വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിൽ വിഖ്യാത ചിത്രകാരൻ മൈക്കലാഞ്ജലോയുടെ അന്ത്യ അത്താഴത്തിനും ബൈബിൾ പശ്ചാത്തലമായ ചിത്രങ്ങളുമുള്ള ഹാളിൽ വിവിധ രാജ്യങ്ങളിലെ കർദിനാൾമാർ ഇന്ന് (മെയ് 7) ഒത്തുകൂടുകയാണ്. ഏകദേശം 1.4 ബില്യൺ ആളുകൾ അംഗങ്ങളായിട്ടുള്ള ആഗോള കത്തോലിക്കാസഭയുടെ പുതിയ പോപ്പിനെ തെരഞ്ഞെടുക്കാൻ ഒരുങ്ങുകയാണ് അവർ. ഫ്രാൻസിസ് മാർപ്പാപ്പയുടെ പിൻഗാമിയായി 267-ാമത് മാർപാപ്പയെയാണ് കർദിനാൾമാർ തെരഞ്ഞെടുക്കുക. ലോകത്തിലെ ഏറ്റവും പഴയതും പരമ്പരാഗതവും രഹസ്യാത്മകവുമായ തെരഞ്ഞെടുപ്പുകളിൽ ഒന്നാണ് നടക്കുന്നത്. നിലവിൽ ലോകത്താകെ 252 കർദിനാൾമാരുണ്ട്. 80 വയസ്സിന് താഴെയുള്ള കർദിനാൾമാർക്കാണ് മാർപാപ്പ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സാധിക്കുക. ഇത്തവണ 135 കർദിനാൾമാരാണ് സിസ്റ്റീൻ ചാപ്പലിൽ ഒത്തുകൂടേണ്ടിയിരുന്നത്. രണ്ട് പേർ ആരോഗ്യപരമായ കാരണങ്ങളാൽ പിൻമാറിയതിനാൽ കർദിനാൾമാരുടെ എണ്ണം 133 ആയി. സിസ്റ്റീൻ ചാപ്പലിൽ നടക്കുന്ന രഹസ്യ വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്ന വ്യക്തിയാണ് പുതിയ പാപ്പയായി തെരഞ്ഞെടുക്കപ്പെടുക. അതായത് ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാവാൻ പോവുന്നയാൾക്ക് 89 കർദിനാൾമാരുടെ പിന്തുണയെങ്കിലും കിട്ടണം.
ഫ്രാൻസിസ് മാർപാപ്പ നിയമിച്ച നിലവിലെ കർദിനാൾമാരിൽ ഏറ്റവും സീനിയറായ കാർമലെംഗോയാണ് മാർപാപ്പ തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കുക. 80 വയസ്സിന് താഴെയുള്ള ഏറ്റവും സീനിയറായ കർദിനാളിനെയാണ് കാർമലെംഗോ എന്ന പദവിയിൽ ആയി നിയമിക്കുക. ഐറിഷ് അമേരിക്കൻ കർദിനാളായ കെവിൻ ഫാരെലാണ് നിലവിൽ കാർമലെംഗോ. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിന് ശേഷം അദ്ദേഹമാണ് താൽക്കാലികമായി സഭയെ നയിക്കുന്നത്. 2019-ലാണ് ഫ്രാൻസിസ് മാർപാപ്പ കെവിൻ ഫാരെലിനെ കാർമലെംഗോ ആയി തെരഞ്ഞെടുത്തത്. കത്തോലിക്കാസഭാ അംഗമായ ഏതൊരാൾക്കും മാർപാപ്പ ആകാവുന്നതാണ്. എന്നാൽ സാധാരണഗതിയിൽ കർദിനാൾമാരിൽ നിന്ന് ഒരാളാണ് തെരഞ്ഞെടുക്കപ്പെടാറുള്ളത്. ദേശീയത പരിഗണിക്കുമ്പോൾ ഇറ്റലിയിൽ (17) നിന്നാണ് ഏറ്റവും കൂടുതൽ കർദിനാൾമാരുള്ളത്. നിലവിൽ വോട്ടവകാശമുള്ള 135 പേരിൽ 53 പേരും യൂറോപ്പിൽ നിന്നുള്ളവരാണ്. ഏഷ്യയിൽ നിന്ന് 23 പേരും ആഫ്രിക്കയിൽ നിന്ന് 18 പേരുമുണ്ട്. കത്തോലിക്കാസഭയുടെ ചരിത്രത്തിലെ ആദ്യത്തെ ലാറ്റിനമേരിക്കൻ പോപ്പായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ആഫ്രിക്കയിൽ നിന്നോ ഏഷ്യയിൽ നിന്നോ ഇതുവരെ ഒരു പോപ്പും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസലിക്കയ്ക്ക് സമീപമുള്ള ഹോട്ടലിലാണ് കർദിനാൾമാർ താമസിക്കുക. തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ ഇവർക്ക് പുറംലോകവുമായി യാതൊരു ബന്ധവും ഉണ്ടാവാൻ പാടില്ല. മൊബൈൽ ഫോൺ, ടെലിവിഷൻ, ഇൻറർനെറ്റ് തുങ്ങിയ മാധ്യമങ്ങളൊന്നും തന്നെ ഉപയോഗിക്കാൻ അനുവദിക്കില്ല.
മാർപാപ്പ തെരഞ്ഞെടുപ്പ് എത്ര ദിവസം വേണമെങ്കിലും നീണ്ടുനിൽക്കാം. ഒരാൾക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടുന്നത് വരെ വോട്ടെടുപ്പ് നടക്കും. ആദ്യദിവസം ഒരേയൊരു വോട്ടെടുപ്പ് മാത്രമേ നടക്കുകയുള്ളൂ. ആദ്യദിവസത്തെ വോട്ടെടുപ്പിൽ ആർക്കും ഭൂരിപക്ഷം കിട്ടുന്നില്ലെങ്കിൽ രണ്ടാം ദിവസവും മൂന്നാം ദിവസവും രാവിലെയും ഉച്ചയ്ക്ക് ശേഷവും രണ്ട് വീതം വോട്ടെടുപ്പുകൾ നടക്കും. മൂന്ന് ദിവസത്തെ വോട്ടെടുപ്പിന് ശേഷവും പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാൻ സാധിച്ചില്ലെങ്കിൽ പ്രാർത്ഥനകൾക്കും ചർച്ചകൾക്കുമായി ഒരുദിവസം അവധി നൽകും. പുതിയ പാപ്പയെ തെരഞ്ഞെടുക്കുന്നത് വരെ വീണ്ടും ഇതേ തെരഞ്ഞെടുപ്പ് രീതി തുടരും. 2013-ൽ ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടത് വെറും രണ്ട് ദിവസം കൊണ്ടാണ്. എന്നാൽ അനിശ്ചിതമായി വോട്ടെടുപ്പ് നീണ്ടുപോയ സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. സഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം നീണ്ടുനിന്ന വോട്ടെടുപ്പ് നടന്നത് 1271ലാണ്. ഏകദേശം മൂന്ന് വർഷം, അതായത് 1006 ദിവസം നീണ്ടുനിന്ന പേപൽ കോൺക്ലേവാണ് അന്ന് നടന്നത്. കോൺക്ലേവ് നീണ്ടുനിന്നാൽ അതിനർത്ഥം കർദിനാൾമാർക്കിടയിൽ കടുത്ത വിയോജിച്ചും തർക്കങ്ങളും നിലനിൽക്കുന്നുവെന്നാണ്. എന്നാൽ പെട്ടെന്ന് തന്നെ പുതിയ പോപ്പ് തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ അത് കത്തോലിക്കാസഭയിലെ ഐക്യത്തെയാണ് സൂചിപ്പിക്കുന്നത്.

പുതിയ മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടുവെന്ന് ജനങ്ങളെ അറിയിക്കുന്നത് സിസ്റ്റീൻ ചാപ്പലിന് മുകളിലെ ചിമ്മിനിയിൽ നിന്ന് വരുന്ന പുകയാണ്. ചിമ്മിനിയിൽ നിന്ന് കറുത്ത പുകയാണ് വരുന്നതെങ്കിൽ മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടില്ലെന്നും വോട്ടെടുപ്പ് തുടരുമെന്നുമാണ് അർത്ഥം. എന്നാൽ വെളുത്ത പുക ഉയർന്നാൽ വോട്ടെടുപ്പ് കഴിഞ്ഞുവെന്നും പുതിയ മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടുവെന്നുമാണ് അർത്ഥം. “ഞാൻ സുപ്രീം പോണ്ടിഫിനെ തെരഞ്ഞെടുത്തിരിക്കുന്നു” എന്ന് ലാറ്റിൻ ഭാഷയിൽ എഴുതി പ്രിൻറ് ചെയ്ത പേപ്പറുകളിലാണ് ഓരോ കർദിനാളും വോട്ട് ചെയ്യുന്നത്. ഈ ബാലറ്റ് പേപ്പറുകൾ പ്രത്യേക രാസവസ്തുവുമായി ചേർത്ത് കത്തിച്ചാണ് കറുത്ത പുകയും വെളുത്ത പുകയും ചിമ്മിനിയിലൂടെ പുറത്തേക്ക് വിടുന്നത്. മാർപാപ്പയെ തെരഞ്ഞെടുത്താൽ ചിമ്മിനിയിലെ വെളുത്ത പുകയ്ക്ക് പുറമേ സെൻറ് പീറ്റേഴ്സ് ബസലിക്കയിലെ പള്ളിമണിയും ഉച്ചത്തിലുള്ള ശബ്ദത്തിൽ മുഴങ്ങും. ഓരോ ദിവസവും ഉച്ചയ്ക്കും വൈകീട്ട് ഏഴ് മണിയോടെയും ബാലറ്റ് പേപ്പറുകൾ കത്തിച്ച പുക ചിമ്മിനിയിലൂടെ പുറത്തേക്ക് ഉയരും. വോട്ടെടുപ്പിൽ പുതിയ പോപ്പിനെ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ ഉടനെയും ചിമ്മിനിയിലൂടെ പുക ഉയരും. പുതിയ പോപ്പിനെ തീരുമാനിച്ച് കഴിഞ്ഞാൽ മുതിർന്ന കർദിനാൾ സെൻറ് പീറ്റേഴ്സ് ബസലിക്കയുടെ ബാൽക്കണിയിലെത്തി ലാറ്റിൻ ഭാഷയിൽ പ്രഖ്യാപനം നടത്തും. പുതിയ പാപ്പയുടെ യഥാർത്ഥ പേരും പാപ്പയാവുന്നതിന് ശേഷമുള്ള പേരും ഇങ്ങനെയാണ് പ്രഖ്യാപിക്കുക. ഇതിന് ശേഷം പുതിയ പാപ്പ വരികയും സെൻറ് പീറ്റേഴ്സ് സ്ക്വയറിൽ കൂടിയിരിക്കുന്ന ആളുകളെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയും ചെയ്യും. പാപ്പമാർ ഏറ്റവും കൂടുതൽ സ്വീകരിച്ചിട്ടുള്ളത് ജോൺ (23), ഗ്രിഗറി (18), ബെനഡിക്ട് (16) തുടങ്ങിയ പേരുകളാണ്. സെൻറ് ഫ്രാൻസിസ് അസീസിയോടുള്ള ആദരസൂചകമായാണ് ഫ്രാൻസിസ് മാർപാപ്പ ആ പേര് സ്വീകരിച്ചത്. ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ച ആദ്യ പോപ്പായിരുന്നു അദ്ദേഹം.
കത്തോലിക്കാസഭയുടെ പുതിയ പോപ്പ്
ആരാവും ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെന്ന് പ്രവചിക്കുക അസാധ്യമായ കാര്യമാണ്. പാപ്പ തെരഞ്ഞെടുപ്പിൽ പലവിധ നിലപാടുകളും രാഷ്ട്രീയവും സാഹചര്യങ്ങളുമെല്ലാം ചർച്ചയാവും. പാരമ്പര്യ ചടങ്ങുകളും കലയും അധികാരവും രാഷ്ട്രീയവുമൊക്കെ കോൺക്ലേവിൻെറ പലതലങ്ങളിൽ കാണാനാവും. പുതിയ പോപ്പിന് വേണ്ടി കർദിനാൾമാർ തമ്മിൽ ചേരിതിരിഞ്ഞ് നടക്കുന്ന പോരാട്ടം അതീവരഹസ്യമായിരിക്കുമെന്ന് മാത്രം! ഏത് രാഷ്ട്രീയ തെരഞ്ഞെടുപ്പ് പോലെയും വീറും വാശിയുമുണ്ടതിന്. 2016-ൽ പുറത്തിറങ്ങിയ റോബർട്ട് ഹാരിസിൻെറ ‘കോൺക്ലേവ്’ എന്ന നോവലിനെ അടിസ്ഥാനമാക്കി എഡ്വേർഡ് ബർഗർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘കോൺക്ലേവ്’ എന്ന ചിത്രം പാപ്പ തെരഞ്ഞെടുപ്പിലെ പോരാട്ടങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ലോകത്തെ വലിയൊരു വിഭാഗം മനുഷ്യരുടെ വിശ്വാസസംഹിതയുമായി ബന്ധപ്പെട്ട നിർണായകമായ തെരഞ്ഞെടുപ്പാണ് പേപ്പൽ കോൺക്ലേവിൽ നടക്കുന്നത്. വളരെ വിശുദ്ധമായ, പരമ്പരാഗത ചടങ്ങെന്നൊക്കെ അതിനെ വിശേഷിപ്പിക്കാറുണ്ടെങ്കിലും കർദിനാൾമാർക്കിടയിൽ ചേരിതിരിഞ്ഞുള്ള മത്സരം തന്നെ നടക്കുന്നുണ്ട്. ഇത്തവണയും തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അത് ആരംഭിച്ചിരിക്കും. പുതിയ പോപ്പ് ആരാവണമെന്ന പ്രാഥമിക ചർച്ചകൾക്കും ആലോചകൾക്കും ശേഷമായിരിക്കും ഓരോ കർദിനാളും സിസ്റ്റീൻ ചാപ്പലിൽ പ്രവേശിക്കുക. ഓരോ വോട്ടെടുപ്പുകൾക്ക് ശേഷവും കർദിനാൾമാരുടെ നിലപാടുകളും മാറിമറിഞ്ഞേക്കാം. തെരഞ്ഞെടുപ്പിന് എത്തിയാൽ കോൺക്ലേവുമായി ബന്ധപ്പെട്ട് ഒരു കാര്യവും കർദിനാൾമാർ സംസാരിക്കാൻ പാടില്ലെന്നാണ് നിയമം. എന്നാൽ രഹസ്യമായി അവർക്കിടയിൽ പലതരത്തിലുള്ള ചർച്ചകളും നടക്കും. കർദിനാൾമാർ താമസിക്കുന്ന സാന്താ മാർത്താ ഗസ്റ്റ് ഹൗസിൽ തങ്ങുന്ന ഘട്ടത്തിലും ചർച്ചകൾ നടക്കും.

പാരമ്പര്യവാദികളായിരുന്ന രണ്ട് പാപ്പമാർക്ക് ശേഷമാണ് തികച്ചും പരിഷ്കരണവാദിയായ ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ നേതൃത്വത്തിലെത്തുന്നത്. ജോൺപോൾ രണ്ടാമന് ശേഷം നടന്ന പാപ്പ തെരഞ്ഞെടുപ്പിൽ ബെനഡിക്ട് 16ാമന് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു പോപ്പ് ഫ്രാൻസിസ്. ബെനഡിക്ടിന് ശേഷം ആരാവണമെന്ന കാര്യത്തിൽ കർദിനാൾമാർക്കിടയിൽ വലിയ തർക്കമൊന്നുമില്ലായിരുന്നു. പാരമ്പര്യവാദികളുടേയും പരിഷ്കരണവാദികളുടേയും പിന്തുണ ഒരുപോലെ കിട്ടിയാണ് അർജൻറീനയിൽ നിന്നുള്ള ഹോർഹെ മരിയോ ബെർഗോളിയോ (ഫ്രാൻസിസ് മാർപാപ്പ) പാപ്പയാവുന്നത്. പ്രതിസന്ധി ഘട്ടത്തിൽ സഭയെ നയിച്ച ഫ്രാൻസിസ്, ചരിത്രത്തിലെ തന്നെ ഏറ്റവും ജനകീയനായ പോപ്പുമാരിൽ ഒരാളാണ്. ഫ്രാൻസിസ് നിയമിച്ച നിരവധി കർദിനാൾമാർ തെരഞ്ഞെടുപ്പിൻെറ ഭാഗമായുണ്ട്. അതിനാൽ സഭ ഫ്രാൻസിസിൻെറ പാതയിൽ പരിഷ്കരണത്തിലൂടെ മുന്നോട്ട് പോവുമെന്ന് തന്നെയാണ് പൊതുവിലയിരുത്തൽ. ഇത്തവണത്തെ പോപ്പ് തെരഞ്ഞെടുപ്പ് പെട്ടെന്ന് അവസാനിക്കുമെന്നും കരുതുന്നു.

“എൻെറ പട്ടിക മാറിമറിഞ്ഞ് കൊണ്ടിരിക്കുകയാണ്. അത് വരും ദിവസങ്ങളിൽ ഇനിയും മാറിക്കൊണ്ടേയിരിക്കും,” ആദ്യമായി പോപ്പ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന ബ്രിട്ടീഷ് കർദിനാൾ വിൻസെൻറ് നിക്കോൾസ് ദി റോയിറ്റേഴ്സിനോട് പറഞ്ഞു. “ആരാവും പുതിയ പോപ്പെന്ന കാര്യത്തിൽ എനിക്ക് കൃത്യമായ ധാരണയുണ്ട്. അയാൾ കൃത്യമായും പോപ്പ് ഫ്രാൻസിസിൻെറ പാതയിൽ സഞ്ചരിക്കുന്ന ഒരാളായിരിക്കും. ഹൃദയത്തിൻെറ ഭാഷയിൽ സംസാരിക്കുന്ന… കൊട്ടാരങ്ങളിൽ നിന്ന് അകന്ന് നിൽക്കുന്ന ഒരാളായിരിക്കും പുതിയ മാർപാപ്പ. ഫ്രാൻസിസിൻെറ പാതയിൽ നിന്ന് മാറ്റം ആഗ്രഹിക്കുന്ന നിരവധി കർദിനാൾമാർ ഉണ്ടായിരിക്കാം. എങ്കിലും ഭൂരിപക്ഷം കർദിനാൾമാരുടെയും പിന്തുണ പുരോഗമന ചിന്താഗതിയുള്ള പിൻഗാമിക്കായിരിക്കും, ” പ്രായപരിധി കഴിഞ്ഞതിനാൽ കോൺക്ലേവിൽ പങ്കെടുക്കാൻ സാധിക്കാത്ത 92കാരനായ ജർമൻ കർദിനാൾ വാൾട്ടർ കാസ്പർ പറഞ്ഞു. “ഞങ്ങൾക്ക് വ്യക്തമായി ഒരു ധാരണയുമില്ല. വോട്ടിങ് ആരംഭിച്ചിട്ടില്ലല്ലോ. അത് കൊണ്ട് ഇപ്പോൾ ഒന്നും പറയാൻ സാധിക്കില്ല,” സിങ്കപ്പുർ കർദിനാൾ വില്യം ഗോഹ് സെങ് പ്രതികരിച്ചത് ഇങ്ങനെയാണ്.

ഇറ്റാലിയൻ കർദിനാൾ പിയത്രോ പരോളിൻ, ഫിലിപ്പിൻ കർദിനാൾ ലൂയിസ് അൻേറാണിയോ ടാഗ്ലെ എന്നിവരാണ് പോപ്പ് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന രണ്ട് പേർ. ഫ്രാൻസിസ് മാർപാപ്പ രോഗബാധിതനായിരുന്ന ഘട്ടം മുതൽ അദ്ദേഹത്തിൻെറ പിൻഗാമിയാവാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിട്ടുള്ളത് അൻേറാണിയോ ടാഗ്ലെയാണ്. വിവാഹമോചിതരായ ദമ്പതികളുടെ കാര്യത്തിലും സ്വവർഗരതിയുടെ കാര്യത്തിലും സഭ തിരുത്തലുകൾ വരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ടാഗ്ലെ പുരോഗമനപക്ഷത്ത് നിൽക്കുന്ന വ്യക്തിയാണ്. ഫ്രാൻസിസ് മാർപാപ്പയുടെ സെക്രട്ടറിയായിരുന്ന പിയത്രോ പരോളിൻ നയതന്ത്രകാര്യങ്ങളിൽ വിദഗ്ദനാണ്. ആധുനികവാദിയും പ്രായോഗികവാദിയുമായ അദ്ദേഹം വിശ്വാസത്തിനപ്പുറത്ത് നയതന്ത്രത്തിന് പ്രാധാന്യം കൽപ്പിക്കുമെന്ന് പാരമ്പര്യവാദികൾക്ക് വിമർശനമുണ്ട്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും ചൈനയിലുമെല്ലാം പരോളിൻ നയതന്ത്ര ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നു. ഏറ്റവും കൂടുതൽ കർദിനാൾമാരുള്ള ഇറ്റലിയിൽ നിന്നും യൂറോപ്പിൽ നിന്നുമാണെന്നുള്ളത് പരോളിന് അൽപം മേൽക്കൈ നൽകുന്നുണ്ട്. ടാഗ്ലെ പോപ്പ് ആയാൽ ഏഷ്യയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയാവും. ‘ഏഷ്യൻ ഫ്രാൻസിസ്’ എന്ന് വിളിക്കപ്പെടുന്ന ടാഗ്ലെ, പരമ്പരാഗതമായി കത്തോലിക്കാസഭയ്ക്ക് വലിയ വേരുകളില്ലാത്ത ഫിലിപ്പീൻസിൽ നിന്നാണ് വരുന്നത്. യൂറോപ്പിന് പുറത്തുള്ള പോപ്പ് തുടരട്ടെ എന്നാണ് കർദിനാൾമാരുടെ ഹിതമെങ്കിൽ ടാഗ്ലെ ഫ്രാൻസിസിൻെറ പിൻഗാമിയാവും.

ആഫ്രിക്കയിൽ നിന്നുള്ള പീറ്റർ ടർക്സനാണ് സാധ്യതാപട്ടികയിൽ മുന്നിലുള്ള മറ്റൊരാൾ. കർദിനാൾമാർക്കിടയിൽ വലിയ സ്വീകാര്യതയുണ്ട് ഘാനക്കാരനായ ടർക്സന്. സാമൂഹ്യനീതിക്കും തുല്യതയ്ക്കും വേണ്ടി സംസാരിക്കുന്ന ടർക്സൻ ഫ്രാൻസിസ് മാർപാപ്പയുമായി വളരെയധികം അടുപ്പമുണ്ടായിരുന്ന കർദിനാൾമാരിൽ ഒരാളാണ്. ഇറ്റലിയിൽ നിന്ന് തന്നെയുള്ള മത്തിയോ സുപ്പി, യാഥാസ്ഥിതികവാദിയായ ഹങ്കറിയിൽ നിന്നുള്ള പീറ്റർ എർദോ, പോർച്ചുഗലിൽ നിന്നുള്ള 59കാരനായ ജോസ് ടോലൻറിനോ, ഇറ്റലിയിൽ നിന്നുള്ള പിയർബാറ്റിസ്റ്റ പിസബല്ല, ഗിനിയക്കാരനായ റോബർട്ട് സറാ തുടങ്ങിയവരും പാപ്പാ തെരഞ്ഞെടുപ്പിൽ സാധ്യതാപട്ടികയിൽ മുന്നിലുള്ളവരാണ്.

പോപ്പ് ഫ്രാൻസിസിൻെറ കാലത്തിന് ശേഷം കർദിനാൾമാരുടെ പ്രാതിനിധ്യത്തിൽ വലിയ മാറ്റം കത്തോലിക്കാസഭയിൽ സംഭവിച്ചിട്ടുണ്ട്. 2013-ൽ ഫ്രാൻസിസ് പോപ്പ് ആവുന്ന സമയത്ത് നടന്ന കോൺക്ലേവിൽ പങ്കെടുത്ത 53 ശതമാനം കർദിനാൾമാരും യൂറോപ്പിൽ നിന്നായിരുന്നു. എന്നാൽ ഇപ്പോൾ അത് 39 ശതമാനമായി കുറഞ്ഞിരിക്കുന്നു. ഏഷ്യയിൽ നിന്നുള്ള കർദിനാൾമാരുടെ എണ്ണം 9 ശതമാനം ആയിരുന്നുവെങ്കിൽ ഇപ്പോഴത് 17 ശതമാനമായി ഉയർന്നിരിക്കുന്നു. വടക്കേ അമേരിക്കയിൽ 17 ശതമാനത്തിൽ നിന്ന് 15 ശതമാനമായിരിക്കുന്നു. ആഫ്രിക്കയിൽ 10 ശതാനത്തിൽ നിന്ന് 13 ശതമാനമായും തെക്കേ അമേരിക്കയിൽ 11 ശതമാനത്തിൽ നിന്ന് 13 ശതമാനമായും ഓഷ്യാനിയയിൽ 1 ശതമാനത്തിൽ നിന്ന് 3 ശതമാനമായും ഉയർന്നിരിക്കുന്നു. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പോപ്പുമാർ ഉണ്ടായിട്ടുള്ളത് ഇറ്റലിയിൽ നിന്നാണ്. 217 പേരാണ് ഇറ്റലിയിൽ നിന്ന് പോപ്പായിട്ടുള്ളത്. ഫ്രാൻസിൽ നിന്ന് 16 പേരും ജർമനിയിൽ നിന്ന് 6 പേരും സിറിയയിൽ നിന്ന് 5 പേരും ഗ്രീസിൽ നിന്ന് 4 പേരും മാർപാപ്പമാരായിട്ടുണ്ട്.