മെയ് 28 നായിരുന്നു ഈ വർഷത്തെ ആർത്തവ ശുചിത്വദിനം. തൊട്ടടുത്ത ദിവസം തന്നെ കേരളത്തിലെ സ്കൂൾ കുട്ടികൾക്കായി 3 ദിവസത്തെ ആർത്തവഅവധി പ്രഖ്യാപനം വന്നു.
‘വളരെ മികച്ച തീരുമാനം’ എന്ന് ചിലർ പറയുമ്പോൾ, ‘ഇത് വെറുമൊരു ജൈവികപ്രക്രിയയായി കാണാൻ പഠിപ്പിക്കണം’, ‘അപൂർവം ചിലർക്ക് മാത്രമേ പ്രശ്നങ്ങൾ ഉണ്ടാകാറുള്ളു’, ‘ഇതൊക്കെ തരണം ചെയ്യാനാണ് പഠിപ്പിക്കേണ്ടത്’, ‘നമ്മളും ഇതൊക്കെ കടന്നുപോയവരാണ്’ എന്ന് മറ്റുചിലർ. എന്നാൽ ‘ വേണ്ടവർ മാത്രം അവധി എടുത്തോട്ടെ’, എന്ന് പറയുന്നവരുമുണ്ട് കൂട്ടത്തിൽ.
ഈയൊരു തീരുമാനം നിലവിലുള്ള വിവേചനം കൂട്ടും എന്നാണ് പലരുടെയും ആശങ്ക. ‘മിക്സഡ് സ്കൂളുകളിലാണേൽ പെൺകുട്ടികൾക്ക് നാണക്കേടുണ്ടാകും’ എന്ന് പറയുന്നവരുമുണ്ട്. ശരിക്കും ആ വിവേചനവും നാണക്കേടുമൊക്കെ പൂർണമായും മാറ്റാനല്ലേ നമ്മൾ ശ്രമിക്കേണ്ടത്?
പണ്ട് സ്കൂളിൽ വെച്ച് മറ്റൊരു കുട്ടിക്ക് പിരിയഡ്‌സ് ആയപ്പോൾ പാഡില്ലാതെ രക്ഷകർത്താക്കളെ വിളിച്ചുവരുത്തിയ സംഭവം ഞാൻ ഓർക്കുന്നു. കുറച്ചു മാസങ്ങൾക്കുശേഷം സ്കൂളിലെ സ്റ്റോറിൽ പാഡ് വിൽക്കാൻ തുടങ്ങി. അതും ക്ലാസ്സ് ടീച്ചറുടെ സമ്മതം ഉണ്ടകിലോ മറ്റോ കൊടുക്കുകയുള്ളൂ. സ്കൂളുകളിൽ മാത്രമല്ല ഈ പ്രശ്നം.
കോളേജിൽ പഠിക്കുന്ന കാലം. ആർത്തവമുള്ള ദിവസമാണ്. ഒട്ടും പ്രതീക്ഷിക്കാതെ രാവിലെതന്നെ പാഡ് മുഴുവൻ നിറഞ്ഞതായി അനുഭവപ്പെട്ടു. പാഡ് മാറ്റണം. ഭാഗ്യത്തിന് മറ്റൊരാളുടെ കയ്യിൽ പാഡ് ഉണ്ടായിരുന്നു. മെക്കാനിക്കൽ ഡിപ്പാർട്ടുമെന്റായതിനാൽ എല്ലാവർക്കും കൂടി ഒരു ശുചിമുറിയേ ഉള്ളൂ. അതിനുപുറമേ അന്ന് ഞങ്ങളുടെ കെട്ടിടത്തിൽ വെള്ളമില്ലാത്തതിനാൽ മറ്റൊരു കെട്ടിടത്തിലേക്ക് പോയി. നിർഭാഗ്യവശാൽ അവിടെയും വെള്ളം ഇല്ല. അങ്ങനെ കോളേജിലെ തന്നെ പഴയൊരു വർക്ക്ഷോപ്പിന്റെ അടുത്തു പോയി. അവിടെ വെള്ളമുണ്ടാകുമെന്ന് വഴിയിൽ വെച്ച് കണ്ട കുട്ടികൾ പറഞ്ഞിരുന്നു.

ആകെ വലയും പൊടിയും പിടിച്ച് ഒരു ബാത്റൂം. ഭാഗ്യത്തിന് ഒരു ബക്കറ്റിന്റെ മുക്കാൽഭാഗം വെള്ളമുണ്ട്. ആ ബാത്റൂം അധികമാരും ഉപയോഗിക്കാത്തതിനാൽ വെള്ളത്തിൽ കൊതുക് മുട്ടയിട്ടു കൂത്താടിയായി. ക്ലോസറ്റ് അഴുക്കുപിടിച്ച് കിടക്കുന്നു. പതിയെ പാഡ് മാറ്റി പുതിയ പാഡ് വെച്ചു. ഒപ്പം കൂത്താടി നിറഞ്ഞ ബക്കറ്റിലെ വെള്ളം ക്ലോസറ്റിലേക്ക് ഒഴിച്ചു. ബാത്റൂമിലെ വാതിലിനു കുറ്റിയില്ലാത്തതിനാൽ കൂട്ടുകാരിയാണ് പുറത്തുനിന്ന് വാതിൽ ചാരിപ്പിടിച്ചത് എന്നുകൂടി ഓർമ്മിപ്പിക്കട്ടെ. ആ അനുഭവം ഇപ്പോഴും മനസ്സിൽ തന്നെ കിടപ്പുണ്ട്. മറ്റൊരു മാർഗവും ഇല്ലാത്തതിനാലാണ് അന്ന് അങ്ങനെ ചെയ്യേണ്ടിവന്നത്. ഞാൻ ആ നിമിഷത്തിൽ ഏറ്റവും ആഗ്രഹിച്ചത് എല്ലാ സ്ഥലങ്ങളിലും അടിസ്ഥാന സൗകര്യങ്ങളെങ്കിലും ലഭ്യമാക്കണമെന്നാണ്.
ഇത് അടിസ്ഥാന സൗകര്യക്കുറവ് കാരണം ആർത്തവമുള്ളവർ നേരിടുന്ന ബുദ്ധിമുട്ടുകളിലൊന്നാണ്. ഇതിനുപുറമെ ആർത്തവ സമയത്ത് ധാരാളം ശാരീരിക- മാനസിക പ്രശ്നങ്ങൾ നേരിടുന്നവരുണ്ട്. അവർക്ക് ഒരുപക്ഷെ അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടുമാത്രം പ്രശ്ന പരിഹാരമാവില്ല. അങ്ങനെയുള്ളവർക്ക് അവധി എടുക്കേണ്ടതായിവരും.
ധാരാളം പേർ പ്രീ മെൻസ്ട്രൽ സിൻഡ്രോം (Premenstrual Syndrome) എന്ന അവസ്ഥയിലൂടെ കടന്നുപോകാറുണ്ട്. ദേഷ്യം, ആകാംക്ഷ, വിഷാദം, തലവേദന, ഉറക്കക്കുറവ്, ക്ഷീണം തുടങ്ങി പല ലക്ഷണങ്ങളും ഇതിനുണ്ട്. സാധാരണയായി ആർത്തവം ആരംഭിക്കുന്നതിന് 14 ദിവസം മുൻപ് മുതൽ ഈ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. ഇതിന് പുറമെയാണ് ആർത്തവദിവസങ്ങളിലെ ബുദ്ധിമുട്ടുകൾ. കഠിനമായ വയറുവേദന, ക്ഷീണം, ഛർദി, വയറിളക്കം, ദേഹംവേദന തുടങ്ങി പല പല ശാരീരിക പ്രശ്നങ്ങളും മാനസിക പ്രശ്നങ്ങളും ഈ സമയത്തുണ്ടാകും. എൻഡോമെട്രിയോസിസ് (Endometriosis) പോലെയുള്ള പ്രശ്നങ്ങളുള്ളവർക്ക് വേദന അസഹനീയമായിരിക്കും എന്നതിനോടൊപ്പം മാനസിക സംഘർഷവും കൂടുതലായിരിക്കും.
മുന്‍കാലങ്ങളില്‍ ഇത്തരം സൗകര്യങ്ങളൊന്നുമില്ലാതെയും പലരും പഠിക്കാനും ജോലിചെയ്യാനും പോയിട്ടുണ്ട് എന്നത് നിഷേധിക്കാനാവില്ല. പക്ഷേ, ഇന്ന് കൂടുതല്‍ സംവിധാനങ്ങള്‍ ലഭ്യമാക്കാൻ നമുക്ക് കഴിയുമ്പോള്‍, അതിന് ശ്രമിക്കാതിരിക്കാന്‍ എന്താണ് കാരണം?
വേണ്ടവർ മാത്രം അവധി എടുത്തോട്ടെ എന്ന് പറയുമ്പോൾ, പക്ഷെ ഒരു ഔദ്യോഗികനയം ഇല്ലാത്ത സാഹചര്യത്തില്‍ അവധി എടുക്കുമ്പോള്‍ അത് ലീവ് ആയി രേഖപ്പെടുത്തപ്പെടുന്നുവെങ്കില്‍, എങ്ങനെ ഒരാള്‍ക്ക് ഭയമില്ലാതെ അവധിയെടുക്കാന്‍ കഴിയും?
ആർത്തവഅവധി കൊടുത്താൽ ഒരുപക്ഷെ അത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട് എന്ന് കരുതുന്നവരുണ്ട്. പക്ഷെ ഏതൊരു സാമൂഹ്യക്ഷേമ പദ്ധ്യത്തി വന്നാലും അത്തരം ചോദ്യങ്ങള്‍ ഉയരും. പക്ഷേ അതുകൊണ്ട് പിന്തുണയും സൗകര്യങ്ങളും നിഷേധിക്കാനാവിലല്ലോ?

ഇതേ വിഷയത്തപ്പറ്റി കൂടുതൽ മനസിലാക്കാനായി കുറച്ചുനാൾ മുമ്പ് ഞാൻ തന്നെ നടത്തിയ ഒരു ചെറിയ സർവ്വേയിൽ പങ്കെടുത്ത പെണ്‍കുട്ടികളും സ്ത്രീകളും പറഞ്ഞ ഒരു പ്രധാന കാര്യം, അവര്‍ക്ക് ആർത്തവഅവധി അല്ലെങ്കില്‍ കുറഞ്ഞത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എങ്കിലും വേണമെന്നതാണ്. കാരണം ആർത്തവം എല്ലാവർക്കും ഒരേ രീതിയിലാവില്ല. ചിലര്‍ക്ക് സാധാരണപോലെ പഠിക്കാനും ജോലിചെയ്യാനും കഴിയുമ്പോള്‍, ചിലര്‍ക്ക് ശക്തമായ വേദനയും ക്ഷീണവും ആരോഗ്യപ്രശ്നങ്ങളും അനുഭവിക്കേണ്ടിവരുന്നു. അതിനാല്‍ എല്ലാവരും ഒരേ രീതിയില്‍ “തരണം” ചെയ്യണം എന്ന് പ്രതീക്ഷിക്കുന്നത് ശരിയല്ല.
പലപ്പോഴും ആർത്തവദിവസങ്ങളിൽ ബുദ്ധിമുട്ട് കാരണം അവധി വേണമെന്ന് തോന്നിയിട്ടുണ്ട്. എന്നാൽ ആർത്തവഅവധി കൊണ്ടുമാത്രം പ്രശ്നങ്ങൾ പരിഹരിക്കാനാവും എന്നും തോന്നുന്നില്ല. അതിനുദാഹരണമാണ് ജോലി സ്ഥലത്തുനിന്ന് പാഡ് മാറ്റാനായി വീട്ടിലേക്ക് വരുന്ന സ്ത്രീകൾ. അതിനാൽ നിലവിൽ ആർത്തവ അവധി നൽകുന്ന സ്ഥാപനങ്ങൾ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നത് കുറച്ചുകൂടി ഫലപ്രദമാണ്. ഇത് സ്കൂൾ, കോളേജുകൾ തുടങ്ങി കൂടുതൽ സ്ത്രീകളുള്ള എല്ലാ സ്ഥാപനങ്ങളിലും വേണ്ടതാണ്. തൊഴിലിടങ്ങൾ പോലെ പൊതുവിടങ്ങളിലും മറ്റും അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ഇതിൽ വലിയൊരു പങ്കുണ്ട്.
കുറഞ്ഞത് ആവശ്യമായ ശുചിമുറി, വെള്ളം, വിശ്രമമുറി, മറ്റു അടിസ്ഥാന സൗകര്യങ്ങൾ എങ്കിലും ഉറപ്പാക്കണം. ജോലിക്കിടയിൽ ബുദ്ധിമുട്ട് വന്നാൽ വിശ്രമമുറിയിൽ പോയി അല്പസമയം വിശ്രമിക്കാനാകും. ഒപ്പം മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലൂടെ അവർക്ക് ആർത്തവശുചിത്വം കൈവരിക്കാനുമാകും. ഇത്തരത്തിൽ സൗകര്യമൊരുക്കുന്നതിലൂടെ ആർത്തവഅവധി എടുക്കാത്തവർക്കും ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനാകും.
