ഭാവന

എനിക്കുവേണ്ടി ഞാൻ തന്നെ
ഫൈറ്റ് ചെയ്‌തേ പറ്റൂ

എനിക്ക് പെട്ടെന്നൊരു ദിവസം കുറെ കറേജ് കിട്ടി, ഭയങ്കരമായി എംപവേർഡ് ആയി വന്നതല്ല. ഞാനൊരു വളരെ സിമ്പിൾ ആയ ഹ്യൂമൻ ബീയിംഗ് ആണ്. എനിക്കും ഭയങ്കര ഷാറ്റേർഡായ, മെന്റൽ ബ്രേക്ക് ഡൗൺ വരുന്ന, ഭയങ്കര പ്രശ്‌നങ്ങൾ വരുന്ന ദിവസങ്ങളുണ്ട്. എന്തുചെയ്യാം, നമ്മൾ ഓവർകം ചെയ്‌തേ പറ്റൂ.

മനില സി. മോഹൻ: ‘ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’, ഒരു ബഷീറിയൻ തലക്കെട്ടിനെ ഓർമിപ്പിക്കുന്ന സിനിമ. ഇതിന്റെ ഏറ്റവും വലിയ ആകർഷണമായി മലയാളികൾക്കെല്ലാം തോന്നുന്നത്, ഭാവനയുടെ ഒരു വരവാണ്. തിരിച്ചുവരവ് എന്നൊന്നും ഞാൻ പറയുന്നില്ല, ഒരു വരവുതന്നെയാണ്. ഭാവനയുടെ മുമ്പത്തെ ഇൻറർവ്യൂകൾ കാണുകയും വായിക്കുകയുമൊക്കെ ചെയ്തപ്പോൾ തോന്നിയത്, സിനിമയിൽ അഭിനയിക്കുക എന്നതാണ് ഭാവനയുടെ ഏറ്റവും വലിയ ആഗ്രഹം എന്നാണ്. അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ല. എന്നാൽ, അതിനകത്തുനിന്ന് ഒരു ഗ്യാപ് എടുക്കേണ്ടിവന്നു. എന്നിട്ട്, തിരിച്ചുവരുന്നു. മനസ്സിൽ വലിയ നന്മയുള്ള, രാഷ്ട്രീയമുള്ള മനുഷ്യർ, ആഗ്രഹിച്ച ഒരു വരവുതന്നെയാണ് മലയാളത്തിലേക്കുള്ള ഈ വരവ്. എന്താണ് ഇപ്പോൾ തോന്നുന്നത്?

ഭാവന: സിനിമയിലേക്ക് തിരിച്ചുവരണമെന്ന തീരുമാനമെടുക്കുന്നതിനുമുമ്പ് ഒരുപാട് തവണ ഞാൻ ആലോചിച്ചിരുന്നു. തിരിച്ചുവരവിനെ സംബന്ധിച്ച് നിരവധി ചിന്തകളും ആശങ്കകളും സംശയങ്ങളുമെല്ലാമുണ്ടായിരുന്നു. നാലുമാസത്തോളം എടുത്തിട്ടാണ് സിനിമ ചെയ്യാമെന്ന തീരുമാനത്തിലേക്ക് ഞാനെത്തുന്നത്. പക്ഷേ അനൗൺസ് ചെയ്ത ശേഷവും സിനിമയുമായി മുന്നോട്ട് പോകണമോ എന്ന തരം ചിന്തകളുണ്ടായിരുന്നു. എന്റെ സുഹ്യത്ത് ഷനിം മുഖേനയായിരുന്നു ഞാൻ ഈ സിനിമയുടെ പ്രവർത്തരുമായി സംസാരിച്ചിരുന്നത്. പല തവണ ഞാൻ ഈ സിനിമ ചെയ്യുന്നില്ലെന്നും അവരോട് അറിയിക്കാനുമൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷേ ഷനിം ഒന്നും ഇവരെ അറിയിക്കില്ല, കുറച്ചു കഴിഞ്ഞാൽ ശരിയാവുമെന്നൊക്കെ പറഞ്ഞ് എന്നെ ആശ്വസിപ്പിക്കും. ചിത്രീകരണം തുടങ്ങുന്നതിന് പത്ത് ദിവസം മുമ്പുവരെയും എനിക്ക് കൃത്യമായ ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. ഈ പ്രൊജകറ്റുമായി മുന്നോട്ടുപോകണോ, അതോ സിനിമയിൽ നിന്ന് മാറിനിൽക്കണോ തുടങ്ങിയ തരത്തിലുള്ള ആശങ്കകൾ എന്നെ പിന്തുടരുന്നുണ്ടായിരുന്നു. അത് എന്തുകൊണ്ടാണെന്നൊന്നും എനിക്കറിയില്ല. ഞാൻ ഷൂട്ടിന് വരുന്നവരേയ്ക്കും ഈ പ്രൊജക്ടിലുള്ള ആർക്കും ഞാൻ അഭിനയിക്കുന്നത് സംബന്ധിച്ച് വലിയ ഉറപ്പില്ലായിരുന്നു.

തിരിച്ചുവരാനുള്ള തീരുമാനം ഒരിക്കലും എളുപ്പമായിരുന്നില്ല. മാറിനിന്ന കഴിഞ്ഞ അഞ്ചുവർഷവും എനിക്ക് മലയാള സിനിമയെ ശരിക്കും മിസ് ചെയ്തിരുന്നു. മലയാള സിനിമക്ക് എന്നെ മിസ് ചെയ്തിരുന്നോ എന്നെനിക്കറിയില്ല. നമ്മുടെ ഭാഷയിൽ, നമ്മൾ അഭിനയം തുടങ്ങിയ സ്ഥലത്ത്, കൂടുതൽ സിനിമകൾ ചെയ്ത ഇൻഡസ്ട്രിയോട് നമുക്ക് പ്രത്യേക അടുപ്പമുണ്ടാകും. മലയാള സിനിമയിലേക്കുള്ള എന്റെ തിരിച്ചുവരവ് നല്ലൊരു തീരുമാനമായിരുന്നെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിന്റേതായ excitment, over whelming feel, emotions എല്ലാം എനിക്കിപ്പോൾ അനുഭവിക്കാനാവുന്നുണ്ട്.

മതി മടുത്തു, എന്തിനാ ഇങ്ങനെ വെറുതെ കഷ്ടപ്പെട്ട് ജീവിക്കുന്നത് എന്നൊക്കെ തോന്നും. പക്ഷേ നമ്മുടെ കമ്മിറ്റ്ന്റുകൾ, ഫാമിലി എന്നിവയെക്കുറിച്ചൊക്കെ നമ്മൾ അപ്പോൾ ആലോചിക്കും. ഒരു വിധം എല്ലാവരുടെ ലൈഫിലും ഇങ്ങനത്തെ കുറെ സിറ്റുവേഷൻസ് ഈ അവസ്ഥയിൽ കൊണ്ടെത്തിക്കും.

‘ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയെക്കുറിച്ച് എന്താണ് പറയാനുള്ളത്?

പ്രണയത്തെ മുൻനിർത്തിയുള്ള ഒരു റൊമാന്റിക് സിനിമയാണിത്. ഒരു പ്യുവർ ലവ്. എല്ലാവരുടെ ജീവിതത്തിലും അവർക്ക് മറക്കാനാകാത്ത ഒരു ‘എക്സ്' ഉണ്ടാവും. വേറെ റിലേഷൻഷിപ്പിലാണെങ്കിലും ഇടയ്ക്ക് ഓർമ വരുന്ന, ചിലത് കാണുമ്പോൾ ഓർമ വരുന്ന, ഒരു ‘എക്സ്'. അത്തരത്തിലുള്ള മറക്കാനാകാത്ത ഒരു പ്രണയം നിലനിൽക്കുന്നതുകൊണ്ടാണ് ലൗ സ്റ്റോറികളെല്ലാം ലോകത്താകമാനം ഇത്രയേറെ വിജയിക്കുന്നത്. അതുതന്നെയാണ് ഈ സിനിമയിലും. നമ്മൾ പ്രതീക്ഷിച്ചിരിക്കാത്ത ഒരു സമയത്ത്, നമുക്ക് മറക്കാനാകാത്ത ഒരു ‘എക്സ്’ മുന്നിൽ വരുമ്പോൾ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ, തീരുമാനങ്ങൾ, ഒരുമിച്ചുള്ള നിമിഷങ്ങൾ തുടങ്ങിയവയാണ് പ്രമേയം. പണ്ട് പ്രണയിച്ച രണ്ടുപേർ വീണ്ടും കണ്ടുമുട്ടുമ്പോൾ, പണ്ട് സ്കൂളിലും കോളേജിലും ഉണ്ടായിരുന്നവരിൽ നിന്ന് ഒരുപാട് മാറിയിട്ടുണ്ടാകും. അത്തരത്തിൽ, കുറെ കാലത്തിനുശേഷം കണ്ടുമുട്ടുന്ന ജിമ്മിയുടെയും നിത്യയുടെയും ജീവിതത്തിൽ വരുന്ന മാറ്റങ്ങളാണ് സിനിമ കാണിക്കുന്നത്.

‘ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിൽ ഷറഫുദ്ദീനും ഭാവനവയും

2017-ൽ സിനിമയിൽനിന്ന് മാറിനിൽക്കാൻ തീരുമാനിച്ചതിനുശേഷം, ഈയൊരു ഗ്യാപ് എന്നത്, വെറുതെ പോയൊരു ഗ്യാപല്ല, സത്യത്തിൽ. മലയാള സിനിമാ ഇൻഡസ്ട്രിയെ സംബന്ധിച്ച് വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. സെൻസിബിലിറ്റിയിൽ വലിയ മാറ്റങ്ങളുണ്ടായി. പുതിയ സംവിധാകയർ, തിരക്കഥാകൃത്തുക്കൾ, എഴുത്തുകാർ, പ്രൊഡക്ഷൻസ്... ഇവരെല്ലാം സിനിമയെ സീരിയസായി കാണുന്നു. നമ്മൾ പറയുന്ന പൊളിറ്റിക്കൽ കറക്റ്റ്നസ്സിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങുന്നു. അത് സിനിമയിലേക്ക് കൊണ്ടുവരാൻ ബോധപൂർവം ശ്രമിക്കുന്നു. ഡബ്ല്യു.സി.സിയുടെ ഫോർമേഷൻ നടക്കുന്നു. സിനിമയിൽ മാത്രമല്ല, കലയിലാകെ ഈ മാറ്റം സംഭവിച്ചിട്ടുണ്ട്. ക്രിയേറ്റീവ് സൈഡിൽ മുഴുവൻ നമ്മൾ മാറേണ്ടതുണ്ട്, ആ മാറ്റങ്ങളെ നമ്മൾ ഇന്റേണലൈസ് ചെയ്യേണ്ടതുണ്ട് എന്നൊരു ബോധ്യം വരുന്നുണ്ട്. ഇതിനൊക്കെ ഒരു കാരണമായിട്ട് ഭാവന എന്ന ഒരു വ്യക്തി- ഇപ്പോൾ ഒരു ‘ഐക്കൺ’ എന്നു പറയാം- മാറിയിട്ടുണ്ട്. ആ അർഥത്തിൽ സർവൈവർ എന്നുമാത്രമല്ല, റവല്യുഷനറി എന്നുകൂടി ഭാവനയെ വിശേഷിപ്പിക്കാം. അത്തരമൊരു മാറ്റം വരുന്നത് ഭാവന മനസ്സിലാക്കിയിട്ടുണ്ടോ, തിരിച്ചറിഞ്ഞിട്ടുണ്ടോ?

ഈ അഞ്ച് വർഷം ഒരുപാട് സിനിമകളൊന്നും കാണാൻ പറ്റാത്തതുകൊണ്ട് സിനിമയിലുണ്ടായ എവിഡന്റായ മാറ്റങ്ങളെല്ലാം മനസ്സിലാക്കാനായിട്ടില്ല. പക്ഷേ ടെക്നിക്കൽ സൈഡിൽ നിന്നൊക്കെ നോക്കുമ്പോൾ മുമ്പത്തെക്കാൾ ഒരുപാട് സ്ത്രീകൾ ഈ മേഖലയിലേക്ക് പുതുതായി കടന്നുവരുന്നുണ്ടെന്ന് തോന്നിയിട്ടുണ്ട്. സ്ത്രീകൾക്ക്, സിനിമയെ സംബന്ധിച്ച അവരുടെ സജക്ഷനുകളും ഐഡിയയുമെല്ലാം പറയാനുള്ള പ്ലാറ്റ്ഫോം ഉണ്ടായിരിക്കുകയാണ്. അതെല്ലാം വളരെ നല്ല കാര്യങ്ങളാണ്. ഞാനെപ്പോഴും സിനിമയെ സിനിമ ആയിട്ടുതന്നെ കാണുന്നയാളാണ്. അതിൽ അതും ഇതുമൊന്നും മിക്സ് ചെയ്ത് നോക്കാറില്ല. കാരണം, അതൊരു ക്യാരക്റ്റർ മാത്രമാണ്. ഒരു നായകൻ ഉണ്ടെങ്കിൽ ഒരു വില്ലനും മോശക്കാരനായ ക്യാരക്റ്ററുമൊക്കെയുണ്ടാവും. അത് സിനിമയിലെ കഥയുടെ ഭാഗമാണ്. ഒരു എസ്റ്റാബ്ലിഷ്ഡ് ആയ നടൻ നെഗറ്റീവ് ഷേഡുള്ള ക്യാരക്ടർ ചെയ്യുമ്പോൾ അയാൾക്ക് ആക്ടറെന്ന നിലയിലുള്ള സാധ്യത കൂടുകയാണ് ചെയ്യുന്നത്. മിക്ക അഭിനേതാക്കളും സിനിമയിലെ കഥാപാത്രങ്ങളിൽ ഈ പുതുമ ഇഷ്ടപ്പെടുന്നവരാണ്. സിനിമ കണ്ട് ആളുകൾ മോശം കാര്യങ്ങൾ ചെയ്യുന്നുവെന്ന് പറയുന്നതിനോട് യോജിക്കാനാകില്ല. എത്രയോ നല്ല കാര്യങ്ങൾ കാണിക്കുന്നുണ്ട്. ആളുകൾ എന്താണ് അത് ചെയ്യാത്തത്. ഒരു പ്രേക്ഷകയായിട്ടും അഭിനേതാവായിട്ടും സിനിമയെ സിനിമയായി കാണാനാണ് ഞാൻ ശ്രമിക്കുന്നത്.

Doctor Love എന്ന സിനിമയിൽ നിന്ന്

ഭാവന മുമ്പ് ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്, സിനിമ സിനിമ തന്നെയാണ്, എന്നാൽ പുസ്തകങ്ങളിലെ കഥാപാത്രങ്ങൾ അങ്ങനെയല്ല തന്നെ സ്വാധീനിക്കുന്നത് എന്ന്. വായിക്കുന്ന ഓരോരുത്തരുടെയും ഇമാജിനേഷനിലാണ് കഥാപാത്രങ്ങളുള്ളത്. ഇപ്പോൾ എങ്ങനെയാണ് വായന?

സ്‌കൂൾ സമയത്ത് കാർട്ടൂണുകളാണ് വായിച്ചിരുന്നത്. ബോബനും മോളിയും കഥകൾ വലിയ ഇഷ്ടമായിരുന്നു, അതിലെ പല കഥകളും ഇപ്പോഴും കാണാതെ അറിയാം. സത്യത്തിൽ ഞാൻ എന്റെ ഒരു ‘എക്സി’നെ ഇംപ്രസ് ചെയ്യാൻ വേണ്ടിയാണ് പുസ്തകങ്ങൾ വായിക്കാൻ തുടങ്ങിയത്. അയാൾ നന്നായി പുസ്തകങ്ങളൊക്കെ വായിക്കുന്ന ഒരാളാണ്. എനിക്ക് ഒരു പുസ്തകം ഗിഫ്റ്റ് ചെയ്തപ്പോൾ, എന്നാൽ ഇവനെ ഇംപ്രസ് ചെയ്യാനായി പുസ്തകം വായിക്കാമെന്നു വിചാരിച്ച് വായന തുടങ്ങിയ ഒരാളാണ്. പക്ഷേ വായന തുടങ്ങിയശേഷമാണ് അതിന്റെ ഇംപാക്റ്റ് മനസ്സിലായത്.

ഞാൻ ഇങ്ങനെ ചെയ്തതുകൊണ്ടാണല്ലോ ബോൾഡ് ആണെന്നൊക്കെ പറയുന്നത്. പക്ഷേ, അവിടെ എത്തിപ്പെടണം. എനിക്ക് സപ്പോർട്ട് സിസ്റ്റം ആയി എന്റെ ഫാമിലിയുണ്ട്. അത് വലിയ കാര്യമാണ്. ‘പുറത്തു പറയണ്ട, അത് നിന്റെ വിധിയാണ്’എന്നാണ് അവർ പറയുന്നത് എങ്കിലോ?

നമ്മൾ ഒരു സിനിമ കാണുമ്പോൾ, അഭിനയിക്കുന്നവരെല്ലാം ആക്ടേഴ്സാണെന്ന് നമുക്കറിയാം. കഥാപാത്രങ്ങൾ മരിക്കുകയാണെങ്കിലും അടുത്ത സിനിമയിൽ ഈ അഭിനേതാക്കളെ കാണാൻ പറ്റുന്നതുകൊണ്ടുതന്നെ നമുക്ക് വലിയ പ്രശ്നങ്ങളുണ്ടാവില്ല. പക്ഷേ ഞാൻ വായന തുടങ്ങിയ സമയത്ത് പുസ്തകത്തിലെ കഥാപാത്രങ്ങൾ മരിച്ചുപോകുന്നതൊക്കെ എന്നെ ബുദ്ധിമുട്ടിലാക്കിയിരുന്നു. പല പുസ്തകങ്ങളും വായിച്ച് ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. A Thousand Splendid Suns എന്ന നോവൽ വായിച്ച് ഞാൻ കരഞ്ഞിട്ടുണ്ട്. എന്നെ വിഷമിപ്പിച്ച ഒരുപാട് സിനിമകളുണ്ട്, പക്ഷേ ഞാനൊരിക്കലും ഇതുപോലെ പൊട്ടിക്കരഞ്ഞിട്ടില്ല. ഒരു പുസ്തകം വായിച്ചു കഴിയുന്നതോടെ അത് അവസാനിക്കുകയാണ്. ഇതിന് ഇനി പാർട്ട് ടു ഇല്ല, ഈ പുസത്കത്തിലെ കഥാപാത്രങ്ങളൊക്കെ എവിടെയെന്ന് എനിക്കറിയില്ല. ഈ ഫീലിങ്ങ്സൊക്കെ മനസ്സിലായാപ്പോഴാണ്, പുസ്തകം വായിക്കണം എന്ന് ആളുകൾ പറയുന്നതിന്റെ അർത്ഥം മനസ്സിലായത്. ഇന്ന് ഞാൻ വായനയുടെ കാര്യത്തിൽ അൽപ്പം സ്ലോ ആണ്. ഒ.ടി.ടി യൊക്കെ വന്നശേഷം സീരീസ് അഡിക്ഷനൊക്കെയുള്ളതുകൊണ്ട് വായന കുറവാണ്.

സീരീസ് കാണുന്നതിനെക്കുറിച്ച് പറഞ്ഞല്ലോ. ഇപ്പോൾ നല്ല കണ്ടൻറ് ഒ.ടി.ടിയിലൂടെയൊക്കെ വരാൻ തുടങ്ങിയിട്ടുണ്ട്. സീരിസും സിനിമയും തമ്മിൽ എങ്ങനെയാണ് വ്യത്യാസം തോന്നിയിട്ടുള്ളത്?

സീരിസിൽ ഇൻവോൾവ് ആയിട്ടുള്ള ഒരാളാണ് ഞാൻ. പുസ്തകം വായിക്കുന്നതുപോലെ സീരീസിലെ കഥാപാത്രങ്ങൾക്കൊപ്പവും നമ്മൾ സഞ്ചരിക്കുകയാണ്. സിനിമ രണ്ടുമണിക്കൂറിനുള്ളിൽ കണ്ടു തീരും. എത്ര നല്ല സിനിമയാണെങ്കിലും, ക്ലോസ് ആയ കുറച്ച് സഹൃത്തുക്കളുമായുള്ള സംസാരത്തിലും ഒരാഴ്ചത്തെ പറച്ചിലുകളിലും അവസാനിക്കും. എന്നാൽ സീരീസിൽ നമ്മൾ കഥയോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. നാർക്കോസ്, ഗെയിം ഓഫ് ത്രോൺസ് പോലുള്ള സീരീസിനകത്തൊക്കെ നമ്മൾ വല്ലാതെ പെട്ടുപോകുന്നുണ്ട്.

ഭാവന അഭിനയം തുടങ്ങിയിട്ട് 20 വർഷമായി. ഈയടുത്ത് ‘നമ്മൾ’ എന്ന സിനിമയുടെ 20-ാം വാർഷികത്തെക്കുറിച്ചുള്ള ഓർമ ഷെയർ ചെയ്തിരുന്നു. ആക്റ്റിംഗ് മെതേഡിൽ എന്തെല്ലാം മാറ്റങ്ങളാണ് സ്വയം കൊണ്ടുവന്നിട്ടുള്ളത്? ‘നമ്മൾ’ കാണുമ്പോൾ ലൗഡ് ആയി അനുഭവപ്പെടും. ഇപ്പോൾ, സട്ട്ൽ ആയി ബിഹേവ് ചെയ്യുന്ന രീതിയിലേക്കാണല്ലോ പുതിയ സിനിമകൾ വരുന്നത്. സ്വയം ഒന്ന് ഇവാലുവേറ്റ് ചെയ്താൽ എങ്ങനെയുണ്ടാകും?

ആദ്യകാലം മുതലേ മലയാള സിനിമക്ക് ഒരു റിയലിസ്റ്റിക്ക് അപ്രോച്ചാണുണ്ടായിരുന്നത്. ലൗണ്ട് ആക്റ്റിങ്ങെല്ലാം മലയാളത്തിൽ ഞാൻ വളരെ കുറച്ച് മാത്രമേ കണ്ടിട്ടുള്ളു. എന്നാൽ മറ്റ് ഭാഷകളിൽ ഇത് കാണാം. സത്യൻ സാറിന്റെ അഭിനയത്തിലൊക്കെ ഈ നാചുറാലിറ്റി കാണാനാകും. അത് ആ സമയത്തെ വേറെ ഭാഷകളിലെ അഭിനേതാക്കൾ ചെയ്തിട്ടുണ്ടോന്ന് സംശയമാണ്. മുമ്പ്, ഒരു തെലുഗു സിനിമ ചെയ്യുന്ന സമയത്ത്, ഒരു സീനുമായി ബന്ധപ്പെട്ട് എനിക്കും പ്രൊഡ്യൂസർക്കും ഇടയിൽ ഒരു അഭിപ്രായവ്യത്യാസമുണ്ടായി. പ്രൊഡ്യൂസർക്ക് ആ സീൻ വേറെ രീതിയിൽ ചെയ്യണം. എന്നാൽ എനിക്ക് അത് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. മലയാളം പോലെയല്ല തെലുങ്ക് എന്നും തെലുങ്കിൽ കുറച്ച് ഓവർ ആയി അഭിനയിക്കണമെന്നും ആ പ്രൊഡ്യൂസർ പറഞ്ഞു. എനിക്ക് മലയാളത്തിലും തെലുങ്കിലും വേറെ വേറെ അഭിനയം അറിയില്ല, എനിക്ക് വരുന്നത് എന്താണോ അതേ എനിക്ക് ചെയ്യാനാകുവെന്ന് ഞാൻ അദ്ദേഹത്തോട് മറുപടി പറഞ്ഞു. എന്റെ അഭിനയത്തിൽ തൃപ്തിയില്ലെങ്കിൽ വേറെ ആരെങ്കിലും വെച്ച് അഭിനയിപ്പിച്ചോളൂവെന്നും പറഞ്ഞു. പക്ഷേ ആ പ്രൊഡ്യൂസർ റഷസ്സ് കണ്ട് എന്റെ അഭിനയം വളരെ ഇഷ്ടപ്പെട്ടെന്നും ഇംപ്രസായെന്നും പറഞ്ഞു, സോറിയും പറഞ്ഞു. നാച്വറൽ ആക്ടിങ്ങ് തന്നെയാണ് എല്ലാവരും കാണാൻ ഇഷ്ടപ്പെടുന്നത്. മലയാള സിനിമയെക്കുറിച്ചും ആളുകൾ പറയുന്നത്, നല്ല നാച്വറാലാണല്ലോ, റിയലിസ്റ്റിക്കാണല്ലോ എന്നാണല്ലോ.

‘നമ്മൾ’ എന്ന സിനിമയിൽ ജിഷ്ണു രാഘവൻ, സുഹാസിനി, സിദ്ധാർഥ്, ഭാവന എന്നിവർ

വ്യക്തിപരമായി, എന്റെ പെർഫോർമൻസ് എനിക്ക് ഇഷ്ടപ്പെടാത്ത ഒരുപാട് സിനിമകളുണ്ട്. ‘അയ്യോ, ഇത് കാണല്ലേ’ എന്ന് ഞാൻ തന്നെ പറയുന്ന പെർഫോർമെൻസുകളുണ്ട്. ‘ഓ, അതില് ഞാൻ പൊളിച്ചൂട്ടാ’ എന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല. എന്റേതായ കുറെ ഇൻസെക്യൂരിറ്റികളുള്ള ഒരാളാണ് ഞാൻ. എന്റെ ശബ്ദവും മറ്റു കുറവുകളുമൊക്കെയാണ് ഞാൻ അഭിനയിച്ച സിനിമയിലൊക്കെ കൂടുതലായും ഞാൻ ശ്രദ്ധിക്കാറ്. മറ്റുള്ളവരുടെ കൂടെയിരുന്ന് സിനിമ കാണുമ്പോൾ അവരും എന്റെ ഇത്തരം ഇൻസെക്യൂരിറ്റികൾ കാണുമല്ലോ എന്നോർത്ത് ‘ക്രിഞ്ച്’ തോന്നാറുണ്ട്. എനിക്കിഷ്ടമല്ലാത്ത, എന്റെ പെർഫോമൻസുള്ള സിനിമ വരുന്ന സമയത്ത് കേരളം മുഴുവൻ കറൻറ് പോകണമേയെന്ന് ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്.

ഇന്നും എനിക്ക് ഈ പ്രശ്നമുണ്ട്. ഞാൻ നന്നായി പെർഫോം ചെയ്തിട്ടുണ്ടല്ലോ, ഒന്നു ഇരുന്ന് കാണണമല്ലോയെന്ന് എനിക്ക് ഇതുവരെ ഒരു സിനിമയിലും തോന്നിയിട്ടില്ല. ‘നമ്മൾ’ മുതൽ ‘ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ വരെയുള്ള സിനിമകളിലും അങ്ങനെയ്ണ്. ഷൂട്ടിനുശേഷം മോണിറ്ററിൽ പോയി എന്റെ അഭിനയം ചെക്ക് ചെയ്യാറില്ല. കണ്ടു കഴിഞ്ഞാൽ ആവശ്യമില്ലാത്ത കുറെ കുറ്റങ്ങൾ കണ്ടുപിടിക്കും, അതുകൊണ്ട് ഞാൻ നോക്കാറില്ല. പല ആർട്ടിസ്റ്റുകളും മോണിറ്റർ നോക്കി കൃത്യമായി കാര്യങ്ങൾ രണ്ടാമത് ചെയ്യാറുണ്ട്. എന്റെ പ്രധാന പ്രശ്നം, എനിക്ക് എന്നെ കൃത്യമായി ജഡ്ജ് ചെയ്യാൻ അറിയില്ല എന്നതാണ്. എന്നെക്കാൾ ഡയറക്ടർക്കും റൈറ്റർക്കുമായിരിക്കും അഭിനയം വിലയിരുത്താൻ അറിയുക. അവർ ഓകെയാണെങ്കിൽ ഞാനും എന്റെ അഭിനയത്തിൽ ഓകെയാണ്.

ഇപ്പോൾ എനിക്ക് ഇത്രയും എക്‌സ്‌പോഷറുണ്ട്. എനിക്ക് ഇങ്ങനെ സംഭവിച്ചു എന്ന് എന്റെ വീട്ടിൽ പറയാം,. കാരണം, ഇവർക്കെന്നെപ്പറ്റി അറിയാം. പക്ഷേ അമ്മയോടും അച്ഛനോടും ഒന്നും പറയാൻ പറ്റാത്ത എത്രയോ കുട്ടികളുണ്ടിവിടെ.

മറ്റു ഭാഷകളിലും വർക്ക് ചെയ്യുന്ന ആളാണല്ലോ. അവിടെയും ഇവിടെയും എങ്ങനെയാണ് ടെക്‌നിക്കൽ ആസ്‌പെക്റ്റിലുള്ള മാറ്റങ്ങൾ?

എല്ലായിടത്തും മാറ്റം വരുന്നുണ്ട്. ഓരോ ആറുമാസം കൂടുമ്പോഴും പുതിയ ടെക്‌നോളജി വരുന്നുണ്ട്. സ്‌ക്രീൻ പ്ലേ ഭയങ്കരമായി മാറുന്നുണ്ട്. ആദ്യമൊക്കെ ഒരു ഇംഗ്ലീഷ് മൂവി പ്രീ ക്ലൈമാക്‌സിൽ നിന്ന് ഒക്കെ തുടങ്ങുമ്പോൾ "എന്തായിപ്പോകും’ എന്ന് തോന്നുമായിരുന്നു. പക്ഷേ ഇപ്പോൾ അതൊക്കെ കോമൺ ആയി. എല്ലാവർക്കും മനസ്സിലായി തുടങ്ങി. അതുകൊണ്ടുതന്നെ വ്യത്യസ്തമായ സ്റ്റോറി അപ്രോച്ചുകൾ വരുന്നു. ടെക്‌നിക്കൽ സൈഡ് ആണെങ്കിലും എഡിറ്റിംഗ് ആണെങ്കിലും കഥ പറയുന്ന രീതിയാണെങ്കിലും എല്ലാം മാറുന്നുണ്ട്. എല്ലാം നല്ല രീതിയിലുള്ള മാറ്റങ്ങളാണ്. പക്ഷേ, "എനിക്ക് ഇതൊന്നും മനസ്സിലായില്ല' എന്നു പറയുന്നവരുണ്ടാകും. അവരും പിന്നീട് അതിലേക്ക് അപ്ഡേറ്റ് ചെയ്യും. ഓഡിയൻസും അത്രത്തോളം അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. നമ്മളൊന്നും ചിന്തിക്കാത്ത സിനിമകൾ പോലും ഇരുന്നു കാണുന്നവരാണ് ഓഡിയൻസ്. അതുകൊണ്ട് അവർക്ക് എല്ലാം എക്‌സ്‌പ്ലൈൻ ചെയ്യേണ്ട കാര്യമില്ല. അത് ആൾക്കാർക്ക് മനസ്സിലായിക്കോളും എന്നൊരു കോൺഫിഡൻസ് ഇപ്പോൾ ഫിലിം മേക്കേഴ്‌സിനുമുണ്ട്. അത് പണ്ട് ഉണ്ടായിരുന്നില്ല.

കന്നടയിലെ ആക്ടേർസ് ഒക്കെ എന്നോടു പറഞ്ഞിട്ടുണ്ട്, കേരളത്തിൽ നിന്നുള്ള ക്യാമറ വർക്ക്‌സ് ഭയങ്കര സംഭവമാണ് എന്ന്. ഞാൻ കേട്ടിട്ടുള്ള ഒരു കാര്യമാണ്, സുകുവേട്ടൻ (പി. സുകുമാരൻ) ഒരു വഞ്ചിയിൽ എന്തോ ഷൂട്ട് ചെയ്യുകയാണ്. രാത്രിയാണ്. ലൈറ്റ് സോഴ്‌സ് ഇല്ല. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അദ്ദേഹം അപ്പോൾ വന്ന ഒരു ഐഡിയ വെച്ച് ഒരു ടോർച്ചെടുത്ത്കയ്യിൽ വച്ചു. ആ ടോർച്ചാണ് ആ ഷോട്ടിലെ ലൈറ്റ് സോഴ്‌സ്. ആ മൂവിക്ക് അവാർഡും കിട്ടി. ഇത് എക്‌സ്പീരിയൻസിൽ നിന്ന് വരുന്നതാണ്. ഇവിടെ ഒരു പ്ലാൻ എ ഇല്ലെങ്കിൽ ഒരു പ്ലാൻ ബി റെഡിയാണ്, ഇല്ലെങ്കിൽ സീ റെഡിയാണ്, സീ ഇല്ലെങ്കിൽ ഡി റെഡിയാണ്. അത് എക്‌സ്പീരിയൻസിൽ നിന്ന് കിട്ടുന്ന ഒരു കാര്യമാണ്.

നേരത്തെ പറഞ്ഞില്ലേ ശബ്ദത്തിന്റെ കാര്യത്തിൽ ഒരു പ്രശ്‌നമുണ്ടെന്ന്. ഭയങ്കര സ്പീഡാണ് ഭാവന സംസാരിക്കുമ്പോൾ. തൃശൂർക്കാരുടെ ഒരു ശൈലിയും കൂടിയാണെന്ന് തോന്നുന്നു. തമിഴും കന്നടയുമൊക്കെ സംസാരിക്കുന്ന സമയത്ത് ഈ സ്പീഡ് പ്രശ്‌നമായിരുന്നോ? നമ്മുടെ സ്പീഡ് എന്തായാലും മാറ്റാൻ പറ്റില്ലല്ലോ?

തമിഴ് അത്ര കുഴപ്പമില്ല എന്നാണ് തോന്നിയിട്ടുള്ളത്. മലയാളം ഇപ്പോൾ ഇത്തിരി ഭേദമാണ്. ‘നമ്മൾ' ചെയ്യുന്ന സമയത്ത് എനിക്കോർമയുണ്ട്, രണ്ടുപേജ് ഒക്കെ ഡയലോഗ് ആയിരിക്കും. കമൽ സാർ ആക്ഷൻ പറഞ്ഞ്, ഈ രണ്ടു പേജുള്ള എന്റെ ഡയലോഗ് കുറച്ചു നേരത്തിനുള്ളിൽ തീരും. ‘മുഴുവൻ പറഞ്ഞോ നീ' എന്ന് കമൽ സാർ ചോദിക്കും. അത്രയും സ്പീഡിലായിരുന്നു ഞാൻ പറഞ്ഞിരുന്നത്. ഞാൻ പറയുന്നത് എനിക്കുമാത്രമേ ഡബ്ബ് ചെയ്യാൻ പറ്റുകയുള്ളൂ എന്നൊരവസ്ഥയുണ്ടായിരുന്നു. അത്രക്കും ഫാസ്റ്റ് ആയിരുന്നു. ഇപ്പോൾ സ്പീഡിത്തിരി കുറവാണെന്ന് തോന്നുന്നു. പക്ഷേ, ഇപ്പോൾ ഇത്തരം വൈബ് ഉള്ള രണ്ടുമൂന്നു പേർ ഒരുമിച്ചിരിക്കുകയാണെങ്കിൽ സ്പീഡ് അങ്ങനെ കൂടും.

'കുട്ടികളുണ്ട് സൂക്ഷിക്കുക' സിനിമ ചിത്രീകരണത്തിനിടെ

സിനിമാ സെറ്റുകളും മാറ്റങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. എല്ലാവരുടെയും വർക്ക് സ്‌പേസിൽ ഐ.സി.സി വേണം എന്ന കാര്യം ഒരു ഉദാഹരണം. ഇത്തരമൊരു കോൺസെപ്റ്റ് ആദ്യമുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ, അത് നിർബന്ധമാണ്. സ്ത്രീകളുടെ വർക്ക്സ്‌പേസ് അവരെ സംബന്ധിച്ച് കൂടുതൽ ഈസി ആകുന്നു. ടോയ്‌ലറ്റുകൾ പോലുമില്ലാത്ത സെറ്റുകളായിരുന്നു മുമ്പുണ്ടായിരുന്നത്. സിനിമയുടെ സ്‌പേസിനകത്ത് ഐ.സി.സി എത്രത്തോളം പ്രധാനമാണെന്നാണ്തോന്നുന്നത്?

ഇവിടെ ഒരു ഫ്രണ്ട്ലി അറ്റ്‌മോസ്ഫിയറാണ്. ഒരുപാട് ലേഡി ടെക്‌നീഷ്യൻമാരുണ്ട്. അതൊരു നല്ല കാര്യമാണ്. കാരണം, അവർക്ക് വോയിസ് ഔട്ട് ചെയ്യാനൊക്കെ ഒരു സ്ഥലമുണ്ടിപ്പോൾ. പേടിച്ച് മാറിനിൽക്കേണ്ട കാര്യമില്ല. എന്തുവേണമെങ്കിലും പറയാം. ഇപ്പോൾ വരുന്ന ടെക്നീഷ്യന്മാരുടെയും ആക്ടേഴ്സിന്റേയും ജനറേഷനുണ്ടല്ലോ, അവരൊക്കെ എല്ലാവർക്കും തുല്യമായ സ്‌പേസ് കൊടുക്കുന്നവരായിട്ടാണ് എനിക്ക് തോന്നിയിരിക്കുന്നത്. ഈ പ്രൊജക്ടിലാണെങ്കിലും, മറ്റെവിടെയാണെങ്കിലും എല്ലാവരും ഒരുമിച്ചാണ് വർക്ക് ചെയ്യുന്നത്. ഇവൾ ഒരു പെൺകുട്ടിയാണ്, അല്ലെങ്കിൽ ഇവനൊരു ആൺകുട്ടിയാണ് എന്ന തരം വേർതിരിവുകളില്ല. എല്ലാവരും കോ-വർക്കേഴ്‌സ് ആണ്, നമ്മളെല്ലാം ഈ പടത്തിനുവേണ്ടി വർക്ക് ചെയ്യുന്നു എന്ന തരത്തിലേക്ക് നമ്മളെത്തിയിട്ടുണ്ട്. അത് നല്ല കാര്യമാണ്.

നടി ആകുക എന്നതുതന്നെയായിരുന്നല്ലോ ഭാവനയുടെ എല്ലാ കാലത്തെയും ലക്ഷ്യം. മറ്റു മേഖലകളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? സിനിമക്കകത്തുതന്നെ എഴുത്തോ ക്യാമറക്കു പുറകിൽ നിൽക്കുന്നതോ സംവിധാനമോ, ടെക്നിക്കൽ വർക്കോ ഒക്കെ?

ഇല്ല. ചില സമയത്ത് ചില ക്യാരക്ടർ ഒക്കെ മനസ്സിൽ വരും, അത് ബിൽഡപ് ചെയ്താൽ നല്ലതായിരുന്നു എന്നൊക്കെ തോന്നും. അല്ലാതെ, ഡയറക്ഷനെക്കുറിച്ചോ സിനിമാറ്റോഗ്രഫിയെക്കുറിച്ചോ ചിന്തിച്ചിട്ടില്ല. ഓഫ് കോഴ്‌സ്, ഐ ലവ് ആക്ടിംഗ്. അതല്ലാതെ, വേറെയൊന്നിനെക്കുറിച്ചും ഞാൻ ആലോചിച്ചിട്ടില്ല.

ബർക്ക ദത്തിന്റെ ഇന്റർവ്യൂ നമ്മളെല്ലാവരും കണ്ടതാണ്. അതിൽ ഭാവനയുടെ ഭാഷ പോലും ഭയങ്കര ബോൾഡ് ആയിരുന്നു. ബോൾഡ് എന്നല്ല ആ വാക്ക് പറയേണ്ടതെന്ന് എനിക്ക് തോന്നുന്നു. വലിയ ആത്മബോധത്തിൽ നിന്നുണ്ടാകുന്ന ഒരു സംസാരമായിരുന്നു ഭാവന നടത്തിയത്. നമ്മൾ ഒരു വലിയ പോരാട്ടത്തിന്റെ മുന്നിലാണ് നിൽക്കുന്നത് എന്നൊരു റിയലൈസേഷൻ ഉണ്ടല്ലോ. അതുമാത്രമല്ല, ആ കോടതി മുറിക്കകത്തെ 15 ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ ഒറ്റപ്പെട്ടത് എന്നും ഭാവന പറഞ്ഞു. നമ്മുടെ ഒരു സിസ്റ്റത്തിനുനേർക്കുള്ള, നമ്മുടെ നീതിന്യായ വ്യവസ്ഥക്കുനേർക്കുള്ള വലിയൊരു ക്വസ്റ്റ്യനായിരുന്നു അത്. ഇപ്പുറത്തു നിൽക്കുന്ന ആളുകളുടെയുള്ളിലൊക്കെ കൊണ്ടിട്ടുള്ള ഒരു സംഗതിയാണ് ആ ഒരു ക്വസ്റ്റ്യൻ. കോടതി മുറിക്കുള്ളിൽ അത്തരമൊരു ഒറ്റപ്പെടൽ അനുഭവിക്കുക എന്നത് ഒരാളെ സംബന്ധിച്ച് വളരെ പാത്തറ്റിക്കായ അവസ്ഥയാണ്. അതിനകത്തുനിന്ന് പുറത്തുവരികയും ‘ഞാൻ, ഇതാ നിങ്ങളുടെ മുന്നിൽ നിൽക്കുന്നു’ എന്നുപറയാനുള്ള ഒരു കറേജ് ഉണ്ടല്ലോ. എന്തായിരുന്നു അപ്പോഴത്തെ മാനസികാവസ്ഥ? അങ്ങനെയുള്ള ഒരു തീരുമാനമെടുത്തത് എന്തുകൊണ്ടായിരുന്നു?

എവിടെ നിന്നാണ് ആ കറേജ് കിട്ടിയത് എന്നുചോദിച്ചാൽ, എനിക്ക് ഉത്തരമില്ല. എന്റെ ലൈഫ് എന്നെ അങ്ങനെയങ്ങ് കൊണ്ടുപോയതാണ്. കാരണം, എനിക്കതിൽനിന്ന് ഒളിച്ചോടാൻ പറ്റുമായിരുന്നില്ല. വളരെ അൺഫോർച്ചുനേറ്റായ ഒരു കാര്യം എന്റെ ലൈഫിലുണ്ടായി. അത് അപ്പോൾ തന്നെ കംപ്ലൈയിൻറ് ചെയ്തു. അതിന്റെ പേരിൽ ഒരുപാട് കാര്യങ്ങൾ കേൾക്കേണ്ടിവന്നു. ഇത് ഞാനുണ്ടാക്കിയ ഒരു കഥയാണെന്നുവരെ. ഒരാൾക്കും ഇതൊന്നും ഉണ്ടാകരുത്. നമ്മുടെ ലൈഫിൽ ഒരു പ്രശ്‌നമുണ്ടായിക്കഴിഞ്ഞ്, നമ്മൾ എഴുന്നേൽക്കാൻ നോക്കുമ്പോൾ പിന്നെയും അടിച്ചു താഴെയിടുകയാണ്. എനിക്കിപ്പോഴും അതിന്റെ പ്രശ്‌നങ്ങളുണ്ട്. ആ ഒരു സമയം എങ്ങനെ ഓവർകം ചെയ്തു എന്ന് ഇപ്പോൾ ചോദിച്ചാൽ, എങ്ങനെ എന്ന്എനിക്കറിയില്ല. ഓരോരുത്തരുടെയും ലൈഫിൽ, അങ്ങനത്തെ ഓരോ എക്‌സ്പീരിയൻസ് വരുമ്പോൾ, തനിയെ പഠിക്കുന്നതാണത്. വേറെ ഓപ്ഷൻ ഇല്ലാത്തതുകൊണ്ടാണ്. എനിക്കുവേണ്ടി ഞാൻ തന്നെ ഫൈറ്റ് ചെയ്‌തേ പറ്റൂ. അതല്ലാതെ, ഞാൻ ഇനി കോടതിയിൽ പോകില്ല, എനിക്കുപകരം നിങ്ങൾ പൊയ്‌ക്കോളൂ എന്ന് പറയാൻ പറ്റില്ല. പക്ഷേ, അപ്പോഴും ഞാൻ വിചാരിക്കുന്ന ഒരു കാര്യം, എനിക്കുനേരെ മാത്രമല്ല ലോകത്ത് ഇൻജസ്റ്റിസ് നടക്കുന്നത്, എനിക്കു മാത്രമല്ല ട്രാജഡി എന്നാണ്.

നമ്മുടെ ലൈഫിൽ അന്നത്തെ പ്രശ്‌നങ്ങൾ വലുതായിട്ട് തോന്നുമായിരിക്കും. പക്ഷേ അതൊന്നും ഒന്നുമായിരുന്നില്ല എന്ന് നമ്മൾ റിയലൈസ് ചെയ്യും. ഓരോ പ്രോബ്ലംസ് വരുമ്പോൾ ഞാൻ വിചാരിക്കും, നാളെ എന്താണ്? ഇനി അത് കഴിഞ്ഞ് എന്തായിരിക്കും? ഇതോടെ എല്ലാം കഴിഞ്ഞോ? അതോ ഇനിയും വല്ലതുമുണ്ടോ? അതോ ഇനിയും നമ്മൾ പ്രശ്‌നങ്ങൾ ഫെയ്‌സ് ചെയ്യണോ? ഈയൊരു സ്ട്രഗ്ളുണ്ട്.

എന്നോട് അജിത്ത് സാർ പറഞ്ഞ ഒരു കാര്യം ഓർമയുണ്ട്. 30 വയസ്സ് വരെ ജീവിതം നമ്മൾ ഭയങ്കരമായി എൻജോയ് ചെയ്യും. അതു കഴിഞ്ഞാൽ ‘ഞാൻ എന്ത് ചെയ്യാൻ, ഇതെന്തു ലൈഫ് ആണ്' എന്നു ചിന്തിക്കുന്ന ഏജ് ആയിരിക്കും.
20 കളിൽ നമുക്ക് പ്രോബ്ലംസ് ഉണ്ടാകും. ടീനേജസിൽ പ്രോബ്ലംസുണ്ടാകും. പക്ഷേ അതൊക്കെ, ഒരു പ്രേമം ശരിയായില്ല അല്ലെങ്കിൽ പരീക്ഷയ്ക്ക് മാർക്ക് കിട്ടിയില്ല എന്നൊക്കെയുള്ള പ്രശ്നങ്ങളായിരിക്കും. പണ്ട് "ഒരുവട്ടം കൂടിയെന്നോർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം...' എന്ന പാട്ടൊക്കെ കേൾക്കുമ്പോൾ ഞാൻ വിചാരിക്കുമായിരുന്നു, സ്‌കൂളിലേക്ക് പോകാൻ പിന്നെയും പിന്നെയും ആഗ്രഹിക്കുന്ന ഈ മനുഷ്യൻ ആരാണ് എന്നൊക്കെ. ഇയാൾക്ക് ഭ്രാന്താണോ പിന്നെയും സ്‌കൂളിൽ പോകാൻ? പക്ഷേ, ഇപ്പോൾ എനിക്കറിയാം, എന്തുകൊണ്ടാണ് സ്‌കൂളിൽ പോയാൽ മതി എന്നു പറയുന്നത് എന്ന്.

നമ്മുടെ ലൈഫിൽ അന്നത്തെ പ്രശ്‌നങ്ങൾ വലുതായിട്ട് തോന്നുമായിരിക്കും. പക്ഷേ അതൊന്നും ഒന്നുമായിരുന്നില്ല എന്ന് നമ്മൾ റിലൈൻസ് ചെയ്യും. ബാക്ക് ടു ബാക്ക് ഓരോ പ്രോബ്ലംസ് വരുമ്പോൾ ഞാൻ വിചാരിക്കും, നാളെ എന്താണ്? ഇനി അത് കഴിഞ്ഞ് എന്തായിരിക്കും? ഇതോടെ എല്ലാം കഴിഞ്ഞോ? അതോ ഇനിയും വല്ലതുമുണ്ടോ? അതോ ഇനിയും നമ്മൾ പ്രശ്‌നങ്ങൾ ഫെയ്‌സ് ചെയ്യണോ? ഈയൊരു സ്ട്രഗ്ളുണ്ട്. ഒന്ന് ഓക്കേ ആകുമ്പോഴേക്കും, എന്തെങ്കിലും സംഭവിക്കുമോ എന്ന് നമ്മൾ പിന്നെയും ചിന്തിക്കും. അപ്പോൾ ഈസി എക്‌സിറ്റിനെ പറ്റി നമ്മൾ ആലോചിക്കും. മതി മടുത്തു, എന്തിനാ ഇങ്ങനെ വെറുതെ കഷ്ടപ്പെട്ട് ജീവിക്കുന്നത് എന്നൊക്കെ തോന്നും. പക്ഷേ നമ്മുടെ കമ്മിറ്റ്ന്റുകൾ, ഫാമിലി എന്നിവയെക്കുറിച്ചൊക്കെ നമ്മൾ അപ്പോൾ ആലോചിക്കും. ഒരു വിധം എല്ലാവരുടെ ലൈഫിലും ഇങ്ങനത്തെ കുറെ സിറ്റുവേഷൻസ് ഈ അവസ്ഥയിൽ കൊണ്ടെത്തിക്കും.

കോടതിയിലെ കാര്യം പറഞ്ഞല്ലോ. ഞാൻ ആലോചിക്കുന്ന ഒരു കാര്യമുണ്ട്. ഇപ്പോൾ എനിക്ക് ഇത്രയും എക്‌സ്‌പോഷറുണ്ട്. എനിക്ക് ഇങ്ങനെ സംഭവിച്ചു എന്ന് എന്റെ വീട്ടിൽ പറയാം, എന്റെ ബ്രദറിനോട് പറയാം. അന്ന് ഞാൻ കല്യാണം കഴിച്ചിട്ടില്ല. എനിക്ക് എന്റെ ഫിയാൻസിയുടെ അടുത്ത് പറയാം. കാരണം, ഇവർക്കെന്നെപ്പറ്റി അറിയാം. എനിക്കിങ്ങനെ ഒരുപാട് പ്രശ്‌നങ്ങളുണ്ടായെങ്കിൽ പോലും, ഞാൻ ആലോചിക്കുന്നത്, എനിക്ക് പറയാൻ പറ്റിയല്ലോ, എനിക്കിങ്ങനെ ചെയ്യാൻ പറ്റിയല്ലോ എന്നാണ്. പക്ഷേ അമ്മയോടും അച്ഛനോടും ഒന്നും പറയാൻ പറ്റാത്ത എത്രയോ കുട്ടികളുണ്ടിവിടെ. അവരെക്കുറിച്ച്, ശരിക്കും ഇവർ എന്തു ചെയ്യും എന്ന് ഞാൻ ആലോചിക്കാറുണ്ട്. ഞാൻ ഇങ്ങനെ ചെയ്തതുകൊണ്ടാണല്ലോ ബോൾഡ് ആണെന്നൊക്കെ പറയുന്നത്. പക്ഷേ, അവിടെ എത്തിപ്പെടണം. എനിക്ക് സപ്പോർട്ട് സിസ്റ്റം ആയി എന്റെ ഫാമിലിയുണ്ട്. അത് വലിയ കാര്യമാണ്. ‘പുറത്തു പറയണ്ട, അത് നിന്റെ വിധിയാണ്’എന്നാണ് അവർ പറയുന്നത് എങ്കിലോ? ഒന്നാലോചിച്ചു നോക്കൂ. അല്ലാതെ എനിക്ക് പെട്ടെന്നൊരു ദിവസം കുറെ കറേജ് കിട്ടി, ഭയങ്കരമായി എംപവേർഡ് ആയി വന്നതല്ല. ഞാനൊരു വളരെ സിമ്പിളായ ഹ്യൂമൻ ബീയിംഗ് ആണ്. എനിക്കും ഭയങ്കര ഷാറ്റേർഡായ, മെന്റൽ ബ്രേക്ക് ഡൗൺ വരുന്ന, ഭയങ്കര പ്രശ്‌നങ്ങൾ വരുന്ന ദിവസങ്ങളുണ്ട്. നമ്മൾ ഓവർകം ചെയ്‌തേ പറ്റൂ.

"ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു' കഴിഞ്ഞാൽ മലയാളത്തിൽ ഇനിയും കൂടുതൽ പ്രോജക്ടുകൾ ചെയ്യുമോ?

നല്ല പ്രൊജക്ടുകളാണെന്ന് എനിക്ക് തോന്നുകയാണെങ്കിൽ തീർച്ചയായും ചെയ്യും. ▮


ഭാവന

നടി. ദക്ഷിണേന്ത്യൻ ഭാഷകളിൽ നിരവധി സിനിമകളിൽ അഭിനയിച്ചു.

മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments