മെൻസ്ട്രൽ പോവർട്ടിയും ശുചിത്വവും

മെയ്​ 28, ആർത്തവ ശുചിത്വ ദിനം.

ന്ന്, മെയ്​ 28, ലോക ആർത്തവ ശുചിത്വ ദിനം. ആർത്തവത്തെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന അയിത്തം നീക്കാനും ആർത്തവമുള്ളവർക്ക് ശരിയായ ആർത്തവചക്രത്തിന്റെയും ശുചിത്വ നിർവഹണത്തിന്റെയും പ്രധാന്യം മനസ്സിലാക്കിക്കൊടുക്കാനും 2014- ൽ ജർമനിയിലെ സർക്കാരിതര സംഘടനയായ വാഷ് യുണൈറ്റഡ് ആണ് ആർത്തവ ശുചിത്വ ദിനം ആരംഭിച്ചത്.

കുറച്ചു ദിവസം മുമ്പാണ്, ആദ്യമായി ആർത്തവമുണ്ടായതിന്റെ പേരിൽ മഹാരാഷ്ട്ര താനെയിലെ 12 വയസ്സുകാരി സ്വന്തം സഹോദരനാൽ കൊല്ലപ്പെട്ടത്. കുട്ടിയുടെ വസ്ത്രത്തിൽ രക്തക്കറ കണ്ടതിനെ തുടർന്ന്, അത് ശാരീരിക ബന്ധത്തിലേർപ്പെട്ടപ്പോൾ പറ്റിയതാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു സഹോദരൻ കുട്ടിയെ കൊലപ്പെടുത്തിയത്. ആർത്തവത്തെ പറ്റി കുട്ടിക്ക് അറിവില്ലായിരുന്നു. ഇത്​ ഒറ്റപ്പെട്ട സംഭവമല്ല. ഇതുപോലെ, ആർത്തവത്തെപ്പറ്റി യാതൊരു അറിവുമില്ലാത്തവർ നമുക്കു ചുറ്റുമുണ്ട്.

Photo : India Posts English

നമുക്കിടയിൽ എത്ര പെൺകുട്ടികൾക്ക് ആദ്യമായി ആർത്തവമുണ്ടാകുന്നതിനു മുന്നേ അതിനെപ്പറ്റി അറിവുണ്ട്​?
എത്ര അമ്മമാർ തങ്ങളുടെ മക്കൾക്ക് ഇതേപ്പറ്റി പറഞ്ഞുകൊടുത്തിട്ടുണ്ട്? അവരുമായി ഇതേപ്പറ്റി തുറന്നു സംസാരിച്ചിട്ടുണ്ട്?
എന്തിന്, ഭർത്താവിനോടുപോലും ഇക്കാര്യം സംസാരിക്കാൻ മടിക്കുന്ന ഭാര്യമാർ നമുക്കിടയിലില്ലേ?

ഓരോ മനുഷ്യനും അന്തസ്സോടെ ജീവിക്കാനുള്ള അവകാശങ്ങളെയാണ് മനുഷ്യാവകാശങ്ങൾ എന്ന് പറയുന്നത്. ആർത്തവത്തിന്റെ പേരുപറഞ്ഞ് ഇതിൽ പല അവകാശങ്ങളും നിഷേധിക്കപ്പെടുന്നവർ നമുക്ക് മുന്നിലുണ്ട്.

എന്തിനാണ് നാം ആർത്തവത്തെ ഇത്ര ലജ്ജയോടെയും വെറുപ്പോടെയും നോക്കിക്കാണുന്നത്? ആർത്തവം എന്നത് ശ്വസനവും ഹൃദയമിടിപ്പും പോലെയുള്ള ജൈവ പ്രക്രിയയാണ്. സ്ത്രീയുടെ പ്രത്യുൽപാദനശേഷി പ്രകടമാക്കുന്ന ഒന്ന്. ആർത്തവം എന്നത് അശുദ്ധമാണെങ്കിൽ നാം ഓരോരുത്തരും അശുദ്ധരല്ലേ?

സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആർത്തവസമയത്ത് ഏറ്റവും അത്യാവശ്യമായ സാനിറ്ററി ഉൽപ്പന്നങ്ങൾ, ശുചിമുറികൾ, മാലിന്യ സംസ്കരണ ഉപാധികൾ, ആർത്തവ ശുചിത്വ വിദ്യാഭ്യാസം മുതലായവയുടെ ലഭ്യതയും ​സേവനവും കുറയുന്ന അവസ്ഥയാണ് മെൻസ്ട്രൽ പോവർട്ടി എന്ന് വിളിക്കുന്നത്. ഏതൊരു സ്ത്രീയുടെയും പെൺകുട്ടിയുടേയും അവകാശങ്ങളിൽ ചിലതു മാത്രമാണ് ഇതൊക്കെ എന്നുകൂടി ഓർക്കണം.

ആർത്തവ അവകാശങ്ങൾ

കുട്ടിക്കാലത്ത് വിശേഷദിവസങ്ങളിൽ ആർത്തവമുള്ളതിനാൽ മാറ്റിനിർത്തപ്പെട്ടിരുന്നു. ഓരോ മനുഷ്യനും അന്തസ്സോടെ ജീവിക്കാനുള്ള അവകാശങ്ങളെയാണ് മനുഷ്യാവകാശങ്ങൾ എന്ന് പറയുന്നത്. ആർത്തവത്തിന്റെ പേരുപറഞ്ഞ് ഇതിൽ പല അവകാശങ്ങളും നിഷേധിക്കപ്പെടുന്നവർ നമുക്ക് മുന്നിലുണ്ട്. ഇതിൽ പ്രധാനപ്പെട്ട ചിലത് നോക്കാം.

ആരോഗ്യത്തിനുള്ള അവകാശം: മറ്റേതു സമയത്തെയും പോലെ തന്നെ ആർത്തവസമയത്തും വ്യക്തിശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ആർത്തവ ശുചിത്വം പാലിക്കാൻ ആവശ്യമായ ആർത്തവ ഉൽപ്പന്നങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും ലഭ്യത കുറയുമ്പോൾ അത് അവരുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നു. ഇതിനുപുറമേ നമ്മുടെ സമൂഹത്തിൽ ഇന്നും ആർത്തവത്തെ ചുറ്റിപ്പറ്റി പല മിഥ്യാധാരണകളും നിലനിൽക്കുന്നതിനാൽ ആർത്തവവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ പലരും പുറത്ത് പറയാനും തക്കസമയത്ത് ചികിത്സ തേടാനും മടിക്കുന്നു. ഇതിലൂടെ നല്ല ആരോഗ്യത്തിനുള്ള അവകാശമാണ് ഇല്ലാതാകുന്നത്. വൃത്തിയുള്ള ആർത്തവ ഉത്പന്നങ്ങൾ, ജലം, ശുചിമുറി എന്നിവയുടെയും ലഭ്യതക്കുറവ്​ ഇതിൽപ്പെടുന്നു.

സാനിറ്ററി പാഡ് ഉപയോഗിക്കുന്ന ഒരാൾ നാലു മുതൽ ആറു മണിക്കൂർ ഇടവിട്ട് പാഡ് മാറ്റേണ്ടതുണ്ട്. എന്നാൽ പല സ്കൂളുകളിലും ഇതിനുള്ള സംവിധാനവും സ്വകാര്യതയും ഇല്ലാത്തതിനാൽ പലരും പാഡ് നിറഞ്ഞു കഴിഞ്ഞാലും മാറ്റാൻ മടിക്കുന്നു.

വിദ്യാഭ്യാസത്തിനുള്ള അവകാശം: സാനിറ്ററി പാഡ് ഉപയോഗിക്കുന്ന ഒരാൾ നാലു മുതൽ ആറു മണിക്കൂർ ഇടവിട്ട് പാഡ് മാറ്റേണ്ടതുണ്ട്. എന്നാൽ പല സ്കൂളുകളിലും ഇതിനുള്ള സംവിധാനവും സ്വകാര്യതയും ഇല്ലാത്തതിനാൽ പലരും പാഡ് നിറഞ്ഞു കഴിഞ്ഞാലും മാറ്റാൻ മടിക്കുന്നു. പലപ്പോഴും ഈ അസ്വസ്ഥത കാരണം അവർക്ക് ക്ലാസ്സിൽ ശ്രദ്ധിക്കാൻ പറ്റാതെ വരുന്നു. ഇനി മറ്റു ചിലരാവട്ടെ ഇത് ഭയന്ന് സ്കൂളിൽ നിന്ന്​ ലീവെടുക്കുന്നു. ആർത്തവ ദിവസങ്ങളിൽ അവധിയെടുക്കുന്നവരുടെ എണ്ണം വലുതാണ്. ശരിയായ രീതിയിലുള്ള അടിസ്ഥാന സൗകര്യ ലഭ്യത ഉറപ്പാക്കിയില്ലെങ്കിൽ അതിലൂടെ ധാരാളം പേർക്ക് അവരുടെ വിദ്യാഭ്യാസവും നിഷേധിക്കപ്പെടുന്നു.

Photo: Pexels

പ്രതീക്ഷിക്കാതെ ക്ലാസിൽ വച്ച് ആർത്തവം വന്ന ഒരു ദിവസം പാഡ് ലഭിക്കാത്തതിനാൽ ക്ലാസ്​ കഴിയും വരെ പഠിപ്പിക്കുന്നത് ശ്രദ്ധിക്കാതെ ഒരു കാലിനു മുകളിൽ മറ്റേ കാല് വെച്ച് ശ്വാസം പിടിച്ചിരുന്നതും പല ദിവസങ്ങളിലും സീറ്റുണ്ടായിട്ടും ബസിലിരിക്കാൻ മടി കാണിച്ചതും ഇപ്പോൾ ഓർത്തുപോകുന്നു.

തൊഴിൽ ചെയ്യാനുള്ള അവകാശം: സ്കൂളുകളിലെ അവസ്ഥ പോലെ തന്നെയാണ് പലപ്പോഴും തൊഴിലിടങ്ങളിലും നേരിടുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത കുറയുമ്പോൾ അവർ ആർത്തവ ദിവസങ്ങളിൽ തൊഴിലിടങ്ങളിൽ പോകാൻ മടിക്കുന്നു. ഇനി രാവിലെ മുതൽ രാത്രി വരെ നിന്ന് തൊഴിലെടുക്കേണ്ടി വരുന്നവരുടെ അവസ്ഥയും ഈ സാഹചര്യത്തിൽ കഷ്ടമാണ്. ദിവസവേതനത്തിൽ ജോലി ചെയ്യുന്നവരാണെങ്കിൽ മാസത്തിൽ ഒന്നോ രണ്ടോ ദിവസമൊക്കെ അവധിയെടുക്കേണ്ടി വരുന്നു. ഈ സാഹചര്യങ്ങളിൽ അവർക്ക് ആ ദിവസങ്ങളിലെ ശമ്പളവും നഷ്ടമാകുന്നു. തൊഴിലിടങ്ങളിൽ ഇതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ തന്നെ പലർക്കും തൊഴിൽദിനങ്ങൾ നഷ്ടമാകുന്നു. അത് പിന്നീട് ഒരു തരത്തിൽ വിവേചനത്തിലേക്ക് വഴി തെളിക്കാം.

ലിംഗസമത്വത്തിനുള്ള അവകാശം: ആർത്തവത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന തെറ്റിദ്ധാരണകളും മറ്റും വിവേചനത്തിന് വഴിയൊരുക്കാറുണ്ട്. ഇത് വലിയൊരളവിൽ തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുവിടങ്ങളിലും മറ്റും ലിംഗസമത്വം ഇല്ലാതാക്കുന്നു.

Photo: UNICEF

ഇനി, ആർത്തവം സ്ത്രീകൾക്ക് മാത്രമുള്ള പ്രക്രിയയാണെന്ന മിഥ്യാധാരണ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അതുപോലെ ആർത്തവമുള്ളവരെല്ലാം സ്ത്രീകളാണെന്നും. എന്നാൽ എല്ലാ സ്ത്രീകൾക്കും ആർത്തവം ഉണ്ടാവാറില്ല. ഒപ്പം ആർത്തവമുള്ളവർ എല്ലാം സ്ത്രീകളുമല്ല.

ആർത്തവമുള്ളവർ നേരിടുന്ന പ്രശ്നങ്ങൾ ധാരാളമാണ്. അത് പലപ്പോഴും അവരുടെ അവകാശങ്ങളെയാണ് ചൂഷണം ചെയ്യുന്നത്.

അതേ, ട്രാൻസ്മെൻ, ഇന്റർ സെക്സ് - അതായത് മിശ്രലിംഗം, നോൺ ബൈനറി, ഡെമിജൻഡർ, ബൈ ജൻഡർ മുതലായ ഗണങ്ങളിൽ പെടുന്നവർക്കും ആർത്തവമുണ്ടാകാറുണ്ട്. ആർത്തവത്തെ പറ്റി സംസാരിക്കുമ്പോൾ പലപ്പോഴും നാം ഇവർക്കുവേണ്ട പരിഗണന നൽകാറില്ല. ആർത്തവം എപ്പോഴും സ്ത്രീകളുടെ മാത്രം വിഷയമായി ചുരുക്കുന്നതിനാൽ പലപ്പോഴും ഇവർക്ക് വേണ്ട ഉൽപ്പന്നങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ലഭിക്കാതെ പോകുന്നു. വിവേചനമില്ലായ്മക്കും ലിംഗസമത്വത്തിനുമുള്ള അവകാശം ഇവർക്കും ബാധകമാണെന്ന് നാം മറക്കുന്നു.

ജനനസമയത്ത് നിയോഗിക്കപ്പെട്ട ലിംഗഭേദം അല്ലെങ്കിൽ ലൈംഗികതയുമായി ബന്ധപ്പെട്ട ശാരീരിക സവിശേഷതകളിൽ നിന്ന് വ്യത്യസ്തമായ ജൻഡർ ഐഡന്റിറ്റിയുള്ള ആളുകളിൽ ഉണ്ടാകാനിടയുള്ള അസ്വസ്ഥതകളെയാണ് ‘ജെൻഡർ ഡിസ്ഫോറിയ’ എന്നു പറയുന്നത്​. ഈ സാഹചര്യത്തിൽ ഇവരിൽ ആർത്തവമുള്ള പലരും ആർത്തവ സമയത്ത് അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ വളരെ കൂടുതലാണ്. അത് ചിലപ്പോൾ സ്വയം കുറ്റപ്പെടുത്തലിനിടയാക്കും. സ്വന്തം ശരീരത്തിനോട് വെറുപ്പും മറ്റുമുണ്ടാക്കാനും ഇടയുണ്ട്​.

ഇതൊക്കെ ഒരു പരിധിവരെ പരിഹരിക്കാൻ നമ്മളെക്കൊണ്ട്​ കഴിയും. മറ്റ് പല തലങ്ങളിലും ഇവർക്ക് നൽകുന്ന പരിഗണന ആർത്തവത്തിന്റെ കാര്യത്തിലും നൽകേണ്ടതുണ്ട്. വിദ്യാലയങ്ങളിൽ നിന്നുതുടങ്ങി പൊതു സംവിധാനങ്ങളിൽ വരെ ഇവർക്കും ഉപയോഗിക്കാനാകുന്ന രീതിയിലുള്ള ടോയ്‌ലറ്റുകളും ജൻഡർ ന്യൂട്രൽ ടോയ്ലറ്റുകൾ അടക്കമുള്ള സംവിധാനങ്ങളും നൽകേണ്ടതുണ്ട്.

ജലത്തിനും ശുചിത്വത്തിനുമുള്ള അവകാശം: ഏതൊരു സ്ഥലമെടുത്താലും അവിടെ വൃത്തിയുള്ള ശുചിമുറികളുടെ ലഭ്യതയും ജലലഭ്യതയും ഉറപ്പാക്കണം. പ്രത്യേകിച്ച് ആർത്തവമുള്ള സമയങ്ങളിൽ ശുചിത്വം പാലിച്ചില്ലെങ്കിൽ പല രോഗങ്ങൾക്കും വഴിയൊരുക്കും. എന്നാൽ ഇത്തരം സൗകര്യങ്ങളുടെ ലഭ്യതക്കുറവുമൂലം പലരും ആർത്തവ ദിവസങ്ങളിൽ വീട്ടിൽ നിന്ന് പുറത്തേക്ക് പോകാൻ മടിക്കുന്നു. അതേസമയം വീടുകളിലും ജലദൗർലഭ്യം നേരിടുന്നവരുണ്ട്.

ഇത്തരത്തിൽ, ആർത്തവമുള്ളവർ നേരിടുന്ന പ്രശ്നങ്ങൾ ധാരാളമാണ്. അത് പലപ്പോഴും അവരുടെ അവകാശങ്ങളെയാണ് ചൂഷണം ചെയ്യുന്നത്. മറ്റേതൊരാളെയും പോലെ, ആർത്തവമുള്ള ഒരാൾക്കും ആർത്തവസമയത്ത് എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും ലഭ്യമാണെന്ന് ഉറപ്പാക്കണം. അവർക്കും ഇവിടെ അന്തസ്സോടുകൂടി ജീവിക്കാനുള്ള അവകാശമുണ്ട്. അത്​ ഉറപ്പാക്കലാണ് നമ്മുടെ ചുമതല.

നമ്മുടെ രാജ്യത്തിനകത്തും പുറത്തുമായി ആർത്തവത്തെ ചൊല്ലി പല പ്രശ്നങ്ങളും സ്ത്രീകളും പെൺകുട്ടികളും നേരിടുന്നു. അതിൽ ചിലതു നോക്കാം..

  • സാനിറ്ററി ഉൽപ്പനങ്ങളുടെ ലഭ്യതക്കുറവ്

  • ശുചിമുറികളുടെ ലഭ്യതക്കുറവ്

  • മാലിന്യ സംസ്കരണ ഉപാധികളുടെ ലഭ്യതക്കുറവ്

  • സ്വകാര്യത നഷ്ടപ്പെടൽ

  • ആർത്തവ ശുചിത്വത്തെ പറ്റി അറിവില്ലായ്മ

ഇക്കാരണത്താലൊക്കെ നമ്മുടെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യം, പഠനം, ജോലി, പങ്കാളിത്തം, അന്തസ്സ് എന്നിവയെ ആർത്തവം വിപരീതമായി ബാധിക്കുന്നു. ഇതിനെല്ലാം പുറമേയാണ് സമൂഹത്തിൽ നിന്നും സ്വന്തം വീടുകളിൽ നിന്നും നേരിടുന്ന ബുദ്ധിമുട്ടുകൾ. ഇന്നും നമുക്ക് ചുറ്റും ആർത്തവത്തെ ചൊല്ലി ധാരാളം അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ആർത്തവ സമയത്ത് സ്ത്രീ അശുദ്ധയാണ്, അടുക്കളയിൽ പാചകം ചെയ്യാൻ പാടില്ല, ആരാധനാലയങ്ങളിൽ പോകാൻ പാടില്ല, ചെടികൾ സ്പർശിക്കാൻ പാടില്ല, നല്ല വസ്ത്രം ധരിക്കാൻ പാടില്ല എന്നൊക്കെ തുടങ്ങി എന്തിന്​, സ്വന്തം പുരുഷനെയോ കുട്ടിയേയോ തൊടാൻ പാടില്ല എന്നിങ്ങനെ നീളുന്നു അന്ധവിശ്വാസങ്ങൾ.

'ചൌപഡി' / Photo: Screengrab, Aljazeera

നേപ്പാളിൽ ആർത്തവക്കാരികളായ യുവതികളെ വീടുകളിൽ നിന്നകലെ 'ചൌപഡി' എന്ന ചെറിയ മൺകുടിലിലേക്ക് മാറ്റി താമസിപ്പിക്കുന്ന പതിവുണ്ട്. അവിടെ വച്ച് പാമ്പുകടിയേറ്റും അപകടങ്ങളിൽപ്പെട്ടും ധാരാളം യുവതികൾ മരിക്കാറുമുണ്ട്. അതുപോലെതന്നെ മുതുവാൻ വിഭാഗക്കാരുടെ ഇടയിലുള്ള വാലായ്മപ്പുരയും. ഒരുപക്ഷേ ഇതൊക്കെ പെൺകുട്ടികൾക്കുതന്നെ സ്വന്തം ആർത്തവത്തോടും ശരീരത്തിനോടും വെറുപ്പ് തോന്നിക്കാൻ കാരണമാകുന്നു. തന്റെ പ്രത്യുൽപാദനകാലം മുഴുവൻ ആ വെറുപ്പിന്റെ ഭാരമേന്തി അവൾ ജീവിക്കേണ്ടി വരുന്നു.

ഓരോ പെൺകുട്ടിയും തന്റെ പ്രത്യുൽപാദന പ്രായമെത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട ഒന്നാണ് ആർത്തവം എന്നാൽ എന്താണ്​ എന്നത്​. ആർത്തവ പരിപാലനം എങ്ങനെയാണ്​ എന്നത്​. ഒരു പെൺകുട്ടിയും തന്റെ ആദ്യത്തെ ആർത്തവരക്തം കാണുമ്പോൾ ഭയപ്പെടാൻ പാടില്ല. അവരിൽ ആർത്തവത്തെ പറ്റി ഭയാനകവും വികൃതവുമായ സങ്കല്പങ്ങൾ അടിച്ചേല്പിക്കാൻ നാം ഒരിക്കലും ശ്രമിക്കരുത്.

ഈ ആർത്തവ ശുചിത്വ ദിനവും പതിവുപോലെ കടന്നുപോകും. ഇന്നും നമ്മുടെ സമൂഹത്തിലുള്ള പെൺകുട്ടികളും സ്ത്രീകളും ആർത്തവത്തെ ചൊല്ലി അനുഭവിക്കുന്ന ദുരിതങ്ങൾ പരിഹരിക്കാൻ നമുക്ക് സാധിച്ചിട്ടില്ല. ഇവയൊക്കെ പരിഹരിക്കപ്പെടാനും ആർത്തവ സമയത്ത് സ്ത്രീകൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കാനും ആർത്തവം അശുദ്ധമല്ലന്നും, മറ്റേതൊരാളെയുംപോലെ ആർത്തവ സമയത്ത് സ്ത്രീകൾക്കും എല്ലാ അധികാരങ്ങളും ലഭിക്കുമെന്നും ഉറപ്പാക്കാൻ നമ്മൾ ഇനിയും ഏറെ പരിശ്രമിക്കേണ്ടിയിരിക്കുന്നു. ഇതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നല്ലൊരു പങ്കുണ്ട്​.

തദ്ദേശ സ്വയംഭരണസ്​ഥാപനങ്ങൾ എന്തുചെയ്യണം?

  • ബഹുജന വിദ്യാഭ്യാസ ക്യാമ്പയിനുകൾ, അടിസ്ഥാന സൗകര്യ വികസനം, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കൽ, ആർത്തവത്തിന്റെ ശാസ്ത്രം പഠിപ്പിക്കൽ മുതലായവ തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങൾ ഏറ്റെടുക്കാം.

  • വനിതാ ഘടക പദ്ധതിക്കായി നീക്കിവയ്ക്കുന്ന 10% ത്തിലെങ്കിലും ഇത് ഉൾപ്പെടുത്താൻ ശ്രമിക്കാം.

  • ആർത്തവത്തെപ്പറ്റി ബോധവൽക്കരണം നൽകൽ, പുനരുപയോഗ സാധ്യമായ ആർത്തവ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യൽ എന്നീ മേഖലകളിൽ ഏറെ മുന്നിൽ സഞ്ചരിച്ചിരിക്കുന്ന ധാരാളം പഞ്ചായത്തുകൾ മാതൃകയായി നമുക്ക് മുന്നിലുണ്ട്.

  • രാജ്യത്തെ ആദ്യ സിന്തെറ്റിക്​ സാനിട്ടറി പാഡ്​ രഹിത ഗ്രാമമായി മുഹമ്മ.

2020 നവംബറിൽ ആലപ്പുഴയിലെ മുഹമ്മ എന്ന ഗ്രാമത്തില്‍ നടന്ന ഒരു പ്രഖ്യാപനം, ‘ഇന്ത്യയിലെ ആദ്യ സിന്തെറ്റിക്​ സാനിട്ടറി പാഡ്​ രഹിത ഗ്രാമം’, ഗ്രാമപഞ്ചായത്തുകളുടെ കാര്യനിര്‍വഹണത്തിലും ആര്‍ത്തവ ശുചിത്വ മേഖലയിലും ചരിത്രപരമായ സ്ഥാനം നേടി. പ്ലാസ്റ്റിക് കൊണ്ട് നിർമ്മിക്കുന്ന സിന്തറ്റിക് സാനിറ്ററി പാഡുകളുടെ ഉപയോഗം കുറയ്ക്കാനായി ബദൽ ഉൽപ്പന്നങ്ങളായ തുണി പാഡുകളും മെൻസ്‌ട്രുൽ കപ്പുകളും പരിചയപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം.

Photo: the better india

ബംഗളുരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംരക്ഷണ സംഘടനയായ അശോക ട്രസ്റ്റ് ഫോര്‍ റിസേര്‍ച്ച് ഇന്‍ ഇക്കോളജി ആന്‍ഡ് ദ എന്‍വിയോണ്‍മെന്റും (എട്രി) ആന്ത്രിക്സ് കോർപ്പറേഷന്റെ സാമ്പത്തിക സഹായത്തോടെ മുഹമ്മ പഞ്ചായത്തതുമായി ചേർന്ന് നടപ്പിലാക്കിയ 'മുഹമ്മോദയം' പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി ആരംഭിച്ചത്. പഞ്ചായത്തിൽ ആർത്തവമുള്ള സ്ത്രീകളുടെ കണക്കു ശേഖരിച്ച് വിവിധ മേഖലകളായി തിരിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ ഒക്കെ നൽകിയ ശേഷമാണ് ബദൽ ഉൽപ്പന്നങ്ങൾ വിതരണം ആരംഭിച്ചത്. ഏകദേശം, അയ്യായിരത്തിലധികം സ്ത്രീകൾക്ക് തുണി പാഡുകളും അഞ്ഞൂറിലധികം മെൻസ്ട്രുൾ കപ്പുകളും വിതരണം ചെയ്തു കഴിഞ്ഞു. ഈ പ്രവർത്തനത്തിലൂടെ ആർത്തവവുമായി ബന്ധപ്പെട്ട് വരുന്ന മാലിന്യങ്ങളുടെ അളവ് ഗണ്യമായി കുറയ്ക്കാനും സാധിച്ചു.

ആർത്തവ ശുചിത്വ- പ്രകൃതി സാമ്പത്തിക സൗഹൃദ പദ്ധതിയുമായി വാഴൂർ പഞ്ചായത്ത്: സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് ധാരാളം നുതന പദ്ധതികൾ നടപ്പിലാക്കുന്ന പഞ്ചായത്താണ് കോട്ടയം ജില്ലയിലെ വാഴൂർ. 2018-19 വർഷത്തിൽ തിരുവനന്തപുരത്തെ സഖി വിമൻസ് സെന്ററിന്റെ സഹായത്തോടെ 'സ്ത്രീ പദവി' പഠനം നടത്തിയതിന്റെ ഭാഗമായാണ് ഈ പദ്ധതി രൂപം കൊണ്ടത്. സ്ത്രീകളുടെ സാമൂഹിക പദവി ഉയർത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് എങ്ങനെ ഇടപെടാൻ കഴിയും എന്നതിന് ഉദാഹരണമാണ് ഈ പദ്ധതി.

Photo: ATREE

ഇവിടെയും ആദ്യഘട്ടത്തിൽ ഓരോ ആളും ഉപയോഗിക്കുന്ന ആർത്തവ ഉൽപ്പന്നത്തെ പറ്റിയും ബുദ്ധിമുട്ടുകളെ പറ്റിയും സർവേയിലൂടെ മനസ്സിലാക്കി. അതുകഴിഞ്ഞ് 18 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള 400 പേർക്ക് മെൻസ്‌ട്രുൽ കപ്പുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പദ്ധതി തുക ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കിയത്. മെൻസ്‌ട്രുൽ കപ്പുകൾ വിതരണം ചെയ്തതിനു പുറമെ ഉപഭോക്താക്കളുടെ പ്രതികരണം എടുക്കാനും പദ്ധതിയുണ്ട്.

ഇത്തരത്തിൽ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സുസ്ഥിര ആർത്തവം ഉറപ്പാക്കാനായി ഇന്ന് മുന്നോട്ടു വന്നിട്ടുണ്ട്. ബദൽ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുന്നതോടൊപ്പം അവയൊക്കെ വിലക്കുറവിൽ ലഭ്യമാക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി പഞ്ചായത്തിന്റെ ഫണ്ടുകളും വിനിയോഗിക്കാം. തുണി പാഡുകൾ നിർമ്മിക്കാനായി കുടുംബശ്രീ അംഗങ്ങൾക്ക് പ്രത്യേകം പരിശീലനം നൽകുന്നതിലൂടെ പഞ്ചായത്തിനുള്ളിൽ ബദൽ ഉത്പന്നങ്ങളുടെ ലഭ്യത സുസ്ഥിരമാക്കാനും അവർക്ക് ഒരു ഉപജീവനമാർഗം ഉറപ്പാക്കാനും സാധിക്കും.

മാറണം, പൊതുസമൂഹവും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ഇത്തരം പ്രവർത്തനങ്ങൾ നടത്തുമ്പോൾ തന്നെ പൊതുസമൂഹവും മാറി ചിന്തിക്കേണ്ടതുണ്ട്. ഇപ്പോഴും പലരും വിശ്വസിക്കുന്നത് ആർത്തവം പെണ്ണിനെ മാത്രം ബാധിക്കുന്ന വിഷയമാണെന്നാണ്. ഇത്തരത്തിലുള്ള മിഥ്യാധാരണകൾ മാറേണ്ടിയിരിക്കുന്നു. ആൺകുട്ടികളെയും പുരുഷന്മാരെയും ഉൾപ്പെടുത്തി തന്നെ ഈ പോരാട്ടങ്ങളും പ്രവർത്തനങ്ങളും നടക്കണം. സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, യാത്രകൾ എന്ന് തുടങ്ങി എല്ലാ മേഖലയിലും ആർത്തവ അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കാനാകുന്ന സാഹചര്യമാണുണ്ടാകേണ്ടത്​.

Comments