്ടില്ല. വഴിയില്‍ യാത്ര അവസാനിപ്പിച്ച് ഇറങ്ങുന്നവര്‍ ജീവിതത്തിലും തീവണ്ടിയിലും. യാത്രകളില്‍ മൊട്ടിട്ട് യാത്രാവസാനം അവസാനിക്കുന്ന പ്രണയങ്ങള്‍. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത അനുഭവങ്ങളാണു തീവണ്ടിയാത്രകള്‍ മനുഷ്യര്‍ക്ക് നല്‍കിയിരുന്നത്. തീവണ്ടികള്‍ അറിയപ്പെടാത്തവരുമായി സൗഹൃദം തന്നതിന്റെ കഥകള്‍ ഒരുകാലത്ത് ബ്ലോഗുകളില്‍ നിറഞ്ഞിരുന്നു. ഇന്ത്യയിലെ തീവണ്ടികളിലെ ജനം ഇന്ത്യന്‍ ജനതയുടെ തന്നെ പരിഛേദമാണല്ലോ.
തീവണ്ടിയാത്രകള്‍ ചാരുതയോടെ ചിത്രീകരിക്കപ്പെട്ടിട്ടുള്ള സിനിമകള്‍ അനവധിയുണ്ട്. ബോറിസ് പാസ്റ്റര്‍നാക്കിന്റെ വിഖ്യാതകൃതിയായ ഡോക്ടര്‍ ഷിവാഗോയെ അടിസ്ഥാനമാക്കി ഡേവിഡ് ലീന്‍ സംവിധാനം ചെയ്ത അതേപേരിലുള്ള ഓസ്‌കാര്‍ പുരസ്‌കൃത സിനിമയില്‍ നാലര മിനിറ്റിലധികം ദൈര്‍ഘ്യമുള്ള സീനുണ്ട്. നിറയെ യാത്രക്കാരുള്ള ആ തീവണ്ടിയാത്രാസീനില്‍ ഒരക്ഷരം ആരും ഉരിയാടുന്നില്ല എങ്കിലും ആ സീന്‍ വളരെയേറെപ്പറയുന്നു.

കമല്‍ സംവിധാനം ചെയ്ത കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലം എന്ന സംഗീതസാന്ദ്രമായ സിനിമയുടെ ലൊക്കേഷനായത് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനും ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പാതയുമായിരുന്നല്ലോ. ലോകത്തെവിടേയും സിനിമാപ്രേമികളുടെയും ചലച്ചിത്രകാരന്മാരുടെയും ഉറ്റ സുഹൃത്താണ് തീവണ്ടികള്‍. ചെന്നൈ എക്സ്പ്രസ്, ബേണിംഗ് ട്രെയിന്‍, ദില്‍സേ,:.. അവിചാരിതമായി തീവണ്ടിയാത്രയില്‍ കണ്ടുമുട്ടി പ്രണയത്തിലാവുന്ന രണ്ട് വിവാഹിതരുടെ കഥ പറയുന്ന Brief Encounter. എക്കാലത്തേയും വലിയ റൊമാന്റിക് ഫിലിമുകളിലൊന്നായി എണ്ണുന്നുണ്ട് ഇന്നും പലരും ഈ 1945 സിനിമയെ. കാലങ്ങള്‍ക്കിടയിലെ സഞ്ചാരത്തെ സൂചിപ്പിക്കാനായി തീവണ്ടിയാത്രയെ ഉപയോഗപ്പെടുത്തിയിട്ടുണ്ട് സത്യജിത്ത് റേ "നായക്' എന്ന ബംഗാളി ചിത്രത്തില്‍.
തീവണ്ടിയിലെ സ്ഥിരം യാത്രക്കാര്‍ ഉള്‍പ്പെട്ട വാട്‌സ്അപ്പ് ഗ്രൂപ്പുകളൊക്കെ പല ഭാഗങ്ങളിലും സജീവമായിരുന്നു ഈ സോഷ്യല്‍ മീഡിയകാലത്ത്. പല സ്റ്റേഷനുകളില്‍ നിന്നും കയറി പല സ്ഥലങ്ങളിലേക്ക് പോകേണ്ട ആള്‍ക്കാര്‍ തമ്മില്‍ തമ്മില്‍ ഒരു സൗഹൃദം വെച്ചുപുലര്‍ത്തുന്നു. പ്രത്യേകിച്ചും ഒരേ റൂട്ടില്‍ സ്ഥിരമായി സഞ്ചരിക്കുന്നവര്‍. കണ്ടുമുട്ടുന്നതിലെ യാദൃശ്ചികതയും ബന്ധത്തിന്റെ താത്കാലികതയും പിരിഞ്ഞുപോകലിന്റെ അനിശ്ചിതത്വവും അങ്ങനെ അവര്‍ മറികടക്കാന്‍ ശ്രമിക്കുന്നു. ഇടത്തരക്കാരുടെ ആഢംബരതീവണ്ടിയെന്നാണ് ഈ കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്സ് യാത്രികര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ഇവിടെ സുനില്‍ പി. ഇളയിടം പ്രഭാഷണങ്ങളില്‍ പതിവായി കേള്‍ക്കാറുള്ള അപരോന്മുഖത്വം എന്നാണാവോ ഈ കോവിഡിനെ മറികടന്ന് നാം വീണ്ടെടുക്കുക?
ഹരീന്ദ്രൻ തില്ലങ്കേരി .
14 Sep 2020, 09:07 PM
ഒരു പക്ഷെ കോവിഡ് കാലത്തിന്റെ ഏറ്റവും പ്രധാന നേട്ടവും ഇതു തന്നെ. പുതിയ എഴുത്തുകാർ, പുതിയ വായനാനുഭവം, സർഗ്ഗാത്മകതയുടെ വസന്തമാവട്ടെ ഈ promotin കാലം. അനുഭവത്തെ മനോഹരമായി അവതരിപ്പിച്ചു. മാഷിന് ആശംസകൾ!
എം.സി.പ്രമോദ് വടകര
17 Jul 2020, 10:39 AM
ഏതൊക്കെയോ യാത്രകളിലൂടെ കടന്നുപോയല്ലോ എഴുത്തു വണ്ടികൾ !
Sadanandan. K. M.
16 Jul 2020, 06:13 PM
തീവണ്ടി യാത്രകളെ ഓര്മിപ്പിച്ചതിനു നന്ദി. ഒരു വർഷം മുൻപ് നഷ്ടം വന്ന സൗഭാഗ്യം. തിരക്കില്ലാത്ത തീവണ്ടികൾ. സങ്കൽപ്പിക്കാൻ കഴിയാതിരുന്നത്.. നന്നായി എഴുതി.
എം.പി.അനസ്
16 Jul 2020, 02:37 PM
കോവിഡ് കാലത്തെ ട്രെയിൻ യാത്രയെക്കുറിച്ചുള്ള ഭീതിയും അസ്വസ്ഥതകളും അനുഭവിപ്പിക്കുന്ന യാത്രാനുഭവം. ഒപ്പം തന്നെ സാഹിത്യവും സിനിമയും നൽകിയ ട്രെയിൻ അനുഭവങ്ങളും ഓരോ യാത്രക്കാരും കോവിഡിനു മുമ്പ് നടത്തിയ ട്രെയിൻ യാത്രകളും സ്വപ്നമായും ഓർമ്മയിൽ സൂക്ഷിക്കാനുള്ള ചരിത്രാനുഭവമായും മാറിത്തീരുമോ എന്ന ആശങ്കയും ഈ യാത്രാക്കുറിപ്പ് പങ്കുവെക്കുന്നു.ണ്ട്. മറ്റൊരർത്ഥത്തിൽ നിത്യജീവിതയാത്ര തന്നെ ഭീകരമായിത്തീരുന്ന അനുഭവ ലോകത്തെ സ്വന്തം ഔദ്യോഗിക യാത്രയുടെ അനുഭവത്തിൽ നിന്നും ഗംഭീരമായി പകർത്തിയിരിക്കുന്നു വി.കെ.ബാബു,
വി.എ ബാലകൃഷ്ണൻ
16 Jul 2020, 08:30 AM
ദൈവമേ .... ( യുക്തിവാദത്തിന് തല്കാലം വിട | ഇപ്പൊ ദൈവം ഉണ്ടെന്ന് മനസ്സിലായല്ലോ ല്ലെ. ഇതൊക്കെ പടച്ചോൻ്റെ കളിയാ 'മനിച്ചന്മാര് " മൂക്കിന് തുണിം കെട്ടി നടക്കൂന്ന് പടച്ചോൻ മുമ്പേ എഴ്തീറ്റ് ണ്ട്. ഓല് തമ്മാമ്മില് കണ്ടാ മിണ്ടാണ്ട് നടക്കുന്നും പറഞ്ഞിക്കിണ്ട്. (ഇന്നലെ കേട്ടത് ) ലോകയുദ്ധങ്ങളിലോ, എണ്ണമറ്റ പടയോട്ടങ്ങളിലോ പതറാതെ നിന്ന മനുഷ്യർ പ്രളയങ്ങളിലും പേമാരികളും ഇടറാതെ നിന്ന മനുഷ്യർ ഒരു ജീവാണു വിൻ്റെ പേരിൽ " ഭയപ്പെടുത്തി "ഭയപ്പെടുത്തി കീഴ്പ്പെടുത്തപ്പെട്ട മനുഷ്യരാ"യിരിക്കുന്നു..... എഴുത്ത് നന്നായി VK B
സലിം കുരിക്കളകത്ത്
15 Jul 2020, 09:04 PM
ഒറ്റയായിപ്പോകുന്നത് പേടിച്ച കാലത്തു നിന്ന് ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമാകുന്ന ദുരിതത്തിലേക്ക്....... പേടിയുടെ ഒരു കാലം, അന്യനെ മാത്രമല്ല, സ്വന്തം മകളെ പോലും പേടിച്ച് വീടുവിട്ടു പോയ അച്ഛനമ്മമാരുടെ കാലമാണിത്...... മാഷെ, നന്നായി...
Assankoya C
15 Jul 2020, 05:46 PM
Well done
Babu Payyath
15 Jul 2020, 05:12 PM
Touching, Good
Bhaskaran nambudiripad
15 Jul 2020, 05:04 PM
A real picture of a train travel during this covid season_Good post
അശോകന്‍ ചരുവില്‍
Jan 17, 2023
3 Minute Read
വി.കെ. ബാബു
Jan 07, 2023
8 minutes read
ഡോ: ബി. ഇക്ബാല്‍
Dec 25, 2022
6 Minutes Read
വി.കെ. ബാബു
Dec 17, 2022
10 Minutes Read
ബിനോയ് വിശ്വം
Dec 02, 2022
49 Minutes Watch
Theevandi pranthan
27 May 2021, 10:18 PM
വളരെ നല്ലത്.....വായിച്ചപ്പോൾ പലതും നേരിട്ടു അനുഭവിക്കുന്നത് പോലെ തോന്നി