ഹാഥറസ്, വാളയാർ, പാലത്തായി: സാമൂഹ്യസദാചാരവും ഭരണഘടനാസദാചാരവും

സൈബർ ബുള്ളിയിങിലൂടെ സ്ഥിരമായി സ്ത്രീകളെ ആക്രമിക്കുന്നതും സ്വഭാവഹത്യ നടത്തുന്നതും കുറ്റകരമായ പ്രവൃത്തികളായി അംഗീകരിക്കാൻ ഫലത്തിൽ വിസമ്മതിക്കുന്ന അതേ ഭരണകൂടം, സൈബർ ഇടങ്ങളിൽ ജനാധിപത്യപരമായ വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം വിനിയോഗിക്കുന്ന ഒറ്റപ്പെട്ട വ്യക്തികൾക്കെതിരെ നിസ്സാരകാരണങ്ങൾക്ക് സൈബർ കേസുകൾ ചുമത്തുന്നത് വിരോധാഭാസമാണ്. സ്ത്രീവിരുദ്ധതയും വിദ്വേഷരാഷ്ട്രീയവും ജാതീയതയും വർഗീയയതയും തുടർച്ചയായി പ്രചരിപ്പിക്കുന്നവർക്ക് പതിവായി ഭരണകൂടപരിരക്ഷ ലഭിക്കുന്നതിന്റെ രാഷ്ട്രീയകാരണങ്ങളെന്തായാലും അതിൽ അന്തർലീനമായ പ്രത്യയശാസ്ത്രം ആധുനികതയുടെ നിരാകരണമാണ്

മത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ആദർശങ്ങളുടെ തുടർച്ചയും അവ സാക്ഷാൽകരിക്കുന്ന പ്രക്രിയയെ മുന്നോട്ട് നയിക്കുന്നതുമായ ഒന്നാണ് ലിംഗസമത്വമെന്ന ആശയം. സാമൂഹ്യപ്രതിലോമപരതയെയും വിദ്വേഷത്തിന്റെ രാഷ്ട്രീയത്തേയും, വംശ-ജാതി വെറികളെയും ‘സാധാരണത്വ'ത്തിന്റെ നിരുപദ്രവമായ ലേബലുകൾ ചാർത്തി പൊതുബോധത്തിനുമുന്നിൽ സ്വീകാര്യമാക്കുന്നതിൽ ആൺകോയ്മയുടെ പ്രത്യയശാസ്ത്രം വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

എല്ലാ സ്വാതന്ത്ര്യസങ്കൽപങ്ങളുടെയും അന്തർധാരയായി വർത്തിക്കുന്നത് ആധുനികതയുടെ ലോകവീക്ഷണമാണ്. അതുകൊണ്ടുതന്നെ ലിംഗസമത്വത്തിന് വേണ്ടിയും ആൺകോയ്മക്കെതിരായും പ്രതിജ്ഞാബദ്ധത പുലർത്തുന്ന ഓരോ വാക്കും പ്രവൃത്തിയും ആധുനികതയുടെ ഊർജം പുതിയ ഒരു നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതായിരിക്കുക എന്നത് സ്വാഭാവികവും അനിവാര്യവുമാണ്.

നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ (NCRB) 2019ലെ സ്ഥിതിവിവരക്കണക്കനുസരിച്ച് ഇന്ത്യയിലാകെ കഴിഞ്ഞ വർഷം ഉണ്ടായ സ്ത്രീപീഡനക്കേസുകളുടെ എണ്ണം 4,05,861 ആണ്. ദിവസവും ശരാശരി 87 ലൈംഗികാക്രമണക്കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. 2018ലുണ്ടായ സ്ത്രീപീഡനക്കേസുകൾ 3,78,236 ആണെന്ന് കാണുമ്പോൾ ഒരു വർഷം കൊണ്ട് ഉണ്ടായ വർദ്ധനവ് 7% ആണെന്ന് മനസ്സിലാക്കാം. 2019 ലുണ്ടായ മൊത്തം ബലാത്സംഗക്കേസുകളുടെ എണ്ണമായ 32,033 എന്നത് ആ വർഷം രജിസ്റ്റർ ചെയ്തിരുന്ന സ്ത്രീപീഡനക്കേസുകളുടെ എണ്ണത്തിന്റെ 7.3% ആയിരുന്നു. 2017, 2018, 2019 എന്നീ വർഷങ്ങളിൽ സ്ത്രീപീഡനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ അനുക്രമമായി വർദ്ധിച്ചു.

മേൽപ്പറഞ്ഞ കണക്കുകൾ രജിസ്റ്റർ ചെയ്ത കുറ്റകൃത്യങ്ങളെക്കുറിച്ച് മാത്രമാണ്. എത്രയോ പരാതികൾ എഫ്.ഐ.ആർ പോലുമില്ലാതെ ദുർബലരുടെ വനരോദനങ്ങളായി ഒടുങ്ങുന്നതുകൂടി കണക്കിലെടുത്താൽ യഥാർത്ഥചിത്രം ഇതിലും ഭയാനകമാണ്.

ഉത്തർപ്രദേശിലെ ഹാഥറസിൽ 2020 സെപ്റ്റംബർ 14ന് ഠാക്കൂർ സമുദായത്തിൽ പെട്ട നാലുപേർ ലൈംഗികാക്രമണത്തിനിരയാക്കി നട്ടെല്ല് തകർത്തും കഴുത്ത് ഞെരിച്ചും അബോധാവസ്ഥയിൽ ചോളവയലിൽ ഉപേക്ഷിച്ച ദലിത് യുവതി പതിനഞ്ച് ദിവസത്തിന് ശേഷം ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ മരിച്ചതിനെത്തുടർന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് ഇന്ത്യയിലെ ജാതി-ലിംഗ അധികാരവ്യവസ്ഥയുടെ ഹിംസാത്മകമായ ഉള്ളടക്കമാണ്. അതിന്റെ പ്രതിനിധാനമായ തീവ്രഹിന്ദുത്വ വലത് ഭരണകൂടം ലൈംഗികാക്രമണത്തെയും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളേയും ജാതീയമേൽക്കോയ്മയെയും സ്ഥാപനവൽക്കരിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണെന്ന് കാണിക്കുന്ന വാർത്തകളാണ്, കുറ്റവാളികളെ രക്ഷിക്കാനും ഇരകളുടെ പക്ഷത്തുനിന്ന് ശബ്ദമുയർത്തുന്നവരെയെല്ലാം രാജ്യദ്രോഹികളായി മുദ്രകുത്താനും ഭരണസംവിധാനമാകെ ഉപയോഗിക്കുന്നതിന്റെ റിപ്പോർട്ടുകൾ.

സെപ്റ്റംബർ 14ന്റെ സംഭവം നടക്കുന്നതിന് മുമ്പ് ആറുമാസക്കാലം യുവതിയെയും കുടുംബാംഗങ്ങളെയും ഠാക്കൂർമാർ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരുന്നു. ദളിത് കുടുംബത്തിന്റെ കയ്യിലുള്ള ഭൂമി തട്ടിയെടുക്കാൻ അവരെ ഗ്രാമത്തിൽ നിന്നുതന്നെ ആട്ടിപ്പായിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിതെന്നും നിയമത്തെ ഉള്ളടക്കത്തിലും സത്തയിലും പാലിക്കാനുള്ള ഒരു താൽപര്യവും ഇല്ലെന്നുമാണ് യു.പി മുഖ്യമന്ത്രിയുടെയും ബി.ജെ.പി നേതാക്കളുടെയും ആവർത്തിച്ച പ്രസ്താവനകൾ സൂചിപ്പിക്കുന്നതെന്നും ഹാഥറസ് സന്ദർശിച്ച ശേഷം ഒക്ടോബർ 7ന് ഡൽഹിയിൽ വാർത്താസമ്മേളനം നടത്തിയ നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമെൻ (NFIW), പ്രഗതിശീൽ മഹിളാ സംഗഠൻ (PMS), ആക്റ്റ് നൗ ഫോർ ഹാർമണി ഏന്റ് ഡെമോക്രസി (ANHAD) എന്നീ സംഘടനകളുടെ നേതാക്കളായ ആനി രാജ, പൂനം കൗശിക്, ശബ്‌നം ഹാഷ്മി എന്നിവർ ചൂണ്ടിക്കാട്ടി.

യുവതിയെ ആശുപത്രിയിലെത്തിക്കാൻ ഒരു ആംബുലൻസ് പോലും ഏർപ്പാടാക്കാൻ കൂട്ടാക്കാത്ത പൊലീസ് ‘ടെംപൊ' വിളിച്ച് പോകാൻ ഉപദേശിക്കുകയായിരുന്നുവെന്നും, ആ ദിവസം രാത്രി ഒൻപതരക്ക് അമ്മയും സഹോദരനും ചേർന്ന് മോട്ടോർസൈക്കിളിൽ കയറ്റിയാണ് അബോധാവസ്ഥയിലായിരുന്ന യുവതിയെ ആശുപത്രിയിലെത്തിച്ചതെന്നും സ്ത്രീസംഘടന നേതാക്കൾ വെളിപ്പെടുത്തി. ബന്ധുക്കളും നാട്ടുകാരുമായും പിന്നീട് അലിഗഢിലെ ജവഹർലാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരും മറ്റ് ജീവനക്കാരുമായും സംസാരിച്ചതിൽ നിന്ന് ബോധ്യപ്പെട്ട കാര്യങ്ങളാണ് അവർ വെളിപ്പെടുത്തിയത്.

അലിഗഢ് ആശുപത്രിയിൽ നിന്ന് ഡൽഹിയിലെ AIIMS ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ് സഫ്ദർജംഗ് ആശുപത്രിയിലേക്ക് യുവതിയെ കൊണ്ടുപോയതും വീട്ടുകാർക്കും നാട്ടുകാർക്കും സംശയമുണ്ടാക്കിയിരുന്നു. അലിഗഢിൽ തന്നെ എല്ലാ ചികിത്സാസൗകര്യവും ലഭ്യമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സെപ്റ്റംബർ 14ന് നടന്ന സഭവത്തിനുശേഷം, ബോധംവന്ന സമയത്ത് പൊലീസിന് നൽകിയ മൊഴിയിൽ, തന്നെ ലൈംഗികമായി ആക്രമിച്ച നാല് ആളുകളുടെയും പേരുകൾ യുവതി പറഞ്ഞിരുന്നു. ഇതനുസരിച്ച് എഫ്.ഐ.ആറിൽ നാല് പേരും ചേർക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെങ്കിലും പരാതി ലഭിച്ചശേഷം 24 മണിക്കൂറിനകം നടക്കേണ്ട വൈദ്യപരിശോധന നടന്നത് ഏകദേശം 10 ദിവസങ്ങൾക്ക് ശേഷമായിരുന്നു.

സ്വാഭാവികമായും അങ്ങിനെയുള്ള പരിശോധനയുടെ റിപ്പോർട്ടിൽ ലൈംഗികാക്രമണം നടന്നതിനുള്ള ഒരു തെളിവും ലഭിക്കുമായിരുന്നില്ല. അലിഗഢിൽ നിന്ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയതിന്റെ പിറ്റേ ദിവസമായിരുന്നു യുവതി മരിച്ചത്.

ഹാഥറസ് ലൈംഗികാക്രമണ-കൊലപാതകക്കേസ്, ജാതീയ അതിക്രമങ്ങൾക്കെന്നപോലെ സ്ത്രീവിരുദ്ധ ഹിംസാത്മകതയ്ക്കും അനുകൂലമായി ആൾക്കൂട്ടങ്ങളെ ഉണ്ടാക്കുന്നതിൽ തീവ്ര ഹിന്ദു വലത് ഭരണകൂടം വഹിക്കുന്ന പരസ്യമായ പങ്ക് വ്യക്തമാക്കുന്നു.

ക്രിമിനൽ അന്വേഷണനടപടിയിൽ, ആക്രമിക്കപ്പെട്ടവരുടെ മരണമൊഴിക്ക് നിയമം നൽകുന്ന പരമമായ പ്രാധാന്യവും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും ബന്ധുക്കളുടെ മൊഴിയുടെയും പ്രാധാന്യവുമെല്ലാം ഒറ്റയടിക്ക് റദ്ദാക്കുന്ന തരത്തിലാണ് ആക്രമണം നടന്ന് ഒരാഴ്ചയിലധികം കഴിഞ്ഞ് നടത്തിയ വൈദ്യപരിശോധനയിൽ ലഭിച്ച സാംപിളിന്റെ ഫോറൻസിക് റിപ്പോർട്ടിന്റെ മാത്രം ബലത്തിൽ കേസ് തേച്ചുമായ്ച്ചുകളയാൻ തീവ്രഹിന്ദുത്വഭരണകൂടത്തിന്റെ നടത്തിപ്പുകാർ ഹാഥറസ് കേസിൽ ശ്രമിച്ചത്.

ഇത്രയേറെ സംശയങ്ങളും ചോദ്യങ്ങളും തുടക്കം മുതൽ ഉയർന്നുവന്നപ്പോഴും, യാതൊരു കൂസലുമില്ലാതെ യുവതിയുടെ മൃതദേഹത്തോടും അവരുടെ കുടുംബാംഗങ്ങളോടും അവഹേളനം കാട്ടിക്കൊണ്ട് പൊലീസ് രാത്രിയിൽ ആ ശരീരം പെട്രോൾ ഒഴിച്ച് കത്തിച്ചുകളഞ്ഞപ്പോൾ അതിനെതിരെ സ്വാഭാവികമായും രാജ്യവ്യാപക പ്രതിഷേധം ഉണ്ടായി. മൃതദേഹം അടുത്ത ബന്ധുക്കളെപ്പോലും കാണിക്കാതെ, അന്തസ്സായ രീതിയിൽ സംസ്‌കാരം നടത്താനുള്ള അവകാശം അവർക്ക് നിഷേധിക്കുകയായിരുന്നു ഉത്തർപ്രദേശ് ഭരണകൂടവും പൊലീസും. നിയമവ്യവസ്ഥയെ അട്ടിമറിക്കുന്ന ഹിംസാത്മക, സവർണജാതീയതയ്ക്കും സ്ത്രീവിരുദ്ധതയ്ക്കും പരസ്യമായി പിന്തുണ നൽകുന്നതാണ് ഹാഥറസ് സംഭവത്തിൽ കണ്ടത്.

ഹാഥറസ് ഒരു വഴിത്തിരിവ്

ഹാഥറസ്, പല അർത്ഥത്തിലും നിർണായക വഴിത്തിരിവാണ്. സ്ത്രീകൾക്കെതിരെ പെരുകുന്ന സംഘടിത കുറ്റകൃത്യങ്ങളുടെയും ജാതീയ ആക്രമണങ്ങളുടേയും കാര്യത്തിൽ ഇരകൾക്ക് നിയമാനുസൃതമായി ലഭിക്കേണ്ട സംരക്ഷണവും അവകാശങ്ങളും നടപ്പാക്കുന്നതിനുപകരം, കുറ്റവാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിൽ ഒരു ഭരണകൂടം കാട്ടിയ അസാധാരണമായ ഉത്സാഹമാണ് ഹാഥറസിൽ ദൃശ്യമായത്. അതിനുമപ്പുറം ജനാധിപത്യപരമായ പ്രതിഷേധങ്ങളെയും വിയോജിക്കാനുള്ള അവകാശത്തേയും അടിച്ചമർത്തുന്ന നീക്കങ്ങളും ശക്തമായി.

മൃതപ്രായയായ അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടശേഷം യുവതിയെ പതിനാല് ദിവസം കൊണ്ട് മരണത്തിലേക്ക് തള്ളവിടുന്നതുവരേയും എല്ലാം നിയന്ത്രിച്ചിരുന്ന ഒരു ഭരണകൂടത്തിന് ജനങ്ങളുടെ സ്വാഭാവികമായ ചോദ്യങ്ങൾക്ക് ഉത്തരമില്ലായിരുന്നു. ലൈംഗികാക്രമണം എന്ന കുറ്റകൃത്യം നിഷേധിക്കുക, പിന്നീട് മാധ്യമപ്രവർത്തകരെ ഇരയുടെ ബന്ധുക്കളുമായി സംസാരിക്കുന്നതിൽ നിന്ന് തടയുക, അതിനുശേഷം കേസ് അപ്പാടെ ‘അഭിമാനവധം' എന്ന മറ്റൊരു ലൈംഗികകുറ്റകൃത്യത്തിന്റെ രൂപത്തിൽ പെൺകുട്ടിയുടെ ഉറ്റ ബന്ധുക്കൾ ചെയ്ത കൊലപാതകമാക്കി മാറ്റിയെഴുതാനുള്ള നിഗൂഢമായ നീക്കങ്ങൾ എന്നിങ്ങനെ ഘട്ടംഘട്ടങ്ങളായി ചിത്രം മാറുന്നതിനിടയിൽ ബ്രാഹ്മണിക്കൽ ജാതി-ലിംഗാധിപത്യ വ്യവസ്ഥയുടെ കാര്യക്ഷമമായ നടത്തിപ്പിന് അവകാശികൾ മറ്റാരേക്കാളും തങ്ങളാണെന്ന് ഹിന്ദുവലതുപക്ഷം സ്ഥാപിക്കുകയാണ്.

കൊല്ലപ്പെട്ട യുവതിയുടെ അച്ഛനമ്മമാർക്ക് ജില്ല മജിസ്‌ട്രേറ്റ് നൽകിയ ഉപദേശം (അഥവാ പരസ്യമായ ഭീഷണിപ്പെടുത്തൽ) അവർ തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തി : ‘സർക്കാർ തരുന്ന 25 ലക്ഷം രൂപ വാങ്ങി ഞങ്ങളോട് സഹകരിക്കുന്നതാണ് നിങ്ങൾക്ക് നല്ലത്. മാധ്യമപ്രവർത്തകർ ഇവിടെനിന്ന് പോയാൽ പിന്നെയും ഇവിടെ ജീവിക്കണമെന്ന് നിങ്ങൾക്കാഗ്രഹമില്ലേ? നിങ്ങളുടെ മകൾ മരിച്ചത് കോവിഡ് രോഗം മൂലമായിരുന്നുവെങ്കിൽ ഇതുപോലുള്ള സഹായം സർക്കാറിൽ നിന്ന് കിട്ടുമായിരുന്നോ?''(ഇന്ത്യ ടുഡെ റിപ്പോർട്ട്, 01-10-2020).

വാളയാറിൽ നടന്നത്​

ജാതീയഹിംസയും ക്രൂരമായ ലൈംഗികാക്രമണങ്ങളും ഒന്നിക്കുന്ന വിദ്വേഷക്കുറ്റകൃത്യങ്ങളും ബാലപീഡനങ്ങളും കൂട്ട ലൈംഗികാക്രമണങ്ങളും ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും ആവർത്തിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പാലക്കാട് ജില്ലയിലെ വാളയാറിൽ 2017 ജനുവരിയിലും മാർച്ചിലും ആയി 13, 9 വയസ്സുള്ള രണ്ട് ദളിത് പെൺകുട്ടികൾ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവങ്ങളിൽ, പൊലീസ് അവ ‘ആത്മഹത്യ'കളായി പരിഗണിച്ച് ഒരു തുടരന്വേഷണവും നടത്താതിരുന്നപ്പോൾ, കൗമാരപ്രായക്കാരായ ഈ സഹോദരിമാരുടെ മാതാപിതാക്കൾ നൽകിയ വിവരങ്ങളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളിൽ വ്യക്തമായി രേഖപ്പെടുത്തിയ സംഗതികളും പൂർണമായും അവഗണിക്കുകയാണ് ചെയ്തത്.

മൂത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്ന നാലുപേരെക്കുറിച്ചുള്ള വിവരങ്ങൾ മാതാപിതാക്കളും, അവൾ മരിച്ച നിലയിൽ കാണുന്നതിനു മുമ്പ് രണ്ടുപേർ വീട്ടിൽ നിന്ന് പുറത്തേക്ക് ഓടിപ്പോകുന്നത് കണ്ടുവെന്ന് ഇളയകുട്ടിയും പൊലീസിനോട് പറഞ്ഞിരുന്നു. പൊലീസ് മനഃപൂർവം കാണിച്ച അനാസ്ഥയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടായതിനുശേഷം മാത്രമാണ് പോക്‌സൊ നിയമപ്രകാരം ലൈംഗികാക്രമണത്തിനും ആത്മഹത്യാപ്രേരണയ്ക്കും അഞ്ചുപേരെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്യാൻ അധികാരികൾ തയ്യാറായത്.

എന്നാൽ, പോക്‌സൊ കോടതിയിൽ കുട്ടിയുടെ അമ്മയുടേതെന്ന് അവകാശപ്പെട്ട് പൊലീസ് ഹാജരാക്കിയ മൊഴി താൻ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായിരുന്നുവെന്ന് അമ്മ പറഞ്ഞത് ഉൾപ്പെടെ പ്രോസിക്യൂഷന്റേയും പൊലീസിന്റേയും ഭാഗത്ത് ശക്തമായ തെളിവുകൾ ഹാജരാക്കുന്നതിലുണ്ടായ ഗുരുതര വീഴ്ച എടുത്തുപറഞ്ഞ് പ്രതികൾക്ക് സംശയത്തിന്റെ ആനുകൂല്യം നൽകി എല്ലാവരേയും കോടതി വിട്ടയക്കുകയായിരുന്നു.

വാളയാറിലെ പെൺകുട്ടികൾക്ക് നീതിയാവശ്യപ്പെട്ട് മറൈൻ ഡ്രൈവിൽ നടന്ന പ്രതിഷേധം

പോക്‌സൊ കോടതി വാളയാർ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളെ വിട്ടയച്ചശേഷം ഉണ്ടായ ശക്തമായ പ്രതിഷേധങ്ങൾക്കിടെ കേരള സർക്കാർ തന്നെ ഹൈക്കോടതിയെ സമീപിച്ച് വാളയാർ കേസ് പുനരന്വേഷണത്തിന് അനുമതി നേടുകയായിരുന്നു. അതേത്തുടർന്ന് നേരത്തെ പോക്‌സൊ കോടതി വിട്ടയച്ച പ്രതികളിൽ മൂന്നുപേരെ വീണ്ടും അറസ്റ്റ് ചെയ്ത് പുനരന്വേഷണം കാര്യക്ഷമമാക്കാനുള്ള സർക്കാറിന്റെ ആവശ്യത്തിനും ഹൈക്കോടതി അനുമതി നൽകി. (ദ ഹിന്ദു, 2020 മാർച്ച് 17).

പാലത്തായ്​; മറ്റൊരു ഉദാഹരണം

വാളയാർ കേസിലേതിന് സമാനമായ പോലീസ് അവഗണനയും കൃത്യവിലോപവും കേരളത്തിൽ പോലും ഒറ്റപ്പെട്ട സംഭവങ്ങളല്ലാതായിക്കൊണ്ടിരിക്കുന്നതിന്റെ സൂചന നൽകുന്ന മറ്റൊരു കേസാണ് ബാല ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ പാലത്തായിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ ട്യൂഷൻ നൽകാൻ എന്ന പേരിൽ സ്‌കൂളിൽ വിളിച്ചുവരുത്തി അനേകം തവണ പീഡിപ്പിച്ച അധ്യാപകസംഘടനാനേതാവും ഹിന്ദു വലതുരാഷ്ട്രീയത്തിന്റെ വക്താവുമായ പ്രതിയെ, കുട്ടിയും, മാതാപിതാക്കളും, സഹപാഠികളും, വൈദ്യപരിശോധന നടത്തിയ ഡോക്ടറും നൽകിയ വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോക്‌സൊ നിയമപ്രകാരം പെട്ടെന്ന് അറസ്റ്റ് ചെയ്യുന്നതിനുപകരം, മനഃപൂർവം അറസ്റ്റ് വൈകിപ്പിച്ച പോലീസ് നടപടി വ്യാപകമായ പ്രതിഷേധങ്ങൾക്കിടവരുത്തി. കേസ് രജിസ്റ്റർ ചെയ്ത് ഒരു മാസം കഴിഞ്ഞായിരുന്നു അറസ്റ്റ്.

പിന്നീട് സർക്കാർ പതിനൊന്ന് അംഗങ്ങളുള്ള ഒരു പ്രത്യേകാന്വേഷണ സംഘത്തെ നിയമിച്ച ശേഷവും പോക്‌സൊ കേസിൽ ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട ജാമ്യമില്ലാവകുപ്പുകൾ ഒഴിവാക്കിയുള്ള ഒരു ‘ഇടക്കാല കുറ്റപത്രം' കോടതിയിൽ സമർപ്പിച്ച് പ്രതിയെ ജാമ്യം കിട്ടാൻ സഹായിക്കുകയാണ് പ്രസ്തുത എസ്.ഐ.ടി ചെയ്തത്. പോക്‌സൊ നിയമത്തിലെ അന്വേഷണ ഉദ്യോഗസ്ഥന്മാർ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധമായി യൂണിഫോമിട്ട പൊലീസുകാർ പെൺകുട്ടിയേയും കൂട്ടി പല സ്ഥലത്തേക്കും തെളിവെടുപ്പിന് കൊണ്ടുപോയത് പരക്കെ വിമർശിക്കപ്പെട്ടു.

അതിനിടെ ‘ഇടക്കാല കുറ്റപത്ര'ത്തിൽ ലൈംഗികപീഡന വകുപ്പുകൾ ഒഴിവാക്കി ജുവനൈൽ ജസ്റ്റിസ് ആക്റ്റിലെയും മറ്റും താരതമ്യേന നിസ്സാരമായ വകുപ്പുകൾ ചേർത്തത് സംബന്ധിച്ച ഒരു ചോദ്യത്തിന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകർക്ക് നൽകിയ മറുപടി പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു; ‘‘നാട്ടിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലനിൽക്കുന്നതിനാൽ എല്ലാം വിശദമായി അന്വേഷിക്കേണ്ടിവരും'' എന്ന ഒരു പ്രസ്താവം ആയിരുന്നു അത് (ഏഷ്യാനെറ്റ് ന്യൂസ്, 19-07-2020).

നാട്ടിൽ നിലനിൽക്കുന്ന വ്യത്യസ്തമായ അഭിപ്രായം എന്നുവച്ചാൽ പീഡിതയായ ഒരു നാലാംക്ലാസ് വിദ്യാർത്ഥിനിയും അവളുടെ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളും കുട്ടിയെ വൈദ്യപരിശോധന നടത്തിയ ഡോക്ടറും കുഞ്ഞിന്റെ ദരിദ്രരായ മാതാപിതാക്കളുമെല്ലാം കൂടി മാന്യനായ ഒരദ്ധ്യാപകനെ വെറുതേ കഷ്ടപ്പെടുത്തുകയാണ് എന്നാവുമോ? അതോ, കുട്ടി ലൈംഗികമായി അക്രമിക്കപ്പെട്ടു എന്നതുതന്നെ ഒരു കെട്ടുകഥയാണെന്നോ, പീഡനം യഥാർത്ഥത്തിൽ നടന്നിട്ടുണ്ടെങ്കിൽത്തന്നെ അത് അത്ര കാര്യമാക്കേണ്ട വിഷയമല്ല എന്നോ ആയിരിക്കുമോ? ഇവയിൽ ഏതായാലും ‘നാട്ടിലെ വ്യത്യസ്തമായ അഭിപ്രായം' നിയമത്തിന്റെ പ്രക്രിയയെ അതിന്റെ സ്വാഭാവികമായ വഴിക്ക് മുന്നോട്ടുകൊണ്ടുപോകാൻ ഉത്തരവാദിത്തമുള്ളവരെ ഏതെങ്കിലും വിധത്തിൽ ബാധിക്കുന്നത് ആരോഗ്യകരമായ ഒരു സൂചനയല്ല എന്നേ പറയാൻ പറ്റൂ.

അംബേദ്​കറുടെ മുന്നറിയിപ്പ്​

ഈ സന്ദർഭത്തിൽ, സാമൂഹ്യസദാചാരവും (social morality) ഭരണഘടനാപരമായ സദാചാരവും (constitutional morality) തമ്മിൽ ഉണ്ടാകാനിടയുള്ള പൊരുത്തമില്ലായ്മയെക്കുറിച്ച് ഇന്ത്യൻ കോൺസ്റ്റിറ്റ്യുവൻറ്​അസംബ്ലിയിൽ ഒരു ചർച്ചയ്ക്കിടയിൽ അംബേദ്കർ നൽകുന്ന മുന്നറിയിപ്പ് ഓർക്കാം: ‘ഭരണഘടനാപരമായ സദാചാരം ഒരു സ്വാഭാവിക വികാരമല്ല; ഇനിയും അത് പഠിച്ചുറപ്പിക്കേണ്ടതുണ്ട് എന്ന് നാം മനസ്സിലാക്കണം. ഇന്ത്യൻ ജനാധിപത്യമെന്നത് ഇന്ത്യൻ മണ്ണിന്റെ ഉപരിതലത്തിലെ ആവരണം മാത്രമാണ്. എന്നാൽ ആ മണ്ണ് സത്തയിൽ, ജനാധിപത്യം ഇനിയും വേരിറങ്ങിയിട്ടില്ലാത്ത ഒന്നാണ്. അപ്പോൾ സാമൂഹ്യസദാചാരവും ഭരണഘടനാസദാചാരവും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടാവുന്ന സന്ദർഭങ്ങളിൽ നീതിപീഠങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് ഭരണഘടനാപരമായ സദാചാരത്തെയായിരിക്കണം.' (Quoted by Kavita Krishnan, Fearless Freedom, p. 131, Penguine Books, Gurgaon:2020).

ഇന്ത്യൻ ഭരണഘടനയ്ക്ക് അന്തിമരൂപം നൽകുന്ന വേളയിൽ, എഴുപത് വർഷങ്ങൾക്കു മുമ്പ് അംബേദ്കർ നൽകിയ മുന്നറിയിപ്പ് എത്രമാത്രം അർത്ഥവത്താണെന്ന് ബോധ്യമാകുന്ന കാര്യങ്ങളാണ് ഇന്ന് ഇന്ത്യയിൽ നടക്കുന്നത്.

മുതലാളിത്ത പൂർവവ്യവസ്ഥകളുടെ സാമാന്യമായ ഒരു സവിശേഷത, സംഘടിതമായ വിശ്വാസസമ്പ്രദായങ്ങളും പൗരോഹിത്യവും, സ്വതന്ത്രചിന്തക്കും ആവിഷ്‌കാരങ്ങൾക്കുമെതിരെ ഹിംസാത്മക ആധിപത്യം നടപ്പാക്കിയിരുന്നുവെന്നതാണ്. ഇതിൽനിന്നും ഭിന്നമായി വ്യക്തികളുടെ ഉൽക്കർഷ വാഞ്ഛകളെയും പുരോഗമനാഭിമുഖ്യത്തേയും ഒരളവോളം ആവിഷ്‌കരിക്കാനുള്ള പരിസരം സൃഷ്ടിച്ചത് ജനാധിപത്യത്തിന്റേയും ആധുനികതയുടേയും യുഗത്തിന് തുടക്കംകുറിച്ച മുതലാളിത്തമായിരുന്നു.

എന്നാൽ, അവയെല്ലാം കർശനമായും സ്വകാര്യസ്വത്ത് എന്ന സ്ഥാപനത്തിന് വിധേയപ്പെടുത്താനുള്ള സംവിധാനങ്ങൾ മുതലാളിത്തം ഉറപ്പുവരുത്തി. സാർവത്രികവോട്ടവകാശം ഔപചാരികമായി അംഗീകരിച്ച ശേഷവും ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപാദം വരെ സ്ത്രീകളെ തുല്യപൗരരായും വോട്ടവകാശമുള്ളവരായും കണക്കാക്കാൻ പാശ്ചാത്യഭരണകൂടങ്ങൾ തയ്യാറായില്ല. മുതലാളിത്ത ആധുനികതയുടെ പ്രഭവസ്ഥാനങ്ങളിൽ ഒന്നായ ഫ്രഞ്ച് റിപ്പബ്ലിക്കിൽ 1948ൽ മാത്രമാണ് സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചത്! അമേരിക്കയിലാകട്ടെ ആഫ്രിക്കൻ വംശജരായ പുരുഷന്മാർക്ക് വോട്ടവകാശം ലഭിച്ചത് 1870ലെ 15-ാം ഭരണഘടനാഭേദഗതിക്ക് ശേഷമായിരുന്നുവെങ്കിൽ വെള്ളക്കാരായ സ്ത്രീകൾ അടക്കം എല്ലാ സ്ത്രീകൾക്കും വോട്ടവകാശം ലഭിച്ചത് അരനൂറ്റാണ്ടിനുശേഷം ഉണ്ടായ 19-ാം ഭരണഘടനാഭേദഗതിയോടെ, അതായത് 1920ൽ ആയിരുന്നു.

ആധുനികതയുടെ അജണ്ട ലോകത്ത് മുന്നോട്ടുവെച്ചത് മുതലാളിത്തക്രമം ആയിരുന്നുവെന്നത് പരക്കെ അംഗീകരിക്കപ്പെടുന്ന ഒരു യാഥാർത്ഥ്യമാണ്. എന്നാൽ, അതിനെ മുന്നോട്ട് നയിക്കാൻ ഒരിക്കലും പ്രാപ്തമല്ലാത്ത തരത്തിൽ മൂലധനശക്തികൾ സർക്കാറുകൾ നിയന്ത്രിക്കുന്ന സാഹചര്യത്തിൽ ജനാധിപത്യത്തോടും നിയമവാഴ്ചയോടും ഉള്ള ഭരണകൂടത്തിന്റെ പ്രതിജ്ഞാബദ്ധത കടലാസിൽ ഒതുങ്ങുന്നുവെന്നു മാത്രമല്ല നേരെ എതിരായ ദിശയിലേക്ക് പൊതുബോധത്തെ തിരിച്ചുവിടാൻ ഉള്ള ശ്രമങ്ങളും കൂടുതൽ പ്രകടമായിത്തീരുന്നു.

കേരളത്തിൽ സമീപകാലത്ത് നടന്ന സ്ത്രീപീഡനങ്ങളുടെ ചർച്ചയിൽ സൈബർ ആക്രമണം ഒട്ടും അപ്രധാനമല്ലാത്ത ഒരു വിഷയമാണ്. തിരുവനന്തപുരത്തെ ഒരു യുട്യൂബ് വീഡിയോ അപ് ലോഡർ തന്റെ യുട്യൂബ് ചാനലിലൂടെ കേരളത്തിലെ സ്ത്രീ അവകാശപ്രവർത്തകർക്കെതിരായും സാമൂഹ്യ- സാംസ്‌കാരികരംഗത്ത് അറിയപ്പെടുന്ന ഏതാനും സ്ത്രീകൾക്കെതിരായും വിദ്വേഷപ്രചരണവും ലൈംഗികാപവാദങ്ങളും കലർന്ന ഒരു വീഡിയോ പ്രസിദ്ധീകരിച്ച് ഒരു മാസത്തിനുള്ളിൽ അതിൽ രണ്ടരലക്ഷത്തോളം ‘ലൈക്കു'കൾ വീഴുകയും അതിലുമെത്രയോ അധികം പേർ ആ ചാനലിന്റെ സന്ദർശകരാവുകയും ചെയ്തു.

ഏതാനും സ്ത്രീകൾക്കെതിരെ വ്യക്തിപരമായും, സ്ത്രീകൾക്കും സ്ത്രീകളുടെ അവകാശങ്ങൾക്കൊപ്പം നിൽക്കുന്നവർക്കും എതിരേ പൊതുവിലും വിദ്വേഷം പരത്തുന്ന പ്രസ്തുത വീഡിയോ ചെയ്തയാൾക്കെതിരെ പോലീസിനും സൈബർ സെല്ലിനും പരാതി സമർപ്പിച്ചിട്ട് ഒരു നടപടിയുമില്ലാതിരുന്നതിനെത്തുടർന്ന് മൂന്ന് സ്ത്രീകൾ ആ വ്യക്തിയുടെ താമസസ്ഥലത്ത് പോയി നേരിട്ട് ‘കൈകാര്യം' ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ട സംഭവമാണ്. സംഭവം ലൈവ് ആയി വീഡിയോയിൽ പകർത്തി ഫേസ്ബുക്കിലും മറ്റും തത്സമയം പ്രചരിപ്പിക്കാനും ഈ സ്ത്രീ അവകാശപ്രവർത്തകർ ധൈര്യം കാട്ടി. ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയും ട്രാൻസ്‌ജെന്റ ആക്റ്റിവിസ്റ്റായ ദിയ സനയും ഉൾപ്പെട്ട മൂന്നുപേരുടെ സംഘം നടത്തിയ ഈ ലൈവ് പ്രതിഷേധത്തിനൊടുവിൽ അയാൾ കുറ്റം ഏറ്റുപറഞ്ഞുകൊണ്ട് തന്റെ യു ട്യൂബ് ചാനൽ ഡിലീറ്റ് ചെയ്യാൻ തയ്യാറായി.

തങ്ങൾ ചെയ്യുന്നതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് തികച്ചും ബോധമുണ്ടെന്നും നിയമത്തിന്റെ മാർഗത്തിൽ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനുള്ള പരിശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ ഈ വിഷയത്തെ അധികാരികളുടെയും ജനങ്ങളുടെയും മുമ്പിൽ അവതരിപ്പിക്കാൻ അങ്ങനെ ഒരു പ്രതിഷേധം തിരഞ്ഞെടുക്കുകയായിരുന്നു എന്നും ഭാഗ്യലക്ഷ്മി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

മേൽപ്പറഞ്ഞ സംഭവം സോഷ്യൽ മീഡിയയിലും വാർത്താമാധ്യമങ്ങളിലും ഏറെ ചർച്ച ചെയ്യപ്പെട്ടതാണെങ്കിലും ഇത്തരമൊരു പ്രതിഷേധത്തെ നിരുപാധികമായി പിന്തുണച്ചവരുടെ എണ്ണം അങ്ങിനെയല്ലാതെ, അതിലെ ഉള്ളടക്കം ശരിയാണെന്ന് അംഗീകരിക്കുക മാത്രം ചെയ്തവരേക്കാൾ എത്രയോ കുറവായിരുന്നു. സാമൂഹ്യപ്രവർത്തകരിൽ തന്നെ ഒരു ചെറിയ വിഭാഗമെങ്കിലും പ്രതികരിച്ചത്, വാളയാർ ഇരട്ടക്കൊലപാതകവും പെരുമ്പാവൂരിൽ യുവതിയുടെ കൊലപാതകവുമെല്ലാം നടന്ന സമയത്ത് ഇവരൊക്കെ എവിടെയായിരുന്നു എന്ന രീതിയിലായിരുന്നു.

സമൂഹത്തിൽ താരതമ്യേന ഉയർന്ന സ്ഥാനത്ത് നിൽക്കുന്ന സ്ത്രീകൾ പോലും പലതരത്തിലുള്ള ലൈംഗികാക്രമണങ്ങളുടേയും ആൺകോയ്മകളുടെയും ജാതി-ലിംഗ വ്യവസ്ഥയുടേയും ഭീഷണിയിൽ നിന്ന് മുക്തരല്ല എന്ന യാഥാർത്ഥ്യം പ്രാഥമികതലത്തിൽ അംഗീകരിക്കാതെ നമ്മുടെ ചുറ്റുപാടിൽ ലിംഗസമത്വത്തിനുവേണ്ടിയും ജാതീയതയ്‌ക്കെതിരായതുമായ പോരാട്ടങ്ങൾ മുന്നോട്ടുപോവുക അസാധ്യമാണ്. ഇത് തിരിച്ചറിയാതെയുള്ള വിവാദങ്ങൾക്കും തർക്കങ്ങൾക്കും യാതൊരു പ്രസക്തിയുമില്ല എന്ന് ഉറപ്പിച്ച് പറയേണ്ടത് ആവശ്യമായിരിക്കുന്നു.

മനുവാദത്തിൽ നിന്ന് സ്വാതന്ത്ര്യം

ജാതി- ലിംഗ ആധിപത്യഘടനകൾ ഇഴചേർന്നുനിൽക്കുന്ന ബ്രാഹ്മണിക്കൽ പ്രത്യയശാസ്ത്രം ഇന്ത്യയിലാകെ പുനരുജ്ജീവിപ്പിക്കനുള്ള ഹിന്ദുവലതുപക്ഷത്തിന്റെ ശ്രമങ്ങൾക്ക് കോർപറേറ്റ് മൂലധനത്തിന്റെ പിന്തുണ എത്രതന്നെ കിട്ടിയാലും, അതിന് വിലങ്ങുതടിയായി നിൽക്കുന്ന രണ്ട് സംഗതികൾ അത്ര പെട്ടെന്നില്ലാതാക്കാൻ കഴിയില്ല. അവയിലൊന്ന്, പ്രത്യക്ഷവും സമൂർത്തവുമായ ഇന്ത്യൻ ഭരണഘടനയാണെങ്കിൽ മറ്റൊന്ന് താരതമ്യേന അമൂർത്തമായ ഒരു തലത്തിൽ വർത്തിക്കുന്ന ആധുനികതയുടെ പ്രത്യയശാസ്ത്രമാണ്. ഇവ രണ്ടിനേയും ഹിന്ദുവലതുപക്ഷത്തിന്റെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് പുരോഗമനജനാധിപത്യശക്തികൾ ഇന്ന് പൊതുവായി നേരിടുന്ന വെല്ലുവിളി.

ബ്രാഹ്മണിക്കൽ അധീശഘടനയ്‌ക്കെതിരേ ശബ്ദിച്ച സാമൂഹ്യപരിഷ്‌കർത്താക്കളും നവോത്ഥാനനേതാക്കളും എല്ലാം അംബേദ്കറിനെയോ അയ്യങ്കാളിയെയോ ശ്രീനാരായണഗുരുവിനെയോ പോലെ ദളിതരോ അവർണജാതികളിൽ പെട്ടവരോ ആയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ജ്യോതിബാഫൂലെയുടേയും സാവിത്രി ഫൂലെയുടേയും ജാതീയപശ്ചാത്തലം ശൂദ്ര (സവർണ)രുടേതും മറക്കുടയും ഘോഷയും ബഹിഷ്‌കരിക്കാൻ നേതൃത്വം നൽകിയ ആര്യാ പള്ളത്തിന്റേയും വി.ടി. ഭട്ടതിരിപ്പാടിന്റെയും ബ്രാഹ്മണരുടേതും, പെരിയാർ ഇ.വി. രാമസ്വാമിയുടേത് ബലിജ (ശൂദ്ര) സവർണവിഭാഗത്തിന്റേതുമായിരുന്നു.

ഇന്ത്യ ഒരു പരമാധികാര റിപബ്ലിക്കായതിനെത്തുടർന്ന് ഒരു ഭരണഘടന നിലവിൽ വന്നശേഷമുള്ള ഏഴ് ദശകങ്ങൾക്കിടയിൽ പ്രത്യേകിച്ചും ഒടുവിലത്തെ മൂന്ന് ദശാബ്ദങ്ങളിൽ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനപരമായ അംശങ്ങൾ വലതുപക്ഷ ഹിന്ദുത്വ ശക്തികളാൽ തുടർച്ചയായ ആക്രമണങ്ങൾ നേരിടുകയും, ഭരണഘടന അനുശാസിക്കും വിധത്തിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയവർ തന്നെ അത്തരം ആക്രമണങ്ങൾക്ക് പ്രോത്സാഹനവും പരോക്ഷനേതൃത്വവും നൽകുകയും ചെയ്യുന്ന പുതിയ ഒരു പ്രതിസന്ധിഘട്ടത്തിലാണ് ലിംഗസമത്വത്തെക്കുറിച്ചുള്ള ചർച്ചകളിൽ നമ്മൾ ഏർപ്പെട്ടിരിക്കുന്നത്.

ഇന്ത്യൻ സന്ദർഭത്തിൽ ജാതിവിരുദ്ധസമരങ്ങളും സ്ത്രീ അവകാശസമരങ്ങളും LGBT (Lesbian, Gay, Bisexual, Transgender) അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടങ്ങളും എല്ലാം അവയോരോന്നിന്റേയും പ്രത്യേകമായ നിലയിലും സംയുക്തമായ പ്രക്ഷോഭവേദികളിലും സാധൂകരിക്കപ്പെടുന്നതിൽ ഇന്ത്യൻ ഭരണഘടന വഹിച്ചുപോരുന്ന പങ്ക് എടുത്തുപറയേണ്ടതുണ്ട്. അതിനാൽ ഭരണഘടനയുടേയും നിയമവാഴ്ചയുടേയും എതിർധ്രുവത്തിൽ നിൽക്കുന്ന സമാന്തരമായ പ്രത്യയശാസ്ത്രമണ്ഡലം എന്ന നിലയിൽ ബ്രാഹ്മണിക്കൽ- മനുവാദ വ്യവഹാരങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ഹിന്ദുവലതുപക്ഷത്തിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തണമെങ്കിൽ നേരത്തേ സൂചിപ്പിച്ചതുപോലെ സാമൂഹ്യസദാചാരത്തിനു മുകളിൽ ഭരണഘടനാസദാചാരത്തെ ഉയർത്തിപ്പിടിക്കാനുള്ള പരിശ്രമത്തിൽ എല്ലാ പുരോഗമനശക്തികളും ബഹുജനപ്രസ്ഥാനങ്ങളും ഐക്യപ്പെടുക എന്നത് വളരെ അടിയന്തിരപ്രാധാന്യമുള്ള കാര്യമാണ്.

ഭരണഘടനയെ ഹിന്ദുവലതുപക്ഷത്തിന്റെുയും മനുവാദപ്രത്യയശാസ്ത്രങ്ങളുടെയും ആക്രമണത്തിൽ നിന്ന് രക്ഷിക്കേണ്ടതുപോലെത്തന്നെ പ്രാധാന്യമുള്ള ഒരു കാര്യമാണ് ആധുനികതയുടെ മൂല്യങ്ങളെ പ്രതിരോധിക്കുന്നതും മുന്നോട്ട് കൊണ്ടുപോകുന്നതും.

തെറ്റദ്ധരിക്കപ്പെട്ട ആധുനികത

ആധുനികത (മോഡേണിറ്റി) എന്ന് കേൾക്കുന്ന മാത്രയിൽ അത് യൂറോകേന്ദ്രീകൃതചിന്തയുടെയോ കൊളോണിയൽ അധിനിവേശത്തിന്റേയോ ബാക്കിപത്രമായി നിലകൊള്ളുന്ന നിഷ്പ്രയോജനമായ ഒരു ഭാവനയായി കരുതുന്നവർ ഏറെയാണ്. എന്നാൽ ആധുനികതയുടെ അന്തഃസത്ത, തുല്യമായ അന്തസ്സോടെയും അവകാശങ്ങളോടെയും ജീവിക്കാനുള്ള എല്ലാ മനുഷ്യരുടേയും അവകാശങ്ങളെ മാനിക്കൽ ആണ്.

സാംസ്‌കാരികമായ വൈചിത്ര്യങ്ങളോടും വ്യത്യസ്തതകളോടും ബഹുമാനം പുലർത്തിക്കൊണ്ടുതന്നെ അവയിലെ ആന്തരികവൈരുദ്ധ്യങ്ങളെ അഭിസംബോധന ചെയ്യാനും പരിവർത്തനോന്മുഖവും പുരോഗമനാത്മകവുമായ ഒരു പുതിയ ദിശയിലേക്ക് പൊതുബോധത്തെ നയിക്കുംവിധത്തിൽ ചിന്തയിലൂടെയും പ്രവൃത്തികളിലൂടെയുമുള്ള ഇടപെടലാണ് ആധുനികത.

ഈയർത്ഥത്തിൽ ജനാധിപത്യം, സോഷ്യലിസം, മതേതരത്വം എന്നിവ മുതൽ ലിംഗസമത്വം, എൽ.ജി.ബി.ടി അവകാശങ്ങൾ, യുദ്ധവിരുദ്ധപ്രസ്ഥാനങ്ങൾ, സാർവദേശീയ മനുഷ്യാവകാശപ്രഖ്യാപനത്തിന്റെ അന്തഃസത്ത അംഗീകരിക്കലും നടപ്പാക്കലും വരെ ആധുനികതയുടെ മണ്ഡലത്തിൽ വരുന്ന ഉദാത്തമായ സങ്കൽപങ്ങളാണ്. ജനനംകൊണ്ട് മാത്രം ലഭിക്കുന്ന അനുകൂല/പ്രതികൂല നില ഒരു വ്യക്തിയുടെ ഉൽക്കർഷസാധ്യതകളെ നിശ്ചയിക്കുന്നതിൽ നിർണായകമാകാതിരിക്കൽ, പൊതുജീവിതത്തിലെ ഉത്തരവാദിത്തവും ചോദ്യം ചെയ്യപ്പെടാനുള്ള സന്നദ്ധതയും, വ്യക്തിയുടെ അന്തസ്സ് മാനിക്കപ്പെടൽ ഇതെല്ലാമാണ് ആധുനികതയുടെ കാതലായ മൂല്യങ്ങൾ.

ജീവശാസ്ത്രപരമായുള്ള ആൺ-പെൺ വ്യത്യാസങ്ങൾ (sex) പെരുപ്പിച്ച് കാട്ടുന്ന ലിംഗപദവി (gender) ഒരു സാമൂഹ്യനിർമിതിയാണ് എന്ന് ഫെമിനിസ്റ്റ് ചിന്തകർ ആവർത്തിച്ച് ചൂണ്ടിക്കാട്ടുന്നുണ്ട്. ഉടുപ്പിലും നടപ്പിലും ശരീരഭാഷകളിലും ഈ വ്യത്യാസത്തെ അടിവരയിട്ട് ആചരിക്കുന്നതിന്റെ അടിസ്ഥാനം ഭിന്നവർഗ (heterosexual) കുടുംബത്തെയും ലൈംഗികതയേയും ആദർശമാക്കുന്നതിലുള്ള സ്ഥാപിതതാൽപര്യമാണെന്ന് ജൂഡിത് ബട്‌ലർ വാദിക്കുന്നു.

ഭിന്നവർഗലൈംഗികത (heterosexuality) അടിസ്ഥാനപ്രമാണമായി ആചരിക്കുന്ന സമൂഹത്തിൽ ആൺകോയ്മ നിലനിൽക്കുമെന്നത് കൂടാതെ, സ്ത്രീ/പുരുഷൻ എന്ന കള്ളികളിൽ ഒതുങ്ങാത്ത ട്രാൻസ്‌ജെൻഡർ വ്യക്തിത്വമുള്ള മനുഷ്യർ പുറന്തള്ളപ്പെടുകയും അവഹേളനങ്ങൾക്ക് പാത്രമാവുകയും ചെയ്യുന്നു. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും സാമൂഹ്യജീവിതത്തിൽ തുല്യഅവകാശങ്ങളോടെ വർത്തിക്കാനുമുള്ള ട്രാൻസ്‌ജെൻഡറുകളുടെ അവകാശത്തെ ഉയർത്തിപ്പിടിക്കൽ ആധുനികതയുടെ ലോകവീക്ഷണത്തിന്റെ വികാസത്തിന്റെ നിർണായകമായ ഒരു ഘട്ടം കുറിക്കുന്നു. അതിനാൽ ഫെമിനിസ്റ്റ് ചിന്തയുടെ തന്നെ സവിശേഷദിശയിലുള്ള ഒരു വികാസത്തിന്റെ ഫലമാണ് ജൂഡിത് ബട്‌ലർ ആവിഷ്‌കരിച്ച ക്വിയർ സിദ്ധാന്തമെന്ന് കരുതാം.
ആൺകോയ്മക്കെതിരായ ഉറച്ചതും അസന്ദിഗ്ദ്ധവുമായ നിലപാടുകൾ അക്കാദമിക് വൃത്തങ്ങളിൽ പോലും അസുലഭമായ ഒരു കാലഘട്ടത്തിലാണ് സാധാരണജനങ്ങൾ അവരുടെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മനുവാദത്തിന്റെ സംഘടിതരൂപങ്ങളെ തിരിച്ചറിയുന്നതും അവയ്‌ക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതും. അതുകൊണ്ടുതന്നെ പുരോഗമനകാരിയായ ആശയങ്ങൾക്ക് പൊതുബോധത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള സുപ്രധാനമായ പങ്ക് ഒരു കാരണവശാലും ലഘൂകരിച്ച് കാണാൻ പറ്റില്ല.

ഭരണകൂടപിൻബലത്തോടെയുള്ള സംഘടിതവും പരസ്യവുമായ ജാതീയ ആക്രമണത്തിന്റെ ലൈംഗികമാതൃകയാണ് ഹാഥ്രസിൽ നമ്മൾ കണ്ടത്. ആധുനികതയുടെ ഓരോ അംശത്തെയും പൊതുബോധത്തിൽ നിന്ന് ഉച്ചാടനം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇന്ത്യൻ ഭരണഘടനയുടേയും നിയമവ്യവസ്ഥയുടേയും സ്ഥാനത്ത് ഖാപ് പഞ്ചായത്തുകളേയും അതിന്റെ പ്രത്യയശാസ്ത്ര ഉറവിടമായ മനുസ്മൃതിയെയും പുനരുജ്ജീവിപ്പിക്കാനുള്ള വലത് ഹിന്ദു രാഷ്ട്രീയത്തിന്റെ നിർലജ്ജമായ നീക്കങ്ങൾ.

ഹാഥ്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ ചിതാഭസ്മം ശേഖരിക്കുന്ന സഹോദരൻ.

ഹാഥറസ് സംഭവത്തെത്തുടർന്ന് കേരളമുൾപ്പെടെ രാജ്യവ്യാപകമായി ഉണ്ടായ പ്രതിഷേധങ്ങൾ ആധുനികതയുടെ മൂല്യങ്ങൾ തിരിച്ചുപിടിച്ച് മുന്നോട്ടുകൊണ്ടുപോകാനുള്ള ജനകീയ അഭിലാഷത്തിന്റെ പ്രതിഫലനമാണ്.
വാളയാറിലെ ഇരട്ടക്കൊലപാതക കേസിലും പാലത്തായിയിലെ ബാലലൈംഗികപീഡനക്കേസിലും അധികാരികൾ മനഃപൂർവം കാട്ടിയ ജാഗ്രതയില്ലായ്മക്കെതിരെയുണ്ടായ ശക്തമായ ജനവികാരമാണ് ആധുനികത.

അവയെ ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളായി കാണാതിരിക്കാനും, സർക്കാറിന്റെ പ്രതിനിധികളായി നിന്ന് കൃത്യവിലോപവും വീഴ്ചയും വരുത്തുന്ന ഉദ്യോഗസ്ഥന്മാരെ അർഹിക്കുന്ന വിധത്തിൽ നിയമാനുസൃതമായി ശിക്ഷിക്കാനും സർക്കാർ കാണിക്കുന്ന ആർജവമായിരിക്കണം ആധുനികതയുടെ മാനദണ്ഡം.

അതുപോലെ, സൈബർ ബുള്ളിയിങിലൂടെ സ്ഥിരമായി സ്ത്രീകളെ അക്രമിക്കുന്നതും സ്വഭാവഹത്യ നടത്തുന്നതും കുറ്റകരമായ പ്രവൃത്തികളായി അംഗീകരിക്കാൻ ഫലത്തിൽ വിസമ്മതിക്കുന്ന അതേ ഭരണകൂടം, സൈബർ ഇടങ്ങളിൽ ജനാധിപത്യപരമായ വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം വിനിയോഗിക്കുന്ന ഒറ്റപ്പെട്ട വ്യക്തികൾക്കെതിരെ നിസ്സാരകാരണങ്ങൾക്ക് സൈബർ കേസുകൾ ചുമത്തുന്നത് ഒരു വിരോധാഭാസമാണ്.

ഒരു നിയമത്തേയും പേടിയില്ലാതെ പരിഷ്‌കൃതസമൂഹത്തിനിടയിൽ സ്ത്രീവിരുദ്ധതയും വിദ്വേഷരാഷ്ട്രീയവും ജാതീയതയും വർഗീയയതയും തുടർച്ചയായി പ്രചരിപ്പിക്കുന്നവർക്ക് പതിവായി ഭരണകൂടപരിരക്ഷ ലഭിക്കുന്നതിന്റെ രാഷ്ട്രീയകാരണങ്ങളെന്തായാലും അതിൽ അന്തർലീനമായ പ്രത്യയശാസ്ത്രം ആധുനികതയുടെ നിരാകരണമാണ്.

പാലത്തായ് കേസിലെ പ്രതി പത്മനാഭൻ.

ഏത് വിപരീത പരിതസ്ഥിതിയിലും കൂടുതൽ മെച്ചപ്പെട്ട ഒരു ലോകത്തെക്കുറിച്ചുള്ള സങ്കൽപങ്ങളും ഭാവനകളും സൂക്ഷിക്കാൻ കഴിയുന്നതോടൊപ്പം ആ ദിശയിലേക്ക് എല്ലാ മാനുഷികവ്യവഹാരങ്ങളേയും ആകർഷിക്കാൻ പ്രാപ്തമായ ഉള്ളടക്കമാണ് പുരോഗമനരാഷ്ട്രീയത്തിന്റേത്. മാർക്‌സ് ചൂണ്ടിക്കാട്ടിയ പോലെ, ‘തത്വചിന്തകർ നാളിതുവരെ പല രീതിയിലും ലോകത്തിനെ പല പ്രകാരത്തിലും വ്യാഖ്യാനിച്ചിട്ടേയുള്ളൂ. എന്നാൽ പ്രശ്‌നം മാറ്റിത്തീക്കൽ ആണ്.' (ഫോയർബാഹിനെക്കുറിച്ചുള്ള തീസീസുകൾ, 11).

ശരിയായ ഭാവനകളിൽ നിന്നേ മാറ്റിത്തീർക്കാനുള്ള ശരിയായ പ്രവർത്തനങ്ങൾ ഉണ്ടാക്കാൻ കഴിയൂ. ആൺകോയ്മയുടേയും ജാതിമേധാവിത്തത്തിന്റേയും പ്രതിലോമപരതയെ നേർക്കുനേരെ അഭിസംബോധന ചെയ്യുന്ന ആധുനികതയുടെ ഭാവനകൾക്ക് മാത്രമേ സമൂഹത്തെ വിശാലാടിസ്ഥാനത്തിൽ മാറ്റിത്തീർക്കാൻ കഴിയൂ. വ്യാപകമായി ഭാവനകൾ ഉണ്ടാകുന്നതിൽ സംഭവിക്കുന്ന ഏത് കാലവിളംബവും അധീശപ്രത്യയശാസ്ത്രത്തിന്റെ ഹിംസാത്മകമായ സ്വാധീനത്തെ കൂടുതൽ മോശപ്പെട്ടതും അസഹനീയവുമായ നിലയിലെത്തിക്കുമെന്നതിന്റെ സൂചനയാണ് ഹാഥറസ് സംഭവവികാസങ്ങൾ.

ഗ്രന്ഥസൂചി

Kavita Krishnan, Fearless Freedom, Penguin Books, Gurgaon, 2020
Kate Millett, Sexual Politics, Doubleday&Co., New York, 1970
Perry Anderson, The Indian Ideology, Three Essays Collective, Gurgaon, 2012
Maria Mies, Patriarchy and Accumulation on a World Scale, London, 1986
എ.കെ. രാമകൃഷ്ണൻ, കെ.എം. വേണുഗോപാലൻ, സ്ത്രീവിമോചനം ചരിത്രം സിദ്ധാന്തം സമീപനം, പ്രസക്തി ലൈബ്രറി, പത്തനംതിട്ട, 2016.
കെ.എം. വേണുഗോപാലൻ (എഡിറ്റർ), കേരളം, ലൈംഗികത, ലിംഗനീതി, സൈൻ ബുക്‌സ്, തിരുവനന്തപുരം, 2006.
ഫാത്തിമ മെർനീസ്സി (പരിഭാഷ - കെ.എം. വേണുഗോപാലൻ), ഇസ്ലാമും സ്ത്രീകളും, ഒലിവ് ബുക്‌സ്, കോഴിക്കോട്, 2009.
Ann Oakley, Subject women, Fontana Press, UK, 1982.
Joan D. Mandle, How Political is the Personal?: Identity Politics, Feminism and Social Change
http://archives.evergreen.edu/webpages/curricular/2006-2007/languageofpolitics/how-political-is-the-personal/index.html (accessed on 10-10-2020)
Angela Davis, Women, Race and Class, Women's Press. London, 1982
Editors: Pamela Sardar and Braj Ranjan Mani, A Forgotten Liberator: The Life and Struggle of Savitribai Phule, Mountain Peak, New Delhi, 2010
കെ.എം. വേണുഗോപാലൻ, ഫെമിനിസം, ആധുനികത - ജ്ഞാനസിദ്ധാന്തപരമായ ഒരന്വേഷണം, മലയാളം റിസർച് ജേണൽ, വാല്യം 5, ലക്കം 2, കോട്ടയം, മെയ്-ഓഗസ്റ്റ് 2012, പേജ് 1479-1492.
Dipankar Gupta, Mistaken Modernity: India Between Worlds, HarperCollins Publishers, India, 2004
Women's Movement and Communist Party: Ideology, Programme, Practice, CPI(ML) Publications New Delhi, 2008.

Comments