28 May 2020, 10:52 AM
ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം 2018 അവസാനത്തോടെ ലോകത്തില്‍ ഏകദേശം 70.8 ദശലക്ഷം ആളുകള്‍ അഭയാര്‍ഥികളായുണ്ട്. അവരില്‍ പകുതിയും 18 വയസ്സിന് താഴെയുള്ളവരാണ്.
ആരാണ് അഭയാര്‍ത്ഥികള്‍? എങ്ങനെയാണ് ചില ജനസമൂഹങ്ങള്‍ അഭയാര്‍ത്ഥികള്‍ ആകുന്നത്? മാതൃരാജ്യത്തിനും ആതിഥേയരാജ്യത്തിനും ഇടയിലുള്ള അപകടകരമായ ദൂരം ഇവര്‍ താണ്ടുന്നതെങ്ങനെയാണ്? ആ യാത്രയില്‍ അവര്‍ക്കു നേരിടേണ്ടി വരുന്നത് അല്ലെങ്കില്‍ നഷ്ടപ്പെടുന്നത് എന്തെല്ലാമാണ്? എത്തപ്പെട്ട ദേശത്തെ താത്കാലിക ക്യാമ്പുകളില്‍ അഭയാര്‍ത്ഥി എന്ന നിയമപരമായ പദവിക്കായി കാത്തിരിക്കുന്നതിനിടയില്‍ ഒരുപക്ഷെ ജീവനും ഇട്ടിരിക്കുന്ന മുഷിഞ്ഞ വസ്ത്രങ്ങളും അല്ലാതെ മറ്റൊന്നും കയ്യിലില്ലാത്ത ദുര്‍ബലരായ ആ മനുഷ്യര്‍ - പെണ്ണും ആണും അവരും കുട്ടികളും, ചേര്‍ത്തുപിടിക്കുന്ന പ്രതീക്ഷകള്‍ എന്തെല്ലാമായിരിക്കും? ക്യാമ്പിലെ അവരുടെ അവസ്ഥ, നേരിടേണ്ടി വരുന്ന ലൈംഗികപീഡനം അടക്കമുള്ള അനുഭവങ്ങള്‍ എങ്ങനെയാണവര്‍ അതിജീവിക്കുക? സ്വദേശികള്‍ എങ്ങനെയാണ് ഇവരോട് പെരുമാറുക? ഇവരുടെ സംരക്ഷണത്തിനും ക്ഷേമത്തിനും ഉണ്ടെന്നുപറയപ്പെടുന്ന നിയമങ്ങള്‍ എത്രകണ്ട് ഫലപ്രദമാണ്? അന്താരാഷ്ട്ര അഭയാര്‍ത്ഥി നിയമങ്ങള്‍ ഒപ്പുവെച്ചിട്ടില്ലാത്ത, ദേശീയഅഭയാര്‍ത്ഥി നിയമങ്ങള്‍ രൂപപ്പെടുത്തിയിട്ടില്ലാത്ത ഇന്ത്യ പോലെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ ലക്ഷക്കണക്കിന് വരുന്ന അഭയാര്‍ത്ഥിസമൂഹത്തെ ഏതുരീതിയിലാണ് കൈകാര്യം ചെയ്യുക, പ്രത്യേകിച്ചും സിഎഎ പോലെയുള്ള ന്യൂനപക്ഷവിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കപ്പെടുമ്പോള്‍? ജനിച്ച മണ്ണിലേക്കുള്ള മടക്കം ഈ മനുഷ്യര്‍ക്ക് എത്രത്തോളം ഒരു സാധ്യതയാണ്?
മനുഷ്യനുണ്ടായ കാലംമുതല്‍ തന്നെ നിര്‍ബന്ധിത പലായനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എങ്കിലും ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അവ്യക്തമാണ്. പ്രത്യേകിച്ചും കുടിയേറ്റ-അഭയാര്‍ത്ഥി നിയമങ്ങളുടെ നിര്‍വഹണാധികാരം പരിപൂര്‍ണമായും വെസ്റ്റ്‌ഫേലിയന്‍ നേഷന്‍-സ്റ്റേറ്റുകളില്‍ അധിഷ്ഠിതമാണെന്നിരിക്കെ വര്‍ത്തമാനകാല അഭയാര്‍ത്ഥിസമൂഹങ്ങളെ രാഷ്ട്രങ്ങള്‍ അവരുടെ ദേശീയവ്യവഹാരത്തില്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെടുത്തി നിയന്ത്രിക്കുന്നത് സാധാരണമാകുകയാണ്. രാഷ്ട്ര ശിഥിലീകരണത്തിന് കാരണമാരോപിച്ച് തീവ്രവാദികളാവാന്‍ സാധ്യതയുള്ളവര്‍ എന്നു മുദ്രകുത്തി ഏറ്റവും വള്‍ണറബിളായൊരു ജനസമൂഹത്തെ, അവരുടെ ജീവിതത്തെ, സൈനിക-സമാന്തരസൈനിക-പോലീസ് ശക്തികളെ ഉപയോഗിച്ച് ഭരിക്കുന്നത് ബിയോപോളിറ്റിക്‌സിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ്. രാഷ്ട്രങ്ങള്‍ തന്നെ ഒരു പ്രത്യയശാസ്ത്ര അടിച്ചമര്‍ത്തല്‍ ഉപകരണമാണെന്നിരിക്കെ ജീവിക്കാനുള്ള അടിസ്ഥാനഅവകാശവും നഷ്ടപ്പെട്ട് പലായനം ചെയ്യപ്പെടുന്ന ജനത ഈ കാലത്തിന്റെ പ്രതിരൂപമാണ്.
ഇതേസമയം, ഇന്ത്യയിലിപ്പോള്‍ മറ്റൊരുകൂട്ടം ആളുകള്‍ നാഗരാതിര്‍ത്തികളിലെ ചേരികളില്‍ നിന്ന് അവനവന്റെ വീടുകളിലേക്ക് പലായനം ചെയ്യുന്നു. അതിഥിതൊഴിലാളികള്‍ എന്ന ഓമനപ്പേരിട്ട് നമ്മള്‍ വിളിക്കുന്ന അന്തര്‍സംസ്ഥാനതൊഴിലാളികള്‍ ഈ കോറോണകാലത്തിന്റെ മാത്രം നേര്‍രേഖകളല്ല. കൃത്യമായ കണക്കുകള്‍ക്കും സംരക്ഷണനിയമങ്ങള്‍ക്കും ക്ഷേമനടപടികള്‍ക്കും പുറത്തുനില്‍ക്കുന്ന തിരസ്‌കരിക്കപ്പെട്ട സമൂഹമാണവര്‍. അങ്ങനെ നോക്കിയാല്‍, വീടുവിട്ട് ഓടുന്നവരും വീടെത്താന്‍ നടന്ന് തളര്‍ന്നവരും അഭയാര്‍ത്ഥികള്‍ തന്നെയാണ്.
ഇത്തരമൊരു സാഹചര്യത്തെ, സ്വന്തം ജീവിതാവസ്ഥയില്‍ നേരിടുന്ന കെനിയയില്‍ ജനിച്ച, സോമാലിയന്‍-ബ്രിട്ടീഷ് എഴുത്തുകാരിയായ വാര്‍സണ്‍ ഷീറെയുടെ "വീട്' എന്ന ഈ കവിത വര്‍ത്തമാനകാലത്തില്‍ പ്രസക്തമെന്നുള്ള തിരിച്ചറിവിലാണ് ഈ പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത്.
വീട്
വീട് ഒരു സ്രാവിന്റെ വായ അല്ലെങ്കില്‍
ആരും വീടുവിട്ട് പോകുകയില്ല
നഗരം മുഴുവനായും പലായനം ചെയ്യുന്നത് കാണുമ്പോള്‍ മാത്രമാണ്
നിങ്ങളും അതിര്‍ത്തിയിലേക്ക് ഓടുന്നത്
തൊണ്ടയില്‍ കുടുങ്ങിയ നശിച്ചശ്വാസത്തോടെ
നിങ്ങളുടെ അയല്‍ക്കാര്‍ നിങ്ങളേക്കാള്‍ വേഗത്തില്‍ ഓടുന്നു
നിന്നോടൊപ്പം പള്ളിക്കൂടത്തിലേക്ക് പോയവന്‍
പഴയ ടിന്‍ഫാക്ടറിയുടെ പിറകില്‍വെച്ച്
നിന്നെ തലചുറ്റുവോളം ഉമ്മ വെച്ചവന്‍
അവനാണിപ്പോള്‍ തന്നേക്കാളും വലിയ തോക്ക് പിടിച്ചിരിക്കുന്നത്
നിങ്ങള്‍ വീട് വിട്ട് പോകുന്നത്
വീട് നിങ്ങളെ താമസിക്കാന്‍ അനുവദിക്കാത്തപ്പോള്‍ മാത്രമാണ്.
വീട് നിങ്ങളെ വേട്ടയാടിയില്ലെങ്കില്‍
ആരും വീടുവിട്ട് പോകുകയില്ല
കാലിനടിയില്‍ തീപിടിച്ച പോലെ
അടിവയറ്റിലെ പാരവശ്യത്തോടെ
മൂര്‍ച്ചയുള്ള കത്തിയുടെ പൊള്ളിക്കുന്ന ഭീഷണി
കഴുത്തോളം എത്തുന്നത് വരെ
ഇത് നിങ്ങള്‍ ഒരിക്കലും ചെയ്യാനാഗ്രഹിച്ച ഒന്നല്ല
എന്നിട്ടും നിങ്ങള്‍ നിങ്ങളുടെ ദേശത്തിന്റെ ഗാനം
ശ്വാസത്തില്‍ ഒളിച്ചു കടത്തി
ഏതോക്കെയോ എയര്‍പോര്‍ട്ട് ടോയ്ലറ്റുകളിലിരുന്ന് ഒതുക്കിയ നിലവിളിയോടെ നിങ്ങളുടെ പാസ്പോര്‍ട്ട് കീറിക്കളയുമ്പോള്‍
ഓരോ കടലാസുതുണ്ടുകളും
നിങ്ങള്‍ക്കിനിയൊരു തിരിച്ചു പോക്കില്ലെന്ന് ഉറപ്പിക്കുന്നു.
നിങ്ങള്‍ മനസ്സിലാക്കണം,
മണ്ണിനേക്കാള്‍ ജലം സുരക്ഷിതമല്ലെങ്കില്‍
ആരും അവരുടെ മക്കളെ ഒരു ബോട്ടിലേക്ക് വലിച്ച് കയറ്റുകയില്ല
ആരും അവരുടെ കൈകള്‍ പൊള്ളിക്കുകയില്ല
ട്രെയിനുകള്‍ക്ക് കീഴെ
വണ്ടികള്‍ക്ക് താഴെ
ഒളിച്ചു സഞ്ചരിച്ച ദൂരങ്ങള്‍ യാത്രയേക്കാളും വലുതല്ലെങ്കില്‍
വാര്‍ത്തകള്‍ മാത്രം ഭക്ഷിച്ച്
ആരും ഒരു ട്രക്കിന്റെ ആമാശയത്തില്‍ രാപ്പകലുകള്‍ കഴിയില്ല.
ആരും വേലിക്കടിയിലൂടെ നൂഴ്ന്നുകയറില്ല
ആരാലും ഉപദ്രവിക്കപ്പെടുവാന്‍ ആഗ്രഹിക്കില്ല
സഹതപിക്കപ്പെടുവാനും
ആരും അഭയാര്‍ഥിക്യാമ്പുകള്‍ തിരഞ്ഞെടുക്കുകയില്ല
അല്ലെങ്കില്‍ ശരീരം വേദനിക്കുവോളമുള്ള
നഗ്‌നപരിശോധനകള്‍
അതുമല്ലെങ്കില്‍ ജയില്‍,
എന്തുകൊണ്ടെന്നാല്‍ തീ പിടിച്ച ഒരു നഗരത്തേക്കാള്‍
ജയില്‍ കുറച്ചുകൂടി സുരക്ഷിതമാണ്
നിങ്ങളുടെ പിതാവിന്റെ മുഖമുള്ള
ഒരു ട്രക്ക് നിറയെയുള്ള ആണുങ്ങളേക്കാള്‍ നല്ലത്
ജയില്‍ രാത്രികളിലെ ഒരു കാവല്‍ക്കാരനാണ്
ആര്‍ക്കും അത് സഹിക്കാന്‍ കഴിയുകയില്ല
ആര്‍ക്കും അത് മനസ്സിലാവുകയില്ല
ആര്‍ക്കുമത്രയും തൊലിക്കട്ടിയുണ്ടാവില്ല
അവര്‍
വീട്ടില്‍ പോകുക
കറുത്തവര്‍ഗക്കാര്‍
അഭയാര്‍ഥികള്‍
വൃത്തികെട്ട കുടിയേറ്റക്കാര്‍
കിടപ്പാടം തെണ്ടികള്‍
നമ്മുടെ രാജ്യത്തെ ഊമ്പുന്നവര്‍
തെരുവുതെണ്ടുന്ന കറുമ്പന്മാര്‍
സഹിക്കാനാവാത്ത നാറ്റമുള്ള
പ്രാകൃതര്‍
അവരുടെ രാജ്യം താറുമാറാക്കിയതും പോരാ ഇപ്പോള്‍
അവര്‍ക്ക് നമ്മെ കുഴപ്പത്തിലാക്കുകയും വേണം
എങ്ങനെയാണീ വാക്കുകള്‍
വൃത്തികെട്ട നോട്ടങ്ങള്‍
നിങ്ങളെ പിന്തുടരുന്നത്
ഒരുപക്ഷെ നഷ്ടപ്പെട്ട അവയവത്തെക്കാള്‍
മൃദുവായതാകാം ഈ അതിക്രമങ്ങള്‍
അല്ലെങ്കില്‍ നിങ്ങളുടെ കാലിടുക്കില്‍ പതിനാലു പുരുഷന്മാര്‍
കടന്നു കയറുന്നതിനേക്കാളുമൊക്കെ
കൂടുതല്‍ ആര്‍ദ്രമാവാം വാക്കുകള്‍
അതുമല്ലെങ്കില്‍ അപമാനങ്ങള്‍ സഹിക്കാനാണ് എളുപ്പം
അവശിഷ്ടങ്ങളേക്കാള്‍
അസ്ഥിയേക്കാള്‍
കഷണങ്ങളായി കിടക്കുന്ന
നിങ്ങളുടെ കുട്ടികളുടെ ശരീരത്തേക്കാള്‍.
എനിക്ക് വീട്ടില്‍ പോകണം,
എന്നാല്‍ വീട് ഒരു സ്രാവിന്റെ വായയാണ്
വീട് തോക്കിന്റെ വീപ്പയാണ്
എന്നുമാത്രമല്ല
വീട് നിങ്ങളെ കടല്‍ക്കരയിലേക്ക് ഓടിച്ചില്ലെങ്കില്‍
വീട് നിങ്ങളോട് ഓട്ടം വേഗത്തിലാക്കാന്‍ പറഞ്ഞില്ലെങ്കില്‍
ആരും വീടുവിട്ട് പോകുകയില്ല
നിങ്ങളുടെ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുക
മരുഭൂമിയിലൂടെ ഇഴഞ്ഞു നീങ്ങുക
സമുദ്രങ്ങളിലൂടെ ഒഴുകി നടക്കുക
മുങ്ങി മരിക്കുക
രക്ഷപ്പെടുക
വിശക്കുക
യാചിക്കുക
അഹങ്കാരം മറക്കുക
നിങ്ങളുടെ നിലനില്‍പ്പ് കൂടുതല്‍ പ്രധാനമാണ്
വീട് നിങ്ങളുടെ ചെവിയില്‍ വിയര്‍ക്കുന്ന ശബ്ദത്തില്‍-
പോകൂ,
എന്ന് പറയും വരെ ആരും വീട് വിട്ട് പോകുന്നില്ല
ഇപ്പോള്‍ എന്നില്‍ നിന്ന് ഓടിപ്പോകുക
ഞാന്‍ എന്തായിത്തീര്‍ന്നുവെന്ന് എനിക്കറിയില്ല
പക്ഷെ ഒന്നെനിക്കറിയാം
മറ്റെവിടെയും
ഇവിടുത്തേക്കാള്‍ സുരക്ഷിതമാണ്.
ആതിര
29 May 2020, 02:18 PM
ഒരുപാട് സന്തോഷം അതിേലേറെ അഭിമാനം
ജോണി കെ ജെ
28 May 2020, 09:04 PM
കേരളത്തിലെ കൊറോണകവികൾക്ക്സമർപ്പണം
സ്വാമിദാസ്
28 May 2020, 02:00 PM
ഒരുക്കങ്ങളൊന്നുമില്ലാതെ ഭീതികൾ എങ്ങിനെയാണ് കവികളായി ഒതുക്കി വാർക്കുക എന്ന തോന്നൽ 'വീട് തന്നു കഴിഞ്ഞു. നിങ്ങളോട് വ്യക്തിപരമായി അധികമൊന്നും കവിതസംസാരിക്കുന്നില്ലെങ്കിൽ ആ കവിത പൊതു ഇടത്ത് നിന്ന് വിശാലമായ, ഭീതി തമായ ജനക്കൂട്ടത്തിലേക്ക് നീങ്ങുകയാണെന്ന് മനസിലാക്കിയാൽ മതി.ഹാപ്പി.
Dr Mini
28 May 2020, 01:57 PM
ഉജ്വലമായ പരിഭാഷ. അഭിനന്ദനങ്ങൾ
P A Chacko
28 May 2020, 01:49 PM
🙏
വി.അബ്ദുള്‍ ലത്തീഫ്
Mar 19, 2023
6 Minutes Read
എസ്. ജോസഫ്
Jan 17, 2023
8 minutes read
മുസാഫിര്‍
Nov 09, 2022
5 Minutes Read
ദിലീപ് രാജ്
Nov 03, 2022
3 Minute Read
എസ്. ജോസഫ്
Jul 03, 2022
9 Minutes Read
m prakasan
30 May 2020, 12:24 PM
ഒരു രാഷ്‌ട്രം നടത്തം തുടരുന്നു