ആരുടെ ശരീരം? ആരുടെ അനുഭവം?

മനുഷ്യൻ എന്ന അപൂർവ സ്പീഷീസ് പ്രവണതകൾ

സൗന്ദര്യബോധം ശരീരത്തെ കേന്ദ്രീകരിച്ചാണ് ഉടലെടുക്കുന്നതെന്നും അത് ലൈംഗിക തെരഞ്ഞെടുപ്പിനും അതിജീവനത്തിനും അത്യന്താപേക്ഷിതവുമാണെന്ന തെറ്റിദ്ധാരണയിൽപ്പെട്ട് ഇന്നും ഉഴലുകയാണ് മനുഷ്യർ.

രീരം എന്നത് വലിയ ഒരു ബാധ്യതയായി മാറിയ ഒരേയൊരു സ്പീഷീസാണ് മനുഷ്യർ. സൗന്ദര്യബോധം ശരീരത്തെ കേന്ദ്രീകരിച്ചാണ് ഉടലെടുക്കുന്നതെന്നും അത് ലൈംഗിക തെരഞ്ഞെടുപ്പിനും (sexual selection) അതിജീവനത്തിനും അത്യന്താപേക്ഷിതവുമാണെന്ന തെറ്റിദ്ധാരണയിൽപ്പെട്ട് ഇന്നും ഉഴലുകയാണ് മനുഷ്യർ. സൗന്ദര്യം എന്നത് ആരോഗ്യലക്ഷണവുമായി ബന്ധപ്പെടുത്തി ഇണയെ ലഭിക്കാനുള്ള അവസരങ്ങൾ കൂടുന്നുണ്ടെന്ന സത്യം പ്രധാനമാണെങ്കിലും അത് അതിജീവന പ്രശ്‌നമാണെന്നാണ് മനുഷ്യന്റെ ധാരണ. അതുകൊണ്ട് ശരീരം എന്നത് പ്രദർശനപരമായ വസ്തു ആണെന്നും ധരിച്ചുവശായിട്ടുണ്ട്, ഈ പ്രത്യേക സ്പീഷീസ്. ചില്ലറയല്ല അതിന്റെ ദുരിതങ്ങൾ. പ്രജനനത്തിനല്ലാതെ ഇണചേരുക എന്ന പ്രത്യേക പ്രവൃത്തിയിൽ ഇത് ദുർഘടങ്ങളുണ്ടാക്കുന്നു.

ആധുനിക സാമൂഹ്യനീതിയിൽ, ലൈംഗികബന്ധത്തിലെ ഉദാരത നിമിത്തവും ശരീരം ഒരു ഉപഭോഗവസ്തു (commodity) ആക്കി മാറ്റപ്പെടുന്നുണ്ട്. വാർധക്യത്തെ ചെറുക്കാനും ജീവിതം നീട്ടിക്കിട്ടാനും സ്വാഭാവിക സഹജജ്ഞാന (instinct) ത്തിനപ്പുറം കഠിനപ്രയത്‌നം ചെയ്യാൻ നിതാന്തമായി പ്രേരിപ്പിച്ചുകൊണ്ടിരിക്കയാണ് ശരീരത്തെ. സൗന്ദര്യവർധക സാമഗ്രികളും അനുബന്ധ ഇടപാടുകളും വലിയ വ്യവസായമായി വളരാൻ സാധ്യതയൊരുക്കിയത്, ശരീരം ഇന്ന് വിപണിയുടെ ഏറ്റവും മൂല്യവസ്​തുവാണെന്നുള്ളതാണ്. ലോകവ്യവഹാരങ്ങൾ ശരീരം എന്നതിന്റെ ഈ മൂല്യവുമായി ബന്ധപ്പെട്ട് ക്രമീകരിക്കപ്പെട്ടുകൊണ്ടിരിക്കയാണ്.
ഇത്തവണ ഓസ്‌കർ അവാർഡുദാന പരിപാടിയിൽ വിൽ സ്മിത്ത് ക്രിസ് റോക്കിനെ തല്ലിയതും വിൽ സ്മിത്തിന്​ അക്കാദമിയിൽ നിന്ന് രാജിവെക്കേണ്ടിവന്നതുമൊക്കെ ഒരു സ്ത്രീയുടെ തലയിൽ എത്ര മുടി വേണം എന്ന ആലോചനയുടെ പരിണിതഫലമാണെന്നത് കൗതുകകരമാണ്.

ശരീരപരിപാലനത്തിന്​ ഏറ്റവും പ്രാധാന്യം കൊടുക്കപ്പെടുന്ന ചരിത്ര സമയവേളയിലാണ് നമ്മൾ. സ്ത്രീശരീരം ആൺനോട്ടത്തിന് പാകപ്പെടുത്താനുള്ളതല്ല എന്ന് പ്രഖ്യാപിക്കുന്ന തരത്തിലാണ് കോർപറേറ്റ് ലോകത്ത് ശ്രേണിയിൽ തലപ്പത്തുള്ള സ്ത്രീകളുടെ വസ്ത്രധാരണം

ശരീരമാദ്യം ഖലു ധർമസാധനം- കിം കാർഡാഷിയാൻ

ശരീരം ധർമങ്ങളനുഷ്​ഠിയ്ക്കാനുള്ള സാധനമാണെന്ന് സ്മൃതികൾ നമ്മെ ഓർമിപ്പിക്കുന്നു. കൊടിയ തപസ്സാൽ ശരീരം ദുഷിപ്പിക്കരുതെന്ന് ശിവൻ പാർവതിയെ ഉപദേശിക്കുന്ന വേളയിൽ പ്രയോഗിക്കപ്പെട്ടതാണത്രേ ഈ തത്വം. ആത്മാവിന്റെ ആവിഷ്‌കാരങ്ങൾക്ക് ശരീരം ഉപയോഗവസ്തുവാകുന്നു. കഠോപനിഷത്തിലാവട്ടെ ശരീരം ആത്മാവിനെയും വഹിച്ച്​ പായുന്ന രഥമാണ്. ശരീരത്തിന്റെ ധർമങ്ങൾ ഇക്കാലത്ത് എത്രമാത്രം പ്രസക്തമാണെന്ന് പരിശോധിക്കാൻ, ആധുനിക സമൂഹത്തിൽ വ്യക്തിയുടെ ശരീരത്തെയും അതിന്റെ ധർമങ്ങളെയും വിഖ്യാതമായ രീതിയിൽ പരസ്യപ്പെടുത്തി പൊതു അംഗീകാരം നേടുകയും ഘോഷിക്കപ്പെടുകയും ചെയ്ത കിം കാർഡാഷിയാന്റെ ജീവിതവും പ്രവർത്തികളും തന്നെ ഉദാഹരണമായെടുക്കാം.

കിം കാർഡാഷിയാൻ തന്റെ സൗന്ദര്യവർധക ഉൽപന്നമായ മാറ്റ് ഹണിക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ നൽകിയ പരസ്യം. / Photo: kimkardashian, Ig

സ്വന്തം ജീവിതമുഹൂർത്തങ്ങളെയും ഒപ്പം ശരീരത്തേയും സമൂഹശരീരത്തിന്റെ ആവശ്യാനുസരണം സ്വാധീനിക്കാൻ ഉപയോഗിക്കുകയും അതിലെ വിപണിമൂല്യം വസൂലാക്കാൻ വഴിതെളിക്കുകയും ചെയ്തു എന്നുമാത്രല്ല, നമ്മൾ ശരീരത്തിന്റെ അടിമകളാണെന്ന ബോധ്യം ഉറപ്പിയ്ക്കാൻ ശ്രമിക്കുകയും ചെയ്തു അവർ. ഏറെ സൗന്ദര്യവർധക സാമഗ്രികളും ആടയാഭരണങ്ങളും അവർ ബ്രാൻഡ്‌ ചെയ്തു എന്നു മാത്രമല്ല തികച്ചും വ്യക്തിഗതവും സ്വകാര്യവുമായ കാര്യങ്ങൾ ഇതിനോട് ചേർത്തുകെട്ടി, തന്റെ ഉടൽപരിചരണമാണ് മറ്റൊല്ലാവർക്കും മാതൃക എന്ന പ്രഖ്യാപനം പരോക്ഷമായി പ്രകടിപ്പിക്കുകയും ചെയ്തു അവർ. ഒരു കല്യാണത്തിനോടൊപ്പം അവരുടെ ‘കല്യാണസുഗന്ധം' (wedding fragrance) ആണെന്ന് സമർഥിക്കുന്ന ‘കിം കാർഡാഷിയാൻ ലവ്' എന്നൊരു പെർഫ്യൂം വിറ്റഴിക്കുകയും ചെയ്തിട്ടുണ്ട്. സ്വശരീരം പൊതുസമൂഹശരീരവുമായി താദാത്മ്യം പ്രാപിക്കാൻ ഇടകൊടുക്കുകയാണെന്ന് സമർഥനം.

ലിംഗഭേദം- വേണെങ്കിൽ മതി

പ്രദർശിക്കപ്പെടുന്ന ശരീരം ആണിന്റെ? പെണ്ണിന്റെ? രണ്ടും ആയവരുടെ/ അല്ലാത്തവരുടെ? ആൺ/പെൺ ശരീരമോ എന്ന് ചോദിക്കേണ്ട എന്ന തീരുമാനത്തിലാണ് ആധുനിക സമൂഹവ്യവസ്ഥയുടെ ചിട്ടപ്പെടുത്തൽ.

ലൈംഗികത ബൈനറി അല്ല എന്ന കരുതൽ.
ശരീരം എന്നത് സ്വകാര്യമാകുന്നു, ആർക്കും ചോദ്യംചെയ്യപ്പെടാനാകാതെ. നഗരവാസികളാണെങ്കിൽ ഉടുപ്പിലും നടപ്പിലും ആണുങ്ങളും പെണ്ണുങ്ങളും തമ്മിൽ വ്യത്യസ്​തത പുലർത്തേണ്ട എന്നാണ് ഈ നൂറ്റാണ്ടിലെ പൊതുനിയമം. ഇത് കിം കാർഡാഷിയാൻ ഫിലോസഫിയ്ക്ക് നേർവിപരീതമാണുതാനും. ആണിനും പെണ്ണിനും ഒരേ മൂത്രപ്പുര എന്ന സംവിധാനം പല പാശ്ചാത്യ രാജ്യങ്ങളിലും നടപ്പാക്കിയിട്ടുള്ളതിനാൽ ലിംഗഭേദം എന്നത് ശാസ്ത്രപരിപ്രേക്ഷ്യത്തിൽ മാത്രം ചർച്ചചെയ്താൽ മതിയത്രേ.

ശരീരത്തിന്റെ ആകൃതിയെക്കുറിച്ച് ഇത്രമാത്രം വേവലാതിപ്പെടുന്നതും ചിന്താഭാരം ചുമലിലേറ്റുന്നതുമായ മറ്റൊരു സ്പീഷീസ് ലോകത്തിലില്ല. മേദസ്സു കൂടുതലുള്ള ശരീരം അപകർഷകരമാണെന്ന തോന്നൽ എല്ലാ സമൂഹങ്ങളിലും ഇന്ന് വ്യാപൃതമായിക്കഴിഞ്ഞിരിക്കുന്നു

എന്നാൽ, ശരീരപരിപാലനത്തിന്​ ഏറ്റവും പ്രാധാന്യം കൊടുക്കപ്പെടുന്ന ചരിത്ര സമയവേളയിലാണ് നമ്മൾ. സ്ത്രീശരീരം ആൺനോട്ടത്തിന് പാകപ്പെടുത്താനുള്ളതല്ല എന്ന് പ്രഖ്യാപിക്കുന്ന തരത്തിലാണ് കോർപറേറ്റ് ലോകത്ത് ശ്രേണിയിൽ തലപ്പത്തുള്ള സ്ത്രീകളുടെ വസ്ത്രധാരണം. ഏകദേശം ആണുങ്ങളുടെ പോലെ തന്നെ. അധികാരം ആണിന്​ചുമതലപ്പെടുത്തപ്പെട്ടതുകൊണ്ടാണ് ഈ ആൺവേഷംകെട്ടൽ എന്നൊരു മറുപടിയും പ്രത്യക്ഷപ്പെടുന്നുണ്ട്. പെണ്ണത്തത്തിൽ അധികാരസൂചനകളില്ലെന്ന് ധരിയ്ക്കുന്നത് കീഴടങ്ങലല്ലേ എന്ന് ചോദ്യം. പക്ഷേ ജോലിസ്ഥലത്തെ വേഷം ഈ പരിചിന്തനങ്ങളല്ല തീരുമാനിയ്ക്കുന്നത്. അത് പാശ്ചാത്യവുമല്ല.
കേരളത്തിൽ കെട്ടിടം പണിയിലോ പാടത്തോ പണിയെടുക്കുന്ന സ്ത്രീകൾ ഷർട്ടും ലുങ്കിയുമാണ് ധരിക്കാറ്. തലയിൽ തോർത്തുകൊണ്ട് ഒരു കെട്ടും കാണും. ഈ ആൺവേഷംകെട്ടൽ തികച്ചും സൗകര്യത്തിന്റെയും ലാളിത്യത്തിന്റെയും നിദർശനം മാത്രമാണ്, ഫാഷൻ പ്രസ്താവനയോ അധികാരസൂചനയോ അല്ല. ആരും ചോദ്യംചെയ്യുന്നില്ല. അതുകൊണ്ട്, ശരീരം എന്നതും അതിനെ ഏതുതരം വേഷങ്ങൾ കൊണ്ട് ജെൻഡർ പൊളിറ്റിക്‌സിനു വിധേയമാക്കുന്നു എന്നതും ഒക്കെ എന്തുതരം ജോലി, സമൂഹത്തിലെ ശ്രേണീബദ്ധതയിൽ എവിടെ, ആരുടെ നോട്ടത്തിനു ദൃഷ്ടീഭവിക്കുന്നു തുടങ്ങിയവയുടെ അടിസ്​ഥാനത്തിലാണ്​. മുണ്ടും മേൽമുണ്ടും എന്ന യൂണിസെക്‌സ് വേഷം പ്രചലിതമായിരുന്ന കേരളത്തിൽ (സാരിയും ചുരീദാറും എത്തുന്നതിനുമുൻപേ) ആൺ/പെൺ ശരീരവ്യത്യാസം ഉൽക്കണ്ഠാകുലമേ അല്ലായിരുന്നു.

ശരീരം എന്ന എടുത്താൽ പൊങ്ങാത്ത മാനസികഭാരം

ശരീരത്തിന്റെ ആകൃതിയെക്കുറിച്ച് ഇത്രമാത്രം വേവലാതിപ്പെടുന്നതും ചിന്താഭാരം ചുമലിലേറ്റുന്നതുമായ മറ്റൊരു സ്പീഷീസ് ലോകത്തിലില്ല. മേദസ്സു കൂടുതലുള്ള ശരീരം അപകർഷകരമാണെന്ന തോന്നൽ എല്ലാ സമൂഹങ്ങളിലും ഇന്ന് വ്യാപൃതമായിക്കഴിഞ്ഞിരിക്കുന്നു. നഗരങ്ങളിലാണ് ഈ ഉത്കണ്ഠ (urban anxiety) കൂടുതൽ. ആണുങ്ങളിലേക്ക് ഇത് പടർന്നിട്ട് അധികകാലമായില്ല. മധ്യവയസ്സിലെ കുടവയർ വളർച്ചയ്ക്ക് ഫിസിയോളജിപരമായ ചില കാരണങ്ങളുണ്ടെങ്കിലും അത് നാണക്കേടിനു തുടക്കമിടുമത്രേ. Health food എന്നത് വൻ തട്ടിപ്പിലേയ്ക്ക് മാറിയതും അത് വൻ ബിസിനസായതും ഇക്കാലത്താണ്. ആയുർവേദവും ആധുനിക ശാസ്ത്രവും ചില പച്ചമുരുന്ന് പ്രയോഗങ്ങളും കൂട്ടിയരച്ച് ചാരുതയാർന്ന പാക്കേജിലാക്കി വിറ്റ് കോടികൾ കൊയ്യുന്ന സംരംഭങ്ങളിൽ ഇന്ന് ചില ഡോക്​ടർമാരും പങ്കാളികളാകുന്നുണ്ട്. ഇത്തരം വ്യാജന്മാർ യൂട്യൂബ് കൈയടക്കുകയും അതിൽ ധാരാളം മലയാളികൾ വീണുപോകുന്നതും നിത്യക്കാഴ്ചയാണ്. ഐതിഹ്യമാലയെ വെല്ലുന്ന സങ്കൽപങ്ങളാണ് ചില പ്രയോഗവിധികളുടെ ഉള്ളടക്കം. സ്വന്തം ശരീരത്തെ ഇത്ര പേടിയ്ക്കുന്ന, വെറുക്കുന്ന മറ്റൊരു കാലഘട്ടം നമുക്കുണ്ടായിട്ടില്ല. ഈ പേടിയെയാണ് വ്യാജന്മാർ വിറ്റു കാശാക്കുന്നത്. ‘ഫിറ്റ്‌നസ്' എന്ന വാക്ക്, സാധാരണ ജീവിതശൈലിയിൽ നമുക്ക് ‘ഫിറ്റ്' ആയ ശരീരമില്ലെന്നും അത് കൈവരുത്തേണ്ടതാണെന്നും ഓർമപ്പെടുത്തുക മാത്രമല്ല, പൊതുബോധത്തിന്റെ സ്വാധീനത്താൽ നിർദേശമായി മാറുന്നുമുണ്ട്. കീറ്റോ ഡയറ്റ്, പാലിയോ ഡയറ്റ് എന്നിങ്ങനെ ഓമനപ്പേരുകൾ ഫാഷൻഭ്രമത്തോട് ചേർത്താണ് വായിക്കപ്പെടുന്നത്.

കയർ നിർമാണത്തിലേർപ്പെട്ടിരിക്കുന്ന മലബാറിലെ സ്ത്രീകളുടെ ഒരു പഴയകാല ചിത്രം. / Photo: Vinil Paul via Fb

പെൺശരീരം മറയ്ക്കണം? വേണ്ട?

പെൺമാറിടം ലൈംഗികോത്തേജന അവയവമായി കരുതിയിരുന്നില്ല, കേരളത്തിൽ പ്രത്യേകിച്ചും. കൊളോണിയൽ കാഴ്ചപ്പാടുകൾ നിയുക്തമാക്കിയ നിർദേശങ്ങൾ ഏറ്റെടുക്കേണ്ടിവരികയാണുണ്ടായത്. മിഷനറിമാർ ക്രിസ്ത്യാനി സ്ത്രീകൾക്ക് ചട്ടയും മുണ്ടും ആവിഷ്‌കരിച്ചു നൽകിയപ്പോഴാണ് കേരളീയ സ്ത്രീവിഭാഗം മാറു മറച്ചവരുടെയും മറയ്ക്കാത്തവരുടേതുമായി രണ്ടായി വിഭജിക്കപ്പെട്ടത്. 1950 കളിലും അറുപതുകളുടെ ആദ്യകാലങ്ങളിൽ പോലും പ്രായമായ സ്ത്രീകൾ മാറുമറയ്ക്കാതെ നടന്നിരുന്നത് പലരും ഓർമിക്കുന്നുണ്ടായിരിക്കണം. ബഷീർ ‘ഒരു ഭഗവദ്ഗീതയും കുറേ മുലകളും' എഴുതുമ്പോൾ മുലകൾ മറയ്ക്കാതെ നായർ സ്ത്രീകൾ നമ്പൂതിരി ഇല്ലങ്ങളിൽ വരുന്നത് വ്യക്തമായി വിവരിച്ചിട്ടുണ്ട്: ‘‘അങ്ങനെയിരിക്കുമ്പൊഴാണ് മുലകൾ വരുന്നത്. ഞാൻ കുറെയേറെ മുലകൾ കണ്ടിട്ടുണ്ട്. പേട്ടുമുല, നെല്ലിക്കാമുല, സൂചിമുല, അടയ്ക്കാമുല, മരോട്ടിക്കായ മുല, വഴുതനങ്ങാ മുല, പമ്പര മുല, പപ്പായമുല, ചക്കമുല... എല്ലാം മുഖംമൂടി, സോറി, മുലമൂടി ഇട്ടതാണ്​കണ്ടിട്ടുള്ളത്. അമ്മയുടെ മുലയെപ്പറ്റി ഓർമയില്ല. മുലകൾ കാണുമ്പോൾ ജീവന്റെ ആധാരം! എന്നൊരോർമ വരും. എപ്പോഴുമില്ല. അതുകൊണ്ട് മുല എവിടെക്കണ്ടാലും ഞാൻ നോക്കും. പശു, ആട്, എരുമ, പന്നി, പട്ടി ഇതൊക്കെ നഗ്‌നമുലകളാണ്. മനുഷ്യസ്ത്രീകൾക്കു മാത്രം മുഖമൂടി ഇട്ട മുലകൾ. നഗ്‌നമായവ കണ്ട ഓർമയില്ല. അപ്പോൾ ദാ വരുന്നു നഗ്‌നമായ മുലകളുടെ സുന്ദരമായ ഒരു ഘോഷയാത്ര... ഒരു പത്തിരുപതു നായർ യുവതികൾ. പതിനേഴ്, പതിനെട്ട്, പത്തൊമ്പത്, ഇരുപത്- ഈ വയസ്സുകളിലുള്ളവർ. എല്ലാം വെളുത്ത സുന്ദരികൾ. വെള്ളമുണ്ടുടുത്തിട്ടുണ്ട്; താറും. പിന്നെ മോളിലേയ്ക്ക് വസ്ത്രങ്ങളൊന്നുമില്ല. എല്ലാവരുടെയും തലയിൽ വിറകുണ്ട്. അത് രണ്ട് കൈകൊണ്ടും പിടിച്ച് നെഞ്ചുകൾ മുന്നോട്ടുതള്ളി വരുന്നു... മുലകൾ! മുലകൾ! നഗ്‌നമുലകൾ!... എത്ര മുലകൾ, എന്തിനെണ്ണുന്നു? എല്ലാം ജീവന്റെ ആധാരം! ... നമ്പൂതിരിയുടെ മുമ്പിലും ദേവന്റെ മുമ്പിലും രാജാവിന്റെ മുമ്പിലും മുലകൾ കാണിയ്ക്കണം... നമ്പൂതിരിയും ദേവനും രാജാക്കന്മാരും ഒരു പാകത്തായെങ്കിലും പഴയ ആ നല്ല കാലത്തിന്റെ മധുരമായ ഓർമകളാകുന്നു ഈ സുന്ദരമുലകൾ!'' - ബഷീർ എഴുതുന്നു.
ഈ പുസ്തകത്തിന്​ എം.വി. ദേവൻ വരച്ച ചിത്രം കവർപേജാക്കി പ്രസിദ്ധീകരിക്കാൻ ഇന്ന് സാധിയ്ക്കുകയില്ല എന്നത് എല്ലാവർക്കും അറിയാം. മുല അത്രമാത്രം ശരീരവിരുദ്ധമായിപ്പോയിരിക്കുന്നു.

ആധുനിക ഫാഷൻ അനുസരിച്ച്, പ്രത്യേകിച്ചും പാശ്ചാത്യ നാടുകളിൽ മാറ് അത്ര മറയ്ക്കപ്പെടേണ്ടതല്ല എന്നാണ് പ്രമാണം. ഫാഷൻ ഷോകളോ ഓസ്‌കർ അവാർഡ് വേള പോലത്തെ സംഭവങ്ങളിലെ സ്ത്രീവസ്ത്രധാരണമോ നോക്കിയാൽ മതി.

അപരിഷ്‌കൃതം? അല്ല, അങ്ങനെ വിളിയ്ക്കാൻ വരട്ടെ. ആധുനിക ഫാഷൻ അനുസരിച്ച്, പ്രത്യേകിച്ചും പാശ്ചാത്യ നാടുകളിൽ മാറ് അത്ര മറയ്ക്കപ്പെടേണ്ടതല്ല എന്നാണ് പ്രമാണം. ഫാഷൻ ഷോകളോ ഓസ്‌കർ അവാർഡ് വേള പോലത്തെ സംഭവങ്ങളിലെ സ്ത്രീവസ്ത്രധാരണമോ നോക്കിയാൽ മതി. സ്ത്രീശരീരം കാമക്കണ്ണുകളാൽ നോക്കപ്പെടേണ്ടതല്ല എന്ന വാദം അത്ര ആധുനികവുമല്ല. എങ്കിലും ലെഗിങ്​സ്​ ധരിച്ച്​ വഴിയരികിൽ നിൽക്കുന്ന പെണ്ണിനെ കണ്ടപ്പോൾ കാമമോഹിതനായി എന്ന് നമ്മുടെ ഒരു എഴുത്തുകാരൻ തന്നെ തുറന്നുപറഞ്ഞത് ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട്. പെൺശരീരമാണെങ്കിൽ ആസകലം മറയ്ക്കപ്പെടേണ്ടതാണ് എന്ന് മതപരമല്ലാതെ രാഷ്ട്രീയാന്തർധാരകളിൽ എത്തപ്പെട്ട ഹിജാബ് വിവാദങ്ങൾ സൂചിപ്പിക്കുന്നു.

സ്ത്രീശരീരത്തെ പൊതിയുന്ന വസ്ത്രത്തെ കലാത്മകതയോടെ നോക്കിക്കാണാൻ ഏറെ ഉദ്‌ബോധിപ്പിച്ചിട്ടുള്ളത് രാജാ രവിവർമയാണ്. സുതാര്യമായതോ മറയ്ക്കുന്നതോ ആയ നനുത്ത തുണിത്തരങ്ങളുപയോഗിച്ച് നോട്ടം അവയിൽ ഏകാഗ്രതപ്പെടുത്താൻ യത്‌നിക്കുന്നുണ്ട് പല പെയ്​ൻറിങ്ങുകളും. തുണിത്തരങ്ങളുടെ വൈവിദ്ധ്യ പ്രദർശനം പോലെയാണ് പല ചിത്രങ്ങളും. അദ്ദേഹം മാതൃകപ്പെടുത്തിയ മധ്യകാല യൂറോപ്യൻ പെയിന്റിങ്ങുകളിൽ കാണാത്ത കൗശലങ്ങൾ ശരീരദൃഷ്ടിയെ മാറ്റിപ്രതിഷ്​ഠിച്ചു. വസ്ത്രങ്ങൾ ലൈംഗികതാദർശനങ്ങളെ മറയ്ക്കാ​നുള്ളതാണെന്ന ശാഠ്യമൊന്നുമില്ലാതെ. നഗ്‌നമാറിടത്ത് അലസമായി വിലസുന്ന സുതാര്യമായ നേര്യതിന്റെ ചുളിവുകളിലും മടക്കുകളിലും ശ്രദ്ധ വീഴാൻ യത്‌നിച്ചു അദ്ദേഹം. സാരിയുടെ ഞൊറി (pleats) അഞ്ചിൽ കൂടുതലാക്കി, ഭംഗിയ്ക്കുവേണ്ടി. മറയ്ക്കാത്തതോ മറച്ചതോ ആയ ശരീരങ്ങളിൽ ശ്രദ്ധയൂന്നാതെ എങ്ങനെ മറയ്ക്കുന്നു, മറയ്ക്കാതിരിക്കുന്നു എന്നതിൽ കേന്ദ്രീകരിച്ചതാണ് രവിവർമയുടെ കൗശലം. വിശ്വാമിത്ര- മേനകയുടെ സംഗമം ചിത്രീകരിച്ചപ്പോൾ വിശ്വാമിത്രന്റെ മേനിയാണ് നഗ്‌നമാക്കപ്പെട്ടത്. വസ്ത്രങ്ങളെക്കുറിച്ചും ശരീരങ്ങളെക്കുറിച്ചും അനന്യമായ ധാരണകൾ ഉത്പാദിപ്പിക്കാൻ ശ്രമിക്കുന്ന രവിവർമയെയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ കാണുന്നത്.

ആധുനിക ഫാഷൻ രൂപകൽപനകളും ശരീരങ്ങൾക്കുപകരം വസ്ത്രങ്ങളുടെ ഡിസൈനുകളും വർണപാറ്റേണുകളും ഏകാഗ്രപ്പെടുത്താനും പ്രദർശിപ്പിക്കാനുമുള്ള നിജപ്പെടുത്തലാണെന്നാണ് ഫാഷൻ ഡിസൈനർമാരുടെ തത്വദീക്ഷ. പൊതിയപ്പെടുന്ന ശരീരം അപ്രത്യക്ഷമാകണം എന്ന ഒരു ആശ.

രാജാരവിവർമയുടെ 'വിശ്വാമിത്രനും മേനകയും'. / Photo: Raja Ravi Varma Heritage Foundation, Bengaluru

ശരീരം എന്ന തെരഞ്ഞെടുപ്പ്

ചില ജന്തുക്കളിൽ പരിതസ്ഥിതി അനുസരിച്ചാണ് ആണാകണോ പെണ്ണാകണോ എന്ന തീരുമാനം സാധ്യമാക്കുന്നത്. ചില മീനുകൾ, ഓന്തുകൾ, ചിത്രശലഭങ്ങൾ, പക്ഷികൾ, തവളകൾ, ആമകൾ, പാമ്പുകൾ ഒക്കെ ആവശ്യാനുസരണം ആണോ പെണ്ണോ ആകാൻ തയാറാണ്. സമൂഹത്തിൽ കൂടുതൽ പെണ്ണുങ്ങളാണെങ്കിൽ ചിലവ ആണായി മാറും. പക്ഷേ സസ്തനികളിൽ ഇത് അത്ര സാധ്യമല്ല. മനുഷ്യരുടെ സങ്കീർണമായ തലച്ചോർ ലൈംഗികചോദനകളെ നിയന്ത്രിക്കുമ്പോൾ ആൺശരീരത്തിൽ പെൺമനസ്സും പെൺശരീരത്തിൽ ആൺമനസും വന്നുകൂടാൻ സാധ്യതയുളവാകുന്നു. ബാഹ്യരൂപവും മനസ്സും തമ്മിലുള്ള ഈ വൈരുദ്ധ്യം ചിലരെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പ്രേരിപ്പിക്കുന്നുണ്ട്. ആധുനിക സാങ്കേതികവിദ്യകൾ ഇത് സാധ്യമാക്കുന്നുമുണ്ട്. അങ്ങനെ, ശരീരം എന്നത് ഒരു തെരഞ്ഞെടുപ്പായി മാറുകയാണ്. മറ്റ് ജന്തുക്കളിൽ പരിണാമത്തിന്റെ നിയമാവലികളാണ് ഇത് സാധ്യമാക്കുന്നതെങ്കിൽ മനുഷ്യരിൽ സ്വയം തീരുമാനമാണ്. പക്ഷേ സ്വയം ചെയ്യാൻ പറ്റാത്ത, കൂടുവിട്ട് കൂടുമാറൽ. എന്നാൽ വളരെ അപര്യാപ്തമായ രീതിയിൽ സാധിച്ചുകൂട്ടുന്ന ഒരു പ്രക്രിയയാണിത് എന്നത് ചിലപ്പോൾ ദുരന്തത്തിൽ അവസാനിച്ചേക്കാം.

കഴിഞ്ഞവർഷം ഇപ്രകാരം ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ യോനി നിർമിച്ചെടുത്തത് ചോരയിറ്റുന്ന ഒരു വൻ മുറിവായി മാറിയതും അയാൾ/അവൾ ആത്മഹത്യചെയ്യേണ്ടിവന്നതും ദുരന്തസാധ്യതയുടെ ഉദാരഹണമാണ്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്ക് രതിമൂർച്ച എത്രമാത്രം സാധ്യമാണ്​ എന്നതിനെക്കുറിച്ചും ആശങ്കകളുണ്ട്. സ്വശരീരത്തെക്കുറിച്ച് താനറിയാതെ, സ്വന്തം മസ്തിഷ്‌കപ്രവർത്തനത്തിന്റെ നിർദേശങ്ങളാൽ ഉത്കണ്ഠകൾ വന്നുചേരുന്നത് മനുഷ്യനു മാത്രമായിരിക്കണം. ശരീരം എന്നത് മനസ്സിന്​ വൻ ബാധ്യതയാകുന്ന വേള.

സ്പാനിഷ് സംവിധായകനായ പെഡ്രോ അൽമോദവാർ
ലിംഗപരതയെപ്പറ്റിയുള്ള സമസ്യകൾ പ്രമേയമാക്കുന്നതിൽ അദ്വിതീയനാണ്. ആൺ- പെൺ ശരീരങ്ങളും അവയിലെ സങ്കീർണമായ ലൈംഗികത്വരകളുമാണ് പല സിനിമകളുടെയും മുഖ്യപ്രമേയം

ആൺ/പെൺ എന്നത് മായാമോഹനം അല്ലെങ്കിൽ വിഭ്രാന്തിയുടെ വിപര്യയം മാത്രമാണെന്ന് നാരദനെ പഠിപ്പിച്ചെടുക്കുന്ന കഥയാണ് പുരാണത്തിലെ നാരദമോഹനം. ആണിന്റെ അനുഭവം അല്ലെങ്കിൽ പെണ്ണിന്റെ അനുഭവം എന്നത് ആപേക്ഷികം മാത്രമാണെന്ന് ഗുണപാഠം നൽകുന്ന കഥ. ശ്രീകൃഷ്ണൻ പതിനാറായിരത്തെട്ട് സുന്ദരിമാരുമായി എങ്ങനെ വിഹരിക്കുന്നു എന്നതിന്റെ രഹസ്യമറിയാൻ ചെല്ലുകയാണ് നാരദൻ. ഈ പരീക്ഷണത്തെ ശ്രീകൃഷ്ണൻ നേരിടുന്നത് ആണും പെണ്ണും എന്നത് ദോലനാത്മകവും രൂപാന്തരിക സാധ്യതാനിബദ്ധവുമായ, പരസ്പരബന്ധിതമായ അവസ്ഥാവിശേഷങ്ങൾ മാത്രമാണെന്ന് പഠിപ്പിച്ചുകൊടുത്താണ്. കുളിച്ചുകൊണ്ടിരുന്ന നാരദൻ ഒരു കന്യകയായി മാറ്റപ്പെടുന്നു. സിന്ധുരാജാവ് ആ നാരദകന്യകയെ വേൾക്കുകയും ഒരുപാട് സന്താനങ്ങളെ അവൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അമ്മ എന്നത് എന്താണെന്ന് നാരദനു ബോധ്യമാകുന്നു. ഒരിയ്ക്കൽ കാട്ടിൽ വച്ച് ഒരു വനചരൻ അവളുടെ ഭർത്താവായ സിന്ധുരാജാവിനെ വധിയ്ക്കുന്നു, വൈധവ്യം എന്നത് നാരദന്​ അനുഭവിക്കേണ്ടിവരുന്നു. ശേഷം അയാൾ അവളെ വേൾക്കുകയും ചെയ്യുന്നു. ഈ സമയത്ത് നാരദൻ തിരിച്ച് ആണായി മാറുകയാണ്. ആൺ/പെൺ തനിമ, ലൈംഗികതാനുഭവം ആണിലും പെണ്ണിലും ഇതൊക്കെ പ്രഹേളികകളായി നാരദനുമുന്നിൽ അവതരിയ്ക്കുകയാണ്. രതി, മാതൃത്വം, വൈധവ്യം, രാജ്ഞിയായിരിക്കുക, കാട്ടാളഭാര്യയായിരിയ്ക്കുക... ഇങ്ങനെ അവസ്ഥാന്തരങ്ങളും അനുഭവങ്ങളും പാളിച്ചകളും ഏറെയുള്ളതുകൊണ്ട്​, ശരീരത്തെ നിശ്ചിത നിർവചനങ്ങളിൽപ്പെടുത്താൻ പ്രയാസം സൃഷ്ടിയ്ക്കുന്നു എന്നതും നാരദൻ പഠിച്ചെടുത്തുകാണണം...

The Skin I Live In- ത്വക്കിനടിയിലെ ലിംഗവ്യക്തി ആര്?

പ്രസിദ്ധ സ്പാനിഷ് സംവിധായകനായ പെഡ്രോ അൽമോദവാർ
ലിംഗപരതയെപ്പറ്റിയുള്ള സമസ്യകൾ പ്രമേയമാക്കുന്നതിൽ അദ്വിതീയനാണ്. ആൺ- പെൺ ശരീരങ്ങളും അവയിലെ സങ്കീർണമായ ലൈംഗികത്വരകളുമാണ് പല സിനിമകളുടെയും മുഖ്യപ്രമേയം. തൊലിപ്പുറത്ത്, അല്ലെങ്കിൽ പ്രത്യക്ഷമായിക്കാണുന്ന ലിംഗപരതയും ഉള്ളിൽ തുടിയ്ക്കുന്ന ലൈംഗികചോദനകളും തമ്മിലുള്ള സംഘർഷങ്ങളുടെ ആഖ്യാനമാണ് ‘The Skin I Live In'. അൽമോദവാർ ഈ സിനിമയെ വിശേഷിപ്പിച്ചത് ‘a horror story without screams or frights' എന്നാണ്. പ്ലാസ്റ്റിക് സർജറി കൊണ്ട് ത്വക്ക് മാറ്റിയെടുക്കുകയോ പുതിയ ത്വക്ക് നിർമിക്കുകയോ ഒക്കെ സാധ്യമായ ഡോക്​ടർ റോബർട്ടിന്റെ ലൈംഗിക പരീക്ഷണങ്ങളിൽക്കൂടിയാണ് കഥ വികസിക്കുന്നത്. പെണ്ണായി മാറ്റിയെടുക്കപ്പെട്ട വൈസെൻറ്​ എന്ന ചെറുപ്പക്കാരൻ, ഉള്ളിലെ ആണിനെ അതേപടി നിലനിർത്താൻ ശ്രമിക്കുന്നതും കൃത്രിമമായി നിർമിക്കപ്പെട്ട തന്റെ യോനി രതിവേളയിൽ വേദന സമ്മാനിക്കുന്നതും തന്റെ പുറമേയുള്ള ത്വക്ക് നൽകുന്ന പെൺസ്വരൂപത്തിനുള്ളിലെ വീർപ്പുമുട്ടലും ഏകാന്ത തടവും ഒക്കെ വിഭ്രമാത്മകമാണെങ്കിലും സമൂഹസത്യങ്ങളുടെ പരിച്ഛേദം തന്നെയാണ്. ശരീരം വ്യക്തമാക്കുന്നത് മായാവിഭ്രമം മാത്രമാണ്, ഉള്ളിലെ ചോദനകൾ; പ്രത്യേകിച്ചും ലൈംഗികമായുള്ളതാണ് സത്യം എന്ന് സിനിമ പ്രഘോഷിക്കുന്നു.

'The Skin I Live In'- ലെ ഒരു രംഗം. / Photo: IMDb

മാറ്റിയെടുത്ത ത്വക്ക് (ബാഹ്യരൂപം) സൃഷ്ടിയ്ക്കുന്ന വിഭ്രാന്തിയും ആന്തരിക സംഘർഷങ്ങളും ശരീരം, മനസ്സ് ഇവയെക്കുറിച്ചുള്ള പഠനം തന്നെയാണ്. വേര, ഗാൽ എന്നീ രണ്ട് സ്ത്രീകൾ ഡോക്ടറുടെ സൃഷ്ടിയാണ്, മായാരൂപങ്ങളാണ്. അമ്മ, അച്ഛൻ, മകൾ, കാമുകൻ, ഭർത്താവ്, അനുജൻ, ചേട്ടൻ... എല്ലാം പരസ്പരം മാറിമറിയാവുന്ന സ്വത്വങ്ങളാണ്, ഇവർ തമ്മിലുള്ള ലൈംഗികത ആപേക്ഷികം മാത്രമാണ്. വൈസെൻറ്​ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച നോർമയുടെ അമ്മ വേര എന്ന ഗാൽ ആയി ആണ് അയാൾ മാറ്റപ്പെടുന്നത്. കണ്ണാടികളില്ലാത്ത ലോകത്താണ് വേര തളയ്ക്കപ്പെട്ടിരിക്കുന്നത്, കഠിനമായ പ്ലാസ്​റ്റിക്​ സർജറി കൊണ്ട് ആകൃതി നഷ്ടപ്പെട്ട അവളുടെ ശരീരവും മുഖവും അവൾ കാണാതിരിയ്ക്കാൻ വേണ്ടി. പക്ഷെ ഒരിയ്ക്കൽ യദൃച്ഛയാ, സ്വന്തം മുഖം കാണുന്നതോടേ അവൾ ആത്മഹത്യ ചെയ്യുന്നു, സ്വന്തം മകൾ കാൺകേ. അവളുടെ രൂപമാണ് പിന്നീട് വൈസൻറിന്​ഏറ്റെടുക്കേണ്ടിവരുന്നത്. വൈസൻറിന്റെ വെല്ലുവിളികൾ ശരീരവും മനസും തമ്മിലുള്ള സംഘർഷങ്ങൾ തന്നെയാണ്.

ശരീരവും ലൈംഗികതയും സൃഷ്​ടിക്കുന്ന ഭ്രമാത്മകത ചിത്രീകരിക്കുകയാണ് സംവിധായകൻ അൽമോദവാർ. ഉടലും അതിനുള്ളിലെ മനുഷ്യനും എവിടെ, എങ്ങനെ വിഘടിക്കപ്പെടുന്നു, കൂടിച്ചേരുന്നു എന്ന അന്വേഷണം. ലൈംഗികത മറ്റൊരു തലം (dimension) ആണ്. ഈ ശരീരം നമ്മുടേതല്ല, അത് മാറ്റിമറിയ്ക്കപ്പെടാം. നമ്മൾ ധരിക്കുന്ന ഉടുപ്പ് മാത്രമാണ്. അതുകൊണ്ടാണ് ‘The Skin I Live In' എന്ന് സിനിമയ്ക്ക് പേര്. ഭഗവദ്ഗീതയിലെ ശ്ലോകം ഓർമിപ്പിക്കുന്നതാണിത്: വാസാംസി ജീർണാനി യഥാ വിഹായ നവാനി ഗൃഹ്ണാതി നരോപരാണി തഥാ ശരീരാണി വിഹായ ജീർണാ- ന്യന്യാനി സംയാതി നവാനി ദേഹീ
(മനുഷ്യൻ എങ്ങനെ കീറിയ വസ്ത്രങ്ങൾ വെടിഞ്ഞ്​ അപരങ്ങളായ പുതിയവ സ്വീകരിക്കുന്നുവോ, അതുപോലെ ആത്മാവ് ജീർണിച്ച ദേഹങ്ങൾ വെടിഞ്ഞ് മറ്റ് പുതിയ ശരീരങ്ങൾ കൈക്കൊള്ളുന്നു). ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.​


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments