പോപ്പ് ഫ്രാൻസിസ്, സ്നേഹത്തിന്റെ വിപ്ലവകാരി, കടന്നുപോവുകയാണ്. ഇത് ഏപ്രിലിന്റെ നഷ്ടമാണ്. അവൻ ആരായിരുന്നു?
ഓരം ചേർന്നു നടന്നവൻ:
ഓരം തള്ളപ്പെട്ട മനുഷ്യരുടെയിടയിൽ നിന്ന് വന്നവനായതിനാലാവാം അവൻ എപ്പോഴും പാർശ്വവത്ക്കരിക്കപ്പെട്ട മനുഷ്യരെക്കുറിച്ചാണ് സംസാരിച്ചു കൊണ്ടിരുന്നത്. കേന്ദ്രത്തെ സഭയിൽ നിന്ന് മാറ്റി ലോകത്തിലെത്തിക്കുക, ലോകത്തിൽ നിന്ന് മാറ്റി ദരിദ്രരിലെത്തിക്കുക- ഇതായിരുന്നു പോപ്പ് ഫ്രാൻസിസിന്റെ രീതി. അതുകൊണ്ടായിരിക്കാം ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ടിരുന്നത്:
"അടഞ്ഞുകൂടി അനാരോഗ്യമാവുകയും സ്വന്തം സുരക്ഷിതത്വത്തോട് ഒട്ടിച്ചേർന്നുനിൽക്കുകയും ചെയ്യുന്ന സഭയേക്കാൾ എനിക്കിഷ്ടം മുറിവേറ്റ, വേദനിക്കുന്ന, ദുർഗന്ധം വമിക്കുന്ന ഒരു സഭയെയാണ്; ആ സഭ പുറത്ത് തെരുവിലാണ്.”
സഭയെ തെരുവോരങ്ങളിലേയ്ക്ക് വഴിനടത്തിയവനെന്ന് കാലം കുറിച്ചുവെയ്ക്കും.

പാദങ്ങളെ കഴുകി ചുംബിച്ചവൻ:
അടിമ- ഉടമ വ്യവസ്ഥയിൽ ഉരുത്തിരിഞ്ഞ പ്രാകൃതമായ ഒരു അവമാനവീകരണ ജോലിയായിരുന്നു (dehumanizing service) പാദം കഴുകൽ. ഒരു ഉടമയും സ്വന്തം അടിമയുടെ പാദങ്ങൾ കഴുകിയിട്ടില്ല. ആ വ്യവസ്ഥിതിയെ തച്ചുടക്കാൻ ക്രിസ്തു ചെയ്ത പ്രതീകാത്മക വിപ്ലവമായിരുന്നു ശിഷ്യരുടെ പാദം കഴുകൽ. ആ വിപ്ലവമാണ് പിന്നീട് പെണ്ണിനെ ഭ്രഷ്ടു കൽപ്പിച്ച് എന്നും പുരുഷന്റെ കാൽ കഴുകുന്നവൾ മാത്രമായി അവന്റെ പാദത്തിനു ചുവട്ടിൽ നിർത്തുന്ന ചടങ്ങായി അധഃപതിച്ചത്. സ്ത്രീപാദങ്ങൾ കൂടി കഴുകപ്പെടാനായി പുരുഷന്റെ കൈകളിലേക്ക് നീളുന്നതോടുകൂടി ക്രിസ്തുവിന്റെ പ്രതീകാത്മക വിപ്ലവം അതിന്റെ ആന്തരാർത്ഥം തിരിച്ചുപിടിക്കുകയായിരുന്നു പോപ്പ് ഫ്രാൻസിസിലൂടെ. അവനുമുന്നിൽ കഴുകപ്പെടാനായി നീട്ടപ്പെട്ട പാദങ്ങൾ അനാഥരുടേയും തടവറക്കാരുടേയും അവഗണിക്കപ്പെട്ടവരുടേതുമായിരുന്നു.

ഭൂമിയെന്ന തറവാടിനെക്കുറിച്ച്
ആധി പൂണ്ടൊരാൾ:
"പരിസ്ഥിതിയെക്കുറിച്ച് സംസാരിക്കുമ്പോൾ അതിന്റെ യഥാർഥ അർത്ഥം നമ്മൾ ജീവിക്കുന്ന സമൂഹവും പ്രകൃതിയും തമ്മിലുള്ള ബന്ധമാണ്. നമ്മൾ ജീവിക്കുന്ന പശ്ചാത്തലം എന്നു മാത്രം കണ്ട് പ്രകൃതിയെ വേറിട്ട് കാണാനാകില്ല. നമ്മൾ പ്രകൃതിയുടെ ഭാഗമാണ്. പാരിസ്ഥിതികം സാമൂഹികം എന്നിങ്ങനെ വ്യത്യസ്ത ദുരന്തങ്ങളെ അല്ല നമ്മൾ നേരിടുന്നത്, മറിച്ച് ഇതെല്ലാം ചേർന്ന ഒരു സങ്കീർണ പ്രതിസന്ധിയാണ്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുതന്നെ പുറന്തള്ളപ്പെട്ടവരുടെ അന്തസ്സ് വീണ്ടെടുക്കാനും ദാരിദ്ര്യത്തോട് പൊരുതാനും കഴിയുന്ന ആർജ്ജവമുള്ള ഒരു സമീപനമാണ് പരിഹാരത്തിനായുള്ള തന്ത്രങ്ങൾക്ക് ആവശ്യം”- മനഃസ്സാക്ഷിയുടെ കൈയ്യൊപ്പോടെ പോപ്പ് ഫ്രാൻസിസ് എഴുതിയ ആദ്യത്തെ പാരിസ്ഥിതിക ലേഖനമായ "ലൗദാത്തോ സീ''യുടെ അടിസ്ഥാന കാഴ്ചപ്പാടായിരുന്നു ഇത്. പ്രകൃതി- മനുഷ്യദ്വന്ദങ്ങൾക്കപ്പുറം വളർന്ന സമഗ്രമായ പാരിസ്ഥിതിക ദർശനമായിരുന്നു ഇത്. സാർവ്വലൗകിക സാഹോദര്യത്തിന്റെ കണ്ണിയിൽ മനുഷ്യനെയും സകല ജീവജാലങ്ങളേയും ഇഴ ചേർത്ത് പിന്നിയെടുത്ത ഒരു ഫ്രാൻസിസ്ക്കൻ ദർശനം. മനുഷ്യനോട് മാത്രമല്ല, പ്രകൃതിയോടും മാപ്പ് ചോദിക്കണമെന്ന് അദ്ദേഹം മാനവരാശിയെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.

"അവരെ വിധിക്കാൻ ഞാനാര് ..., കാലങ്ങളായി പാർശ്വവത്ക്കരിച്ചതിന്റെ പേരിൽ അവരോട് സഭ ക്ഷമചോദിക്കുന്നു’’ എന്നു പറഞ്ഞ് ലൈംഗിക ന്യൂനപക്ഷങ്ങളോട് ക്ഷമ ചോദിച്ചവൻ. "മുയലുകളെപ്പോലെ പ്രസവിച്ചു കൂട്ടാതെ, ഉത്തരവാദിത്വപൂർണ്ണമായ രക്ഷാകർതൃത്വം നടത്താൻ" ദമ്പതികളോട് ആവശ്യപ്പെട്ടവൻ. യുദ്ധങ്ങളോട് "കുഞ്ഞുങ്ങളെയോർത്തെങ്കിലും അരുതേ"യെന്ന് പറഞ്ഞവൻ. ആർത്തിപൂണ്ട മുതലാളിത്തത്തോട് മുഖം കടുപ്പിച്ചവൻ. അധികാരക്കൊതിയും ആഡംബരഭ്രമവും കാണിക്കുന്ന മതനേതൃത്വത്തെ കപടനാട്യക്കാർ എന്ന് വിളിച്ചവൻ. അപ്പോഴും കുഞ്ഞുങ്ങളെയും ദുർബലരെയും സാധാരണക്കാരെയും നോക്കി അയാൾ ചിരിച്ച ഒരു ചിരിയുണ്ടായിരുന്നു, ഒരു കുഞ്ഞിന്റെ നൈർമ്മല്യമുള്ള ചിരി. ആ ചിരി മായുമ്പോഴും ഭൂമിയെന്ന ഇടത്താവളത്തിൽ അയാൾ അവശേഷിപ്പിച്ചുപോയ സന്തോഷവും സ്നേഹവും മായുന്നില്ല.
Arrivederci…