യുദ്ധത്താൽ മുറിവേറ്റ ലോകത്തോട് ദക്ഷിണ കൊറിയൻ പ്രസിഡന്റ് പറഞ്ഞത്…

ജപ്പാനുകീഴിൽ മൂന്നര പതിറ്റാണ്ടുകൾ നീണ്ട കോളനിവാഴ്ചക്കും മൂന്നുവർഷം നീണ്ട കൊറിയൻ യുദ്ധത്തിനും പട്ടാള അട്ടിമറികൾക്കും ഒടുവിൽ ദക്ഷിണ കൊറിയ ഇന്ന് ഒരു ഉദാര ജനാധിപത്യരാജ്യമായി മാറിയിരിക്കുന്നു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയുടെ 78-ാം സമ്മേളനത്തിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സ്യൂക് യൂൾ നടത്തിയ പ്രസംഗം ഈ ദിശയിലുള്ള സൂചനയാണ് നൽകുന്നത്.

ക്യരാഷ്ട്ര സഭ നിരവധി ലോകനേതാക്കളുടെ ചരിത്രപ്രശസ്തമായ പ്രസംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇടമാണ്. ചെ ഗുവേരയുടെ 'മാതൃഭൂമി അല്ലെങ്കിൽ മരണം', പലസ്തീൻ നേതാവ് യാസർ അറഫാത്തിന്റെ 'സമാധാനത്തിന്റെ ഒലിവിലയും തോക്കും' എന്നിവ ചില ഉദാഹരണങ്ങൾ. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയുടെ 78-ാം സമ്മേളനത്തിൽ പങ്കെടുത്ത് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സ്യൂക് യൂൾ ഈയിടെ നടത്തിയ പ്രസംഗം, വിനാശകാരിയായ യുദ്ധങ്ങൾ വേട്ടയാടുന്ന സമകാലിക ലോകം ശ്രദ്ധിക്കേണ്ട ഒന്നാണ്.

കൊറിയൻ യുദ്ധവിരാമത്തിന്റെ 70-ാം വാർഷികം ആചരിക്കുമ്പോൾ ദക്ഷിണ കൊറിയ എന്ന രാജ്യം എവിടെയെത്തിനിൽക്കുന്നു എന്നതും, ആ ജനതക്ക് ഇനിയും സഞ്ചരിക്കാനുള്ള കാതങ്ങളെ അനുസ്മരിപ്പിക്കുന്നതുമായ പ്രഭാഷണമായിരുന്നു അദ്ദേഹം നടത്തിയത്. ജപ്പാനുകീഴിൽ മൂന്നര പതിറ്റാണ്ടുകൾ നീണ്ട കോളനിവാഴ്ചക്കും മൂന്ന് വർഷം നീണ്ട കൊറിയൻ യുദ്ധത്തിനും നിരന്തരം സംഭവിച്ച പട്ടാള അട്ടിമറികൾക്കും ഒടുവിൽ ദക്ഷിണ കൊറിയ ഇന്ന് ഒരു ഉദാര ജനാധിപത്യരാജ്യമായി മാറിയിരിക്കുന്നു. പല വിധമുള്ള ക്ലേശങ്ങൾ അനുഭവിച്ച് ഇവിടം വരെയെത്തിയ ഒരു ജനവിഭാഗമെന്ന നിലയിൽ, തങ്ങളാൽ കഴിയും വിധം ലോകത്തിന് ഉപകാരം ചെയ്യണം എന്ന് അവർ കരുതിയാൽ അതിൽ അതിശയകരമായി ഒന്നുമില്ല.

ഇന്നത്തെ പലവിധത്തിലുള്ള ആഗോള പ്രതിസന്ധികൾ മനുഷ്യരെ പല ഘടകങ്ങളുടെ അടിസ്ഥാനത്തിൽ വിഭജിച്ചിട്ടുണ്ട്. ഈ വ്യത്യാസം രൂക്ഷമാകുമ്പോൾ അതുമൂലമുണ്ടാകുന്ന സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾ വിവരണാതീതമായിരിക്കും. ഈ ഭിന്നതകളെ മറികടന്ന് മുന്നേറാൻ എല്ലാ രാഷ്ട്രങ്ങളും അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ഐക്യരാഷ്ട്ര സഭയുടെ ഒപ്പം നിൽക്കണമെന്നും യൂൺ ആവശ്യപ്പെട്ടു. ദുരിതകാലത്ത് ദുർബലരായ ജനങ്ങളോട് സമരസപ്പെട്ടു നിൽക്കുക എന്നതുതന്നെയാണ് ഒരു ക്ഷേമരാഷ്ട്രത്തിന്റെ ഉത്തരവാദിത്വം. ഈ തത്വത്തിൽ ഊന്നൽ നൽകി ദക്ഷിണ കൊറിയൻ പ്രസിഡന്റ് ഐക്യരാഷ്ട്ര സഭയിൽ നടത്തിയ പ്രഭാഷണം ലോകത്തിന്റെ നേതൃത്വം ഭാവിയിൽ കയ്യാളാൻ പോകുന്ന തലമുറയ്ക്കും മാതൃകയാണ്. ആധുനിക ലോകത്തെ പല തട്ടാക്കി മാറ്റുന്ന വികസന വിഭജനം, കാലാവസ്ഥാ വിഭജനം, ഡിജിറ്റൽ വിഭജനം എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു യൂൺ സംസാരിച്ചത്.

ദക്ഷിണ മേഖലയിലുള്ള രാജ്യങ്ങളുടെ കാര്യമെടുത്താൽ, ദൈനംദിന കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പോലും അഭാവം പ്രകടമാണ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, കുടിവെള്ള വിതരണ സംവിധാനം, ഊർജ്ജ സൗകര്യങ്ങൾ, ഗതാഗത സംവിധാനം, വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഒന്നിച്ചുചേർന്നെങ്കിൽ മാത്രമേ ഒരു രാജ്യത്ത് അടിസ്ഥാനമനുഷ്യരുടെ വികസനം സാധ്യമാകൂ. അതുകൊണ്ടുതന്നെ സാമ്പത്തികമായും സാങ്കേതികമായും മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ വികസ്വരരാജ്യങ്ങൾക്ക് പരമാവധി ഉപകാരമാകും വിധമുള്ള നയങ്ങൾ സ്വീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന്റെ ആദ്യപടിയായി ദക്ഷിണ കൊറിയയുടെ ഒഫീഷ്യൽ ഡേവലപ്പ്മെന്റ് അസിസ്റ്റൻസ് ഫണ്ട് 40 ശതമാനം വർധിപ്പിക്കുന്നതായി യൂൺ പ്രഖ്യാപിച്ചു.

നിലവിൽ ലോകരാജ്യങ്ങൾ നേരിടുന്ന മറ്റൊരു പ്രതിസന്ധി കാലാവസ്ഥാ വ്യതിയാനമാണ്. ഇതുമൂലം ഉഷ്ണതരംഗങ്ങൾ, പേമാരി, ചുഴലിക്കാറ്റ് എന്നിവ ഇപ്പോൾ സാധാരണമായിരിക്കുന്നു. ഇത് മൽസ്യബന്ധനത്തെയും കൃഷിയെയും സാരമായി ബാധിക്കുന്നതിനാൽ വിവിധ രാജ്യങ്ങൾ ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലാണ്. ഇത്തരം പ്രശ്നങ്ങളുള്ള രാജ്യങ്ങൾക്ക് കൈത്താങ്ങായി യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ കീഴിലുള്ള ഗ്രീൻ ക്ലൈമറ്റ് ഫണ്ടിലേക്ക് 300 മില്യൺ അമേരിക്കൻ ഡോളർ സംഭാവന ചെയ്യുന്ന കാര്യവും യൂൺ സ്യൂക് യൂൾ ജനറൽ അസംബ്ലിയിലെ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. അതിനോടൊപ്പം, ആഗോള തലത്തിൽ കാർബൺരഹിത ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി കാർബൺ ഫ്രീ അലയൻസ് എന്നൊരു പ്ലാറ്റ്ഫോം രൂപീകരിക്കുന്നതിന് ദക്ഷിണ കൊറിയ നേതൃത്വം നൽകുകയും ചെയ്യും.

സാങ്കേതിക രംഗത്ത് ദക്ഷിണ കൊറിയൻ ചെബോളുകൾ നേടിയ മേൽക്കൈ സുപരിചിതമാണ്. സാംസങ് ഉൾപ്പടെയുള്ള അന്താരാഷ്‌ട്ര കമ്പനികൾ അവരുടെ ശേഷി ലോകത്തിനുമുന്നിൽ തെളിയിച്ചതുമാണ്. അതിനാൽ തന്നെ ഇന്ന് ലോകം നേരിടുന്ന സാങ്കേതികമായ വെല്ലുവിളി മറികടക്കാൻ ദക്ഷിണ കൊറിയ മുന്നിലുണ്ട്. സാകേതികവിദ്യയുടെ വളർച്ച മൂലം ലോകത്താകമാനമുള്ള ക്രയ-വിക്രയങ്ങൾ ഡിജിറ്റൽ മേഖലയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു കഴിഞ്ഞു. ഉദാഹരണത്തിന് ഇന്ന് മൊബൈൽ പേയ്‌മെന്റ് വഴി ആർക്കും എളുപ്പം പണമിടപാട് നടത്താം. പത്ത് വർഷം മുന്നേ ഈ സംവിധാനം ചിന്തിക്കാവുന്നതിനും അപ്പുറത്തായിരുന്നു. കോവിഡ് വ്യപാനത്തിൽ ലോകം ഏറെ ചർച്ച ചെയ്ത ഒരു വിഷയമാണ് ഡിജിറ്റൽ ഡിവൈഡ്. ഇന്ത്യയിൽ, പല വികസന സൂചികകളിലും മുന്നിൽ നിൽക്കുന്ന കേരളത്തിൽ പോലും മനുഷ്യർ സാങ്കേതിക മേഖലയിൽ ഒരുപാട് വേർതിരിവ് അനുഭവിക്കുന്നുണ്ട് എന്ന വസ്തുത അപ്പോഴാണ് സ്ഥിതിവിവരക്കണക്കുകൾ സഹിതം പുറത്തവരുന്നത്. അപ്പോൾ ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെയും ജനങ്ങൾ എത്ര മാത്രം സാങ്കേതികപരമായ വേർതിരിവ് അനുഭവിക്കുന്നു എന്നത് ഊഹിക്കാവുന്നതിനും അപ്പുറമാണ്.

പരിമിതമായ ഡിജിറ്റൽ ഉപയോഗമുള്ള രാജ്യങ്ങൾക്കുവേണ്ട സാങ്കേതിക പിന്തുണ ദക്ഷിണ കൊറിയ നൽകുമെന്ന് യൂൺ ഉറപ്പ് നൽകി. ഇത് ഈ രാജ്യങ്ങളിലെ പൗരരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ ഉപകാരപ്പെടും. അമേരിക്കയിലെ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലും ഫ്രാൻസിലെ സോർബോൺ യൂണിവേഴ്സിറ്റിയിലും നടത്തിയ പ്രസംഗത്തിൽ ഒരു രാജ്യത്ത് ഡിജിറ്റൽ സംസ്കാരം നിലവിൽ വരണമെങ്കിൽ അവിടെ സാങ്കേതിക വിദ്യകൾ സുരക്ഷിതമായ നിലയിൽ ഉപയോഗിക്കാനുള്ള അവസരം എല്ലവർക്കും തുല്യമായി ലഭിക്കണം എന്ന് യൂൺ അഭിപ്രായപ്പെട്ടിരിന്നു. ഐക്യരാഷ്ട്ര സഭയുടെ കീഴിൽ ഡിജിറ്റൽ രംഗത്തെ നിയമങ്ങൾ ഉറപ്പാക്കുന്നതിനും അതുവഴി ഡിജിറ്റൽ ധാർമികത നിലനിർത്താനും പ്രത്യേക സമിതി രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും യൂൺ സ്യൂക് യൂൾ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ രംഗം, പ്രത്യേകിച്ച്, നിർമ്മിത ബുദ്ധിയുടെ വരവോടെ, കൂടുതൽ ദുരുപയോഗം ചെയ്യപ്പെടാം എന്ന മുന്നറിയിപ്പും യൂൺ നൽകി.

ഇതിനുപുറമെ അന്ത്യമില്ലാതെ തുടരുന്ന റഷ്യ-ഉക്രൈൻ യുദ്ധം, ഈ യുദ്ധത്തിൽ ഉത്തര കൊറിയയുടെ റഷ്യയുമായുള്ള ആയുധവ്യാപാരം, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉന്നും നടത്തിയ ഉച്ചകോടി, 2030-ൽ നടക്കുന്ന വേൾഡ് എക്സ്പോ എന്നിങ്ങനെ വിവിധ വിഷയങ്ങളെപ്പറ്റിയും യൂൺ സ്യൂക് യൂൾ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ സംസാരിച്ചു.


Summary: Closer look at President Yoon Suk Yeol's UN Speech


മിറാഷ്​ ചെറിയാൻ കുര്യൻ

എം.ജി യൂണിവേഴ്​സിറ്റിയിൽ സ്​കൂൾ ഓഫ്​ ഇൻറർനാഷനൽ റിലേഷൻസ്​ ആൻറ്​ പൊളിറ്റിക്​സിലെ കൊറിയ സെൻററിൽ റിസർച്ച്​ അസോസിയേറ്റ്​.

Comments