വെടിയൊച്ചകൾ നിലച്ചു, അനീതിയുടെ ഇരകൾ മോചിതരാവുന്നു; ഗാസയിൽ ഇനിയെന്ത്?

പലസ്തീൻ ജനതയ്ക്ക് മേൽ ഇസ്രായേൽ എക്കാലത്തും ഒരുപോലെ തന്നെയാണ് ആക്രമണം നടത്തിയിട്ടുള്ളതെന്ന് തടവറയിൽ നിന്ന് പുറത്തുവന്നവർ പറയുന്നു. ഒക്ടോബർ 7ന് മുമ്പും പിമ്പുമെല്ലാം ഗാസയിലെ മനുഷ്യരുടെ സ്ഥിതി വ്യത്യസ്തമായിരുന്നില്ല. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം പശ്ചിമേഷ്യയിൽ എന്താണ് സംഭവിക്കുന്നത്?

International Desk

പതിനഞ്ച് മാസത്തോളം കാലം വെടിയൊച്ചകളും നിലവിളികളും കൊണ്ട് മുഖരിതമായ ഗാസയിൽ സമാധാനത്തിൻെറ നേരിയ വെളിച്ചം. വെടിനിർത്തൽ കരാറിൻെറ ഭാഗമായി ബന്ദികളെയും തടവുകാരെയും കൈമാറിത്തുടങ്ങി. ആദ്യം ഹമാസാണ് മൂന്ന് ഇസ്രയേലി ബന്ദികളെ കൈമാറിയത്. ഇതിന് പകരം, ഇസ്രായേൽ ജയിലിൽ കഴിഞ്ഞിരുന്ന 90-ഓളം പേരെയും മോചിപ്പിച്ചു. വെസ്റ്റ് ബാങ്കിലെ റാമല്ലയിലുള്ള ഓഫർ ജയിലിൽ നിന്നുള്ളവരെയാണ് മോചിപ്പിച്ചത്. തടവറയിൽ കഴിയവേ തങ്ങൾ നേരിട്ട ക്രൂരതകളെക്കുറിച്ച് ഇവർ തുറന്നുപറയുന്നുമുണ്ട്. “എനിക്ക് വലിയ സന്തോഷമുണ്ട്. അവരെന്നോട് വളരെ മോശമായാണ് ജയിലിൽ പെരുമാറിയത്. അത് ഭയാനകമായിരുന്നു” ഗാസയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരതകൾക്കെതിരെ സോഷ്യൽ മീഡിയ പോസ്റ്റിട്ടതിൻെറ പേരിൽ അറസ്റ്റിലായിരുന്ന 24കാരിയായ ശാത ജരാബാ ദി ഗാർഡിയനോട് പറഞ്ഞു. കൊടും ക്രൂരതകളുടെ കഥകൾ ഇനിയേറെ പുറത്തുവരുമെന്നാണ് കരുതുന്നത്. പലസ്തീൻ ജനതയ്ക്ക് മേൽ ഇസ്രായേൽ എക്കാലത്തും ഒരുപോലെ തന്നെയാണ് ആക്രമണം നടത്തിയിട്ടുള്ളതെന്ന് തടവറയിൽ നിന്ന് പുറത്തുവന്നവർ പറയുന്നു. ഒക്ടോബർ 7ന് മുമ്പും പിമ്പുമെല്ലാം ഗാസയിലെ മനുഷ്യരുടെ സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

“ജെനിനിൽ വെച്ച് നടന്ന ഒരു വെടിവെപ്പിൽ എൻെറ സഹോദരൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഞാൻ അറസ്റ്റിലാവുന്നത്. അവൻ കൊല്ലപ്പെട്ടതോടെ അവർ എന്നെത്തേടി വരികയായിരുന്നു. മോചിപ്പിക്കുന്നതിന് മുമ്പ് ശനിയാഴ്ച അവർ ഞങ്ങളുടെ സെല്ലിൽ മുഴുവൻ റെയ്ഡ് നടത്തി. ഞങ്ങൾക്ക് നേരെ ടിയർഗ്യാസ് പ്രയോഗിച്ചു. സെല്ലിലിട്ട് ക്രൂരമായി പീഡിപ്പിച്ചു. എല്ലാദിവസവും ഈ പീഡനമുണ്ടായിരുന്നു,” മോചിപ്പിക്കപ്പെട്ട 18കാരനായ അഹമ്മദ് ക്ഷാ, ഇസ്രായേലി ജയിലിൽ നേരിട്ട ക്രൂരതകളെക്കുറിച്ച് ദി ഗാർഡിയനോട് പറഞ്ഞു. “ഗാസയിൽ പാലസ്തീനിയൻ കുഞ്ഞുങ്ങളോട് ഇസ്രായേൽ ചെയ്ത ക്രൂരതകൾക്കെതിരെ പ്രതിഷേധിച്ചതിനാണ് എൻെറ മകളെ നവംബർ 7ന് ഇസ്രായേൽ പട്ടാളം അറസ്റ്റ് ചെയ്യുന്നത്. അവൾ ഒരു പലസ്തീനിയൻ പതാകയുമായാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഇസ്രയേൽ സൈന്യം അവളുടെ കാൽപാദത്തിന് നേരെ നിറയൊഴിച്ചു. കൈകൾ കെട്ടിയിട്ട് വലിച്ചിഴച്ച് കൊണ്ടുപോയി. പട്ടാളക്കാരെ ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് അവൾക്കെതിരെ ചുമത്തിയ കുറ്റം. ഇസ്രായേൽ ഭരണകൂടത്തിന് അറിയാം എൻെറ മകൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്. അതിനാലാണ് അവളെ ഇപ്പോൾ മോചിപ്പിച്ചത്. ഒരു വർഷത്തോളമാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ അനധികൃതമായി അവർ തടവിലാക്കിയത്,” മോചിതയായ 17കാരി അസീലിൻെറ ഉമ്മ ഒസാമ ഷാദേ പറഞ്ഞു.

വെടി നിര്‍ത്തല്‍ കരാറനുസരിച്ച് ഇസ്രായേല്‍ ജയിലുകളില്‍ നിന്ന് മോചിതരായ പലസ്തീനികളുടെ ആദ്യ സംഘം
വെടി നിര്‍ത്തല്‍ കരാറനുസരിച്ച് ഇസ്രായേല്‍ ജയിലുകളില്‍ നിന്ന് മോചിതരായ പലസ്തീനികളുടെ ആദ്യ സംഘം

ഇപ്പോഴുണ്ടായിരിക്കുന്ന വെടിനിർത്തൽ തങ്ങളുടെ ചെറുത്തുനിൽപ്പിൻെറ വിജയമായാണ് ഹമാസ് നേതൃത്വവും പലസ്തീൻ ജനതയും കാണുന്നത്. ജയിൽ മോചിതരായെത്തുന്നവരെ സ്വീകരിക്കാൻ ആയിരക്കണിക്ക് പേരാണ് എത്തുന്നത്. വെടിനിർത്തൽ സാധ്യമായതിലും രണ്ടായിരത്തോളം പേർ മോചിതരാവുന്നതിലും സന്തോഷമുണ്ടെങ്കിലും പാലസ്തീൻ ജനതയ്ക്ക് ഇപ്പോഴും നീതി അന്യമാണ്. ഗാസയിൽ നടന്ന അതിക്രൂരമായ ഇസ്രായേൽ ആക്രമണങ്ങളിൽ അവർക്ക് പ്രതിഷേധമുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രം ഗാസയിൽ ഏകദേശം 50000-ത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 12000-ത്തോളം പേർ കുഞ്ഞുങ്ങളാണ്. വെടിനിർത്തൽ പ്രാഥമിക ചർച്ചകൾ നടക്കുന്ന ഘട്ടത്തിൽ പോലും ഇസ്രായേൽ നിരപരാധികളായ മനുഷ്യർക്ക് നേരെ ആയുധം വർഷിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ മാത്രം 13 പേരാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. മോചിപ്പിക്കപ്പെടേണ്ട ബന്ദികളുടെ വിവരങ്ങൾ കൈമാറുന്നത് വൈകിയത് കൊണ്ട് മാത്രം വെടിനിർത്തൽ വൈകുകയും ചെയ്തിരുന്നു. ഇസ്രായേലിൻെറ ഭാഗത്ത് നിന്നുണ്ടായ വീഴ്ച കാരണമാണ് വെടിനിർത്തൽ വൈകിയതെന്ന് ഹമാസ് ആരോപിച്ചു.

ഇതിനിടെ മോചിപ്പിക്കപ്പെടുന്നവർക്കെതിരെയും ഇസ്രായേൽ സൈന്യം ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. പടിഞ്ഞാറൻ ജറുസലേമിൽ മോചിപ്പിക്കപ്പെടുന്നതിന് മുമ്പ് ഇവരുടെ വീടുകളിൽ റെയ്ഡ് നടന്നതായും പലസ്തീൻ പതാകകൾ പിടിച്ച് കൊണ്ടുപോയതായും റിപ്പോർട്ടുകളുണ്ട്. ഇത് കൂടാതെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനെതിരെ ബന്ധുക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മോചനം കുടുംബാഗങ്ങൾ പരസ്യമായി ആഘോഷിക്കാൻ പോലും പാടില്ലെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്. മോചനത്തിൽ പോലും വിവേചനത്തിൻെറ രാഷ്ട്രീയമാണ് പ്രവർത്തിക്കുന്നത്. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷം ആദ്യം ഹമാസാണ് മൂന്ന് ഇസ്രായേൽ വനിതകളെ മോചിപ്പിച്ചത്. 28കാരിയായ ധമാരി, 24കാരിയായ റോമി ഗോനെൻ, 31കാരിയായ ഡോറൻ സ്റ്റെയ്ൻബെച്ചർ. ഇവർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് റെഡ് ക്രോസ് വ്യക്തമാക്കി. ഇവരുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ഇസ്രായേൽ പുറത്ത് വിട്ടിട്ടുണ്ട്.

വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷം ആദ്യം ഹമാസാണ് മൂന്ന് ഇസ്രായേൽ വനിതകളെ മോചിപ്പിച്ചത്. 28കാരിയായ ധമാരി, 24കാരിയായ റോമി ഗോനെൻ, 31കാരിയായ ഡോറൻ സ്റ്റെയ്ൻബെച്ചർ. ഇവർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് റെഡ് ക്രോസ് വ്യക്തമാക്കി.
വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷം ആദ്യം ഹമാസാണ് മൂന്ന് ഇസ്രായേൽ വനിതകളെ മോചിപ്പിച്ചത്. 28കാരിയായ ധമാരി, 24കാരിയായ റോമി ഗോനെൻ, 31കാരിയായ ഡോറൻ സ്റ്റെയ്ൻബെച്ചർ. ഇവർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് റെഡ് ക്രോസ് വ്യക്തമാക്കി.

നിലവിലുള്ള അതേ രീതിയിൽ തന്നെയാവും ഇനിയും മോചന മുന്നോട്ട് പോവുക. ഗാസയിലുള്ള തങ്ങളുടെ വീടുകളിലേക്ക് പാലസ്തീനിയൻ അഭയാർഥികളും തിരിച്ചെത്തിത്തുടങ്ങി. ഒരു വർഷം നീണ്ട ഇസ്രായേൽ ആക്രമണത്തിനിടയിൽ ലക്ഷക്കണക്കിന് പേരാണ് അഭയാർഥികളായി മാറിയത്. ഇവരുടെ വീടുകളും താമസസ്ഥലവുമെല്ലാം തകർന്നിരിക്കുന്നു. എങ്കിലും അവർ തിരിച്ചെത്തുകയാണ്. “ഞങ്ങൾ ഒടുവിൽ വീട്ടിൽ തിരിച്ചെത്തിയിരിക്കുന്നു. വീടെന്ന് പറയാൻ ഒന്നും ഇവിടെ അവേശേഷിക്കുന്നില്ല. ചാരം മാത്രമാണ് ബാക്കി. എങ്കിലും ഇത് ഞങ്ങളുടെ വീടാണ്…” ജബലിയ സ്വദേശിയായ റാണ മൊഹ്സിൻ (43) പറഞ്ഞു.

വെടിനിർത്തലിന് ശേഷം ഗാസ എങ്ങനെയാണ് മുന്നോട്ട് പോവുകയെന്ന കാര്യത്തിൽ ഒരു തീരുമാനവും ഇതുവരെയും വന്നിട്ടില്ല. ഗാസയിലെ വീടുകളെല്ലാം പുനർനിർമ്മിക്കേണ്ട അവസ്ഥയിലാണ്. 90 ശതമാനം വീടുകളും ഇല്ലാതായിരിക്കുന്നു. സ്കൂളുകളും ആശുപത്രികളും ആരാധനാലയങ്ങളും ശ്മശാനങ്ങളും പോലും തകർന്ന് തരിപ്പണമായിരിക്കുകയാണ്. അഭയാർഥികളും തടവിലുള്ളവരുമെല്ലാം തിരിച്ചെത്തിയതിന് ശേഷം അവരുടെ ആരോഗ്യകാര്യങ്ങളിൽ നേരിടാൻ പോവുന്ന പ്രതിസന്ധികൾ വേറെയുമുണ്ട്. മേഖലയിൽ ഭക്ഷണവും പോഷകാഹാരവുമെല്ലാം എത്തിക്കാൻ തയ്യാറാണെന്ന് ലോകാരോഗ്യ സംഘടന സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ അതിന് എല്ലായിടത്തേക്കും സഞ്ചരിക്കുന്നതിനുള്ള അനുമതി ലഭിക്കേണ്ടതുണ്ട്. അതിന് ഇസ്രായേൽ സൈന്യത്തിൻെറ അനുമതി ലഭിക്കണം. “ആരോഗ്യമേഖലയിലുള്ള വെല്ലുവിളി വളരെ വലുതാണ്. അതിന് ബില്യൺ കണക്കിന് തുക ആവശ്യമായി വരും,” ലോകാരോഗ്യ സംഘടന പറയുന്നു.

വെടിനിര്‍ത്തലിന് ശേഷം വടക്കന്‍ ഗാസയിലെ ജബലിയയിലേക്ക് മടങ്ങുന്നവര്‍. ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാംപായിരുന്ന ജബലിയ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടിരുന്നു.
വെടിനിര്‍ത്തലിന് ശേഷം വടക്കന്‍ ഗാസയിലെ ജബലിയയിലേക്ക് മടങ്ങുന്നവര്‍. ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാംപായിരുന്ന ജബലിയ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടിരുന്നു.

കരാർ പ്രകാരം ഇപ്പോഴത്തെ വെടിനിർത്തൽ 42 ദിവസമാണ് നീണ്ടുനിൽക്കുക. 33 ഇസ്രായേലികളെ മോചിപ്പിക്കാമെന്നാണ് ഹമാസ് വ്യക്തമാക്കിയിരിക്കുന്നത്. പകരം ജയിലിൽ കഴിയുന്ന ആയിരക്കണക്കിന് പലസ്തീനികളെ ഇസ്രായേൽ മോചിപ്പിക്കും. വെടിനിർത്തൽ കരാറിൻെറ രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള ബന്ദികളെക്കൂടി മോചിപ്പിക്കും. അതിനൊപ്പം പലസ്തീനിയൻ തടവുകാരും മോചിതരാവും. ഇതോടെ ഇസ്രായേൽ സൈന്യം മേഖലയിൽ നിന്ന് പിൻമാറി തുടങ്ങുമെന്നാണ് കരുതുന്നത്. വെടിനിർത്തലിൻെറ ആദ്യ 16 ദിവസങ്ങൾക്ക് ശേഷം കാര്യങ്ങൾ വിലയിരുത്തിക്കൊണ്ട് ചർച്ചകൾ നടക്കും. മൂന്നാം ഘട്ടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൈമാറുമെന്ന് കരാറിൽ പറയുന്നുണ്ട്. ഗാസയിലെ ഭാവിജീവിതം എങ്ങനെയാവുമെന്നതിനെ പറ്റിയുള്ള പദ്ധതിയും ആ ഘട്ടത്തിൽ തയ്യാറാക്കും.

Comments