Photo: suha vaqar khan

ഒരു മുസ്​ലിം പെൺകുട്ടിയെക്കുറിച്ച്​,
ചില കമ്യൂണൽ ​ട്രോമകളെക്കുറിച്ച്​...

മതത്തിന്റെ പേരിലുള്ള വിദ്വേഷവും വേട്ടയാടലുകളും രാഷ്​ട്രീയത്തി​ലെ വർഗീയതയുമെല്ലാം സാമൂഹിക ജീവിതത്തെ സംഘർഷഭരിതമാക്കുമ്പോൾ, മതം പ്രമേയമായിവരുന്ന ചില ജീവിതസന്ദർഭങ്ങളിലൂടെ...

ങ്ങളുടെയൊക്കെ ചെറുപ്പകാലത്ത് നിലനിന്നിരുന്ന ദേശീയബോധം വളരെ രസകരമാണ്. ഞങ്ങളുടെ പഞ്ചായത്തായ വടക്കേക്കാട്ടുനിന്ന് തൊട്ടടുത്ത പഞ്ചായത്തുകളായ പുന്നയൂർകുളം, പുന്നയൂർ എന്നിവിടങ്ങളിലേയ്ക്ക് ആഘോഷപൂർവം ഞങ്ങൾ പോവുക പെരുന്നാളിനാണ്‌. സൈക്കിൾ വാടകയ്‌ക്കെടുത്താണ് പോവുക. സൈക്കിൾ വാടകയ്ക്ക് കൊടുക്കുന്നയാളുടെ മക്കളാണ് ഞങ്ങളുടെയൊക്കെ കണ്ണിൽ അന്ന് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻമാർ. ഏത് സൈക്കിൾ വേണമെങ്കിലും അവർക്ക് ചവിട്ടാമല്ലോ.

നിലാവുള്ള രാത്രിയിൽ കുളക്കോഴികളുടെ കരച്ചിൽ കേട്ട് ഇടവഴികളിലൂടെ അങ്ങനെ സൈക്കിൾ ചവിട്ടിപ്പോവുകയെന്നത് എത്ര ആനന്ദകരമായിരിക്കും.
എന്നാൽ, സൈക്കിൾ വാടകയ്ക്ക് കൊടുക്കുന്നയാളുടെ മക്കൾക്ക് സൈക്കിൾ വാടകയ്‌ക്കെടുക്കാൻ ഞങ്ങളേക്കാൾ പ്രയാസമാണെന്ന് പിന്നീട് കുറേക്കാലം കഴിഞ്ഞാണ് മനസ്സിലാവുന്നത്. തെങ്ങുകയറ്റക്കാരൻ തേങ്ങയും ഇളനീരും തലങ്ങും വിലങ്ങും വെട്ടി താഴെയിടുന്നുണ്ടെങ്കിലും അയാൾ ജീവിതത്തിൽ മൂന്നോ നാലോ ഇളനീർ മാത്രമേ കുടിച്ചിട്ടുണ്ടാവൂ. ഇളനീർ ഞങ്ങൾക്കൊന്നും പറഞ്ഞിട്ടുള്ളതല്ല എന്ന ഒരു വിശ്വാസം അവർ വെച്ചുപുലർത്തുന്നുണ്ടെന്ന് അവരുമായി സംസാരിച്ചാൽ മനസ്സിലാവും.

ഏതു മതമാണോ ന്യൂനപക്ഷമതങ്ങളെ അപമാനിക്കുന്നത്, ആ മതത്തിന്റെയടക്കം ഒരു മതചിഹ്നങ്ങളും ശരീരത്തിലേക്കടുപ്പിക്കാതെ ആണും പെണ്ണും രൂപപ്പെട്ടുവരണം. മതചിന്തകൊണ്ട് ഇത് സാധ്യമാവില്ല.

സൈക്കിൾ ചവിട്ടിപ്പോകുമ്പോൾ പുന്നയൂർകുളം ജൂപീറ്റർ ടാക്കീസിൽ നിന്ന് "വീണ്ടും പ്രഭാത'ത്തിലെ, ഊഞ്ഞാലാ... ഊഞ്ഞാലാ... ഓമനക്കുട്ടൻ... എന്ന പാട്ടുകേൾക്കുന്നുണ്ടാവും. അതു കേൾക്കുമ്പോൾ സൈക്കിൾ സ്വയമറിയാതെ ഒരു തൊട്ടിലായിമാറും. കൈതപ്പൂവിന്റെ മണമുള്ള ഒരമ്മ കുഞ്ഞിനെ താരാട്ടിയുറക്കുന്നത് ഇടതുചെവിക്കുപിന്നിൽ അനുഭവപ്പെടും. ആ സമയത്താവും ചിലപ്പോൾ ദേശീയവാദികൾ പ്രത്യക്ഷപ്പെടുക. "എവിടെന്നാടാ' എന്നു ചോദിക്കും. പുന്നയൂർകുളം അവരുടെ ദേശമാണ്. തിരിച്ചുപൊയ്‌ക്കോ എന്നുപറയും. പറഞ്ഞതു കേട്ടില്ലെങ്കിൽ സൈക്കിളിന്റെ കാറ്റഴിച്ചുവിടും. കാറ്റില്ലാത്ത സൈക്കിൾ ഉന്തി വന്ന വഴിയിലൂടെ തിരിച്ചുപോകുന്നതിനേക്കാൾ വിഷമകരമായി മറ്റെന്താണുള്ളത്. ഇവർ ദേശീയവാദികളാണെന്ന് പിന്നീട് കുറേക്കാലം കഴിഞ്ഞാണ് ഞങ്ങൾക്ക് മനസ്സിലാവുന്നത്. അന്ന് ഞങ്ങൾക്ക് അവരൊക്കെ കേഡികളാണ്. ആവശ്യമില്ലാതെ തല്ലാൻ വരുന്നവരാണ് കേഡികൾ. കേഡികൾ ആരെയും പേടിക്കരുതെന്ന് വിശ്വസിച്ചിരുന്നതുകൊണ്ട് അവർ ആരെയും പേടിച്ചിരുന്നില്ല. അവർ ഷർട്ടിന്റെ കോളറിൽ കയറിപ്പിടിക്കും. ആ പിടിവീഴും എന്നുറപ്പായാൽ കയറി അടിക്കണം. ഇങ്ങോട്ടടി കിട്ടുന്നതിനുമുമ്പ് അങ്ങോട്ട് കയറി അടിക്കുകയെന്നത് സ്‌കോട്‌ലൻഡ് യാഡിൽ കുറ്റാന്വേഷകരെ പഠിപ്പിക്കുന്ന ഒരു തത്വമാണെന്ന കാര്യം പിന്നീട് എത്രകാലം കഴിഞ്ഞാണ് മനസ്സിലാവുന്നത്.

സൈക്കിൾ വാടകയ്‌ക്കെടുത്താണ് പോവുക. സൈക്കിൾ വാടകയ്ക്ക് കൊടുക്കുന്നയാളുടെ മക്കളാണ് ഞങ്ങളുടെയൊക്കെ കണ്ണിൽ അന്ന് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻമാർ. / Photo : bloggersglobe.com
സൈക്കിൾ വാടകയ്‌ക്കെടുത്താണ് പോവുക. സൈക്കിൾ വാടകയ്ക്ക് കൊടുക്കുന്നയാളുടെ മക്കളാണ് ഞങ്ങളുടെയൊക്കെ കണ്ണിൽ അന്ന് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻമാർ. / Photo : bloggersglobe.com

കടപ്പുറത്തേക്കുപോയാലും ഇപ്രകാരം ദേശീയവാദികളുടെ ആക്രമണം നേരിടേണ്ടിവരുമായിരുന്നു. ആഗസ്റ്റ് 15-ന്​ ഞങ്ങൾ കുറച്ചുപേർ സ്‌കൂളിൽ നിന്ന്​കടൽ കാണാൻ പോകും. ജീവിതത്തിൽ ആദ്യമായി കടൽ കാണുന്നവർക്ക് ജലത്തെക്കുറിച്ചുള്ള എല്ലാ കണക്കുകൂട്ടലുകളും ഉടൻ തെറ്റും. മസിലുകളുള്ള ജലത്തെ ആദ്യമായാവും അയാൾ കാണുന്നത്.

കടൽ കണ്ടുനിൽക്കുമ്പോൾ കടപ്പുറത്തെ ദേശീയവാദികൾ തല്ലാൻ വരും. കടൽ കാണാൻ വന്ന ഞങ്ങളൊക്കെ അവർക്ക് വരത്തൻമാരാണ്. ഞങ്ങളിൽ പലരും അവരെ സ്‌നേഹിക്കുന്നവരും ആദരിക്കുന്നവരുമാണെന്ന കാര്യം അവർക്കറിയില്ല. ഒരാൾ സ്‌നേഹിക്കുന്നു എന്ന കാര്യം മറ്റൊരാൾ അറിയാതിരിക്കുകയെന്നത് മനുഷ്യരുടെ മാത്രം ദുഃഖമാണ്. അവരിൽ ചിലർ തിരമാലകളെ ഇടംകൈകൊണ്ട് മര്യാദ പഠിപ്പിച്ച് മുന്നോട്ടുപോകുന്നതൊക്കെ ഞങ്ങളെ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളാണെന്ന് എങ്ങനെയാണ് അവരോട് പറയുക. കടപ്പുറത്തുനിന്നും ഉന്തും തള്ളും കിട്ടിയാണ് ആഗസ്റ്റ് 15-ന്​ തിരിച്ചുപോരുക. വീട്ടിലെത്തിയാൽ രാത്രി കടലിന്റെ മുഴക്കം ദൂരെനിന്ന് കേൾക്കുന്നുണ്ടാവും. അത് കേൾക്കുമ്പോൾ ഞങ്ങളിൽപെട്ട ചില ഭാവനാശാലികൾ പുതപ്പിനകത്ത് കടലിനെ സങ്കൽപിച്ച് കിടക്കും.

മതത്തെ മതംകൊണ്ട് നേരിട്ട് എവിടെയും ആരും നന്നായിട്ടില്ല. ഇരുപത് ശതമാനം സഹിഷ്ണുത പറഞ്ഞ് 80 ശതമാനം അസഹിഷ്ണുത ശീലിപ്പിക്കാനാണ് എല്ലാ മതങ്ങളും ശ്രമിക്കുന്നത്.

സ്‌കൂളിനകത്ത് ദേശീയവാദികൾ മാത്രമല്ല, വർഗീയവാദികളും ഉണ്ടായിരുന്നു. അവരൊക്കെ വർഗീയവാദികളായിരുന്നെന്ന് പിന്നീട് എത്രകാലം കഴിഞ്ഞാണ് മനസ്സിലായത്. അന്ന് "വർഗീയവാദി' എന്ന വാക്ക് കണ്ടുപിടിച്ചിട്ടുണ്ടായിരുന്നില്ല. മാഷൻമാർക്ക് ഏത് മതത്തിൽപെട്ട കുട്ടികളോടും സ്‌നേഹമായിരുന്നു. എന്നാൽ അവരിൽ ചിലർ മാപ്പിളമാരെയും നസ്രാണികളെയും ഈഴവരെയും പുലയൻമാരെയും കളിയാക്കും. മുസ്‌ലിം കുട്ടികളെ അവരുടെ വാപ്പമാരുടെയോ വല്ല്യാപ്പമാരുടെയോ പേര് പറഞ്ഞാണ് വിളിക്കുക. മുസ്തഫയെ വിളിക്കുക "മക്കാരു മാപ്പിളേ' എന്നാണ്‌, മക്കാരു എന്നത് മുസ്തഫയുടെ വല്ല്യാപ്പയുടെ പേരാണ്. കൃഷ്ണനെ "ചങ്കരാ' എന്നു വിളിക്കും. അതവന്റെ അച്ഛച്ഛന്റെ പേരാണ്.

മാഷൻമാരിൽ ഭൂരിഭാഗവും ആ പ്രദേശത്തുകാർ തന്നെയായിരുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. യുദ്ധക്കളത്തിൽ കർണനെ തളർത്താൻ ചെയ്ത അതേ തന്ത്രമാണ് നല്ലവരായ ഗുരുനാഥൻമാരും അവരറിയാതെ ചെയ്തിരുന്നത്. മുസ്തഫയെ മക്കാരു എന്നും കാസിമിനെ അവറാൻ മാപ്പിള എന്നും വിളിച്ചാൽ അവർ സ്വയമറിയാതെ തല താഴ്​ത്തുന്നതുകാണാം.

ഏതെങ്കിലും തറവാട്ടുകാരുമായി പരമ്പരാഗതമായി വിരോധമുണ്ടെങ്കിൽ അവിടെ നിന്നുവരുന്ന പഠിതാവിനെ തല്ലാൻ കണക്കുമാഷ് ഒരു വിദ്യ പ്രയോഗിക്കും. അവരോട്​ പതിമൂന്നിന്റെ പെരുക്കപ്പട്ടിക കാണാതെ ചൊല്ലാൻ പറയും. അത് ചൊല്ലുകയെന്നത് അടി ഇരന്നുവാങ്ങുന്ന പണിയാണെന്ന് ഗണിതജ്ഞനറിയാം.
ഇങ്ങനെ സ്‌കൂളന്തരീക്ഷത്തിൽ ജാതി- മത ഭിന്നതകൾ തമാശകളുടെ ഭാഗമായിരുന്നു. അങ്ങനെയിരിക്കെയാണ് റംസാൻ മാസത്തിൽ 30 നോമ്പും നോൽക്കുന്ന മാധവപ്പണിക്കർ മാഷ് വരുന്നത്. അദ്ദേഹമായിരിക്കണം ആദ്യത്തെ മതേതരവാദിയായ മാഷ്. മാപ്പിളമാർ എങ്ങനെ തലകുത്തിമറിഞ്ഞാലും "കണ്ടീലയോ കനകമയമൃഗമെത്രയും ചിത്രം ചിത്രം...' എന്ന് അക്ഷരശുദ്ധിയോടെ പറയാൻ കഴിയില്ലെന്ന് വിശ്വസിച്ചിരുന്ന പാറുക്കുട്ടിയമ്മ എന്ന വിദുഷിയും ഇക്കാലത്തു തന്നെയാണ് വ്യാപരിച്ചിരുന്നത് എന്ന കാര്യം തീർത്തും അത്ഭുതരഹിതമാണല്ലോ.

'ഞങ്ങൾ മുസ്‌ലിം വീടുകളിൽ നിന്നുവരുന്ന വിപ്ലവകാരികൾക്ക് പള്ളിയോട് ഒരു താത്പര്യവുമില്ലെങ്കിലും പള്ളിക്കാടിനോട് താത്പര്യമുണ്ടായിരുന്നു. ആദരവുമുണ്ടായിരുന്നു. ശവങ്ങൾ മറവുചെയ്യുന്ന സ്ഥലം പൂമരങ്ങൾ വെച്ചുപിടിപ്പിച്ച് സുന്ദരമാക്കണമെന്നും, അവിടെ പൊതുയോഗങ്ങൾ വിളിച്ചുകൂട്ടണമെന്നും, ആളുകളിരുന്ന് സംസാരിക്കണമെന്നും തോന്നിയിരുന്നു.' / Photo: Muhammed Fasil
'ഞങ്ങൾ മുസ്‌ലിം വീടുകളിൽ നിന്നുവരുന്ന വിപ്ലവകാരികൾക്ക് പള്ളിയോട് ഒരു താത്പര്യവുമില്ലെങ്കിലും പള്ളിക്കാടിനോട് താത്പര്യമുണ്ടായിരുന്നു. ആദരവുമുണ്ടായിരുന്നു. ശവങ്ങൾ മറവുചെയ്യുന്ന സ്ഥലം പൂമരങ്ങൾ വെച്ചുപിടിപ്പിച്ച് സുന്ദരമാക്കണമെന്നും, അവിടെ പൊതുയോഗങ്ങൾ വിളിച്ചുകൂട്ടണമെന്നും, ആളുകളിരുന്ന് സംസാരിക്കണമെന്നും തോന്നിയിരുന്നു.' / Photo: Muhammed Fasil

ഹിന്ദുക്കളും ക്രിസ്ത്യാനികളും എന്തൊക്കെ കാട്ടിക്കൂട്ടിയാലും സ്വർഗത്തിൽ കടക്കാൻ പോകുന്നില്ലെന്ന് മുസ്തഫ ഒരു ദിവസം പറഞ്ഞു. ഇഹലോകം, പരലോകം എന്നീ രണ്ടു ലോകങ്ങൾ ഞങ്ങൾക്കുള്ളിൽ പ്രബലമായിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. മരിച്ചുകഴിഞ്ഞാൽ എന്താണുണ്ടാവുക എന്നതിനെക്കുറിച്ച് അശോകനോ ലാസറിനോ ഒന്നും കാര്യമായി അറിയില്ലെന്ന് മുസ്തഫയ്ക്കറിയാമായിരുന്നു. ഇഹലോകമല്ല, പരലോകമാണ് നമ്മുടെ ശക്തി എന്ന് പറയാനാവശ്യമായ വ്യാകരണം അന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ലായിരുന്നതുകൊണ്ട് മുസ്തഫ അങ്ങനെയൊന്നും പറഞ്ഞില്ല.
മുൻപറഞ്ഞ തരത്തിൽപെട്ട ദേശീയവാദികളും ഒക്കെ ഉണ്ടായിരുന്നെങ്കിലും അവർക്കാർക്കും ദീർഘകാലാടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. നസ്രാണിയെ നസ്രാണിയും ഹിന്ദുവിനെ ഹിന്ദുവും മാപ്പിളയെ മാപ്പിളയും കളിയാക്കി രസിച്ചു. എങ്കിലും, സ്വന്തം മതമാണ്​ നല്ല മതമെന്ന് ഓരോരുത്തരും രഹസ്യമായി വിശ്വസിച്ചിരുന്നു.

പിന്നീട് 17-ാം വയസ്സുമുതൽ കമ്യൂണിസ്റ്റ് വിപ്ലവകാരികളായി ഞങ്ങളിൽ ചിലരൊക്കെ മാറിയതോടെ എല്ലാം പെട്ടെന്ന് മറ്റൊരുതരത്തിലായി. പള്ളികളൊക്കെ പൊളിച്ചുകളഞ്ഞ് അവിടെ വാഴ വെച്ചാൽ എത്ര നന്നായിരിക്കും എന്ന് മുസ്തഫ ഒരു ദിവസം പറഞ്ഞു. ഞങ്ങൾ മുസ്‌ലിം വീടുകളിൽ നിന്നുവരുന്ന വിപ്ലവകാരികൾക്ക് പള്ളിയോട് ഒരു താത്പര്യവുമില്ലെങ്കിലും പള്ളിക്കാടിനോട് താത്പര്യമുണ്ടായിരുന്നു. ആദരവുമുണ്ടായിരുന്നു. ശവങ്ങൾ മറവുചെയ്യുന്ന സ്ഥലം പൂമരങ്ങൾ വെച്ചുപിടിപ്പിച്ച് സുന്ദരമാക്കണമെന്നും, അവിടെ പൊതുയോഗങ്ങൾ വിളിച്ചുകൂട്ടണമെന്നും, ആളുകളിരുന്ന് സംസാരിക്കണമെന്നും, അങ്ങനെയെങ്കിൽ ആളുകൾക്ക് മരണബോധവും നശ്വരതയെക്കുറിച്ചുള്ള ജ്ഞാനവും സിദ്ധിക്കുമെന്നും ശ്രീനാരായണഗുരു പറഞ്ഞത് എത്ര നല്ല കാര്യമാണെന്ന് ഞങ്ങളിൽ ചിലർക്ക് തോന്നിയിരുന്നു. വിപ്ലവകാരികളായിരുന്ന കാലത്തും ഞങ്ങൾക്ക് മണത്തല നേർച്ച, കപ്ലിയങ്ങാട് ഭരണി, പാവിട്ടകുളങ്ങര വേല എന്നീ ആഘോഷങ്ങളൊക്കെ വലിയ ആനന്ദം തന്നിരുന്നു. അത് മതം തരുന്ന ആനന്ദമായിരുന്നില്ല.

ബാബറി മസ്ജിദ് പൊളിക്കുന്ന ദൃശ്യങ്ങൾ കണ്ടപ്പോൾ തോന്നിയത്; എത്ര കഷ്ടപ്പെട്ടാണ് ഇവർ സംവത്സരങ്ങൾ പഴക്കമുള്ള ഒരു കെട്ടിടം നശിപ്പിക്കുന്നത്, ഇതെന്തൊരു വിഡ്ഡിത്തമാണ് എന്നാണ്.

ലക്ഷണമൊത്ത വർഗീയവാദികൾ അന്ന് കുറവായിരുന്നു. ലക്ഷണമൊത്ത വിപ്ലവകാരികൾ കുറേയുണ്ടായിരുന്നു. തട്ടമിട്ട പെൺകുട്ടികളെക്കൊണ്ട് അമ്പലത്തിൽ താലമെടുപ്പിച്ച മുക്കുഴി ഗോപി, മകനെ ഉയർന്ന ജാതിക്കാർ "ഈശ്വരാ' എന്നു വിളിക്കണമെന്ന് ശഠിച്ച് മകന് ഈശ്വരൻ എന്നുപേരിട്ട സഖാവ് കോരൻ, തമ്പ്രാൻമാരെ കളിയാക്കാൻ കടിഞ്ഞൂർ പുത്രന് "തമ്പുരാൻ' എന്നുപേരിട്ട സഖാവ് ബ്ലൂസ്റ്റാർ രാഘവൻ, തികച്ചും പെറ്റിബൂർഷ്വയായ കൊറ്റാന്തറ കേശവന്റെ അര ഫർലോങ് നീണ്ട വേലി രായ്ക്കുരാമാനം പൊളിച്ച് ചക്കിത്തറ പാടത്ത് കൊണ്ടിട്ട സഖാവ് അറമുഖൻ, രണ്ട് ബസിന്റെ ഓണറായ ബൂർഷ്വാസി കേശവന്റെ കൈയിൽ നിന്ന് അണ പൈസ ഫണ്ട് പിരിക്കരുതെന്ന് മിനിട്‌സ് ബുക്കിൽ എഴുതിച്ചേർത്ത സഖാവ് ചേന്ദൻ, അമ്മ മരിക്കാൻ കിടക്കുമ്പോൾ അരികിലിരുന്ന് രാമായണം വായിക്കാൻ തുടങ്ങിയ അയൽക്കാരിയുടെ വലതുകൈയിൽ കുമാരനാശാന്റെ "വീണപൂവ്' കൊടുത്ത് ഇത് വായിക്ക്, മരിക്കാൻ നേരത്ത് ഇത് ഗുണംചെയ്യും എന്നുപറഞ്ഞ സഖാവ് നാരായണൻ... അങ്ങനെ എത്രപേർ.
തെരഞ്ഞെടുപ്പിന് വോട്ടുചോദിക്കാൻ നടക്കുമ്പോൾ, "ഇത് ബൂർഷ്വാതന്ത്രം മാത്രമാണ്. ജനാധിപത്യം നമ്മുടെ അന്തിമലക്ഷ്യമല്ല. അന്തിമലക്ഷ്യം വിപ്ലവമാണ്, ചെങ്കോട്ടയിൽ ചെങ്കൊടി പാറുക തന്നെ ചെയ്യും' എന്നുരുവിട്ടുകൊണ്ടിരുന്ന സഖാവ് വിപ്ലവം വാസു ഇപ്പോൾ എവിടെയാണെന്ന് ആർക്കറിയാം.

Photo: Shafeeq Thamarassery
Photo: Shafeeq Thamarassery

ഞങ്ങൾ, മുസ്‌ലിം വിപ്ലവകാരികളെ, ബാബറി മസ്ജിദ് പൊളിച്ചതൊന്നും നടുക്കിയില്ല. ജാതികൊണ്ടും മതംകൊണ്ടും ഒരു കാര്യവുമില്ലെന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു. ആത്മാർഥ സുഹൃത്ത് മരിച്ചശേഷം ലവലേശം ദുഃഖമില്ലാതെ ഒരു ചാർമിനാർ സിഗററ്റും വലിച്ച് കാലുകളാട്ടിക്കൊണ്ടിരുന്ന ഗണേശൻ പറഞ്ഞത് ഓർമിക്കാതിരിക്കാനാവില്ല; "കുറച്ചുകഴിഞ്ഞാലാവും ശരിക്കുള്ള ദുഃഖം വരിക... ചില കാര്യങ്ങൾ അങ്ങനെയാണ്.' അയാൾ ദുഃഖം വരാൻ വേണ്ടി കാത്തിരുന്നു. ദുഃഖം അഭിനയിക്കാൻ ഒട്ടും മിനക്കെട്ടില്ല.

ബാബറി മസ്ജിദ് പൊളിക്കുന്ന ദൃശ്യങ്ങൾ കണ്ടപ്പോൾ തോന്നിയത്; എത്ര കഷ്ടപ്പെട്ടാണ് ഇവർ സംവത്സരങ്ങൾ പഴക്കമുള്ള ഒരു കെട്ടിടം നശിപ്പിക്കുന്നത്, ഇതെന്തൊരു വിഡ്ഡിത്തമാണ് എന്നാണ്. ഇത് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും കടക്കൽ കത്തിവെക്കലാണ് എന്ന പ്ലാസ്റ്റിക് വാക്കുകൾ അന്ന് ഉള്ളിൽ തോന്നിയിരുന്നില്ല. പള്ളി ഒരു ജനവിഭാഗത്തിന്റെ അസ്തിത്വത്തിന്റെ അടയാളമാകുന്നത് നല്ലതാണെന്ന് ഇന്നും തോന്നുന്നില്ല.

നൂറുവർഷം പഴക്കമുള്ള ഒരു മരം എന്തുകൊണ്ടും നമ്മളേക്കാൾ മഹത്തരമാണ്. പല രാജ്യങ്ങളിലും പഴമയെ പഴമയായിത്തന്നെ നിലനിർത്തും. ഇരുനൂറുവർഷം പ്രായമുള്ള ഒരു മരം മുറിക്കുമ്പോൾ മനുഷ്യലോകത്തുനിന്നും ഇരുനൂറുവർഷത്തെ വെട്ടിമാറ്റുകയാണ്. ബാബറി മസ്ജിദ് പൊളിക്കുന്നതുകണ്ട മുസ്‌ലിങ്ങൾക്ക് ഇന്ത്യ അവരുടെ രാജ്യമല്ലെന്ന് തോന്നിയിട്ടുണ്ടാവും, അതവരുടെ മനസ്സ് മുറിപ്പെടുത്തിയിരിക്കും എന്ന നിഗമനത്തിലെത്തുകയെന്നത് എത്ര എളുപ്പമാണ്. ഒരു ജനവിഭാഗം ഇപ്രകാരമാണ് ചിന്തിക്കുകയെന്ന് മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചുവെച്ചിരിക്കുന്നവരാണ് ഇങ്ങനെയൊക്കെ പറയുക.

ഇന്ത്യയിൽ, ഡൽഹിയിലും മറ്റും പഠിക്കാൻ പോകുന്ന മുസ്‌ലിം വിദ്യാർഥികൾ പലതരം അപമാനങ്ങളും അനുഭവിക്കേണ്ടവരുന്നുണ്ട് എന്ന് വായിച്ചറിഞ്ഞിരുന്നു. അതിന് ജീവനുള്ള ഒരു തെളിവുലഭിച്ചത് അടുത്തകാലത്താണ്.

കേരളത്തിലെ സാധാരണ മതവിശ്വാസികൾക്ക് അമ്പലം പൊളിക്കുന്നതിലും പള്ളി പൊളിക്കുന്നതിലും താത്പര്യം കാണില്ല. അതവരുടെ ഒരു ജീവൻമരണപ്രശ്‌നമൊന്നുമല്ല. മതം കൊണ്ട് അധികാരം സ്ഥാപിക്കാൻ ഇറങ്ങി പുറപ്പെട്ടവർക്കാണ് ഇതൊക്കെ പ്രശ്‌നമാകുന്നത്. ബാബറി മസ്ജിദ് പൊളിച്ചതിന്റെ പേരിൽ ആരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ടോ എന്നന്വേഷിക്കുന്നത് കൗതുകകരമായിരിക്കും. കൃശഗാത്രരായ കുറേയാളുകൾ കോടാലികളുമായി ഒരാനയുടെ പുറത്തുകയറി അതിനെ താഴെനിന്നും മുകളിൽനിന്നും വെട്ടിയും കുത്തിയും നിലംപരിശാക്കുന്നതുപോലെയാണ് ബാബറി മസ്ജിദ് പൊളിക്കുന്നതുകണ്ടപ്പോൾ തോന്നിയത്.

ഇപ്പോൾ ഇന്ത്യ ഭരിക്കുന്ന നരേന്ദ്ര മോദിക്കും അനുയായികൾക്കും മതം ഒരു കച്ചവടത്തിന്റെ ഭാഗമാണ്. സെമിറ്റിക് മതത്തിന്റെ ഘടനയല്ലാത്തതുകൊണ്ട് ഭൂരിപക്ഷം വരുന്ന ഹിന്ദുമത വിശ്വാസികളെ ഒരിടത്ത് കേന്ദ്രീകരിക്കാൻ അവർക്ക് കഴിയില്ല. അതിനവരെ സഹായിച്ചുകൊണ്ടിരിക്കുക ന്യൂനപക്ഷ മതങ്ങളിലെ മതതീവ്രവാദികളാണ്. ഏകദൈവ വിശ്വാസത്തിലൂന്നിയ മതങ്ങളിൽ വിശ്വസിക്കുന്നവരെ ഒന്നിപ്പിക്കാനെളുപ്പമാണ്.

പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവരെ "ബഹുമാനപ്പെട്ട' എന്നുചേർത്ത് സംബോധന ചെയ്യുകയെന്നതുതന്നെ കുറ്റകൃത്യമായിത്തീർന്ന കാലമാണിത്. ഇവരെയൊന്നും നമ്മൾ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആക്കുന്നതല്ല. പല തരികിടകളും പ്രയോഗിച്ച് മുന്നോട്ടുവന്ന് ബലംപ്രയോഗിച്ച് ഭരിക്കുകയാണിവർ. അതുകൊണ്ട് ഇത്തരക്കാരെക്കുറിച്ച് പറയുമ്പോൾ "ലോകത്തിനുമുന്നിൽ ഇവരാണ് നമ്മുടെ മാതൃരാജ്യത്തിന്റെ മുഖം' എന്നൊന്നും പറയുന്നത് ശരിയല്ല. ഇന്ത്യയെ ലോകരാജ്യങ്ങൾ ആദരിക്കുന്നുണ്ടെങ്കിൽ അത് ഗാന്ധിജിയുടെയും ബുദ്ധന്റെയും മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും ദർശനങ്ങളുടെ പേരിലാണ്. കേരളത്തെ പുറത്തുള്ളവർ ഇഷ്ടപ്പെടുന്നത് ഭൂപ്രകൃതിയുടെയും കലകളുടെയും പ്രത്യേകതകൊണ്ടാണ്. അതുകൊണ്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവരെയൊന്നും വിലവെക്കേണ്ടതില്ല. ഏതെങ്കിലും തരത്തിൽ ആളുകളുടെ നെഞ്ചത്തുകയറാനും സുഖിച്ചുജീവിക്കാനും ആഗ്രഹമുള്ളവരായിരിക്കും ഓരോ പാർട്ടിയിൽ നിന്നും മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ഒക്കെയായി ഉന്തിത്തള്ളി മുന്നോട്ടുവരുന്നത്. അങ്ങനെയല്ലാത്തവരും ഉണ്ടാവും. അവരുടെ എണ്ണം വളരെ വളരെ കുറവാണ്. യാഥാർഥ്യബോധമുള്ള ഒരു ഭരണകൂടത്തിന് പരിഹരിക്കാൻ കഴിയുന്ന പ്രശ്‌നങ്ങളേ ഈ രാജ്യത്തുള്ളൂ. എന്നാൽ അതിനവർക്ക് കഴിയാത്തത് ‘സ്വന്തം പാർട്ടി, അധികാരം, സമ്പത്ത്' എന്ന സൂത്രവാക്യത്തിൽ ഉറഞ്ഞുപോയതുകൊണ്ടാണ്.

Photo : @Altaf_Xamza, Twitter
Photo : @Altaf_Xamza, Twitter

ഇന്ത്യയിൽ, ഡൽഹിയിലും മറ്റും പഠിക്കാൻ പോകുന്ന മുസ്‌ലിം വിദ്യാർഥികൾ പലതരം അപമാനങ്ങളും അനുഭവിക്കേണ്ടവരുന്നുണ്ട് എന്ന് വായിച്ചറിഞ്ഞിരുന്നു. അതിന് ജീവനുള്ള ഒരു തെളിവുലഭിച്ചത് അടുത്തകാലത്താണ്. ഒരു കൾസൾട്ടൻറ്​ സൈക്കോളജിസ്റ്റായും പ്രവർത്തിക്കുന്നതുകൊണ്ട്, ഇതെഴുതുന്ന ഇന്ത്യൻ പൗരനെ പലരും മനോവിഷമങ്ങൾ വരുമ്പോൾ സമീപിക്കാറുണ്ട്. ഇരുപതുവർഷമായി ഇത് തുടരുന്നു. അങ്ങനെയാണ് ആ പെൺകുട്ടി വന്നത്. സൈക്കോളജിയിൽ എം.എസ് സി. കഴിഞ്ഞശേഷം ‘നെറ്റും’ പാസായ അവൾക്ക് പ്രവേശനപരീക്ഷയിലൂടെ ഡൽഹിയിലെ പ്രശസ്തമായ ഒരു സ്ഥാപനത്തിൽ എം.ഫിലിന് അഡ്മിഷൻ ലഭിച്ചു. മനഃശാസ്ത്രജ്ഞരെ പരിശീലിപ്പിക്കുന്ന സ്ഥാപനമാണത്. പ്രശസ്തരായ മനഃശാസ്ത്രജ്ഞരും മനോരോഗ വിദഗ്ധരുമാണ് അധ്യാപകരിൽ പലരും. ധൈഷണികമായ ലേഖനങ്ങളും ഗവേഷണപ്രബന്ധങ്ങളും എഴുതി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. (സ്ഥാപനത്തിന്റെ പേരോ വിദ്യാർഥിനിയുടെ പേരോ പറയുന്നില്ല. അവളുടെ പഠനം പൂർത്തിയായിട്ടില്ല, അതുകൊണ്ട്). നന്നായി പഠിക്കുന്നവളാണ് ഈ പെൺകുട്ടി. പഠനത്തിനുവേണ്ടി വിവാഹം നീട്ടിക്കൊണ്ടുപോയി വീട്ടുകാർക്കും മാനസിക പിരിമുറുക്കമുണ്ടാക്കിയിട്ടുണ്ട് ഇവൾ. ദക്ഷിണേന്ത്യയിൽ നിന്നുതന്നെ മൂന്നുപേർക്കാണ് അഡ്മിഷൻ ലഭിച്ചത്. അതിൽ ഒരാൾ ഇവളാണ്.

പഠിക്കുന്നത് മനഃശാസ്ത്രമാണെങ്കിലും അവിടെ ചേർന്ന് പഠനം തുടങ്ങിയതോടെ മനസ്സുഖം നഷ്ടപ്പെട്ടു. പഠിപ്പിക്കുന്ന ഡോക്ടർമാർ മിക്കവരും ഉയർന്ന ജാതിക്കാരാണ്. തലച്ചോറിന്റെ പരിശുദ്ധിയിലും വരേണ്യതയിലും വിശ്വസിക്കുന്നവരാണ് പലരും. ഉയർന്ന ജാതിയിൽപെട്ടവർക്കേ ഉയർന്ന കാര്യങ്ങൾ പഠിക്കാൻ കഴിയൂ, നിങ്ങളൊന്നും പഠിച്ചിട്ട് കാര്യമൊന്നുമുണ്ടാവില്ല എന്ന് ഈ അധ്യാപകൻ ഈ പെൺകുട്ടിയോട് തുറന്നുതന്നെ പറഞ്ഞു. ബാബറി മസ്ജിദ് പൊളിച്ചപ്പോൾ നടുങ്ങാത്തവർ ഇതുകേട്ടാൽ നടുങ്ങുമെന്ന് തോന്നുന്നു.

മുസ്‌ലിമായി ഒരു പെൺകുട്ടി മാത്രമേയുള്ളൂ. അതുകൊണ്ട് ആശ്വാസത്തിന് എവിടെ പോകണമെന്നറിയാത്ത അവസ്ഥ. അവളുടെ പേരിനെപ്പോലും അധ്യാപകൻ കളിയാക്കുമായിരുന്നു. എന്നാൽ കൂടെ പഠിക്കുന്നവർ അവളെ വേറിട്ടുകണ്ടിരുന്നില്ല. ദക്ഷിണേന്ത്യയിൽ നിന്നാണ് വരുന്നത് എന്നതും കളിയാക്കലിന് വിഷയമായിരുന്നു. ഇങ്ങനെയായപ്പോൾ അവൾ പഠിപ്പ് നിർത്താൻ തന്നെ തീരുമാനിച്ചു. താൻ അനുഭവിക്കുന്നത് അനീതിയാണെന്ന് ഉറച്ച ബോധ്യമുള്ളതുകൊണ്ടാണ് അവൾ അസ്വസ്ഥയായത്. അധ്യാപകർ പറയുന്നതുകേട്ട് ചിരിച്ച് തലയാട്ടിനിന്നാൽ അവൾക്ക് അവിടെ നിന്നുപിഴക്കാമായിരുന്നു. എന്നാൽ സ്വത്വബോധമുള്ളതുകൊണ്ട് അവളതിനു തയ്യാറായില്ല. പലപ്പോഴും അവൾ തർക്കിച്ചു. അധ്യാപകരിൽ പലരും പ്രതികാരബുദ്ധിയോടെ പെരുമാറാൻ തുടങ്ങി. കോവിഡ് മൂർധന്യത്തിൽ നിന്ന നാളുകളിലായിരുന്നു ഇതെല്ലാം.
പർദ പോലുള്ള വസ്ത്രങ്ങളൊന്നും ഉപയോഗിക്കുന്നവളായിരുന്നില്ല ഈ പെൺകുട്ടി. വലിയ മതവിശ്വാസിയുമല്ല. ഒരു മതത്തോടും വിരോധവുമില്ല. പഠിച്ച് നന്നാകണം എന്ന ആഗ്രഹമേയുള്ളൂ.

സൈക്കോളജി പഠിക്കുന്നവർക്ക് മനസ്സംഘർഷം വന്നാൽ സ്ഥിതി സങ്കീർണമാകാറുണ്ട്. അവർക്ക് ചില മനോരോഗങ്ങളെക്കുറിച്ച് അറിയാമല്ലോ. അവയുടെ ലക്ഷണങ്ങൾ തങ്ങളിൽ അവർ കണ്ടെത്തിക്കൊണ്ടിരിക്കും. ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്ന് തോന്നിയാലുടൻ ഓഡിറ്ററി ഡെല്യൂഷനാണെന്ന് ഉറപ്പിക്കും. മനസ്സിൽ മ്ലാനത പരന്നാൽ ‘മെലങ്കോളിക് ഡിപ്രഷനാ’ണെന്നു തീരുമാനിക്കും. പിന്നെ ഡിപ്രഷൻ രോഗിയെപ്പോലെ പെരുമാറാൻ തുടങ്ങും. മനസ്സിന്റെ പ്രയാസങ്ങളിലാവും പിന്നെ പൂർണശ്രദ്ധ. പരീക്ഷാപ്പേടിയുള്ള കുട്ടികളിൽ ഇങ്ങനെ സംഭവിക്കാറുണ്ട്. പരീക്ഷയോടുള്ള ഭയം കാരണം കുട്ടിക്ക് ഛർദിയും തലവേദനയും ഉറക്കക്കുറവും മലബന്ധവുമെല്ലാമുണ്ടാവും. പരീക്ഷയോടുള്ള ഭയമാണ് ഇതിനെല്ലാം കാരണമെന്ന കാര്യം കുട്ടിക്ക് ഓർമ വരില്ല. ഈ അസ്വസ്ഥതകൾ മൂലം തനിക്ക് പഠിക്കാൻ കഴിയുന്നില്ല എന്ന് കുട്ടി ആവലാതിപറയും.

സ്വത്വബോധവും ബുദ്ധിയും ഉള്ളവരെയാണ് മതപരമായ വിവേചനവും അപമാനവും അസ്വസ്ഥരാക്കുക. അവരെ പിന്നീട് ഉപയോഗിക്കുക മതതീവ്രവാദികളാണ്. അവരെക്കൊണ്ട് ഒരു കാലത്തും സാധാരണ മതവിശ്വാസിക്ക് ഗുണമുണ്ടാവില്ല.

ഇതുതന്നെ ആ പെൺകുട്ടിയുടെ കാര്യത്തിലും സംഭവിച്ചു. തനിക്ക് വിഷാദരോഗമാണെന്ന് അവൾ പറഞ്ഞു. വിഷാദരോഗം (depression) നിസാര രോഗമൊന്നുമല്ലെന്ന് അവൾക്കറിയാം. അതൊരു മൂഡ് ഡിസോർഡറായതുകൊണ്ട് രോഗിയെ വല്ലാതെ വലച്ചുകൊണ്ടിരിക്കും. എന്നാൽ വിഷാദരോഗമുള്ള ഭൂരിപക്ഷം പേരും തനിക്ക് വിഷാദരോഗമാണെന്ന് അക്ഷരവടിവോടെ പറയില്ല. അവരുടെ ശരീരചലനങ്ങളിൽ നിന്നും വാക്കുകളിൽ നിന്നും നമുക്ക് കാര്യം മനസ്സിലാവും.
വല്ലപ്പോഴും മാത്രം നമസ്‌കരിച്ചിരുന്ന അവൾ കൃത്യസമയത്ത് നമസ്‌കരിക്കാനും ഖുർആൻ പാരായണം ചെയ്യാനും മറ്റും തുടങ്ങിയിരുന്നു. തന്നിൽ വന്ന മാറ്റങ്ങളെക്കുറിച്ച് അവൾ തന്നെ പറഞ്ഞു. തന്റെ മതവിശ്വാസം അവഹേളിക്കപ്പെടാൻ തുടങ്ങിയതോടെ അവൾ ആ മതത്തിലേയ്ക്ക് കൂടുതൽ കൂടുതൽ ഇഴുകിച്ചേരാനാണ്​ അബോധപൂർവമായി ആഗ്രഹിക്കുന്നതെന്ന് മനസ്സിലായി. ഇത് സ്‌റ്റോക്‌ഹോം സിൻഡ്രോം (Stockholm Syndrome) എന്ന മാനസികഭാവത്തിന്റെ മറ്റൊരു രൂപമാണ്. തന്നെ തടവിലാക്കിയവരോടോ ലൈംഗികമായി പീഡിപ്പിച്ചവരോടോ തോന്നുന്ന അടുപ്പവും ഇഷ്ടവുമാണ് സ്റ്റോക്‌ഹോം സിൻഡ്രോമിൽ കാണുന്നത്. ഇവിടെ എതിർക്കപ്പെടുന്ന മതത്തോടാണ് ഇഷ്ടം വളർന്നുവന്നത്.

മുസ്‌ലിങ്ങൾക്കുനേരെയുള്ള കായികമായ അക്രമങ്ങൾ തടയാൻ ഭരണകൂടം വിചാരിച്ചാലേ സാധ്യമാവൂ. ഹിന്ദുവും മുസ്‌ലിമും മറ്റു മതവിഭാഗത്തിൽപെട്ടവരും ഒരു മതത്തിലും പെടാത്തവരുമെല്ലാം ഒരുപോലെ അനുഭവിച്ചുകൊണ്ടിരിക്കുന്ന പല അനീതികളുമുണ്ട്. അതെല്ലാം മുൻനിർത്തിയുള്ള ചെറുത്തുനിൽപ്പ് ഭാവനയിൽ മാത്രമേ സംഭവിക്കൂ.
മുസ്‌ലിങ്ങൾക്കുനേരെയുള്ള കായികമായ അക്രമങ്ങൾ തടയാൻ ഭരണകൂടം വിചാരിച്ചാലേ സാധ്യമാവൂ. ഹിന്ദുവും മുസ്‌ലിമും മറ്റു മതവിഭാഗത്തിൽപെട്ടവരും ഒരു മതത്തിലും പെടാത്തവരുമെല്ലാം ഒരുപോലെ അനുഭവിച്ചുകൊണ്ടിരിക്കുന്ന പല അനീതികളുമുണ്ട്. അതെല്ലാം മുൻനിർത്തിയുള്ള ചെറുത്തുനിൽപ്പ് ഭാവനയിൽ മാത്രമേ സംഭവിക്കൂ.

ഉന്നതവിദ്യാഭ്യാസം നേടിയ പല ചെറുപ്പക്കാരും ഭീകരസംഘടനകളിൽ എത്തിപ്പെടുന്നതിന്റെ ഒരു സാഹചര്യം ഇതാവാം. സ്വത്വബോധവും ബുദ്ധിയും ഉള്ളവരെയാണ് മതപരമായ വിവേചനവും അപമാനവും അസ്വസ്ഥരാക്കുക. അവരെ പിന്നീട് ഉപയോഗിക്കുക മതതീവ്രവാദികളാണ്. അവരെക്കൊണ്ട് ഒരു കാലത്തും സാധാരണ മതവിശ്വാസിക്ക് ഗുണമുണ്ടാവില്ല. സ്വന്തം അധികാരം സ്ഥാപിച്ചിടത്തെല്ലാം അവർ സാധാരണ മതവിശ്വാസികളെയും മതസഹിഷ്ണുതയുള്ളവരെയുമാണ് ആദ്യം ദ്രോഹിക്കുക.
ഉന്നതവിദ്യാഭ്യാസം നേടിയവർക്കിടയിൽ വർഗീയവാദം തഴച്ചുവളരുന്നതിന്റെ ലക്ഷണങ്ങൾ ഇന്ത്യയിൽ കാണാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇന്ത്യയിലെ ഐ.ഐ.ടി.കളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടന്ന പല സംഭവങ്ങളും ഇതിനു തെളിവായുണ്ട്.

പണ്ടൊക്കെ നാട്ടിൽ മതസഹിഷ്ണുത കൊണ്ടുവന്നിരുന്നത് ഇംഗ്ലണ്ടിൽ പോയി പഠിച്ച, ഏതെങ്കിലും ഇല്ലത്തെ ഉണ്ണിയേട്ടനായിരുന്നു. പഠിച്ചവർക്ക് തലതിരിഞ്ഞ കാഴ്ചയാണ് ഇപ്പോൾ കാണാനാവുന്നത്. ഈയിടെ ഗുജറാത്ത് വരെ സൈക്കിളിൽ പോയ ഒരാൾ പറഞ്ഞത്, "പോർബന്തറിലേക്ക്' എന്ന ബോർഡ് പല ഭാഷകളിലെഴുതിവെച്ച് സഞ്ചരിച്ച അയാളെ മതവും ജാതിയുമൊന്നും നോക്കാതെ പാവപ്പെട്ട ഗ്രാമീണർ അവരുടെ വീടുകളിലേക്ക് ക്ഷണിച്ചു എന്നാണ്. ക്ഷേത്രങ്ങളിൽ വരെ അയാൾ അന്തിയുറങ്ങി. ഇതും ഇന്ത്യയിൽ തന്നെയാണ് സംഭവിക്കുന്നത്. മുൻപറഞ്ഞ പെൺകുട്ടിയെ സാഹചര്യങ്ങളെ നേരിടാൻ സഹായിച്ചത് എസ്.ഡി. (systematic desensitization) എന്ന സൈക്കോതെറാപ്പിയാണ്. അവൾ തിരിച്ചുപോയി പഠനം തുടർന്നു.

മുസ്‌ലിങ്ങൾക്കുനേരെയുള്ള കായികമായ അക്രമങ്ങൾ തടയാൻ ഭരണകൂടം വിചാരിച്ചാലേ സാധ്യമാവൂ. ഹിന്ദുവും മുസ്‌ലിമും മറ്റു മതവിഭാഗത്തിൽപെട്ടവരും ഒരു മതത്തിലും പെടാത്തവരുമെല്ലാം ഒരുപോലെ അനുഭവിച്ചുകൊണ്ടിരിക്കുന്ന പല അനീതികളുമുണ്ട്. അതെല്ലാം മുൻനിർത്തിയുള്ള ചെറുത്തുനിൽപ്പ് ഭാവനയിൽ മാത്രമേ സംഭവിക്കൂ. അടിയെ അടികൊണ്ടു തടുക്കാൻ കഴിയില്ലെങ്കിൽ ഒന്നുകിൽ ഓടാം, അല്ലെങ്കിൽ നിന്ന് കൊള്ളാം. ഇതിൽ രണ്ടാമത്തെ വഴിയാണ് ഗാന്ധിജി തെരഞ്ഞെടുത്തത്. അത്തരം സഹനസമരങ്ങൾ വിജയിച്ച കഥ ചരിത്രത്തിൽ കുറേയുണ്ട്. പുരാതന റോമിൽ പ്രാട്രീഷ്യൻമാരും പ്ലീസിയൻമാരും തമ്മിൽ നടന്ന രക്തരഹിത വിപ്ലവവും ഒരുദാഹരണം മാത്രം.

ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്ന പ്രബല രാഷ്ട്രീയകക്ഷികളെല്ലാം മതവൈരം നിലനിർത്താനാണ് പരിശ്രമിക്കുന്നത്. കപടതയാണ് അവരുടെ മുഖമുദ്ര.
മുസ്‌ലിം പീഡനങ്ങൾക്കെതിരെയുള്ള സാംസ്‌കാരികമായ ചെറുത്തുനിൽപ്പുകൾക്കുള്ള സമരമുറകളും സമരായുധങ്ങളും ഇന്നും വളരെ പഴയതാണ്. മതചിഹ്നങ്ങളെ വിലക്കുമ്പോൾ അവ ഉപയോഗിക്കുക, ബീഫ് ഫെസ്റ്റിവൽ നടത്തുക എന്നിവയൊന്നും അത്ര ഗംഭീരമാണെന്ന് തോന്നുന്നില്ല. കോഴിയെയും പോത്തിനെയുമെല്ലാം വെറും ഭക്ഷണം മാത്രമായി കാണുന്ന തലമുറയാണ് വളർന്നുകൊണ്ടിരിക്കുന്നത്. "ചിക്കൻ' എന്നുപറഞ്ഞാൽ അവർക്ക് ഒരു ജീവിപോലുമല്ല. "ബീഫ്' എന്നാൽ അവർ പൊറോട്ടയെ ഓർക്കും. ഇവയൊക്കെ ജീവികളാണ്, അവയ്ക്കും നമ്മളെപ്പോലെ ജീവനും വേദനയും ഉണ്ട് എന്ന അനുശീലനവും കുട്ടികൾക്ക് ലഭിക്കണം.

ബുദ്ധമതത്തിൽ ചേർന്നാൽ നിങ്ങൾക്ക് ഉറുമ്പിനെപ്പോലും കൊല്ലാനാവില്ല. പിന്നെ എങ്ങനെ ഇറച്ചി തിന്നും എന്നുപറഞ്ഞ് ബുദ്ധമതത്തിൽ നിന്ന് ആളുകളെ അകറ്റാൻ ബ്രാഹ്‌മണമതത്തിന്റെ വക്താക്കൾ ശ്രമിച്ചിരുന്ന കാര്യം ചരിത്രകാരനായ ടോയൻബി പറയുന്നുണ്ട്. ഇന്ത്യയിൽ പണ്ട് ബ്രാഹ്‌മണർ കുതിരയെ വരെ തിന്നിരുന്നു. പോത്തിനെ തിന്നുകൊള്ളാം എന്ന് പോത്തുമായി മുസ്‌ലിംകൾ പോത്തുമായി വല്ല പ്രാചീന ഉടമ്പടിയിലും ഒപ്പുവച്ചിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ പോത്തിന്റെ കഷ്ടകാലം.

ഇന്ത്യയിൽ, ഡൽഹിയിലും മറ്റും പഠിക്കാൻ പോകുന്ന മുസ്‌ലിം വിദ്യാർഥികൾ പലതരം അപമാനങ്ങളും അനുഭവിക്കേണ്ടവരുന്നുണ്ട് എന്ന് വായിച്ചറിഞ്ഞിരുന്നു. അതിന് ജീവനുള്ള ഒരു തെളിവുലഭിച്ചത് അടുത്തകാലത്താണ്. / Jamia News, fb page
ഇന്ത്യയിൽ, ഡൽഹിയിലും മറ്റും പഠിക്കാൻ പോകുന്ന മുസ്‌ലിം വിദ്യാർഥികൾ പലതരം അപമാനങ്ങളും അനുഭവിക്കേണ്ടവരുന്നുണ്ട് എന്ന് വായിച്ചറിഞ്ഞിരുന്നു. അതിന് ജീവനുള്ള ഒരു തെളിവുലഭിച്ചത് അടുത്തകാലത്താണ്. / Jamia News, fb page

ഏതു മതമാണോ ന്യൂനപക്ഷമതങ്ങളെ അപമാനിക്കുന്നത്, ആ മതത്തിന്റെയടക്കം ഒരു മതചിഹ്നങ്ങളും ശരീരത്തിലേക്കടുപ്പിക്കാതെ ആണും പെണ്ണും രൂപപ്പെട്ടുവരണം. മതചിന്തകൊണ്ട് ഇത് സാധ്യമാവില്ല. ചിന്തയെ അധികരിപ്പിക്കുന്ന ഒരു രോഗമാണ് ഒ.സി.ഡി. ചീത്ത ചിന്തകളും ആ ചിന്തകളെ ഒഴിവാക്കാനുള്ള പ്രവൃത്തികളും ചേർന്ന് രോഗികൾ പരവശരായിക്കൊണ്ടിരിക്കും. ചിലർ ചീത്ത ചിന്തകളെ നല്ല ചിന്തകൾ കൊണ്ട് നേരിടാൻ ശ്രമിക്കും. അപ്പോഴും ചിന്തകൾ അധികരിക്കും. നല്ല ചിന്തകളും ചിന്തകൾ തന്നെയാണല്ലോ. മതത്തെ മതംകൊണ്ട് നേരിട്ട് എവിടെയും ആരും നന്നായിട്ടില്ല. ഇരുപത് ശതമാനം സഹിഷ്ണുത പറഞ്ഞ് 80 ശതമാനം അസഹിഷ്ണുത ശീലിപ്പിക്കാനാണ് എല്ലാ മതങ്ങളും ശ്രമിക്കുന്നത്. ഭൂരിപക്ഷത്തിന്റെ പ്രതിനിധികൾ എന്നുപറഞ്ഞ് ഭരിക്കുന്നവർ അവരെക്കാൾ അംഗസംഖ്യ കുറഞ്ഞവരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യണമെങ്കിൽ മനസ്സിന് വലിയ വിശാലത വേണം. ടാങ്കർ ലോറി ഓടിക്കുന്നവർക്ക് മോട്ടോർ സൈക്കിളിൽ വരുന്നവരെയും കാറിൽ വരുന്നവരെയും വിലവെക്കേണ്ടതില്ല. അവർ സൂക്ഷിച്ച് വഴിമാറിപ്പോകുമെന്ന് അയാൾക്കറിയാം. ആ ആത്മവിശ്വാസമാണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നവർക്കുള്ളത്. എന്നാൽ ഓടിക്കുന്നത് ടാങ്കർ ലോറിയാണെന്നും അതിൽ സ്വയം നശിപ്പിക്കാനാവശ്യമായ ചിലതുണ്ടെന്നും ഡ്രൈവർ ചിലപ്പോൾ അറിയുക തന്നെ ചെയ്യും. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


എം. കമറുദ്ദീൻ

കഥാകൃത്ത്​, ​നോവലിസ്​റ്റ്​, വിവർത്തകൻ. കൺസൽട്ടൻറ്​ സൈക്കോളജിസ്​റ്റാണ്. പഞ്ചസാരയുടെ ഉപമ, രണ്ടു നാവികർക്ക് ശരത്കാലം, പുറവഞ്ചേരിയിലെ കിഴവൻ, ചതുപ്പ്, ശരീരവും സംസ്‌കാരവും, വസ്ത്രവും നഗ്‌നതയും തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments